Wednesday, November 26, 2008

പര്‍ദയിട്ടാല്‍ തീരാത്ത പ്രശ്‌നങ്ങള്‍

മുസ്ലീം സ്‌ത്രീ അനുഭവിക്കുന്ന മാനസീകവും ശാരീരികവുമായ പ്രയാസങ്ങള്‍ പര്‍ദാചര്‍ച്ചക്കിടയില്‍ മറഞ്ഞുപോവുകയാണ്‌. ദാരിദ്ര്യം, രോഗം, പീഡനം, അരക്ഷിതാവസ്ഥ, കഷ്ടപ്പാട്‌ ഇതൊന്നും ആര്‍ക്കുമറിയണ്ട. പര്‍ദ ഇഷ്ടമുള്ളവര്‍ ധരിക്കട്ടെ. ഉടുക്കുന്ന വസ്‌ത്രമല്ല സ്‌ത്രീയുടെ പ്രശ്‌നമെന്ന്‌‌ ഏതുകാലത്ത്‌ ഇവര്‍ തിരിച്ചറിയും?
തലയില്‍ തട്ടമിടാത്തതും മുടിയിഴ കാണുന്നതുമൊക്കെയാണ്‌ സ്‌‌ത്രീയുടെ പ്രശ്‌നമെന്നൊക്കെ പറഞ്ഞ്‌ മറ്റു സമൂഹങ്ങളില്‍ വേറിട്ടു നിര്‍ത്താനുള്ള ശ്രമമാണ്‌ എല്ലാ ജമാഅത്തുകളുടെയും ലക്ഷ്യം-ഷെരീഫാഖാനം


1
തൊടുപുഴക്കടുത്ത്‌ ഒരു വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ മനസ്സിനെ വല്ലാതെ മുറിപ്പെടുത്തിയ സംഭവമുണ്ടായി. കൊടുക്കുന്ന സ്‌ത്രീധനത്തിന്റെ രണ്ടു ശതമാനം പള്ളിക്കു കൊടുത്താലേ നിക്കാഹു നടത്തൂ എന്ന്‌ തര്‍ക്കം. പെണ്‍വീട്ടുകാര്‍ ഉള്ളതു മുഴുവന്‍ വിറ്റുപെറുക്കിയും കടം വാങ്ങിയുമാണ്‌ വിവാഹം നടത്തുന്നത്‌. അതില്‍ നിന്നു രണ്ടുശതമാനം പള്ളിക്ക്‌ . അവസാനം നിക്കാഹു നടത്തിക്കിട്ടാന്‍ പണം നല്‌കേണ്ടിവന്നു. അന്വേഷിച്ചപ്പോള്‍ ഇത്‌ പതിവാണത്രേ.
എന്നാല്‍ സ്‌ത്രീധനം വാങ്ങുന്ന പുരുഷന്മാരുടെ കൈയ്യില്‍ നിന്നാണിത്‌ വാങ്ങുന്നതെങ്കിലോ? സസ്‌ത്രീധനം വാങ്ങുന്നതിനുള്ള ശിക്ഷ എന്ന നിലയിലാണെങ്കിലോ?
സ്‌ത്രീധനം ഹറാമായ മുസ്ലീം സമൂഹത്തിലാണിത്‌. കൂടാതെ രാജ്യത്ത്‌ സ്‌ത്രീധന നിരോധന നിയമവുമുണ്ട്‌.
പണമുള്ളവര്‍ കെട്ടിച്ചുവിടും.. ഇല്ലാത്തവരുടെ പെണ്‍മക്കളുടെ അവസ്ഥയെന്താണ്‌?
2

'J' എം. സി. എ ബിരുദധാരിയും കോഴിക്കോട്‌ ഒരു കൊളേജിലെ അധ്യാപികയുമാണ്‌. അവളുടെ കൈയ്യിലെ മൂന്നുകഷ്‌ണം കടലാസ്‌ പലചോദ്യങ്ങളും ചോദിച്ചു. ആ ചോദ്യങ്ങള്‍ക്ക്‌ ആരും കൃത്യമായ ഉത്തരം പറഞ്ഞില്ല.
അവളും പിതാവും മൂന്നുകഷ്‌ണം കടലാസുമായി കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ്‌ അവളുടെ അനുമതിയില്ലാതെ എഴുതി അയച്ച തലാക്കായിരുന്നു ആ കടലാസുകളില്‍.
സ്‌ത്രീയുടെ അനുമതിവേണ്ട മൊഴിചൊല്ലാന്‍ എന്ന്‌ മഹല്ലു കമ്മറ്റിമുതല്‍ ന്യായാധിപന്‍ വരെ പറഞ്ഞു.
പക്ഷേ, 'J' ചോദിക്കുന്നു ഒരു വിവാഹത്തിന്‌ ഇത്ര വിലയേയുള്ളോ?
എന്നെ ഒഴിവാക്കിയതിന്‌ കാരണമറിയാന്‍ എനിക്കവകാശമില്ലേ?
എന്റെ സ്വപ്‌നങ്ങളുടേയും പ്രതീക്ഷയുടേയും വില ആര്‍ക്കു നല്‌കാനാവും?
ഒരു രണ്ടാം വിവാഹക്കാരിയായി ഞാനെന്തിനു മാറണം?
ഈ അപമാനത്തിന്‌ അയാളും വീട്ടുകാരും ശിക്ഷിക്കപ്പെടണം. അെതങ്ങനെ സാദ്ധ്യമാവും?

3

നാസറിന്റെ സഹോദരിയുടെ വിവാഹബന്ധം മൂന്നും ചൊല്ലിതീര്‍ന്നതിന്‌ കാരണം ചെറിയൊരു കൊച്ചുസൗന്ദര്യപ്പിണക്കമായിരുന്നു. ഒന്നര വര്‍ഷത്തെ ദാമ്പത്യത്തില്‍ അവര്‍ക്കു കിട്ടിയത്‌ ഒരു മകളെ മാത്രമാണ്‌. ഭര്‍ത്താവ്‌ ഉപേക്ഷിച്ചതോടെ അവര്‍ ആകെ തകര്‍ന്നു. മാറാരോഗിയായി.
മൊഴിചൊല്ലാന്‍ തീരുമാനമെടുക്കുമ്പോള്‍ സ്‌ത്രീയുടെ മാനസീക നിലയോ സമ്മതമോ നോക്കാതെ, പുരുഷന്റെ ആവശ്യം മാത്രം പരിഗണിച്ചാണ്‌ ഓരോ ജമാഅത്തും തീരുമാനമെടുക്കുന്നത്‌. പുരുഷന്‍ മൂന്നും ചൊല്ലുമ്പോള്‍ സ്‌ത്രീയുടെ സാന്നിധ്യം ആവശ്യമില്ലെന്നതാണ്‌ നടപ്പ്‌. ഇതിനെതിരെയുള്ള പ്രതിഷേധമായിരുന്നു വിവാഹം കഴിക്കുന്നെങ്കില്‍ സ്‌പെഷ്യല്‍ മാരേജ്‌ ആക്‌ട്‌ പ്രകാരം മാത്രമായിരിക്കുമെന്ന്‌ നാസര്‍ തീരിമാനിച്ചത്‌. സ്‌ത്രീയുടെ തീരുമാനമെങ്കിലും കോടതി പരിഗണിക്കുമല്ലോ എന്ന ആശ്വാസത്തില്‍.

ഈ മൂന്നനുഭവങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളല്ല. 1400 വര്‍ഷം മുമ്പ്‌ പ്രവാചകന്‍ വിഭാവനം ചെയ്‌ത സ്‌ത്രീ സ്വാതന്ത്ര്യവും ഇന്നത്തെ സ്‌ത്രീസ്വാതന്ത്ര്യവും എവിടെ നില്‍ക്കുന്നു? ഇസ്ലാമിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ഗണ്യമായ പല മാറ്റങ്ങളുണ്ടായെങ്കിലും സ്‌ത്രീകളുടെ കാര്യത്തില്‍ ഒരുമാറ്റവും വന്നില്ലെന്നു മാത്രമല്ല ഒന്നുകൂടി അടിച്ചമര്‍ത്തുകയാണ്‌ മതമേധാവിത്വം ചെയ്‌തത്‌.

ഇതര സമുദായങ്ങളെ അപേക്ഷിച്ച്‌ മുസ്ലീം സ്‌ത്രീക്ക്‌ ഏറെ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നാണ്‌ പണ്‌ഡിതരുടെ അവകാശവാദം. വിധവാ വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം, സ്വത്തിലുള്ള അവകാശവുമൊക്കെ മുസ്ലീം സ്‌ത്രീക്കുണ്ട്‌. അല്ലെങ്കില്‍ ഇതൊക്കെയാണോ സ്‌ത്രീയുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യം? ഈ സ്വാതന്ത്ര്യമുണ്ടാകുമ്പോഴും സ്‌ത്രീ ദുര്‍ബലയായിപ്പോകുന്നതെന്തുകൊണ്ട്‌? ഇന്ത്യന്‍ മുസ്ലീം സ്‌ത്രീയുടെ യഥാര്‍ത്ഥപ്രശ്‌നം എപ്പോഴും ചിന്താവിഷങ്ങള്‍ക്കപ്പുറമാണ്‌.

