Tuesday, November 27, 2007

കുറ്റിമുല്ല എന്ന മലര്‍പ്പൊടി സ്വപ്‌നം

ചെണ്ടപ്പുറത്ത്‌ കോലുവെയ്‌ക്കുന്നിടത്തൊക്കെ എത്തിപ്പെടുക എന്നതായിരുന്നു കുട്ടിക്കാലത്തെ പ്രധാന പരിപാടി. കുട്ടിക്കാലം കഴിഞ്ഞിട്ടും കാര്യമായ മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. പള്ളിക്കൂടം പറമ്പില്‍ സിനിമയെന്നോ, ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ വൈദ്യ പരിശോധന എന്നോ, പള്ളിക്കൂടം പറമ്പില്‍ മൈതാനമുണ്ടാക്കാന്‍ എന്‍. എസ്‌.എസ്‌ കുട്ടികള്‍ വരുമ്പോള്‍ അവരെ സഹായിക്കാനോ, സാക്ഷരത പ്രചരണ ജാഥയോ , എന്തിന്‌ ഏതു പരിപാടിയാവുമാവട്ടെ അതിലൊക്കെ പങ്കെടുക്കുക എന്നതായിരുന്നു പ്രധാന ഹോബി.
പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം. അടുത്തുള്ള ചേച്ചിമാര്‍ക്ക്‌ സ്വയം തൊഴില്‍ കണ്ടെത്താന്‍ കുറ്റിമുല്ല കൃഷിയില്‍ ഒരു ദിവസത്തെ പരിശീലനം. കേട്ടതെ ഞാനും പുറപ്പെട്ടു. പുറപ്പെടുമ്പോള്‍ ഒറ്റ ഉദ്ദേശ്യമാണുണ്ടായിരുന്നത്‌. ഇന്നേവരെ കുറ്റിമുല്ല കണ്ടിട്ടില്ല. അതൊന്നു കാണണം.


ഞങ്ങളുടെ മുറ്റത്തും മുറ്റത്തുനു താഴെ ചാമ്പയില്‍ പടര്‍ന്നുകയറിയിരുന്നതും വള്ളിമുല്ലയായിരുന്നു. മേടത്തിലും ഇടവത്തിലുമാണ്‌ പൂവുണ്ടായിരുന്നത്‌. വിടരാറായ മൊട്ടുകള്‍ തലേന്നു പൊട്ടിച്ച്‌ മാല കോര്‍ത്തു വെയ്‌ക്കും.
ഹായ്‌ എന്തു സുഗന്ധം
രാത്രി മുറിയാകെ മുല്ലപ്പൂ സുഗന്ധം. മധ്യവേനലവധിക്കാലമായതുകൊണ്ട്‌ പൂവു ചൂടി എങ്ങും പോകാനുമില്ല. വീട്ടിലിരിക്കുമ്പോള്‍ എന്തു പൂവുചൂടാന്‍. അക്കാലത്ത്‌ എക്കാലവും പൂക്കുന്ന മുല്ലയെ സ്വപ്‌നം കണ്ടിരുന്നു. അപ്പോഴാണ്‌ ദൈവവിളി പോലെ കുറ്റിമുല്ല കൃഷി.
നടുന്നതെങ്ങനെ, വള പ്രയോഗങ്ങള്‍, കീടനിയന്ത്രണം, വിളവെടുപ്പ്‌, വിപണനം തുടങ്ങി കുറ്റിമുല്ലയെക്കുറിച്ചുള്ള രണ്ടുമൂന്നു പുസ്‌തകങ്ങടക്കം ബാലപാഠങ്ങള്‍ ഒരു മൊട്ടത്തലയന്‍ നല്‌കി. ഹോ..മുറ്റത്തിനുതാഴെ ചാമ്പയിലും കൈയ്യാലയിലുമായി പടര്‍ന്ന മുല്ലവള്ളിയില്‍ നിന്ന്‌ ഞങ്ങള്‍ പൂമൊട്ട്‌ പൊട്ടിച്ചെടുക്കുകയല്ലാതെ ഒരു വക ശുശ്രൂഷയും നല്‌കിയിരുന്നില്ല. ആവുന്നത്ര വേനലും മഴയും അവഗണനയുമേറ്റ്‌ അത്‌ പടര്‍ന്നു.
ഇതു പക്ഷേ അങ്ങനെയല്ല- എക്കാലവും പൂക്കളുണ്ടാവും. നല്ല വരുമാനവും. പൂവു ശേഖരിക്കാന്‍ പാല്‍ സൊസൈറ്റി പോലെ സംഘങ്ങളുണ്ടാവും. ഇഷ്ടം പോലെ വിവാഹ ഓര്‍ഡറുകള്‍ ലഭിക്കും. അമ്പലം, പള്ളി, കല്ല്യാണം, കാതുകുത്ത്‌ തുടങ്ങി മുല്ലപ്പൂവില്ലാത്ത എന്തു കാര്യം. എല്ലാം നമുക്കു ചുറ്റും. പൂവു ശേഖരിക്കുകയും വില്‌ക്കുകയും മാത്രമല്ല പൂകെട്ടാനറിയുന്നവര്‍ക്ക്‌ അങ്ങനെയും തൊഴിലായി.

പ്രീഡിഗ്രിക്കാരിയായ എനിക്കന്ന്‌ പണച്ചെലവുള്ള ഒരു കാര്യവും കേള്‍ക്കാനുള്ള സഹനശക്തിയുണ്ടായിരുന്നില്ല. കുറ്റിമുല്ല കൃഷി ആകെക്കുടി സന്തോഷം തന്നു. കാര്യമായ പണച്ചെലവില്ലാതെ പൈസക്കാരിയാവാം. ഒരു കാര്യത്തിലെ വിഷമമുണ്ടായിരുന്നുള്ളു. നൂറു തൈകളെ ആദ്യം തരൂ. ആശ്വാസമുള്ളത്‌ അതിനും പണം കൊടുക്കേണ്ട എന്നതായിരുന്നു.
മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലെ പലതും സ്വപ്‌നം കാണാന്‍ തുടങ്ങി ഈയുള്ളവള്‍.

നടാനുള്ള കുഴി നിശ്ചിത അളവില്‍, താഴ്‌ചയില്‍, ദൂരത്തില്‍ തന്നെത്താന്‍ കുഴിക്കാം. കുഴി നിറക്കാനുള്ള ചാണകം, കരിയില, പച്ചില മുതലായവ കുട്ട കണക്കിന്‌ ചാണകക്കുഴിയിലും പറമ്പിലുമുണ്ട്‌.
കീടനിയന്ത്രണം ഇത്തിരി കടുപ്പമാണ്‌. എന്നാലും അഡ്‌ജസ്റ്റ്‌ ചെയ്യാം. അപ്പൂപ്പന്‍ മാസത്തിലൊരിക്കലാണ്‌ മുറുക്കാനുള്ള പുകയില കൊണ്ടുവരുന്നത്‌. അത്‌ ഒരു മുളം കുഭത്തിലിട്ട്‌ അടച്ചുവെച്ചേക്കും. പിന്നെ വേണ്ടത്‌ വേപ്പെണ്ണയാണ്‌. പശുവിനെ കറക്കാന്‍ കൊണ്ടുവെച്ചതെടുക്കാം. വേപ്പണ്ണക്കെണിയും പുകയിലക്കെണിയും അങ്ങനെ ഒപ്പിക്കാമെന്നു കണക്കുകൂട്ടി.
ചെടിയൊന്നു വളര്‍ന്നോട്ടെ...മൂന്നുമാസം മതി പൂക്കാലം തുടങ്ങാന്‍. അഡ്‌്‌ജസ്റ്റ്‌മെന്റുകള്‍ അതുവരെ മതി. പിന്നെ പൈസക്കാരിയായല്ലോ....പിന്നെ എന്റെ കാര്‍ന്നോമ്മാര്‍ക്ക്‌ വേപ്പണ്ണയും പുകയിലയും ഇഷ്‌ടം പോലെ വാങ്ങി കൊടുക്കുമല്ലോ..

ഇനി വേണ്ടത്‌ നടാനുള്ള സ്ഥലമാണ്‌. തരിശായി കിടക്കുന്ന പലയിടങ്ങളുമുണ്ട്‌ പറമ്പില്‍. മഴയും വെയിലും വേണ്ടുവോളം കിട്ടുന്ന, എനിക്കെപ്പോഴും ഓടിപ്പോയി നോക്കാവുന്ന ദൂരത്തില്‍ വീടിന്‌ പുറകില്‍ തെക്കു പടിഞ്ഞാറായി സ്ഥലം കണ്ടെത്തി.

പക്ഷേ, എന്റെ മനസ്സില്‍ ഇങ്ങനെയൊക്കെയാണ്‌ പ്ലാനും പദ്ധതിയും എന്ന്‌ ആരോടും പറഞ്ഞില്ല.
കുറ്റിമുല്ലക്ക്‌ അപേക്ഷയും കൊടുത്ത്‌, ഇന്നു കിട്ടും നാളെ കിട്ടും എന്ന്‌ കാത്തു കാത്തിരുന്നു ഞാന്‍. കാത്തിരിപ്പു നീണ്ടു. പിന്നെ പിന്നെ സ്വപ്‌നങ്ങളൊക്കെ മറന്നേക്കാമെന്നു വെച്ചു.

മൊട്ടത്തലയന്റെ വായിനോക്കിയിരുന്ന്‌
വിലപ്പെട്ട ഒരു ദിവസമാണ്‌ കുറ്റിമുല്ല ക്ലാസുകൊണ്ട്‌്‌ നഷ്‌ടപ്പെടുത്തിയത്‌. അയാളുടെ മൊട്ടത്തലയ്‌ക്ക്‌ രണ്ടു ഞൊട്ടും കിഴുക്കും കൊടുക്കാന്‍ തോന്നി. സ്വപ്‌നം കണ്ടും കുറേ സമയം പോയി. ആ നേരത്ത്‌ പത്ത്‌ ചക്കക്കുരു തൊലി ചുരണ്ടികൊടുത്തിരുന്നെങ്ങില്‍ അമ്മച്ചി ഉള്ളിയും മുളകും ഇടിച്ചിട്ട്‌ കടുകു വറുത്ത്‌ ഉലര്‍ത്തി തന്നേനേം. ഇങ്ങെയൊക്കെ വിചാരിച്ച്‌ കുറ്റിമുല്ല കൃഷിയെ മനസ്സില്‍ നിന്ന്‌ മായ്‌ക്കാന്‍ ശ്രമിച്ചു.

പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞു. അവധിക്കാലത്ത്‌ അപ്പൂപ്പന്റെ അനിയന്‍ കൊച്ചുമുത്തശ്ശന്റെ വീട്ടില്‍ പോയി. അവിടെ രണ്ടാമത്തെ മാമിക്ക്‌ കല്ല്യാണം. കല്ല്യാണവും വിരുന്നും ഒക്കെ കൂടി പതുക്കെയാണ്‌ മടങ്ങി വന്നത്‌.

കുറേ ദിവസം കഴിഞ്ഞാണ്‌ ആ മഹാസംഭവം ഞാനറിയുന്നത്‌. വീടിനു താഴെ പറമ്പില്‍ നിന്ന തെങ്ങില്‍ നിന്ന്‌ തേങ്ങ വീണത്‌ എടുക്കാന്‍ താഴോട്ടിറങ്ങിയപ്പോള്‍...
കൊക്കോയും കുരുമുളകു പടര്‍ത്തിയ മുരിക്കുകള്‍ക്കുമിടയില്‍ വെളിച്ചമുള്ള ഇടം കുറവാണ്‌. കൊക്കോച്ചോലക്കിടയിലൂടെ നൂഴ്‌ന്ന്‌ ഇത്തിരി പ്രകാശമുളളിടത്ത്‌ എത്തിയപ്പോള്‍ ...
എന്നെ നോക്കി ചിരിക്കുന്നു 'അഞ്ചാറു കുഴി'കളിലായി 'നൂറു ചുവട്‌ കുറ്റിമുല്ല'.

