Monday, November 12, 2007

മച്ചാന്റെ സ്വന്തം ഫാത്തിമാ ബീവി

സുല്‍ത്താന്‍ ഇതിനുമുമ്പ്‌ വേറെ കല്ല്യാണം കഴിച്ചിട്ടില്ലെന്നതായിരുന്നു അത്ഭുതപ്പെടുത്തിയ മറ്റൊന്ന്‌.മുസ്ലീം പുരുഷന്മാര്‍ക്കിടയില്‍ അങ്ങനെയൊരാളെ കണ്ടത്താന്‍ പ്രയാസമായിരുന്നു.ഇത്രകാലം കല്ല്യാണം കഴിക്കാതിരുന്നതിനേക്കുറിച്ച്‌ ഗോവിന്ദന്‍കുട്ടി ചോദിച്ചപ്പോള്‍ "കല്ല്യാണം കഴിക്കുന്നതെന്തിനാണെന്ന്‌ തനിക്കറിയില്ലായിരുന്നു" പോലും എന്നാണ്‌ പ്രതികരിച്ചത്‌.

ദീപാവലി കഴിഞ്ഞു വന്ന ഞായറാഴ്‌ചയായിരുന്നു പാത്തൂട്ടി ഇത്തായുടെ നിക്കാഹ്‌. പറമ്പിന്റെ തെക്കു-കിഴക്കേ അതിരില്‍ വെള്ളമെടുക്കുന്ന ഓലിക്കരുകിലായിരുന്നു അവരുടെ വീട്‌. വിളിച്ചാല്‍ വിളി കേള്‍ക്കുന്നിടമല്ല. കശുമാവും പ്ലാവും കവുങ്ങും നിറഞ്ഞ ഇരുളടഞ്ഞ പറമ്പിലെ , കരിയില ചവിട്ടി വേണമായിരുന്നു അവിടേക്കു പോകാന്‍. എന്നിരുന്നാലും പാത്തൂട്ടിഇത്ത ഞങ്ങളുടെ പ്രിയപ്പെട്ട അയല്‍ക്കാരിയായിരുന്നു.
കാലത്തും വൈകിട്ടും വെള്ളമെടുക്കാന്‍പോകുമ്പോള്‍ പാത്തൂട്ടി ഇത്ത ഓട്ടുവിളക്കും, കിണ്ടിയും, ഉമ്മയുടെ കോളാമ്പിയും പുളിയിട്ടു തേച്ചുകഴുകാന്‍ കുളത്തിനരികിലേക്ക്‌ വന്നു.

പ്രായം അമ്പതിനോടടുത്തിരുന്നു. കല്ലും മണ്ണും കൂപ്പില്‍ നിന്ന്‌ കട്ടന്‍സ്‌ ചുമന്നും പതം വന്ന ശരീരം.അതിലപ്പുറം സൗന്ദര്യം പരയാനില്ല. ആങ്ങളമാരൊക്കെ പെണ്ണുകെട്ടി വേറെ താമസം തുടങ്ങിയിരുന്നു. അനിയത്തിയുടെ മകളെ കെട്ടിക്കാറായിരുന്നു. പാത്തൂട്ടിഇത്ത മാത്രം കട്ടന്‍സ്‌ ചുമന്നും കല്ലും മണ്ണും ചുമന്നും ഉമ്മയെ നോക്കി കാലം കഴിച്ചു.
ചെറു പ്രായത്തില്‍ ഒരു നിക്കാഹ്‌ കഴിഞ്ഞിരുന്നു എന്ന്‌ അമ്മ പറഞ്ഞു. രണ്ടാഴ്‌ച കഴിഞ്ഞ്‌ അയാള്‍ഉപേക്ഷിച്ചു.
'പണ്ടത്തെ പാത്തൂട്ടി ഇത്താനെ വെച്ചുനോക്കുമ്പോള്‍ ഇപ്പോ എന്തോരം സൗന്ദര്യമുണ്ട്‌' എന്നായിരുന്നു ഭര്‍ത്താവുപേക്ഷിച്ചതിനെക്കുറിച്ച്‌ അമ്മയുടെ കമന്റ്‌.

ഞങ്ങള്‍ ദീപാവലിയുടെ അവധിക്ക്‌ നാട്ടില്‍ വന്നപ്പോഴാണ്‌ പാത്തൂട്ടി ഇത്തായുടെ കല്ല്യാണക്കാര്യമറിയുന്നത്‌. ഞങ്ങളുടെ തെക്കുകിഴക്കേ അതിരില്‍ നിന്ന്‌ വാവലുകളുടെ ചിറകടിയൊച്ചയോ, കുറുക്കന്റെ ഒരിയിടലോ, വല്ലപ്പോഴും വരുന്ന മലമുഴക്കി വേഴാമ്പലിന്റെ മുഴക്കമോ, മരം കൊത്തിയുടെ കൊത്തലോ കേട്ടിരുന്നുടത്തു നിന്ന്‌ മാപ്പിളപ്പാട്ട്‌ ഒഴുകി വന്നു. കവുങ്ങിന്‍ വാരിയും കാട്ടു മരങ്ങളും കൊണ്ട്‌ പന്തലു പണിതുടങ്ങിയിരുന്നു. ആങ്ങളമാരുടെ മക്കള്‍ കാട്ടില്‍ നിന്ന്‌ ഈന്തോല കൊണ്ടുവന്നു. പന്തല്‍ അലങ്കരിക്കാന്‍ ...
ഏറ്റൂമാനൂര്‌ താമസിക്കുന്ന ഞങ്ങളുടെ അമ്മായിയാണത്രേ പാത്തൂട്ടി ഇത്താക്ക്‌ നിക്കാഹുണ്ടാക്കിയത്‌. സ്‌ത്രീ ധനമൊന്നുമില്ല. കാതിലെ പൂക്കമ്മല്‍മാത്രം.

