Monday, September 3, 2007

കൈവരിയുടെ തെക്കേയറ്റം


വി.എച്ച്‌.എസ്‌.സിക്കാര്‍ പോയാലും കൈവരി ഒഴിയില്ല. മഴയായാലും വേനലായാലും...കടയിലും ട്യൂഷനും പോകുന്ന ഞങ്ങളാണ്‌ കുടുങ്ങുന്നത്‌. പാലം കടക്കാന്‍ കുറച്ചു പ്രയാസപ്പെടണം. എങ്ങോട്ടും നോക്കാതെ ഒറ്റ നടത്തമാണ്‌. കൈവരിയിലിരിക്കുന്നവരൊന്നും ശരിയല്ല എന്നൊരു കഥ അന്നു പ്രചരിച്ചിരുന്നു. ....എങ്ങോട്ടും നോക്കാതെയുള്ള നടത്തമായിരുന്നു എന്നെ കുടുക്കിയത്‌.


പുഴയ്‌ക്ക അക്കരെയായിരുന്നു സ്‌കൂളും ആശുപത്രിയും. നാട്ടിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവയായിരുന്നു. എന്നാല്‍ ബസ്സു പോകുന്ന റോഡും കവലയും ഇക്കരെയായിരുന്നു. നടുവിലൊരു പുഴയുള്ളത്‌ പണ്ട്‌ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു രോഗികള്‍ക്കും കുട്ടികള്‍ക്കും. മഴക്കാലത്ത്‌ അക്കരെ സ്‌കൂളിലെത്താന്‍ രണ്ടുകിലോമീറ്റര്‍ മുകളിലുള്ള തടിപ്പാലം കടക്കേണ്ടിയിരുന്നു. മഴക്കാലത്ത്‌ ചിലപ്പോള്‍ ചങ്ങാടമുണ്ടാവും. ഇല്ലിയോ, വാഴത്തടയോ കൊണ്ടുണ്ടാക്കിയ ചങ്ങാടങ്ങള്‍. മലവെള്ളപ്പാച്ചില്‍ കൂടുന്ന ദിവസങ്ങളില്‍ ചങ്ങാടങ്ങള്‍ അപ്രത്യക്ഷമാവും....

ഈ അവസ്ഥയില്‍ അനുഗ്രഹമായാണ്‌ പാലം വന്നത്‌. മൂന്നുനാലുവര്‍ഷമെടുത്തു പാലം പണി കഴിയാന്‍. പുഴയ്‌ക്കു കുറുകെ പാലം വന്നു. വടക്കുനിന്ന്‌ തെക്കോട്ട്‌ ഇരുവശത്തും കൈവരിയും. കറുപ്പും വെളുപ്പും പെയിന്റടിച്ചിരുന്നു കൈവരിക്ക്‌.

പാലം വന്നതോടെ നാട്ടിലെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക്‌ ആഘോഷമായി. അവര്‍ കൈവരി കൈയ്യേറി. വഴിയേ പോകുന്നു പെണ്ണുങ്ങളെ കമന്റടിച്ചും നേരം പോക്കു പറഞ്ഞും വൈകുന്നേരങ്ങള്‍ അവര്‍ സജീവമാക്കി. അവരുടെയൊക്കെ ഭാഗ്യം പോലെയും ആശപോലെയും ഹൈസ്‌കൂള്‍ വി.എച്ച്‌.എസ്‌.സിയായി...നാട്ടുകാര്‍ മാത്രമല്ല മറുനാട്ടിലെ പെണ്‍കുട്ടികളും വി.എച്ച്‌.എസ്‌.സിയില്‍ പഠിക്കാനെത്തി. മുമ്പൊക്കെ അഞ്ചുമണിക്ക്‌ കൈവരിയില്‍ ചേക്കേറുന്നവര്‍ അതോടെ മൂന്നരയോടെ എത്താന്‍ തുടങ്ങി.സ്‌കൂളുവിടുമ്പോഴേക്കും ഇരു കൈവരിയും കലുങ്കും നിറയും. ചൂളം വിളികള്‍...പാട്ട്‌...കണ്ണിറുക്കല്‍....ചിലര്‍ കൈവരിയില്‍ നിന്ന്‌എഴുന്നേറ്റ്‌ പുറകെ പോകും. വെയിറ്റിംഗ്‌ ഷെഡ്ഡിലേക്ക്‌...ഒരേ പെണ്‍കുട്ടിയെ പ്രേമിക്കുന്നവരാകട്ടെ ഉന്തും തള്ളുമാവും

വി.എച്ച്‌.എസ്‌.സി സുന്ദരികള്‍ക്കൊക്കെ ഇരട്ടപ്പേരുണ്ടാവും. മുയലും, കൊക്കും, തത്തയും....

മുയല്‍ വീട്ടിലെ പെണ്‍കുട്ടികള്‍ മൂന്നുനാലു വര്‍ഷം സജീവമായിരുന്നു വി.എച്ച്‌.എസ്‌.സിയില്‍ ..ഫസ്റ്റ്‌ ഇയറും സെക്കന്റ്‌ ഇയറുമായി മൂന്നു സഹോദരിമാര്‍ ......രണ്ടാമത്തെ മുയലായിരുന്നു അതിസുന്ദരി. അവളെ നോട്ടമിട്ട ഞങ്ങളുടെ നാട്ടുകാര്‍ പയ്യന്മാര്‍ തല്ലുകൂടിയത്‌ മിച്ചം. എന്റെ ക്ലാസ്‌മേറ്റ്‌ ബൈജുവിനെ അവരുടെ അപ്പച്ചന്‍ ഗാര്‍ഡാക്കി. അവര്‍ അയല്‍ക്കാരായിരുന്നു. മുയലുകള്‍ അവന്റെ നോട്ടത്തിന്‌ പുറത്തുപോയില്ല.

പക്ഷേ, അവന്‍ ഞങ്ങലെ നോക്കി സൈറ്റടിച്ചു.
"നിന്റെ കണ്ണു കുത്തിപ്പൊട്ടിക്കും കേട്ടോ ബൈജു"..
"മുയലുകളെ നോക്കി ഒന്നു കൊടുക്കാന്‍ പറ്റുന്നില്ലാലോ...പിന്നെ.."- അവന്‍ പറഞ്ഞു.

വി.എച്ച്‌.എസ്‌.സിക്കാര്‍ പോയാലും കൈവരി ഒഴിയില്ല. മഴയായാലും വേനലായാലും...കടയിലും ട്യൂഷനും പോകുന്ന ഞങ്ങളാണ്‌ കുടുങ്ങുന്നത്‌. പാലം കടക്കാന്‍ കുറച്ചു പ്രയാസപ്പെടണം. എങ്ങോട്ടും നോക്കാതെ ഒറ്റ നടത്തമാണ്‌. കൈവരിയിലിരിക്കുന്നവരൊന്നും ശരിയല്ല എന്നൊരു കഥ അന്നു പ്രചരിച്ചിരുന്നു. ....എങ്ങോട്ടും നോക്കാതെയുള്ള നടത്തമായിരുന്നു എന്നെ കുടുക്കിയത്‌.

മഴയാണെങ്കില്‍ കൂടുതല്‍ സൗകര്യമായി പാലം കടക്കാന്‍ കുടമറച്ചു പിടിച്ച്‌ ഒറ്റ നടത്തം. തെക്കേയറ്റത്ത്‌ എത്തിയപ്പോള്‍ കുടയാരോ പിടിച്ചു വലിച്ചു. ഞാനന്ന്‌ പത്താംക്ലാസുകാരി. ചേട്ടന്‌ ആളുമാറിയെന്ന്‌ ഉറപ്പിച്ചു.
'അയ്യോ' എന്നൊന്ന്‌ പറയുകയും ചെയ്‌തു ചേട്ടന്‍.
കുറേ ദിവസം കഴിഞ്ഞാണ്‌ ചേട്ടനും കൂട്ടുകാരനും പുറകെ പോന്നത്‌. രണ്ടുപേരെയും എനിക്കറിയാം. അയല്‍വാസിയല്ല. എങ്കിലും അടുത്താണ്‌.

അടുത്തെത്തിയപ്പോള്‍ ചേട്ടന്‍പറഞ്ഞു "കൊടേപിടിച്ചു പൊക്കിയത്‌ ചുമ്മാതെയല്ലാട്ടോ, കൊച്ചിനെ ഇവനിഷ്ടവാ....."
......
പോലീസ്‌, ഫോറസ്‌റ്റ്‌, മറ്റു സര്‍ക്കാരാഫീസുകളില്‍ ജോലിയാണ്‌ അന്ന്‌ കൈവരിയിലിരുന്ന പലര്‍ക്കും...കുടുംബവും കുട്ടികളുമായി...

ഇപ്പോഴും സജീവമാണ്‌ കൈവരി. പക്ഷേ ഇപ്പോള്‍ അവരല്ലെന്നുമാത്രം.

ഒരു ചോദ്യം മാത്രം. പാലമേ നിനക്ക്‌ കൈവരിയില്ലായിരുന്നെങ്കില്‍.....

*തലക്കെട്ടിന്‌ പി പത്മരാജനോട്‌ കടപ്പാട്‌

5 comments:

Myna said...

വി.എച്ച്‌.എസ്‌.സിക്കാര്‍ പോയാലും കൈവരി ഒഴിയില്ല. മഴയായാലും വേനലായാലും...കടയിലും ട്യൂഷനും പോകുന്ന ഞങ്ങളാണ്‌ കുടുങ്ങുന്നത്‌. പാലം കടക്കാന്‍ കുറച്ചു പ്രയാസപ്പെടണം. എങ്ങോട്ടും നോക്കാതെ ഒറ്റ നടത്തമാണ്‌. കൈവരിയിലിരിക്കുന്നവരൊന്നും ശരിയല്ല എന്നൊരു കഥ അന്നു പ്രചരിച്ചിരുന്നു. ....എങ്ങോട്ടും നോക്കാതെയുള്ള നടത്തമായിരുന്നു എന്നെ കുടുക്കിയത്‌.

വിശാഖ് ശങ്കര്‍ said...

ആരാലും ശ്രദ്ധിക്കപ്പെടാതെ (ആരും ശല്യപ്പെടുത്താതെ)
പാലം കടക്കേണ്ടിവരുന്ന പെണ്‍കൊടിയുടെ ദു:ഖം ആര് എഴുതുമോ എന്തോ..:)

ഇട്ടിമാളു അഗ്നിമിത്ര said...

വിശാഖ് ശങ്കര്‍ .. ആ കമന്റ് ജോറായി... ആരും അവളെ കുറിച്ച് ആലോചിക്കില്ലല്ലെ...

മൈന പറയാന്‍ മറന്നു.. കൈവരികള്‍ ഇല്ലാരുന്നെങ്കില്‍ ഇങ്ങനെ ഒരു പോസ്റ്റ് എഴുതുമായിരുന്നോ..?

വല്യമ്മായി said...

നല്ല കുറിപ്പ്

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മൈനയുടെ ഈ കഥയുടെ പ്രത്യ്യേകത എന്നത് അതു ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്നു എന്നതാണ്.ഗ്രാമീണ വിദ്യാലയങ്ങളില്‍ പഠിച്ച ഓരോരുതതര്‍ക്കും ഇത്തരം നൂറു നൂറ് കഥകളുടെ അനുഭവം ഉണ്ടാകും....വി.എച്ച്.സി..എന്ന പേരു തന്നെ എന്നെ കാലത്തിലൂടെ പുറകോട്ടു നടക്കാ‍ന്‍ പ്രേരിപ്പിച്ചു...വി.എച്ച്.സി.നാട്ടില്‍ ആദ്യം വന്നപ്പോള്‍ ഉണ്ടായ അല്‍ഭുതം, മറുനാട്ടില്‍ നിന്നു വരുന്ന സുന്ദരിമാര്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ്..എല്ലാം...മൈനയൂടെ കഥയിലെപ്പോലെ....നന്ദി മൈന..