Friday, December 8, 2017

വാക്കും വിഷവും


വാക്കുകള്‍ നൃത്തം ചെയ്യുന്നു ചുറ്റും. പല രീതികളില്‍, ഭാവങ്ങളില്‍, രസങ്ങളില്‍,
ധ്വനികളില്‍, താളങ്ങളില്‍... പക്ഷേ, ചിലത് നമ്മെ സന്തോഷിപ്പിക്കുന്നു,
സമാധാനിപ്പിക്കുന്നു, ചിരിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു... എന്നാല്‍ മറ്റു
ചില വാക്കുകള്‍ ദു:ഖിപ്പിക്കുന്നു, മിന്നല്‍ പോലെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നു,
തീരാവേദന നല്‍കുന്നു. ശപിക്കാനും അനുഗ്രഹിക്കാനും വാക്കുകള്‍ വേണം. ഒന്ന്
ജീവിതകാലം മുഴുവനും വേദനയുണ്ടാക്കുമ്പോള്‍ രണ്ടാമത്തേത് ആഹ്ലാദമുണ്ടാക്കുന്നു.
ഒരു വ്യക്തിയുടെ ജീവിതത്തില്‍ വിജയപരാജയങ്ങളെ വരെ സ്വാധീനിക്കുന്നു ഇത്തരം
വാക്കുകള്‍.


വാക്കിനെ നിര്‍വ്വചിക്കുക എന്നത് ഭാഷാശാസ്ത്രഞ്ജന്‍മാര്‍ക്ക് കീറാമുട്ടിയാണ്. .
ഏറ്റവും ചെറിയ സ്വതന്ത്ര ഭാഷായൂണിറ്റ് എന്ന് ബ്ലൂം ഫീല്‍ഡ് നിര്‍വ്വചിക്കുന്നു.
പ്രയോഗത്തിനു തയ്യാറുള്ള ശബ്ദത്തിന് പദം എന്നു പറയാമെന്ന് കേരളപാണിനി .
ഏതായാലും നാം ആശയ വിനിമയത്തിനുപയോഗിക്കുന്ന ശക്തമായ ഉപാധിയാണ്
വാക്കുകള്‍. ചിലപ്പോള്‍ വാക്കുകള്‍ അമൃതാകുന്നു. മറ്റു ചിലപ്പോള്‍ വിഷവും.
പാരമ്പര്യ വിഷചികിത്സയില്‍ വിഷങ്ങളുടെ പട്ടികയില്‍ വാക്കുമുണ്ട്.
വിഷാദം ജനയതി വിഷഃ .
വിഷാദം ഉണ്ടാക്കുന്നതെന്തായാലും അത് വിഷമാകുന്നു. വാക്കായാലും.
പ്രജകളെ സൃഷ്ടിച്ചുകൊണ്ടിരുന്നു ബ്രഹ്മാവിനെ കൈടഭാസുരന്‍ എന്നൊരു അഹങ്കാരി
തടസ്സപ്പെടുത്തിയത്രെ ! അതുകണ്ട് കോപിച്ച ബ്രഹ്മാവിന്റെ മുഖത്തുനിന്നും
ക്രോധം മൂര്‍ത്തീകരിച്ച് അതിദാരുണമായ ഒരു മൂര്‍ത്തി താഴെ വീണു.
അലറിക്കൊണ്ടിരുന്നവനും അന്തകനെപ്പോലെ ബലവാനുമായ കൈടഭാസനെ ആ മൂര്‍ത്തി
ദഹിപ്പിച്ചുകളഞ്ഞു. അതിനുശേഷവും ആ ക്രോധ മൂര്‍ത്തിയുടെ തേജസ്സ് അത്ഭുതമാംവണ്ണം
വര്‍ദ്ധിക്കുവാന്‍ തുടങ്ങി. അവനെ കണ്ടിട്ട് ദേവന്മാര്‍ക്ക് വിഷാദമുണ്ടായി . ആ വിഷാദം
ഉണ്ടാക്കിയതിന് വിഷം എന്നു പറയുന്നു. പ്രജകളെയെല്ലാം സൃഷ്ടിച്ചശേഷം ബ്രഹ്മാവ്
ആ മൂര്‍ത്തിയെ സൂക്ഷ്മമായി വിഭജിച്ച് ഭൂമിയിലെ സ്ഥാവരങ്ങളും ജംഗമങ്ങളുമായ എല്ലാ
ഭൂതങ്ങളിലും വെച്ചു കൊടുത്തു എന്നാണ് സുശ്രുതാചാര്യന്‍ അഭിപ്രായപ്പെട്ടത്.
അപ്പോള്‍ വിഷാദത്തില്‍ നിന്നാണ് വിഷമുണ്ടായത്. വാക്കും വിഷാദത്തിന്
കാരണമാകുന്നുവെങ്കില്‍ വിഷമാകുന്നു.
