Monday, November 6, 2017

ഇരുപത്തിനാലാമത്തെ വീട്!


ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറുമ്പോള്‍ വില കൊടുത്തു വാങ്ങിയ കുറേ വീട്ടുസാധനങ്ങള്‍ മാത്രം മാറുന്നു. പക്ഷേ, ചിലയിടങ്ങളിലെ തണുപ്പ് , ചന്ദന സുഗന്ധവുമായി പറന്ന അടുക്കളപ്പുക, കൂട്ടത്തോടെ പറന്നു നടന്ന വണ്ണാത്തിപ്പൂച്ചികളെന്നു വിളിച്ച തുമ്പികള്‍, മുറ്റത്തെ പാഷന്‍ ഫ്രൂട്ട് വള്ളിയില്‍ കൂടുകൂട്ടിയ ഇരട്ടത്തലച്ചി...
നോക്കിയാല്‍ കാണുന്ന ദൂരത്തെ മരക്കൊമ്പുകളില്‍ തൂങ്ങിയ തൂക്കനാം കുരുവിക്കൂട്...
അവയൊന്നും ഞങ്ങള്‍ പോയിടങ്ങളിലേക്കൊന്നും സ്ഥലംമാറി വന്നില്ലല്ലോ....
തൂക്കനാം കുരുവിക്കൂടിനെ ഓര്‍ക്കുമ്പോഴൊക്കെ തലകീഴായി കിടക്കുന്ന ഒരു കൂടായി തോന്നിയിരുന്നു. കാറ്റത്ത് ആടിയാടി കിടന്നിരുന്നുവെങ്കിലും അതിലെ കിളികളെത്ര സ്വസ്ഥമായിരിക്കുന്നുവെന്നും!
ഇരുപത്തിമൂന്നാമത്തെ വീട്ടിലിരുന്നു കൊണ്ടാണ് വീടുകളെപ്പറ്റി ചിന്തിച്ചത്. സ്വന്തമെന്ന വിചാരമുണ്ടായിരുന്നതും വാടകയ്ക്കുമായ ഇത്രയധികം വീടുകളില്‍ താമസിച്ചിരുന്നോ എന്ന അത്ഭുതമുണ്ടായിരുന്നു ആദ്യം. എങ്കില്‍ ഓരോ വീട്ടിലും ശരാശരി എത്രനാള്‍ താമസിച്ചിരിക്കും?
മുമ്പ് അമ്മച്ചിയുടെ ജോലിയും സ്ഥലം മാറ്റവുമാണ് വീടുകളില്‍ നിന്ന് വീടുകളിലേക്ക്
മാറാന്‍ കാരണമെങ്കില്‍ ഇപ്പോള്‍ ഞങ്ങളുടെ ജോലിയാണ്!
ഇനിയെങ്കിലും നിര്‍ത്തിക്കൂടെ ഈ ഓട്ടം?
പലവട്ടം കേട്ടു പഴകിയ ചോദ്യം .
അതിജീവനത്തിനുള്ളവ എവിടെയെല്ലാമാണ് ഇരിക്കുന്നതെന്ന് ആര്‍ക്ക് നിശ്ചയിക്കാനാകും?
മരമായിരുന്നുവെങ്കില്‍ ആഴത്തില്‍ വേരുകളുറപ്പിച്ച് നിന്നു നോക്കാമായിരുന്നു.
ജനിച്ച നാടുവിട്ടു പോകുന്നതിനെപ്പറ്റി സ്വപ്നങ്ങളില്‍ പോലുമില്ലായിരുന്നു.
മനുഷ്യന്റെ ജൈവ സ്വഭാവത്തിലൊന്ന് സഞ്ചാരമാണ്. അതിജീവനത്തിനു വേണ്ടിയുള്ള പലായനങ്ങള്‍...ഗുഹാവാസിയായ മനുഷ്യനില്‍ നിന്ന് രൂപത്തിലും ഭാവത്തിലും ഒരുപാട് പരിണാമങ്ങള്‍
സംഭവിച്ചു എങ്കിലും ജീവിതോപാധി തേടിയുള്ള യാത്ര അവസാനിക്കുന്നേയില്ല.
