പത്താംക്ലാസു പരീക്ഷ കഴിഞ്ഞ ആശ്വാസത്തില്‍ വീട്ടിലെത്തുമ്പോള്‍ മുത്തശ്ശന്‍ കശുവണ്ടി മലഞ്ചരക്കുകടയില്‍ കൊണ്ടുപോയി വില്‍ക്കാന്‍ എടുത്തുവെച്ചിരിക്കുന്നു. മുത്തശ്ശന് നടക്കാന്‍ വയ്യാത്തതുകൊണ്ട് ഞാന്‍ കൊണ്ടുപോയി കൊടുക്കണം. വെറുതെ വേണ്ട. കമ്മീഷനുണ്ട്. കശുവണ്ടി വിറ്റ് കാശുമയി മടങ്ങിവരുമ്പോഴാണ് ഞാന്‍ ആ കാഴ്‌ച കാണുന്നത്.
ഗിരിജചേച്ചി തിളങ്ങന്ന ഒരു സാരിയുടുത്ത് ബസ്സില്‍ നിന്നിറങ്ങുന്നു. സാരിയുടുത്ത് കാണാഞ്ഞതുകൊണ്ടാവണം ഒന്നു കൂടി ശരിക്കുനോക്കി. സംശയമില്ല. പുറകെ മുരളിച്ചേട്ടന്‍ ഒപ്പം എന്റെ അയല്‍ക്കാര്‍ രണ്ടുപേര്‍.ഇവരെയൊക്കെ കണ്ട് ഞാനൊന്ന് അന്ധാളിച്ചു.
കാരണം ഗിരിജ എന്റെ ക്ലാസ്‌മേറ്റാണ്. എന്നേക്കാള്‍ നാലഞ്ചു വയസ്സ് മൂത്തതാണ്. പല ക്ലാസിലും തോറ്റ് തൊപ്പിയിട്ട് ഒന്‍പതില്‍ വെച്ച് എനിക്കൊപ്പം എത്തിയതാണ്. സീനിയോരിറ്റിയുടെ ഭയഭക്തി ബഹുമാനത്താല്‍ ഞങ്ങള്‍ ചേച്ചി എന്നു വിളിച്ചു.
മുരളി അടുത്തിടെ താമസമാക്കിയ അയല്‍ക്കാരനാണ്. ഇപ്പോള്‍ കല്ല്യാണം കഴിഞ്ഞുള്ള വരവാണ് . ഗിരിജ വരുന്ന പി.എം എസിന്റെ കണ്ടക്ടറായിരുന്നു മുരളി. ഇവരു തമ്മില്‍ ലൈനായിരുന്നു എന്ന് ഗിരിജചേച്ചി പറഞ്ഞു തന്നെ ഞാന്‍ മനസ്സിലാക്കിയിരുന്നു. പക്ഷേ ഇത്രവരെ എത്തിയതറിയില്ലായിരുന്നു.
എന്തായാലും രജിസ്റ്ററു കഴിഞ്ഞുള്ള വരവാണെന്ന് മനസ്സിലാക്കിയ ഞാന്‍ പുഴകടന്ന് ഓടി പത്തു നോട്ടീസടിച്ചു. അനിയത്തിമാരെ വിളിച്ചു, മറ്റൊരു ക്ലാസ്സ്‌മേറ്റ് ഷൈനിയെ വിളിച്ചു. തോട്ടില്‍ കുളിക്കാന്‍ വന്ന പെണ്ണുങ്ങളെ മാര്‍ഗ്ഗ തടസ്സമുണ്ടാക്കാതെ മാറ്റി നിര്‍ത്തി. ഞങ്ങള്‍ നല്ലോണം കാണാന്‍ പറമ്പിന്റെ അതിരില്‍ നിന്നു.
അക്കരെ നിന്ന് കല്ല്യാണ നടത്തം നടന്ന് വരുന്നേയുള്‌ളു അവര്‍. പല വിധ വിചാരങ്ങളിലായിരുന്നു ഞാന്‍. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞയന്ന് വിവാഹം....ഇന്നത്തെ പരീക്ഷ എഴുതാതെ രജിസ്‌ട്രാപ്പീസില്‍ പോയിരിക്കുന്നു. നാണിച്ചു മുഖം കുനിച്ച് അവള്‍ ഞങ്ങള്‍ക്കു മുന്നിലൂടെ കടന്നു പോകും..ഓര്‍ത്തപ്പോള്‍ എനിക്കും നാണം. അടുത്തു വരികയാണ്.
ഷൈനി ചോദിച്ചു "നമുക്കെന്തെങ്കിലും ചോദിച്ചാലോ?"
പക്ഷേ എനിക്കു മുഖത്തു നോക്കാന്‍ തന്നെ നാണം.
അപ്പോഴുണ്ട് ഗിരിജചേച്ചി ചോദിക്കുന്നു.
"മോളെ പരീക്ഷ എളുപ്പമായിരുന്നോ?" ഞാന്‍ തലയാട്ടി.
മുരളി വീട്ടില്‍ ചോദിച്ചപ്പോള്‍ അച്ഛന്‍ സമ്മതിച്ചില്ലെന്നും ഗിരിജക്ക് വേറെ കല്ല്യാണ മാലോചിച്ചെന്നും പരീക്ഷ കഴിയുന്ന ഇന്ന് വീട്ടില്‍ നിന്നിറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്താവുമെന്ന് പറയാനൊക്കില്ലെന്നും വഴിയില്‍ കൂടിയ പലരും പറഞ്ഞു.
പക്ഷേ ഞാനും ഷൈനിയും രാവിലെ ഗിരിജചേച്ചിയെ സന്ദര്‍ശിക്കാന്‍ പ്ലാനിട്ടു. പെണ്ണിന് ആള്‍ക്കാരില്ലെന്നു തോന്നരുതല്ലോ?!.... ഞങ്ങള്‍ നേരം വെളുക്കാന്‍ കാത്തിരുന്നു. വെട്ടം വെച്ചതേ കട്ടന്‍കാപ്പിയും കുടിച്ച് ഞങ്ങള്‍ അമ്മായി വീടുകാണാന്‍ പോയി.
ഗിരിജ ചേച്ചി മുറ്റ മടിക്കുന്നു. അമ്മായിയമ്മ ഇറയത്തിരിക്കുന്നു. സ്‌കൂളില്‍ ധരിച്ചു വരാറുള്ള ഓറഞ്ച് ബ്ലൗസ്‌ം മുരളി ഉടുത്തുകണ്ട കൈലിയും വേഷം.
"വീടിന്റെ മുന്നിക്കൂടെ പോരാന്‍ മടിയായിട്ട് പൊറകിക്കോടെയാ ഞാനിറങ്ങിപ്പോന്നത്."
വാക്കുകള്‍ക്ക് അല്‌പം പോലും പതര്‍ച്ചയില്ല.
"നിങ്ങളിരിക്ക് , ചായയെടുക്കാം."
ഇപ്പോള്‍ രണ്ടുകുട്ടികളുമായി സുഖമായി ജീവിക്കുന്നു.
(ഇക്കൊല്ലവും പത്താംക്ലാസു പരീക്ഷ കഴിഞ്ഞപ്പോള്‍ പഴയ ഓര്‍മ)