Tuesday, October 23, 2007

ജനപ്രിയനോവലുകളില്‍ നിന്ന്‌ സിനിമയിലേക്ക്‌

ഹൈറേഞ്ചിനെന്നും പ്രിയപ്പെട്ടത്‌ മംഗളവും മനോരമയുമായിരുന്നു. അഞ്ചുസുന്ദരികളും, സ്‌ത്രീധനവും, ഇലഞ്ഞിപ്പൂക്കളുമൊക്കെ കണ്ടും ശ്വസിച്ചുമാണ്‌ ഞങ്ങളുടെ വളര്‍ച്ച. വീട്ടിലാരെങ്കിലും വായിച്ചുകഴിഞ്ഞാല്‍ പാത്തും പതുങ്ങിയും എടുത്തു വായിക്കും. ഞാനിപ്പണി എന്റെ ഒന്‍പതാമത്തെ വയസ്സിലാണു തുടങ്ങിയതെങ്കില്‍ എന്റെ ഇളയ അനിയത്തി ഒന്നാംക്ലാസില്‍ തുടങ്ങി.

സിനിമ എന്നും എനിക്കൊരത്‌ഭുതമായിരുന്നു. പക്ഷേ, അതെന്നെ ഒരിക്കലും ഭ്രമിപ്പിച്ചിട്ടില്ല. താരാരാധന തോന്നിയിട്ടില്ലെന്നു പറഞ്ഞുകൂടാ...മമ്മൂട്ടിയായാലും മോഹന്‍ലാലായാലും അവരുടെ ചില കഥാപാത്രങ്ങളെയാണ്‌ ഇഷ്‌ടപ്പെടുന്നത്‌.

പരദേശി, കാലാപാനി, വാസ്‌തഹാര, തുടങ്ങിയ ചിത്രങ്ങളിലെ മോഹന്‍ലാലിനേക്കാള്‍ എനിക്കിഷ്ടം സദയത്തലെ ലാലിനെയായിരുന്നു. മമ്മൂട്ടിയേ ആണെങ്കില്‍ മൃഗയയിലെ, വിധേയനിലെ, കളിക്കളത്തിലെ....
എങ്കിലും ഇടുക്കി മലമൂട്ടില്‍ ജനിച്ചു വളര്‍ന്ന എനിക്ക്‌ താരങ്ങളെ കാണണമെന്നോ, ഒന്നുതൊട്ടു നോക്കണമെന്നോ തോന്നിയിട്ടില്ല. മലമൂട്ടിലായതുകൊണ്ട്‌ ഇതൊരിക്കലും സാധിക്കാത്ത കാര്യമാണെന്ന ബോധം കുഞ്ഞുന്നാളിലെ ഉള്ളില്‍ കയറിക്കൂടിയതുകൊണ്ടാണോ എന്തോ...

ഹൈറേഞ്ചിനെന്നും പ്രിയപ്പെട്ടത്‌ മംഗളവും മനോരമയുമായിരുന്നു. അഞ്ചുസുന്ദരികളും, സ്‌ത്രീധനവും, ഇലഞ്ഞിപ്പൂക്കളുമൊക്കെ കണ്ടും ശ്വസിച്ചുമാണ്‌ ഞങ്ങളുടെ വളര്‍ച്ച. വീട്ടിലാരെങ്കിലും വായിച്ചുകഴിഞ്ഞാല്‍ പാത്തും പതുങ്ങിയും എടുത്തു വായിക്കും. ഞാനിപ്പണി എന്റെ ഒന്‍പതാമത്തെ വയസ്സിലാണു തുടങ്ങിയതെങ്കില്‍ എന്റെ ഇളയ അനിയത്തി ഒന്നാംക്ലാസില്‍ തുടങ്ങി.
ഓരോ വ്യാഴാഴ്‌ചയും ചൊവ്വാഴ്‌ചയും ഞങ്ങള്‍ കാത്തിരുന്നു മനോരമയുടേയും മംഗളത്തിന്റെയും വരവിനായി.നോവല്‍ വായിക്കുന്നത്‌ നന്നായി മനസ്സിലായിട്ടോ, എല്ലാ വാക്കുകളുടേയും അര്‍ത്ഥമറിഞ്ഞിട്ടോ അല്ല.

