Thursday, February 26, 2009

ഞാനും പാറക്കടവും ജാടയും...!.

ഞാനും പാറക്കടവും ജാടയും തമ്മിലെന്തു ബന്ധമെന്നു ചോദിച്ചാല്‍ ഉള്ളിയുടെ തൊലി കളയും പോലെയാണത്‌. എന്നാലും ഒരു കൊല്ലംമുമ്പ്‌ നടന്ന കഥ പറയാതിരിക്കാനും വയ്യ.

അണപ്പല്ലുകളിലൊന്ന് കുറ്റിയായിട്ട് നില്‌ക്കാന്‍ തുടങ്ങിയിട്ട് നാളുകളെത്രയായെന്നോ...കുഞ്ഞുന്നാളു മുതല്‍ തുടങ്ങിയതാണ്‌ ഇടയ്‌ക്കിടക്ക്‌ വേദന....വേദന കൂടുമ്പോള്‍ അരിമേതാദി പഞ്ഞിയില്‍ മുക്കി പോട്ടില്‍ വെക്കും. കവിളില്‍ തേക്കും...ഇങ്ങനെ പത്തിരുപതുകൊല്ലം കൊണ്ടുനടന്നു. കുറ്റിയാണെങ്കിലും ആളത്ര ശല്യക്കാരനല്ലാത്തതുകൊണ്ട് ഇത്രനാള്‍ പിടിച്ചു നിന്നു.
പോടീ...നിന്റെ ഒരു അരിമേതാദി...എന്നു പറഞ്ഞുകൊണ്ട് കുറ്റി സകല ശക്തിയുമെടുത്ത് കുത്തിനോവിച്ച്‌ യുദ്ധത്തിനിറങ്ങിയപ്പോള്‍ രണ്ടാമതൊന്നലോചിച്ചില്ല....ഡോക്ടറെ കണ്ടേക്കാം....


ഡോക്ടറെ കാണാം എന്നു തീരുമാനിച്ചപ്പോള്‍ ഏതു ഡോക്ടറെ എന്നായി ചിന്ത. ഓഫീസിനു തൊട്ടു മുന്നിലൊരു പല്ലുഡോക്ടറുണ്ട്. തിരക്കുകുറഞ്ഞ നേരങ്ങളില്‍ അഞ്ചോ ആറോ വട്ടം പോയി നോക്കി. ഇരിക്കൂ ഡോക്ടറകത്തുണ്ട് എന്ന് ഒരു പൊക്കക്കാരി പെങ്കൊച്ച് കൊഞ്ചി പറഞ്ഞതല്ലാതെ ഡോക്ടറെ കാണാനുള്ള ഭാഗ്യമുണ്ടായില്ല.

കുറച്ചു നേരം ഇരുന്ന നേരത്താണെങ്കില്‍ , പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ പ്രസാദ്‌ സാര്‍ പറഞ്ഞ കഥയോര്‍ത്തു ചിരിച്ചു. കോളേജില്‍ പഠിക്കുമ്പോള്‍ പല്ലുവേദനവന്നതും ഡോ. മറിയാമ്മയെ കണ്ടതുമായിരുന്നു ആ കഥ. അന്നു മറിയാമ്മ ഡോക്ടര്‍ കോതമംഗലത്താണ്‌. ഞങ്ങടെ അധ്യാപകനായി വന്നപ്പോഴാണ്‌ അടുത്ത പല്ലുവേദന സാറിന്‌. കോതമംഗലത്തേക്കു പോകേണ്ട...ഡോക്ടര്‍ അടിമാലിയിലും ക്ലിനിക്ക്‌ തുടങ്ങിയിട്ടുണ്ട്.
ക്ലിനിക്കില്‍ ചെന്നപ്പോള്‍ സാറു കണ്ടത് ഡോ.മറിയാമ്മ എന്ന സ്‌ത്രീയെയല്ല ഒരു പുരുഷനെയാണ്‌. കൊടിലുമായി നിന്ന പുരുഷന്‍ കാര്യം തിരക്കി...

ഡോക്ടറെ കാണണമെന്നു പറഞ്ഞപ്പോള്‍ ങ്‌ും എന്താ എന്നെ കണ്ടിട്ട് ഡോക്ടറാണെന്ന് തോന്നുന്നില്ലേ എന്നായിരുന്നു പുരുഷന്റെ മറുപടി.

മറിയാമ്മ ഡോക്ടറെ കാണാനാണെന്നു പറഞ്ഞപ്പോള്‍ പുള്ളിക്കാരി ആഴ്‌ചയില്‍ രണ്ടു ദിവസമേ ഉള്ളത്രേ...ബാക്കി ദിവസങ്ങളില്‍ പുരുഷനാണ്‌ അറ്റന്‍ഡ്‌ ചെയ്യുന്നത്.
ഈ പുരുഷനെ ഓര്‍മയില്‍ നിന്ന് തപ്പിയെടുത്തു.
അമ്പടാ...ഡോക്ടറുടെ ഹെല്‍പ്പറായിരുന്നവന്‍....

അതോര്‍ത്തപ്പോള്‍ ഇനി ഈ ഡോക്ടറെ കാണണ്ട മലാപ്പറമ്പിലൊരു ബോര്‍ഡു കണ്ടിട്ടുണ്ടല്ലോ...അങ്ങോട്ട് പോകാം എന്നു വിചാരിച്ചിറങ്ങി.

പല്ലുവേദനയാണെന്നറിഞ്ഞപ്പോള്‍ അനിയത്തി പറഞ്ഞു പോടടയ്‌ക്കാമോന്ന് നോക്കാന്‍...

കുറ്റിയില്‍ എന്തു പോടടയ്‌ക്കാന്‍...എത്ര കല്ലുംമണ്ണുമെടുത്തു അടച്ചുവെച്ചാലും അടുത്തു വേറെ മടയെടുക്കുന്ന എലിയെ ഓര്‍ത്തു ഞാന്‍....
ഡോക്ടറുടെ പേരിനൊപ്പം ചേര്‍ത്തിരുന്ന ABCD മൊത്തം വായിച്ച് തൃപ്‌തിപ്പെട്ടാണ്‌ കണ്ടത്.
'ഒരു രക്ഷയുമില്ല..എടുത്തു കളയണം. '

ടഇപ്പത്തന്നെ എടുത്തോ സാര്‍...ട

പക്ഷേ, വേദനമാറിയാലേ എടുക്കാനാവൂ....
വേദനക്കുള്ള മരുന്ന് എഴുതിതന്ന് രണ്ടു ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞു വിട്ടു.

പല്ലു പറിക്കണമെന്നു കേട്ടപ്പോഴേക്കും അമ്മച്ചിക്ക് കലി കയറി.
-നിന്റെ കവിളൊട്ടും...
പല്ലിന്റെ എണ്ണം കൊറയും...-

കേട്ടാല്‍ തോന്നും എന്നെ ഇനിയും കെട്ടിക്കാന്‍ പോകുവാന്ന്....

വേദന കുറഞ്ഞു. പല്ലു പറിക്കേണ്ട ദിവസം....
തന്നെ പോകേണ്ടടീ...ഇന്നെനിക്കു നേരമില്ല വേറൊരു ദിവസം പോകാം എന്ന് കണവന്‍ പറഞ്ഞതിനും പുല്ലുവില...എന്തു ചെയ്യാം. കുറ്റിയിപ്പോള്‍ ശാന്തനായിരുക്കുന്നതൊന്നും നോക്കണ്ട...അതു മരുന്നിന്റെ ഫലം...അതിന്റെ ഫലമായി നെഞ്ചെരിച്ചില്‌ വിട്ടുമാറുന്നുമില്ല.
അതു മാത്രമല്ലല്ലോ...കവിളൊട്ടും പല്ലിന്റെ എണ്ണം കുറയുമെന്നൊക്കെയുള്ള തോന്നല്‍ പുളളിക്കാരനും തോന്നിപ്പോയാല്‍ കുറ്റി പിന്നെയും ബഹളംതുടങ്ങുകയും ഞാന്‍ വേദനിച്ച് ചാവുകയും ചെയ്യും...ചിന്തിക്കാനുള്ള അവസരം കൊടുക്കും മുമ്പേ...
ഒറ്റക്കു പൊയിക്കോളാം...എന്നു പറഞ്ഞു.
പല്ലെടുത്താല്‍ തലകറങ്ങുമെന്നും ചോരയൊരുപാടുപോകുമെന്നുമൊക്കെ പറഞ്ഞെങ്കിലും ഇനി വേറൊരു ദിവസം വരെ കാക്കാന്‍ വയ്യെന്നു ത്‌ന്നെ തീരുമാനിച്ചു...

ഒന്നുമറിഞ്ഞില്ല. ക്ടും..ക്ടും...തീര്‍ന്നു..
പത്തുമിനിറ്റു കഴിഞ്ഞപ്പോള്‍ ഇറങ്ങി നടന്നു.
ഓട്ടോ വിളിക്കാം. ഇതുവരെ തലകറക്കമില്ല. ഒരു വശം മരച്ചിരിക്കുന്നെന്നല്ലാതെ...
റോഡ് ക്രോസ് ചെയ്‌തപ്പോഴേ ഒരു ബസ്സു വരുന്നു. വെള്ളിമാടുകുന്ന് ബസ്സ്. എനിക്കു മാധ്യമം വരെയെത്തണം. നോക്കുമ്പോള്‍ കൃത്യം ചില്ലറ കൈയ്യില്‍ തടഞ്ഞു. മിണ്ടണ്ടല്ലോ...നേരെ ബസ്സിനു കയറി.

ബസ്സിറങ്ങി ഓട്ടോയുടെ അടുത്തേക്കു പോയി. പരിചയമുള്ള ഒറ്റയൊന്നില്ല. വാ തുറക്കാന്‍ മേല...നടന്നാല്‍ കലകറങ്ങി വീഴുമോ...ഇതുവരെയില്ലെന്നു വെച്ച് സംഭവിച്ചു കൂടായ്‌കയില്ലല്ലോ....ഓട്ടോക്കാരന് വഴി പറഞ്ഞു കൊടുക്കാന്‍ പറ്റാത്തതോര്‍ത്തപ്പോള്‍ നടക്കാന്‍ തന്നെ തീരുമാനിച്ചു.

അതിനും കുറച്ചു ദിവസം മുമ്പാണ്‌ ഞാന്‍ ആ വഴിയില്‍ വെച്ച് പി. കെ പാറക്കടവിനെ പരിചയപ്പെടുന്നത്. പത്തു പതിമൂന്നു കൊല്ലമായി എനിക്കറിയാം വായനയിലൂടെ..പിന്നീട്‌ ഇവിടെ താമസമാക്കിയപ്പോള്‍ പലയിടത്തും വെച്ച് കണ്ടിട്ടുണ്ട്. രാവിലെ ബസ്സുകയറാന്‍ നില്‌ക്കുമ്പോള്‍ പാറക്കടവ്‌ ബസ്സിറങ്ങി പോകുന്നതു കാണാം. തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ നേര്‍ക്കുനേര്‍ കാണാറുണ്ട്. എനിക്കെന്തോ പരിചയപ്പെടാന്‍ തോന്നിയിട്ടില്ല. പരിചയപ്പെട്ടു പോയാല്‍ പിന്നെ എന്നെ കണ്ടാല്‍ ചിരിക്കാതിരുന്നാല്‍ ഒന്നും മിണ്ടാതിരുന്നാല്‍
..........അയാക്കെന്തൊരു ജാടയാ എന്നെനിക്ക് പറഞ്ഞു നടക്കാം...
വഴിയില്‍ വെച്ച് ഒരു പെണ്ണ് സാറിന്റെ കഥകളൊക്കെ വായിക്കാറുണ്ട്. ആരാധികയാണ്‌ എന്നൊക്കെ പറഞ്ഞെന്നിരിക്കട്ടെ ...അദ്ദേഹമതൊക്കെ ഓര്‍ത്തിരിക്കണമെന്നും പിന്നെ കാണുമ്പോള്‍ ചിരിച്ചു കാണിക്കണമെന്നും കരുതുന്നതില്‍ എന്തു ന്യായമാണുളളത്?


