Thursday, November 22, 2007

നക്ഷത്ര വേശ്യയിലേക്കൊരു പാലം

കാട്ടിലങ്ങാടി എന്ന ഗ്രാമത്തില്‍ നിന്ന്‌ നാട്ടിലെ കുട്ടികള്‍ക്ക്‌ ഓത്തു പഠിപ്പിച്ച ഹൈദ്രോസ്‌ മൊല്ലാക്കയുടെ സുന്ദരിയായ വിധവ നബീസ ഗള്‍ഫില്‍ പോകാന്‍ മുംബൈ നഗരത്തിലെത്തുത്തുന്നതും പതിനാലു ദിവസങ്ങള്‍ കൊണ്ട്‌ അവളിലുണ്ടാവുന്ന മാറ്റങ്ങളും സമൂഹത്തോടുള്ള അവളുടെ സാഹചര്യങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങളുമാണ്‌ ഈ നോവല്‍.
-ഒരു പതിവ്രതയുടെ ശരീരംകൊണ്ട്‌ നിനക്കെന്തു പ്രയോജനം?
-മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച്‌ ജീവിച്ചിട്ട്‌ കാട്ടിലങ്ങാടിയിലെ ദൈവവിശ്വാസികള്‍ നിനക്കു നല്‌കിയ പ്രതിഫലമെന്ത്‌?
-മതത്തിന്റെ അനുശാസനകളെ അവഗണിച്ചുകൊണ്ട്‌ , പൊന്നും സ്‌ത്രീധനവും തന്നില്ലെങ്കില്‍ നിന്റെ പെണ്‍മക്കളെ കെട്ടില്ല എന്നു വാശിപിടിക്കുന്ന ഒരു സമുദായത്തിന്റെ നീതിശാസ്‌ത്രങ്ങള്‍ പാലിക്കാന്‍ നീ ബാധ്യസ്ഥയാണോ?



അടുത്ത കാലത്തെങ്ങും ഒരു പുസ്‌തകം വായിച്ചിട്ട്‌ എനിക്ക്‌ ഇത്രയേറെ അസ്വസ്ഥത തോന്നിയിട്ടില്ല.. ഒരു പക്ഷേ അസ്വസ്ഥത ഉളവാക്കുന്ന പുസ്‌തകങ്ങളൊന്നും കിട്ടാഞ്ഞിട്ടാവണം. നാലഞ്ചു കൊല്ലം മുമ്പ്‌ വി.ജെ.ജെയിംസിന്റെ പുറപ്പാടിന്റെ പുസ്‌തകം വായിച്ചപ്പോഴാണ്‌ മനസ്സില്‍ വല്ലാത്ത സങ്കടം തോന്നിപ്പോയത്‌. അത്‌ പുറപ്പാടിന്റെ പുസ്‌തകത്തില്‍ എല്ലാവരും പുറപ്പെട്ടു പോകുന്നതുകൊണ്ടായിരുന്നു. വായിച്ചുകഴിഞ്ഞ ദിവസങ്ങളില്‍ അതിന്റെ പുറംചട്ടപോലും പേടിപ്പെടുത്തി. (ഡ്രാക്കുളയോ, രക്തദാഹിയായ പിശാചുക്കളോ അല്ല കഥാപാത്രങ്ങള്‍). ഒരു തുരുത്തിന്റെ കഥ പറഞ്ഞ പുറപ്പാടിന്റെ പുസ്‌തകം നിരന്തരം അലോസരപ്പെടുത്തി. പിന്നീട്‌ വി.ജെ. ജെയിംസിന്റെ ചോരശാസ്‌ത്രം വായിച്ചപ്പോഴാണ്‌ നോവലിസ്റ്റിന്‌ വിഷമിപ്പിക്കാന്‍ മാത്രമല്ല ചിരിപ്പിക്കാനും കഴിയുമെന്ന്‌ അറിഞ്ഞത്‌.