വിഷജീവികള്‍ ഏതു കടിച്ചാലും മരുന്നുണ്ട്. പക്ഷേ, വാക്കിലൂടെ ഉണ്ടായ വിഷം ഒരു
മരുന്നുകൊണ്ടും സുഖപ്പെടുത്താനാവില്ലെന്ന് വിഷവൈദ്യരംഗത്ത് പ്രശസ്തയായ വിമല
അന്തര്‍ജ്ജനം പറയുന്നു.
വൃദ്ധ കാശ്യപന്‍ സൂക്ഷ്മമെന്നും സ്ഥൂലമെന്നും വിഷത്തെ രണ്ടായി
തിരിക്കുന്നുണ്ട്. സര്‍പ്പങ്ങളുടേയും ജീവികളുടേയും മറ്റും വിഷം സ്ഥൂല വിഭാഗത്തില്‍
പെടുന്നു. സൂക്ഷ്മ വിഷങ്ങളൊന്നും ദൃഷ്ടിഗോചരങ്ങളല്ല.
അതില്‍ പ്രധാനമാണ് ശബ്ദിക വിഷം. ഖര, അതിഖര, അനുനാസിക ശബ്ദങ്ങള്‍ കര്‍ണ്ണത്തിലൂടെ
ദേഹത്ത് ചെന്നുണ്ടാക്കുന്ന വിഷമാണിതെന്ന് വിശദീകരിക്കുന്നു. ഇതിന്
ഉഷ്ണവീര്യമാണുള്ളതെന്നും കാലക്രമേണ രക്തത്തെ ദുഷിപ്പിച്ച് ധാതുക്കളുടെ
കെട്ടുറപ്പിനെ അയച്ച് മന്ദത്വവും മൂഢത്വവും ജഡത്വവും വരുത്തുന്നുവെന്നും
പറയുന്നു.
ചിലര്‍ പറയാറുണ്ട് അവന്‍ പറഞ്ഞ വാക്കുകളെന്നെ നിരന്തരം വേട്ടയാടുന്നുവെന്ന്. പറയാന്‍
പാടില്ലാത്ത എന്തെല്ലാം വാക്കുകളാണ് കേട്ടത് എന്ന്. നാവ് പുഴുത്തു
പോകുന്നില്ലല്ലോ എന്ന്. ചിലരുടെ വാക്കുകള്‍ കരിനാക്കിന്‍ പ്രയോഗങ്ങളാണെന്ന്
വിശ്വസിക്കുന്നു. ചിലര്‍ കുഞ്ഞുങ്ങളിലും മറ്റുമുണ്ടാന്ന അസുഖങ്ങളും അസ്വസ്ഥതകളും
നാവു ദോഷത്തില്‍ നിന്നു വന്നതാണെന്ന് വിശ്വസിച്ച് നാവൂറ് പാടിച്ച് ദോഷം
തീര്‍ക്കുന്നു. ചിലര്‍ മാന്ത്രിക ക്രിയകള്‍ക്കു പോകുന്നു. എല്ലാത്തിനു പിന്നിലും
വാക്കാണ് .
രാഷട്രീയ നേതാക്കളുടെ പ്രസംഗങ്ങളിലെ ചില വാക്കുകള്‍ എത്രയോ പേരെ
ചൊടിപ്പിക്കുന്നു. എന്തിനിത്തരത്തിലെ പ്രയോഗങ്ങളെന്നു പറയുന്നു. സീസറും
മാര്‍ക്ക് ആന്റണിയും വിവേകാനന്ദനും വാക്കുകളെ അമ്മാനമാടി ഉയര്‍ന്നവരാണ്.
സുകുമാര്‍ അഴീക്കോടും സുനില്‍ പി ഇളയിടവും പി.കെ. രാജശേഖരനുമൊക്കെ വാക്കിന്റെ
മൂന്നാംകര കാണിച്ചു തരുന്നു.
ദുര്‍മൂര്‍ത്തികളെപ്പോലെ നാം ചില നേരത്ത് ഉറഞ്ഞു തുള്ളുന്നു. അസഭ്യങ്ങള്‍ക്കും
ഏഷണിക്കും പരദൂഷണങ്ങള്‍ക്കും ഉപയോഗിക്കുന്നതും വാക്കുകള്‍ തന്നെ.
വാക്ക് ചിലപ്പോള്‍ അസഹനീയമാകുന്നു - ആരില്‍ നിന്ന് വരുന്നുവെങ്കിലും. ചിലര്‍ കൈ
കൊട്ടുന്ന വാക്കുകള്‍ മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. വാക്കുകള്‍
എറിഞ്ഞാണ് അസഹിഷ്ണുത പടര്‍ത്തുന്നത്. മസ്തിഷ്‌ക്കപ്രക്ഷാളനം നടക്കുന്നത്
വാക്കുകളിലൂടെയാണ്. അവിടെ വാക്കുകള്‍ വിഷമാകുന്നു.
