Monday, December 31, 2007

വിരിപ്പു വിതയില്‍ നിന്ന്‌ വീടുകളിലേക്ക്‌

വിരിപ്പു വിതയില്‍ തുടങ്ങുന്നു ഹൈറേഞ്ചുകാരുടെ നെല്ലുമായുള്ള ബന്ധം. കാടു വെട്ടിത്തെളിച്ച്‌ കത്തിച്ച്‌ ആ പറമ്പില്‍ നെല്ലുവിതയ്‌ക്കുന്നതാണ്‌ വിരിപ്പു വിത. വയലായിരുക്കില്ല. കര. ചാമ, കുറുമ്പുല്ല്‌, എള്ള്‌ തുടങ്ങിയവയൊക്കെ വിതയ്‌ക്കുന്നവരുണ്ട്‌. വിരിപ്പുവിത കൊയ്‌തെടുത്ത ശേഷമാണ്‌ പറമ്പില്‍ മറ്റുകൃഷികള്‍ തുടങ്ങുന്നത്‌. തെരുവപ്പുല്ലിന്റെ കുന്നിന്‍ പുറങ്ങളാണെങ്കില്‍ പുല്ലുമുറിച്ച്‌ വാറ്റി തൈലമാക്കും.
എന്റെ കുട്ടിക്കാലത്ത്‌ ഞങ്ങളുടെ പറമ്പിന്റെ ഒരു വശം വയലായിരുന്നു. വയലില്‍ നെല്ലു വിളഞ്ഞു നില്‌ക്കുന്നതും, പെണ്ണുങ്ങള്‍ കൊയ്യുമ്പോള്‍ അവര്‍ക്കരുകില്‍ ഞങ്ങള്‍ നിന്നിരുന്നതും പച്ചക്കുതിരകള്‍ ഞങ്ങള്‍ക്കു മേലേക്ക്‌ പറന്നു വീഴുന്നതും നിറം മങ്ങിയ ഓര്‍മയാണ്‌. കൊയ്‌തിട്ട കറ്റകള്‍ മെതിക്കാന്‍ കൊണ്ടിടുമ്പോള്‍ അതില്‍ കുത്തി മറിയുമായിരുന്നു ഞങ്ങള്‍.

ഞങ്ങളുടെ നാട്ടിലെ പലരുടേയും വയസ്സ്‌ വിരിപ്പു വിതയുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്‌. സ്‌കൂളില്‍ ചേര്‍ക്കാന്‍ ജനനത്തീയതി ചോദിക്കുമ്പോള്‍ പല രക്ഷിതാക്കളും അര്‍ത്ഥ ശങ്കയ്‌ക്ക്‌ ഇടയില്ലാതെ പറയുന്നതാണ്‌.
'വിരിപ്പു വെതച്ച കൊല്ലള്ളതാ'...
വിരിപ്പു വിതച്ച കൊല്ലം പോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌ ഉരുളുപൊട്ടിയ കൊല്ലവും.
അറുപതുകളുടെ തുടക്കത്തിലായിരുന്നു നാട്ടിലാദ്യത്തെ കുടിയേറ്റം. നാലു മാപ്പിളമാരും(ക്രിസ്‌ത്യാനികള്‍) മൂന്ന്‌ തുലുക്കമ്മാരും അഞ്ചോ ആറോ ചോമ്മാരുമായിരുന്നു (ഈഴവര്‍) ആദ്യകാല കുടിയേറ്റക്കാര്‍. അവര്‍ക്കൊന്നും കാര്യമായ പ്രാധാന്യമില്ല...കാരണം വിരിപ്പുവിത വ്യാപകമായത്‌ അറുപതുകളുടെ ഒടുവിലാണ്‌. പലതരത്തില്‍ കോളനികിട്ടിയും അല്ലാതെയും കുടിയേറ്റം കൂടിയത്‌ അക്കാലത്തായിരുന്നു.

എഴുപതുകളുടെ തുടക്കത്തില്‍ വന്‍തോതില്‍ കുടിയേറ്റമുണ്ടായി. പലതും അക്കാലത്ത്‌ എങ്ക്രോച്ച്‌മെന്റായിരുന്നു.
ഉരുളുപൊട്ടിയ കൊല്ലം എന്നു പറയുന്നത്‌ 1974 ലാണ്‌. പക്ഷേ, വര്‍ഷമേതെന്ന്‌ പലരും ഓര്‍ത്തിരിക്കാറില്ല. സ്‌കൂളില്‍ ചേര്‍ക്കാന്‍ മക്കളെ കൊണ്ടുപോകുമ്പോഴാണ്‌ തീയതിപോയിട്ട്‌ വര്‍ഷം പോലും പറയാനാകാതെ നിന്നു പോകുന്നത്‌.
ഉരുളു പൊട്ടിയ അന്നൊള്ളതാ..
'ഉരുളുപൊട്ടിയേന്റെ പിറ്റേന്നൊള്ളതാ...'
'ഒരുമാസം മുമ്പൊള്ളതാ...'
ഇങ്ങനെ പോകുന്നു കണക്കുകള്‍.
ഏതായാലും വിരിപ്പിവിതച്ച 68-69 കാലവും ഉരുളുപൊട്ടിയ 74ലും നാട്ടില്‍ ജനസംഖ്യാ വിസ്‌ഫോടനത്തിന്റെ കാലമായിരുന്നു.

ഞങ്ങളുടെ വീടിന്‌ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ഇരുപത്തഞ്ചുകുട്ടികളെങ്കിലും ഉരുളുപൊട്ടിയ കൊല്ലം പുറന്നു വീണു. അച്ഛനമ്മമാരൊക്കെ തെക്കന്‍ ജില്ലകളില്‍ ജനിക്കുകയും മക്കള്‍ ഹൈറേഞ്ചിന്റെ കന്നിമണ്ണിലേക്ക്‌ പിറക്കുകയും ചെയ്‌തു. എന്റെ തൊട്ടയല്‍വാസി രാജീവ്‌ ചേട്ടായി, സഫിയാത്ത മുതല്‍ എന്റെ അമ്മായിയുടെ മകന്‍ നെജിയണ്ണന്‍ വരെ എത്രപേരാണ്‌ ഉരുളുപൊട്ടിയ കൊല്ലം പിറന്നത്‌.
അക്കൊല്ലത്തെ ഉരുള്‍ പൊട്ടലില്‍ പലരുടേയും എങ്ക്രോച്ച്‌ ഭൂമി ഒലിച്ചുപോയി. കന്നുകാലിയും ആടും കോഴിയും വീടും ഒലിച്ചുപോയി. ചിലര്‍ അനാഥരായി. മറ്റു ചിലര്‍ അഭയാര്‍ത്ഥികളായി....
പക്ഷേ, അക്കൊല്ലം ജനിച്ച കുട്ടികളിലാരും മരിക്കുകയോ, ആരോഗ്യമില്ലാത്തവരോ ആയിരിന്നില്ല.
പുഴയില്‍ കുളിക്കാനിറങ്ങുമ്പോള്‍ ഉരിളുപൊട്ടിയകാലത്തെ മക്കളുടെ അമ്മമാര്‍ ഒത്തുകൂടും. അയവിറക്കും.

പറഞ്ഞു വന്നത്‌ ഞങ്ങളുടെ പറമ്പിനൊരു വശം കണ്ടമായിരുന്നതാണ്‌. കണ്ടത്തിനോട്‌ ചേര്‍ന്നുള്ള കരയില്‍ അതിരില്‍ മുത്തച്ഛന്‍ കശുമാവ്‌ നട്ടു. കശുമാവിന്റെ വേരിറങ്ങി വയല്‍ നെല്‍കൃഷിക്ക്‌ യോഗ്യമല്ലാതായി. കൊച്ചുനാളില്‍ ഞങ്ങളുടെ മേലേക്ക്‌ പറന്നു വീണ പച്ചക്കുതിരകളെ ഓര്‍ത്തുകൊണ്ട്‌ പലപ്പോഴും ഞാന്‍ ചോദിച്ചിരുന്നു.
'നമുക്ക്‌ നെല്ലു കൃഷി ചെയ്‌താലെന്നാ?'
അപ്പോള്‍ മുത്തച്ഛന്‍ ചിരിച്ചു.
നെല്ലിനേക്കാള്‍ പ്രധാനമായിരുന്നോ കശുമാവ്‌. ആണ്ടില്‍ ഒരുമാസം മാത്രം ആദായം തന്ന കശുമാവിനെന്തിനായിരുന്നു പ്രാധാന്യം നല്‌കിയതെന്ന്‌ മനസ്സിലാവുന്നില്ല ഇന്നും. കാടു പിടിച്ചു കിടന്ന ഭൂമിയില്‍ അഞ്ചോ ആറോ കാട്ടു മരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. മരം വളര്‍ത്തുകയായരുന്നോ ലക്ഷ്യം.
പിന്നീട്‌ വയലില്‍ കപ്പ നട്ടു. കുറേ കഴിഞ്ഞ്‌ ഏത്തവാഴ കൃഷി ചെയ്‌തു. കപ്പ നട്ടകാലത്തു തന്നെ മഴക്കാലത്ത്‌ പെരുമഴയില്‍ ഊത്തമീന്‍ പിടിക്കാന്‍ വയലിലെ ചെളിയിലും വെള്ളത്തിലും ഞങ്ങള്‍ നടന്നു.
കുറേക്കാലം കാലിപ്പറമ്പായും ഞങ്ങള്‍ ബാറ്റുകളിച്ചും നടന്നു.

ഭാഗം വെച്ചപ്പോള്‍ ഇരുപതു സെന്റോളമുണ്ടായിരുന്ന വയല്‍ ഭാഗം ഇളയ അമ്മായിക്ക്‌ കിട്ടി. ഒരു കൊല്ലം കഴിയും മുമ്പേ അത്‌ വിറ്റു. വാങ്ങിയ ആള്‍ മൂന്നായി വിറ്റു. അയാള്‍ക്ക്‌ കച്ചവടമറിയുമായിരുന്നു.

പുതുവര്‍ഷപുലരികളില്‍ കുളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനി ഒരു കൊല്ലം കുളിക്കാന്‍ കഴിയില്ലെന്നൊരു ധാരണയായിരുന്നു. ചിലപ്പോള്‍ മഴയായിരിക്കും. മടി തോന്നും. പുഴ കവിഞ്ഞ്‌ വെള്ളമൊഴുകുന്നുണ്ടാവും. പുഴയില്‍ കുളിക്കാന്‍ മുത്തശ്ശി സമ്മതിക്കില്ല. അപ്പോള്‍ ഞങ്ങള്‍ വയലിലെ നിറഞ്ഞു കിടക്കുന്ന കുളത്തിലായിരുന്നു കുളിക്കാന്‍ പോയിരുന്നത്‌.
ആ വയലില്‍ ഇന്ന്‌ നാലു വീടുകളാണുള്ളത്‌.

പുതുവത്സരാശംസകള്‍

Tuesday, December 18, 2007

മകളെ ഏതു ഭാഷാശൈലി പഠിപ്പിക്കും

വഴിയരുകില്‍ വില്‌ക്കാനിട്ടിരുന്ന പഴയ പുസത്‌കങ്ങള്‍ക്കിടയില്‍ നിന്നാണ്‌ ഒരു ഹിന്ദി ബാലപാഠം വാങ്ങിയത്‌. രണ്ടു വയസ്സുകാരി മകള്‍ക്ക്‌ ഹിന്ദി പഠിപ്പിച്ചുകളയാം എന്നൊന്നും കരുതിയിട്ടല്ല. അതിലെ ബഹു വര്‍ണ്ണ ചിത്രങ്ങള്‍ കാണിച്ചുകൊടുക്കുക എന്നേ വിചാരിച്ചുള്ളു.
ഹിന്ദിയായതുകൊണ്ട്‌ ചിത്രങ്ങളുടെ പേര്‌ ഞങ്ങള്‍ മലയാളീകരിച്ചു പറഞ്ഞുകൊടുത്തു.
കഴിഞ്ഞ ദിവസം തണ്ണിമത്തന്റെ ചിത്രം ചൂണ്ടി അവള്‍ ചോദിച്ചു. "ഇതെന്താ?"
ഞാന്‍ പറഞ്ഞു തണ്ണിമത്തന്‍
അവള്‍ മനസ്സിലാവത്തതുപോലെ മിഴിച്ചുനോക്കി....
"തണ്ണിമത്തന്‍" എന്ന്‌ ഞാന്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞു.
വീണ്ടും താളുകള്‍ മറിച്ചു. വീണ്ടും അതേ ചിത്രം. ചെറുതാണെന്നു മാത്രം. അവള്‍ പറയുമോ എന്നറിയട്ടേ എന്നു കരുതി "ഇതെന്താ?" എന്ന്‌ ഞാന്‍ ചോദിച്ചു.
ഒട്ടും സംശയമില്ലാതെ അവള്‍ പറഞ്ഞു.
"വത്തക്ക"
ചിരിയും ചിന്തയും ഒപ്പുമുണ്ടായി എനിക്ക്‌.
വയനാട്ടുകാരനായ സുനിലും ഇടുക്കികാരിയായ എന്റെയും സംസാരഭാഷയിലെ വ്യത്യാസമാണ്‌ ഇവിടെ കണ്ടത്‌. അവള്‍ക്ക്‌ ചിത്രങ്ങള്‍ പരിചയപ്പെടുത്തുന്നത്‌ മിക്കപ്പോഴും സുനിലാണ്‌ .
വത്തക്ക എന്നു പറഞ്ഞപ്പോള്‍ വേറൊരു ചിത്രം മാതള നാരങ്ങ
അവള്‍ക്കത്‌ ഉറുമാമ്പഴം എന്ന പേരിലാണ്‌ പരിചയം.
താളുകള്‍ മറിച്ചു. ഞാന്‍ തൂമ്പ എന്നു പറയുന്ന സാധനം കൈക്കോട്ടായി.(മണ്‍വെട്ടി, കൂന്താലി എന്നൊക്കെ പ്രാദേശിക പേരുകളുമുണ്ട്‌)
കലം, കുടം എന്നൊക്കെ പറയുന്നുവയുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ എനിക്കാകെ സംശയം. കലവും കുടവുമൊക്കെ മാനകഭാഷ തന്നെയാണ്‌.
പക്ഷേ സുനിലിന്‍രെ വീട്ടില്‍ അതിനൊക്കെ വേറെ പേരാണ്‌ പറയുന്നത്‌.
കലം= ചെമ്പ്‌( എനിക്ക്‌ ചെമ്പ്‌ എന്നാല്‍ ലോഹമാണ്‌. ചെമ്പുകലം അറിയാം)
കുടം =പാനി( സ്‌കൂളില്‍ ഹിന്ദി പഠിച്ചപ്പോള്‍ വെള്ളത്തിനു കേട്ട പേരാണ്‌ പാനി)
കറി വെയ്‌ക്കുന്ന മണ്‍ചട്ടി ചട്ടി കുടുക്കിയും കുടുക്കയുമാണ്‌
കപ്പ എനിക്കും സുനിലിന്‌ പൂളയുമാണ്‌.
പാവയ്‌ക്ക ഇവിടെ കയ്‌പക്കയാണ്‌.
കത്തി മൂര്‍ച്ചകൂട്ടാന്‍ ഞങ്ങള്‍ രാകുമ്പോള്‍ ഇവര്‍ അണക്കും.
തുണി അലക്കുമ്പോള്‍ ഇവര്‍ തിരുമ്പും.
കഴുകിയ തുണി ഉണങ്ങാനിടുമ്പോള്‍ ഇവര്‍ ആറാനിടും.
കൂര്‍ക്ക കൂര്‍ക്കലാണ്‌

വിവാഹം കഴിഞ്ഞ സമയത്ത്‌ സുനിലിന്റെ അമ്മ "നമുക്കിന്ന്‌ കര്‍മുസ ഉപ്പേരി വെക്കാം" എന്നു പറഞ്ഞപ്പോള്‍ ഇതേ വരെ കാണാത്ത എന്തോ ആണെന്ന്‌ കരുതി. കണ്ടപ്പോള്‍ ചിരിച്ചുപോയി.
കപ്ലങ്ങ, കര്‍മൂസയാണ്‌ (ഓമയ്‌ക്ക, പപ്പായ)
ഉപ്പേരി ഞങ്ങള്ക്ക് തോരനാണ്.
"ഓക്ക്‌ കൊരയാണ്‌" എന്ന്‌ അയല്‍വീട്ടിലെ ജാന്വേടത്തിയോട്‌ പറയുന്നതു കേട്ടപ്പോള്‍ ആ സമയത്ത്‌ എന്നെ അപമാനിക്കുന്നതായാണ്‌ തോന്നിയത്‌.
ചുമയ്‌ക്കാണ്‌ ഇവര്‍ കുര എന്നു പറയുന്നത്‌. (ഞങ്ങളത്‌ കളിയാക്കിയാണ്‌ പറയാറ്‌)
പട്ടിമാത്രമാണ്‌ ഞങ്ങള്‍ക്ക്‌ കുരയ്‌ക്കാറ്‌. പട്ടിയെയും വെറുതേ വിടാനാവില്ല
ഏതു പട്ടിയും ഞങ്ങള്‍ക്കു പട്ടിയും ഇവിയെ നായയും പട്ടിയുമാണ്‌. നായ ആണും പട്ടി പെണ്ണും.
കൊടിച്ചി പട്ടിയും പെണ്‍ പട്ടിയും ഇവിടെ ഔട്ട്‌.

ഉടുപ്പ്‌ കുപ്പായമാണ്‌ ഇവിടെ
ഓറഞ്ച്‌ നാരങ്ങയാണ്‌
താഴ്‌ പൂട്ടാണ്‌
വീട്‌ പുരയാണ്‌
തൊഴുത്ത്‌ ആലയാണ്‌
നുണ എനിക്ക് കള്ളം പറയലാണ്
സുനിലിന് കൊതിയും

ഇങ്ങനെ മലയാളമാണ്‌ ഭാഷയെങ്കിലും മൊത്തത്തില്‍ രണ്ടുപേരുടേയും സംസാരം വെവ്വേറെ...
മത്സ്യങ്ങളുടെ പേരാണ്‌ ഒരു തരത്തിലും പിടി തരാതെ പോകുന്നത്‌. സ്രാവും മുള്ളനും അയലയും മാത്രമാണ്‌ അവിടെയും ഇവിടെയും ഒന്നുതന്നെ പറയുന്നത്‌്.
ചാള =മത്തി
കൊഴുവ =നത്തല്‍
നങ്ക്‌= മാന്തള്‍
ചൂര =സൂത
കൂരി =ഏട്ട
കിളിമീന്‍ =പുതിയാപ്ലകോര
കൊഞ്ച്‌= ചെമ്മീന്‍
ഇങ്ങനെ പോകുന്നു

എല്ലാം സഹിച്ചു. പക്ഷേ, 'ന്റെ' ഉപയോഗമാണ്‌ തീരെ സഹിക്കാന്‍ വയ്യാത്തത്‌.
കോഴിയുടെ, കിളിയുടെ, കാളയുടെ, പക്ഷിയുടെ, മേരിയുടെ, റോസയുടെ, മിനിയുടെ, ഇങ്ങനെ യുടെ എല്ലാം 'ന്റെ'യില്‍ ഒതുങ്ങുന്നു.
കോഴീന്റെ, കിളീന്റെ, മേരീന്റെ..എന്നിങ്ങനെ

തെക്കുനിന്നുള്ള എന്റെ ശൈലി നന്നെന്നും വടക്കുന്നുള്ള ഭര്‍ത്താവിന്റെ ശൈലി ചീത്തയെന്നുമല്ല. പ്രാദേശീകമായി ഓരോന്നും കേട്ടിരിക്കാന്‍ എന്തു രസമാണ്‌. പക്ഷേ, രണ്ടു വയസ്സുകാരിയോട്‌ രണ്ടുപേരും പറയുമ്പോഴുണ്ടാവുന്ന പ്രശ്‌നമാണ്‌ ഇവിടെ പറഞ്ഞു വന്നത്‌.
സുനി മോളോട്‌ "പാത്തിയോ?" എന്നു ചോദിക്കുമ്പോള്‍ "മൂത്രമൊഴിച്ചോ?" എന്നു തിരിച്ചും.

എന്തായാലും അവള്‍ ചിലപ്പോള്‍ പാത്തണമെന്നും ചിലപ്പോള്‍ മൂത്രമൊഴിക്കണമെന്നും പറയുന്നു.

എന്തു ചെയ്യാം അവളുടെ അച്ഛനുമമ്മയും ഒരേ നാട്ടുകാരാവാതെ പോയല്ലോ.

Monday, December 10, 2007

ഈറ്റകൊണ്ടൊരു നക്ഷത്രം

എത്രയെത്ര വര്‍ണ്ണങ്ങളിലും രൂപത്തിലുമാണ്‌ ഇന്ന്‌ നക്ഷത്രങ്ങള്‍. കൂടെ വൈദ്യുത ബള്‍ബിള്‍ മിന്നുകയുംകെടുകയും ചെയ്യുന്ന കുസൃതികളും.

‌ വൈദ്യുതി വെളിച്ചം എന്തെന്ന്‌ ഞങ്ങളുടെ നാടിനറിയില്ലായിരുന്നു. ഇടുക്കിയില്‍ നിന്ന്‌ വൈദ്യുതി മറ്റിടങ്ങളിലേക്ക്‌ പോയിരുന്നു എങ്കിലും ഇടുക്കിയുടെ പല പ്രദേശങ്ങളിലും വൈദ്യുതി അടുത്ത കാലത്താണ്‌ എത്തി തുടങ്ങിയത്‌. ഇപ്പോഴും വൈദ്യുതിയില്ലാത്ത പ്രദേശങ്ങളുണ്ടു താനും.
കുട്ടിക്കാലത്ത്‌ ഞാന്‍ കണ്ട നക്ഷത്രങ്ങളെല്ലാം ഈറ്റ ഉപയോഗിച്ച്‌ നിര്‍മിച്ചതായിരുന്നു. നാലാംക്ലാസില്‍ പഠിക്കുമ്പോഴാണ്‌. ഞങ്ങള്‍ക്കും ഒരു നക്ഷത്രമുണ്ടാക്കണമെന്നു തോന്നി. അസംസ്‌കൃത വസ്‌തുക്കളെല്ലാം സംഘടിപ്പിച്ചു. ഈറ്റയും കുറച്ചു പശയും വര്‍ണ്ണക്കടലാസുമാണ്‌ ആവശ്യം. ഞങ്ങളുടെ പറമ്പു കഴിഞ്ഞ്‌ പാറകേറി അപ്പുറത്തെത്തിയാല്‍ ഈറ്റക്കാടാണ്‌. അവിടെ നിന്നും ഈറ്റ വെട്ടിയെടുത്തു. സ്‌കൂളിനടുത്തുള്ള കടയില്‍നിന്ന്‌ വര്‍ണ്ണ കടലാസു വാങ്ങി. പശയ്‌ക്ക്‌ മൈദ കലക്കി. ഈറ്റക്കോലുകളുടെ അറ്റങ്ങള്‍ കൂട്ടികെട്ടാന്‍ വാഴ വള്ളി നനച്ചെടുത്തു.

അങ്ങനെ അനിയത്തിമാരുടെ ചെറിയച്ഛന്റെ മക്കളുടെ സാന്നിധ്യത്തില്‍ നക്ഷത്രം പൂര്‍ത്തിയായി.
അടുത്തത്‌ എവിടെ തൂക്കുമെന്നതാണ്‌. ആദ്യം പുറത്ത്‌ തൂക്കിയടാം എന്നു തീരുമാനിച്ചു. പിന്നീടാണ്‌ തീരുമാനം ഇറയത്ത്‌ തൂക്കാമെന്നാക്കിയത്‌.

ഇറയത്തെ വാരിയില്‍ രണ്ടു ദിവസം നക്ഷത്രം തൂങ്ങി. പക്ഷേ, തൃപ്‌തി പോര. അന്ന്‌ പുല്ലുമേഞ്ഞ വീടാണ്‌. ആരാണു പറഞ്ഞതെന്ന്‌ ഓര്‍മയില്ല. കറണ്ടില്ലാത്തതുകൊണ്ട്‌ ബള്‍ബിടാന്‍ കഴിയില്ല. പക്ഷേ മെഴുകു തിരി കത്തിച്ചു വെയ്‌ക്കാം.
നക്ഷത്രത്തിന്റെ വര്‍ണ്ണക്കടലാസ്‌ വീണ്ടും ഇളക്കി. അഞ്ചു വാലുകളില്‍ താഴോട്ട്‌ നിന്ന വാലിനു സമാന്തരമായി ഒരു കട്ടിക്കടലാസ്‌ മടക്കിയൊട്ടിച്ച്‌ മെഴുകി തിരി വെച്ചു. നേരം ഇരുട്ടിയപ്പോള്‍ ഞങ്ങള്‍ മെഴുകുതിരി തെളിച്ചു.
ഹായ്‌...നാലു വാലുകളില്‍ വെളിച്ചമെത്തുന്നുണ്ട്‌. താഴോട്ടുള്ള വാലില്‍ വെളിച്ചമില്ല. കാറ്റത്ത്‌ നക്ഷത്രം മെല്ലെയാടുന്നു. ഞങ്ങളങ്ങനെ നോക്കിയിരുന്നു. ഞങ്ങള്‍ അഞ്ചുപേരും തിരിഞ്ഞും മറിഞ്ഞും മുററത്തിറങ്ങി പല കോണില്‍നിന്നു കൊണ്ട്‌ ആസ്വദിച്ചു.
പെട്ടെന്നാണ്‌ നക്ഷത്രത്തിന്‌ കത്തു പിടിച്ചത്‌. പുല്ലുമേഞ്ഞ ഇറയത്തേക്ക്‌ പടരാന്‍ അധികം താമസമില്ല. ഞങ്ങള്‍ അഞ്ചുപേരും സ്‌തംഭിച്ചു നിന്നു. മിണ്ടാന്‍ പോലും ആര്‍ക്കുമാകുന്നില്ല.
എങ്ങനെയെന്നറിയില്ല. നക്ഷത്രത്തിന്റെ കത്തല്‍നിന്നു. കടലാസു മുഴുവന്‍ കത്തിപ്പോയിരുന്നു. പച്ച ഈറ്റക്കോലായതുകൊണ്ടാവണം കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവാതിരുന്നത്‌.

പക്ഷേ, ഞങ്ങള്‍ വിടാന്‍ ഭാവമില്ലായിരുന്നു. പിറ്റേന്ന്‌ വീണ്ടും വര്‍ണ്ണക്കടലാസൊട്ടിച്ച്‌ നക്ഷത്രം മുറ്റത്തേക്കു ചാഞ്ഞുനിന്ന കശുമാവിന്റെ കൊമ്പില്‍ തൂക്കി. രാത്രി തലേന്ന്‌ ചെയ്‌ത പോലെ മെഴുകുതിരി തെളിച്ചു.

കശുമാവിന്‍ കൊമ്പില്‍ വെളിച്ചംവിതറി, കാറ്റില്‍ മെല്ലെയാടി ആടി.....
അന്നും കുറേ നേരം ഞങ്ങള്‍ നോക്കി നിന്നു. പിന്നെ മുത്തശ്ശി അത്താഴത്തിനു വിളിച്ചപ്പോള്‍ അകത്തേക്കു പോയി. ചോറുണ്ട്‌ കൈ കഴുകി ഇറയത്തു വന്നപ്പോള്‍ ഇലകളെല്ലാം കൊഴിഞ്ഞ്‌ പുതിയ നാമ്പുകള്‍ തളിര്‍ത്തു തുടങ്ങിയ കശുമാവില്‍ ഞങ്ങള്‍ തൂക്കിയ നക്ഷത്രമില്ല. മെഴുകുതിരി വെട്ടവുമില്ല.
വീണിതല്ലോ കിടക്കുന്നു ധരണിയില്‍.......
കരിഞ്ഞ ഈറ്റക്കമ്പകള്‍ക്കൊപ്പം ഒരു പിടിചാരം.

പിന്നീട്‌ പതിനൊന്നു വര്‍ഷത്തിനു ശേഷം ഞാന്‍ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴാണ്‌ കടയില്‍ നിന്ന്‌ ഒരു വെള്ള നക്ഷത്രം വാങ്ങിയതും സണ്‍ഷേഡിലെ കൊളുത്തില്‍ ബള്‍ബിട്ട്‌ പ്രകാശിപ്പിച്ചതും.

Monday, December 3, 2007

സാരി എങ്ങനെ ഉടുക്കാം-ബാങ്ക്‌ ട്രെയിനിംഗ്‌

കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയേക്കാം. എന്നാല്‍ സത്യമാണ്‌. ഫെഡറല്‍ ബാങ്ക്‌ , കാമ്പസ്‌ റിക്രൂട്ട്‌മെന്റിലൂടെ തെരഞ്ഞെടുത്ത പ്രൊബേഷണറി ക്ലര്‍ക്കുമാര്‍ക്കാണ്‌ എയര്‍ഹോസ്റ്റസ്‌മാര്‍ക്ക്‌ പരിശീലനം നല്‌കുന്നിടത്തു വെച്ച്‌ ഇങ്ങനെ പരിശീലനം നല്‌കിയത്‌.
രണ്ടു ദിവസമായിരുന്നു പരിശീലനം. സാരിയുടുത്ത ഒരു പെണ്‍കുട്ടിയെ സ്റ്റേജിലേക്ക്‌ വിളിച്ച്‌ സാരിയുടുത്തുത്‌ ശരിയായില്ല എന്നു പറഞ്ഞ്‌ വസ്‌ത്രാക്ഷേപം നടത്തി വീണ്ടും ഉടുപ്പിക്കുന്നു. ഞൊറികളുടെ കിടപ്പും എണ്ണവും വരെ വിശദീകരിച്ചുകൊണ്ട്‌.

