ഇടുക്കിയിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും ആദിവാസികളുമായി അടുത്തു പരിചയമില്ലായിരുന്നു. ഒരു മലയ്ക്കപ്പുറം മുതുവാന്‍ കുടിയുണ്ടായിരുന്നു. അതു തന്നെ മുതിര്‍ന്ന ശേഷമാണ് കാണാനായത്. പറമ്പിന്റെ അതിരു വഴി പാറ കേറിപ്പോകുന്ന മുതുവാന്മാരെയും മുതുവാത്തികളെയും കണ്ടിട്ടുണ്ട്. പുറത്ത് തുണിസഞ്ചി കെട്ടി കുഞ്ഞുങ്ങളെ അതിലിരുത്തിയായിരുന്നു അവര്‍ തേനെടുക്കാന്‍ കാടുകയറിയത്. കങ്കാരുക്കള്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കും പോലെ...
ഞങ്ങള്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും അവരുടെ യാത്ര നോക്കി നില്ക്കുമായിരുന്നു.
പിന്നെയും കുറേ ദൂരെയായിരുന്നു മന്നാക്കുടികള്‍...മുതുവാന്മാരെക്കാള്‍ പരിഷ്‌കൃത സമൂഹവുമായി കൂടുതല്‍ അടുത്തിരുന്നു മന്നാന്മാര്‍. വേഷത്തിലൊക്കെ കാര്യമായി മാറ്റം വന്നതുകൊണ്ട് പലപ്പോഴും തിരിച്ചറിയാന്‍ പറ്റിയിരുന്നില്ല. ആദിവാസി വിഭാഗത്തില്‍ പെടുന്ന മലയരയരെയോ ഉള്ളാടന്മാരെയോ ഞങ്ങള്‍ക്ക് ഒരു തരത്തിലും തിരിച്ചറിയാന്‍ പറ്റിയിരുന്നില്ല. അവര്‍ അത്രയേറെ സാംസ്‌ക്കാരികമായി മുന്നോട്ടു പോയിക്കഴിഞ്ഞിരുന്നു.
എന്നാല്‍ വയനാട്ടിലെത്തിയപ്പോഴാണ് വ്യക്തമായും തിരിച്ചറിയാന്‍ പറ്റുന്ന രീതിയില്‍ തന്നെ ഇവരെ കാണുന്നത്. ഇരുണ്ട നിറവും കുഴിയിലാണ്ട കണ്ണുകളും സ്പ്രിംഗ് പോലുള്ള പടര്‍പ്പമുടിയും അല്പം പതിഞ്ഞ മൂക്കും...
പലര്‍ക്കും ആദിവാസി എന്നു കേള്‍ക്കുന്നതേ അലോസരമാണ്. ചിലര്‍ക്ക് ആനന്ദവും. ആനന്ദം തോന്നുന്നവര്‍ക്ക് അവരുടെ ഇരുണ്ട തൊലി പ്രിയപ്പെട്ടതാണ്. അതുകൊണ്ടു തന്നെ പല ആദിവാസി പെണ്‍കുട്ടികളും തന്തയില്ലാത്ത കുഞ്ഞുങ്ങളുടെ അമ്മയാകേണ്ടി വരുന്നു.
ബസ്സിലും മററും യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിച്ചിട്ടുണ്ട്. കമ്പിയില്‍ മുറുകെ പിടിച്ചിരിക്കുന്നവരെങ്കിലും ബസ്സിന്റെ വേഗത്തിനനുസരിച്ച് ആടിയുലയും. ധരിച്ചിരിക്കുന്ന ബ്ലൗസിന്റേയും ഉടുമുണ്ടിന്റെയും ഇടയില്‍ അരച്ചാണ്‍ വയറു കാണുമ്പോള്‍ ആലിലവയറിലേക്കുള്ള ഒളിഞ്ഞുനോട്ടത്തിന്റെ സുഖമല്ല കിട്ടുന്നത്. ഇരുണ്ട തൊലി ചുക്കിച്ചുളിഞ്ഞ് ഉള്ളിലേക്ക് വലിഞ്ഞ്... വെറ്റില മുറുക്കി പല്ലു ചുവപ്പിച്ച്, നില്ക്കുന്ന അവരുടെ മുഖത്ത് ഒരു തരം നിര്‍വ്വികാരതയാണ്.
ഈ മനുഷ്യരില്‍ കാമം കാണുന്നതെങ്ങനെയെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.
അവരുടെ വിശപ്പിനെ ഞാനൊരിക്കല്‍ കണ്ടിട്ടുണ്ട്.
വിശപ്പ് എന്തെന്നറിയാത്തവര്‍ക്ക് അതിനെക്കുറിച്ചറിയുമോ എന്നറിയില്ല. യാത്രയിലെ മറ്റോ അബദ്ധത്തിലെങ്ങാന്‍ ഒരു നേരം ഭക്ഷണം കിട്ടാതിരുന്നിട്ടുണ്ടാവാം. അല്ലെങ്കില്‍ മറ്റുളളവന്റെ വിശപ്പറിയാന്‍ വ്രതമെടുക്കുമ്പോള്‍...പക്ഷേ അപ്പോഴും നമ്മുടെ മുന്നില്‍ വിഭവ സമൃദ്ധമായ അടുത്ത നേരമുണ്ട്. അതൊന്നും യഥാര്‍ത്ഥ വിശപ്പാണെന്ന് തോന്നിയിട്ടില്ല. ഒരിക്കലും...
