Tuesday, March 27, 2007

പത്താംക്ലാസുപരീക്ഷയും ഒരു വിവാഹവും

പത്താംക്ലാസു പരീക്ഷ കഴിഞ്ഞ ആശ്വാസത്തില്‍ വീട്ടിലെത്തുമ്പോള്‍ മുത്തശ്ശന്‍ കശുവണ്ടി മലഞ്ചരക്കുകടയില്‍ കൊണ്ടുപോയി വില്‍ക്കാന്‍ എടുത്തുവെച്ചിരിക്കുന്നു. മുത്തശ്ശന്‌ നടക്കാന്‍ വയ്യാത്തതുകൊണ്ട്‌ ഞാന്‍ കൊണ്ടുപോയി കൊടുക്കണം. വെറുതെ വേണ്ട. കമ്മീഷനുണ്ട്‌. കശുവണ്ടി വിറ്റ്‌ കാശുമയി മടങ്ങിവരുമ്പോഴാണ്‌ ഞാന്‍ ആ കാഴ്‌ച കാണുന്നത്‌.
ഗിരിജചേച്ചി തിളങ്ങന്ന ഒരു സാരിയുടുത്ത്‌ ബസ്സില്‍ നിന്നിറങ്ങുന്നു. സാരിയുടുത്ത്‌ കാണാഞ്ഞതുകൊണ്ടാവണം ഒന്നു കൂടി ശരിക്കുനോക്കി. സംശയമില്ല. പുറകെ മുരളിച്ചേട്ടന്‍ ഒപ്പം എന്റെ അയല്‍ക്കാര്‍ രണ്ടുപേര്‍.ഇവരെയൊക്കെ കണ്ട്‌ ഞാനൊന്ന്‌ അന്ധാളിച്ചു.
കാരണം ഗിരിജ എന്റെ ക്ലാസ്‌മേറ്റാണ്‌. എന്നേക്കാള്‍ നാലഞ്ചു വയസ്സ്‌ മൂത്തതാണ്‌. പല ക്ലാസിലും തോറ്റ്‌ തൊപ്പിയിട്ട്‌ ഒന്‍പതില്‍ വെച്ച്‌ എനിക്കൊപ്പം എത്തിയതാണ്‌. സീനിയോരിറ്റിയുടെ ഭയഭക്തി ബഹുമാനത്താല്‍ ഞങ്ങള്‍ ചേച്ചി എന്നു വിളിച്ചു.
മുരളി അടുത്തിടെ താമസമാക്കിയ അയല്‍ക്കാരനാണ്‌. ഇപ്പോള്‍ കല്ല്യാണം കഴിഞ്ഞുള്ള വരവാണ്‌ . ഗിരിജ വരുന്ന പി.എം എസിന്റെ കണ്ടക്ടറായിരുന്നു മുരളി. ഇവരു തമ്മില്‍ ലൈനായിരുന്നു എന്ന്‌ ഗിരിജചേച്ചി പറഞ്ഞു തന്നെ ഞാന്‍ മനസ്സിലാക്കിയിരുന്നു. പക്ഷേ ഇത്രവരെ എത്തിയതറിയില്ലായിരുന്നു.
എന്തായാലും രജിസ്റ്ററു കഴിഞ്ഞുള്ള വരവാണെന്ന്‌ മനസ്സിലാക്കിയ ഞാന്‍ പുഴകടന്ന്‌ ഓടി പത്തു നോട്ടീസടിച്ചു. അനിയത്തിമാരെ വിളിച്ചു, മറ്റൊരു ക്ലാസ്സ്‌മേറ്റ്‌ ഷൈനിയെ വിളിച്ചു. തോട്ടില്‍ കുളിക്കാന്‍ വന്ന പെണ്ണുങ്ങളെ മാര്‍ഗ്ഗ തടസ്സമുണ്ടാക്കാതെ മാറ്റി നിര്‍ത്തി. ഞങ്ങള്‍ നല്ലോണം കാണാന്‍ പറമ്പിന്റെ അതിരില്‍ നിന്നു.
അക്കരെ നിന്ന്‌ കല്ല്യാണ നടത്തം നടന്ന്‌ വരുന്നേയുള്‌‌ളു അവര്‍. പല വിധ വിചാരങ്ങളിലായിരുന്നു ഞാന്‍. പത്താംക്ലാസ്‌ പരീക്ഷ കഴിഞ്ഞയന്ന്‌ വിവാഹം....ഇന്നത്തെ പരീക്ഷ എഴുതാതെ രജിസ്‌ട്രാപ്പീസില്‍ പോയിരിക്കുന്നു. നാണിച്ചു മുഖം കുനിച്ച്‌ അവള്‍ ഞങ്ങള്‍ക്കു മുന്നിലൂടെ കടന്നു പോകും..ഓര്‍ത്തപ്പോള്‍ എനിക്കും നാണം. അടുത്തു വരികയാണ്‌.
ഷൈനി ചോദിച്ചു "നമുക്കെന്തെങ്കിലും ചോദിച്ചാലോ?"
പക്ഷേ എനിക്കു മുഖത്തു നോക്കാന്‍ തന്നെ നാണം.
അപ്പോഴുണ്ട്‌‌ ഗിരിജചേച്ചി ചോദിക്കുന്നു.
"മോളെ പരീക്ഷ എളുപ്പമായിരുന്നോ?" ഞാന്‍ തലയാട്ടി.
മുരളി വീട്ടില്‍ ചോദിച്ചപ്പോള്‍ അച്ഛന്‍ സമ്മതിച്ചില്ലെന്നും ഗിരിജക്ക്‌ വേറെ കല്ല്യാണ മാലോചിച്ചെന്നും പരീക്ഷ കഴിയുന്ന ഇന്ന്‌ വീട്ടില്‍ നിന്നിറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്താവുമെന്ന്‌‌ പറയാനൊക്കില്ലെന്നും വഴിയില്‍ കൂടിയ പലരും പറഞ്ഞു.
പക്ഷേ ഞാനും ഷൈനിയും രാവിലെ ഗിരിജചേച്ചിയെ സന്ദര്‍ശിക്കാന്‍ പ്ലാനിട്ടു. പെണ്ണിന്‌‌ ആള്‍ക്കാരില്ലെന്നു തോന്നരുതല്ലോ?!.... ഞങ്ങള്‍ നേരം വെളുക്കാന്‍ കാത്തിരുന്നു. വെട്ടം വെച്ചതേ കട്ടന്‍കാപ്പിയും കുടിച്ച്‌ ഞങ്ങള്‍ അമ്മായി വീടുകാണാന്‍ പോയി.
ഗിരിജ ചേച്ചി മുറ്റ മടിക്കുന്നു. അമ്മായിയമ്മ ഇറയത്തിരിക്കുന്നു. സ്‌കൂളില്‍ ധരിച്ചു വരാറുള്ള ഓറഞ്ച്‌ ബ്ലൗസ്‌ം മുരളി ഉടുത്തുകണ്ട കൈലിയും വേഷം.
"വീടിന്റെ മുന്നിക്കൂടെ പോരാന്‍ മടിയായിട്ട്‌ പൊറകിക്കോടെയാ ഞാനിറങ്ങിപ്പോന്നത്‌."
വാക്കുകള്‍ക്ക്‌ അല്‌പം പോലും പതര്‍ച്ചയില്ല.
"നിങ്ങളിരിക്ക്‌ , ചായയെടുക്കാം."
ഇപ്പോള്‍ രണ്ടുകുട്ടികളുമായി സുഖമായി ജീവിക്കുന്നു.
(ഇക്കൊല്ലവും പത്താംക്ലാസു പരീക്ഷ കഴിഞ്ഞപ്പോള്‍ പഴയ ഓര്‍മ)