മുസ്ലീം സത്രീയുടെ പ്രശ്‌നങ്ങളെക്കുറിച്ച്‌ ചിന്ത്‌ിക്കുമ്പോള്‍ അവരെ സംഘടിപ്പിക്കുകയും ബോധവത്‌ക്കരിക്കുകയും അതുവഴി സമൂഹത്തിന്റെ പൊതുധാരയിലേക്ക്‌ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരാളെയും കണ്ടെത്താന്‍ കഴിയില്ല. കേരളത്തിലടക്കം എല്ലാ മതസംഘടനകള്‍ക്കും വനിതാ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്‌. പക്ഷേ, അവിടെയും പള്ളിപ്രവേശനവും വസ്‌ത്രസ്വാതന്ത്ര്യവുമൊക്കെയാണ്‌ ചര്‍ച്ചാവിഷയം. അടിസ്ഥാനപ്രശ്‌നങ്ങള്‍ അപ്പോഴും അകലെ മാത്രം.
സ്‌ത്രീകളുടെ ചെറിയ പോരായ്‌മകളെ പര്‍വതീകരിച്ച്‌ കാണിക്കുകയും അവളുടെ നാവിന്‌ കടിഞ്‌ഞാണിടുകയുമല്ലേ നമ്മുടെ സമൂഹം ചെയ്യുന്നത്‌.

ഒന്നരവര്‍ഷം മുമ്പുമാത്രമാണ്‌ ഷെറീഫാഖാനത്തെക്കുറിച്ച്‌ അറിയുന്നത്‌. വ്യവസ്‌ഥാപിത ജമാഅത്തുകള്‍ക്കെതിരെ പെണ്‍ജമാഅത്ത്‌ കൊണ്ടുവരികയും പുരുഷ മേധാവിത്വത്തിന്റെ നടപ്പുകളെ ചോദ്യം ചെയ്യുകയും മുസ്ലീം സ്‌ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അവരെ ആദരവോടുകൂടിയാണ്‌ വായിച്ച്‌ തീര്‍ത്തത്‌. കൂടുതലറിയാന്‍ എപ്പോഴുമാഗ്രഹിച്ചിരുന്നു.

ഡി. സി ബുക്‌സിന്റെ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തില്‍ വെച്ച്‌ പ്രകാശനം ചെയ്‌ത എം. എന്‍. കാരശ്ശേരിയുടെ 'ഉമ്മമാര്‍ക്ക്‌‌ വേണ്ടി ഒരു സങ്കടഹര്‍ജി' എന്ന പുസ്‌തകം ഏറ്റുവാങ്ങാനാണ്‌ അവര്‍ കോഴിക്കോട്‌ എത്തിയത്‌‌.

പെണ്‍ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളുമായി എങ്ങനെ മുന്നോട്ടുപോകുന്നുവെന്ന്‌, വ്യവസ്ഥാപിത ജമാഅത്തുകളെ എങ്ങനെ നേരിടുന്നുവെന്ന്‌, അതിനുള്ള കരുത്തുനേടിയതിനെക്കുറിച്ച്‌, വിമര്‍ശനങ്ങളെക്കുറിച്ച്‌ സംസാരിക്കുകയാണ്‌ ഡി. ഷെരീഫാഖാനം.

*******
തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ്‌ എന്റെ ജനനം. പത്താമത്തെ കുട്ടിയാണ്‌ ഞാന്‍. എന്റെ ജനനത്തോടെ ഉമ്മയും ഉപ്പയും വേര്‍പിരിഞ്ഞു. ഓര്‍ക്കണം പത്തുകുട്ടികളുണ്ടായ ശേഷമാണ്‌ ഉപേക്ഷിക്കപ്പെടുന്നതെന്ന്‌.
ഉമ്മ അധ്യാപികയായിരുന്നു. അവര്‍ ഞങ്ങളെ വളര്‍ത്താന്‍ ഒരുപാടു കഷ്‌ടപ്പെട്ടു. ആരും സഹായിക്കാനില്ലായിരുന്നു. ആ അവസ്ഥ കണ്ടാണ്‌ ഞാന്‍ വളര്‍ന്നത്‌. കുട്ടിക്കാലത്ത്‌ ഒരു പിടിവാശിക്കാരിയായിരുന്നു ഞാന്‍. ഒരുപാട്‌ സ്വപ്‌നം കണ്ടിരുന്നു അക്കാലത്ത്‌. മനസ്സിനെ സങ്കല്‌പലോകത്ത്‌ അലയാന്‍ വിടും. വളരുന്നത്‌, ജീവിക്കുന്നത്‌, അങ്ങനെ എല്ലാമെല്ലാം. എന്നാല്‍ എന്തുജോലി ചെയ്യണം എന്നൊന്നുമില്ലായിരുന്നു. എന്നാല്‍
എന്റെ ഉമ്മയുടെ സഹനം കാണുമ്പോള്‍ ആരും സഹായിക്കാനില്ലാത്ത അവസ്ഥ കാണുമ്പോള്‍ കരുത്തുനേടണം, ധൈര്യശാലിയാവണം എന്നൊക്കെ ചിന്തിച്ചുകൊണ്ടിരുന്നു.

പന്ത്രണ്ടാം ക്ലാസുവരെ തമിഴ്‌നാട്ടില്‍ തന്നെയായിരുന്നു. ഡിഗ്രിക്ക്‌ അലിഗഡില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ജോലിചെയ്‌തിരുന്ന സഹോദന്റെ സഹായത്തിലായിരുന്നു പഠനം.

****
അലിഗഡില്‍ പഠിക്കുമ്പോഴാണ്‌ പാറ്റ്‌നയില്‍ വെച്ചു നടന്ന വിമന്‍ കോണ്‍ഫറന്‍സില്‍ ഒരു ട്രന്‍സലേറ്ററായി പോകാന്‍ അവസരമുണ്ടായത്‌. അവിടെ വെച്ചാണ്‌ സ്‌ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ നേരിട്ടറിയാനായതും അതുവരെയുള്ള ചിന്തകളെല്ലാം എന്നെ വിട്ടൊഴിഞ്ഞതും. ജിവിക്കുന്നെങ്കില്‍ കഷ്‌ടപ്പെടുന്ന സ്‌ത്രീകള്‍ക്കുവേണ്ടി ജിവിക്കണമെന്ന്‌ തോന്നുകയായിരുന്നു.
ഡല്‍ഹിയില്‍ നിന്ന്‌ ഉമ്മയുടെ അടുത്തേക്കു മടങ്ങുകയും നാട്ടില്‍ സത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും തുടങ്ങി. അതെന്റെ സഹോദരന്മാര്‍ക്കിഷ്‌ടമല്ലായിരുന്നു. അതോടെ അവര്‍ നല്‌കിയ സാമ്പത്തിക സഹായം നിലച്ചു.


1994 ലാണ്‌ മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിമന്‍ റിസര്‍ച്ച്‌ ആക്ഷന്‍ ഗ്രൂപ്പ്‌ തമിഴ്‌നാട്ടിലെ മുസ്ലീം സ്‌ത്രീകളുടെ ജീവിത നിലവാരത്തെക്കുറിച്ച്‌ പഠിക്കാന്‍ ഒരു സര്‍വ്വേ നടത്താന്‍ എന്നെ ഏല്‌പിച്ചത്‌. ആ സര്‍വ്വേ എന്നെ ഞെട്ടിച്ചു. അഞ്ചു സ്‌ത്രീകളെയെടുത്താല്‍ ഒരാള്‍ വിധവ, മറ്റൊരാള്‍ വിവാഹമോചിത, അടുത്തയാള്‍ ബഹുഭാര്യത്വമനുഭവിക്കുന്നവള്‍, വേരൊരാള്‍ അംഗവൈകല്യം ബാധിച്ചവള്‍. അഞ്ചില്‍ ഒരാള്‍ മാത്രമായിരുന്നു അല്‌പമെങ്കിലും ഭേദപ്പെട്ട ജീവിതം നയിച്ചിരുന്നത്‌. ഇതെന്നെ വല്ലാതെ ചിന്തിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്‌തു. സ്‌ത്രീകള്‍ക്ക്‌ ഏറെ സ്വാതന്ത്ര്യം നല്‍കുന്ന മതമാണെന്ന്‌ പറയുന്ന ഇസ്ലാമിലെ, എന്റെ നാട്ടുകാരികള്‍ എത്രമാത്രം കഷ്‌ടപ്പെടുന്നു എന്നോര്‍ത്ത്‌ വിഷമിച്ചു.
അതോടെ ഇസ്ലാമിനെ കൂടുതലടുത്തറിയാന്‍ ശ്രമിച്ചു. ഒപ്പം എന്റെ നാട്ടുകാരികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളറിയാനും. പ്രയോഗത്തിലെ ഇസ്ലാമും യഥാര്‍ത്ഥ ഇസ്ലാമും രണ്ടാണെന്ന്‌ എനിക്കു മനസ്സിലായി. പുരുഷ കേന്ദ്രീകൃതമായ ഇസ്ലാമില്‍ സ്‌ത്രീക്ക്‌ സഹജീവി എന്ന പരിഗണനപോലും ലഭിക്കുന്നില്ലെന്ന തിരിച്ചറിവും.

