Sunday, February 13, 2011

കാടുമാത്രം തിരച്ചറിഞ്ഞത്‌....

പ്രണയദിനാശംസകളോടെ




അന്ന്‌ കാടുകയറിത്‌ എന്തിനാണെന്ന്‌ ഇന്നുമറിയില്ല. ഓര്‍ക്കുമ്പോള്‍ അല്‍പം നൊമ്പരം, അതിനേക്കാളേറെ...കൃത്യമായിട്ടൊന്നും പറയാനാവാത്ത എന്തോ ...എന്റെ ധമനകളില്‍ പ്രണയത്തിന്റെ ഉന്മാദം അലിഞ്ഞൊഴുകിയിരുന്നു എന്നുമാത്രമറിയുന്നു.
പ്രീഡിഗ്രിക്കാലം. രാത്രി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ആരോരുമറിയതെ കുറിച്ച കവിതകള്‍ ഉറക്കെ ചൊല്ലിയത്‌ കാട്ടിനുളളില്‍ വെച്ചായിരുന്നു. പറമ്പിന്റെ ഒരറ്റത്തു നിന്ന്‌ കാടു തുടങ്ങുന്നു. ആ ഇരുളിമയില്‍ ഒരു പാലക്കുറ്റി തളിര്‍ത്തു നിന്നിരുന്നു. പാവച്ചുവട്ടിലിരുന്ന്‌ കവിത ചൊല്ലുമ്പോള്‍ ചുറ്റുപാടും നോക്കും. എന്നെ കേള്‍ക്കുന്നതാരാണ്‌? ഇലകളും പൂക്കളും തലയാട്ടുന്നു. പാറപ്പച്ചകള്‍ എന്നെ നോക്കിച്ചിരിക്കുന്നു. പേരക്ക കൊത്താന്‍ വന്ന തത്തകള്‍ കലമ്പുന്നു.
ഇതെന്തു പൊട്ടക്കവിതയാണെന്നാവണം...
പക്ഷേ, ഞാന്‍ നനഞ്ഞു. കവിതക്കടലാസും നനഞ്ഞു കുതുര്‍ന്നു. ആ മഴക്കാലത്തെ ശനിയാഴ്‌ച മഴകള്‍ ഉച്ചവരെ നനഞ്ഞു. തണുത്തു വിറച്ചു. പാറ തെന്നിക്കിടന്നിരുന്നു. വേനലില്‍ കാട്ടിലേക്കുപോയവര്‍ തെളിച്ചിട്ട വഴികള്‍ പലതും പായല്‍പിടിച്ചു കിടന്നിരുന്നു. അവിടെ ഒന്ന്‌ തെന്നിയാല്‍ ,ചിതറിത്തെറിച്ചുപോകാവുന്ന മാംസതുണ്ടുകളെക്കുറിച്ച്‌ ഓര്‍ത്തില്ല. അതുകൊണ്ട്‌ തന്നെ പേടിച്ചുമില്ല. മഴയിലും കാറ്റിലും കാട്ടുമരങ്ങളുടെ എകരങ്ങളൊടിഞ്ഞ്‌ വീഴാമായിരുന്നു. പക്ഷേ, അതുമുണ്ടായില്ല. അത്തരം ഭയങ്ങളൊന്നും ഇവളെ തൊട്ടില്ല.
എന്തുകൊണ്ടോ, നിന്നെ ഞാന്‍ സ്‌നേഹിച്ചു പോയി എന്ന്‌ ഉറക്കെയുറക്കെ പറഞ്ഞതു കേട്ടതും ആ കാട്ടുപൊന്തകളും മഴയുമായിരുന്നു. ദൂരെ ഒരു പൊട്ടുപോലെ അവനെ കാണാമായിരുന്നു. ശനിയാഴ്‌ചകളില്‍ അവനു ക്ലാസ്സുണ്ടായിരുന്നു. വീട്ടിലിരുന്നാല്‍ കൊക്കോയുടേയും കശുമാവുകളുടേയും പച്ചിലകള്‍ക്കിടയില്‍, അക്കരെ പറമ്പിലെ റബ്ബര്‍ മരങ്ങളുടെ ഇരുളില്‍ അവന്‍ അപ്രത്യക്ഷമായിരുന്നു. അവിടെയായിരുന്നു കോളേജ്‌. എന്നാല്‍ കുറച്ചു മുകളില്‍ കാട്ടിലേക്ക്‌ കയറിയാല്‍..കൃത്യാമായി പറഞ്ഞാല്‍ പലക്കുറ്റിക്കു ചേര്‍ന്നിരുന്നാല്‍ ഒരു പൊട്ടുപോലെയായിരുന്നെങ്കിലും എനിക്കു കാണാമായിരുന്നു. അക്കാലത്ത്‌ ദൂരദര്‍ശിനിയുടെ കാഴ്‌ച എനിക്കുണ്ടായിരുന്നെന്ന്‌ തിരിച്ചറിയുന്നു.