പിന്നീട്‌ ഇപ്പോള്‍ ഹസ്സന്‍ നാസിര്‍ എഴുതിയ നരക വാതില്‌ക്കലെ രക്ഷകന്‍ വായിച്ചപ്പോള്‍ വീണ്ടും അസ്വസ്ഥത. ഭയങ്കരമായ സങ്കടം. സമൂഹമനസ്സാക്ഷിക്കു മുമ്പില്‍ കുറേ ചോദ്യങ്ങള്‍ ചോദിക്കുന്നു ഈ നോവല്‍.
എടുത്തു പറയേണ്ടത്‌ എഴുത്തിന്റെ ശൈലിയും ഭാഷയുമാണ്‌. രണ്ടും അതിമനോഹരം.
ഒറ്റയിരുപ്പിന്‌ വായിക്കാന്‍ പ്രേരപ്പിക്കും.

കാട്ടിലങ്ങാടി എന്ന ഗ്രാമത്തില്‍ നിന്ന്‌ നാട്ടിലെ കുട്ടികള്‍ക്ക്‌ ഓത്തു പഠിപ്പിച്ച ഹൈദ്രോസ്‌ മൊല്ലാക്കയുടെ സുന്ദരിയായ വിധവ നബീസ ഗള്‍ഫില്‍ പോകാന്‍ മുംബൈ നഗരത്തിലെത്തുത്തുന്നതും പതിനാലു ദിവസങ്ങള്‍ കൊണ്ട്‌ അവളിലുണ്ടാവുന്ന മാറ്റങ്ങളും സമൂഹത്തോടുള്ള അവളുടെ സാഹചര്യങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങളുമാണ്‌ ഈ നോവല്‍.
മൂന്നു പെണ്‍മക്കളുടെ അമ്മയും വിധവയുമായ നബീസക്ക്‌ മൂത്ത മകള്‍ വയസ്സറിയിച്ചപ്പോള്‍ മുതല്‍ ആധിയാണ്‌.
ചുമടെടുക്കുന്നോര്‍ക്കും കൊടുക്കണം മുപ്പതു പവനും ഒരു ലക്ഷവും. തനിക്കുള്ളത്‌ ഒരോരോ വയസ്സിന്റെ ഇളപ്പത്തില്‍ മൂന്നു പെണ്‍കുട്ടികളും ദാരിദ്ര്യവും മാത്രം.
നാട്ടില്‍ എരന്നു നടന്നുണ്ടാക്കിയ മുപ്പതിനായിരം രൂപയുമായാണ്‌ അവള്‍ ഈപ്പന്‍ തോമസ്‌ എന്ന ഏജന്റിനും ദാക്ഷയണിക്കുമൊപ്പം മൂംബൈയിലെത്തുന്നത്‌. അവിടെ നിന്ന്‌ മൊല്ലാക്ക പഠിപ്പിച്ച കുട്ടി (മൊല്ലാക്കയ്‌ക്ക്‌‌ സുഖമില്ലാതിരുന്നപ്പോള്‍ അവളും പഠിപ്പിച്ച) കുഞ്ഞിമൂസ നബീസ്‌താത്താനെ ഈപ്പനില്‍ നിന്നും രക്ഷിച്ച്‌ തന്റെ ലോഡ്‌ജിലെത്തിക്കുകയും പതിനാലു ദിവസംകൊണ്ട്‌ അവളെ മാറ്റിയെടുക്കുകയും ചെയ്യുന്നു.
നബീസ്‌താത്തായ്‌ക്ക്‌ ഒറ്റ വിചാരമാണുള്ളത്‌ മൂന്നുമക്കളെയും കെട്ടിക്കണം. അറബിയുടെ വീട്ടില്‍ വീട്ടു പണിക്കാണ്‌ അവള്‍ പോകാനൊരുങ്ങിയിരിക്കുന്നത്‌.
ആദ്യത്തെ പത്തുദിവസം കൊണ്ട്‌ അവളുടെ കൈയ്യിലുണ്ടായിരുന്ന മുപ്പതിനായിരം രൂപയും കുഞ്ഞിമൂസ തീര്‍ത്തു. ഒന്നും കുഞ്ഞിമൂസക്ക്‌ വേണ്ടിയായിരുന്നില്ല. നബീസ്‌താത്തായക്ക്‌ നല്ല വസ്‌ത്രം വാങ്ങിയും നല്ല നല്ല റസ്റ്റോറണ്ടുകളില്‍ നിന്നും ഭക്ഷണം വാങ്ങിയും മൂംബൈ കാണിച്ചുകൊടുത്തും.
മൂംബൈയിലെ ചുവന്ന തെരുവുകളും അതിനേക്കാള്‍ നാറിയ കഥകള്‍ അടുത്തമുറികളിലുള്ളവര്‍ പറഞ്ഞും നബീസ അറിയുന്നു. ഒപ്പം ബദാം പാലില്‍ കഞ്ചാവു ചേര്‍ത്ത്‌ മയക്കി കുഞ്ഞിമൂസ തന്റെ ഗുരുവിന്റെ ഭാര്യയെ വ്യഭിചരിക്കുന്നു. ഉറക്കത്തില്‍ പഴയ കാമുകനാണെന്നു കരുതി തന്നെ വശത്താക്കിയെന്നാണ്‌ നബീസ്‌താത്തായെ കുഞ്ഞമൂസ വിശ്വസിപ്പിക്കുന്നത്‌. ചുരുക്കത്തില്‍ അവരുടെ മധുവിധുകാലമാവുകയാണ്‌ തുടര്‍ന്നുള്ള ദിവസങ്ങള്‍.

