Thursday, January 26, 2012

സങ്കടങ്ങളുടെ പുസ്തകം



ഞങ്ങള്‍ ഇരട്ടകളായിരുന്നില്ല.  എന്നിട്ടും അവള്‍ക്ക്, എനിക്കൊപ്പം   പൊക്കംവെച്ചപ്പോള്‍ മുതല്‍ പലരും ഇരട്ടകളാണോന്ന് ചോദിക്കാന്‍ തുടങ്ങി.  ഞങ്ങള് തമ്മില്‍ അത്രയ്‌ക്കൊന്നും രൂപസാമ്യമില്ലായിരുന്നു..പക്ഷേ, കാഴ്ചക്കാര്‍ക്ക് അങ്ങനെ തോന്നി. 

എന്നാല്‍ റാഹേലും എസ്തയും രണ്ടു വ്യത്യസ്ത അണ്ഡ ഇരട്ടകളായിരുന്നു.  കാഴ്ചയ്ക്ക് യാതൊരു സാമ്യവുമില്ലായിരുന്നു.  അതുകൊണ്ടുതന്നെ, കുട്ടിക്കാലത്തുപോലും 'ആര് ഏത്', 'ഏത് ആര്' എന്ന സാധാരണ ചോദ്യങ്ങളൊന്നും ആരും അവരെച്ചൊല്ലി ഉന്നയിച്ചില്ല.  എന്നാലും എസ്തപ്പാനും റാഹേലും തങ്ങളെക്കുറിച്ച് ഒരുമിച്ചു പറയുമ്പോള്‍ 'ഞാന്‍' 'എന്നെ' എന്നും ഓരോരുത്തരും വേറെ വേറെ പറയുമ്പോള്‍ 'ഞങ്ങള്‍' 'ഞങ്ങളെ' എന്നും കരുതിപ്പോന്നു.  ഒരപൂര്‍വ്വതരം സയാമീസ് ഇരട്ടകളെപോലെ ശാരീരികമായി വേര്‍പിരിഞ്ഞ്, പക്ഷേ, ഒരേവ്യക്തിത്വം.

ഏതെങ്കിലുമൊരു ഇംഗ്ലീഷ് പുസ്തകം മലയാളത്തില്‍ വായിക്കണമെന്നാഗ്രഹിച്ചിരുന്നെങ്കില്‍ അത് 'കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനാ'യിരുന്നു.  സങ്കടങ്ങളുടെ പുസ്തകം..എസ്‌തേടേം റാഹേലിന്റേം കുഞ്ഞുകുഞ്ഞു കുസൃതികളുടെ ..കുഞ്ഞുകുഞ്ഞു ഓര്‍മകളുടെ പുസ്തകം...
അത്രപെട്ടൊന്നൊന്നും വായിച്ചു തീര്‍ക്കാനായില്ല എനിക്കീ പുസ്തകം. ഓരോ  വരിയിലും വാക്കിലും നിന്നുപോയി. ചില വരികളും താളുകള്‍ തന്നെയും വീണ്ടും വീണ്ടും വായിച്ചു. കാണാകാഴ്ചകള്‍ കണ്ടു. എന്നിട്ടു ചിലപ്പോള്‍ ഞാനെന്റെ കുട്ടിക്കാലത്തേക്ക് ഊര്‍ന്നിറങ്ങിപ്പോയി...കുട്ടികളുടെ മനശ്ശാസ്ത്രം അയ്മനത്തും ലോകത്തെവിടെയും ഒരേപോലെയായിരിക്കുമെന്ന് വിചാരിച്ചു. ഏറ്റവും കൂടുതല്‍ വഴക്കടിച്ചത് അനിയത്തിയോടാവണം.  കൂടുതല്‍ അടുത്തതും. ഞങ്ങളുടെ കുട്ടിക്കാലത്തെ കുസൃതികളിലേക്ക്, പിണക്കങ്ങളിലേക്ക്, സ്‌നേഹത്തിലേക്ക് ഇറങ്ങിപ്പോയി ഞാന്‍.  ആരും ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍  ഞങ്ങള്‍ നടന്നുപോയ വഴികള്‍, ആറ്റുവക്കില്‍ ചിന്തിച്ചിരുന്ന നിമിഷങ്ങള്‍, ഞങ്ങള്‍ക്കുമാത്രം അറിയാവുന്നതും മനസ്സിലാക്കാനാകുന്നതുമായിരുന്ന കാര്യങ്ങള്‍... അതാരോടും പങ്കുവെക്കാനാവാഞ്ഞ കാര്യങ്ങള്‍.  

