Monday, November 6, 2017

പ്രവേശനമില്ലാത്ത അന്യരുടെ അകം


മൈനാകം - 2
പണ്ട് ഒരിടത്തൊരു പെൺകുട്ടിയുണ്ടായിരുന്നു. അവൾക്ക് അമ്മ വീട് അപരിചിതമായിരുന്നു. സഹപാഠികൾ അമ്മ വീടുകളിലേക്ക് വിരുന്നു പോയി എന്നു കേൾക്കുമ്പോൾ അവൾക്ക് കൗതുകമായിരുന്നു.
അമ്മ വീട് ആ പെൺകുട്ടിയുടെ സങ്കല്പത്തിന് അപ്പുറത്തായിരുന്നു. അവൾ പ്രണയ വിവാഹിതരുടെ മകളായിരുന്നു.

ഒരിക്കൽ, അമ്മ അവളേയും കൂട്ടി ബസു കയറി ഒരുത്സവ പറമ്പിലേക്ക് പോയി. തിരക്കുകൾക്കിടയിൽ നിന്നു മാറി ഒരു മതിലിന് അരികിൽ നിന്നിരുന്ന കുറച്ച് പ്രായം ചെന്ന സ്ത്രീ അവളോട് ചോദിച്ചു.
ആരാന്ന് മോൾക്ക് മനസ്സിലായോ?
അത് അവളുടെ അമ്മയുടെ അമ്മയായിരുന്നു.
അന്നു വരെ അപരിചിതയായിരുന്ന ആ സ്ത്രീ പിന്നീട് അവളുടെ പ്രിയപ്പെട്ടവളായി. അന്യമെന്നു കരുതിയ പലതും അടുത്തുത്തേക്കു വന്നു.
ഒരുകാലത്തെ മാറ്റി നിർത്തൽ, അപരിചിതത്വം, അന്യത്വമൊക്കെയാവാം ഇപ്പോൾ ചില വീടുകൾക്കും പറമ്പുകൾക്കും മുന്നിൽ ' അന്യർക്ക് അകത്തേക്ക് പ്രവേശനമില്ല' എന്ന ബോർഡുകാണുമ്പോൾ അവൾ അസ്വസ്ഥയാവുന്നു.
ആ പെൺകുട്ടി ഞാനായിരുന്നു.
ഇങ്ങനെ എഴുതി വെയ്ക്കുന്നത് എന്തിനായിരിക്കാം എന്ന് അപ്പോഴെല്ലാം ആലോചിക്കാറുണ്ട്.
അന്യര്‍, അകം, പ്രവേശനം എന്നീ വാക്കുകളുടെ അര്‍ത്ഥമെന്തെന്ന് ചിന്തിക്കുന്നു അപ്പോള്‍ . നിഘണ്ടുവിലെ കേവലാര്‍ത്ഥങ്ങളല്ല തിരയുന്നത്.
ആരാണ് അന്യര്‍? മനുഷ്യരെല്ലാം സഹോദരീ സഹോദരന്മാരാണെന്നു സങ്കല്പിക്കുന്നവര്‍ക്ക്, സുഹൃത്തുക്കളെന്നു വിചാരിക്കുന്നവര്‍ക്ക് , ആദി പിതാവിനും മാതാവിനും ജനിച്ചവരാണ് എല്ലാവരും എന്ന് വിശ്വസിക്കുന്നവര്‍ക്ക്, വസുദൈവ കുടുംബകം എന്നു കരുതുന്നവര്‍ക്ക് അന്യര്‍ എന്ന പദം അപരിചിതമാണ്. പിന്നെ ആര്‍ക്ക് ആരാണ് അന്യര്‍?
അന്യര്‍ എന്ന വാക്ക് എങ്ങനെയാണ് നിര്‍വ്വചിക്കുക? ആരാണ് നിര്‍വ്വചിക്കുക? രണ്ടാം വാക്കായ 'അക'ത്തുള്ളവരോ പുറത്തുള്ളവരോ?
അകത്തുള്ളവര്‍ വേലി കെട്ടി മതില്‍ കെട്ടിനപ്പുറം വിശ്വസിക്കാന്‍ കൊള്ളാത്തവരുടേതെന്നോ പുറത്തുള്ളവര്‍ മോശമെന്നോ കരുതുന്നുണ്ടോ?
ഉണ്ടാവണം അല്ലെങ്കില്‍ എഴുതി വെക്കില്ലെന്ന് തീര്‍ച്ച.
പുറത്തുള്ളവര്‍ക്ക് അകത്തുള്ളവര്‍ അന്യരല്ലെങ്കില്‍ എന്തു ചെയ്യും?
അകം എന്താണ്? മതില്‍ക്കെട്ടിനുള്ളില്‍ വീട്ടിനുള്ളില്‍ എന്നാണോ? ഓരോ മുറിയുടേയും ഉള്ളിലെന്നോ?
അതോ അകത്തെ ഓരോ മനുഷ്യരുടേയും അകമെന്നോ?
അകത്തുളെളാരാളുടെ അകം പുറത്തുള്ളൊരാള്‍ അപഹരിച്ചാല്‍ അകം എവിടെയായിരിക്കും? അപ്പോള്‍ അകം മതില്‍ക്കെട്ടിന് പുറത്തോ അകത്തോ?
അപ്പോള്‍ കേവല ശരീരത്തിന് വസിക്കാനുള്ള ഇടമാണോ അകം ?
ഇനി ഒരു പറമ്പോ വീടോ ആണെന്നു കരുതുക. അന്യര്‍ അകത്തു കയറിയാല്‍ എന്താണ്?
വിലപിടിപ്പുള്ളത് എടുത്തു കൊണ്ടു പോകുമെന്നോ?
സ്വര്‍ണ്ണം വിളയുന്നിടമാണോ? എണ്ണ കുഴിച്ചെടുക്കുന്നെന്നോ?
സ്വസ്ഥതയെ നശിപ്പിക്കുമെന്നോ? എങ്കില്‍ എന്തിലാണ് സ്വസ്ഥത കുടികൊള്ളുന്നത്?
ചോദ്യങ്ങള്‍ ഇങ്ങനെ നീണ്ടുനീണ്ടു പോകും.
മൂന്നാമത്തെ വാക്കായ പ്രവേശനത്തില്‍ തന്നെയുണ്ട് വേര്‍തിരിവ്. ചിലര്‍ക്കേ പ്രവേശനമുള്ളൂ. മറ്റുള്ളവര്‍ക്കില്ല.
