Sunday, March 30, 2008

ലേഡീസ്‌ ലേഡീസ്‌ ഒണ്‍ലി

...അവര്‍ പാടി, നൃത്തം ചെയ്‌‌തു. ഉറക്കെ കൂവി. ആര്‍ത്തു വിളിച്ചു....
കൂയ്‌....

കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ പെണ്‍കുട്ടികള്‍ കഴിഞ്ഞ ദിവസം ആണ്‍കുട്ടികളെ പുറത്താക്കി ആ ദിവസം ആനന്ദപൂര്‍ണ്ണമാക്കി. വനിതാദിനം ആഘോഷിക്കുകയായിരുന്നു അവര്‍.
മാര്‍ച്ച്‌ എട്ടിനാണ്‌ വനിതാദിനമെങ്കിലും ആഘോഷിച്ചത്‌ 27 ന്‌. കാരണം അന്നാണ്‌ സൗകര്യമൊത്തത്‌. പിറ്റേന്നു മുതല്‍ കോളേജിന്‌ അവധി തുടങ്ങുകയും.

കര്‍ട്ടന്‍ വലിക്കാന്‍ മുതല്‍ സ്‌റ്റേജ്‌ ഡെക്കറേഷന്‍ വരെ പെണ്‍കുട്ടികള്‍...അവിടെ അതി
ഥിയായി എത്തിയതാണ്‌ ഈയുള്ളവള്‍. ഒരുപാട്‌ ആശങ്കകളോടെയാണ്‌ വനിതാദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോയത്‌.

വനിതാദിനം കഴിഞ്ഞുപോയിട്ടും എന്തിനാണ്‌ ആഘോഷം?
പെട്ടെന്ന്‌ ആഘോഷിക്കണമെന്ന്‌ തോന്നാനെന്താണ്‌?
ആണ്‍കുട്ടികളെ ഒരാളെയും പരിസരത്തുകൂടി അടുപ്പിക്കാതെ മാറ്റി നിര്‍ത്തുന്നതെന്തിനാണ്‌?
ആഘോഷം കൊണ്ട്‌ ഇവരെന്താണ്‌ ഉദ്ദേശിക്കുന്നത്‌?
ഇങ്ങനെ പലവിധ ചിന്തകളും...

ഓഡിറ്റോറിയത്തിനകത്തോ പരിസരത്തെ ഒറ്റ ആണ്‍തരിയെയും കാണാനായില്ല.
വിമന്‍സ്‌ കോളേജല്ലാത്തതുകൊണ്ട്‌ പെണ്‍കുട്ടികള്‍ തനിച്ച്‌ ആഘോഷം നടത്താന്‍ മാത്രം തന്റേടം എങ്ങനെ അവര്‍ക്കു വന്നു? ആണ്‍കുട്ടികള്‍ക്ക്‌ പ്രതിഷേധമില്ലേ?

ഇതൊക്കെ തന്നെയായിരുന്നു എനിക്കവരോട്‌ ചോദിക്കാന്‍ തോന്നിയതും.

ആണ്‍കുട്ടികളോട്‌ പ്രത്യേകിച്ച്‌ വാശിയോ ദേഷ്യമോ ഒന്നുമില്ല. പക്ഷേ അവന്മാരെ പരിസരത്തടുപ്പിക്കല്ലത്രേ. അതിനു ഒരു കാരണം വേണമല്ലോ..ചിലരോട്‌ പ്രതിഷേധമുണ്ട്‌..
പെണ്‍കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിച്ചാലും അവരെ കാണാനെങ്കിലും അനുവദിച്ചുകൂടെ..
ഇല്ല..അനുവദിക്കില്ല.

മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനെ വനിതകള്‍മാത്രം പങ്കെടുത്തുകൊണ്ട്‌ ഒരാഘോഷം. അതും പെട്ടെന്ന്‌ തയ്യാറാക്കിയതും. അധ്യാപികമാര്‍ക്കും ആശങ്കകളുണ്ടായിരുന്നു.
അതുകൊണ്ടാണ്‌ അവരിലൊരാള്‍ പറഞ്ഞത്‌
ഗള്‍ഫില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വെവ്വേറെ ആഘോഷങ്ങളാണ്‌. ആ ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോഴറിയാം...ആഘോഷാവസരങ്ങളില്‍ അവരുടേതായ ലോകത്തെത്തുമ്പോള്‍ അവര്‍ മേല്‍ വസ്‌ത്രങ്ങള്‍ അഴിച്ചെറിയും. പലപ്പോഴും സഭ്യതയുടെ അതിരുകള്‍ ലംഘിക്കപ്പെടും...അങ്ങനെ വല്ലതുമാണോ നിങ്ങളും ഉദ്ദേശിക്കുന്നതെന്ന്‌്‌ അവര്‍ ചോദിച്ചു.

അങ്ങനെ പെണ്‍കുട്ടുകള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം പരിപാടിയുടെ ആവശ്യമെന്താണ്‌ അവരെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ നടത്താവുന്നതല്ലേ ഇത്‌. വനിതാദിനത്തിന്റെ പ്രാധാന്യം പെണ്‍കുട്ടികള്‍ മാത്രം അറിഞ്ഞാല്‍ മതിയോ?

പക്ഷേ ഇതിനു മറുപടി കൊടുത്തില്ല ആരും. ഈ ആഘോഷം അവിസ്‌മരണീയമായിരിക്കും എന്നു മാത്രം പറഞ്ഞു.

സഫയുടെ കഥക്‌്‌, നയനയുടേയും ആതിരയുടേയും നൃത്തം, ഒരു ക്ലാസിലെ എല്ലാകുട്ടികളും പങ്കെടുത്തുകൊണ്ട്‌ ഫാഷന്‍ ഷോ, ഡോ. ഗീതയുടെ സിത്താര്‍, മുംതാസിന്റെ ഏകാഭിനയം, പിന്നെ പാട്ടുകള്‍, അങ്ങനെ അങ്ങനെ....മ്യൂസിക്കല്‍ ചെയറിന്‌ അവര്‍ ക്ഷണിച്ചപ്പോള്‍ മാറി നില്‌ക്കാന്‍ തോന്നിയില്ല.