ജമാഅത്തുകള്‍ എല്ലാം പുരുഷ കേന്ദ്രീകൃതമാണ്‌. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും പരിഹരിക്കുന്നതും അവര്‍ തന്നെയാണ്‌. അവിടെ സ്‌ത്രീക്ക്‌ പങ്കാളിത്തമില്ല. അവള്‍ അനുസരിക്കേണ്ടവള്‍ മാത്രം.
ഇന്ത്യയില്‍ മുസ്ലീം സ്‌ത്രീകളുടെ പരിതാപകരമാണ്‌. ഇവര്‍ ഇരട്ട അടിമത്തമാണ്‌ അനുഭവിക്കുന്നത്‌. സ്‌ത്രീ എന്ന നിലയിലും മുസ്ലീം സ്‌ത്രീ എന്ന നിലയിലും. കുട്ടിക്കാലം മുതല്‍ വിദ്യാഭ്യാസം നിഷേധിക്കലിലൂടെ കുട്ടിക്കാലം മുതല്‍ അവള്‍ അടിച്ചമര്‍ത്തപ്പെട്ടവളാണ്‌. അവള്‍ക്ക്‌ പാടാനാവില്ല. ഉറക്കെ ചിരിക്കാനോ സംസാരിക്കാനോ ആവില്ല. എല്ലായിടത്തും വിലക്കുകളാണ്‌. വിവാഹക്കമ്പോളത്തില്‍ വിലപേശി ഉറപ്പിക്കേണ്ട ഉത്‌പന്നമാണവള്‍.

സ്‌ത്രീധനം ഇസ്ലാമിന്‌ ഹറാമാണ്‌. പക്ഷേ, പുരുഷന്‍ സ്‌ത്രീക്ക്‌ മഹര്‍ നല്‍കേണ്ടത്‌ നിര്‍ബന്ധവുമാണ്‌. എന്നാല്‍ ഇവിടെ സംഭവിക്കുന്നത്‌ 50000 രൂപ സ്‌ത്രീധനം വാങ്ങുന്നവന്‍ 500 രൂപ മഹര്‍ നല്‌കും. എന്തു നീതിയാണ്‌ ഇതിലുള്ളത്‌.
വ്യവസ്ഥാപിത ജമാഅത്തുകള്‍ തലാഖ്‌, ബഹുഭാര്യത്വം തുടങ്ങിയ കാര്യങ്ങളില്‍ ശരീഅത്തിന്റെ അധികാരം ഉയര്‍ത്തിക്കാട്ടുകയും എന്നാല്‍ സ്‌ത്രീധനം, മഹര്‍, സ്‌ത്രീയുടെ സ്വത്തവകാശം ഇക്കാര്യങ്ങളില്‍ ആ ശാഠ്യം ഉപേക്ഷിച്ചു കളയുകയുമാണ്‌ പതിവ്‌. ഇസ്ലാമോ ശരീഅത്തോ അല്ല അവിടെ പ്രവര്‍ത്തിക്കുന്നത്‌. പുരുഷന്റെ അധികാരം മാത്രമാണ്‌.
ഇതിലുള്ള പ്രതിഷേധമാണ്‌ ഞങ്ങളുടെ സ്ഥാപനങ്ങളില്‍ അലയടിച്ചുകൊണ്ടിരിക്കുന്നത്‌.

ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്‌ത്രീകളെ വിസ്‌മരിച്ച്‌ ,എല്ലാ അവകാശങ്ങളെയും നിഷേധിച്ച്‌ അവരുടെ നയങ്ങളും വിധികളുമാണ്‌ നടപ്പിലാക്കുന്നത്‌.
ഖുര്‍ ആന്‍ വായിച്ചാലും അര്‍ത്ഥമറിയാത്തതുകൊണ്ട്‌ എന്താണ്‌ നീതി എന്താണ്‌ അനീതി എന്ന്‌ സ്‌ത്രീകളറിയുന്നില്ല.
വിവാഹമോചനത്തിനും പുനര്‍വിവാഹത്തിനുമൊക്കെ സ്വാതന്ത്ര്യമുണ്ടെങ്കിലും ഇക്കാര്യങ്ങള്‍കൊണ്ട്‌ ഇരകളാവുകയാണിവര്‍. കുട്ടികളെ വളര്‍ത്താനും ജീവിക്കാനും ഇവര്‍ കഷ്‌ടപ്പെടുന്നു. മറ്റൊരാളുടെ രണ്ടാം ഭാര്യയായിരിക്കുന്നതിലെ അസ്വാരസ്യങ്ങള്‍ അനുഭവികേണ്ടതും ഇവള്‍തന്നെ. എപ്പോഴും രണ്ടാംകിട ജന്മമായി ഇവര്‍ ജീവിക്കുന്നു. അടിച്ചമര്‍ത്തല്‍ ഉള്ളിലൊതുക്കി എത്രനാള്‍ ജീവിക്കാനാവും?
ഖുര്‍ ആനിലെ ചിലഭാഗങ്ങള്‍ ഞാന്‍ തമിഴിലേക്ക്‌ പരിഭാഷപ്പെടുത്തി ഞങ്ങളുടെ സ്‌ത്രീകള്‍ക്കിടയില്‍ വിതരണം ചെയ്‌തു. അവരറിയട്ടെ ഖുര്‍ആനിലെന്തു പറഞ്ഞിരിക്കുന്നു എന്ന്‌. ഖുര്‍ആന്റെ വ്യാഖ്യാനങ്ങളിലുമുണ്ട്‌ പ്രശ്‌നം. പുരുഷന്റെ കാഷ്‌ചപ്പാടിനനുസരിച്ചാണ്‌ വ്യാഖ്യാനിക്കുന്നത്‌.


സ്‌ത്രീക്കും പുരുഷനും തുല്യനീതി ലഭിക്കുന്നുടത്തെ നീതിയുള്ളു എന്ന വിശ്വാസമാണ്‌ ഞങ്ങളെ നയിക്കുന്നത്‌. ഞങ്ങള്‍ക്കൊരു റോള്‍ മോഡലില്ല.
മുസ്ലീം സ്‌ത്രീയുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാനും, മനുഷ്യാവകാശംസംരക്ഷിക്കുവാനും ജീവിത നിലവാരമുയര്‍ത്തുകയും അതുവഴി സ്‌ത്രീ ശാക്തീകരണവുമാണ്‌ സ്റ്റെപ്‌സിന്റെ ലക്ഷ്യം. പുതുക്കോട്ട ആസ്ഥാനമാക്കിയാണ്‌ സ്‌റ്റെപ്‌സ്‌ പ്രവര്‍ത്തിക്കുന്നത്‌.


സ്‌ത്രീകളുടെ പള്ളിയും പര്‍ദ എന്ന 'ഠ' വട്ടവും

സ്‌ത്രീകള്‍ക്ക്‌ പ്രാര്‍ത്ഥിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും പരിഹാരം തേടാനും ഒരു പൊതു ഇടമില്ല. അവളുടെ സങ്കടങ്ങള്‍ ആരോടും പങ്കുവെയ്‌ക്കാനാകാതെ വീട്ടിനുള്ളില്‍ തന്നെയായിരുന്നു ഇതുവരെ. അതിനൊരു മാറ്റം ആവശ്യമാണ്‌ .
ഒത്തു ചേര്‍ന്ന്‌ പ്രാര്‍ത്ഥിക്കാനും പ്രശ്‌നങ്ങളവതരിപ്പിക്കാനും ദുഖവും സന്തോഷവുമെല്ലാം പങ്കുവോയ്‌ക്കാനൊരിടം എന്ന നിലയിലാണ്‌ പള്ളിയേക്കുറിച്ചാലോചിച്ചത്‌.
ഞാന്‍ തന്നെ സ്ഥലം നല്‌കി. അടിസ്ഥാനമായി. പക്ഷേ പള്ളി ഇയരണമെങ്കില്‍ പണം വേണം.
സ്‌ത്രീകളുടെ പള്ളിയെ എതിര്‍ത്തുകൊണ്ട്‌ ധാരാളംപേര്‍ രംഗത്തു വന്നു. ഇപ്പോള്‍ നിര്‍മ്മാണം നിലച്ചിരിക്കുകയാണ്‌. എന്നാലും ഞങ്ങള്‍ ഓരോരോ വീടുകളില്‍ ഒത്തുചേരും. പ്രാര്‍ത്ഥിക്കും. പ്രശ്‌നങ്ങളവതരിപ്പിക്കും.
ഞങ്ങളുടെ കൂട്ടത്തിലെ സുബൈദ വളരെ ധൈര്യമുള്ളവളാണ്‌. അവള്‍ ബാങ്കുകൊടുക്കും. ഇമാം നില്‌ക്കും.


തലാക്കും സ്‌ത്രീധനപ്രശ്‌നവും പീഡനവുമൊക്കെയായി ഒരുമാസം ഇരുപതു കേസെങ്കിലും വരുന്നുണ്ട്‌. ഞങ്ങളുടെ വക്കീല്‍ ഫാത്തീമ പര്‍വീന്‍ ഏതു കേസുമെടുക്കും. കോടതിയില്‍ ശക്തിയായി വാദിക്കും.