സാരിയുടുപ്പിക്കലില്‍ മാത്രമല്ല പിന്നെയുമുണ്ട്‌. മുടി എങ്ങനെ കെട്ടണം. ഓരോ രണ്ടു മണിക്കുര്‍ കുടുമ്പോഴും ലിപിസ്റ്റിക്‌ ഇടണം. നാലുമണിക്കൂര്‍ കൂടുമ്പോള്‍ മേക്കപ്പ്‌ മാറ്റണം. ഫാഷന്‍ ടിവിയിലെ പെണ്ണുങ്ങള്‍ നടക്കുമ്പോലെ നടക്കണം.
ഹാഹഹ....ലിസ്റ്റ്‌ നീളുകയാണ്‌.പാവങ്ങള്‍.
പുതുക്കക്കാരയതുകൊണ്ട്‌ മിണ്ടാതിരുന്നു പോലും.
ആണ്‍കുട്ടികള്‍ക്കുമുണ്ട്‌. ടൈ കെട്ടുന്ന വിധം. ഷര്‍ട്ട്‌ ഫുള്‍സ്ലീവ്‌. ഇന്‍സേര്‍ട്ട്‌ ചെയ്‌തിരിക്കണം. പക്ഷേ ക്ലാസില്‍ പാന്‍സിന്റെ കാര്യം പറഞ്ഞില്ല പോലും. അപ്പോള്‍ ഒരു വിരുതന്‍ ചോദിച്ചത്രേ, ഇതൊക്കെ ചെയ്‌ത്‌ മുണ്ടുടുത്താല്‍ മതിയോ എന്ന്‌.

ഇന്നേ വരെ കേരളത്തിലെ ബാങ്കുകളിലൊന്നും മാന്യമായ വേഷം എന്നതിലപ്പുറം ഒരു നിബന്ധനകളും മാനേജ്‌മെന്റുകള്‍ വെച്ചിരുന്നില്ല. ലിപ്‌സ്റ്റിക്കും മേക്കപ്പും ടൈയ്യുമൊന്നും ആര്‍ക്കും ബാധകമായിരുന്നില്ല.
ഏതായാലും ഫെഡറല്‍ ബാങ്ക്‌ ജീവനക്കാര്‍ക്കിടയില്‍ ഈ പരിശീലനം പ്രതിഷേധത്തിനിടയാക്കി.
ബാങ്ക്‌ ജീവനക്കാര്‍ പുറത്തിറക്കുന്ന സോളിഡാരിറ്റി മാഗസിനില്‍ പുതിയ പരിശീലനത്തെ എതിര്‍ത്ത്‌ മാനേജ്‌മെന്റിന്‌ താക്കീതു നല്‌കിയിരിക്കുകയാണ്‌.

ഒരു സഹകരണ ബാങ്കില്‍ പുതുതായി ചാര്‍ജ്ജെടുത്ത ജനറല്‍ മാനേജര്‍ ഇന്‍സേര്‍ട്ട്‌ ചെയ്‌ത ഫൂള്‍സ്ലീവും പാന്‍സും ഷൂസും (കുറ്റം പറയാന്‍ തക്കതായതൊന്നുമില്ല) ധരിച്ച പയ്യനോട്‌ പറഞ്ഞത്രേ മാന്യമായി വസ്‌ത്രം ധരിക്കണമെന്ന്‌. അങ്ങേരുടെ കണ്ണ്‌ എവിടെയാണെന്നാണ്‌ സഹപ്രവര്‍ത്തകര്‍ ചോദിച്ചത്‌. പയ്യന്‍ അമ്പരെന്നെങ്കിലും മൈന്റ്‌ ചെയ്‌തില്ല. മറ്റൊരിടത്ത്‌ കാണാന്‍ വലിയ അഴകില്ലാത്ത ഇരുണ്ട നിറക്കാരിയായ, മെലിഞ്ഞ സഹപ്രവര്‍ത്തകയോട്‌ മേലുദ്ദ്യോഗസ്ഥന്‍ പറഞ്ഞത്‌ വൃത്തിയായി വരണം എന്നാണ്‌. അവര്‍ക്ക്‌ വൃത്തിക്കുറവുണ്ടായിട്ടല്ല. വൃത്തിയുള്ള സാരി വൃത്തിയായി ഉടുക്കാഞ്ഞിട്ടുമല്ല. മൊത്തത്തില്‍ അവരെ കണ്ടിട്ട്‌ മേലുദ്ദ്യോദസ്‌ഥന്‌ പിടിച്ചില്ല. ബാങ്കിലെ സീനിയര്‍ ക്ലര്‍ക്കാണെങ്കിലും അവര്‍ സമ്പന്നയല്ല. മക്കളും അച്ഛനുമമ്മയും തൊഴിലില്ലാത്ത ഭര്‍ത്താവുമാണ്‌ അവര്‍ക്കുള്ളത്‌. മേലുദ്യോഗസ്ഥന്റെ വാക്കുകള്‍ കേട്ട്‌ ഒരു നിമിഷം ബോധം പോയ അവര്‍ തരിച്ചിരിക്കാതെ അടുത്ത നിമിഷം യാഥാര്‍ത്ഥ്യത്തിലേക്ക്‌ മടങ്ങി വന്നു.
അവര്‍ വിനീതയായി അദ്ദേഹത്തോട്‌ പറഞ്ഞു. ഇങ്ങനെയൊക്കെ വരാനേ എനിക്കാവൂ സര്‍. വേറെ നിവൃത്തിയില്ല സര്‍. (അതായത്‌ പട്ടുസാരിയും വജ്രാഭരണങ്ങളും അണിയാന്‍ നിവൃത്തിയില്ലെന്നു തന്നെ)

ചുരുക്കത്തില്‍ ബാങ്കു ജീവനക്കാര്‍ കസ്‌റ്റമേഴ്‌സിനെ സേവനം കൊണ്ടു മാത്രമല്ല എടുപ്പിലും നടപ്പിലും സാരിയിലെ ഞൊറിയുടെ എണ്ണത്തില്‍ പോലും സംതൃപ്‌തരാക്കണമെന്ന കാലം വന്നിരിക്കുന്നു. ജാഗ്രതൈ!

Tuesday, November 27, 2007

കുറ്റിമുല്ല എന്ന മലര്‍പ്പൊടി സ്വപ്‌നം

ചെണ്ടപ്പുറത്ത്‌ കോലുവെയ്‌ക്കുന്നിടത്തൊക്കെ എത്തിപ്പെടുക എന്നതായിരുന്നു കുട്ടിക്കാലത്തെ പ്രധാന പരിപാടി. കുട്ടിക്കാലം കഴിഞ്ഞിട്ടും കാര്യമായ മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. പള്ളിക്കൂടം പറമ്പില്‍ സിനിമയെന്നോ, ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ വൈദ്യ പരിശോധന എന്നോ, പള്ളിക്കൂടം പറമ്പില്‍ മൈതാനമുണ്ടാക്കാന്‍ എന്‍. എസ്‌.എസ്‌ കുട്ടികള്‍ വരുമ്പോള്‍ അവരെ സഹായിക്കാനോ, സാക്ഷരത പ്രചരണ ജാഥയോ , എന്തിന്‌ ഏതു പരിപാടിയാവുമാവട്ടെ അതിലൊക്കെ പങ്കെടുക്കുക എന്നതായിരുന്നു പ്രധാന ഹോബി.
പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം. അടുത്തുള്ള ചേച്ചിമാര്‍ക്ക്‌ സ്വയം തൊഴില്‍ കണ്ടെത്താന്‍ കുറ്റിമുല്ല കൃഷിയില്‍ ഒരു ദിവസത്തെ പരിശീലനം. കേട്ടതെ ഞാനും പുറപ്പെട്ടു. പുറപ്പെടുമ്പോള്‍ ഒറ്റ ഉദ്ദേശ്യമാണുണ്ടായിരുന്നത്‌. ഇന്നേവരെ കുറ്റിമുല്ല കണ്ടിട്ടില്ല. അതൊന്നു കാണണം.


ഞങ്ങളുടെ മുറ്റത്തും മുറ്റത്തുനു താഴെ ചാമ്പയില്‍ പടര്‍ന്നുകയറിയിരുന്നതും വള്ളിമുല്ലയായിരുന്നു. മേടത്തിലും ഇടവത്തിലുമാണ്‌ പൂവുണ്ടായിരുന്നത്‌. വിടരാറായ മൊട്ടുകള്‍ തലേന്നു പൊട്ടിച്ച്‌ മാല കോര്‍ത്തു വെയ്‌ക്കും.
ഹായ്‌ എന്തു സുഗന്ധം
രാത്രി മുറിയാകെ മുല്ലപ്പൂ സുഗന്ധം. മധ്യവേനലവധിക്കാലമായതുകൊണ്ട്‌ പൂവു ചൂടി എങ്ങും പോകാനുമില്ല. വീട്ടിലിരിക്കുമ്പോള്‍ എന്തു പൂവുചൂടാന്‍. അക്കാലത്ത്‌ എക്കാലവും പൂക്കുന്ന മുല്ലയെ സ്വപ്‌നം കണ്ടിരുന്നു. അപ്പോഴാണ്‌ ദൈവവിളി പോലെ കുറ്റിമുല്ല കൃഷി.
നടുന്നതെങ്ങനെ, വള പ്രയോഗങ്ങള്‍, കീടനിയന്ത്രണം, വിളവെടുപ്പ്‌, വിപണനം തുടങ്ങി കുറ്റിമുല്ലയെക്കുറിച്ചുള്ള രണ്ടുമൂന്നു പുസ്‌തകങ്ങടക്കം ബാലപാഠങ്ങള്‍ ഒരു മൊട്ടത്തലയന്‍ നല്‌കി. ഹോ..മുറ്റത്തിനുതാഴെ ചാമ്പയിലും കൈയ്യാലയിലുമായി പടര്‍ന്ന മുല്ലവള്ളിയില്‍ നിന്ന്‌ ഞങ്ങള്‍ പൂമൊട്ട്‌ പൊട്ടിച്ചെടുക്കുകയല്ലാതെ ഒരു വക ശുശ്രൂഷയും നല്‌കിയിരുന്നില്ല. ആവുന്നത്ര വേനലും മഴയും അവഗണനയുമേറ്റ്‌ അത്‌ പടര്‍ന്നു.
ഇതു പക്ഷേ അങ്ങനെയല്ല- എക്കാലവും പൂക്കളുണ്ടാവും. നല്ല വരുമാനവും. പൂവു ശേഖരിക്കാന്‍ പാല്‍ സൊസൈറ്റി പോലെ സംഘങ്ങളുണ്ടാവും. ഇഷ്ടം പോലെ വിവാഹ ഓര്‍ഡറുകള്‍ ലഭിക്കും. അമ്പലം, പള്ളി, കല്ല്യാണം, കാതുകുത്ത്‌ തുടങ്ങി മുല്ലപ്പൂവില്ലാത്ത എന്തു കാര്യം. എല്ലാം നമുക്കു ചുറ്റും. പൂവു ശേഖരിക്കുകയും വില്‌ക്കുകയും മാത്രമല്ല പൂകെട്ടാനറിയുന്നവര്‍ക്ക്‌ അങ്ങനെയും തൊഴിലായി.

പ്രീഡിഗ്രിക്കാരിയായ എനിക്കന്ന്‌ പണച്ചെലവുള്ള ഒരു കാര്യവും കേള്‍ക്കാനുള്ള സഹനശക്തിയുണ്ടായിരുന്നില്ല. കുറ്റിമുല്ല കൃഷി ആകെക്കുടി സന്തോഷം തന്നു. കാര്യമായ പണച്ചെലവില്ലാതെ പൈസക്കാരിയാവാം. ഒരു കാര്യത്തിലെ വിഷമമുണ്ടായിരുന്നുള്ളു. നൂറു തൈകളെ ആദ്യം തരൂ. ആശ്വാസമുള്ളത്‌ അതിനും പണം കൊടുക്കേണ്ട എന്നതായിരുന്നു.
മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലെ പലതും സ്വപ്‌നം കാണാന്‍ തുടങ്ങി ഈയുള്ളവള്‍.

നടാനുള്ള കുഴി നിശ്ചിത അളവില്‍, താഴ്‌ചയില്‍, ദൂരത്തില്‍ തന്നെത്താന്‍ കുഴിക്കാം. കുഴി നിറക്കാനുള്ള ചാണകം, കരിയില, പച്ചില മുതലായവ കുട്ട കണക്കിന്‌ ചാണകക്കുഴിയിലും പറമ്പിലുമുണ്ട്‌.
കീടനിയന്ത്രണം ഇത്തിരി കടുപ്പമാണ്‌. എന്നാലും അഡ്‌ജസ്റ്റ്‌ ചെയ്യാം. അപ്പൂപ്പന്‍ മാസത്തിലൊരിക്കലാണ്‌ മുറുക്കാനുള്ള പുകയില കൊണ്ടുവരുന്നത്‌. അത്‌ ഒരു മുളം കുഭത്തിലിട്ട്‌ അടച്ചുവെച്ചേക്കും. പിന്നെ വേണ്ടത്‌ വേപ്പെണ്ണയാണ്‌. പശുവിനെ കറക്കാന്‍ കൊണ്ടുവെച്ചതെടുക്കാം. വേപ്പണ്ണക്കെണിയും പുകയിലക്കെണിയും അങ്ങനെ ഒപ്പിക്കാമെന്നു കണക്കുകൂട്ടി.
ചെടിയൊന്നു വളര്‍ന്നോട്ടെ...മൂന്നുമാസം മതി പൂക്കാലം തുടങ്ങാന്‍. അഡ്‌്‌ജസ്റ്റ്‌മെന്റുകള്‍ അതുവരെ മതി. പിന്നെ പൈസക്കാരിയായല്ലോ....പിന്നെ എന്റെ കാര്‍ന്നോമ്മാര്‍ക്ക്‌ വേപ്പണ്ണയും പുകയിലയും ഇഷ്‌ടം പോലെ വാങ്ങി കൊടുക്കുമല്ലോ..

ഇനി വേണ്ടത്‌ നടാനുള്ള സ്ഥലമാണ്‌. തരിശായി കിടക്കുന്ന പലയിടങ്ങളുമുണ്ട്‌ പറമ്പില്‍. മഴയും വെയിലും വേണ്ടുവോളം കിട്ടുന്ന, എനിക്കെപ്പോഴും ഓടിപ്പോയി നോക്കാവുന്ന ദൂരത്തില്‍ വീടിന്‌ പുറകില്‍ തെക്കു പടിഞ്ഞാറായി സ്ഥലം കണ്ടെത്തി.

പക്ഷേ, എന്റെ മനസ്സില്‍ ഇങ്ങനെയൊക്കെയാണ്‌ പ്ലാനും പദ്ധതിയും എന്ന്‌ ആരോടും പറഞ്ഞില്ല.
കുറ്റിമുല്ലക്ക്‌ അപേക്ഷയും കൊടുത്ത്‌, ഇന്നു കിട്ടും നാളെ കിട്ടും എന്ന്‌ കാത്തു കാത്തിരുന്നു ഞാന്‍. കാത്തിരിപ്പു നീണ്ടു. പിന്നെ പിന്നെ സ്വപ്‌നങ്ങളൊക്കെ മറന്നേക്കാമെന്നു വെച്ചു.

മൊട്ടത്തലയന്റെ വായിനോക്കിയിരുന്ന്‌
വിലപ്പെട്ട ഒരു ദിവസമാണ്‌ കുറ്റിമുല്ല ക്ലാസുകൊണ്ട്‌്‌ നഷ്‌ടപ്പെടുത്തിയത്‌. അയാളുടെ മൊട്ടത്തലയ്‌ക്ക്‌ രണ്ടു ഞൊട്ടും കിഴുക്കും കൊടുക്കാന്‍ തോന്നി. സ്വപ്‌നം കണ്ടും കുറേ സമയം പോയി. ആ നേരത്ത്‌ പത്ത്‌ ചക്കക്കുരു തൊലി ചുരണ്ടികൊടുത്തിരുന്നെങ്ങില്‍ അമ്മച്ചി ഉള്ളിയും മുളകും ഇടിച്ചിട്ട്‌ കടുകു വറുത്ത്‌ ഉലര്‍ത്തി തന്നേനേം. ഇങ്ങെയൊക്കെ വിചാരിച്ച്‌ കുറ്റിമുല്ല കൃഷിയെ മനസ്സില്‍ നിന്ന്‌ മായ്‌ക്കാന്‍ ശ്രമിച്ചു.

പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞു. അവധിക്കാലത്ത്‌ അപ്പൂപ്പന്റെ അനിയന്‍ കൊച്ചുമുത്തശ്ശന്റെ വീട്ടില്‍ പോയി. അവിടെ രണ്ടാമത്തെ മാമിക്ക്‌ കല്ല്യാണം. കല്ല്യാണവും വിരുന്നും ഒക്കെ കൂടി പതുക്കെയാണ്‌ മടങ്ങി വന്നത്‌.

കുറേ ദിവസം കഴിഞ്ഞാണ്‌ ആ മഹാസംഭവം ഞാനറിയുന്നത്‌. വീടിനു താഴെ പറമ്പില്‍ നിന്ന തെങ്ങില്‍ നിന്ന്‌ തേങ്ങ വീണത്‌ എടുക്കാന്‍ താഴോട്ടിറങ്ങിയപ്പോള്‍...
കൊക്കോയും കുരുമുളകു പടര്‍ത്തിയ മുരിക്കുകള്‍ക്കുമിടയില്‍ വെളിച്ചമുള്ള ഇടം കുറവാണ്‌. കൊക്കോച്ചോലക്കിടയിലൂടെ നൂഴ്‌ന്ന്‌ ഇത്തിരി പ്രകാശമുളളിടത്ത്‌ എത്തിയപ്പോള്‍ ...
എന്നെ നോക്കി ചിരിക്കുന്നു 'അഞ്ചാറു കുഴി'കളിലായി 'നൂറു ചുവട്‌ കുറ്റിമുല്ല'.

Thursday, November 22, 2007

നക്ഷത്ര വേശ്യയിലേക്കൊരു പാലം

കാട്ടിലങ്ങാടി എന്ന ഗ്രാമത്തില്‍ നിന്ന്‌ നാട്ടിലെ കുട്ടികള്‍ക്ക്‌ ഓത്തു പഠിപ്പിച്ച ഹൈദ്രോസ്‌ മൊല്ലാക്കയുടെ സുന്ദരിയായ വിധവ നബീസ ഗള്‍ഫില്‍ പോകാന്‍ മുംബൈ നഗരത്തിലെത്തുത്തുന്നതും പതിനാലു ദിവസങ്ങള്‍ കൊണ്ട്‌ അവളിലുണ്ടാവുന്ന മാറ്റങ്ങളും സമൂഹത്തോടുള്ള അവളുടെ സാഹചര്യങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങളുമാണ്‌ ഈ നോവല്‍.
-ഒരു പതിവ്രതയുടെ ശരീരംകൊണ്ട്‌ നിനക്കെന്തു പ്രയോജനം?
-മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച്‌ ജീവിച്ചിട്ട്‌ കാട്ടിലങ്ങാടിയിലെ ദൈവവിശ്വാസികള്‍ നിനക്കു നല്‌കിയ പ്രതിഫലമെന്ത്‌?
-മതത്തിന്റെ അനുശാസനകളെ അവഗണിച്ചുകൊണ്ട്‌ , പൊന്നും സ്‌ത്രീധനവും തന്നില്ലെങ്കില്‍ നിന്റെ പെണ്‍മക്കളെ കെട്ടില്ല എന്നു വാശിപിടിക്കുന്ന ഒരു സമുദായത്തിന്റെ നീതിശാസ്‌ത്രങ്ങള്‍ പാലിക്കാന്‍ നീ ബാധ്യസ്ഥയാണോ?



അടുത്ത കാലത്തെങ്ങും ഒരു പുസ്‌തകം വായിച്ചിട്ട്‌ എനിക്ക്‌ ഇത്രയേറെ അസ്വസ്ഥത തോന്നിയിട്ടില്ല.. ഒരു പക്ഷേ അസ്വസ്ഥത ഉളവാക്കുന്ന പുസ്‌തകങ്ങളൊന്നും കിട്ടാഞ്ഞിട്ടാവണം. നാലഞ്ചു കൊല്ലം മുമ്പ്‌ വി.ജെ.ജെയിംസിന്റെ പുറപ്പാടിന്റെ പുസ്‌തകം വായിച്ചപ്പോഴാണ്‌ മനസ്സില്‍ വല്ലാത്ത സങ്കടം തോന്നിപ്പോയത്‌. അത്‌ പുറപ്പാടിന്റെ പുസ്‌തകത്തില്‍ എല്ലാവരും പുറപ്പെട്ടു പോകുന്നതുകൊണ്ടായിരുന്നു. വായിച്ചുകഴിഞ്ഞ ദിവസങ്ങളില്‍ അതിന്റെ പുറംചട്ടപോലും പേടിപ്പെടുത്തി. (ഡ്രാക്കുളയോ, രക്തദാഹിയായ പിശാചുക്കളോ അല്ല കഥാപാത്രങ്ങള്‍). ഒരു തുരുത്തിന്റെ കഥ പറഞ്ഞ പുറപ്പാടിന്റെ പുസ്‌തകം നിരന്തരം അലോസരപ്പെടുത്തി. പിന്നീട്‌ വി.ജെ. ജെയിംസിന്റെ ചോരശാസ്‌ത്രം വായിച്ചപ്പോഴാണ്‌ നോവലിസ്റ്റിന്‌ വിഷമിപ്പിക്കാന്‍ മാത്രമല്ല ചിരിപ്പിക്കാനും കഴിയുമെന്ന്‌ അറിഞ്ഞത്‌.

പിന്നീട്‌ ഇപ്പോള്‍ ഹസ്സന്‍ നാസിര്‍ എഴുതിയ നരക വാതില്‌ക്കലെ രക്ഷകന്‍ വായിച്ചപ്പോള്‍ വീണ്ടും അസ്വസ്ഥത. ഭയങ്കരമായ സങ്കടം. സമൂഹമനസ്സാക്ഷിക്കു മുമ്പില്‍ കുറേ ചോദ്യങ്ങള്‍ ചോദിക്കുന്നു ഈ നോവല്‍.
എടുത്തു പറയേണ്ടത്‌ എഴുത്തിന്റെ ശൈലിയും ഭാഷയുമാണ്‌. രണ്ടും അതിമനോഹരം.
ഒറ്റയിരുപ്പിന്‌ വായിക്കാന്‍ പ്രേരപ്പിക്കും.

കാട്ടിലങ്ങാടി എന്ന ഗ്രാമത്തില്‍ നിന്ന്‌ നാട്ടിലെ കുട്ടികള്‍ക്ക്‌ ഓത്തു പഠിപ്പിച്ച ഹൈദ്രോസ്‌ മൊല്ലാക്കയുടെ സുന്ദരിയായ വിധവ നബീസ ഗള്‍ഫില്‍ പോകാന്‍ മുംബൈ നഗരത്തിലെത്തുത്തുന്നതും പതിനാലു ദിവസങ്ങള്‍ കൊണ്ട്‌ അവളിലുണ്ടാവുന്ന മാറ്റങ്ങളും സമൂഹത്തോടുള്ള അവളുടെ സാഹചര്യങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങളുമാണ്‌ ഈ നോവല്‍.
മൂന്നു പെണ്‍മക്കളുടെ അമ്മയും വിധവയുമായ നബീസക്ക്‌ മൂത്ത മകള്‍ വയസ്സറിയിച്ചപ്പോള്‍ മുതല്‍ ആധിയാണ്‌.
ചുമടെടുക്കുന്നോര്‍ക്കും കൊടുക്കണം മുപ്പതു പവനും ഒരു ലക്ഷവും. തനിക്കുള്ളത്‌ ഒരോരോ വയസ്സിന്റെ ഇളപ്പത്തില്‍ മൂന്നു പെണ്‍കുട്ടികളും ദാരിദ്ര്യവും മാത്രം.
നാട്ടില്‍ എരന്നു നടന്നുണ്ടാക്കിയ മുപ്പതിനായിരം രൂപയുമായാണ്‌ അവള്‍ ഈപ്പന്‍ തോമസ്‌ എന്ന ഏജന്റിനും ദാക്ഷയണിക്കുമൊപ്പം മൂംബൈയിലെത്തുന്നത്‌. അവിടെ നിന്ന്‌ മൊല്ലാക്ക പഠിപ്പിച്ച കുട്ടി (മൊല്ലാക്കയ്‌ക്ക്‌‌ സുഖമില്ലാതിരുന്നപ്പോള്‍ അവളും പഠിപ്പിച്ച) കുഞ്ഞിമൂസ നബീസ്‌താത്താനെ ഈപ്പനില്‍ നിന്നും രക്ഷിച്ച്‌ തന്റെ ലോഡ്‌ജിലെത്തിക്കുകയും പതിനാലു ദിവസംകൊണ്ട്‌ അവളെ മാറ്റിയെടുക്കുകയും ചെയ്യുന്നു.
നബീസ്‌താത്തായ്‌ക്ക്‌ ഒറ്റ വിചാരമാണുള്ളത്‌ മൂന്നുമക്കളെയും കെട്ടിക്കണം. അറബിയുടെ വീട്ടില്‍ വീട്ടു പണിക്കാണ്‌ അവള്‍ പോകാനൊരുങ്ങിയിരിക്കുന്നത്‌.
ആദ്യത്തെ പത്തുദിവസം കൊണ്ട്‌ അവളുടെ കൈയ്യിലുണ്ടായിരുന്ന മുപ്പതിനായിരം രൂപയും കുഞ്ഞിമൂസ തീര്‍ത്തു. ഒന്നും കുഞ്ഞിമൂസക്ക്‌ വേണ്ടിയായിരുന്നില്ല. നബീസ്‌താത്തായക്ക്‌ നല്ല വസ്‌ത്രം വാങ്ങിയും നല്ല നല്ല റസ്റ്റോറണ്ടുകളില്‍ നിന്നും ഭക്ഷണം വാങ്ങിയും മൂംബൈ കാണിച്ചുകൊടുത്തും.
മൂംബൈയിലെ ചുവന്ന തെരുവുകളും അതിനേക്കാള്‍ നാറിയ കഥകള്‍ അടുത്തമുറികളിലുള്ളവര്‍ പറഞ്ഞും നബീസ അറിയുന്നു. ഒപ്പം ബദാം പാലില്‍ കഞ്ചാവു ചേര്‍ത്ത്‌ മയക്കി കുഞ്ഞിമൂസ തന്റെ ഗുരുവിന്റെ ഭാര്യയെ വ്യഭിചരിക്കുന്നു. ഉറക്കത്തില്‍ പഴയ കാമുകനാണെന്നു കരുതി തന്നെ വശത്താക്കിയെന്നാണ്‌ നബീസ്‌താത്തായെ കുഞ്ഞമൂസ വിശ്വസിപ്പിക്കുന്നത്‌. ചുരുക്കത്തില്‍ അവരുടെ മധുവിധുകാലമാവുകയാണ്‌ തുടര്‍ന്നുള്ള ദിവസങ്ങള്‍.

ഒന്‍പതാം ദിവസം ബ്രീഫ്‌ കേസില്‍ അവശേഷിക്കുന്നത്‌ മുപ്പതിനായിരത്തിലെ അവസാനത്തെ കുറച്ചു നോട്ടുകള്‍ മാത്രം. അന്ന്‌ ചൗപ്പാത്തി കടപ്പുറത്തു വെച്ച്‌ കൂഞ്ഞിമൂസ അവളോട്‌ ചോദിക്കുന്നു. 5000 രൂപയാണ്‌ അറബിയുടെ അടിമപ്പണിയെടുക്കാന്‍ പോയാല്‍ കിട്ടുന്നത്‌. മക്കള്‍ക്കു ചെലവിനും തന്റെ അത്യാവശ്യങ്ങള്‍ക്കും എടുത്തു കഴിഞ്ഞാല്‍ ഒന്നും ബാക്കിയുണ്ടാവില്ല. ഇരുപത്തഞ്ചുകൊല്ലം കഴിഞ്ഞാലും മക്കളെ കെട്ടിച്ചുവിടാനൊക്കില്ല.
ഇവിടെയാണ്‌ ചില ചോദ്യങ്ങള്‍ സമൂഹത്തോട്‌ കുഞ്ഞിമൂസയും നബീസയും ചോദിക്കുന്നതും. ശരിക്കും കുഞ്ഞിമൂസ ബ്രെയില്‍വാഷ്‌ ചെയ്യുകയാണ്‌.
-ഒരു പതിവ്രതയുടെ ശരീരംകൊണ്ട്‌ നിനക്കെന്തു പ്രയോജനം?
-മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച്‌ ജീവിച്ചിട്ട്‌ കാട്ടിലങ്ങാടിയിലെ ദൈവവിശ്വാസികള്‍ നിനക്കു നല്‌കിയ പ്രതിഫലമെന്ത്‌?
-മതത്തിന്റെ അനുശാസനകളെ അവഗണിച്ചുകൊണ്ട്‌ , പൊന്നും സ്‌ത്രീധനവും തന്നില്ലെങ്കില്‍ നിന്റെ പെണ്‍മക്കളെ കെട്ടില്ല എന്നു വാശിപിടിക്കുന്ന ഒരു സമുദായത്തിന്റെ നീതിശാസ്‌ത്രങ്ങള്‍ പാലിക്കാന്‍ നീ ബാധ്യസ്ഥയാണോ?

