Saturday, May 30, 2009

നീലാംബരിയുടെ ഓര്‍മക്ക്




വീടിനടുത്ത്‌ ഒരു വായനശാല തുടങ്ങിയത്‌ പത്താംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌. വളരെ കുറച്ചു പുസ്‌തകങ്ങള്‍. അതിലധികവും ലേഖനങ്ങള്‍. പലരുംസംഭാവന കൊടുത്തതുകൊണ്ടാവണം. കഥകളുടെയും നോവലുകളുടേയും എണ്ണം വിരലിലെണ്ണാവുന്നതായിരുന്നു.

എം. ടിയുടെ കാലത്തില്‍ തുടങ്ങി പത്താംക്ലാസ്സിലെ വെക്കേഷന്‍കാലത്ത്‌ നോവലുകളെല്ലാം വായിച്ചു തീര്‍ത്തു. വായിക്കാന്‍ പുസ്‌തകം കിട്ടാത്തതിന്റെ വേദന ശരിക്കുമറിഞ്ഞു തുടങ്ങി. വഴികളൊന്നുമില്ല. ആകെ കിട്ടുന്നത്‌ പൈങ്കിളി വാരികകളാണ്‌. കുറേ പുസ്‌തകങ്ങള്‍ വായിച്ച്‌ ചിന്തയില്‍ ആകെ മാറ്റം വന്നതോടെ പൈങ്കിളി നോവലുകളോട്‌ മടുപ്പായി...

അങ്ങനെ വായിക്കാന്‍ പാഠപുസ്‌തകങ്ങളല്ലാതെ മറ്റൊന്നുമില്ലാതിരിക്കുമ്പോഴാണ്‌ മനോരമ ആഴ്‌ചപ്പതിപ്പില്‍ മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി വായിക്കുന്നത്‌. പിന്നെ ഒറ്റയടിപ്പാത...
കൂടുതല്‍ കൂടുതല്‍ വായിക്കാന്‍ തോന്നി...തോന്നലുകള്‍ മാത്രം മിച്ചം. മാധവിക്കുട്ടി എന്ന എഴുത്തുകാരി എന്റെ മനസ്സില്‍ നിറഞ്ഞു നിന്നു. എഴുതുന്ന ഒരാളെ കാണാന്‍ ആഗ്രഹിച്ചിരുന്നതെങ്കില്‍ അതു മാധവിക്കുട്ടി മാത്രമായിരുന്നു. ഭേദപ്പെട്ട ഒരു വായനശാല നാട്ടിലുണ്ടായി. ഞാനൊരു കൗമാരക്കാരി. അന്നൊക്കെ കുറേ ചെറുക്കന്മാര്‍ പോയിരിക്കുന്ന ആ ലൈബ്രറി എനിക്കന്യമാണെന്ന തോന്നലായിരുന്നു. പെമ്പിള്ളേര്‍ ആരും പോയിക്കണ്ടില്ല. കുറച്ചൊക്കെ കുത്തിക്കുറിക്കാന്‍ തുടങ്ങിയിരുന്നു. മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ സ്ഥിരം കിട്ടാന്‍ തുടങ്ങി. പേര്‌ ഒന്നുരണ്ടിടത്ത്‌ അച്ചടിച്ചു വന്നു....

അങ്ങനെയിരിക്കെയാണ്‌ ഇളയച്ഛന്‍ ലൈബ്രേറിയിനായിരിക്കാന്‍ എന്നെ വിളിക്കുന്നത്‌. ശരിക്കും സ്വര്‍ഗ്ഗം കിട്ടിയപോലെ...എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‌ എന്നേക്കാള്‍ സന്തോഷമാണെന്നു തോന്നി. വായനയുടെ ലോകത്തേക്കെത്താനായല്ലോ എന്നവന്‍ പറയുമ്പോള്‍ കണ്ണുകള്‍ വല്ലാതെ തിളങ്ങിയിരുന്നതോ നിറഞ്ഞതോ എന്ന്‌ മനസ്സിലായില്ല.

