Thursday, January 26, 2012

സങ്കടങ്ങളുടെ പുസ്തകം



ഞങ്ങള്‍ ഇരട്ടകളായിരുന്നില്ല.  എന്നിട്ടും അവള്‍ക്ക്, എനിക്കൊപ്പം   പൊക്കംവെച്ചപ്പോള്‍ മുതല്‍ പലരും ഇരട്ടകളാണോന്ന് ചോദിക്കാന്‍ തുടങ്ങി.  ഞങ്ങള് തമ്മില്‍ അത്രയ്‌ക്കൊന്നും രൂപസാമ്യമില്ലായിരുന്നു..പക്ഷേ, കാഴ്ചക്കാര്‍ക്ക് അങ്ങനെ തോന്നി. 

എന്നാല്‍ റാഹേലും എസ്തയും രണ്ടു വ്യത്യസ്ത അണ്ഡ ഇരട്ടകളായിരുന്നു.  കാഴ്ചയ്ക്ക് യാതൊരു സാമ്യവുമില്ലായിരുന്നു.  അതുകൊണ്ടുതന്നെ, കുട്ടിക്കാലത്തുപോലും 'ആര് ഏത്', 'ഏത് ആര്' എന്ന സാധാരണ ചോദ്യങ്ങളൊന്നും ആരും അവരെച്ചൊല്ലി ഉന്നയിച്ചില്ല.  എന്നാലും എസ്തപ്പാനും റാഹേലും തങ്ങളെക്കുറിച്ച് ഒരുമിച്ചു പറയുമ്പോള്‍ 'ഞാന്‍' 'എന്നെ' എന്നും ഓരോരുത്തരും വേറെ വേറെ പറയുമ്പോള്‍ 'ഞങ്ങള്‍' 'ഞങ്ങളെ' എന്നും കരുതിപ്പോന്നു.  ഒരപൂര്‍വ്വതരം സയാമീസ് ഇരട്ടകളെപോലെ ശാരീരികമായി വേര്‍പിരിഞ്ഞ്, പക്ഷേ, ഒരേവ്യക്തിത്വം.

ഏതെങ്കിലുമൊരു ഇംഗ്ലീഷ് പുസ്തകം മലയാളത്തില്‍ വായിക്കണമെന്നാഗ്രഹിച്ചിരുന്നെങ്കില്‍ അത് 'കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനാ'യിരുന്നു.  സങ്കടങ്ങളുടെ പുസ്തകം..എസ്‌തേടേം റാഹേലിന്റേം കുഞ്ഞുകുഞ്ഞു കുസൃതികളുടെ ..കുഞ്ഞുകുഞ്ഞു ഓര്‍മകളുടെ പുസ്തകം...
അത്രപെട്ടൊന്നൊന്നും വായിച്ചു തീര്‍ക്കാനായില്ല എനിക്കീ പുസ്തകം. ഓരോ  വരിയിലും വാക്കിലും നിന്നുപോയി. ചില വരികളും താളുകള്‍ തന്നെയും വീണ്ടും വീണ്ടും വായിച്ചു. കാണാകാഴ്ചകള്‍ കണ്ടു. എന്നിട്ടു ചിലപ്പോള്‍ ഞാനെന്റെ കുട്ടിക്കാലത്തേക്ക് ഊര്‍ന്നിറങ്ങിപ്പോയി...കുട്ടികളുടെ മനശ്ശാസ്ത്രം അയ്മനത്തും ലോകത്തെവിടെയും ഒരേപോലെയായിരിക്കുമെന്ന് വിചാരിച്ചു. ഏറ്റവും കൂടുതല്‍ വഴക്കടിച്ചത് അനിയത്തിയോടാവണം.  കൂടുതല്‍ അടുത്തതും. ഞങ്ങളുടെ കുട്ടിക്കാലത്തെ കുസൃതികളിലേക്ക്, പിണക്കങ്ങളിലേക്ക്, സ്‌നേഹത്തിലേക്ക് ഇറങ്ങിപ്പോയി ഞാന്‍.  ആരും ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍  ഞങ്ങള്‍ നടന്നുപോയ വഴികള്‍, ആറ്റുവക്കില്‍ ചിന്തിച്ചിരുന്ന നിമിഷങ്ങള്‍, ഞങ്ങള്‍ക്കുമാത്രം അറിയാവുന്നതും മനസ്സിലാക്കാനാകുന്നതുമായിരുന്ന കാര്യങ്ങള്‍... അതാരോടും പങ്കുവെക്കാനാവാഞ്ഞ കാര്യങ്ങള്‍.  