വായിച്ചു കഴിഞ്ഞപ്പോള്‍ എസ്തയെപ്പോലെ മൗനിയായി..വാക്കുകള്‍ക്ക് ഒരാവശ്യവുമില്ല എന്നു തോന്നി ..ആരും ശ്രദ്ധിക്കാനിടയില്ലാത്ത ശാന്തമാകല്‍. ആരോടും ഒന്നും പറയാനില്ലാത്തപോലെ.. അങ്ങനൊരു നിശബ്ദമാകല്‍ എസ്തക്കു'മാത്രമേ പറ്റൂ എന്നു വിചാരിച്ചുകൊണ്ട് ഇങ്ങനൊരു പുസ്തകം വായിച്ചു എന്ന് ആരോടാ പറയേണ്ടത് എന്നാലോചിച്ചിരുപ്പായി.  അവള്‍ മാത്രമായിരുന്നു മനസ്സിലപ്പോള്‍...
മൂന്നോ നാലോ വട്ടം അവളെ വിളിച്ചു.  എപ്പോഴും വേറെന്തെങ്കിലുമൊക്കെ പറഞ്ഞു.  ഫോണ്‍ വെക്കുമ്പോള്‍ അവളോട് എസ്തയേം റാഹേലിനേം പറ്റി പറഞ്ഞില്ലല്ലോ...പറയാഞ്ഞതെന്തുകൊണ്ടാവാം..അവളെന്നതായിരുക്കും വിചാരിക്കുന്നെ എന്നൊക്കെയോര്‍ത്തോണ്ടിരുന്നു.
പിന്നെയൊരു സമയത്ത് അവളെ വിളിച്ചിട്ട് എസ്‌തേം റാഹേലും നമ്മളാണെന്ന് തോന്നി എന്നു പറഞ്ഞു. 
അവള്‍ നല്ല വായനക്കാരിയല്ല എന്നിട്ടും...കഥ എങ്ങനെയാ പറഞ്ഞുകൊടുക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു.  അമ്മു മരിക്കുന്നതിനു മുമ്പ് റാഹേലിനെ കണ്ടപ്പോള്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നപോലെ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. 
അയ്മനത്തുനിന്നും മുന്‍ശുണ്ഠിക്കാരനായ പപ്പാച്ചിയില്‍ നിന്നും നീണ്ടകാലമായി ദുരിതമനുഭവിക്കുന്ന പരുക്കന്‍ മട്ടുകാരി മമ്മാച്ചിയില്‍ രക്ഷപെടുക എന്നതായിരുന്നു അമ്മുവിന്റെ സ്വപ്നം.  കല്‍ക്കട്ടയിലുള്ള ബന്ധുവിനൊപ്പം മദ്ധ്യവേനലവധിക്കാലം ചെലവഴിക്കാന്‍ കിട്ടിയ അവസരത്തില്‍  വെച്ചവള്‍  ഭാവിവരനെ കെണ്ടത്തി .  അയ്മനത്തേക്ക് തിരിച്ചു പോകുന്നതിനേക്കാള്‍ ഭേദമാണ് 'ആരും' 'എന്തും' എന്നവള്‍ കരുതി.  പക്ഷേ, അയാളൊരു കുടിയനായിരുന്നു, തന്റെ നിലനില്പിനുവേണ്ടി ഭാര്യയെ മേലുദ്യോഗസ്ഥന് കൂട്ടികൊടുത്തേക്കാം എന്നു വിചാരിക്കുന്നവനുമായിരുന്നു.  വിവാഹം മോചനം നേടി അമ്മു അയ്മനത്തേക്ക് തന്നെ തിരിച്ചുപോയി ്: കുറച്ചുവര്‍ഷംമുമ്പ് ഉപേക്ഷിച്ചോടിയ സര്‍വ്വതിലേക്കും. രണ്ടുകുഞ്ഞുങ്ങളുണ്ട് എന്ന വ്യത്യാസം മാത്രം. പിന്നെ സ്വപ്നങ്ങളൊന്നുമില്ലാതായതും
അവിടെ   പപ്പാച്ചിയുടെ അവിവാഹിതയായ പെങ്ങള്‍ ബേബിക്കൊച്ചമ്മയുണ്ടായിരുന്നു...   അമ്മയുടെ അമ്മവകയായ സത്യത്തി്ല്‍ ഒരവകാശത്തിനും ഇടമില്ലാത്ത അയ്മനം വീട്ടില്‍ ഔദാര്യത്തിന്റെ പേരിലാണ് ഇരട്ടകള്‍ കഴിഞ്ഞുകൂടുന്നതെന്ന് അവര്‍ മനസ്സിലാക്കിയേ പററൂ എന്ന് ബേബിക്കൊച്ചമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു-തന്നെപ്പോലെ തന്നെ.  അതുകൊണ്ടവര്‍ ഇരട്ടകളുടെ ഇടയിലെ രസംകൊല്ലിയായി.  സങ്കടത്തിന്റെ എന്തേലും ഒരു ലക്ഷണം കാണിക്കുന്ന ഒരവസരം, അതായിരുന്നു അവരുടെ സ്്വപ്‌നം.    എന്തിനും പോന്നവരാണ് അതുങ്ങളെന്നവര്‍ കരുതിപ്പോന്നു.  
ഒരുദിവസം കൊണ്ട് മാറിമറിയാവുന്നതേയുള്ളു കാര്യങ്ങള്‍...
അതുകൊണ്ടാണ്  അമ്മുവിന് ഇരട്ടകളെ പിരിക്കേണ്ടിവന്നത്..അമ്മുവിന് വീടുവിട്ടുപോകേണ്ടി വന്നത്..പ്രായോഗികാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സോഫിമോള്‍ അയ്മനത്തേക്ക് വന്നതോടെയാണ് എല്ലാം തുടങ്ങിയത് എന്നു പറയാം.  പക്ഷേ, അത്  ആയിരക്കണത്തിനു വര്‍ഷങ്ങള്‍ക്കമുമ്പേ തുടങ്ങിയതായിരുന്നു.  പ്രണയനിയമങ്ങള്‍ ഉണ്ടാക്കപ്പെട്ട ദിവസങ്ങളിലാണത് ശരിക്കും തുടങ്ങിയത് എന്നും വാദിക്കാം.  ആരെ, എങ്ങനെ സ്‌നേഹിക്കാമെന്ന് നിഷ്‌കര്‍ഷിച്ച നിയമങ്ങള്‍. എത്രമാത്രമെന്നും. 
അമ്മത്തത്തിന്റെ അതിരില്ലാത്ത ആര്‍ദ്രതയും ഒരു മനുഷ്യബോംബിന്റെ അടങ്ങാത്ത രൗദ്രവും അമ്മുവിനുണ്ടായിരുന്നു.
ഒരുപക്ഷേ, അമ്മുവും മക്കളുമായിരുന്നിരിക്കും ഏറ്റവും വലിയ നിയമലംഘകര്‍.  ബാക്കിയുള്ളവരും അങ്ങനെതന്നെയായിരുന്നു.  അവരെല്ലാം നിയമങ്ങള്‍ ലംഘിച്ചു. വിലക്കപ്പെട്ടയിടങ്ങളിലേക്ക് അതിക്രമിച്ചുകയറി. 

എസ്തയും റാഹേലും അധികപ്പറ്റായിരുന്നു.  ആരുടെയൊക്കെയോ ഔദാര്യത്തില്‍ കഴിയുന്നവര്‍. എന്നാല്‍ സോഫിമോള്‍ തുടക്കത്തിലേതന്നെ എല്ലാവരാലും സ്‌നേഹിക്കപ്പെട്ട്...
കുഞ്ഞുമനസ്സുകളുടെ സങ്കടവും വേദനയും അസൂയയും കുശുമ്പുമൊക്കെയുണ്ട് ഇരട്ടകള്‍ക്ക്.  അതുകൊണ്ടാണ് സോഫിമോളെ എയര്‍പോര്‍ട്ട് ലോഞ്ചില്‍വെച്ച് കണ്ടപ്പോള്‍ അനിഷ്ടവും ആവേശവുംകെ
ാണ്ട് നില്ക്കക്കള്ളിയില്ലാതെ റാഹേല്‍ എസ്തയെ മുറുക്കെയൊന്ന് പിച്ചിയത്.  അവന്റെ തൊലി അവളുടെ നഖങ്ങള്‍ക്കിടയില്‍.  പകരം അവളുടെ കൈത്തയിലെ തൊലി, തന്റെ കൈകൊണ്ടും ആവുംപോലൊക്കെ വലിച്ചുതിരിച്ചു എസ്ത. 
അയ്മനത്തെ വീട്ടില്‍ എല്ലാവരുടേയും സ്‌നേഹത്തിലും ലാളനയിലും സോഫിമോള്‍ നിറഞ്ഞു നില്ക്കുമ്പോള്‍ എസ്ത റബ്ബര്‍തോട്ടത്തിനിടയില്‍ നൃത്തമായി മാറി.  റാഹേലാണെങ്കില്‍  കിണറ്റിന്‍ കരയില്‍ ഒരു നിര ഉറുമ്പുകളെ കണ്ടുപിടിച്ചു.  അവളാ ഉറുമ്പുകളെ കല്ലുകൊണ്ട് ചതച്ചരച്ചു.