Thursday, November 22, 2007

നക്ഷത്ര വേശ്യയിലേക്കൊരു പാലം

കാട്ടിലങ്ങാടി എന്ന ഗ്രാമത്തില്‍ നിന്ന്‌ നാട്ടിലെ കുട്ടികള്‍ക്ക്‌ ഓത്തു പഠിപ്പിച്ച ഹൈദ്രോസ്‌ മൊല്ലാക്കയുടെ സുന്ദരിയായ വിധവ നബീസ ഗള്‍ഫില്‍ പോകാന്‍ മുംബൈ നഗരത്തിലെത്തുത്തുന്നതും പതിനാലു ദിവസങ്ങള്‍ കൊണ്ട്‌ അവളിലുണ്ടാവുന്ന മാറ്റങ്ങളും സമൂഹത്തോടുള്ള അവളുടെ സാഹചര്യങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങളുമാണ്‌ ഈ നോവല്‍.
-ഒരു പതിവ്രതയുടെ ശരീരംകൊണ്ട്‌ നിനക്കെന്തു പ്രയോജനം?
-മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച്‌ ജീവിച്ചിട്ട്‌ കാട്ടിലങ്ങാടിയിലെ ദൈവവിശ്വാസികള്‍ നിനക്കു നല്‌കിയ പ്രതിഫലമെന്ത്‌?
-മതത്തിന്റെ അനുശാസനകളെ അവഗണിച്ചുകൊണ്ട്‌ , പൊന്നും സ്‌ത്രീധനവും തന്നില്ലെങ്കില്‍ നിന്റെ പെണ്‍മക്കളെ കെട്ടില്ല എന്നു വാശിപിടിക്കുന്ന ഒരു സമുദായത്തിന്റെ നീതിശാസ്‌ത്രങ്ങള്‍ പാലിക്കാന്‍ നീ ബാധ്യസ്ഥയാണോ?



അടുത്ത കാലത്തെങ്ങും ഒരു പുസ്‌തകം വായിച്ചിട്ട്‌ എനിക്ക്‌ ഇത്രയേറെ അസ്വസ്ഥത തോന്നിയിട്ടില്ല.. ഒരു പക്ഷേ അസ്വസ്ഥത ഉളവാക്കുന്ന പുസ്‌തകങ്ങളൊന്നും കിട്ടാഞ്ഞിട്ടാവണം. നാലഞ്ചു കൊല്ലം മുമ്പ്‌ വി.ജെ.ജെയിംസിന്റെ പുറപ്പാടിന്റെ പുസ്‌തകം വായിച്ചപ്പോഴാണ്‌ മനസ്സില്‍ വല്ലാത്ത സങ്കടം തോന്നിപ്പോയത്‌. അത്‌ പുറപ്പാടിന്റെ പുസ്‌തകത്തില്‍ എല്ലാവരും പുറപ്പെട്ടു പോകുന്നതുകൊണ്ടായിരുന്നു. വായിച്ചുകഴിഞ്ഞ ദിവസങ്ങളില്‍ അതിന്റെ പുറംചട്ടപോലും പേടിപ്പെടുത്തി. (ഡ്രാക്കുളയോ, രക്തദാഹിയായ പിശാചുക്കളോ അല്ല കഥാപാത്രങ്ങള്‍). ഒരു തുരുത്തിന്റെ കഥ പറഞ്ഞ പുറപ്പാടിന്റെ പുസ്‌തകം നിരന്തരം അലോസരപ്പെടുത്തി. പിന്നീട്‌ വി.ജെ. ജെയിംസിന്റെ ചോരശാസ്‌ത്രം വായിച്ചപ്പോഴാണ്‌ നോവലിസ്റ്റിന്‌ വിഷമിപ്പിക്കാന്‍ മാത്രമല്ല ചിരിപ്പിക്കാനും കഴിയുമെന്ന്‌ അറിഞ്ഞത്‌.

പിന്നീട്‌ ഇപ്പോള്‍ ഹസ്സന്‍ നാസിര്‍ എഴുതിയ നരക വാതില്‌ക്കലെ രക്ഷകന്‍ വായിച്ചപ്പോള്‍ വീണ്ടും അസ്വസ്ഥത. ഭയങ്കരമായ സങ്കടം. സമൂഹമനസ്സാക്ഷിക്കു മുമ്പില്‍ കുറേ ചോദ്യങ്ങള്‍ ചോദിക്കുന്നു ഈ നോവല്‍.
എടുത്തു പറയേണ്ടത്‌ എഴുത്തിന്റെ ശൈലിയും ഭാഷയുമാണ്‌. രണ്ടും അതിമനോഹരം.
ഒറ്റയിരുപ്പിന്‌ വായിക്കാന്‍ പ്രേരപ്പിക്കും.

കാട്ടിലങ്ങാടി എന്ന ഗ്രാമത്തില്‍ നിന്ന്‌ നാട്ടിലെ കുട്ടികള്‍ക്ക്‌ ഓത്തു പഠിപ്പിച്ച ഹൈദ്രോസ്‌ മൊല്ലാക്കയുടെ സുന്ദരിയായ വിധവ നബീസ ഗള്‍ഫില്‍ പോകാന്‍ മുംബൈ നഗരത്തിലെത്തുത്തുന്നതും പതിനാലു ദിവസങ്ങള്‍ കൊണ്ട്‌ അവളിലുണ്ടാവുന്ന മാറ്റങ്ങളും സമൂഹത്തോടുള്ള അവളുടെ സാഹചര്യങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങളുമാണ്‌ ഈ നോവല്‍.
മൂന്നു പെണ്‍മക്കളുടെ അമ്മയും വിധവയുമായ നബീസക്ക്‌ മൂത്ത മകള്‍ വയസ്സറിയിച്ചപ്പോള്‍ മുതല്‍ ആധിയാണ്‌.
ചുമടെടുക്കുന്നോര്‍ക്കും കൊടുക്കണം മുപ്പതു പവനും ഒരു ലക്ഷവും. തനിക്കുള്ളത്‌ ഒരോരോ വയസ്സിന്റെ ഇളപ്പത്തില്‍ മൂന്നു പെണ്‍കുട്ടികളും ദാരിദ്ര്യവും മാത്രം.
നാട്ടില്‍ എരന്നു നടന്നുണ്ടാക്കിയ മുപ്പതിനായിരം രൂപയുമായാണ്‌ അവള്‍ ഈപ്പന്‍ തോമസ്‌ എന്ന ഏജന്റിനും ദാക്ഷയണിക്കുമൊപ്പം മൂംബൈയിലെത്തുന്നത്‌. അവിടെ നിന്ന്‌ മൊല്ലാക്ക പഠിപ്പിച്ച കുട്ടി (മൊല്ലാക്കയ്‌ക്ക്‌‌ സുഖമില്ലാതിരുന്നപ്പോള്‍ അവളും പഠിപ്പിച്ച) കുഞ്ഞിമൂസ നബീസ്‌താത്താനെ ഈപ്പനില്‍ നിന്നും രക്ഷിച്ച്‌ തന്റെ ലോഡ്‌ജിലെത്തിക്കുകയും പതിനാലു ദിവസംകൊണ്ട്‌ അവളെ മാറ്റിയെടുക്കുകയും ചെയ്യുന്നു.
നബീസ്‌താത്തായ്‌ക്ക്‌ ഒറ്റ വിചാരമാണുള്ളത്‌ മൂന്നുമക്കളെയും കെട്ടിക്കണം. അറബിയുടെ വീട്ടില്‍ വീട്ടു പണിക്കാണ്‌ അവള്‍ പോകാനൊരുങ്ങിയിരിക്കുന്നത്‌.
ആദ്യത്തെ പത്തുദിവസം കൊണ്ട്‌ അവളുടെ കൈയ്യിലുണ്ടായിരുന്ന മുപ്പതിനായിരം രൂപയും കുഞ്ഞിമൂസ തീര്‍ത്തു. ഒന്നും കുഞ്ഞിമൂസക്ക്‌ വേണ്ടിയായിരുന്നില്ല. നബീസ്‌താത്തായക്ക്‌ നല്ല വസ്‌ത്രം വാങ്ങിയും നല്ല നല്ല റസ്റ്റോറണ്ടുകളില്‍ നിന്നും ഭക്ഷണം വാങ്ങിയും മൂംബൈ കാണിച്ചുകൊടുത്തും.
മൂംബൈയിലെ ചുവന്ന തെരുവുകളും അതിനേക്കാള്‍ നാറിയ കഥകള്‍ അടുത്തമുറികളിലുള്ളവര്‍ പറഞ്ഞും നബീസ അറിയുന്നു. ഒപ്പം ബദാം പാലില്‍ കഞ്ചാവു ചേര്‍ത്ത്‌ മയക്കി കുഞ്ഞിമൂസ തന്റെ ഗുരുവിന്റെ ഭാര്യയെ വ്യഭിചരിക്കുന്നു. ഉറക്കത്തില്‍ പഴയ കാമുകനാണെന്നു കരുതി തന്നെ വശത്താക്കിയെന്നാണ്‌ നബീസ്‌താത്തായെ കുഞ്ഞമൂസ വിശ്വസിപ്പിക്കുന്നത്‌. ചുരുക്കത്തില്‍ അവരുടെ മധുവിധുകാലമാവുകയാണ്‌ തുടര്‍ന്നുള്ള ദിവസങ്ങള്‍.

ഒന്‍പതാം ദിവസം ബ്രീഫ്‌ കേസില്‍ അവശേഷിക്കുന്നത്‌ മുപ്പതിനായിരത്തിലെ അവസാനത്തെ കുറച്ചു നോട്ടുകള്‍ മാത്രം. അന്ന്‌ ചൗപ്പാത്തി കടപ്പുറത്തു വെച്ച്‌ കൂഞ്ഞിമൂസ അവളോട്‌ ചോദിക്കുന്നു. 5000 രൂപയാണ്‌ അറബിയുടെ അടിമപ്പണിയെടുക്കാന്‍ പോയാല്‍ കിട്ടുന്നത്‌. മക്കള്‍ക്കു ചെലവിനും തന്റെ അത്യാവശ്യങ്ങള്‍ക്കും എടുത്തു കഴിഞ്ഞാല്‍ ഒന്നും ബാക്കിയുണ്ടാവില്ല. ഇരുപത്തഞ്ചുകൊല്ലം കഴിഞ്ഞാലും മക്കളെ കെട്ടിച്ചുവിടാനൊക്കില്ല.
ഇവിടെയാണ്‌ ചില ചോദ്യങ്ങള്‍ സമൂഹത്തോട്‌ കുഞ്ഞിമൂസയും നബീസയും ചോദിക്കുന്നതും. ശരിക്കും കുഞ്ഞിമൂസ ബ്രെയില്‍വാഷ്‌ ചെയ്യുകയാണ്‌.
-ഒരു പതിവ്രതയുടെ ശരീരംകൊണ്ട്‌ നിനക്കെന്തു പ്രയോജനം?
-മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച്‌ ജീവിച്ചിട്ട്‌ കാട്ടിലങ്ങാടിയിലെ ദൈവവിശ്വാസികള്‍ നിനക്കു നല്‌കിയ പ്രതിഫലമെന്ത്‌?
-മതത്തിന്റെ അനുശാസനകളെ അവഗണിച്ചുകൊണ്ട്‌ , പൊന്നും സ്‌ത്രീധനവും തന്നില്ലെങ്കില്‍ നിന്റെ പെണ്‍മക്കളെ കെട്ടില്ല എന്നു വാശിപിടിക്കുന്ന ഒരു സമുദായത്തിന്റെ നീതിശാസ്‌ത്രങ്ങള്‍ പാലിക്കാന്‍ നീ ബാധ്യസ്ഥയാണോ?

ചോദ്യങ്ങള്‍ക്കൊടുവില്‍ അവള്‍ ഒരു പഞ്ചനക്ഷത്ര വേശ്യയാവാന്‍ തീരുമാനമെടുക്കുന്നു. തീരുമാനമെടുക്കുകയല്ല തീരുമാനമെടുപ്പിക്കുകയാണ്‌ കുഞ്ഞിമൂസ. എല്ലാം വിശ്വസിക്കാന്‍ പറ്റിയില്ലെങ്കിലും ചിലതെങ്കിലും ശരിയാണെന്ന്‌ അവള്‍ക്ക്‌ ബോധ്യപ്പെടുന്നു.
ശരീരത്തിലൂടെ മാത്രമേ ഒരു സ്‌ത്രീക്ക്‌ സ്വതന്ത്രയാവാന്‍ കഴിയൂ എന്ന്‌ നോവല്‍ നമ്മോട്‌ പറയുന്നു.
അങ്ങേയറ്റം ദൈവവിശ്വാസിയും നിഷ്‌ക്കളങ്കയുമായ നബീസ കുഞ്ഞിമൂസയുടെ ചതിക്കുഴിയില്‍ വീണെന്നല്ല മറിച്ച്‌ സമൂഹത്തിനു മുന്നില്‍ ഇതു തന്നെയാണ്‌ ആവശ്യം എന്നു പറയുകയാണ്‌ നോവലിസ്റ്റ്‌.