അങ്ങനെ പറ്റിയൊരു മണ്ടത്തരമുണ്ട്‌.
മിനിക്കുട്ടിയെ പ്രിന്‍സ്‌ ബലാത്സംഗം ചെയ്‌തു. ആലിപ്പഴത്തിന്റെ കഥാസാരത്തില്‍ നിന്ന്‌ വായിച്ചെടുത്തതാണ്‌. ഒരെത്തും പിടിയും കിട്ടുന്നില്ല. കുറേ ആലോചിച്ചുനോക്കി.രക്ഷയില്ലസംശയനിവൃത്തിക്ക്‌ അമ്മായിയോട്‌ ചോദിച്ചു.
അമ്മായി ഒന്ന്‌ വിക്കി. മിണ്ടാതിരുന്നാലോ, നീ പോയി നിന്റെ പണിനോക്ക്‌ എന്നു പറഞ്ഞാലോ
കൊച്ച്‌ ചെന്ന്‌ വേറെ വല്ലോരോടും ചോദിച്ചാലോ? അവസാനംഅമ്മായി വിക്കി വിക്കി പറഞ്ഞു.
'കൈയ്യും കാലും കെട്ടിയിട്ടു തല്ലിയതാ...'
അങ്ങനെയിരിക്കയാണ്‌ പുഴക്ക്‌ അക്കരെ ഇത്തിരി കവിതാഭ്രാന്തുള്ള കാര്‍ത്തികേയന്‍ ചേട്ടന്റെ വീട്ടില്‍ മാത്യു മാറ്റം വന്നിട്ടുണ്ടെന്നറിയുന്നത്‌.അടുത്ത്‌ പാലമില്ലാത്തതുകൊണ്ട്‌ പുഴ കടക്കാനും വയ്യ, മഴക്കാലമായതു കൊണ്ട്‌ നീന്താനും വയ്യ.പുഴവക്കത്ത്‌ ഞങ്ങള്‍ കുറേ കുട്ടികള്‍ നോക്കിനിന്നു...അക്കരെ ചെറിയ കുന്നിറങ്ങി മാത്യൂമറ്റം കുളിക്കാന്‍ പുഴയിലേക്കിറങ്ങി വരുന്നുണ്ടോ എന്നു നോക്കി......

കറണ്ടും ടി വിയും ഒന്നും ആയിട്ടില്ല. ആദ്യമായി ടി.വി. വാങ്ങിയ വീടുകളില്‍ ശനിയാഴ്‌ച വൈകുന്നേരങ്ങളില്‍, റിലീസ്‌ ദിവസം മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കുള്ള തിരക്കുണ്ടായി.....ഏത്‌ അവാര്‍ഡ്‌ സിനിമയായാലും നോക്കിയിരിക്കും....സിനിമ കഴിയുമ്പോള്‍ ഒരോ വീടും പൂരം കഴിഞ്ഞ അമ്പലപ്പറമ്പായി...

എന്നിട്ടും ജനപ്രിയനോവലുകളില്‍ നിന്ന്‌ താരാരാധനയിലേക്ക്‌ വലിയ ദൂരം തന്നെയായിരുന്നു.താരങ്ങള്‍ മംഗളത്തിന്റെയും മനോരമയുടേയും മുഖച്ചിത്രങ്ങള്‍ മാത്രമായിരന്നു.അല്ലെങ്കില്‍ നോട്ടുബുക്കുകളിയെ പുറം താളുകള്‍..ആ പുറം താളുകളിലെ ശോഭനയേയും, ഉര്‍വ്വശിയേയും, പാരവ്വതിയേയും നോക്കിയിരുന്നു ക്ലാസിലെ ഇടവേളകളില്‍ ഒന്നു വരച്ചുനോക്കാന്‍ ശ്രമിച്ചുനോക്കി..പക്ഷേ അതിനേക്കാള്‍ കൂടുതലെളുപ്പം ജനപ്രിയനോവലുകള്‍ക്കു വേണ്ടി വരയ്‌ക്കുന്ന ചിത്രങ്ങളായിരുന്നു.

വലിയ സ്‌ക്രീനിലെ സിനിമ എന്നത്‌ വല്ലപ്പോഴും പള്ളിക്കൂടം പറമ്പിലോ, സ്‌കൂളിലോ വരുന്ന പഴയ സിനിമകളായിരുന്നു.

അമരം, കിരീടം,നിറക്കൂട്ട്‌, ഭൂമിയിലെ രാജാക്കന്മാര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇങ്ങനെ കണ്ടതാണ്‌.മറയൂരിലായിരുന്നപ്പോള്‍ ചന്ദനയിലും റോസയിലും ചില തമിഴ്‌ചിത്രങ്ങള്‍ കണ്ടതൊഴിച്ചാല്‍ അടിമാലി അപ്‌സരയില്‍ പോയി ആദ്യംകാണുന്ന സിനിമ കിലുക്കമായിരന്നു. പിന്നെ മാതയില്‍ കമലദളം, മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ്‌...