എന്തുകൊണ്ടോ ദീപാവലിയുടെ അവധി കഴിഞ്ഞ്‌ മറയൂരിലേക്ക്‌ പോകാന്‍ ഞങ്ങള്‍ക്ക്‌ മനസ്സു വന്നില്ല.
ഞായറാഴ്‌ച കല്ല്യാണം കഴിഞ്ഞിട്ട്‌ പോയാല്‍ മതിയെന്ന്‌ ആഗ്രഹിച്ചു. അന്‍പതിനോടടുക്കുന്ന പാത്തൂട്ടി ഇത്തായുടെ മണവാളനെ കാണാന്‍ എന്തുകൊണ്ടോ ....പഠിത്തം കളയാന്‍ പറ്റില്ല എന്ന ന്യായ0 പറഞ്ഞ്‌ ഞങ്ങളെ കല്ല്യാണത്തിനു നിര്‍ത്താതെ നാടുകടത്തി.

മധ്യ വേനലവധിക്ക്‌ വന്നപ്പോഴാണ്‌ മണവാളനെ കാണാനായത്‌. പാത്തൂട്ടി ഇത്ത ആകെ മാറിയിരുന്നു. ഇരുണ്ട മുഖം തെളിഞ്ഞിരിക്കുന്നു. കാതില്‍ വലിയൊരു പൂക്കമ്മലുണ്ടായിരുന്നിടത്ത്‌ സ്വര്‍ണ്ണത്തിന്റെ ഞാത്തോടു കൂടിയ കമ്മല്‍. കഴുത്തില്‍ ചെറുതെങ്കിലും താരമാല. രണ്ടുകൈകളിലും മുക്കിന്റെ വളകള്‍. തിളങ്ങുന്ന ഫോറിന്‍ സാരി. ആകെപ്പാടെ ചേല്‌.നടക്കുന്നവഴികളില്‍ അത്തറു മണത്തു.

കല്ല്യാണം കഴിഞ്ഞതില്‍ പിന്നെ പണിക്കു പോകാറില്ലെന്ന്‌ അമ്മുമ്മ പറഞ്ഞു. മണവാളന്‍ ഏറ്റൂമാനൂരു തന്നെയാണ്‌. വല്ലപ്പോഴും വരും. വരുന്നത്‌ ചുമട്ടുകാരെയും കൊണ്ടാണ്‌. അരിമുതല്‍, അത്തര്‍, ഫോറിന്‍സാരി, ചെരുപ്പ്‌ തുടങ്ങി എല്ലാമുണ്ടാവും .
ഏറ്റുമാനൂരുള്ള സ്വന്തക്കാരൊക്കെ വലിയ വലിയ ഫോറിന്‍ കാരാണത്രേ. നാട്ടില്‍വരുന്നവരോടൊക്കെ അവരുടെയൊക്കെ മാമാ ആയ ഇദ്ദേഹം ഭാര്യക്ക്‌ സമ്മാനിക്കാന്‍ പറ്റിയ സാധനങ്ങള്‍ വാങ്ങും. പണവും.
ഇവിടെ കുറച്ചു നില്‌ക്കുമ്പോഴേക്കും വലിവു തുടങ്ങും. പിന്നെ ഏറ്റുമാനൂര്‍ക്ക്‌ മടങ്ങും .ഇതൊക്കെ അമ്മുമ്മ പറഞ്ഞാണ്‌ ഞങ്ങള്‍ അറിയുന്നത്‌.

പക്ഷേ മണവാളനെ കണ്ടില്ലല്ലോ..
ഉച്ച നേരത്ത്‌ അക്കരെ റോഡില്‍ നിന്നും ട്രങ്കു പെട്ടിയോളം വലിപ്പമുള്ള റേഡിയോയും കൈയ്യില്‍ പിടിച്ച്‌ സാവാധാനം നടന്നു വരുന്നു സുല്‍ത്താന്‍. ഇളം പച്ച ഷര്‍ട്ടും പാന്‍സും തൊപ്പിയും. അറുപതിനോടടുത്തുണ്ട്‌ പ്രായം. പക്ഷേ ആ നടപ്പു നോക്കി ഞങ്ങള്‍ നിന്നു. പുഴ കടന്ന്‌ ഇക്കരെ കേറി അദ്ദേഹം ഞങ്ങളുടെ കയ്യാലപ്പുറത്ത്‌ റേഡിയോ വെച്ച്‌ ഓണാക്കി. പിന്നെ റേഡിയോയുമെടുത്ത്‌ കശുമാവിന്‍ തണലിലൂടെ നടന്നു.

മൊത്തത്തില്‍സുല്‍ത്താന്റെ ഗമയില്‍ വന്നതു കൊണ്ടാവണം നാട്ടുകാര്‍ സുല്‍ത്താന്‍ എന്നപേരും നല്‌കി. അദ്ദേഹവും അത്‌ ആസ്വദിച്ചു. പാട്ടിനു പിന്നാലെ ഞങ്ങളും പോയി.

