Wednesday, September 25, 2013

I don't understand why these people are so eager

I don't understand why these people are so eager to bring down the marriageable age of muslim girl. I believe they fear that women would over power them in all fields, if they are allowed to get proper education. When it comes to women issues they all unite and bring up sharia. But why don't they demand the hands of the thieves to chopped off, as stipulated in sharia?

Friday, September 6, 2013

പുസ്തക പ്രകാശനം



പ്രകാശനം സെപ്തംബര്‍ 9 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍...




അത്തയുടെ പാരമ്പര്യം വൈദ്യത്തിന്റേതായിരുന്നു.  അതുകൊണ്ടുതന്നെ  കുട്ടിക്കാലം മുതല്‍   പാരമ്പര്യവൈദ്യത്തോടും വിഷചികിത്സയോടും എനിക്ക് പ്രത്യേക താത്പര്യമുണ്ടായിരുന്നു. ആദ്യകാലത്ത് മുറുക്കുന്നത്ത എന്നു ഞങ്ങള്‍ വിളിച്ചിരുന്ന പിതാമഹന്റെ അടുത്തു നിന്ന് വിഷചികിത്സ പഠിക്കുകയും പ്രയോഗിക്കുകയുമായിരുന്നു.  പിന്നീട് കിട്ടാവുന്ന പുസ്തകങ്ങളെല്ലാം തേടിപ്പിടിച്ച് വായിക്കുകയും ഇവയുടെ പാരമ്പര്യമെന്തെന്ന് അന്വേഷിച്ചു വരികയുമായിരുന്നു. അന്നേരത്താണ് ഒരു നിമിത്തം പോലെ എന്റെ കേരളം ചരിത്രവും ഭാവിയും പാരമ്പര്യ പുസ്തക പരമ്പരയെക്കുറിച്ച് ഡോ എം ആര്‍ തമ്പാന്‍ സാര്‍  പറയുന്നത്. ഭാഷ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആ പുസ്തക പരമ്പരയില്‍ 'കേരളീയ വിഷ ചികിത്സാ പാരമ്പര്യ'ത്തെപ്പറ്റി ഒരു പുസ്തകം തയ്യാറാക്കാമോ എന്നു ചോദിച്ചപ്പോള്‍ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. പുസ്തകത്തിന് രൂപരേഖയുണ്ടാക്കുന്നതിന് സഹായിച്ചതും വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കിയതും ഇന്‍സ്റ്റിറ്റിയൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ എസ് കൃഷ്ണകുമാറാണ്.

പാരമ്പര്യ വിഷചികിത്സയെന്നാല്‍ കേവലം സര്‍പ്പദംശനം മാത്രം ഉള്‍ക്കൊള്ളുന്നതല്ല. വിഷത്തെപ്പറ്റിയുള്ള സമഗ്ര ദര്‍ശനം ഈ ചികിത്സാരീതിയിലുണ്ട്. ഒരു ജനതയുടെ പൈതൃകം അവര്‍ നൂറ്റാണ്ടുകളായി ജീവിച്ചുവന്ന ചുറ്റുപാടും അവരാര്‍ജിച്ചുവന്ന വിജ്ഞാനവും കൂടി ഉള്‍പ്പെട്ടതാണ്. പ്രകൃതി കോപങ്ങള്‍ കഴിഞ്ഞാല്‍ മനുഷ്യന്‍ ഏറ്റവുമേറെ ഭയന്നത് വിഷത്തെയാണ്. പ്രത്യേകിച്ച് ഇഴജന്തുക്കളുടെ വിഷത്തെ...ചരിത്രാതീത കാലം മുതല്‍ക്കുതന്നെ  ഒരു ചികിത്സാ സമ്പ്രദായം ഇവിടെ നിലനിന്നു പോന്നിട്ടുണ്ടാവണം.  ആത്മരക്ഷയ്ക്കു വേണ്ടിയുള്ള അബോധപൂര്‍വ്വമായ പരിശ്രമത്തില്‍ കൂടിയാവാം ഇതിന്റെ തുടക്കമുണ്ടായത്.   ക്രമേണ ബുദ്ധിവികാസത്തിന്റേയും സഹജപ്രേരണയുടെയും ഫലമായി, തലമുറതലമുറയായുള്ള നിരീക്ഷണ പരീക്ഷണങ്ങളിലൂടെ, വിജ്ഞാന വിനിമയത്തിലൂടെ ഒരു ചികിത്സാ പദ്ധതി രൂപംകൊണ്ടു വരികയായിരുന്നെന്ന് അനുമാനിക്കാം.  മന്ത്രവാദവും പ്രാര്‍ത്ഥനയും മരുന്നും ഒക്കെക്കൂടി സങ്കീര്‍ണ്ണമായി കിടക്കുന്നതായിരുന്നു ഈ ചികിത്സാ സമ്പ്രദായം. ആയൂര്‍വ്വേദത്തിന്റെ അടിസ്ഥാന തത്വങ്ങളെ മുന്‍ നിര്‍ത്തിയാണ് കേരളീയ ചികിത്സാ സമ്പ്രദായം വികസിച്ചത് എങ്കിലും കേരളത്തിലുണ്ടായത്ര വികസനം സംസ്‌കൃത സംഹിതകളില്‍ ഉണ്ടായിട്ടില്ലെന്ന് വി എം കുട്ടികൃഷ്ണമേനോന്‍ നിരീക്ഷിച്ചിട്ടുണ്ട്.   ഇത്രയേറെ സമ്പന്നമായൊരു ചികിത്സാ പദ്ധതിയുടെ പാരമ്പര്യമന്വേഷിക്കുകയും  അതിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നും  പാരമ്പര്യ ചികിത്സാസമ്പ്രദായത്തിന്റെ ഭാവിയെന്താണെന്നും അന്വേഷിക്കുകയാണ് ഈ പുസ്തകത്തിലൂടെ...