ഒരിക്കലും താരങ്ങളെ കാണുമെന്ന പ്രതീക്ഷയില്ലാഞ്ഞിട്ടാവണം അജിയും ഉദയയും കാണുന്നവര്‍ക്കൊക്കെ താരങ്ങളുടെ മുഖഛായ ചാര്‍ത്തികൊടുത്തത്‌...ഷിബിയെ കണ്ടാല്‍ ഉര്‍വ്വശി, രാജി മേനക, ബാബുച്ചേട്ടന്‍ മോഹന്‍ലാല്‍, ...ഇതൊന്നുമല്ലെങ്കില്‍ കണ്ണും മൂക്കുമൊക്കെയാവും താരങ്ങളോട്‌ സാമ്യപ്പെടുത്തുക.

ഇത്തരമൊരു മലമൂട്ടിലെ ജീവിതത്തില്‍ ഞാനൊരു മന്ത്രവാദിനിയായേനേ..

അതില്‍ നിന്നാണ്‌ ഒട്ടും പ്രതീക്ഷിക്കാതെയാണ്‌ വയനാട്ടില്‍ വന്നത്‌. പിന്നീട്‌ കോഴിക്കോടായി...വയനാട്ടില്‍ വെച്ചാണ്‌ ആദ്യമായി ഒരു താരത്തെ കാണുന്നത്‌.

DCA യ്‌ക്ക്‌ ചേര്‍ന്ന കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ താഴെ ഒരു ബഹളം. നോക്കുമ്പോള്‍ ആളുകള്‍ക്കിടയില്‍ മാമുക്കോയ..ജുവലറിയുടെ ഉദ്‌ഘാടനത്തിനെത്തിയത്‌. പിന്നീട്‌ തിരുവന്തപുരത്ത്‌ പരീക്ഷയ്‌ക്ക്‌ പോയപ്പോള്‍ ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ ഒരാവര്‍ഡ്‌ നൈറ്റ്‌...അതു കാണാന്‍ പോയതിലും ഭേദം വീട്ടിലിരുന്ന്‌ ടിവി കണ്ടാല്‍ മതിയായിരുന്നു. കുറേ ദൂരെയിരുന്ന്‌ ഒരു പൊട്ടുപോലെ കണ്ടിട്ട്‌ എന്തുകാര്യം?

കോഴിക്കോടായപ്പോഴാണ്‌ പ്രിയപ്പെട്ട എഴുത്തുകാരെയും താരങ്ങളെയും അടുത്തു കാണാന്‍ കഴിഞ്ഞത്‌.താഴെ പട്ടാളപ്പള്ളിയില്‍ ജൂമ്‌അ നമസ്‌ക്കാരത്തിനു വന്ന കൊച്ചിന്‍ ഹനീഫയെ ആരാധകര്‍ ഞെക്കിപ്പീച്ചുന്നത്‌ കോഴിക്കോട്‌ പ്രസ്‌ ക്ലബ്ബിന്റെ മുകള്‍ നിലയില്‍നിന്ന്‌ ഞങ്ങള്‍ കണ്ടു.

താരങ്ങളെ അടുത്ത കാണുമ്പോള്‍ ഓട്ടോഗ്രാഫ്‌ വാങ്ങനോ തൊട്ടുനോക്കാനോ കൂടെ നിന്ന്‌ ഫോട്ടോ എടുക്കാനോ തോന്നിയില്ല. അകന്നു നിന്നുകൊണ്ട്‌ ഒരാരാധന...ഫിലിം ഫെസ്റ്റിവലുകളിലും പരിപാടികളിലും വരുമ്പോള്‍കൗതുകത്തോടെ നോക്കിയിരുന്നിട്ടുണ്ട്‌. സിനിമയിലും നേരിട്ടും എങ്ങനെയെന്ന്‌...മമ്മൂട്ടിയേയും മോഹന്‍ലാലിനെയും ഇതുവരെ നേരിട്ട്‌ കണ്ടിട്ടില്ലായിരുന്നു.

പക്ഷേ , കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഒരു ചര്‍ച്ചയ്‌ക്കു വിളിച്ചു.മോഹന്‍ലാലിനും പത്മപ്രിയയ്‌ക്കും ശ്വേതക്കും പി.ടി.കുഞ്ഞുമുഹമ്മദിനും ഷഹബാസ്‌ അമനും ആന്റണി പെരുമ്പാവൂരിനമൊപ്പം....ഓഡിയന്‍സായിട്ടല്ല...സംസാരിക്കാന്‍...അവിടെയിരുന്ന്‌ പഴയ കാലങ്ങളെ ഓര്‍ത്തു. ലാലിന്റെ ആരാധകരായിരുന്ന അജിയും ഉദയയും അനിയത്തിമാരും ഇതുകേട്ടാല്‍ എന്തൊക്കെ ചോദിക്കും എന്നോട്‌ എന്ന്‌ ചിന്തിച്ചിരുന്നു പോയി..