ഒന്‍പതാം ദിവസം ബ്രീഫ്‌ കേസില്‍ അവശേഷിക്കുന്നത്‌ മുപ്പതിനായിരത്തിലെ അവസാനത്തെ കുറച്ചു നോട്ടുകള്‍ മാത്രം. അന്ന്‌ ചൗപ്പാത്തി കടപ്പുറത്തു വെച്ച്‌ കൂഞ്ഞിമൂസ അവളോട്‌ ചോദിക്കുന്നു. 5000 രൂപയാണ്‌ അറബിയുടെ അടിമപ്പണിയെടുക്കാന്‍ പോയാല്‍ കിട്ടുന്നത്‌. മക്കള്‍ക്കു ചെലവിനും തന്റെ അത്യാവശ്യങ്ങള്‍ക്കും എടുത്തു കഴിഞ്ഞാല്‍ ഒന്നും ബാക്കിയുണ്ടാവില്ല. ഇരുപത്തഞ്ചുകൊല്ലം കഴിഞ്ഞാലും മക്കളെ കെട്ടിച്ചുവിടാനൊക്കില്ല.
ഇവിടെയാണ്‌ ചില ചോദ്യങ്ങള്‍ സമൂഹത്തോട്‌ കുഞ്ഞിമൂസയും നബീസയും ചോദിക്കുന്നതും. ശരിക്കും കുഞ്ഞിമൂസ ബ്രെയില്‍വാഷ്‌ ചെയ്യുകയാണ്‌.
-ഒരു പതിവ്രതയുടെ ശരീരംകൊണ്ട്‌ നിനക്കെന്തു പ്രയോജനം?
-മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച്‌ ജീവിച്ചിട്ട്‌ കാട്ടിലങ്ങാടിയിലെ ദൈവവിശ്വാസികള്‍ നിനക്കു നല്‌കിയ പ്രതിഫലമെന്ത്‌?
-മതത്തിന്റെ അനുശാസനകളെ അവഗണിച്ചുകൊണ്ട്‌ , പൊന്നും സ്‌ത്രീധനവും തന്നില്ലെങ്കില്‍ നിന്റെ പെണ്‍മക്കളെ കെട്ടില്ല എന്നു വാശിപിടിക്കുന്ന ഒരു സമുദായത്തിന്റെ നീതിശാസ്‌ത്രങ്ങള്‍ പാലിക്കാന്‍ നീ ബാധ്യസ്ഥയാണോ?