ജംഗമ വിഷങ്ങളില്‍ ഒന്നായ സര്‍പ്പവിഷത്തിനാണ് കഴിഞ്ഞ നൂറ്റാണ്ടുവരെ പ്രാധാന്യമെങ്കില്‍ ഇനിയത് കൃത്രിമവിഷത്തിനാവുമെന്നതില്‍ സംശയമില്ല.  എന്നാല്‍, ആര് ഇനി ഈ ചികിത്സ പഠിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യും എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.
കഴിഞ്ഞ കുറേ നാളായി ഈ പുസ്തകം എഴുതുന്നതിനു വേണ്ടിയുള്ള യാത്രകളായിരുന്നു.  ഒരുപാടുപേരെ കണ്ടു, പരിചയപ്പെട്ടു. നാട്ടുവൈദ്യവും ആര്യവൈദ്യവും കോഴിവെപ്പും, മന്ത്രവാദവും, ഒറ്റമൂലിയും, വംശീയവൈദ്യവും ഒക്കെയായി ഒരുപാടു പേരെ..ഇന്നും പാരമ്പര്യത്തിന്റെ കണ്ണികള്‍ വിട്ടുപോകാതെ അര്‍പ്പണബോധത്തോടെ ചികിത്സ എത്രയോ പേര്‍. ഈ പുസ്തകം എഴുതാനായതിനൊപ്പം ഒരുപാട് അനുഭവങ്ങള്‍ നല്‍കിയിട്ടുണ്ട് ആ യാത്രകള്‍. ചിലത് അതി സാഹസികമായതും.
സുഹൃത്തുക്കളില്‍ ചിലര്‍ വഴികാട്ടിയായി ഒപ്പം വന്നു. ചിലര്‍ വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തന്നു.  ഡോ ഇ ഉണ്ണികൃഷ്ണന്‍, സുനീത ടി വി, ഡോ എം അഭിലാഷ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലൈബ്രേറിയന്‍ ഷാജി വി, തൃശൂര്‍ മുല്ലശ്ശേരിയിലെ നന്ദകുമാര്‍, കൃഷ്ണവേണി, ഷബീര്‍, ഡോ ഹരിദാസന്‍, ബ്രഹ്മദത്തന്‍ നമ്പൂതിരി, ഡോ മധു പരമേശ്വരന്‍,  തിരുനെല്ലി സേവാശ്രം സ്‌കൂളിലെ സാമുവല്‍ മാഷ്, ഡോ ജയന്‍ ഏവൂര്‍, പ്ലാവ് ജയന്‍, ശിവരാമന്‍ ചാലക്കുടി, യു പി മുഹമ്മദ് വൈദ്യര്‍, മന്മദന്‍ വൈദ്യര്‍, മധുവനം രാഘവന്‍ വൈദ്യര്‍, കാക്കൂരിലെ മോഹനന്‍ നായര്‍, ഡോ ലീല, നിഷാത്ത്, മോഹന്‍ദാസ്,  എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി ഒട്ടേറെപ്പേരുടെ സഹായമുണ്ട്. എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അത്യാവശ്യഘട്ടങ്ങളില്‍ എന്നോടൊപ്പം കൂട്ടു വരികയും എഴുതുന്ന സമയങ്ങളില്‍ ഒരു തരത്തിലും പ്രയാസപ്പെടുത്താതെയുമിരുന്ന നല്ലപാതി സുനിലിനും മകള്‍ ഇതളിനും  ഏതുവാക്കുപോയാഗിച്ചാണ് നന്ദി പറയുക എന്നറിയില്ല.  അതേപോലെ എന്റെ അമ്മച്ചിക്കും അത്തയ്ക്കും അനിയത്തിമാരായ മാനുവിനും മഞ്ജുവിനും...

