Friday, May 18, 2007

പറയൂ.... പറയൂ...സുന്ദരി

കഴിഞ്ഞ ദിവസം നടക്കാവിലെ ഒരിടവഴിയിലൂടെ നടക്കുകയായിരുന്നു. ഇടവഴിയില്‍ നിന്ന്‌ മറ്റൊരുടവഴിയിലേക്ക്‌ കടക്കുമ്പോഴാണ്‌ ഞാനൊന്ന്‌ ഞെട്ടിയത്‌. ഒരു യുവാവും യുവതിയും. അവരുടെ വേഷമായിരുന്നു എന്നെ ഞെട്ടിച്ചത്‌. കുറച്ചു നേരത്തേക്കെങ്കിലും അസ്വസ്‌ഥതയായി. വെറുപ്പോ, ദേഷ്യമോ, വിഷാദമോ തോന്നിപ്പോയി ആ നിമിഷങ്ങളില്‍.

യുവാവ്‌ ഇളം നീലനിറത്തില്‍ മനോഹരമായ ഷര്‍ട്ട ഇന്‍സൈഡ്‌ ചെയ്‌ത്‌ ജീന്‍സ്‌ ധരിച്ചിരുന്നു. മുഖം ഫേഷ്യല്‍ ചെയ്‌ത്‌ പൗഡറിട്ട്‌ , മുടി ചീകി മിനുക്കി.....കാഴ്‌ചയ്‌ക്ക്‌ സുന്ദരന്‍. എതാണ്ട്‌ ദിലീപിനെ പോലെ തോന്നിക്കും. അടുത്തുകൂടെ കടന്നു പോയപ്പോള്‍ പരിസരം അത്തറു മണത്തു.

പക്ഷേ, പെണ്‍കുട്ടിയോ?

കറുത്ത പര്‍ദ്ദ. മുഖമറയോടു കൂടിയ മഫ്‌ത്ത. കണ്ണുകള്‍ മാത്രം പുറത്തു കാണാം. അവളൊരു പെണ്‍കുട്ടിയാണെന്നെനിക്കു മനസ്സിലായത്‌ കൊഞ്ചിക്കുണുങ്ങിയുള്ള സംസാരത്തിലും മുട്ടിയുരുമ്മിയുള്ള നടത്തത്തിലുമാണ്‌. പുതുമോടിയാണെന്ന്‌ അവന്റെ മുഖഭാവത്തിലറിയാം.

പക്ഷേ, പെണ്ടകുട്ടിയുടേതോ?

വേഷം മുമ്പു കാണാഞ്ഞിട്ടല്ല. കോഴിക്കോട്‌ നഗരത്തിലെ തിരക്കിനിടയില്‍ പലയിടത്തും മുഖമറ ധരിച്ച സ്‌ത്രീകളെ കണ്ടിട്ടുണ്ട്‌. ഒന്നുകില്‍ മുഖമറ ധരിച്ച നാലോ ആഞ്ചോ പേരുടെ സംഘമായിരിക്കും. അല്ലെങ്കില്‍ അതിനു ചേര്‍ന്ന വേഷം ധരിച്ച പുരുഷന്മാര്‍ക്കൊപ്പമായിരിക്കും (മൗലവിമാര്‌, അറബികള്‍).

ഇതുപക്ഷേ, അങ്ങനെയല്ല.അവള്‍ കറുപ്പുമറയ്‌ക്കകത്താണ്‌ പൂര്‍ണ്ണമായും.

അവന്‍ അടിപൊളി വേഷത്തില്‍ സുന്ദരക്കുട്ടപ്പനായി........കേരളത്തിലെ പെണ്‍കുട്ടികളാരും സ്വമേധയാ അത്തരം മുഖമറ ധരിച്ച്‌ ഇത്തരം ഒരു പുരുഷനോടൊപ്പം നടക്കുമെന്നു തോന്നുന്നില്ല.