മതവും സമൂഹവും ദരിദ്രയായ സ്‌ത്രീക്കും മക്കള്‍ക്കും ഒന്നും നല്‌കുന്നില്ലെന്നും സ്‌ത്രീധനം വാങ്ങുന്നത്‌ തെറ്റായ മതത്തില്‍ ഒരു മഹല്ലും അതു തെറ്റാണെന്ന്‌ വിലക്കുന്നില്ല. മാറി നില്‍ക്കുന്നില്ല. കൂട്ടു നില്‌ക്കുയാണ്‌ - അപ്പോള്‍ ആ സ്‌ത്രീധനം നല്‌കാന്‍ 'പെയച്ച വയി' തെരഞ്ഞെടുക്കുന്നതിന്‌ എന്ത്‌ തെറ്റ്‌. പള്ളി കമ്മറ്റിക്കാര്‍ മിനാരത്തിന്‌ ഉയരം കൂട്ടാന്‍ ഗള്‍ഫില്‍ നിന്ന്‌ പിരിവു നടത്താന്‍ പോകൂന്നുണ്ട്‌...പക്ഷേ സ്‌ത്രീധനത്തിനെ എതിര്‍ക്കാനോ, ഇവരെ രക്ഷിക്കാനോ തയ്യാറല്ല താനും.
'എന്നാലും പെയച്ച വയി' എന്ന്‌ നബീസ്‌താത്ത പറയുമ്പോള്‍
താത്ത പെഴച്ച വഴി സ്വീകരിക്കുന്നില്ലെങ്കില്‍ കാലം കൊണ്ട്‌ മൂന്നു പെണ്‍മക്കളും പെയച്ച വഴിയിലേക്കു തന്നെയെത്തുമെന്നും കുഞ്ഞിമൂസ പറയുന്നു.
പോരാത്തതിന്‌ പെണ്‍കുട്ടികളെ കെട്ടിച്ചയച്ചുകഴിഞ്ഞ്‌ പടച്ചോനോട്‌ തൗബാ ചെയ്‌ത്‌ മടങ്ങാമെന്നും.

പറ്റിയാല്‍ വിശൂദ്ധ മക്കയില്‍ തന്നെ തനിക്ക്‌ അടുക്കളപ്പണി കിട്ടണം എന്നാഗ്രഹിച്ച നബീസയോടാണ്‌ ഇതൊക്കെ പറഞ്ഞ്‌ മയക്കി മാസം ഒരു ലക്ഷത്തിനടുത്ത്‌ കിട്ടുന്ന വേശ്യാപ്പണിക്ക്‌ പ്രേരിപ്പിക്കുന്നത്‌(ലൈംഗിക തൊഴിലാളി)

പുരുഷ സ്‌പര്‍ശം സ്വപ്‌നത്തില്‍കൂടി ചിന്തിക്കാനാവാതിരുന്ന അതികുലീനയായിരുന്ന ഗ്രാമീണ വീട്ടമ്മ താന്‍ പ്രസവിച്ചത്‌ പെണ്ണാണെന്ന ഒറ്റക്കാരണത്താല്‍ ഈ വഴി തെരെഞ്ഞെടുക്കുകയാണ്‌.

കുഞ്ഞിമൂസ ഹോട്ടല്‍ നടത്തിപ്പുകാരി ക്ലാരയോട്‌ പറയുന്നുണ്ട്‌.
'എന്റെ നാട്ടില്‌ മെയിനായിട്ടുണ്ടാക്കണത്‌ രണ്ടു സാധനങ്ങാ. പള്ളിമിനാരങ്ങളും ഉമ്മ-വേശ്യകളും.'

ഗള്‍ഫില്‍ പോകാന്‍ എരന്നു നടന്നപ്പോള്‍ പലരും മൊല്ലാക്കന്റെ ഭാര്യ തെണ്ടി നടക്കുന്നു എന്നു പറഞ്ഞുകേട്ടപ്പോള്‍ മൂത്ത മകള്‍ ആമിന പറഞ്ഞത്‌ ഞങ്ങളു മൂന്നാളും തൂങ്ങി മരച്ചോളാം എന്നാണ്‌.
ഗള്‍ഫിലെ ഹോട്ടലില്‍ നക്ഷത്രവേശ്യയാവാന്‍ കുഞ്‌ഞിമൂസ പ്രേരിപ്പിക്കുമ്പോള്‍ ഞാനും മക്കളും തൂങ്ങിമരിച്ചോളാം എന്നോ അല്ലെങ്കില്‍ മക്കള്‍ കെട്ടിച്ചുവിടാതെ വീട്ടില്‍ നില്‌ക്കട്ടെ എന്നോ, അവരെ എങ്ങനെയെങ്കിലും പഠിപ്പിപ്പിക്കാമെന്നോ (യത്തീംഖാനയിലെങ്കിലുമാക്കിയിട്ട്‌) അവള്‍ ചിന്തിക്കുന്നേ ഇല്ല. സ്‌ത്രീധനം വാങ്ങുന്ന പുരുഷനെ തന്റെ മക്കള്‍ക്കാവാശ്യമില്ലെന്നു പറയാനവള്‍ക്കാവുന്നില്ല.

ഗള്‍ഫുമാത്രമാണ്‌ രക്ഷ എന്ന തോന്നല്‍ അവളിലുണ്ടാക്കിയതാരാണ്‌? ഗള്‍ഫില്‍ പോയാല്‍ കുഞ്‌ഞിമൂസ പറഞ്ഞ കാര്യങ്ങളാണ്‌ സംഭവിക്കുക എന്ന്‌ എരന്നു കാശുണ്ടാക്കിയപ്പോള്‍ ആരും പറഞ്ഞില്ലെന്നോ?
നബീസ ഒരിടത്തും ഒരു ചോദ്യവും ചോദിക്കുന്നില്ല ..കുഞ്ഞിമൂസ പറയുന്നതൊക്കെ ശരിയാണെന്ന്‌ നിഷ്‌ക്കളങ്കയായ ആ സ്‌ത്രീ വിശ്വസിക്കുകയാണ്‌.
എത്രയൊക്കെ മാറിയിട്ടും അവസാനനിമിഷവും ദൈവവിശ്വാസിയും തന്റെ വഴി പെഴച്ച വഴിയും തന്നെയെന്നാണ്‌ നബീസ്‌താത്ത വിശ്വസിക്കുന്നത്‌. മക്കളുടെ ഭാവിയോര്‍ത്ത്‌ ആ വഴിയിലേക്കു തന്നെ പോകുന്നു.

നബീസയെപോലെ പെണ്‍മക്കളുള്ള അമ്മമാര്‍ ഈ പുസ്‌തകം വായിച്ചാല്‍ മതിയാവും ആ വഴി തെരെഞ്ഞെടുക്കാന്‍....
യഥാര്‍ത്ഥത്തില്‍ അങ്ങേയറ്റം സ്‌ത്രീ വിരുദ്ധമാണീ നോവല്‍. ഒരു പിമ്പ്‌ കാണിച്ച വഴിയെ നിശബ്‌ദം അവള്‍ പോവുകയാണ്‌.
അവള്‍ക്ക് പ്രതികരിക്കാനേ കഴിയുന്നില്ല. സ്ത്രീധനം കൊടുക്കാനുള്ള വഴി ഇതാണെന്ന് വരുത്തി തീര്‍ക്കുന്നു. മറ്റൊരു വഴി ഒരിടത്തും അവളെകൊണ്ട് ചിന്തിപ്പിക്കുന്നില്ല. ഉമ്മ-വേശ്യകളില്‍ നിന്ന് എങ്ങനെ മോചനം നേടാം എന്ന് നോവലിസ്റ്റ് ഒരിടത്തും പറയുന്നില്ല. എല്ലാത്തരം കൊള്ളതരുതായ്മകളുമുള്ള ഒരു പിന്പ് ലൈംഗീക തൊഴിലില്‍ അവളെ കൊണ്ടെത്തിക്കുന്നതോടെ രക്ഷകനാവുകയാണത്രേ! നോവലിന്റെ പേരാണ്‌ അതിവിശേഷം. നരക വാതില്‌ക്കലെ രക്ഷകന്‍.!!!

ഒലിവ്‌ ബുക്‌സ്‌ 100 രൂപ

Sunday, November 18, 2007

സര്‍പ്പഗന്ധി (അമല്‍പ്പൊരി)



ബ്ലോഗിന്റെ പേരുകൂടിയായ സര്‍പ്പഗന്ധി എന്ന പേര്‌ ധ്വനിപ്പിക്കുന്നത്‌ പലതാണ്‌. അതു കൊണ്ടു തന്നെ ഈ സസ്യത്തെക്കുറിച്ച്‌ നിരവധി കെട്ടുകഥകളും നിലവിലുണ്ട്‌. പേരുകേള്‍ക്കുമ്പോള്‍ സര്‍പ്പവുമായി ബന്ധമുണ്ടാവാം എന്നു തോന്നിയേക്കാം. എന്നാല്‍ കാര്യമായ ബന്ധമില്ലെന്നു പറയാം.

കുടുംബം അപോസൈനസീ
ശാസ്‌ത്രനാമം Rauwolfia serpntina

ഒരു മീറ്ററില്‍ താഴെ പൊക്കമുള്ള കുറ്റച്ചെടിയാണ്‌ സര്‍പ്പഗന്ധി. കേരളത്തിലടക്കം ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും കാട്ടുചെടിയായി വളരുന്നു.

ഇല വെള്ളത്തിലിട്ടു വേകുമ്പോള്‍ പാമ്പിന്റെ ഗന്ധമുണ്ടാവുന്നതാണ്‌ ഈ പേരു വരാന്‍ കാരണമെന്നു ചില പുസ്‌തകങ്ങളില്‍ കാണുന്നു. ആരാണ്‌ പാമ്പിന്‍രെ ഗന്ധമറിഞ്ഞവര്‍. ഗന്ധമറിഞ്ഞ്‌ പാമ്പാണെന്നു തിരിച്ചറിയാനാവുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഈ കഥയ്‌ക്ക്‌ പ്രാധാന്യമില്ലാതാവുന്നു.

മറ്റൊന്ന്‌ പാമ്പിനേ പോലെയാണത്രേ വേര്‌. അതുകൊണ്ടാവാം ഈ പേരുവന്നതെന്ന്‌.
മറ്റൊന്ന്‌ പേരിനൊപ്പം സര്‍പ്പമുള്ളതുകൊണ്ട്‌ ചില കൊച്ചു പുസ്‌തകങ്ങളില്‍ വേര്‌ അരച്ചുകുടിച്ചാല്‍ സര്‍പ്പവിഷം ശമിക്കും എന്ന്‌ എഴുതി കാണുന്നു.