വായിച്ചു കഴിഞ്ഞപ്പോള്‍ എസ്തയെപ്പോലെ മൗനിയായി..വാക്കുകള്‍ക്ക് ഒരാവശ്യവുമില്ല എന്നു തോന്നി ..ആരും ശ്രദ്ധിക്കാനിടയില്ലാത്ത ശാന്തമാകല്‍. ആരോടും ഒന്നും പറയാനില്ലാത്തപോലെ.. അങ്ങനൊരു നിശബ്ദമാകല്‍ എസ്തക്കു'മാത്രമേ പറ്റൂ എന്നു വിചാരിച്ചുകൊണ്ട് ഇങ്ങനൊരു പുസ്തകം വായിച്ചു എന്ന് ആരോടാ പറയേണ്ടത് എന്നാലോചിച്ചിരുപ്പായി.  അവള്‍ മാത്രമായിരുന്നു മനസ്സിലപ്പോള്‍...
മൂന്നോ നാലോ വട്ടം അവളെ വിളിച്ചു.  എപ്പോഴും വേറെന്തെങ്കിലുമൊക്കെ പറഞ്ഞു.  ഫോണ്‍ വെക്കുമ്പോള്‍ അവളോട് എസ്തയേം റാഹേലിനേം പറ്റി പറഞ്ഞില്ലല്ലോ...പറയാഞ്ഞതെന്തുകൊണ്ടാവാം..അവളെന്നതായിരുക്കും വിചാരിക്കുന്നെ എന്നൊക്കെയോര്‍ത്തോണ്ടിരുന്നു.
പിന്നെയൊരു സമയത്ത് അവളെ വിളിച്ചിട്ട് എസ്‌തേം റാഹേലും നമ്മളാണെന്ന് തോന്നി എന്നു പറഞ്ഞു. 
അവള്‍ നല്ല വായനക്കാരിയല്ല എന്നിട്ടും...കഥ എങ്ങനെയാ പറഞ്ഞുകൊടുക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു.  അമ്മു മരിക്കുന്നതിനു മുമ്പ് റാഹേലിനെ കണ്ടപ്പോള്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നപോലെ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. 
അയ്മനത്തുനിന്നും മുന്‍ശുണ്ഠിക്കാരനായ പപ്പാച്ചിയില്‍ നിന്നും നീണ്ടകാലമായി ദുരിതമനുഭവിക്കുന്ന പരുക്കന്‍ മട്ടുകാരി മമ്മാച്ചിയില്‍ രക്ഷപെടുക എന്നതായിരുന്നു അമ്മുവിന്റെ സ്വപ്നം.  കല്‍ക്കട്ടയിലുള്ള ബന്ധുവിനൊപ്പം മദ്ധ്യവേനലവധിക്കാലം ചെലവഴിക്കാന്‍ കിട്ടിയ അവസരത്തില്‍  വെച്ചവള്‍  ഭാവിവരനെ കെണ്ടത്തി .  അയ്മനത്തേക്ക് തിരിച്ചു പോകുന്നതിനേക്കാള്‍ ഭേദമാണ് 'ആരും' 'എന്തും' എന്നവള്‍ കരുതി.  പക്ഷേ, അയാളൊരു കുടിയനായിരുന്നു, തന്റെ നിലനില്പിനുവേണ്ടി ഭാര്യയെ മേലുദ്യോഗസ്ഥന് കൂട്ടികൊടുത്തേക്കാം എന്നു വിചാരിക്കുന്നവനുമായിരുന്നു.  വിവാഹം മോചനം നേടി അമ്മു അയ്മനത്തേക്ക് തന്നെ തിരിച്ചുപോയി ്: കുറച്ചുവര്‍ഷംമുമ്പ് ഉപേക്ഷിച്ചോടിയ സര്‍വ്വതിലേക്കും. രണ്ടുകുഞ്ഞുങ്ങളുണ്ട് എന്ന വ്യത്യാസം മാത്രം. പിന്നെ സ്വപ്നങ്ങളൊന്നുമില്ലാതായതും
അവിടെ   പപ്പാച്ചിയുടെ അവിവാഹിതയായ പെങ്ങള്‍ ബേബിക്കൊച്ചമ്മയുണ്ടായിരുന്നു...   അമ്മയുടെ അമ്മവകയായ സത്യത്തി്ല്‍ ഒരവകാശത്തിനും ഇടമില്ലാത്ത അയ്മനം വീട്ടില്‍ ഔദാര്യത്തിന്റെ പേരിലാണ് ഇരട്ടകള്‍ കഴിഞ്ഞുകൂടുന്നതെന്ന് അവര്‍ മനസ്സിലാക്കിയേ പററൂ എന്ന് ബേബിക്കൊച്ചമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു-തന്നെപ്പോലെ തന്നെ.  അതുകൊണ്ടവര്‍ ഇരട്ടകളുടെ ഇടയിലെ രസംകൊല്ലിയായി.  സങ്കടത്തിന്റെ എന്തേലും ഒരു ലക്ഷണം കാണിക്കുന്ന ഒരവസരം, അതായിരുന്നു അവരുടെ സ്്വപ്‌നം.    എന്തിനും പോന്നവരാണ് അതുങ്ങളെന്നവര്‍ കരുതിപ്പോന്നു.  
ഒരുദിവസം കൊണ്ട് മാറിമറിയാവുന്നതേയുള്ളു കാര്യങ്ങള്‍...
അതുകൊണ്ടാണ്  അമ്മുവിന് ഇരട്ടകളെ പിരിക്കേണ്ടിവന്നത്..അമ്മുവിന് വീടുവിട്ടുപോകേണ്ടി വന്നത്..പ്രായോഗികാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സോഫിമോള്‍ അയ്മനത്തേക്ക് വന്നതോടെയാണ് എല്ലാം തുടങ്ങിയത് എന്നു പറയാം.  പക്ഷേ, അത്  ആയിരക്കണത്തിനു വര്‍ഷങ്ങള്‍ക്കമുമ്പേ തുടങ്ങിയതായിരുന്നു.  പ്രണയനിയമങ്ങള്‍ ഉണ്ടാക്കപ്പെട്ട ദിവസങ്ങളിലാണത് ശരിക്കും തുടങ്ങിയത് എന്നും വാദിക്കാം.  ആരെ, എങ്ങനെ സ്‌നേഹിക്കാമെന്ന് നിഷ്‌കര്‍ഷിച്ച നിയമങ്ങള്‍. എത്രമാത്രമെന്നും. 
അമ്മത്തത്തിന്റെ അതിരില്ലാത്ത ആര്‍ദ്രതയും ഒരു മനുഷ്യബോംബിന്റെ അടങ്ങാത്ത രൗദ്രവും അമ്മുവിനുണ്ടായിരുന്നു.
ഒരുപക്ഷേ, അമ്മുവും മക്കളുമായിരുന്നിരിക്കും ഏറ്റവും വലിയ നിയമലംഘകര്‍.  ബാക്കിയുള്ളവരും അങ്ങനെതന്നെയായിരുന്നു.  അവരെല്ലാം നിയമങ്ങള്‍ ലംഘിച്ചു. വിലക്കപ്പെട്ടയിടങ്ങളിലേക്ക് അതിക്രമിച്ചുകയറി. 