ചോദ്യങ്ങള്‍ക്കൊടുവില്‍ അവള്‍ ഒരു പഞ്ചനക്ഷത്ര വേശ്യയാവാന്‍ തീരുമാനമെടുക്കുന്നു. തീരുമാനമെടുക്കുകയല്ല തീരുമാനമെടുപ്പിക്കുകയാണ്‌ കുഞ്ഞിമൂസ. എല്ലാം വിശ്വസിക്കാന്‍ പറ്റിയില്ലെങ്കിലും ചിലതെങ്കിലും ശരിയാണെന്ന്‌ അവള്‍ക്ക്‌ ബോധ്യപ്പെടുന്നു.
ശരീരത്തിലൂടെ മാത്രമേ ഒരു സ്‌ത്രീക്ക്‌ സ്വതന്ത്രയാവാന്‍ കഴിയൂ എന്ന്‌ നോവല്‍ നമ്മോട്‌ പറയുന്നു.
അങ്ങേയറ്റം ദൈവവിശ്വാസിയും നിഷ്‌ക്കളങ്കയുമായ നബീസ കുഞ്ഞിമൂസയുടെ ചതിക്കുഴിയില്‍ വീണെന്നല്ല മറിച്ച്‌ സമൂഹത്തിനു മുന്നില്‍ ഇതു തന്നെയാണ്‌ ആവശ്യം എന്നു പറയുകയാണ്‌ നോവലിസ്റ്റ്‌.

മതവും സമൂഹവും ദരിദ്രയായ സ്‌ത്രീക്കും മക്കള്‍ക്കും ഒന്നും നല്‌കുന്നില്ലെന്നും സ്‌ത്രീധനം വാങ്ങുന്നത്‌ തെറ്റായ മതത്തില്‍ ഒരു മഹല്ലും അതു തെറ്റാണെന്ന്‌ വിലക്കുന്നില്ല. മാറി നില്‍ക്കുന്നില്ല. കൂട്ടു നില്‌ക്കുയാണ്‌ - അപ്പോള്‍ ആ സ്‌ത്രീധനം നല്‌കാന്‍ 'പെയച്ച വയി' തെരഞ്ഞെടുക്കുന്നതിന്‌ എന്ത്‌ തെറ്റ്‌. പള്ളി കമ്മറ്റിക്കാര്‍ മിനാരത്തിന്‌ ഉയരം കൂട്ടാന്‍ ഗള്‍ഫില്‍ നിന്ന്‌ പിരിവു നടത്താന്‍ പോകൂന്നുണ്ട്‌...പക്ഷേ സ്‌ത്രീധനത്തിനെ എതിര്‍ക്കാനോ, ഇവരെ രക്ഷിക്കാനോ തയ്യാറല്ല താനും.
'എന്നാലും പെയച്ച വയി' എന്ന്‌ നബീസ്‌താത്ത പറയുമ്പോള്‍
താത്ത പെഴച്ച വഴി സ്വീകരിക്കുന്നില്ലെങ്കില്‍ കാലം കൊണ്ട്‌ മൂന്നു പെണ്‍മക്കളും പെയച്ച വഴിയിലേക്കു തന്നെയെത്തുമെന്നും കുഞ്ഞിമൂസ പറയുന്നു.
പോരാത്തതിന്‌ പെണ്‍കുട്ടികളെ കെട്ടിച്ചയച്ചുകഴിഞ്ഞ്‌ പടച്ചോനോട്‌ തൗബാ ചെയ്‌ത്‌ മടങ്ങാമെന്നും.

പറ്റിയാല്‍ വിശൂദ്ധ മക്കയില്‍ തന്നെ തനിക്ക്‌ അടുക്കളപ്പണി കിട്ടണം എന്നാഗ്രഹിച്ച നബീസയോടാണ്‌ ഇതൊക്കെ പറഞ്ഞ്‌ മയക്കി മാസം ഒരു ലക്ഷത്തിനടുത്ത്‌ കിട്ടുന്ന വേശ്യാപ്പണിക്ക്‌ പ്രേരിപ്പിക്കുന്നത്‌(ലൈംഗിക തൊഴിലാളി)

പുരുഷ സ്‌പര്‍ശം സ്വപ്‌നത്തില്‍കൂടി ചിന്തിക്കാനാവാതിരുന്ന അതികുലീനയായിരുന്ന ഗ്രാമീണ വീട്ടമ്മ താന്‍ പ്രസവിച്ചത്‌ പെണ്ണാണെന്ന ഒറ്റക്കാരണത്താല്‍ ഈ വഴി തെരെഞ്ഞെടുക്കുകയാണ്‌.

കുഞ്ഞിമൂസ ഹോട്ടല്‍ നടത്തിപ്പുകാരി ക്ലാരയോട്‌ പറയുന്നുണ്ട്‌.
'എന്റെ നാട്ടില്‌ മെയിനായിട്ടുണ്ടാക്കണത്‌ രണ്ടു സാധനങ്ങാ. പള്ളിമിനാരങ്ങളും ഉമ്മ-വേശ്യകളും.'

ഗള്‍ഫില്‍ പോകാന്‍ എരന്നു നടന്നപ്പോള്‍ പലരും മൊല്ലാക്കന്റെ ഭാര്യ തെണ്ടി നടക്കുന്നു എന്നു പറഞ്ഞുകേട്ടപ്പോള്‍ മൂത്ത മകള്‍ ആമിന പറഞ്ഞത്‌ ഞങ്ങളു മൂന്നാളും തൂങ്ങി മരച്ചോളാം എന്നാണ്‌.
ഗള്‍ഫിലെ ഹോട്ടലില്‍ നക്ഷത്രവേശ്യയാവാന്‍ കുഞ്‌ഞിമൂസ പ്രേരിപ്പിക്കുമ്പോള്‍ ഞാനും മക്കളും തൂങ്ങിമരിച്ചോളാം എന്നോ അല്ലെങ്കില്‍ മക്കള്‍ കെട്ടിച്ചുവിടാതെ വീട്ടില്‍ നില്‌ക്കട്ടെ എന്നോ, അവരെ എങ്ങനെയെങ്കിലും പഠിപ്പിപ്പിക്കാമെന്നോ (യത്തീംഖാനയിലെങ്കിലുമാക്കിയിട്ട്‌) അവള്‍ ചിന്തിക്കുന്നേ ഇല്ല. സ്‌ത്രീധനം വാങ്ങുന്ന പുരുഷനെ തന്റെ മക്കള്‍ക്കാവാശ്യമില്ലെന്നു പറയാനവള്‍ക്കാവുന്നില്ല.

ഗള്‍ഫുമാത്രമാണ്‌ രക്ഷ എന്ന തോന്നല്‍ അവളിലുണ്ടാക്കിയതാരാണ്‌? ഗള്‍ഫില്‍ പോയാല്‍ കുഞ്‌ഞിമൂസ പറഞ്ഞ കാര്യങ്ങളാണ്‌ സംഭവിക്കുക എന്ന്‌ എരന്നു കാശുണ്ടാക്കിയപ്പോള്‍ ആരും പറഞ്ഞില്ലെന്നോ?
നബീസ ഒരിടത്തും ഒരു ചോദ്യവും ചോദിക്കുന്നില്ല ..കുഞ്ഞിമൂസ പറയുന്നതൊക്കെ ശരിയാണെന്ന്‌ നിഷ്‌ക്കളങ്കയായ ആ സ്‌ത്രീ വിശ്വസിക്കുകയാണ്‌.
എത്രയൊക്കെ മാറിയിട്ടും അവസാനനിമിഷവും ദൈവവിശ്വാസിയും തന്റെ വഴി പെഴച്ച വഴിയും തന്നെയെന്നാണ്‌ നബീസ്‌താത്ത വിശ്വസിക്കുന്നത്‌. മക്കളുടെ ഭാവിയോര്‍ത്ത്‌ ആ വഴിയിലേക്കു തന്നെ പോകുന്നു.

നബീസയെപോലെ പെണ്‍മക്കളുള്ള അമ്മമാര്‍ ഈ പുസ്‌തകം വായിച്ചാല്‍ മതിയാവും ആ വഴി തെരെഞ്ഞെടുക്കാന്‍....
യഥാര്‍ത്ഥത്തില്‍ അങ്ങേയറ്റം സ്‌ത്രീ വിരുദ്ധമാണീ നോവല്‍. ഒരു പിമ്പ്‌ കാണിച്ച വഴിയെ നിശബ്‌ദം അവള്‍ പോവുകയാണ്‌.
അവള്‍ക്ക് പ്രതികരിക്കാനേ കഴിയുന്നില്ല. സ്ത്രീധനം കൊടുക്കാനുള്ള വഴി ഇതാണെന്ന് വരുത്തി തീര്‍ക്കുന്നു. മറ്റൊരു വഴി ഒരിടത്തും അവളെകൊണ്ട് ചിന്തിപ്പിക്കുന്നില്ല. ഉമ്മ-വേശ്യകളില്‍ നിന്ന് എങ്ങനെ മോചനം നേടാം എന്ന് നോവലിസ്റ്റ് ഒരിടത്തും പറയുന്നില്ല. എല്ലാത്തരം കൊള്ളതരുതായ്മകളുമുള്ള ഒരു പിന്പ് ലൈംഗീക തൊഴിലില്‍ അവളെ കൊണ്ടെത്തിക്കുന്നതോടെ രക്ഷകനാവുകയാണത്രേ! നോവലിന്റെ പേരാണ്‌ അതിവിശേഷം. നരക വാതില്‌ക്കലെ രക്ഷകന്‍.!!!

ഒലിവ്‌ ബുക്‌സ്‌ 100 രൂപ

Sunday, November 18, 2007

സര്‍പ്പഗന്ധി (അമല്‍പ്പൊരി)



ബ്ലോഗിന്റെ പേരുകൂടിയായ സര്‍പ്പഗന്ധി എന്ന പേര്‌ ധ്വനിപ്പിക്കുന്നത്‌ പലതാണ്‌. അതു കൊണ്ടു തന്നെ ഈ സസ്യത്തെക്കുറിച്ച്‌ നിരവധി കെട്ടുകഥകളും നിലവിലുണ്ട്‌. പേരുകേള്‍ക്കുമ്പോള്‍ സര്‍പ്പവുമായി ബന്ധമുണ്ടാവാം എന്നു തോന്നിയേക്കാം. എന്നാല്‍ കാര്യമായ ബന്ധമില്ലെന്നു പറയാം.

കുടുംബം അപോസൈനസീ
ശാസ്‌ത്രനാമം Rauwolfia serpntina

ഒരു മീറ്ററില്‍ താഴെ പൊക്കമുള്ള കുറ്റച്ചെടിയാണ്‌ സര്‍പ്പഗന്ധി. കേരളത്തിലടക്കം ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും കാട്ടുചെടിയായി വളരുന്നു.

ഇല വെള്ളത്തിലിട്ടു വേകുമ്പോള്‍ പാമ്പിന്റെ ഗന്ധമുണ്ടാവുന്നതാണ്‌ ഈ പേരു വരാന്‍ കാരണമെന്നു ചില പുസ്‌തകങ്ങളില്‍ കാണുന്നു. ആരാണ്‌ പാമ്പിന്‍രെ ഗന്ധമറിഞ്ഞവര്‍. ഗന്ധമറിഞ്ഞ്‌ പാമ്പാണെന്നു തിരിച്ചറിയാനാവുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഈ കഥയ്‌ക്ക്‌ പ്രാധാന്യമില്ലാതാവുന്നു.

മറ്റൊന്ന്‌ പാമ്പിനേ പോലെയാണത്രേ വേര്‌. അതുകൊണ്ടാവാം ഈ പേരുവന്നതെന്ന്‌.
മറ്റൊന്ന്‌ പേരിനൊപ്പം സര്‍പ്പമുള്ളതുകൊണ്ട്‌ ചില കൊച്ചു പുസ്‌തകങ്ങളില്‍ വേര്‌ അരച്ചുകുടിച്ചാല്‍ സര്‍പ്പവിഷം ശമിക്കും എന്ന്‌ എഴുതി കാണുന്നു.

സര്‍പ്പവിഷത്തിനുള്ള ആയൂര്‍വേദ ചികിത്സയില്‍ മരുന്നു കൂട്ടുകളില്‍ ചേര്‍ക്കുന്നുണ്ട്‌. എന്നാല്‍ വിഷചികിത്സയില്‍ പ്രാധാന്യമുള്ള ഔഷധമല്ല സര്‍പ്പഗന്ധി .
രക്താദി സമ്മര്‍ദത്തിനും ഉറക്കത്തിനും ഉപയോഗിക്കുന്ന ഔഷധമാണ്‌ സര്‍പ്പഗന്ധി.
പാമ്പുകടിയേല്‍ക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കുറയുകയാണ്‌ ചെയ്യാറ്‌. ആയൂര്‍വേദചികിത്സയില്‍ ഉറക്കം ചി്‌ലപ്പോള്‍ നിഷിദ്ധവുമാണ്‌. അതുകൊണ്ടൊക്കെ സര്‍പ്പ ചികിത്സയില്‍ ദോഷകരമായി ബാധിക്കുകയാണ്‌ ചെയ്യുക.
രക്തസമ്മര്‍ദ്ദം കുറക്കുകയും, തലച്ചോറിലെ നാഡികളെ ഉദ്ദീപിപ്പിച്ച ഉറക്കും നല്‍കുകയുമാണ്‌ ഈ സസ്യം ചെയ്യുന്നത്‌.
വേരാണ്‌ ഔഷധയോഗ്യം.
ആയുര്‍വേദ കഷായങ്ങളായ രാസ്‌നാദി കഷായം, രാസ്‌നേരണ്‌ഠാദി കഷായം എന്നിവയിലെ പ്രധാന ചേരുവയാണ്‌ സര്‍പ്പഗന്ധി. ഈ കഷായങ്ങള്‍ നിശ്ചിത അളവില്‍ പതിവായി കഴിച്ചാല്‍ രക്താദി സമ്മര്‍ദ്ദം നിയന്ത്രിക്കാം. ഉറക്കമുണ്ടാവുകയും ചെയ്യും.

ആധുനിക ചികിത്സാ ശാസ്‌ത്രത്തില്‍ രക്തസമ്മര്‍ദ്ദത്തിനുള്ള സിദ്ധൗഷധമായ സെര്‍പ്പാസില്‍ ഗുളിക സര്‍പ്പഗന്ധി വേരില്‍ നിന്നാണ്‌ നിര്‍മിക്കുന്നത്‌.


ബ്ലോഗിന്‌ സര്‍പ്പഗന്ധി എന്ന പേര്‌ കണ്ടപ്പോള്‍ ഒരാള്‍ ഇങ്ങനെയാണ്‌ എഴുതിയത്‌.
'Sarpagandhi, truly!!! Sarpagandhi is one of the most romantic words available in the Malayalam language, right!!...........'
അതേ സര്‍പ്പഗന്ധി എന്ന പേരിന്‌ ഏതു കാല്‌പനികാര്‍ത്ഥവും നമുക്കു നല്‌കാം. ഏതു തരത്തിലും.

Friday, November 16, 2007

സീരിയലുകളില്‍ എത്ര മീരമാരുണ്ട്‌?

സീരിയലുകളില്‍ എത്ര മീരമാരുണ്ട്‌ എന്ന വിഷയത്തില്‍ ഗവേഷണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ചാനലുകാരെങ്കിലും ഇതു ശ്രദ്ധിക്കണ്ടതാണ്‌. കാരണം സീരിയല്‍ കാഴ്‌ചക്കാര്‍ക്ക്‌ ഇതൊരു ബുദ്ധിമുട്ടാണ്‌. കഷ്ടകാലത്തിന്‌ കറണ്ടെങ്ങാന്‍ പോയാല്‍ ആ നേരത്ത്‌ കണ്ട സൂഹൃത്തിനോടൊ ബന്ധുവിനോടോ 'മീരയ്‌ക്കെന്തു പറ്റി?' എന്നു കഥയറിയാന്‍ ചോദിച്ചു പോയാല്‍ കുടുങ്ങി.

ഏതു മീര?
'മാധവത്തിലെ, കല്ല്യാണിയിലെ, മനപ്പൊരുത്തത്തിലെ...ഏതു മീര..?'
കാഴ്‌ചക്കാരെ ഇങ്ങനെ കഷ്ടപ്പെടുത്തരുതെ...


ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചേക്കാം. പേരിലെന്തെങ്കിലുമൊക്കെ ഉണ്ടാവാതെ തരമില്ലല്ലോ.
സീരിയല്‍ എഴുത്തുകാര്‍ക്ക്‌ മൊത്തത്തില്‍ മീര മാനിയ പിടിപെട്ടിട്ടുണ്ടെന്നു തോന്നുന്നു. എന്തുകൊണ്ടാണ്‌ എല്ലാവര്‍ക്കും 'മീര 'എന്ന പേരിനോട്‌ ഇത്രകമ്പം എന്നാണ്‌ മനസ്സിലാവാത്തത്‌.
സീരിയല്‍ കാണുന്ന ശീലം എനിക്കില്ല. പക്ഷേ വിരുന്നുകാര്‍ സീരിയല്‍ ഭ്രമക്കാരാണെങ്കില്‍ ചിലപ്പോള്‍ അവര്‍ക്കൊപ്പം കുറച്ചുസമയം ഇരുന്നേക്കാം. അല്ലെങ്കില്‍ മറ്റു ജോലികള്‍ക്കിടയിലൂടെ കേട്ടേക്കാം. അത്രമാത്രം.
'മീരാ മാനിയ' മുമ്പ്‌ കണ്ടത്‌ സുസ്‌മേഷിന്റെ കഥകളിലായിരുന്നു. ഏതു സ്‌ത്രീ കഥാപാത്രത്തിനും പേര്‌ 'മീര'. ഒരു കഥയുടെ പേരു തന്നെ 'ഞാന്‍ മീര'. മികച്ച കഥകളിലൊന്നായ ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകത്തിലും ഡോ. മീര. അംശത്തിലെ വിരുന്നുകാര്‍, തേര്‌ തെളിക്കുന്ന പാര്‍ത്ഥന്‍, വ്യായാമ സ്ഥലങ്ങള്‍...തുടങ്ങിയ കഥകളിലും മീരയെ
കാണാം.
ലോകത്ത്‌ വേറൊരു പേരില്ലേ ? എന്ന്‌ കഥാകൃത്തിനോട്‌ ചോദിച്ചിട്ടുണ്ട്‌.
മീര കഥാകൃത്തിന്റെ ജീവിതത്തോട്‌ അത്രയ്‌ക്ക്‌ അടുത്തു നിന്നിരുന്നു. പ്രണയിനി. കാലംകൊണ്ട്‌ മറ്റൊരു ചന്ദ്രികയായവള്‍. ഇവിടെ സുസ്‌മേഷിനോട്‌ പൊറുക്കാം. കഥകള്‍ മാറുന്നെങ്കിലും കഥാപാത്ര0 മാറുന്നില്ലെന്നതുകൊണ്ട്‌.

പക്ഷേ സീരിയലുകളുടെ സ്ഥിതി ഇതാണോ?

വൈകിട്ട്‌ ആറരമുതല്‍ എട്ടുമണി വരെ സംപ്രേക്ഷണം ചെയ്യുന്ന കല്ല്യാണി, മാധവം, മനപ്പൊരുത്തം മൂന്നു സീരിയലുകളിലെയും പ്രധാന കഥാപാത്രങ്ങള്‍ മീര.
തിരക്കഥ, സംവിധാനം, നിര്‍മ്മാണം എല്ലാം വേറെ വേറെ ആളുകള്‍. മൂന്നും സൂര്യ ടിവിയില്‍ അടുത്തടുത്ത്‌ വരുന്ന സീരിയലുകള്‍. ഇനി മറ്റു ചാനലുകളില്‍ എത്ര മീരമാരുണ്ടെന്നറിയില്ല. സൂര്യയില്‍ എട്ടുമണിക്കു ശേഷവും... സീരിയലുകളില്‍ എത്ര മീരമാരുണ്ട്‌ എന്ന വിഷയത്തില്‍ ഗവേഷണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ചാനലുകാരെങ്കിലും ഇതു ശ്രദ്ധിക്കണ്ടതാണ്‌. കാരണം സീരിയല്‍ കാഴ്‌ചക്കാര്‍ക്ക്‌ ഇതൊരു ബുദ്ധിമുട്ടാണ്‌. കഷ്ടകാലത്തിന്‌ കറണ്ടെങ്ങാന്‍ പോയാല്‍ ആ നേരത്ത്‌ കണ്ട സൂഹൃത്തിനോടൊ ബന്ധുവിനോടോ 'മീരയ്‌ക്കെന്തു പറ്റി?' എന്നു കഥയറിയാന്‍ ചോദിച്ചു പോയാല്‍ കുടുങ്ങി.

ഏതു മീര?
'മാധവത്തിലെ, കല്ല്യാണിയിലെ, മനപ്പൊരുത്തത്തിലെ...ഏതു മീര..?'
കാഴ്‌ചക്കാരെ ഇങ്ങനെ കഷ്ടപ്പെടുത്തരുതെ...
എന്തുകൊണ്ട്‌ മീര എന്ന പേര്‌ ഇത്രത്തോളം ഇഷ്ടപ്പെടുന്നു?
ലോകത്ത്‌ വേറെ പേരുകളില്ലേ?
ഓ..ഒരു പേരിലെന്തിരിക്കുന്നു .അല്ലേ...കഥയിലല്ലേ കാര്യം.

Tuesday, November 13, 2007

കാമുകിമാരെപ്പോലെ ധൈര്യപൂര്‍വ്വം ഇറങ്ങിപ്പോകുന്ന പുസത്‌കങ്ങള്‍.

കാമുകിമാരെപ്പോലെ ഇറങ്ങിപ്പോകുന്ന പുസ്‌തകങ്ങള്‍ ചിലപ്പോള്‍ മടങ്ങി വരുന്നത്‌ അഭിസാരികമാരെപ്പോലെ ആയിരിക്കും.
പലതരം വിയര്‍പ്പുകളേറ്റ്‌, ശ്വാസങ്ങളേറ്റ്‌, ചെളിപിടിച്ചതും ചിലപ്പോള്‍ സുഗന്ധം പരത്തുന്ന വിരലുകളുടെ ലാളനകളേറ്റ്‌, പിന്നിയും കീറിയും തുന്നലുകളെല്ലാം വിട്ട്‌...അവള്‍ കടന്നു വരുന്നു....വീണ്ടും ഇറങ്ങിപ്പോകാന്‍...


പുസ്‌തകങ്ങളെ അലമാറികളില്‍ അടച്ചിടാമെന്ന്‌ വ്യാമോഹിക്കുകയേ വേണ്ട. അവസാനം വീട്ടില്‍നിന്ന്‌ കാമുകിമാരെപ്പോലെ ധൈര്യപൂര്‍വ്വം ഇറങ്ങിവരും. വാസ്‌തവത്തില്‍ പുസ്‌തകങ്ങള്‍ക്ക്‌ സ്വന്തം വീടുകളേ ഇല്ല. വീടുകളും പുസ്‌തകശാലകളും അവയുടെ ഇടത്താവളങ്ങള്‍ മാത്രമാണ്‌. ഒരുനാള്‍ വീട്ടില്‍ കയറി വരുന്ന സന്ദര്‍ശകന്റെ കൂടെ അവ സ്ഥലം വിടും, നാടുചുറ്റും.

മാതൃഭൂമി ബുക്‌സ്‌ ജേണലില്‍ എ. സഹദേവന്‍ എഴുതിയ വരികളാണിത്‌. വായനയെക്കുറിച്ച്‌, പുസ്‌തകങ്ങളെക്കുറിച്ച്‌ ഇത്ര മനോഹരമായ കുറിപ്പ്‌ അടുത്തെങ്ങും വായിച്ചിട്ടില്ല.

പുസ്‌തകങ്ങള്‍ വിലകൊടുത്തു വാങ്ങിയാലും പലപ്പോഴും നമ്മുടെ അലമാരയിലുണ്ടാവില്ല. പകരം സുഹൃത്തിന്റെ മറ്റൊരു പുസ്‌തകം നമ്മുടെ ശേഖരത്തില്‍ സ്ഥാനം പിടിക്കുകയും ചെയ്യും.

എഴുത്ത്‌, വായന, ആസ്വാദനം എന്നിവയുടെ ലോകം പര്‍വതങ്ങളും താഴ്‌വരകളും ജലരാശിയും ആകാശവും ജീവനും നിറഞ്ഞുനില്‍ക്കുന്ന വിശാലമായ ഭൂവിഭാഗം പോലെയാണ്‌.
രണ്ടിനും സാമ്യങ്ങളുണ്ട്‌ അതിരുകളില്ലാത്ത ഇടങ്ങളാണ്‌. ആര്‍ക്കും എവിടെനിന്നും എങ്ങനെയും പ്രവേശിക്കാം. വലിയൊരു മരച്ചോട്ടിലിരിക്കാം-പുസ്‌തകം തരുന്ന ചങ്ങാത്തത്തിന്റെ പ്രതീകമായി അതിനെ എണ്ണുക. ഒരു ചെറു ചെടി നട്ടുപിടിപ്പിക്കാം. ഒരാശയം മുളപ്പിച്ചെടുക്കുന്നതിന്‌ തുല്യമായി അതിനെ കാണുക. ഇനി അതുമല്ലെങ്കില്‍ അവിടെയൊക്കെ ചുറ്റിനടന്ന്‌ കണ്ട്‌ ആസ്വദിക്കുന്നതില്‍നിന്ന്‌ ആരു്‌ നമ്മളെ തടയാന്‍?


പുസ്‌തകം തൊട്ടുനോക്കുകയോ!
അങ്ങനെയൊരു കാഴ്‌ചപ്പാട്‌. തൊട്ടുകഴിഞ്ഞാല്‍ തുറന്നുനോക്കാതിരിക്കുമോ? ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന ആര്‍തര്‍ ബാല്‍ഫൗര്‍ (1902) വായനയുടെ സര്‍വസാധാരണമായ രസം എന്തെന്ന്‌ പറഞ്ഞത്‌ കേള്‍ക്കാം.
"പുതിയ ഒരു പുസ്‌തകം കിട്ടിയാല്‍ പേജുകള്‍ പടപടാന്ന്‌ മറിച്ച്‌ ഒന്ന്‌ രിടത്ത്‌ കണ്ണോടിച്ച്‌ ഓട്ടപ്രദക്ഷിണ വിദ്യ നടത്താത്ത വായനക്കാരന്‍ പുസ്‌തകത്തിന്റെ രസമറിയുന്നില്ല'.
ശരിയാണ്‌. അലസമായി പേജുകള്‍ മറിച്ചുനോക്കി, മടിയില്‍ തുറന്ന്‌വെച്ച്‌ കണ്ണടച്ച്‌ മയങ്ങി, ഞെട്ടിയുണര്‍ന്ന്‌ മാറ്റിവെച്ച്‌.... പിന്നെപ്പോഴോ ആണ്‌ യഥാര്‍ത്ഥത്തില്‍ ആദ്യാക്ഷരംതൊട്ടുള്ള വായന. ആരും സമ്പൂര്‍ണമായി പെട്ടെന്ന്‌ പുതുപുസ്‌തകങ്ങളിലേക്ക്‌ കടന്നുചെല്ലുന്നില്ല. കടന്നാലോ?


ശരിയാണ്‌ പുസ്‌തകങ്ങള്‍ ഇങ്ങനെയൊക്കെയാണ്‌ വായനക്കാരുടെ ‍ജീവിതത്തില്‍ .
ഡോ. എം. എം. ബഷീര്‍ പറഞ്ഞിട്ടുണ്ട്‌ എതു പുതിയ പുസ്‌തകം കൈയ്യലെത്തിയാലും അതൊന്ന്‌ വിടര്‍ത്തി മുഖത്തോടടുപ്പിച്ച്‌ പുതുമണം ആവോളം ആവാഹിച്ചെടുക്കുമത്രേ അദ്ദേഹം. നമുക്കു വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആ പുതുമയെ സ്വീകരിക്കുന്നതിലൊരു ആനന്ദമുണ്ട്‌. അനിര്‍വചനീയമായ ആനന്ദം.

മറന്നുവെച്ച പുസ്‌തകം എന്നൊന്നുണ്ടോ എന്നും
പ്രസക്തമായ ചോദ്യമായി ഇപ്പോള്‍ മുന്നില്‍ വരുന്നു. വായനയുടെ ഇടവേളകളില്‍ പുസ്‌തകം അതിന്റെ സ്ഥാനങ്ങള്‍ സ്വയം കെത്തുകയാണ്‌. അലമാറകളില്‍നിന്ന്‌ പുറത്തുവരുന്ന പുസ്‌തകങ്ങള്‍ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചുതുടങ്ങുകയാണ്‌. അവ എവിടേയും സ്ഥാനം പിടിക്കും. ജനല്‍പ്പിടിയില്‍, ചാരുപടിയില്‍, കട്ടിളപ്പടിയില്‍, ഊഞ്ഞാല്‍പ്പലകയില്‍, അടുക്കളയില്‍.
ചെവി മടങ്ങിയ കാവല്‍നായയെപ്പോലെ താളിന്റെ കോണ്‌ മടങ്ങി, ചാഞ്ഞോ, ചെരിഞ്ഞോ കമിഴ്‌ന്നോ മലര്‍ന്നോ ചാരുകസേരച്ചോട്ടില്‍ പുസ്‌തകം കാത്തുകിടക്കും.
ടി.വി.യാണ്‌ ഇനി താരം എന്ന്‌ പറഞ്ഞ മാര്‍ഷല്‍ മക്‌ലൂഹനെ പരിഹസിച്ചുകൊണ്ട്‌ പുസ്‌തകം ടെലിവിഷന്‌ മേലെയും കയറി ഇരിപ്പുറപ്പിക്കും


കാമുകിയെപ്പോലെ ഇറങ്ങിപ്പോകുകയും ചെയ്യും.

എങ്കിലും സഹദേവന്‍ സര്‍ എഴുതാത്ത ഒന്നു കുറിക്കട്ടെ കാമുകിമാരെപ്പോലെ ഇറങ്ങിപ്പോകുന്ന പുസ്‌തകങ്ങള്‍ ചിലപ്പോള്‍ മടങ്ങി വരുന്നത്‌ അഭിസാരികമാരെപ്പോലെ ആയിരിക്കും.