ജീവനെ നശിപ്പിക്കുക എന്ന കര്‍മ്മവുമായി നടക്കുന്ന വിഷം വാക്കുകളുടെ രൂപത്തില്‍
നമുക്ക് ചുറ്റും തക്കം പാര്‍ത്തിരിക്കുന്നു. എപ്പോള്‍ വേണമെങ്കിലും നുണയുടെ
രൂപത്തില്‍, കെണിയുടെ ഭാവത്തില്‍, ക്രോധത്തില്‍, അസഭ്യ രൂപങ്ങളില്‍, ശാപവാക്കുകളാല്‍
തുടങ്ങി ഏതു വിധത്തിലും കര്‍ണ്ണങ്ങളിലൂടെ വിഷമായി അവ ശരീരത്തിലെത്താം. ജീവിതകാലം
മുഴുവന്‍ ഉമിത്തീയില്‍ എരിയാം. പല വിധ പീഡകള്‍ തോന്നാം. അസ്വസ്ഥമാക്കാം. പക്ഷേ
അപ്പോഴെല്ലാം അറിവാണ് മനസ്സിനെ ഏകാഗ്രമാക്കേണ്ടത്...
ആധുനീക കാലത്ത് വാക്കിന്റെ ദുരുപയോഗത്തെ ശ്രദ്ധിച്ചു കൊണ്ടേയിരിക്കുക...
കുറഞ്ഞ മാത്രയില്‍ അമൃതാകുന്ന ഒന്ന് (ഔഷധം) കൂടിയ മാത്രയില്‍ വിഷമാകുന്നു.
എന്നാല്‍ എല്ലാ വാക്കും വിഷമാകുന്നില്ല. വിഷവും അമൃതും ഒന്നില്‍ നിന്നുണ്ടായി
എന്നു പറയും പോലെയാണത്. ഒരു ദ്രവ്യം വിഷവും അമൃതുമാകുന്നത് അതിനെ സംബന്ധിച്ച
അറിവില്‍ നിന്നാണ്.
വിദ്യാഭ്യാസത്തിലൂടെ നാം അറിവാണ് നേടുന്നത് എന്നു പറയുന്നുണ്ടെങ്കിലും അത്
കേവല അറിവു മാത്രമാണ്. അതുകൊണ്ടാണ് വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വിഷമേതെന്നോ
അമൃതേതെന്നോ തിരിച്ചറിയാതെ പോകുന്നത്. അമൃതാകാവുന്ന വാക്കുകള്‍ ഉപയോഗിക്കാന്‍
ശീലിക്കേണ്ടിയിരിക്കുന്നു. അറിവിന്റെ മന്ത്രമാണ് പഠിക്കേണ്ടത് .
കുറിപ്പ്
ദ്രവ്യം -ഭക്ഷണമായും മരുന്നായും ഉപയോഗിക്കാവുന്ന വസ്തു.
സഹായക ഗ്രന്ഥങ്ങള്‍
ക്രിയാകൗമുദി - വി.എം. കുട്ടിക്കൃഷ്ണമേനോന്‍
ചരകസംഹിത
സുശ്രുതസംഹിത

ജീവിതം: വാതിലിന് അപ്പുറവും ഇപ്പുറവും


പണ്ട്, ഞങ്ങളുടെ വീടിന് ദുര്‍ബലമായ വാതിലുകളാണുണ്ടായിരുന്നത്. പട്ടിയോ പൂച്ചയോ കോഴിയോ ഒക്കെ അകത്തേക്ക് പെട്ടെന്ന് കയറി വരാന്‍ പറ്റാത്തവിധം മാത്രം... അടച്ചുറപ്പ് എന്നൊരു സങ്കല്പമേ വീട്ടിലുള്ളവര്‍ക്ക് ഉണ്ടായിരുന്നില്ലെന്നു തോന്നുന്നു. ചില സന്ദര്‍ഭങ്ങളില്‍ വാതില്‍ തന്നെ ഇല്ലാതിരുന്നിട്ടുണ്ട്. അന്നേരത്തൊക്കെ വീട്ടിനുള്ളിലേക്ക് പതുങ്ങി പതുങ്ങി കടന്നു വന്നത് നിലാവുമാത്രമായിരുന്നു!
ഇന്ന് ലോക്കറുകളിലേക്ക്, ബാങ്കുകളിലേക്ക് രഹസ്യപ്പൂട്ടുകളിലേക്ക് നാം മാറുന്നു. എവിടെയും അതീവ സുരക്ഷിതത്വം ആഗ്രഹിക്കുന്നു. അരക്ഷിതബോധത്തില്‍ നിന്നാണ് സുരക്ഷാബോധമുണ്ടാവുന്നത്.

മനുഷ്യരെന്നും സുരക്ഷിതരാവാന്‍ ശ്രമിച്ചിട്ടുണ്ട്, മോഹിച്ചിട്ടുണ്ട് - പ്രകൃതി അങ്ങനെയൊന്നും കനിഞ്ഞനുഗ്രഹിച്ചിട്ടില്ലെങ്കിലും...