അടുക്കളയില്‍ ആട്ടിറച്ചി വേവുന്ന മണം. ചക്കക്കുരു, മാങ്ങ, കാന്താരി മുളക്‌ തുടങ്ങിയ വിശിഷ്‌ട വിഭവങ്ങള്‍ പടിയിറങ്ങി കഴിഞ്ഞിരുന്നു. ചൂര, കൂരി, നെയ്‌മീന്‍, ആട്‌, കോഴി എന്നിവ സ്ഥാനം പിടിച്ചു.

ഏറ്റുമാനൂരിനെ അതിരംപുഴയെ മാന്നാനം പള്ളി മൈതാനത്തെ അദ്ദേഹം ഞങ്ങള്‍ക്ക്‌ പരിചയപ്പെടുത്തി.
"ഇങ്ങേര്‌ ഒരാളെ കിട്ടാന്‍ കാത്തു നിക്കുവാ... വര്‍ത്താനം തൊടങ്ങാന്‍.."പാത്തൂട്ടി ഇത്ത നിരുല്‍സാഹപ്പെടുത്താന്‍ ശ്രമിച്ചു.
"നീ മിണ്ടാതിരി ഫാത്തിമാ ബീവി.."അദ്ദേഹം മിഠായി നല്‌കിക്കൊണ്ട്‌ പറഞ്ഞു.
ഫാത്തിമാബീവി എന്ന സംബോധന ഞങ്ങളെ അമ്പരപ്പിച്ചു. ഫാത്തിമാ ബീവി എന്ന യഥാര്‍ത്ഥപേര്‌ വിളിച്ച്‌ കേട്ടിട്ടില്ലായിരുന്ന പാത്തൂട്ടിയും സന്തോഷിച്ചു. അവര്‍ അദ്ദേഹത്തെ മച്ചാന്‍ എന്നു വിളിച്ചു.

സുല്‍ത്താന്‍ ഇതിനുമുമ്പ്‌ വേറെ കല്ല്യാണം കഴിച്ചിട്ടില്ലെന്നതായിരുന്നു അത്ഭുതപ്പെടുത്തിയ മറ്റൊന്ന്‌.മുസ്ലീം പുരുഷന്മാര്‍ക്കിടയില്‍ അങ്ങനെയൊരാളെ കണ്ടത്താന്‍ പ്രയാസമായിരുന്നു.ഇത്രകാലം കല്ല്യാണം കഴിക്കാതിരുന്നതിനേക്കുറിച്ച്‌ ഗോവിന്ദന്‍കുട്ടി ചോദിച്ചപ്പോള്‍ "കല്ല്യാണം കഴിക്കുന്നതെന്തിനാണെന്ന്‌ തനിക്കറിയില്ലായിരുന്നു" പോലും എന്നാണ്‌ പ്രതികരിച്ചത്‌.

റേഡിയോ പാട്ടിനു പുറകെ ഞങ്ങള്‍ പോയതിന്റെ മൂന്നാംനാള്‍ സുല്‍ത്താന്‍ റേഡിയോയുമായി അക്കരെ കേറി.
"റേഡിയോ പിന്നേം കേടായോ..?"അപ്പോള്‍ പുഴയില്‍ അലക്കിക്കൊണ്ടിരുന്ന പാത്തൂട്ടി ഇത്തായോട്‌ ഞാന്‍ ചോദിച്ചു.
"എന്റെ പുള്ളേ ഈ മച്ചാനക്ക്‌ പിരാന്താ...റേഠിയോം നന്നാക്കി കുണ്ടോന്നാ തൊടങ്ങും പാട്ട്‌ കേക്കാന്‍..കൊറേ കയീമ്പം പെട്ടീന്റുള്ളിലിരുന്ന്‌ പാട്ടു പാടുന്നതാരാന്ന്‌ കാണണം. ഈ മച്ചാന്‍ പെട്ടി തൊറന്നാ നന്നാക്കാണ്ട്‌ പറ്റ്വോ...ഇപ്പ നന്നാക്കാന്‍ കുണ്ടോയിതാ..."

ആകെയുള്ള ഇരുപതു സെന്റില്‍ മുമ്പ്‌ അക്കരെ പവിത്രന്‍ സാറിന്റെ റബ്ബറിന്‌ കാടു ചെത്താന്‍പോയപ്പോള്‍ കൊണ്ടുവന്ന റബ്ബര്‍ കായ പാകി മുളപ്പിച്ച്‌ നട്ടിരുന്നു. ഇപ്പോള്‍ വെട്ടാറായിരിക്കുന്നു.
"ചുമ്മാ വീട്ടിലിരിക്ക്വോല്ലേ... ഞാന്‍ വെട്ടിക്കോളാം."
"റബ്ബറുവെട്ടി പാലെടുക്കുന്നതിനേ കുറിച്ച്‌ ചര്‍ച്ച വന്നപ്പോള്‍ പാത്തൂട്ടി ഇത്ത പറഞ്ഞു.
"എന്റെ കരളേ അതു വേണ്ട. നിന്റെ കൈയ്യേല്‌ കറയാവുന്നത്‌ കാണാന്‍ വയ്യ മച്ചാന്‌. നിന്റെ സാരീല്‌ കറയാക്കാനോണോ എറ്റൂമാനൂര്‌ന്ന്‌ കെട്ടിച്ചൊമന്ന്‌ കൊണ്ടുവന്നത്‌...വേണ്ട..പെണ്ണേ.."