Saturday, March 24, 2007

ചിന്നച്ചേച്ചി കവുങ്ങില്‍ കയറിയ കഥ





റെജിച്ചേട്ടനെ പാമ്പുകടിച്ച്‌ ചികിത്സയിലായിരുന്നപ്പോള്‍ ചിന്നചേച്ചി സന്ധ്യയാവുമ്പോഴേക്കും ഒരു ഫ്‌ളാസ്‌ക്ക്‌ ചായയും തിളപ്പിച്ച്‌ കുന്നിറങ്ങിപ്പോരും. പന്ത്രണ്ടുദിവസമാണ്‌ ചിന്നച്ചേച്ചി ഇങ്ങനെ വന്നത്‌. ഓരോ ദിവസവും നേര്‍ച്ച പോലെ റെജിച്ചേട്ടന്‍ പറയും.

"ആന്റി ബുദ്ധിമുട്ടണ്ടാരുന്നു." കേട്ടഭാവം നടിക്കില്ല ആന്റി. എത്രനേരം വേണമെങ്കിലും ഉറക്കമിളച്ചിരുന്നുകൊള്ളും.

" ഞാന്‍ പറയും റെജിച്ചേട്ടന്‍ ഉറങ്ങിക്കോട്ടേ"

പക്ഷേ റെജിച്ചേട്ടന്റെ അപ്പച്ചനും അമ്മച്ചിയും സമ്മതിക്കില്ല. വല്ല്യപ്പനും വല്ല്യമ്മച്ചിയും സമ്മതിക്കില്ല. പാമ്പുകടിച്ചാല്‍ ഉറക്കം ഒഴിവാക്കണമെന്നാമല്ലോ വെപ്പ്‌. അത്‌ ആദ്യ ദിവസങ്ങളില്‍ നിരീക്ഷണത്തിന്‌ വേണ്ടിയാണെന്ന്‌ പറഞ്ഞാല്‍ ആരുകേള്‍ക്കാന്‍. ഉറക്കമൊഴിവ്‌ തനിക്കൊരു പ്രശ്‌നമേ അല്ലെന്ന മട്ടിലാണ്‌ പുള്ളിക്കാരിയുടെ മട്ട്‌.


വെളുപ്പാന്‍കാലത്ത്‌ പോയി മത്തായിച്ചേട്ടനും പിള്ളേര്‍ക്കുമുള്ള ആഹാരമുണ്ടാക്കി വെച്ചിട്ട്‌ ഒറ്റക്കിടത്തം കിടന്നാല്‍ നാലുമണിക്കാണ്‌ എഴുന്നേല്‌ക്കുന്നതെന്ന്‌ അവര്‍ പറഞ്ഞു. പക്ഷേ റെജിച്ചേട്ടന്റെ സ്ഥിതിയാണ്‌ കഷ്ടം. പകലും ഒരുപോള കണ്ണടക്കാന്‍ പറ്റില്ല.(പകലുറക്കം നിഷിദ്ധവുമാണ്‌) പള്ളിയിലെ കപ്യാരാണ്‌‌. ഇടവകയിലെ സര്‍വ്വവിശ്വാസികളും പകലു മുപ്പതുനാഴികയും സന്ദര്‍ശനമാണ്‌. രാത്രി റെജിച്ചേട്ടന്‍ ഉറക്കം തൂങ്ങുമ്പോള്‍ ചിന്നചേച്ചി കടലാസു തെറുത്തു മൂക്കിലും ചെവിയിലും ഇടും.


"ഈ ആന്റി "..എന്നു പറയുമ്പോഴേക്കും "ചെര്‍ക്കാ മിണ്ടാണ്ടിരുന്നോ" എന്ന ശാസന.


അങ്ങനെ ഉറക്കം തൂങ്ങിയിരുന്ന അവസരത്തിലാണ്‌ മതിയായൊരു പൊട്ടിച്ചിരിയോടെ ചിന്നച്ചേച്ചി പാമ്പുകടിച്ച കഥ പറഞ്ഞത്‌.

"ആന്റി കവുങ്ങേക്കേറീത്‌ നിനക്കറിയാവോടാ ..?" പിന്നെ ചിരി.

ചിരി തുടങ്ങിയാല്‍ നിര്‍ത്തില്ല ചിന്ന.മു ന്നോട്ടു തള്ളിനിന്ന രണ്ടുപല്ലുകളൊഴിച്ച്‌ ബാക്കിയെല്ലാം പൊടിഞ്ഞു പോയിരുന്നു. പാമ്പുകടിയുടെ ബാക്കിപത്രം.


അന്ന്‌ പതിനാറ്‌ വയസ്സ്‌. പ്രത്യേകിച്ച്‌ പണിയൊന്നുമില്ല. മുറ്റത്തുണങ്ങാനിട്ട നെല്ല്‌ കോഴി കൊത്താതെ നോക്കാന്‍ ഏല്‌പ്പിച്ചതായിരുന്നു അപ്പന്‍. കോഴിയും കുഞ്ഞുങ്ങളും ഉച്ചനേരത്ത്‌ എവിടെ നിന്നെന്നറിയില്ല പാഞ്ഞ്‌ വന്ന്‌ നെല്ലില്‍ കയറി. കൊക്കിക്കുകി വിളിച്ച്‌. ഇങ്ങനെ കൊക്കിക്കൂവി വരുമ്പോള്‍ എന്താണെന്നോര്‍ക്കണ്ടെ? നോക്കണ്ട?.....