ചിലപ്പോഴെല്ലാം ഇത്തരം ചോദ്യങ്ങള്‍ മനസ്സിനെ അലട്ടുമ്പോള്‍ ചെറുപ്പകാലത്തേക്ക് സഞ്ചരിക്കാറുണ്ട്. ഞങ്ങളുടെ അവധിക്കാലങ്ങളെപ്പറ്റി... പറമ്പ് വേലിയും മതിലുമൊന്നുമില്ലാത്തതാണ്. അതിരില്‍ കശുമാവുകളായിരുന്നു - (അതിര് സര്‍ക്കാര്‍ നിര്‍ണ്ണയിച്ചതുമാണ്) വേനല്‍ക്കാലം കശുവണ്ടിക്കാലം കൂടിയാണ്. വീഴുന്ന കശുവണ്ടി ചിലപ്പോള്‍ കുട്ടികള്‍ പെറുക്കിക്കൊണ്ടു പോകും. പക്ഷേ മരത്തില്‍ കയറി തല്ലിപ്പറിക്കാറില്ല. ഒന്നോ രണ്ടോ ആരെങ്കിലും കൊണ്ടു പോകുന്നതിന് കാവല്‍ നില്ക്കാറുമില്ലായിരുന്നു. കുരുമുളക് കായ്ച്ച് നില്ക്കുന്നു. കാപ്പി ക്കുരു പാകമായ് വരുന്നു. ചേമ്പും ചേനയും മത്തയും വളരുന്നു. അപൂര്‍വ്വമായ ഔഷധങ്ങള്‍ വളരുന്നു പക്ഷേ ആരും വന്ന് പിഴുതു കൊണ്ടു പോയിരുന്നില്ല. ഇന്നും കൊണ്ടു പോകുന്നില്ല. മാനവികതയിലൂന്നിയ, സംസ്‌ക്കാരത്തിലൂന്നിയ പാരസ്പര്യത്തില്‍ നിന്നാണ് എല്ലാ നിലനില്പുകളും ഉണ്ടാവുന്നത്.
വേനലവധിക്കാലത്ത് പകല്‍ മുഴുവന്‍ ഞങ്ങള്‍ പുറത്ത് കളിച്ചു നടന്നു. ആറ്റിലും പറമ്പിലും മലയിലുമൊക്കെയായി. വിശക്കും നേരം വന്ന് കഴിച്ചിട്ട് ഓട്ടമാണ്. പകല്‍ അകമെന്നൊരിടമേയില്ല. കറണ്ടില്ലാ കാലമാണ് വീട്ടിലും ചുറ്റുപാടും . സന്ധ്യ കഴിഞ്ഞാല്‍ കളി മുറ്റത്താകുന്നുവെന്നു മാത്രം. രാത്രി ഉറങ്ങാന്‍ നേരം മാത്രമാണ് ഞങ്ങള്‍ക്ക് വീടിന് അകമുണ്ടായിരുന്നത്. ആര്‍ക്കും എപ്പോഴും എവിടെയും കയറി വരാമായിരുന്നു. അന്യരെന്ന വാക്ക് അന്യമായിരുന്നു. പ്രവേശനം അന്യമായിരുന്നു. അകവും അന്യമായിരുന്നു.
പക്ഷേ, ഇന്നോ? കുട്ടികളൊക്കെ അകത്തിരിക്കുന്നു. അകത്തേ കളികള്‍ മാത്രം. അകത്തെ കാഴ്ചകള്‍ മാത്രം . പക്ഷേ, ടെലിവിഷനിലൂടെ, ഇന്റര്‍നെറ്റിലൂടെ ഒരു പാട് ദൂരെ വരെ കാണുന്നുണ്ട്. എന്നാല്‍ പുറത്തെ പ്രകൃതിയുടെ സ്പന്ദനങ്ങളൊന്നുമറിയുന്നില്ല. ആകാശവും ഭൂമിയും മഴയും കാടും പൂക്കളുമൊക്കെ അന്യമാകുന്നു. പുറത്തെ ആരും അന്യരാകുന്നു. ഇനി ചിലര്‍ അനുവാദം ചോദിക്കാതെ വന്നു വെന്നിരിക്കട്ടെ! അവര്‍ക്ക് എവിടെ വരെയായിരിക്കും പ്രവേശനം?
ചിലര്‍ക്ക് മുറ്റം, പൂമുഖം , കൂടിയാല്‍ ഭക്ഷണമുറി....
പണ്ട് ഓല മറച്ച വീടായാലും എവിടെയും ആര്‍ക്കും കയറാമായിരുന്നു. ഇപ്പോള്‍ മറ്റുള്ളവരെ അസൂയപ്പെടുത്താവുന്ന തരത്തില്‍ വീടുകളുണ്ടാക്കിയിട്ട് പ്രവേശനം പാസുമൂലം നിയന്ത്രിച്ചിരിക്കുന്നു.
എവിടമാണ് അന്യമാകുന്നത്? എവിടെയാണ് പ്രവേശനം വേണ്ടത് . ആര്‍ക്ക് എവിടെയാണ് വെളിച്ചം വേണ്ടത്?
അപ്പോള്‍ നമ്മള്‍ എഴുതി വെയ്ക്കാന്‍ തയ്യാറാകുന്നു, അന്യര്‍ക്ക് അകത്തേക്ക് പ്രവേശനമില്ല എന്ന്.
ഈ ഒരു വാചകം ഈ ലോകത്തെ എങ്ങനെ ഒരാള്‍ നോക്കി കാണുന്നു എന്നതിന് ഉദാഹരണമാണ്.
ആഗോളീകരണ കാലത്ത് എല്ലാം വിരല്‍ തുമ്പിലുണ്ട്. എന്നാലുമെല്ലാം ഏറെ ദൂരെയാണ്.