ഇപ്പോള്‍ ഞങ്ങളുയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ശരിയാണെന്ന്‌ ബോധ്യമുള്ളവരുണ്ട്‌. ആദ്യമൊക്കെ പിന്തിരിഞ്ഞു നിന്നവര്‍ വന്നു തുടങ്ങിയിട്ടിണ്ട്‌. അഞ്ഞൂറു സ്‌ത്രീകള്‍ വരുമ്പോള്‍ അഞ്ചു പുരുഷന്മാരും എത്തുന്നുണ്ട്‌.


മുസ്ലീം സ്‌ത്രീയുടെ സ്വാതന്ത്ര്യപ്രശ്‌നം പര്‍ദ എന്ന 'ഠ' വട്ടത്തില്‍ കിടന്ന്‌ വട്ടം കറങ്ങുകയാണ്‌. ഇതൊരു തരം ഒഴിഞ്ഞുമാറലാണ്‌. പര്‍ദ ധരിച്ചു കഴിഞ്ഞാല്‍ സ്‌ത്രീയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായെന്നാണ്‌ ചിലരുടെ കണ്ടെത്തല്‍. മുസ്ലീം സ്‌ത്രീയുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന ഒഴിഞ്ഞുമാറി , ആ പ്രശ്‌നങ്ങളെ പര്‍ദക്കിടയില്‍ ചെറുതാക്കി കാണിക്കുകയാണ്‌. തമിഴ്‌നാട്ടില്‍ രണ്ടുഭാര്യമാരില്ലാത്ത പുരുഷന്മാര്‍ കുറവാണ്‌.
മുസ്ലീം സ്‌ത്രീ അനുഭവിക്കുന്ന മാനസീകവും ശാരീരികവുമായ പ്രയാസങ്ങള്‍ പര്‍ദാചര്‍ച്ചക്കിടയില്‍ മറഞ്ഞുപോവുകയാണ്‌. ദാരിദ്ര്യം, രോഗം, പീഡനം, അരക്ഷിതാവസ്ഥ, കഷ്ടപ്പാട്‌ ഇതൊന്നും ആര്‍ക്കുമറിയണ്ട. പര്‍ദ ഇഷ്ടമുള്ളവര്‍ ധരിക്കട്ടെ. ഉടുക്കുന്ന വസ്‌ത്രമല്ല സ്‌ത്രീയുടെ പ്രശ്‌നമെന്ന്‌‌ ഏതുകാലത്ത്‌ ഇവര്‍ തിരിച്ചറിയും?
തലയില്‍ തട്ടമിടാത്തതും മുടിയിഴ കാണുന്നതുമൊക്കെയാണ്‌ സ്‌ത്രീയുടെ പ്രശ്‌നമെന്നൊക്കെ പറഞ്ഞ്‌ മറ്റു സമൂഹങ്ങളില്‍ വേറിട്ടു നിര്‍ത്താനുള്ള ശ്രമമാണ്‌ എല്ലാ ജമാഅത്തുകളുടെയും ലക്ഷ്യം.

എല്ലാ തീവ്രവാദികളും മുസ്ലീങ്ങളാണ്‌ എന്ന ധാരാണ ആഗോളതലത്തില്‍ തന്നെ നിലനിലല്‍ക്കുന്നു. ആര്‍. എസ്‌. എസും ബി ജെ പിയും അതുറക്കെ പറഞ്ഞുകൊണ്ടിരിക്കുന്നു. നമ്മുക്കിടയിലെ പുരുഷന്മാര്‍ അതിനെ ന്യായീകരിക്കുന്നത്‌്‌ ഇന്ത്യയില്‍ അവര്‍ക്കൊരു ഐഡന്റ്‌ററി ഇല്ലെന്നാണ്‌. സ്വന്തം വീട്ടിലെ പെണ്ണുങ്ങള്‍ക്കള്‍ക്ക്‌ ഐഡന്റ്‌റ്റി കൊടുക്കാന്‍ കഴിയാത്തവര്‍ക്ക്‌ ദേശീയ ഐഡന്റ്‌ററിയെപ്പറ്റി പറയാന്‍ എന്തു യോഗ്യതയാണുള്ളത്‌?



അദ്വാനിയുടെ ഫ്രണ്ടും അമേരിക്കയുടെ ഫണ്ടും!


ഞാന്‍ മുസ്ലീം വിരുദ്ധ പ്രവര്‍ത്തനമാണ്‌ നടത്തുന്നതെന്നാണ്‌ വ്യവസ്ഥാപിത മുസ്ലീം സംഘടനകള്‍ പറയുന്നത്‌. അദ്വാനിയും ആര്‍. എസ്‌. എസുമാണ്‌ എന്റെ സുഹൃത്തുക്കള്‍ എന്നാണ്‌ പ്രചരണം. അമേരിക്കയില്‍ നിന്ന്‌ ഫണ്ടു ലഭിക്കുന്നുണ്ടത്രേ!
സത്യം പറഞ്ഞാല്‍ ആര്‍. എസ്‌. എസ്‌, ബി. ജെ. പി പ്രവര്‍ത്തകരെ നേര്‍ക്കുനേരെ കാണാന്‍ പോലും ഞാനാഗ്രഹിക്കുന്നില്ല. വ്യവസ്ഥാപിത മുസ്ലീമിനെതിരെ സ്‌ത്രീകളെ അണി നിരത്തുന്നതുകൊണ്ട്‌ അവരെനിക്ക്‌ മന്ത്രിപദം വരെ തരാന്‍ തയ്യാറാണ്‌. അതവരുടെ രാഷ്ട്രീയമാണ്‌. അതുകൊണ്ട്‌ ഓരോ നിമിഷവും കരുതലോടെയാണ്‌ ഞാന്‍ നടക്കുന്നത്‌.
എന്റെ പോരാട്ടം മുസ്ലീമിനെതിരെയല്ല. സ്‌ത്രീയുടെ അവകാശങ്ങള്‍ക്കുവേണ്ടി മാത്രമാണ്‌.

തമിഴ്‌നാട്ടില്‍ ധാരാളം മുസ്ലീം സംഘടനകളുണ്ട്‌. അവരെല്ലാം ആശയപരമായി നിരന്തരം പ്രശ്‌നങ്ങളിലാണ്‌. ഒരു സംഘടനക്ക്‌ മറ്റേ സംഘടനക്കാരെ കണ്ടുകൂടാ.
പക്ഷേ, എന്നെ എതിര്‍ക്കുന്ന കാര്യത്തില്‍ ഇവര്‍ ഒന്നാണ്‌. എനിക്ക്‌ ഇസ്ലാമിനെ അറിയില്ലെന്നാണ്‌ ഇവരുടെ വാദം. ശരിയാണ്‌ . സമ്മതിക്കുന്നു. എനിക്ക്‌ ഇസ്ലാമിനെ അറിയില്ല. അറിയാഞ്ഞിട്ട്‌ ഞാനിത്ര പ്രവര്‍ത്തിക്കുന്നെങ്കില്‍ അറിഞ്ഞാല്‍ എത്ര പ്രവര്‍ത്തിക്കുമെന്ന്‌ ഞാന്‍ മറുപടി പറയും.

ഇസ്ലാമിനെ ഞാന്‍ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നാണ്‌ ഒരാരോപണം. വഞ്ചിക്കുന്നത്‌ ഞാനല്ല. ഇവര്‍ തന്നെയാണ്‌. സ്‌‌ത്രീധനം വാങ്ങുന്നവര്‍ക്കാര്‍ക്കും പള്ളിയില്‍ പ്രവേശനമില്ലെന്ന്‌ പറയാന്‍ ഏതെങ്കിലും മൊല്ലക്ക്‌ ധൈര്യമുണ്ടോ? പറയില്ല. കാരണം ജമാഅത്ത്‌ നടന്നുപോകാന്‍ ആളെക്കിട്ടാതാവും.

സുന്നത്തുല്‍ ജമാഅത്ത്‌ പ്രവര്‍ത്തകര്‍ ഞാന്‍ തെന്നിന്ത്യലെ തസ്ലീമ നസ്രീനാണെന്നും എന്നെ വളരാനനുവദിച്ചാല്‍ ഇസ്ലാം കെട്ടുപോകുമെന്നും പോസ്‌റ്ററെഴുതിയും നോട്ടീസിറക്കിയും പ്രചരിപ്പിച്ചു.
ഞാനവര്‍ക്കെതിരെ പത്തുലക്ഷം രൂപ കിട്ടണമെന്ന്‌ പറഞ്ഞ്‌‌ മാനനഷ്ടത്തിന്‌ കേസുകൊടുത്തിരിക്കുകയാണ്‌്‌. ഇങ്ങനെ മൂന്നോ നാലോ കേസുണ്ടായാല്‍ എന്റെ പള്ളി സുന്ദരമായി ഉയരും.