കോഴിയേം സൈന്യത്തേം കണ്ടപാടേ ചിന്ന എടുത്തൊരു ചാട്ടം. ശോ,ശ്‌,ശ്‌...കോഴി...എന്നു പറഞ്ഞ്‌ മുറ്റത്തുനിന്ന്‌ പറമ്പിലേക്കോടിച്ചു. പക്ഷേ കോഴി പാമ്പിനെ കണ്ടാണ്‌ ഓടി നെല്ലില്‍ കറിയത്‌‌. കോഴിക്കു പുറകെ ഓടിയ ചിന്ന ചവിട്ടിയത്‌ പാമ്പിന്റെ മുതുകത്ത്‌. കരിമൂര്‍ഖന്‍ ഒന്നുകൊടുത്തു. അന്ന്‌ നീളന്‍ പാവാടയും ബ്ലൗസുമാണ്‌ വേഷം. പാവട മുട്ടോളം പൊക്കിക്കുത്തിയിരിക്കുകയായിരുന്നു. കടിച്ചത്‌ പാമ്പാണെന്നു കണ്ട നിമിഷത്തില്‍ രണ്ടു തുള്ളല്‌ . അതിന്റെ പുറത്തുതന്നെ. പാമ്പ്‌ പ്രാണവേദനയില്‍ വീണ്ടും കടിച്ചു. ചിന്നച്ചേച്ചി പൊക്കിക്കുത്തല്‍ അഴിച്ചിട്ടലറി.

"അപ്പാ..."

പാമ്പപ്പോള്‍ പാവാടക്കകത്ത്‌ പുളഞ്ഞു.

അപ്പന്‍ വരുമ്പോള്‍ കണ്ടകാഴ്‌ച.

മോള്‌ മൂന്നാള്‍ പൊക്കത്തില്‍ കവുങ്ങിനു മുകളിലിരിക്കുന്നു..

Wednesday, March 21, 2007

ഇന്ന്‌‌ ലോകവന ദിനം


വനം ഒരു വരം

പത്തുപുത്രനു സമമാണ്‌ ഒരു വൃക്ഷമെന്ന്‌ വൃക്ഷായൂര്‍വ്വേദം പറയുന്നു.

മറയൂര്‍ വനവും നേര്യമംഗലം കാടുകളും പരിചയിച്ച എനിക്ക്‌‌ കോഴിക്കോടു നഗരത്തിലെ ജീവിതം ചില കാര്യങ്ങളില്‍ അമ്പരിപ്പിക്കുന്നതായിരുന്നു. ആദ്യം വാടകക്കു താമസിച്ച വീടിനു ചുറ്റും മരങ്ങളുണ്ടായിരുന്നു. മാവും പ്ലാവും തെങ്ങുമൊക്കെയായി..നഗരമാണെന്ന തോന്നലില്ലായിരുന്നു. പക്ഷേ മനുഷ്യരാണ്‌ പ്രശ്‌നം. പ്ലാവിലൊരുപാട്‌ ചക്ക. ഇടിച്ചക്ക, കൊത്തച്ചക്ക, പച്ചച്ചക്ക ഒന്നും ആര്‍ക്കും ആവശ്യമില്ല. പുഴുക്കും തോരനും ചക്കക്കുരുവും ഒന്നും വേണ്ട. പഴുത്തോരോന്ന്‌‌ വീഴാന്‍ തുടങ്ങിയപ്പോള്‍ അടര്‍ത്തിയെടുത്തു ഭക്ഷിച്ചു അവര്‍.

മൂന്നു വര്‍ഷം മുമ്പ്‌ സ്വന്തമായൊരു വീടന്വേഷിച്ചപ്പോള്‍ കിണറും മരവുമുള്ള വീടാവണമെന്നാശിച്ചു. മുറ്റത്തൊരു പ്ലാവ്‌‌, പേര, രണ്ടു തെങ്ങുകള്‍, കിണര്‍....സന്തോഷമായി. ഞങ്ങള്‍ താമസമാക്കും മുമ്പേ അയല്‍ക്കാരന്‍ ലോഹ്യത്തില്‍ പറഞ്ഞു.

"എന്തിനാ ഈ പ്ലാവ്‌...?"

"ഒരു പ്ലാവല്ലേ അവിടെ നിക്കട്ടെ" ഞാന്‍ പറഞ്ഞു.

"ചക്കക്കുരു നട്ടാല്‍ എവിടെയും പ്ലാവുണ്ടാവും" ആ പറഞ്ഞതിന്റെ അര്‍ത്ഥം പിന്നീടാണു മനസ്സിലായത്‌‌. അതിരിനോടു ചേര്‍ന്നാണ്‌ പ്ലാവ്‌‌. ഇപ്പോള്‍ തൈ മരമാണ്‌. വലുതാവുമ്പോള്‍ ഇലകള്‍ അവരുടെ മുറ്റത്തു വീഴും. മറ്റൊരയല്‍ വീട്ടുകാരുടെ(പോലീസുകാരന്റെ) മരങ്ങളില്‍നിന്ന്‌

‌ ഇലകള്‍ വീഴുന്നു എന്നും ചക്ക പഴുത്ത്‌‌ ചീഞ്ഞ്‌‌ ഈച്ചയാര്‍ക്കുന്നെന്നും എത്ര പറഞ്ഞിട്ടും വെട്ടി മാറ്റുന്നില്ലെന്നും അവര്‍ പറഞ്ഞു.

ആ വര്‍ഷം ഞങ്ങളുടെ പ്ലാവ്‌ കന്നി കായ്‌ച്ചു. കണ്ടിട്ട്‌ വെട്ടാന്‍ തോന്നുന്നില്ല. സങ്കടം...തെക്കുവശത്തെ അയല്‍ക്കാര്‍ക്ക്‌ ഞങ്ങളുടെ പ്ലാവ്‌‌ പ്രശ്‌നമല്ല. അവര്‍ക്കും പ്രശ്‌നം അവരുടെ കിണറിനു മുകളിലേക്കു വീഴുന്ന മാവിലകളാണ്‌. ഇലകള്‍ കിണറിനകത്തുവീണ്‌ ചീയുന്നു. "കുടിക്കുന്ന വെള്ളമല്ലേ?"- ചോദ്യം ഒന്നും മിണ്ടിയില്ല. അവരും പറഞ്ഞു വെട്ടിമാറ്റാന്‍ പറഞ്ഞിട്ട്‌ മാറ്റുന്നില്ല.കഴിഞ്ഞവര്‍ഷം ആയല്‍ക്കാരുടെ ശല്യം സഹിക്കാനാവാതെ മാവും പ്ലാവും വെട്ടി.