പലതരം വിയര്‍പ്പുകളേറ്റ്‌, ശ്വാസങ്ങളേറ്റ്‌, ചെളിപിടിച്ചതും ചിലപ്പോള്‍ സുഗന്ധം പരത്തുന്ന വിരലുകളുടെ ലാളനകളേറ്റ്‌, പിന്നിയും കീറിയും തുന്നലുകളെല്ലാം വിട്ട്‌...അവള്‍ കടന്നു വരുന്നു....വീണ്ടും ഇറങ്ങിപ്പോകാന്‍...

എ. സഹദേവന്റെ ലേഖനം

ഇവിടെ‍ വായിക്കാം

Monday, November 12, 2007

മച്ചാന്റെ സ്വന്തം ഫാത്തിമാ ബീവി

സുല്‍ത്താന്‍ ഇതിനുമുമ്പ്‌ വേറെ കല്ല്യാണം കഴിച്ചിട്ടില്ലെന്നതായിരുന്നു അത്ഭുതപ്പെടുത്തിയ മറ്റൊന്ന്‌.മുസ്ലീം പുരുഷന്മാര്‍ക്കിടയില്‍ അങ്ങനെയൊരാളെ കണ്ടത്താന്‍ പ്രയാസമായിരുന്നു.ഇത്രകാലം കല്ല്യാണം കഴിക്കാതിരുന്നതിനേക്കുറിച്ച്‌ ഗോവിന്ദന്‍കുട്ടി ചോദിച്ചപ്പോള്‍ "കല്ല്യാണം കഴിക്കുന്നതെന്തിനാണെന്ന്‌ തനിക്കറിയില്ലായിരുന്നു" പോലും എന്നാണ്‌ പ്രതികരിച്ചത്‌.

ദീപാവലി കഴിഞ്ഞു വന്ന ഞായറാഴ്‌ചയായിരുന്നു പാത്തൂട്ടി ഇത്തായുടെ നിക്കാഹ്‌. പറമ്പിന്റെ തെക്കു-കിഴക്കേ അതിരില്‍ വെള്ളമെടുക്കുന്ന ഓലിക്കരുകിലായിരുന്നു അവരുടെ വീട്‌. വിളിച്ചാല്‍ വിളി കേള്‍ക്കുന്നിടമല്ല. കശുമാവും പ്ലാവും കവുങ്ങും നിറഞ്ഞ ഇരുളടഞ്ഞ പറമ്പിലെ , കരിയില ചവിട്ടി വേണമായിരുന്നു അവിടേക്കു പോകാന്‍. എന്നിരുന്നാലും പാത്തൂട്ടിഇത്ത ഞങ്ങളുടെ പ്രിയപ്പെട്ട അയല്‍ക്കാരിയായിരുന്നു.
കാലത്തും വൈകിട്ടും വെള്ളമെടുക്കാന്‍പോകുമ്പോള്‍ പാത്തൂട്ടി ഇത്ത ഓട്ടുവിളക്കും, കിണ്ടിയും, ഉമ്മയുടെ കോളാമ്പിയും പുളിയിട്ടു തേച്ചുകഴുകാന്‍ കുളത്തിനരികിലേക്ക്‌ വന്നു.

പ്രായം അമ്പതിനോടടുത്തിരുന്നു. കല്ലും മണ്ണും കൂപ്പില്‍ നിന്ന്‌ കട്ടന്‍സ്‌ ചുമന്നും പതം വന്ന ശരീരം.അതിലപ്പുറം സൗന്ദര്യം പരയാനില്ല. ആങ്ങളമാരൊക്കെ പെണ്ണുകെട്ടി വേറെ താമസം തുടങ്ങിയിരുന്നു. അനിയത്തിയുടെ മകളെ കെട്ടിക്കാറായിരുന്നു. പാത്തൂട്ടിഇത്ത മാത്രം കട്ടന്‍സ്‌ ചുമന്നും കല്ലും മണ്ണും ചുമന്നും ഉമ്മയെ നോക്കി കാലം കഴിച്ചു.
ചെറു പ്രായത്തില്‍ ഒരു നിക്കാഹ്‌ കഴിഞ്ഞിരുന്നു എന്ന്‌ അമ്മ പറഞ്ഞു. രണ്ടാഴ്‌ച കഴിഞ്ഞ്‌ അയാള്‍ഉപേക്ഷിച്ചു.
'പണ്ടത്തെ പാത്തൂട്ടി ഇത്താനെ വെച്ചുനോക്കുമ്പോള്‍ ഇപ്പോ എന്തോരം സൗന്ദര്യമുണ്ട്‌' എന്നായിരുന്നു ഭര്‍ത്താവുപേക്ഷിച്ചതിനെക്കുറിച്ച്‌ അമ്മയുടെ കമന്റ്‌.

ഞങ്ങള്‍ ദീപാവലിയുടെ അവധിക്ക്‌ നാട്ടില്‍ വന്നപ്പോഴാണ്‌ പാത്തൂട്ടി ഇത്തായുടെ കല്ല്യാണക്കാര്യമറിയുന്നത്‌. ഞങ്ങളുടെ തെക്കുകിഴക്കേ അതിരില്‍ നിന്ന്‌ വാവലുകളുടെ ചിറകടിയൊച്ചയോ, കുറുക്കന്റെ ഒരിയിടലോ, വല്ലപ്പോഴും വരുന്ന മലമുഴക്കി വേഴാമ്പലിന്റെ മുഴക്കമോ, മരം കൊത്തിയുടെ കൊത്തലോ കേട്ടിരുന്നുടത്തു നിന്ന്‌ മാപ്പിളപ്പാട്ട്‌ ഒഴുകി വന്നു. കവുങ്ങിന്‍ വാരിയും കാട്ടു മരങ്ങളും കൊണ്ട്‌ പന്തലു പണിതുടങ്ങിയിരുന്നു. ആങ്ങളമാരുടെ മക്കള്‍ കാട്ടില്‍ നിന്ന്‌ ഈന്തോല കൊണ്ടുവന്നു. പന്തല്‍ അലങ്കരിക്കാന്‍ ...
ഏറ്റൂമാനൂര്‌ താമസിക്കുന്ന ഞങ്ങളുടെ അമ്മായിയാണത്രേ പാത്തൂട്ടി ഇത്താക്ക്‌ നിക്കാഹുണ്ടാക്കിയത്‌. സ്‌ത്രീ ധനമൊന്നുമില്ല. കാതിലെ പൂക്കമ്മല്‍മാത്രം.

എന്തുകൊണ്ടോ ദീപാവലിയുടെ അവധി കഴിഞ്ഞ്‌ മറയൂരിലേക്ക്‌ പോകാന്‍ ഞങ്ങള്‍ക്ക്‌ മനസ്സു വന്നില്ല.
ഞായറാഴ്‌ച കല്ല്യാണം കഴിഞ്ഞിട്ട്‌ പോയാല്‍ മതിയെന്ന്‌ ആഗ്രഹിച്ചു. അന്‍പതിനോടടുക്കുന്ന പാത്തൂട്ടി ഇത്തായുടെ മണവാളനെ കാണാന്‍ എന്തുകൊണ്ടോ ....പഠിത്തം കളയാന്‍ പറ്റില്ല എന്ന ന്യായ0 പറഞ്ഞ്‌ ഞങ്ങളെ കല്ല്യാണത്തിനു നിര്‍ത്താതെ നാടുകടത്തി.

മധ്യ വേനലവധിക്ക്‌ വന്നപ്പോഴാണ്‌ മണവാളനെ കാണാനായത്‌. പാത്തൂട്ടി ഇത്ത ആകെ മാറിയിരുന്നു. ഇരുണ്ട മുഖം തെളിഞ്ഞിരിക്കുന്നു. കാതില്‍ വലിയൊരു പൂക്കമ്മലുണ്ടായിരുന്നിടത്ത്‌ സ്വര്‍ണ്ണത്തിന്റെ ഞാത്തോടു കൂടിയ കമ്മല്‍. കഴുത്തില്‍ ചെറുതെങ്കിലും താരമാല. രണ്ടുകൈകളിലും മുക്കിന്റെ വളകള്‍. തിളങ്ങുന്ന ഫോറിന്‍ സാരി. ആകെപ്പാടെ ചേല്‌.നടക്കുന്നവഴികളില്‍ അത്തറു മണത്തു.

കല്ല്യാണം കഴിഞ്ഞതില്‍ പിന്നെ പണിക്കു പോകാറില്ലെന്ന്‌ അമ്മുമ്മ പറഞ്ഞു. മണവാളന്‍ ഏറ്റൂമാനൂരു തന്നെയാണ്‌. വല്ലപ്പോഴും വരും. വരുന്നത്‌ ചുമട്ടുകാരെയും കൊണ്ടാണ്‌. അരിമുതല്‍, അത്തര്‍, ഫോറിന്‍സാരി, ചെരുപ്പ്‌ തുടങ്ങി എല്ലാമുണ്ടാവും .
ഏറ്റുമാനൂരുള്ള സ്വന്തക്കാരൊക്കെ വലിയ വലിയ ഫോറിന്‍ കാരാണത്രേ. നാട്ടില്‍വരുന്നവരോടൊക്കെ അവരുടെയൊക്കെ മാമാ ആയ ഇദ്ദേഹം ഭാര്യക്ക്‌ സമ്മാനിക്കാന്‍ പറ്റിയ സാധനങ്ങള്‍ വാങ്ങും. പണവും.
ഇവിടെ കുറച്ചു നില്‌ക്കുമ്പോഴേക്കും വലിവു തുടങ്ങും. പിന്നെ ഏറ്റുമാനൂര്‍ക്ക്‌ മടങ്ങും .ഇതൊക്കെ അമ്മുമ്മ പറഞ്ഞാണ്‌ ഞങ്ങള്‍ അറിയുന്നത്‌.

പക്ഷേ മണവാളനെ കണ്ടില്ലല്ലോ..
ഉച്ച നേരത്ത്‌ അക്കരെ റോഡില്‍ നിന്നും ട്രങ്കു പെട്ടിയോളം വലിപ്പമുള്ള റേഡിയോയും കൈയ്യില്‍ പിടിച്ച്‌ സാവാധാനം നടന്നു വരുന്നു സുല്‍ത്താന്‍. ഇളം പച്ച ഷര്‍ട്ടും പാന്‍സും തൊപ്പിയും. അറുപതിനോടടുത്തുണ്ട്‌ പ്രായം. പക്ഷേ ആ നടപ്പു നോക്കി ഞങ്ങള്‍ നിന്നു. പുഴ കടന്ന്‌ ഇക്കരെ കേറി അദ്ദേഹം ഞങ്ങളുടെ കയ്യാലപ്പുറത്ത്‌ റേഡിയോ വെച്ച്‌ ഓണാക്കി. പിന്നെ റേഡിയോയുമെടുത്ത്‌ കശുമാവിന്‍ തണലിലൂടെ നടന്നു.

മൊത്തത്തില്‍സുല്‍ത്താന്റെ ഗമയില്‍ വന്നതു കൊണ്ടാവണം നാട്ടുകാര്‍ സുല്‍ത്താന്‍ എന്നപേരും നല്‌കി. അദ്ദേഹവും അത്‌ ആസ്വദിച്ചു. പാട്ടിനു പിന്നാലെ ഞങ്ങളും പോയി.

അടുക്കളയില്‍ ആട്ടിറച്ചി വേവുന്ന മണം. ചക്കക്കുരു, മാങ്ങ, കാന്താരി മുളക്‌ തുടങ്ങിയ വിശിഷ്‌ട വിഭവങ്ങള്‍ പടിയിറങ്ങി കഴിഞ്ഞിരുന്നു. ചൂര, കൂരി, നെയ്‌മീന്‍, ആട്‌, കോഴി എന്നിവ സ്ഥാനം പിടിച്ചു.

ഏറ്റുമാനൂരിനെ അതിരംപുഴയെ മാന്നാനം പള്ളി മൈതാനത്തെ അദ്ദേഹം ഞങ്ങള്‍ക്ക്‌ പരിചയപ്പെടുത്തി.
"ഇങ്ങേര്‌ ഒരാളെ കിട്ടാന്‍ കാത്തു നിക്കുവാ... വര്‍ത്താനം തൊടങ്ങാന്‍.."പാത്തൂട്ടി ഇത്ത നിരുല്‍സാഹപ്പെടുത്താന്‍ ശ്രമിച്ചു.
"നീ മിണ്ടാതിരി ഫാത്തിമാ ബീവി.."അദ്ദേഹം മിഠായി നല്‌കിക്കൊണ്ട്‌ പറഞ്ഞു.
ഫാത്തിമാബീവി എന്ന സംബോധന ഞങ്ങളെ അമ്പരപ്പിച്ചു. ഫാത്തിമാ ബീവി എന്ന യഥാര്‍ത്ഥപേര്‌ വിളിച്ച്‌ കേട്ടിട്ടില്ലായിരുന്ന പാത്തൂട്ടിയും സന്തോഷിച്ചു. അവര്‍ അദ്ദേഹത്തെ മച്ചാന്‍ എന്നു വിളിച്ചു.

സുല്‍ത്താന്‍ ഇതിനുമുമ്പ്‌ വേറെ കല്ല്യാണം കഴിച്ചിട്ടില്ലെന്നതായിരുന്നു അത്ഭുതപ്പെടുത്തിയ മറ്റൊന്ന്‌.മുസ്ലീം പുരുഷന്മാര്‍ക്കിടയില്‍ അങ്ങനെയൊരാളെ കണ്ടത്താന്‍ പ്രയാസമായിരുന്നു.ഇത്രകാലം കല്ല്യാണം കഴിക്കാതിരുന്നതിനേക്കുറിച്ച്‌ ഗോവിന്ദന്‍കുട്ടി ചോദിച്ചപ്പോള്‍ "കല്ല്യാണം കഴിക്കുന്നതെന്തിനാണെന്ന്‌ തനിക്കറിയില്ലായിരുന്നു" പോലും എന്നാണ്‌ പ്രതികരിച്ചത്‌.

റേഡിയോ പാട്ടിനു പുറകെ ഞങ്ങള്‍ പോയതിന്റെ മൂന്നാംനാള്‍ സുല്‍ത്താന്‍ റേഡിയോയുമായി അക്കരെ കേറി.
"റേഡിയോ പിന്നേം കേടായോ..?"അപ്പോള്‍ പുഴയില്‍ അലക്കിക്കൊണ്ടിരുന്ന പാത്തൂട്ടി ഇത്തായോട്‌ ഞാന്‍ ചോദിച്ചു.
"എന്റെ പുള്ളേ ഈ മച്ചാനക്ക്‌ പിരാന്താ...റേഠിയോം നന്നാക്കി കുണ്ടോന്നാ തൊടങ്ങും പാട്ട്‌ കേക്കാന്‍..കൊറേ കയീമ്പം പെട്ടീന്റുള്ളിലിരുന്ന്‌ പാട്ടു പാടുന്നതാരാന്ന്‌ കാണണം. ഈ മച്ചാന്‍ പെട്ടി തൊറന്നാ നന്നാക്കാണ്ട്‌ പറ്റ്വോ...ഇപ്പ നന്നാക്കാന്‍ കുണ്ടോയിതാ..."

ആകെയുള്ള ഇരുപതു സെന്റില്‍ മുമ്പ്‌ അക്കരെ പവിത്രന്‍ സാറിന്റെ റബ്ബറിന്‌ കാടു ചെത്താന്‍പോയപ്പോള്‍ കൊണ്ടുവന്ന റബ്ബര്‍ കായ പാകി മുളപ്പിച്ച്‌ നട്ടിരുന്നു. ഇപ്പോള്‍ വെട്ടാറായിരിക്കുന്നു.
"ചുമ്മാ വീട്ടിലിരിക്ക്വോല്ലേ... ഞാന്‍ വെട്ടിക്കോളാം."
"റബ്ബറുവെട്ടി പാലെടുക്കുന്നതിനേ കുറിച്ച്‌ ചര്‍ച്ച വന്നപ്പോള്‍ പാത്തൂട്ടി ഇത്ത പറഞ്ഞു.
"എന്റെ കരളേ അതു വേണ്ട. നിന്റെ കൈയ്യേല്‌ കറയാവുന്നത്‌ കാണാന്‍ വയ്യ മച്ചാന്‌. നിന്റെ സാരീല്‌ കറയാക്കാനോണോ എറ്റൂമാനൂര്‌ന്ന്‌ കെട്ടിച്ചൊമന്ന്‌ കൊണ്ടുവന്നത്‌...വേണ്ട..പെണ്ണേ.."

അങ്ങനെകറയാകാതെയും ചെളിയാകാതെയും പാത്തൂട്ടി ഫോറിന്‍ സാരിയുടുത്തു നടന്നു. അസൂയക്കാര്‍ പറഞ്ഞു.

"എന്തോരം സാരിയാ..ഒരെണ്ണം അനീത്തീടെ പെണ്ണിന്‌ പാവാട തൈയ്‌ക്കാന്‍ കൊടുക്കാമ്മേലേ. കൊടുക്കൂല്ല ദൂഷ്ട..."
'അതിനും മച്ചാന്‍ സമ്മതിക്കൂല്ല' എന്നതായിരുന്ന സത്യം

ഏതായാലും ദാമ്പത്യവല്ലരി പൂക്കില്ലെന്നറിഞ്ഞിട്ടും...പൂക്കും പൂക്കും എന്ന്‌ കാത്തിരുന്നു അവര്‍.

Friday, November 9, 2007

ബുദ്ധിയുള്ള സ്‌ത്രീയെ പ്രണയിക്കുന്നതെങ്ങനെ?

എം. ഡി. രാധിക എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ടാണിത്‌.
പ്രശ്‌നം തലക്കെട്ടില്‍ തുടങ്ങി. ബുദ്ധിയുള്ള സ്‌ത്രീയെ പ്രണയിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന്‌ ഇങ്ങനെയാണ്‌ പ്രണയിക്കണ്ടത്‌ എന്നാണോ ഉത്തരം. അത്തരക്കാരെ പ്രണയിക്കാന്‍ പത്തു വഴികള്‍ എന്നാണോ?
ആരാണ്‌ ബുദ്‌ധിയുളള സ്‌ത്രീ?
ബുദ്ധിയളക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്‌ ?
തുടങ്ങി പലവിധ ചോദ്യങ്ങളുയര്‍ന്നു മനസ്സില്‍.
ഇനി എല്ലാ മാനദണ്ഡങ്ങളും പാലിച്ച്‌ ഒരുത്തിയെ കണ്ടെത്തിയാല്‍ അവളെ പ്രണയിക്കാന്‍ കഴിയാതെ പുരുഷന്‍ ഒളിച്ചോടും എന്നാണോ?

ഏതായാലും രാധിക ഉദ്ദേശിച്ചത്‌ വായിക്കുന്ന സ്‌ത്രീയെയാണ്‌. പൈങ്കിളി, വനിതാ മാസികകളുടെ അല്ലാത്ത വായനക്കാരികള്‍. ബുദ്ധിയുള്ള സ്‌ത്രീയെ പ്രണയിക്കുന്നതെങ്ങനെയെന്ന്‌ മലയാള സാഹിത്യം ഏറെയൊന്നും അന്വേഷിച്ചില്ല എന്നും ഉദാഹരണങ്ങള്‍ നിരത്തി ലേഖിക എഴുതുന്നു. പല കൃതികളിലും ഇരയെ നശിപ്പിച്ച്‌ വേട്ടക്കാരനെ കൊണ്ടാടുന്ന പ്രവണതയാണ്‌ കാണുന്നതെന്ന്‌ അവര്‍ പറയുന്നു. (രാമായണം, ശാകുന്തളം, ചെമ്മീന്‍)തന്നില്‍ നിന്നൊളിച്ചാടാന്‍ തന്നെ പ്രേരിപ്പിക്കുന്ന കള്ള വായനയെ വിട്ട്‌ തന്നിലെ തന്നെ തിരിനീട്ടി തെളിക്കുന്ന, സാധൂകരിക്കുന്ന ധീരവും സത്യസന്ധവുമായ വായനാരീതികളിലേക്ക്‌ അവള്‍ എത്തിച്ചേരണം എന്നും അവര്‍ പറയുന്നു.

കൃതികളിലെ ഗൂഢമായ പുരുഷാധിപത്യ തന്ത്രങ്ങളെ തിരിച്ചറിയാനും തള്ളിക്കളയാനും അവള്‍ പ്രാപ്‌തി തേടണം. അപ്പോള്‍ കൂട്ടിലെ പെണ്‍കിളി ആകാശത്തെ അറിയും. ആ ഉയരങ്ങളില്‍ തന്നോടൊപ്പം പറന്നെത്തുന്നവനുമായി മാത്രം ഒത്തു ചേരണം. പുതിയ പുരുഷനും സ്‌ത്രീയും ചേര്‍ന്ന്‌ നമ്മുടെ പ്രണയ സങ്കല്‌പങ്ങളെ , സൗഹൃദ സങ്കല്‌പങ്ങളെ അടിമുടി മാറ്റിയെഴുതും.

അപ്പോള്‍ വായിക്കുന്ന സ്‌ത്രീയാണ്‌ വിഷയം. അവളുടെ പ്രണയവും. അപ്പോള്‍ വായിച്ച സ്‌ത്രീകളൊന്നും പ്രണയിച്ചില്ലെന്നാണോ വായിക്കുന്നവളെ കൂട്ടിലടച്ചിട്ടെന്നാണോ?

ഭാഗീകമായി ശരിയാവാം.
എന്നാല്‍ ബാക്കിയോ?
പ്രണയത്തിന്റെ കാര്യത്തില്‍ ഒരു കാമുകനും കാമുകി ബുദ്ധിയില്ലാത്തവളാവണമെന്ന്‌ ആഗ്രഹിക്കുന്നുണ്ടാവില്ല. നല്ല പുസ്‌തകങ്ങള്‍ വായിക്കാന്‍ പുരുഷന്‍ തടസ്സം നില്‌ക്കുന്നുണ്ടോ?ഇതെഴുതുന്നയാള്‍ക്ക്‌ അറിവില്ല. എന്നാല്‍ സ്‌ത്രീയാണ്‌ തീരുമാനിക്കേണ്ടത്‌ ഏതു തരം വായനയാണ്‌ തനിക്കു വേണ്ടതെന്ന്‌.

ബുദ്ധിയുള്ള സ്‌ത്രീയെ പ്രണയിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ പ്രണയിക്കാന്‍ കൊള്ളില്ല അവളെ ഉപേക്ഷിക്കുക എന്നാണോ ധ്വനി.
അപ്പോള്‍ അവളെ പ്രണയിക്കാന്‍ ആരുവരും?
പ്രണയത്തില്‍ ബുദ്ധി മാത്രമാണോ പരിഗണിക്കപ്പെടുന്നത്‌?

പ്രണയത്തിന്‌ ഏതു നിര്‍വചനം കൊടുത്താലാണ്‌ പ്രണയമാവുക.
രണ്ടു മനസ്സുകളുടെ രസതന്ത്രം ഒത്തു ചേരുമ്പോഴല്ലേ പ്രണയമുണ്ടാവുന്നത്‌.
അത്‌ ബുദ്ധിയോ, ചിന്തയോ, വായനയോ, സൗന്ദര്യമോ, കറുപ്പോ, വെളുപ്പോ, അങ്ങനെ അങ്ങനെ എന്തുമാവാം.

നമ്മുടെ ഇക്കാസും ജാസൂട്ടിയും പ്രണയിച്ചത്‌ ബ്ലോഗ്‌ വായനയിലൂടെയല്ലേ .

എന്നിരിക്കെ ബുദ്ധിയുള്ളവളെ പ്രണയിക്കാന്‍ വേറെ മാനദണ്ഡങ്ങള്‍ ആവശ്യമാണോ?

ഇതെഴുതുന്നവള്‍ക്ക്‌ ഈ വിഷയത്തില്‍ വലിയ വിവരമില്ല. സ്വാനുഭവത്തില്‍ നല്ല വായനയെ
അച്ഛന്‍, അമ്മ, അമ്മുമ്മ, ഭര്‍ത്താവ്‌, ആരും തടഞ്ഞതായി ഓര്‍മയില്ല. പ്രോത്സാഹിപ്പിച്ചതല്ലാതെ...പ്രണയകാലത്ത്‌ ആരും ബുദ്ധിയില്ലെന്നോ ഉണ്ടെന്നോ പറഞ്ഞിട്ടുമില്ല.
----------------------------------------------------------------
രാധികയുടെ ലേഖനം
ഇവിടെ‍ വായിക്കാം

Wednesday, November 7, 2007

പതിനെട്ടുകാരന്‍ ഇരുപത്തൊമ്പതുകാരിയെ വിവാഹം ചെയ്‌തു

"....ഇരുപത്തൊമ്പതുകാരിയെ പതിനെട്ടുകാരന്‍ കല്ല്യാണം കഴിച്ചെന്ന്‌. "ഇതുകേട്ട്‌ ഞങ്ങള്‍ മൂവരും വാ പൊളിച്ചിരുന്നു പോയി. വെള്ളരിക്ക പേരച്ചുവട്ടിലെ ഉറുമ്പിന്‍കൂട്ടിലേക്കു വീണു. എഴുപതുകളുടെ മധ്യത്തിലാണത്‌. എഴുപതുകളുടെ തൂടക്കത്തിലായിരുന്നു ഞങ്ങളുടെ നാട്ടില്‍ കുടിയേറ്റം കൂടുതലുണ്ടായത്‌. അക്കാലത്ത്‌ പത്രം പോയിട്ട്‌ ഒരു മംഗളം പോലും കിട്ടുമായിരുന്നോന്ന്‌ സംശയമാണ്‌. നൂറിലൊരാള്‍ക്കെങ്കിലും റേഡിയോ ഉണ്ടായാലായി. അതും കുടിയേറ്റക്കാരില്‍ പ്രതാപികള്‍ക്ക്‌. റേഡിയോയില്‍ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ കേട്ടിരുന്ന കൗതുക വാര്‍ത്തകളില്‍ ഇക്കാര്യമുണ്ടായിരുന്നു എന്നു കേട്ടാല്‍ പിന്നെയും വിശ്വസിക്കാമായിരുന്നു.

പറമ്പിന്റെ തെക്കേയറ്റം എത്തിനിന്നത്‌ കുത്തനെയുള്ള പാറക്കടുത്താണ്‌. പാറയോട്‌ ചേര്‍ന്നുള്ള സ്ഥലത്ത്‌ കൃഷിയില്ല. ആകെ കാടുമൂടി കിടക്കുന്നു. കാട്ടിലേക്ക്‌ ഞങ്ങളാരും കയറിപോകാറില്ല. പാമ്പും തേളും പഴുതാരയും, കുറുക്കനും കീരിയും ഉടുമ്പും സ്വൈര്യമായി വാഴുന്ന കാട്‌. കൊങ്കിണി വളര്‍ന്നു മുറ്റിയ കാട്‌. എന്നാല്‍ കാടു തുടങ്ങുന്നിടത്ത്‌ അനേകം ശിഖരങ്ങളുമായി പേരമരം നിന്നിരുന്നു. അവധി ദിവസങ്ങളില്‍ രാവിലെ തന്നെ ഞങ്ങള്‍ കൂട്ടുകാരോടൊത്ത്‌ പേരമരത്തില്‍ ചേക്കേറി. പേരക്ക ഉണ്ടെങ്കിലും ഇല്ലെങ്കിലും പേര ഞങ്ങളുടെ സാമ്രജ്യമാണ്‌. പേരക്കൊമ്പിലിരുന്നാല്‍ പാറകേറി മലയിലേക്കു പോകുന്നവരെ കാണാം. അക്കരെ റോഡിലൂടെ പോകുന്നവരെ കാണാം. ഞങ്ങള്‍ക്ക്‌ വിശേഷങ്ങള്‍ കൈമാറാം.

റബ്ബര്‍ തൈകള്‍ക്കിട്ട ചാണകത്തില്‍നിന്ന്‌ പൊടിച്ചു പടര്‍ന്ന വെള്ളരിപൂത്തു കായ്‌ച്ചിരുന്നു അപ്പോള്‍. വെള്ളരിക്കകള്‍ പൊട്ടിച്ച്‌ ഞങ്ങള്‍ (രണ്ടനിയത്തിമാരും അയല്‍വീട്ടിലെ കൂട്ടുകാരി ദീപയും) പേരക്കൊമ്പിലിരുന്നു.
അപ്പോഴാണ്‌ ദീപ ഞങ്ങള്‍ക്കു മുന്നിലേക്ക്‌ പഴയൊരു പത്രവാര്‍ത്തയെ കുറിച്ച്‌ പറഞ്ഞത്‌.
"മിനീടെ അച്ഛന്റേം അമ്മേടേം കല്ല്യാണം പത്രത്തിലൊണ്ടാരുന്നു. "
അത്‌ ഞങ്ങള്‍ക്ക്‌ പുതിയൊരറിവായിരുന്നു. അക്കാലത്ത്‌ ഞങ്ങളുടെ നാട്ടിലെ കല്ല്യാണങ്ങളൊന്നും പത്രത്താളുകളില്‍ സ്ഥാനം പിടിച്ചിരുന്നില്ല. നാട്ടില്‍ പത്ര റിപ്പോര്‍ട്ടറോ, ഏജന്റോ ഇല്ലായിരുന്നു. പത്രം വരുത്തുന്ന വീടുകളും കുറവായിരുന്നു. വീട്ടില്‍ പത്രം നല്‌കിയിരുന്ന ആള്‍ അഞ്ചാറു കിലോമീറ്റര്‍ അപ്പുറത്തുള്ള ആളായിരുന്നു. അയാളെ അപൂര്‍വ്വമായാണ്‌ ഞങ്ങള്‍ കണ്ടിരുന്നത്‌. മഴക്കാലത്ത്‌ അക്കരെ ഒരു കടയിലാണ്‌ അയാള്‍ പത്രം ഏല്‍പിക്കുക. വേനലില്‍ ഞങ്ങള്‍ ഉണരും മുമ്പേ അയാള്‍ വന്നു പോയിരുന്നു. അതും അടുത്തകാലത്തായി. അതുകൊണ്ടൊക്കെ ഞങ്ങള്‍ അത്ഭുതപ്പെട്ടു.