എസ്തയും റാഹേലും അധികപ്പറ്റായിരുന്നു.  ആരുടെയൊക്കെയോ ഔദാര്യത്തില്‍ കഴിയുന്നവര്‍. എന്നാല്‍ സോഫിമോള്‍ തുടക്കത്തിലേതന്നെ എല്ലാവരാലും സ്‌നേഹിക്കപ്പെട്ട്...
കുഞ്ഞുമനസ്സുകളുടെ സങ്കടവും വേദനയും അസൂയയും കുശുമ്പുമൊക്കെയുണ്ട് ഇരട്ടകള്‍ക്ക്.  അതുകൊണ്ടാണ് സോഫിമോളെ എയര്‍പോര്‍ട്ട് ലോഞ്ചില്‍വെച്ച് കണ്ടപ്പോള്‍ അനിഷ്ടവും ആവേശവുംകെ
ാണ്ട് നില്ക്കക്കള്ളിയില്ലാതെ റാഹേല്‍ എസ്തയെ മുറുക്കെയൊന്ന് പിച്ചിയത്.  അവന്റെ തൊലി അവളുടെ നഖങ്ങള്‍ക്കിടയില്‍.  പകരം അവളുടെ കൈത്തയിലെ തൊലി, തന്റെ കൈകൊണ്ടും ആവുംപോലൊക്കെ വലിച്ചുതിരിച്ചു എസ്ത. 
അയ്മനത്തെ വീട്ടില്‍ എല്ലാവരുടേയും സ്‌നേഹത്തിലും ലാളനയിലും സോഫിമോള്‍ നിറഞ്ഞു നില്ക്കുമ്പോള്‍ എസ്ത റബ്ബര്‍തോട്ടത്തിനിടയില്‍ നൃത്തമായി മാറി.  റാഹേലാണെങ്കില്‍  കിണറ്റിന്‍ കരയില്‍ ഒരു നിര ഉറുമ്പുകളെ കണ്ടുപിടിച്ചു.  അവളാ ഉറുമ്പുകളെ കല്ലുകൊണ്ട് ചതച്ചരച്ചു.