പ്രവേശനം സ്വന്തക്കാര്‍ക്ക്, ബന്ധുക്കള്‍ക്ക്, സുഹൃത്തുക്കള്‍ക്ക് (ഇതൊക്കെ ഏതു വിഭാഗം എത്രമാത്രം ബന്ധം എന്നതിനനുസരിച്ച് ഏറുകയും കുറയുകയും ചെയ്യുന്നു) ഹിന്ദു ക്രിസ്ത്യാനി,മുസ്ലീം, കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രസ്, സംഘപരിവാര്‍ , വലിയവര്‍, ചെറിയവര്‍, ഇടത്തരക്കാര്‍, ഡോക്ടര്‍, എഞ്ചിനീയര്‍, അധ്യാപകര്‍ എന്നിങ്ങനെ പല പല ഘട്ടങ്ങളായി വിഭജിച്ച് പ്രവേശനക്കാരെയും അന്യരേയും നാം സൃഷ്ടിക്കുന്നു. എല്ലാത്തിനും അവസാനം ഞാന്‍ എന്നില്‍ എന്റേതില്‍ മാത്രമായൊതുങ്ങുന്നു.. സ്വയം അന്യരെ സൃഷ്ടിക്കുമ്പോള്‍ അസഹിഷ്ണുത മുഖമുദ്രയാവുമ്പോള്‍ അകന്നു പോകുന്നത് മാനവികതയില്‍ നിന്നാണെന്ന് മറന്നു പോകുന്നു.
അതു കൊണ്ട് പ്രയോഗിക്കുന്ന ഒരോ വാക്കും നമ്മുടെ രാഷ്ട്രീയത്തെ വെളിവാക്കുന്നു. സമൂഹത്തെ വെളിവാക്കുന്നു.
വെളിവില്ലാത്തത് അവരവര്‍ക്ക് മാത്രമാകുന്നു.

ഇരുപത്തിനാലാമത്തെ വീട്!


ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറുമ്പോള്‍ വില കൊടുത്തു വാങ്ങിയ കുറേ വീട്ടുസാധനങ്ങള്‍ മാത്രം മാറുന്നു. പക്ഷേ, ചിലയിടങ്ങളിലെ തണുപ്പ് , ചന്ദന സുഗന്ധവുമായി പറന്ന അടുക്കളപ്പുക, കൂട്ടത്തോടെ പറന്നു നടന്ന വണ്ണാത്തിപ്പൂച്ചികളെന്നു വിളിച്ച തുമ്പികള്‍, മുറ്റത്തെ പാഷന്‍ ഫ്രൂട്ട് വള്ളിയില്‍ കൂടുകൂട്ടിയ ഇരട്ടത്തലച്ചി...
നോക്കിയാല്‍ കാണുന്ന ദൂരത്തെ മരക്കൊമ്പുകളില്‍ തൂങ്ങിയ തൂക്കനാം കുരുവിക്കൂട്...
അവയൊന്നും ഞങ്ങള്‍ പോയിടങ്ങളിലേക്കൊന്നും സ്ഥലംമാറി വന്നില്ലല്ലോ....
തൂക്കനാം കുരുവിക്കൂടിനെ ഓര്‍ക്കുമ്പോഴൊക്കെ തലകീഴായി കിടക്കുന്ന ഒരു കൂടായി തോന്നിയിരുന്നു. കാറ്റത്ത് ആടിയാടി കിടന്നിരുന്നുവെങ്കിലും അതിലെ കിളികളെത്ര സ്വസ്ഥമായിരിക്കുന്നുവെന്നും!
ഇരുപത്തിമൂന്നാമത്തെ വീട്ടിലിരുന്നു കൊണ്ടാണ് വീടുകളെപ്പറ്റി ചിന്തിച്ചത്. സ്വന്തമെന്ന വിചാരമുണ്ടായിരുന്നതും വാടകയ്ക്കുമായ ഇത്രയധികം വീടുകളില്‍ താമസിച്ചിരുന്നോ എന്ന അത്ഭുതമുണ്ടായിരുന്നു ആദ്യം. എങ്കില്‍ ഓരോ വീട്ടിലും ശരാശരി എത്രനാള്‍ താമസിച്ചിരിക്കും?
മുമ്പ് അമ്മച്ചിയുടെ ജോലിയും സ്ഥലം മാറ്റവുമാണ് വീടുകളില്‍ നിന്ന് വീടുകളിലേക്ക്
മാറാന്‍ കാരണമെങ്കില്‍ ഇപ്പോള്‍ ഞങ്ങളുടെ ജോലിയാണ്!
ഇനിയെങ്കിലും നിര്‍ത്തിക്കൂടെ ഈ ഓട്ടം?
പലവട്ടം കേട്ടു പഴകിയ ചോദ്യം .
അതിജീവനത്തിനുള്ളവ എവിടെയെല്ലാമാണ് ഇരിക്കുന്നതെന്ന് ആര്‍ക്ക് നിശ്ചയിക്കാനാകും?
മരമായിരുന്നുവെങ്കില്‍ ആഴത്തില്‍ വേരുകളുറപ്പിച്ച് നിന്നു നോക്കാമായിരുന്നു.
ജനിച്ച നാടുവിട്ടു പോകുന്നതിനെപ്പറ്റി സ്വപ്നങ്ങളില്‍ പോലുമില്ലായിരുന്നു.
മനുഷ്യന്റെ ജൈവ സ്വഭാവത്തിലൊന്ന് സഞ്ചാരമാണ്. അതിജീവനത്തിനു വേണ്ടിയുള്ള പലായനങ്ങള്‍...ഗുഹാവാസിയായ മനുഷ്യനില്‍ നിന്ന് രൂപത്തിലും ഭാവത്തിലും ഒരുപാട് പരിണാമങ്ങള്‍
സംഭവിച്ചു എങ്കിലും ജീവിതോപാധി തേടിയുള്ള യാത്ര അവസാനിക്കുന്നേയില്ല.
വിശപ്പു മാറിയാല്‍ സ്വസ്ഥമായി വിശ്രമിക്കാന്‍ ഇടം വേണം. അതാണ് വീട്. പക്ഷേ, നമ്മളതിനെ സ്വകാര്യ സ്വത്തിന്റെ
പരിധിയില്‍ കൊണ്ടു വെച്ചിരിക്കുന്നു!
ഗുഹാവാസിയില്‍ നിന്നും മനുഷ്യന്‍ സംസ്‌ക്കാരത്തിലേക്ക് പരിണമിക്കുമ്പോള്‍ എന്തെല്ലാം അത്ഭുതങ്ങളാണ്!
എന്റേത് എന്റേത് എന്ന് എത്രവട്ടം പറഞ്ഞാലും ഒന്നും സ്വന്തമേയല്ലെന്ന്
അറിയാഞ്ഞിട്ടല്ല. ഭൂമിയിലെ ജീവിതം ഒരു വാടക വീട്ടിലേതെന്നതു പോലെ അനിശ്ചിതത്വം
നിറഞ്ഞതാണെന്ന് അറിയാഞ്ഞിട്ടുമല്ല. എന്നിട്ടും മനുഷ്യന്‍ വലിയ വലിയ വീടുകളെ സ്വപ്നം കാണുന്നു.