ചോദ്യങ്ങള്‍ക്കൊടുവില്‍ അവള്‍ ഒരു പഞ്ചനക്ഷത്ര വേശ്യയാവാന്‍ തീരുമാനമെടുക്കുന്നു. തീരുമാനമെടുക്കുകയല്ല തീരുമാനമെടുപ്പിക്കുകയാണ്‌ കുഞ്ഞിമൂസ. എല്ലാം വിശ്വസിക്കാന്‍ പറ്റിയില്ലെങ്കിലും ചിലതെങ്കിലും ശരിയാണെന്ന്‌ അവള്‍ക്ക്‌ ബോധ്യപ്പെടുന്നു.
ശരീരത്തിലൂടെ മാത്രമേ ഒരു സ്‌ത്രീക്ക്‌ സ്വതന്ത്രയാവാന്‍ കഴിയൂ എന്ന്‌ നോവല്‍ നമ്മോട്‌ പറയുന്നു.
അങ്ങേയറ്റം ദൈവവിശ്വാസിയും നിഷ്‌ക്കളങ്കയുമായ നബീസ കുഞ്ഞിമൂസയുടെ ചതിക്കുഴിയില്‍ വീണെന്നല്ല മറിച്ച്‌ സമൂഹത്തിനു മുന്നില്‍ ഇതു തന്നെയാണ്‌ ആവശ്യം എന്നു പറയുകയാണ്‌ നോവലിസ്റ്റ്‌.

മതവും സമൂഹവും ദരിദ്രയായ സ്‌ത്രീക്കും മക്കള്‍ക്കും ഒന്നും നല്‌കുന്നില്ലെന്നും സ്‌ത്രീധനം വാങ്ങുന്നത്‌ തെറ്റായ മതത്തില്‍ ഒരു മഹല്ലും അതു തെറ്റാണെന്ന്‌ വിലക്കുന്നില്ല. മാറി നില്‍ക്കുന്നില്ല. കൂട്ടു നില്‌ക്കുയാണ്‌ - അപ്പോള്‍ ആ സ്‌ത്രീധനം നല്‌കാന്‍ 'പെയച്ച വയി' തെരഞ്ഞെടുക്കുന്നതിന്‌ എന്ത്‌ തെറ്റ്‌. പള്ളി കമ്മറ്റിക്കാര്‍ മിനാരത്തിന്‌ ഉയരം കൂട്ടാന്‍ ഗള്‍ഫില്‍ നിന്ന്‌ പിരിവു നടത്താന്‍ പോകൂന്നുണ്ട്‌...പക്ഷേ സ്‌ത്രീധനത്തിനെ എതിര്‍ക്കാനോ, ഇവരെ രക്ഷിക്കാനോ തയ്യാറല്ല താനും.
'എന്നാലും പെയച്ച വയി' എന്ന്‌ നബീസ്‌താത്ത പറയുമ്പോള്‍
താത്ത പെഴച്ച വഴി സ്വീകരിക്കുന്നില്ലെങ്കില്‍ കാലം കൊണ്ട്‌ മൂന്നു പെണ്‍മക്കളും പെയച്ച വഴിയിലേക്കു തന്നെയെത്തുമെന്നും കുഞ്ഞിമൂസ പറയുന്നു.
പോരാത്തതിന്‌ പെണ്‍കുട്ടികളെ കെട്ടിച്ചയച്ചുകഴിഞ്ഞ്‌ പടച്ചോനോട്‌ തൗബാ ചെയ്‌ത്‌ മടങ്ങാമെന്നും.