അങ്ങനെകറയാകാതെയും ചെളിയാകാതെയും പാത്തൂട്ടി ഫോറിന്‍ സാരിയുടുത്തു നടന്നു. അസൂയക്കാര്‍ പറഞ്ഞു.

"എന്തോരം സാരിയാ..ഒരെണ്ണം അനീത്തീടെ പെണ്ണിന്‌ പാവാട തൈയ്‌ക്കാന്‍ കൊടുക്കാമ്മേലേ. കൊടുക്കൂല്ല ദൂഷ്ട..."
'അതിനും മച്ചാന്‍ സമ്മതിക്കൂല്ല' എന്നതായിരുന്ന സത്യം

ഏതായാലും ദാമ്പത്യവല്ലരി പൂക്കില്ലെന്നറിഞ്ഞിട്ടും...പൂക്കും പൂക്കും എന്ന്‌ കാത്തിരുന്നു അവര്‍.

Friday, November 9, 2007

ബുദ്ധിയുള്ള സ്‌ത്രീയെ പ്രണയിക്കുന്നതെങ്ങനെ?

എം. ഡി. രാധിക എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ടാണിത്‌.
പ്രശ്‌നം തലക്കെട്ടില്‍ തുടങ്ങി. ബുദ്ധിയുള്ള സ്‌ത്രീയെ പ്രണയിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന്‌ ഇങ്ങനെയാണ്‌ പ്രണയിക്കണ്ടത്‌ എന്നാണോ ഉത്തരം. അത്തരക്കാരെ പ്രണയിക്കാന്‍ പത്തു വഴികള്‍ എന്നാണോ?
ആരാണ്‌ ബുദ്‌ധിയുളള സ്‌ത്രീ?
ബുദ്ധിയളക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്‌ ?
തുടങ്ങി പലവിധ ചോദ്യങ്ങളുയര്‍ന്നു മനസ്സില്‍.
ഇനി എല്ലാ മാനദണ്ഡങ്ങളും പാലിച്ച്‌ ഒരുത്തിയെ കണ്ടെത്തിയാല്‍ അവളെ പ്രണയിക്കാന്‍ കഴിയാതെ പുരുഷന്‍ ഒളിച്ചോടും എന്നാണോ?

ഏതായാലും രാധിക ഉദ്ദേശിച്ചത്‌ വായിക്കുന്ന സ്‌ത്രീയെയാണ്‌. പൈങ്കിളി, വനിതാ മാസികകളുടെ അല്ലാത്ത വായനക്കാരികള്‍. ബുദ്ധിയുള്ള സ്‌ത്രീയെ പ്രണയിക്കുന്നതെങ്ങനെയെന്ന്‌ മലയാള സാഹിത്യം ഏറെയൊന്നും അന്വേഷിച്ചില്ല എന്നും ഉദാഹരണങ്ങള്‍ നിരത്തി ലേഖിക എഴുതുന്നു. പല കൃതികളിലും ഇരയെ നശിപ്പിച്ച്‌ വേട്ടക്കാരനെ കൊണ്ടാടുന്ന പ്രവണതയാണ്‌ കാണുന്നതെന്ന്‌ അവര്‍ പറയുന്നു. (രാമായണം, ശാകുന്തളം, ചെമ്മീന്‍)തന്നില്‍ നിന്നൊളിച്ചാടാന്‍ തന്നെ പ്രേരിപ്പിക്കുന്ന കള്ള വായനയെ വിട്ട്‌ തന്നിലെ തന്നെ തിരിനീട്ടി തെളിക്കുന്ന, സാധൂകരിക്കുന്ന ധീരവും സത്യസന്ധവുമായ വായനാരീതികളിലേക്ക്‌ അവള്‍ എത്തിച്ചേരണം എന്നും അവര്‍ പറയുന്നു.

കൃതികളിലെ ഗൂഢമായ പുരുഷാധിപത്യ തന്ത്രങ്ങളെ തിരിച്ചറിയാനും തള്ളിക്കളയാനും അവള്‍ പ്രാപ്‌തി തേടണം. അപ്പോള്‍ കൂട്ടിലെ പെണ്‍കിളി ആകാശത്തെ അറിയും. ആ ഉയരങ്ങളില്‍ തന്നോടൊപ്പം പറന്നെത്തുന്നവനുമായി മാത്രം ഒത്തു ചേരണം. പുതിയ പുരുഷനും സ്‌ത്രീയും ചേര്‍ന്ന്‌ നമ്മുടെ പ്രണയ സങ്കല്‌പങ്ങളെ , സൗഹൃദ സങ്കല്‌പങ്ങളെ അടിമുടി മാറ്റിയെഴുതും.

അപ്പോള്‍ വായിക്കുന്ന സ്‌ത്രീയാണ്‌ വിഷയം. അവളുടെ പ്രണയവും. അപ്പോള്‍ വായിച്ച സ്‌ത്രീകളൊന്നും പ്രണയിച്ചില്ലെന്നാണോ വായിക്കുന്നവളെ കൂട്ടിലടച്ചിട്ടെന്നാണോ?