ഈ പുസ്തകം എഴുതിക്കഴിഞ്ഞപ്പോള്‍ എഴുതാനെത്രയോ ബാക്കിയെന്നും കണ്ടെത്താനും അറിയാനും ഇനിയുമെത്രയോ ബാക്കി എന്നുമുള്ള തോന്നലാണുളളത്. അതുകൊണ്ട് തന്നെ ഇതൊരു തുടക്കമെന്നേ പറയാനാവൂ. കേരളീയ വീഷചികിത്സാ പാരമ്പര്യം എന്ന ഈ പുസ്തകം എഴുതാന്‍ പ്രോത്സാഹിപ്പിച്ച ഡോ എം ആര്‍ തമ്പാന്‍ സാറിനും കൃഷ്ണകുമാര്‍ സാറിനും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോഴിക്കോട്   പ്രാദേശിക കേന്ദ്രത്തിനും എന്റെ മനസ്സുനിറഞ്ഞ നന്ദി.

വിഷചികിത്സ പഠിപ്പിക്കുന്ന കാലത്ത് കൊച്ചുമകള്‍  ഇങ്ങനെയൊരു പുസ്തകമെഴുതുമെന്നോ എഴുത്തിലേക്ക് വരുമെന്നോ വിചാരിച്ചിരിക്കില്ല ഗുരുവായ മുറുക്കുന്നത്തയും ഐഷാബീവി അമ്മച്ചിയും.  പക്ഷേ, അവര്‍ക്ക് ഇവളില്‍ പ്രതീക്ഷയുണ്ടായിരുന്നു.   പാരമ്പര്യ ചികിത്സയ്ക്ക് പ്രസക്തി നഷ്ടപ്പെട്ടൊരു കാലമാണെന്നും ഇനിയാരെയും പഠിപ്പിക്കില്ലെന്ന് ഉറപ്പിച്ചിട്ടും ആ തീരുമാനം മാറ്റേണ്ടിവന്നത്  പ്രതീക്ഷകൊണ്ടു മാത്രമാവണം.  എന്നില്‍ അര്‍പ്പിച്ച ആ വിശ്വാസത്തിന് അവര്‍ക്കായ ഈ പുസ്തകം  സമര്‍പ്പിക്കുന്നു

                                       







Tuesday, August 13, 2013

എന്‍മകജെ-പ്രകൃതിക്കുനേരെ തിരിയുന്ന കണ്ണ്



ഒരു കാലത്ത് ഞങ്ങളുടെ പറമ്പിന്റെ  തെക്കേച്ചെരുവിലും അതിരുകളിലും കശുമാവുകളായിരുന്നു.  വൃശ്ചികം-ധനുമാസങ്ങളില്‍ ഇലകള്‍ കൊഴിയുകയും പുതുനാമ്പുകള്‍ തളിര്‍ക്കുകയും ചെയ്തു.  മകരത്തില്‍ പൂത്ത് കാപിടിക്കാന്‍ തുടങ്ങും.  ആ സമയത്ത് മാനം കറുത്തു നിന്നാല്‍ ഉണ്ണികള്‍ ഉരുകി പോകുമെന്ന് മുതിര്‍ന്നവര്‍ പറഞ്ഞു.  മഴ പെയ്താല്‍ കൊഴിഞ്ഞുപോകുന്ന പൂവുകളെക്കുറിച്ചാവും ആവലാതി. 
ആരുടെയോ പറമ്പില്‍ നിന്നുകൊണ്ടു വന്ന അണ്ടിനട്ട് വളര്‍ന്ന് വലിയ മരമായി എന്നല്ലാതെ ഒരു ശുശ്രൂഷയും കശുമാവുകള്‍ക്ക് കൊടുക്കുന്നതു കണ്ടില്ല.  കാപിടിക്കുന്ന സമയത്ത് മഴയോ മഴക്കാറോ ഇല്ലെങ്കില്‍ നല്ല ആദായം കിട്ടിയിരുന്നു. 
ഏതെങ്കിലും പ്രാണി ശല്യത്തെക്കുറിച്ചോ തേയിലക്കൊതുകുകളെക്കുറിച്ചോ ഒന്നും കേട്ടിരുന്നില്ല. 
അതെന്റെ പതിനാലാം വയസ്സുകാലം.  അതിരില്‍ പൂവിട്ടുനിന്ന കശുമാവുകള്‍ക്ക് പതിനേഴ് വയസ്സ്.  ഉല്‍പാദനശേഷി കുറഞ്ഞിരുന്നു മാവുകള്‍ക്ക്.  മുറുക്കുന്നത്ത എന്നു ഞങ്ങള്‍ വിളിച്ചിരുന്ന മുത്തച്ഛന്‍ പറഞ്ഞു. 
 കശുമാവുകള്‍ക്കൊക്കെ പ്രായമായി കുഞ്ഞേ, ഇനി അണ്ടി കുറയും