ആദിമ മനുഷ്യന്റെ കൂടെപ്പിറപ്പായിരുന്നു ഭയം. പ്രകൃതി കോപങ്ങളെ, ഇഴജീവികളെ, വന്യമൃഗങ്ങളെ, ഇരുട്ടിനെ, കാടിനെ എല്ലാം മനുഷ്യന്‍ ഭയന്നു. അവര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചു. കീഴടക്കാന്‍ സാധിക്കാത്തതിനെ ആരാധിക്കാനും വണങ്ങാനും തനിക്കുമേല്‍ പ്രതിഷ്ഠിക്കുവാനും ശ്രമിച്ചു. എല്ലാം കരുതലുകളില്‍ നിന്നാണ് . സുരക്ഷയെപ്പറ്റിയുള്ള ചിന്തകളില്‍ നിന്നാണ്.
ഇപ്പോള്‍ സമൂഹമൊന്നാകെ സുരക്ഷയെപ്പറ്റിയോര്‍ത്ത് വേവലാതിപ്പെടുന്നു. എങ്ങനെ പുറത്തേക്കിറങ്ങുമെന്നും എങ്ങനെ ഒരിടം വരെ പോകുമെന്നും തുടങ്ങി സുരക്ഷയെപ്പറ്റിയുള്ള ചിന്തകളാണ് ഏറെപ്പേര്‍ക്കും?
എന്തിനാണിത്ര ഭയം?
ഇത്രയേറെ ഭയപ്പെടേണ്ടതുണ്ടോ? സുരക്ഷാ ബോധം കൂടുന്നത് സാമൂഹ്യ പരിണാമത്തിന് വിഘാതമാവുന്നില്ലേ?
സുരക്ഷിതമായ ജോലി, ദാമ്പത്യം, സ്വത്ത്, ജീവിതം... എല്ലായിടവും സുരക്ഷിതമായിരിക്കാന്‍ നാം ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ ജോലി സ്ഥിര ജോലി എന്നതൊക്കെ സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തി ആഗ്രഹിക്കുന്നതാണ്.
ഈ സുരക്ഷയില്‍ നിന്ന് നേടിയെടുക്കാവുന്ന ചില തേയുള്ളു. പക്ഷേ, ഏറെ ആഗ്രഹങ്ങള്‍ നഷ്ടമാവുന്നു. സ്വാതന്ത്ര്യം പണയം വെയ്ക്കുന്നു.
വളരെ ചെറുപ്പക്കാരനായ റെയില്‍വേ ക്ലര്‍ക്കില്‍ നിന്ന് ടിക്കറ്റു വാങ്ങുമ്പോള്‍ ചുറ്റുമുള്ളവര്‍ സംസാരിച്ചത് അയാളെക്കുറിച്ചാണ്.
ചെറുപ്പത്തിലെ സ്ഥിര ജോലി ലഭിച്ചതില്‍ ആശ്ചര്യപ്പെട്ടു ചിലര്‍. പരീക്ഷ പാസാവാനെടുത്ത ബുദ്ധിയെ ശ്ലാഘിച്ചു. പ്രായം കുറവുള്ള ഇവന് നാല്പതു വര്‍ഷത്തോളം സര്‍വ്വീസ് ലഭിക്കുന്നു. ഭാഗ്യം!
എന്നാല്‍ അതു കേട്ടു നിന്ന കല്പറ്റ നാരായണന്‍ മാഷ് പറഞ്ഞത് എല്ലാവരും അകപ്പെടാന്‍ ആഗ്രഹിക്കുന്ന വിരസതയുടെ -സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ ജയിലില്‍ അയാള്‍ എത്ര കാലം തള്ളിനീക്കണം എന്നാണ്.
നാളെയുടെ തൊഴിലിനെപ്പറ്റി ഉറപ്പൊന്നുമില്ലാത്ത ഒരു കൂലിപ്പണിക്കാരന്റെ സ്വാതന്ത്ര്യം മഹത്തരമാണ് - ഉറപ്പുകളൊന്നുമില്ലെങ്കിലും.
എത്ര ഉയരത്തില്‍ മതില്‍ കെട്ടി അതിനകത്തിരുന്ന് അങ്ങേയറ്റം സുരക്ഷിതമാണെന്നു പറഞ്ഞാലും അതൊന്നും സുരക്ഷിതമല്ലെന്നതാണ് സത്യവും പാഠവും. വിശന്നു വലഞ ദരിദ്രര്‍ സമ്പന്നന്റെ മതിലുകള്‍ തകര്‍ത്ത് പ്രക്ഷോഭമുണ്ടാക്കിയതിന് ചരിത്രം സാക്ഷി! അത് റഷ്യയിലും ഫ്രാന്‍സിലും ജര്‍മനിയിലുമൊക്കെയെന്നത് യാഥാര്‍ത്ഥ്യം മാത്രം. ഒരു മതിലും സുരക്ഷ ഉറപ്പു തരുന്നില്ല.
