Monday, July 22, 2013

വെടിയുണ്ടയേ നിര്‍വീര്യമാക്കുന്ന ഇച്ഛാശക്തി

താലിബാന്‍ എന്നാല്‍ വിദ്യാര്‍ത്ഥി എന്നാണര്‍ത്ഥം.  പേര് മനോഹരമാണ്,  അര്‍ത്ഥവും.  പക്ഷേ, പ്രവര്‍ത്തനം നേര്‍ വിപരീതവുമായിരിക്കും.  ഇത് താലിബാന്റെ മാത്രം കാര്യമല്ല. 
തങ്ങള്‍ക്കെതിരെ എഴുതുന്നവരെ, പ്രവര്‍ത്തിക്കുന്നവരെ വകവരുത്തിക്കളഞ്ഞാല്‍ സമാധാനമുണ്ടാകും എന്നാണവരുടെ ധാരണ.


ലോകജനശംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകള്‍  ഈ ലോകത്തെപ്പറ്റി അറിയാനോ,  വിദ്യാഭ്യാസം നേടാനോ, സ്വാതന്ത്ര്യമെന്നത് എന്താണെന്ന് തിരിച്ചറിയാനോ പാടില്ലാത്ത നികൃഷ്ടജന്മങ്ങളാന്നാണ് പലരുടെയും ധാരണ.  ആ ധാരണയെ തിരുത്താന്‍ ഏതെങ്കിലുമൊരു പെണ്ണ് തയ്യാറായാല്‍ ഈ ലോകം കീഴ്‌മേല്‍ മറിയുമെന്നും അവര്‍ കരുതുന്നു. 
അപ്പോള്‍ അവളെ വെടിവെച്ചോ  തലവെട്ടിയോ കല്ലെറിഞ്ഞോ കൊല്ലാന്‍  ദൈവം വെളിപാടിലൂടെ അധികാരം നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്. അവരുടെ പ്രവൃത്തി സമാധാനത്തിനാണത്രേ!


മതനിന്ദയും തെറ്റിദ്ധാരണയും വളര്‍ത്താന്‍ ശ്രമിക്കുന്നതുകൊണ്ടാണ്  അവളെ ഞങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചത് എന്നാണ് മലാല യൂസുഫ്‌സായി എന്ന പതിനാലുകാരിയെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചതിന് താലിബാന്‍ പറഞ്ഞ ന്യായം.


പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്‍ ഭീകരതയേക്കുറിച്ച് ബിബിസി ഉറുദു ഓണ്‍ലൈനിലൂടെ അവള്‍ പ്രതികരിച്ചു എന്നതായിരുന്നു അവള്‍ ചെയ്ത തെറ്റ്. പക്ഷേ അത് ലോകത്തിനു മുന്‍പില്‍ തുറന്നു വച്ചത് താലിബാനെക്കുറിച്ചുള്ള  ഞെട്ടിപ്പിക്കുന്ന സത്യങ്ങളായിരുന്നു.


1997 ജൂലൈ 12ന് സിയാവുദ്ദീന്‍ യൂസഫ്‌സായിയുടെ മകളായി പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശമായ സ്വാത്ത് ജില്ലയിലെ മിങ്കോറയിലാണ് മലാല യൂസഫ്‌സായി ജനിച്ചത്. സ്വാത്ത് താഴ്‌വരയില്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിനെ എതിര്‍ത്ത താലിബാന്‍ ശാസന കൊച്ചുമലാലയെ വിഷമിപ്പിച്ചു.  അവളുടെ കൂട്ടുകാരില്‍ പലരും താലിബാനെ ഭയന്ന് സ്‌കൂള്‍ പഠനം അവസാനിപ്പിച്ചപ്പോള്‍ അവളും കുറച്ചു പെണ്‍കുട്ടികളും സ്‌കൂളിലേക്കു പോയി. 

മലാലയുടെ പിതാവ് സിയാവുദ്ദീന്‍ യൂസഫ്‌സായി അറിയപ്പെടുന്ന കവിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമാണ്. തന്റെ മകള്‍ ഏറെ പ്രത്യേകതകളുള്ള വ്യക്തിയാണെന്ന് സിയാവുദ്ദീന്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വിജയം വരിച്ച പഷ്തൂണ്‍ പട്ടാളത്തിലെ യുവ സേനാനായികയായ മലാലയിയുടെ പേരാണ് തന്റെ ഏകമകള്‍ക്ക് ആ പിതാവ് നല്കിയത്.

ഡോക്ടറാകാനും പൈലറ്റാകാനുമായിരുന്നു മലാല ആഗ്രഹിച്ചിരുന്നത്. എന്നാല്‍ പിതാവ് അഴവളില്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകയെ കണ്ടു.  

വിദ്യാഭ്യാസത്തിനുള്ള തന്റെ അടിസ്ഥാന അവകാശത്തെ താലിബാന്‍ തടയാന്‍ ശ്രമിക്കുന്നതിനെ കുറിച്ച് അവള്‍ പ്രയാസപ്പെട്ടപ്പോള്‍ പിതാവാണ് അവള്‍ക്ക് ധൈര്യം നല്‍കിയത്.   എഴുത്തിലൂടെയുള്ള പ്രതികരണം വളരെ വേഗം  ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്ന് സിയാവുദ്ദീന്‍ മകള്‍ക്ക്  പറഞ്ഞുകൊടുത്തു.