പ്രകൃതിയുടെ അനിവാര്യമായ മാറ്റത്തെക്കുറിച്ചു മാത്രമേ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നുള്ളു. 

കായ് ഫലം കൂടാന്‍ പുതിയവ വെച്ചു പിടിപ്പിക്കുന്നതിനേക്കുറിച്ചേ കേട്ടിരിന്നുള്ളു. 
പതിനേഴുവയസ്സായ മരങ്ങളെക്കുറിച്ചാണു ഈ പറഞ്ഞതെന്നോര്‍ക്കണം.
അപ്പോള്‍ മുപ്പതുവര്‍ഷം തുടര്‍ച്ചയായി എന്‍ഡോസള്‍ഫാന്‍ തളിച്ച കശുമാവിന്‍ തോട്ടങ്ങളെ ഓര്‍ക്കുമ്പോള്‍ ഞെട്ടിപ്പോകുന്നു.
ആ ഞെട്ടല്‍ നമ്മളെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.  അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍മകജെ' എന്ന നോവല്‍ ഒരു ദേശം മാരകവിഷത്തിന് ഇരയാകുന്നതിന്റെയും അതിനെ തുടര്‍ന്നുണ്ടാകുന്ന പാരിസ്ഥിതിക ഇടപെടലുകളെയും അടയാളപ്പെടുത്തുന്നു. 

മനുഷ്യസ്പര്‍ശമേല്ക്കാത്ത ജടാധാരിമലയില്‍ താമസിക്കുന്ന സ്ത്രീയും പുരുഷനുമാണ് 'എന്‍മകജെ'യിലെ കേന്ദ്രകാഥാപാത്രങ്ങള്‍.  അവര്‍ക്ക് സ്വന്തമായ പേരും കാലവുമുള്ളൊരു  ഭൂതകാലമുണ്ട് .  പുരുഷന്‍ തിന്മകള്‍ക്കെതിരെ പോരാടിയിരുന്ന സാമൂഹ്യപ്രവര്‍ത്തകനും സ്ത്രീ ഭര്‍ത്താവിനാല്‍ നശിപ്പിക്കപ്പെട്ട് ലൈംഗികത്തൊഴിലാളിയാകേണ്ടി വന്നവളാവുമായിരുന്നു.  പിന്നീടവള്‍ക്ക്  ഒറ്റമുലച്ചിയുമാകേണ്ടി വന്നു.  നഗരത്തില്‍ ചുറ്റും കാപട്യമാണെന്നു തിരിച്ചറിഞ്ഞ അവര്‍ പിന്നീട് മനുഷ്യസ്പര്‍ശമേല്ക്കാത്തൊരിടത്തേക്ക് പോവുകയാണ്. 
' പളളി പൊളിഞ്ഞു വീഴുന്നതിന്റെയും ശൂലമേന്തിയ നഗ്നസന്ന്യാസികള്‍ അലറി വിളിച്ച് കൂട്ടമായി മുന്നേറുന്നതിന്റെയും ചിത്രമുള്ള' പത്രമിറങ്ങിയ ദിവസങ്ങളിലൊന്നില്‍ പുരുഷന്‍ ആത്മഹത്യ ചെയ്യാന്‍ കുരുക്കിട്ടുവെച്ചത് അവള്‍ കാണുന്നു്. പരുഷന്‍ അത്രത്തോളം മനുഷ്യനില്‍ നിന്ന് അകന്നിരുന്നു. 