ആരും ശ്രദ്ധിക്കുന്നില്ലെന്ന കുഞ്ഞുമനസ്സുകളിലെ സംഘര്‍ഷങ്ങളില്‍ നിന്നാണ് അവര്‍ അവരുടേതായ കുഞ്ഞുലോകമുണ്ടാക്കാന്‍ ശ്രമിച്ചത്.  ഒരുതരത്തില്‍ അവരുടെ അമ്മയും.  പുഴയുടെ ആദ്യമൂന്നിലൊരുഭാഗം അവര്‍ക്കറിയാമായിരുന്നു.  ഇവിടെവെച്ചാണവര്‍ കാത്തിരിക്കാന്‍ പഠിച്ചത്.  നിരീക്ഷിക്കാന്‍ പഠിച്ചത്.  ചിന്തകള്‍ ചിന്തിക്കാനും അവ പറയാതിരിക്കാനും പഠിച്ചത്. 
അവരുടെ പ്രായത്തിലെ മറ്റു കുട്ടികളൊക്കെ മറ്റെന്തെല്ലാമോ കാര്യങ്ങള്‍ പഠിച്ചപ്പോള്‍, ചരിത്രം അതിന്റെ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്തുറപ്പിക്കുന്നതെങ്ങനെയെന്നും അതിന്റെ നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതെങ്ങനെയെന്നും പഠിക്കുകയായിരുന്നു എസ്തയും റാഹേലും.  അതിന്റെ അലോസരപ്പെടുത്തുന്നതരം തട്ടുമുട്ടുകള്‍ കേള്‍ക്കുകയായിരുന്നു അവര്‍.  അവരതിന്റെ മണം മണത്തുനോക്കുകയായിരുന്നു,

അവരുടെ അമ്മയാണെങ്കിലോ  നഷ്ടങ്ങളുടെ ഒടേതമ്പുരാനുമായി പ്രണയത്തിലായി.  അവന്‍ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനായിരുന്നു.

മമ്മാച്ചിയുടെ പിക്കിള്‍ & പ്രിസര്‍വ്‌സ് ഫാക്ടറിയില്‍  ചാക്കോയോളം തന്നെ പണിയെടുത്തിരുന്നു അമ്മു.  പക്ഷേ, 'എന്റെ ഫാക്ടറി', 'എന്റെ പൈനാപ്പിള്‍', 'എന്റെ അച്ചാര്‍' 'നിനക്കുള്ളതും എന്റെ , എനിക്കുള്ളതും എന്റെ....' എന്നെല്ലാം ചാക്കോ  പറഞ്ഞുകൊണ്ടിരുന്നു .                                 

താനൊരു കമ്മ്യൂണിസ്റ്റാണെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരുന്ന ചാക്കോയ്ക്ക് ഫാക്ടറിയിലെ സ്ത്രീകളുമായുണ്ടായിരുന്ന ബന്ധങ്ങളെ മമ്മാച്ചി ന്യായികരിച്ചു.
അവന് ഒരാണിന്റേതായ ആവശ്യങ്ങളുണ്ടാവാതിരിക്കുമോ?    ബേബിക്കൊച്ചമ്മയോ മമ്മാച്ചിയോ ചാക്കോയുടെ മാര്‍ക്‌സിസ്‌ററ് മനോഭാവത്തിനും ജന്മിത്വ ലൈംഗികതൃഷ്ണയ്ക്കും ഇടയില്‍ ഒരു വൈരുദ്ധ്യാത്മകതയും കണ്ടില്ല.  നല്ലകുടംബങ്ങളിലെ ചെറുപ്പക്കാരെക്കൊണ്ട് ഗര്‍ഭിണികളായ വേലക്കാരിപ്പെണ്ണുങ്ങളെ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിക്കുന്ന നക്‌സലൈററുകളെ ചൊല്ലിയായിരുന്നു അവരുടെ ആകുലതകളത്രയും.
ആണാവശ്യങ്ങളുടെ ഇരകള്‍ക്ക് വീടിനകത്തുകൂടി പെരുവിരലൂന്നി കയറിപ്പോകേണ്ടതൊഴിവാക്കാന്‍ മറ്റൊരു വാതില്‍ പണിയിച്ചു മമ്മാച്ചി.  സന്തോഷമായിരിക്കാനായി ആ 'ഇര'കള്‍ക്ക് രഹസ്യമായി പൈസകൊടുത്തു പോന്നു അവര്‍.

എന്നാല്‍ പെണ്ണാവശ്യങ്ങളില്ലേ? 
തന്റെ മകളുടെ പ്രണയം തൊട്ടുകൂടാത്തവനുമായിട്ടായിരുന്നു.  അതവര്‍ക്ക് സഹിക്കുവുനാകുമായിരുന്നില്ല.

അങ്ങനെയാവുമ്പോള്‍ ചിലതെല്ലാം സംഭവിക്കുന്നു.  
പൂര്‍ണ്ണമായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്തതും അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതുമായ ഭയങ്ങളില്‍ നിന്നു പിറന്ന പുച്ഛം.  പ്രകൃതിയെച്ചൊല്ലി നാഗരികജനതയുടെ ഭയം. സ്ത്രീകളെച്ചൊല്ലി പുരുഷനുള്ള ഭയം, അധികാരത്തിലല്ലാത്തവരെച്ചൊല്ലി അധികാരത്തിലിരിക്കുന്നവരുടെ ഭയം. കീഴടക്കാനോ ആരാധിക്കാനോ പററാത്തതിനെ നശിപ്പിക്കാനുള്ള മനുഷ്യന്റെ , ബോധാതീതമായ ത്വര.
ആണാവശ്യങ്ങള്‍....

പ്രായോഗിക കമ്മ്യൂണിസ്‌ററും യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍...

ചിലരോട് കാണിച്ച ക്രൂരത വ്യക്തിപരമായ  കണക്കുതീര്‍ക്കലോ കൊളളയടിക്കാനായി നടത്തിയ ഒറ്റപ്പെട്ട ആക്രമണമോ ആയിരുന്നില്ല.  ഒരു കാലഘട്ടം, അതിനുളളില്‍ ജീവിച്ചിരുന്നവരുടെ മേല്‍  മുദ്ര പതിപ്പിക്കുകയായിരുന്നു.

 ആ മുദ്ര പതിപ്പിക്കലിന്മേല്‍ ചിലര്‍ ഈ ലോകത്തുനിന്നില്ലാതായി. കൂടെ നിന്നവര്‍ക്ക് കിട്ടിയത് മരണമായിരുന്നില്ല, ജീവിക്കലിന്റെ അവസാനം തന്നെയായിരുന്നു. 