ബിബിസിയുടെ ബ്ലോഗില്‍ 'ഗുല്‍മകായി' എന്ന തൂലികാ നാമത്തിലായിരുന്നു മലാലയുടെ കുറിപ്പുകള്‍  വന്നത്. പഷ്തൂണ്‍ നാടോടിക്കഥയിലെ ഒരു കഥാപാത്രമായിരുന്നു ഗുല്‍മകായി.

 സ്വാത്ത് താഴ്‌വരയിലെ താലിബാന്‍ തീവ്രവാദികളുടെ കീഴിലുള്ളവരുടെ ജീവിതത്തെക്കുറിച്ചും പാക്കിസ്ഥാനിലെ താലിബാനിസത്തെക്കുറിച്ചും  ക്രൂരതകളെക്കുറിച്ചും ബ്ലോഗിലെഴുതിയ മലാലയ്ക്ക്  തീവ്രവാദി ഭീഷണിയുണ്ടായിരുന്നു. പക്ഷേ, അവള്‍ ഭയന്നില്ല.  എഴുത്തും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും തുടര്‍ന്നു കൊണ്ടിരുന്നു.
യുവാക്കള്‍ക്കുള്ള ദേശീയ സമാധാന പുരസ്‌കാരത്തിന് ആദ്യമായി അര്‍ഹയായത് മലാലയ്ക്കാണ് .

ഇക്കഴിഞ്ഞ ഒക്ടോബറില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ്  താലിബാന്‍ തീവ്രവാദികള്‍ മലാലയ്ക്കുനേരെ വെടിയുതിര്‍ത്തത്. 
തലയ്ക്കും കഴുത്തിനും  വെടിയേറ്റ് ഗുരുതരാവസ്ഥയിലായ മലാല ഇപ്പോള്‍  ബ്രിട്ടനിലേക്ക് വിദഗ്ധ ചികിത്സയില്‍ സുഖം പ്രാപിച്ചു വരുന്നു. 

പ്രതികരിക്കുന്നവര്‍ക്കുള്ള ശിക്ഷ ഇതാണ് അതുകൊണ്ട് വായ്മൂടിയിരിക്കുക എന്ന് ശിക്ഷിക്കുന്നവര്‍ പറയുന്നുണ്ട്.  കേള്‍ക്കുന്നവരും അതു തന്നെ പറഞ്ഞേക്കാം. 
മിണ്ടാതിരുന്നാല്‍ ഒരു പ്രശ്‌നവുമില്ലല്ലോ എന്ന്.  പക്ഷേ, നിശബ്ദത കുഴപ്പമുണ്ടാക്കുകയേയുള്ളൂ.  ചിലപ്പോള്‍ രക്ത സാക്ഷികളാകേണ്ടി വന്നേക്കാം.  എന്നാലും ഭയക്കരുത്.

നമ്മുടെ പെണ്‍കുട്ടികള്‍ മലാലയെപ്പോലെ ആകട്ടെ എന്നാഗ്രഹിച്ചു പോകുന്നു.  ശൈശവ വിവാഹത്തിനെതിരെ, വിദ്യാഭ്യാസ നിഷേധത്തിനെതിരെ, ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ അവര്‍ക്കായിരുന്നുവെങ്കില്‍...
മലയാളികളാണ്, നൂറു ശതമാനം സാക്ഷരരാണ് എന്ന് നാം അഹങ്കരിക്കുമ്പോഴും പല കുടുംബങ്ങളും  താലിബാനിസമാണ് പിന്തുടരുന്നത്. സ്ത്രീയൊരു ഉപഭോഗ വസ്തുവാണ് പലര്‍ക്കും. വെറും ചരക്കുകള്‍.   അവള്‍ക്ക് മനസ്സുണ്ടെന്ന്, സ്വാതന്ത്ര്യദാഹമുണ്ടെന്ന്, അറിവിനുള്ള ദാഹമുണ്ടെന്ന് , ഈ ലോകം മുഴുവനും കാണുവാനും ആസ്വദിക്കാനും ആഗ്രഹമുണ്ടെന്ന് എത്രപേര്‍ അറിയുന്നു? എത്രപേര്‍ അംഗികരിക്കും? 
സമൂഹത്തിലെ, കുടുംബത്തിലെ, അവനവനിലെ താലിബാനിസത്തെ തുടച്ചു മാറ്റാന്‍ അതിനെതിരെ പ്രതികരിക്കാന്‍, പ്രാപ്തരാകാന്‍ മലാലമാര്‍ക്കാവട്ടെ എന്ന് ആഗ്രഹിക്കുന്നു.

Friday, July 12, 2013

'പെണ്‍നോട്ടങ്ങള്‍' പുസ്തകപ്രകാശനം

'പെണ്‍നോട്ടങ്ങള്‍'  ഡോ എം എന്‍ കാരശ്ശേരി ഇന്ന് (13.07.2013) പ്രകാശനം ചെയ്യുന്നു. മഞ്ചേരി ഗവ ബോയ്‌സ് സ്‌കൂളില്‍ വെച്ച് ഉച്ചയ്ക്ക് 12 മണിക്ക്...സ്വാഗതം

പ്രസാധനം പാപ്പിറസ് ബുക്‌സ്
വിതരണം നാഷണല്‍ ബുക്സ്റ്റാള്‍ (NBS)