ഇനി ഇത്തരത്തില്‍ പ്രതികരിച്ചില്ലെങ്കില്‍ പാറക്കടവിനെ അറിയുമോ എന്നോ കഥകള്‍ വായിച്ചിട്ടുണ്ടോ എന്നോ ആരെങ്കിലും ചോദിച്ചാല്‍...
ഏതു പാറക്കടവ്‌?
പീക്കിരിക്കഥകളെഴുതുന്നയാളോ? ഞാനയാളുടെ കഥവരുന്ന ഒറ്റപ്പുസ്‌തകം വാങ്ങില്ല....
അയാക്കെന്തൊരു ജാടയാ...കണ്ട ഭാവം നടിക്കില്ല. മിണ്ടില്ല...ഞങ്ങളന്ന്‌ ശിവരാത്രിക്ക് ആലുവാ മണപ്പൊറത്തു വെച്ച് കണ്ടതാ...എന്നിട്ടും അങ്ങേര്‍ക്കെന്നെ ഓര്‍മയില്ലെന്ന്.....

എന്തിനു പറയുന്നു ഇക്കാരണങ്ങളാലൊക്കെ തന്നെയാണ്‌ വളരെ ഭവ്യതയോടെ ഞാനദ്ദേഹത്തെ ഓരോ പ്രാവശ്യവും കടന്നു പോയത്. കഥകളോരോന്ന് ആലോചിച്ച് നടന്നു പോകുന്ന അദ്ദേഹത്തിനു മുന്നില്‍ ഒരു കട്ടുറുമ്പിനെപ്പോലെ ഇടക്കുകയറി കുത്തി നോവിക്കാന്‍ തോന്നിയില്ല.

എന്നിട്ടും പരിചയപ്പെട്ടു. ഈ പറഞ്ഞവിധത്തിലൊന്നുമായിരുന്നില്ലെന്നു മാത്രം.

പിന്നെ കണ്ടാല്‍ സംസാരിക്കും...ചിരിക്കും.

അങ്ങനെ പല്ലുപറിച്ച് മിണ്ടാന്‍ പറ്റാതെ വെളളിമാടുകുന്നില്‍ ബസ്സിറങ്ങി നടക്കുകയാണ്‌ ഞാന്‍...
ദാ..വരുന്നു പാറക്കടവ്‌...

അങ്ങോട്ടോ ഇങ്ങോട്ടോ മാറി നിന്നാലോ...തിരിച്ചു നടന്നാലോ...
ഒന്നിനും നേരമില്ല...എന്തെങ്കിലും ചോദിച്ചാല്‍ ഞാനെന്തു പറയും?
ഇനി പാറക്കടവും പറയുമോ ആലുവാ മണപ്പുറത്തുകണ്ട ഭാവം കാണിച്ചില്ലെന്ന്....ആംഗ്യഭാഷ ഉപയോഗിക്കേണ്ടി വരുമോ? പേനയും കടലാസുമെടുത്ത് എഴുതിക്കാണിക്കേണ്ടി വരുമോ?

എനിക്കാകെ ശ്വാസം മുട്ടി...ഇന്നു കൂടെയൊരാളുണ്ട്. അവര്‍ സംസാരിച്ചാണ്‌ വരുന്നത്.
നേര്‍ക്കു നേരെയെത്തിയപ്പോള്‍ ഞാന്‍ അങ്ങേയറ്റം പാടുപെട്ട് ചിരിക്കാന്‍ ശ്രമിച്ചു...ഭാഗ്യം ഒന്നും ചോദിച്ചില്ല. പക്ഷേ , കൂടെയുള്ള ആളോട് എന്നെ പരിചയപ്പെടുത്തുന്നു.
ശരിക്കും തലകറങ്ങുന്നല്ലോ...കാലു നീട്ടി ചവിട്ടി....ഓട്ടമോ നടപ്പോ..രക്ഷപെട്ടു...

പക്ഷേ, എനിക്കു തിരിയേണ്ടിടത്തെത്തിയപ്പോള്‍ നമ്മുടെ ഓര്‍ക്കുട്ട്, ബ്ലോഗര്‍മാരായ രണ്ടുമൂന്നുപേര്‍ മുന്നില്‍....!!!!
!!

Wednesday, February 25, 2009

സര്‍പ്പശിലതേടി

കാട്ടുപൊന്തയിലെ സഞ്ചാരം -4


വീടിനു പുറകിലെ മലയില്‍ ഇഞ്ചയും കാട്ടുവള്ളികളും പുതഞ്ഞുകിടക്കുന്ന പാറയില്‍ ഒരു ഗുഹയുണ്ടെന്നും അതിലൊരു സര്‍പ്പശിലയുണ്ടെന്നും അയല്‍വക്കത്തെ കൂട്ടുകാരിയുടെ അച്ഛന്‍ പറഞ്ഞു.

മലയുടെ അപ്പുറത്ത്‌ പൂസ്വാമിയുടെ പറമ്പില്‍ മുനിയറയുണ്ടായിരുന്നത്‌ കൊണ്ട്‌ കേട്ടത്‌ നേരാവാനാണ്‌ സാധ്യത. പിന്നീടുള്ള ദിവസങ്ങളില്‍ സര്‍പ്പശിലയെക്കുറിച്ചായി ചിന്ത. അതിനെത്ര വലിപ്പമുണ്ടാവും? വിഗ്രഹമാണോ? ഗുഹാമുഖത്തെ ശിലയില്‍ സര്‍പ്പചിത്രം കൊത്തിവെച്ചതാവുമോ എന്നൊക്കെ പലതും വിചാരിച്ചു. അവസാനം പോകാന്‍ തന്നെ തീരുമാനിച്ചു.

കാട്ടുപൊന്തകളിലേക്ക്‌ പോകാന്‍ തീരുമാനിക്കുമ്പോള്‍ ശരീരസൗന്ദര്യത്തെക്കുറിച്ച്‌ ചിന്തിച്ചിട്ട്‌ കാര്യമില്ല. മുള്ളുകള്‍ വലിഞ്ഞ്‌ പോറലുകളുണ്ടാവും. ചെടികള്‍ വകഞ്ഞുമാറ്റുമ്പോള്‍ മുഖത്ത്‌ കമ്പടിച്ചേക്കാം. കാട്ടുവള്ളികളിലും കല്ലുകളിലും തട്ടിതടഞ്ഞുവീണ്‌ പരിക്കേല്‍്‌്‌ക്കാം. രോമമുള്ള ഇലകളും ചെടികളും ശരീരത്തു തട്ടിയാല്‍ അവിടെ ചൊറിഞ്ഞു തടിക്കും. ഈറ്റയുടേയും തെരുവപ്പുല്ലിന്റെയും അരിമ്പുകൊണ്ടാല്‍ മുറിഞ്ഞ്‌ ചോരപൊടിയും. ഇതിനൊക്കെ പുറമേയാണ്‌ മുള്ളുതറച്ചു കയറുന്നത്‌. നീറ്റലും വേദനയുമൊക്കെയുണ്ടായാലും കാടിനെ ശ്വസിക്കുമ്പോള്‍ എന്തൊരാനന്ദമാണ്‌.

അയല്‍വക്കത്തെ ആമിനാത്ത, ഉദയ, അജി, അനിയത്തി മഞ്‌ജു ഇവരോടൊപ്പമമാണ്‌ മലകയറിയത്‌. കൈയ്യിലൊരു വെട്ടുകത്തി കരുതി. അടുത്താണെന്നു പറഞ്ഞിട്ട്‌ കാര്യമില്ല. സര്‍പ്പശിലക്കരുകിലെത്താന്‍ അത്ര എളുപ്പമല്ല.
കരിങ്കുറിഞ്ഞി വെട്ടിയും വകഞ്ഞുമാറ്റിയും വഴിയുണ്ടാക്കി. കണ്ണെത്തുന്ന ദൂരത്താണ്‌. പക്ഷേ, ഇഞ്ചയും കാട്ടുവള്ളികളും പടര്‍ന്നിരിക്കുന്നതുകൊണ്ട്‌ ഒന്നും കാണാന്‍ വയ്യ. പാറയാണെങ്കില്‍ തൊണ്ണൂറു ഡിഗ്രിയില്‍ നിന്ന്‌ അങ്ങോട്ടു മിങ്ങോട്ടുമില്ല. കാട്ടുവള്ളിയില്‍ പിടിച്ച്‌ ഞാനും ഉദയയും എങ്ങനെയൊക്കെയോ കുറച്ചു മുകളിലെത്തി. ഒരു കൈയ്യില്‍ വെട്ടുകത്തിയും മറുകൈയ്യില്‍ വള്ളിയിലെ പിടുത്തം. കാലാണെങ്കില്‍ തെന്നിപ്പോകാതെ നില്‌ക്കുന്നു എന്നേയുള്ളു. വേണമെങ്കില്‍ തിരിച്ചിറങ്ങാം. പക്ഷേ, സര്‍പ്പശില...!!!!
കുറച്ചു മുന്നില്‍ ഉദയ വള്ളിയില്‍ തൂങ്ങിപ്പിടിച്ച്‌ എത്താറായിട്ടുണ്ട്‌. അതുകാണുമ്പോള്‍ തിരിച്ചിറങ്ങാന്‍ തോന്നുന്നില്ല. വള്ളിയിലെ ആട്ടത്തിനിടയില്‍ ഇഞ്ചയില്‍ തട്ടി കാലുമുറിഞ്ഞു നീറുന്നു.
ഒരു വിധത്തില്‍ ഗുഹകണ്ടു!
കാലങ്ങളായി മഴവെള്ളം വീണുണ്ടായ ചെറിയൊരു കുഴി. കുളംപോലെ. സര്‍പ്പവുമില്ല. ആകൃതിയുമില്ല. ഒന്നുമില്ല. ഇതിനായിരുന്നോ ഇത്ര സാഹസപ്പെട്ടു കയറിയത്‌?
ഇവിടെയൊരു കുന്തവുമില്ല എന്നു പറഞ്ഞിറങ്ങുമ്പോള്‍ താഴെനിന്നിരുന്നവരുടെ മുഖത്ത്‌ സാഹസത്തിനൊരുങ്ങാഞ്ഞതിലെ ആശ്വാസം കണ്ടു.

പിണവൂര്‍കുടിയിലേക്കുള്ള മൂന്നാമത്തെയാത്ര അത്തക്കൊപ്പമായിരുന്നു. കോതമംഗലം-തട്ടേക്കാട്‌-കുട്ടമ്പുഴ വഴി ചുറ്റി വളഞ്ഞ്‌്‌, ഓരോ സ്‌്‌ഥലത്തും ബസ്സു കാത്തു നില്‌പ്പും ഒക്കെക്കൂടി വലിയ പ്രയാസമാണ്‌. എന്നാല്‍ പന്ത്രണ്ടുകിലോമീറ്റര്‍ അകലെ മാമലക്കണ്ടത്തുനിന്നു മലയിറങ്ങിയാല്‍ പിണവൂരായി. പത്തിരുപതുകൊല്ലം മുമ്പ്‌ അങ്ങനെ പോയിട്ടുണ്ടെന്ന്‌ അത്ത പറഞ്ഞു. ഇരുപതുകൊല്ലം മുമ്പ്‌ അതിലെ ഒരു വഴിയുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്‌ തെളിഞ്ഞ്‌ വണ്ടിപോകാന്‍ പാകത്തിനായിട്ടുണ്ടാവുമെന്ന്‌്‌ ഞാനും വിചാരിച്ചു.

ഒന്നരക്കൊരു ബസ്സുണ്ട്‌. അതിനു കയറി.
ആലൂവ-മൂന്നാര്‍ റോഡില്‍ ആറാംമൈലില്‍ നിന്ന്‌ ടാറിടാത്ത കുത്തനെ കയറ്റവുമുള്ള വഴിയേ വേണം പോകാന്‍. മഴക്കാലത്ത്‌ ആ വഴി ബസ്സുപോകാറില്ല. പഴമ്പള്ളിച്ചാലിന്‍നിന്നും മാമലക്കണ്ടത്തുനിന്നും എത്തിയിരുന്ന എന്റെ സഹപാഠികളെ ഓര്‍ത്തുപോയി. അവരെത്രമാത്രം പ്രയാസപ്പെട്ടായിരുന്നു സ്‌കൂളിലെത്തിയിരുന്നത്‌.