ദിലീപിനേപ്പോലിരുക്കുന്ന അവനൊപ്പം നടക്കുന്ന പെണ്‍കുട്ടി മീരാ ജസ്‌മിനെ പോലെ ആയിരിക്കാം എന്നു ഞാനൂഹിച്ചു. ഒരുപക്ഷേ അതിലും സുന്ദരിയാവാം.... ഈ വസ്‌ത്രത്തിനു പുറത്തുകടന്നാല്‍ അവള്‍ എങ്ങനെയായിരിക്കുമെന്ന്‌ അതിരുവിട്ടു ചിന്തിക്കാന്‍ തുടങ്ങി ഞാന്‍....ചിന്തക്ക്‌ വസ്‌ത്രത്തിന്റെയോ മൂടുപടത്തിന്റെയോ ആവശ്യമില്ലല്ലോ

ആദ്യത്തെ ഞെട്ടലിലുണര്‍ന്ന എനിക്ക്‌ "നാണമില്ലേ നിനക്കിവളുടെ കൂടെ ഇങ്ങനെ നടക്കാന്‍?" എന്നു ചോദിക്കണമെന്നു തോന്നി.

ചോദിച്ചില്ല.

പലവിധ ചിന്തകളിലൂടെ മറ്റൊരു വഴിയെ നടന്ന്‌ ബസ്സ്‌റ്റോപ്പിലെത്തിയപ്പോള്‍ അവരുണ്ട്‌ അവിടെ..

"അല്ലയോ പെണ്‍കുട്ടി നിന്നെ മൂടിപ്പൊതിഞ്ഞ്‌ മുഖം പോലും കാണിക്കാതെ കൊണ്ടു നടക്കുമ്പോള്‍ നീ അറിയുന്നുണ്ടോ ഇവനിലെ സുന്ദര പുരുഷനെ ഞങ്ങള്‍ കണ്ടാസ്വദിക്കുകയാണെന്ന്‌....."

"പറയൂ..നീ പറയൂ...സുന്ദരി."

