Sunday, February 13, 2011

കാടുമാത്രം തിരച്ചറിഞ്ഞത്‌....

പ്രണയദിനാശംസകളോടെ




അന്ന്‌ കാടുകയറിത്‌ എന്തിനാണെന്ന്‌ ഇന്നുമറിയില്ല. ഓര്‍ക്കുമ്പോള്‍ അല്‍പം നൊമ്പരം, അതിനേക്കാളേറെ...കൃത്യമായിട്ടൊന്നും പറയാനാവാത്ത എന്തോ ...എന്റെ ധമനകളില്‍ പ്രണയത്തിന്റെ ഉന്മാദം അലിഞ്ഞൊഴുകിയിരുന്നു എന്നുമാത്രമറിയുന്നു.
പ്രീഡിഗ്രിക്കാലം. രാത്രി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ആരോരുമറിയതെ കുറിച്ച കവിതകള്‍ ഉറക്കെ ചൊല്ലിയത്‌ കാട്ടിനുളളില്‍ വെച്ചായിരുന്നു. പറമ്പിന്റെ ഒരറ്റത്തു നിന്ന്‌ കാടു തുടങ്ങുന്നു. ആ ഇരുളിമയില്‍ ഒരു പാലക്കുറ്റി തളിര്‍ത്തു നിന്നിരുന്നു. പാവച്ചുവട്ടിലിരുന്ന്‌ കവിത ചൊല്ലുമ്പോള്‍ ചുറ്റുപാടും നോക്കും. എന്നെ കേള്‍ക്കുന്നതാരാണ്‌? ഇലകളും പൂക്കളും തലയാട്ടുന്നു. പാറപ്പച്ചകള്‍ എന്നെ നോക്കിച്ചിരിക്കുന്നു. പേരക്ക കൊത്താന്‍ വന്ന തത്തകള്‍ കലമ്പുന്നു.
ഇതെന്തു പൊട്ടക്കവിതയാണെന്നാവണം...
പക്ഷേ, ഞാന്‍ നനഞ്ഞു. കവിതക്കടലാസും നനഞ്ഞു കുതുര്‍ന്നു. ആ മഴക്കാലത്തെ ശനിയാഴ്‌ച മഴകള്‍ ഉച്ചവരെ നനഞ്ഞു. തണുത്തു വിറച്ചു. പാറ തെന്നിക്കിടന്നിരുന്നു. വേനലില്‍ കാട്ടിലേക്കുപോയവര്‍ തെളിച്ചിട്ട വഴികള്‍ പലതും പായല്‍പിടിച്ചു കിടന്നിരുന്നു. അവിടെ ഒന്ന്‌ തെന്നിയാല്‍ ,ചിതറിത്തെറിച്ചുപോകാവുന്ന മാംസതുണ്ടുകളെക്കുറിച്ച്‌ ഓര്‍ത്തില്ല. അതുകൊണ്ട്‌ തന്നെ പേടിച്ചുമില്ല. മഴയിലും കാറ്റിലും കാട്ടുമരങ്ങളുടെ എകരങ്ങളൊടിഞ്ഞ്‌ വീഴാമായിരുന്നു. പക്ഷേ, അതുമുണ്ടായില്ല. അത്തരം ഭയങ്ങളൊന്നും ഇവളെ തൊട്ടില്ല.
എന്തുകൊണ്ടോ, നിന്നെ ഞാന്‍ സ്‌നേഹിച്ചു പോയി എന്ന്‌ ഉറക്കെയുറക്കെ പറഞ്ഞതു കേട്ടതും ആ കാട്ടുപൊന്തകളും മഴയുമായിരുന്നു. ദൂരെ ഒരു പൊട്ടുപോലെ അവനെ കാണാമായിരുന്നു. ശനിയാഴ്‌ചകളില്‍ അവനു ക്ലാസ്സുണ്ടായിരുന്നു. വീട്ടിലിരുന്നാല്‍ കൊക്കോയുടേയും കശുമാവുകളുടേയും പച്ചിലകള്‍ക്കിടയില്‍, അക്കരെ പറമ്പിലെ റബ്ബര്‍ മരങ്ങളുടെ ഇരുളില്‍ അവന്‍ അപ്രത്യക്ഷമായിരുന്നു. അവിടെയായിരുന്നു കോളേജ്‌. എന്നാല്‍ കുറച്ചു മുകളില്‍ കാട്ടിലേക്ക്‌ കയറിയാല്‍..കൃത്യാമായി പറഞ്ഞാല്‍ പലക്കുറ്റിക്കു ചേര്‍ന്നിരുന്നാല്‍ ഒരു പൊട്ടുപോലെയായിരുന്നെങ്കിലും എനിക്കു കാണാമായിരുന്നു. അക്കാലത്ത്‌ ദൂരദര്‍ശിനിയുടെ കാഴ്‌ച എനിക്കുണ്ടായിരുന്നെന്ന്‌ തിരിച്ചറിയുന്നു.

എന്തിനായിരുന്നു ആ സാഹസം? തൊട്ടടുത്ത ക്ലാസ്സിലായിരിക്കുമ്പോള്‍പോലും ഒന്നു നോക്കാതെ , മിണ്ടാതെ ഇരുന്നിട്ടും...
മഴയില്‍ കുതുര്‍ന്നിരിക്കുന്ന എന്നെ അവന്‍ കാണുന്നുണ്ടാവുമോ? ഒരിക്കലുമില്ലെന്നറിയാമായിരുന്നു. ഓരോ വള്ളിയും ഒതുക്കിമാറ്റി, എവിടെയൊക്കെയോ ഉരുണ്ടുവീണ്‌ കൈകാലുകള്‍ പോറി..ചളിപിടിച്ച്‌്‌...


തണുപ്പില്‍, കത്തുപിടിക്കാന്‍ പ്രയാസമുളള മുട്ടിക്കഷ്‌ണങ്ങളെക്കുറിച്ച്‌ അത്താമ്മ പരാതി പറഞ്ഞു. അടുപ്പില്‍ തീയൂതി ശ്വാസം നിലച്ചുപോകുന്നു. അതോര്‍ത്ത്‌ നനഞ്ഞു കുതിര്‍ന്നു കിടന്ന ചുള്ളിക്കമ്പുകള്‍ പെറുക്കിയെടുത്തു. കാടുകയറിയതിന്‌ വീട്ടില്‍ ഒരു കാരണം പറയണമല്ലോ...
അപ്പോഴൊക്ക, ഇവള്‍ അവനോട്‌ സംസാരിച്ചു കൊണ്ടിരുന്നു. പക്ഷേ, ദൂരത്തിരിക്കുന്ന അവന്‍ അതു കേള്‍ക്കാന്‍ വഴിയില്ല. പെയ്‌തുകൊണ്ടിരുന്ന മഴയും കാറ്റും ശബ്ദവീചികളെ തടഞ്ഞിരിക്കണം. കാടുമാത്രമാണ്‌ എന്റെ പ്രണയം തിരിച്ചറിഞ്ഞത്‌...