വിശപ്പു മാറിയാല്‍ സ്വസ്ഥമായി വിശ്രമിക്കാന്‍ ഇടം വേണം. അതാണ് വീട്. പക്ഷേ, നമ്മളതിനെ സ്വകാര്യ സ്വത്തിന്റെ
പരിധിയില്‍ കൊണ്ടു വെച്ചിരിക്കുന്നു!
ഗുഹാവാസിയില്‍ നിന്നും മനുഷ്യന്‍ സംസ്‌ക്കാരത്തിലേക്ക് പരിണമിക്കുമ്പോള്‍ എന്തെല്ലാം അത്ഭുതങ്ങളാണ്!
എന്റേത് എന്റേത് എന്ന് എത്രവട്ടം പറഞ്ഞാലും ഒന്നും സ്വന്തമേയല്ലെന്ന്
അറിയാഞ്ഞിട്ടല്ല. ഭൂമിയിലെ ജീവിതം ഒരു വാടക വീട്ടിലേതെന്നതു പോലെ അനിശ്ചിതത്വം
നിറഞ്ഞതാണെന്ന് അറിയാഞ്ഞിട്ടുമല്ല. എന്നിട്ടും മനുഷ്യന്‍ വലിയ വലിയ വീടുകളെ സ്വപ്നം കാണുന്നു.
ഞങ്ങളുടെ നാട്ടില്‍ ആദ്യമായി നിര്‍മ്മിച്ച രണ്ടു നില കെട്ടിടം അത്ഭുതത്തോടെ നോക്കി നിന്നത് ഇപ്പോഴുമോര്‍ക്കുന്നു. ആറിലോ ഏഴിലോ പഠിക്കുമ്പോഴായിരുന്നു അത്. കുടിയേറ്റ
ഗ്രാമമായതുകൊണ്ട് മുന്‍ നിര്‍മ്മിതികള്‍ ഒന്നു രണ്ടു മുനിയറകള്‍ മാത്രമായിരുന്നു.
കൂടുതലും പുല്ലുമേഞ്ഞ വീടുകളായിരുന്നു ചെറുപ്പത്തില്‍ കണ്ടിരുന്നത്. അങ്ങിങ്ങ്
പനയോലയോ ഓലയോ മേഞ്ഞവയും. ഓടുതന്നെ അപൂര്‍വ്വമായിരുന്നു. പിന്നെ പിന്നെ പുല്ല് ഓടിലേക്കും ആസ്ബറ്റോസ് ഷീറ്റിലേക്കും മാറി. അടുത്ത മാറ്റമായിരുന്നു കോണ്‍ക്രീറ്റ് ...
സ്ഥിരമായി ബസ്സില്‍ യാത്ര ചെയ്യുന്ന വഴിയില്‍ പുതിയൊരു വീട് ഉയര്‍ന്നു വന്നു. കൊട്ടാരങ്ങള്‍ക്കു ശേഷം ഞാന്‍ കണ്ട ഏറ്റവും വലിയ വീടായിരുന്നു
അത്. ഓഫീസില്‍ വീടുകളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ വീടും
സംസാരത്തിലേക്കു കടന്നു വന്നു.
'അതെന്താ വീടാ?' സഹപ്രവര്‍ത്തകന്‍ മുരളി ചോദിച്ചു . ചോദ്യഭാവത്തില്‍ നോക്കുമ്പോള്‍ അവന്‍ തന്നെ ഉത്തരവും പറഞ്ഞു
'രാക്ഷസ കോട്ടയെന്നു പറയണം'
അപ്പോഴാണ് കുഞ്ഞുനാളില്‍ കേട്ടു പതിഞ്ഞ കഥകളിലെ രാക്ഷസക്കോട്ടയോട് സാമ്യമുണ്ടല്ലോ ആ വീടിനെന്ന് അറിഞ്ഞത്.
