Tuesday, August 7, 2007

ജീന്‍സിട്ട പെണ്‍കുട്ടിയെ ഒറ്റയ്‌ക്കു കിട്ടിയാല്‍ എന്തുചെയ്യണം?


അത്ഭുതപ്പെടേണ്ട. അക്‌ബര്‍ കക്കട്ടില്‍ എഴുതിയ കഥയുടെ പേരാണിത്‌. (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ 2007 ആഗസ്റ്റ്‌ 12-18 ലക്കം 24) .ആഴ്‌ചപ്പതിപ്പ്‌ കൈയ്യില്‍ കിട്ടിയപ്പോള്‍ തിരക്കിനിടയിലും പതിവുപോലെ ആരുടെയൊക്കെ കഥകളാണുള്ളത്‌ എന്നു നോക്കിപ്പോയതാണ്‌. കഥയുടെ പേരില്‍ കണ്ണുടക്കി. മനസ്സും.
ഈ തലക്കെട്ടുകണ്ട്‌ പലവിധ വിചാരങ്ങളായി പിന്നെ....
ജീന്‍സിട്ട പെണ്‍കുട്ടിയെ ആര്‍ക്ക്‌ ഒറ്റയ്‌ക്കു കിട്ടിയാലാണ്‌..?
എന്തായിരിക്കും ചെയ്‌തിരിക്കുക ?അല്ലെങ്കില്‍ എന്താണ്‌ ചെയ്യേണ്ടത്‌?
അത്‌ നല്ലതോ ചീത്തയോ?
അവള്‍ ജീന്‍സിട്ടത്‌ വലിയ അപരാധമാണോ...?
വായന തുടങ്ങും മുമ്പേ ഒരാധി...


ജീന്‍സും ടോപ്പും ധരിച്ച പെണ്‍കുട്ടി ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനായി നഗരത്തിലെത്തുന്നു. ചെറുപ്പക്കാരനായ ഒരു ഓട്ടോ ഡ്രൈവറുടെ അടുത്തു ചെന്ന്‌ താനൊറ്റയ്‌ക്കാണുള്ളതെന്നും ഈ നഗരം പരിചയമില്ലെന്നും തന്നെ നല്ലൊരു ഹോട്ടലില്‍ കൊണ്ടു വിടാമോ എന്നും ചോദിക്കുന്നു.വണ്ടിയലിരിക്കുമ്പോള്‍ അവള്‍ അവനോട്‌ പേരു ചോദിക്കുന്നു. പേരു പറയുമ്പോഴൊക്കെ ആളുകള്‍ അതില്‍ കേറിമേയും എന്ന്‌ പുരുഷന്‍ എന്ന പേരുകാരന്‍ പറയുന്നു.

അവന്‍ ഒരു ഹോട്ടലില്‍ അവളെ എത്തിക്കുകയും രണ്ടുദീവസത്തേക്ക്‌ അവ്‌ള്‍ക്കുവേണ്ടി ഓടണമെന്ന വാക്കു കേള്‍ക്കുകയും ചെയ്യുന്നു.സര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോകോപ്പിയെടുക്കാന്‍ അവളെ സഹായിക്കുകയും, അവളോടൊത്ത്‌ ബീച്ചില്‍ പോവുകയും ശിവാജി കാണാന്‍ പോവുകയും ചെയ്യുന്നു പുരുഷന്‍...

'തികച്ചും ശാന്തമായിരുന്നാണ്‌ അവര്‍ സിനിമകണ്ടത്‌..ഒരു വികാരപ്രകടനമോ അഭിപ്രായപ്രകടനമോ രണ്ടുപേരുടെ ഭാഗത്തുനിന്നുമുണ്ടായില്ല'.

സിനിമ കഴിഞ്ഞ്‌ റസ്‌റ്റോറണ്ടില്‍ പോയി അവള്‍ അവന്‌ ബിയര്‍ വാങ്ങികൊടുക്കുന്നു. ഡിന്നര്‍ അവളോടൊപ്പം കഴിക്കാന്‍ മുറിയിലേക്ക്‌ ക്ഷണിച്ചിട്ട്‌ അവള്‍ ലിഫ്‌റ്റില്‍ കയറി പോകുന്നു.