ആരും ശ്രദ്ധിക്കുന്നില്ലെന്ന കുഞ്ഞുമനസ്സുകളിലെ സംഘര്‍ഷങ്ങളില്‍ നിന്നാണ് അവര്‍ അവരുടേതായ കുഞ്ഞുലോകമുണ്ടാക്കാന്‍ ശ്രമിച്ചത്.  ഒരുതരത്തില്‍ അവരുടെ അമ്മയും.  പുഴയുടെ ആദ്യമൂന്നിലൊരുഭാഗം അവര്‍ക്കറിയാമായിരുന്നു.  ഇവിടെവെച്ചാണവര്‍ കാത്തിരിക്കാന്‍ പഠിച്ചത്.  നിരീക്ഷിക്കാന്‍ പഠിച്ചത്.  ചിന്തകള്‍ ചിന്തിക്കാനും അവ പറയാതിരിക്കാനും പഠിച്ചത്. 
അവരുടെ പ്രായത്തിലെ മറ്റു കുട്ടികളൊക്കെ മറ്റെന്തെല്ലാമോ കാര്യങ്ങള്‍ പഠിച്ചപ്പോള്‍, ചരിത്രം അതിന്റെ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്തുറപ്പിക്കുന്നതെങ്ങനെയെന്നും അതിന്റെ നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതെങ്ങനെയെന്നും പഠിക്കുകയായിരുന്നു എസ്തയും റാഹേലും.  അതിന്റെ അലോസരപ്പെടുത്തുന്നതരം തട്ടുമുട്ടുകള്‍ കേള്‍ക്കുകയായിരുന്നു അവര്‍.  അവരതിന്റെ മണം മണത്തുനോക്കുകയായിരുന്നു,

അവരുടെ അമ്മയാണെങ്കിലോ  നഷ്ടങ്ങളുടെ ഒടേതമ്പുരാനുമായി പ്രണയത്തിലായി.  അവന്‍ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനായിരുന്നു.

മമ്മാച്ചിയുടെ പിക്കിള്‍ & പ്രിസര്‍വ്‌സ് ഫാക്ടറിയില്‍  ചാക്കോയോളം തന്നെ പണിയെടുത്തിരുന്നു അമ്മു.  പക്ഷേ, 'എന്റെ ഫാക്ടറി', 'എന്റെ പൈനാപ്പിള്‍', 'എന്റെ അച്ചാര്‍' 'നിനക്കുള്ളതും എന്റെ , എനിക്കുള്ളതും എന്റെ....' എന്നെല്ലാം ചാക്കോ  പറഞ്ഞുകൊണ്ടിരുന്നു .                                 