മാമലക്കണ്ടത്തിറങ്ങി നേരേ നടന്നു. വീതിയുള്ള റോഡുതന്നെ. കുറച്ചുകൂടി മുന്നോട്ടെത്തിയപ്പോള്‍ വഴി ഒറ്റയടുപ്പാതയിലെത്തി. താഴെ പിണവൂര്‍ താഴ്വര. ഞങ്ങള്‍ മലയുടെ നെറുകയിലാണ്‌. കത്തുന്ന വെയില്‌. വഴിയോട്‌ ചേര്‍ന്നെങ്ങും മരങ്ങളുടെ നിഴലില്ല. നടക്കുകയല്ല ഓടുകയാണ്‌. കുത്തനെയുള്ള ഇറക്കമായതുകൊണ്ട്‌ നില്‍ക്കണമെന്നു തോന്നിയാല്‍ കുറേ താഴെച്ചെന്നേ നില്‌ക്കൂ. കാലുറക്കില്ല. അപ്പോള്‍ മനസ്സല്ല ശരീരത്തെ നിയന്ത്രിക്കുന്നത്‌. കുറച്ചു താഴെയെത്തിയപ്പോള്‍ തൂവെള്ള മുണ്ടും ഷര്‍ട്ടുമിട്ട്‌ ഒരപ്പൂപ്പന്‍ വടിയും കുത്തിപ്പിടിച്ച്‌ കയറി വരുന്നു. മനുഷ്യന്‍ തന്നെയാണോ?
കുട്ടമ്പുഴയില്‍ പെന്‍ഷന്‍വാങ്ങാ്‌ന്‍ പോയതാണെന്ന്‌ അപ്പൂപ്പന്‍ പറഞ്ഞു. ബസ്സിനു ചുറ്റിവളഞ്ഞു പോവുകയെന്നാല്‍ അഞ്ചാറുമണിക്കൂര്‍ വേണം. തന്റെ ചെറുപ്പകാലം മുതല്‍ മല കയറുകയും ഇറങ്ങുകയും ചെയ്യുന്ന അദ്ദേഹത്തിന്‌ ഈ യാത്ര ഒരു പ്രശ്‌നമല്ല.

കുറച്ചുകൂടി താഴെയെത്തിയപ്പോള്‍ കക്ഷത്തിലൊരു പുസ്‌തകവും വെച്ച്‌ മൂളിപ്പാട്ടും പാടി ഒരു ചെറുപ്പക്കാരന്‍. പോസ്‌റ്റുമാനാണയാള്‍. പുസ്‌തകത്തില്‍ തപാലുരുപ്പടികളാണ്‌. കുട്ടമ്പുഴയാണ്‌ പ്രധാന തപാലാപ്പീസ്‌. ദിവസവും നടന്നു പോയി വരും.
കുറച്ചുവടക്കുമാറി കുറച്ചുകൂടി തെളിഞ്ഞവഴിയുണ്ടെന്നും അതിലെയാണ്‌ സാധാരണപോകാറെന്നും ഇപ്പോള്‍ ആനയിറങ്ങിയിരിക്കുന്നതുകൊണ്ടാണ്‌ ഇതിലെ വരുന്നതെന്നും പോസ്‌റ്റുമാന്‍ പറഞ്ഞു.

മരങ്ങളുടെ നിഴലിലായി നടത്തം. കുത്തനെ ഇറക്കമില്ല. നിരപ്പുണ്ട്‌. ചെറിയൊരു വളവിലിരുന്ന പാറക്കുമുകളില്‍ കുലച്ചു നിന്ന കല്ലുവാഴ. പഴുത്തു തുടങ്ങിയിട്ടുണ്ട്‌. ദാഹിച്ചു പരവേശപ്പെട്ടതുകൊണ്ട്‌ പഴമുരിഞ്ഞു. ഉള്ളില്‍ വെളുപ്പ്‌ കുറച്ചേയുള്ളു. ബാക്കിയൊക്കെ കല്ലുപോലെ കറുത്ത ചെറിയ അരകള്‍. കല്ലുവാഴക്ക ഇടിച്ചുപൊടിച്ച്‌ പാലില്‍ ചേര്‍ത്തു കുടിച്ചാല്‍ ഉഷ്‌ണരോഗം ശമിക്കും.

താഴ്വാരത്ത്‌ എത്തിയപ്പോള്‍ കൈപ്പടങ്ങള്‍ നീരുവെച്ച്‌ വീര്‍ത്തിരുന്നു. വെയിലിലും കുത്തനെയുള്ള ഇറക്കത്തിലും രക്തചംക്രമണത്തിന്റെ പ്രവര്‍ത്തന ഫലം.


ദൂരത്തൊന്നും പോകണമെന്നില്ല, ചിലപ്പോള്‍ പറമ്പിലേക്കൊന്നിറങ്ങി നടക്കുമ്പോള്‍ തന്നെ യത്രയുടെ ആനന്ദം കിട്ടും. കാട്ടില്‍വെച്ച്‌ കൂവിയാല്‍ എന്തു രസമാണ്‌. കൂവല്‍ മലഞ്ചെരുവുകളിലെ പാറകളില്‍ തട്ടി പ്രതിധ്വനിക്കും.
കാട്ടില്‍ ഗുഹാമുഖങ്ങള്‍ക്കരുകില്‍ നിന്നു കൂവിയാല്‍ അത്‌ അയിരം മടങ്ങാവും
നാവുമടക്കി രണ്ടുവിരലു വെച്ച്‌ വിസിലടിക്കുമ്പോള്‍ എവിടെയൊക്കെയോ പോയി ആ ശബ്ദം മടങ്ങിവരുമ്പോള്‍ മനസ്സ്‌ പറക്കാന്‍ തുടങ്ങും...
എന്തൊരാനന്ദമാണത്‌....



കടപ്പാട്‌-മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌

കാട്ടുപൊന്തകളിലെ സഞ്ചാരം-3

മഴയാത്ര


ഹൈറേഞ്ചിലെ മഴ ഇങ്ങനെയാണ്‌. തുടങ്ങിയാല്‍ ഒരാഴ്‌ച, ഒന്നരയാഴ്‌ച നിര്‍ത്താതെ പെയ്‌തു കൊണ്ടിരിക്കും. പ്രത്യേകിച്ച്‌ നേര്യമംഗലം കാടുകള്‍ക്കടുത്തായതുകൊണ്ട്‌ മഴയ്‌ക്ക്‌ ശക്തികൂടും. അതിരാവിലെ കോരിച്ചൊരിയുന്ന മഴയത്താണ്‌ വീട്ടില്‍ നിന്നിറങ്ങിയത്‌. എനിക്ക്‌ പിണവൂര്‍കുടിയിലെത്തണം. പിണവൂര്‍കുടി ട്രൈബല്‍ ഹോസ്റ്റലില്‍ ജോലിചെയ്യുന്ന ചെച്ചാക്ക്‌ (ഇളയച്ഛന്‍) അത്യാവശ്യമായി ഒരു പേപ്പറെത്തിക്കണം.
ഏഴുമണിക്ക്‌ കോതമംഗലത്തു നിന്നൊരു ബസ്സുണ്ട്‌. അതിനു പോയാല്‍ ഒന്‍പതുമണിക്കു മുമ്പേ പിണവൂരെത്താം. ഏഴു മണി മുതല്‍ കോതമംഗലം ബസ്സ്‌റ്റാന്റില്‍ ബസ്സിനു കാത്തുനിന്നു. മഴ നിര്‍ത്താതെ പെയ്യുന്നു കോതമംഗലത്തും. സമയം കടന്നു പോകുന്നു. ഒരു പക്ഷേ ആ ബസ്സുണ്ടാവില്ല. ആശ്വസിച്ചു. കുട്ടമ്പുഴയ്‌ക്കോ, പൂയംകുട്ടിക്കോ പോകുന്ന ബസ്സായാലും മതി. ഞാന്‍ കാത്തു. ഇല്ല..
സമയം പത്തു കഴിഞ്ഞിരിക്കുന്നു. ഒരു ഗ്ലാസ്‌ കട്ടന്‍കാപ്പിയും കുടിച്ചിറങ്ങിയതാണ്‌.
ഒരു വശത്ത്‌ വിശപ്പ്‌, മറുവശത്ത്‌ കാത്തിരിപ്പ്‌....വിശപ്പുമാറ്റാന്‍ എങ്ങോട്ടേക്കെങ്കിലും തിരിയാമെന്നു വെച്ചാല്‍ ആ സമയത്ത്‌ ബസ്സു വന്നാലോ?
അങ്ങനെ സംശയിച്ചു നില്‌ക്കുമ്പോഴാണ്‌ പല ഭാഗത്തേക്കായി നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സുകളെ നോക്കി ഒരു അമ്മച്ചി എന്നോടു ചോദിക്കുന്നത്‌.
`തട്ടേക്കാട്‌ ബസ്സുവല്ലോമുണ്ടോ കൊച്ചേ?'`
`ഇപ്പഴൊന്ന്‌ പോയല്ലോ` ഞാന്‍ പറഞ്ഞു.
ഇവിടെ നില്‍ക്കാന്‍ തുടങ്ങിയതില്‍ പിന്നെ പതിനഞ്ചു ബസ്സായിരിക്കില്ല തട്ടേക്കാടിനു പോയിരിക്കുക.
`ഗതികേടു നോക്കണേ, ഈ മഴേത്ത്‌ ഭൂതത്താന്‍കെട്ട്‌ തൊറന്നു വിട്ടേക്കുണു.`.
ഒരത്ഭുതം പോലെ ഞാനതുകേട്ടു. ഭൂതത്താന്‍കെട്ട്‌ തുറന്നു വിട്ടതിനെന്താണ്‌ ?
`ഇന്ന്‌ കാലത്ത്‌ റേഡിയോ വാര്‍ത്തേലൊണ്ടാര്‍ന്നു.`അവരുമായി സംസാരിക്കുമ്പോഴാണ്‌ മനസ്സിലാവുന്നത്‌. അമ്മച്ചിക്ക്‌ കുട്ടമ്പുഴയെത്തണം .ഭൂതത്താന്‍കെട്ടിന്റെ ഷട്ടറുതുറന്നാല്‍ തട്ടേക്കാട്‌ ജങ്കാര്‍ സര്‍വ്വീസുണ്ടാവില്ല.
ബസ്സുകളെല്ലാംസാധാരണ തട്ടേക്കാടെത്തിയല്‍ ആളെ ഇറക്കി ജങ്കാറില്‍ കയറും. അക്കരെ എത്തിയാല്‍ യാത്രക്കാര്‍ വീണ്ടും ബസ്സിലേക്കു കയറും. മൂന്നു വള്ളങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ മുകളില്‍ തട്ടടിച്ച്‌ യമഹ പിടിപ്പിച്ച ഈ ജലവാഹനം ആദ്യയാത്രയില്‍ എന്നെ കുറച്ചൊന്നുമല്ല വിസ്‌മയപ്പെടുത്തിയത്‌.
എന്നാല്‍ നിര്‍ത്താതെയുള്ള മഴയില്‍ അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നിരിക്കുന്നു. ഷട്ടര്‍ തുറന്നിരിക്കുന്നു. ജങ്കാറില്ല. വള്ളത്തില്‍ അക്കരെയെത്തി വേറെ വാഹനത്തില്‍ കുട്ടമ്പുഴയെത്തണം. തട്ടേക്കാടു വരെയേ നിലവില്‍ ബസ്സുള്ളു.

അടുത്ത്‌ ബസ്സിനു കയറി തട്ടേക്കാടിറങ്ങി. വള്ളത്തില്‍ അക്കരെയെത്തി ജീപ്പില്‍ കുട്ടമ്പുഴയ്‌ക്ക്‌. മഴയ്‌ക്ക്‌ ശമനമില്ല. ജീപ്പുയാത്രയില്‍ ഏതാണ്ട്‌ പകുതിമുക്കാലും നനഞ്ഞു.
കുട്ടമ്പുഴയില്‍ നിന്ന്‌ ഒന്‍പതു കിലോമീറ്ററോളമുണ്ട്‌ പിണവൂരിലേക്ക്‌. കൂടെയുള്ള അമ്മച്ചി സമാധാനിപ്പിച്ചു.
`ജീപ്പു കിട്ടുവന്നേ`
അമ്മച്ചി പറഞ്ഞതുപോലെ കുട്ടമ്പുഴയില്‍ നിന്നു ജീപ്പുകിട്ടി. പകുതി ദൂരത്തുള്ള ഉരുളന്‍തണ്ണി വരെമാത്രം. അവിടെനിന്ന്‌ പിന്നെയും ജീപ്പു കിട്ടുമായിരുക്കും. ആശ്വസിച്ചു.
ഉരുളന്‍തണ്ണിയിലെത്തിയപ്പോഴേക്കും വെള്ളത്തില്‍ മുങ്ങി നിവര്‍ന്നതുപോലുണ്ടായിരുന്നു. പക്ഷേ, ഒരു ഗുണമുണ്ടായി. മഴ മാറിയിരിക്കുന്നു. ജീപ്പിലിറങ്ങിയവരല്ലാതെ ഒറ്റ മനുഷ്യജീവിയെ കവലയിലെങ്ങും കണ്ടില്ല. ആകെയുള്ള നാലഞ്ചു കടകള്‍ അടഞ്ഞു കിടന്നു.
ഇനിയെന്തു ചെയ്യും?
കടത്തിണ്ണയിലേക്കു കയറിനിന്നു. വിശക്കുന്നു.
ഞാന്‍ നിന്ന കട കണ്ടിട്ട്‌ ചായക്കടയുടെ മട്ടുണ്ട്‌. അകത്തേക്കൊന്ന്‌ വലിഞ്ഞു നോക്കി.തടിച്ചൊരു ചേച്ചി ഡെസ്‌ക്കിലേക്ക്‌ കമിഴ്‌ന്ന്‌ കിടന്ന്‌ മംഗളം വായിക്കുന്നു.