പുരുഷന്‍ മുറിയിലെത്തുമ്പോള്‍ കാണുന്ന കാഴ്‌ച-
'നൈറ്റിയില്‍ നനഞ്ഞുകുളിച്ച്‌ കിടക്കയില്‍ വീണുകിടക്കുകയാണ്‌ പെണ്‍കുട്ടി.
"പുരുഷാ ഡോര്‍ ലോക്ക്‌ ചെയ്‌തേ"

അവന്‍ കതകു പൂട്ടുന്നതിനിടയില്‍ ഉത്‌കണ്‌ഠയോടെ ചോദിച്ചു. എന്താ പറ്റ്യേവലതുകാല്‍ തുടയില്‍ അമര്‍ത്തിപ്പിടിച്ച്‌ തേങ്ങുകയാണ്‌ പെണ്‍കുട്ടി.

"കുളിക്കുമ്പോ മസില്‌ കേറിയതാണ്‌ പുരുഷാ..ഇടയ്‌ക്കിങ്ങനെ ഉണ്ടാവാറുണ്ട്‌ ..ഒന്നിവിടെ അമര്‍ത്തിപ്പിടിച്ചേ.."അവള്‍ കാണിച്ച എല്ലാ ഭാഗങ്ങളിലും അവന്‍ അമര്‍ത്തിപ്പിടിച്ചു. തടവി...പതുക്കെ അവള്‍ ശാന്തയായി. അവന്‌ മനസ്സമാധാനവും കൈവന്നു. അവനാകെ പേടിച്ചു പോയിരുന്നു.

ഡിന്നര്‍ കഴിഞ്ഞപ്പോള്‍ അവള്‍:
" പുരുഷനിന്നു പോണോ ?ഇവിടെ കൂടിക്കൂടെ?"
പോകണമെന്ന്‌ അവന്‍ .

‍പിറ്റേന്ന്‌ ഇന്‍രര്‍വ്യൂ കഴിഞ്ഞ്‌ സ്റ്റാന്‍ഡിലേക്കു മടങ്ങുമ്പോള്‍ അവള്‍ പണമെടുത്തു കൊടുത്തിട്ട്‌ അവനോട്‌ ചോദിച്ചു

"പേരെന്താണെന്നാ പറഞ്ഞത്‌?"
അവന്‌ ആ ചോദ്യം അത്ഭുതമുണ്ടാക്കി.
"പുരുഷന്‍ "
"നല്ല പേര്‌".അവള്‍ കൈ വീശി യാത്രയായി.'

കഥ ഇവിടെ അവസാനിക്കുന്നു.
കഥയില്‍ നിന്ന്‌ നമ്മള്‍ എന്തു വിചാരിക്കണം.?
തലക്കെട്ടു വായിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ തോന്നുന്നതുമായി നോക്കുക -പുരുഷന്റെ ബലഹീനതയെന്നോ ? ജീന്‍സിട്ട പെണ്‍കുട്ടിയെ കാണുമ്പോള്‍ പുരുഷന്‌ ഒന്നും തോന്നുന്നില്ലന്നോ? എന്നാല്‍ അവള്‍ സാരിയോ, പര്‍ദ്ദയോ ധരിച്ചാണ്‌ വന്നതെങ്കിലോ?കഥയാകെ മാറുമായിരുന്നെന്നോ?ജീന്‍സിട്ട പെണ്‍കുട്ടി വ്‌ല്ല ഫെമിനിസ്റ്റ്‌ുമാണെന്ന്‌ ധരിച്ചോ പുരുഷന്‍.?

...ജീന്‍സിട്ട പെണ്‍കുട്ടിക്കുമുമ്പില്‍ എത്ര നല്ലവന്‍ ഈ പുരുഷന്‍...പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ ഇങ്ങനെയൊരു പുരുഷനെ കണ്ടെത്തുക പ്രയാസം.

ജീന്‍സും ടോപ്പുമിട്ട പെണ്‍കുട്ടിക്ക്‌ സമൂഹത്തെ ഭയക്കേണ്ടെന്ന മുന്നറിയിപ്പാണോ ഈ കഥ നമുക്കു തരുന്നത്‌?

...എങ്കില്‍ പെണ്‍കുട്ടികളെ ഇതിലേ, ഇതിലേ.....

ഒരു ചിന്തയ്‌ക്ക്‌ വഴിവെച്ച കക്കട്ടിലിന്‌ നന്ദി.