കറണ്ടു പോയപ്പോള്‍, വേദിയില്‍ പരിപാടി തുടങ്ങാന്‍ വൈകുമ്പോള്‍ അവര്‍ ആര്‍ത്തു കൂവി.
" ആണ്‍കുട്ടികള്‍കൂടിയുള്ള പരിപാടികള്‍ക്ക്‌ ഇവര്‍ കൂവാറുണ്ടോ?" റിസാനയോട്‌ ചോദിച്ചു.
"ഇല്ല..ആരും മിണ്ടില്ല.."
അവരുണ്ടെങ്കില്‍ പല പെണ്‍കുട്ടികളും ഒരു പരിപാടിക്കും കൂടില്ല. അതു മാറ്റാനും കൂടിയാണ്‌ ഈ ആഘോഷം. പെണ്‍കുട്ടികളുടെ കഴിവുകള്‍ അവരുടെ അസാന്നിദ്ധ്യത്തിലെങ്കിലും പുറത്തു വരണം.

കൂവലെങ്കിലും...
ഏതായാലും ആണ്‍കുട്ടികളുടെ പിന്തുണ (യൂണിയന്‍)പിന്നിലുണ്ടെന്ന്‌ പ്രഫുല്ലയാണ്‌ പറഞ്ഞത്‌. ഉദ്ദേശ്യം മുകളില്‍ പറഞ്ഞതുതന്നെ.
വനിതാകോളേജല്ലാത്ത സ്ഥിതിക്ക്‌ പെണ്‍കുട്ടികള്‍ മാത്രം ആരുടേയും പിന്തുണയില്ലാതെ ഇങ്ങനൊരു ആഘോഷം നടത്താന്‍ ്‌ സാധിക്കില്ലെന്നത്‌ സത്യം മാത്രം.

ഏതായാലും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍. പിന്തുണ നല്‌കിയവര്‍ക്കും. കൂവി തെളിഞ്ഞെങ്കില്‍ അടുത്തവര്‍ഷം ആണ്‍കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി ഒരുമിച്ച്‌ കൂവണമെന്ന എളിയ അഭ്യര്‍ത്ഥനയും.

കൂവലിനെക്കുറിച്ച്‌ മുമ്പൊരു പോസ്‌റ്റ്‌ കൊടുത്തത്‌ ഇവിടെ

Monday, March 24, 2008

ചില നബിദിന (തലതിരിഞ്ഞ) ചിന്തകള്‍

-മുഹമ്മദ്‌ നബിയുടെ ഭാര്യ ആയിഷ അതിബുദ്ധിമതിയായിരുന്നു. യുദ്ധമുഖത്തേക്കുവരെ അവരെ അദ്ദേഹം കൊണ്ടുപോയി. യുദ്ധതന്ത്രങ്ങള്‍ അവര്‍ അദ്ദേഹത്തിനു പറഞ്ഞു കൊടുക്കുമായിരുന്നത്രേ. നബിക്കന്ന്‌ 50 വയസ്സുകഴിഞ്ഞിരുന്നു. ആയിഷക്ക്‌ പതിനെട്ടായിരുന്നു പ്രായം. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പിന്മുറക്കാര്‍ എന്തുകൊണ്ട്‌ ചരിത്രം മറക്കുന്നു?-

ഈ നബിദിനത്തില്‍ രാവിലെ തന്നെ ഞാന്‍ യാത്രയിലായിരുന്നു. കോഴിക്കോടുനിന്നും വയനാട്ടിലേക്കുള്ള യാത്രയില്‍ താമരശ്ശേരിവരെ ഓരോ കിലോമീറ്ററിനുള്ളില്‍ രണ്ടുജാഥകളെങ്കിലും കടന്നുപോയി. ഒരുപാടു നിറപ്പകിട്ടുള്ള ജാഥയല്ല. കുറച്ച്‌ ആണ്‍കുട്ടികള്‍... പിന്നെ മുതിര്‍ന്ന പുരുഷന്മാര്‍....
റോഡരികത്തും പറമ്പിലും മരങ്ങളുടെ പിന്നിലും അതിനേക്കാളേറെ സ്‌ത്രീകള്‍ ജാഥ കടന്നു പോകുന്നതു കാണാന്‍ കാത്തു നിന്നു.
ആ സ്‌ത്രീകളുടെ മുഖത്തേക്കു നോക്കിയപ്പോള്‍ എനിക്കെന്തോ സങ്കടം വന്നു. അതി ഭയങ്കര ദുഖം!

പലയിടത്തും നബിദിന പരിപാടികളും നടക്കുന്നുണ്ടായിരുന്നു. സ്റ്റേജില്‍ നിന്ന്‌ ഒരുപാടുമാറി സ്റ്റേജിലേക്ക്‌ നോട്ടം കിട്ടാത്തവണ്ണം മറച്ച ഇടങ്ങളിലായിരുന്നു മദ്രസാവിദ്യാര്‍ത്ഥിനികളും സ്‌ത്രീകളും ഇരുന്നത്‌.

ആണ്‍കുട്ടികള്‍ പാട്ടുപാടും, കഥാപ്രസംഗവും പ്രസംഗവും അവതരിപ്പിക്കന്നു. ജാഥയില്‍ പങ്കെടുക്കുന്നു. കോല്‍ക്കളിയിലും ഒപ്പനയിലും പങ്കെടുക്കുന്നു.

എന്നാല്‍ ഓത്തുപള്ളിയിലെ ഒരേ ക്ലാസ്സിലിരുന്ന്‌ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക്‌ ഇതെല്ലാം നിഷിദ്ധം! വേണമെങ്കില്‍ ദൂരത്തിരുന്ന്‌ ശബ്‌ദം കേള്‍ക്കാം. മുഖം കാണാന്‍ പാടില്ല. മകന്റെ, സഹോദരന്റെ, സഹപാഠിയുടെ ശബ്‌ദം മാത്രം കേള്‍ക്കാന്‍ വേനല്‍മഴയിലും അവര്‍ ഇരുന്നു. എന്തിനാണിത്‌?