ചായ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു.
`അടുപ്പിലെ തീ കെട്ടുപോയി കൊച്ചേ..`
`ഈ മഴേത്ത്‌ ആരു കേറാനാ...നാരങ്ങാവെള്ളം വേണോ?`
നനഞ്ഞു കുതിര്‍ന്നു നിന്ന എനിക്കു ചിരിവന്നു. തണുക്കുന്നു. വിറക്കുന്നു. വിശന്നു കാളുന്നു.
നാരാങ്ങാ വെള്ളമെങ്കില്‍ അങ്ങനെയാവട്ടെ..നാരങ്ങാവെള്ളം കുടിച്ച്‌ മൂന്ന്‌ ഞാലിപ്പൂവന്‍പഴവും വാങ്ങി ഞാന്‍ ചോദിച്ചു. ` പിണവൂര്‍ക്ക്‌ വണ്ടി കിട്ടുവോ? `
`ഓ..കിട്ടുവാരിക്കും...മഴയല്ലേ..`

പക്ഷേ സമയം പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു. ചെച്ചാ എന്നെ കാത്തിരുന്ന്‌ മടുത്തിട്ടുണ്ടാവണം. ഭൂതത്താന്‍ കെട്ട്‌ തുറന്നു വിട്ടെന്ന വാര്‍ത്തകേട്ട്‌ ഞാന്‍ വരാതിരിക്കുമെന്ന്‌ കരുതിയിരിക്കണം. ഡിഗ്രി പരീക്ഷ കഴിഞ്ഞിരിക്കുന്ന പെണ്‍കുട്ടി അടഞ്ഞമഴയില്‍ വരേണ്ടെന്ന്‌ കരുതി കാണണം. അങ്ങനെ പല വിധ ചിന്തകളില്‍ ഞാനാ കടത്തിണ്ണയില്‍ നിന്നു. എത്രനേരം നില്‌ക്കണം. വയ്യ.
മൂമ്പൊരിക്കലേ പിണവൂര്‍കുടിയില്‍ ഞാന്‍ പോയിട്ടുള്ളു. അത്‌ ബസ്സിലായിരുന്നു. ഉരുളന്‍ തണ്ണിയില്‍നിന്നുളള വഴിയെ കുറിച്ച്‌ അത്ര ഓര്‍മയില്ല. മഴ തോര്‍ന്ന്‌ വെയിലൊന്നു ചിരിച്ചു. ഞാലിപ്പൂവന്‍ പഴംതിന്നുകൊണ്ട്‌ പതുക്കെ നടന്നു. ചെമ്മണ്‍ പാത. പലയിടത്തും ചെളിക്കുഴികള്‍...
ഇരുവശത്തും മാനം മുട്ടിനില്‍ക്കുന്ന മരങ്ങള്‍..പൂയംകുട്ടി വനമേഖല. കാറ്റത്ത്‌ തേക്കിലകള്‍ പറന്നുവീഴുമ്പോള്‍ ഭയാനക ശബ്‌ദം....സിംഹമാവുമോ?..പുലിയാവുമോ?....
കാട്ടരുവിയിലെ മലവെള്ളം പാറകളില്‍ തട്ടിയലക്കുമ്പോള്‍ , കാറ്റില്‍ ഇല്ലിയും ഈറ്റയും തമ്മിലുരസുമ്പോള്‍ ഉയരുന്ന ശബ്‌ദം..പേടിപ്പെടുത്തുന്നു. കാട്ടിനുള്ളില്‍ എന്തൊക്കെയോ ഞെരിഞ്ഞമരുന്ന ശബ്‌ദം.
ആനയാവുമോ.?...
ഇല്ല..അങ്ങനെ വലിയ പേടിയില്ല. സുന്ദരമായ ചില ചിന്തകളോടെ ഞാന്‍ നടന്നു....
മഴയില്ലാത്തതുകൊണ്ട്‌ കുട മടക്കിയിരുന്നു. പക്ഷേ, നെറുകയിലാണ്‌ രണ്ടുതുള്ളികള്‍ പതിച്ചത്‌. തുള്ളിയായിട്ടല്ല രണ്ടുകുടം വെളളം നെറുകയിലൊഴിച്ചപോലെ. ഉയരത്തില്‍ നിന്ന ഏതോ മരത്തിന്റെ ഇലത്തുമ്പില്‍ നിന്നു വീണതാണത്‌. നെറുക നൊന്തു.
മുകളിലേക്ക്‌ നോക്കുമ്പോള്‍ മരക്കൊമ്പുകളുടേയും ഇലകളുടേയും ഇടയിലൂടെ ആകാശത്തിന്റെ തെളിച്ചം കാണാം. വഴിക്ക്‌ പക്ഷേ, ഇരുളിമയാണ്‌. രണ്ടുവശവും ഇടതൂര്‍ന്ന്‌ ഈറ്റയും വളളികളും. മരങ്ങളില്‍ പടര്‍ന്നുകയറിയ വള്ളികളില്‍ ഊഞ്ഞാലാടണമെന്നുതോന്നി.
പലതരം പക്ഷികളുടെ ചിലപ്പ്‌..ചിലത്‌ ഭയപ്പെടുത്തുന്നു. കാറ്റ്‌ നിലച്ചപ്പോള്‍ കാട്ടരുവിയുടെ ഒഴുക്ക്‌..വലിയൊരു പക്ഷി തന്‍റെ വര്‍ദ്ധിച്ച ശരീരഭാരം താങ്ങാനവാതെ ഒരു മരത്തില്‍ നിന്ന്‌ മറ്റൊരു മരത്തിലേക്ക്‌ ചിറകടിച്ചു പറന്നു. ആ ചിറകടി പേടിപ്പെടുത്തുന്നതായിരുന്നു.
കുട നിവര്‍ത്തിയിരുന്നു ഞാന്‍. കാട്ടുചെടികളുടെ ഇലകളില്‍ അപ്പോഴും മഴ പെയ്യുക തന്നെയാണ്‌.
എപ്പോഴെങ്കിലും വണ്ടിവരും എന്നു പ്രതീക്ഷിച്ചായിരുന്നു നടപ്പ്‌. പക്ഷേ, ഇപ്പോള്‍ മഴ തോര്‍ന്ന ഈ നേരത്ത്‌ കാട്ടിലൂടെ നടക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നി.
പെട്ടെന്നാണ്‌ കാട്ടരുവിയുടെ ഒഴുക്കിനെ, ഇലകളില്‍ നിന്നു വീഴുന്ന മഴത്തുള്ളികളെ , കാറ്റിനെ മുറിച്ചുകൊണ്ട്‌ ഒരു വാഹനത്തിന്റെ ശബ്‌ദം കേള്‍ക്കാനായത്‌.
ഉരളന്‍ തണ്ണിയില്‍നിന്ന്‌ പകുതി ദൂരം പിന്നിട്ടുകഴിഞ്ഞിട്ടുണ്ട്‌. വനത്തിനു നടുവില്‍ ഞാന്‍ തനിച്ചാണ്‌. വാഹനം അടുത്തു വരുന്നെന്നറിഞ്ഞപ്പോള്‍ വിറ.
ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി. ....
ഏതെങ്കിലും പൊന്തയിലൊളിക്കണോ? മരത്തിനു മറഞ്ഞു നില്‍ക്കണോ? ധൈര്യം ചോരുന്നുണ്ടോ ?ആലോചിക്കാന്‍ നേരമില്ല. കാട്ടരുവിയോട്‌ ചേര്‍ന്നു നിന്ന വലിയ മരത്തിനു ചുവട്ടില്‍ പതുങ്ങി.

ശ്വാസമടക്കിപ്പിടിച്ച്‌ നിന്നപ്പോഴേക്കും ജീപ്പു എതിര്‍ ദിശയിലേക്ക്‌ കടന്നു പോയി.
ഹോ ആശ്വാസം!

ഇടയ്‌ക്ക്‌ നടപ്പുനിര്‍ത്തി. കാട്ടരുവിയ്‌കടുത്തു പോയി നിന്നു. മലവെളളം കലങ്ങി മറിഞ്ഞ്‌ കുതിച്ചൊഴുകുന്നു. ആഴം തിട്ടപ്പെടുത്താന്‍ വയ്യ.
കുറച്ചുദൂരം കൂടി നടന്നപ്പോള്‍ അടുത്തടുത്തു വരുന്ന മനുഷ്യ ശബ്‌ദം.
ആശ്വസിക്കണോ? ഭയക്കണോ?
എന്തോ ആശ്വാസമാണു തോന്നിയത്‌.
അവര്‍ കടന്നു പോയപ്പോള്‍ ബീഡിയുടെ കട്ടുമണം കാടിന്‌.

വള്ളിക്കാഞ്ഞിരവും ഈറ്റയും കെട്ടുപിണഞ്ഞുകിടന്ന ഒരു കയറ്റം കഴിഞ്ഞപ്പോള്‍ ആകാശത്തിന്റെ വലിയൊരു ഭാഗം കാണാനായി. ദൂരെ വലിയൊരു ഇലവുകണ്ടു. അതില്‍ പൊളിഞ്ഞ തേന്‍കൂടുകള്‍...അതൊരടയാളമാണ്‌. പിണവൂര്‍കുടിയിലെത്തിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവ്‌. പക്ഷേ, ആകാശം ഇരുണ്ടു വരുന്നു. മഴ ചാറി തുടങ്ങി.


പിണവൂര്‍കുടിയില്‍ ഞാന്‍ കണ്ട അത്ഭുതം മുത്തനായിരുന്നു. ഹോസ്‌റ്റല്‍ വരാന്തയില്‍ ഒരു വടിയും കുത്തിപ്പിടിച്ചിരുന്ന മുത്തനായിരുന്നത്രേ മുതുവാന്മാരുടെ രാജാവ്‌. പിണവൂര്‍കുടി മലയുടെ അപ്പുറെ മാമലക്കണ്ടം , പഴംപള്ളിച്ചാല്‍, ഞാനെന്നും പോകണമെന്നാഗ്രഹിച്ച മല ഇതിന്റെയൊക്കെ അധിപനായിരുന്നു ഒരുകാലത്ത്‌ മുത്തന്‍.
പക്ഷേ, മുത്തന്റെ സാമ്രാജ്യത്തിലേക്ക്‌ അധിനിവേശം തുടങ്ങിയതോടെ മുത്തന്റെ സ്ഥിരബുദ്ധി നഷ്ടപ്പെട്ടു.

മുമ്പ്‌ കാടുകള്‍ക്കപ്പുറം സായിപ്പു പണിത റോഡുണ്ടായിരുന്നു, മൂന്നാറിലേക്ക്‌. അതായിരുന്നു മുത്തന്റെ സാമ്രാജ്യത്തിലെ ആദ്യ അധിനിവേശം. അന്ന്‌ മുത്തന്‌ ചെറുപ്പമായിരുന്നു. ആ വഴി സായിപ്പിന്റെ കാറുകള്‍ കടന്നു പോയിരുന്നു. എന്നാല്‍ തൊണ്ണൂറ്റിയൊമ്പതിലെ ശക്തമായ മഴയില്‍ കരിന്തിരിപൊട്ടി ആ റോഡൊലിച്ചുപോയി. മല തന്നെ പിളര്‍ന്നു.
വയല്‍ക്കരയില്‍ ഇലവിന്‍ചുവട്ടിലായിരുന്നു മുത്തന്റെ കുടി. ഇലവുമരത്തില്‍ തേന്‍ കൂടുകളുണ്ടായിരുന്നു. ഇലവില്‍ കൂര്‍ത്ത മുള്ളുകളുണ്ടായിരുന്നതുകൊണ്ട്‌ മരത്തിനു മുകളിലേക്ക്‌ ആര്‍ക്കും കയറാനായില്ല. മുള്ളുകള്‍ കോതിയാല്‍ മരത്തില്‍ കയറാമായിരുന്നു. പക്ഷേ, മുള്ളുകോതാന്‍ കത്തിയുമായെത്തുന്നവരെ മരത്തില്‍ തൊടാന്‍ മുത്തനനുവദിച്ചില്ല. രാജാവ്‌ മരത്തിന്‌ കാവല്‍ നിന്നു.

