Thursday, December 6, 2012

നേര്‍ച്ചക്കോഴികള്‍





പത്തുപതിമൂന്നു വര്‍ഷം മുമ്പ് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അകന്ന ബന്ധുവിന്റെ മകളെ മൈസൂരിലേക്ക് വിവാഹം കഴിച്ചു വിടുന്നു. അതിലപ്പുറം ഒന്നുമറിയില്ലായിരുന്നു. വയനാട്ടില്‍ മുസ്ലീങ്ങളുടെ നിക്കാഹും പെണ്ണിനെ കൂട്ടിക്കൊണ്ടുപോക്കുമൊക്കെ ഉച്ചയ്ക്ക് ശേഷമാണ് നടക്കാറ്. പക്ഷേ, ഈ കല്ല്യാണത്തിനു ചെന്നപ്പോള്‍ ചെറുക്കനും കൂട്ടരും നേരത്തെ എത്തിയിട്ടുണ്ട്. അതും ഒരു ലോറിയില്‍..

ലോറിയില്‍ വന്ന ചെറുക്കനെയും കൂട്ടരെയും കാണാന്‍ പിന്നെ കൗതുകമായിരുന്നു. കൂടെ വന്ന സ്ത്രീകളെല്ലാം ഒരു കുഞ്ഞു മുറിയില്‍ നിലത്ത് പുല്‍പ്പായ വിരിച്ച് ഇരിക്കുന്നു. അവര്‍ക്കു നടുവില്‍ കല്ല്യാണപ്പെണ്ണ്. കുട്ടികളല്ലാതെ മറ്റു ബന്ധുക്കളാരും അവിടെ ഇല്ലായിരുന്നു. കുട്ടികളോട് ചങ്ങാത്തം കൂടി അവരുടെ ഇടയിലേക്ക് ഇവളും സ്ഥലം പിടിച്ചു. മൈസൂരുകാരികള്‍ കല്ല്യാണപ്പെണ്ണിനെ ഒരുക്കുകയാണ്. തലനിറച്ച് മുല്ലപ്പൂ ചൂടിച്ച്, കൈകള്‍ നിറച്ചും ഗില്‍റ്റു പതിച്ച കുപ്പിവളകള്‍ ഇടുവിച്ച്, കാല്‍ വിരലില്‍ മിഞ്ചിയിടുവിച്ച്, ചില നൃത്തച്ചമയങ്ങളില്‍ കാണാറുള്ളതു പോലെ പുരികത്തിനു മുകളിലായി ചുവപ്പും കറുപ്പും വെള്ളയും കുഞ്ഞു കുഞ്ഞു പൊട്ടുകള്‍ പതിച്ച്, കാല്‍ നഖങ്ങളിലും കൈനഖങ്ങളിലും ക്യൂട്ടക്‌സ് അണിയിച്ച്...ഇതൊന്നും സാധാരണ വിവാഹങ്ങളില്‍ പതിവില്ല. ക്യൂട്ടക്‌സും പൊട്ടുമൊന്നുമണിയാറേയില്ലജീവിതത്തിലൊരുക്കലും. ആ പെണ്ണുങ്ങള്‍ ചിരിച്ചും കളിച്ചും കല്ല്യാണപ്പെണ്ണിനെ നോക്കി എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു. അതൊന്നും ഞങ്ങള്‍ക്ക് മനസ്സിലായതേയില്ല. അവര്‍ ഉറുദുവിലാണ് സംസാരിച്ചിരുന്നത് എന്ന് പിന്നീട് മനസ്സിലാക്കി.

പെണ്ണിനെ ചമയിക്കല്‍ പെട്ടെന്നൊന്നും അവസാനിക്കുന്നതായിരുന്നില്ല. മുഖത്ത് റോസ് പൗഡര്‍ ഇടുവിച്ച്, നെറ്റിച്ചുട്ടിവെച്ച്, ലിപ്സ്റ്റിക് തേച്ച്....മുഖത്തുകുറേ ഗില്‍റ്റും വാരിത്തേച്ചു. ഉണ്ടായിരുന്ന ചന്തമൊക്കെ അതോടെ പോയല്ലോ എന്ന് തോന്നിപ്പോയി.