എന്തിനായിരുന്നു ആ സാഹസം? തൊട്ടടുത്ത ക്ലാസ്സിലായിരിക്കുമ്പോള്‍പോലും ഒന്നു നോക്കാതെ , മിണ്ടാതെ ഇരുന്നിട്ടും...
മഴയില്‍ കുതുര്‍ന്നിരിക്കുന്ന എന്നെ അവന്‍ കാണുന്നുണ്ടാവുമോ? ഒരിക്കലുമില്ലെന്നറിയാമായിരുന്നു. ഓരോ വള്ളിയും ഒതുക്കിമാറ്റി, എവിടെയൊക്കെയോ ഉരുണ്ടുവീണ്‌ കൈകാലുകള്‍ പോറി..ചളിപിടിച്ച്‌്‌...


തണുപ്പില്‍, കത്തുപിടിക്കാന്‍ പ്രയാസമുളള മുട്ടിക്കഷ്‌ണങ്ങളെക്കുറിച്ച്‌ അത്താമ്മ പരാതി പറഞ്ഞു. അടുപ്പില്‍ തീയൂതി ശ്വാസം നിലച്ചുപോകുന്നു. അതോര്‍ത്ത്‌ നനഞ്ഞു കുതിര്‍ന്നു കിടന്ന ചുള്ളിക്കമ്പുകള്‍ പെറുക്കിയെടുത്തു. കാടുകയറിയതിന്‌ വീട്ടില്‍ ഒരു കാരണം പറയണമല്ലോ...
അപ്പോഴൊക്ക, ഇവള്‍ അവനോട്‌ സംസാരിച്ചു കൊണ്ടിരുന്നു. പക്ഷേ, ദൂരത്തിരിക്കുന്ന അവന്‍ അതു കേള്‍ക്കാന്‍ വഴിയില്ല. പെയ്‌തുകൊണ്ടിരുന്ന മഴയും കാറ്റും ശബ്ദവീചികളെ തടഞ്ഞിരിക്കണം. കാടുമാത്രമാണ്‌ എന്റെ പ്രണയം തിരിച്ചറിഞ്ഞത്‌...

Friday, January 7, 2011

ഡോ. ഖദീജ മുംതാസ് സംസാരിക്കുന്നു

സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.



നോവല്‍ അവാര്‍ഡ് നേടിയ ഡോ. ഖദീജ മുംതാസ് സംസാരിക്കുന്നു.
പര്‍ദയില്‍ 'അവള്‍' നിര്‍ണ്ണയിക്കപ്പെടുന്നുണ്ടോ?

പര്‍ദ്ദ രക്ഷാകവചമല്ല

Tuesday, December 14, 2010

ഇത്‌ വിശ്വസനീയമോ?

ഇന്നുച്ചയ്‌ക്ക്‌ ജയന്‍ അവണൂര്‍ എന്ന സുഹൃത്ത്‌ ഒരു കഷ്‌ണം പത്രവാര്‍ത്ത നേരിട്ടേല്‌പിച്ചതാണ്‌ ചുവടെ

വൃശ്‌ചികം പിറന്നു; പുഴ നീന്തി തട്ടേക്കാട്‌ നാഗരാജനെത്തി!