ഞങ്ങളുടെ നാട്ടില്‍ ആദ്യമായി നിര്‍മ്മിച്ച രണ്ടു നില കെട്ടിടം അത്ഭുതത്തോടെ നോക്കി നിന്നത് ഇപ്പോഴുമോര്‍ക്കുന്നു. ആറിലോ ഏഴിലോ പഠിക്കുമ്പോഴായിരുന്നു അത്. കുടിയേറ്റ
ഗ്രാമമായതുകൊണ്ട് മുന്‍ നിര്‍മ്മിതികള്‍ ഒന്നു രണ്ടു മുനിയറകള്‍ മാത്രമായിരുന്നു.
കൂടുതലും പുല്ലുമേഞ്ഞ വീടുകളായിരുന്നു ചെറുപ്പത്തില്‍ കണ്ടിരുന്നത്. അങ്ങിങ്ങ്
പനയോലയോ ഓലയോ മേഞ്ഞവയും. ഓടുതന്നെ അപൂര്‍വ്വമായിരുന്നു. പിന്നെ പിന്നെ പുല്ല് ഓടിലേക്കും ആസ്ബറ്റോസ് ഷീറ്റിലേക്കും മാറി. അടുത്ത മാറ്റമായിരുന്നു കോണ്‍ക്രീറ്റ് ...
സ്ഥിരമായി ബസ്സില്‍ യാത്ര ചെയ്യുന്ന വഴിയില്‍ പുതിയൊരു വീട് ഉയര്‍ന്നു വന്നു. കൊട്ടാരങ്ങള്‍ക്കു ശേഷം ഞാന്‍ കണ്ട ഏറ്റവും വലിയ വീടായിരുന്നു
അത്. ഓഫീസില്‍ വീടുകളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ വീടും
സംസാരത്തിലേക്കു കടന്നു വന്നു.
'അതെന്താ വീടാ?' സഹപ്രവര്‍ത്തകന്‍ മുരളി ചോദിച്ചു . ചോദ്യഭാവത്തില്‍ നോക്കുമ്പോള്‍ അവന്‍ തന്നെ ഉത്തരവും പറഞ്ഞു
'രാക്ഷസ കോട്ടയെന്നു പറയണം'
അപ്പോഴാണ് കുഞ്ഞുനാളില്‍ കേട്ടു പതിഞ്ഞ കഥകളിലെ രാക്ഷസക്കോട്ടയോട് സാമ്യമുണ്ടല്ലോ ആ വീടിനെന്ന് അറിഞ്ഞത്.
എന്തിനായിരിക്കും ഇത്ര വലിയ വീടുകള്‍? ആ വീട്ടിലുള്ളവര്‍ സമാധാനത്തോടും സ്വസ്ഥതയോടും സന്തോഷത്തോടും ജീവിക്കുന്നുവോ?
അത്ര വലിയ വീടിനോടുള്ള അസൂയയാണോ? ഒരിക്കലും അങ്ങനൊരു വീടു പണിയാന്‍ സാധ്യമല്ലാത്തവരുടെ പ്രതികരണമാണോ രാക്ഷസക്കോട്ട എന്നത്?
സാധ്യമാകാന്‍ മാത്രം കഴിവുള്ളവര്‍ പലരും ചുറ്റുപാടിനേയും പ്രകൃതിയേയും സമൂഹത്തേയും ഓര്‍ത്ത് സംയമരാവുന്നുണ്ട്. അതു മറന്നുകൂടാ...
അവസാനിക്കാത്ത സ്വപ്നവുമായി ജീവിക്കുന്ന മനുഷ്യന്‍ പക്ഷേ പല ജീവിത
സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നു.
സമ്പന്നര്‍, മധ്യവര്‍ഗ്ഗം , പാവപ്പെട്ടവര്‍ ... അതില്‍ തന്നെ പിന്നെയും വിഭജനങ്ങള്‍...
വീടെന്ന സ്വപ്നം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ, വീടു വെയ്ക്കാനുള്ള ഇടവും അതിനു വേണ്ട സാമഗ്രികളും ഭൂമിയില്‍ നിന്നു തന്നെ കണ്ടെത്തണം. അത് എല്ലാവര്‍ക്കും വേണം. പരിമിത വിഭവങ്ങളെ ഇവിടുള്ളു.
പക്ഷേ, സാധ്യമാകുന്നില്ല. നമ്മുടെ വ്യവസ്ഥിതി സമ്മതിക്കുന്നില്ല എന്ന്
വേണമെങ്കില്‍ ഒറ്റവാക്കില്‍ പറയാം.
കേരളത്തില്‍ വലിയ വലിയ എത്രയോ വീടുകള്‍ അടഞ്ഞു കിടക്കുന്നു. കൊട്ടാര സദൃശ്യമായ എത്രയോ വീടുകള്‍ വരുന്നു. പക്ഷേ, അതിലേറെ ദരിദ്രര്‍ , ഇടത്തരക്കാര്‍ വീടില്ലാതെ പ്രയാസപ്പെടുന്നു. വാടക വീടുകള്‍ അന്വേഷിച്ചു നടന്ന് നടന്ന് കാലു കുഴയുന്നു.
വായ്പയെടുത്ത് വീടുവെച്ച് കടക്കെണിയിലാകുന്നു.
പണ്ട് വീടുവെയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ എനിക്ക് നിവൃത്തിയില്ലാഞ്ഞിട്ടാണ്. നിന്റെ ഇത്തിരി ഇടം ഞങ്ങള്‍ എടുക്കുന്നതില്‍ വിഷമിക്കരുതേ... ക്ഷമസ്വമേ എന്നു ഭൂമിയോട്
പറഞ്ഞുകൊണ്ടാണ് വീടുണ്ടാക്കാന്‍ ഒരുങ്ങിയിരുന്നതെന്ന് കോഴിക്കോട്ടെ ഏറെ മുതിര്‍ന്ന സുഹൃത്ത് രാഘവന്‍ നായര്‍ ഓര്‍മ്മിപ്പിച്ചു.
കല്ലും മണലും മരങ്ങളും വെള്ളവുമെല്ലാം ഇഷ്ടപ്പടിയെടുക്കാമെന്നും
എത്രയെടുത്താലും പിന്നെയും പിന്നെയും അവയെല്ലാം ഉണ്ടായിക്കൊള്ളുവെന്നും നാം
മനുഷ്യര്‍ കരുതി. പക്ഷേ, സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ ഇവയെല്ലാം
പൂര്‍ണ്ണമായും ഇല്ലാതാവുമെന്ന് തിരിച്ചറിയുന്നേയില്ല. അല്ലെങ്കില്‍ എനിക്കെടുക്കാം
വേറാര്‍ക്കും വേണ്ട എന്നു ചിന്തിക്കുന്നു.
കാട്ടിനുള്ളിലെ ചില ആദിവാസി ഗ്രാമങ്ങളില്‍ പോയിട്ടുണ്ട്. ഒരാള്‍ക്ക് കഷ്ടി
നില്ക്കാവുന്ന പൊക്കത്തിലുള്ള കുടിലുകള്‍ . ഒറ്റമുറി കുടിലുകള്‍...മൂലയില്‍ സദാ സമയവും എരിയുന്ന വിറകടുപ്പ്... അവരെ തണുപ്പില്‍ നിന്നു മോചിപ്പിക്കുന്നതും അടുപ്പിലെ ചൂടാണ്. പുതപ്പോ മാറ്റിയുടുക്കാനുള്ള വസ്ത്രങ്ങളോ ഇല്ല.
റെയില്‍വേ സ്റ്റേഷനുകളോട് ചേര്‍ന്ന് നാടോടികളും മറ്റും നീല പ്ലാസ്റ്റിക് ടാര്‍പ്പായകൊണ്ട് കുടില്‍ കെട്ടി താമസിക്കുന്നത് പതിവു കാഴ്ചയാണ്.
പക്ഷേ, അവരും ഭൂമിയില്‍ ജീവിക്കുകയാണ്.
അതേ സമയത്താണ് ആന്റിലിയ പോലുളള വീടുകള്‍ കാണുന്നത്. അതിനെ കടത്തിവെട്ടുന്ന വീടുകള്‍ നിര്‍മ്മിക്കണമെന്ന് വേറെ ചിലര്‍ വിചാരിക്കുന്നു. ആഗ്രഹങ്ങളങ്ങനെ നീണ്ടുനീണ്ടു പോകുന്നു.

വീടു വെയ്ക്കാനൊരുങ്ങുമ്പോള്‍ പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം ഇന്നു നിയന്ത്രിക്കുന്നുണ്ട്. അപ്പോഴും പ്രയാസപ്പെടുന്നത് ദരിദ്രരാണ്.
1970 ലെ ഭൂപരിഷ്‌ക്കരണം വിപ്ലവകരമായിരുന്നു എന്നു പറയുമ്പോഴും എത്രമാത്രം ഭൂമിയില്‍ കൃഷിയുണ്ടായി എന്നുകൂടി ആലോചിക്കേണ്ടതാണ്. റിയല്‍ എസ്റ്റേറ്റ് വികസനത്തിനു വേണ്ടിയുള്ള ഊഹക്കച്ചവടമാണ് നമുക്കു ചുറ്റും നടക്കുന്നത്.
ഒരുതരത്തില്‍ വീടുകൃഷിയാണ് നടക്കുന്നത്.
വീടെന്ന സ്വപ്നത്തിലേക്കു പോകുമ്പോള്‍ മോഹങ്ങള്‍ അനിയന്ത്രിതമാകുമ്പോള്‍ ഒന്ന്
കടിഞ്ഞാണിടാം. പ്രകൃതിയെ വല്ലാതെ ചൂഷണം ചെയ്യാതിരിക്കാന്‍.. വരും തലമുറയ്ക്ക്
വേണ്ടി ഇത്തിരി സൂക്ഷിച്ചു വെയ്ക്കാന്‍....
സ്വസ്ഥമായി തലചായ്ക്കാനൊരിടം എന്ന അവസ്ഥയെപ്പറ്റി ചിന്തിച്ചുകൊണ്ട് ഇരുപത്തിനാലാമത്തെ വീട് ഏതായിരിക്കും എന്നും എവിടെയായിരിക്കും എന്നും സ്ങ്കല്പിച്ചുകൊണ്ട് 'സ്വസ്ഥമായിരിക്കാന്‍' ശ്രമിക്കുന്നു!
വീട് ശരീരത്തിന് വിശ്രമിക്കാനുള്ളതാണ്.
മനസ്സ് ദൂരെയെങ്ങോ അലയുന്നു.
ഇരുപത്തിമൂന്നാമത്തെ വീട്ടിലിരുന്ന് പുറത്തേക്കു നോക്കുമ്പോള്‍ എത്രയെത്ര തുമ്പികളാണ് പാറിപ്പറന്ന് കളിക്കുന്നത്. ഞാന്‍ മറയൂരിലെ വണ്ണാത്തിപ്പൂച്ചികളുടെ കാലത്തേക്ക് പറക്കുന്നു അപ്പോള്‍…

എന്നെ തിരയുന്ന ഞാന്‍


'ആരാണ് ഞാന്‍' എന്ന് നാം നമ്മോട് തന്നെ ചോദിക്കണമെന്ന് അന്ന് ആദ്യമായി കേള്‍ക്കുകയായിരുന്നു.
കൗമാരകാലത്ത്, ഒരു നേതൃ പരിശീലന ക്യാമ്പില്‍ ക്ലാസെടുത്ത മനശാസ്ത്രഞ്ജനാണ് ഭാവി ആസൂത്രണം ചെയ്യുന്നതിന് ഇങ്ങനെ ചില ചോദ്യങ്ങള്‍ ചോദിക്കണമെന്ന് പറഞ്ഞത്.
എന്റെ കഴിവെന്താണ്? എന്റെ ലക്ഷ്യമെന്താണ്? പരിമിതികളെന്താണ്? അടുത്ത അഞ്ചു വര്‍ഷം കൊണ്ട് എന്തു നേടണം? വ്യക്തി ജീവിതത്തില്‍, കുടുംബ ജീവിതത്തില്‍, സാമൂഹ്യ ജീവിതത്തില്‍...
ഈ സമയത്ത് എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കാം? അവ എങ്ങനെയൊക്കെ പരിഹരിക്കാം? ആരൊക്കെ സഹായിക്കും?
ചിന്തിച്ച് ചിന്തിച്ച്
അതിനനുസരിച്ച് ഭാവി ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
അത്ര എളുപ്പത്തില്‍ ഉത്തരം കണ്ടു പിടിക്കാന്‍ സാധിക്കാത്ത ചോദ്യങ്ങളുണ്ടെന്നും 'റെഡിമെയ്ഡ്' ഉത്തരങ്ങള്‍ ആരുടെയും കൈയ്യിലില്ലെന്നും ആദ്യമായി മനസ്സിലായതും അന്നാണ്.