സര്‍പ്പവിഷത്തിനുള്ള ആയൂര്‍വേദ ചികിത്സയില്‍ മരുന്നു കൂട്ടുകളില്‍ ചേര്‍ക്കുന്നുണ്ട്‌. എന്നാല്‍ വിഷചികിത്സയില്‍ പ്രാധാന്യമുള്ള ഔഷധമല്ല സര്‍പ്പഗന്ധി .
രക്താദി സമ്മര്‍ദത്തിനും ഉറക്കത്തിനും ഉപയോഗിക്കുന്ന ഔഷധമാണ്‌ സര്‍പ്പഗന്ധി.
പാമ്പുകടിയേല്‍ക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കുറയുകയാണ്‌ ചെയ്യാറ്‌. ആയൂര്‍വേദചികിത്സയില്‍ ഉറക്കം ചി്‌ലപ്പോള്‍ നിഷിദ്ധവുമാണ്‌. അതുകൊണ്ടൊക്കെ സര്‍പ്പ ചികിത്സയില്‍ ദോഷകരമായി ബാധിക്കുകയാണ്‌ ചെയ്യുക.
രക്തസമ്മര്‍ദ്ദം കുറക്കുകയും, തലച്ചോറിലെ നാഡികളെ ഉദ്ദീപിപ്പിച്ച ഉറക്കും നല്‍കുകയുമാണ്‌ ഈ സസ്യം ചെയ്യുന്നത്‌.
വേരാണ്‌ ഔഷധയോഗ്യം.
ആയുര്‍വേദ കഷായങ്ങളായ രാസ്‌നാദി കഷായം, രാസ്‌നേരണ്‌ഠാദി കഷായം എന്നിവയിലെ പ്രധാന ചേരുവയാണ്‌ സര്‍പ്പഗന്ധി. ഈ കഷായങ്ങള്‍ നിശ്ചിത അളവില്‍ പതിവായി കഴിച്ചാല്‍ രക്താദി സമ്മര്‍ദ്ദം നിയന്ത്രിക്കാം. ഉറക്കമുണ്ടാവുകയും ചെയ്യും.

ആധുനിക ചികിത്സാ ശാസ്‌ത്രത്തില്‍ രക്തസമ്മര്‍ദ്ദത്തിനുള്ള സിദ്ധൗഷധമായ സെര്‍പ്പാസില്‍ ഗുളിക സര്‍പ്പഗന്ധി വേരില്‍ നിന്നാണ്‌ നിര്‍മിക്കുന്നത്‌.


ബ്ലോഗിന്‌ സര്‍പ്പഗന്ധി എന്ന പേര്‌ കണ്ടപ്പോള്‍ ഒരാള്‍ ഇങ്ങനെയാണ്‌ എഴുതിയത്‌.
'Sarpagandhi, truly!!! Sarpagandhi is one of the most romantic words available in the Malayalam language, right!!...........'
അതേ സര്‍പ്പഗന്ധി എന്ന പേരിന്‌ ഏതു കാല്‌പനികാര്‍ത്ഥവും നമുക്കു നല്‌കാം. ഏതു തരത്തിലും.

Friday, November 16, 2007

സീരിയലുകളില്‍ എത്ര മീരമാരുണ്ട്‌?

സീരിയലുകളില്‍ എത്ര മീരമാരുണ്ട്‌ എന്ന വിഷയത്തില്‍ ഗവേഷണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ചാനലുകാരെങ്കിലും ഇതു ശ്രദ്ധിക്കണ്ടതാണ്‌. കാരണം സീരിയല്‍ കാഴ്‌ചക്കാര്‍ക്ക്‌ ഇതൊരു ബുദ്ധിമുട്ടാണ്‌. കഷ്ടകാലത്തിന്‌ കറണ്ടെങ്ങാന്‍ പോയാല്‍ ആ നേരത്ത്‌ കണ്ട സൂഹൃത്തിനോടൊ ബന്ധുവിനോടോ 'മീരയ്‌ക്കെന്തു പറ്റി?' എന്നു കഥയറിയാന്‍ ചോദിച്ചു പോയാല്‍ കുടുങ്ങി.

ഏതു മീര?
'മാധവത്തിലെ, കല്ല്യാണിയിലെ, മനപ്പൊരുത്തത്തിലെ...ഏതു മീര..?'
കാഴ്‌ചക്കാരെ ഇങ്ങനെ കഷ്ടപ്പെടുത്തരുതെ...


ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചേക്കാം. പേരിലെന്തെങ്കിലുമൊക്കെ ഉണ്ടാവാതെ തരമില്ലല്ലോ.
സീരിയല്‍ എഴുത്തുകാര്‍ക്ക്‌ മൊത്തത്തില്‍ മീര മാനിയ പിടിപെട്ടിട്ടുണ്ടെന്നു തോന്നുന്നു. എന്തുകൊണ്ടാണ്‌ എല്ലാവര്‍ക്കും 'മീര 'എന്ന പേരിനോട്‌ ഇത്രകമ്പം എന്നാണ്‌ മനസ്സിലാവാത്തത്‌.
സീരിയല്‍ കാണുന്ന ശീലം എനിക്കില്ല. പക്ഷേ വിരുന്നുകാര്‍ സീരിയല്‍ ഭ്രമക്കാരാണെങ്കില്‍ ചിലപ്പോള്‍ അവര്‍ക്കൊപ്പം കുറച്ചുസമയം ഇരുന്നേക്കാം. അല്ലെങ്കില്‍ മറ്റു ജോലികള്‍ക്കിടയിലൂടെ കേട്ടേക്കാം. അത്രമാത്രം.
'മീരാ മാനിയ' മുമ്പ്‌ കണ്ടത്‌ സുസ്‌മേഷിന്റെ കഥകളിലായിരുന്നു. ഏതു സ്‌ത്രീ കഥാപാത്രത്തിനും പേര്‌ 'മീര'. ഒരു കഥയുടെ പേരു തന്നെ 'ഞാന്‍ മീര'. മികച്ച കഥകളിലൊന്നായ ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകത്തിലും ഡോ. മീര. അംശത്തിലെ വിരുന്നുകാര്‍, തേര്‌ തെളിക്കുന്ന പാര്‍ത്ഥന്‍, വ്യായാമ സ്ഥലങ്ങള്‍...തുടങ്ങിയ കഥകളിലും മീരയെ
കാണാം.
ലോകത്ത്‌ വേറൊരു പേരില്ലേ ? എന്ന്‌ കഥാകൃത്തിനോട്‌ ചോദിച്ചിട്ടുണ്ട്‌.
മീര കഥാകൃത്തിന്റെ ജീവിതത്തോട്‌ അത്രയ്‌ക്ക്‌ അടുത്തു നിന്നിരുന്നു. പ്രണയിനി. കാലംകൊണ്ട്‌ മറ്റൊരു ചന്ദ്രികയായവള്‍. ഇവിടെ സുസ്‌മേഷിനോട്‌ പൊറുക്കാം. കഥകള്‍ മാറുന്നെങ്കിലും കഥാപാത്ര0 മാറുന്നില്ലെന്നതുകൊണ്ട്‌.

പക്ഷേ സീരിയലുകളുടെ സ്ഥിതി ഇതാണോ?

വൈകിട്ട്‌ ആറരമുതല്‍ എട്ടുമണി വരെ സംപ്രേക്ഷണം ചെയ്യുന്ന കല്ല്യാണി, മാധവം, മനപ്പൊരുത്തം മൂന്നു സീരിയലുകളിലെയും പ്രധാന കഥാപാത്രങ്ങള്‍ മീര.
തിരക്കഥ, സംവിധാനം, നിര്‍മ്മാണം എല്ലാം വേറെ വേറെ ആളുകള്‍. മൂന്നും സൂര്യ ടിവിയില്‍ അടുത്തടുത്ത്‌ വരുന്ന സീരിയലുകള്‍. ഇനി മറ്റു ചാനലുകളില്‍ എത്ര മീരമാരുണ്ടെന്നറിയില്ല. സൂര്യയില്‍ എട്ടുമണിക്കു ശേഷവും... സീരിയലുകളില്‍ എത്ര മീരമാരുണ്ട്‌ എന്ന വിഷയത്തില്‍ ഗവേഷണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ചാനലുകാരെങ്കിലും ഇതു ശ്രദ്ധിക്കണ്ടതാണ്‌. കാരണം സീരിയല്‍ കാഴ്‌ചക്കാര്‍ക്ക്‌ ഇതൊരു ബുദ്ധിമുട്ടാണ്‌. കഷ്ടകാലത്തിന്‌ കറണ്ടെങ്ങാന്‍ പോയാല്‍ ആ നേരത്ത്‌ കണ്ട സൂഹൃത്തിനോടൊ ബന്ധുവിനോടോ 'മീരയ്‌ക്കെന്തു പറ്റി?' എന്നു കഥയറിയാന്‍ ചോദിച്ചു പോയാല്‍ കുടുങ്ങി.

ഏതു മീര?
'മാധവത്തിലെ, കല്ല്യാണിയിലെ, മനപ്പൊരുത്തത്തിലെ...ഏതു മീര..?'
കാഴ്‌ചക്കാരെ ഇങ്ങനെ കഷ്ടപ്പെടുത്തരുതെ...
എന്തുകൊണ്ട്‌ മീര എന്ന പേര്‌ ഇത്രത്തോളം ഇഷ്ടപ്പെടുന്നു?
ലോകത്ത്‌ വേറെ പേരുകളില്ലേ?
ഓ..ഒരു പേരിലെന്തിരിക്കുന്നു .അല്ലേ...കഥയിലല്ലേ കാര്യം.

Tuesday, November 13, 2007

കാമുകിമാരെപ്പോലെ ധൈര്യപൂര്‍വ്വം ഇറങ്ങിപ്പോകുന്ന പുസത്‌കങ്ങള്‍.

കാമുകിമാരെപ്പോലെ ഇറങ്ങിപ്പോകുന്ന പുസ്‌തകങ്ങള്‍ ചിലപ്പോള്‍ മടങ്ങി വരുന്നത്‌ അഭിസാരികമാരെപ്പോലെ ആയിരിക്കും.
പലതരം വിയര്‍പ്പുകളേറ്റ്‌, ശ്വാസങ്ങളേറ്റ്‌, ചെളിപിടിച്ചതും ചിലപ്പോള്‍ സുഗന്ധം പരത്തുന്ന വിരലുകളുടെ ലാളനകളേറ്റ്‌, പിന്നിയും കീറിയും തുന്നലുകളെല്ലാം വിട്ട്‌...അവള്‍ കടന്നു വരുന്നു....വീണ്ടും ഇറങ്ങിപ്പോകാന്‍...


പുസ്‌തകങ്ങളെ അലമാറികളില്‍ അടച്ചിടാമെന്ന്‌ വ്യാമോഹിക്കുകയേ വേണ്ട. അവസാനം വീട്ടില്‍നിന്ന്‌ കാമുകിമാരെപ്പോലെ ധൈര്യപൂര്‍വ്വം ഇറങ്ങിവരും. വാസ്‌തവത്തില്‍ പുസ്‌തകങ്ങള്‍ക്ക്‌ സ്വന്തം വീടുകളേ ഇല്ല. വീടുകളും പുസ്‌തകശാലകളും അവയുടെ ഇടത്താവളങ്ങള്‍ മാത്രമാണ്‌. ഒരുനാള്‍ വീട്ടില്‍ കയറി വരുന്ന സന്ദര്‍ശകന്റെ കൂടെ അവ സ്ഥലം വിടും, നാടുചുറ്റും.

മാതൃഭൂമി ബുക്‌സ്‌ ജേണലില്‍ എ. സഹദേവന്‍ എഴുതിയ വരികളാണിത്‌. വായനയെക്കുറിച്ച്‌, പുസ്‌തകങ്ങളെക്കുറിച്ച്‌ ഇത്ര മനോഹരമായ കുറിപ്പ്‌ അടുത്തെങ്ങും വായിച്ചിട്ടില്ല.

പുസ്‌തകങ്ങള്‍ വിലകൊടുത്തു വാങ്ങിയാലും പലപ്പോഴും നമ്മുടെ അലമാരയിലുണ്ടാവില്ല. പകരം സുഹൃത്തിന്റെ മറ്റൊരു പുസ്‌തകം നമ്മുടെ ശേഖരത്തില്‍ സ്ഥാനം പിടിക്കുകയും ചെയ്യും.

എഴുത്ത്‌, വായന, ആസ്വാദനം എന്നിവയുടെ ലോകം പര്‍വതങ്ങളും താഴ്‌വരകളും ജലരാശിയും ആകാശവും ജീവനും നിറഞ്ഞുനില്‍ക്കുന്ന വിശാലമായ ഭൂവിഭാഗം പോലെയാണ്‌.
രണ്ടിനും സാമ്യങ്ങളുണ്ട്‌ അതിരുകളില്ലാത്ത ഇടങ്ങളാണ്‌. ആര്‍ക്കും എവിടെനിന്നും എങ്ങനെയും പ്രവേശിക്കാം. വലിയൊരു മരച്ചോട്ടിലിരിക്കാം-പുസ്‌തകം തരുന്ന ചങ്ങാത്തത്തിന്റെ പ്രതീകമായി അതിനെ എണ്ണുക. ഒരു ചെറു ചെടി നട്ടുപിടിപ്പിക്കാം. ഒരാശയം മുളപ്പിച്ചെടുക്കുന്നതിന്‌ തുല്യമായി അതിനെ കാണുക. ഇനി അതുമല്ലെങ്കില്‍ അവിടെയൊക്കെ ചുറ്റിനടന്ന്‌ കണ്ട്‌ ആസ്വദിക്കുന്നതില്‍നിന്ന്‌ ആരു്‌ നമ്മളെ തടയാന്‍?