ഭാഗീകമായി ശരിയാവാം.
എന്നാല്‍ ബാക്കിയോ?
പ്രണയത്തിന്റെ കാര്യത്തില്‍ ഒരു കാമുകനും കാമുകി ബുദ്ധിയില്ലാത്തവളാവണമെന്ന്‌ ആഗ്രഹിക്കുന്നുണ്ടാവില്ല. നല്ല പുസ്‌തകങ്ങള്‍ വായിക്കാന്‍ പുരുഷന്‍ തടസ്സം നില്‌ക്കുന്നുണ്ടോ?ഇതെഴുതുന്നയാള്‍ക്ക്‌ അറിവില്ല. എന്നാല്‍ സ്‌ത്രീയാണ്‌ തീരുമാനിക്കേണ്ടത്‌ ഏതു തരം വായനയാണ്‌ തനിക്കു വേണ്ടതെന്ന്‌.

ബുദ്ധിയുള്ള സ്‌ത്രീയെ പ്രണയിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ പ്രണയിക്കാന്‍ കൊള്ളില്ല അവളെ ഉപേക്ഷിക്കുക എന്നാണോ ധ്വനി.
അപ്പോള്‍ അവളെ പ്രണയിക്കാന്‍ ആരുവരും?
പ്രണയത്തില്‍ ബുദ്ധി മാത്രമാണോ പരിഗണിക്കപ്പെടുന്നത്‌?

പ്രണയത്തിന്‌ ഏതു നിര്‍വചനം കൊടുത്താലാണ്‌ പ്രണയമാവുക.
രണ്ടു മനസ്സുകളുടെ രസതന്ത്രം ഒത്തു ചേരുമ്പോഴല്ലേ പ്രണയമുണ്ടാവുന്നത്‌.
അത്‌ ബുദ്ധിയോ, ചിന്തയോ, വായനയോ, സൗന്ദര്യമോ, കറുപ്പോ, വെളുപ്പോ, അങ്ങനെ അങ്ങനെ എന്തുമാവാം.

നമ്മുടെ ഇക്കാസും ജാസൂട്ടിയും പ്രണയിച്ചത്‌ ബ്ലോഗ്‌ വായനയിലൂടെയല്ലേ .

എന്നിരിക്കെ ബുദ്ധിയുള്ളവളെ പ്രണയിക്കാന്‍ വേറെ മാനദണ്ഡങ്ങള്‍ ആവശ്യമാണോ?

ഇതെഴുതുന്നവള്‍ക്ക്‌ ഈ വിഷയത്തില്‍ വലിയ വിവരമില്ല. സ്വാനുഭവത്തില്‍ നല്ല വായനയെ
അച്ഛന്‍, അമ്മ, അമ്മുമ്മ, ഭര്‍ത്താവ്‌, ആരും തടഞ്ഞതായി ഓര്‍മയില്ല. പ്രോത്സാഹിപ്പിച്ചതല്ലാതെ...പ്രണയകാലത്ത്‌ ആരും ബുദ്ധിയില്ലെന്നോ ഉണ്ടെന്നോ പറഞ്ഞിട്ടുമില്ല.
----------------------------------------------------------------
രാധികയുടെ ലേഖനം
ഇവിടെ‍ വായിക്കാം

Wednesday, November 7, 2007

പതിനെട്ടുകാരന്‍ ഇരുപത്തൊമ്പതുകാരിയെ വിവാഹം ചെയ്‌തു

"....ഇരുപത്തൊമ്പതുകാരിയെ പതിനെട്ടുകാരന്‍ കല്ല്യാണം കഴിച്ചെന്ന്‌. "ഇതുകേട്ട്‌ ഞങ്ങള്‍ മൂവരും വാ പൊളിച്ചിരുന്നു പോയി. വെള്ളരിക്ക പേരച്ചുവട്ടിലെ ഉറുമ്പിന്‍കൂട്ടിലേക്കു വീണു. എഴുപതുകളുടെ മധ്യത്തിലാണത്‌. എഴുപതുകളുടെ തൂടക്കത്തിലായിരുന്നു ഞങ്ങളുടെ നാട്ടില്‍ കുടിയേറ്റം കൂടുതലുണ്ടായത്‌. അക്കാലത്ത്‌ പത്രം പോയിട്ട്‌ ഒരു മംഗളം പോലും കിട്ടുമായിരുന്നോന്ന്‌ സംശയമാണ്‌. നൂറിലൊരാള്‍ക്കെങ്കിലും റേഡിയോ ഉണ്ടായാലായി. അതും കുടിയേറ്റക്കാരില്‍ പ്രതാപികള്‍ക്ക്‌. റേഡിയോയില്‍ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ കേട്ടിരുന്ന കൗതുക വാര്‍ത്തകളില്‍ ഇക്കാര്യമുണ്ടായിരുന്നു എന്നു കേട്ടാല്‍ പിന്നെയും വിശ്വസിക്കാമായിരുന്നു.

പറമ്പിന്റെ തെക്കേയറ്റം എത്തിനിന്നത്‌ കുത്തനെയുള്ള പാറക്കടുത്താണ്‌. പാറയോട്‌ ചേര്‍ന്നുള്ള സ്ഥലത്ത്‌ കൃഷിയില്ല. ആകെ കാടുമൂടി കിടക്കുന്നു. കാട്ടിലേക്ക്‌ ഞങ്ങളാരും കയറിപോകാറില്ല. പാമ്പും തേളും പഴുതാരയും, കുറുക്കനും കീരിയും ഉടുമ്പും സ്വൈര്യമായി വാഴുന്ന കാട്‌. കൊങ്കിണി വളര്‍ന്നു മുറ്റിയ കാട്‌. എന്നാല്‍ കാടു തുടങ്ങുന്നിടത്ത്‌ അനേകം ശിഖരങ്ങളുമായി പേരമരം നിന്നിരുന്നു. അവധി ദിവസങ്ങളില്‍ രാവിലെ തന്നെ ഞങ്ങള്‍ കൂട്ടുകാരോടൊത്ത്‌ പേരമരത്തില്‍ ചേക്കേറി. പേരക്ക ഉണ്ടെങ്കിലും ഇല്ലെങ്കിലും പേര ഞങ്ങളുടെ സാമ്രജ്യമാണ്‌. പേരക്കൊമ്പിലിരുന്നാല്‍ പാറകേറി മലയിലേക്കു പോകുന്നവരെ കാണാം. അക്കരെ റോഡിലൂടെ പോകുന്നവരെ കാണാം. ഞങ്ങള്‍ക്ക്‌ വിശേഷങ്ങള്‍ കൈമാറാം.