പക്ഷേ, നിരന്തരം ഞാനാ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അന്നും ഇന്നും ഉത്തരം കണ്ടെത്താന്‍ ആയില്ലെങ്കിലും...

അഞ്ചു വര്‍ഷത്തേക്കു പോയിട്ട് രണ്ടു ദിവസത്തേക്കു പോലും ഭാവിയെ കൃത്യമായി ആസൂത്രണം ചെയ്യാന്‍ എനിക്കായിട്ടില്ല. കിട്ടിയത് കിട്ടി. പോയത് പോയി എന്ന നിസ്സംഗഭാവം എപ്പോഴും കൂടെയുണ്ട്.
അടുത്തിടെ ഒരു പുസ്തകം തപാല്‍ വഴി കിട്ടി. ഇത് നിങ്ങളുടെ വേരുകളിലേക്കുള്ള യാത്രയാവും എന്ന് പുസ്തകം അയച്ചയാള്‍ കുറിച്ചിരുന്നു.
എന്റെ വേരുകള്‍ എവിടെയാണ് അന്വേഷിക്കേണ്ടത്?
ചിലര്‍ പറയാറുണ്ട് നമ്മള്‍ സമാന മനസ്സുള്ളവരാണ് എന്ന്. ഇഷ്ടപ്പെട്ട പുസ്തകമോ, ഇഷ്ടപ്പെട്ട ഭക്ഷണമോ, യാത്ര ചെയത സ്ഥലമോ, ഇഷ്ടപ്പെട്ട പാട്ടോ ഒക്കെയാവും ഈ സമാനതയെ നിര്‍ണ്ണയിക്കുന്നത്. അതു കൊണ്ടു മാത്രം സമാന മനസ്‌ക്കരാകുന്നതെങ്ങനെ?
ഒരേ മാതാപിതാക്കള്‍ക്ക് ജനിച്ച ഞങ്ങള്‍ സഹോദരങ്ങള്‍ മൂന്നു പേരും വ്യത്യസ്ത സ്വഭാവക്കാരാണ്. മുഖഛായയില്‍ സാമ്യമുണ്ടാകാമെങ്കിലും. ഒരേ വീട്ടില്‍ അടുത്തടുത്ത വര്‍ഷങ്ങളില്‍ ജനിക്കുകയും ഒരേ സാഹചര്യത്തില്‍ വളരുകയും ചെയ്തവര്‍! എന്നിട്ടും ഞങ്ങള്‍ വ്യത്യസ്തരാവുന്നു. സമാനതകളേക്കാള്‍ വൈരുദ്ധ്യങ്ങളെ വേണം അംഗീകരിക്കാന്‍. എന്നെ ചിലര്‍ മിത്രമായും മറ്റു ചിലര്‍ ശത്രുവായും കാണുന്നുണ്ടാവാം. അപ്പോള്‍ എന്നില്‍ തന്നെയുണ്ട് വൈരുദ്ധ്യങ്ങള്‍ ഏറെ.
ഒരേ ഇഷ്ടങ്ങള്‍ ഉള്ളവരെ മാത്രമേ എനിക്ക് അംഗീകരിക്കാനാവൂ എന്നില്ല . വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളുമുണ്ടെങ്കിലേ ശരിയാവൂ എന്നൊരു ധാരണ ഉറച്ചു പോയിട്ടുണ്ട്. സമാന സ്വഭാവങ്ങള്‍ക്കപ്പുറം വൈരുദ്ധ്യങ്ങളെക്കൂടി അംഗീകരിച്ചാലേ ഞാനെന്ന വ്യക്തി സഹിഷ്ണു ആവൂ!
അല്ലെങ്കില്‍ സമാന ഹൃദയരില്‍ എനിക്കിഷ്ടപ്പെടാത്തത് എന്നു തോന്നുന്നത് കണ്ടാല്‍ അസ്വസ്ഥയാവുകയും അസഹിഷ്ണു ആകുകയും ചെയ്യും. ഞാന്‍ സഹിഷ്ണുവായിരിക്കാന്‍ ശീലിക്കുകയാണ് - വേരുകളെ അന്വേഷിച്ചും എന്നെ അന്വേഷിച്ചും.
വേരുകള്‍ അന്വേഷിക്കുകയാണെങ്കില്‍ എത്ര മാത്രം യാത്ര ചെയ്യേണ്ടി വരും?
'ജൈവ മനുഷ്യന്‍' എന്ന ആനന്ദിന്റെ പുസ്തകത്തില്‍ ജനന നിയന്ത്രണം പ്രചരിപ്പിക്കാന്‍ പോയ ഒരു പ്രവര്‍ത്തകന്‍ പറഞ്ഞ ഒരു കഥയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. പ്രചാരകന്‍ തനിക്കു കിട്ടിയ ശ്രോതാവിനോട് ചോദിച്ചു. ഇന്നത്തെ നിങ്ങളുടെ സ്ഥാനത്ത് നാളെ രണ്ടുപേര്‍, അവരുടെ സ്ഥാനത്ത് മറ്റെന്നാള്‍ നാല്, നാലാന്നാള്‍ എട്ട് . ഈ വിധം ചില തലമുറകള്‍ക്ക് ശേഷം നിങ്ങളൊരാള്‍ ഒരു മനുഷ്യ സമുദ്രമായി മാറുകയില്ലേ? ശ്രോതാവ് മറുത്ത് തമാശയായി ചോദിച്ചുവത്രെ ബ നോക്കൂ ഈ എനിക്ക് മുമ്പ് എന്റെ മാതാപിതാക്കന്മാര്‍ രണ്ടുപേര്‍, അവര്‍ക്കു മുമ്പ് അവരുടെ മാതാപിതാക്കന്മാര്‍ നാലുപേര്‍, ഈ വിധം പണ്ടൊരു സമുദ്രം ഉണ്ടായിരുന്നിടത്തല്ലേ ഇപ്പോള്‍ ഞാന്‍ തനിച്ച് ഒരാളായി നില്ക്കുന്നത്?