ഒരുമിച്ച്‌ ഓരേക്ലാസ്സില്‍ പഠിക്കാമെങ്കില്‍ 13 വയസ്സില്‍ താഴെ പ്രായമുള്ള ഒരു പെണ്‍കുട്ടി പാട്ടുപാടുന്നതു കേട്ടാല്‍ ചെവി പൊട്ടിപ്പോകുമോ?
ആകാശം ഇടിഞ്ഞു വീഴുമോ?
പാട്ടുപാടാനെങ്കിലുമുള്ള അവളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതുകൊണ്ട്‌ ഈ ആണ്‍സമൂഹത്തിന്‌ എന്തു കിട്ടാനാണ്‌?

(പാട്ട്‌ എന്ന ‌മാത്രമല്ല അവളുടെ എല്ലാ ആവിഷ്‌ക്കാരത്തെയും)

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഞാനും ഓത്തുപള്ളിക്കൂടത്തിലിരുന്നിട്ടുണ്ട്‌. അന്ന്‌ ജാഥയില്‍ പങ്കെടുക്കുകയും പ്രസംഗിച്ചതും ഓര്‍ക്കുന്നു. പതിനേഴോ പതിനെട്ടോ കൊല്ലം മുമ്പ്‌ പെണ്‍കുട്ടികള്‍ക്ക്‌ കിട്ടിയ സ്വാതന്ത്യം പോലും ഇന്നില്ലെന്നാണോ?
അന്നൊന്നും ആകാശമിടിഞ്ഞു വീണിട്ടില്ലെങ്കില്‍ പിന്നീട്‌ ഇപ്പോള്‍ എന്തു പറ്റി?

ഞങ്ങളൊന്നും അന്ന്‌ ഒരു പാടുമാറി ഇരുളിന്റെ മറപറ്റിയല്ല ഇരുന്നത്‌. ഒരു മറയുടേയും ആവശ്യമില്ലാതെ ഒരേ വേദിയില്‍...
മുളയിലെ കഴിവുകള്‍ നുള്ളിക്കളയുന്ന പ്രവണത ശരിയാണോ?
ഈ പെണ്‍കുട്ടികള്‍ക്കു വേണ്ടി ശബ്‌ദമുയര്‍ത്താന്‍ ആരുണ്ട്‌?

ജാഥയില്‍ പങ്കെടുക്കാന്‍ പറ്റാത്ത ഇവര്‍ എന്തിനാണ്‌ വഴിയോരത്ത്‌ നില്‌ക്കുന്നത്‌? അതും കാഴ്‌ചവസ്‌തുവായി നില്‌ക്കലല്ലേ?....

ഇവര്‍ക്ക്‌ വീട്ടില്‍ വേറെ പണിയൊന്നുമില്ലേ എന്നു ചോദിക്കാന്‍ ആഗ്രഹിക്കുന്നു.

ഈ പെണ്‍കുട്ടികളില്‍ ചിലരെങ്കിലും പിന്നീട്‌ ഒരഗ്നിപര്‍വ്വതം പോലെ പൊട്ടിത്തെറിക്കില്ലെന്നാരു കണ്ടു?

സ്വന്തം വീട്ടില്‍, കൂട്ടുകാര്‍ക്കിടയിലൂടെയല്ലേ അവള്‍ വളരേണ്ടത്‌?
കഴിവുകള്‍ നുള്ളിക്കളയുമ്പോള്‍ മാനസീകാരോഗ്യത്തെത്തന്നെയല്ലേ ബാധിക്കുന്നത്‌?


ഓത്തുപള്ളിക്കൂടത്തില്‍ നിന്ന്‌ കിട്ടിയ കൈപ്പേറിയ ഒരോര്‍മയുണ്ട്‌ എനിക്ക്‌.
അക്കാലത്ത്‌ എന്റെ ഏതു നോട്ടുബുക്കിന്റെയും പിന്നിലെ കുറേ താളുകള്‍ ചിത്രംകൊണ്ടു നിറഞ്ഞിരുന്നു.
അങ്ങനെയൊരു ബുക്കിന്റെ പിന്നില്‍ ഞാനൊരു പെണ്‍കുട്ടിയുടെ ചിത്രംവരച്ച്‌ നിറം കൊടുത്തിരുന്നു. ഓത്തുപള്ളിയിലെ കൂട്ടുകാര്‍ കൗതുകത്തോടെ ആ ചിത്രം നോക്കിയിരിക്കുകയും അതുപോലൊന്ന്‌ വരച്ചു കൊടുക്കാമോ എന്ന്‌ ചോദിക്കുകയും ചെയ്‌തു.

ആരോ കൗതുകത്തോടെ അത്‌ ഉസ്‌താദിനെ കാണിക്കുകയും അദ്ദേഹത്തിന്റെ കണ്ണുകള്‍ ചുവക്കുകയും ചെയ്‌തു.
-മനുഷ്യന്റെ പടം വരക്കുകയോ മരിച്ചു ചെല്ലുമ്പോള്‍ പടച്ചോന്‍ ജീവന്‍ വെപ്പിക്കാന്‍ പറഞ്ഞാല്‍ വെപ്പിക്കുമോ..-അദ്ദേഹം ആ ചിത്രം കുനുകുനെ കീറി ജനാലക്കു പുറത്തേക്കെറിഞ്ഞു. ഇനി മേലില്‍ പടം വരയ്‌ക്കരുതെന്ന്‌ താക്കീതും നല്‌കി.
ഹൃദയംപൊട്ടി മരിച്ചുപോകുമെന്നു തോന്നി അന്നേരം.