താനൊരു കമ്മ്യൂണിസ്റ്റാണെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരുന്ന ചാക്കോയ്ക്ക് ഫാക്ടറിയിലെ സ്ത്രീകളുമായുണ്ടായിരുന്ന ബന്ധങ്ങളെ മമ്മാച്ചി ന്യായികരിച്ചു.
അവന് ഒരാണിന്റേതായ ആവശ്യങ്ങളുണ്ടാവാതിരിക്കുമോ?    ബേബിക്കൊച്ചമ്മയോ മമ്മാച്ചിയോ ചാക്കോയുടെ മാര്‍ക്‌സിസ്‌ററ് മനോഭാവത്തിനും ജന്മിത്വ ലൈംഗികതൃഷ്ണയ്ക്കും ഇടയില്‍ ഒരു വൈരുദ്ധ്യാത്മകതയും കണ്ടില്ല.  നല്ലകുടംബങ്ങളിലെ ചെറുപ്പക്കാരെക്കൊണ്ട് ഗര്‍ഭിണികളായ വേലക്കാരിപ്പെണ്ണുങ്ങളെ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിക്കുന്ന നക്‌സലൈററുകളെ ചൊല്ലിയായിരുന്നു അവരുടെ ആകുലതകളത്രയും.
ആണാവശ്യങ്ങളുടെ ഇരകള്‍ക്ക് വീടിനകത്തുകൂടി പെരുവിരലൂന്നി കയറിപ്പോകേണ്ടതൊഴിവാക്കാന്‍ മറ്റൊരു വാതില്‍ പണിയിച്ചു മമ്മാച്ചി.  സന്തോഷമായിരിക്കാനായി ആ 'ഇര'കള്‍ക്ക് രഹസ്യമായി പൈസകൊടുത്തു പോന്നു അവര്‍.

എന്നാല്‍ പെണ്ണാവശ്യങ്ങളില്ലേ? 
തന്റെ മകളുടെ പ്രണയം തൊട്ടുകൂടാത്തവനുമായിട്ടായിരുന്നു.  അതവര്‍ക്ക് സഹിക്കുവുനാകുമായിരുന്നില്ല.

അങ്ങനെയാവുമ്പോള്‍ ചിലതെല്ലാം സംഭവിക്കുന്നു.  
പൂര്‍ണ്ണമായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്തതും അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതുമായ ഭയങ്ങളില്‍ നിന്നു പിറന്ന പുച്ഛം.  പ്രകൃതിയെച്ചൊല്ലി നാഗരികജനതയുടെ ഭയം. സ്ത്രീകളെച്ചൊല്ലി പുരുഷനുള്ള ഭയം, അധികാരത്തിലല്ലാത്തവരെച്ചൊല്ലി അധികാരത്തിലിരിക്കുന്നവരുടെ ഭയം. കീഴടക്കാനോ ആരാധിക്കാനോ പററാത്തതിനെ നശിപ്പിക്കാനുള്ള മനുഷ്യന്റെ , ബോധാതീതമായ ത്വര.
ആണാവശ്യങ്ങള്‍....

പ്രായോഗിക കമ്മ്യൂണിസ്‌ററും യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍...

ചിലരോട് കാണിച്ച ക്രൂരത വ്യക്തിപരമായ  കണക്കുതീര്‍ക്കലോ കൊളളയടിക്കാനായി നടത്തിയ ഒറ്റപ്പെട്ട ആക്രമണമോ ആയിരുന്നില്ല.  ഒരു കാലഘട്ടം, അതിനുളളില്‍ ജീവിച്ചിരുന്നവരുടെ മേല്‍  മുദ്ര പതിപ്പിക്കുകയായിരുന്നു.

 ആ മുദ്ര പതിപ്പിക്കലിന്മേല്‍ ചിലര്‍ ഈ ലോകത്തുനിന്നില്ലാതായി. കൂടെ നിന്നവര്‍ക്ക് കിട്ടിയത് മരണമായിരുന്നില്ല, ജീവിക്കലിന്റെ അവസാനം തന്നെയായിരുന്നു. 