"ആരാ ഇതു പറഞ്ഞേ.."ഞങ്ങള്‍ക്ക്‌ സന്ദേഹം. കാരണം അവരുടെ മകള്‍ ജയ ഞങ്ങളേക്കാള്‍ മൂത്തതാണ്‌. ദീപ അറിയണമെങ്കില്‍ അതാരെങ്കിലും പറഞ്ഞതാവണം.

"എന്റമ്മ പറഞ്ഞു. പത്രത്തിലൊണ്ടാരുന്നെന്ന്‌....ഇരുപത്തൊമ്പതുകാരിയെ പതിനെട്ടുകാരന്‍ കല്ല്യാണം കഴിച്ചെന്ന്‌. "
ഇതുകേട്ട്‌ ഞങ്ങള്‍ മൂവരും വാ പൊളിച്ചിരുന്നു പോയി. വെള്ളരിക്ക പേരച്ചുവട്ടിലെ ഉറുമ്പിന്‍കൂട്ടിലേക്കു വീണു.

എഴുപതുകളുടെ മധ്യത്തിലാണത്‌. എഴുപതുകളുടെ തൂടക്കത്തിലായിരുന്നു ഞങ്ങളുടെ നാട്ടില്‍ കുടിയേറ്റം കൂടുതലുണ്ടായത്‌. അക്കാലത്ത്‌ പത്രം പോയിട്ട്‌ ഒരു മംഗളം പോലും കിട്ടുമായിരുന്നോന്ന്‌ സംശയമാണ്‌. നൂറിലൊരാള്‍ക്കെങ്കിലും റേഡിയോ ഉണ്ടായാലായി. അതും കുടിയേറ്റക്കാരില്‍ പ്രതാപികള്‍ക്ക്‌. റേഡിയോയില്‍ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ കേട്ടിരുന്ന കൗതുക വാര്‍ത്തകളില്‍ ഇക്കാര്യമുണ്ടായിരുന്നു എന്നു കേട്ടാല്‍ പിന്നെയും വിശ്വസിക്കാമായിരുന്നു.

വിവാഹകാര്യത്തില്‍പുരുഷനാണ്‌ എപ്പോഴും പ്രായം കൂടുതല്‍...ഇവിടെ നേരെ തിരിഞ്ഞു പോയി.

ഇതുമാത്രമാണോ ഇവിടെ പ്രശ്‌നം. തല പുകഞ്ഞു.
പക്ഷേ, ദീപ പുളുവടിക്കുന്ന സ്വഭാവക്കാരിയല്ല.

ലക്ഷം വീട്ടില്‍ താമസിക്കുന്ന പെണ്ണുങ്ങളില്‍ ഏഷണി, പരദൂഷണം, പൊങ്ങച്ചം, മെക്കിട്ടുകേറ്റം തുടങ്ങിയ സ്വഭാവങ്ങളില്ലാത്ത ആരെങ്കിലുമുണ്ടോ എന്നു ചോദിച്ചാല്‍ അതിനുത്തരം നളിനിയമ്മ എന്നായിരിക്കും.

ഐശ്വര്യമുള്ള മുഖം. മിതഭാഷി. മക്കളെപ്പോലും വഴക്കു പറയുന്ന ശീലമില്ല. ചിരിക്കുമ്പോള്‍ പല്ലുകളില്‍ പുകയിലക്കറ. മംഗളം, മനോരമ, പുകയില കമ്പക്കാരി.

എന്നാല്‍ ഇതിനൊക്കെ എതിര്‍ സ്വഭാവമായിരുന്നു ഗോവിന്ദന്‍കുട്ടിക്ക്‌. എപ്പോഴും ചിരിക്കുന്ന മുഖവും മക്കളെ വഴക്കു പറയാത്ത ശീലവുമൊഴിവാക്കിയാല്‍ അവര്‍ തമ്മില്‍ ഒരു ചേര്‍ച്ചയും തോന്നില്ലായിരുന്നു.

ഗോവിന്ദന്‍കുട്ടിയുടെ തറവാടെന്നു പറയാവുന്ന വീട്‌ മറ്റൊരു ലക്ഷം വീടായിരുന്നു. ആ വീട്ടില്‍ അയാളുടെ അമ്മ കുട്ടയും പനമ്പും മുറവും മെടഞ്ഞ്‌ ഇളയ അനിയനോടൊപ്പം ജീവിച്ചു. അതുകൊണ്ടൊക്കെ അവരുടെ വിവാഹം വലിയൊരു പ്രതാപ കല്ല്യാണമാവാന്‍ വഴിയില്ലെന്ന്‌ ഞാന്‍ വിചാരിച്ചു.

അന്ന്‌ മുഴുവന്‍ ആ കല്ല്യാണത്തെക്കുറിച്ച്‌ പലവിധ ചിന്തകളോടെ കഴിഞ്ഞുപോയി. മുത്തശ്ശിയോട്‌ ചോദിക്കാം. പക്ഷേ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല.
എന്നാല്‍ കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ പലയിടത്തുനിന്നായി ആ കഥകള്‍ ഞങ്ങള്‍ കേട്ടു.

അതിലൊന്ന്‌ മാധവന്‍ നായര്‍ ലക്ഷം വീട്ടില്‍ വെച്ച്‌ ഉറക്കെ പ്രഖ്യാപിച്ച ഒന്നായിരുന്നു.
ലക്ഷം വീട്ടിലെ പല വീടുകളിലുള്ളവര്‍ക്കും കോല്‍ക്കളി വശമായിരുന്നു. അല്ലെങ്കില്‍ മാധവന്‍ നായര്‍ പഠിപ്പിച്ചു കൊടുത്തിരുന്നു. തെളിഞ്ഞ സന്ധ്യകളില്‍ ലക്ഷം വീട്ടിലെ അയ്യപ്പന്റെ മുറ്റത്ത്‌ കോല്‍ക്കളി അരങ്ങേറും.
'തിത്തോം തകതോം തരികിടതോം..
അണ്ടങ്ങാളി പൈതാലാളെ ചുണ്ടങ്ങായും തേടിത്തേടി
കണ്ടയപ്പം പറിച്ചമ്മമടുയില്‍വെച്ചു.
തിത്തോം തകതോം തരികിടതോം.. '

കോല്‍ക്കളി കഴിഞ്ഞ ലഹരിയില്‍നിന്നാണ്‌ മാധവന്‍ നായര്‍ എന്തിനെന്നറിയാതെ
"ഞാനൊറ്റ പെണ്ണിനേ കെട്ടിയൊള്ളു. അതെന്റെ നളിനി. എന്റെ മോന്‍ ഹരി "എന്നു പറഞ്ഞത്‌.
അവിടെ കോല്‍ക്കളി കണ്ടുനിന്നവര്‍ക്കൊക്കെ അതൊരു പുതുകഥയായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ പുതിയ അറിവായിരുന്നു അത്‌.
മാധവന്‍ നായരുടെ ഭാര്യ ലീലയാണ്‌. മക്കള്‍ രണ്ടാണ്‌. ഹരിയും ബിനുവും.
ലീലചേച്ചിക്ക്‌ നളിനിയെന്നുകൂടി പേരുണ്ടോ
ലക്ഷം വീടുകളില്‍ ആദ്യത്തേതില്‍ താമസിക്കുന്ന നളിനിയമ്മയോണോ നായര്‍ പറഞ്ഞ നളിനി.
ഞങ്ങളുടെ മനസ്സില്‍ പലവിധ ചോദ്യങ്ങളുയര്‍ന്നു.

കൊല്ലത്തുനിന്നു വന്ന ആളാണ്‌ മാധവന്‍ നായര്‍. ഇടുക്കി റോഡു പണിയുടെ കാലത്ത്‌ നേര്യമംഗലത്ത്‌ എത്തിയതാണ്‌. അവിടെനിന്നാണ്‌ നളിനിയെ കല്ല്യാണം കഴിച്ചത്‌. ഇപ്പോള്‍ അയാളുടെ സ്വന്തക്കാരും ബന്ധക്കാരുമൊക്കെ ഈ നാട്ടുകാര്‍ തന്നെ.

കുടിയേറ്റ കാലത്ത്‌ മാധവന്‍ നായര്‍ ഈറ്റവെട്ടുകാരനായിരുന്നു. അരിയും ഉപ്പും കറിവെയ്‌ക്കാനുള്ള സാധനങ്ങളുമായി അയാളും കൂട്ടരും കാടുകേറിയാല്‍ രണ്ടാഴ്‌ച കളിഞ്ഞേ മടക്കമുള്ളു. അങ്ങനെ കാട്ടിലേക്കു പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ ഭാര്യ നളിനിയും മകന്‍ മൂന്നു വയസ്സുകാരന്‍ ഹരിയും മാത്രം.

രാത്രി കാലങ്ങളില്‍ നായരുടെ അടുക്കള വാതില്‍ നിരങ്ങി നീങ്ങും. അയല്‍ക്കാര്‍ പൂച്ചയാണെന്നു കരുതി. പകലുകളിലും വീട്‌ അടഞ്ഞു കിടന്നു.
മിഥുനത്തില്‍ മഴ ശക്തി പ്രാപിച്ചതുകൊണ്ട്‌ രണ്ടാഴ്‌ച കഴിഞ്ഞ്‌ വരാറുള്ള നായര്‍ അത്തവണ നേരത്തേ വീട്ടിലേക്കു മടങ്ങി.

നായര്‍ വിശാല മനസ്‌ക്കനും സൗമ്യനും ആയതുകൊണ്ട്‌ സംയമനത്തോടെ നളിനിയോട്‌ പറഞ്ഞു.
"നമ്മടെ ജീവിതല്ലേ നളിനീ...പഴേതൊന്നും നമ്മടെ ജീവിതത്തിലൊണ്ടാവില്ല.
ഞാന്‍ നിന്നെ അതും പറഞ്ഞ്‌ ഉപദ്രവിക്കോവില്ല.... "
പക്ഷേ നളിനി ഒന്നും മിണ്ടിയില്ല.
നേര്യമംഗലത്തുനിന്ന്‌ അച്ഛനേം അമ്മയേം വിളിച്ചുകൊണ്ടുവരാന്‍ ആളെ വിട്ടിരുന്നു മാധവന്‍ നായര്‍.

"അച്ഛന്റേം അമ്മേടേംകൂടെപ്പോയി നീ കൊറേ ദെവസം നിക്ക്‌...
ഒക്കെ മറന്നട്ട്‌ വന്നാ മതി.."
നളിനി പൊട്ടിക്കരഞ്ഞു.
"നമ്മക്കൊരു മോനില്ലേടീ....അവനെ നമ്മക്ക്‌ വളത്തേണ്ടേ... "
അയാള്‍ ചോദിച്ചു.
"തിരുത്താമ്പറ്റാത്ത തെറ്റ്‌ സംഭവിച്ചു പോയി...
ഇനി പറ്റൂല്ല... "
അവള്‍ വികസിച്ചു വരുന്ന വയറിനെ തൊട്ട്‌ പറഞ്ഞു.

അച്ഛനും അമ്മയും വരുമ്പോള്‍ കണ്ടത്‌ വീടിനു മുന്നില്‍ ഒരാള്‍കൂട്ടമാണ്‌. മുറ്റത്ത്‌ നടുവില്‍ ഒരു നിലവിളക്കു കത്തിച്ചു വെച്ചിട്ടുണ്ട്‌.
നിലവിളക്കിലേക്ക്‌ പൊടിമഴ വീഴുന്നുണ്ടായിരുന്നു.
പുറത്തുനിന്ന്‌ താഴിട്ടുപൂട്ടിയിരുന്ന അകമുറിയുടെ പൂട്ടു തുറന്നു മാധവന്‍ നായര്‍. അവിടെയുണ്ടായിരുന്ന ഗോവിന്ദന്‍കുട്ടിയുടെ കൈയ്യില്‍ പിടിച്ച്‌ പുറത്തേക്കു കടന്നു. നടുമുറിയുടെ ഭിത്തിയില്‍ ചാരിയിരുന്ന ഭാര്യയുടെ കൈ മറുകൈയ്യിലും പിടിച്ചു.

പുറത്ത്‌ നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയില്‍ സംഗതികളൊന്നുമറിയാതെ ഗോവിന്ദന്‍ കുട്ടിയുടേയും നളിനിയമ്മയുടേയും വീട്ടുകാര്‍ നിന്നു.

അവരുടെ മുമ്പില്‍ വെച്ച്‌ , കത്തുന്ന വിളക്കിനെയും പെയ്യുന്ന മഴയേയും സാക്ഷി നിര്‍ത്തി മാധവന്‍ നായര്‍ അന്നു വരെ തന്റെ ഭാര്യയായിരുന്നവളെ ഗോവിന്ദന്‍കുട്ടിയുടെ കൈയ്യിലേല്‌പ്പിച്ചു.

Wednesday, October 31, 2007

മുരിക്കും മൊബൈല്‍ ടവറും തമ്മില്‍ പിണക്കമാണോ?


കഴിഞ്ഞ രണ്ടുവര്‍ഷമായി വയനാട്ടിലെ മുരിക്കുകള്‍ക്ക്‌ എന്തോ സംഭവിക്കുന്നുണ്ട്‌.
കുരുമുളകു വള്ളി പടര്‍ത്തിയിരുന്ന മുരിക്ക്‌ ചുരുണ്ടുകൂടി നില്‌ക്കുന്നു. ഇലയോ പൂവോ ഇല്ലാതെ...പുതിയ നാമ്പുകള്‍ സ്‌പ്രിംഗ്‌ പോലെ നില്‍ക്കുന്നു. മുരിക്കുകള്‍ അധികവും ഉണങ്ങിപോയിരിക്കുന്നു.
വയനാട്ടിലെ പ്രാദേശിക ചാനലടക്കം മാധ്യമങ്ങളില്‍ ഈ പ്രശ്‌നം കടന്നു വന്നിട്ടുണ്ട്‌.എന്താണ്‌ മുരിക്കില്‍ അടുത്ത കാലത്തായി ഇങ്ങനൊരു പ്രതിഭാസം.
മുരിക്കിനു വംശനാശം സംഭവിക്കുന്നോ?
ഇനി നമ്മള്‍ എവിടെപോകും മുരിക്കുമരവും കടും ചുവപ്പ്‌ മുരിക്കിന്‍ പൂവു കാണാനും.
ഈ ചോദ്യത്തിനു മുന്നില്‍ ചില ആശങ്കകളുണ്ട്‌.
വയനാടന്‍ ചുരമിറങ്ങി കോഴിക്കോടും ഈ പ്രതിഭാസമുണ്ട്‌.


വയനാട്ടില്‍ മുരിക്കുകള്‍ നശിക്കാന്‍ തുടങ്ങിയതും മൊബൈല്‍ ടവറുകള്‍ വ്യാപകമായതും ഒരേ സമയത്താണ്‌. വയനാടന്‍ ജനത അതുകൊണ്ട്‌ ഒരേ സ്വരത്തില്‍ പറയുന്നു. മുരിക്കുകള്‍ ഇക്കോലത്തിലാവാന്‍ കാരണം മൊബൈല്‍ ടവറുകള്‍ തന്നെ. കോഴിക്കോടും മുരിക്കുകള്‍ രോഗം ബാധിച്ചിട്ടുണ്ടെന്നറിയുമ്പോള്‍ ഈ ചിന്തയ്‌ക്ക്‌ ശക്തി കൂടുന്നുണ്ട്‌.

എന്നാല്‍ മൊബൈല്‍ ടവറും മുരിക്കും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ?
ഇല്ല എന്നു തന്നെയാണുത്തരം. ചില ഊഹാപോഹങ്ങള്‍ മാത്രം.

ഹൈറേഞ്ചുകാരിയായ എനിക്ക്‌ മുരിക്കിന്റെ ദാരുണമായ ഈ അവസ്‌ഥയില്‍ പറഞ്ഞറിയിക്കാനാവാത്ത സങ്കടമുണ്ട്‌.
ഞങ്ങളുടെ ജീവിതത്തില്‍ അത്രത്തോളമാണ്‌ മുരിക്കിനുള്ള സ്ഥാനം.

വീടുകഴിഞ്ഞ്‌ ഒരു നുള്ളു മണ്ണുണ്ടെങ്കില്‍ അവിടെ ഒരു മുരിക്കുണ്ടാവും.
വേലിയായിട്ടോ, കുരുമുളകു പടര്‍ത്തിയ മരമായോ, ആടിനും മുയലിനും തീറ്റയായോ ഒക്കെ..

മറയൂരില്‍ താമസിക്കുമ്പോള്‍ അവിടെ മുരിക്ക്‌ കുറവായിരുന്നു. ഉള്ളതു തന്നെ മുള്ളില്ലാ മുരിക്കുകള്‍ . ‍ഞങ്ങളുടെ അയല്‍ വീട്ടിലെ കച്ചിത്തുറു നിന്നത്‌ അത്തരമൊരു മുരിക്കിലായിരുന്നു. പൂക്കുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന ചുവന്ന പൂക്കള്‍..മുരിക്കിന്‍ പൂവു പറിക്കാന്‍ ഞങ്ങള്‍ക്ക്‌ പേടിയായിരുന്നു.

' മുരിക്കിന്‍ പൂവു പറിച്ചാല്‍ കണ്ണുപൊട്ടിപ്പോകും' എന്നു കൂട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ മുതിര്‍ന്നപ്പോള്‍ 'കണ്ണുപൊട്ടിയാല്‍ പൊട്ടട്ടേ ' എന്നു വിചാരിച്ച്‌ പൂവു പറിച്ചു നോക്കിയിട്ടുണ്ട്‌. ഇന്നു വരെ കണ്ണിന്‌ കാഴ്‌ചക്കുറവുണ്ടായിട്ടില്ല. നാടാകെ ചെങ്കണ്ണ്‌ പടര്‍ന്നു പിടിക്കുമ്പോള്‍ അതും അടുത്തു വന്നില്ല.

വേനലായാല്‍ മുരിക്കിന്റെ കമ്പു വെട്ടി തണലത്ത്‌ പാളകൊണ്ടും ഓലകൊണ്ടുമൊക്കെ പൊതിഞ്ഞു വെയ്‌ക്കും. വെയിലേറ്റ്‌ തൊലി പൊള്ളാതിരിക്കാന്‍. മേടത്തിലെ മഴയ്‌ക്ക കമ്പു നടും. മറ്റു മരങ്ങളെ അപേക്ഷിച്ച്‌ വേഗത്തില്‍ വളരുന്നതാവണം കുരുമുളകു കൊടി ഇതില്‍ പടര്‍ത്താന്‍ കാരണം.

മധ്യവേനലവധിക്കാലത്ത്‌ കളിച്ചു നടക്കുമ്പോള്‍ പലപ്പോഴും ഞങ്ങളുടെ കാലുകളില്‍ മുരിക്കുമുള്ളു തറഞ്ഞു. അസഹ്യമായ വേദന...ചിലപ്പോള്‍ നീര്‌, ചൂട്‌...ഇതു ചിലപ്പോള്‍ വിഷമായി മാറാറുണ്ട്‌.ചിലര്‍ ടി.ടി. ഇഞ്ചക്ഷന്‍ എടുത്താല്‍ കുറച്ചുപേര്‍ വിഷഹാരിയെ തേടിപ്പോകും.
മുതിര്‍ന്നപ്പോള്‍ ചികിത്സ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇത്തരം അനുഭവങ്ങള്‍ ധാരാളം.

മുരിക്കില ആടിനും മുയലിനും മാത്രമല്ല ഭക്ഷണം. നല്ലൊരു കറിയാണ്‌. ചീര, മുരിങ്ങയിലപോലെ, താള്‌, തകരപോലെ....
ഔഷധവും..

എന്നാല്‍ മുരിക്കു വിറകായി ഉപയോഗിക്കാറില്ല.
' അടുപ്പില്‍ മുന്നാഴി ചാരം വീണാല്‍ മൂക്കറ്റം കടം ' എന്നാണ്‌ ചൊല്ല്‌.
അടുക്കളയില്‍ ഉപയോഗിച്ചില്ലെങ്കിലും പുറത്ത്‌ നെല്ലു പുഴുങ്ങാനും മറ്റും ഉപയോഗിക്കാറുണ്ട്‌.
പുകഞ്ഞ്‌ പുകഞ്ഞിരിക്കും...ചുറ്റും പുക. അധികം ശ്വസിക്കുമ്പോള്‍ തലവേദനിക്കും.

മുരിക്കു കലാപരമായി നട്ടുകണ്ടത്‌ മാട്ടുപെട്ടി ഇന്‍ഡോ-സ്വിസ്‌ പോജക്‌ടിന്റെ വഴിയിലാണ്‌. റോഡിനിരുവശത്തും മുരിക്കു നട്ട്‌ വളച്ച്‌ ആര്‍ച്ച്‌ ആകൃതിയില്‍...ആരാണീ സൃഷ്‌ടിക്കു പിന്നില്‍ എന്ന്‌ കൗതുകം പൂണ്ടുപോകും. ഇതു മുരിക്കു തന്നെയോ എന്ന അമ്പരപ്പും. സമ്മര്‍ ഇന്‍ ബത്‌ലഹേം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും തുടങ്ങിയ സിനിമകളിലെ പാട്ടുസീനുകളില്‍ ഈ മുരിക്കു കടന്നു വരുന്നുണ്ട്‌.

ഇങ്ങനെയോക്കെയുള്ള മുരിക്കാണ്‌ നശിച്ചുകൊണ്ടിരിക്കുന്നത്‌.
മൊബൈല്‍ ടവറുകളാണോ നാശത്തിനു പ്രധാന കാരണം?
അതോ മറ്റെന്തെങ്കിലും രോഗമോ?

സംശയമില്ല, മുരിക്കിന്റെ നാശത്തെ നേരിടുന്നവര്‍ മൊബൈല്‍ടവറിനെതന്നെ കുറ്റപ്പെടുത്തും. കാരണം മൊബൈല്‍ ടവര്‍ വന്നതും മുരിക്കു നശിച്ചു തുടങ്ങിയതും ഒരേ സമയത്ത്‌....വയനാട്‌, കോഴിക്കോട്‌ ഇങ്ങനെയൊക്കെയാണെങ്കില്‍ ആകാംക്ഷ അടക്കാനാവാത്തതുകൊണ്ട്‌ ഞാന്‍ ‍ഇടുക്കിയില്‍ അനിയത്തിയെ വിളിച്ചു.
"നീയൊന്ന്‌ പുറത്തിരങ്ങി മുരിക്ക്‌ നോക്ക്‌...ഇലയ്‌ക്കോ തണ്ടിനോ വല്ല കുഴപ്പോമുണ്ടോ?"
അവള്‍ പറഞ്ഞു.
"എന്തു കുഴപ്പം. വീഴാറായ രണ്ടിലകള്‍ മഞ്ഞച്ചിട്ടുണ്ട്‌."
ഹ..ഹ..ഹ..
അപ്പോള്‍ ഞങ്ങളുടെ മലമുകളില്‍ രണ്ടു ടവറുകളുണ്ടായിട്ടും മുരിക്കിനൊന്നുമില്ല.
വേനലില്‍ ഒറ്റ ഇലയില്ലാതെ കടും ചുവപ്പുപൂവും, മഴയില്‍ ഒരുപാട്‌ ഇലകളുമായി മുരിക്കുണ്ട്‌.

എന്നാല്‍ വയനാട്ടിലും കോഴിക്കോട്ടും എന്തുപറ്റി?
രോഗമാണെങ്കില്‍ പ്രതിവിധിയില്ലേ?
അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലേ ഇക്കാര്യം?

റേഡിയോ പ്രവര്‍ത്തിക്കുന്ന, ടെലിവിഷന്‍ പ്രവര്‍ത്തിക്കുന്ന അതേ വൈദ്യുത കാന്തിക തരംഗങ്ങള്‍ തന്നെയാണ്‌ മൊബൈല്‍ ഫോണിനും. പിക്‌സല്‍ കുറച്ചു കൂടുമെന്നുമാത്രം. വളരെ വര്‍ഷങ്ങളായി ഈ വൈദ്യുത കാന്തിക തരംഗങ്ങള്‍ നമുക്കു ചുറ്റിലുമുണ്ട്‌. അന്നൊന്നു ഉണ്ടാവാത്ത മുരിക്കുരോഗത്തിന്‌ ഉത്തരവാദി മൊബൈല്‍ ടവര്‍ ആവാന്‍ വഴിയില്ല.

പൊതുവേ പെട്ടെന്ന്‌ ഒടിയുന്ന, കനം കുറഞ്ഞ മരമാണ്‌ മുരിക്ക്‌.
അതേ പോലെ തന്നെയാണ്‌ ശീമക്കൊന്നയും, മുരിങ്ങയുമൊക്കെ..അതിനൊന്നും കുഴപ്പമില്ല താനും.

എന്തായാലും ഇതിന്റെ ശാസ്‌ത്രീയ വശമറിയാന്‍ ആരെങ്കിലുമെത്തുമെന്ന്‌ പ്രതീക്ഷിക്കാം.
വൈകിയാല്‍ വയനാടന്‍ ചുരമിറങ്ങുന്ന കാറ്റ്‌ നാടാകെ പടര്‍ന്ന്‌ പിടിച്ച്‌ മുരിക്കുകളെ നാമവശേഷമാക്കി കളഞ്ഞേക്കാം.

Tuesday, October 23, 2007

ജനപ്രിയനോവലുകളില്‍ നിന്ന്‌ സിനിമയിലേക്ക്‌

ഹൈറേഞ്ചിനെന്നും പ്രിയപ്പെട്ടത്‌ മംഗളവും മനോരമയുമായിരുന്നു. അഞ്ചുസുന്ദരികളും, സ്‌ത്രീധനവും, ഇലഞ്ഞിപ്പൂക്കളുമൊക്കെ കണ്ടും ശ്വസിച്ചുമാണ്‌ ഞങ്ങളുടെ വളര്‍ച്ച. വീട്ടിലാരെങ്കിലും വായിച്ചുകഴിഞ്ഞാല്‍ പാത്തും പതുങ്ങിയും എടുത്തു വായിക്കും. ഞാനിപ്പണി എന്റെ ഒന്‍പതാമത്തെ വയസ്സിലാണു തുടങ്ങിയതെങ്കില്‍ എന്റെ ഇളയ അനിയത്തി ഒന്നാംക്ലാസില്‍ തുടങ്ങി.

സിനിമ എന്നും എനിക്കൊരത്‌ഭുതമായിരുന്നു. പക്ഷേ, അതെന്നെ ഒരിക്കലും ഭ്രമിപ്പിച്ചിട്ടില്ല. താരാരാധന തോന്നിയിട്ടില്ലെന്നു പറഞ്ഞുകൂടാ...മമ്മൂട്ടിയായാലും മോഹന്‍ലാലായാലും അവരുടെ ചില കഥാപാത്രങ്ങളെയാണ്‌ ഇഷ്‌ടപ്പെടുന്നത്‌.

പരദേശി, കാലാപാനി, വാസ്‌തഹാര, തുടങ്ങിയ ചിത്രങ്ങളിലെ മോഹന്‍ലാലിനേക്കാള്‍ എനിക്കിഷ്ടം സദയത്തലെ ലാലിനെയായിരുന്നു. മമ്മൂട്ടിയേ ആണെങ്കില്‍ മൃഗയയിലെ, വിധേയനിലെ, കളിക്കളത്തിലെ....
എങ്കിലും ഇടുക്കി മലമൂട്ടില്‍ ജനിച്ചു വളര്‍ന്ന എനിക്ക്‌ താരങ്ങളെ കാണണമെന്നോ, ഒന്നുതൊട്ടു നോക്കണമെന്നോ തോന്നിയിട്ടില്ല. മലമൂട്ടിലായതുകൊണ്ട്‌ ഇതൊരിക്കലും സാധിക്കാത്ത കാര്യമാണെന്ന ബോധം കുഞ്ഞുന്നാളിലെ ഉള്ളില്‍ കയറിക്കൂടിയതുകൊണ്ടാണോ എന്തോ...

ഹൈറേഞ്ചിനെന്നും പ്രിയപ്പെട്ടത്‌ മംഗളവും മനോരമയുമായിരുന്നു. അഞ്ചുസുന്ദരികളും, സ്‌ത്രീധനവും, ഇലഞ്ഞിപ്പൂക്കളുമൊക്കെ കണ്ടും ശ്വസിച്ചുമാണ്‌ ഞങ്ങളുടെ വളര്‍ച്ച. വീട്ടിലാരെങ്കിലും വായിച്ചുകഴിഞ്ഞാല്‍ പാത്തും പതുങ്ങിയും എടുത്തു വായിക്കും. ഞാനിപ്പണി എന്റെ ഒന്‍പതാമത്തെ വയസ്സിലാണു തുടങ്ങിയതെങ്കില്‍ എന്റെ ഇളയ അനിയത്തി ഒന്നാംക്ലാസില്‍ തുടങ്ങി.
ഓരോ വ്യാഴാഴ്‌ചയും ചൊവ്വാഴ്‌ചയും ഞങ്ങള്‍ കാത്തിരുന്നു മനോരമയുടേയും മംഗളത്തിന്റെയും വരവിനായി.നോവല്‍ വായിക്കുന്നത്‌ നന്നായി മനസ്സിലായിട്ടോ, എല്ലാ വാക്കുകളുടേയും അര്‍ത്ഥമറിഞ്ഞിട്ടോ അല്ല.

