Monday, November 6, 2017

എന്നെ തിരയുന്ന ഞാന്‍


'ആരാണ് ഞാന്‍' എന്ന് നാം നമ്മോട് തന്നെ ചോദിക്കണമെന്ന് അന്ന് ആദ്യമായി കേള്‍ക്കുകയായിരുന്നു.
കൗമാരകാലത്ത്, ഒരു നേതൃ പരിശീലന ക്യാമ്പില്‍ ക്ലാസെടുത്ത മനശാസ്ത്രഞ്ജനാണ് ഭാവി ആസൂത്രണം ചെയ്യുന്നതിന് ഇങ്ങനെ ചില ചോദ്യങ്ങള്‍ ചോദിക്കണമെന്ന് പറഞ്ഞത്.
എന്റെ കഴിവെന്താണ്? എന്റെ ലക്ഷ്യമെന്താണ്? പരിമിതികളെന്താണ്? അടുത്ത അഞ്ചു വര്‍ഷം കൊണ്ട് എന്തു നേടണം? വ്യക്തി ജീവിതത്തില്‍, കുടുംബ ജീവിതത്തില്‍, സാമൂഹ്യ ജീവിതത്തില്‍...
ഈ സമയത്ത് എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കാം? അവ എങ്ങനെയൊക്കെ പരിഹരിക്കാം? ആരൊക്കെ സഹായിക്കും?
ചിന്തിച്ച് ചിന്തിച്ച്
അതിനനുസരിച്ച് ഭാവി ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
അത്ര എളുപ്പത്തില്‍ ഉത്തരം കണ്ടു പിടിക്കാന്‍ സാധിക്കാത്ത ചോദ്യങ്ങളുണ്ടെന്നും 'റെഡിമെയ്ഡ്' ഉത്തരങ്ങള്‍ ആരുടെയും കൈയ്യിലില്ലെന്നും ആദ്യമായി മനസ്സിലായതും അന്നാണ്.
പക്ഷേ, നിരന്തരം ഞാനാ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അന്നും ഇന്നും ഉത്തരം കണ്ടെത്താന്‍ ആയില്ലെങ്കിലും...

അഞ്ചു വര്‍ഷത്തേക്കു പോയിട്ട് രണ്ടു ദിവസത്തേക്കു പോലും ഭാവിയെ കൃത്യമായി ആസൂത്രണം ചെയ്യാന്‍ എനിക്കായിട്ടില്ല. കിട്ടിയത് കിട്ടി. പോയത് പോയി എന്ന നിസ്സംഗഭാവം എപ്പോഴും കൂടെയുണ്ട്.
അടുത്തിടെ ഒരു പുസ്തകം തപാല്‍ വഴി കിട്ടി. ഇത് നിങ്ങളുടെ വേരുകളിലേക്കുള്ള യാത്രയാവും എന്ന് പുസ്തകം അയച്ചയാള്‍ കുറിച്ചിരുന്നു.
എന്റെ വേരുകള്‍ എവിടെയാണ് അന്വേഷിക്കേണ്ടത്?
ചിലര്‍ പറയാറുണ്ട് നമ്മള്‍ സമാന മനസ്സുള്ളവരാണ് എന്ന്. ഇഷ്ടപ്പെട്ട പുസ്തകമോ, ഇഷ്ടപ്പെട്ട ഭക്ഷണമോ, യാത്ര ചെയത സ്ഥലമോ, ഇഷ്ടപ്പെട്ട പാട്ടോ ഒക്കെയാവും ഈ സമാനതയെ നിര്‍ണ്ണയിക്കുന്നത്. അതു കൊണ്ടു മാത്രം സമാന മനസ്‌ക്കരാകുന്നതെങ്ങനെ?