എന്നാല്‍ അടുത്ത ദിവസമാണ്‌ ഒരാണ്‍കുട്ടി വരച്ച പട്ടിയേയും പൂച്ചയേയും കണ്ട്‌ അദ്ദേഹം പ്രോത്സാഹിപ്പിച്ചത്‌.
-പട്ടിക്കും പൂച്ചയ്‌ക്കും ജീവനില്ലേ..?
മരിച്ചു ചെല്ലുമ്പോള്‍ അതിനു ജീവന്‍ വെപ്പിക്കാന്‍ ഷാനവാസിനോട്‌ പറയില്ലേ പടച്ചോന്‍...?
ഇലയ്‌ക്കും പൂവിനും മരത്തിനും ജീവനില്ലേ...?-
നൂറു നൂറു ചോദ്യങ്ങള്‍ എനിക്കപ്പോള്‍ തോന്നി.
പൂര്‍ണ്ണമായി ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍.

നബിദിനം എന്ന്‌ ആഘോഷിക്കണം?

ക്രിസ്‌തുമസ്‌ ഡിസംബര്‍ 25 നാണ്‌.
നബിദിനം ചന്ദ്രമാസ കലണ്ടര്‍ പ്രകാരം റബിഉല്‍-അവ്വല്‍ 12നും.
ക്രിസ്‌തുമസ്‌ 25 നല്ലാതെ 27ന്‌ ആഘോഷിക്കാറില്ല. ഏതു ജന്മദിനങ്ങളും. ഒന്നുകില്‍ ജന്മനക്ഷത്രം വെച്ച്‌. അല്ലെങ്കില്‍ ജനനത്തീയതി വെച്ച്‌.
കണക്കു പ്രകാരം നബിദിനം ഇക്കൊല്ലം വ്യാഴാഴ്‌ചയായിരുന്നു. പക്ഷേ പലയിടത്തും സൗകര്യപ്രകാരം ആഘോഷിച്ചത്‌ വെള്ളി, ശനി, ഞായര്‍ ദിവസങ്ങിലായിരുന്നു. ഇനിയും പല സ്ഥലങ്ങളിലും നബിദിനം കഴിഞ്ഞിട്ടില്ല!
ഇങ്ങനെ സൗകര്യപ്രകാരം മാറ്റിവെച്ച്‌ ആഘോഷിക്കാനുള്ളതാണോ നബിദിനം?

Tuesday, March 18, 2008

മുംതാസ്‌ നിനക്കുവേണ്ടി

രണ്ടു മുംതാസിനെയാണ്‌ എനിക്കറിയൂ. അവര്‍ രണ്ടുപേരും എന്നെ അത്ഭുതപ്പെടുത്തി. സങ്കടപ്പെടുത്തി. ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങള്‍ തന്നു. ഒരാള്‍ സഹപാഠിയും അടുത്തയാള്‍ സഹപ്രവര്‍ത്തകയുമായിരുന്നു.

സഹപാഠിയായ മുംതാസിനെക്കുറിച്ചാണ്‌ ഈ കുറിപ്പ്‌.


ഒന്‍പതാംക്ലാസ്സില്‍ വെച്ചാണ്‌ മുംതാസ്‌ ഞങ്ങളുടെ സ്‌കൂളിലെത്തുന്നത്‌. അവള്‍ വേറെ ക്ലാസ്സിലായിരുന്നിട്ടും ഞങ്ങള്‍ അവളുടെ വരവറിഞ്ഞു.
കറുപ്പില്‍ ഇത്രയും അഴക്‌ കാണുന്നത്‌ ആദ്യമായിട്ടായിരുന്നു. അവളുടെ ഒപ്പം വെട്ടിയിട്ട മുടിയിഴകള്‍ ഒന്നിനോടൊന്ന്‌ ഒട്ടാതെ പാറിക്കളിച്ചു. അന്നു വരെ അങ്ങനെയുള്ള മുടി ഞങ്ങള്‍ കണ്ടിരുന്നില്ല. എണ്ണതേച്ച്‌ തലയോട്ടിയോട്‌ ചേര്‍ന്നു നിന്ന മുടിയില്‍ പേനുകളരിക്കുന്നതാണ്‌ അന്നു വരെ കണ്ടത്‌.
എപ്പോഴും ചിരയുള്ള മുഖം. ..മൂളിപ്പാട്ട്‌..നടത്തത്തിന്‌ തന്നെ പ്രത്യേക താളം.

നന്നായി പാടുമായിരുന്നു. അത്തവണ സ്‌കൂള്‍ യൂത്ത്‌ ഫെസ്‌റ്റിവലില്‍ "സര്‍വ്വേശ്വരാ നിന്‍ സാമിപ്യ ലഹരിയില്‍ സര്‍വ്വം മറന്നിന്നു പാടുന്നു ഞാന്‍.."എന്ന ലളിതഗാനം പാടി ജില്ലാതലം വരെ എത്തി അവള്‍. ഞങ്ങളുടെ ഷിഫ്‌റ്റിലോടുന്ന സ്‌കൂളിന്‌ അതൊരു നേട്ടം തന്നെയായിരുന്നു. അന്നു വരെ ഞങ്ങളുടെ സ്‌കൂള്‍ കായികയിനങ്ങളിള്‍ മാത്രമായിരുന്നു മികവു കാട്ടിയിരുന്നത്‌.

നന്നായി നൃത്തം ചെയ്യാനറിയാമായിരുന്നിട്ടും അവള്‍ മത്സരിച്ചില്ല. അന്നുവരെ മത്സരിച്ച്‌ ഒന്നാംസ്ഥാനം നേടിയിരുന്ന രാധികയെ അവള്‍ ഗാന്‌്‌ധാരി വിലാപം പഠിപ്പിക്കുകയാണു ചെയ്‌തത്‌. രാധികയ്‌ക്കു പകരം മുംതാസായിരുന്നു നൃത്തം ചെയ്യേണ്ടിയിരുന്നതെന്ന്‌ തോന്നുമായിരുന്നു അപ്പോഴൊക്കെ..