ആദ്യത്തെ പണി പുസ്‌തകങ്ങള്‍ തരം തിരിച്ച്‌ എഴുതിവെക്കുകയായിരുന്നു.
ആ പുസ്‌തകങ്ങള്‍ക്കിടയില്‍ തെരഞ്ഞത്‌ മാധവിക്കുട്ടിയുടെ രചനകളായിരുന്നു. മുമ്പത്തെ ലൈബ്രേറിയനെ കണ്ടപ്പോള്‍ മാധവിക്കുട്ടിയുടെ പുസ്‌തകങ്ങളൊന്നുമില്ലേ എന്നു ചോദിച്ചു.
മറുപടി എന്നെ വല്ലാതെ അമ്പരിപ്പിച്ചു.
'അവര്‍ ഒരു വൃത്തിക്കെട്ട സ്‌ത്രീയാ...
അവരെഴുതുന്നതൊന്നും വായിക്കാന്‍ കൊള്ളില്ല....'

എന്തൊരു മുന്‍വിധി!!!!....

ഒന്നരമാസത്തിനുള്ളില്‍ ആ പണി ഞാനുപേക്ഷിച്ചു. അതിനുള്ള കാരണം ലൈബ്രറിയോ കമ്മറ്റിയോ ഒന്നുമായിരുന്നില്ല. പുസ്‌തകങ്ങളുടെ ഇടയിലെ ഒന്നരമാസത്തില്‍ നിന്ന്‌ ഹൃദയവേദനയോടെ ഇറങ്ങിപ്പോന്നു, ചില നുണകള്‍ ചേര്‍ത്തുവെച്ചുകൊണ്ട്‌.

പിന്നീട്‌ നെഹ്‌റു യുവ കേന്ദ്രയില്‍ നിന്നാണ്‌ പക്ഷിയുടെ മണവും ചേക്കേറുന്ന പക്ഷികളും എന്റെ കഥയും നീര്‍മാതളം പൂത്തകാലവുമൊക്കെ കിട്ടുന്നത്‌. നടക്കുന്നിടത്തും ഇരിക്കുന്നിടത്തുമൊക്കെ എന്തെല്ലാമോ ഗന്ധങ്ങളുണ്ടെന്ന്‌ തോന്നി തുടങ്ങി. എല്ലാത്തിനുമേറെ അവരുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഒരുപാടുനേരം നോക്കിയിരിക്കുമായിരുന്നു.


എന്റെ വായനയില്‍ മാധവിക്കുട്ടി വളരെ ഉയരത്തിലായിരുന്നു. ഒരുപക്ഷേ, മറ്റുള്ള ആരേക്കാളും....സ്‌ത്രീകളുടെ ഇടയില്‍ ഒന്നാമത്‌ എന്നല്ല...സ്വാതന്ത്ര്യത്തിന്റെ എഴുത്തായിരുന്നു എന്ന തോന്നലുകൊണ്ട്....എല്ലാ അര്‍ത്ഥത്തിലും....

ഒരു സ്‌ത്രീ എന്ന നിലയില്‍ മാത്രം കൂട്ടിവായിക്കാവുന്ന ഒന്നല്ല അവരുടെ എഴുത്ത്. അവര്‍ തീര്‍ത്ത ലോകം അവര്‍ക്കുമാത്രം സ്വന്തം...ആ ലോകത്തിലെ കാഴ്‌ചക്കാര്‍ മാത്രം നമ്മള്‍....

പ്രിയപ്പെട്ട അവര്‍ ഇവിടെയെവിടെയോ ഇരിക്കുന്നുണ്ടെന്ന്‌ തന്നെ വിചാരിക്കാം....നഷ്ടപ്പെട്ടിട്ടില്ലെന്ന്‌ മനസ്സിനെ ആശ്വസിപ്പിക്കാം.....

Sunday, May 10, 2009

ചില സൗന്ദര്യ സങ്കല്‌പങ്ങള്‍

എവിടെ നോക്കിയാലും നിന്റെ മുടിയാണല്ലോ എന്ന്‌ അവന്‍്‌ ദേഷ്യപ്പെടുമ്പോള്‍ ചിലപ്പെഴെങ്കിലും എനിക്കു ചിരിവരും. നീണ്ട മുടിയുള്ള പെണ്ണിനെകെട്ടണമെന്ന്‌ ആഗ്രഹിക്കുന്ന സകലപുരുഷന്മാരെയും അന്നേരം ഞാനോര്‍ക്കും. സ്‌ത്രീയുടെ സൗന്ദര്യലക്ഷണങ്ങളിലൊന്നാണല്ലോ നീണ്ട പനങ്കുല പോലത്തെ മുടി.
പക്ഷേ, ഒരു മുടിയെങ്കിലും തോര്‍ത്തിലോ ചീപ്പിലോ നിലത്തോ കണ്ടുപോയാല്‍ ഇവര്‍ ഉറഞ്ഞുതുള്ളും.