അരുന്ധതി റോയിയുടെ കുട്ടിക്കാലമാണ് റാഹേലെങ്കില്‍ പില്ക്കാലത്തവരുടെ കാഴ്ചപ്പാടുകള്‍ രൂപപ്പെട്ടതെങ്ങനെയെന്ന് ഈ നോവല്‍ കാണിച്ചു തരുന്നുണ്ട് . ചരിത്രം ആരോടൊക്കെ നീതി കാണിക്കുന്നുവെന്ന്, ആരോടൊക്കെ നീതി നിഷേധിക്കുന്നുവെന്ന്...ഒരു കാലഘട്ടം ആര്‍ക്കുവേണ്ടിയായിരുന്നെന്ന്...ആര് ആര്‍ക്കൊക്കെവേണ്ടി സമരം ചെയ്യുന്നുവെന്ന്...ആരൊക്കെ, ഏതെല്ലാം തരത്തില്‍ സാമര്‍ത്ഥ്യം കാണിക്കുന്നുവെന്ന്..
ശീലത്തിന്റെ അടിമകളാണ് മനുഷ്യരെന്നും അതുമായി പൊരുത്തപ്പെട്ടുപോകാന്‍ ശ്രമിക്കുന്ന മനുഷ്യരും!
God of Small Things     ഇറങ്ങിയ കാലം മുതല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്നും അശ്ലീലത്തിന്റെ പുസ്തകമെന്നും കേട്ടുകൊേണ്ടയിരുന്നു.  അങ്ങനെയൊക്കതന്നെയാണോ മലയാളവും വായിക്കപ്പെടുക എന്നറിയില്ല.  എന്റെ വായനയുടെ അരിപ്പക്ക് വലിയ വലക്കണ്ണികളാവണം.  അതുകൊണ്ടാവണം അശ്ലീലവും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും വലക്കണ്ണിയില്‍ തടയാതെ പോയത്.  ഇതിന്റെയൊക്കെ അളവുകോല്‍ പിടികിട്ടാത്തവണ്ണം ബുദ്ധി വളര്‍ച്ചയെത്താത്ത വായനക്കാരിയാവും ഞാന്‍. 
സ്ത്രീക്കും കുട്ടികള്‍ക്കും അധസ്ഥിതര്‍ക്കും മേല്‍ ആണും അധികാരവും  എങ്ങനെയെല്ലാം അതിക്രമിച്ചു കയറുന്നുവെന്നും അത് അവരെ പിന്നീട് എന്തെല്ലാമാക്കി മാറ്റുന്നുവെന്നും കാണിച്ചു തരുന്നു.  അവരുടെ സ്വപ്‌നങ്ങളെയും ജീവിതത്തെയും എങ്ങനെയെല്ലാം ഇല്ലാതാക്കുന്നുവെന്ന്..
കമ്മ്യൂണിസ്റ്റ് വിമര്‍ശനം എന്നത്  വിരുദ്ധതയാണോ എന്നറിയില്ല.  ആര്‍ക്കാണോ നീതി ലഭിക്കേണ്ടത് അവര്‍ എല്ലാവരാലും പിന്തള്ളപ്പെടുകയാണ്.  എല്ലാവര്‍ക്കും ആദര്‍ശം പറഞ്ഞുനടക്കാം. പക്ഷേ , പ്രവര്‍ത്തിയില്‍ വരുത്താന്‍ ഒട്ടും മനസ്സനുവദിക്കില്ല.  ജന്മിത്വത്തിനും സവര്‍ണ്ണമനോഭാവത്തിനും ഇടയില്‍ നില്ക്കുന്നവര്‍ക്ക് ഏതു പുതുമാറ്റത്തെയും അംഗീകരിക്കാനാവില്ല.  അതിനെ എങ്ങനെയും ഉന്മൂലനം ചെയ്യും. 
അയ്മനം ഒരു കുഞ്ഞുഗ്രാമമാവാം.  അവിടുത്തെ യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബത്തിലെ അഞ്ചാറ് അംഗങ്ങളുടെ കുഞ്ഞുകുഞ്ഞുകാര്യങ്ങളുടെ കഥയും നിസാരമായ സംഭവങ്ങളുമാവാം നോവലിലുള്ളത്.  വലിയൊരു ലോകത്തെക്കുറിച്ചൊന്നും പറയുന്നുണ്ടാവില്ല.  എന്നാല്‍ അവിടെ നിന്ന് അമ്മുവും വെളുത്തയും എസ്തയും റാഹേലും മറ്റുള്ളവരെ അസ്വസ്ഥരാക്കുന്ന ചില കാര്യങ്ങള്‍ പറയുന്നു.  അതാര്‍ക്കും അത്രപെട്ടെന്നൊന്നും ദഹിക്കില്ല. പക്ഷേ, അത് അവരുണ്ടാക്കിയ പുതുയ നിയമങ്ങളാവാം.


ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം എസ്തയും റാഹേലും കണ്ടുമുട്ടിയപ്പോള്‍ എനിക്കവരോട് അസൂയയും കുശുമ്പും. 
കാരണം ഞങ്ങള്‍ ഇരട്ടകളായിരുന്നില്ല.  
യാദൃച്ഛികമായി കണ്ടുമുട്ടിയ അപരിചിതാരായിരുന്നു അവര്‍. ജീവിതം തുടങ്ങും മുമ്പേ അവര്‍ക്ക് പരസ്പരം അറിയാമായിരുന്നവര്‍.
'എസ്തപ്പാപ്പിച്ചാച്ചന്‍ കുട്ടപ്പന്‍ പീററര്‍ മോന്‍.' അവള്‍ വിളിച്ചു
ശാന്തതയും ശൂന്യതയുമായിരുന്നു അവര്‍. അവര്‍ക്ക്  അത്രയൊന്നും വയസ്സായിട്ടില്ല.  എന്നാലത്രയൊന്നും ചെറുപ്പവുമായിരുന്നില്ല.
പക്ഷേ, മരണം സാദ്ധ്യമായ പ്രായം. ഒരിക്കല്‍കൂടി അവര്‍ സ്‌നേഹനിയമങ്ങളെ ലംഘിച്ചുവെന്നോ? അവര്‍ പുതു നിയമങ്ങളുണ്ടാക്കി, ആരെ സ്‌നേഹിക്കാം, അത് എത്രവരെയാകാം, എങ്ങനെയെന്നോ?  പ്രണയനിയമം ലംഘിച്ചവര്‍ പുതിയ നിയമം ഉണ്ടാക്കില്ലെന്ന് ആരു കണ്ടു?
മനോഹരമായ ഭാഷയില്‍ അതിലേറെ മനോഹരമായി ഓര്‍മകളെ അടുക്കിവെച്ച 'കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍'
വായിച്ചു കഴിഞ്ഞോ ഞാന്‍?  അനിയത്തിയോട് ഇതെങ്ങെനെയാണ് ഇംഗ്ലീഷ് പുസ്തകമായതെന്ന് എനിക്കറിയാമ്മേലെന്നും പ്രിയപ്പെട്ട കഥാകാരി പ്രിയ എ എസ് എത്ര രസവായിട്ടാ വിവര്‍ത്തനം ചെയ്തിരിക്കുന്നതെന്നും വാതോരാതെ പറയുന്നത് കേട്ട് കൂട്ടുകാരി 'വായിക്കാന്‍ കൊടുക്കാമോ' എന്നു ചോദിച്ചു.  തരില്ലെന്നു പറഞ്ഞ് കുശുമ്പിയായി അപ്പോള്‍.
-വായിച്ചു കഴിഞ്ഞിട്ടൊന്നുമില്ല ഇപ്പോഴും..ഇടയക്കിടക്ക് ചില വരികളിലൂടങ്ങനെ...കുഞ്ഞുകുഞ്ഞു കാര്യങ്ങളിലൂടെ, സങ്കടങ്ങളിലൂടെ, സ്വപ്‌നങ്ങളിലൂടെ... ശ്വാസം പിടിച്ചും മുഖത്തോടമര്‍ത്തിയും താളുകളോരോന്നിലും തൊട്ടുതൊട്ടിരുന്നു.