പുസ്‌തകം തൊട്ടുനോക്കുകയോ!
അങ്ങനെയൊരു കാഴ്‌ചപ്പാട്‌. തൊട്ടുകഴിഞ്ഞാല്‍ തുറന്നുനോക്കാതിരിക്കുമോ? ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന ആര്‍തര്‍ ബാല്‍ഫൗര്‍ (1902) വായനയുടെ സര്‍വസാധാരണമായ രസം എന്തെന്ന്‌ പറഞ്ഞത്‌ കേള്‍ക്കാം.
"പുതിയ ഒരു പുസ്‌തകം കിട്ടിയാല്‍ പേജുകള്‍ പടപടാന്ന്‌ മറിച്ച്‌ ഒന്ന്‌ രിടത്ത്‌ കണ്ണോടിച്ച്‌ ഓട്ടപ്രദക്ഷിണ വിദ്യ നടത്താത്ത വായനക്കാരന്‍ പുസ്‌തകത്തിന്റെ രസമറിയുന്നില്ല'.
ശരിയാണ്‌. അലസമായി പേജുകള്‍ മറിച്ചുനോക്കി, മടിയില്‍ തുറന്ന്‌വെച്ച്‌ കണ്ണടച്ച്‌ മയങ്ങി, ഞെട്ടിയുണര്‍ന്ന്‌ മാറ്റിവെച്ച്‌.... പിന്നെപ്പോഴോ ആണ്‌ യഥാര്‍ത്ഥത്തില്‍ ആദ്യാക്ഷരംതൊട്ടുള്ള വായന. ആരും സമ്പൂര്‍ണമായി പെട്ടെന്ന്‌ പുതുപുസ്‌തകങ്ങളിലേക്ക്‌ കടന്നുചെല്ലുന്നില്ല. കടന്നാലോ?


ശരിയാണ്‌ പുസ്‌തകങ്ങള്‍ ഇങ്ങനെയൊക്കെയാണ്‌ വായനക്കാരുടെ ‍ജീവിതത്തില്‍ .
ഡോ. എം. എം. ബഷീര്‍ പറഞ്ഞിട്ടുണ്ട്‌ എതു പുതിയ പുസ്‌തകം കൈയ്യലെത്തിയാലും അതൊന്ന്‌ വിടര്‍ത്തി മുഖത്തോടടുപ്പിച്ച്‌ പുതുമണം ആവോളം ആവാഹിച്ചെടുക്കുമത്രേ അദ്ദേഹം. നമുക്കു വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആ പുതുമയെ സ്വീകരിക്കുന്നതിലൊരു ആനന്ദമുണ്ട്‌. അനിര്‍വചനീയമായ ആനന്ദം.

മറന്നുവെച്ച പുസ്‌തകം എന്നൊന്നുണ്ടോ എന്നും
പ്രസക്തമായ ചോദ്യമായി ഇപ്പോള്‍ മുന്നില്‍ വരുന്നു. വായനയുടെ ഇടവേളകളില്‍ പുസ്‌തകം അതിന്റെ സ്ഥാനങ്ങള്‍ സ്വയം കെത്തുകയാണ്‌. അലമാറകളില്‍നിന്ന്‌ പുറത്തുവരുന്ന പുസ്‌തകങ്ങള്‍ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചുതുടങ്ങുകയാണ്‌. അവ എവിടേയും സ്ഥാനം പിടിക്കും. ജനല്‍പ്പിടിയില്‍, ചാരുപടിയില്‍, കട്ടിളപ്പടിയില്‍, ഊഞ്ഞാല്‍പ്പലകയില്‍, അടുക്കളയില്‍.
ചെവി മടങ്ങിയ കാവല്‍നായയെപ്പോലെ താളിന്റെ കോണ്‌ മടങ്ങി, ചാഞ്ഞോ, ചെരിഞ്ഞോ കമിഴ്‌ന്നോ മലര്‍ന്നോ ചാരുകസേരച്ചോട്ടില്‍ പുസ്‌തകം കാത്തുകിടക്കും.
ടി.വി.യാണ്‌ ഇനി താരം എന്ന്‌ പറഞ്ഞ മാര്‍ഷല്‍ മക്‌ലൂഹനെ പരിഹസിച്ചുകൊണ്ട്‌ പുസ്‌തകം ടെലിവിഷന്‌ മേലെയും കയറി ഇരിപ്പുറപ്പിക്കും


കാമുകിയെപ്പോലെ ഇറങ്ങിപ്പോകുകയും ചെയ്യും.

എങ്കിലും സഹദേവന്‍ സര്‍ എഴുതാത്ത ഒന്നു കുറിക്കട്ടെ കാമുകിമാരെപ്പോലെ ഇറങ്ങിപ്പോകുന്ന പുസ്‌തകങ്ങള്‍ ചിലപ്പോള്‍ മടങ്ങി വരുന്നത്‌ അഭിസാരികമാരെപ്പോലെ ആയിരിക്കും.

പലതരം വിയര്‍പ്പുകളേറ്റ്‌, ശ്വാസങ്ങളേറ്റ്‌, ചെളിപിടിച്ചതും ചിലപ്പോള്‍ സുഗന്ധം പരത്തുന്ന വിരലുകളുടെ ലാളനകളേറ്റ്‌, പിന്നിയും കീറിയും തുന്നലുകളെല്ലാം വിട്ട്‌...അവള്‍ കടന്നു വരുന്നു....വീണ്ടും ഇറങ്ങിപ്പോകാന്‍...

എ. സഹദേവന്റെ ലേഖനം

ഇവിടെ‍ വായിക്കാം

Monday, November 12, 2007

മച്ചാന്റെ സ്വന്തം ഫാത്തിമാ ബീവി

സുല്‍ത്താന്‍ ഇതിനുമുമ്പ്‌ വേറെ കല്ല്യാണം കഴിച്ചിട്ടില്ലെന്നതായിരുന്നു അത്ഭുതപ്പെടുത്തിയ മറ്റൊന്ന്‌.മുസ്ലീം പുരുഷന്മാര്‍ക്കിടയില്‍ അങ്ങനെയൊരാളെ കണ്ടത്താന്‍ പ്രയാസമായിരുന്നു.ഇത്രകാലം കല്ല്യാണം കഴിക്കാതിരുന്നതിനേക്കുറിച്ച്‌ ഗോവിന്ദന്‍കുട്ടി ചോദിച്ചപ്പോള്‍ "കല്ല്യാണം കഴിക്കുന്നതെന്തിനാണെന്ന്‌ തനിക്കറിയില്ലായിരുന്നു" പോലും എന്നാണ്‌ പ്രതികരിച്ചത്‌.

ദീപാവലി കഴിഞ്ഞു വന്ന ഞായറാഴ്‌ചയായിരുന്നു പാത്തൂട്ടി ഇത്തായുടെ നിക്കാഹ്‌. പറമ്പിന്റെ തെക്കു-കിഴക്കേ അതിരില്‍ വെള്ളമെടുക്കുന്ന ഓലിക്കരുകിലായിരുന്നു അവരുടെ വീട്‌. വിളിച്ചാല്‍ വിളി കേള്‍ക്കുന്നിടമല്ല. കശുമാവും പ്ലാവും കവുങ്ങും നിറഞ്ഞ ഇരുളടഞ്ഞ പറമ്പിലെ , കരിയില ചവിട്ടി വേണമായിരുന്നു അവിടേക്കു പോകാന്‍. എന്നിരുന്നാലും പാത്തൂട്ടിഇത്ത ഞങ്ങളുടെ പ്രിയപ്പെട്ട അയല്‍ക്കാരിയായിരുന്നു.
കാലത്തും വൈകിട്ടും വെള്ളമെടുക്കാന്‍പോകുമ്പോള്‍ പാത്തൂട്ടി ഇത്ത ഓട്ടുവിളക്കും, കിണ്ടിയും, ഉമ്മയുടെ കോളാമ്പിയും പുളിയിട്ടു തേച്ചുകഴുകാന്‍ കുളത്തിനരികിലേക്ക്‌ വന്നു.

പ്രായം അമ്പതിനോടടുത്തിരുന്നു. കല്ലും മണ്ണും കൂപ്പില്‍ നിന്ന്‌ കട്ടന്‍സ്‌ ചുമന്നും പതം വന്ന ശരീരം.അതിലപ്പുറം സൗന്ദര്യം പരയാനില്ല. ആങ്ങളമാരൊക്കെ പെണ്ണുകെട്ടി വേറെ താമസം തുടങ്ങിയിരുന്നു. അനിയത്തിയുടെ മകളെ കെട്ടിക്കാറായിരുന്നു. പാത്തൂട്ടിഇത്ത മാത്രം കട്ടന്‍സ്‌ ചുമന്നും കല്ലും മണ്ണും ചുമന്നും ഉമ്മയെ നോക്കി കാലം കഴിച്ചു.
ചെറു പ്രായത്തില്‍ ഒരു നിക്കാഹ്‌ കഴിഞ്ഞിരുന്നു എന്ന്‌ അമ്മ പറഞ്ഞു. രണ്ടാഴ്‌ച കഴിഞ്ഞ്‌ അയാള്‍ഉപേക്ഷിച്ചു.
'പണ്ടത്തെ പാത്തൂട്ടി ഇത്താനെ വെച്ചുനോക്കുമ്പോള്‍ ഇപ്പോ എന്തോരം സൗന്ദര്യമുണ്ട്‌' എന്നായിരുന്നു ഭര്‍ത്താവുപേക്ഷിച്ചതിനെക്കുറിച്ച്‌ അമ്മയുടെ കമന്റ്‌.

ഞങ്ങള്‍ ദീപാവലിയുടെ അവധിക്ക്‌ നാട്ടില്‍ വന്നപ്പോഴാണ്‌ പാത്തൂട്ടി ഇത്തായുടെ കല്ല്യാണക്കാര്യമറിയുന്നത്‌. ഞങ്ങളുടെ തെക്കുകിഴക്കേ അതിരില്‍ നിന്ന്‌ വാവലുകളുടെ ചിറകടിയൊച്ചയോ, കുറുക്കന്റെ ഒരിയിടലോ, വല്ലപ്പോഴും വരുന്ന മലമുഴക്കി വേഴാമ്പലിന്റെ മുഴക്കമോ, മരം കൊത്തിയുടെ കൊത്തലോ കേട്ടിരുന്നുടത്തു നിന്ന്‌ മാപ്പിളപ്പാട്ട്‌ ഒഴുകി വന്നു. കവുങ്ങിന്‍ വാരിയും കാട്ടു മരങ്ങളും കൊണ്ട്‌ പന്തലു പണിതുടങ്ങിയിരുന്നു. ആങ്ങളമാരുടെ മക്കള്‍ കാട്ടില്‍ നിന്ന്‌ ഈന്തോല കൊണ്ടുവന്നു. പന്തല്‍ അലങ്കരിക്കാന്‍ ...
ഏറ്റൂമാനൂര്‌ താമസിക്കുന്ന ഞങ്ങളുടെ അമ്മായിയാണത്രേ പാത്തൂട്ടി ഇത്താക്ക്‌ നിക്കാഹുണ്ടാക്കിയത്‌. സ്‌ത്രീ ധനമൊന്നുമില്ല. കാതിലെ പൂക്കമ്മല്‍മാത്രം.