നല്ലൊരു ചോദ്യം ചോദിക്കണം പരിപാടിക്കുമുമ്പ്‌ എന്ന്‌ പരിപാടിയുടെ ചുമതലക്കാരാന്‍ പറഞ്ഞു.

ചോദ്യങ്ങളുടെ കാര്യത്തില്‍ എന്തുചോദിക്കും? ഒരാരാധിക ചോദിക്കുമ്പോലെ ചോദിക്കാനാവുമോ...
'അമ്മിക്കല്ല' 'ആട്ടുകല്ല്‌' പോലെ കനം കൂടിയ വാക്കുകള്‍ ഉപയോഗിക്കണോ? എനിക്കൊപ്പം കൂടെയുള്ള നാലുപേര്‍ ബുജികളാണ്‌.(ഡോ. എം.ഗംഗാധരന്‍, സിവിക്‌ ചന്ദ്രന്‍, ദീദി, ഷാജഹാന്‍)

....മോഹന്‍ലാലിനെ സിനിമയില്‍ കാണുന്നതിലും ഭംഗിയുണ്ട്‌. പത്മപ്രിയയെ കണ്ടാല്‍ മുയല്‍കുഞ്ഞിനെ പോലെ...

മനസ്സിനെ പാകപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ട്‌ ഞാനിരുന്നു.

Thursday, October 18, 2007

പരദേശിയും സ്‌ത്രീ കഥാപാത്രങ്ങളും

പരദേശി ആയ അനേകം പുരുഷന്മാരില്‍ ഒരാള്‍ പോലും ആത്മഹത്യ ചെയ്യുന്നില്ല. അവര്‍ പിടിച്ചുനിന്നു. പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളെപ്പോലെ മര്‍ദ്ദനവും മാനസീക പീഡനവും അവഗണനയും സഹിച്ച്‌ പിടിച്ചു നിന്നു. സ്വന്തം നാട്ടില്‍ ജീവിക്കാന്‍..മരിക്കാന്‍ ആഗ്രഹിച്ചുകൊണ്ട്‌...പാക്കിസ്ഥാനില്‍ അവര്‍ക്കാരുമില്ലെന്നും ഇവിടെയാണെല്ലാവരുമെന്നും പറഞ്ഞുകൊണ്ട്‌...കൂടാതെ ഇസ്ലാം മതം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നുമില്ല. എന്നിട്ടും പരദേശി ചിത്രത്തിലെ കരുത്തുറ്റ ഒരേയോരു പരദേശി സ്‌ത്രീയായ കദീശയെ എന്തിന്‌ ആത്മഹത്യ ചെയ്യിപ്പിച്ചു. ഒരു പുരുഷനെയും ആത്മഹത്യ ചെയ്യിപ്പിക്കുകയോ, അതിന്‌ പ്രേരിപ്പിക്കുകയോ ചെയ്‌തില്ല.


മലയാള സിനിമയില്‍ പുരൂഷ കാഥാപാത്രങ്ങള്‍ മാത്രം ശക്തി തെളിയിച്ച്‌ തകര്‍ത്താടുമ്പോള്‍ ഒരാശ്വസമായി പരദേശിയില്‍ കരുത്തുറ്റ സ്‌ത്രീ കഥാപാത്രങ്ങളെ കാണാം. പക്ഷേ, ആ കരുത്തുള്ള കഥാപാത്രങ്ങളെ സംവിധായകനും തിരക്കഥാകൃത്തുമായ പി. ടി. കുഞ്ഞുമുഹമ്മദ്‌ പാതി വഴിയില്‍ നിര്‍ദ്ദാക്ഷണ്യം കൊലപ്പെടുത്തി ശക്തി തെളിയിച്ചിരിക്കുകയാണ്‌.

മോഹന്‍ലാല്‍ അവതരിപ്പിച്ച വലിയേടത്ത്‌ മൂസയുടെ ഭാര്യ (ശ്വേത), മുറപ്പെണ്ണും പരദേശിയുമായ കദീശ (ലക്ഷ്‌മി ഗോപാലസ്വാമി), ഫ്രീലാന്‍സ്‌ ജേണലിസ്റ്റ്‌ ഉഷ( പത്മപ്രിയ) ഇവരാണ്‌ പരദേശിയിലെ പ്രാന സ്‌ത്രീ കഥാപാത്രങ്ങള്‍.ഇതില്‍ അവസാനം വരെ പിടിച്ചുനില്‌ക്കാനായത്‌ മൂസയുടെ ഭാര്യയ്‌ക്ക്‌ മാത്രമാണ്‌.