അങ്ങനെ പറ്റിയൊരു മണ്ടത്തരമുണ്ട്‌.
മിനിക്കുട്ടിയെ പ്രിന്‍സ്‌ ബലാത്സംഗം ചെയ്‌തു. ആലിപ്പഴത്തിന്റെ കഥാസാരത്തില്‍ നിന്ന്‌ വായിച്ചെടുത്തതാണ്‌. ഒരെത്തും പിടിയും കിട്ടുന്നില്ല. കുറേ ആലോചിച്ചുനോക്കി.രക്ഷയില്ലസംശയനിവൃത്തിക്ക്‌ അമ്മായിയോട്‌ ചോദിച്ചു.
അമ്മായി ഒന്ന്‌ വിക്കി. മിണ്ടാതിരുന്നാലോ, നീ പോയി നിന്റെ പണിനോക്ക്‌ എന്നു പറഞ്ഞാലോ
കൊച്ച്‌ ചെന്ന്‌ വേറെ വല്ലോരോടും ചോദിച്ചാലോ? അവസാനംഅമ്മായി വിക്കി വിക്കി പറഞ്ഞു.
'കൈയ്യും കാലും കെട്ടിയിട്ടു തല്ലിയതാ...'
അങ്ങനെയിരിക്കയാണ്‌ പുഴക്ക്‌ അക്കരെ ഇത്തിരി കവിതാഭ്രാന്തുള്ള കാര്‍ത്തികേയന്‍ ചേട്ടന്റെ വീട്ടില്‍ മാത്യു മാറ്റം വന്നിട്ടുണ്ടെന്നറിയുന്നത്‌.അടുത്ത്‌ പാലമില്ലാത്തതുകൊണ്ട്‌ പുഴ കടക്കാനും വയ്യ, മഴക്കാലമായതു കൊണ്ട്‌ നീന്താനും വയ്യ.പുഴവക്കത്ത്‌ ഞങ്ങള്‍ കുറേ കുട്ടികള്‍ നോക്കിനിന്നു...അക്കരെ ചെറിയ കുന്നിറങ്ങി മാത്യൂമറ്റം കുളിക്കാന്‍ പുഴയിലേക്കിറങ്ങി വരുന്നുണ്ടോ എന്നു നോക്കി......

കറണ്ടും ടി വിയും ഒന്നും ആയിട്ടില്ല. ആദ്യമായി ടി.വി. വാങ്ങിയ വീടുകളില്‍ ശനിയാഴ്‌ച വൈകുന്നേരങ്ങളില്‍, റിലീസ്‌ ദിവസം മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കുള്ള തിരക്കുണ്ടായി.....ഏത്‌ അവാര്‍ഡ്‌ സിനിമയായാലും നോക്കിയിരിക്കും....സിനിമ കഴിയുമ്പോള്‍ ഒരോ വീടും പൂരം കഴിഞ്ഞ അമ്പലപ്പറമ്പായി...

എന്നിട്ടും ജനപ്രിയനോവലുകളില്‍ നിന്ന്‌ താരാരാധനയിലേക്ക്‌ വലിയ ദൂരം തന്നെയായിരുന്നു.താരങ്ങള്‍ മംഗളത്തിന്റെയും മനോരമയുടേയും മുഖച്ചിത്രങ്ങള്‍ മാത്രമായിരന്നു.അല്ലെങ്കില്‍ നോട്ടുബുക്കുകളിയെ പുറം താളുകള്‍..ആ പുറം താളുകളിലെ ശോഭനയേയും, ഉര്‍വ്വശിയേയും, പാരവ്വതിയേയും നോക്കിയിരുന്നു ക്ലാസിലെ ഇടവേളകളില്‍ ഒന്നു വരച്ചുനോക്കാന്‍ ശ്രമിച്ചുനോക്കി..പക്ഷേ അതിനേക്കാള്‍ കൂടുതലെളുപ്പം ജനപ്രിയനോവലുകള്‍ക്കു വേണ്ടി വരയ്‌ക്കുന്ന ചിത്രങ്ങളായിരുന്നു.

വലിയ സ്‌ക്രീനിലെ സിനിമ എന്നത്‌ വല്ലപ്പോഴും പള്ളിക്കൂടം പറമ്പിലോ, സ്‌കൂളിലോ വരുന്ന പഴയ സിനിമകളായിരുന്നു.

അമരം, കിരീടം,നിറക്കൂട്ട്‌, ഭൂമിയിലെ രാജാക്കന്മാര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇങ്ങനെ കണ്ടതാണ്‌.മറയൂരിലായിരുന്നപ്പോള്‍ ചന്ദനയിലും റോസയിലും ചില തമിഴ്‌ചിത്രങ്ങള്‍ കണ്ടതൊഴിച്ചാല്‍ അടിമാലി അപ്‌സരയില്‍ പോയി ആദ്യംകാണുന്ന സിനിമ കിലുക്കമായിരന്നു. പിന്നെ മാതയില്‍ കമലദളം, മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ്‌...

ഒരിക്കലും താരങ്ങളെ കാണുമെന്ന പ്രതീക്ഷയില്ലാഞ്ഞിട്ടാവണം അജിയും ഉദയയും കാണുന്നവര്‍ക്കൊക്കെ താരങ്ങളുടെ മുഖഛായ ചാര്‍ത്തികൊടുത്തത്‌...ഷിബിയെ കണ്ടാല്‍ ഉര്‍വ്വശി, രാജി മേനക, ബാബുച്ചേട്ടന്‍ മോഹന്‍ലാല്‍, ...ഇതൊന്നുമല്ലെങ്കില്‍ കണ്ണും മൂക്കുമൊക്കെയാവും താരങ്ങളോട്‌ സാമ്യപ്പെടുത്തുക.

ഇത്തരമൊരു മലമൂട്ടിലെ ജീവിതത്തില്‍ ഞാനൊരു മന്ത്രവാദിനിയായേനേ..

അതില്‍ നിന്നാണ്‌ ഒട്ടും പ്രതീക്ഷിക്കാതെയാണ്‌ വയനാട്ടില്‍ വന്നത്‌. പിന്നീട്‌ കോഴിക്കോടായി...വയനാട്ടില്‍ വെച്ചാണ്‌ ആദ്യമായി ഒരു താരത്തെ കാണുന്നത്‌.

DCA യ്‌ക്ക്‌ ചേര്‍ന്ന കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ താഴെ ഒരു ബഹളം. നോക്കുമ്പോള്‍ ആളുകള്‍ക്കിടയില്‍ മാമുക്കോയ..ജുവലറിയുടെ ഉദ്‌ഘാടനത്തിനെത്തിയത്‌. പിന്നീട്‌ തിരുവന്തപുരത്ത്‌ പരീക്ഷയ്‌ക്ക്‌ പോയപ്പോള്‍ ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ ഒരാവര്‍ഡ്‌ നൈറ്റ്‌...അതു കാണാന്‍ പോയതിലും ഭേദം വീട്ടിലിരുന്ന്‌ ടിവി കണ്ടാല്‍ മതിയായിരുന്നു. കുറേ ദൂരെയിരുന്ന്‌ ഒരു പൊട്ടുപോലെ കണ്ടിട്ട്‌ എന്തുകാര്യം?

കോഴിക്കോടായപ്പോഴാണ്‌ പ്രിയപ്പെട്ട എഴുത്തുകാരെയും താരങ്ങളെയും അടുത്തു കാണാന്‍ കഴിഞ്ഞത്‌.താഴെ പട്ടാളപ്പള്ളിയില്‍ ജൂമ്‌അ നമസ്‌ക്കാരത്തിനു വന്ന കൊച്ചിന്‍ ഹനീഫയെ ആരാധകര്‍ ഞെക്കിപ്പീച്ചുന്നത്‌ കോഴിക്കോട്‌ പ്രസ്‌ ക്ലബ്ബിന്റെ മുകള്‍ നിലയില്‍നിന്ന്‌ ഞങ്ങള്‍ കണ്ടു.

താരങ്ങളെ അടുത്ത കാണുമ്പോള്‍ ഓട്ടോഗ്രാഫ്‌ വാങ്ങനോ തൊട്ടുനോക്കാനോ കൂടെ നിന്ന്‌ ഫോട്ടോ എടുക്കാനോ തോന്നിയില്ല. അകന്നു നിന്നുകൊണ്ട്‌ ഒരാരാധന...ഫിലിം ഫെസ്റ്റിവലുകളിലും പരിപാടികളിലും വരുമ്പോള്‍കൗതുകത്തോടെ നോക്കിയിരുന്നിട്ടുണ്ട്‌. സിനിമയിലും നേരിട്ടും എങ്ങനെയെന്ന്‌...മമ്മൂട്ടിയേയും മോഹന്‍ലാലിനെയും ഇതുവരെ നേരിട്ട്‌ കണ്ടിട്ടില്ലായിരുന്നു.

പക്ഷേ , കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഒരു ചര്‍ച്ചയ്‌ക്കു വിളിച്ചു.മോഹന്‍ലാലിനും പത്മപ്രിയയ്‌ക്കും ശ്വേതക്കും പി.ടി.കുഞ്ഞുമുഹമ്മദിനും ഷഹബാസ്‌ അമനും ആന്റണി പെരുമ്പാവൂരിനമൊപ്പം....ഓഡിയന്‍സായിട്ടല്ല...സംസാരിക്കാന്‍...അവിടെയിരുന്ന്‌ പഴയ കാലങ്ങളെ ഓര്‍ത്തു. ലാലിന്റെ ആരാധകരായിരുന്ന അജിയും ഉദയയും അനിയത്തിമാരും ഇതുകേട്ടാല്‍ എന്തൊക്കെ ചോദിക്കും എന്നോട്‌ എന്ന്‌ ചിന്തിച്ചിരുന്നു പോയി..

നല്ലൊരു ചോദ്യം ചോദിക്കണം പരിപാടിക്കുമുമ്പ്‌ എന്ന്‌ പരിപാടിയുടെ ചുമതലക്കാരാന്‍ പറഞ്ഞു.

ചോദ്യങ്ങളുടെ കാര്യത്തില്‍ എന്തുചോദിക്കും? ഒരാരാധിക ചോദിക്കുമ്പോലെ ചോദിക്കാനാവുമോ...
'അമ്മിക്കല്ല' 'ആട്ടുകല്ല്‌' പോലെ കനം കൂടിയ വാക്കുകള്‍ ഉപയോഗിക്കണോ? എനിക്കൊപ്പം കൂടെയുള്ള നാലുപേര്‍ ബുജികളാണ്‌.(ഡോ. എം.ഗംഗാധരന്‍, സിവിക്‌ ചന്ദ്രന്‍, ദീദി, ഷാജഹാന്‍)

....മോഹന്‍ലാലിനെ സിനിമയില്‍ കാണുന്നതിലും ഭംഗിയുണ്ട്‌. പത്മപ്രിയയെ കണ്ടാല്‍ മുയല്‍കുഞ്ഞിനെ പോലെ...

മനസ്സിനെ പാകപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ട്‌ ഞാനിരുന്നു.

Thursday, October 18, 2007

പരദേശിയും സ്‌ത്രീ കഥാപാത്രങ്ങളും

പരദേശി ആയ അനേകം പുരുഷന്മാരില്‍ ഒരാള്‍ പോലും ആത്മഹത്യ ചെയ്യുന്നില്ല. അവര്‍ പിടിച്ചുനിന്നു. പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളെപ്പോലെ മര്‍ദ്ദനവും മാനസീക പീഡനവും അവഗണനയും സഹിച്ച്‌ പിടിച്ചു നിന്നു. സ്വന്തം നാട്ടില്‍ ജീവിക്കാന്‍..മരിക്കാന്‍ ആഗ്രഹിച്ചുകൊണ്ട്‌...പാക്കിസ്ഥാനില്‍ അവര്‍ക്കാരുമില്ലെന്നും ഇവിടെയാണെല്ലാവരുമെന്നും പറഞ്ഞുകൊണ്ട്‌...കൂടാതെ ഇസ്ലാം മതം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നുമില്ല. എന്നിട്ടും പരദേശി ചിത്രത്തിലെ കരുത്തുറ്റ ഒരേയോരു പരദേശി സ്‌ത്രീയായ കദീശയെ എന്തിന്‌ ആത്മഹത്യ ചെയ്യിപ്പിച്ചു. ഒരു പുരുഷനെയും ആത്മഹത്യ ചെയ്യിപ്പിക്കുകയോ, അതിന്‌ പ്രേരിപ്പിക്കുകയോ ചെയ്‌തില്ല.


മലയാള സിനിമയില്‍ പുരൂഷ കാഥാപാത്രങ്ങള്‍ മാത്രം ശക്തി തെളിയിച്ച്‌ തകര്‍ത്താടുമ്പോള്‍ ഒരാശ്വസമായി പരദേശിയില്‍ കരുത്തുറ്റ സ്‌ത്രീ കഥാപാത്രങ്ങളെ കാണാം. പക്ഷേ, ആ കരുത്തുള്ള കഥാപാത്രങ്ങളെ സംവിധായകനും തിരക്കഥാകൃത്തുമായ പി. ടി. കുഞ്ഞുമുഹമ്മദ്‌ പാതി വഴിയില്‍ നിര്‍ദ്ദാക്ഷണ്യം കൊലപ്പെടുത്തി ശക്തി തെളിയിച്ചിരിക്കുകയാണ്‌.

മോഹന്‍ലാല്‍ അവതരിപ്പിച്ച വലിയേടത്ത്‌ മൂസയുടെ ഭാര്യ (ശ്വേത), മുറപ്പെണ്ണും പരദേശിയുമായ കദീശ (ലക്ഷ്‌മി ഗോപാലസ്വാമി), ഫ്രീലാന്‍സ്‌ ജേണലിസ്റ്റ്‌ ഉഷ( പത്മപ്രിയ) ഇവരാണ്‌ പരദേശിയിലെ പ്രാന സ്‌ത്രീ കഥാപാത്രങ്ങള്‍.ഇതില്‍ അവസാനം വരെ പിടിച്ചുനില്‌ക്കാനായത്‌ മൂസയുടെ ഭാര്യയ്‌ക്ക്‌ മാത്രമാണ്‌.

കരുത്തുള്ളവള്‌ കദീശ. വിവാഹം കഴിഞ്ഞ്‌ പാക്കിസ്ഥാനിലേക്കു പോകുന്ന അവള്‍ ഭര്‍ത്താവ്‌ വേറെ വിവാഹം കഴിച്ചപ്പോള്‍ സഹിച്ചു ജീവിക്കാതെ നാട്ടലേക്കു മടങ്ങി വരുന്നു.കറുത്ത പര്‍ദ്ദകൊണ്ട്‌ ആകെ മൂടി നിന്ന കദീശയെ മൂസ തിരിച്ചറിയുന്നില്ല. അവള്‍ മുഖാവരണം നീക്കിയപ്പോളാണ്‌ ആളെ മനസ്സിലാവുന്നത്‌.

ആകെ മൂടികെട്ടിയ ഉടുപ്പോടെയുള്ള ജീവിതം മടുത്തതിനെക്കുറിച്ചവള്‍ മൂസയോടു പറയുന്നുണ്ട്‌.മുഖാവരണം നീക്കി കദീശ താനാരാണെന്ന്‌ വെളിപ്പെടുത്തുന്നത്‌ നമുക്കു തരുന്ന സന്ദേശം കൂടിയാണ്‌.

മടങ്ങി വരുമ്പോള്‍ , മുഖപടം മാറ്റുമ്പോള്‍ കാണുന്ന കദീശയുടെ മുഖത്ത്‌ ഒട്ടും നിരാശാബോധമോ, കരിവാളിപ്പോ കാണുന്നില്ല. മറിച്ച്‌ നാട്ടിലേക്കു മടങ്ങി വന്നതിലുള്ള അഭിമാനമാണ്‌ കാണുന്നത്‌.മടങ്ങിപ്പോകാന്‍ ഉമ്മ ആവശ്യപ്പെടുമ്പോഴും 'യ്‌ക്ക്‌ പൂതിയാപ്ലടെ പൂതി തീര്‍ന്നു' എന്നാണവള്‍ പറയുന്നത്‌.

അവള്‍ ബന്ധുവീട്ടില്‍ ജോലിക്കുപോയി അരിയുമായി വരുമ്പോള്‍ അവളുടെ ദൈന്യത കണ്ട്‌ ഉമ്മയോട്‌ വീട്ടിലേക്ക്‌ വരാന്‍ പറയൂ എന്നു മൂസ പറയുന്നുണ്ട്‌
എന്നാല്‍ സക്കാത്തിനല്ലേ എന്നു ചോദിച്ച്‌ അഭിമാനിയാവുകയാണ്‌ അവള്‍.

മൂസയും അവളും തമ്മിലുള്ള പ്രണയ ഭാവങ്ങള്‍ കാണിക്കുന്നുണ്ട്‌. മനോഹരമായ പാട്ടിലൂടെയും. എന്നിട്ടും നല്ലൊരു പ്രണയമാക്കി നിര്‍ത്താമായിരുന്ന അവരുടെ ബന്ധം വളര്‍ത്താന്‍ ശ്രമിച്ചില്ല.

ഒടുക്കം അവളെ പാക്കിസ്ഥാനിലേക്ക്‌ കൊണ്ടുപോകുന്നു. പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ടാണ്‌ അവള്‍ക്കുള്ളത്‌.പിന്നീടെന്തുപറ്റിയെന്ന്‌ ഉഷ മൂസയുടെ ഭാര്യയോട്‌ ചോദിച്ചപ്പോള്‍ സ്വയം അവസാനിപ്പിച്ചെന്നാണ്‌ കേട്ടത്‌ എന്നു പറയുന്നു.

പരദേശി ആയ അനേകം പുരുഷന്മാരില്‍ ഒരാള്‍ പോലും ആത്മഹത്യ ചെയ്യുന്നില്ല. അവര്‍ പിടിച്ചുനിന്നു. പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളെപ്പോലെ മര്‍ദ്ദനവും മാനസീക പീഡനവും അവഗണനയും സഹിച്ച്‌ പിടിച്ചു നിന്നു. സ്വന്തം നാട്ടില്‍ ജീവിക്കാന്‍..മരിക്കാന്‍ ആഗ്രഹിച്ചുകൊണ്ട്‌...പാക്കിസ്ഥാനില്‍ അവര്‍ക്കാരുമില്ലെന്നും ഇവിടെയാണെല്ലാവരുമെന്നും പറഞ്ഞുകൊണ്ട്‌...കൂടാതെ ഇസ്ലാം മതം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നുമില്ല. എന്നിട്ടും പരദേശി ചിത്രത്തിലെ കരുത്തുറ്റ ഒരേയോരു പരദേശി സ്‌ത്രീയായ കദീശയെ എന്തിന്‌ ആത്മഹത്യ ചെയ്യിപ്പിച്ചു. ഒരു പുരുഷനെയും ആത്മഹത്യ ചെയ്യിപ്പിക്കുകയോ, അതിന്‌ പ്രേരിപ്പിക്കുകയോ ചെയ്‌തില്ല.
അവളെക്കുറിച്ച്‌ ഒന്നുമറിയില്ല എന്നാണ്‌ പറഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചു പോയി.

അതേപോലെ പത്മപ്രിയ അവതരിപ്പിച്ച ജേണലിസ്റ്റ്‌ കഷ്‌ടപ്പെട്ടതൊക്കെ വെറുതെയാക്കികൊണ്ട്‌ പോലീസുകാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി അവള്‍ തയ്യാറാക്കി വെച്ച റിപ്പോര്‍ട്ടുകള്‍ കത്തിച്ചു കളയുന്നു. ജഗതിയുടെ ഭ്രാന്തന്‍ ഒരിക്കല്‍ ചോദിക്കുന്നുണ്ട്‌ ഞങ്ങളെ രക്ഷിക്കാന്‍ ഒറ്റ ആങ്കുട്ടിയില്ലേ നാട്ടിലെന്ന്‌. അപ്പോള്‍ രക്ഷകയായി എത്തുന്നത്‌ ഉഷയാണ്‌. നീയാണോ ഞങ്ങളെ രക്ഷിക്കാന്‍ പോകുന്നത്‌ എന്ന്‌ അവളോടു ചോദിക്കുന്നുമുണ്ട്‌.

എന്നിട്ട്‌ അവളുടെ പ്രയത്‌നങ്ങളെ തീയിലിട്ട്‌ ചുട്ടുകരിച്ചിട്ട്‌ അവള്‍ക്കൊന്നിനും സാധിക്കില്ലെന്നും പകരം ഈ സിനിമകൊണ്ട്‌ പാക്ക്‌ പൗരന്മാരുടെ പ്രശ്‌നം തനിക്കാണ്‌ ജനങ്ങളുടെ മുന്നിലെത്തിക്കാനായതെന്നും സംവിധായകന്‍ പറയുന്നതായി തോന്നിപ്പോകും.

Tuesday, October 16, 2007

മറവിയുടെ പെരുന്നാളോര്‍മ്മ



മണ്ണെണ്ണ വിളിക്കിന്റെ ഇത്തിരി വെട്ടത്തിലേക്ക്‌ കൈ നീട്ടിപ്പിടിച്ച്‌ മൈലാഞ്ചി ഇടാന്‍ ഇരിക്കുന്ന ചിത്രമാണ്‌ കുട്ടിക്കാലത്തെ പെരുന്നാളോര്‍മ്മ. എങ്ങനെ അരച്ച മൈലാഞ്ചിയാണെങ്കിലും കൊമ്പും കോലും തടയും. ആ തടച്ചിലില്‍ നിന്ന്‌ നല്ലോണം അരഞ്ഞത്‌ ഈര്‍ക്കിലില്‍ കുത്തിയെടുക്കും. കിടക്കാന്‍ നേരത്ത്‌ ഐഷാബിയമ്മച്ചി (അത്തയുടെ അമ്മ) പറയും.
` പൊതപ്പേലൊക്കെ ആകും കുഞ്ഞുങ്ങളെ.... കഴുകിക്കളഞ്ഞിട്ട്‌ കെടക്ക്‌...`

പെരുന്നാളിന്റന്നും പിറ്റേന്നുമൊക്കെയായി മക്കളൊക്കെ പോയിക്കഴിഞ്ഞാല്‍ ഐഷാബിയമ്മച്ചി തന്നെ വേണം ഹൈറേഞ്ചു കേറിയ കാലം മുതല്‍ തുടങ്ങിയ വലിവും വെച്ചോണ്ട്‌ പുതപ്പലക്കാന്‍ പുഴയില്‍ പോകാന്‍.

രാവിലെ ഉണര്‍ന്നെണീറ്റാല്‍ മുറുക്കുന്ന അത്തയുടെ (വല്യത്ത) വക ശര്‍ക്കര കാപ്പി.പിന്നെ ഞങ്ങള്‍ കുട്ടികളെ മേലാകെ എണ്ണ തേപ്പിച്ച്‌ പുഴയിലേക്ക്‌ നടക്കും ഐഷാബിയമ്മച്ചി.

ബിരിയാണിയും നെയ്‌ച്ചോറും അങ്ങോട്ടേക്കു പതിവില്ല. തേങ്ങാച്ചോറാണ്‌. പായസത്തിനും തേങ്ങാച്ചോറിനുമുള്ള തേങ്ങ ചുരണ്ടുപ്പിഴിഞ്ഞെടുക്കും പെണ്ണുങ്ങള്‍. മുറ്റത്ത്‌ അടുപ്പുണ്ടാക്കി ചോറു വെയ്‌ക്കുന്നത്‌ മുറുക്കുന്ന അത്തയാണ്‌.

മുറുക്കുന്ന അത്തയുടെ തേങ്ങാച്ചോറിന്റെയും, അമ്മച്ചിയുടെ അരിയും ചെറുപയര്‍ പരിപ്പും ചേര്‍ത്തുവെച്ച ശര്‍ക്കര പായസത്തിന്റെയും രുചിയാണ്‌ പെരുന്നാളിന്‌. പെരുന്നാള്‍ പൈസയുടേയും.

അടുത്തെങ്ങും കോടി എടുത്തിട്ടില്ലെങ്കില്‍ എടുക്കും. കിട്ടിയാല്‍ കിട്ടി. അത്രയെ ഉള്ളൂ. ഉള്ളതില്‍ പുതിയത്‌ ഇട്ടു മുഷിക്കാതെ പെട്ടിയില്‍ മടക്കി വെച്ചിട്ടുണ്ടാവും. അതിടും.

നാട്ടില്‍ പൊതുവേ അങ്ങനെയാണ്‌. അധികവും കൂലിവേലക്കാര്‍...കടയില്‍ പോയി തെരഞ്ഞെടുത്തു വാങ്ങാനും പലരും മിനക്കെടാറില്ല. കുടുംബാഗംങ്ങള്‍ക്ക്‌ മുഴുവന്‍ കോടി എടുക്കാനുള്ള പണം ഒരിക്കലുമുണ്ടാവില്ല. അണ്ണാച്ചിമാര്‍ മലകയറി കൊണ്ടുവരുന്ന കെട്ടുതുണിയാണ്‌ പലരും വാങ്ങുന്നത്‌. അത്‌ ഇന്‍സ്റ്റാള്‍മെന്റ്‌ വ്യവസ്ഥയില്‍. ആഴ്‌ചയിലൊരിക്കല്‍ പൈസ കൊടുത്താല്‍ മതി.

അമ്മച്ചിക്ക്‌ ജോലി ദൂരയായതുകൊണ്ട്‌ ഞങ്ങള്‍ മക്കള്‍ അത്തത്തായുടേയും അത്താമ്മായുടേയും കൂടെയാണ്‌ ജീവിതം. പെരുന്നാളിന്‌ എല്ലാവരും ഒത്തുകൂടുന്നു എന്നതാണ്‌ പ്രത്യേകത.അമ്മായിമാരും മക്കളുമൊക്കെ വരും.

പെരുന്നാളിന്റന്ന്‌ ഉച്ചക്കുശേഷം ഉമ്മമാരുടെ വീടുകളിലേക്കു പോകുന്നവരായിരുന്നു സഹപാഠികളൊക്കെ. പക്ഷേ, പോകാന്‍ അമ്മച്ചിയുടെ വീടില്ലാതെ ഐഷാബിയമ്മച്ചിയുടെയും മുറുക്കുന്നത്തയുടേയും ഇത്തിരി വട്ടത്ത്‌ ഞങ്ങള്‍ കളിച്ചു നടന്നു.(ഹിന്ദു സമുദായക്കാരായിരുന്നു അമ്മയുടെ വീട്ടുകാര്‍ ) അന്ന്‌ അതൊരു വിഷമമായി ഞങ്ങള്‍ക്കു തോന്നിയിരുന്നില്ല. അവര്‍ പോകുന്നിടത്തൊക്കെ ഞങ്ങളെയും കൊണ്ടുപോയിരുന്നു.

പത്താം ക്ലാസ്‌ കഴിഞ്ഞിരിക്കുന്ന സമയത്താണ്‌ .. മുറുക്കുന്ന അത്ത മുഴുവന്‍ സമയ രോഗിയായി കഴിഞ്ഞിരുന്നു. ഇടക്കിടെ മറവി, നടക്കാന്‍ വയ്യായ്‌ക, ക്ഷീണം.അത്തവണ പെരുന്നാളിന്‌ ഞങ്ങള്‍ പേരക്കിടാങ്ങള്‍ മാത്രം അവര്‍ക്കൊപ്പം. മറ്റാരും വന്നില്ല.

പെരുന്നാളിന്‌ പള്ളിയില്‍ പോകണമെന്ന്‌ നിര്‍ബന്ധം പിടിച്ചു.
പുഴകടന്ന്‌ , ചെറിയ പാറകേറി, റോഡിലൂടെ ഒരു കിലോമീറ്ററോളം എങ്ങനെ പോകും?കിടപ്പിലാണെങ്കിലും ചികിത്സയുണ്ട്‌. ഞാന്‍ സഹായിയും ശിഷ്യയുമായി എവിടേയും കൂടെയുണ്ട്‌ നിഴലായി..

പുഴയില്‍ കുളിക്കണമെന്നും മുറുക്കുന്ന അത്താക്ക്‌ നിര്‍ബന്ധം. കുളിക്കാന്‍ പുഴയിലേക്ക്‌ നടത്തിക്കുമ്പോള്‍കൈയ്യേലെന്തോ കടിച്ച്‌ ചികിത്സയിലായിരുന്ന ചന്തു മുന്നില്‍. കുളി കഴിഞ്ഞു വരുന്നതുവരെ അവന്‍ കാത്തു നിന്നു.
'ഇവന്‌ മരുന്നു കൊടുത്തിട്ട്‌ എപ്പോള്‍ പോകും പള്ളിയില്‍'..എനിക്കാശങ്ക.
നടക്കാന്‍വയ്യാത്ത ആളാണ്‌.ഇന്നത്തെപ്പോലെ റോഡില്‍ കയറിയാല്‍ ഓട്ടോറിക്ഷ കിട്ടുന്ന കാലമല്ല. എന്നിട്ടും വീട്ടില്‍ചെന്ന ഉടന്‍ വെളളം ഓതിയൊഴിച്ച്‌ മരുന്നു നല്‌കി അവനെ പറഞ്ഞയച്ചിട്ടാണ്‌ പള്ളിയിലേക്ക്‌ നടന്നത്‌.
ഇളം നീല ജൂബയും ഡബിള്‍ മുണ്ടും തോളില്‍ നേര്യതുമിട്ട്‌.
ഊന്നുവടിക്കു പകരം കൊച്ചുമകള്‍.
പള്ളി എത്തുന്നവരെ പലയിടത്തും ഇരുന്നും നിന്നുമാണ്‌ പോയത്‌.എല്ലാവര്‍ക്കുമൊപ്പം നമസ്‌ക്കരിക്കാനാവുമോ? വീണു പോകുമോ? മറവിയില്‍ എന്തെങ്കിലും ചെയ്‌തു പോകുമോ? ഞാന്‍ ചിന്തിച്ചു.
കാരണമുണ്ട്‌ . ഇരിക്കുന്ന ഇരിപ്പിലാണ്‌ ചിലപ്പോള്‍ ഓര്‍മ പോകുന്നത്‌, വീണു പോകുന്നത്‌. മുറ്റത്തും പറമ്പിലും പതുക്കെ നടന്ന്‌ ചിലപ്പോള്‍ മൂപ്പെത്താത്ത കൊക്കോ കായ്‌ പൊട്ടിച്ചു കൊണ്ടുവന്ന്‌ 'മാങ്ങ, മാങ്ങ' എന്നു പറയുന്നു. കാലിലെ ചെരുപ്പൂരി കട്ടിലില്‍ വെച്ച്‌ രണ്ടു വാറും നീട്ടിപ്പിടിച്ച്‌ ` മുയലിനെ അറക്ക്‌ `എന്നു പറയുന്നു.
ചോറുണ്ട്‌ കൈകഴുകിയ ഉടനെ `മൂന്നുദിവസമായി ചോറുണ്ടിട്ട്‌` എന്നു പറയുന്നു.