എന്തുകൊണ്ടോ ദീപാവലിയുടെ അവധി കഴിഞ്ഞ്‌ മറയൂരിലേക്ക്‌ പോകാന്‍ ഞങ്ങള്‍ക്ക്‌ മനസ്സു വന്നില്ല.
ഞായറാഴ്‌ച കല്ല്യാണം കഴിഞ്ഞിട്ട്‌ പോയാല്‍ മതിയെന്ന്‌ ആഗ്രഹിച്ചു. അന്‍പതിനോടടുക്കുന്ന പാത്തൂട്ടി ഇത്തായുടെ മണവാളനെ കാണാന്‍ എന്തുകൊണ്ടോ ....പഠിത്തം കളയാന്‍ പറ്റില്ല എന്ന ന്യായ0 പറഞ്ഞ്‌ ഞങ്ങളെ കല്ല്യാണത്തിനു നിര്‍ത്താതെ നാടുകടത്തി.

മധ്യ വേനലവധിക്ക്‌ വന്നപ്പോഴാണ്‌ മണവാളനെ കാണാനായത്‌. പാത്തൂട്ടി ഇത്ത ആകെ മാറിയിരുന്നു. ഇരുണ്ട മുഖം തെളിഞ്ഞിരിക്കുന്നു. കാതില്‍ വലിയൊരു പൂക്കമ്മലുണ്ടായിരുന്നിടത്ത്‌ സ്വര്‍ണ്ണത്തിന്റെ ഞാത്തോടു കൂടിയ കമ്മല്‍. കഴുത്തില്‍ ചെറുതെങ്കിലും താരമാല. രണ്ടുകൈകളിലും മുക്കിന്റെ വളകള്‍. തിളങ്ങുന്ന ഫോറിന്‍ സാരി. ആകെപ്പാടെ ചേല്‌.നടക്കുന്നവഴികളില്‍ അത്തറു മണത്തു.

കല്ല്യാണം കഴിഞ്ഞതില്‍ പിന്നെ പണിക്കു പോകാറില്ലെന്ന്‌ അമ്മുമ്മ പറഞ്ഞു. മണവാളന്‍ ഏറ്റൂമാനൂരു തന്നെയാണ്‌. വല്ലപ്പോഴും വരും. വരുന്നത്‌ ചുമട്ടുകാരെയും കൊണ്ടാണ്‌. അരിമുതല്‍, അത്തര്‍, ഫോറിന്‍സാരി, ചെരുപ്പ്‌ തുടങ്ങി എല്ലാമുണ്ടാവും .
ഏറ്റുമാനൂരുള്ള സ്വന്തക്കാരൊക്കെ വലിയ വലിയ ഫോറിന്‍ കാരാണത്രേ. നാട്ടില്‍വരുന്നവരോടൊക്കെ അവരുടെയൊക്കെ മാമാ ആയ ഇദ്ദേഹം ഭാര്യക്ക്‌ സമ്മാനിക്കാന്‍ പറ്റിയ സാധനങ്ങള്‍ വാങ്ങും. പണവും.
ഇവിടെ കുറച്ചു നില്‌ക്കുമ്പോഴേക്കും വലിവു തുടങ്ങും. പിന്നെ ഏറ്റുമാനൂര്‍ക്ക്‌ മടങ്ങും .ഇതൊക്കെ അമ്മുമ്മ പറഞ്ഞാണ്‌ ഞങ്ങള്‍ അറിയുന്നത്‌.

പക്ഷേ മണവാളനെ കണ്ടില്ലല്ലോ..
ഉച്ച നേരത്ത്‌ അക്കരെ റോഡില്‍ നിന്നും ട്രങ്കു പെട്ടിയോളം വലിപ്പമുള്ള റേഡിയോയും കൈയ്യില്‍ പിടിച്ച്‌ സാവാധാനം നടന്നു വരുന്നു സുല്‍ത്താന്‍. ഇളം പച്ച ഷര്‍ട്ടും പാന്‍സും തൊപ്പിയും. അറുപതിനോടടുത്തുണ്ട്‌ പ്രായം. പക്ഷേ ആ നടപ്പു നോക്കി ഞങ്ങള്‍ നിന്നു. പുഴ കടന്ന്‌ ഇക്കരെ കേറി അദ്ദേഹം ഞങ്ങളുടെ കയ്യാലപ്പുറത്ത്‌ റേഡിയോ വെച്ച്‌ ഓണാക്കി. പിന്നെ റേഡിയോയുമെടുത്ത്‌ കശുമാവിന്‍ തണലിലൂടെ നടന്നു.

മൊത്തത്തില്‍സുല്‍ത്താന്റെ ഗമയില്‍ വന്നതു കൊണ്ടാവണം നാട്ടുകാര്‍ സുല്‍ത്താന്‍ എന്നപേരും നല്‌കി. അദ്ദേഹവും അത്‌ ആസ്വദിച്ചു. പാട്ടിനു പിന്നാലെ ഞങ്ങളും പോയി.

അടുക്കളയില്‍ ആട്ടിറച്ചി വേവുന്ന മണം. ചക്കക്കുരു, മാങ്ങ, കാന്താരി മുളക്‌ തുടങ്ങിയ വിശിഷ്‌ട വിഭവങ്ങള്‍ പടിയിറങ്ങി കഴിഞ്ഞിരുന്നു. ചൂര, കൂരി, നെയ്‌മീന്‍, ആട്‌, കോഴി എന്നിവ സ്ഥാനം പിടിച്ചു.

ഏറ്റുമാനൂരിനെ അതിരംപുഴയെ മാന്നാനം പള്ളി മൈതാനത്തെ അദ്ദേഹം ഞങ്ങള്‍ക്ക്‌ പരിചയപ്പെടുത്തി.
"ഇങ്ങേര്‌ ഒരാളെ കിട്ടാന്‍ കാത്തു നിക്കുവാ... വര്‍ത്താനം തൊടങ്ങാന്‍.."പാത്തൂട്ടി ഇത്ത നിരുല്‍സാഹപ്പെടുത്താന്‍ ശ്രമിച്ചു.
"നീ മിണ്ടാതിരി ഫാത്തിമാ ബീവി.."അദ്ദേഹം മിഠായി നല്‌കിക്കൊണ്ട്‌ പറഞ്ഞു.
ഫാത്തിമാബീവി എന്ന സംബോധന ഞങ്ങളെ അമ്പരപ്പിച്ചു. ഫാത്തിമാ ബീവി എന്ന യഥാര്‍ത്ഥപേര്‌ വിളിച്ച്‌ കേട്ടിട്ടില്ലായിരുന്ന പാത്തൂട്ടിയും സന്തോഷിച്ചു. അവര്‍ അദ്ദേഹത്തെ മച്ചാന്‍ എന്നു വിളിച്ചു.

സുല്‍ത്താന്‍ ഇതിനുമുമ്പ്‌ വേറെ കല്ല്യാണം കഴിച്ചിട്ടില്ലെന്നതായിരുന്നു അത്ഭുതപ്പെടുത്തിയ മറ്റൊന്ന്‌.മുസ്ലീം പുരുഷന്മാര്‍ക്കിടയില്‍ അങ്ങനെയൊരാളെ കണ്ടത്താന്‍ പ്രയാസമായിരുന്നു.ഇത്രകാലം കല്ല്യാണം കഴിക്കാതിരുന്നതിനേക്കുറിച്ച്‌ ഗോവിന്ദന്‍കുട്ടി ചോദിച്ചപ്പോള്‍ "കല്ല്യാണം കഴിക്കുന്നതെന്തിനാണെന്ന്‌ തനിക്കറിയില്ലായിരുന്നു" പോലും എന്നാണ്‌ പ്രതികരിച്ചത്‌.

റേഡിയോ പാട്ടിനു പുറകെ ഞങ്ങള്‍ പോയതിന്റെ മൂന്നാംനാള്‍ സുല്‍ത്താന്‍ റേഡിയോയുമായി അക്കരെ കേറി.
"റേഡിയോ പിന്നേം കേടായോ..?"അപ്പോള്‍ പുഴയില്‍ അലക്കിക്കൊണ്ടിരുന്ന പാത്തൂട്ടി ഇത്തായോട്‌ ഞാന്‍ ചോദിച്ചു.
"എന്റെ പുള്ളേ ഈ മച്ചാനക്ക്‌ പിരാന്താ...റേഠിയോം നന്നാക്കി കുണ്ടോന്നാ തൊടങ്ങും പാട്ട്‌ കേക്കാന്‍..കൊറേ കയീമ്പം പെട്ടീന്റുള്ളിലിരുന്ന്‌ പാട്ടു പാടുന്നതാരാന്ന്‌ കാണണം. ഈ മച്ചാന്‍ പെട്ടി തൊറന്നാ നന്നാക്കാണ്ട്‌ പറ്റ്വോ...ഇപ്പ നന്നാക്കാന്‍ കുണ്ടോയിതാ..."

ആകെയുള്ള ഇരുപതു സെന്റില്‍ മുമ്പ്‌ അക്കരെ പവിത്രന്‍ സാറിന്റെ റബ്ബറിന്‌ കാടു ചെത്താന്‍പോയപ്പോള്‍ കൊണ്ടുവന്ന റബ്ബര്‍ കായ പാകി മുളപ്പിച്ച്‌ നട്ടിരുന്നു. ഇപ്പോള്‍ വെട്ടാറായിരിക്കുന്നു.
"ചുമ്മാ വീട്ടിലിരിക്ക്വോല്ലേ... ഞാന്‍ വെട്ടിക്കോളാം."
"റബ്ബറുവെട്ടി പാലെടുക്കുന്നതിനേ കുറിച്ച്‌ ചര്‍ച്ച വന്നപ്പോള്‍ പാത്തൂട്ടി ഇത്ത പറഞ്ഞു.
"എന്റെ കരളേ അതു വേണ്ട. നിന്റെ കൈയ്യേല്‌ കറയാവുന്നത്‌ കാണാന്‍ വയ്യ മച്ചാന്‌. നിന്റെ സാരീല്‌ കറയാക്കാനോണോ എറ്റൂമാനൂര്‌ന്ന്‌ കെട്ടിച്ചൊമന്ന്‌ കൊണ്ടുവന്നത്‌...വേണ്ട..പെണ്ണേ.."

അങ്ങനെകറയാകാതെയും ചെളിയാകാതെയും പാത്തൂട്ടി ഫോറിന്‍ സാരിയുടുത്തു നടന്നു. അസൂയക്കാര്‍ പറഞ്ഞു.

"എന്തോരം സാരിയാ..ഒരെണ്ണം അനീത്തീടെ പെണ്ണിന്‌ പാവാട തൈയ്‌ക്കാന്‍ കൊടുക്കാമ്മേലേ. കൊടുക്കൂല്ല ദൂഷ്ട..."
'അതിനും മച്ചാന്‍ സമ്മതിക്കൂല്ല' എന്നതായിരുന്ന സത്യം

ഏതായാലും ദാമ്പത്യവല്ലരി പൂക്കില്ലെന്നറിഞ്ഞിട്ടും...പൂക്കും പൂക്കും എന്ന്‌ കാത്തിരുന്നു അവര്‍.

Friday, November 9, 2007

ബുദ്ധിയുള്ള സ്‌ത്രീയെ പ്രണയിക്കുന്നതെങ്ങനെ?

എം. ഡി. രാധിക എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ടാണിത്‌.
പ്രശ്‌നം തലക്കെട്ടില്‍ തുടങ്ങി. ബുദ്ധിയുള്ള സ്‌ത്രീയെ പ്രണയിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന്‌ ഇങ്ങനെയാണ്‌ പ്രണയിക്കണ്ടത്‌ എന്നാണോ ഉത്തരം. അത്തരക്കാരെ പ്രണയിക്കാന്‍ പത്തു വഴികള്‍ എന്നാണോ?
ആരാണ്‌ ബുദ്‌ധിയുളള സ്‌ത്രീ?
ബുദ്ധിയളക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്‌ ?
തുടങ്ങി പലവിധ ചോദ്യങ്ങളുയര്‍ന്നു മനസ്സില്‍.
ഇനി എല്ലാ മാനദണ്ഡങ്ങളും പാലിച്ച്‌ ഒരുത്തിയെ കണ്ടെത്തിയാല്‍ അവളെ പ്രണയിക്കാന്‍ കഴിയാതെ പുരുഷന്‍ ഒളിച്ചോടും എന്നാണോ?