കോതമംഗലം: പതിവുതെറ്റിക്കാതെ വൃശ്‌ചികാരംഭത്തില്‍ പെരിയാര്‍ നീന്തിക്കടന്നു തട്ടേക്കാട്‌ മഹാദേവക്ഷേത്രാങ്കണത്തില്‍ 'നാഗരാജാവെ'ത്തി. വൃശ്‌ചികാരംഭത്തിലോ സംക്രാന്തി ദിനത്തിലോ പെരിയാര്‍ നീന്തിക്കടന്നെത്തുന്ന സര്‍പ്പം വര്‍ഷങ്ങളായി ഭക്‌തരെ അത്ഭുതപ്പെടുത്തുന്നു. ഇന്നലെ ഉച്ചയ്‌ക്കു പന്ത്രണ്ടോടെയാണു ചേലമലയില്‍നിന്നു രാജവെമ്പാല പെരിയാര്‍ നീന്തിക്കടന്നുവരുന്നതു നാട്ടുകാര്‍ കണ്ടത്‌. ക്ഷേത്രത്തിലെ സര്‍പ്പത്തറയ്‌ക്കു സമീപം, ക്ഷേത്രക്കുളത്തിനടുത്തു നാഗരാജാവിന്റെ സാന്നിധ്യമറിഞ്ഞു നിരവധി ഭക്‌തര്‍ ഇന്നലെ ദര്‍ശനത്തിനെത്തി. സര്‍പ്പരാജന്‍ തലയുയര്‍ത്തി നില്‍ക്കുന്ന

ക്ഷേത്രത്തിലെ സര്‍പ്പത്തറയ്‌ക്കു സമീപ്‌ം, ക്ഷേത്രക്കുളത്തിനോടടുത്ത്‌ നാഗരാജാവിന്റെ സാന്നിധ്യമറിഞ്ഞു നിരവധി ഭക്തര്‍ ഇന്നലെ ദര്‍ശനത്തിനെത്തി. സര്‍പ്പരാജന്‌ഡ തലയുയര്‍ത്തി നില്‍ക്കുന്ന ചിത്രം പലരും കാമറയില്‍ പകര്‍ത്തി. സര്‍പ്പത്തറയില്‍ മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ വിളക്കു തെളിച്ചു പൂജകള്‍ നടത്തി.
ചേരരാജാക്കന്മാരുടെ സങ്കേതമായിരുന്ന ചേലമലയില്‍ നിന്ന്‌ അവരുടെ പൂര്‍വ്വികര്‍ മണ്ഡലകാലത്തു ക്ഷേത്രത്തില്‍ തങ്ങി ആരാധാന നടത്തിയിരുന്നതായാണു വിശ്വാസം. രാജവംശത്തിന്റെ പതനത്തിനുശേഷം നാഗരാജാക്കന്മാര്‍ പതിവു തെറ്റിക്കാതെ ഇവിടെയെത്തുന്നുവെന്നാണ്‌ ഐതീഹ്യം. വൃശചികത്തിലെ ആയില്യംനാള്‍ ക്ഷേത്രത്തില്‍ നാഗപ്രീതിക്കായി കളമെഴുത്തും പാട്ടും വഴിപാടുകളും നടത്തി വരുന്നു. -

ഈ വാര്‍ത്ത വായിച്ചപ്പോള്‍ എനിക്കല്‌പം പരിഭ്രമം തോന്നി. തന്നയാള്‍ വെട്ടി സൂക്ഷിച്ച്‌ കൊണ്ടുവന്നത്‌ ഞാന്‍ അനുകൂലിക്കുമെന്നു പ്രതീക്ഷിച്ചോ എന്ന്‌....