കരുത്തുള്ളവള്‌ കദീശ. വിവാഹം കഴിഞ്ഞ്‌ പാക്കിസ്ഥാനിലേക്കു പോകുന്ന അവള്‍ ഭര്‍ത്താവ്‌ വേറെ വിവാഹം കഴിച്ചപ്പോള്‍ സഹിച്ചു ജീവിക്കാതെ നാട്ടലേക്കു മടങ്ങി വരുന്നു.കറുത്ത പര്‍ദ്ദകൊണ്ട്‌ ആകെ മൂടി നിന്ന കദീശയെ മൂസ തിരിച്ചറിയുന്നില്ല. അവള്‍ മുഖാവരണം നീക്കിയപ്പോളാണ്‌ ആളെ മനസ്സിലാവുന്നത്‌.

ആകെ മൂടികെട്ടിയ ഉടുപ്പോടെയുള്ള ജീവിതം മടുത്തതിനെക്കുറിച്ചവള്‍ മൂസയോടു പറയുന്നുണ്ട്‌.മുഖാവരണം നീക്കി കദീശ താനാരാണെന്ന്‌ വെളിപ്പെടുത്തുന്നത്‌ നമുക്കു തരുന്ന സന്ദേശം കൂടിയാണ്‌.

മടങ്ങി വരുമ്പോള്‍ , മുഖപടം മാറ്റുമ്പോള്‍ കാണുന്ന കദീശയുടെ മുഖത്ത്‌ ഒട്ടും നിരാശാബോധമോ, കരിവാളിപ്പോ കാണുന്നില്ല. മറിച്ച്‌ നാട്ടിലേക്കു മടങ്ങി വന്നതിലുള്ള അഭിമാനമാണ്‌ കാണുന്നത്‌.മടങ്ങിപ്പോകാന്‍ ഉമ്മ ആവശ്യപ്പെടുമ്പോഴും 'യ്‌ക്ക്‌ പൂതിയാപ്ലടെ പൂതി തീര്‍ന്നു' എന്നാണവള്‍ പറയുന്നത്‌.

അവള്‍ ബന്ധുവീട്ടില്‍ ജോലിക്കുപോയി അരിയുമായി വരുമ്പോള്‍ അവളുടെ ദൈന്യത കണ്ട്‌ ഉമ്മയോട്‌ വീട്ടിലേക്ക്‌ വരാന്‍ പറയൂ എന്നു മൂസ പറയുന്നുണ്ട്‌
എന്നാല്‍ സക്കാത്തിനല്ലേ എന്നു ചോദിച്ച്‌ അഭിമാനിയാവുകയാണ്‌ അവള്‍.

മൂസയും അവളും തമ്മിലുള്ള പ്രണയ ഭാവങ്ങള്‍ കാണിക്കുന്നുണ്ട്‌. മനോഹരമായ പാട്ടിലൂടെയും. എന്നിട്ടും നല്ലൊരു പ്രണയമാക്കി നിര്‍ത്താമായിരുന്ന അവരുടെ ബന്ധം വളര്‍ത്താന്‍ ശ്രമിച്ചില്ല.

ഒടുക്കം അവളെ പാക്കിസ്ഥാനിലേക്ക്‌ കൊണ്ടുപോകുന്നു. പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ടാണ്‌ അവള്‍ക്കുള്ളത്‌.പിന്നീടെന്തുപറ്റിയെന്ന്‌ ഉഷ മൂസയുടെ ഭാര്യയോട്‌ ചോദിച്ചപ്പോള്‍ സ്വയം അവസാനിപ്പിച്ചെന്നാണ്‌ കേട്ടത്‌ എന്നു പറയുന്നു.

പരദേശി ആയ അനേകം പുരുഷന്മാരില്‍ ഒരാള്‍ പോലും ആത്മഹത്യ ചെയ്യുന്നില്ല. അവര്‍ പിടിച്ചുനിന്നു. പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളെപ്പോലെ മര്‍ദ്ദനവും മാനസീക പീഡനവും അവഗണനയും സഹിച്ച്‌ പിടിച്ചു നിന്നു. സ്വന്തം നാട്ടില്‍ ജീവിക്കാന്‍..മരിക്കാന്‍ ആഗ്രഹിച്ചുകൊണ്ട്‌...പാക്കിസ്ഥാനില്‍ അവര്‍ക്കാരുമില്ലെന്നും ഇവിടെയാണെല്ലാവരുമെന്നും പറഞ്ഞുകൊണ്ട്‌...കൂടാതെ ഇസ്ലാം മതം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നുമില്ല. എന്നിട്ടും പരദേശി ചിത്രത്തിലെ കരുത്തുറ്റ ഒരേയോരു പരദേശി സ്‌ത്രീയായ കദീശയെ എന്തിന്‌ ആത്മഹത്യ ചെയ്യിപ്പിച്ചു. ഒരു പുരുഷനെയും ആത്മഹത്യ ചെയ്യിപ്പിക്കുകയോ, അതിന്‌ പ്രേരിപ്പിക്കുകയോ ചെയ്‌തില്ല.
അവളെക്കുറിച്ച്‌ ഒന്നുമറിയില്ല എന്നാണ്‌ പറഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചു പോയി.