Thursday, May 3, 2007

പുസ്‌തകപ്രകാശനം

എന്റെ രണ്ടു പുസ്‌തകങ്ങുടെ പ്രകാശനം മെയ്‌ 5-ം തീയതി വൈകിട്ട്‌ 6 മണിക്ക്‌ കോഴിക്കോട്‌ മലബാര്‍ പാലസില്‍ വെച്ചു നടത്തുന്നു.
പുസ്‌തകങ്ങള്‍
‍ചന്ദനഗ്രാമം-നോവല്‍ (മാതൃഭൂമി ബുക്‌സ്‌)
വിഷചികിത്സ-പഠനം (ഒലിവ്‌ പബ്ലിക്കേഷന്‍സ്‌)
പ്രകാശനം എം. പി. വീരേന്ദ്രകുമാര്‍ എം. പി.
പുസ്‌തകങ്ങള്‍
പരിചയപ്പെടുത്തുന്നത്‌ കെ. വി. അനൂപ്‌ (കഥാകൃത്ത്‌)
കോഴിക്കോട്‌ മലബാര്‍ പാലസിലേക്ക്‌ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
നോവല്‍
ചന്ദനഗ്രാമം
ചന്ദനസുഗന്ധം ശ്വസിച്ച്‌ താഴ്‌വര കിടന്നു.
അതിന്റെ ഉയര്‍ച്ചകളില്‍ അഞ്ചു ഗ്രാമങ്ങളും...
തായ്‌താപ്പാന്മാരായി* പറഞ്ഞു കേട്ടതാണ്‌.അഞ്ചുനാടിന്റെ പൂര്‍വ്വികര്‍ പാണ്ടിനാട്ടില്‍ നിന്നും രാജകോപം ഭയന്ന്‌ കൊടൈക്കാടുകള്‍ കയറി. അവര്‍ മറഞ്ഞിരിക്കാനൊരിടം തേടി അലഞ്ഞു. ഒടുവില്‍ അവര്‍ താഴ്‌വരയിലെത്തി.നാലു വശവും മലകള്‍ ഉയര്‍ന്നു നില്‍ക്കുന്ന മറയൂര്‍തടം മഴ നിഴലിലാഴ്‌ന്നു കിടന്നു. അവിടെ അവര്‍ അഞ്ച്‌ ഊരുകളുണ്ടാക്കി പാര്‍ത്തു.ചന്ദന കാടുകളില്‍ അവരുടെ മാടുകള്‍ മേഞ്ഞു.താഴ്‌വരയിലെ വയലുകളില്‍ നെല്ലും കൂവരകും വിളഞ്ഞു. അഞ്ചു ഊരുകളിലും പെരിയധനം* നിറഞ്ഞു.അഞ്ചു നാടിന്റെ മുനിയറകളില്‍ ചരിത്രം മയങ്ങി.
താഴ്‌വരയുടെ മണിയരഞ്ഞാണമായി പാമ്പാര്‍ കിഴക്കോട്ടൊഴുകി. താഴ്‌വരയില്‍ വീശിയ ചന്ദക്കാറ്റില്‍ കരിമ്പുകാടുകള്‍ ഒന്നാകെ ഉലഞ്ഞ്‌ മര്‍മ്മര സംഗീതമുതിര്‍ന്നു.
അവിടെ തെങ്കാശിനാഥനും അരുണാക്ഷിയമ്മയും മുരുകനും ഗണപതിയും മുപ്പതുമുക്കോടി ദൈവങ്ങളും ഒരുമിച്ചു വാണു.
ചന്ദനഗ്രാമത്തിലേക്ക്‌ സ്വാഗതം
6-ാം അദ്ധ്യായത്തില്‍ നിന്നും
പണ്ട്‌ താഴ്‌വരയിലൊരു കന്യാസ്‌ത്രീയുണ്ടായിരുന്നു. ചുവന്ന ചുണ്ടും തിളങ്ങുന്ന കണ്ണുകളുമുളള അവര്‍ക്ക്‌ സ്‌കൂളിനോടു ചേര്‍ന്നുളള പൂന്തോട്ടത്തിലെ കന്യാമറിയത്തിന്റെ ശില്‌പത്തോട്‌ സാമ്യമുണ്ടായിരുന്നു. അവര്‍ പൊട്ടിപ്പഴം തേടി ചന്ദനമരങ്ങള്‍ സുഗന്ധം പൊഴിച്ചുനിന്ന കൊങ്ങിണിക്കാട്ടിലൂടെ അലഞ്ഞു. മാഞ്ചുവട്ടിലെത്തിയപ്പോള്‍ മാമ്പൂക്കള്‍ കന്യാസ്‌ത്രീയെ മാടി വിളിച്ചു.``സിസ്റ്റര്‍ക്കു പുളിയന്‍ മാങ്ങ തിന്നണോ?''കന്യാസ്‌ത്രീക്ക്‌ വായില്‍ വെളളമൂറി. അവര്‍ മാഞ്ചുവട്ടില്‍ വീണു കിടന്ന മാമ്പൂക്കള്‍ വാരി വായിലിട്ടു. അതു കണ്ട്‌ കുനിഞ്ഞു കൊടുത്ത മാവിന്‍ ചില്ലകള്‍ പറഞ്ഞു.``മാവിന്‍ കൊമ്പിലൊരു കൂടൂകൂട്ടിക്കൊളളൂ.''കന്യാസ്‌ത്രീ മാവിന്‍ കൊമ്പില്‍ കയറിട്ടു. പിന്നെയതിനൊരു കുരുക്കുമിട്ടു.
അങ്ങനെ കന്യാസ്‌ത്രീയുടേതു മാത്രമായ മാവിന്‍ചുവട്ടില്‍ കുട്ടികള്‍ ഉച്ച നേരത്ത്‌ കണ്ണിമാങ്ങ പെറുക്കാന്‍ പോയി. മാങ്ങ പെറുക്കി തിന്നവരൊന്നും പിറ്റേന്ന്‌ സ്‌കൂളില്‍ വന്നില്ല. അവരൊക്കെ വീട്ടില്‍ പനിച്ചു കിടന്നു.കന്യാസ്‌ത്രീ തൂങ്ങി മരിച്ച മാവുവെട്ടി വിറകട്ടികളാക്കി വെച്ചു. കന്യാസ്‌ത്രീ മഠത്തിലെ കുശിനിപ്പുരയില്‍ മാവിറകു കത്തുമ്പോള്‍ പാചകകാരിയോട്‌ മാവിറകിന്റെ പുക ചോദിച്ചു.
``ഞാനിനി എവിടെ പോകും ചേട്ടത്തി?''
ചേട്ടത്തി അടുപ്പിലൊന്നു കൂടി ഊതിയിട്ടു പറഞ്ഞു.
``നീ ഈ താഴ്‌വരയെ മഞ്ഞിന്‍ പുതപ്പണിയിക്കൂ.''
അദ്ധ്യായം പത്തില്‍ നിന്ന്‌
മഠത്തിലെ സ്‌ക്കൂളിന്റെ പ്രധാന മൂന്നു കെട്ടിടങ്ങളുടേയും ഇടയില്‍ മൈതാനത്ത്‌ ഉണങ്ങിയ ചന്ദനമരത്തില്‍ തൂക്കിയിരുന്ന മണി നഷ്‌ടപ്പെട്ടിരിക്കുന്നു. ഓരോ പിരിയഡും കഴിയുന്നതറിയിക്കാന്‍ ഗര്‍ഭിണിയായ വിക്‌ടോറിയ കൈയിലൊരു ഇരുമ്പു ദണ്‌ഡുമായി വയറും താങ്ങി ചന്ദനമരച്ചുവട്ടിലേക്കു പോയിരുന്നു. ആ മരം ഉണങ്ങി ദ്രവിച്ച്‌ ഭൂമിയിലൊരു ദിവസം വീഴുമെന്ന്‌ വിക്‌ടോറിയ വിശ്വസിച്ചു. അപ്പോള്‍ ഏതു മരത്തില്‍ മണിതൂക്കുമെന്ന്‌ ആശങ്കപെടുകയും ചെയ്‌തു. പക്ഷെ ഒരിക്കല്‍പോലും മണി മോഷ്‌ടിക്കപ്പെടുമെന്നവള്‍ കരുതിയിരുന്നില്ല. ചന്ദനമരത്തില്‍ കമ്പിയില്‍ തൂക്കിയിട്ടിരുന്ന പല്‍ച്ചക്രത്തില്‍ ഇരുമ്പുദണ്‌ഡുകൊണ്ടടിക്കുമ്പോള്‍ ഉയരുന്ന മണിനാദത്തിനും ചന്ദനമണമുണ്ടായിരുന്നു.
അടുത്ത പീരിയഡിലേക്കു കേട്ട പുതിയ ഓട്ടുമണിയൊച്ച വേദനയോടെയാണ്‌ ചരിത്രാധ്യാപിക സരോജം ഉള്‍ക്ക ണ്ടത്‌. ചരിത്രക്ലാസ്സുകളിലേക്ക്‌ കാതോര്‍ക്കുമ്പോള്‍ അഞ്ചുനാടിന്റെ ചരിത്രമറിയാന്‍ റിയ മോഹിച്ചിരുന്നു. പക്ഷേ പാഠപുസ്‌തകത്തിന്റെ അകംതാളുകളില്‍ നിന്ന്‌ ടീച്ചര്‍ പുറത്തുവന്നതേയില്ല. അന്ന്‌ സരോജടീച്ചര്‍ പുസ്‌തകം നിവര്‍ത്തിയെങ്കിലും പറഞ്ഞത്‌ മറ്റൊന്നായിരുന്നു.
``കഷ്‌ടമായിപ്പോയി.''
കഷ്‌ടമായതെന്താണെന്നറിയാനുള്ള ആശങ്കയില്‍ കാതുകൂര്‍പ്പിക്കുമ്പോള്‍ ടീച്ചര്‍ മണിയുടെ ചരിത്രം പറയുകയായിരുന്നു.
പണ്ട്‌, വേനലില്‍ ചുട്ടുപൊള്ളിക്കിടന്ന അഞ്ചുനാടിന്റെ കാടുകള്‍ക്കുമേല്‍ ദിക്കറിയാതെ വഴിതെറ്റി വന്ന വിമാനം ഉയര്‍ന്നു നില്‍ക്കുന്ന കുന്നില്‍തട്ടി കത്തിക്കരിഞ്ഞു വീണു. അഗ്നിയുടെ കെട്ടടങ്ങലിനു ശേഷം ഇവിടത്തുകാര്‍ വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ തേടി കാട്ടിലേക്കു നടന്നു. അതിലൊരാള്‍ക്കു കിട്ടിയത്‌ ഇരുമ്പുപല്‍ചക്രമായിരുന്നു. അയാള്‍ സ്‌ക്കൂളിനു സമ്മാനിച്ച പല്‍ച്ചക്രം മണിയായി ഉപയോഗിക്കാന്‍ പൂവും കായുമായി നിന്ന ചന്ദനമരത്തില്‍ കെട്ടിതൂക്കി.
ചന്ദനമരമുണങ്ങിയെങ്കിലും പല്‍ച്ചക്രം നേരിയ തുരുമ്പോടെ ഓരോ പീരിയഡും ഇരുമ്പു ദണ്‌ഡിന്റെ അടിയേറ്റു തളര്‍ന്ന്‌ ചന്ദനമരത്തില്‍ ഞാന്നു കിടന്നു.ഉണങ്ങിയ ചന്ദനമരം മാനോടുന്ന സ്‌ക്കൂള്‍ മൈതാനത്തിനരുകില്‍ അരഞ്ഞാണം നഷ്‌ടപ്പെട്ട കുട്ടിയെപ്പോലെ നിന്നു.
ചന്ദനഗ്രാമത്തിലേക്ക്‌ ഒരിക്കല്‍കൂടി സ്വാഗതം

Saturday, April 28, 2007

അഞ്ചുപൈസയുടെ വില

കുട്ടിക്കാലത്തെ ചില കളളത്തരങ്ങള്‍.
അച്ഛന്‌ ഷേവു ചെയ്യാന്‍ ബ്ലേഡ്‌ വേണം. 75 പൈസ തന്ന്‌ ബ്ലേഡു വാങ്ങാന്‍ പറഞ്ഞു വിട്ടു. ബ്ലേഡുവാങ്ങുക എന്നാല്‍ അത്ര എളുപ്പമുള്ള പണിയല്ല. ഒന്നൊന്നര മൈല്‍ വയലിലൂടെ നടന്ന്‌ സ്‌കൂളിനടുത്തുളള മേരിസ്‌റോറിലെത്തണം. അടുത്തുള്ള കട അതാണ്‌.
ഞാനും അനിയത്തിയും കൂടി വയലിലൂടെ നടന്നു. പക്ഷേ ഒരു പ്രശ്‌നം. അവള്‍ക്ക്‌ 'മുട്ടായി' വേണം. പഞ്ചസാര, ശര്‍ക്കര, കരുപ്പട്ടി തുടങ്ങി മധുരം തോന്നിക്കുന്ന എന്തും അവ കട്ടുതിന്നും. പഞ്ചസാര പാത്രം അമ്മ ഒളിപ്പിച്ചു വെയ്‌ക്കുകയാണു ചെയ്യാറ്‌.
അമ്മക്ക്‌ ആയൂര്‍വേദാശുപത്രിയില്‍ ജോലിയായിരുന്നതുകൊണ്ട്‌ ലേഹ്യത്തിന്‌ പഞ്ഞമുണ്ടായിരുന്നില്ല. പഞ്ചസാര കിട്ടിയില്ലെങ്കിലെന്ത്‌ ..ലേഹ്യം ശാപ്പിട്ടുകളയും അവള്‍. ഒരു വൈകുന്നേരം അവളെ കാണാഞ്ഞ്‌ അമ്മ അവളെ തിരക്കി നടന്നു. വിളിച്ചിട്ടും വിളികേള്‍ക്കുന്നില്ല. വീടിനു പുറകിലേക്കിറങ്ങി വിളിച്ചപ്പോള്‍ താഴേ കൈത്തോട്ടില്‍ നിന്നൊരു ഞരക്കം.
"എനിക്കിവടന്ന്‌ വരാമ്മേലാന്നേ.."
അന്നമ്മ ജോലിക്കു പോയ നേരം നോക്കി അവളെടുത്തു തിന്നത്‌ മാണിഭദ്രമായിരുന്നു.അങ്ങനത്തെ മധുരക്കാരിയേയും കൊണ്ടുള്ള ബ്ലേഡു വാങ്ങാന്‍ പോക്ക്‌ അത്ര പന്തിയല്ല. വഴിയില്‍ വെച്ചവള്‍ പറഞ്ഞു.
"മുട്ടായി മേടിക്കണം"
അന്ന്‌ 60 പൈസയാണ്‌ ബ്ലേഡിന്‌. ബാക്കി 15 പൈസയുണ്ട്‌. 15 പൈസക്ക്‌ പൊടിമിഠായി കിട്ടും. തേന്‍ മിഠായിയോ, നാരാങ്ങാമിഠായിയോ 3 എണ്ണം കിട്ടും. പക്ഷേ അവള്‍ക്കത്‌ പറ്റില്ല. 4 എണ്ണം വാങ്ങണം.ഞങ്ങള്‍ ആലോചനയായി.
50,25 തുട്ടുകളാണ്‌ കൈയ്യിലുള്ളത്‌. 25 പൈസയും വാങ്ങി അവള്‍ മേരിസ്റ്റോറില്‍ പോയി അവള്‍ 4 തേന്‍ മിഠായിയുമായി നിന്നു. അതുവരെ ഞാന്‍ മേരിസ്‌റ്റോറിനു കുറച്ചുമാറി വയലില്‍ നിന്നു. ബാക്കി 55 പൈസമാത്രം.
ഇനി എന്റെ ഊഴമാണ്‌. 5 പൈസക്ക്‌ എന്തു കണക്കുപറയാന്‍ എന്ന തോന്നലായിരുന്നു. പക്ഷേ മേരിസ്റ്റോറിലെ അപ്പാപ്പന്‍ 55 പൈസ കൊടുത്തപ്പോള്‍ ബ്ലേഡു തിരിച്ചു വാങ്ങി. നാളെതരാമെന്നു പറഞ്ഞിട്ടും കാര്‍ന്നോര്‌‌ കുലുങ്ങിയില്ല. ദാരിദ്ര്യവാസി.
ബ്ലേഡില്ലാതെ വീട്ടില്‍ ചെല്ലുന്ന കാര്യം ഒര്‍ക്കാന്‍ വയ്യ. അമ്മയെയാണ്‌ കൂടുതല്‍ പേടി. കൊല്ലും....മിഠായി നാലും വീതംവെച്ച്‌ തിന്നു കഴിഞ്ഞു. അടുത്ത കടയിലേക്ക്‌ പിന്നെയും ഒരു കിലോമീറ്റര്‍ നടക്കണം.
എന്തുചെയ്യാന്‍ നടക്കുക തന്നെ. മുഠായി നുണഞ്ഞ്‌ അവള്‍ വയലില്‍ നില്‌ക്കുകയാണ്‌. എന്റൊപ്പം വരില്ല. വിളിച്ചപ്പോള്‍ കൊഞ്ഞനം കുത്തി.
നിവൃത്തിയില്ല അടുത്ത കടയിലേക്ക്‌ തന്നെ നടന്നു. "നീ ഏതാ കൊച്ചേ?"
'അചഛന്‍, അമ്മ..വീട്‌...'.തുടങ്ങി നൂറു ചോദ്യങ്ങള്‍ക്കൊടുവില്‍ പിറ്റേന്ന്‌ 5 പൈസ കൊടുക്കണമെന്ന വ്യവസ്ഥയില്‍ ബ്ലേഡു തന്നു.
ബ്ലേഡു കാണുമ്പോഴൊക്കെ ഇക്കഥയോര്‍ക്കും. പത്തു പതിനഞ്ചുകൊല്ലം കഴിഞ്ഞു. പക്ഷേ ഇതേ വരെ അഞ്ചു പൈസ ചില്ലറയൊത്തില്ല. ഇനിയുമുണ്ടല്ലോ നാളെ...