സുരക്ഷ എന്നത് നാഗരിക ജീവിതത്തിന്റെ വാക്കാണ്. രാജ ഭരണമോ, നാടുവാഴിത്തമോ, ജനാധിപത്യമോ എന്തുമാകട്ടെ, ഏതു കാലത്തും സമൂഹം പ്രതീക്ഷിക്കുന്നത് ഭരിക്കുന്നവര്‍ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തണമെന്നാണ്. പക്ഷേ, എല്ലാ സുരക്ഷയും ഭരണാധികാരികളുടെ ഉത്തരവാദിത്വമല്ല. നിര്‍വ്വചനങ്ങളില്‍ ഒതുങ്ങുന്ന സുരക്ഷയേ ഉറപ്പു വരുത്താനാവൂ - ഏത് വികസിത ദേശത്തും.
ഒരു പറ്റം മാധ്യമ വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയോട് സംവദിക്കുന്ന സമയത്ത് പലപ്പോഴും സുരക്ഷയ്ക്ക് ഭീഷണിയായ ഇടങ്ങളേക്കുറിച്ച് , ഇന്നത്തെക്കാലത്തെ സുരക്ഷിതമില്ലായ്മയെക്കുറിച്ച് ( പറഞ്ഞു പെരുപ്പിക്കുന്ന) ചോദിച്ചു കൊണ്ടേയിരുന്നു... മാധ്യമ പ്രവര്‍ത്തകരാകാന്‍ ശീലിക്കുന്നവര്‍ സുരക്ഷയെപ്പറ്റി ഒരു വാക്കും ഉച്ചരിക്കരുതെന്നാണ് എന്റെ പക്ഷം. സുരക്ഷയെ ഓര്‍ത്ത് മാറി നിന്നാല്‍ സത്യം മൂടിവെയ്ക്കപ്പെടും. മൂന്നു തൂണുകള്‍ക്കും തുരുമ്പെടുക്കുമ്പോള്‍ താങ്ങേണ്ട നാലാം തൂണായിരിക്കും ആദ്യം വീഴുക - നീതി എന്നൊന്നില്ലാതെ വരും. മനസ്സിനു ബലം കുറയുമ്പോഴാണ് നാം സുരക്ഷിതത്തെക്കുറിച്ച് ചിന്തിക്കുന്നത്.
സുരക്ഷിതത്വം എന്നത് ഓരോരുത്തരും ഉണ്ടാക്കുന്ന മതില്‍ക്കെട്ടാണ് ... ഒരുതരത്തില്‍ പറഞ്ഞാല്‍ മായ..
സുരക്ഷിതബോധം കൂടാതെ പുതിയ വഴി തേടിയവരാണ് ഈ ലോകത്ത് മാറ്റമുണ്ടാക്കിയവര്‍.
രോഗങ്ങള്‍, അപകടങ്ങള്‍, കവര്‍ച്ച, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങി എന്തും എവിടെ വെച്ചും സംഭവിക്കാം. അനാവശ്യ സുരക്ഷിത ബോധമുള്ളവരായതുകൊണ്ടാണ് ഇന്‍ഷുറന്‍സ് ബിസിനസ് ഇവിടെ തഴച്ചു വളരുന്നത്.
ആരോഗ്യനികേതനം എന്ന നോവലില്‍ രംഗലാല്‍ ഡോക്ടര്‍ പലപ്പോഴും പറഞ്ഞത് ജീവന്‍ മശായ് ഓര്‍ക്കുന്നുണ്ട്.
I can cure diseases but I can't prevent death
ഒരു രാജ്യം എത്ര സുരക്ഷിതത്വം ഉറപ്പു തന്നാലും ഭരണാധികാരി ഉറപ്പു തന്നാലും പ്രിയപ്പെട്ടവര്‍ ഉറപ്പു തന്നാലും അതിനെല്ലാം അപ്പുറത്താണ് സുരക്ഷ എന്ന അവസ്ഥ.
കിം ജോങ്ങ് യുന്‍ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്ന ആണവായുധങ്ങള്‍ , ഡൊണാള്‍ഡ് ട്രംപന്റെ മറുമൊഴി മറ്റൊന്നാണ്. .. ഐസിസ് വേറൊന്നാണ്, ആരും എപ്പോഴും നാം കെട്ടിപ്പടുത്തുവെന്നു കരുതുന്ന ഏതു സുരക്ഷയേയും തകര്‍ക്കാം.
ഈ ഭൂമി ജീവിക്കാന്‍ ഒരു സുരക്ഷിതത്വവും ഉള്ള ഇടമല്ല എന്ന് ഒന്നാം ലോക മഹായുദ്ധശേഷം, സുരക്ഷിതരെന്ന് കരുതിയ യൂറോപ്പിനെക്കുറിച്ച് ടി.എസ് എലിയറ്റ് വെയ്സ്റ്റ് ലാന്‍ഡില്‍ പാടിയ പോലെ...