എന്നാല്‍ ചിലപ്പോള്‍ ഓര്‍മക്കൊരു തകരാറുമില്ല.
പള്ളി മുറ്റത്ത്‌ കൊണ്ടുചെന്നാക്കി ഞാന്‍ പള്ളിപ്പറമ്പിനപ്പുറം പുല്ലില്‍ പടിഞ്ഞിരുന്നു. നമസ്‌ക്കാരം കഴിയും വരെ.
പലവിധ ആധിയോടെ..
പിന്നീട്‌ രണ്ടു പെരുന്നാള്‍ കാലം കൂടി അദ്ദേഹമുണ്ടായിരുന്നു. ആ പെരുന്നാളുകള്‍ മുറുക്കുന്ന അത്ത അറിയാന്‍ വഴിയില്ല. മറവിയുടെ ഏതോ കയത്തിലായിരുന്നു അപ്പോഴേക്കും അദ്ദേഹം...കുഞ്ഞുനാളിലെ കൊച്ചുകൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ട്‌.......

കടപ്പാട്‌
വര്‍ത്തമാനം ദിനപ്പത്രം 13.10.2007

Thursday, October 4, 2007

മുസ്ലീം സ്‌ത്രീക്ക്‌ ടി.വിക്കു മുമ്പില്‍പ്രത്യക്ഷപ്പെട്ടു കൂടെ?

ഇസ്ലാമിനേയും ഖുര്‍-ആനെയും സ്‌ത്രീപക്ഷത്തുനിന്നു കണ്ട്‌ നോവലെഴുതിയ ഡോക്ടറെ വിളിച്ചു.
"മാഡം, ഞാനൊരു പ്രതിസന്ധിയിലാണ്‌."ഡോക്ടര്‍ സമാധാനിപ്പിച്ചു.
"കാര്യമായിട്ടൊന്നും ചോദിക്കില്ലെടോ...ധൈര്യമായിട്ടിരിക്ക്‌."
അപ്പോള്‍ ഞാന്‍ പറഞ്ഞു ഈ വിഷയത്തില സ്വന്തമായി കാഴ്‌ചപ്പാടുള്ള മാഡമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
അപ്പോഴാണ്‌ ഡോക്ടറെ അവര്‍ സമീപിച്ചിരുന്നു എന്നറിയുന്നത്‌.
"മൂപ്പര്‌ മ്മതിക്കില്ലെടോ"



മതത്തോടല്ല എന്നാല്‍ മതങ്ങളിലെ ചില നടപ്പുകളോടാണ്‌ എന്റെ കലഹം. ഏതു മതത്തിന്റെയും നല്ല വശങ്ങളെ ഉള്‍ക്കൊള്ളാനുള്ള മനസ്സുമുണ്ട്‌. എന്നാല്‍ ഇതാണെന്റെ മതം..ഇതുമാത്രമാണ്‌ ശരി എന്ന നിലപാടെനിക്കില്ല. ഒരു പക്ഷേ ഒളിച്ചോട്ടമാവാം അത്‌. എങ്കിലും...

ഒരാഴ്‌ച മുമ്പ്‌ എന്നെ വിഷമത്തിലാഴ്‌ത്തിയ സംഭവമുണ്ടായി. ഏഷ്യാനെറ്റ്‌ ചാനലില്‍ കേരള സ്‌കാന്‍ പരിപാടിയിലേക്ക്‌ ചെറിയ സംഭാവന.. വിഷയം നോമ്പും ഇസ്ലാമും...നോമ്പ്‌ എന്ന്‌ ‌ മലബാറിലും തെക്കോട്ട നൊയമ്പും എന്നും പറയപ്പെടുന്ന വ്രതാനുഷ്‌ഠാനത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ശരീരത്തിനും മനസ്സിനും ആനന്ദം. ആത്മസംസ്‌ക്കരണത്തിന്റെ നാളുകള്‍...റംസാനില്‍ മാത്രം നോമ്പെടുക്കണമെന്ന ശാഠ്യമില്ല. തോന്നുമ്പോഴൊക്കെ അനുഷ്‌ഠിക്കാം എന്ന നിലപാടെനിക്ക്‌.

പക്ഷേ പ്രശ്‌നമതല്ലല്ലോ.. ഇസ്ലാം, ഖുര്‍-ആന്‍, ചിട്ടകള്‍ ഒന്നും കാര്യമായിട്ടറിയാത്ത എന്നോടാണ്‌ അഭിമുഖം. നിരസിക്കാന്‍ പറ്റാത്ത , ഗുരുതുല്യനായൊരാള്‍ പറയുമ്പോള്‍....എനിക്കൊന്നുമറിയില്ലെന്നു പറഞ്ഞു നോക്കി. പക്ഷേ പെണ്‍ പക്ഷത്തുനിന്നൊരാള്‍ വേണം.

മതത്തെക്കുറിച്ച്‌ നന്നായറിയാവുന്ന കര്‍മ്മങ്ങള്‍ മുറകൂടാതെ ചെയ്യുന്ന എന്നാല്‍ പുരുഷ കാഴ്‌ചപ്പാടുകളോട്‌ എതിരും സ്വന്തം കാഴ്‌ചപ്പാടുമുള്ള ഒന്നു രണ്ടു പേരുടെ പേര്‍ ഞാന്‍ പറഞ്ഞു നോക്കി.

നോ രക്ഷ

പക്ഷേ ഞാനെന്തു പറയും.

ആദ്യം കോഴിക്കോട്ടുകാരി സുഹൃത്തിനെ വിളിച്ചു.

അവള്‍ അടുക്കളയുടെ ഭാരം പറഞ്ഞു.

- പെണ്ണുങ്ങള്‍ക്ക്‌ പ്രാര്‍ത്ഥിക്കാനോ, വേദപുസ്‌തകം പാരായണം ചെയ്യാനോ നേരമില്ല. വെയ്‌ക്കുക,വിളമ്പുക...രണ്ടും മൂന്നും പെണ്‍മക്കളുള്‌ളവരുടെ കാര്യം പറയുകയും വേണ്ട. നോമ്പു തുറപ്പിക്കാന്‍ ഇങ്ങോട്ടു വിളിക്കണം. അങ്ങോട്ടു പോകണം. ഓരോ പത്തിലും അങ്ങോട്ട്‌ വിഭവങ്ങള്‍ ഉണ്ടാക്കി കൊടുത്തയക്കണം. ബന്ധുവീടുകളില്‍ നോമ്പു തുറക്കു പോകണം....

എവിടെ ആത്മ സംസ്‌ക്കരണം? (സ്‌ത്രീക്ക്‌ )

മധ്യ തിരിവിതാംകൂറുകാരിയായ എനിക്ക്‌ നോമ്പനുഭവം മറ്റൊരു തരത്തിലാണ്‌. നോമ്പു തുറപ്പിക്കാല്‍ എന്നാല്‍ അവിടെ പുണ്യ പ്രവര്‍ത്തിയാണ്‌. പാവങ്ങളെ വിളിച്ച്‌ നോമ്പു തുറപ്പിക്കുന്നു. ചായ, പത്തിരി, കറി...സമ്പന്നരായവര്‍ പഴങ്ങളും തരിയും മറ്റും ഇപ്പോള്‍ വടക്കുനിന്നുള്ള കാറ്റേറ്റ്‌ ചെയ്യുന്നുണ്ട്‌.
ഇവിടെ പക്ഷേ മുകളില്‍ പറഞ്ഞതുപോലെയാണ്‌.

ആയിരം വിഭവങ്ങള്‍..എണ്ണയില്‍ വറുത്തതും പൊരിച്ചതും....പലഹാരങ്ങളേക്കാള്‍ ഇപ്പോള്‍ പ്രിയം ബിരിയാണികള്‍ക്കാണ്‌...
വനിതയുടെ പരസ്യം പോലെ 'പെരുന്നാളിന്‌ 20 തരം ബിരിയാണികള്‍..'

വ്രതാനുഷ്‌ഠാനത്തിന്റെ യഥാര്‍ത്ഥസത്ത നഷ്ടപ്പെടുകയല്ലേ ഇവിടെ?

കാഞ്ഞ വയറിലേക്ക്‌ എണ്ണയും കൊഴുപ്പുകളും ചെന്നാല്‍ ഒരു കുഴപ്പവുമില്ലെന്നാണോ?
വലിയവര്‍ ചെറിയവനെ (ദരിദ്രനെ അറിയാനാണ്‌ നോമ്പെടുക്കുന്നതെന്നാണ്‌ എന്റെ അറിവ്‌)

ഇവിടെ പാചകമേളയും, ധൂര്‍ത്തും , ആര്‍ഭാടവുമല്ലേ? ഇല്ലാത്തവനെ അറിയുന്നുണ്ടോ?

കൂട്ടുകാരിയെ വിളിച്ചൂ കഴിഞ്ഞ്‌ ഇസ്ലാമിനേയും ഖുര്‍-ആനെയും സ്‌ത്രീപക്ഷത്തുനിന്നു കണ്ട്‌ നോവലെഴുതിയ ഡോക്ടറെ വിളിച്ചു.

"മാഡം, ഞാനൊരു പ്രതിസന്ധിയിലാണ്‌."ഡോക്ടര്‍ സമാധാനിപ്പിച്ചു.
"കാര്യമായിട്ടൊന്നും ചോദിക്കില്ലെടോ...ധൈര്യമായിട്ടിരിക്ക്‌."
അപ്പോള്‍ ഞാന്‍ പറഞ്ഞു ഈ വിഷയത്തില്‍ സ്വന്തമായി കാഴ്‌ചപ്പാടുള്ള മാഡമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

അപ്പോഴാണ്‌ ഡോക്ടറെ അവര്‍ സമീപിച്ചിരുന്നു എന്നറിയുന്നത്‌.

"മൂപ്പര്‌ സ്‌മ്മതിക്കില്ലെടോ"

ഭാര്യ ടി. വി.ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്‌ പല മുസ്ലീം പുരുഷന്മാര്‍ക്കും ഇഷ്ടമല്ലത്രേ..(എല്ലാവര്‍ക്കും അങ്ങനെയാണോ)

പറയേണ്ടതു പറയാന്‍ പിന്നെ ആര്‍ വരും?

എന്തായാലും പരിപാടി വന്നു.

ഗ്രാമഫോണിനരുകില്‍ സില്‍ക്കു ജൂബയിട്ടിരുന്ന്‌ ഹാജി പറഞ്ഞു. ഭാര്യ പര്‍ദ്ദയിടേണ്ടത്‌ എന്റെ ആവശ്യമല്ല..കാണുന്ന നിങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാനെണെന്ന്‌ .

പക്ഷേ, ജൂബക്കാരനായ അദ്ദേഹത്തിന്റെ മുഖം മാത്രമാണല്ലോ എന്റെ കണ്ണില്‍ വീണ്ടും വീണ്ടും തെളിയുന്നത്‌.

Friday, September 21, 2007

കുവലിന്റെ രസതന്ത്രം


നിങ്ങള്‍ക്ക്‌ കൂവാന്‍ തോന്നുന്നുണ്ടോ?
കൂവുന്നവര്‍ തറയാണെന്നും ഇതൊന്നും നമുക്കു പറ്റിയ പണിയല്ലെന്നും ചിന്തിച്ചേക്കാം. എന്നാല്‍ ജാടകളില്‍ പുറത്തിറങ്ങി, ഈ വൈറ്റ്‌ കോളര്‍ ഒന്നഴിച്ചു വെച്ച്‌ തനിച്ചൊന്നു നടന്നു നോക്കൂ....അപ്പോള്‍ എവിടെ നിന്നോ ഒരു തോന്നല്‍ വരും. ഒന്നു കൂവാന്‍..ഒന്നു ചൂളമടിക്കാന്‍, വിസിലടിക്കാന്‍...

പഴയൊരു സുഹൃത്തിനെ കഴിഞ്ഞ ദിവസം അവിചാരിതമായി വഴിയില്‍ വെച്ച്‌ കണ്ടുമുട്ടിയപ്പോഴാണ്‌ കൂവലിന്റെ രസതന്ത്രത്തെക്കുറിച്ച ഞാന്‍ ചിന്തിച്ചു പോയത്‌.

എന്റെ ഓഫീസ്‌ ചീഫ്‌ എക്‌സിക്യൂട്ടീവിനെ വയനാട്ടിലേക്കുള്ള ഒരു ബസ്സുയാത്രയില്‍ കണ്ടുവത്രേ.സ്വാഭാവികമായും വയനാട്ടിലേക്കുള്ള യാത്രയായതുകൊണ്ട്‌ ചുരം കയറണം. ചുരത്തില്‍ വെച്ച്‌ ബസ്‌ നിന്നു പോവുകയും അവര്‍ ഒരുമിച്ചു നടക്കാമെന്ന തീരുമാനിച്ചു നടക്കാന്‍ തുടങ്ങി...കുറച്ചുദൂരം നടന്നപ്പോള്‍ അദ്ദേഹത്തിനൊരാശ.
ഇപ്പോള്‍ ഓഫീസില്ല, സഹപ്രവര്‍ത്തകരില്ല, കീഴ്‌ജീവനക്കാരില്ല, ഇടപാടുകാരില്ല, ബന്ധങ്ങളില്ല, ബന്ധനങ്ങളില്ല.
അദ്ദേഹം പറഞ്ഞു.
"എനിക്കു കൂവാന്‍ തോന്നുന്നു". അദ്ദേഹം കൂവി...തിരക്കിനിടയില്‍പെട്ട നട്ടംതിരിയുന്ന സുഹൃത്തും കൂവി..കൂട്ടകൂവല്‍..മതിയാവുവോളം..'
എന്തിനായിരുന്നു ആ കൂവല്‍?

തിരക്കുകളില്‍ നിന്നൊന്ന്‌ ഒഴിയുമ്പോള്‍, ജീവിതത്തിന്റെയും ജോലിയുടെയും വലക്കണ്ണിയല്‍ നിന്ന്‌ ഒന്നു പുറത്തുകടക്കുമ്പോള്‍ മനസ്സില്‍ ഭാരമില്ലായ്‌മ അനുഭവപ്പെടുന്നു. ചിത്രശലഭത്തെപ്പോലെ പറന്നു നടക്കുകയാണെന്നു തോന്നി പോകുന്നു.അപ്പോഴൊന്ന്‌ കൂവാന്‍ തോന്നുന്നു.

തീയറ്ററിന്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ കരണ്‌ടു പോകുമ്പോള്‍ കൂട്ടക്കൂവല്‍ ഉയരുന്നു. ഇവന്നാര്‍ക്കൊന്നും വേറെ പണിയില്ലേയെന്ന്‌ നമ്മള്‍ ഗമയില്‍ ചിന്തിക്കുന്നു. കുറുക്കന്മാരണോ കൂവാന്‍ എന്ന ഭാവത്തിലിരിക്കുന്നവരുണ്ട്‌ . എന്നാല്‍ ഒപ്പം ഒന്നു കൂവിനോക്കു.

പക്ഷേ, നമ്മളെ തിരിച്ചറിയാത്തിടത്തെ നമ്മള്‍ കൂവുന്നുള്ളു. തിരിച്ചറിയുന്നിടത്തവുമ്പോള്‍ നമ്മള്‍ കെട്ടിപ്പടുത്ത ബിംബത്തിനൊരു പോറല്‍ പറ്റുമെന്ന ഭയം കൂടെ നില്‍ക്കും. തിക്കിലും തിരക്കിലും മനസ്സ്‌ ഭാരപ്പെട്ടിരിക്കുമ്പോള്‍ ഒന്നു കൂവാന്‍ കഴിഞ്ഞാല്‍ ഭാരം പറപറക്കും...പക്ഷേ കൂവാന്‍ സ്ഥലമെവിടെ..ഒളിത്താവളമെവിടെ?

കാടും മലയും പാറക്കെട്ടും ഒക്കെ നിറഞ്ഞ എന്റെ ഗ്രാമത്തില്‍ കുട്ടിക്കാലത്ത കൂവല്‍ ആശയ വിനിമയത്തിനൊരുപാധിയായിരുന്നു ചിലര്‍ക്ക്‌. കാട്ടില്‍ നിന്ന്‌ തടിയുമായി വരുന്നവര്‍ ഉയര്‍ന്ന പാറക്കുമുകളില്‍ നിന്ന്‌ ഉച്ചത്തില്‍ കൂവും.ആരെങ്ങീലും മലകയറി വരുന്നുണ്ടെങ്ങില്‍ മാറി നില്‌ക്കാനാണത്‌. പാറക്കുമുകളില്‍ നിന്ന്‌ തടി താഴേക്കു ഉരുട്ടാനുള്ള പണിയുടെ ആരംഭമാണത്‌.സന്ധ്യകഴിഞ്ഞ്‌ താഴെ വഴിയിലൂടെ ചൂളം വിളി കേള്‍ക്കുമ്പഴറിയാം. എല്‍ദോസ്‌ പണി കഴിഞ്ഞു വരുന്ന വഴിയാണ്‌...

അക്കരെ നിന്നൊരുവിസില്‍ ...ചീട്ടുകളിക്കാരുടെ സംഘം ചേരലിന്‌..
ഇതിനൊക്കെ അപ്പുറത്താണ്‌ കുട്ടികളുടെ കൂവലും വിസിലടി പരിശീലനവും...

മഴയില്ലാത്ത ചില സന്ധ്യക്ക്‌ ഞങ്ങള്‍ കുട്ടികള്‍ മലമുകളിലേക്ക്‌ കയറും ..പ്രത്യേകച്ചൊരു കാരണവുമില്ലാതെ കൂവും.....ഞങ്ങളുടെ കൂവല്‍ മലഞ്ചെരുവുകളിലെ പാറകളില്‍ തട്ടി പ്രതിധ്വനിക്കും.കാട്ടില്‍ ഗുഹാമുഖങ്ങള്‍ക്കരുകില്‍ നിന്നു കൂവിയാല്‍ അത്‌ അയിരം മടങ്ങായി പ്രതിധ്വനിക്കും....

പാറക്കുമുകലിലിരുന്നുള്ള ആ കൂവലുകള്‍ക്കിടയിലാണ്‌ എന്റെ കുഞ്ഞാങ്ങളമാര്‍ വിസിലടിയിലേക്ക്‌ തിരിഞ്ഞത്‌..പലതാളത്തില്‍..ഈണത്തില്‍..കൂവലിനേക്കാള്‍ ശബ്ദം കൂടുതലുമുണ്ട്‌.....അവരോട്‌ അസൂയ തോന്നി.എങ്ങനെ വിസിലടിക്കും...പെണ്‍ പിള്ളേര്‍ വിസിലടിക്കാന്‍ നോക്കിയാല്‍ നടക്കുമോ?

നാവുമടക്കി രണ്ടുവിരലുകള്‍ വെച്ച്‌ ഊതിനോക്കി...ദയനീയമായ കൂവല്‍ പുറപ്പെട്ടു.
സാധ്യമല്ല.

പക്ഷേ, ഉപേക്ഷിക്കാന്‍ തോന്നിയില്ല.
"വിസിലടിക്കുന്നതൊന്നു പഠിപ്പിച്ചു താടാ.".അവരോട്‌ കെഞ്ചി.
"അതു പഠിക്കാനൊന്നുമില്ല. നാക്ക്‌ മടക്കി വെരലുവെച്ച്‌ ഒരൂത്ത്‌ ഊതിയാ മതി..."അവന്‍ പറഞ്ഞു.
"ദേ ഇങ്ങനെ ചെയ്യ്‌ "എന്നു പറഞ്ഞ്‌ അവന്‍ നാവു മടക്കുന്നതും വിലവു വെക്കുന്നതും കാണിച്ചു തന്നു.
ഓക്കെ
ഇത്തവണ റെഡി..
പറഞ്ഞറിയിക്കാനാവാത്ത ആനന്ദം

.ഇക്കഴിഞ്ഞ ഓണാവധിക്ക്‌ തൊമ്മന്‍കുത്ത്‌ കാണാന്‍ പോകുമ്പോള്‍ വനത്തിനുള്ളിലേക്ക്‌ നടക്കുമ്പോള്‍ മുമ്പിലും പുറകിലും പോയ പയ്യന്മാരുടെ സംഘങ്ങള്‍ കൂവുന്നു..വിസിലടിക്കുന്നു.
തിരിച്ചൊന്നു കൂവിയാല്‍ ഇടിഞ്ഞുവീഴാന്‍ ഒന്നുമില്ലെന്നൊരു തോന്നാല്‍..പഴയ വിസിലടി പരിശീലനം ഓര്‍ത്തുപോയി..ഇല്ല.. ഇപ്പോഴും ശബ്ദമുണ്ട്‌...പക്ഷേ തിരിഞ്ഞു നോക്കിയവര്‍ ശ്രദ്ധിച്ചത്‌ ഞങ്ങളുടെ സംഘത്തിലുള്ള ഭര്‍ത്താവടക്കം കൂടെയുള്ള മൂന്നു പുരുഷന്മാരെയാണ്‌.

അതിലൊരാനന്ദമുണ്ട്‌..നിര്‍വചിക്കാനാകാത്ത ആനന്ദം...
ഫോട്ടോ എടുക്കാന്‍ കാമറയെടുക്കാന്‍ മറന്നതും, മൊബൈലിന്‌ റേഞ്ചും ചാര്‍ജുമില്ലാതിരുന്നതും എത്ര നന്നായി. പ്രകൃതിയെ കണ്‍കുളിര്‍ക്കെ കാണാനായി.ഇടക്കൊന്ന്‌ ഭാരമില്ലാതെ ...കൂവാന്‍...വിസിലടിക്കാന്‍...അതിലൊന്ന്‌ ആനന്ദിക്കാന്‍...

Monday, September 3, 2007

കൈവരിയുടെ തെക്കേയറ്റം


വി.എച്ച്‌.എസ്‌.സിക്കാര്‍ പോയാലും കൈവരി ഒഴിയില്ല. മഴയായാലും വേനലായാലും...കടയിലും ട്യൂഷനും പോകുന്ന ഞങ്ങളാണ്‌ കുടുങ്ങുന്നത്‌. പാലം കടക്കാന്‍ കുറച്ചു പ്രയാസപ്പെടണം. എങ്ങോട്ടും നോക്കാതെ ഒറ്റ നടത്തമാണ്‌. കൈവരിയിലിരിക്കുന്നവരൊന്നും ശരിയല്ല എന്നൊരു കഥ അന്നു പ്രചരിച്ചിരുന്നു. ....എങ്ങോട്ടും നോക്കാതെയുള്ള നടത്തമായിരുന്നു എന്നെ കുടുക്കിയത്‌.


പുഴയ്‌ക്ക അക്കരെയായിരുന്നു സ്‌കൂളും ആശുപത്രിയും. നാട്ടിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവയായിരുന്നു. എന്നാല്‍ ബസ്സു പോകുന്ന റോഡും കവലയും ഇക്കരെയായിരുന്നു. നടുവിലൊരു പുഴയുള്ളത്‌ പണ്ട്‌ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു രോഗികള്‍ക്കും കുട്ടികള്‍ക്കും. മഴക്കാലത്ത്‌ അക്കരെ സ്‌കൂളിലെത്താന്‍ രണ്ടുകിലോമീറ്റര്‍ മുകളിലുള്ള തടിപ്പാലം കടക്കേണ്ടിയിരുന്നു. മഴക്കാലത്ത്‌ ചിലപ്പോള്‍ ചങ്ങാടമുണ്ടാവും. ഇല്ലിയോ, വാഴത്തടയോ കൊണ്ടുണ്ടാക്കിയ ചങ്ങാടങ്ങള്‍. മലവെള്ളപ്പാച്ചില്‍ കൂടുന്ന ദിവസങ്ങളില്‍ ചങ്ങാടങ്ങള്‍ അപ്രത്യക്ഷമാവും....

ഈ അവസ്ഥയില്‍ അനുഗ്രഹമായാണ്‌ പാലം വന്നത്‌. മൂന്നുനാലുവര്‍ഷമെടുത്തു പാലം പണി കഴിയാന്‍. പുഴയ്‌ക്കു കുറുകെ പാലം വന്നു. വടക്കുനിന്ന്‌ തെക്കോട്ട്‌ ഇരുവശത്തും കൈവരിയും. കറുപ്പും വെളുപ്പും പെയിന്റടിച്ചിരുന്നു കൈവരിക്ക്‌.

പാലം വന്നതോടെ നാട്ടിലെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക്‌ ആഘോഷമായി. അവര്‍ കൈവരി കൈയ്യേറി. വഴിയേ പോകുന്നു പെണ്ണുങ്ങളെ കമന്റടിച്ചും നേരം പോക്കു പറഞ്ഞും വൈകുന്നേരങ്ങള്‍ അവര്‍ സജീവമാക്കി. അവരുടെയൊക്കെ ഭാഗ്യം പോലെയും ആശപോലെയും ഹൈസ്‌കൂള്‍ വി.എച്ച്‌.എസ്‌.സിയായി...നാട്ടുകാര്‍ മാത്രമല്ല മറുനാട്ടിലെ പെണ്‍കുട്ടികളും വി.എച്ച്‌.എസ്‌.സിയില്‍ പഠിക്കാനെത്തി. മുമ്പൊക്കെ അഞ്ചുമണിക്ക്‌ കൈവരിയില്‍ ചേക്കേറുന്നവര്‍ അതോടെ മൂന്നരയോടെ എത്താന്‍ തുടങ്ങി.സ്‌കൂളുവിടുമ്പോഴേക്കും ഇരു കൈവരിയും കലുങ്കും നിറയും. ചൂളം വിളികള്‍...പാട്ട്‌...കണ്ണിറുക്കല്‍....ചിലര്‍ കൈവരിയില്‍ നിന്ന്‌എഴുന്നേറ്റ്‌ പുറകെ പോകും. വെയിറ്റിംഗ്‌ ഷെഡ്ഡിലേക്ക്‌...ഒരേ പെണ്‍കുട്ടിയെ പ്രേമിക്കുന്നവരാകട്ടെ ഉന്തും തള്ളുമാവും

വി.എച്ച്‌.എസ്‌.സി സുന്ദരികള്‍ക്കൊക്കെ ഇരട്ടപ്പേരുണ്ടാവും. മുയലും, കൊക്കും, തത്തയും....

മുയല്‍ വീട്ടിലെ പെണ്‍കുട്ടികള്‍ മൂന്നുനാലു വര്‍ഷം സജീവമായിരുന്നു വി.എച്ച്‌.എസ്‌.സിയില്‍ ..ഫസ്റ്റ്‌ ഇയറും സെക്കന്റ്‌ ഇയറുമായി മൂന്നു സഹോദരിമാര്‍ ......രണ്ടാമത്തെ മുയലായിരുന്നു അതിസുന്ദരി. അവളെ നോട്ടമിട്ട ഞങ്ങളുടെ നാട്ടുകാര്‍ പയ്യന്മാര്‍ തല്ലുകൂടിയത്‌ മിച്ചം. എന്റെ ക്ലാസ്‌മേറ്റ്‌ ബൈജുവിനെ അവരുടെ അപ്പച്ചന്‍ ഗാര്‍ഡാക്കി. അവര്‍ അയല്‍ക്കാരായിരുന്നു. മുയലുകള്‍ അവന്റെ നോട്ടത്തിന്‌ പുറത്തുപോയില്ല.

പക്ഷേ, അവന്‍ ഞങ്ങലെ നോക്കി സൈറ്റടിച്ചു.
"നിന്റെ കണ്ണു കുത്തിപ്പൊട്ടിക്കും കേട്ടോ ബൈജു"..
"മുയലുകളെ നോക്കി ഒന്നു കൊടുക്കാന്‍ പറ്റുന്നില്ലാലോ...പിന്നെ.."- അവന്‍ പറഞ്ഞു.

വി.എച്ച്‌.എസ്‌.സിക്കാര്‍ പോയാലും കൈവരി ഒഴിയില്ല. മഴയായാലും വേനലായാലും...കടയിലും ട്യൂഷനും പോകുന്ന ഞങ്ങളാണ്‌ കുടുങ്ങുന്നത്‌. പാലം കടക്കാന്‍ കുറച്ചു പ്രയാസപ്പെടണം. എങ്ങോട്ടും നോക്കാതെ ഒറ്റ നടത്തമാണ്‌. കൈവരിയിലിരിക്കുന്നവരൊന്നും ശരിയല്ല എന്നൊരു കഥ അന്നു പ്രചരിച്ചിരുന്നു. ....എങ്ങോട്ടും നോക്കാതെയുള്ള നടത്തമായിരുന്നു എന്നെ കുടുക്കിയത്‌.

മഴയാണെങ്കില്‍ കൂടുതല്‍ സൗകര്യമായി പാലം കടക്കാന്‍ കുടമറച്ചു പിടിച്ച്‌ ഒറ്റ നടത്തം. തെക്കേയറ്റത്ത്‌ എത്തിയപ്പോള്‍ കുടയാരോ പിടിച്ചു വലിച്ചു. ഞാനന്ന്‌ പത്താംക്ലാസുകാരി. ചേട്ടന്‌ ആളുമാറിയെന്ന്‌ ഉറപ്പിച്ചു.
'അയ്യോ' എന്നൊന്ന്‌ പറയുകയും ചെയ്‌തു ചേട്ടന്‍.
കുറേ ദിവസം കഴിഞ്ഞാണ്‌ ചേട്ടനും കൂട്ടുകാരനും പുറകെ പോന്നത്‌. രണ്ടുപേരെയും എനിക്കറിയാം. അയല്‍വാസിയല്ല. എങ്കിലും അടുത്താണ്‌.