ഒരേ മാതാപിതാക്കള്‍ക്ക് ജനിച്ച ഞങ്ങള്‍ സഹോദരങ്ങള്‍ മൂന്നു പേരും വ്യത്യസ്ത സ്വഭാവക്കാരാണ്. മുഖഛായയില്‍ സാമ്യമുണ്ടാകാമെങ്കിലും. ഒരേ വീട്ടില്‍ അടുത്തടുത്ത വര്‍ഷങ്ങളില്‍ ജനിക്കുകയും ഒരേ സാഹചര്യത്തില്‍ വളരുകയും ചെയ്തവര്‍! എന്നിട്ടും ഞങ്ങള്‍ വ്യത്യസ്തരാവുന്നു. സമാനതകളേക്കാള്‍ വൈരുദ്ധ്യങ്ങളെ വേണം അംഗീകരിക്കാന്‍. എന്നെ ചിലര്‍ മിത്രമായും മറ്റു ചിലര്‍ ശത്രുവായും കാണുന്നുണ്ടാവാം. അപ്പോള്‍ എന്നില്‍ തന്നെയുണ്ട് വൈരുദ്ധ്യങ്ങള്‍ ഏറെ.
ഒരേ ഇഷ്ടങ്ങള്‍ ഉള്ളവരെ മാത്രമേ എനിക്ക് അംഗീകരിക്കാനാവൂ എന്നില്ല . വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളുമുണ്ടെങ്കിലേ ശരിയാവൂ എന്നൊരു ധാരണ ഉറച്ചു പോയിട്ടുണ്ട്. സമാന സ്വഭാവങ്ങള്‍ക്കപ്പുറം വൈരുദ്ധ്യങ്ങളെക്കൂടി അംഗീകരിച്ചാലേ ഞാനെന്ന വ്യക്തി സഹിഷ്ണു ആവൂ!
അല്ലെങ്കില്‍ സമാന ഹൃദയരില്‍ എനിക്കിഷ്ടപ്പെടാത്തത് എന്നു തോന്നുന്നത് കണ്ടാല്‍ അസ്വസ്ഥയാവുകയും അസഹിഷ്ണു ആകുകയും ചെയ്യും. ഞാന്‍ സഹിഷ്ണുവായിരിക്കാന്‍ ശീലിക്കുകയാണ് - വേരുകളെ അന്വേഷിച്ചും എന്നെ അന്വേഷിച്ചും.
വേരുകള്‍ അന്വേഷിക്കുകയാണെങ്കില്‍ എത്ര മാത്രം യാത്ര ചെയ്യേണ്ടി വരും?
'ജൈവ മനുഷ്യന്‍' എന്ന ആനന്ദിന്റെ പുസ്തകത്തില്‍ ജനന നിയന്ത്രണം പ്രചരിപ്പിക്കാന്‍ പോയ ഒരു പ്രവര്‍ത്തകന്‍ പറഞ്ഞ ഒരു കഥയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. പ്രചാരകന്‍ തനിക്കു കിട്ടിയ ശ്രോതാവിനോട് ചോദിച്ചു. ഇന്നത്തെ നിങ്ങളുടെ സ്ഥാനത്ത് നാളെ രണ്ടുപേര്‍, അവരുടെ സ്ഥാനത്ത് മറ്റെന്നാള്‍ നാല്, നാലാന്നാള്‍ എട്ട് . ഈ വിധം ചില തലമുറകള്‍ക്ക് ശേഷം നിങ്ങളൊരാള്‍ ഒരു മനുഷ്യ സമുദ്രമായി മാറുകയില്ലേ? ശ്രോതാവ് മറുത്ത് തമാശയായി ചോദിച്ചുവത്രെ ബ നോക്കൂ ഈ എനിക്ക് മുമ്പ് എന്റെ മാതാപിതാക്കന്മാര്‍ രണ്ടുപേര്‍, അവര്‍ക്കു മുമ്പ് അവരുടെ മാതാപിതാക്കന്മാര്‍ നാലുപേര്‍, ഈ വിധം പണ്ടൊരു സമുദ്രം ഉണ്ടായിരുന്നിടത്തല്ലേ ഇപ്പോള്‍ ഞാന്‍ തനിച്ച് ഒരാളായി നില്ക്കുന്നത്?
ഇവിടെ ഇപ്പോള്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന ഞാനെന്ന മനുഷ്യന്റെ ഏകാന്ത സുന്ദരമായ സ്വത്വത്തിനു മുമ്പിലും പുറകിലും കിടക്കുന്നതും ഇതുപോലെ എല്ലാം അലിഞ്ഞു ചേര്‍ന്നതും അവ്യക്തമായതുമായ കടലുകള്‍ തന്നെയല്ലേ? ആ കടലുകള്‍ക്കിടയില്‍ ഇവിടെ ഇപ്പോള്‍ മാത്രമല്ലേ എന്റെ സ്വത്വത്തിനും ഞാന്‍ ഘോഷിക്കുന്ന സംസ്‌കാരത്തിനും ഭാഷക്കും രാഷ്ട്രത്തിനു തന്നെയും അര്‍ത്ഥമുള്ളൂ?