മത്സരത്തിന്‌ മുംതാസ്‌ സ്റ്റേജില്‍ കയറും മുമ്പേ മറ്റു മത്സരാര്‍ത്ഥികള്‍ ശപിക്കുന്നത്‌ കേള്‍ക്കാനിട വന്നിട്ടുണ്ട്‌. പദ്യപാരായണത്തിന്‌ അവള്‍ മറന്നുപോകണേ എന്നും തെറ്റിപോകണമേ എന്നും എങ്കില്‍ ബാവാക്ക്‌ (കോതമംഗലം ബസോലിയോസ്‌ ബാവ) മെഴുകുതിരി കത്തിച്ചേക്കാവേ എന്നും നേര്‍ന്നു ചിലര്‍.
പക്ഷേ, "ജനിച്ചിടും മരിച്ചമര്‍ത്യരൊക്കെയും.." എന്ന മേരി ബനിജ്ഞുടെ പദ്യം ചൊല്ലുമ്പോള്‍ മുംതാസിനു തെറ്റല്ലേ എന്ന്‌ ഞാനാഗ്രഹിച്ചു. എത്ര മനോഹരമായാണ്‌ അവള്‍ ആലപിക്കുന്നത്‌.

അവള്‍ എന്റെ ബുക്കില്‍ 'സര്‍വ്വേശ്വരാ..' എന്ന ഗാനം എഴുതി തന്നു. ഞാനവളെകൊണ്ട്‌ പിന്നെയും പിന്നെയും പാട്ടു പാടിപ്പിച്ചു.

നേര്‍ച്ചകളും ശാപങ്ങളും പിന്നെയുമുണ്ടായിരുന്നു. ഷിഫ്‌റ്റിലോടുന്ന ഞങ്ങളുടെ സ്‌കൂളിലെ സര്‍വ്വ മണ്ടന്മാരെയും മണ്ടികളെയും ബഹുദൂരം പിന്നിലാക്കി അവള്‍ മാര്‍ക്കു വാങ്ങി. അന്നു വരെ വട്ടുകളിക്കുമ്പോള്‍(ഗോലി-ഗോട്ടി) കണ്ടേപ്പസ്റ്റ്‌്‌ എന്നു പറയും പോലെ മാര്‍ക്കു വാങ്ങിയര്‍ തലകുനിച്ചു. മുംതാസിനൊപ്പം എത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഒരു കാര്യത്തിലും...

പരീക്ഷയ്‌ക്ക്‌ മാര്‍ക്കു വാങ്ങിയത്‌ കോപ്പിയടിച്ചാണത്രേ.
വിരിച്ചിട്ട മുടിക്കുള്‌്‌ളില്‍ കോപ്പിക്കടലാസ്‌ വെച്ചാണത്രേ കോപ്പിയടി...

എന്തിനായിരുന്നു മുംതാസിനോട്‌ അസൂയ?
എന്തിനായിരുന്നു പരദൂഷണം?

ചില അധ്യാപകര്‍ക്കുമുണ്ടായിരുന്നെന്നു വേണം അവളോട്‌ ദേഷ്യം.
മലയാളം ക്ലാസ്സില്‍ അവളൊന്നു ചിരിച്ചതിന്‌ ടീച്ചര്‍ പറഞ്ഞത്‌
'കരിമ്പൂച്ച തേങ്ങക്കൊത്ത്‌ കടിച്ചപോലുണ്ടല്ലോ' എന്നാണ്‌.
എന്തു നേടാനാണ്‌ എല്ലാവരും ഇങ്ങനെയൊക്കെ..
ആണ്‍കുട്ടികളും പെണ്‍കുട്ടികളുമൊക്കെ അവളുടെ കാര്യത്തില്‍ ഒരേപോലെയായിരുന്നു. തെറിപ്പാട്ടെഴുതി അവള്‍ക്ക്‌ ഊമക്കത്തയച്ചു ചിലര്‍..ചിലര്‍ പ്രേമലേഖനം.
വെളിക്കുവിടുന്ന നേരത്ത്‌ ഞങ്ങള്‍ സംശയമുള്ള ചില കുട്ടികളുടെ നോട്ട്‌ ബുക്ക്‌്‌ പരിശോധിച്ചു. തെറിപ്പാട്ടിലെ കൈയ്യക്ഷരം കണ്ടു പിടിക്കാന്‍..ചിലരെ കണ്ടു പിടിക്കുകയും ചെയ്‌തു. അവരോരാരോടും മുംതാസ്‌ പരിഭവിച്ചില്ല. ചിരിച്ചു.

പത്താംക്ലാസ്സില്‍ അവള്‍ എന്റെ ക്ലാസ്സിലായിരുന്നു. അവളുടെ വീടിനടുത്തുകൂടി പോകുമ്പോള്‍ ഞാനവിടെ കയറും. അവള്‍ പഴയ ഫോട്ടോകള്‍ എടുത്തു കാണിക്കും. പാട്ടുപാടും.
പുഴയോരത്തായിരുന്നു വീട്‌. പുഴയിലെ പാറകള്‍ക്കു മുകളിലിരുന്നാണ്‌ പഠിക്കാറെന്ന്‌ അവള്‍ പറഞ്ഞു. വീട്ടില്‍ കറണ്ടില്ല. പക്ഷേ, പുഴയിലേക്കിറങ്ങുന്നിടത്ത്‌ സ്‌്‌ട്രീറ്റ്‌ ലൈറ്റിന്റെ വെളിച്ചമുണ്ടായിരുന്നു.