കനിമൊഴിയും കോംപ്രമൈസും

കനിമൊഴി എന്റെ സുഹൃത്താണ്‌. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഞാനവരെ ക്ഷണിച്ചു. വരാമെന്ന്‌ സമ്മതിച്ചതുമാണ്‌. എന്നാല്‍ അവര്‍ എത്തിയില്ല.
തമിഴ്‌നാട്ടിലെ പ്രധാന മുസ്ലീം രാഷ്ട്രീയ പാര്‍ട്ടികള്‍ തമിഴ്‌നാട്‌ തൗഹീദ്‌ ജമാഅത്തും , തമിഴ്‌നാട്‌ മുസ്ലീം ഫോറവുമാണ്‌. തൗഹീദ്‌ ജമാഅത്ത്‌ ജയലളിതക്കും മുസ്ലീം ഫോറം കരുണാനിധിക്കും പിന്തുണ നല്‍കിവരുന്നു. കരുണാനിധിയുടെ മകള്‍ ഞങ്ങളുടെ പരിപാടിയില്‍ പങ്കെടുത്താല്‍ പിന്തുണപിന്‍വലിക്കുമെന്ന്‌ അവര്‍ പറഞ്ഞു.
പെണ്ണിനെ മര്യാദക്ക്‌ വീട്ടിലിരുത്തിക്കൊള്ളാന്‍...
അല്ലെങ്കിലും കനിമൊഴി ഞങ്ങളുടെ അടുത്തു വന്നാല്‍ എന്തുകിട്ടാനാണ്‌. വീട്ടിലിരുന്നാല്‍ പിന്തുണ പോകാതിരിക്കും.
കൂടെ നില്‍ക്കുന്നവര്‍, ഓഫീസില്‍ ജോലി ചോയ്‌തിരുന്നവര്‍പോലും വിട്ടുപോകുമ്പോള്‍ വിഷമമുണ്ട്‌. ഒപ്പം നിന്നവര്‍ പിന്നീടെനിക്കെതിരെ കേസു കൊടുത്തിട്ടുണ്ട്‌. അപ്പോഴൊക്കെ കടുത്ത മാനസീക സമ്മര്‍ദ്ദത്തിലാവും.

പക്ഷേ, ഇപ്പോഴിതൊക്കെ തഴക്കമായി. തളരാന്‍ പാടില്ലല്ലോ..തളര്‍ന്നുപോയാല്‍ എന്നെ വിശ്വസിച്ച്‌ കുറേ പാവം സ്‌ത്രീകളുണ്ട്‌. അവരെ അവഹേളിക്കലാവുമത്‌.
ശരിക്കു പറഞ്ഞാല്‍ നടുക്കടലിലാണ്‌ ഞാന്‍. കരയെത്താന്‍ ഒരുപാടു നീന്തണം.


സ്‌ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ സഹോദരന്മാരുടെ എതിര്‍പ്പായിരുന്നു ആദ്യമുണ്ടായത്‌. എന്റെ ജ്യേഷ്ടനെന്ന്‌ മുടിയില്‍ പിടിച്ചു വലിക്കുകയും ഒരുപാടു മര്‍ദിക്കുകയും ചെയ്‌തു. ദാ..ഇപ്പോള്‍ എന്റെ മുടി പിടിച്ചു വലിച്ചാലൊന്നും എനിക്ക്‌ വേദനയില്ല. ശരീരത്തിലെത്ര പ്രഹരമേറ്റാലും വേദനിക്കാത്ത അവസ്ഥ. എല്ലാം തഴക്കമായി.
മത തീവ്രവാദികളില്‍ നിന്ന്‌്‌ വധഭീഷണിയുണ്ടെനിക്ക്‌്‌. പക്ഷേ, മരിക്കാനെനിക്ക്‌ പേടിയില്ല. കൊല്ലും കൊല്ലും എന്നു പേടിപ്പിക്കേണ്ട. ഇവിടുത്തെ കാലാവധി കഴിഞ്ഞാല്‍ അള്ളാ എന്നെ തിരിച്ചെടുക്കും. ഏതു വിധത്തിലായാലും. പിന്നെന്തിനു ഞാന്‍ പേടിക്കണം?



സര്‍ക്കാരില്‍ നിന്ന്‌‌ സഹായമോ പിന്തുണയോ ലഭിക്കില്ല. എന്നാല്‍ മാധ്യമങ്ങള്‍ നല്ല പിന്തുണ നല്‌കി. 'Standin Alone in macca 'എഴുതിയ അസ്‌റ നൊമാനി ഇവിടെ വന്നിട്ടുണ്ട്‌. ഇന്റര്‍നെറ്റ്‌ വഴി തെരഞ്ഞാണ്‌ അവര്‍ ഇവിടെയെത്തിയത്‌.
ഇത്ര കഷ്ടപ്പാടിലും ഇവിടുത്തെ സ്‌ത്രീകള്‍ പാട്ടു പാടുന്നു, ആടുന്നു, ചിരിക്കുന്നു, ചര്‍ച്ചകളില്‍ സജീവമാകുന്നു. അസ്‌റ അത്ഭുതപ്പെട്ടുപോയി.
അവരുടെ പുസ്‌തകത്തില്‍ പരമാര്‍ശിക്കുന്നുണ്ട്‌ ഇക്കാര്യം.

ഉമ്മയുടെ കരുത്തുകണ്ടാണ്‌ ഞാന്‍ വളര്‍ന്നത്‌. അവര്‍ ആരും സഹായിക്കാനില്ലാതെ ഞങ്ങളെ എല്ലാവരെയും വളര്‍ത്തി. പഠിപ്പിച്ചു. അവരെന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്‌. സഹോദരന്മാരെന്നെ വെറുത്തപ്പോഴും ഉമ്മ കൂടെ നിന്നു.
എല്ലാ എതിര്‍പ്പുകള്‍ക്കിടയിലും എന്നെ പിന്തുണക്കുന്ന കുറച്ചുപേരെങ്കിലുമുള്ളതാണ്‌്‌ എന്റെ ധൈര്യം.

സ്‌ത്രീകള്‍ നേടേണ്ട പ്രധാന കാര്യം സ്വയം പര്യാപ്‌തതയാണ്‌. അവരെ പ്രാപ്‌തരാക്കുന്നതിന്‌ സാമ്പത്തീകസഹായം നല്‍കിയേ മതിയാവൂ. അതിനായി ഒരു ബാങ്കോ, ക്രെഡിറ്റ്‌ സൊസൈറ്റിയോ തുടങ്ങുവാനുള്ള ശ്രമത്തിലാണിപ്പോള്‍.
അനൗപചാരികമായി തുടങ്ങിക്കഴിഞ്ഞു. അഞ്ചുലക്ഷം രൂപ വായ്‌പ നല്‌കിയിട്ടുണ്ട്‌. ഒരു പരീക്ഷണം എന്ന നിലയില്‍. കഴിവുള്ളവരില്‍ നിന്ന്‌്‌ ചെറിയ നിക്ഷേപങ്ങള്‍ സ്വീകരിച്ച്‌ കുറഞ്ഞ പലിശക്ക്‌ നല്‌കണമെന്നാണ്‌ കരുതുന്നത്‌. ഔപചാരികമായി എങ്ങനെ തുടങ്ങാമെന്ന്‌ നിയമ വിദഗ്‌ധരോടും പരിചയസമ്പന്നരോടും ആലോചിച്ചുകൊണ്ടിരിക്കുകയാണ്‌.
സ്‌ത്രീകള്‍ സ്വയം പര്യാപ്‌തരാകുന്നതോടെ അവരെ അംഗീകാരം തേടിയെത്തുകതന്നെ ചെയ്യും.

*******************


കേരളത്തില്‍, മുസ്ലീം സ്‌ത്രീ നേരിടുന്ന വിവേചനത്തിനെതിരെ അല്‌പമെങ്കിലും ശബ്ദിച്ചത്‌ കലയും സാഹിത്യവും മാത്രമാണ്‌. അതിലധികവും സ്‌ത്രീപക്ഷത്തുനിന്ന്‌ പുരുഷന്മാര്‍ എഴുതിയതായിരുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഇവിടുത്തെ മുസ്ലീങ്ങള്‍ എല്ലാതലത്തിലും മികവു കാണിക്കുന്നു എന്നാണ്‌ നമ്മുടെ പൊങ്ങച്ചം. എന്നാല്‍ ഷെരീഫാ ഖാനത്തെപ്പോലെ സമൂഹത്തിലിറങ്ങി ചെല്ലാന്‍, അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ധൈര്യമുള്ള മുസ്ലീം സ്‌ത്രീകള്‍ കേരളത്തിലുണ്ടോ?
ഇവിടുത്തെ ഏതെങ്കിലും മുസ്ലീം സ്‌ത്രീക്ക്‌ ഇങ്ങനെ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ ആകുമോ?

ഷെരീഫഖാനം, നിങ്ങള്‍ക്കു മുന്നില്‍ ഞങ്ങള്‍ ലജ്ജിച്ച്‌ തലതാഴ്‌ത്തുന്നു.

Tuesday, November 18, 2008

നിങ്ങള്‍ ഫെമിനിസ്റ്റാണോ?

"നിങ്ങള്‍ ഒരു ഫെമിനിസ്റ്റാണോ?"
“ഭര്‍ത്താവ് നിങ്ങളെ പിന്തുണക്കുന്നുണ്ടോ?"