വേരുകള്‍ തേടി പോയാല്‍ അതിരുകളും അതിര്‍ത്തികളും വേലിക്കെട്ടുകളും ലംഘിക്കപ്പെടും. വര്‍ണ്ണ ഭേദങ്ങളും വിവേചനങ്ങളും ഇല്ലാതെയാവും. ജാതിയും വര്‍ഗ്ഗവും മതവും എല്ലാം നിഷ്പ്രഭമാകും.
ഇന്നുവരെ തിരിച്ചറിഞ്ഞ പതിനഞ്ചുലക്ഷത്തോളം വരുന്ന സസ്യ ജന്തുജാലങ്ങള്‍ക്കിടയില്‍ ഒന്നു മാത്രമായി 'ഞാന്‍' മാറുന്നു. സൂക്ഷ്മാര്‍ത്ഥത്തില്‍ വെറും മൂലകങ്ങളുടെ കൂട്ടമാകുന്നു 'ഞാന്‍'.
എന്നെ ഞാന്‍ തിരയേണ്ടത് എവിടെയാണ് ? രണ്ടര ലക്ഷംവര്‍ഷം മുമ്പ് ഭൂമിയില്‍ ഉടലെടുത്തത്ത മനുഷ്യവംശത്തിന്റെ തുടക്കത്തിലോ? അതോ രണ്ടരക്കോടി വര്‍ഷം മുമ്പ് ഉടലെടുത്ത ജീവബിന്ദുവിലോ?
പ്രയാണം ആ ജീവബിന്ദുവില്‍ നിന്നു തുടങ്ങുന്നു. അനിശ്ചതമായ കാലത്തേക്കും ദൂരത്തേക്കുമായുള്ള പ്രയാണത്തിലാണ് 'ഞാന്‍'.

വീർപ്പയുണ്ടോ? ഫോൺ തരിപ്പിലാണോ?


ഭാഷയെ വികസിപ്പിക്കുന്നവരുടെ പ്രയോഗങ്ങളാണിവ. അവർ ആരാണ്? കേരളപ്പിറവി ദിനത്തിൽ തെക്കും വടക്കുമായുള്ള ഭാഷയുടെ ചില ചിന്തകൾ...
കുട്ടിക്കാലത്ത് മറ്റു ഭാഷാഭേദങ്ങൾ കേൾക്കുമ്പോൾ ഞങ്ങൾ സംസാരിക്കുന്ന ശൈലിയാണ് നല്ലത് എന്നും മറ്റുള്ളവ മോശമാണെന്നും വിചാരമുണ്ടായിരുന്നു. എല്ലാ ശൈലിക്കും അവരവരുടേതായ സ്വത്വവും മനോഹാരിതയുമുണ്ടെന്ന് ആരും പറഞ്ഞു തന്നിരുന്നില്ല. മാത്രമല്ല മറ്റു ശൈലി കേൾക്കുമ്പോൾ വീട്ടിലുള്ളവരും അയൽ വീട്ടിലുള്ളവരുമൊക്കെ വികലമായി അനുകരിച്ച് പരിഹസിച്ചു.
പ്രത്യേകിച്ച് മലബാർ പ്രയോഗങ്ങൾ ഞങ്ങളിൽ ചിരിയുണർത്തി...

‍മോചനം മനസ്സിലൂടെ

ഒരു സദസ്സിനെ അഭിസംബോധന ചെയ്യാന്‍ എനിക്ക് ഇപ്പോഴും മടിയാണ്. പ്രസംഗകലയില്‍ എനിക്ക് പ്രാവീണ്യമില്ല എന്നതാണോ, സ്ത്രീയില്‍ സഹസ്രാബ്ദങ്ങളായി നിലനില്ക്കുന്ന അടിമ മനോഭാവമാണോ കാരണം? തീര്‍ച്ചയായും എത്ര കുടഞ്ഞു കഴിഞ്ഞാലും കൂടെപ്പോരുന്ന ആ മാനസിക അടിമത്തം തന്നെയാവണം.