പ്രായം ചെന്ന അത്ത, തടികൊണ്ട്‌ നടക്കാന്‍ പ്രയാസപ്പെടുന്ന അമ്മ. രണ്ടു അക്കച്ചിമാര്‍..ഒരനിയത്തി..
അത്തയുടെ കൊച്ചുചായക്കടയായിരുന്നു അവരുടെ ജീവിതം.
പത്താംക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങി അവിടെത്തന്നെ അവള്‍ വി. എച്ച്‌. സെ്‌. സിക്കു ചേര്‍ന്നു.
പക്ഷേ,...
എന്തു പറ്റിയെന്നറിയല്ല...
ഒരു പേടിയുടെ രൂപത്തില്‍...തുറിച്ച കണ്ണുകളോടെ അവള്‍...
വി. എച്ച്‌. എസ്‌്‌. സി പരീക്ഷയ്‌ക്ക്‌ അവളുടെ അമ്മ അവള്‍ക്കു കൂട്ടിരുന്നു. ആദ്യവട്ടം എഴുതാന്‍ പറ്റാഞ്ഞിട്ട്‌..അവള്‍ അമ്മയുടെ കൈയ്യില്‍ മുറുകെപ്പിടിച്ചു കൊണ്ട്‌ പരീക്ഷ എഴുതി...
പിന്നെ..പിന്നെ...

ഇഠയ്‌ക്കു ഞങ്ങള്‍ കണ്ടു.
അപ്പോഴൊക്കെ അവള്‍ എന്റെയും കൈകളില്‍ മുറുകെപ്പിടിക്കും. അവളോരോന്ന്‌ ചോദിക്കുമ്പോള്‍ കൊച്ചുകുട്ടി ചോദിക്കുമ്പോലെ തോന്നും. മറുപടി പറയുമ്പോള്‍ എനിക്ക്‌ സങ്കടം വരും.

അന്ന്‌ അത്ര വലിയ കഴിവുകളൊന്നുമില്ലാതിരുന്ന ഞാന്‍ മുംതാസിനെ അഭിമാനത്തോടെ, ആരാധനയോടെ നോക്കി...ഇവള്‍ ആരൊക്കെയോ ആകുമെന്ന്‌ പ്രതീക്ഷിച്ചു.
പാട്ടുപാടിച്ചു...

ഇപ്പോഴവള്‍ കവലയിലെ കടത്തിണ്ണയുടെ തൂണും ചാരിനിന്ന്‌ എന്തൊക്കെയോ പിറുപിറുക്കുന്നു....
കുറേ ചികിത്സ ചെയ്‌തെന്ന്‌ കേട്ടു...കുറച്ചുകാലം കറിപ്പൊടിക്കമ്പനിയില്‍ പായ്‌ക്കറ്റ്‌ നിറക്കാന്‍ പോയെന്നും. ഇടയക്ക്‌ പെന്തിക്കോസ്‌തില്‍ ചേര്‍ന്നെന്ന്‌. അത്ത മരിച്ചപ്പോള്‍ പള്ളിയില്‍ അടക്കിയില്ലത്രേ. അവര്‍ തോട്ടു പുറമ്പോക്കില്‍ അടക്കിപോലും......

ഇപ്പോഴും ഇതെഴുതുന്നതിന്‌ തൊട്ടു മുന്‍പും അവളെക്കുറിച്ച്‌ വിളിച്ചന്വേഷിച്ചു.
തോട്ടു പുറമ്പോക്ക്‌ വിറ്റ്‌ ഒരു മലയ്‌ക്കു മുകളിലാണ്‌ ഇപ്പോള്‍ താമസമെന്ന്‌ അറിഞ്ഞു.
ഇവിടെ എനിക്ക്‌ വാക്കുകള്‍ നഷ്ടപ്പെടുന്നു.
നിനക്കു വേണ്ടി എന്തു ചെയ്യാനാകും കൂട്ടുകാരി...

Wednesday, March 12, 2008

ആനന്ദമാര്‍ഗ്ഗം വായിക്കാത്തവര്‍ക്ക്‌

ആനന്ദമാര്‍ഗ്ഗം വായിക്കുമ്പോള്‍ എന്ന പേരില്‍ മുമ്പ്‌ എഴുതിയ പോസ്‌റ്റ് വായിച്ചവര്‍( കേരളത്തിനു പുറത്തുള്ള ബ്ലോഗനക്കാര്‍) കമന്റായും സ്‌ക്രാപ്പായും മെയിലായും ആ കഥ വായിക്കാന്‍ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സ്‌കാന്‍ ചെയ്‌ത്‌ അയക്കുന്നതിനോ ബ്ലോഗില്‍ കൊടുക്കുന്നതിനോ എനിക്ക്‌ പരിമികളുണ്ടായിരുന്നു. അതിനൊരു പരിഹാരമായി ഇപ്പോള്‍ കണ്ണൂരാന്റെ
സഹായത്തോടെ ആ കഥ കൊടുക്കുന്നു. കഥാകൃത്തിന്റെ അനുമതിയോടെയും.

വലുതായി വായിക്കാന്‍ പേജില്‍ Double click ചെയ്യുക














Saturday, March 8, 2008

വനിതാദിനം ആവശ്യമോ?

യത്ര നാര്യസ്‌തു പൂജ്യന്തേ, രമന്തേ തത്ര ദേവത (എവിടെ നാരിമാര്‍ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതമാര്‍ രമിക്കുന്നു-മനുസ്‌മൃതി)

വനിതകള്‍ക്ക്‌ വേണ്ടി ഇങ്ങനെ ഒരു ദിനം വേണോ? ഒരു ആചാരവും ആഘോഷവും ആയാല്‍ സ്‌ത്രീകള്‍ക്ക്‌ ലഭിക്കേണ്ടതൊക്കെ ലഭിക്കുമോ?
ഒരു തിരിഞ്ഞുനോട്ടം നടന്നേക്കാം. അല്ലാതെന്ത്‌?....ഇന്നോര്‍ക്കും നാളെ മറക്കും. ഒരിടത്ത്‌ ആഘോഷം നടക്കുമ്പോള്‍ മറുവശത്ത്‌ ഈ നിമിഷത്തിലും അവള്‍ ആക്രമിക്കപ്പെടുന്നു. കബളിപ്പിക്കപ്പെടുന്നു.