                                                                                                                                                                                                                                                                                                                                                                                                                                                                                           




Sunday, January 22, 2012

മഴക്കാലത്തെ നീന്തല്‍ കൂട്ടുകാരി



ശക്തിയായ ഒഴുക്കില്‍ നീന്താനുള്ള ധൈര്യം തന്നത് സിന്ധുചേച്ചിയായിരുന്നു.  അത് കുട്ടിക്കാലത്തായിരുന്നു. ഒരുപക്ഷേ, കുറച്ചു മുതിര്‍ന്നപ്പോള്‍ ജീവിതമെന്ന ഒഴുക്ക് കണ്ട് അമ്പരന്നു നില്ക്കാതെ ഒന്നു നീന്തി നോക്കാം എന്ന് ചിന്തിപ്പിച്ചതിനു പിന്നിലും സിന്ധുചേച്ചിയുടെ ധൈര്യം പകരലാവാം.  ഒരു കായികവിനോദം പഠിക്കുന്നത് ചുമ്മാതല്ലെന്നും അത് മനസ്സിനെക്കൂടി ശക്തിപ്പെടുത്തുന്നുവെന്നതും മറ്റൊരു കാര്യം.

ഞങ്ങള്‍ തൊട്ടയല്‍വാസികളായിരുന്നിട്ടും കാണുന്നത് അപൂര്‍വ്വമായിരുന്നു.  തിരുവനന്തപുരം ജി വി രാജയിലും തൃശൂരുമൊക്കെ പഠിക്കാനായി പോയിരുന്നതുകൊണ്ട് അവധിക്കാലത്തായിരുന്നു സിന്ധുചേച്ചി വീട്ടിലേക്കു വന്നിരുന്നത്.  അതില്‍ മധ്യവേനലവധിക്കാലം ആറ്റില്‍ വെള്ളം കുറവായതുകൊണ്ട് നീന്താന്‍ സാധ്യമല്ലായിരുന്നു.  അല്ലെങ്കില്‍ ആറ്റില്‍ കുളിക്കാന്‍ വരുന്ന പെണ്ണുങ്ങള്‍  ആട്ടിയോടിച്ചു.
വെള്ളം കലക്കാതെ കൊച്ചേ...എന്നു പറഞ്ഞുകൊണ്ട്...
സിന്ധുചേച്ചി കുറച്ചു മുതിര്‍ന്നതായിരുന്നതുകൊണ്ട് അവരുടെ ചീത്ത കേള്‍ക്കാതിരിക്കാനായിട്ട് വെള്ളം കുറവുള്ളപ്പോള്‍ ഇറങ്ങിയതേയില്ല. അന്ന് എന്റെ കളികള്‍ സമപ്രായക്കാരോടൊപ്പമായിരുന്നു.  അതുകൊണ്ടാവണം സിന്ധുചേച്ചി നീന്തലില്‍ മാത്രം സുഹൃത്തായത്.

അവരെന്റെ മഴക്കാലത്തെ നീന്തല്‍ കൂട്ടുകാരിയായിരുന്നു.

മഴയില്‍, ആറ്റില്‍ മലവെള്ളം കുത്തിയൊഴുകും.  കരയേയും പാറകളേയും മൂടിക്കളയും.  അപ്പോള്‍ ഞങ്ങള്‍ കുറച്ചു മുകളില്‍ നിന്ന് താഴോട്ടേക്ക് ഒഴുക്കിലൂടെ നീന്തും.  ഒഴുക്കില്‍ വെറുതെ കിടന്നാല്‍ മതി.  താളത്തിനൊപ്പിച്ച് ഉയര്‍ന്നും താഴ്ന്നും അങ്ങു പൊയ്‌ക്കോളും.  പക്ഷേ, സുരക്ഷിതമെന്നു തോന്നുന്നിടത്ത് വെച്ച് മുറിച്ചു നീന്തി കര പറ്റണം. അതിലേ  ശ്രദ്ധ വേണ്ടൂ.
ഒരോ ദിവസവും ഞങ്ങള്‍ കുറേ മുകളിലേക്കു പോകും.  എന്നിട്ട് താഴോട്ടേക്ക് ഒഴുകുകയാണ്.
ചിലപ്പോള്‍ പാറകളില്‍ തട്ടിയുള്ള വെള്ളത്തിന്റെ ശക്തിയും ശബ്ദവും ഭയപ്പെടുത്തും. പക്ഷേ, കടലില്‍ നീന്തുന്ന സിന്ധുചേച്ചിയുള്ളപ്പോള്‍ ഇത്തിരിപ്പോന്ന ആറ്റൊഴിക്കിനെ പേടിക്കാനുണ്ടോ എന്ന്  തോന്നലായിരുന്നു.  ആ തോന്നല്‍ ശരിയായിരിക്കാന്‍ ഒരു കാരണവുമുണ്ടായി.

രാത്രി മുഴുവന്‍ മഴ പെയ്‌തൊരു ദിവസം കുറച്ചേറെ വെള്ളമുണ്ടായിരുന്നു.  വെള്ളം കണ്ടപ്പോള്‍ സിന്ധുചേച്ചിയും പരിഭ്രമിച്ചോ എന്നു സംശയം.  അസാമാന്യധൈര്യം...നീന്താന്‍ മറ്റൊരയല്‍വാസി ഉദയയുമുണ്ട്്.  അവരു രണ്ടുപേരുമാണ് ആദ്യം വെള്ളത്തിലേക്ക് ചാടിയത്.  സാധാരണ കരയിലേക്ക് കയറുന്നിടത്ത് ഒഴുക്കു കൂടുതലായിരുന്നു.  നീന്തി നോക്കിയിട്ടും കുറച്ചുകൂടി താഴോട്ടു ചെന്നേ കരപറ്റാനായുള്ളു.

അല്പം കൂടി താഴോട്ടു പോയാല്‍ പിന്നെ നോക്കണ്ട.  കല്ലുകളുടെ കൂട്ടമാണ്.  എത്ര അഭ്യാസിയായിരുന്നാലും അവിടുത്തെ ഒഴുക്കില്‍ രക്ഷപെടില്ലെന്ന് നിശ്ചയം.  ഒഴുക്കുമാത്രമല്ല കൈയ്യോ കാലോ തലയോ എവിടെച്ചെന്നിടിക്കുമെന്ന് പറയാനാവില്ല.  വെള്ളത്തിനാണെങ്കില്‍ അസ്ഥിമരയ്ക്കുന്ന തണുപ്പും.