പിന്നെ മണവാളന്‍ വരവായി..പള്ളിയില്‍വെച്ച് നിക്കാഹു കഴിഞ്ഞ് വന്നതാണ്. പക്ഷേ, ഈ പെണ്ണുങ്ങള്‍ക്കിടയില്‍ അവനൊരുത്തനേയുള്ളു. മറ്റുള്ളവരൊക്കെ പുറത്ത്..കൂട്ടത്തില്‍ മുതിര്‍ന്ന സ്ത്രീ എന്തൊക്കെയോ അവന്റെ ചെവിയില്‍ മന്ത്രിച്ചു. അവന്‍ താലി ചാര്‍ത്തി. പൂമാലയിട്ടു. അപ്പോഴാണ് വീണ്ടും മന്ത്രണം. അവന്‍ വധുവിനെ കെട്ടിപ്പിടിച്ച് ചെവിയിലെന്തൊക്കെയോ മന്ത്രിക്കുന്നു. പെണ്ണുങ്ങള്‍ രണ്ടുപേരുടേയും കൈകള്‍ പൂമാലകൊണ്ട് ചേര്‍ത്തു കെട്ടി പുറത്തേക്കിറക്കി. പന്തലിലിരുത്തി അവരുടെ എന്തൊക്കെയോ ചടങ്ങുകള്‍ വീണ്ടും നടത്തി പൂമാലബന്ധനം അഴിച്ചുമാറ്റി. പിന്നെ, വരന്റെ കൂട്ടുകാര്‍ അവളോട് എന്തൊക്കെയോ ചോദിക്കുകയായാണ്. പേരെന്താണെന്നും എത്രവരെ പഠിച്ചു എന്നുമൊക്കെയാണെന്ന് അടുത്തു നിന്ന ഉറുദു അറിയാവുന്നവര്‍ പറഞ്ഞു. പിന്നെയാണ് ബഹുരസം! വീട്ടുകാരോട് യാത്ര പറഞ്ഞു പോവുകയാണ്. നടന്നൊന്നുമല്ല ലോറി കിടക്കുന്നിടത്തേക്ക് പോകുന്നത്. മണവാളന്‍ അവളെ തോളിലേറ്റി ഇടവഴിയുലൂടെ ഒരു നടത്തമായിരുന്നു!

സത്യത്തില്‍, വ്യത്യസ്തമായൊരു കല്ല്യാണം കണ്ടതിന്റെ കൗതുകം മാത്രമായിരുന്നു അന്ന്. കുറച്ചു ദിവസം കഴിഞ്ഞ് വേറൊരു വിവാഹം, പിന്നെ പിന്നെ പലതും കേട്ടു. മൈസൂര്‍ കല്ല്യാണമെന്ന പേരില്‍. പലപ്പോഴും മൈസൂര്‍ കല്ല്യാണത്തിന് നിന്ന് കൊടുക്കേണ്ടി വരുന്നവര്‍ ദരിദ്രരായിരുന്നു. സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായി ഒട്ടും മുന്നിലല്ലാത്തവര്‍.

ഒരുവശത്ത് ആഡംബരത്തിലും ആര്‍ഭാടത്തിലും മുങ്ങിക്കുളിച്ച് വിവാഹങ്ങള്‍ നടക്കുമ്പോള്‍ മറുവശത്ത് ഇങ്ങനെ ചിലത് നടക്കുന്നു. അതിന് പലപ്പോഴും പൊതുസമൂഹം ശ്രദ്ധ കൊടുക്കാറുമില്ല. സ്ത്രീധനമോ, വിലപേശി ചോദിക്കുന്ന സ്വര്‍ണ്ണമോ കൊടുക്കാന്‍ കഴിവില്ലാത്ത എത്രയോ പേര്‍ നമുക്കു ചുറ്റുമുണ്ട്. അന്നന്നത്തെ ആഹാരത്തിനുപോലും വകകണ്ടെത്താന്‍ നിവൃത്തിയില്ലാത്തവര്‍. കേരളത്തില്‍ അങ്ങനെയുണ്ടോ എന്നു ചോദിക്കുമായിരിക്കും..സത്യമാണ്. കുഗ്രാമങ്ങളിലേക്ക് പോകുക, പ്രത്യകിച്ച് തമിഴ്‌നാടോ കര്‍ണ്ണാടകയോ ആയി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലേക്ക്..