മുമ്പ് നാം യക്ഷികളെ, പിശാചിനെ പേടിച്ചു ഇരുട്ടില്‍. അന്ന് എങ്ങും ഇരുട്ടായിരുന്നു. വൈദ്യുതി വന്നതോടെ അവയെല്ലാം മറ്റെങ്ങോ പോയി. പുതു തലമുറ ഇങ്ങനെ ചിലതുണ്ടായിരുന്നു നാട്ടിലെന്നു പറഞ്ഞാല്‍ ആശ്ചര്യപ്പെടും. അതു പോലെയാണ് നാം മനസ്സില്‍ കൊണ്ടു നടക്കുന്ന അപകട ഭീഷണികള്‍.
പണ്ട്, കാടുവെട്ടി കൃഷിയിറക്കി വീടുവെച്ചവരാണ് കാരണവന്മാര്‍... കുടുംബപരമായി മന്ത്രവാദികളുമായിരുന്നു. അവര്‍ പിശാചിനെ ഓടിക്കാന്‍ പേരു കേട്ടവരായിരുന്നു. എന്തെല്ലാമോ ഉപദവിക്കാന്‍ , അപകടപ്പെടുത്താന്‍ ഉണ്ടെന്നു കരുതി അവര്‍ വീടിനു ചുറ്റും ഒരു മായിക വലയം തീര്‍ത്തു! സുരക്ഷയ്ക്ക് വേണ്ടി. ആ വലയം കണ്ണുകൊണ്ട് കാണാനാവുമായിരുന്നില്ല. നേര്‍ത്ത് തൊട്ടാലറിയാത്ത അതിലോലമായ വാതിലായിരുന്നു അത്. അതു കൊണ്ട് ഞങ്ങള്‍ വാതില്‍ തുറന്നിട്ടും ദുര്‍ബലമായ വാതിലോടും കൂടി ഏറെക്കാലം ധൈര്യത്തോടെ ആ പഴയ വീട്ടില്‍ താമസിച്ചു!

കഥകൾ തീരുന്നില്ല, ജീവിതം തുടരുന്നു


ആയിരം കഥാഗ്രന്ഥങ്ങള്‍ സ്വന്തമായുള്ളവളായിരുന്നു ഷെഹറാസാദ്... ആ രാജ്യത്തെ മന്ത്രി പുത്രിയായിരുന്ന അവള്‍ക്ക് ഒരു ദിവസം മരണത്തെ അഭിമുഖീകരിക്കേണ്ടി വന്നു.
അവിടുത്തെ രാജാവായ ഷഹരിയാര്‍ തന്നെ ചതിച്ച ഭാര്യയേയും പരിപാരങ്ങളേയും കൊന്നവനായിരുന്നു. പക്ഷേ, പിന്നീട് ഓരോ രാത്രിയിലും ഓരോ കന്യകമാരെ അന്ത:പുരത്തിലെത്തിക്കണമെന്ന് മന്ത്രിയോട് കല്പിച്ചു. എന്നാല്‍ ആ കന്യകമാരെ നേരം പുലരുമ്പോള്‍ കൊന്നുകളഞ്ഞിരുന്നു രാജാവ്. ഒടുക്കം ചെന്നെത്തിയത് ഷെഹരാസാദിലായിരുന്നു. അവള്‍ക്കറിയാമായിരുന്നു മരണം സുനിശ്ചിതമാണ് എന്ന്. എന്നാല്‍ അവള്‍ ജീവിതം നീട്ടിക്കിട്ടാന്‍ ഒരു പരീക്ഷണത്തിന് തയ്യാറാവുകയായിരുന്നു. രാജാവിനോട് കഥ പറഞ്ഞുകൊണ്ടാണ് അവള്‍ അതിജീവനത്തിന് തയ്യാറായത്.
ജനനത്തിനും മരണത്തിനുമിടയില്‍ എത്ര അതിജീവനശ്രമങ്ങളാണ് മനുഷ്യന്‍ നടത്തുന്നത്? മറ്റുള്ളവരുടെ ജീവിതം കേട്ടും പറഞ്ഞും ഓര്‍ത്തെടുത്തും നാം ജീവിതം നെയ്യുകയാണ്.


'എന്തിനാ ജീവിക്കുന്നത്' എന്ന് സരോജിനി ചേച്ചി ചോദിച്ചപ്പോള്‍ ഞാന്‍ അമ്പരന്നു. ആ അമ്പരപ്പ് കൂട്ടുകാരന്റെ മുഖത്തും കാണാമായിരുന്നു. അറുപതു കഴിഞ്ഞ, മക്കളും ഭര്‍ത്താവുമൊന്നുമില്ലാത്ത അവര്‍ നൈരാശ്യത്തിലാവുമോ ചോദിച്ചത് എന്ന് സംശയിച്ചു. എന്നാല്‍ പ്രസന്നതയോടെയാണ് അവര്‍ സംസാരിച്ചത്.
'ജീവിച്ചിരിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? '
പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള ഗ്രാമീണയായ ഒരാള്‍ ദാര്‍ശനികമായാണോ ജീവിതത്തെക്കുറിച്ച് ചോദിക്കുന്നത് എന്ന് സന്ദേഹിക്കാം.