പറ്റിയാല്‍ വിശൂദ്ധ മക്കയില്‍ തന്നെ തനിക്ക്‌ അടുക്കളപ്പണി കിട്ടണം എന്നാഗ്രഹിച്ച നബീസയോടാണ്‌ ഇതൊക്കെ പറഞ്ഞ്‌ മയക്കി മാസം ഒരു ലക്ഷത്തിനടുത്ത്‌ കിട്ടുന്ന വേശ്യാപ്പണിക്ക്‌ പ്രേരിപ്പിക്കുന്നത്‌(ലൈംഗിക തൊഴിലാളി)

പുരുഷ സ്‌പര്‍ശം സ്വപ്‌നത്തില്‍കൂടി ചിന്തിക്കാനാവാതിരുന്ന അതികുലീനയായിരുന്ന ഗ്രാമീണ വീട്ടമ്മ താന്‍ പ്രസവിച്ചത്‌ പെണ്ണാണെന്ന ഒറ്റക്കാരണത്താല്‍ ഈ വഴി തെരെഞ്ഞെടുക്കുകയാണ്‌.

കുഞ്ഞിമൂസ ഹോട്ടല്‍ നടത്തിപ്പുകാരി ക്ലാരയോട്‌ പറയുന്നുണ്ട്‌.
'എന്റെ നാട്ടില്‌ മെയിനായിട്ടുണ്ടാക്കണത്‌ രണ്ടു സാധനങ്ങാ. പള്ളിമിനാരങ്ങളും ഉമ്മ-വേശ്യകളും.'

ഗള്‍ഫില്‍ പോകാന്‍ എരന്നു നടന്നപ്പോള്‍ പലരും മൊല്ലാക്കന്റെ ഭാര്യ തെണ്ടി നടക്കുന്നു എന്നു പറഞ്ഞുകേട്ടപ്പോള്‍ മൂത്ത മകള്‍ ആമിന പറഞ്ഞത്‌ ഞങ്ങളു മൂന്നാളും തൂങ്ങി മരച്ചോളാം എന്നാണ്‌.
ഗള്‍ഫിലെ ഹോട്ടലില്‍ നക്ഷത്രവേശ്യയാവാന്‍ കുഞ്‌ഞിമൂസ പ്രേരിപ്പിക്കുമ്പോള്‍ ഞാനും മക്കളും തൂങ്ങിമരിച്ചോളാം എന്നോ അല്ലെങ്കില്‍ മക്കള്‍ കെട്ടിച്ചുവിടാതെ വീട്ടില്‍ നില്‌ക്കട്ടെ എന്നോ, അവരെ എങ്ങനെയെങ്കിലും പഠിപ്പിപ്പിക്കാമെന്നോ (യത്തീംഖാനയിലെങ്കിലുമാക്കിയിട്ട്‌) അവള്‍ ചിന്തിക്കുന്നേ ഇല്ല. സ്‌ത്രീധനം വാങ്ങുന്ന പുരുഷനെ തന്റെ മക്കള്‍ക്കാവാശ്യമില്ലെന്നു പറയാനവള്‍ക്കാവുന്നില്ല.

ഗള്‍ഫുമാത്രമാണ്‌ രക്ഷ എന്ന തോന്നല്‍ അവളിലുണ്ടാക്കിയതാരാണ്‌? ഗള്‍ഫില്‍ പോയാല്‍ കുഞ്‌ഞിമൂസ പറഞ്ഞ കാര്യങ്ങളാണ്‌ സംഭവിക്കുക എന്ന്‌ എരന്നു കാശുണ്ടാക്കിയപ്പോള്‍ ആരും പറഞ്ഞില്ലെന്നോ?
നബീസ ഒരിടത്തും ഒരു ചോദ്യവും ചോദിക്കുന്നില്ല ..കുഞ്ഞിമൂസ പറയുന്നതൊക്കെ ശരിയാണെന്ന്‌ നിഷ്‌ക്കളങ്കയായ ആ സ്‌ത്രീ വിശ്വസിക്കുകയാണ്‌.
എത്രയൊക്കെ മാറിയിട്ടും അവസാനനിമിഷവും ദൈവവിശ്വാസിയും തന്റെ വഴി പെഴച്ച വഴിയും തന്നെയെന്നാണ്‌ നബീസ്‌താത്ത വിശ്വസിക്കുന്നത്‌. മക്കളുടെ ഭാവിയോര്‍ത്ത്‌ ആ വഴിയിലേക്കു തന്നെ പോകുന്നു.