ഇന്നും ദഹിക്കാതെ കിടക്കുന്ന ആഹാരം എന്നിലുണ്ട്. ഏതു മരുന്നുകഴിച്ചാല്‍ ആ ദഹനക്കേടു മാറുമെന്നെനിക്കറിയില്ല. കുറെനാള്‍ മുമ്പാ ണ്. വയനാട്-നീലഗിരി അതിര്‍ത്തി ഗ്രാമത്തില്‍ ഒരു ബന്ധുവിന്റെ വിവാഹത്തിനു പോയതാണ് ഞങ്ങള്‍. ബിരിയാണിയുടേയും കോഴിക്കാലുകളുടേയും ബഹളം. അതില്‍ നിന്ന് ഒഴിഞ്ഞ് ഒരു മൂലയിലേക്ക് മാറി സസ്യാഹാരിയായ ഞാന്‍ ചോറും സാമ്പാറും കഴിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടുമുറ്റത്തെ പന്തലിനപ്പുറത്ത് വഴിയോട് ചേര്‍ന്ന് കുറെ ആദിവാസി സ്ത്രീകള്‍ നില്പുണ്ട്. പണിയ വിഭാഗത്തില്‍ പെട്ട പല പ്രായക്കാരായ സ്ത്രീകള്‍...
അയല്‍ക്കാരായിരിക്കണം. ഇവര്‍ക്കും ക്ഷണമുണ്ടായിരിക്കണം. തിരക്കില്‍ മാറി നിന്നതാവണം എന്നൊക്കെ ഈയുള്ളവള്‍ വിചാരിച്ചു.
പക്ഷേ, ചോറുണ്ട് കൈകഴുകനെഴുന്നേറ്റപ്പോഴാണ് കണ്ടത്. എച്ചില്‍ വീപ്പയ്ക്കരുകില്‍, പട്ടികളെപ്പോലെ....ആരൊക്കെയോ കടിച്ചു വലിച്ച എല്ലിന്‍ കഷ്ണങ്ങള്‍ക്കും അവശേഷിച്ച വററുകള്‍ക്കും വേണ്ടി....
നാട്ടുകാര്‍ എന്നു പറയുന്നവര്‍ അവരെ ആട്ടുന്നുണ്ട്. വേലിപ്പത്തലൂരി തല്ലാനോങ്ങുന്നുണ്ട്.
ഇക്കാഴ്ചയില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്റെ ദഹനേന്ദ്രിയങ്ങള്‍...അന്ന് അവിടെ നിന്നു കഴിച്ച ആഹാരം ദഹിപ്പിക്കാനുള്ള രസങ്ങള്‍ ഗ്രന്ഥികള്‍ പുറപ്പെടുവിക്കുമോ എന്നെങ്കിലും? ....
പിന്നീട് ഏതൊരു ആദിവാസിയേയും തിരിച്ചറിഞ്ഞാല്‍ ആ രംഗം ഓര്‍മ വരും. ദഹിക്കാതെ കിടക്കുന്നത് തികട്ടി വരും.
അന്നു സങ്കടം കൊണ്ടെന്റെ തൊണ്ടയടഞ്ഞുപോയി.
എന്നാല്‍ അല്പമെങ്കിലും ആശ്വാസമായത് ഈയിടെ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തപ്പോഴാണ്. വിവാഹ ഹാളിന്റെ ഒരു മൂലയില്‍ അന്യരെപ്പോലെ അവര്‍ നിന്നിരുന്നു. വളരെ വൃത്തിയുള്ള വേഷം. സുഹൃത്തിന്റെ പറമ്പില്‍ പണിയെടുക്കുന്നവരാണ്. വിവാഹത്തിന് സെറ്റും മുണ്ടും വാങ്ങി കൊടുത്തത് അവരുടെ പാരമ്പര്യ രീതിയില്‍ തന്നെ മുട്ടിനുമേലെ വച്ച് ഉടുത്തിരിക്കുന്നു. സദ്യ വിളമ്പുമ്പോഴും അവര്‍ മാറി നിന്നു. പക്ഷേ, അവനും പെങ്ങന്മാരും ആദ്യ പന്തിയില്‍ എല്ലാവര്‍ക്കുമൊപ്പം അവരെ പിടിച്ചിരുത്തി.
അല്പം സങ്കോചത്തോടെയെങ്കിലും അവരിരുന്നു....
എന്റെയുള്ളില്‍ ദഹിക്കാതെ കിടന്നിരുന്നതിനു മുകളില്‍ അല്പം ദഹനരസം വീണു. പ്രതീക്ഷയുടെ ചെറിയ നാമ്പെങ്കിലും....
* * * *
കടപ്പാട്-മാതൃഭൂമി ഓണ്‍ലൈന്‍