അതു കണ്ടിട്ട്‌ സുനില്‍ അയല്‍ക്കാരന്റെ വശത്തേക്കു നീണ്ടുനിന്ന കമ്പുകള്‍ വെട്ടാന്‍ ഏര്‍പ്പാടുചെയ്‌തു. സ്വര്യം കിട്ടാന്‍. പക്ഷേ രണ്ടുമാസം കഴിഞ്ഞപ്പോള്‍ പ്ലാവുണങ്ങാന്‍ തുടങ്ങി. ഇപ്പോള്‍ പ്ലാവുന്റെ കുറ്റിമാത്രമുണ്ട്‌‌. തടി കൂതലിച്ച്‌ ഒരു വശത്ത്‌‌ കിടക്കുന്നു.കഴിഞ്‌ഞ വേനലില്‍(2006) കുംഭമാസം തുടക്കത്തില്‍ തന്നെ മാവില വീണിരുന്ന കിണറില്‍ വെളളം വറ്റി. "മാവ്‌ വെട്ടിയതുകൊണ്ടായിരിക്കുമല്ലേ ?"അവര്‍ സംശയം പ്രകടിപ്പിച്ചു.

അപ്പോള്‍ എനിക്കൊരോര്‍മ. ചട്ടിയില്‍ ചെടികള്‍ നട്ടിരിക്കുന്നതു കണ്ടപ്പോള്‍ നാട്ടിന്‍ പുറത്തുകാരി സരോജചേച്ചി പറഞ്ഞു.

"ആ ചെടിയൊക്കെ നെലത്തു നട്‌‌. എന്നാലേ മഴ പെയ്യുമ്പോള്‍ വെള്ളമിറങ്ങി കെണറ്റില്‌ വെളളമുണ്ടാവൂ...."

Monday, March 19, 2007

ഷരീഫാ ഖാനത്തെ കേരളത്തിലെ മുസ്ലീങ്ങള്‍ക്കറിയുമോ?




ഭര്‍ത്താവ്‌ പൊതുപ്രവര്‍ത്തനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന ചോദ്യത്തോട തനിക്ക്‌ വെറുപ്പാണ്‌ എന്നവര്‍ പറയുന്നു. അതുപോലെ 'ഒറ്റ സ്‌ത്രീ' എന്ന പ്രയോഗവും. "വിവാഹിതയായലും നിങ്ങള്‍ക്ക്‌ നിങ്ങളുടെ സ്വകാര്യലോകവും ചിന്തകളുമുണ്ട്‌. അതിനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്‌. അതുകൊണ്ട്‌ വിവാഹം കഴിച്ചെങ്കിലും ഞാനിന്നും 'ഒറ്റ സ്‌ത്രീ'യാണ്‌ പ്രധാനപ്പെട്ട ഒരര്‍ത്ഥത്തില്‍. എനിക്ക്‌ ഭര്‍ത്താവില്‍നിന്ന്‌ വേറെ ഒരു ജീവിതം തന്നെയുണ്ട്‌. " ഷെരീഫ പറയുന്നു.


കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ തമിഴ്‌നാട്ടുകാരി ഷെരീഫ ഖാനവുമായി അഭിമുഖമുണ്ട്‌. തമിഴ്‌നാട്‌ മുസ്ലീം ജമാഅത്ത്‌ പ്രവര്‍ത്തകയാണ്‌ ‌അവര്‍.
വ്യവസ്ഥാപിത ജമാഅത്തുകള്‍ സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക്‌ വേണ്ടത്ര പ്രാധാന്യവും പരിഗണനയും നല്‌കാന്‍ മിനക്കെടാറില്ലാത്തതിലുള്ള പ്രതിഷേധമെന്ന നിലയിലാണ്‌ തമിഴ്‌നാട്‌ മുസ്ലീം ജമാഅത്ത്‌ പ്രവര്‍ത്തനമാരംഭിച്ചത്‌. വ്യവസ്ഥാപിത ജമാഅത്തുകള്‍ ചിലകാര്യങ്ങളില്‍ (തലാഖ്‌, ബഹുഭാര്യത്വം) ശരീഅത്തിന്റെ അധികാരം ഉയര്‍ത്തിക്കാട്ടുമ്പോള്‍ മറ്റു പലകാര്യങ്ങളിലും (സ്‌ത്രീധനം, മഹര്‍, സ്‌ത്രീയുടെ സ്വത്തവകാശം) ആ ശാഠ്യം ഉപേക്ഷിച്ചു കളയുന്നു എന്നതിലുള്ള പ്രതിഷധമാണ്‌ ഈ സ്ഥാപനങ്ങളില്‍ അലയടിച്ചുകൊണ്ടിരിക്കുന്നത്‌ . ഇതിന്റെ പ്രവര്‍ത്തകയാണ്‌ ഷരീഫ ഖാനം.

" സ്‌ത്രീക്കും പുരുഷനും തുല്യനീതി ലഭിക്കുന്നുടത്തെ നീതിയുള്ളു എന്ന വിശ്വാസമാണ്‌ ഞങ്ങളെ നയിക്കുന്നത്‌. ഞങ്ങള്‍ വിളിച്ചാല്‍ പല പുരുഷന്മാരും വരാറില്ല. വരുന്നവര്‍ തന്നെ മുരടന്‍ വര്‍ത്തമാനങ്ങളുമായാണ്‌ വരുന്നത്‌.."എന്നവര്‍ പറയുന്നു. മതത്തിന്റെ ചട്ടക്കുടില്‍ നിന്നുകൊണ്ടുതന്നെയാണ്‌ അവര്‍ പ്രവര്‍ത്തിക്കുന്നത്‌ .

ഭര്‍ത്താവ്‌ പൊതുപ്രവര്‍ത്തനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന ചോദ്യത്തോട തനിക്ക്‌ വെറുപ്പാണ്‌ എന്നവര്‍ പറയുന്നു. അതുപോലെ 'ഒറ്റ സ്‌ത്രീ' എന്ന പ്രയോഗവും.