ഏതായാലും രാധിക ഉദ്ദേശിച്ചത്‌ വായിക്കുന്ന സ്‌ത്രീയെയാണ്‌. പൈങ്കിളി, വനിതാ മാസികകളുടെ അല്ലാത്ത വായനക്കാരികള്‍. ബുദ്ധിയുള്ള സ്‌ത്രീയെ പ്രണയിക്കുന്നതെങ്ങനെയെന്ന്‌ മലയാള സാഹിത്യം ഏറെയൊന്നും അന്വേഷിച്ചില്ല എന്നും ഉദാഹരണങ്ങള്‍ നിരത്തി ലേഖിക എഴുതുന്നു. പല കൃതികളിലും ഇരയെ നശിപ്പിച്ച്‌ വേട്ടക്കാരനെ കൊണ്ടാടുന്ന പ്രവണതയാണ്‌ കാണുന്നതെന്ന്‌ അവര്‍ പറയുന്നു. (രാമായണം, ശാകുന്തളം, ചെമ്മീന്‍)തന്നില്‍ നിന്നൊളിച്ചാടാന്‍ തന്നെ പ്രേരിപ്പിക്കുന്ന കള്ള വായനയെ വിട്ട്‌ തന്നിലെ തന്നെ തിരിനീട്ടി തെളിക്കുന്ന, സാധൂകരിക്കുന്ന ധീരവും സത്യസന്ധവുമായ വായനാരീതികളിലേക്ക്‌ അവള്‍ എത്തിച്ചേരണം എന്നും അവര്‍ പറയുന്നു.

കൃതികളിലെ ഗൂഢമായ പുരുഷാധിപത്യ തന്ത്രങ്ങളെ തിരിച്ചറിയാനും തള്ളിക്കളയാനും അവള്‍ പ്രാപ്‌തി തേടണം. അപ്പോള്‍ കൂട്ടിലെ പെണ്‍കിളി ആകാശത്തെ അറിയും. ആ ഉയരങ്ങളില്‍ തന്നോടൊപ്പം പറന്നെത്തുന്നവനുമായി മാത്രം ഒത്തു ചേരണം. പുതിയ പുരുഷനും സ്‌ത്രീയും ചേര്‍ന്ന്‌ നമ്മുടെ പ്രണയ സങ്കല്‌പങ്ങളെ , സൗഹൃദ സങ്കല്‌പങ്ങളെ അടിമുടി മാറ്റിയെഴുതും.

അപ്പോള്‍ വായിക്കുന്ന സ്‌ത്രീയാണ്‌ വിഷയം. അവളുടെ പ്രണയവും. അപ്പോള്‍ വായിച്ച സ്‌ത്രീകളൊന്നും പ്രണയിച്ചില്ലെന്നാണോ വായിക്കുന്നവളെ കൂട്ടിലടച്ചിട്ടെന്നാണോ?

ഭാഗീകമായി ശരിയാവാം.
എന്നാല്‍ ബാക്കിയോ?
പ്രണയത്തിന്റെ കാര്യത്തില്‍ ഒരു കാമുകനും കാമുകി ബുദ്ധിയില്ലാത്തവളാവണമെന്ന്‌ ആഗ്രഹിക്കുന്നുണ്ടാവില്ല. നല്ല പുസ്‌തകങ്ങള്‍ വായിക്കാന്‍ പുരുഷന്‍ തടസ്സം നില്‌ക്കുന്നുണ്ടോ?ഇതെഴുതുന്നയാള്‍ക്ക്‌ അറിവില്ല. എന്നാല്‍ സ്‌ത്രീയാണ്‌ തീരുമാനിക്കേണ്ടത്‌ ഏതു തരം വായനയാണ്‌ തനിക്കു വേണ്ടതെന്ന്‌.

ബുദ്ധിയുള്ള സ്‌ത്രീയെ പ്രണയിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ പ്രണയിക്കാന്‍ കൊള്ളില്ല അവളെ ഉപേക്ഷിക്കുക എന്നാണോ ധ്വനി.
അപ്പോള്‍ അവളെ പ്രണയിക്കാന്‍ ആരുവരും?
പ്രണയത്തില്‍ ബുദ്ധി മാത്രമാണോ പരിഗണിക്കപ്പെടുന്നത്‌?

പ്രണയത്തിന്‌ ഏതു നിര്‍വചനം കൊടുത്താലാണ്‌ പ്രണയമാവുക.
രണ്ടു മനസ്സുകളുടെ രസതന്ത്രം ഒത്തു ചേരുമ്പോഴല്ലേ പ്രണയമുണ്ടാവുന്നത്‌.
അത്‌ ബുദ്ധിയോ, ചിന്തയോ, വായനയോ, സൗന്ദര്യമോ, കറുപ്പോ, വെളുപ്പോ, അങ്ങനെ അങ്ങനെ എന്തുമാവാം.

നമ്മുടെ ഇക്കാസും ജാസൂട്ടിയും പ്രണയിച്ചത്‌ ബ്ലോഗ്‌ വായനയിലൂടെയല്ലേ .

എന്നിരിക്കെ ബുദ്ധിയുള്ളവളെ പ്രണയിക്കാന്‍ വേറെ മാനദണ്ഡങ്ങള്‍ ആവശ്യമാണോ?

ഇതെഴുതുന്നവള്‍ക്ക്‌ ഈ വിഷയത്തില്‍ വലിയ വിവരമില്ല. സ്വാനുഭവത്തില്‍ നല്ല വായനയെ
അച്ഛന്‍, അമ്മ, അമ്മുമ്മ, ഭര്‍ത്താവ്‌, ആരും തടഞ്ഞതായി ഓര്‍മയില്ല. പ്രോത്സാഹിപ്പിച്ചതല്ലാതെ...പ്രണയകാലത്ത്‌ ആരും ബുദ്ധിയില്ലെന്നോ ഉണ്ടെന്നോ പറഞ്ഞിട്ടുമില്ല.
----------------------------------------------------------------
രാധികയുടെ ലേഖനം
ഇവിടെ‍ വായിക്കാം

Wednesday, November 7, 2007

പതിനെട്ടുകാരന്‍ ഇരുപത്തൊമ്പതുകാരിയെ വിവാഹം ചെയ്‌തു

"....ഇരുപത്തൊമ്പതുകാരിയെ പതിനെട്ടുകാരന്‍ കല്ല്യാണം കഴിച്ചെന്ന്‌. "ഇതുകേട്ട്‌ ഞങ്ങള്‍ മൂവരും വാ പൊളിച്ചിരുന്നു പോയി. വെള്ളരിക്ക പേരച്ചുവട്ടിലെ ഉറുമ്പിന്‍കൂട്ടിലേക്കു വീണു. എഴുപതുകളുടെ മധ്യത്തിലാണത്‌. എഴുപതുകളുടെ തൂടക്കത്തിലായിരുന്നു ഞങ്ങളുടെ നാട്ടില്‍ കുടിയേറ്റം കൂടുതലുണ്ടായത്‌. അക്കാലത്ത്‌ പത്രം പോയിട്ട്‌ ഒരു മംഗളം പോലും കിട്ടുമായിരുന്നോന്ന്‌ സംശയമാണ്‌. നൂറിലൊരാള്‍ക്കെങ്കിലും റേഡിയോ ഉണ്ടായാലായി. അതും കുടിയേറ്റക്കാരില്‍ പ്രതാപികള്‍ക്ക്‌. റേഡിയോയില്‍ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ കേട്ടിരുന്ന കൗതുക വാര്‍ത്തകളില്‍ ഇക്കാര്യമുണ്ടായിരുന്നു എന്നു കേട്ടാല്‍ പിന്നെയും വിശ്വസിക്കാമായിരുന്നു.

പറമ്പിന്റെ തെക്കേയറ്റം എത്തിനിന്നത്‌ കുത്തനെയുള്ള പാറക്കടുത്താണ്‌. പാറയോട്‌ ചേര്‍ന്നുള്ള സ്ഥലത്ത്‌ കൃഷിയില്ല. ആകെ കാടുമൂടി കിടക്കുന്നു. കാട്ടിലേക്ക്‌ ഞങ്ങളാരും കയറിപോകാറില്ല. പാമ്പും തേളും പഴുതാരയും, കുറുക്കനും കീരിയും ഉടുമ്പും സ്വൈര്യമായി വാഴുന്ന കാട്‌. കൊങ്കിണി വളര്‍ന്നു മുറ്റിയ കാട്‌. എന്നാല്‍ കാടു തുടങ്ങുന്നിടത്ത്‌ അനേകം ശിഖരങ്ങളുമായി പേരമരം നിന്നിരുന്നു. അവധി ദിവസങ്ങളില്‍ രാവിലെ തന്നെ ഞങ്ങള്‍ കൂട്ടുകാരോടൊത്ത്‌ പേരമരത്തില്‍ ചേക്കേറി. പേരക്ക ഉണ്ടെങ്കിലും ഇല്ലെങ്കിലും പേര ഞങ്ങളുടെ സാമ്രജ്യമാണ്‌. പേരക്കൊമ്പിലിരുന്നാല്‍ പാറകേറി മലയിലേക്കു പോകുന്നവരെ കാണാം. അക്കരെ റോഡിലൂടെ പോകുന്നവരെ കാണാം. ഞങ്ങള്‍ക്ക്‌ വിശേഷങ്ങള്‍ കൈമാറാം.

റബ്ബര്‍ തൈകള്‍ക്കിട്ട ചാണകത്തില്‍നിന്ന്‌ പൊടിച്ചു പടര്‍ന്ന വെള്ളരിപൂത്തു കായ്‌ച്ചിരുന്നു അപ്പോള്‍. വെള്ളരിക്കകള്‍ പൊട്ടിച്ച്‌ ഞങ്ങള്‍ (രണ്ടനിയത്തിമാരും അയല്‍വീട്ടിലെ കൂട്ടുകാരി ദീപയും) പേരക്കൊമ്പിലിരുന്നു.
അപ്പോഴാണ്‌ ദീപ ഞങ്ങള്‍ക്കു മുന്നിലേക്ക്‌ പഴയൊരു പത്രവാര്‍ത്തയെ കുറിച്ച്‌ പറഞ്ഞത്‌.
"മിനീടെ അച്ഛന്റേം അമ്മേടേം കല്ല്യാണം പത്രത്തിലൊണ്ടാരുന്നു. "
അത്‌ ഞങ്ങള്‍ക്ക്‌ പുതിയൊരറിവായിരുന്നു. അക്കാലത്ത്‌ ഞങ്ങളുടെ നാട്ടിലെ കല്ല്യാണങ്ങളൊന്നും പത്രത്താളുകളില്‍ സ്ഥാനം പിടിച്ചിരുന്നില്ല. നാട്ടില്‍ പത്ര റിപ്പോര്‍ട്ടറോ, ഏജന്റോ ഇല്ലായിരുന്നു. പത്രം വരുത്തുന്ന വീടുകളും കുറവായിരുന്നു. വീട്ടില്‍ പത്രം നല്‌കിയിരുന്ന ആള്‍ അഞ്ചാറു കിലോമീറ്റര്‍ അപ്പുറത്തുള്ള ആളായിരുന്നു. അയാളെ അപൂര്‍വ്വമായാണ്‌ ഞങ്ങള്‍ കണ്ടിരുന്നത്‌. മഴക്കാലത്ത്‌ അക്കരെ ഒരു കടയിലാണ്‌ അയാള്‍ പത്രം ഏല്‍പിക്കുക. വേനലില്‍ ഞങ്ങള്‍ ഉണരും മുമ്പേ അയാള്‍ വന്നു പോയിരുന്നു. അതും അടുത്തകാലത്തായി. അതുകൊണ്ടൊക്കെ ഞങ്ങള്‍ അത്ഭുതപ്പെട്ടു.

"ആരാ ഇതു പറഞ്ഞേ.."ഞങ്ങള്‍ക്ക്‌ സന്ദേഹം. കാരണം അവരുടെ മകള്‍ ജയ ഞങ്ങളേക്കാള്‍ മൂത്തതാണ്‌. ദീപ അറിയണമെങ്കില്‍ അതാരെങ്കിലും പറഞ്ഞതാവണം.