പുരുഷന്‍ വന്ധ്യംകരണം ചെയ്തും സ്ത്രീ ഗര്‍ഭമാത്രമെടുത്തുമാറ്റിയുമാണ് യാത്ര പുറപ്പെട്ടത്.  അവര്‍ എത്തിപ്പെട്ടത് ജടാധാരി മലയിലാണ്.  ജടാധാരി മലയും എന്‍മകജെ എന്ന ദേശവും മിത്തും ചരിത്രവുമായി ഇഴപിരിഞ്ഞു കിടക്കുന്നു.  ആ മലയ്ക്കു ചുറ്റും കിടന്ന ദേശം സ്വര്‍ഗ്ഗമാണെന്ന് അവര്‍ കരുതി.  എന്നാല്‍ ആറുവര്‍ഷത്തിനുശേഷം  സ്ത്രീയ്ക്ക് വഴിയില്‍ നിന്നു  ഒരു കുഞ്ഞിനെ കിട്ടുന്നതോടെ നിനവുകളെല്ലാം തെറ്റുകയാണ്. 

അവരുടെ കുടിലിനരുകിലൂടെ ഒഴുകിയിരുന്ന കോടങ്കീരിത്തോട്ടില്‍ മത്സ്യമോ ജലജീവികളോ ഉണ്ടായിരുന്നില്ല.  പരിസരത്തെങ്ങും ജീവജാലങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് തിരിച്ചറിയുന്നത് വളരെ പതുക്കെയാണ്.  ആ ദേശത്ത് കുഞ്ഞുങ്ങള്‍ വൈകല്യങ്ങളോടെ ജനിച്ചു വീണു. മൃഗങ്ങളും.  മാനസീകവും ശാരീരികവുമായ പലതരം രോഗങ്ങളും വൈകല്യങ്ങളും നാട്ടുകാര്‍ക്കുണ്ടായിരുന്നു.  എന്നാല്‍ അതെല്ലാം ജടാധാരിയുടെ കോപമാണെന്ന് ദേശവാസികള്‍ വിശ്വസിച്ചു. 

പ്രകൃതിയോട് ഇണങ്ങി ജീവിച്ചവരാണ് എന്‍മകജെയിലെ ഭൂരിഭാഗം മനുഷ്യരും.  അവര്‍ ജടാധാരി മലയേയും അവിടുത്തെ ജീവജാലങ്ങളെയും പവിത്രമായി കണ്ടു.  സത്യപ്പടിയും ബലീന്ദ്രപാളയുമൊക്കെ അതിനുദാഹരണങ്ങള്‍ മാത്രം.  സത്യത്തിന്റെ ആരൂഢസ്ഥാനമായിരുന്നു പതിനാറുപടികള്‍. അതിലൂടെ കയറി വന്ന് സത്യം പറയണം. അസത്യമാണ് പറയുന്നതെങ്കില്‍ തിരിച്ചിറങ്ങാന്‍ ആയുസ്സുണ്ടാവില്ല. ആ സാക്കിജാലുകള്‍ ഇന്നില്ല. അവശിഷ്ടങ്ങള്‍ മാത്രം. 

അവിടുത്തെ ജൈനര്‍ സന്ധ്യക്ക് വിളക്കു കൊളുത്താറില്ലായിരുന്നു.  രാത്രിയെ  ഭയന്നിട്ടോ വെളിച്ചം ദുഖമായിട്ടോ അല്ല. വിളക്കിന്റെ വെളിച്ചത്തില്‍ ആകൃഷ്ടരായി വരുന്ന പ്രാണികള്‍ ചത്തു വീഴാതിരിക്കാനായിരുന്നു. 

അങ്ങനെയുള്ള സത്യത്തിന്റെയും നന്മയുടെയും എട്ടുസംസ്‌ക്കാരങ്ങളുടെ (ന്‍െമകജെ എന്നാല്‍ എട്ടുസംസ്‌ക്കാരമെന്നര്‍ത്ഥം.)  നാട്ടിലാണ് കാക്കപോലുമില്ലാതാവുന്നത്. 