നബീസയെപോലെ പെണ്‍മക്കളുള്ള അമ്മമാര്‍ ഈ പുസ്‌തകം വായിച്ചാല്‍ മതിയാവും ആ വഴി തെരെഞ്ഞെടുക്കാന്‍....
യഥാര്‍ത്ഥത്തില്‍ അങ്ങേയറ്റം സ്‌ത്രീ വിരുദ്ധമാണീ നോവല്‍. ഒരു പിമ്പ്‌ കാണിച്ച വഴിയെ നിശബ്‌ദം അവള്‍ പോവുകയാണ്‌.
അവള്‍ക്ക് പ്രതികരിക്കാനേ കഴിയുന്നില്ല. സ്ത്രീധനം കൊടുക്കാനുള്ള വഴി ഇതാണെന്ന് വരുത്തി തീര്‍ക്കുന്നു. മറ്റൊരു വഴി ഒരിടത്തും അവളെകൊണ്ട് ചിന്തിപ്പിക്കുന്നില്ല. ഉമ്മ-വേശ്യകളില്‍ നിന്ന് എങ്ങനെ മോചനം നേടാം എന്ന് നോവലിസ്റ്റ് ഒരിടത്തും പറയുന്നില്ല. എല്ലാത്തരം കൊള്ളതരുതായ്മകളുമുള്ള ഒരു പിന്പ് ലൈംഗീക തൊഴിലില്‍ അവളെ കൊണ്ടെത്തിക്കുന്നതോടെ രക്ഷകനാവുകയാണത്രേ! നോവലിന്റെ പേരാണ്‌ അതിവിശേഷം. നരക വാതില്‌ക്കലെ രക്ഷകന്‍.!!!

ഒലിവ്‌ ബുക്‌സ്‌ 100 രൂപ

16 comments:

Myna said...

-ഒരു പതിവ്രതയുടെ ശരീരംകൊണ്ട്‌ നിനക്കെന്തു പ്രയോജനം?
-മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച്‌ ജീവിച്ചിട്ട്‌ കാട്ടിലങ്ങാടിയിലെ ദൈവവിശ്വാസികള്‍ നിനക്കു നല്‌കിയ പ്രതിഫലമെന്ത്‌?
-മതത്തിന്റെ അനുശാസനകളെ അവഗണിച്ചുകൊണ്ട്‌ , പൊന്നും സ്‌ത്രീധനവും തന്നില്ലെങ്കില്‍ നിന്റെ പെണ്‍മക്കളെ കെട്ടില്ല എന്നു വാശിപിടിക്കുന്ന ഒരു സമുദായത്തിന്റെ നീതിശാസ്‌ത്രങ്ങള്‍ പാലിക്കാന്‍ നീ ബാധ്യസ്ഥയാണോ?

കണ്ണൂരാന്‍ - KANNURAN said...

ഈ പറയുന്ന നോവല്‍ വായിച്ചിട്ടില്ല. മൈന ഉയര്‍ത്തിയ ചോദ്യങ്ങള്‍ വളരെ പ്രസക്തം തന്നെ..

അലി said...

ഇങ്ങനെയൊരു നോവല്‍ പരിചയപ്പെടുത്തിയതിന് നന്ദി.

ദിലീപ് വിശ്വനാഥ് said...

നോവല്‍ വായിച്ചിട്ടില്ല. പക്ഷേ ഈ കുറിപ്പ് ശരിക്കും ചിന്തിപ്പിച്ചു.