മൈസൂര്‍ കല്ല്യാണങ്ങളും കല്ല്യാണങ്ങളല്ലേ എന്നു ചോദിച്ചേക്കാം. എവിടെയായാലും നന്നായി ജീവിച്ചാല്‍ പോരെ എന്നു ചോദിച്ചേക്കാം. പക്ഷേ, അപൂര്‍വ്വമായി മാത്രമേ നന്നായി പോകാറുള്ളു. കുറഞ്ഞ സ്വര്‍ണ്ണവും പണവും നല്‍കിയാല്‍ മൈസൂര്‍ കല്ല്യാണം നടത്താം. പക്ഷേ, ഈ പെണ്‍കുട്ടികള്‍ അതോടെ അന്യഗ്രഹവാസികളായി മാറുകയാണ്. അറിയാത്ത ഭാഷ, പരിചയിച്ചിട്ടില്ലാത്ത ഭക്ഷണം, കണ്ടുവളരാത്ത രീതികള്‍, തികച്ചും ഒറ്റപ്പെട്ടു പോകുന്നു ഇവര്‍. കുട്ടികളെ പഠിക്കാന്‍ വിടാന്‍ ഉത്സാഹികളല്ല ഈ മൈസൂര്‍ പഠാണികള്‍. അന്നുണ്ടാക്കുന്നതു കൊണ്ട് അന്നത്തെ ജീവിതം. നാളെയെക്കുറിച്ച് യാതൊരു ചിന്തയോ വിചാരമോ ഉണ്ടാവാറില്ല. രോഗം വന്നാല്‍ മന്ത്രിച്ചൂതികെട്ടാനുമൊക്കെ നടക്കും. ആശുപത്രിയില്‍ പോയി വിദഗ്ദചികിത്സയൊന്നും ഇവരുടെ നിഘണ്ടുവിലില്ല. ഭക്ഷണം തയ്യാറാക്കുന്നതു മുതല്‍ വിരുന്നുകാരെ സ്വീകരിക്കുന്നത് വരെ വ്യത്യസ്തം. എന്തുമാകട്ടെ, ഉപദ്രവം കൂടിയായാലോ?
മൂന്നോ നാലോ വര്‍ഷംകൊണ്ട് ചിലരെല്ലാം ആ സംസക്കാരവുമായി ഒത്തുപോകും. വീട്ടിലേക്കു മടങ്ങിയാലും പ്രയോജനമില്ലല്ലോ എന്നോര്‍ത്ത്, അപ്പോഴേക്കും ജനിച്ചുപോയ കുഞ്ഞുങ്ങളെയോര്‍ത്ത്...ഇതൊക്കെ സാധാരണ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍. ഇതിനൊക്കെ അപ്പുറത്താണ് ഗാര്‍ഹിക പീഡനങ്ങള്‍..അത് ഭര്‍ത്താവില്‍ നിന്ന് വേണ്ടുവോളം.
ചടച്ച പേക്കോലങ്ങളാകുന്നു പലരും. ഭര്‍ത്താവ് ആവശ്യപ്പെടുമ്പോഴൊക്കെ പണത്തിനായി നാട്ടിലേക്ക് പോന്നോളണം. മാനസികവും ശാരീരികവുമായ ഉപദ്രവങ്ങള്‍ സഹിച്ചോളണം. ഇതിനിടയ്ക്ക് ഉപേക്ഷിക്കലും നടത്തും ചിലര്‍.