തൊട്ടു പുറകേ വന്ന എനിക്കും പതിവു സ്ഥലത്ത് പിടുത്തം കിട്ടിയില്ല. പിന്നെയും പോയി കുറച്ചുകൂടി താഴോട്ട്..മുറിച്ചു നീന്തലില്‍  താഴോട്ടാണ് ബലം.  ഒരു പേര വെള്ളത്തിലേക്ക് ചാഞ്ഞുകിടപ്പുണ്ട്്്.   ആ പേരത്തുമ്പാണ് എന്റെ ലക്ഷ്യം. പേരത്തുമ്പ് എനിക്ക് കിട്ടില്ല എന്ന്  കൃത്യസമയത്ത് സിന്ധുചേച്ചി തിരിച്ചറിഞ്ഞുവെന്നു തോന്നുന്നു.  ശരിയായിരുന്നു ലക്ഷ്യത്തിനും കുറച്ചുകൂടി അപ്പുറത്താണ് ഞാന്‍.. പേരത്തുമ്പ് കിട്ടില്ലേ എന്ന തോന്നല്‍ വന്ന് പേടിപ്പെടുത്തും മുമ്പേ സിന്ധുചേച്ചിയുടെ കൈകള്‍ പേരിതുമ്പില്‍ നിന്നുമെത്തി.  എന്നിട്ടും എനിക്കല്പം എത്തിപ്പിടിക്കേണ്ടി വന്നു.  ആ പിടുത്തം മുറുക്കിയല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഞങ്ങള്‍ രണ്ടുപേരും..അല്ലെങ്കില്‍ ഒരാളെങ്കിലും വാര്‍ത്തയായേനേ..

 ആ സിന്ധുചേച്ചി കോഴിക്കോടേക്ക്്് വിവാഹം കഴിഞ്ഞു വന്നു. വയനാട്ടിലെത്തിയ ഞാനും കോഴിക്കോടെത്തി.  ഞങ്ങള്‍ അത്ര ദൂരത്തല്ലായിരുന്നു.  എന്നിട്ടും കോഴിക്കോട് വെച്ച് കാണാനായതേയില്ല.  അവരുടെ വീടെവിടെയെന്ന് തപ്പിപ്പിടിച്ചു പോകാന്‍ കോഴിക്കോടിന്റെ ഭൂമിശാസ്ത്രം അത്ര വശമില്ലായിരുന്നതുകൊണ്ട്...  ഞാന്‍ കോഴിക്കോടാണെന്നറിഞ്ഞപ്പോള്‍ പക്ഷേ, സിന്ധുചേച്ചി ബാങ്കിലെ തിരക്കിലേക്ക് ഒരുദിവസം കയറി വന്നു.  കൂടുതല്‍ ംസാരിക്കാനോ ഫോണ്‍ നമ്പര്‍ പോലും കൈമാറാനോ പറ്റാത്ത അവസ്ഥയില്‍...
ഒരേ നഗരത്തില്‍ ജീവിച്ചിട്ട് വര്‍ഷങ്ങളോളം കാണാതിരുന്നു.  കാണുന്നതൊക്കെ ഇപ്പോഴും ആ പഴയ ആറ്റിലെ വെള്ളത്തില്‍ വെച്ചുതന്നെ എന്നത് യാദൃശ്ചികമോ എന്തോ?
മൂന്നുമാസം മുമ്പ് രണ്ടുദിവസം അവധിയെടുത്ത് വീട്ടില്‍ പോയപ്പോള്‍ ആറ്റില്‍ നീന്താന്‍ മോഹം.  ചെന്നപ്പോഴുണ്ട് സിന്ധുചേച്ചിയും മക്കളും.
മുമ്പ് വര്‍ഷത്തില്‍ ഒന്നോ രണ്ടോ വട്ടമായിരുന്നു നാട്ടിലേക്കു വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ഒരു ദിവസം അവധി കിട്ടിയാലും മക്കളേയും കൊണ്ട് പോരുമെന്ന് പറഞ്ഞു.
തങ്ങള്‍ക്കു കിട്ടിയ അനുഗ്രഹമായ പുഴ അവര്‍ക്കു കൂടി പകര്‍ന്നു നല്കാന്‍...അവരെ നീന്തല്‍ പഠിപ്പിക്കാന്‍...അവരെയും നീന്തിക്കാന്‍..അവരും ഇപ്പോള്‍ നന്നായി നീന്തും. വെള്ളത്തിലിറങ്ങാന്‍ മടിച്ചു നിന്ന എന്റെ മകളെ അച്ചുവും കിച്ചുവും ധൈര്യത്തോടെ ഇപ്പോള്‍ വെള്ളത്തിലിറക്കുന്നു.  നീന്തിക്കാന്‍ ശ്രമിക്കുന്നു.

ഹോ! എന്തൊരാനന്ദമാണ്.

പെരുവെള്ളത്തിലങ്ങനെ നീന്തുന്നതും എങ്ങനെയൊക്കെയോ കരകയറുന്നതും ഇപ്പോഴും സ്വപ്‌നം കാണാറുണ്ട്.  ചിലപ്പോള്‍ സുഹൃത്തുക്കളുടെ വീടുകളിലേക്ക് പോകുന്ന വഴി മുഴുവന്‍ കായല്‍പ്പരപ്പുപോലെയാണെന്നും ആ പരപ്പിലൂടെ നീന്തി അവരുടെ വീടുകളിലേക്ക് പോകുന്നതും സ്വപ്‌നം കാണുന്നു.



ഇന്നലെ വൈകിട്ട് ഞങ്ങള്‍ വീണ്ടും കണ്ടു.  കോഴിക്കോട് വെച്ചു തന്നെ.  ഇത്തവണ കോണ്‍ക്രീറ്റുകാടുകള്‍ക്കിടയില്‍ നിന്ന് ആ വീട് കണ്ടുപിടിച്ചു ചെന്നു. പിന്നെ ബീച്ചില്‍ പോയിരുന്നു.

പേരാമ്പ്രക്കടുത്ത് കുറച്ച് സ്ഥലം വാങ്ങിയെന്നു പറഞ്ഞപ്പോള്‍ ഞാന്‍ അന്തം വിട്ടു.  സ്വാഭാവികമായും അത്രദൂരെയോ എന്നു ചോദിച്ചു പോകും..
'നിക്കു മടുത്തു മൈനാ..ഈ നഗരജീവിതം...ഈ തിരക്കിലെ ജീവിതം. റിട്ടയര്‍ ആവുമ്പോഴെങ്കിലും കാറ്റും വെളിച്ചവുമുള്ളൊരിടമാവണം...
നമ്മുടെ ആറില്ലെന്നേയുള്ളു അവിടെ..എന്നാലും ...'
എന്റെ നെഞ്ചില്‍ അപ്പോള്‍ വല്ലാത്ത ഭാരം വിങ്ങല്‍....

കാടും ആറും മലയും പാറകളും ഒക്കെച്ചേര്‍ന്നു കിട്ടിയ സ്വര്‍ഗ്ഗത്തില്‍ നിന്നാണല്ലോ .....
ആണ്ടില്‍ ഒന്നോ രണ്ടോ വട്ടം അല്ലെങ്കില്‍ കുറച്ചു കൂടി പ്രവശ്യം പോകാമെന്നല്ലാതെ ഒരുപക്ഷേ, എന്നെന്നേക്കുമായി ആ സൗഭാഗ്യങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നുവല്ലോ...

ഇവിടെ കിട്ടുന്ന മറ്റു സൗഭാഗ്യങ്ങളെ മറന്നുകൊണ്ടല്ല..എന്നാലും നാടിനെ ഓര്‍ക്കുമ്പോള്‍ എന്തോ എന്തൊക്കെയോ...