കുഞ്ഞന്‍ said...

മൈനാ..

വായനക്കാരില്‍ വായിക്കാനുള്ള ത്വരയുണ്ടാക്കുവാന്‍ കഴിവുള്ള ഈ പരിചയപ്പെടുത്തല്‍ അഭിനന്ദനീയം തന്നെ..!

ബി-ലോകം said...

വലിയ ഉപകാരം.
ബിസിനസുകാരുടെ വക നന്ദി

Murali K Menon said...

ഇനി നോവല്‍ വായിക്കേണ്ടതില്ല, കാര്യങ്ങള്‍ ഭംഗിയായി മൈന വിവരിച്ചിരിക്കുന്നു. ഇതൊരു തുടര്‍ക്കഥ

Sandeep PM said...

സ്ത്രീ...ഞാന്‍ നിസ്സഹായാണ്‌ എന്ന് കരുതുന്നിടത്തൊളം കാലം അവളെ ചൂഷണം ചെയ്ത്‌ കൊണ്ടിരിക്കും.
തന്നെ ആക്രമിക്കാന്‍ വരുന്ന മൃഗത്തിനെ തച്ചു കൊല്ലാന്‍ ഉള്ള ചങ്കുറപ്പ്‌ വേണം അവള്‍ക്ക്‌.

ഏ.ആര്‍. നജീം said...

ഈ നോവല്‍ വായിച്ചപ്പോള്‍ മൈനയ്ക്ക് തോന്നിയ അസ്വസ്ഥത, വികാരം ഒക്കെ കേവലം ഈ ചേറുകുറിപ്പിലൂടെ പകര്‍ന്നു തരാന്‍ മൈനയ്ക്കായി..

അഭിനന്ദനങ്ങള്‍..

കുറുമാന്‍ said...

വളരെ കുറച്ച് വരികള്‍കൊണ്ട് ഒരു പുസ്തകത്തെ ശരിയായ രീതിയില്‍ പരിചയപെടുത്തിയ മൈനക്ക് നന്ദി.

Myna said...

പ്രിയ കണ്ണൂരാന്‍, അലി, വാല്‍മീകി, കുഞ്ഞന്‍, ബി-ലോകം, മുറളി മേനോന്‍, ദീപു, നജീം, കുറുമാന്‍ പോസ്‌റ്റ്‌ വായിച്ച്‌ കമന്റിയതിന്‌ നന്ദി. കഴിയുമെങ്കില്‍ ഈ പുസ്‌തകം വാങ്ങി വായിക്കുക

ഹരിയണ്ണന്‍@Hariyannan said...

മൈനാ..

നല്ലതു ചീത്തയും വായനക്കാരെ ധരിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു...
കുഞ്ഞിമൂസ്സാ നബീസുവിനെ മുംബായില്‍ തളച്ചില്ലായിരുന്നുവെങ്കില്‍കൂടി,ദുബായിലോ മറ്റോ മറ്റൊരു ശിഷ്യന്‍ രക്ഷകനാവുമായിരുന്നു.
നോവലീലെ സന്ദേശം തെറ്റിലേക്കുള്ള വഴിനടത്തലാണെങ്കിലും സത്യത്തില്‍ “ബ്രയിന്‍ വാഷു”കളിലേക്ക് വഴുതുന്ന നബീസുമാര്‍ കൂടുകയാണെന്നതല്ലേ സത്യം?!

പ്രമോദ് കുമാർ said...

ഹസ്സന്‍ നാസിറിന്റെ ആദ്യ നോവലിനെ കുറിച്ചറിയാന്‍ ' ഇവിടെ നോക്കൂ '

deepdowne said...