റബ്ബര്‍ തൈകള്‍ക്കിട്ട ചാണകത്തില്‍നിന്ന്‌ പൊടിച്ചു പടര്‍ന്ന വെള്ളരിപൂത്തു കായ്‌ച്ചിരുന്നു അപ്പോള്‍. വെള്ളരിക്കകള്‍ പൊട്ടിച്ച്‌ ഞങ്ങള്‍ (രണ്ടനിയത്തിമാരും അയല്‍വീട്ടിലെ കൂട്ടുകാരി ദീപയും) പേരക്കൊമ്പിലിരുന്നു.
അപ്പോഴാണ്‌ ദീപ ഞങ്ങള്‍ക്കു മുന്നിലേക്ക്‌ പഴയൊരു പത്രവാര്‍ത്തയെ കുറിച്ച്‌ പറഞ്ഞത്‌.
"മിനീടെ അച്ഛന്റേം അമ്മേടേം കല്ല്യാണം പത്രത്തിലൊണ്ടാരുന്നു. "
അത്‌ ഞങ്ങള്‍ക്ക്‌ പുതിയൊരറിവായിരുന്നു. അക്കാലത്ത്‌ ഞങ്ങളുടെ നാട്ടിലെ കല്ല്യാണങ്ങളൊന്നും പത്രത്താളുകളില്‍ സ്ഥാനം പിടിച്ചിരുന്നില്ല. നാട്ടില്‍ പത്ര റിപ്പോര്‍ട്ടറോ, ഏജന്റോ ഇല്ലായിരുന്നു. പത്രം വരുത്തുന്ന വീടുകളും കുറവായിരുന്നു. വീട്ടില്‍ പത്രം നല്‌കിയിരുന്ന ആള്‍ അഞ്ചാറു കിലോമീറ്റര്‍ അപ്പുറത്തുള്ള ആളായിരുന്നു. അയാളെ അപൂര്‍വ്വമായാണ്‌ ഞങ്ങള്‍ കണ്ടിരുന്നത്‌. മഴക്കാലത്ത്‌ അക്കരെ ഒരു കടയിലാണ്‌ അയാള്‍ പത്രം ഏല്‍പിക്കുക. വേനലില്‍ ഞങ്ങള്‍ ഉണരും മുമ്പേ അയാള്‍ വന്നു പോയിരുന്നു. അതും അടുത്തകാലത്തായി. അതുകൊണ്ടൊക്കെ ഞങ്ങള്‍ അത്ഭുതപ്പെട്ടു.

"ആരാ ഇതു പറഞ്ഞേ.."ഞങ്ങള്‍ക്ക്‌ സന്ദേഹം. കാരണം അവരുടെ മകള്‍ ജയ ഞങ്ങളേക്കാള്‍ മൂത്തതാണ്‌. ദീപ അറിയണമെങ്കില്‍ അതാരെങ്കിലും പറഞ്ഞതാവണം.

"എന്റമ്മ പറഞ്ഞു. പത്രത്തിലൊണ്ടാരുന്നെന്ന്‌....ഇരുപത്തൊമ്പതുകാരിയെ പതിനെട്ടുകാരന്‍ കല്ല്യാണം കഴിച്ചെന്ന്‌. "
ഇതുകേട്ട്‌ ഞങ്ങള്‍ മൂവരും വാ പൊളിച്ചിരുന്നു പോയി. വെള്ളരിക്ക പേരച്ചുവട്ടിലെ ഉറുമ്പിന്‍കൂട്ടിലേക്കു വീണു.

എഴുപതുകളുടെ മധ്യത്തിലാണത്‌. എഴുപതുകളുടെ തൂടക്കത്തിലായിരുന്നു ഞങ്ങളുടെ നാട്ടില്‍ കുടിയേറ്റം കൂടുതലുണ്ടായത്‌. അക്കാലത്ത്‌ പത്രം പോയിട്ട്‌ ഒരു മംഗളം പോലും കിട്ടുമായിരുന്നോന്ന്‌ സംശയമാണ്‌. നൂറിലൊരാള്‍ക്കെങ്കിലും റേഡിയോ ഉണ്ടായാലായി. അതും കുടിയേറ്റക്കാരില്‍ പ്രതാപികള്‍ക്ക്‌. റേഡിയോയില്‍ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ കേട്ടിരുന്ന കൗതുക വാര്‍ത്തകളില്‍ ഇക്കാര്യമുണ്ടായിരുന്നു എന്നു കേട്ടാല്‍ പിന്നെയും വിശ്വസിക്കാമായിരുന്നു.

വിവാഹകാര്യത്തില്‍പുരുഷനാണ്‌ എപ്പോഴും പ്രായം കൂടുതല്‍...ഇവിടെ നേരെ തിരിഞ്ഞു പോയി.