അതേപോലെ പത്മപ്രിയ അവതരിപ്പിച്ച ജേണലിസ്റ്റ്‌ കഷ്‌ടപ്പെട്ടതൊക്കെ വെറുതെയാക്കികൊണ്ട്‌ പോലീസുകാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി അവള്‍ തയ്യാറാക്കി വെച്ച റിപ്പോര്‍ട്ടുകള്‍ കത്തിച്ചു കളയുന്നു. ജഗതിയുടെ ഭ്രാന്തന്‍ ഒരിക്കല്‍ ചോദിക്കുന്നുണ്ട്‌ ഞങ്ങളെ രക്ഷിക്കാന്‍ ഒറ്റ ആങ്കുട്ടിയില്ലേ നാട്ടിലെന്ന്‌. അപ്പോള്‍ രക്ഷകയായി എത്തുന്നത്‌ ഉഷയാണ്‌. നീയാണോ ഞങ്ങളെ രക്ഷിക്കാന്‍ പോകുന്നത്‌ എന്ന്‌ അവളോടു ചോദിക്കുന്നുമുണ്ട്‌.

എന്നിട്ട്‌ അവളുടെ പ്രയത്‌നങ്ങളെ തീയിലിട്ട്‌ ചുട്ടുകരിച്ചിട്ട്‌ അവള്‍ക്കൊന്നിനും സാധിക്കില്ലെന്നും പകരം ഈ സിനിമകൊണ്ട്‌ പാക്ക്‌ പൗരന്മാരുടെ പ്രശ്‌നം തനിക്കാണ്‌ ജനങ്ങളുടെ മുന്നിലെത്തിക്കാനായതെന്നും സംവിധായകന്‍ പറയുന്നതായി തോന്നിപ്പോകും.

Tuesday, October 16, 2007

മറവിയുടെ പെരുന്നാളോര്‍മ്മ



മണ്ണെണ്ണ വിളിക്കിന്റെ ഇത്തിരി വെട്ടത്തിലേക്ക്‌ കൈ നീട്ടിപ്പിടിച്ച്‌ മൈലാഞ്ചി ഇടാന്‍ ഇരിക്കുന്ന ചിത്രമാണ്‌ കുട്ടിക്കാലത്തെ പെരുന്നാളോര്‍മ്മ. എങ്ങനെ അരച്ച മൈലാഞ്ചിയാണെങ്കിലും കൊമ്പും കോലും തടയും. ആ തടച്ചിലില്‍ നിന്ന്‌ നല്ലോണം അരഞ്ഞത്‌ ഈര്‍ക്കിലില്‍ കുത്തിയെടുക്കും. കിടക്കാന്‍ നേരത്ത്‌ ഐഷാബിയമ്മച്ചി (അത്തയുടെ അമ്മ) പറയും.
` പൊതപ്പേലൊക്കെ ആകും കുഞ്ഞുങ്ങളെ.... കഴുകിക്കളഞ്ഞിട്ട്‌ കെടക്ക്‌...`

പെരുന്നാളിന്റന്നും പിറ്റേന്നുമൊക്കെയായി മക്കളൊക്കെ പോയിക്കഴിഞ്ഞാല്‍ ഐഷാബിയമ്മച്ചി തന്നെ വേണം ഹൈറേഞ്ചു കേറിയ കാലം മുതല്‍ തുടങ്ങിയ വലിവും വെച്ചോണ്ട്‌ പുതപ്പലക്കാന്‍ പുഴയില്‍ പോകാന്‍.

രാവിലെ ഉണര്‍ന്നെണീറ്റാല്‍ മുറുക്കുന്ന അത്തയുടെ (വല്യത്ത) വക ശര്‍ക്കര കാപ്പി.പിന്നെ ഞങ്ങള്‍ കുട്ടികളെ മേലാകെ എണ്ണ തേപ്പിച്ച്‌ പുഴയിലേക്ക്‌ നടക്കും ഐഷാബിയമ്മച്ചി.