ഇന്നലെ വനിതാദിനത്തില്‍ കേട്ട ചില വാക്കുകള്‍ തികട്ടി വരുന്നു. ഉന്നതപദവിയിലിരിക്കുന്ന ഒരു വനിതയുമായുള്ള ടിവി അഭിമുഖത്തിലെ വരികള്‍...അവര്‍ വേശ്യകളെക്കുറിച്ച്‌ പറയുകയായിരുന്നു. വേശ്യ, വേശ്യ എന്ന്‌ എടുത്തെടുത്തു പറഞ്ഞു. വിരോധവും അമര്‍ഷവും ദേഷ്യവുമൊക്കെ ആ വാക്കുകളില്‍ നിറഞ്ഞു നിന്നു.(മുഖത്തും) വേശ്യാവൃത്തി ഇല്ലാതാക്കാന്‍ ബോധവത്‌ക്കരണമാണ്‌ ആവശ്യമെന്നും അതെങ്ങനെയെന്നും അവര്‍ വിവരിച്ചു.
ആത്മീയാവബോധം സ്‌ത്രീകളില്‍ സൃഷ്ടിക്കുകയും സന്മാര്‍ഗ്ഗപാഠങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുക.
വഞ്ചനയിലും കബളിപ്പിക്കപ്പെടലുകളിലും ചുവന്ന തെരുവുകളിലെത്തുന്ന പല സ്‌ത്രീകളും അന്നന്നത്തെ ഭക്ഷണത്തിന്‌ വേണ്ടി ലൈഗീംകതൊഴില്‍ സ്വീകരിക്കുന്നതോ ആനന്ദത്തിനുവേണ്ടി തെരുവിലല്ലാതെ, മുഖംമൂടി അണിഞ്ഞ്‌ നടക്കുന്നവരെയോ സദാചാരം പഠിപ്പിക്കേണ്ടത്‌. (ഇവിടെ സദാചാരം പഠിപ്പിക്കുകയല്ല എന്റെ ഉദ്ദേശം-)
വനിതാദിനത്തിന്റെ ആഘോഷത്തിമിര്‍പ്പിലും എത്രയോ സ്‌ത്രീകള്‍ കരയുന്നു. അമ്മമാര്‍, ഭാര്യമാര്‍, മക്കള്‍...ചോരയില്‍ കുളിച്ച ശവശരീരങ്ങള്‍ കണ്ട്‌.
അവരെ വിശ്വസിച്ച്‌ ഒരു ദിവസം പിറന്ന നാടും വീടും എല്ലാമുപേക്ഷിച്ചിറങ്ങി വന്ന പെണ്‍കുട്ടികള്‍ ആരോടു സങ്കടം പറയും?

വിവാഹം കഴിച്ചത്‌ അബദ്ധമായെന്ന്‌ പറയുന്ന ഒരുപാടു പുരുഷന്മാരെ കണ്ടിട്ടുണ്ട്‌.
വിവാഹം അബദ്ധമാവുകയാണെങ്കില്‍ എന്തിനാണ്‌ ഈ ഏര്‍പ്പാടിന്‌ നില്‍ക്കുന്നത്‌?
കുറച്ചുദിവസം മുമ്പ്‌ കേട്ട കാര്യം ഓര്‍മ വരുന്നു. അടുത്തു വിവാഹം കഴിഞ്ഞ പയ്യന്‍ ഭാര്യമായി പിണങ്ങി. ഒത്തുതീര്‍പ്പിന്‌ വന്നവരോട്‌ അവന്‍ പറഞ്ഞത്‌ 50 രൂപ കൊടുത്താല്‍ പെണ്ണിനെ കിട്ടുമെന്നാണ്‌.

സ്‌ത്രീകള്‍ക്ക്‌ പൊതുവായ ചില കുറ്റങ്ങള്‍ നിരത്താറുണ്ട്‌
പൊങ്ങച്ചം, ഏഷണി, പരദൂഷണം....
ഇവരെ ഏഷണിക്കാരികളാക്കുന്നതില്‍ ആരാണ്‌ ഉത്തരവാദി
അവരല്ല തീര്‍ച്ച. സമൂഹം അങ്ങനെ ആക്കുകയല്ലേ...
കലകളില്‍ പാചകം..
സ്വാതന്ത്ര്യം അയല്‍മുറ്റത്തെ ഏഷണി...

സ്‌ത്രീകള്‍ക്ക്‌ സ്‌ത്രീകളില്‍ നിന്നു തന്നെയാണ്‌ പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നതെന്ന്‌ വാദിച്ചേക്കാം. അടിച്ചമര്‍ത്തപ്പെടുന്ന സ്‌ത്രീയുടെ സ്വാതന്ത്ര്യം, ശക്തിം അല്ലേ പിന്നീട്‌ മോശമായരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. വീട്ടിനുള്ളില്‍ തന്നെ.
പലര്‍ക്കും സ്‌ത്രീ ഒരു ശരീരമാണ്‌. ഏതുതരത്തിലും ഉപയോഗിക്കാവുന്ന ശരീരം മാത്രം.
അവളുടെ മനസ്സിനെ, സങ്കടങ്ങളെ, സന്തോഷത്തെ സ്വാതന്ത്ര്യത്തെ സ്വീകരിക്കാന്‍ തയ്യാറുള്ള എത്രപേരുണ്ട്‌
എന്നിരുന്നാലും അവള്‍ എപ്പോഴും നിങ്ങളെ ഓര്‍ത്തുകൊണ്ടിരിക്കുന്നു. നിങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നു.
പുരുഷന്‍ സങ്കടം വരുമ്പോള്‍ മദ്യം കുടിക്കുന്നു. സ്‌ത്രീയാണെങ്കില്‍ കണ്ണീരുകുടിക്കുന്നു. ഇതാണ്‌ സ്‌ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം.

ഒരു കാലത്ത്‌ എന്റെ സങ്കടങ്ങളെ, സന്തോഷത്തെ ചേര്‍ത്തു പിടിച്ച്‌ ആശ്വസിപ്പിച്ച അമ്പിളിചേച്ചിക്ക്‌ ഈ പോസ്‌റ്റ്‌ സമര്‍പ്പിക്കുന്നു.