കറുത്തപക്കങ്ങളില്‍ മുതുവാന്മാര്‍ക്ക്‌ തേനെടുക്കാന്‍ ഇലവിനെ ഉപേക്ഷിച്ച്‌ കുട്ടമ്പുഴ പൂയംകുട്ടി കാടുകളിലലയേണ്ടി വന്നു.
(തുടരും)

Friday, February 20, 2009

കാട്ടുപൊന്തകളിലെ സഞ്ചാരം

കുട്ടിക്കാലത്ത്‌ അമ്മവീടെന്ന സങ്കല്‌പലോകം പോലും ഞങ്ങള്‍ക്കന്യമായിരുന്നു.
അങ്ങനെയൊരു വീടിനെക്കുറിച്ചോ അവിടുള്ളവരെക്കുറിച്ചോ ഞങ്ങള്‍ക്കു മുന്നില്‍വെച്ച്‌ ഒരക്ഷരം പോലും മിണ്ടാതിരിക്കാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിച്ചിരുന്നു എന്നു തോന്നുന്നു. ഒരിക്കലോ മറ്റോ അമ്മച്ചിയുടെ ചേച്ചിമാര്‍ വന്നു കണ്ടിട്ടുണ്ട്‌. അത്രമാത്രം.


സ്‌കൂളവധികളില്‍ കൂട്ടുകാരൊക്കെ അമ്മവീടുകളിലേക്കു പോകുമ്പോള്‍ ഞങ്ങള്‍ മുറുക്കുന്നത്തയുടേയും ഐഷാബീവി അമ്മച്ചിയുടേയും കണ്‍വെട്ടത്തുനിന്നു മാറാതെ പറമ്പിലും ആറ്റിറമ്പിലും കളിച്ചു നടന്നു. അമ്മായിമാരുടെ മക്കള്‍ അവധിക്കു വരും. അതാണ്‌ സന്തോഷം.

രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ അമ്മച്ചി എന്നെ ഒരു യാത്ര കൊണ്ടുപോകാനൊരുങ്ങിയത്‌്‌. നേര്യമംഗലത്തെ അമ്പലത്തില്‍ മകരവിളക്കുത്സവത്തിനായിരുന്നു അത്‌. ആറിനക്കരെ താമസിക്കുന്ന തയ്യല്‍ക്കാരനെക്കൊണ്ട്‌ ഇളം ഓറഞ്ചുനിറത്തിലൊരു ജൂബയും പാന്‍സും അടിപ്പിച്ചു. ഉച്ചകഴിഞ്ഞപ്പോള്‍ ആറ്റില്‍ കൊണ്ടുപോയി കുളിപ്പിച്ചു. ആദ്യമായി നേര്യമംഗലത്തേക്കു പോകുന്നതിനേക്കാള്‍ പുതിയ ഉടുപ്പിട്ട്‌ യാത്രക്കൊരുങ്ങുന്നതിലായിരുന്നു എന്റെ കൗതുകം. അതിനുമുമ്പ്‌ അമ്പലത്തില്‍ പോയതായിട്ടും ഓര്‍മയില്ല.

സന്ധ്യക്കാണ്‌ അമ്പലത്തിനടുത്തെത്തിയത്‌. കണ്ണുകളില്‍ പൂത്തിരി കത്തി.
എവിടെയും പ്രകാശം. കച്ചവടക്കാര്‍..കുപ്പിവളയും മാലകളും പീപ്പിയും ബലൂണും...ഒരുപാടു മനുഷ്യര്‍...പെരിയാറിന്റെ തീരത്തായിരുന്നു ക്ഷേത്രം. അക്കരെ മീനാക്ഷിക്ഷേത്രത്തിലേക്കു പോകു്‌ന്നവരെ കയറ്റിയ വള്ളം....ഏതോ അത്ഭുതലോകത്ത്‌ എത്തിയതുപോലെ...
അമ്പലപറമ്പിലെ സ്റ്റേജില്‍ നിന്ന്‌ 'ദേവതാരൂ പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍?.' എന്ന പാട്ട്‌...സ്റ്റേജില്‍ നിന്ന്‌ കുറേ അകലെയായിരുന്നതുകൊണ്ട്‌ അമ്മച്ചി ഒന്നുകൂടി എത്തിവലിഞ്ഞുനോക്കി ഉറപ്പിച്ചു. മുമ്പ്‌ അയല്‍വാസിയായിരുന്ന ചെറുക്കനാണത്രേ ആ പാട്ടു പാടുന്നത്‌.
ആ യാത്രയില്‍ ഇത്രയൊക്കെയാണ്‌ തെളിച്ചമുള്ളത്‌.
പക്ഷേ, ഇതൊന്നുമായിരുന്നില്ല പ്രധാനം. സന്ധ്യക്ക്‌, അമ്പലമതിലിനോട്‌ ചേര്‍ന്നു നിന്ന അമ്മമ്മയെ കണ്ടപ്പോള്‍ ഏതു ഭാവമായിരുന്നു എന്റെ മുഖത്ത്‌? അമ്മമ്മയാണെന്നൊന്നും ആരും പറഞ്ഞു തന്നില്ലെന്നാണ്‌ ഓര്‍മ. എന്നിട്ടും എനിക്കു മനസ്സിലായി! ഒരു ഓറഞ്ച്‌ നല്‌കിയപ്പോള്‍ എന്റെ ഉടുപ്പിനും ഇതിനും ഒരേ നിറമാണല്ലോ എന്നോര്‍ത്തു.
ചേച്ചിമാര്‍ വന്ന്‌ അമ്മച്ചിയെ വീട്ടിലേക്ക്‌ ക്ഷണിച്ചു.
ഞാന്‍ വരുന്നില്ല എന്ന കടുപ്പിച്ച വാക്കുകള്‍ കേട്ട്‌ എനിക്കു വേദനിച്ചു.
എന്നാലും നീ ഇവിടെവരെ വന്നിട്ട്‌....ഈ കൊച്ചിനേങ്കിലും വിടടീ..എന്നൊക്കെ കൊച്ചേച്ചി പറഞ്ഞുകൊണ്ടിരുന്നു. അവസാനം എന്നെ വിടാമെന്നായി...
്‌
വലിയൊരു വെളിച്ചത്തില്‍ നിന്ന്‌ ഇടവഴിയിലേക്കിറങ്ങി ഇരുള്‍ പടര്‍ന്ന കൊക്കോച്ചെടികള്‍ക്കിടയിലൂടെ കുനിഞ്ഞും നിവര്‍ന്നും....അമ്മവീട്ടിലേക്കാണെന്നാണ്‌ കരുതിയത്‌. പക്ഷേ അമ്മച്ചിയുടെ ചേച്ചിയുടെ വീട്ടിലാക്കായിരുന്നെന്നു മാത്രം.
തിരിച്ച്‌ അമ്പലപ്പറമ്പിലേക്കും കൊക്കോച്ചെടികളുടെ ഇടയിലൂടെയായിരുന്നു നടത്തം.

പറമ്പിന്റെ പലഭാഗങ്ങളും ഇരുള്‍മൂടി കിടന്നിരുന്നെങ്കിലും അതൊന്നുമൊരിക്കലും ഭയപ്പെടുത്തുന്നതായിരുന്നില്ല. അതൊക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഞങ്ങള്‍ക്കു ചുറ്റും മലകളായിരുന്നെന്ന്‌ പറയാം. ഈറ്റക്കാടും പുല്‍മേടും, കൂറ്റന്‍ പാറകളും, നിബിഡ വനവുമൊക്കെയായി... ഉറക്കമുണര്‍ന്ന്‌ നോക്കുന്നതെ അക്കരെ കുന്നിലേക്കായിരുന്നു. അടുത്തായിരുന്നിട്ടും ആ മല കയറിയിരുന്നില്ല.
ചില അമാനുഷികരായ സന്യാസിമാര്‍ ഉണ്ടത്രേ! അവര്‍ കാടുകള്‍ക്കുള്ളിലിരുന്ന്‌ ജപം ചെയ്‌താണ്‌ അമാനുഷികരാവുന്നതെന്നും അവര്‍ക്ക്‌ ത്രികാലങ്ങളെക്കുറിച്ച്‌ ജ്ഞാനമുണ്ടെന്നും മുറുക്കുന്നത്ത എന്ന മുത്തച്ഛന്‍ പറഞ്ഞു.
വലുതാവുമ്പോള്‍ എനിക്കുമൊരു സന്യാസിയാവണമെന്നും ജ്‌്‌ഞാനമുണ്ടാവണമെന്നും അന്നേരത്തൊക്കെ തോന്നി. ഈശ്വരനെ ധ്യാനിച്ചിരിക്കുവാന്‍ ഞാന്‍ കണ്ടത്‌ അക്കരെ മലയായിരുന്നു.
വലുതാവുമ്പോള്‍ അങ്ങോട്ടു യാത്ര പോകണം. ഈശ്വരനെ ധ്യാനിച്ചിരിക്കണം. ത്രികാലജ്ഞാനിയായി കാടും മേടും അലഞ്ഞു നടക്കണം.
അന്നൊന്നും അങ്ങനെയൊരു യാത്ര സാധ്യമല്ലെന്നൊന്നും തോന്നിയിട്ടില്ല. ഒരു പെണ്‍കുട്ടിക്ക്‌ ഒറ്റക്ക്‌ യാത്രചെയ്യാന്‍ പരിമിതികളുണ്ടെന്ന തിരിച്ചറിവായിട്ടില്ല.

വിനോദയാത്ര എന്നു കേള്‍ക്കുന്നത്‌ അഞ്ചാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌. അക്കൊല്ലം മധുരക്കും ആറില്‍ വെച്ച്‌ മലമ്പുഴക്കുമായിരുന്നു യാത്രകള്‍. പക്ഷേ, എന്നെ വിട്ടില്ല. ബസ്സില്‍ കയറിയാല്‍ ഉറങ്ങാനും ഛര്‍ദ്ദിക്കാനും തുടങ്ങുന്ന നിന്നെ എങ്ങനെ വിടുമെന്നായിരുന്നു അമ്മച്ചിയുടെയും അത്തയുടെയും ചോദ്യം. ശരിയാണ്‌ ബസ്സുകാണേണ്ടതാമസം. ഞാനുറങ്ങും. ഛര്‍ദ്ദിക്കുകയും ചെയ്യും. സ്‌കൂളടക്കുമ്പോഴും തുറക്കുമ്പോഴും മറയൂരുനിന്ന്‌ ദേവിയാറിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ഇത്തരത്തില്‍ സാഹസം തന്നെയായിരുന്നു. വിനോദയാത്രക്കു വിടണമെങ്കില്‍ ഞാന്‍ തന്നെ ശ്രമിക്കണം. എന്നാലേ അത്താക്കുമമ്മച്ചിക്കും എന്നിലൊരു വിശ്വാസം വരൂ.

അടുത്ത ദേവിയാറിലേക്കുള്ള യാത്രയില്‍ ബസ്സില്‍ കയറിയിരിക്കുമ്പോള്‍ ഉറങ്ങാതിരിക്കാന്‍ കണ്ണുതുറന്നു പിടിച്ചിരുന്നു. ഛര്‍ദിക്കാതിരിക്കാന്‍ ബലം പിടിച്ചു നോക്കി. ചന്ദനം ഇടതൂര്‍ന്ന്‌ നില്‍ക്കുന്ന ആനക്കാല്‍ പെട്ടിപോലുമെത്തിയില്ല. അതിനുമുമ്പേ കലാപരിപാടി തുടങ്ങി.