കൊല്ലംകൊല്ലം ഓര്‍ത്തിരുന്ന്‌ ക്ഷേത്രദര്‍ശനം നടത്താനുള്ള മസ്‌തിഷ്‌കമൊന്നും ഒരു പാമ്പിനുമില്ല


എന്റെ അറിവുവെച്ച്‌ ഇത്‌ വിശ്വസിക്കാന്‍ അല്‌പം പ്രയാസമുണ്ട്‌. രാജവെമ്പാല വരുമ്പോള്‍ ഫോട്ടോ എടുക്കാനും പ്രാര്‍ത്ഥിക്കാനും നില്‌ക്കുന്ന ആളുകള്‍...ഇവരാരാ വാവ സുരേഷോ?..

രാജവെമ്പാലയുടെ കടിയില്‍ നിന്നു രക്ഷപ്പെട്ടു എന്നു പറയുന്നത്‌ ബില്‍ ഹാസ്റ്റ്‌ മാത്രമാണ്‌.

ചെറുപ്പമുതല്‍ പാമ്പിന്‍ വിഷം നേരിയ തോതില്‍ ശരീരത്തില്‍ കുത്തിവെച്ചാണ്‌ ഈ പ്രതിരോധ ശക്തി ആര്‍ജിച്ചത്‌. വയനാട്ടിലെ ചൂരല്‍ മലയിലെ ജോര്‍ജ്ജ്‌ രാജവെമ്പല കടിച്ചിട്ടും രക്ഷപ്പെട്ടു എന്ന്‌ ഞാനും കേട്ടിട്ടുണ്ട്‌. പക്ഷേ ഇതിന്‌ ആധികാരിക രേഖകളില്ല. ബില്‍ഹാസ്റ്റ്‌ രക്ഷപെട്ടത്‌ മരുന്നു കൊണ്ടല്ല പ്രതിരോധ ശക്തികൊണ്ടാണെന്ന്‌ ഇവിടെയോര്‍ക്കേണ്ടതാണ്‌. (കടിയേറ്റാല്‍ 15 മിനിറ്റിലധികം ജീവിച്ചിരുന്നതായി കേട്ടിട്ടില്ല. എല്ലായ്‌പ്പോഴും പാമ്പുകടിക്കുമ്പോള്‍ വിഷമേല്‍ക്കണമെന്നില്ല- അതാവും ജോര്‍ജ്ജിനെ രക്ഷിച്ചത്‌‌.)

ഇങ്ങനെയുള്ള രാജവെമ്പാലയ്‌ക്കു മുന്നില്‍ ഭക്തര്‍ നിന്നത്രേ!
പുഴ നീന്തിക്കടന്നുവെന്ന്‌ വായിച്ചപ്പോള്‍ എനക്കങ്ങ്‌ കോരിത്തരിച്ചു...നമ്മടെ ചന്തു പണ്ട്‌ ഉണ്ണിയാര്‍ച്ചേടടുത്ത്‌ വന്നതോര്‍ത്തു പോയി...

ഇനി നാഗരാജന്‍ പുഴനീന്തിക്കടന്നു വന്നെന്നിരിക്കട്ടെ, പാരിസ്ഥിതികമായി വളരെ പ്രധാനപ്പെട്ട ഇടമാണ് തട്ടേക്കാട്. ഡോ. സാലിം അലി വൈല്‍ഡ് ലൈഫ് സ്വാങ്ചറി ഇവിടെയാണ്. ദേശാടനക്കിളികള്‍ക്ക് പ്രസിദ്ധമായി സ്ഥലം. മറ്റു ഭൂഖണ്ഡങ്ങളില്‍ നിന്നു വരെ പക്ഷികള്‍ പറന്നെത്തുന്നു. പിന്നെയാണോ രാജവെമ്പാല...ഭക്തി പുരട്ടാതെ ഈ പ്രദേശത്തിന്റെ പ്രത്യേകതയാവണമായിരുന്നു ഈ വാര്‍ത്തയില്‍ വരേണ്ടിയിരുന്നത്.