കുടുംബത്തില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന ഒരു സ്ത്രീ നേരിടേണ്ടിവരുന്ന രണ്ടു ചോദ്യങ്ങളാണിവ. അവള്‍ എഴുത്തുകാരിയോ, സാമൂഹിക പ്രവര്‍ത്തകയോ ആരുമാകട്ടെ. പക്ഷെ പൊതുസമൂഹം അവളോട് ഈ രണ്ടു ചോദ്യങ്ങള്‍ ചോദിച്ചിരിക്കും. തീര്‍ച്ചയാണ്. എന്നാല്‍ പുരുഷനെ സംബന്ധിച്ച് ഈ ചോദ്യങ്ങള്‍ അപ്രസക്തമാണ്. കാരണം അവന്‍ പുരുഷനാണ് എന്നതു തന്നെ.

എനിക്കു തന്നെ ഈ ചോദ്യത്തെ പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ ഒരു അഭിമുഖകാരന്‍ ഈ ചോദ്യങ്ങള്‍ ചോദിച്ച് എഴുതി വന്നപ്പോള്‍ എന്നെ കൈപിടിച്ച് എഴുതിക്കുന്നു എന്നായിരുന്നു വാക്കുകളിലെ ധ്വനി. ശരിയാണ്, ഭര്‍ത്താവ് എന്റെ എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതു പക്ഷെ പേനയും കടലാസും എടുത്തുതന്നിട്ട് "എഴുതിക്കൊള്ളൂ " എന്നു പറയുകയല്ല. "കുഞ്ഞിനെ നോക്കണ്ട, അടുക്കളപണികളെടുക്കണ്ട. നീ എഴുതൂ " എന്നു പറഞ്ഞിട്ടുമല്ല.

എല്ലാ സാഹചര്യങ്ങളും ഒരുക്കിതന്ന് എന്നോട് എഴുതാന്‍ പറഞ്ഞാല്‍ "ഞാനെഴുതുമോ"?

സ്വസ്ഥമായ മനസോടെ ഇരിക്കാന്‍ സാധിച്ചാല്‍ എനിക്കെങ്ങിനെ എഴുത്തു സാധിക്കുമെന്ന് പലപ്പോഴും ഞാന്‍ ഓര്‍ത്തു നോക്കിയിട്ടുണ്ട്.
തിരക്കുകള്‍ക്കിടയിലെ അശാന്തി തന്നെയാണ് എഴുത്തിലേക്കുള്ള വഴി എന്നുറച്ചു വിശ്വസിക്കാനാണിഷ്ടം.

നാട്ടുപച്ചയില്‍ തുടര്‍ന്നു വായിക്കുക.

നാട്ടുപച്ച നവംബര്‍ 16 ന്‌ update ചെയ്‌തിട്ടുണ്ട്‌.

നട്ടെല്ല് ചൂഴുന്ന നടുക്കം - കെ.കെ.ഷാഹിന

സ്വവര്‍ഗ രതിയുടെ പുതുവഴികള്‍ - നിബ്രാസുല്‍ അമീന്‍

ഇനിയും മുത്തങ്ങ വേണോ എന്ന് ഗവണ്മെന്റാണ് തീരുമാനിക്കേണ്ടത് - സി.കെ.ജാനു

മാറ്റങ്ങളോ ചതികളോ - ആര്‍ വിജയലക്ഷ്മി

റിവേഴ്സ് ഷോട്ട് - ഡോ.വത്സലന്‍ വാതുശ്ശേരി

കറവവറ്റിയവരും കാലാഹരണപ്പെട്ടവരും - നിത്യന്‍

അപസ്മാരം - പഴവിള രമേശന്‍

അഷ്ടാംഗമാര്‍ഗം - ശൈലന്‍

കണ്ണുരോഗം - ശ്രീരമ.പി.പി

അജ്ഞാതനായ ഒരാള്‍ എന്നിലേക്ക് ചേര്‍ത്തു തന്നതാണ് സംഗീതം-- ഷഹബാസ് അമന്‍

പ്രണയം - സുസ്മേഷ് ചന്ത്രോത്ത്

ഗള്‍ഫ്‌ ഭാര്യമാര്‍ ഗള്‍ഫിലും നാട്ടിലും - പി.ടി.മുഹമ്മദ് സാദിഖ്

ആരെയും പരുക്കേല്‍പ്പിക്കാതെ ജീവിക്കാനാവില്ലെ? വി.എം.ഗിരിജ

ഓര്‍ക്കുന്നുവൊ; ശ്രീനന്ദുവെ? - എ.എന്‍ ശോഭ

കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിട്ടില്ല.....നവ്യാ നായര്‍

ചിത്രദര്‍ശനം - ട്വന്റി 20

ഹാപ്പി ക്യാപ് - കമാല്‍ വരദൂര്‍

വേണം കംഗാരുക്കള്‍ക്ക് ഒരു ക്യാപ്റ്റന്‍ - മുരളികൃഷ്ണ മാലോത്ത്

ജീമെയിലില്‍ വീഡിയോ ചാറ്റ് - ബാബുരാജ്

ജ്യോതിഷം (ഗ്രഹാചാര ഫലങ്ങള്‍) - ചെമ്പോളി ശ്രീനിവാസന്‍

തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍

Sunday, November 2, 2008

ഉമ്മമാരുടെ സങ്കടവും രോഷവും

ഇരുപത്തഞ്ചുവര്‍ഷമായി മുസ്ലീം സ്‌തരീകളുടെ സമത്വത്തിനുവേണ്ടി എം. എന്‍. കാരശ്ശേരി എഴുത്തുലൂടെ നടത്തിയ ഇടപെടുലുകളാണ്‌ ഈ പുസ്‌തകം. ആമുഖത്തില്‍ പറയുന്നു: ' മതമല്ല, മനുഷ്യനാണ്‌ എന്റെ വിഷയം


ചേക്കുട്ടിപ്പാപ്പ ഒരു ജിന്നാണ്‌. സങ്കടപ്പെടുന്ന സ്‌ത്രീകളുടെ വിളികേട്ട്‌, അവരെ സങ്കടപ്പെടുത്തിയവരെ വകവരുത്തുന്ന ശക്തിയാണ്‌ ചേക്കുട്ടിപ്പാപ്പ. ഈ ജിന്ന്‌ പെണ്‍വാദിയാണ്‌ എന്നതാണ്‌ പ്രധാനവിശേഷം. പെണ്ണുങ്ങളോട്‌ ആരെങ്കിലും വല്ല അന്യായവും ചെയ്‌താല്‍ ചേക്കുട്ടിപ്പാപ്പ അയാളുടെ മേത്ത്‌കൂടും. ശാരീരികവും മാനസീകവുമായ ഏതെങ്കിലും അസുഖമായിട്ട്‌ അത്‌ വെളിപ്പെടും; അല്ലെങ്കില്‍ കച്ചവടത്തില്‍ നഷ്ടം വരും; ചിലപ്പോള്‍ കന്നുകള്‍ക്കോ വിളകള്‍ക്കോ ആപത്തുവരും. കാരണം പെണ്ണുങ്ങള്‍ കരഞ്ഞുപറഞ്ഞാല്‍ ഉടനടി ദയതോന്നി അവരെ ഉപദ്രവിച്ചവരെ പിടികൂടാന്‍ കാത്തിരിക്കുകയാണ്‌ ചേക്കുട്ടിപ്പാപ്പ. ചേക്കുട്ടിപ്പാപ്പയെ ഒഴിപ്പിക്കണമെങ്കില്‍ കര്‍മ്മം ചെയ്യണം. അതുമാത്രം പോരാ- ആ പെണ്ണിന്റെ സങ്കടത്തിന്‌ നിവൃത്തിയുണ്ടാക്കണം?.

ഈ ഉദ്ധരണി എം. എന്‍. കാരശ്ശേരിയുടെ ഉമ്മമാര്‍ക്കുവേണ്ടി ഒരു സങ്കടഹര്‍ജി എന്ന പുസ്‌തകത്തില്‍ നിന്നുള്ളതാണ്‌. ഇരുപത്തഞ്ചുവര്‍ഷമായി മുസ്ലീം സ്‌തരീകളുടെ സമത്വത്തിനുവേണ്ടി അദ്ദേഹം എഴുത്തുലൂടെ നടത്തിയ ഇടപെടുലുകളാണ്‌ ഈ പുസ്‌തകം. ആമുഖത്തില്‍ പറയുന്നു: ' മതമല്ല, മനുഷ്യനാണ്‌ എന്റെ വിഷയം. മതകാര്യങ്ങളെപ്പറ്റിയല്ല, സാമൂഹ്യപ്രശ്‌നങ്ങളെപ്പറ്റിയാണ്‌ ഞാന്‍ സംസാരിക്കുന്നത്‌. പൗരോഹിത്യത്തെ ഏറ്റെതിര്‍ക്കുക എന്നതാണ്‌ ഈ പുസ്‌തകത്തിന്റെ ജന്മദൗത്യം'.