"വിവാഹിതയായലും നിങ്ങള്‍ക്ക്‌ നിങ്ങളുടെ സ്വകാര്യലോകവും ചിന്തകളുമുണ്ട്‌. അതിനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്‌. അതുകൊണ്ട്‌ വിവാഹം കഴിച്ചെങ്കിലും ഞാനിന്നും 'ഒറ്റ സ്‌ത്രീ'യാണ്‌ പ്രധാനപ്പെട്ട ഒരര്‍ത്ഥത്തില്‍. എനിക്ക്‌ ഭര്‍ത്താവില്‍നിന്ന്‌ വേറെ ഒരു ജീവിതം തന്നെയുണ്ട്‌. " ഷെരീഫ പറയുന്നു.

-ആണുങ്ങളും പെണ്ണുങ്ങളും ഞങ്ങളെ ഉപദേശിക്കാന്‍ മുതിരാറുണ്ട്‌. തലയില്‍ തട്ടം കണ്ടില്ലെങ്കില്‍ പറയും "ഷരീഫ തട്ടം ധരിക്കുന്നതാണ്‌ നല്ലത്‌" എന്ന്‌. അപ്പോള്‍ ഞാനും പറയും, ഏറ്റവും ഇസ്ലാം വിരുദ്ധ നടപടിയായ സ്‌ത്രീധനത്തെ നിരോധിക്കാന്‍ എല്ലാ ജമാഅത്തുകള്‍ക്കും ധൈര്യമുണ്ടാകുന്ന ഒരു കാലം വരട്ടെ, അന്നു മുതല്‍ ഞാന്‍ പര്‍ദ്ദ ധരിച്ചേ നടക്കു._

നമ്മുടെ കേരളത്തിലുള്ള ഏതെങ്കിലും സ്‌ത്രീ ഇങ്ങനെ സംസാരിക്കുമോ? - വായിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു.

സ്‌ത്രീകളുടെ ചെറിയ പോരായ്‌മകളെ പര്‍വതീകരിച്ച്‌ കാണിക്കുകയും അവളുടെ നാവിന്‌ കടിഞ്‌ഞാണിടുകയുമല്ലേ നമ്മുടെ സമൂഹം ചെയ്യുന്നത്‌.

കേരളത്തിലെ ഏതെങ്കിലും മുസ്ലീം സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീക്ക്‌ ഉറക്കെ പറയാനാവുമോ ഇങ്ങനെ?

തൊടുപുഴക്കടുത്ത്‌ ഒരു വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ മനസ്സിനെ വല്ലാതെ മുറിപ്പെടുത്തിയ സംഭവമുണ്ടായി. കൊടുക്കുന്ന സ്‌ത്രീധനത്തിന്റെ രണ്ടു ശതമാനം പള്ളിക്കു കൊടുത്താലേ നിക്കാഹു നടത്തൂ എന്ന്‌ തര്‍ക്കം. പെണ്‍വീട്ടുകാര്‍ ഉള്ളതു മുഴുവന്‍ വിറ്റുപെറുക്കിയും കടം വാങ്ങിയുമാണ്‌ വിവാഹം നടത്തുന്നത്‌. അതില്‍ നിന്നു രണ്ടുശതമാനം പള്ളിക്ക്‌ . അവസാനം നിക്കാഹുനടത്തിക്കിട്ടാന്‍ പണം നല്‌കേണ്ടിവന്നു. അന്വേഷിച്ചപ്പോള്‍ ഇത്‌ പതിവാണത്രേ. എന്നാല്‍ സ്‌ത്രീധനം വാങ്ങുന്ന പുരുഷന്മാരുടെ കൈയ്യില്‍ നിന്നാണിത്‌ വാങ്ങുന്നതെങ്കിലോ? സസ്‌ത്രീധനം വാങ്ങുന്നതിനുള്ള ശിക്ഷ എന്ന നിലയിലാണെങ്കിലോ?
സ്‌ത്രീധനം തെറ്റായ മുസ്ലീം സമൂഹത്തിലാണിത്‌. കൂടാതെ രാജ്യത്ത്‌ സ്‌ത്രീധന നിരോധന നിയമവുമുണ്ട്‌.
ആരുണ്ട്‌ പ്രതികരിക്കാന്‍.....?
പ്രതികരിക്കുന്നവരുടെ പെണ്‍മക്കള്‍ വീട്ടിലിരിക്കുകയേ ഉള്ളു എന്ന മുതുനെല്ലിക്കയും.
പിന്നെ ആരു പ്രതികരിക്കാന്‍...?
പെണ്‍മക്കള്‍ക്ക്‌ പ്രതികരിക്കാം...അപ്പോഴുമുണ്ട്‌ മറുചോദ്യം
'പണമുള്ളവര്‍ കെട്ടിച്ചുവിടും..ഇല്ലാത്തവര്‍ പ്രതികരിച്ചിരിക്കുകയേയുള്ളൂ.'
ഇവിടെ ഷരീഫ ഖാനം കേരളീയര്‍ക്കൊരു മാതൃകയാവട്ടെ.

കടപ്പാട്‌

മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌


Thursday, March 8, 2007

ഞങ്ങള്‍ സന്തുഷ്ടരാണ്‌-ഒരു പുറംപൂച്ച്‌




ഗാര്‍ഹിക പീഡന നിരോധന നിയമം, സ്‌ത്രീധന നിരോധന നിയമം, ബാലവിവാഹം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചോദിക്കുന്നുണ്ട്‌ അവതാരക. മറുപടിയാണ്‌ രസം.
"നാട്ടിലൊക്കെ അങ്ങനെ കേള്‍ക്കുന്നു. എനിക്കെങ്ങനെ തോന്നിയിട്ടില്ല."
ഗാര്‍ഹിക പീഡനം സ്‌ത്രീ പരിധിയില്‍ മാത്രം ഒതുങ്ങിയാല്‍ പോരാ. പുരുഷന്മാരും പീഡനം അനുഭവിക്കുന്നുണ്ടെന്ന്‌ രണ്ടുപേര്‍. വനിതാദീനത്തില്‍ സ്‌ത്രീകളെ കുറിച്ച്‌ പറഞ്ഞില്ലെങ്കിലും പുരുഷന്മാര്‍ക്കിരിക്കട്ടെ സപ്പോര്‍ട്ട്‌.


"പാട്ടിന്റെ പാലാഴിയിലേക്ക്‌ സ്വാഗതം. ഇന്ന്‌ അന്താരാഷ്ട്ര വനിതാദിനമാണല്ലോ. ഈ ദിനത്തില്‍ നിങ്ങള്‍ക്കെന്താണ്‌ പറയാനുള്ളത്‌."