ബിരിയാണിയും നെയ്‌ച്ചോറും അങ്ങോട്ടേക്കു പതിവില്ല. തേങ്ങാച്ചോറാണ്‌. പായസത്തിനും തേങ്ങാച്ചോറിനുമുള്ള തേങ്ങ ചുരണ്ടുപ്പിഴിഞ്ഞെടുക്കും പെണ്ണുങ്ങള്‍. മുറ്റത്ത്‌ അടുപ്പുണ്ടാക്കി ചോറു വെയ്‌ക്കുന്നത്‌ മുറുക്കുന്ന അത്തയാണ്‌.

മുറുക്കുന്ന അത്തയുടെ തേങ്ങാച്ചോറിന്റെയും, അമ്മച്ചിയുടെ അരിയും ചെറുപയര്‍ പരിപ്പും ചേര്‍ത്തുവെച്ച ശര്‍ക്കര പായസത്തിന്റെയും രുചിയാണ്‌ പെരുന്നാളിന്‌. പെരുന്നാള്‍ പൈസയുടേയും.

അടുത്തെങ്ങും കോടി എടുത്തിട്ടില്ലെങ്കില്‍ എടുക്കും. കിട്ടിയാല്‍ കിട്ടി. അത്രയെ ഉള്ളൂ. ഉള്ളതില്‍ പുതിയത്‌ ഇട്ടു മുഷിക്കാതെ പെട്ടിയില്‍ മടക്കി വെച്ചിട്ടുണ്ടാവും. അതിടും.

നാട്ടില്‍ പൊതുവേ അങ്ങനെയാണ്‌. അധികവും കൂലിവേലക്കാര്‍...കടയില്‍ പോയി തെരഞ്ഞെടുത്തു വാങ്ങാനും പലരും മിനക്കെടാറില്ല. കുടുംബാഗംങ്ങള്‍ക്ക്‌ മുഴുവന്‍ കോടി എടുക്കാനുള്ള പണം ഒരിക്കലുമുണ്ടാവില്ല. അണ്ണാച്ചിമാര്‍ മലകയറി കൊണ്ടുവരുന്ന കെട്ടുതുണിയാണ്‌ പലരും വാങ്ങുന്നത്‌. അത്‌ ഇന്‍സ്റ്റാള്‍മെന്റ്‌ വ്യവസ്ഥയില്‍. ആഴ്‌ചയിലൊരിക്കല്‍ പൈസ കൊടുത്താല്‍ മതി.

അമ്മച്ചിക്ക്‌ ജോലി ദൂരയായതുകൊണ്ട്‌ ഞങ്ങള്‍ മക്കള്‍ അത്തത്തായുടേയും അത്താമ്മായുടേയും കൂടെയാണ്‌ ജീവിതം. പെരുന്നാളിന്‌ എല്ലാവരും ഒത്തുകൂടുന്നു എന്നതാണ്‌ പ്രത്യേകത.അമ്മായിമാരും മക്കളുമൊക്കെ വരും.

പെരുന്നാളിന്റന്ന്‌ ഉച്ചക്കുശേഷം ഉമ്മമാരുടെ വീടുകളിലേക്കു പോകുന്നവരായിരുന്നു സഹപാഠികളൊക്കെ. പക്ഷേ, പോകാന്‍ അമ്മച്ചിയുടെ വീടില്ലാതെ ഐഷാബിയമ്മച്ചിയുടെയും മുറുക്കുന്നത്തയുടേയും ഇത്തിരി വട്ടത്ത്‌ ഞങ്ങള്‍ കളിച്ചു നടന്നു.(ഹിന്ദു സമുദായക്കാരായിരുന്നു അമ്മയുടെ വീട്ടുകാര്‍ ) അന്ന്‌ അതൊരു വിഷമമായി ഞങ്ങള്‍ക്കു തോന്നിയിരുന്നില്ല. അവര്‍ പോകുന്നിടത്തൊക്കെ ഞങ്ങളെയും കൊണ്ടുപോയിരുന്നു.

പത്താം ക്ലാസ്‌ കഴിഞ്ഞിരിക്കുന്ന സമയത്താണ്‌ .. മുറുക്കുന്ന അത്ത മുഴുവന്‍ സമയ രോഗിയായി കഴിഞ്ഞിരുന്നു. ഇടക്കിടെ മറവി, നടക്കാന്‍ വയ്യായ്‌ക, ക്ഷീണം.അത്തവണ പെരുന്നാളിന്‌ ഞങ്ങള്‍ പേരക്കിടാങ്ങള്‍ മാത്രം അവര്‍ക്കൊപ്പം. മറ്റാരും വന്നില്ല.