"എന്റമ്മ പറഞ്ഞു. പത്രത്തിലൊണ്ടാരുന്നെന്ന്‌....ഇരുപത്തൊമ്പതുകാരിയെ പതിനെട്ടുകാരന്‍ കല്ല്യാണം കഴിച്ചെന്ന്‌. "
ഇതുകേട്ട്‌ ഞങ്ങള്‍ മൂവരും വാ പൊളിച്ചിരുന്നു പോയി. വെള്ളരിക്ക പേരച്ചുവട്ടിലെ ഉറുമ്പിന്‍കൂട്ടിലേക്കു വീണു.

എഴുപതുകളുടെ മധ്യത്തിലാണത്‌. എഴുപതുകളുടെ തൂടക്കത്തിലായിരുന്നു ഞങ്ങളുടെ നാട്ടില്‍ കുടിയേറ്റം കൂടുതലുണ്ടായത്‌. അക്കാലത്ത്‌ പത്രം പോയിട്ട്‌ ഒരു മംഗളം പോലും കിട്ടുമായിരുന്നോന്ന്‌ സംശയമാണ്‌. നൂറിലൊരാള്‍ക്കെങ്കിലും റേഡിയോ ഉണ്ടായാലായി. അതും കുടിയേറ്റക്കാരില്‍ പ്രതാപികള്‍ക്ക്‌. റേഡിയോയില്‍ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ കേട്ടിരുന്ന കൗതുക വാര്‍ത്തകളില്‍ ഇക്കാര്യമുണ്ടായിരുന്നു എന്നു കേട്ടാല്‍ പിന്നെയും വിശ്വസിക്കാമായിരുന്നു.

വിവാഹകാര്യത്തില്‍പുരുഷനാണ്‌ എപ്പോഴും പ്രായം കൂടുതല്‍...ഇവിടെ നേരെ തിരിഞ്ഞു പോയി.

ഇതുമാത്രമാണോ ഇവിടെ പ്രശ്‌നം. തല പുകഞ്ഞു.
പക്ഷേ, ദീപ പുളുവടിക്കുന്ന സ്വഭാവക്കാരിയല്ല.

ലക്ഷം വീട്ടില്‍ താമസിക്കുന്ന പെണ്ണുങ്ങളില്‍ ഏഷണി, പരദൂഷണം, പൊങ്ങച്ചം, മെക്കിട്ടുകേറ്റം തുടങ്ങിയ സ്വഭാവങ്ങളില്ലാത്ത ആരെങ്കിലുമുണ്ടോ എന്നു ചോദിച്ചാല്‍ അതിനുത്തരം നളിനിയമ്മ എന്നായിരിക്കും.

ഐശ്വര്യമുള്ള മുഖം. മിതഭാഷി. മക്കളെപ്പോലും വഴക്കു പറയുന്ന ശീലമില്ല. ചിരിക്കുമ്പോള്‍ പല്ലുകളില്‍ പുകയിലക്കറ. മംഗളം, മനോരമ, പുകയില കമ്പക്കാരി.

എന്നാല്‍ ഇതിനൊക്കെ എതിര്‍ സ്വഭാവമായിരുന്നു ഗോവിന്ദന്‍കുട്ടിക്ക്‌. എപ്പോഴും ചിരിക്കുന്ന മുഖവും മക്കളെ വഴക്കു പറയാത്ത ശീലവുമൊഴിവാക്കിയാല്‍ അവര്‍ തമ്മില്‍ ഒരു ചേര്‍ച്ചയും തോന്നില്ലായിരുന്നു.

ഗോവിന്ദന്‍കുട്ടിയുടെ തറവാടെന്നു പറയാവുന്ന വീട്‌ മറ്റൊരു ലക്ഷം വീടായിരുന്നു. ആ വീട്ടില്‍ അയാളുടെ അമ്മ കുട്ടയും പനമ്പും മുറവും മെടഞ്ഞ്‌ ഇളയ അനിയനോടൊപ്പം ജീവിച്ചു. അതുകൊണ്ടൊക്കെ അവരുടെ വിവാഹം വലിയൊരു പ്രതാപ കല്ല്യാണമാവാന്‍ വഴിയില്ലെന്ന്‌ ഞാന്‍ വിചാരിച്ചു.

അന്ന്‌ മുഴുവന്‍ ആ കല്ല്യാണത്തെക്കുറിച്ച്‌ പലവിധ ചിന്തകളോടെ കഴിഞ്ഞുപോയി. മുത്തശ്ശിയോട്‌ ചോദിക്കാം. പക്ഷേ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല.
എന്നാല്‍ കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ പലയിടത്തുനിന്നായി ആ കഥകള്‍ ഞങ്ങള്‍ കേട്ടു.

അതിലൊന്ന്‌ മാധവന്‍ നായര്‍ ലക്ഷം വീട്ടില്‍ വെച്ച്‌ ഉറക്കെ പ്രഖ്യാപിച്ച ഒന്നായിരുന്നു.
ലക്ഷം വീട്ടിലെ പല വീടുകളിലുള്ളവര്‍ക്കും കോല്‍ക്കളി വശമായിരുന്നു. അല്ലെങ്കില്‍ മാധവന്‍ നായര്‍ പഠിപ്പിച്ചു കൊടുത്തിരുന്നു. തെളിഞ്ഞ സന്ധ്യകളില്‍ ലക്ഷം വീട്ടിലെ അയ്യപ്പന്റെ മുറ്റത്ത്‌ കോല്‍ക്കളി അരങ്ങേറും.
'തിത്തോം തകതോം തരികിടതോം..
അണ്ടങ്ങാളി പൈതാലാളെ ചുണ്ടങ്ങായും തേടിത്തേടി
കണ്ടയപ്പം പറിച്ചമ്മമടുയില്‍വെച്ചു.
തിത്തോം തകതോം തരികിടതോം.. '

കോല്‍ക്കളി കഴിഞ്ഞ ലഹരിയില്‍നിന്നാണ്‌ മാധവന്‍ നായര്‍ എന്തിനെന്നറിയാതെ
"ഞാനൊറ്റ പെണ്ണിനേ കെട്ടിയൊള്ളു. അതെന്റെ നളിനി. എന്റെ മോന്‍ ഹരി "എന്നു പറഞ്ഞത്‌.
അവിടെ കോല്‍ക്കളി കണ്ടുനിന്നവര്‍ക്കൊക്കെ അതൊരു പുതുകഥയായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ പുതിയ അറിവായിരുന്നു അത്‌.
മാധവന്‍ നായരുടെ ഭാര്യ ലീലയാണ്‌. മക്കള്‍ രണ്ടാണ്‌. ഹരിയും ബിനുവും.
ലീലചേച്ചിക്ക്‌ നളിനിയെന്നുകൂടി പേരുണ്ടോ
ലക്ഷം വീടുകളില്‍ ആദ്യത്തേതില്‍ താമസിക്കുന്ന നളിനിയമ്മയോണോ നായര്‍ പറഞ്ഞ നളിനി.
ഞങ്ങളുടെ മനസ്സില്‍ പലവിധ ചോദ്യങ്ങളുയര്‍ന്നു.

കൊല്ലത്തുനിന്നു വന്ന ആളാണ്‌ മാധവന്‍ നായര്‍. ഇടുക്കി റോഡു പണിയുടെ കാലത്ത്‌ നേര്യമംഗലത്ത്‌ എത്തിയതാണ്‌. അവിടെനിന്നാണ്‌ നളിനിയെ കല്ല്യാണം കഴിച്ചത്‌. ഇപ്പോള്‍ അയാളുടെ സ്വന്തക്കാരും ബന്ധക്കാരുമൊക്കെ ഈ നാട്ടുകാര്‍ തന്നെ.

കുടിയേറ്റ കാലത്ത്‌ മാധവന്‍ നായര്‍ ഈറ്റവെട്ടുകാരനായിരുന്നു. അരിയും ഉപ്പും കറിവെയ്‌ക്കാനുള്ള സാധനങ്ങളുമായി അയാളും കൂട്ടരും കാടുകേറിയാല്‍ രണ്ടാഴ്‌ച കളിഞ്ഞേ മടക്കമുള്ളു. അങ്ങനെ കാട്ടിലേക്കു പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ ഭാര്യ നളിനിയും മകന്‍ മൂന്നു വയസ്സുകാരന്‍ ഹരിയും മാത്രം.

രാത്രി കാലങ്ങളില്‍ നായരുടെ അടുക്കള വാതില്‍ നിരങ്ങി നീങ്ങും. അയല്‍ക്കാര്‍ പൂച്ചയാണെന്നു കരുതി. പകലുകളിലും വീട്‌ അടഞ്ഞു കിടന്നു.
മിഥുനത്തില്‍ മഴ ശക്തി പ്രാപിച്ചതുകൊണ്ട്‌ രണ്ടാഴ്‌ച കഴിഞ്ഞ്‌ വരാറുള്ള നായര്‍ അത്തവണ നേരത്തേ വീട്ടിലേക്കു മടങ്ങി.

നായര്‍ വിശാല മനസ്‌ക്കനും സൗമ്യനും ആയതുകൊണ്ട്‌ സംയമനത്തോടെ നളിനിയോട്‌ പറഞ്ഞു.
"നമ്മടെ ജീവിതല്ലേ നളിനീ...പഴേതൊന്നും നമ്മടെ ജീവിതത്തിലൊണ്ടാവില്ല.
ഞാന്‍ നിന്നെ അതും പറഞ്ഞ്‌ ഉപദ്രവിക്കോവില്ല.... "
പക്ഷേ നളിനി ഒന്നും മിണ്ടിയില്ല.
നേര്യമംഗലത്തുനിന്ന്‌ അച്ഛനേം അമ്മയേം വിളിച്ചുകൊണ്ടുവരാന്‍ ആളെ വിട്ടിരുന്നു മാധവന്‍ നായര്‍.

"അച്ഛന്റേം അമ്മേടേംകൂടെപ്പോയി നീ കൊറേ ദെവസം നിക്ക്‌...
ഒക്കെ മറന്നട്ട്‌ വന്നാ മതി.."
നളിനി പൊട്ടിക്കരഞ്ഞു.
"നമ്മക്കൊരു മോനില്ലേടീ....അവനെ നമ്മക്ക്‌ വളത്തേണ്ടേ... "
അയാള്‍ ചോദിച്ചു.
"തിരുത്താമ്പറ്റാത്ത തെറ്റ്‌ സംഭവിച്ചു പോയി...
ഇനി പറ്റൂല്ല... "
അവള്‍ വികസിച്ചു വരുന്ന വയറിനെ തൊട്ട്‌ പറഞ്ഞു.

അച്ഛനും അമ്മയും വരുമ്പോള്‍ കണ്ടത്‌ വീടിനു മുന്നില്‍ ഒരാള്‍കൂട്ടമാണ്‌. മുറ്റത്ത്‌ നടുവില്‍ ഒരു നിലവിളക്കു കത്തിച്ചു വെച്ചിട്ടുണ്ട്‌.
നിലവിളക്കിലേക്ക്‌ പൊടിമഴ വീഴുന്നുണ്ടായിരുന്നു.
പുറത്തുനിന്ന്‌ താഴിട്ടുപൂട്ടിയിരുന്ന അകമുറിയുടെ പൂട്ടു തുറന്നു മാധവന്‍ നായര്‍. അവിടെയുണ്ടായിരുന്ന ഗോവിന്ദന്‍കുട്ടിയുടെ കൈയ്യില്‍ പിടിച്ച്‌ പുറത്തേക്കു കടന്നു. നടുമുറിയുടെ ഭിത്തിയില്‍ ചാരിയിരുന്ന ഭാര്യയുടെ കൈ മറുകൈയ്യിലും പിടിച്ചു.

പുറത്ത്‌ നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയില്‍ സംഗതികളൊന്നുമറിയാതെ ഗോവിന്ദന്‍ കുട്ടിയുടേയും നളിനിയമ്മയുടേയും വീട്ടുകാര്‍ നിന്നു.

അവരുടെ മുമ്പില്‍ വെച്ച്‌ , കത്തുന്ന വിളക്കിനെയും പെയ്യുന്ന മഴയേയും സാക്ഷി നിര്‍ത്തി മാധവന്‍ നായര്‍ അന്നു വരെ തന്റെ ഭാര്യയായിരുന്നവളെ ഗോവിന്ദന്‍കുട്ടിയുടെ കൈയ്യിലേല്‌പ്പിച്ചു.