ഇവിടെ ഇപ്പോള്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന ഞാനെന്ന മനുഷ്യന്റെ ഏകാന്ത സുന്ദരമായ സ്വത്വത്തിനു മുമ്പിലും പുറകിലും കിടക്കുന്നതും ഇതുപോലെ എല്ലാം അലിഞ്ഞു ചേര്‍ന്നതും അവ്യക്തമായതുമായ കടലുകള്‍ തന്നെയല്ലേ? ആ കടലുകള്‍ക്കിടയില്‍ ഇവിടെ ഇപ്പോള്‍ മാത്രമല്ലേ എന്റെ സ്വത്വത്തിനും ഞാന്‍ ഘോഷിക്കുന്ന സംസ്‌കാരത്തിനും ഭാഷക്കും രാഷ്ട്രത്തിനു തന്നെയും അര്‍ത്ഥമുള്ളൂ?
വേരുകള്‍ തേടി പോയാല്‍ അതിരുകളും അതിര്‍ത്തികളും വേലിക്കെട്ടുകളും ലംഘിക്കപ്പെടും. വര്‍ണ്ണ ഭേദങ്ങളും വിവേചനങ്ങളും ഇല്ലാതെയാവും. ജാതിയും വര്‍ഗ്ഗവും മതവും എല്ലാം നിഷ്പ്രഭമാകും.
ഇന്നുവരെ തിരിച്ചറിഞ്ഞ പതിനഞ്ചുലക്ഷത്തോളം വരുന്ന സസ്യ ജന്തുജാലങ്ങള്‍ക്കിടയില്‍ ഒന്നു മാത്രമായി 'ഞാന്‍' മാറുന്നു. സൂക്ഷ്മാര്‍ത്ഥത്തില്‍ വെറും മൂലകങ്ങളുടെ കൂട്ടമാകുന്നു 'ഞാന്‍'.
എന്നെ ഞാന്‍ തിരയേണ്ടത് എവിടെയാണ് ? രണ്ടര ലക്ഷംവര്‍ഷം മുമ്പ് ഭൂമിയില്‍ ഉടലെടുത്തത്ത മനുഷ്യവംശത്തിന്റെ തുടക്കത്തിലോ? അതോ രണ്ടരക്കോടി വര്‍ഷം മുമ്പ് ഉടലെടുത്ത ജീവബിന്ദുവിലോ?
പ്രയാണം ആ ജീവബിന്ദുവില്‍ നിന്നു തുടങ്ങുന്നു. അനിശ്ചതമായ കാലത്തേക്കും ദൂരത്തേക്കുമായുള്ള പ്രയാണത്തിലാണ് 'ഞാന്‍'.

വീർപ്പയുണ്ടോ? ഫോൺ തരിപ്പിലാണോ?


ഭാഷയെ വികസിപ്പിക്കുന്നവരുടെ പ്രയോഗങ്ങളാണിവ. അവർ ആരാണ്? കേരളപ്പിറവി ദിനത്തിൽ തെക്കും വടക്കുമായുള്ള ഭാഷയുടെ ചില ചിന്തകൾ...
കുട്ടിക്കാലത്ത് മറ്റു ഭാഷാഭേദങ്ങൾ കേൾക്കുമ്പോൾ ഞങ്ങൾ സംസാരിക്കുന്ന ശൈലിയാണ് നല്ലത് എന്നും മറ്റുള്ളവ മോശമാണെന്നും വിചാരമുണ്ടായിരുന്നു. എല്ലാ ശൈലിക്കും അവരവരുടേതായ സ്വത്വവും മനോഹാരിതയുമുണ്ടെന്ന് ആരും പറഞ്ഞു തന്നിരുന്നില്ല. മാത്രമല്ല മറ്റു ശൈലി കേൾക്കുമ്പോൾ വീട്ടിലുള്ളവരും അയൽ വീട്ടിലുള്ളവരുമൊക്കെ വികലമായി അനുകരിച്ച് പരിഹസിച്ചു.
പ്രത്യേകിച്ച് മലബാർ പ്രയോഗങ്ങൾ ഞങ്ങളിൽ ചിരിയുണർത്തി...

‍മോചനം മനസ്സിലൂടെ

ഒരു സദസ്സിനെ അഭിസംബോധന ചെയ്യാന്‍ എനിക്ക് ഇപ്പോഴും മടിയാണ്. പ്രസംഗകലയില്‍ എനിക്ക് പ്രാവീണ്യമില്ല എന്നതാണോ, സ്ത്രീയില്‍ സഹസ്രാബ്ദങ്ങളായി നിലനില്ക്കുന്ന അടിമ മനോഭാവമാണോ കാരണം? തീര്‍ച്ചയായും എത്ര കുടഞ്ഞു കഴിഞ്ഞാലും കൂടെപ്പോരുന്ന ആ മാനസിക അടിമത്തം തന്നെയാവണം.
എന്നാല്‍ പിന്തിരിഞ്ഞു നോക്കിയാല്‍ കുട്ടിക്കാലത്തോ മുതിര്‍ന്നപ്പോഴോ നീ പെണ്ണാണ് എന്നു പറഞ്ഞു കൊണ്ട് ആരും മാറ്റി നിര്‍ത്തിയിട്ടില്ല. ഞങ്ങള്‍ മൂന്നു പെണ്‍കുട്ടികളായിരുന്നതുകൊണ്ട് താരതമ്യത്തിനോ മാറ്റി നിര്‍ത്തലിനോ സാധ്യതയുമില്ലായിരുന്നു.
എന്നിട്ടും പലപ്പോഴും ഉള്‍വലിയാനുള്ള ത്വര എന്നില്‍ നാമ്പെടുക്കുന്നു. അപ്പോഴൊക്കെ ഞാനെന്ന സ്ത്രീ ആശ്ചര്യപ്പെടുന്നു. എവിടെയൊക്കെയാണ് ഞാന്‍ വെറും പെണ്ണാകുന്നത്?
കുറേയേറെ വിദ്യാഭ്യാസം ചെയ്തു. പല മേഖലകളില്‍ തൊഴിലെടുത്തു. എഴുതി, വായിച്ചു, സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഇപ്പോഴും ഇതൊക്കെ തുടര്‍ന്നു കൊണ്ടുമിരിക്കുന്നു. സാമ്പത്തിക സ്വാതന്ത്ര്യവും ഭൗതിക സ്വാതന്ത്ര്യവും ഒരളവുവരെയുണ്ട്.
എന്നിട്ടും ആരാണെന്നെ ഇടയ്ക്കിടയ്ക്ക് പിന്നോട്ടു വലിക്കുന്നത്?