സ്‌കൂളില്‍നിന്നുള്ള വിനോദയാത്ര നടക്കില്ലെന്നുള്ള ബോധത്തില്‍ നിന്നാണോ എന്തോ നടന്നുപോകാവുന്ന യാത്രകളിലേക്ക്‌, കാട്ടിലേക്ക്‌ പോകാന്‍ തുടങ്ങിയത്‌. കൊങ്ങിണിച്ചുള്ളി ഒടിക്കാനെന്നു പറഞ്ഞായിരുന്നു അയല്‍വീട്ടിലെ ബിന്ദുവിനും അനിക്കും ലതചേച്ചിക്കും പൊടിയമ്മചേച്ചിക്കുമൊക്കെ ഒപ്പം കാടും നാടും അതിരിടുന്ന കനാല്‍ കടന്നത്‌. കനാലിലെ മുട്ടൊപ്പമുള്ള വെള്ളം കടന്ന്‌ കാട്ടിലേക്ക്‌ കടക്കുമ്പോഴെ മനസ്സു പറക്കാന്‍ തുടങ്ങും. കമ്പെറിഞ്ഞ്‌ നെല്ലിക്കവീഴ്‌ത്തി, പൊട്ടിപ്പഴങ്ങള്‍ പറിച്ച്‌്‌ , ഞൊട്ടാഞൊടിയനും ചുക്കുട്ടിച്ചീരപ്പഴങ്ങഴും തിന്ന്‌ പേരറിയാമരങ്ങള്‍ക്കു ചുവട്ടിലൂടെ..മുമ്പേ കടന്നുപോയ ആരോ തെളിച്ച കൊച്ചു വഴികളിലൂടെ...
കാടൊരിക്കലും ഭയമായിരുന്നില്ല. വല്ലാതെ പടര്‍ന്നു പന്തലിച്ച ആല്‍മരച്ചുവട്ടിലേക്കൊന്നും നൂഴ്‌ന്നു കയറാറില്ല. പക്ഷികളുടെ ചിറകടിയൊച്ചയും ഇരുളും അങ്ങോട്ടടുപ്പിച്ചില്ല.

വെക്കാലിയും വേങ്ങയും വീട്ടിയുമൊക്കെയുണ്ടായിരുന്നെങ്കിലും അതിനേക്കാളൊക്കെ കൂടുതല്‍ കരിന്തൊലിയോടെ നിന്ന ചന്ദനമരങ്ങളായിരുന്നു. ചന്ദനത്തിന്റെ വിലയേക്കുറിച്ച്‌്‌ അറിവില്ലാഞ്ഞിട്ടോ, അല്ലെങ്കില്‍ നിയമത്തെക്കുറിച്ച്‌ അജ്ഞരായിരുന്നതുകൊണ്ടോ എന്നറിയില്ല. ഒപ്പമുണ്ടായിരുന്ന മുതിര്‍ന്നവര്‍ ഉണങ്ങിവീണ ചന്ദനകഷ്‌ണങ്ങള്‍ തീകത്തിക്കനായി എടുത്തിരുന്നു. ഫോറസ്‌റ്റുകാരുകണ്ടാല്‍ പിടിക്കുമെന്നറിയാം. അതുകൊണ്ട്‌ കാട്ടുകാപ്പിയുടെയും കൊങ്ങിണിയുടെയും ഇടയില്‍ പൊതിഞ്ഞായിരുന്നു കൊണ്ടുവന്നിരുന്നത്‌. പലരുടെയും അടുക്കള ചിമ്മിനിയില്‍ നിന്ന്‌ പുറത്തേക്കുവന്ന പുകക്ക്‌ ചന്ദനസുഗന്ധമായിരുന്നു.


വഴിയില്‍ വട്ടം ചാടി കാട്ടുമുയല്‍, ഞങ്ങളെ കണ്ട്‌ പേടിച്ചോടുന്ന മാന്‍ കൂട്ടം, പാമ്പാറിന്റെ തീരത്തു നിന്ന്‌ ചിന്നം വിളി, ചൂടാറാത്ത ആവിപറക്കുന്ന്‌ ആനപ്പിണ്ടം........പാറയിടുക്കുകളിലും ഗുഹകളിലും മൃഗങ്ങളുടെ കാല്‍പ്പാടുകള്‍.........
മുതിര്‍ന്നവര്‍ ഉണങ്ങിവീണ വലിയ കമ്പുകള്‍ തേടി നടക്കുമ്പോള്‍ ഞങ്ങള്‍ കൊങ്ങിണിപ്പൊന്തക്കുള്ളില്‍ നൂഴ്‌ന്നു കയറും. എന്റെ വിറകുകെട്ട്‌ കണ്ട്‌ കാക്ക കൂടുവെയ്‌ക്കാന്‍ കൊണ്ടുപോകും എന്ന്‌ പൊടിയമ്മചേച്ചി കളിയാക്കി.

ഈ കാക്കച്ചുള്ളികളായിരുന്നോ ആ യാത്രകളുടെ ലക്ഷ്യം? ഓരോ ശനിയും ഞായറും തൂക്കുപാത്രത്തില്‍ വെള്ളവുമായി കാടുകയറിയതെന്തിനായിരുന്നു ?
ഓരോ യാത്രയിലും കാടിന്റെ ഉള്ളുകളിലേക്ക്‌ പോയിത്തുടങ്ങി. മുതിര്‍ന്നവരില്ലാതെ ഞങ്ങള്‍ കുട്ടികള്‍ മാത്രം. നാട്ടിലെ, സ്‌കൂളിലെ പലതരം കഥകള്‍ പറഞ്ഞുകൊണ്ടിരിക്കും. അങ്ങുതാഴെ പാമ്പാറിന്റെ തീരത്തേക്ക്‌ പോകണമെന്നും അവിടെ നീന്തണമെന്നുമൊക്കെയായിരുന്നു അന്നത്തെ വലിയ മോഹം.
സാധാരണ രാവിലെ ഒന്‍പതുമണിക്കുമുമ്പായി പോകും. പന്ത്രണ്ടുമണിക്കുമുമ്പായി വരികയും ചെയ്യും. അന്നേരത്ത്‌ അമ്മച്ചി ജോലികഴിഞ്ഞ്‌ വീട്ടിലെത്തുന്നതേ ഉണ്ടാവൂ. ഒരിക്കല്‍ എന്തു സംഭവിച്ചതാണെന്ന്‌ ഇന്നുമോര്‍മയില്ല. സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ പാമ്പാറിന്റെ തീരത്തേക്ക്‌ നടന്നതാണോ, വീട്ടില്‍ നിന്ന്‌ ഇറങ്ങാന്‍ വൈകിയതാണോ, വഴിതെറ്റിയതാണോ ഒന്നുമോര്‍മയില്ല. ചുള്ളിയൊടിച്ചും പെറുക്കിയും ഇടക്ക്‌ വാതോരാതെ വര്‍ത്തമാനം പറഞ്ഞും നേരമൊന്നുമായില്ലെന്നോര്‍ത്ത്‌ കുറേ നേരം പുല്ലിലിരുന്നത്‌ മാത്രം ഓര്‍മയുണ്ട്‌.

താഴെ പാമ്പാറിലെ വെള്ളം കുത്തുകളിലേക്ക്‌ വീഴുന്ന ശബ്ദം. അതിനിടയിലേക്കാണ്‌ ആരൊക്കെയോ ഞങ്ങളെ വിളിക്കുന്നത്‌ കേട്ടത്‌. കുറേ മുകളില്‍ കാട്ടില്‍ ഒറ്റപ്പെട്ടു നിന്നിരുന്ന കനാലിനടുത്തുനിന്നായിരുന്നു അത്‌. വിറകുകെട്ടുമായി കുന്നു കയറുമ്പോള്‍ ഞങ്ങളെ അന്വേഷിക്കുന്ന ശബ്ദം മാത്രം കാട്ടില്‍ മുഴങ്ങിക്കേട്ടു.
`രണ്ടുമണിയുടെ പി. എമ്മസ്സുപോയി. നിങ്ങളെവിടെയാ? `
....അയല്‍വക്കത്തെ കുമാറിന്റെ ശബ്ദം. രണ്ടുമണിയോ? ഒരു തരം വിറയലായിരുന്നു എനിക്കും അനിയത്തിക്കും. ഞങ്ങളിന്നേവരെ ഇത്ര വൈകിയിട്ടില്ല. അമ്മച്ചി വീട്ടിലെത്തിയിട്ടുണ്ടാവും. അടിയുറപ്പ്‌. കനാല്‍കടക്കുമ്പോള്‍ സമാധിനിച്ചു. വഴക്കു പറയില്ലായിരിക്കും..
പക്ഷേ, പ്രശ്‌നം അതിലും കടുപ്പമായിരുന്നു. വീടുപൂട്ടി ഇറങ്ങുമ്പോള്‍ അനിയത്തി താക്കോല്‍കൊണ്ടുവെച്ചത്‌ അയല്‍വക്കത്തെ വീടിന്റെ ഇറയത്ത്‌ തൂക്കിയ പൂച്ചട്ടിയില്‍...താക്കോല്‍ അന്വേഷിച്ച്‌ കിട്ടാത്തതിലും ഞങ്ങളെ കാണാഞ്ഞതിലുമുള്ള ദേഷ്യത്തില്‍ പൊതിരെത്തല്ലി. ഞങ്ങള്‍ കരഞ്ഞു കരഞ്ഞ്‌ തളര്‍ന്നുറങ്ങിപ്പോയി. ഉറക്കത്തില്‍നിന്ന്‌ എഴുന്നേല്‍ക്കുമ്പോള്‍ അഞ്ചുമണികഴിഞ്ഞിരുന്നു. വിശപ്പുമാത്രമായിരുന്നു അപ്പോള്‍.

ഓരോ ദിവസവും മാട്ടുചെക്കന്മാര്‍ അക്കാതങ്കച്ചിമലയിലേക്ക്‌ മാടുകളുമായി പോയി. ഒരു സന്ധ്യക്ക്‌ മാത്തുക്കുട്ടിച്ചേട്ടന്റെ വരാന്തയിലിരിക്കുമ്പോള്‍ ദൂരേക്ക്‌ വിരല്‍ചൂണ്ടി ഷീബ അക്കാതങ്കച്ചി മലയുടെ കഥ പറഞ്ഞു.
പണ്ട്‌, അനിയത്തിയും ജ്യേഷ്‌ഠത്തിയും കൂട്ടുകാരോടൊപ്പം വിറകുപെറുക്കാന്‍ പോയി. വിറകുപെറുക്കിക്കെട്ടിവെച്ച്‌ അവര്‍ അടുത്തുകണ്ട്‌ ഗുഹക്കുള്ളില്‍ കയറിയിരുന്നു. പേന്‍കുത്തിയിരുന്ന അവര്‍ ഉറങ്ങിപ്പോയി. അനിയത്തിയും ജ്യേഷ്‌ഠത്തിയും ഉണരുമ്പോള്‍ പോന്നോളുമെന്ന്‌ കരുതി കൂട്ടുകാര്‍ വിറകുമായി നടന്നു. അവരെ കാണാഞ്ഞ്‌ അന്വേഷിച്ചു വന്നപ്പോഴാണ്‌ ഗുഹാമുഖമടഞ്ഞിരിക്കുന്നത്‌ കണ്ടത്‌. അന്നു മുതല്‍ ആ മല അക്കാതങ്കച്ചിമലയെന്ന പേരില്‍ അറിയപ്പെട്ടു....
(തുടരും)

മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച യാത്രാനുഭവത്തിലെ ഒരു ഭാഗം

Friday, February 13, 2009

കൗമാരസ്വപ്‌നങ്ങളിലെ മഞ്ഞ്‌

കാട്ടുപൊന്തകളിലെ സഞ്ചാരം-1

സര്‍പ്പഗന്ധിക്ക്‌ രണ്ടാം വയസ്സും നൂറാമത്തെ പോസ്‌റ്റും. പ്രണയദിനാശംസകളോടെ...