തന്നത്താന്‍ ചോറുവെച്ച്‌ വാര്‍ക്കാനായപ്പോള്‍ മുതല്‍ അമ്മച്ചി പറയും 'ചുറ്റിച്ചു വാര്‍ക്കണേ' എന്ന്‌. തവിക്കണകൊണ്ട്‌ കഞ്ഞി ഇളക്കിയ ശേഷമേ വാര്‍ക്കാവൂ എന്നാണ്‌ സാരം. മുടിയോ മറ്റുനാരുകളോ വീണുപോയിട്ടുണ്ടെങ്കിലും ഇളക്കലില്‍ തവിക്കണയില്‍ ചുറ്റും. നീളമുള്ള മുടി പെണ്ണിനു മാത്രമായതുകൊണ്ട്‌ കുഞ്ഞു മുടിക്കഷ്‌ണം കണ്ടാലും പെണ്ണിനു തന്നെ കുറ്റം.

"മുടിയില്ലാതെ ഒറ്റദിവസംപോലും ചോറുണ്ണാനാവില്ല....നിന്റെയൊരു മുടി..."

ഹോ..പാവം...ഇത്രകാര്യമായിട്ട്‌ ഉച്ചത്തെ ഭക്ഷണത്തെക്കുറിച്ചുമാത്രം പറയുമ്പോള്‍ മുടി. കാരണം രാവിലെയും വൈകിട്ടും ഒപ്പമിരുന്നാണല്ലോ കഴിക്കുന്നത്. ഇങ്ങനെ എന്നും ഉച്ചത്തേക്കുള്ള ചോറില്‍ മുടിയുണ്ടായിരുന്നെങ്കില്‍ ഞാനിപ്പോള്‍ 'ഗള്‍ഫ്‌ ഗേറ്റു'കാരെ കാണേണ്ടിവന്നേനേ....

ആദികവി മുതല്‍ പാടി തുടങ്ങിയതാണ്‌ സ്ത്രീയുടെ മുടിയെക്കുറിച്ച്. മുടിയില്ലാത്ത പെണ്ണ്‌ എന്തിനു പറ്റും. പക്ഷേ, ഒരു മുടി നാരുപോലും കൊഴിഞ്ഞു വീഴാന്‍ പാടില്ല...കൊഴിയും മുമ്പുള്ള മുടിയുടെ അഴകിനെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നവര്‍ .... കൊഴിഞ്ഞമുടിക്ക് 'വീണപൂവി'ന്റെ ഗതിയാണ്‌. ഇത്രയും അറപ്പുള്ള സംഗതിയില്ല പിന്നെ...

ഒരിക്കല്‍ ഹോട്ടലില്‍ നിന്ന്‌ ചോറുണ്ണുമ്പോള്‍ സഹപ്രവര്‍ത്തകന്റെ ചോറില്‍ മുടി. അവന്‍ പതുക്കെ മുടിയെടുത്ത്‌ മാറ്റി ഭാവഭേദമൊന്നുമില്ലാതെ കഴിക്കാന്‍ തുടങ്ങി. ഇങ്ങനെയൊരത്ഭുതം ആദ്യമായി കാണുകയായിരുന്നു. 'ലോകത്തെ ഞെട്ടിക്കുന്ന സംഭവം' ഇതൊക്കെയാണെന്ന്‌ അപ്പോള്‍ തോന്നി.

മുടി കൊഴിയുന്നതിനും വളരാനും എത്രയെത്ര മരുന്നുകളാണ്‌ പരസ്യങ്ങളില്‍...കേശസംരക്ഷണത്തിന്‌ എത്ര ചിലവാണ്‌. എണ്ണ, ,സോപ്പ്‌, താളി, ഷാംപൂ....താരന്‌, കൊഴിച്ചിലിന്‌, പേനിന്‌ ....