വ്യപസ്ഥാപിത മതപൗരോഹിത്യവും വിവിധ മതസംഘടനകളും മുസ്ലീം സ്‌ത്രീയുടെ കാര്യത്തില്‍ അങ്ങേയറ്റം നിരുത്തരവാദപരമായി പെരുമാറുന്നതാണ്‌ നമുക് കാണാനാവുന്നത്‌.
നീതിയും തുല്യതയുമാണ്‌ ഇസ്ലാമിന്റെ ആണിക്കല്ല്‌. പക്ഷേ, എവിടെയാണ്‌ നീതി? തുല്യത?
മുസ്ലീം സ്‌ത്രീക്ക്‌ ഒരു പ്രശ്‌നവുമില്ലെന്നു മാത്രമല്ല മറ്റു സമുദായങ്ങളെ അപേക്ഷിച്ച്‌ സ്‌ത്രീകള്‍ക്ക്‌ കൂടുതല്‍ സ്വാതന്ത്ര്യവുമുണ്ടെന്നുമാണ്‌ ഇവരുടെ വാദം. പുനര്‍വിവാഹം, വിവാഹമോചനം, സ്വത്തിലുള്ള അവകാശം ഇവയൊക്കെയാണ്‌ ഈ സ്വാതന്ത്ര്യപരിധിയില്‍ വരുന്നത്‌. ഇതൊന്നും ഇസ്ലാമിലില്ലെന്നല്ല . പ്രവാചകന്‍ വിഭാവനം ചെയ്‌ത സ്‌ത്രീ സ്വാതന്ത്ര്യം ഇവിടെയുണ്ടോ? പുരുഷകേന്ദ്രീകൃതമായ, അവരുടെ താത്‌പര്യങ്ങള്‍ക്കനുസരിച്ചുള്ള നടപ്പുകളാണ്‌ ഇവിടെ നടക്കുന്നത്‌.
സ്‌്‌ത്രീകള്‍ക്കു നേരെയുള്ള വിവേചനത്തിന്‌ ശരീഅത്തിനെ കൂട്ടുപിടിക്കുകയും ചെയ്യും. എന്നാല്‍ പുരുഷന്‍ ചെയ്യുന്നതൊക്കെ ശരീഅത്ത്‌ അനുസരിച്ചാണോ? അല്ലെന്നുതന്നെ പറയേണ്ടിവരും. സ്‌ത്രീധനം എന്ന ഒറ്റ ഉദാഹരണം മതി അതിന്‌.
സ്‌ത്രീധനം വേണമെന്ന്‌ ആണുങ്ങളെപ്പെലെ പെണ്ണുങ്ങളും പറയുന്നത്‌ എന്തുകൊണ്ടാണ്‌? സ്‌ത്രീധനവുമായി ബന്ധപ്പെട്ട പീഡനങ്ങളിലും കൊലകളിലും അമ്മായിയമ്മമാരും നാത്തൂന്മാരും ഉള്‍പ്പെടുന്നത്‌ എന്തുകൊണ്ടെന്ന്‌ വിശദീകരിക്കുകയാണ്‌ അദ്ദേഹം.




സ്‌ത്രീധനം എന്നത്‌ പുരുഷാധിപത്യഘടന സൃഷ്ടിച്ച ഒരു സാമ്പത്തീകക്രമം ആണ്‌. ആക്രമം സ്വയം ഉള്‍ക്കൊല്‌ളിക്കുന്നതിലൂടെ, ആ ഘടനയുടെ മൂല്യങ്ങള്‍ പഠിച്ചു പ്രാവര്‍ത്തികമാക്കുന്നതിലൂടെ, സാംസ്‌ക്കാരികമായി 'പുരുഷന്മാര്‍' ആയി മാറിയ സ്‌ത്രീകളാണ്‌ സ്‌ത്രീധനത്തിനുവേണ്ടി നിലകൊല്‌ളുന്ന മാതാക്കളും നാത്തൂന്മാരും അമ്മായിയമ്മമാരും. അവരെ വീണ്ടും സ്‌ത്രീകളാക്കി മാറ്റുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തനമാണ്‌ സ്‌ത്രീധന വിരോധസമരം.

സ്‌ത്രീധനത്തിനെതിരെ പൊരുതാനും അത്‌ ഇല്ലാതാക്കാനും സ്‌ത്രീകള്‍ക്ക്‌ മാത്രമേ സാധിക്കൂ-ശാരീരികമായും സാംസ്‌ക്കാരികമായും 'സ്‌ത്രീകളായ' സ്‌ത്രീകള്‍ക്ക്‌ മാത്രം!


വിവാഹം, വിവാഹമോചനം. ബഹുഭാര്യത്വം, തൊഴില്‍, ആരാധന തുടങ്ങി എല്ലാകാര്യത്തിലും മനുഷ്യനെന്ന പരിഗണന സ്‌്‌ത്രീക്ക്‌ ലഭിക്കുന്നില്ലെന്നതാണ്‌ സത്യം. പ്രത്യേകിച്ച്‌ ദരിദ്രര്‍ക്ക്‌.
ബഹുഭാര്യത്വം സ്‌്‌ത്രീയെ രക്ഷിക്കലല്ല ശിക്ഷിക്കലാണ്‌. 'ദാരിദ്ര്യംകൊണ്ടാണ്‌ ഒരു പെണ്‍കുട്ടി ഒരുത്തന്റെ രണ്ടാംഭാര്യയായി നില്‌ക്കുന്നത്‌; ദാരിദ്ര്യം കൊണ്ടുതന്നെയാണ്‌ രണ്ടാംഭാര്യ കയറിവരുമ്പോള്‍ ഒന്നാംഭാര്യ ഇറങ്ങിപ്പോകുന്നതും. കാശുള്ള വീട്ടിലെ പെണ്ണിനെ ഇതിനൊന്നും കിട്ടില്ല. ദാരിദ്ര്യത്തെ ലൈംഗീക ചൂഷണത്തിന്‌ ഉപാധിയാക്കുന്ന ഏര്‍പ്പാടാണിത്‌' .

ഇവിടുത്തെ ഒരു പെണ്ണും ഭര്‍ത്താവിന്‌ മറ്റൊരു ഭാര്യയുണ്ടാവുന്നത്‌ അംഗീകരിക്കാന്‍ മാത്രം വിശാലമനസ്‌ക്കയല്ല. മതവിശ്വാസത്തിന്റെ ഭാഗമാണെന്ന്‌ പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയോ, വിവാഹമോചനം എന്നു പറഞ്ഞോ, അല്ലെങ്കില്‍ പണത്തിന്റെ ആധിപത്യത്തിലോ പറയിപ്പിച്ചേക്കാം എന്നല്ലാതെ ഒരാളും ബഹുഭാര്യത്വത്തെ ഇഷ്ടപ്പെടുന്നില്ല.
ഈ പുരുഷന്‍ തന്നെ തന്റെ സഹോദരിയോ മകളോ ഒരുത്തന്റെ രണ്ടാംഭാര്യയായിരിക്കുന്നതില്‍ സന്തോഷിക്കുന്നുണ്ടാവില്ല.

കാരശ്ശേരി ഇക്കാര്യത്തെ അവതരിപ്പിക്കുന്നത്‌ നബിയുടെ മകള്‍ ഫാത്തിമയെ മുന്നില്‍ നിര്‍ത്തിയാണ്‌. ഫാത്തിമയുടെ ഭര്‍ത്താവ്‌ രണ്ടാമതൊന്ന്‌ കെട്ടണം എന്ന്‌ ആഗ്രഹം പ്രകടിപ്പിച്ച്‌ നബിയോട്‌ അനുവാദം വാങ്ങാന്‍ ശ്രമിച്ചു. നബി അനുവദിച്ചില്ലെന്നുമാത്രമല്ല അതിനദ്ദേഹം പറഞ്ഞ ന്യായം: ' അത്‌ ഫാത്തിമയുടെ ഹൃദയത്തെ വേദനിപ്പിക്കും' എന്നാണ്‌്‌.

ഇക്കാര്യത്തെക്കുറിച്ച്‌ 'പെണ്ണിന്റെ വേദന' എന്ന അദ്ധ്യായത്തില്‍, ഇസ്ലാമിന്റെ ശത്രുവിന്റെ മകളെ വിവാഹം കഴിക്കാന്‍ അലി ആഗ്രഹിച്ചതുകൊണ്ടാണ്‌ നബി നീരസം പ്രകടിപ്പിച്ചതെന്ന ചിലരുടെ വാദത്തെ പ്രതിരോധിക്കുകയാണ്‌.
അഭികാമ്യമായ ജീവിതരീതി എകപത്‌നീത്വമാണെന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന്‌ കാര്യം ഖുര്‍ആന്‍ വാക്യങ്ങളിലൂടെ തന്നെ തെളിയിക്കുകയാണ്‌. നീതിപാലിക്കുവാന്‍ ആവില്ലെന്ന്‌ ഭയപ്പെടുന്നപക്ഷം ഒരു സ്‌ത്രീയെമാത്രം വിവാഹം ചെയ്യുക(4:3) എത്ര ആഗ്രഹിച്ചാലും സ്‌ത്രീകള്‍ക്കിടയില്‍ തുല്യത പലര്‍ത്താന്‍ നിങ്ങള്‍ക്കാവുകയില്ല(4: 129) എന്നു പുരുഷന്മാരെ താക്കീതു ചെയ്യുന്നു ഖുര്‍ആന്‍.