കാട്ടിലേക്കും നാട്ടില്‍ പലയിടങ്ങളിലുമായി കൊച്ചുകൊച്ചുയാത്രകളൊരുപാട്‌ ചെയ്‌തെങ്കിലും പത്തില്‍ പഠിക്കുമ്പോഴാണ്‌ എന്റെ മനസ്സിലേക്ക്‌ ഒരുമലയും അവിടേക്കുള്ളയാത്രയും കടന്നുവന്നത്‌.
ഒരു വൈകുന്നേരം ആറ്റില്‍ വെള്ളം തെറിപ്പിച്ചു നടക്കുമ്പോഴാണ്‌ വടക്കേ അറ്റത്തെ കുന്നിന്‍ മുകളിലേക്ക്‌ ചൂണ്ടി എന്റെ സഹപാഠിയുടെ ശരിക്കുമുള്ള വീട്‌ അവിടെയാണെന്ന്‌ ഒരു ചേച്ചി പറയുന്നത്‌. അന്നുരാത്രി ഞാനെന്റെ ജനലുകള്‍ തുറന്നിട്ട്‌ മലമുകളിലേക്ക്‌ നോക്കിയിരുന്നു. ഒരു നക്ഷത്രം താഴോട്ടിറങ്ങി വന്നതുപോലെ ചെറിയൊരു വെളിച്ചം മിന്നിമറഞ്ഞു. അത്‌ അവന്റെ വീട്ടിലെ വിളക്കായിരുന്നു.
പിന്നീടെന്നും ജനലുകള്‍ തുറന്നു കിടന്നു. അവിടെ മഞ്ഞിറങ്ങുന്നതു കണ്ടു. മഴവില്‍ തെളിയുന്നതുകണ്ടു. മഴക്കാലത്ത്‌ ചെറിയ വെള്ളച്ചാട്ടങ്ങള്‍ കണ്ടു. വേനലാവുമ്പോള്‍ വെള്ളച്ചാട്ടം വരണ്ടുണങ്ങി കറുത്ത പാറയില്‍ വെളുത്ത വരകള്‍ വരച്ചു.
ആറുകടന്ന്‌, റോഡുകടന്ന്‌ പലരുടേയും പറമ്പ്‌ കടന്ന്‌ വലിയൊരു കുന്നു കയറി .......കുന്നിന്റെ പകുതി മുതല്‍ യൂക്കാലിപ്‌റ്റ്‌സ്‌ കാടാണ്‌. അതും കടന്ന്‌ പിന്നെയും കാട്ടിലൂടെ വടക്കോട്ടു പോകേണ്ടിയിരുന്നു അങ്ങോട്ട്‌. പെണ്‍കുട്ടിയായ എനിക്ക്‌ ഒരു ദിവസം കാടുകയറി പോകാമായിരുന്ന ഒരിടമായിരുന്നില്ല അത്‌. എന്നിട്ടും എന്റെ കൗമാരസ്വപ്‌നങ്ങളില്‍ ആ കുന്നിന്‍ചെരുവിലേക്കുള്ള യാത്രയുണ്ടായിരുന്നു എപ്പോഴും. ആരുമറിയാതെ ഒരു ദിവസം പോകണമെന്നു കൊതിച്ചു. ആരും വഴികാട്ടിയായില്ലാത്ത യാത്ര.
വീടിനു പുറകിലെ മലയുടെ തുഞ്ചത്ത്‌ കയറുമ്പോഴും അക്കരമലയുടെ വടക്കേയറ്റത്തായിരുന്നു എന്റെ കണ്ണുകള്‍. വളരെ ചെറുതായി കണ്ട ഒരോ മരത്തിന്റെയും നില്‌പ്‌ ഇന്നും മനപാഠമാണ്‌. നോട്ടുബുക്കിന്റെ അവസാനതാളുകളില്‍ അവിടമായിരുന്നു വരച്ചുവെച്ചത്‌.

യൂക്കാലിപ്‌റ്റ്‌സ്‌ കാടിനോടുചേര്‍ന്ന്‌ തീപടര്‍ന്നുപിടിച്ചപ്പോള്‍, കരിയോയില്‍തേച്ച്‌ പലകയടിച്ച പത്താംക്ലാസിലിരുന്ന്‌ കൊച്ചുകൊച്ചു വീടുകള്‍ കത്തിവീഴുന്നതു കണ്ടു. അത്‌ വ്യക്തമായി കാണാവുന്ന ദൂരത്തായിരുന്നു. തീ പടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു...വടക്കോട്ടുവടക്കോട്ട്‌...ഉണങ്ങിക്കരിഞ്ഞുകിടന്ന കരിയിലകളിലേക്ക്‌ ആരോ എറിഞ്ഞ ബീഡിക്കുറ്റിയാവാം....
വടക്കേ അറ്റത്തേക്ക്‌ തീ പടരുമോ എന്ന്‌ അന്നുച്ച കഴിഞ്ഞ്‌ അധ്യാപകന്‍ അവനോട്‌ ചോദിച്ചു.
ഇല്ലെന്ന്‌, അവിടെയൊരു തോടുണ്ടെന്ന്‌ തോടിനപ്പുറം കടക്കില്ലെന്ന്‌ മറുപടി പറഞ്ഞപ്പോള്‍ എന്തൊക്കെയോ അവനോട്‌ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, അതിനുള്ള ധൈര്യമില്ലായിരുന്നു.

ആ കുന്നിന്‍മുകളിലേക്കുള്ള യാത്രയായിരുന്നു എന്റെ ആദ്യ കഥ. ദേവികുളം ആകാശവാണിയില്‍ ആ കഥ വായിക്കുമ്പോള്‍പോലും അക്ഷരങ്ങള്‍ക്കുപകരം തെളിഞ്ഞത്‌ അങ്ങോട്ടുള്ള വഴി തന്നെയായിരുന്നു. ഇക്കരെയൊരു വീടിന്റെ ജനാലതുറന്നാല്‍ കാണുന്ന വഴിയല്ല അങ്ങോട്ടേക്കുള്ളതെന്ന്‌ നന്നായറിയാമായിരുന്നു. ഇവിടെനിന്നു നോക്കുമ്പോള്‍ ഒരു കുന്നിന്‍ചെരിവാണ്‌. മലകയറിയാല്‍ നിരപ്പായിരിക്കും. തെരുവപ്പുല്ലും കൊങ്ങിണിയും ഇഞ്ചയും കൂമള്ളും വകഞ്ഞുമാറ്റി വേണ്ടിവരും പോകാന്‍. ഇവിടെ നിന്നു നോക്കുമ്പോള്‍ മരങ്ങളെല്ലാം ചേര്‍ന്ന്‌ ഒരു ഗോപുരത്തിന്റെ ആകൃതിയുണ്ട്‌. അടുത്തെത്തുമ്പോള്‍ ഓരോന്നും ഒരുപാടു ദൂരങ്ങളിലായിരിക്കും. ഓരോന്നും ഒറ്റയായി. എങ്ങനെ അടയാളങ്ങള്‍ കണ്ടെത്തും?


ആയിടക്കാണ്‌ അവന്റെ അയല്‍വാസിയായൊരു പെണ്‍കുട്ടി അവളുടെ സഹപാഠിയായ എന്റെ അയല്‍ക്കാരിയോട്‌ പറഞ്ഞത്‌ അവനവിടെ ചെല്ലുമ്പോഴൊക്കെ വീടിനടുത്തുള്ള പാറയില്‍ കയറി ഇരിക്കുമത്രേ! ആ പാറയില്‍ 'മൈന' 'മൈന' 'മൈന' എന്നെഴുതി വെച്ചിരിക്കുന്നു പോലും.!


ഒരു ദൂരദര്‍ശിനി വേണമെന്ന്‌ എനിക്കപ്പോള്‍ തോന്നി. ദൂരദര്‍ശിനിക്ക്‌ എന്തുവില വരും എന്നന്വേഷിച്ചു. അതുമായി മലയിലേക്ക്‌ നോക്കിയിരിക്കുന്ന എന്നെ സങ്കല്‌പിച്ചു നോക്കി. വീട്ടുകാര്‍ എനിക്ക്‌ വട്ടാണെന്ന്‌ കരുതും.

കഴിഞ്ഞ രണ്ടുവര്‍ഷം മുമ്പാണ്‌ വിദേശത്തുനിന്നു വന്ന ഒരു ബന്ധുവിന്റെ കൈയ്യില്‍ ദൂരദര്‍ശിനി കണ്ടത്‌. ആരുമറിയാതെ ഞാനപ്പോള്‍ നോക്കിയത്‌ മലയുടെ വടക്കേയറ്റത്തേക്കായിരുന്നു.
വര്‍ഷങ്ങളെത്ര കഴിഞ്ഞു. പെട്ടെന്നൊരു ദിവസം ആ മലകയറി പോകാന്‍ പറ്റാത്തത്ര ദൂരത്തായി. ഒരിക്കല്‍ പോകണം പോകണം എന്ന്‌ സ്വപ്‌നം കണ്ടതല്ലാതെ,........

******************************************

2009 ജനുവരി 18-24 മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ എഴുതിയ യാത്രാനുഭവത്തിലെ ഒരു ഭാഗം

നാട്ടുപച്ച ഒരുക്കിയ പ്രണയ വിരുന്ന്‌ കാണുക

Sunday, February 8, 2009

സര്‍പ്പങ്ങളെക്കുറിച്ച്‌ ചില സംശയങ്ങള്‍


കോഴിക്കോട്‌ ആര്‍. കെ. മിഷന്‍ സ്‌‌കൂളിലെ പി. കെ ഉണ്ണികൃഷ്‌ണന്‍ എന്ന അധ്യാപകന്‍ വിഷചികിത്സ എന്ന പുസ്‌തകം വായിച്ച്‌ ചില തെറ്റുകള്‍ ചൂണ്ടികാട്ടുകയും സംശയങ്ങള്‍ ചോദിക്കുകയും ചെയ്‌തുകൊണ്ട്‌ കത്തെഴുതി. അദ്ദേഹത്തിന്‌ മറുപടി എഴുതിയപ്പോള്‍ അതൊരു പോസ്‌റ്റായി കൊടുക്കുന്നതു നന്നാവും എന്നു തോന്നി. കാരണം ഞാന്‍ സര്‍പ്പഗവേഷകയല്ല എന്നാല്‍ അറിയാന്‍ ശ്രമിക്കാറുണ്ട്‌‌. പാമ്പകടിക്ക്‌ ചികിത്സിച്ചിട്ടുണ്ട്‌. ചില പുസ്‌തകങ്ങളുടെ സഹായത്തോടെയും ഇന്റര്‍നെറ്റിന്റെ സഹായത്തോടെയുമാണ്‌ പാമ്പകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൊടുത്തത്‌. പല പുസ്‌തകങ്ങളിലും വിരുദ്ധമായ വിവരങ്‌ഹളാണ്‌ കാണാനായത്‌. ഏഴു വര്‍ഷം മുമ്പ്‌ പുസ്‌തകമെഴുതുമ്പോഴുള്ള വിവരങ്ങളല്ല ഇപ്പോള്‍ ശരി. ശാസ്‌ത്രം വളര്‍ന്നുകൊണ്ടിരിക്കുന്നു. മാറ്റങ്ങളുമുണ്ടാവുന്നു.
എല്ലാചോദ്യത്തിനുമല്ല ഉത്തരമെഴുതിയത്‌. ചില ചോദ്യങ്ങള്‍ക്ക്‌ പരസ്‌പരബന്ധമുള്ളതുകൊണ്ട്‌ വെവ്വേറെ ഉത്തരമെഴുതിയിട്ടില്ല.

1. അണലിയും ചേനത്തണ്ടനും ഒന്നുതന്നെയല്ലേ?


അണലിയും ചേനത്തണ്ടനും ഒരേ കുടുംബത്തില്‍പെട്ടവരാണ്‌. എന്നാല്‍ ഒന്നല്ല. വൈപറിഡേ കുടുംബത്തില്‍ പെടുന്നു അവര്‍. ആയൂര്‍വേദത്തില്‍ മൂര്‍ഖന്‍, മണ്ഡലി, രാജിലം, വേന്തിരന്‍ എന്നിങ്ങനെ നാലുവിഭാഗമായാണ്‌ തരം തിരിച്ചിരിക്കുന്നത്‌. ഇതില്‍ മണ്ഡലി എന്ന വിഭാഗമാണ്‌ വൈപറിഡേ. 60 ഇനം മണ്ഡലികളുണ്ടെന്നാണ്‌ ഗ്രന്ഥങ്ങളില്‍ കാണുന്നത്‌. മണ്ഡലി വിഭാഗത്തെ ചില പുസ്‌തകങ്ങളില്‍ അണലി എന്നും പറയുന്നുണ്ട്‌. ചേനത്തണ്ടന്‍( Russel Viper ) അണലി(Viper)യെക്കാള്‍ വലിപ്പമുണ്ട്‌. ( ചുരട്ട മണ്ഡലിക്ക്‌ (Saw Scaled Viper) അണലിയെന്നു പറയുന്നവരുമുണ്ട്‌്‌) ചില മണ്ഡലാകാരത്തിലും വിഷത്തിന്റെ കാര്യത്തിലും വ്യത്യാസമുണ്ട്‌. കേരളത്തില്‍ ഓരോ പ്രദേശത്തും പലതരം പേരുകളില്‍ അറിയപ്പെടുന്നതുകൊണ്ട്‌ അണലിയും ചേനത്തണ്ടനും ഒന്നാണെന്ന്‌ തോന്നിയേക്കാം. മണ്ഡലി എന്ന്‌ കോഴിക്കോടും മറ്റും അറിയപ്പെടുന്നത്‌ നീര്‍ക്കോലിയെയാണ്‌.

2. 36 അടി നീളമുള്ള അനക്കോണ്ടയെക്കുറിച്ച്‌ Official Records ഉണ്ടോ?