ഇന്നുച്ചക്ക്‌ കോഴിക്കോട്‌ ആകാശവാണിയില്‍ കേട്ട തത്സമയഫോണ്‍-ഇന്‍ പരിപാടിയില്‍ കേട്ടതാണിത്‌. വിളിക്കാവുന്നത്‌ സ്‌ത്രീകള്‍ക്ക്‌ മാത്രം.ഒരുമണിക്കൂര്‍ നീണ്ട പരിപാടിയില്‍ ആര്‍ജ്ജവമുള്ള ഒരു വാക്കു കേള്‍ക്കാനായില്ലെന്നത്‌ ഈ വനിതദിനത്തില്‍ ഓര്‍ക്കേണ്ട ദൂഖസത്യം.


സംസാരിച്ച സ്‌ത്രീകളൊക്കെ സംസാരിച്ചത്‌ മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ച്‌. അവതാരക ഇതോടെ വെട്ടിലായി. വിഷയം മാറ്റാന്‍ അവതാരകതന്നെ ശ്രമിച്ചു. കാരണം ഇന്ന്‌ മാതൃദീനമല്ലല്ലോ.

" ഒരു സ്‌ത്രീയായിരിക്കുന്നതില്‍ നിങ്ങള്‍ അഭിമാനിക്കുന്നണ്ടോ?"

"ഉണ്ട്‌."

"ജീവിതത്തിന്റെ ഒരു ഘട്ടത്തിലും എനിക്ക്‌ സ്‌ത്രീയായ് ജീവിക്കേണ്ടായിരുന്നു എന്നു തോന്നിയിട്ടില്ലേ?"

ഒരിക്കലുമില്ലെന്ന്‌ മറുപടി.

"അടുത്തജന്മത്തിലും സ്‌ത്രീയായി ജനിക്കണമെന്നു തന്നെ കരുതുന്നു അല്ലേ"

"അതേ"


ഗാര്‍ഹിക പീഡന നിരോധന നിയമം, സ്‌ത്രീധന നിരോധന നിയമം, ബാലവിവാഹം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചോദിക്കുന്നുണ്ട്‌ അവതാരക. മറുപടിയാണ്‌ രസം.

"നാട്ടിലൊക്കെ അങ്ങനെ കേള്‍ക്കുന്നു. എനിക്കെങ്ങനെ തോന്നിയിട്ടില്ല."

ഗാര്‍ഹിക പീഡനം സ്‌ത്രീ പരിധിയില്‍ മാത്രം ഒതുങ്ങിയാല്‍ പോരാ. പുരുഷന്മാരും പീഡനം അനുഭവിക്കുന്നുണ്ടെന്ന്‌ രണ്ടുപേര്‍. വനിതാദീനത്തില്‍ സ്‌ത്രീകളെ കുറിച്ച്‌ പറഞ്ഞില്ലെങ്കിലും പുരുഷന്മാര്‍ക്കിരിക്കട്ടെ സപ്പോര്‍ട്ട്‌.


"അപ്പോള്‍ നിങ്ങളെല്ലാവരും സന്തുഷ്ടരാണ്‌."


അടുത്തൊരു ചോദ്യം കുറിക്കു കൊള്ളുന്നതായിരുന്നു.

"പുറത്തിങ്ങനെയൊക്കെ പറയുകയും കുടുംബത്തില്‍ പീഡനമനുഭവിക്കുകയും ചെയ്യുന്നവരല്ലേ പലരും"

കൃത്യമായി മറുപടി പറയാനൊക്കുന്നില്ല ആര്‍ക്കും.


ഒരാള്‍ മാത്രം പറഞ്ഞു. വഴിയെ നടക്കുമ്പോള്‍ പുരുഷന്മാര്‍ കമന്റടിക്കുന്നു. ഒരിക്കലൊരുത്തനെ ചെരുപ്പൂരുയടിച്ചു എന്ന്‌. അതിന്‌ അവള്‍ അഹങ്കാരിയാണ്‌ എന്ന മറുപടിയാണ്‌ ചിലര്‍ പറഞ്ഞതെന്നും.

ഒരു റേഡിയോ പരിപാടിയാവുമ്പോള്‍ ഗ്രാമ പ്രദേശങ്ങളിലാണ്‌ കൂടുതല്‍ ശ്രോതാക്കള്‍. പ്രത്യേകിച്ച്‌്‌്‌ താഴേക്കിടയിലുള്ളവര്‍. (F M ശ്രോതാക്കളെ മറന്നല്ല. )


അവസാനം നൂര്‍ബീന റഷീദ്‌ ലൈനില്‍. ഗാര്‍ഹിക പീഡന നിരോധന നിയമം സ്‌ത്രീകള്‍ക്ക്‌അഭിമാനിക്കാവുന്നതാണ്‌ എന്നു പറഞ്ഞപ്പോഴേക്കും കട്ടായി.അടുത്തത്‌ ഒരാള്‍ കൂടിയുണ്ടായിരുന്നു.

"ഗാര്‍ഹിക പീഡനം, അമ്മായിയമ്മ, ഭര്‍ത്താവ്‌......." പിന്നെ കേട്ടത്‌ പൊട്ടിച്ചിരി.

"പറയൂ..." അവതാരക.

"ഗാര്‍ഹിക പീഡനം, അമ്മായിയമ്മ, ഭര്‍ത്താവ്‌......"വീണ്ടും പൊട്ടിച്ചിരി.

"ഇങ്ങനെയെക്കെ കേള്‍ക്കുന്നു."


പാട്ടിന്റെ പാലാഴിയാണല്ലോ പരിപാടി.ആവശ്യപ്പെട്ട പാട്ടില്‍ ഒന്നിതായിരുന്നു.

സ്‌ത്രീയെ കണ്ണുനീരിനോടുപമിച്ച കാവ്യഭാവനേ , അഭിനന്ദനം...


അപ്പോള്‍ നമുക്ക്‌ അഭിമാനിക്കാം. നമ്മുടെ സ്‌ത്രീകള്‍ സന്തുഷ്ടരാണ്‌.

സ്‌ത്രീകള്‍ക്ക്‌‌ നേടാന്‍ ഇനിയൊന്നുമില്ലെന്നോ? സ്‌ത്രീയും പുരുഷനും പരസ്‌പരപൂരകവും തുല്യരുമാണെന്ന നിലയിലേക്ക്‌ നാം ഉയര്‍ന്നു കഴിഞ്ഞോ?അവതാരക ചോദിച്ചപോലെ സന്തുഷ്ടരാണെന്ന്‌ പുറത്തു പറയുകയും കുടുംബത്തില്‍ പീഡനമനുഭവിക്കുകയും ചെയ്യുന്നവരല്ലേ പലരും .