എലിവാലുപോലുള്ള മുടിയാണെങ്കിലും അത്‌ ഒപ്പംവെട്ടി വൃത്തിയാക്കുന്നത്‌ പ്രാണസങ്കടമാണ്‌ പലര്‍ക്കും. നീളം കുറഞ്ഞാല്‍ പെണ്ണല്ലാതാകുമോ എന്ന ഉത്‌കണ്‌ഠ. എന്റെ എലിവാലുപോലത്തെ മുടിയങ്ങ്‌ വെട്ടിക്കളഞ്ഞാലോ എന്ന്‌ പലവട്ടം ആലോചിച്ചിട്ടുണ്ട്‌. ഒന്നാമത്‌ ഈ സംരക്ഷണമൊന്നും എനിക്കു പറ്റുന്ന പണിയല്ല. രാവിലെ ധൃതിപിടിച്ച്‌ ഓഫീസിലേക്ക്‌ ഓടുമ്പോള്‍ മുടിയെക്കുറിച്ചൊന്നും ചിന്തിക്കാന്‍ പറ്റാറില്ല. വേനലില്‍ മുടി വരുത്തുന്ന ചൂടിനെക്കുറിച്ച്‌ ഓര്‍ക്കാതിരിക്കുന്നതാണ്‌ നല്ലത്‌. സഹപ്രവര്‍ത്തകമാരെല്ലാവരും ഇത്തവണത്തെ ചൂടില്‍ മുടി മേലോട്ട്‌ വാരിവലിച്ച്‌ കെട്ടി ജോലിചെയ്‌തു. അതു കണ്ടപ്പോള്‍ 'മക്കളെ ഇതു കുളിക്കടവല്ല..ബേങ്കാണ്‌ 'എന്നാണ്‌ കളിയായിട്ടാണെങ്കിലു്‌ം ഒരു മാനേജര്‍ പ്രതികരിച്ചത്.

കൊഴിഞ്ഞ്‌ കോലുപോലായ മുടി കുറച്ചുമുറിച്ചു മാറ്റിയപ്പോള്‍ അനിയത്തിയോട്‌ അമ്മച്ചി ചോദിച്ചത്‌ 'നിനക്കെന്തു പ്രാന്താ'ണെന്നായിരുന്നു....അങ്ങനെയാണ്‌ നമുക്കുചുറ്റും കുറച്ചല്‌പം മുടി മുറിച്ചു കളഞ്ഞാല്‍ ഗ്രാമസൗന്ദര്യം പോയെന്നും നാഗരികയായെന്നും കേള്‍ക്കേണ്ടി വരും.

ഇക്കാര്യം വസ്‌ത്രത്തിലെത്തുമ്പോള്‍ പറയുകയും വേണ്ട. തിങ്ങി നിറഞ്ഞ ബസ്സില്‍ കുറച്ചു പുറകില്‍ നില്‌ക്കേണ്ടി വരുന്ന ഒരു സ്‌ത്രീയുടെ കാര്യം അനുഭവിച്ചവര്‍ക്കേ മനസ്സിലാവൂ. സാരിയുടെ തലപ്പിനെ ഷാളിനെ, മഫ്‌ത്തയെ തിരക്കിനിടയില്‍ നിന്നും മോചിപ്പിച്ചെടുക്കുമ്പോഴേക്കും പുതിയതൊരെണ്ണം വാങ്ങേണ്ട അവസ്ഥയിലെത്തും. മുടിയിലെ സ്ലൈഡുകള്‍, ക്ലിപ്പ്, റിബണ്‍ എല്ലാം ഇങ്ങനെ തന്നെ. എല്ലാംകൂടി പെറുക്കികൂട്ടിയാല്‍ ബസ്സുകാര്‍ക്ക്‌ സ്റ്റേഷനറിക്കട തുടങ്ങാം.
ഒരു ദിവസം ബസ്സില്‍ നിന്നിറങ്ങുമ്പള്‍ എന്റെ മുടിക്കെന്തോ കനം. നോക്കുമ്പോള്‍ പേന. ഒരു സഹപ്രവര്‍ത്തകയ്‌ക്ക്‌ ആ വകുപ്പില്‍ കിട്ടിയത്‌ കണ്ണടയായിരുന്നു.

മുമ്പേ ഇറങ്ങിയ ചേച്ചിയുടെ സാരിത്തലപ്പില്‍ പുറകിലിറങ്ങിയയാള്‍ ചവിട്ടിയതോടെ ചേച്ചി ദാ കിടക്കുന്നു റോഡില്‍ മൂക്കും കുത്തി.
അപ്പോഴാണ്‌ ആ വഴിപോയ മദാമ്മയെ ശ്രദ്ധിച്ചത്‌. മുടിയോ വസ്‌ത്രമോ അവരുടെ നടപ്പിനെ ബാധിക്കുന്നേ ഇല്ലെന്നു തോന്നി. ( കോവളത്ത്‌ കിടക്കുന്നവരെക്കുറിച്ചല്ല പറഞ്ഞുവന്നത്‌)