അരുന്ധതി റോയിയുടെ കുട്ടിക്കാലമാണ് റാഹേലെങ്കില്‍ പില്ക്കാലത്തവരുടെ കാഴ്ചപ്പാടുകള്‍ രൂപപ്പെട്ടതെങ്ങനെയെന്ന് ഈ നോവല്‍ കാണിച്ചു തരുന്നുണ്ട് . ചരിത്രം ആരോടൊക്കെ നീതി കാണിക്കുന്നുവെന്ന്, ആരോടൊക്കെ നീതി നിഷേധിക്കുന്നുവെന്ന്...ഒരു കാലഘട്ടം ആര്‍ക്കുവേണ്ടിയായിരുന്നെന്ന്...ആര് ആര്‍ക്കൊക്കെവേണ്ടി സമരം ചെയ്യുന്നുവെന്ന്...ആരൊക്കെ, ഏതെല്ലാം തരത്തില്‍ സാമര്‍ത്ഥ്യം കാണിക്കുന്നുവെന്ന്..
ശീലത്തിന്റെ അടിമകളാണ് മനുഷ്യരെന്നും അതുമായി പൊരുത്തപ്പെട്ടുപോകാന്‍ ശ്രമിക്കുന്ന മനുഷ്യരും!
God of Small Things     ഇറങ്ങിയ കാലം മുതല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്നും അശ്ലീലത്തിന്റെ പുസ്തകമെന്നും കേട്ടുകൊേണ്ടയിരുന്നു.  അങ്ങനെയൊക്കതന്നെയാണോ മലയാളവും വായിക്കപ്പെടുക എന്നറിയില്ല.  എന്റെ വായനയുടെ അരിപ്പക്ക് വലിയ വലക്കണ്ണികളാവണം.  അതുകൊണ്ടാവണം അശ്ലീലവും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും വലക്കണ്ണിയില്‍ തടയാതെ പോയത്.  ഇതിന്റെയൊക്കെ അളവുകോല്‍ പിടികിട്ടാത്തവണ്ണം ബുദ്ധി വളര്‍ച്ചയെത്താത്ത വായനക്കാരിയാവും ഞാന്‍. 
സ്ത്രീക്കും കുട്ടികള്‍ക്കും അധസ്ഥിതര്‍ക്കും മേല്‍ ആണും അധികാരവും  എങ്ങനെയെല്ലാം അതിക്രമിച്ചു കയറുന്നുവെന്നും അത് അവരെ പിന്നീട് എന്തെല്ലാമാക്കി മാറ്റുന്നുവെന്നും കാണിച്ചു തരുന്നു.  അവരുടെ സ്വപ്‌നങ്ങളെയും ജീവിതത്തെയും എങ്ങനെയെല്ലാം ഇല്ലാതാക്കുന്നുവെന്ന്..
കമ്മ്യൂണിസ്റ്റ് വിമര്‍ശനം എന്നത്  വിരുദ്ധതയാണോ എന്നറിയില്ല.  ആര്‍ക്കാണോ നീതി ലഭിക്കേണ്ടത് അവര്‍ എല്ലാവരാലും പിന്തള്ളപ്പെടുകയാണ്.  എല്ലാവര്‍ക്കും ആദര്‍ശം പറഞ്ഞുനടക്കാം. പക്ഷേ , പ്രവര്‍ത്തിയില്‍ വരുത്താന്‍ ഒട്ടും മനസ്സനുവദിക്കില്ല.  ജന്മിത്വത്തിനും സവര്‍ണ്ണമനോഭാവത്തിനും ഇടയില്‍ നില്ക്കുന്നവര്‍ക്ക് ഏതു പുതുമാറ്റത്തെയും അംഗീകരിക്കാനാവില്ല.  അതിനെ എങ്ങനെയും ഉന്മൂലനം ചെയ്യും. 
അയ്മനം ഒരു കുഞ്ഞുഗ്രാമമാവാം.  അവിടുത്തെ യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബത്തിലെ അഞ്ചാറ് അംഗങ്ങളുടെ കുഞ്ഞുകുഞ്ഞുകാര്യങ്ങളുടെ കഥയും നിസാരമായ സംഭവങ്ങളുമാവാം നോവലിലുള്ളത്.  വലിയൊരു ലോകത്തെക്കുറിച്ചൊന്നും പറയുന്നുണ്ടാവില്ല.  എന്നാല്‍ അവിടെ നിന്ന് അമ്മുവും വെളുത്തയും എസ്തയും റാഹേലും മറ്റുള്ളവരെ അസ്വസ്ഥരാക്കുന്ന ചില കാര്യങ്ങള്‍ പറയുന്നു.  അതാര്‍ക്കും അത്രപെട്ടെന്നൊന്നും ദഹിക്കില്ല. പക്ഷേ, അത് അവരുണ്ടാക്കിയ പുതുയ നിയമങ്ങളാവാം.


ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം എസ്തയും റാഹേലും കണ്ടുമുട്ടിയപ്പോള്‍ എനിക്കവരോട് അസൂയയും കുശുമ്പും. 
കാരണം ഞങ്ങള്‍ ഇരട്ടകളായിരുന്നില്ല.  
യാദൃച്ഛികമായി കണ്ടുമുട്ടിയ അപരിചിതാരായിരുന്നു അവര്‍. ജീവിതം തുടങ്ങും മുമ്പേ അവര്‍ക്ക് പരസ്പരം അറിയാമായിരുന്നവര്‍.
'എസ്തപ്പാപ്പിച്ചാച്ചന്‍ കുട്ടപ്പന്‍ പീററര്‍ മോന്‍.' അവള്‍ വിളിച്ചു
ശാന്തതയും ശൂന്യതയുമായിരുന്നു അവര്‍. അവര്‍ക്ക്  അത്രയൊന്നും വയസ്സായിട്ടില്ല.  എന്നാലത്രയൊന്നും ചെറുപ്പവുമായിരുന്നില്ല.
പക്ഷേ, മരണം സാദ്ധ്യമായ പ്രായം. ഒരിക്കല്‍കൂടി അവര്‍ സ്‌നേഹനിയമങ്ങളെ ലംഘിച്ചുവെന്നോ? അവര്‍ പുതു നിയമങ്ങളുണ്ടാക്കി, ആരെ സ്‌നേഹിക്കാം, അത് എത്രവരെയാകാം, എങ്ങനെയെന്നോ?  പ്രണയനിയമം ലംഘിച്ചവര്‍ പുതിയ നിയമം ഉണ്ടാക്കില്ലെന്ന് ആരു കണ്ടു?
മനോഹരമായ ഭാഷയില്‍ അതിലേറെ മനോഹരമായി ഓര്‍മകളെ അടുക്കിവെച്ച 'കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍'
വായിച്ചു കഴിഞ്ഞോ ഞാന്‍?  അനിയത്തിയോട് ഇതെങ്ങെനെയാണ് ഇംഗ്ലീഷ് പുസ്തകമായതെന്ന് എനിക്കറിയാമ്മേലെന്നും പ്രിയപ്പെട്ട കഥാകാരി പ്രിയ എ എസ് എത്ര രസവായിട്ടാ വിവര്‍ത്തനം ചെയ്തിരിക്കുന്നതെന്നും വാതോരാതെ പറയുന്നത് കേട്ട് കൂട്ടുകാരി 'വായിക്കാന്‍ കൊടുക്കാമോ' എന്നു ചോദിച്ചു.  തരില്ലെന്നു പറഞ്ഞ് കുശുമ്പിയായി അപ്പോള്‍.
-വായിച്ചു കഴിഞ്ഞിട്ടൊന്നുമില്ല ഇപ്പോഴും..ഇടയക്കിടക്ക് ചില വരികളിലൂടങ്ങനെ...കുഞ്ഞുകുഞ്ഞു കാര്യങ്ങളിലൂടെ, സങ്കടങ്ങളിലൂടെ, സ്വപ്‌നങ്ങളിലൂടെ... ശ്വാസം പിടിച്ചും മുഖത്തോടമര്‍ത്തിയും താളുകളോരോന്നിലും തൊട്ടുതൊട്ടിരുന്നു.


                                                                                                                                                                                                                                                                                                                                                                                                                                                                                           




1 comment:

Harinath said...

പോസ്റ്റ് ഇന്നാണ്‌ വായിച്ചത്. ഫേസ്ബുക്ക് ലിങ്കിൽ പോയിനോക്കി.