ഇതുമാത്രമാണോ ഇവിടെ പ്രശ്‌നം. തല പുകഞ്ഞു.
പക്ഷേ, ദീപ പുളുവടിക്കുന്ന സ്വഭാവക്കാരിയല്ല.

ലക്ഷം വീട്ടില്‍ താമസിക്കുന്ന പെണ്ണുങ്ങളില്‍ ഏഷണി, പരദൂഷണം, പൊങ്ങച്ചം, മെക്കിട്ടുകേറ്റം തുടങ്ങിയ സ്വഭാവങ്ങളില്ലാത്ത ആരെങ്കിലുമുണ്ടോ എന്നു ചോദിച്ചാല്‍ അതിനുത്തരം നളിനിയമ്മ എന്നായിരിക്കും.

ഐശ്വര്യമുള്ള മുഖം. മിതഭാഷി. മക്കളെപ്പോലും വഴക്കു പറയുന്ന ശീലമില്ല. ചിരിക്കുമ്പോള്‍ പല്ലുകളില്‍ പുകയിലക്കറ. മംഗളം, മനോരമ, പുകയില കമ്പക്കാരി.

എന്നാല്‍ ഇതിനൊക്കെ എതിര്‍ സ്വഭാവമായിരുന്നു ഗോവിന്ദന്‍കുട്ടിക്ക്‌. എപ്പോഴും ചിരിക്കുന്ന മുഖവും മക്കളെ വഴക്കു പറയാത്ത ശീലവുമൊഴിവാക്കിയാല്‍ അവര്‍ തമ്മില്‍ ഒരു ചേര്‍ച്ചയും തോന്നില്ലായിരുന്നു.

ഗോവിന്ദന്‍കുട്ടിയുടെ തറവാടെന്നു പറയാവുന്ന വീട്‌ മറ്റൊരു ലക്ഷം വീടായിരുന്നു. ആ വീട്ടില്‍ അയാളുടെ അമ്മ കുട്ടയും പനമ്പും മുറവും മെടഞ്ഞ്‌ ഇളയ അനിയനോടൊപ്പം ജീവിച്ചു. അതുകൊണ്ടൊക്കെ അവരുടെ വിവാഹം വലിയൊരു പ്രതാപ കല്ല്യാണമാവാന്‍ വഴിയില്ലെന്ന്‌ ഞാന്‍ വിചാരിച്ചു.

അന്ന്‌ മുഴുവന്‍ ആ കല്ല്യാണത്തെക്കുറിച്ച്‌ പലവിധ ചിന്തകളോടെ കഴിഞ്ഞുപോയി. മുത്തശ്ശിയോട്‌ ചോദിക്കാം. പക്ഷേ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല.
എന്നാല്‍ കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ പലയിടത്തുനിന്നായി ആ കഥകള്‍ ഞങ്ങള്‍ കേട്ടു.

അതിലൊന്ന്‌ മാധവന്‍ നായര്‍ ലക്ഷം വീട്ടില്‍ വെച്ച്‌ ഉറക്കെ പ്രഖ്യാപിച്ച ഒന്നായിരുന്നു.
ലക്ഷം വീട്ടിലെ പല വീടുകളിലുള്ളവര്‍ക്കും കോല്‍ക്കളി വശമായിരുന്നു. അല്ലെങ്കില്‍ മാധവന്‍ നായര്‍ പഠിപ്പിച്ചു കൊടുത്തിരുന്നു. തെളിഞ്ഞ സന്ധ്യകളില്‍ ലക്ഷം വീട്ടിലെ അയ്യപ്പന്റെ മുറ്റത്ത്‌ കോല്‍ക്കളി അരങ്ങേറും.
'തിത്തോം തകതോം തരികിടതോം..
അണ്ടങ്ങാളി പൈതാലാളെ ചുണ്ടങ്ങായും തേടിത്തേടി
കണ്ടയപ്പം പറിച്ചമ്മമടുയില്‍വെച്ചു.
തിത്തോം തകതോം തരികിടതോം.. '

കോല്‍ക്കളി കഴിഞ്ഞ ലഹരിയില്‍നിന്നാണ്‌ മാധവന്‍ നായര്‍ എന്തിനെന്നറിയാതെ
"ഞാനൊറ്റ പെണ്ണിനേ കെട്ടിയൊള്ളു. അതെന്റെ നളിനി. എന്റെ മോന്‍ ഹരി "എന്നു പറഞ്ഞത്‌.
അവിടെ കോല്‍ക്കളി കണ്ടുനിന്നവര്‍ക്കൊക്കെ അതൊരു പുതുകഥയായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ പുതിയ അറിവായിരുന്നു അത്‌.
മാധവന്‍ നായരുടെ ഭാര്യ ലീലയാണ്‌. മക്കള്‍ രണ്ടാണ്‌. ഹരിയും ബിനുവും.
ലീലചേച്ചിക്ക്‌ നളിനിയെന്നുകൂടി പേരുണ്ടോ
ലക്ഷം വീടുകളില്‍ ആദ്യത്തേതില്‍ താമസിക്കുന്ന നളിനിയമ്മയോണോ നായര്‍ പറഞ്ഞ നളിനി.
ഞങ്ങളുടെ മനസ്സില്‍ പലവിധ ചോദ്യങ്ങളുയര്‍ന്നു.