എന്നാല്‍ പിന്തിരിഞ്ഞു നോക്കിയാല്‍ കുട്ടിക്കാലത്തോ മുതിര്‍ന്നപ്പോഴോ നീ പെണ്ണാണ് എന്നു പറഞ്ഞു കൊണ്ട് ആരും മാറ്റി നിര്‍ത്തിയിട്ടില്ല. ഞങ്ങള്‍ മൂന്നു പെണ്‍കുട്ടികളായിരുന്നതുകൊണ്ട് താരതമ്യത്തിനോ മാറ്റി നിര്‍ത്തലിനോ സാധ്യതയുമില്ലായിരുന്നു.
എന്നിട്ടും പലപ്പോഴും ഉള്‍വലിയാനുള്ള ത്വര എന്നില്‍ നാമ്പെടുക്കുന്നു. അപ്പോഴൊക്കെ ഞാനെന്ന സ്ത്രീ ആശ്ചര്യപ്പെടുന്നു. എവിടെയൊക്കെയാണ് ഞാന്‍ വെറും പെണ്ണാകുന്നത്?
കുറേയേറെ വിദ്യാഭ്യാസം ചെയ്തു. പല മേഖലകളില്‍ തൊഴിലെടുത്തു. എഴുതി, വായിച്ചു, സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഇപ്പോഴും ഇതൊക്കെ തുടര്‍ന്നു കൊണ്ടുമിരിക്കുന്നു. സാമ്പത്തിക സ്വാതന്ത്ര്യവും ഭൗതിക സ്വാതന്ത്ര്യവും ഒരളവുവരെയുണ്ട്.
എന്നിട്ടും ആരാണെന്നെ ഇടയ്ക്കിടയ്ക്ക് പിന്നോട്ടു വലിക്കുന്നത്?
നിശ്ചയമായും അതെന്റെ മനസ്സാണ്. വീണ്ടുവിചാരങ്ങളാണ്. എന്നില്‍ ഇല്ലെന്നു കരുതിയിട്ടും എന്നെ കൂട്ടിലിടുന്നത് ആദിമകാലം മുതല്‍ നിലനില്ക്കുന്ന ഉപബോധ മണ്ഡലത്തിലെ ഓര്‍മകളാണ്. എന്റെ ജീനുകളില്‍ അടിമത്വത്തിന്റെ അംശങ്ങള്‍ നിന്നു കത്തുന്നു. മാനസിക മോചനം പലപ്പോഴും തുറങ്കലിലാവുന്നു.
അപ്പോഴൊക്കെ ,കുറച്ചു സത്രീകളെ ഒഴിച്ചു നിര്‍ത്തിയാല്‍, ബാക്കി വരുന്ന ബഹുഭൂരിപക്ഷം സ്ത്രീകളുടെ അവസ്ഥയെപ്പറ്റി ചിന്തിക്കുന്നു. ഭാവിയുടെ വാഗ്ദാനങ്ങളായ പുതുതലമുറയിലെ പെണ്‍കുട്ടികളെക്കുറിച്ച് വ്യാകുലചിത്തയാകുന്നു.
ഒരുപാടു പേര്‍ വിദ്യാഭ്യാസം ചെയ്യുന്നുണ്ട് . പക്ഷേ വിദ്യാഭ്യാസം കേവലം പാഠപുസ്തകത്തിലുള്ളതുമാത്രമാകുന്നു. അതിനപ്പുറം സാമൂഹ്യബോധമോ രാഷട്രീയ വീക്ഷണമോ പലര്‍ക്കും ലഭിക്കുന്നില്ല. കിട്ടിയാല്‍ തന്നെ വേണ്ടെന്ന മനോഭാവവുമുണ്ട്. ഓരോ പെണ്‍കുട്ടിയും ഒറ്റപ്പെട്ട തുരുത്തിലാണ്. ആഗ്രഹങ്ങളുണ്ട് പക്ഷേ അവ യാഥാര്‍ത്ഥ്യമാക്കാനുള്ള ധൈര്യമുണ്ടാവുന്നില്ല.