ഞങ്ങള്‍ സംസാരിച്ചത് അധികവും ഞങ്ങളുടെ പാറ, ഞങ്ങളുടെ ആറ്,  ഞങ്ങളുടെ വെള്ളം,     ഞങ്ങളുടെ നീന്തല്‍...
എ്ല്ലാം ഞങ്ങളുടെ മാത്രം...

ദാ...
തോരാത്ത മഴയില്‍  പരസ്പരം കൈകോര്‍ത്ത് ഒഴുക്കിലൂടെ നീന്തുകയാണ് ഞങ്ങളിപ്പോള്‍ എന്നു തോന്നുന്നു

Wednesday, January 11, 2012

നുജൂദും നമ്മുടെ പെണ്‍കുഞ്ഞുങ്ങളും

പൂങ്കുടിമനയില്‍ വെച്ച് നടന്ന മാനസീകാരോഗ്യ സെമിനാറില്‍ പങ്കെടുത്തിറങ്ങുമ്പോഴാണ് ഒരു പറ്റം വിദ്യാര്‍ത്ഥിനികള്‍ അവരുടെ സംശയങ്ങളും ജിജ്ഞാസകളുമായി മുന്നിലെത്തിയത്. അതിലൊരാള്‍ മാത്രം ഒറ്റയ്ക്കു സംസാരിക്കണമെന്നാശ്യപ്പെട്ടപ്പോള്‍ ശരിക്കും അമ്പരന്നുപോയി. എന്തായിരിക്കും ഈ കുട്ടിക്കു ചോദിക്കാനുള്ളത് എന്നോര്‍ത്തുകൊണ്ട് കുറച്ചു മാറി നിന്നു.

പത്താംക്ലാസ്സുകാരിയായ അവള്‍ക്ക് വീട്ടില്‍ കല്ല്യാണമാലോചിക്കുന്നു. സ്‌കൂളിലെ ടീച്ചര്‍മാരും സഹപാഠികളും കുറച്ചുകൂടി കഴിഞ്ഞിട്ടു പോരെ എന്നു ചോദിക്കുന്നു.

ഇന്ത്യയില്‍ വിവാഹപ്രായം 18 ആണ്. നിനക്ക് 15 അല്ലേ, ആയിട്ടുള്ളു... എന്ന ചോദ്യത്തിന് പഠിച്ചിട്ടെന്തു ഗുണം എന്നാണ് അവള്‍ തിരിച്ചു ചോദിച്ചത്.

അവളുടെ ഉമ്മയും ചെറിയ ക്ലാസ്സുവരെയെ പഠിച്ചിട്ടുള്ളു. പഠിച്ചാല്‍ തന്നെ കുടുംബത്തിലെ ആണുങ്ങള്‍ ജോലിക്ക് വിടില്ല.
അവളത് പറയുമ്പോള്‍ വിവാഹത്തെ സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുന്നു എന്ന് തിളങ്ങുന്ന കണ്ണുകള്‍ പറഞ്ഞു.
പഠിക്കുന്നത് ജോലികിട്ടാന്‍ മാത്രമല്ല..ലോകത്തെ അറിയാനും നിന്റെ മക്കള്‍ക്കു തന്നെ നല്ല ദിശാബോധം നല്കാനുമാണെന്നൊക്കെ പറഞ്ഞു നോക്കി.

പക്ഷേ, ചെറുപ്രായത്തില്‍ വിവാഹം കഴിച്ചാല്‍ എന്താണ് കുഴപ്പം എന്ന മട്ടില്‍ തന്നെ അവള്‍ നിന്നു.
അവളുടെ മനസ്സില്‍ വിവാഹം മാത്രമേയുള്ളു എന്ന് വ്യക്തമായി കഴിഞ്ഞിരുന്നു. 

മലപ്പുറത്തെ അധ്യാപകരായ സുഹൃത്തുക്കള്‍ ഹൈസ്‌കൂള്‍ ക്ലാസ്സിലെ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്.

ആരോഗ്യവകുപ്പില്‍ ജോലിനോക്കുന്ന അവിവാഹിതനായ 33 കാരന്‍ സുഹൃത്ത് പറയാറുണ്ട് അവന്റെ സഹപാഠികളില്‍ പലരും പേരക്കുട്ടികളുമായാണ് ആശുപത്രിയില്‍ വരുന്നതെന്ന്.

കുട്ടികള്‍ കുട്ടികളെ പ്രസവിക്കുന്ന കാലം...

കുട്ടിത്തം വിട്ടുമാറാത്ത ഇവര്‍ വിവാഹമെന്ന ആഘോഷത്തെയാണ് സ്വപ്‌നം കാണുന്നത്. അതിനപ്പുറമുള്ള ജീവിതത്തിന്റെ പരുക്കന്‍ വശം തിരിച്ചറിയുന്നേയില്ല. അല്ലെങ്കില്‍ അതിനുള്ള പ്രായമാകുന്നില്ല. 13 നും 17 നും ഇടയില്‍ വിവാഹം കഴിഞ്ഞ എത്രയോ പെണ്‍കുട്ടികളെ അറിയാം. അവരുടെ പ്രയാസങ്ങള്‍ നേരിട്ടു കണ്ടിട്ടുണ്ട്.

അടുത്തിടെ ഒരു വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ ബന്ധു തൊട്ടടുത്തിരുന്ന പതിനഞ്ചുകാരി പെണ്‍കുട്ടിയെ തൊട്ടു പറഞ്ഞു ഇവളുടെ വിവാഹമുറപ്പിച്ചുവെന്ന്. കേട്ടപ്പോള്‍ എനിക്കൊട്ടും സന്തോഷം തോന്നിയില്ല.

പൊന്നും പണവും ഒന്നും വേണ്ടെന്ന്, പറ്റുന്നത് തന്നാല്‍ മതിയെന്നു പറഞ്ഞപ്പോള്‍ വീട്ടുകാരുറപ്പിച്ചത്രേ..രണ്ടോ മൂന്നോ കൊല്ലം കാത്തിരുന്നാല്‍ ഇതേപോലൊരു ബന്ധം കിട്ടുമോ? എത്ര പൊന്നും പണവും നല്‍കേണ്ടി വരും?

ആ പെണ്‍കുട്ടിയുടെ മുഖത്തേക്ക് നോക്കിയിരിന്നപ്പോള്‍ അവള്‍ക്കും നൂജൂദിനും ഒരേ ഛായ.