അല്ലെങ്കില്‍ സമത്വസുന്ദര നീലാകാശത്തില്‍ നാം തൊട്ടുവോ?


പിന്‍കുറിപ്പ്‌


സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമം വര്‍ദ്ദിച്ചുനെന്ന്‌ സര്‍ക്കാരിന്റെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടു വന്നത്‌ ഇന്ന്‌.

Thursday, March 1, 2007

വേഷത്തിലെന്തിരിക്കുന്നു..!






സാരിക്കിടയിലൂടെ കാണുന്ന ചെറിയ നഗ്നത പണ്ട്‌ വലുതായി തോന്നിയിരുന്നില്ല. ഇപ്പോഴങ്ങനെയല്ല. സഹപ്രവര്‍ത്തകര്‍ക്കിടയില്‍നിന്നാണ്‌ ഞാനിക്കാര്യം തിരിച്ചറിഞ്ഞത്‌.
തടിച്ചവര്‍ ഉടുത്താന്‍ അവരുടെ നഗ്നത പുറത്തു കാണുന്നു. മെലിഞ്ഞവര്‍ക്കും കുഴപ്പം തന്നെ. 'പൊക്കിള്‍ കാണുന്നു, വയറുകാണുന്നു, പുറം കാണുന്നു, മാറുകാണുന്നു അങ്ങനെപോകുന്നു. കൈ ഉയര്‍ത്തുവാനോ താഴ്‌ത്തുവാനോ പാടില്ല. എവിടെയും ലൈംഗീക പ്രേരണയുണ്ടാകുന്നു പുരുഷന്‌'. പുരുഷന്മാരുടെ കമന്റുകള്‍ ഇങ്ങനെ പോകുന്നു
.



കഴിഞ്ഞ ദിവസം ഒരു ഘോഷയാത്രയില്‍ പങ്കെടുക്കുന്നതിന്‌ കേരളീയവേഷം ധരിക്കണമെന്നനിര്‍ദ്ദേശം കണ്ടു. എന്താണീ കേരളീയ വേഷം? ആരു കല്‌പ്പിച്ചുണ്ടാക്കിയാതാണീ വേഷം? എനിക്ക്‌ അമ്പരപ്പ്‌ തോന്നി. ഉദ്ദേശിച്ചതെന്താണെന്ന്‌ മനസ്സിലാവാഞ്‌ഞിട്ടല്ല. കേരളാസാരി (സെറ്റുസാരി) ഉടുക്കണമെന്നര്‍ത്ഥം. പുരുഷന്മാര്‍ മുണ്ടുടുക്കണം.

കുറേമുമ്പ്‌ അധ്യാപികമാര്‍ക്ക്‌ സാരി നിര്‍ബന്ധമാണോ എന്ന വിഷയത്തില്‍ പത്രത്തില്‍ സംവാദം നടന്നപ്പോള്‍ ചെറുപ്പക്കരായ അധ്യാപികമാര്‍ സാരിയെ എതിര്‍ക്കുകയും മറ്റുള്ളവര്‍ സാരിവേണമെന്നു ശഠിക്കുകയുമായിരുന്നു.ഞാനന്ന്‌ സ്‌കൂള്‍വിദ്യാര്‍ത്ഥിനിയായിരുന്നതു കൊണ്ടും സാരി ധരിക്കുമ്പോഴുണ്ടാകുന്ന അലോസരങ്ങളെക്കുറിച്ച്‌ ഒട്ടും ബോധവതിയാകാതിരുന്നതുകൊണ്ടും സാരിയുടുത്ത അധ്യാപികയെ മാത്രമേ എനിക്കു ചിന്തിക്കാനായുള്ളു.

എന്നാല്‍ എനിക്കു ജോലികിട്ടിയപ്പോള്‍ ഞാന്‍ ചുരിദാര്‍ ധരിച്ചു. ഞങ്ങള്‍ ഒന്നു രണ്ടുപേരൊഴികെ മറ്റുള്ളവര്‍ സാരി ഉപയോഗിക്കുന്നവരായിരുന്നു. അപൂര്‍വ്വമായി മാത്രം സാരിയുടുത്തു. സാരിയുടുക്കുമ്പോഴൊക്കെ ഇതു വല്ലാത്തപാടാണല്ലോ എന്നു വിചാരിക്കുകയും ചെയ്‌തു.

ബസ്സില്‍ കയറുമ്പോള്‍ ശ്രദ്ധിക്കണം. ഇരിക്കാന്‍ സീറ്റു കിട്ടിയില്ലെങ്കില്‍ കമ്പിയില്‍ പിടിച്ചു തൂങ്ങുമ്പോള്‍ ശ്രദ്ധിക്കണം. ഓഫീസിലിരിക്കുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും തിരിയുമ്പോള്‍ നോക്കണം.നോക്കണേ എന്തൊരു പാടാണ്‌!...

സാരിക്കിടയിലൂടെ കാണുന്ന ചെറിയ നഗ്നത പണ്ട്‌ വലുതായി തോന്നിയിരുന്നില്ല. ഇപ്പോഴങ്ങനെയല്ല. സഹപ്രവര്‍ത്തകര്‍ക്കിടയില്‍നിന്നാണ്‌ ഞാനിക്കാര്യം തിരിച്ചറിഞ്ഞത്‌.

തടിച്ചവര്‍ ഉടുത്താന്‍ അവരുടെ നഗ്നത പുറത്തു കാണുന്നു. മെലിഞ്ഞവര്‍ക്കും കുഴപ്പം തന്നെ. 'പൊക്കിള്‍ കാണുന്നു, വയറുകാണുന്നു, പുറം കാണുന്നു, മാറുകാണുന്നു അങ്ങനെപോകുന്നു. കൈ ഉയര്‍ത്തുവാനോ താഴ്‌ത്തുവാനോ പാടില്ല. എവിടെയും ലൈംഗീക പ്രേരണയുണ്ടാകുന്നു പുരുഷന്‌'. പുരുഷന്മാരുടെ കമന്റുകള്‍ ഇങ്ങനെ പോകുന്നു.

സാരിയുടുത്തു വരുന്ന ഇടപാടുകാര്‍ക്കുമുണ്ട്‌ ഇത്തരം വിശേഷണങ്ങള്‍.