പെരുന്നാളിന്‌ പള്ളിയില്‍ പോകണമെന്ന്‌ നിര്‍ബന്ധം പിടിച്ചു.
പുഴകടന്ന്‌ , ചെറിയ പാറകേറി, റോഡിലൂടെ ഒരു കിലോമീറ്ററോളം എങ്ങനെ പോകും?കിടപ്പിലാണെങ്കിലും ചികിത്സയുണ്ട്‌. ഞാന്‍ സഹായിയും ശിഷ്യയുമായി എവിടേയും കൂടെയുണ്ട്‌ നിഴലായി..

പുഴയില്‍ കുളിക്കണമെന്നും മുറുക്കുന്ന അത്താക്ക്‌ നിര്‍ബന്ധം. കുളിക്കാന്‍ പുഴയിലേക്ക്‌ നടത്തിക്കുമ്പോള്‍കൈയ്യേലെന്തോ കടിച്ച്‌ ചികിത്സയിലായിരുന്ന ചന്തു മുന്നില്‍. കുളി കഴിഞ്ഞു വരുന്നതുവരെ അവന്‍ കാത്തു നിന്നു.
'ഇവന്‌ മരുന്നു കൊടുത്തിട്ട്‌ എപ്പോള്‍ പോകും പള്ളിയില്‍'..എനിക്കാശങ്ക.
നടക്കാന്‍വയ്യാത്ത ആളാണ്‌.ഇന്നത്തെപ്പോലെ റോഡില്‍ കയറിയാല്‍ ഓട്ടോറിക്ഷ കിട്ടുന്ന കാലമല്ല. എന്നിട്ടും വീട്ടില്‍ചെന്ന ഉടന്‍ വെളളം ഓതിയൊഴിച്ച്‌ മരുന്നു നല്‌കി അവനെ പറഞ്ഞയച്ചിട്ടാണ്‌ പള്ളിയിലേക്ക്‌ നടന്നത്‌.
ഇളം നീല ജൂബയും ഡബിള്‍ മുണ്ടും തോളില്‍ നേര്യതുമിട്ട്‌.
ഊന്നുവടിക്കു പകരം കൊച്ചുമകള്‍.
പള്ളി എത്തുന്നവരെ പലയിടത്തും ഇരുന്നും നിന്നുമാണ്‌ പോയത്‌.എല്ലാവര്‍ക്കുമൊപ്പം നമസ്‌ക്കരിക്കാനാവുമോ? വീണു പോകുമോ? മറവിയില്‍ എന്തെങ്കിലും ചെയ്‌തു പോകുമോ? ഞാന്‍ ചിന്തിച്ചു.
കാരണമുണ്ട്‌ . ഇരിക്കുന്ന ഇരിപ്പിലാണ്‌ ചിലപ്പോള്‍ ഓര്‍മ പോകുന്നത്‌, വീണു പോകുന്നത്‌. മുറ്റത്തും പറമ്പിലും പതുക്കെ നടന്ന്‌ ചിലപ്പോള്‍ മൂപ്പെത്താത്ത കൊക്കോ കായ്‌ പൊട്ടിച്ചു കൊണ്ടുവന്ന്‌ 'മാങ്ങ, മാങ്ങ' എന്നു പറയുന്നു. കാലിലെ ചെരുപ്പൂരി കട്ടിലില്‍ വെച്ച്‌ രണ്ടു വാറും നീട്ടിപ്പിടിച്ച്‌ ` മുയലിനെ അറക്ക്‌ `എന്നു പറയുന്നു.
ചോറുണ്ട്‌ കൈകഴുകിയ ഉടനെ `മൂന്നുദിവസമായി ചോറുണ്ടിട്ട്‌` എന്നു പറയുന്നു.

എന്നാല്‍ ചിലപ്പോള്‍ ഓര്‍മക്കൊരു തകരാറുമില്ല.
പള്ളി മുറ്റത്ത്‌ കൊണ്ടുചെന്നാക്കി ഞാന്‍ പള്ളിപ്പറമ്പിനപ്പുറം പുല്ലില്‍ പടിഞ്ഞിരുന്നു. നമസ്‌ക്കാരം കഴിയും വരെ.
പലവിധ ആധിയോടെ..
പിന്നീട്‌ രണ്ടു പെരുന്നാള്‍ കാലം കൂടി അദ്ദേഹമുണ്ടായിരുന്നു. ആ പെരുന്നാളുകള്‍ മുറുക്കുന്ന അത്ത അറിയാന്‍ വഴിയില്ല. മറവിയുടെ ഏതോ കയത്തിലായിരുന്നു അപ്പോഴേക്കും അദ്ദേഹം...കുഞ്ഞുനാളിലെ കൊച്ചുകൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ട്‌.......

കടപ്പാട്‌
വര്‍ത്തമാനം ദിനപ്പത്രം 13.10.2007