ഒറ്റയടിക്ക്‌ മൂന്നുംചൊല്ലുന്ന തലാക്കിനെ വിമര്‍ശന വിധേയമാക്കുന്നു ഈ പുസ്‌തകത്തില്‍. മുസ്ലീം സ്‌ത്രീകള്‍ക്ക്‌ അവശതകളുണ്ട്‌്‌ എന്നു പറയുന്നത്‌ സമുദായത്തെ നിന്ദിക്കലായി വ്യാഖ്യാനിക്കപ്പെടുന്ന ഒരവസ്ഥ ഇന്നും നിലനില്‌ക്കുന്നു എന്ന്‌ ചൂണ്ടികാട്ടുന്നു.

വേഷം എന്ന ഭാഗത്തെ അശ്ലീലത്തിന്റെ കളി എന്ന കുറിപ്പില്‍ ടെന്നീസുകളിക്കാരി സാനിയ മിര്‍സയുടെ വേഷം അനിസ്ലാമികമാണെന്ന പുരോഹിതന്മാരുടെ മതവിധിക്കെതിരെയുള്ളതാണ്‌.
സാനിയ കായികരംഗത്ത്‌ നല്‌കിയ നേട്ടത്തിന്‌ പിന്തുണ നല്‌കാന്‍ അധ്വാനമോ, പണമോ, വാക്കോപോലും ഉപയോഗിക്കാത്തവരാണ്‌ ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്‌. അവരോട്‌ അദ്ദേഹം ചോദിക്കുന്നു. " ദാരിദ്ര്യംകൊണ്ട്‌ നഗ്നത മറക്കാന്‍ പാങ്ങില്ലാതെ, ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ഇന്ത്യയില്‍ എത്രയോ ആയിരം മുസ്ലീം സ്‌ത്രീകള്‍ ജിവിക്കുന്നുണ്ട്‌. അവരുടെ നഗ്നത മറക്കുവാന്‍ നിങ്ങള്‍ എന്തു ചെയ്‌തിട്ടുണ്ട്‌? അതിനെപ്പറ്റി നിങ്ങള്‍ വല്ലതുമോന്ന്‌ ആലോചിച്ചുണ്ടോ? അക്കാര്യത്തില്‍ വല്ലതും ആലോചിക്കുവാനോ പ്രവര്‍ത്തിക്കുവാനോ ഭാവമുണ്ടോ?"

മതവിധിയുമായി കളിക്കളത്തിലിറങ്ങിയ കൂട്ടര്‍ ശ്രദ്ധിക്കുന്നത്‌ സാനിയ മിര്‍സയുടെ കളിയല്ല, ആ മെയ്യഴകാണ്‌. ലോകത്തെങ്ങുമുള്ള കാണികളുടെ ശ്രദ്ധ പ്രകടനത്തില്‍ നിന്ന്‌ ആ ശരീരവടിവിലേക്ക്‌ തിരിച്ചുവിടുന്നതില്‍ ദൃശ്യമാധ്യമങ്ങളേക്കാള്‍ പങ്കുവഹിക്കുന്നത്‌ ഈ മതവിധിയാകുന്നു. ഈ വിഷയത്തിലെ പ്രധാന പ്പെട്ട അശ്ലീലം ഫത്വയാണ്‌ എന്ന അദ്ദേഹം ഈ ലേഖനത്തില്‍ പറഞ്ഞു നിര്‍ത്തുന്നു.

ബീമാപ്പള്ളി വിവാദം, പര്‍ദയുടെ അന്തരാര്‍ത്ഥങ്ങള്‍, സ്‌ത്രീ സംവരണം, പള്ളിപ്രവേശനം, തലാഖ്‌, ഷാബാനുകേസിന്റെ വിധി, സ്‌ത്രീധനം, വ്യക്തിനിയമം തുടങ്ങി മുസ്ലീം സ്‌ത്രീകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച്‌ വളരെ തന്മയത്വത്തോടെ എഴുതിയിരിക്കുന്നു. പഠനം എന്ന വിഭാഗത്തിലാണ്‌ പെടുത്തിയിരിക്കുന്നതെങ്കിലും ലളിതമായ ആഖ്യാനശൈലി വായന എളുപ്പമാക്കുന്നുണ്ട്‌.

മുസ്ലീം സ്‌ത്രീ എല്ലാതരത്തിലും അവഗണന അനുഭവിക്കുന്നവളാണ്‌. അവള്‍ക്കുവേണ്ടി ശബ്ദ്‌ിക്കാന്‍ ആരുമില്ല. ദുരിതം അനുഭവിച്ചിരുന്ന കേരളത്തിലെ മറ്റൊരു സ്‌ത്രീ സമൂഹമായിരുന്ന അന്തര്‍ജനങ്ങളെ ഉദ്ധരിക്കാന്‍ വി.ടി. ഭട്ടതിരിപ്പാടിനെപ്പോലൊലു സാമൂഹ്യ പരിഷ്‌ക്കര്‍ത്താവുണ്ടായി . മാപ്പിളപ്പെണ്ണുങ്ങളെ ബോധവതികളാക്കാനും അവര്‍ക്കുവേണ്ടി വാദിക്കാനും ഇവിടുത്തെ മുസ്ലീം സമൂഹത്തില്‍ കാര്യമായ ഒരു ശ്രമവും നടന്നില്ല എന്ന ഉമ്മമാര്‍ക്കുവേണ്ടി ഒരു സങ്കടഹര്‍ജിയില്‍ പറയുന്നു.
ശരിയാണ്‌. കാരശ്ശേരിയെപ്പോലെയുള്ള പുരുഷന്മാര്‍ സ്‌ത്രീ പക്ഷത്തുനിന്ന്‌ എഴുതാനെങ്കിലുമുള്ളത്‌ വലിയ ആശ്വാസമാണ്‌. ഇത്തരമൊരു പുസ്‌തകത്തില്‍നിന്ന്‌ സാമൂഹികശാസ്‌ത്രത്തിന്റെ രീതിശാസ്‌ത്രം പ്രയോഗത്തില്‍ വരുത്തിയ പഠനങ്ങളല്ല പ്രതീക്ഷിക്കേണ്ടത്‌ എന്ന്‌ അവതാരികയില്‍ ജെ. ദേവിക പറയുന്നു. കാരണം ഒരു വ്യക്തിയുടെ -സമുദായത്തില്‍ ഉറച്ച വേരുകളുള്ള ഒരു വ്യക്തിയുടെ -സമരത്തിന്റെ രേഖയാണിത്‌്‌.

ആരാണീ ചേക്കുട്ടിപ്പാപ്പ?
ഉമ്മമാരുടെ സങ്കടഹരജികള്‍ക്ക്‌ കാതോര്‍ത്തിരിക്കുകയും അവയ്‌ക്ക്‌ ന്യായമായ പരിഹാരം ഉണ്ടാവും വരെ ' പ്രതികളെ' സൈ്വരം കെടുത്തുകയും ചെയ്യുന്ന ഈ ' രക്ഷകന്റെ' പുരാവൃത്തം ആകൃതിപ്പെട്ടത്‌ സമൂഹമനസ്സിന്റെ പ്രാചീനമായി നീതിബോധത്തില്‍ നിന്നാവണം.
മതവിശ്വാസത്തിന്റെയും നാട്ടുനടപ്പിന്റെയും പല്‍ച്ചക്രങ്ങളില്‍ ഞെരിഞ്ഞമര്‍ന്നുപോകുന്ന സ്‌ത്രീകളുടെ നിശബ്ധമായ വ്യസനത്തിന്റെ പ്രതിക്രിയയാണ്‌ ചേക്കുട്ടിപ്പാപ്പ. ചേക്കുട്ടിപ്പാപ്പയെ അയയ്‌ക്കും എന്നത്‌ നാടന്‍ പ്രതിരോധത്തിന്റെ സൂചകം ആണ്‌. മറ്റു വഴിക്ക്‌ പരിഹാരം നേടാന്‍ പ്രയാസമായ അത്യാചാരങ്ങള്‍ക്കെതിരായാണഅ, സമൂഹമനസ്സിലെ അദൃശ്യമായ നീതിന്യാക്കോടതി ചേക്കുട്ടിപ്പാപ്പ എന്ന പെണ്‍വാദിയായ ജിന്നിനെ ആവാഹിക്കുന്നത്‌.

വായിച്ചു തീരുമ്പോള്‍ ഒറ്റച്ചോദ്യം മാത്രം അവശേഷിക്കുന്നു.

ആരാണീ ചേക്കുട്ടിപ്പാപ്പ?
ഉത്തരം: അതൊരു ജിന്നാണ്‌. ഈ മിത്തൊരു താത്‌്‌ക്കാലിക കൗതുകമുണര്‍ത്തിയേക്കാം. പക്ഷേ, മുസ്ലീം സ്‌ത്രീയുടെ രക്ഷകയായി, അവള്‍ക്കു വേണ്ടി വാദിക്കാന്‍, തുല്യനീതി ഉറപ്പിക്കാന്‍ എന്നാണ്‌ ചേക്കുട്ടിപ്പാപ്പ സ്‌ത്രീരൂപത്തില്‍ അവതരിക്കുന്നത്‌?


കടപ്പാട്‌ കറന്റ്‌ ബുക്ക്‌സ്‌ ബുള്ളറ്റിന്‍ ഒക്ടോബര്‍ 2008

ഡി.സി. ബുക്‌സ്‌
100 രൂപ