പക്ഷേ, ദര്‍ശനങ്ങളും ഉള്‍ക്കാഴ്ചകളുമുണ്ടാകാന്‍ വലിയ വലിയ അറിവും തൊഴിലുമൊന്നും വേണമെന്നില്ല.
ജീവിതത്തെപ്പറ്റിയാവുമ്പോള്‍, പ്രത്യേകിച്ചും.
ചിന്തകരും എഴുത്തുകാരും ശാസ്ത്രജ്ഞരും രാഷ്ട്രതന്ത്രജ്ഞരും തുടങ്ങി ഒട്ടേറെപ്പേര്‍ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്. നിര്‍വ്വചിച്ചുണ്ട്. പക്ഷേ, നിര്‍വ്വചനങ്ങളെല്ലാം ആപേക്ഷികമാണ്.
ഓരോ ആളുകള്‍ക്കും നിര്‍വ്വചിക്കാവുന്ന , വിവിധ നിര്‍വ്വചനങ്ങള്‍ കണ്ടെത്താവുന്ന വിശാലമായ സങ്കല്പമാണ് ജീവിതം.
നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുമ്പോള്‍, സാഹചര്യങ്ങള്‍ക്കനുസരിച്ച് ഒരു വ്യക്തിയില്‍ മറ്റൊരു വ്യക്തിയിലേക്ക് വരുമ്പോള്‍ ജീവിതത്തിന്റെ അര്‍ത്ഥവും മാനവും വ്യത്യസ്തമാവുന്നു.
സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍, യതിയില്‍ നിന്ന് കിട്ടിയ ഒരു കത്തിനെപ്പറ്റി സുഹൃത്ത് പറഞ്ഞു.
' ഓരോരുത്തവര്‍ക്കും അവരവര്‍ക്ക് മാത്രം ചെയ്യാനാവുന്ന കുറച്ച് കാര്യങ്ങളുണ്ട്. അതു കണ്ടെത്തി ചെയ്യുകയാണ് അവരവരുടെ ധര്‍മ്മം' എന്നാണ് അതിലെഴുതിയിരുന്നത് .
'എന്തു തന്നെയായാലും എനിക്കു മാത്രം ചെയ്യാന്‍ കഴിയുന്ന ചിലതുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്നു' എന്ന് അവന്‍ പറയുന്നു. തനിക്കു മാത്രം ചെയ്തു തീര്‍ക്കാനുള്ള തനിക്കു മാത്രം ജീവിച്ചു തീര്‍ക്കാനുള്ള ഒരു ജീവിതം മാത്രമാണത്. ഒരാളെയും ഒരാള്‍ക്കും പൂര്‍ണ്ണമായി അനുകരിക്കാന്‍ സാധ്യമല്ല. നമ്മുടെ വിരലടയാളം പോലെ ലോകത്ത് മറ്റൊരാള്‍ക്കുമില്ല എന്നതു പോലെ...
എന്നാല്‍ എന്തിന്റെയൊക്കെയോ തുടര്‍ച്ചയുമാണ് ജീവിതം. ആരോ എഴുതി വെച്ചതിന്റെ തുടര്‍ച്ച, ആരോ വരച്ചു വെച്ചതിന്റെ തുടര്‍ച്ച, പാടിയ പാട്ടിന്റെ തുടര്‍ച്ച... പക്ഷേ തുടര്‍ച്ചയുണ്ടെങ്കിലും എല്ലാം വ്യത്യസ്തമായിരിക്കും. മറ്റൊരു അനുഭൂതി, മറ്റൊരു കാഴ്ച, മറ്റൊരു രാഗം...
ഇന്നലെയില്‍ നിന്നും ഇന്നിലേക്കും, ഇന്നില്‍ നിന്നും നാളെയിലേക്കുമുള്ള നൈരന്തര്യമാണ് ജീവിതം.
കഴിഞ്ഞ ദിവസം മുതിര്‍ന്ന സുഹൃത്ത് പറഞ്ഞു . മുപ്പത്തിയഞ്ചു വര്‍ഷം പഠിപ്പിച്ചു. ഒപ്പം പലവിധ ജോലികള്‍ ചെയ്തു . മുന്നില്‍ മക്കളായിരുന്നു. അവരെ ഒരിടത്ത് എത്തിക്കണമെന്ന വാശി. രാവും പകലും കഷ്ടപ്പെട്ടു. അവരൊക്കെ ഒരിടത്ത് എത്തിയിരിക്കുന്നു. ഇപ്പോള്‍ ലക്ഷ്യങ്ങളൊന്നുമില്ലാതായിരിക്കുന്നു. എങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലാവുന്നു. എനിക്കു വേണ്ടി ഇതുവരെ ജീവിച്ചതേയില്ല എന്ന്. വയസ്സായി എങ്കിലും എനിക്കായി ഇനി ജീവിക്കണം എന്ന് അവര്‍ പറഞ്ഞു.