നുജൂദ് ലോകത്തെ ഏറ്റവും പ്രായകുറഞ്ഞ വിവാഹമോചിതയാണ്. 10 വയസ്സ്. ആ യെമനി പെണ്‍കുട്ടിയെ 10 വയസ്സിലാണ് അവളുടെ അബ്ബ മൂന്നിരട്ടിപ്രായമുള്ളരൊള്‍ക്ക് നിക്കാഹ് ചെയ്തു കൊടുത്തത്. അവളാണെങ്കിലോ അന്ന് രണ്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. കടല്‍ കണ്ടിട്ടില്ലെങ്കിലും അവള്‍ സ്വയം കടലാമയാണെന്ന് സങ്കല്പിച്ചു. അവളുടെ കൂട്ടുകാരി മലക് ഒരു കടല്‍കക്കകൊണ്ടുവന്ന് അവളുടെ ചെവിയിലേക്ക് ചേര്‍ത്തുവെച്ച് കടലിരമ്പം കേള്‍പ്പിച്ചുകൊടുത്തു. ഒരു പൂമ്പാറ്റയെപ്പോലെ പാറി നടക്കാന്‍ അവളാഗ്രഹിച്ചു. അവള്‍ക്ക് ഒളിച്ചു കളിക്കാനും ചോക്ലേറ്റു തിന്നാനും നിറങ്ങള്‍ ചാലിച്ച് ചിത്രം വരയ്ക്കാനും ഇഷ്ടമായിരുന്നു.




തുടര്‍ന്നു വായിക്കുക ഇവിടെ

Friday, January 6, 2012

വരൂ ..നമുക്കും മരുന്നു പരീക്ഷണങ്ങള്‍ നടത്താം


മിക്ക ആയൂര്‍വ്വേദ ഉത്പന്നങ്ങളുടെ കവറിനു മുകളിലും അവയില്‍ അടങ്ങിയിരിക്കുന്ന ഔഷധങ്ങളുടെ പേര് നല്‍കാറുണ്ട്.  അതു പലപ്പോഴും സംസ്‌കൃതത്തിലാവും.  അല്ലെങ്കില്‍ botanical name. കേരളത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന (നാടന്‍ വൈദ്യന്മാരടക്കം) മരുന്നുകള്‍ നാനാഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യയെയാണോ കേരളത്തെയാണോ പ്രതിനിധീകരിക്കുന്നത്?  ഇന്ത്യയെ എന്നാണെങ്കില്‍ സംസ്‌കൃതനാമങ്ങളെ അംഗീകരിച്ചേ പറ്റൂ.  പക്ഷേ, ചില മരുന്നു പായ്ക്കറ്റിനകത്ത് വിവിധ ഭാഷകളില്‍ അവയുടെ ഉപയോഗക്രമവും അടങ്ങിയിരിക്കുന്ന ഔഷധങ്ങളുടെ പേരുകളും അളവും കൊടുക്കാറുണ്ട്.. എന്നാല്‍, അവിടെ ഉദാഹരണത്തിന് മലയാളത്തില്‍ സംസകൃതനാമങ്ങള്‍ കൊടുക്കുകയാണ് ചെയ്യാറ്.

ഏതൊക്കെ മരുന്നാണ് ചേര്‍ന്നിരിക്കുന്നത് എന്ന് പച്ച മലയാളത്തിലറിഞ്ഞാല്‍ അറിയുന്നവരെല്ലാം മരുന്നുകമ്പനികള്‍ തുടങ്ങുമെന്നാണോ?  അല്ലെങ്കില്‍ സ്വന്തമാവശ്യത്തിനെങ്കിലും ഉണ്ടാക്കുമെന്നാണോ?  ഇക്കാലത്ത് യഥാര്‍ത്ഥ പേര് (മലയാളം) അറിഞ്ഞാല്‍ എത്രപേര്‍ക്ക് ചുക്കേത് ചുണ്ണാമ്പേത് എന്നറിയുമോ?


മറ്റൊന്ന് ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ ഏതുപേരില്‍ അറിയപ്പെട്ടാലും പ്രാദേശികനാമം തിരിച്ചറിയാന്‍ നെറ്റിലൊന്ന് വീശുകയേ വേണ്ടൂ..

കഴിഞ്ഞ ദിവസം ശ്രദ്ധയില്‍പെട്ട രണ്ട് എണ്ണകളില്‍ അടങ്ങിയിരിക്കുന്ന ഔഷധങ്ങളും അവയുടെ വിലവിവരവും ചേര്‍ക്കുന്നു.

നീലിഭൃംഗാദി തൈലം 100 ml 53 രൂപ

ഔഷധങ്ങള്‍
കവറിനു പുറത്ത് ഔഷധനാമം ഇംഗ്ലീഷില്‍ എന്നാല്‍ സംസ്‌കൃതം
Neelidalam
bhringaraja
indravalli samoolam
Amalakiphalam
yashtimadhu
gunjabeejam
karpura
kerathailam
keraksheeram
ksheeram
mahishaksheeram


ഇവയൊന്ന് മലയാളത്തിലാക്കിയാലോ
നീലയമരിയില
കയ്യൂന്നി (കൈയ്യുണ്യം)
ഉഴിഞ്ഞ
നെല്ലിക്ക
ഇരട്ടിമധുരം
കുന്നിക്കുരു
കര്‍പ്പൂരം
വെളിച്ചെണ്ണ
തേങ്ങാപ്പാല്‍
പശുവിന്‍ പാല്‍
എരുമപ്പാല്‍


എവിടെയും പരസ്യത്തിന്റെ പ്രളയവുമായി നമ്മുടെ താരങ്ങളായ താരങ്ങളെല്ലാം അണിനിരക്കുന്ന ഇന്ദുലേഖ Bringha complete hair care oil
100 ml വില 423/-രൂപ

ഔഷധങ്ങള്‍
Nalikera
svetakutaja
Bringaraja
Amrita
Amalaki
Kaidarya
Yashti
kshiram
Nimba
Brahmi
Kerathailam
Karpura
kumari
Draksha

ഇവയൊന്ന് മലയാളീകരിക്കാം
തേങ്ങ
svetha kutaja എന്നാണോ svethagunja എന്നാണോ എന്നു സംശയമുണ്ട്.  svethagunja ആവാനാണ്്് സാധ്യത. കുടജ എന്നാല്‍ കുടകപ്പാലയും ഗുഞ്ജ എന്നാല്‍ കുന്നിയുമാണ്.  നീലിഭൃഗാദി തൈലത്തിലെ ഉള്ളടക്കം വെച്ചു നോക്കുമ്പോള്‍ വെള്ള കുന്നിക്കുരു ആകാനാണ് സാധ്യത
കയ്യൂന്നി
അമൃത്
നെല്ലിക്ക
കറിവേപ്പ്
ഇരട്ടിമധുരം
പശുവിന്‍പാല്‍
ആര്യവേപ്പ്
ബ്ര്്ഹ്മി
വെളിച്ചെണ്ണ
കര്‍പ്പൂരം
കറ്റാര്‍വാഴ
മുന്തിരി

423 രൂപയിലേക്കെത്തിച്ചത് ഇതില്‍ ഏത് ഔഷധമാണോ എന്തോ?
പരസ്യം, താരങ്ങള്‍ എന്നിവയ്ക്കല്ലേ 400 രൂപയും കൊടുത്തത്?

വേണമെങ്കില്‍ ഇവയുടെ അല്ലറചില്ലറ അളവുകളും നിര്‍മ്മാണരീതിയും അറിയുന്നവര്‍ക്ക് ഈ പരസ്യകമ്പനികളുടെ മരുന്നുണ്ടാക്കാം എന്നു സാരം