കൊല്ലത്തുനിന്നു വന്ന ആളാണ്‌ മാധവന്‍ നായര്‍. ഇടുക്കി റോഡു പണിയുടെ കാലത്ത്‌ നേര്യമംഗലത്ത്‌ എത്തിയതാണ്‌. അവിടെനിന്നാണ്‌ നളിനിയെ കല്ല്യാണം കഴിച്ചത്‌. ഇപ്പോള്‍ അയാളുടെ സ്വന്തക്കാരും ബന്ധക്കാരുമൊക്കെ ഈ നാട്ടുകാര്‍ തന്നെ.

കുടിയേറ്റ കാലത്ത്‌ മാധവന്‍ നായര്‍ ഈറ്റവെട്ടുകാരനായിരുന്നു. അരിയും ഉപ്പും കറിവെയ്‌ക്കാനുള്ള സാധനങ്ങളുമായി അയാളും കൂട്ടരും കാടുകേറിയാല്‍ രണ്ടാഴ്‌ച കളിഞ്ഞേ മടക്കമുള്ളു. അങ്ങനെ കാട്ടിലേക്കു പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ ഭാര്യ നളിനിയും മകന്‍ മൂന്നു വയസ്സുകാരന്‍ ഹരിയും മാത്രം.

രാത്രി കാലങ്ങളില്‍ നായരുടെ അടുക്കള വാതില്‍ നിരങ്ങി നീങ്ങും. അയല്‍ക്കാര്‍ പൂച്ചയാണെന്നു കരുതി. പകലുകളിലും വീട്‌ അടഞ്ഞു കിടന്നു.
മിഥുനത്തില്‍ മഴ ശക്തി പ്രാപിച്ചതുകൊണ്ട്‌ രണ്ടാഴ്‌ച കഴിഞ്ഞ്‌ വരാറുള്ള നായര്‍ അത്തവണ നേരത്തേ വീട്ടിലേക്കു മടങ്ങി.

നായര്‍ വിശാല മനസ്‌ക്കനും സൗമ്യനും ആയതുകൊണ്ട്‌ സംയമനത്തോടെ നളിനിയോട്‌ പറഞ്ഞു.
"നമ്മടെ ജീവിതല്ലേ നളിനീ...പഴേതൊന്നും നമ്മടെ ജീവിതത്തിലൊണ്ടാവില്ല.
ഞാന്‍ നിന്നെ അതും പറഞ്ഞ്‌ ഉപദ്രവിക്കോവില്ല.... "
പക്ഷേ നളിനി ഒന്നും മിണ്ടിയില്ല.
നേര്യമംഗലത്തുനിന്ന്‌ അച്ഛനേം അമ്മയേം വിളിച്ചുകൊണ്ടുവരാന്‍ ആളെ വിട്ടിരുന്നു മാധവന്‍ നായര്‍.

"അച്ഛന്റേം അമ്മേടേംകൂടെപ്പോയി നീ കൊറേ ദെവസം നിക്ക്‌...
ഒക്കെ മറന്നട്ട്‌ വന്നാ മതി.."
നളിനി പൊട്ടിക്കരഞ്ഞു.
"നമ്മക്കൊരു മോനില്ലേടീ....അവനെ നമ്മക്ക്‌ വളത്തേണ്ടേ... "
അയാള്‍ ചോദിച്ചു.
"തിരുത്താമ്പറ്റാത്ത തെറ്റ്‌ സംഭവിച്ചു പോയി...
ഇനി പറ്റൂല്ല... "
അവള്‍ വികസിച്ചു വരുന്ന വയറിനെ തൊട്ട്‌ പറഞ്ഞു.

അച്ഛനും അമ്മയും വരുമ്പോള്‍ കണ്ടത്‌ വീടിനു മുന്നില്‍ ഒരാള്‍കൂട്ടമാണ്‌. മുറ്റത്ത്‌ നടുവില്‍ ഒരു നിലവിളക്കു കത്തിച്ചു വെച്ചിട്ടുണ്ട്‌.
നിലവിളക്കിലേക്ക്‌ പൊടിമഴ വീഴുന്നുണ്ടായിരുന്നു.
പുറത്തുനിന്ന്‌ താഴിട്ടുപൂട്ടിയിരുന്ന അകമുറിയുടെ പൂട്ടു തുറന്നു മാധവന്‍ നായര്‍. അവിടെയുണ്ടായിരുന്ന ഗോവിന്ദന്‍കുട്ടിയുടെ കൈയ്യില്‍ പിടിച്ച്‌ പുറത്തേക്കു കടന്നു. നടുമുറിയുടെ ഭിത്തിയില്‍ ചാരിയിരുന്ന ഭാര്യയുടെ കൈ മറുകൈയ്യിലും പിടിച്ചു.

പുറത്ത്‌ നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയില്‍ സംഗതികളൊന്നുമറിയാതെ ഗോവിന്ദന്‍ കുട്ടിയുടേയും നളിനിയമ്മയുടേയും വീട്ടുകാര്‍ നിന്നു.

അവരുടെ മുമ്പില്‍ വെച്ച്‌ , കത്തുന്ന വിളക്കിനെയും പെയ്യുന്ന മഴയേയും സാക്ഷി നിര്‍ത്തി മാധവന്‍ നായര്‍ അന്നു വരെ തന്റെ ഭാര്യയായിരുന്നവളെ ഗോവിന്ദന്‍കുട്ടിയുടെ കൈയ്യിലേല്‌പ്പിച്ചു.