എന്തു ജീവിതമാണിത് എന്നു ചോദിക്കാത്തവരുണ്ടോ? അറിയില്ല.
'ജോലിയുണ്ട്, നല്ല വീടുണ്ട്, എല്ലാമുണ്ട് പക്ഷേ സന്തോഷം മാത്രമില്ല. എന്തൊരു ജീവിതമാണിത്' എന്ന് സഹപ്രവര്‍ത്തക ചോദിച്ചത് ഇന്നലെയാണ്.
നാം അപകടങ്ങളെ ഭയക്കുന്നത് എന്തിനാണ്? അസ്വാതന്ത്ര്യങ്ങളെ ഇഷ്ടപ്പെടാത്തത് എന്തുകൊണ്ടാണ്? നശ്വരമാണ് ജീവിതമെന്നറിഞ്ഞിട്ടും ജീവിതത്തെ സ്‌നേഹിക്കുന്നതു കൊണ്ടാണ്.
കഴുതയെപ്പോലെ പണിയെടുത്ത് അംഗീകാരമൊന്നും കിട്ടാതിരിക്കുമ്പോഴും 'മതി ജീവിത'മെന്ന് നൈരാശ്യത്തില്‍ പറഞ്ഞേക്കാമെങ്കിലും മതിയാക്കുന്നില്ല ജീവിതം. അപ്പോഴും ജീവിതത്തെപ്പറ്റി പ്രത്യാശ പുലര്‍ത്തുന്നു.
'നിരാശപ്പെലടേണ്ടിവരുമെന്ന് അറിയാമെങ്കിലും ഓര്‍മ്മകളെ പുനശ്രിഷ്ടിക്കാനുള്ള ഉദ്യമം തന്നെയാണ് എനിക്ക് ജീവിതം. ചിന്തയിലെങ്കിലും അത് സംഭവിക്കുന്നു എന്നതാണ് ഇപ്പോള്‍ എനിക്കുള്ള ഇന്ധനം' എന്ന് ഓര്‍മകളില്‍ ജീവിക്കുന്ന സുഹൃത്ത് സന്ദേശമയയ്ക്കുന്നു.
'ഇത് സത്യാ.. എന്നെ സംബന്ധിച്ച് മാത്രം.. അതേ സമയം അറു,പിന്തിരിപ്പന്‍ ചിന്തയാണ് എന്നറിയാഞ്ഞിട്ടുമല്ല' എന്ന് വിശദീകരിക്കുന്നു.
ഓരോരുത്തരെ സംബന്ധിച്ച് വ്യത്യസ്തമാവുന്നു ജീവിതം.
അതുകൊണ്ടാണ് ഗാന്ധിയും ഗോഡ്‌സേയുമുണ്ടാകുന്നത്.. ഹിറ്റ്‌ലറും മദര്‍ തെരേസയുമുണ്ടാകുന്നത്.. ഒസാമ ബിന്‍ ലാദനും യുഗള പ്രസാദനുമുണ്ടാകുന്നത്… മരണം മുന്നില്‍ എത്തിയിട്ടും ഒരു ശ്രമമെന്ന മട്ടില്‍ കഥ പറഞ്ഞു ജീവിതം നീട്ടിക്കിട്ടിയ ഷെഹറാസാദ് ഉണ്ടാവുന്നത്…
സന്തോഷമുള്ളപ്പോഴുള്ള ജീവിതമല്ല ദു:ഖമുള്ളപ്പോഴുള്ള ജീവിത നിര്‍വ്വചനം.
ഒരു കുഞ്ഞു ജനിക്കുമ്പോഴുള്ള നിര്‍വ്വചനമല്ല പ്രയപ്പെട്ടവരുടെ വേര്‍പാട് തരുന്ന ജീവിത നിര്‍വ്വചനം . മഴ പെയ്യുമ്പോള്‍ തോന്നുന്ന നിര്‍വ്വചനമല്ല വെയിലുള്ളപ്പോള്‍...
ഒരു ജീവിതവും നിസ്സാരമല്ല.
അടുത്ത തലമുറയിലേക്കുള്ള തടര്‍ച്ചയുടെ ഉപകരണം മാത്രമാണ് ജീവിതം എന്നും പറയാം. അപ്പോഴും ഒന്നും നിസ്സാരമല്ല. മണിക്കൂറുകള്‍ മാത്രം ജീവിതമുള്ള ഈയാംപാറ്റയ്ക്കും ധര്‍മ്മമുണ്ട്. എവിടെ നിന്നോ തുടങ്ങിയ ജനിതക തുടര്‍ച്ച ...
അതുകൊണ്ട് ഒരുപാട് അര്‍ത്ഥതലങ്ങളുള്ള അത്ഭുതമാണ് ജീവിതം!
കുറിപ്പ്
ഷെഹറാസാദ് -ആയിരത്തൊന്നു രാവുകളുടെ കഥാകാരി
യുഗള പ്രസാദന്‍ -വിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായയുടെ ആരണ്യക് നോവലിലെ പ്രകൃതി സ്‌നേഹി