മൈന പറഞ്ഞ കാര്യം പുസ്തകം വായിച്ചപ്പോള്‍ എനിക്കും തോന്നിയിരുന്നു. നബീസ്‌താത്തയെക്കൊണ്ട് വ്യഭിചരിപ്പിച്ചേ അടങ്ങൂ എന്നൊരു വാശി കുഞ്ഞിമൂസക്കുള്ളതുപോലെ തോന്നി. ഇത് ഈ രചനയുടെ ഒരു പോരായ്മയാണെന്നും തോന്നി. വേണമെങ്കില്‍ വേറെയും മാര്‍ഗങ്ങള്‍ അന്വേഷിക്കാമായിരുന്നു.
കുഞ്ഞിമൂസയും അയാളുടെ വാക്കുകളും പ്രവൃത്തിയും വീക്ഷണവും ഒക്കെ നോവലിസ്റ്റിന്റെ തന്നെ മനസ്സിന്റെ ഒരു projection ആണ്‌ എന്ന ചിന്താഗതിയില്‍ പുസ്തകം വായിക്കുമ്പോഴാണ്‌ മൈന ഈ പോസ്റ്റില്‍ പറഞ്ഞിട്ടുള്ള വീക്ഷണത്തിലെത്തുന്നത്. എങ്കിലും കുഞ്ഞിമൂസയുടെ ചിന്താഗതി നോവലിസ്റ്റിന്റെ ചിന്താഗതി തന്നെയാണോ അല്ലയോ എന്നതിനെക്കുറിച്ച് വേവലാതിപ്പെടാതെ നോവലിസ്റ്റിനെ പുസ്തകത്തില്‍നിന്ന് മാറ്റിനിര്‍ത്തി ഞാന്‍ വായിക്കാന്‍ ശ്രമിച്ചു. അപ്പോള്‍, കുഞ്ഞിമൂസയെപ്പോലുള്ളവരും നബീസയെപ്പോലുള്ളവരും ഒക്കെ സമൂഹത്തിലുണ്ടെന്നും, ആ സത്യം നമ്മള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും സത്യം തന്നെയാണെന്നും, ഇത് അത്തരത്തിലുള്ളവരുടെ കഥയാണെന്നും ഉള്ള ചിന്തയുടെ framework-ലിരുന്നുകൊണ്ട് വായിക്കാന്‍ കഴിഞ്ഞു.
ഈ പുസ്തകത്തെക്കുറിച്ച് ഏതാനും നിരൂപണങ്ങള്‍ വായിച്ചു. അതില്‍ ഒരെണ്ണം മാത്രമേ ഒരു സ്ത്രീയുടേതായുള്ളൂ. ഡോ. ഖദീജ മുംതാസിന്റേത്. അദ്ദേഹവും താങ്കളുടെ അഭിപ്രായത്തോട് യോജിച്ചുനില്‍ക്കുന്നു. രചനാവൈഭവത്തെ അംഗീകരിക്കുന്നതിനോടൊപ്പം തന്നെ രചനയോടുള്ള അനിഷ്ടം പ്രകടിപ്പിക്കുന്നു.
ഏതായാലും ഹസന്‍ നാസ്സിറിന്റെ രചനയെക്കുറിച്ച് ഒരാള്‍ക്കൂടി എഴുതിയിരിക്കുന്നതില്‍ സന്തോഷം. ഞാന്‍ പരതിയെങ്കിലും ബ്ലോഗിലെവിടെയും ആരും ഇദ്ദേഹത്തെക്കുറിച്ച് പരാമര്‍ശിച്ചതായി മുന്‍പ് കണ്ടില്ലായിരുന്നു.

deepdowne said...

ഈ നോവലിനെക്കുറിച്ച് ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ട്.

Rafee said...

വാക്കും വാചാലതയും ഒരു ദൈവാനുഗ്രഹമാണ്. ബോധപൂര്വ്വം അത് വിനിയോഗിക്കുമ്പോള് അതിന്ന് കൂടുതല് കൃത്യതയും മികവും കൈവരിക സ്വാഭാവികമാണ്.മൈനാ...വെരി ഗുഡ് ജോബ്‌...