മുണ്ടും കുപ്പായവും തലയില്‍ തട്ടവുമിട്ടിരുന്ന അലവിതാത്ത പണ്ട് ആറ്റില്‍ വീണുപോയപ്പോള്‍, അവര്‍ക്കു നീന്താനറിയാമായിരുന്നിട്ടും തുണിയാകെ മേലാകെ ചുറ്റി മുങ്ങാന്‍ തുടങ്ങിയപ്പോള്‍, അവരുടെ ശത്രുവായ പീതാംബരന്‌ ചാടേണ്ടിവന്നു രക്ഷിക്കാന്‍....
മുടിയും ആഭരണവും വസ്‌ത്രവുമൊക്കെ ജനനം മുതല്‍ സ്‌ത്രീയെ പലതരം അസ്വാതന്ത്യങ്ങളുടെ കയത്തില്‍ കൊണ്ടുപോയിടുന്നു. രക്ഷപെടാന്‍, വ്യവസ്ഥകളെ മറികടക്കാനുള്ള ശ്രമത്തെ പല്ലും നഖവുമുപയോഗിച്ച്‌ എതിര്‍ക്കുകയും ചെയ്യും.


ഒരു പെണ്‍കുട്ടി ജനിച്ചാല്‍ പറ്റുന്നതും വേഗത്തില്‍ കാതുകുത്തുന്നതാണ്‌ ഇന്നത്തെ രീതി. കുറച്ചു പ്രായമായവരൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട് കല്ല്യാണത്തിന്റെ തലേന്നാണ്‌ കാതുകുത്തിയതെന്നൊക്കെ...മകള്‍ വളര്‍ന്നു സ്വയം തീരുമാനിക്കാനാവുന്ന പ്രായമാവുമ്പോള്‍ ഇഷ്ടമുള്ളതു ചെയ്യട്ടെ എന്നു വിചാരിക്കാന്‍ പറ്റുന്ന എത്രപേരുണ്ട്‌?
ഉണ്ട്‌ ഒരുപാടുപേരുണ്ട്‌..പക്ഷേ, വീട്ടുകാരുടെ ബന്ധുക്കളുടെ സുഹൃത്തുളുടെ സ്‌നേഹപൂര്‍വ്വമായ സമ്മര്‍ദ്ദത്തിനു മുന്നില്‍....
ഈ സമ്മര്‍ദ്ദമാണ്‌ മാറ്റങ്ങളുണ്ടാക്കാതെ പോകുന്നതും.

അടുത്തിരുന്നു ജോലിചെയ്യുന്ന കുട്ടിക്ക്‌ അവള്‍ മുമ്പണിഞ്ഞിരുന്ന മുത്തുമാലകളായിരുന്നു ഭംഗി. പക്ഷേ, വിവാഹം കഴിഞ്ഞതോടെ വലിയൊരു തുടല്‍മാല...ഭര്‍തൃവീട്ടുകാരുടെ കഴിവിനെ കാണിക്കാനാവണം അത്ര വലിയൊരു മാലയുടെ ആവശ്യം. പലപ്പോഴും പലരും സൗന്ദര്യത്തിനിണങ്ങും വിധമായിരിക്കില്ല ആഭരണങ്ങള്‍ ധരിക്കുന്നത്‌. എല്ലാവരെയും തൃ്‌പ്‌തിപ്പെടുത്താന്‍..കുടുംബ മഹിമ കാണിക്കാന്‍...

'ഒന്നുമില്ലെന്നേ..ഉള്ളതൊക്കെ വിറ്റുകള്ളു കുടിച്ചു.....ധൂര്‍ത്തടിച്ചു...കടം തീര്‍ത്തു..' തുടങ്ങിയ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകേള്‍ക്കാതിരിക്കാന്‍....

എല്ലാ സമ്മര്‍ദ്ദങ്ങള്‍ക്കും ഞാനും വിധേയയാണ്‌.

എന്തിനാ ഈ സാരിയും ചുരിദാറും.. അയഞ്ഞ പാന്‍സും ഷര്‍ട്ടുമിട്ടാല്‍ പോരെ..എന്ന് അവനെന്നോട്‌ ചോദിക്കാം.
പക്ഷേ, ആ വേഷത്തിലേക്കു മാറുമ്പോള്‍ മറ്റുള്ളവരുടെ ചോദ്യത്തിനുത്തരം പറയാന്‍ ഒരു ടേപ്പ്‌ റിക്കോര്‍ഡര്‍ കൂടെകൊണ്ടു നടക്കേണ്ടി വരും.
വിനയേച്ചിക്ക്‌ നമോവാകം