വിദ്യാഭ്യാസവും തൊഴിലുമൊക്കെയുണ്ടാവുമ്പോള്‍ കുറേപ്പേര്‍ സാമ്പത്തിക സ്വാതന്ത്ര്യമനുഭവിക്കുന്നു. അപ്പോഴും മനസ്സ് വിറങ്ങലിച്ചു നില്ക്കുന്നു.
പല വേദികളിലും നിരീക്ഷിച്ചിട്ടുണ്ട് - അധ്യാപകരുടെ യോഗമായിക്കോട്ടെ, ഉദ്യോഗസ്ഥരുടേതായിക്കോട്ടെ ഭൂരിപക്ഷ അംഗങ്ങള്‍ സത്രീകളായിരിക്കുമ്പോഴും അവര്‍ നിശബ്ദതയുടെ പക്ഷത്താണ്. അവകാശങ്ങള്‍ ചോദിച്ചു വാങ്ങേണ്ട സമരമുഖത്തെന്നല്ല , ഒരു യാത്രയയപ്പു യോഗത്തില്‍ പോലും അവള്‍ നിശബ്ദയാവുന്നു. ആരും അവളെ ഭൗതികമായി തടയുന്നില്ല. തീര്‍ച്ചയായും തടയുന്നത് മാനസിക അടിമബോധമാണ്.
ഞാന്‍ സമൂഹത്തിന്റെ ഭാഗമാണ് , എനിക്ക് ചിലത് പറയാനുണ്ട്, പ്രവര്‍ത്തിക്കാനുണ്ട്, കൊടുക്കാനുണ്ട് എന്ന തോന്നലുണ്ടാവാന്‍ കാലങ്ങളെടുക്കും. അത്ര എളുപ്പം അവളിലേക്ക് സാമൂഹ്യബോധവും രാഷ്ട്രീയ ബോധവും ഉണ്ടാക്കിയെടുക്കാന്‍ സാധ്യമല്ല.
മാനസിക അടിമത്വത്തില്‍ നിന്നും മോചനം നേടിയാല്‍ മാത്രമേ സാമൂഹ്യ ജീവി എന്ന നിലയിലേക്ക് അവള്‍ ഉയരൂ.
വിദ്യാഭ്യാസം നേടാനും തൊഴിലിനും വേണ്ടി പുറത്തിറങ്ങുന്നതിലൂടെ , ചെറിയ ദൂരത്തിന്റെ മോചനം അവള്‍ നേടുന്നു. വളരെക്കുറച്ച് അജ്ഞത മാറുന്നു. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കുന്നു . പക്ഷേ, അപ്പോഴും മനസ്സ് നിന്നിടത്തു നില്ക്കുന്നു. നിലനില്ക്കുന്ന വ്യവസ്ഥയുമായി പൊരുത്തപ്പെട്ടു പോകാന്‍ ശീലിക്കുന്നു.
അത്ര എളുപ്പത്തില്‍ മനോമോചനം നേടാമെന്നും അതിലൂടെ സ്വാതന്ത്ര്യത്തിലേക്കും സമത്വത്തിലേക്കുമെത്താമെന്നും വ്യാമോഹിക്കുക വയ്യ !
ഓരോ പെണ്ണും മനസ്സിനെ സ്വതന്ത്രമാക്കാന്‍ ശ്രമിക്കുമ്പോള്‍ ജീനുകള്‍ തിരികെ വിളിക്കും. അതിലേറെ നിലനില്ക്കുന്ന സാമൂഹ്യ വ്യവസ്ഥിതി തിരികെ വിളിക്കും.
അപ്പോഴെല്ലാം 'അതു ഞാനല്ല , അതു ഞാനല്ല' എന്നു പറഞ്ഞു കൊണ്ടേയിരിക്കണം.
ഞാനുദ്ദേശിക്കുന്നിടത്ത് കാര്യങ്ങളെത്തിച്ചേരുമെങ്കില്‍ ഞാന്‍ അസാധാരണ ക്ഷമയുള്ളവളായിരിക്കും എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗറ്റ് താച്ചറുടെ വരികൾ ഓർമിക്കാം.
നമ്മുടേതായ സ്വാതന്ത്ര്യത്തിന്റെ ആകാശം തുറന്നു കിട്ടണമെങ്കില്‍ നാം അസാധാരാണ ക്ഷമയോടും സഹനത്തോടും കൂടി പ്രയത്‌നിക്കേണ്ടി വരും!