നിശ്ചയമായും അതെന്റെ മനസ്സാണ്. വീണ്ടുവിചാരങ്ങളാണ്. എന്നില്‍ ഇല്ലെന്നു കരുതിയിട്ടും എന്നെ കൂട്ടിലിടുന്നത് ആദിമകാലം മുതല്‍ നിലനില്ക്കുന്ന ഉപബോധ മണ്ഡലത്തിലെ ഓര്‍മകളാണ്. എന്റെ ജീനുകളില്‍ അടിമത്വത്തിന്റെ അംശങ്ങള്‍ നിന്നു കത്തുന്നു. മാനസിക മോചനം പലപ്പോഴും തുറങ്കലിലാവുന്നു.
അപ്പോഴൊക്കെ ,കുറച്ചു സത്രീകളെ ഒഴിച്ചു നിര്‍ത്തിയാല്‍, ബാക്കി വരുന്ന ബഹുഭൂരിപക്ഷം സ്ത്രീകളുടെ അവസ്ഥയെപ്പറ്റി ചിന്തിക്കുന്നു. ഭാവിയുടെ വാഗ്ദാനങ്ങളായ പുതുതലമുറയിലെ പെണ്‍കുട്ടികളെക്കുറിച്ച് വ്യാകുലചിത്തയാകുന്നു.
ഒരുപാടു പേര്‍ വിദ്യാഭ്യാസം ചെയ്യുന്നുണ്ട് . പക്ഷേ വിദ്യാഭ്യാസം കേവലം പാഠപുസ്തകത്തിലുള്ളതുമാത്രമാകുന്നു. അതിനപ്പുറം സാമൂഹ്യബോധമോ രാഷട്രീയ വീക്ഷണമോ പലര്‍ക്കും ലഭിക്കുന്നില്ല. കിട്ടിയാല്‍ തന്നെ വേണ്ടെന്ന മനോഭാവവുമുണ്ട്. ഓരോ പെണ്‍കുട്ടിയും ഒറ്റപ്പെട്ട തുരുത്തിലാണ്. ആഗ്രഹങ്ങളുണ്ട് പക്ഷേ അവ യാഥാര്‍ത്ഥ്യമാക്കാനുള്ള ധൈര്യമുണ്ടാവുന്നില്ല.

വിദ്യാഭ്യാസവും തൊഴിലുമൊക്കെയുണ്ടാവുമ്പോള്‍ കുറേപ്പേര്‍ സാമ്പത്തിക സ്വാതന്ത്ര്യമനുഭവിക്കുന്നു. അപ്പോഴും മനസ്സ് വിറങ്ങലിച്ചു നില്ക്കുന്നു.
പല വേദികളിലും നിരീക്ഷിച്ചിട്ടുണ്ട് - അധ്യാപകരുടെ യോഗമായിക്കോട്ടെ, ഉദ്യോഗസ്ഥരുടേതായിക്കോട്ടെ ഭൂരിപക്ഷ അംഗങ്ങള്‍ സത്രീകളായിരിക്കുമ്പോഴും അവര്‍ നിശബ്ദതയുടെ പക്ഷത്താണ്. അവകാശങ്ങള്‍ ചോദിച്ചു വാങ്ങേണ്ട സമരമുഖത്തെന്നല്ല , ഒരു യാത്രയയപ്പു യോഗത്തില്‍ പോലും അവള്‍ നിശബ്ദയാവുന്നു. ആരും അവളെ ഭൗതികമായി തടയുന്നില്ല. തീര്‍ച്ചയായും തടയുന്നത് മാനസിക അടിമബോധമാണ്.
ഞാന്‍ സമൂഹത്തിന്റെ ഭാഗമാണ് , എനിക്ക് ചിലത് പറയാനുണ്ട്, പ്രവര്‍ത്തിക്കാനുണ്ട്, കൊടുക്കാനുണ്ട് എന്ന തോന്നലുണ്ടാവാന്‍ കാലങ്ങളെടുക്കും. അത്ര എളുപ്പം അവളിലേക്ക് സാമൂഹ്യബോധവും രാഷ്ട്രീയ ബോധവും ഉണ്ടാക്കിയെടുക്കാന്‍ സാധ്യമല്ല.
മാനസിക അടിമത്വത്തില്‍ നിന്നും മോചനം നേടിയാല്‍ മാത്രമേ സാമൂഹ്യ ജീവി എന്ന നിലയിലേക്ക് അവള്‍ ഉയരൂ.
വിദ്യാഭ്യാസം നേടാനും തൊഴിലിനും വേണ്ടി പുറത്തിറങ്ങുന്നതിലൂടെ , ചെറിയ ദൂരത്തിന്റെ മോചനം അവള്‍ നേടുന്നു. വളരെക്കുറച്ച് അജ്ഞത മാറുന്നു. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കുന്നു . പക്ഷേ, അപ്പോഴും മനസ്സ് നിന്നിടത്തു നില്ക്കുന്നു. നിലനില്ക്കുന്ന വ്യവസ്ഥയുമായി പൊരുത്തപ്പെട്ടു പോകാന്‍ ശീലിക്കുന്നു.
അത്ര എളുപ്പത്തില്‍ മനോമോചനം നേടാമെന്നും അതിലൂടെ സ്വാതന്ത്ര്യത്തിലേക്കും സമത്വത്തിലേക്കുമെത്താമെന്നും വ്യാമോഹിക്കുക വയ്യ !
ഓരോ പെണ്ണും മനസ്സിനെ സ്വതന്ത്രമാക്കാന്‍ ശ്രമിക്കുമ്പോള്‍ ജീനുകള്‍ തിരികെ വിളിക്കും. അതിലേറെ നിലനില്ക്കുന്ന സാമൂഹ്യ വ്യവസ്ഥിതി തിരികെ വിളിക്കും.
അപ്പോഴെല്ലാം 'അതു ഞാനല്ല , അതു ഞാനല്ല' എന്നു പറഞ്ഞു കൊണ്ടേയിരിക്കണം.
ഞാനുദ്ദേശിക്കുന്നിടത്ത് കാര്യങ്ങളെത്തിച്ചേരുമെങ്കില്‍ ഞാന്‍ അസാധാരണ ക്ഷമയുള്ളവളായിരിക്കും എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗറ്റ് താച്ചറുടെ വരികൾ ഓർമിക്കാം.
നമ്മുടേതായ സ്വാതന്ത്ര്യത്തിന്റെ ആകാശം തുറന്നു കിട്ടണമെങ്കില്‍ നാം അസാധാരാണ ക്ഷമയോടും സഹനത്തോടും കൂടി പ്രയത്‌നിക്കേണ്ടി വരും!