അടുത്തെത്തിയപ്പോള്‍ ചേട്ടന്‍പറഞ്ഞു "കൊടേപിടിച്ചു പൊക്കിയത്‌ ചുമ്മാതെയല്ലാട്ടോ, കൊച്ചിനെ ഇവനിഷ്ടവാ....."
......
പോലീസ്‌, ഫോറസ്‌റ്റ്‌, മറ്റു സര്‍ക്കാരാഫീസുകളില്‍ ജോലിയാണ്‌ അന്ന്‌ കൈവരിയിലിരുന്ന പലര്‍ക്കും...കുടുംബവും കുട്ടികളുമായി...

ഇപ്പോഴും സജീവമാണ്‌ കൈവരി. പക്ഷേ ഇപ്പോള്‍ അവരല്ലെന്നുമാത്രം.

ഒരു ചോദ്യം മാത്രം. പാലമേ നിനക്ക്‌ കൈവരിയില്ലായിരുന്നെങ്കില്‍.....

*തലക്കെട്ടിന്‌ പി പത്മരാജനോട്‌ കടപ്പാട്‌

Tuesday, August 7, 2007

ജീന്‍സിട്ട പെണ്‍കുട്ടിയെ ഒറ്റയ്‌ക്കു കിട്ടിയാല്‍ എന്തുചെയ്യണം?


അത്ഭുതപ്പെടേണ്ട. അക്‌ബര്‍ കക്കട്ടില്‍ എഴുതിയ കഥയുടെ പേരാണിത്‌. (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ 2007 ആഗസ്റ്റ്‌ 12-18 ലക്കം 24) .ആഴ്‌ചപ്പതിപ്പ്‌ കൈയ്യില്‍ കിട്ടിയപ്പോള്‍ തിരക്കിനിടയിലും പതിവുപോലെ ആരുടെയൊക്കെ കഥകളാണുള്ളത്‌ എന്നു നോക്കിപ്പോയതാണ്‌. കഥയുടെ പേരില്‍ കണ്ണുടക്കി. മനസ്സും.
ഈ തലക്കെട്ടുകണ്ട്‌ പലവിധ വിചാരങ്ങളായി പിന്നെ....
ജീന്‍സിട്ട പെണ്‍കുട്ടിയെ ആര്‍ക്ക്‌ ഒറ്റയ്‌ക്കു കിട്ടിയാലാണ്‌..?
എന്തായിരിക്കും ചെയ്‌തിരിക്കുക ?അല്ലെങ്കില്‍ എന്താണ്‌ ചെയ്യേണ്ടത്‌?
അത്‌ നല്ലതോ ചീത്തയോ?
അവള്‍ ജീന്‍സിട്ടത്‌ വലിയ അപരാധമാണോ...?
വായന തുടങ്ങും മുമ്പേ ഒരാധി...


ജീന്‍സും ടോപ്പും ധരിച്ച പെണ്‍കുട്ടി ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനായി നഗരത്തിലെത്തുന്നു. ചെറുപ്പക്കാരനായ ഒരു ഓട്ടോ ഡ്രൈവറുടെ അടുത്തു ചെന്ന്‌ താനൊറ്റയ്‌ക്കാണുള്ളതെന്നും ഈ നഗരം പരിചയമില്ലെന്നും തന്നെ നല്ലൊരു ഹോട്ടലില്‍ കൊണ്ടു വിടാമോ എന്നും ചോദിക്കുന്നു.വണ്ടിയലിരിക്കുമ്പോള്‍ അവള്‍ അവനോട്‌ പേരു ചോദിക്കുന്നു. പേരു പറയുമ്പോഴൊക്കെ ആളുകള്‍ അതില്‍ കേറിമേയും എന്ന്‌ പുരുഷന്‍ എന്ന പേരുകാരന്‍ പറയുന്നു.

അവന്‍ ഒരു ഹോട്ടലില്‍ അവളെ എത്തിക്കുകയും രണ്ടുദീവസത്തേക്ക്‌ അവ്‌ള്‍ക്കുവേണ്ടി ഓടണമെന്ന വാക്കു കേള്‍ക്കുകയും ചെയ്യുന്നു.സര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോകോപ്പിയെടുക്കാന്‍ അവളെ സഹായിക്കുകയും, അവളോടൊത്ത്‌ ബീച്ചില്‍ പോവുകയും ശിവാജി കാണാന്‍ പോവുകയും ചെയ്യുന്നു പുരുഷന്‍...

'തികച്ചും ശാന്തമായിരുന്നാണ്‌ അവര്‍ സിനിമകണ്ടത്‌..ഒരു വികാരപ്രകടനമോ അഭിപ്രായപ്രകടനമോ രണ്ടുപേരുടെ ഭാഗത്തുനിന്നുമുണ്ടായില്ല'.

സിനിമ കഴിഞ്ഞ്‌ റസ്‌റ്റോറണ്ടില്‍ പോയി അവള്‍ അവന്‌ ബിയര്‍ വാങ്ങികൊടുക്കുന്നു. ഡിന്നര്‍ അവളോടൊപ്പം കഴിക്കാന്‍ മുറിയിലേക്ക്‌ ക്ഷണിച്ചിട്ട്‌ അവള്‍ ലിഫ്‌റ്റില്‍ കയറി പോകുന്നു.

പുരുഷന്‍ മുറിയിലെത്തുമ്പോള്‍ കാണുന്ന കാഴ്‌ച-
'നൈറ്റിയില്‍ നനഞ്ഞുകുളിച്ച്‌ കിടക്കയില്‍ വീണുകിടക്കുകയാണ്‌ പെണ്‍കുട്ടി.
"പുരുഷാ ഡോര്‍ ലോക്ക്‌ ചെയ്‌തേ"

അവന്‍ കതകു പൂട്ടുന്നതിനിടയില്‍ ഉത്‌കണ്‌ഠയോടെ ചോദിച്ചു. എന്താ പറ്റ്യേവലതുകാല്‍ തുടയില്‍ അമര്‍ത്തിപ്പിടിച്ച്‌ തേങ്ങുകയാണ്‌ പെണ്‍കുട്ടി.

"കുളിക്കുമ്പോ മസില്‌ കേറിയതാണ്‌ പുരുഷാ..ഇടയ്‌ക്കിങ്ങനെ ഉണ്ടാവാറുണ്ട്‌ ..ഒന്നിവിടെ അമര്‍ത്തിപ്പിടിച്ചേ.."അവള്‍ കാണിച്ച എല്ലാ ഭാഗങ്ങളിലും അവന്‍ അമര്‍ത്തിപ്പിടിച്ചു. തടവി...പതുക്കെ അവള്‍ ശാന്തയായി. അവന്‌ മനസ്സമാധാനവും കൈവന്നു. അവനാകെ പേടിച്ചു പോയിരുന്നു.

ഡിന്നര്‍ കഴിഞ്ഞപ്പോള്‍ അവള്‍:
" പുരുഷനിന്നു പോണോ ?ഇവിടെ കൂടിക്കൂടെ?"
പോകണമെന്ന്‌ അവന്‍ .

‍പിറ്റേന്ന്‌ ഇന്‍രര്‍വ്യൂ കഴിഞ്ഞ്‌ സ്റ്റാന്‍ഡിലേക്കു മടങ്ങുമ്പോള്‍ അവള്‍ പണമെടുത്തു കൊടുത്തിട്ട്‌ അവനോട്‌ ചോദിച്ചു

"പേരെന്താണെന്നാ പറഞ്ഞത്‌?"
അവന്‌ ആ ചോദ്യം അത്ഭുതമുണ്ടാക്കി.
"പുരുഷന്‍ "
"നല്ല പേര്‌".അവള്‍ കൈ വീശി യാത്രയായി.'

കഥ ഇവിടെ അവസാനിക്കുന്നു.
കഥയില്‍ നിന്ന്‌ നമ്മള്‍ എന്തു വിചാരിക്കണം.?
തലക്കെട്ടു വായിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ തോന്നുന്നതുമായി നോക്കുക -പുരുഷന്റെ ബലഹീനതയെന്നോ ? ജീന്‍സിട്ട പെണ്‍കുട്ടിയെ കാണുമ്പോള്‍ പുരുഷന്‌ ഒന്നും തോന്നുന്നില്ലന്നോ? എന്നാല്‍ അവള്‍ സാരിയോ, പര്‍ദ്ദയോ ധരിച്ചാണ്‌ വന്നതെങ്കിലോ?കഥയാകെ മാറുമായിരുന്നെന്നോ?ജീന്‍സിട്ട പെണ്‍കുട്ടി വ്‌ല്ല ഫെമിനിസ്റ്റ്‌ുമാണെന്ന്‌ ധരിച്ചോ പുരുഷന്‍.?

...ജീന്‍സിട്ട പെണ്‍കുട്ടിക്കുമുമ്പില്‍ എത്ര നല്ലവന്‍ ഈ പുരുഷന്‍...പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ ഇങ്ങനെയൊരു പുരുഷനെ കണ്ടെത്തുക പ്രയാസം.

ജീന്‍സും ടോപ്പുമിട്ട പെണ്‍കുട്ടിക്ക്‌ സമൂഹത്തെ ഭയക്കേണ്ടെന്ന മുന്നറിയിപ്പാണോ ഈ കഥ നമുക്കു തരുന്നത്‌?

...എങ്കില്‍ പെണ്‍കുട്ടികളെ ഇതിലേ, ഇതിലേ.....

ഒരു ചിന്തയ്‌ക്ക്‌ വഴിവെച്ച കക്കട്ടിലിന്‌ നന്ദി.

Saturday, July 28, 2007

ഹോമിയോ എന്ന സുന്ദരമോഹന വാഗ്‌ദാനം

ചിക്കന്‍പോക്‌സിനു മുന്നോടിയായി വന്ന പനിയുടെ അസ്വസ്ഥതയോടെയാണ്‌ കുറിഞ്ഞി ഓണ്‍ലൈനില്‍ വന്ന ഹോമിയോ ചികിത്സയെക്കുറിച്ചുള്ള പോസ്‌റ്റുകള്‍ വായിക്കുന്നത്‌. കമന്റു കൊടുക്കണം എന്നു വിചാരിച്ചപ്പോഴേക്കും ചിക്കന്‍പോക്‌സ്‌ തുടങ്ങിക്കഴിഞ്ഞിരുന്നു. ഹോമിയോ ചികിത്സയുടെ പൊള്ളത്തരങ്ങളിലേക്ക്‌ വെളിച്ചം വിതറുന്നതായിരുന്നു ആ പോസ്‌റ്റുകള്‍.
അസുഖം മാറി വന്നപ്പോള്‍ ചിലതു കുറിക്കാതിരിക്കാന്‍ മനസ്സനുവദിക്കുന്നില്ല.
ചിക്കന്‍പോക്‌സാണെന്ന്‌ ഉറപ്പായപ്പോള്‍ സഹപ്രവര്‍ത്തകരില്‍ പലരും പറഞ്ഞു ഹോമിയോ ആണ്‌ മികച്ച ചികിത്സ എന്ന്‌. എന്റെ അനുഭവത്തില്‍ ചിക്കന്‍പോക്‌സിന്‌ ചികിത്സ ഇല്ലായിരുന്നു. പരമാവധി വിശ്രമിക്കുക, ആര്യവേപ്പിലെ വിതറികിടക്കുക, തണുത്ത കഞ്ഞി, കരിക്കിന്‍വെള്ളം, പഴങ്ങള്‍ കഴിക്കുക തുടങ്ങിയ ശീലങ്ങളേ കണ്ടിരുന്നുള്ളു. ഹോമിയോ മരുന്നു കഴിച്ചാല്‍ പെട്ടെന്നു മാറും എന്ന സുന്ദരമോഹന വാഗ്‌ദാനവും സഹപ്രവര്‍ത്തകര്‍ എനിക്കു നല്‍കി.
പക്ഷേ, മനസ്സനുവദിക്കുന്നില്ല. കുറിഞ്ഞി വായിച്ചിരിക്കുകയാണല്ലോ..ഒരു ഗുണവുമില്ലാത്ത പഞ്ചാരഗുളികകൊണ്ടെന്താവാന്‍....?ഏതായാലും സുവര്‍ണ്ണാവസരമാണ്‌..പരീക്ഷിക്കുക തന്നെ.
എന്തായാലും അതു നന്നായി എന്നു ഇപ്പോള്‍ വിചാരിക്കുന്നു. കാരണം പലതാണ്‌."എന്തു മരുന്നാ കഴിക്കുന്നേ?" എന്നു ചോദിച്ചവരോട്‌ 'ഹോമിയോ' ഒന്നു പറയാന്‍ പറ്റി. 'ഒന്നും കഴിക്കുന്നില്ല' എന്നു പറഞ്ഞാല്‍ "അയ്യോ മരുന്നെന്തെങ്കിലും കഴിക്കണേ, മാറാന്‍ താമസിക്കും" എന്നു പറഞ്ഞുകളയും ഇക്കൂട്ടര്‍.
പണ്ടേ മരുന്ന്‌ എന്ന പറഞ്ഞാന്‍ അലര്‍ജിയാണെനിക്ക്‌. ഏതു ചികിത്സയായാലും. ചുമ, ജലദോഷം, കഫക്കെട്ട്‌ തുടങ്ങിയ രോഗങ്ങളാണ്‌ ആക്രമിക്കാറുള്ളത്‌. ചുക്കുവെള്ളം, ആവി പിടിക്കുക തുടങ്ങിയവയില്‍ ഒതുങ്ങും ചികിത്സ. 'സ്വന്തം ചികിത്സയാണ്‌,' 'പറഞ്ഞാല്‍ കേള്‍ക്കില്ല' തുടങ്ങിയ വീട്ടുകാരുടെ ശകാരത്തിനു വഴങ്ങിയാണ്‌ പലപ്പോഴും ആശുപത്രിയില്‍ പോകുന്നത്‌.
അങ്ങനെ ചിക്കന്‍പോക്‌സിനു പേരുകേട്ട ഒരു ഹോമിയോ ഡോക്ടറെ ഞാന്‍ കണ്ടു. "മരുന്നു തരാം. ഏഴാം ദിവസം കുളിക്കാം. എട്ടാം ദിവസം മുതല്‍ ജോലിക്കുപോകാം."
ഹോ എന്തൊരാശ്വാസം!
രണ്ടാഴ്‌ച വേണം സാധാരണ ഗതിയില്‍ മാറാന്‍..ലീവ്‌ അത്രപോകില്ലല്ലോ..!
'പഥ്യം നോക്കണം തണുത്ത കഞ്ഞി മാത്രം.'
ശരി. മരുന്നു കിട്ടി. രണ്ടു ദിവസത്തേക്ക്‌ പത്തുമിനിറ്റ്‌ ഇടവിട്ട്‌ 'പഞ്ചാരമുട്ടായി'രണ്ടുദിവസം കൊണ്ട്‌ പനിമാറും.മൂന്നാം ദിവസംമുതല്‍ അരമണിക്കൂര്‍ ഇടവിട്ട്‌ അടുത്ത 'പഞ്ചാരമുട്ടായി' കൂടാതെ വീട്ടിലെല്ലാവര്‍ക്കും വരാതിരിക്കാന്‍ പ്രിവന്റീവ്‌ മെഡിസിന്‍.
എന്നെ സംബന്ധിച്ച്‌ അതാണ്‌ വലിയകാര്യം. രണ്ടു വയസ്സാവാത്ത്‌ കുഞ്ഞിന്‌ വരാതിരിക്കട്ടെ.....അങ്ങനെ പ്രിവന്റീവ്‌ മെഡിസിന്‍ അടക്കം ഒരു ലോഡ്‌ പഞ്ചാരമുട്ടായികളുമായി ഞാന്‍ വയനാട്‌ ഭര്‍തൃഗൃഹത്തലേക്ക്‌ വണ്ടി കയറി.
അവിടെ ചെന്നപ്പോള്‍ ഭര്‍ത്താവിന്റെ അമ്മക്ക്‌ കണ്ണില്‍കുരു. പിറ്റേന്ന്‌ വേദന സഹിക്കാനാകാതെ അലോപ്പതി ഡോക്ടറെ കാണിക്കാന്‍ പോയ ആള്‍ ഡോക്ടറെ കാണാഞ്ഞ്‌ ഹോമിയോ ഡോക്ടറുടെ അടുത്തെത്തി. സ്‌പിരിറ്റു മണക്കുന്ന വെള്ളം കൊണ്ട്‌ കണ്ണിനു ചുറ്റും പുരട്ടിക്കൊണ്ടിരുന്നു. എവിടെ മാറാന്‍..പിറ്റേന്ന്‌ കാര്യമ്പാടി കണ്ണാശുപത്രിയില്‍ പോയി മരുന്നുമായി വന്നു. മരുന്നുപുരട്ടി, ഗുളികകഴിച്ച്‌ അരമണിക്കൂറിനകം വേദന പോയി..കുരു പൊട്ടിപോവുകയും ചെയ്‌തു.
ഞാന്‍ പത്തുമിനിറ്റ്‌ ഇടവിട്ട്‌ അഞ്ചുമുട്ടായി തിന്നും. മൂന്നുദിവസം പനിക്കും മൂന്നു ദിവസം കൊണ്ട്‌ ഉണങ്ങും എന്നാണ്‌ പറയാറ്‌. പോരാത്തതിന്‌ ഹോമിയോ മരുന്നു കഴിക്കുകയും ചെയ്യുന്നു. പനിച്ച്‌ ഞെളിപിരി കൊള്ളുകയാണ്‌. കിടക്കാന്‍ വയ്യ. ഇരിക്കാന്‍വയ്യ. നില്‍ക്കാന്‍ വയ്യ. തലകുത്തി നില്‍ക്കാനാണ്‌ തോന്നുന്നത്‌. പനി മൂന്നാം ദിവസത്തിലേക്ക്‌ കടന്നപ്പോള്‍ ആശ്വസിച്ചു. ഇന്നുകൂടി സഹിച്ചാല്‍ മതിയല്ലോ.പക്ഷേ പനി വിട്ടത്‌ അഞ്ചാം ദിവസമാണ്‌. ഹോമിയോ ഡോക്ടറെ ഫോണ്‍ചെയ്‌തു ചോദിച്ചു.
"പനി മാറുന്നില്ലല്ലോ സര്‍...?"
"ചിക്കന്‍പോക്‌സിന്റെ ഗുണമിതാണ്‌. ചിലപ്പോള്‍ മാറുന്നതുവരെ പനിച്ചുകൊണ്ടേയിരിക്കും."
തൊണ്ടവേദന, ചുമ, കഫക്കെട്ട്‌ തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ട്‌ കൂട്ടത്തില്‍.
ഗതികെട്ട്‌ മെഡിക്കല്‍കോളജിലെ സ്‌നേഹിതയായ ഡോക്ടറെ വിളിച്ചു. " കുട്ടികള്‍ക്കുണ്ടാവും പോലെയല്ല മുതിര്‍ന്നവര്‍ക്ക്‌ കുറച്ചു രൂക്ഷത കൂടും. ഒരു വൈറല്‍ രോഗത്തിനും അലോപ്പതിയില്‍ മരുന്നില്ല. പക്ഷേ, രൂക്ഷതകുറക്കാന്‍ ഉപകരിക്കുന്ന ആന്‌റിബയോട്ടിക്‌ ഉ്‌ണ്ട്‌. വൈറല്‍ ഇന്‍ഫക്ഷനൊപ്പം ബാക്ടടീരില്‍ ഇന്‍ഫക്ഷനുമുണ്ടാകും. അതാണ്‌ തൊണ്ടവേദനയും ചുമയും മറ്റും." അവര്‍ പറഞ്ഞു.
ആവശ്യമെങ്കില്‍ കഴിക്കാന്‍ മരുന്നുകളുടെ പേര്‌ മെസ്സേജ്‌ ചെയ്‌തു തന്നു. പിറ്റേന്ന്‌ പനി വിട്ടതു കൊണ്ട്‌ അതു കഴിക്കേണ്ടി വന്നില്ല.സുനിലിന്റെ അമ്മാവന്റെ മകനും മോള്‍ക്കുമാണ്‌ചിക്കന്‍ പോക്‌സ്‌ വരാത്തത്‌. ഇവര്‍ക്ക്‌ പ്രതിരോധ മരുന്നു കൊടുക്കുന്നുണ്ട്‌ സമയാസമയങ്ങളില്‍.
പതിനഞ്ചു ദിവസം കഴിഞ്ഞ്‌ കോഴിക്കോട്‌ മടങ്ങിയെത്തി. വന്ന അന്നു മോള്‍ക്കു പനി. യാത്ര ചെയ്‌തുതുകൊണ്ടായിരിക്കുമെന്നു സമാധാനിക്കുമ്പോഴേക്കും ദേഹമാകെ കുരുക്കള്‍...അവള്‍ക്ക്‌ വന്ന്‌ മൂന്നാം ദിവസം മുതല്‍ അമ്മാവന്റെ മകനും.....
വയനാട്ടില്‍ രണ്ടു വര്‍ഷം സ്ഥിരമായി നിന്നപ്പോഴായിരുന്നു ഞാന്‍ ഏറ്റവുമധികം മരുന്നുപയോഗിച്ചത്‌. കഫക്കെട്ട്‌ ഒരിക്കലും മാറില്ല...ആന്റിബയോട്ടിക്‌ കഴിക്കുമ്പോള്‍ കുറയും. പക്ഷേ, നെഞ്ചരിച്ചില്‍, ദഹനത്തിനെന്തങ്കിലും തകരാറ്‌ വന്നു കൊണ്ടിരിക്കും. ആയുര്‍വേദം കഴിക്കുമ്പോഴും കഴിക്കുമ്പോള്‍ കുറയും..പക്ഷേ, മാറില്ല. ഹോമിയ തീരാവ്യാധി മാറ്റുമെന്നു കേട്ട്‌ അന്നൊരിക്കല്‍ കോഴിക്കോടിനു പുറപ്പെട്ടു. കോഴിക്കോട്ടെ പ്രശസ്‌തനായ, സ്വന്തമായി ആശുപത്രിയുള്ള ഹോമിയോ ഡോക്ടര്‍. എന്തു ചെയ്യാന്‍...പഞ്ചാരമുട്ടായി അന്നും കിട്ടി കുറേയെണ്ണം. കഴിക്കാന്‍ തുടങ്ങിയ അന്നു മുതല്‍ കൂടുകയല്ലാതെ കഫക്കെട്ട്‌ കുറഞ്ഞില്ല.
കാരണം അതൊരു വൃശ്ചികം -ധനുമാസമായിരുന്നു. കുംഭം-മീനമാസമായിരുന്നെങ്കില്‍ കുറഞ്ഞേനെ...!
മോള്‍ക്ക്‌ എന്തസുഖം വന്നാലും ഒന്നോ രണ്ടോ ദിവസം കഴിഞ്ഞെ ഡോക്ടറെ കാണിക്കാറുള്ളു. ഒന്നാമത്‌ മരുന്നു കഴിപ്പിക്കാനുള്ള പ്രയാസം. അലോപ്പതി കഴിക്കുമ്പോള്‍ വിശപ്പു കുറവായിരിക്കും. പിന്നെ ഒരാഴ്‌ചയാവും ഭക്ഷണം കഴിച്ചു തുടങ്ങാന്‍. ജോലിക്കുപോകുന്നതുകൊണ്ട്‌ അവളോടൊപ്പം കൂടുതല്‍ ദിവസം ഇരിക്കാന്‍ കഴിയാറുമില്ല. ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോകാത്തതിന്‌ നിന്റെ സ്വന്തം ചികിത്സ എന്നു പറഞ്ഞു പരിഹസിക്കുന്നവരോട്‌ ഹോമിയോ വഴി പകരം വീട്ടാം.കുഞ്ഞ്‌ യാതൊരു മടിയുമില്ലാതെ പഞ്ചാരമുട്ടായി കഴിക്കുകയും ചെയ്യും...മരുനനു കൊടുത്തില്ലെന്നുള്ള പരാതിയും ഒഴിവാകും.
കുഞ്ഞബ്ദുള്ള എഴുതിയപോലെ ഡോക്ടറെകണ്ട്‌ മരുന്നു കഴിച്ചാല്‍ പനി ഏഴു ദിവസംകൊണ്ടും കാണിക്കാതിരുന്നാല്‍ ഒരാഴ്‌ചകൊണ്ടു മാറും.എന്നാല്‍ പറയാതെ തരമില്ല ഈ പഞ്ചാരമുട്ടായി രണ്ടു ദീവസം കൊടുക്കുമ്പോള്‍ വിശപ്പു കൂടുന്നതായി കാണുന്നുണ്ട്‌.
എന്റെ ഒരു കൂട്ടുകാരി ഫൈബ്രോയ്‌ഡ്‌സിന്‌ ഹോമിയോ ചികിത്സ നടത്തി ഒരു വര്‍ഷക്കാലം (കുട്ടികളില്ല അതിനുകൂടി). പക്ഷേ, ഓപ്പറേഷന്‍ തന്നെ വേണ്ടി വന്നു അവസാനം.
നാലുവര്‍ഷം മുമ്പ്‌ വിഷചികിത്സയില്‍ മിശ്രചികിത്സയുടെ സാധ്യത മനസ്സിലാക്കാന്‍ നടത്തിയ ശ്രമത്തിനിടയില്‍ കോഴിക്കോട്‌ ഹോമിയോ മെഡിക്കല്‍ കോളജില്‍ ഞാന്‍ പോവുകയുണ്ടായി. അന്ന്‌ അവിടുത്തെ പ്രൊഫസര്‍മാരില്‍ നിന്നു കിട്ടിയ വിവരം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഹാനിമാന്റെ കാലത്തുതന്നെ വിഷത്തിനുള്ള മരുന്നുകളുണ്ടായിരുന്നു എന്നും പക്ഷേ ആരും ചെയ്‌തു നോക്കാന്‍ ധൈര്യപ്പെടുന്നില്ല എന്നും ഞങ്ങളെ പഠിപ്പിച്ച പ്രൊഫസര്‍മാരും അതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ലെന്നുമായിരുന്നു വിശദീകരണം.
ആരെങ്കിലും പാമ്പുകടിയേറ്റു വന്നാല്‍ പ്രഥമ ശുശ്രൂഷ നല്‌കി മെഡിക്കല്‍ കോളജിലേക്ക്‌(ആധുനീകം) വിടുകയാണ്‌ ചെയ്യാറെന്നും ജീവന്‍ പന്താടാന്‍ പറ്റില്ലല്ലോ എന്ന നെടുവീര്‍പ്പും.
ഒരു ആധികാരിക സ്ഥാപനത്തിലെ മേലധികാരിയുടേതാണു വാക്കുകള്‍ എന്നോര്‍ക്കണം. നിങ്ങള്‍ക്കെന്തു തോന്നുന്നു വായനക്കാരെ...അന്ന്‌ എന്നോടൊപ്പം ഉണ്ടായിരുന്ന രമ്യയോട്‌ ഞാന്‍ പറഞ്ഞു.
"രമ്യാ നമുക്കു കുറേ ഗിനിപ്പന്നികളേയും എലികളേയും ഇവര്‍ക്കെത്തിച്ചു കൊടുത്താലോ?"
ഹോമിയോയെ അരക്കിട്ടുറപ്പിക്കുന്ന ചില 'മിറക്കിള്‍' സംഭവിക്കുന്നില്ലേ എന്ന സംശയവും ബാക്കി നില്‍ക്കുന്നുണ്ട്‌. നാട്ടില്‍ ഞങ്ങളുടെ അയല്‍വാസിയുടെ ജ്യേഷ്‌ഠന്‍ പ്രായം 75നു മുകളില്‍. കാലില്‍ ക്യാന്‍സറായിരുന്നു. തൃശൂര്‍ അമലയില്‍ നിന്ന്‌ ഒരു വിരള്‍ മുറിച്ചുമാറ്റി.പിന്നീട്‌ കാലുമുറിച്ചു മാറ്റണമെന്നായിരുന്നു പറഞ്ഞിരുന്നത്‌. അതിനു തയ്യാറെടുത്തു ചെന്നയാള്‍ വഴിക്കുവെച്ച്‌ ഞാറക്കലുള്ള ഹോമിയോ ചികിത്‌സയെക്കുറിച്ചു കേള്‍ക്കുകയും കേവലം 30 രൂപയുടെ മരുന്നു രണ്ടു മാസത്തോളം കഴിക്കുകയും ചെയ്‌തു. പത്തു വര്‍ഷം മുമ്പത്തെ കാര്യമാണിത്‌. ആളിപ്പോഴും പതിനാറിന്റെ ചുറുചുറുക്കോടെ നടക്കുന്നു. എന്താണിവിടെ സംഭവിച്ച 'മിറക്കിള്‍'.
ഇതൊക്കെയല്ലേ ഹോമിയോയെ രക്ഷിച്ചു നിര്‍ത്തുന്നത്‌.
ചിക്കന്‍പോക്‌സു മാറിയപ്പോള്‍ മുഖത്താകെ കറുത്ത കലകള്‍...കലയ്‌ക്കും ഹോമിയോ മരുന്നുണ്ടുപോലും. ഒരാഴ്‌ചകൊണ്ടു മാറും. പ്രലോഭിപ്പിക്കുന്നു...രക്തചന്ദനവും തേനുമുണ്ട്‌, പച്ചമഞ്ഞളും ആര്യവേപ്പിലയുമുണ്ട്‌, ചെറുപയര്‍ പൊടിയോ, കടലപ്പൊടിയോ ഉപയോഗിച്ചു കുളിക്കാം, വേണമെങ്കില്‍ കലാമിന്‍ ലോഷന്‍ വാങ്ങാം, കുങ്കുമാദി ലേപം വാങ്ങാം....ഏതാണു വേണ്ടതെന്നു തീരുമാനിക്കുകയെ വേണ്ടു.....
കുറിഞ്ഞി പോസ്‌റ്റുകള്‍ വായിക്കാത്തവര്‍ വായിക്കുക http://www.kurinjionline.blogspot.com/