Saturday, March 1, 2008

കടല്‍ മരുഭൂമിയിലെ വീട്ടിലേക്ക്‌ ഒരു യാത്ര

സെക്കന്റ്‌ ഹാന്റ്‌സ്‌ ബുക്ക്‌ ഷോപ്പിലേക്കുള്ള വഴികാട്ടി പ്രതാപായിരുന്നു . കോഴിക്കോട്ടെ മിക്ക സെക്കന്റ്‌ ഹാന്റ്‌സ്‌ ബുക്ക്‌ ഷോപ്പിലും പിന്നീട്‌ കയറി ഇറങ്ങി. സെക്കന്റ്‌ ഹാന്റ്‌സ്‌ ബുക്ക്‌ ഷോപ്പില്‍ ഒരുപാടു പഴകിയ, അഴുക്കു പുരണ്ട്‌, തുന്നുവിട്ട പുസ്‌തകങ്ങളാവും ഉണ്ടാവുക എന്ന ധാരണയായിരുന്നു അന്നുവരെ. എന്നാല്‍ പുതുമണം മാറാത്ത, താളുകള്‍ മറിക്കുകപോലും ചെയ്യാത്ത പുത്തന്‍ പുസ്‌തകങ്ങളായിരുന്നു പലതും.

മുഖവിലയുടെ പകുതിവിലയ്‌ക്കു ലഭിക്കും എന്നതായിരുന്നു ഏറ്റവും വലിയ ആകര്‍ഷണം. സ്വന്തമാക്കാന്‍ ആഗ്രഹിച്ച പല പുസ്‌തകങ്ങളും ഇങ്ങനെ കൈയ്യിലെത്തിയിട്ടുണ്ട്‌.

കൂട്ടത്തില്‍ ആനന്ദിന്റെ ആള്‍ക്കൂട്ടമായിരുന്നു ഏറെ പഴകിയത്‌. അത്‌ 1978 ല്‍ അച്ചടിച്ചതായിരുന്നു. മുഖവില 20 രൂപ. 10 രൂപയ്‌ക്ക്‌ ആള്‍ക്കൂട്ടം വാങ്ങുമ്പോള്‍ അതിന്റെ വലിപ്പം കണ്ടാണ്ട്‌ പുതിയ പുസ്‌തകത്തിന്റെ വില അന്വേഷിച്ചത്‌ 200 രൂപ. ലാഭം 190. എന്നാല്‍ വായിക്കുന്നത്‌ ഒന്നുതന്നെ. ഒന്ന്‌ പുരാവസ്‌തു ആണെന്നുമാത്രം.

'പ്രവാചകന്‍', 'ചിദംബര സ്‌മരണ', 'ഒരിക്കല്‍', 'ഒരുവഴിയും കുറേ നിഴലുകളും' ,മള്‍ബെറിയുടെ 'ഓര്‍മ്മ' ...അങ്ങനെ ചെറുതും വലുതുമായ കുറേ പുസ്‌തകങ്ങള്‍ അരികിലെത്തി. പലതും review വിനു വേണ്ടി നല്‌കിയവയായിരുന്നു സെക്കന്റ്‌ ഹാന്റ്‌സ്‌ ബുക്ക്‌ ഷോ്‌പ്പിലെത്തിയത്‌.

(ഇതില്‍ ചിദംബരസ്‌മരണയും ഒരിക്കലും പലവട്ടം വീടു വിട്ടിറങ്ങിപ്പോയി. മുമ്പ്‌ മംഗളം മനോരമ, മനോരാജ്യം, വനിത തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ മാത്രം വായിച്ചിരുന്ന എന്റെ അമ്മപോലും ഒറ്റയിരുപ്പിനാണത്രേ ചിദംബരസ്‌മരണ വായിച്ചു തീര്‍ത്തത്‌ എന്ന്‌ അനിയത്തി പറഞ്ഞു. ഒരിക്കലും ഇങ്ങനെയൊക്കെയായിരുന്നു. )

പക്ഷേ, കടല്‍ മരുഭൂമിയിലെ വീടായിരുന്നു (ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ്‌) ഞാനേറെ ഇഷ്ടപ്പെട്ട പുസ്‌തകം. അത്‌ വീടുവിട്ടിറങ്ങിപ്പോകുന്നത്‌ സങ്കല്‍പ്പിക്കാന്‍ പോലുമാകുമായിരുന്നില്ല.
പ്രതാപിന്റെയോ ലതീഷിന്റെയോ കൈയ്യില്‍ നിന്നാണ്‌ അത്‌ ആദ്യം വായിച്ചത്‌. ലതീഷ്‌ അതുറക്കെ ചൊല്ലിയിരുന്നു.


അടുത്തൊരു ദിവസമാണ്‌ 'ആതിര'യില്‍ നിന്നും 'കടല്‍ മരുഭൂമിയിലെ വീട്‌' ലഭിച്ചത്‌. രണ്ടാമതൊന്ന്‌ ആലോചിക്കാതെ പുസ്‌തകം വാങ്ങി. പുത്തന്‍ പുസ്‌തകം. ഒന്നു നിവര്‍ത്തി. ഒന്നാം ഭാഗം അവസാനിക്കുന്നിടം
തൊടാത്തത്‌ എന്ന കവിത

മരിച്ചു കഴിഞ്ഞപ്പോഴേക്കും
എന്റെ എല്ലാം ഉപയോഗിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
സ്‌നേഹം മാത്രം ആരും തൊട്ടില്ല
ഞാന്‍ പോലും


പിന്നെ വീട്ടിലെത്തി ആദ്യതാള്‍ മറിച്ചു.
ചുവപ്പു മഷികൊണ്ട്‌ ചെറിയ ഒപ്പിനു താഴെ 11.11.99 എന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നു.

താഴെ നീല മഷിയില്‍
ഇങ്ങനെ എഴുതിയിരുന്നു.

പ്രിയപ്പെട്ട ഷെല്‍വിക്ക്‌
സ്‌നേഹാദരങ്ങളോടെ
സ്വന്തം
ശിഹാബ്‌


എന്റെ കൈകള്‍ വിറച്ചു.