എന്‍മകജെയിലും പരിസര പ്രദേശങ്ങളിലും മുപ്പതുവര്‍ഷത്തിലേറെയായി കശുമാവിന്‍ തോട്ടങ്ങളില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷമാണ് ജീവജാലങ്ങളെയും മനുഷ്യനെയും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയുന്നു.  എന്‍ഡോസള്‍ഫാന്‍ വിരുദ്ധപോരാട്ടങ്ങളിലെ യഥാര്‍ത്ഥ കഥാപാത്രങ്ങളുടെ പ്രതിനിധികളായി നോവലില്‍  ശ്രീരാമഭട്ട്, ഡോ. അരുണ്‍കുമാര്‍, ലീലാകുമാരിയമ്മ, ജയരാജന്‍ എന്നിവര്‍ കടന്നു വരുന്നു. 

മലയാളികള്‍ കേട്ടുപഴകിയ മഹാബലിയുടെ മിത്തിന് പുതിയ ഭാ്ഷ്യമുണ്ട് ഈ നോവലില്‍.  ബലിയുടെ കഴുതജന്മത്തിന്റെ കഥ.  എന്‍മകജെയില്‍ ഓണം തുലാമാസത്തിലാണ്. ദീപാവലിനാളില്‍...

നോവലിന്റെ അവസാനത്തില്‍ എന്‍ഡോസള്‍ഫാനെതിരെ പൊരുതിയെന്ന കുറ്റത്തിന് എതിരാളികള്‍ സ്ത്രീയ്ക്കും പുരുഷനും മരണ ശിക്ഷ വിധിക്കുന്നു.  എന്നാല്‍ മരണത്തില്‍ നിന്ന് രക്ഷപെട്ട് ഗുഹയില്‍ അഭയം തേടുകയാണ് അവര്‍.    സ്ത്രീയോടും പുരുഷനോടും ഗുഹ ആവശ്യപ്പെടുന്നത് അരയില്‍ ചുറ്റിയ ജീര്‍ണ്ണത അഴിച്ചു കളയാനാണ്.  അവരതു കേട്ടമാത്രയില്‍ ഉടുതുണി ഉരിഞ്ഞെറിഞ്ഞു
വിഷമഴയെ അതിജീവിച്ച മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളുമെല്ലാം ആ ഗുഹയ്ക്കുള്ളിലുണ്ടായിരുന്നു. .പ്രകൃതിയിലെ മനുഷ്യനല്ലാത്ത ജീവജാലങ്ങളുടെ പാരിസ്ഥിതിക പ്രതിരോധത്തിന്റെ അടയാളപ്പെടുത്തലാണിത്.  അവിടെ ഒരുതരം ചെടിയുണ്ട്.  കുട്ടികളുടെ വിരിലിന്റെ വലിപ്പമുള്ള, തൊട്ടാല്‍ ശബ്ദത്തോടെ പൊട്ടുന്ന കായകള്‍.  അതെല്ലാം  തലകീഴായി തൂങ്ങിക്കിടന്ന് ലോകത്തില്‍ സത്യം നിലനില്‍ക്കാന്‍ തപസ്സു ചെയ്യുന്ന ബാലഖില്യന്മാരാണ്.  സപ്തര്‍ഷികളില്‍ ഒരാളായ ക്രതുവിന്റെ മക്കള്‍. 
എന്‍മകജെ സത്യത്തിന്റെ നാടായത് ഈ മുനികുമാരന്മാര്‍ തപസ്സു ചെയ്തതു കൊണ്ടാണത്രേ...
ഗുഹയ്ക്കുള്ളിലെ സര്‍വ്വ ജീവജാലങ്ങളോടും സംസാരിക്കാന്‍ വായിലെ ഉമിതുപ്പി ബലീന്ദ്രന്റെ കഴുതജന്മം കടന്നു വന്നു.  അന്നേരം ഇത്തിരിപ്പോന്ന ശരീരമുള്ള നഗ്നരായ അറുപതിനായിരം ബാലഖില്യന്മാരും ഗുഹയിലേക്ക് കയറിവന്ന് ശേഷിച്ച ഇടങ്ങളിലൊക്കെ നിറഞ്ഞിരുന്നു.

സ്ത്രീയും പുരുഷനും സര്‍വ്വചരാചരങ്ങളും കഴുതയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നിടത്ത് നോവല്‍ അവസാനിക്കുന്നു. 
എന്‍മകജെ തീര്‍ച്ചയായും ഒരു ദേശത്തെ മിത്തും യാഥാര്‍ത്ഥ്യവും അടയാളപ്പെടുത്തുന്നതിനോടൊപ്പം അവിടുത്തെ പാരിസ്ഥിതിക ഇടപെടലുകളെയും അടയാളപ്പെടുത്തുന്നു.

*               *                     *                        *                     *