ചില മൈസൂര്‍ കല്ല്യാണങ്ങള്‍ നടന്ന പെണ്‍കുട്ടികളുടെ വീട്ടിലെ അന്തരീക്ഷം നിരീക്ഷിച്ചിട്ടുണ്ട്. മിക്കയിടത്തും പിതാവിന് വേറെയും ഭാര്യയുള്ളവനായിരിക്കും. അല്ലെങ്കില്‍ ആദ്യഭാര്യയെ ഒഴിവാക്കി പുനര്‍ വിവാഹം നടത്തിയയാള്‍. ചിലതിലാകട്ടെ മാതാവ് പുനര്‍വിവാഹിത. ഇതെങ്ങനെയായാലും കുട്ടികളും അമ്മമാരുമാണ് പ്രയാസപ്പെടുന്നത്. ദാരിദ്ര്യം മാത്രമാണ് കൂട്ട്. ഒരു ഭാര്യയെയും ഒന്നോ രണ്ടോ കുഞ്ഞുങ്ങളെയും നോക്കാന്‍ കഴിവില്ലാത്തവനാണ് രണ്ടാം വിവാഹം കഴിക്കുന്നത്. അവിടെയും ഉണ്ടാകും കുഞ്ഞുങ്ങള്‍. ഭാര്യമാര് കൂലിപ്പണിയെടുത്ത് റേഷനരി വാങ്ങും. മക്കള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുറച്ചൊക്കെ പോകും. അല്ലെങ്കില്‍ പോയാല്‍ പോയി വന്നാല്‍ വന്നു...അങ്ങനെയൊക്കെയാണ്...പെണ്‍കുട്ടികള്‍ക്ക് പതിമൂന്ന് പതിന്നാല് വയസ്സാകുമ്പോഴേക്കും ബന്ധുക്കളും നാട്ടുകാരും കല്ല്യാണമായില്ലേ എന്ന ചോദ്യം തുടങ്ങും. ആ ചോദ്യത്തെ ഭയത്തോടെ കാണുന്നവര്‍ക്കു മുന്നിലേക്കാണ് മിതമായ സ്ത്രീധനത്തിനും സ്വര്‍ണ്ണത്തിലും തീര്‍ക്കാവുന്ന മൈസൂര്‍ കല്ല്യാണ ബ്രോക്കര്‍മാര്‍ പൊട്ടി വീഴുന്നത്.
അടുത്ത വീട്ടിലെ മൈസൂര്‍ കല്ല്യാണം കഴിഞ്ഞു പോയ പെണ്‍കുട്ടി രണ്ടോ മൂന്നോ മക്കളുമായി മടങ്ങി വന്നിട്ടുണ്ടാവും. അല്ലെങ്കില്‍ തോരാത്ത കഷ്ടപ്പാടാണെന്ന് കേട്ടിട്ടുണ്ടാവും. പക്ഷേ, തന്റെ മകള്‍ക്ക് അങ്ങനെ സംഭവിക്കില്ല എന്ന വിശ്വാസത്തിലാണ് അവളെയും അണിയിച്ചൊരുക്കുന്നത്. നാട്ടുകാരറിഞ്ഞ് ഒരു പുതിയാപ്ലയെ കിട്ടിയാല്‍ മതി. പിന്നെ വരുന്നതൊക്കെ വിധി, തലയിലെഴുത്ത്...നാട്ടില്‍ തന്നെ കെട്ടിച്ചു വിടുന്ന എത്ര പേര്‍ തീരാ ദുരിതത്തിലാവുന്നു. മൊഴി ചൊല്ലുന്നു. ഒന്നും സംഭവിക്കില്ല എന്നു സമാധാനിക്കാം എന്ന് അവര്‍ കരുതുന്നു.
ഒരു വയര്‍ ഒഴിഞ്ഞുകിട്ടിയാല്‍ അത്രയുമായി എന്നു വിചാരിക്കും ഇവര്‍.


ഈ കല്ല്യാണത്തിന്റെ പ്രശ്‌നങ്ങളെന്തൊക്കെയെന്ന് ആരും പറഞ്ഞു മനസ്സിലാക്കി കൊടുക്കാറില്ല. പള്ളിയും സമൂഹവുമൊക്കെ നിശബ്ദത നടിക്കും. ഇവര്‍ക്കൊക്കെ മനസ്സിനിണങ്ങിയ ആളെ സംഘടിപ്പിച്ചു കൊടുക്കാനാവുമോ? അല്ലെങ്കില്‍ പാവപ്പെട്ടവന്റെ ദുഖങ്ങള്‍ക്കെന്ത് പ്രസക്തി? അവരില്‍ നിന്ന് വോട്ടല്ലാതെ മറ്റൊന്നും കിട്ടാനില്ല.


തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക