Sunday, November 18, 2007

സര്‍പ്പഗന്ധി (അമല്‍പ്പൊരി)



ബ്ലോഗിന്റെ പേരുകൂടിയായ സര്‍പ്പഗന്ധി എന്ന പേര്‌ ധ്വനിപ്പിക്കുന്നത്‌ പലതാണ്‌. അതു കൊണ്ടു തന്നെ ഈ സസ്യത്തെക്കുറിച്ച്‌ നിരവധി കെട്ടുകഥകളും നിലവിലുണ്ട്‌. പേരുകേള്‍ക്കുമ്പോള്‍ സര്‍പ്പവുമായി ബന്ധമുണ്ടാവാം എന്നു തോന്നിയേക്കാം. എന്നാല്‍ കാര്യമായ ബന്ധമില്ലെന്നു പറയാം.

കുടുംബം അപോസൈനസീ
ശാസ്‌ത്രനാമം Rauwolfia serpntina

ഒരു മീറ്ററില്‍ താഴെ പൊക്കമുള്ള കുറ്റച്ചെടിയാണ്‌ സര്‍പ്പഗന്ധി. കേരളത്തിലടക്കം ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും കാട്ടുചെടിയായി വളരുന്നു.

ഇല വെള്ളത്തിലിട്ടു വേകുമ്പോള്‍ പാമ്പിന്റെ ഗന്ധമുണ്ടാവുന്നതാണ്‌ ഈ പേരു വരാന്‍ കാരണമെന്നു ചില പുസ്‌തകങ്ങളില്‍ കാണുന്നു. ആരാണ്‌ പാമ്പിന്‍രെ ഗന്ധമറിഞ്ഞവര്‍. ഗന്ധമറിഞ്ഞ്‌ പാമ്പാണെന്നു തിരിച്ചറിയാനാവുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഈ കഥയ്‌ക്ക്‌ പ്രാധാന്യമില്ലാതാവുന്നു.

മറ്റൊന്ന്‌ പാമ്പിനേ പോലെയാണത്രേ വേര്‌. അതുകൊണ്ടാവാം ഈ പേരുവന്നതെന്ന്‌.
മറ്റൊന്ന്‌ പേരിനൊപ്പം സര്‍പ്പമുള്ളതുകൊണ്ട്‌ ചില കൊച്ചു പുസ്‌തകങ്ങളില്‍ വേര്‌ അരച്ചുകുടിച്ചാല്‍ സര്‍പ്പവിഷം ശമിക്കും എന്ന്‌ എഴുതി കാണുന്നു.

സര്‍പ്പവിഷത്തിനുള്ള ആയൂര്‍വേദ ചികിത്സയില്‍ മരുന്നു കൂട്ടുകളില്‍ ചേര്‍ക്കുന്നുണ്ട്‌. എന്നാല്‍ വിഷചികിത്സയില്‍ പ്രാധാന്യമുള്ള ഔഷധമല്ല സര്‍പ്പഗന്ധി .
രക്താദി സമ്മര്‍ദത്തിനും ഉറക്കത്തിനും ഉപയോഗിക്കുന്ന ഔഷധമാണ്‌ സര്‍പ്പഗന്ധി.
പാമ്പുകടിയേല്‍ക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കുറയുകയാണ്‌ ചെയ്യാറ്‌. ആയൂര്‍വേദചികിത്സയില്‍ ഉറക്കം ചി്‌ലപ്പോള്‍ നിഷിദ്ധവുമാണ്‌. അതുകൊണ്ടൊക്കെ സര്‍പ്പ ചികിത്സയില്‍ ദോഷകരമായി ബാധിക്കുകയാണ്‌ ചെയ്യുക.
രക്തസമ്മര്‍ദ്ദം കുറക്കുകയും, തലച്ചോറിലെ നാഡികളെ ഉദ്ദീപിപ്പിച്ച ഉറക്കും നല്‍കുകയുമാണ്‌ ഈ സസ്യം ചെയ്യുന്നത്‌.
വേരാണ്‌ ഔഷധയോഗ്യം.
ആയുര്‍വേദ കഷായങ്ങളായ രാസ്‌നാദി കഷായം, രാസ്‌നേരണ്‌ഠാദി കഷായം എന്നിവയിലെ പ്രധാന ചേരുവയാണ്‌ സര്‍പ്പഗന്ധി. ഈ കഷായങ്ങള്‍ നിശ്ചിത അളവില്‍ പതിവായി കഴിച്ചാല്‍ രക്താദി സമ്മര്‍ദ്ദം നിയന്ത്രിക്കാം. ഉറക്കമുണ്ടാവുകയും ചെയ്യും.

ആധുനിക ചികിത്സാ ശാസ്‌ത്രത്തില്‍ രക്തസമ്മര്‍ദ്ദത്തിനുള്ള സിദ്ധൗഷധമായ സെര്‍പ്പാസില്‍ ഗുളിക സര്‍പ്പഗന്ധി വേരില്‍ നിന്നാണ്‌ നിര്‍മിക്കുന്നത്‌.


ബ്ലോഗിന്‌ സര്‍പ്പഗന്ധി എന്ന പേര്‌ കണ്ടപ്പോള്‍ ഒരാള്‍ ഇങ്ങനെയാണ്‌ എഴുതിയത്‌.
'Sarpagandhi, truly!!! Sarpagandhi is one of the most romantic words available in the Malayalam language, right!!...........'
അതേ സര്‍പ്പഗന്ധി എന്ന പേരിന്‌ ഏതു കാല്‌പനികാര്‍ത്ഥവും നമുക്കു നല്‌കാം. ഏതു തരത്തിലും.

Friday, November 16, 2007

സീരിയലുകളില്‍ എത്ര മീരമാരുണ്ട്‌?

സീരിയലുകളില്‍ എത്ര മീരമാരുണ്ട്‌ എന്ന വിഷയത്തില്‍ ഗവേഷണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ചാനലുകാരെങ്കിലും ഇതു ശ്രദ്ധിക്കണ്ടതാണ്‌. കാരണം സീരിയല്‍ കാഴ്‌ചക്കാര്‍ക്ക്‌ ഇതൊരു ബുദ്ധിമുട്ടാണ്‌. കഷ്ടകാലത്തിന്‌ കറണ്ടെങ്ങാന്‍ പോയാല്‍ ആ നേരത്ത്‌ കണ്ട സൂഹൃത്തിനോടൊ ബന്ധുവിനോടോ 'മീരയ്‌ക്കെന്തു പറ്റി?' എന്നു കഥയറിയാന്‍ ചോദിച്ചു പോയാല്‍ കുടുങ്ങി.

ഏതു മീര?
'മാധവത്തിലെ, കല്ല്യാണിയിലെ, മനപ്പൊരുത്തത്തിലെ...ഏതു മീര..?'
കാഴ്‌ചക്കാരെ ഇങ്ങനെ കഷ്ടപ്പെടുത്തരുതെ...


ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചേക്കാം. പേരിലെന്തെങ്കിലുമൊക്കെ ഉണ്ടാവാതെ തരമില്ലല്ലോ.
സീരിയല്‍ എഴുത്തുകാര്‍ക്ക്‌ മൊത്തത്തില്‍ മീര മാനിയ പിടിപെട്ടിട്ടുണ്ടെന്നു തോന്നുന്നു. എന്തുകൊണ്ടാണ്‌ എല്ലാവര്‍ക്കും 'മീര 'എന്ന പേരിനോട്‌ ഇത്രകമ്പം എന്നാണ്‌ മനസ്സിലാവാത്തത്‌.
സീരിയല്‍ കാണുന്ന ശീലം എനിക്കില്ല. പക്ഷേ വിരുന്നുകാര്‍ സീരിയല്‍ ഭ്രമക്കാരാണെങ്കില്‍ ചിലപ്പോള്‍ അവര്‍ക്കൊപ്പം കുറച്ചുസമയം ഇരുന്നേക്കാം. അല്ലെങ്കില്‍ മറ്റു ജോലികള്‍ക്കിടയിലൂടെ കേട്ടേക്കാം. അത്രമാത്രം.
'മീരാ മാനിയ' മുമ്പ്‌ കണ്ടത്‌ സുസ്‌മേഷിന്റെ കഥകളിലായിരുന്നു. ഏതു സ്‌ത്രീ കഥാപാത്രത്തിനും പേര്‌ 'മീര'. ഒരു കഥയുടെ പേരു തന്നെ 'ഞാന്‍ മീര'. മികച്ച കഥകളിലൊന്നായ ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകത്തിലും ഡോ. മീര. അംശത്തിലെ വിരുന്നുകാര്‍, തേര്‌ തെളിക്കുന്ന പാര്‍ത്ഥന്‍, വ്യായാമ സ്ഥലങ്ങള്‍...തുടങ്ങിയ കഥകളിലും മീരയെ
കാണാം.
ലോകത്ത്‌ വേറൊരു പേരില്ലേ ? എന്ന്‌ കഥാകൃത്തിനോട്‌ ചോദിച്ചിട്ടുണ്ട്‌.
മീര കഥാകൃത്തിന്റെ ജീവിതത്തോട്‌ അത്രയ്‌ക്ക്‌ അടുത്തു നിന്നിരുന്നു. പ്രണയിനി. കാലംകൊണ്ട്‌ മറ്റൊരു ചന്ദ്രികയായവള്‍. ഇവിടെ സുസ്‌മേഷിനോട്‌ പൊറുക്കാം. കഥകള്‍ മാറുന്നെങ്കിലും കഥാപാത്ര0 മാറുന്നില്ലെന്നതുകൊണ്ട്‌.

പക്ഷേ സീരിയലുകളുടെ സ്ഥിതി ഇതാണോ?

വൈകിട്ട്‌ ആറരമുതല്‍ എട്ടുമണി വരെ സംപ്രേക്ഷണം ചെയ്യുന്ന കല്ല്യാണി, മാധവം, മനപ്പൊരുത്തം മൂന്നു സീരിയലുകളിലെയും പ്രധാന കഥാപാത്രങ്ങള്‍ മീര.
തിരക്കഥ, സംവിധാനം, നിര്‍മ്മാണം എല്ലാം വേറെ വേറെ ആളുകള്‍. മൂന്നും സൂര്യ ടിവിയില്‍ അടുത്തടുത്ത്‌ വരുന്ന സീരിയലുകള്‍. ഇനി മറ്റു ചാനലുകളില്‍ എത്ര മീരമാരുണ്ടെന്നറിയില്ല. സൂര്യയില്‍ എട്ടുമണിക്കു ശേഷവും... സീരിയലുകളില്‍ എത്ര മീരമാരുണ്ട്‌ എന്ന വിഷയത്തില്‍ ഗവേഷണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ചാനലുകാരെങ്കിലും ഇതു ശ്രദ്ധിക്കണ്ടതാണ്‌. കാരണം സീരിയല്‍ കാഴ്‌ചക്കാര്‍ക്ക്‌ ഇതൊരു ബുദ്ധിമുട്ടാണ്‌. കഷ്ടകാലത്തിന്‌ കറണ്ടെങ്ങാന്‍ പോയാല്‍ ആ നേരത്ത്‌ കണ്ട സൂഹൃത്തിനോടൊ ബന്ധുവിനോടോ 'മീരയ്‌ക്കെന്തു പറ്റി?' എന്നു കഥയറിയാന്‍ ചോദിച്ചു പോയാല്‍ കുടുങ്ങി.

ഏതു മീര?
'മാധവത്തിലെ, കല്ല്യാണിയിലെ, മനപ്പൊരുത്തത്തിലെ...ഏതു മീര..?'
കാഴ്‌ചക്കാരെ ഇങ്ങനെ കഷ്ടപ്പെടുത്തരുതെ...
എന്തുകൊണ്ട്‌ മീര എന്ന പേര്‌ ഇത്രത്തോളം ഇഷ്ടപ്പെടുന്നു?
ലോകത്ത്‌ വേറെ പേരുകളില്ലേ?
ഓ..ഒരു പേരിലെന്തിരിക്കുന്നു .അല്ലേ...കഥയിലല്ലേ കാര്യം.

Tuesday, November 13, 2007

കാമുകിമാരെപ്പോലെ ധൈര്യപൂര്‍വ്വം ഇറങ്ങിപ്പോകുന്ന പുസത്‌കങ്ങള്‍.

കാമുകിമാരെപ്പോലെ ഇറങ്ങിപ്പോകുന്ന പുസ്‌തകങ്ങള്‍ ചിലപ്പോള്‍ മടങ്ങി വരുന്നത്‌ അഭിസാരികമാരെപ്പോലെ ആയിരിക്കും.
പലതരം വിയര്‍പ്പുകളേറ്റ്‌, ശ്വാസങ്ങളേറ്റ്‌, ചെളിപിടിച്ചതും ചിലപ്പോള്‍ സുഗന്ധം പരത്തുന്ന വിരലുകളുടെ ലാളനകളേറ്റ്‌, പിന്നിയും കീറിയും തുന്നലുകളെല്ലാം വിട്ട്‌...അവള്‍ കടന്നു വരുന്നു....വീണ്ടും ഇറങ്ങിപ്പോകാന്‍...


പുസ്‌തകങ്ങളെ അലമാറികളില്‍ അടച്ചിടാമെന്ന്‌ വ്യാമോഹിക്കുകയേ വേണ്ട. അവസാനം വീട്ടില്‍നിന്ന്‌ കാമുകിമാരെപ്പോലെ ധൈര്യപൂര്‍വ്വം ഇറങ്ങിവരും. വാസ്‌തവത്തില്‍ പുസ്‌തകങ്ങള്‍ക്ക്‌ സ്വന്തം വീടുകളേ ഇല്ല. വീടുകളും പുസ്‌തകശാലകളും അവയുടെ ഇടത്താവളങ്ങള്‍ മാത്രമാണ്‌. ഒരുനാള്‍ വീട്ടില്‍ കയറി വരുന്ന സന്ദര്‍ശകന്റെ കൂടെ അവ സ്ഥലം വിടും, നാടുചുറ്റും.

മാതൃഭൂമി ബുക്‌സ്‌ ജേണലില്‍ എ. സഹദേവന്‍ എഴുതിയ വരികളാണിത്‌. വായനയെക്കുറിച്ച്‌, പുസ്‌തകങ്ങളെക്കുറിച്ച്‌ ഇത്ര മനോഹരമായ കുറിപ്പ്‌ അടുത്തെങ്ങും വായിച്ചിട്ടില്ല.

പുസ്‌തകങ്ങള്‍ വിലകൊടുത്തു വാങ്ങിയാലും പലപ്പോഴും നമ്മുടെ അലമാരയിലുണ്ടാവില്ല. പകരം സുഹൃത്തിന്റെ മറ്റൊരു പുസ്‌തകം നമ്മുടെ ശേഖരത്തില്‍ സ്ഥാനം പിടിക്കുകയും ചെയ്യും.

എഴുത്ത്‌, വായന, ആസ്വാദനം എന്നിവയുടെ ലോകം പര്‍വതങ്ങളും താഴ്‌വരകളും ജലരാശിയും ആകാശവും ജീവനും നിറഞ്ഞുനില്‍ക്കുന്ന വിശാലമായ ഭൂവിഭാഗം പോലെയാണ്‌.
രണ്ടിനും സാമ്യങ്ങളുണ്ട്‌ അതിരുകളില്ലാത്ത ഇടങ്ങളാണ്‌. ആര്‍ക്കും എവിടെനിന്നും എങ്ങനെയും പ്രവേശിക്കാം. വലിയൊരു മരച്ചോട്ടിലിരിക്കാം-പുസ്‌തകം തരുന്ന ചങ്ങാത്തത്തിന്റെ പ്രതീകമായി അതിനെ എണ്ണുക. ഒരു ചെറു ചെടി നട്ടുപിടിപ്പിക്കാം. ഒരാശയം മുളപ്പിച്ചെടുക്കുന്നതിന്‌ തുല്യമായി അതിനെ കാണുക. ഇനി അതുമല്ലെങ്കില്‍ അവിടെയൊക്കെ ചുറ്റിനടന്ന്‌ കണ്ട്‌ ആസ്വദിക്കുന്നതില്‍നിന്ന്‌ ആരു്‌ നമ്മളെ തടയാന്‍?


പുസ്‌തകം തൊട്ടുനോക്കുകയോ!
അങ്ങനെയൊരു കാഴ്‌ചപ്പാട്‌. തൊട്ടുകഴിഞ്ഞാല്‍ തുറന്നുനോക്കാതിരിക്കുമോ? ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന ആര്‍തര്‍ ബാല്‍ഫൗര്‍ (1902) വായനയുടെ സര്‍വസാധാരണമായ രസം എന്തെന്ന്‌ പറഞ്ഞത്‌ കേള്‍ക്കാം.
"പുതിയ ഒരു പുസ്‌തകം കിട്ടിയാല്‍ പേജുകള്‍ പടപടാന്ന്‌ മറിച്ച്‌ ഒന്ന്‌ രിടത്ത്‌ കണ്ണോടിച്ച്‌ ഓട്ടപ്രദക്ഷിണ വിദ്യ നടത്താത്ത വായനക്കാരന്‍ പുസ്‌തകത്തിന്റെ രസമറിയുന്നില്ല'.
ശരിയാണ്‌. അലസമായി പേജുകള്‍ മറിച്ചുനോക്കി, മടിയില്‍ തുറന്ന്‌വെച്ച്‌ കണ്ണടച്ച്‌ മയങ്ങി, ഞെട്ടിയുണര്‍ന്ന്‌ മാറ്റിവെച്ച്‌.... പിന്നെപ്പോഴോ ആണ്‌ യഥാര്‍ത്ഥത്തില്‍ ആദ്യാക്ഷരംതൊട്ടുള്ള വായന. ആരും സമ്പൂര്‍ണമായി പെട്ടെന്ന്‌ പുതുപുസ്‌തകങ്ങളിലേക്ക്‌ കടന്നുചെല്ലുന്നില്ല. കടന്നാലോ?


ശരിയാണ്‌ പുസ്‌തകങ്ങള്‍ ഇങ്ങനെയൊക്കെയാണ്‌ വായനക്കാരുടെ ‍ജീവിതത്തില്‍ .
ഡോ. എം. എം. ബഷീര്‍ പറഞ്ഞിട്ടുണ്ട്‌ എതു പുതിയ പുസ്‌തകം കൈയ്യലെത്തിയാലും അതൊന്ന്‌ വിടര്‍ത്തി മുഖത്തോടടുപ്പിച്ച്‌ പുതുമണം ആവോളം ആവാഹിച്ചെടുക്കുമത്രേ അദ്ദേഹം. നമുക്കു വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആ പുതുമയെ സ്വീകരിക്കുന്നതിലൊരു ആനന്ദമുണ്ട്‌. അനിര്‍വചനീയമായ ആനന്ദം.

മറന്നുവെച്ച പുസ്‌തകം എന്നൊന്നുണ്ടോ എന്നും
പ്രസക്തമായ ചോദ്യമായി ഇപ്പോള്‍ മുന്നില്‍ വരുന്നു. വായനയുടെ ഇടവേളകളില്‍ പുസ്‌തകം അതിന്റെ സ്ഥാനങ്ങള്‍ സ്വയം കെത്തുകയാണ്‌. അലമാറകളില്‍നിന്ന്‌ പുറത്തുവരുന്ന പുസ്‌തകങ്ങള്‍ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചുതുടങ്ങുകയാണ്‌. അവ എവിടേയും സ്ഥാനം പിടിക്കും. ജനല്‍പ്പിടിയില്‍, ചാരുപടിയില്‍, കട്ടിളപ്പടിയില്‍, ഊഞ്ഞാല്‍പ്പലകയില്‍, അടുക്കളയില്‍.
ചെവി മടങ്ങിയ കാവല്‍നായയെപ്പോലെ താളിന്റെ കോണ്‌ മടങ്ങി, ചാഞ്ഞോ, ചെരിഞ്ഞോ കമിഴ്‌ന്നോ മലര്‍ന്നോ ചാരുകസേരച്ചോട്ടില്‍ പുസ്‌തകം കാത്തുകിടക്കും.
ടി.വി.യാണ്‌ ഇനി താരം എന്ന്‌ പറഞ്ഞ മാര്‍ഷല്‍ മക്‌ലൂഹനെ പരിഹസിച്ചുകൊണ്ട്‌ പുസ്‌തകം ടെലിവിഷന്‌ മേലെയും കയറി ഇരിപ്പുറപ്പിക്കും


കാമുകിയെപ്പോലെ ഇറങ്ങിപ്പോകുകയും ചെയ്യും.

എങ്കിലും സഹദേവന്‍ സര്‍ എഴുതാത്ത ഒന്നു കുറിക്കട്ടെ കാമുകിമാരെപ്പോലെ ഇറങ്ങിപ്പോകുന്ന പുസ്‌തകങ്ങള്‍ ചിലപ്പോള്‍ മടങ്ങി വരുന്നത്‌ അഭിസാരികമാരെപ്പോലെ ആയിരിക്കും.

പലതരം വിയര്‍പ്പുകളേറ്റ്‌, ശ്വാസങ്ങളേറ്റ്‌, ചെളിപിടിച്ചതും ചിലപ്പോള്‍ സുഗന്ധം പരത്തുന്ന വിരലുകളുടെ ലാളനകളേറ്റ്‌, പിന്നിയും കീറിയും തുന്നലുകളെല്ലാം വിട്ട്‌...അവള്‍ കടന്നു വരുന്നു....വീണ്ടും ഇറങ്ങിപ്പോകാന്‍...

എ. സഹദേവന്റെ ലേഖനം

ഇവിടെ‍ വായിക്കാം