ലോകത്തിലെ ഏറ്റവും വലിയ പാമ്പാണ്‌ അനാക്കോണ്ട. അനാക്കോണ്ടയെക്കുറിച്ച്‌ Official records ഉണ്ടോ എന്ന ചോദ്യം എന്താണ്‌ എന്നു മനസ്സിലായില്ല. പല സൈറ്റുകളിലും അനാക്കോണ്ടയെക്കുറിച്ച്‌ വിശദമായി പറയുന്നുണ്ട്‌. ചിത്രങ്ങളുമുണ്ട്‌. അനാക്കോണ്ട സങ്കല്‌പസൃഷ്ടിയല്ല.

3.എല്ലാ പാമ്പുകള്‍ക്കും 400 ലധികം വാരിയെല്ലുകള്‍ കാണുമെന്നാണല്ലോ BBC, Discovery തുടങ്ങിയവര്‍ പറയുന്നത്‌?

എല്ലാപാമ്പുകള്‍ക്കും മുന്നൂറിലധികം വാരിയെല്ലെന്നും നാന്നൂറിലധികം വാരിയെല്ലുകളെന്നും വ്യത്യസ്‌തമായി പറയുന്നുണ്ട്‌.

4. Black Mamba ക്ക്‌ഒരിക്കലും 30 fts നീളം വെക്കുന്നതായി കേട്ടിട്ടില്ലല്ലോ?


മാംബക്ക്‌ 30 അടിയിലേറെ നീളം വെക്കുന്നതായി ചില പുസ്‌തകങ്ങളില്‍ പറയുന്നുണ്ട്‌.(ബ്ലാക്ക്‌ മാംബ എന്ന്‌ ഉണ്ണികൃഷ്‌ണന്‍ സാറിന്‌ എങ്ങനെ വന്നു എന്നറിയില്ല.)

5.ഒരു കടിയില്‍ ഏല്‌പിക്കുന്ന പരമാവധി വിഷം- മറ്റു പല ആധികാരികഗ്രന്ഥങ്‌ഹളിലും വ്യത്യസ്ഥമാണല്ലോ?


ഒരു കടിയില്‍ ഏല്‌പിക്കാവുന്ന വിഷത്തിന്റെ പട്ടിക വിവിധ പുസ്‌തകങ്ങസളില്‍ വ്യത്യസ്‌തമാണ്‌.

6.പാമ്പിനെ 4 കുടുംബങ്ങളായാണോ 11 കുടുംബങ്ങളായാണോ തരം തിരിച്ചിരിക്കുന്നത്‌?


പാമ്പുകളെ നാലിനങ്ങളായാണ്‌ തരം തിരിച്ചിരിക്കുന്നത്‌. അവ ഇലപിഡേ, വൈപറിഡേ, കോളുബ്രിഡേ, ഹൈഡ്രോഫിഡേ തുടങ്ങിയവയാണ്‌. നമ്മുടെ നാട്ടിലെ മുര്‍ഖന്‍, വെള്ളിക്കെട്ടന്‍ (Cobra & Krait) എന്നിവ ഇലാപിഡേ വര്‍ഗ്ഗത്തിലും മണ്ഡലി, അണലി, ചേനത്തണ്ടന്‍ തുടങ്ങിയവ വൈപറിഡേ കുടുംബത്തിലും ത്രികോണാകൃതിയുള്ള തലയും മണ്ഡലാകാരവുമാണൽ. പ്രത്യേകത.
കോളുബ്രിഡേ പൊതുവേ വിഷമില്ലാത്തവയാണ്‌. ചേര ഇതില്‍പ്പെടും.
എല്ലാകടല്‍പാമ്പുകളും ഹൈഡ്രോഫിഡേ കുടുംബത്തില്‍പ്പെടുന്നു.

7. കോളുബ്രിഡേ കുടുംബത്തില്‍ വിഷമുള്ള പാമ്പുകള്‍ ഇല്ലേ?


കൊളുബ്രിഡേ കുടുംബം പൊതുവേ വിഷമില്ലാത്തതാണ്‌. എന്നാല്‍ Boom Slang ഉഗ്രവിഷമുള്ളതാണ്‌.

8.അണലിയും ചേനത്തണ്ടനും മാത്രമാണോ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്‌?


അണലിയും ചേനത്തണ്ടനും അടങ്ങുന്ന viparide കുടുംബത്തിലെ പാമ്പുകളാണ്‌ കുഞ്ഞുങ്ങളെ പ്രസവിക്കുന്നവ.

9.വിഷപാമ്പുകളില്‍ ഏറ്റവും വലുത്‌ KING COBRA യോ ബ്ലാക്ക്‌ മാംബയോ?

വിഷപ്പാമ്പുകളില്‍ ഏറ്റവും വലുത്‌ രാജവെമ്പാലയാണ്‌. ഈ പുസ്‌തകം എഴുതുന്ന സമയത്തുള്ള അന്വേഷണത്തില്‍ Mambaക്ക്‌ ആയിരുന്നു ഒന്നാംസ്ഥാനം. അന്ന്‌ റെഫറന്‍സിനെടുത്ത പുസ്‌തകങ്ങളില്‍ അങ്ങനെ കാണുന്നു.

10.വിഷത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്‌ tiger-ഓ അതോ Tipen-ഓ?


വിഷത്തിന്റെ കാര്യത്തില്‍ മുമ്പന്‍ Tipen ആണ്‌. Tiger എന്ന്‌ അന്നത്തെ കണ്ടെത്തല്‍. (7 വര്‍ഷം മുമ്പാണ്‌ പുസ്‌തകം എഴുതുന്നത്‌) മാത്രമല്ല ചില സൈറ്റുകളില്‍ വിഷശക്തിയില്‍ രണ്ടാംസ്ഥാനം നമ്മുടെ വെള്ളിക്കെട്ടനു നല്‌കുന്നുണ്ട്‌. നാലാംസ്ഥാനത്താണ്‌ രാജവെമ്പാല.
വെള്ളിക്കെട്ടന്‌ വിഷശക്തി കൂടുതലുണ്ടെങ്കിലും ഒറ്റക്കടിയില്‍ കൂടുതല്‍ വിഷം ഉള്ളില്‍ പ്രവേശിപ്പിക്കാന്‍ കഴിയുന്നത്‌ അണലിക്കാണ്‌. അണലിയുടെ പല്ലുകളെ അപേക്ഷിച്ച്‌ വളരെ ചെറിയ പല്ലുകളാണ്‌ വെള്ളിക്കെട്ടന്റേത്‌.



11.രാജവെമ്പാലയുടെ കടിയില്‍ നിന്നു ബില്‍ ബാസ്റ്റ്‌ മാത്രമല്ല, തായിലന്‌ഡുകാരായ ചിലരും രക്ഷപ്പെട്ടിട്ടുള്ളതായി രേഖകളില്ലേ? (വയനാട്ടിലെ ചൂരല്‍ മലയിലെ ജോര്‍ജിന്റെ കാര്യവും പഠനാര്‍ഹമായി ഉണ്ട്‌)


രാജവെമ്പാലയുടെ കടിയില്‍ നിന്നു രക്ഷപ്പെട്ടു എന്നു പറയുന്നത്‌ ബില്‍ ഹാസ്റ്റ്‌ മാത്രമാണ്‌.

ചെറുപ്പമുതല്‍ പാമ്പിന്‍ വിഷം നേരിയ തോതില്‍ ശരീരത്തില്‍ കുത്തിവെച്ചാണ്‌ ഈ പ്രതിരോധ ശക്തി ആര്‍ജിച്ചത്‌. വയനാട്ടിലെ ചൂരല്‍ മലയിലെ ജോര്‍ജ്ജ്‌ രാജവെമ്പല കടിച്ചിട്ടും രക്ഷപ്പെട്ടു എന്ന്‌ ഞാനും കേട്ടിട്ടുണ്ട്‌. പക്ഷേ ഇതിന്‌ ആധികാരിക രേഖകളില്ല. ബില്‍ഹാസ്റ്റ്‌ രക്ഷപെട്ടത്‌ മരുന്നു കൊണ്ടല്ല പ്രതിരോധ ശക്തികൊണ്ടാണെന്ന്‌ ഇവിടെയോര്‍ക്കേണ്ടതാണ്‌. (കടിയേറ്റാല്‍ 15 മിനിറ്റിലധികം ജീവിച്ചിരുന്നതായി കേട്ടിട്ടില്ല. എല്ലായ്‌പ്പോഴും പാമ്പുകടിക്കുമ്പോള്‍ വിഷമേല്‍ക്കണമെന്നില്ല- അതാവും ജോര്‍ജ്ജിനെ രക്ഷിച്ചത്‌‌.)

12.ഇന്ത്യയില്‍ മൂന്നിനം മൂര്‍ഖന്മാരല്ലേയുള്ളു?


ഇന്ത്യയില്‍ മുന്നിനം മൂര്‍ഖന്‍ പാമ്പുകളാണുള്ളതെന്ന്‌ സര്‍പ്പ ഗവേഷകരായ സായി വിറ്റക്കറും റോം വിറ്റക്കറും പറയുന്നു. ഒറ്റ കണ്ണടയുള്ളവ, ഇരട്ട കണ്ണടയുള്ളവ, കറുത്ത നിറമുള്ളവ. എന്നാല്‍ ആയൂര്‍വേദ ഗ്രന്ഥങ്ങള്‍ 26 ഇനം മൂര്‍ഖന്മാരെക്കുറിച്ചും അവക്കൊക്കെയുള്ള ചികിത്സയും വെവ്വേറെ പറയുന്നുണ്ട്‌.

13. വെള്ളിക്കെട്ടന്റെ വെള്ളിവളയങ്‌ഹള്‍ തലമുതല്‍ ആരംഭിക്കുമോ?


വെള്ളിക്കെട്ടന്റെ വെള്ളിവരകള്‍ തലമുതല്‍ ആരംഭിക്കണമെന്നില്ല. എന്നാല്‍ തലയോട്‌ അടുത്ത ഭാഗങ്ങളിലും വാല്‍ഭാഗങ്ങളിലും അത്ര തെളിഞ്ഞ വരകള്‍ കാണാറില്ലെന്നുമാത്രം.

14.വിഷപാമ്പുകള്‍ക്ക്‌ പ്രധാനമായും വിഷപ്പല്ലുകള്‍ രണ്ടാണെങ്കിലും അവക്കുപിന്നില്‍ റിസര്‍വ്വ പല്ലുകള്‍ ഇല്ലേ?


വിഷപാമ്പകള്‍ക്കൊക്കെ വിഷപ്പല്ലുകള്‍ പോയാല്‍ റിസര്‍വ്വ്‌ പല്ലുകള്‍ ഉണ്ട്‌.

15.ഇരയെന്നു കരുതിയുള്ള എല്ലകടിയും ശുഷ്‌കദംശനം ആകുമോ?

വിഷപാമ്പുകള്‍ ഇരയെന്നു കരുതി കടിക്കുന്നത്‌ ശുഷ്‌കദംശനമാവാമെന്നേയുള്ളു. ചിലപ്പോള്‍ വിഷമേല്‍ക്കാം.

16. സസ്യങ്ങളെയും ജന്തുക്കളെയും ജീവിതചക്രത്തില്‍ ബന്ധിപ്പിക്കുന്ന-പാമ്പുകള്‍ സസ്യങ്ങളെ എങ്ങനെ ജീവിതചക്രവുമാി ബന്‌ധിപ്പിക്കുന്നു?

പുല്ല്‌-പുല്‍ച്ചാടി-തവള-പാമ്പ്‌-ഗരുഡന്‍ ജീവിതം ചക്രം തന്നെയല്ലേ?

17. പല്ലിക്കും അരണക്കും യഥാര്‍ത്ഥത്തില്‍ വിഷമുണ്ടോ?
18. ചേരട്ട , പാറ്റ , ഉറുമ്പ്‌ എന്നിവക്ക്‌ വിഷമുണ്ടോ?


പല്ലിക്കും അരണക്കും ഉറുമ്പിനുവരെ വിഷമുണ്ടെന്നാണ്‌ ആയൂര്‍വ്വേദമതം.
ഈ വിഷമൊക്കെ മരണകാരണമെന്നോ, ഉഗ്രവിഷമെന്നോ അല്ല. നേരിയ തോതിലുള്ള വിഷം അതായത്‌്‌ ശരീരത്തില്‍ പ്രവേശിക്കുന്ന ഏത്‌ അന്യ പദാര്‍ത്ഥത്തെയും വിഷമായി ഗണിക്കുന്നു. ശരീരം അതിനെതിരെ പ്രവര്‍ത്തിക്കുന്നുമുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുമല്ലോ