ഇതൊക്കെ പോകട്ടേ, അവനവന്റെ കണ്ണിലെ തടിയെടുക്കാതെ അന്യന്റെ കണ്ണിലെ കരടെടുക്കാനാണ്‌ സ്‌ത്രീകളില്‍ പലര്‍ക്കും കമ്പം. 'കണ്ടോ അവളുടെ അവിടം കാണുന്നു. ഇവിടം കാണുന്നു. കഴുത്ത്‌ വെട്ടിയിറക്കിവെച്ചിരിക്കുന്നു. നാണമില്ലേ ?'എന്നിങ്ങനെ പോകുന്നു അവരുടെ വിചാരങ്ങള്‍.

ഈ പറഞ്ഞവരെയൊക്കെ ഞാന്‍ രഹസ്യമായി ശ്രദ്ധിക്കാന്‍ തുടങ്ങി. ആരെയും കുറ്റം പറയാന്‍ ഞാനടക്കം ആര്‍ക്കും അര്‍ഹതയില്ലെന്ന തിരിച്ചറിവാണെനിക്കുണ്ടായത്‌. മുഴച്ചും തെളിഞ്ഞും നിഴലടിച്ചും നില്‌ക്കുന്ന ഈ അഞ്ചരമീറ്റര്‍ വലിയപ്രതിസന്ധി തന്നെ. എന്നാല്‍ ഒളിഞ്ഞു നോട്ടങ്ങളൊഴിച്ചാല്‍ സാരി ഭംഗി നല്‌കുന്ന വേഷമാണെന്ന്‌ പറയാതിരിക്കാനും വയ്യ.

ചുരിദാരിനെ മഹത്വവല്‍ക്കരിക്കുകയല്ല. ശരീരവടിവുകള്‍ തെളിഞ്ഞു കാണിക്കുന്ന ചുരിദാറും ഇത്തരത്തില്‍ അപകടകാരി തന്നെ.

ചിലപ്പോള്‍ വിനയയ്‌ക്കൊപ്പം ചേരേണ്ടിവരും. അയഞ്ഞ പാന്റസും ഷര്‍ട്ടും ധരിക്കുക.


ഇപ്പോഴാണോര്‍മ. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി പോക്കറ്റുള്ള ഷര്‍ട്ടിട്ടു വന്നു. ആണ്‍കുട്ടികളില്‍ ഒരാളുടെ ചോദ്യം ഇങ്ങനെയായിരുന്നു.

"പോക്കറ്റില്‍ കൈയ്യിട്ടോട്ടെ?"


കോളേജിലെത്തിയപ്പോള്‍ മറ്റൊരുകുട്ടി ജീന്‍സിട്ടു വന്നപ്പോഴുള്ള ചോദ്യം "മൂത്രമൊഴിക്കാന്‍ എന്തുചെയ്യും?" എന്നായിരുന്നു.

അന്ന്‌ അവളുടെ മറുപടി ഇതായിരുന്നു. "നിങ്ങള്‍ ആണുങ്ങളേപ്പോലെ പൊതു വഴിയില്‍ മൂത്രമൊഴിക്കലാണോ ഞങ്ങള്‍ക്ക്‌ പണി?"


വസ്‌ത്രം ഇന്നത്‌ വേണം എന്ന്‌ ആരെയും കെട്ടിയേല്‌പ്പിക്കാന്‍ പാടില്ല. എന്തും ധരിക്കാം. ധരിക്കാതിരിക്കാം. രാധുവിനെപ്പോലെ മറുപടി പറയാന്‍ കഴിയണം എന്നുമാത്രം. (പുറത്തുള്ളവരാണ്‌ നമ്മുടെ വേഷത്തിന്റെ അഭംഗി തിരിച്ചറിയുന്നത്‌‌. ഭംഗിയും. അത്‌ ഓരോരുത്തരുടെ കാഴ്‌ച്ചപ്പാടനുസരിച്ച്‌ മാറിയും മറിഞ്ഞുമിരിക്കും. ഇഷ്ടവേഷം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുമാത്രമാണുള്ളത്‌. അത്‌‌ മറ്റുള്ളവര്‍ക്ക്‌ അലോസരമുണ്ടാക്കുന്നതോ അല്ലാത്തതോ ആകട്ടെ. നമുക്കു സ്വയം തീരുമാനിക്കാം.)


ഉചിതമായ വസ്‌ത്രധാരണത്തെക്കുറിച്ച്‌ മൂന്നു വര്‍ഷം മുമ്പ്‌ റേഡിയോയില്‍ ചര്‍ച്ചകേട്ടു. ശരിരവും മുടിയും മറക്കുന്ന പര്‍ദ്ദപോലുള്ള വേഷമാണ്‌ സ്‌ത്രീകള്‍ക്ക്‌ നല്ലതെന്ന്‌ ഒരുവന്‍ പറഞ്ഞു. മുടിക്കു വലിയ പ്രാധാന്യമുണ്ടുപോലും. കവികള്‍ കാര്‍ക്കൂന്തല്‍ കണ്ടല്ലേ വര്‍ണ്ണിച്ചെഴുതുന്നത്‌. അവനോട്‌ മറുത്തൊന്നും പറയാന്‍ മറ്റു മൂന്നുപേര്‍ക്കും കവിഞ്ഞില്ലെന്നതാണ്‌ ദുഖം.

എന്നാല്‍ കേട്ടിരുന്ന എനിക്കു പറയാനുള്ളത്‌ ഇതായിരുന്നു." നാളെ മുതല്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ നിന്റെ മുടിപോലെ ക്രോപ്പു ചെയ്യാം."

കവികളൊക്കെ പുരുഷന്മാരായിട്ടും 'കളരി വിളക്കു തെളിഞ്ഞതാണോ കുന്നത്തുസൂര്യനുദിച്ചതാണോ' എന്നു ചന്തുവിന്റെ അംഗവടിവുളെനോക്കി കുഞ്ഞി സന്ദേഹപ്പെട്ട്‌ പാടിയില്ലേ? വടക്കന്‍ പാട്ടുകളിലും സിനിമകളിലും ഇതു പലവട്ടം വന്നു കഴിഞ്ഞല്ലോ.

യുവവാണി ചര്‍ച്ചകേട്ട ഞാന്‍ നാണിച്ചു പോയി സത്യത്തില്‍. നല്ലൊരു മറുപടി കൊടുക്കാന്‍ പറ്റിയ ആരുമുണ്ടായിരുന്നില്ലല്ലോ എന്നോര്‍ത്ത്‌....