എന്തിനായിരിക്കും ഇത്ര വലിയ വീടുകള്‍? ആ വീട്ടിലുള്ളവര്‍ സമാധാനത്തോടും സ്വസ്ഥതയോടും സന്തോഷത്തോടും ജീവിക്കുന്നുവോ?
അത്ര വലിയ വീടിനോടുള്ള അസൂയയാണോ? ഒരിക്കലും അങ്ങനൊരു വീടു പണിയാന്‍ സാധ്യമല്ലാത്തവരുടെ പ്രതികരണമാണോ രാക്ഷസക്കോട്ട എന്നത്?
സാധ്യമാകാന്‍ മാത്രം കഴിവുള്ളവര്‍ പലരും ചുറ്റുപാടിനേയും പ്രകൃതിയേയും സമൂഹത്തേയും ഓര്‍ത്ത് സംയമരാവുന്നുണ്ട്. അതു മറന്നുകൂടാ...
അവസാനിക്കാത്ത സ്വപ്നവുമായി ജീവിക്കുന്ന മനുഷ്യന്‍ പക്ഷേ പല ജീവിത
സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നു.
സമ്പന്നര്‍, മധ്യവര്‍ഗ്ഗം , പാവപ്പെട്ടവര്‍ ... അതില്‍ തന്നെ പിന്നെയും വിഭജനങ്ങള്‍...
വീടെന്ന സ്വപ്നം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ, വീടു വെയ്ക്കാനുള്ള ഇടവും അതിനു വേണ്ട സാമഗ്രികളും ഭൂമിയില്‍ നിന്നു തന്നെ കണ്ടെത്തണം. അത് എല്ലാവര്‍ക്കും വേണം. പരിമിത വിഭവങ്ങളെ ഇവിടുള്ളു.
പക്ഷേ, സാധ്യമാകുന്നില്ല. നമ്മുടെ വ്യവസ്ഥിതി സമ്മതിക്കുന്നില്ല എന്ന്
വേണമെങ്കില്‍ ഒറ്റവാക്കില്‍ പറയാം.
കേരളത്തില്‍ വലിയ വലിയ എത്രയോ വീടുകള്‍ അടഞ്ഞു കിടക്കുന്നു. കൊട്ടാര സദൃശ്യമായ എത്രയോ വീടുകള്‍ വരുന്നു. പക്ഷേ, അതിലേറെ ദരിദ്രര്‍ , ഇടത്തരക്കാര്‍ വീടില്ലാതെ പ്രയാസപ്പെടുന്നു. വാടക വീടുകള്‍ അന്വേഷിച്ചു നടന്ന് നടന്ന് കാലു കുഴയുന്നു.
വായ്പയെടുത്ത് വീടുവെച്ച് കടക്കെണിയിലാകുന്നു.
പണ്ട് വീടുവെയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ എനിക്ക് നിവൃത്തിയില്ലാഞ്ഞിട്ടാണ്. നിന്റെ ഇത്തിരി ഇടം ഞങ്ങള്‍ എടുക്കുന്നതില്‍ വിഷമിക്കരുതേ... ക്ഷമസ്വമേ എന്നു ഭൂമിയോട്
പറഞ്ഞുകൊണ്ടാണ് വീടുണ്ടാക്കാന്‍ ഒരുങ്ങിയിരുന്നതെന്ന് കോഴിക്കോട്ടെ ഏറെ മുതിര്‍ന്ന സുഹൃത്ത് രാഘവന്‍ നായര്‍ ഓര്‍മ്മിപ്പിച്ചു.
കല്ലും മണലും മരങ്ങളും വെള്ളവുമെല്ലാം ഇഷ്ടപ്പടിയെടുക്കാമെന്നും
എത്രയെടുത്താലും പിന്നെയും പിന്നെയും അവയെല്ലാം ഉണ്ടായിക്കൊള്ളുവെന്നും നാം
മനുഷ്യര്‍ കരുതി. പക്ഷേ, സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ ഇവയെല്ലാം
പൂര്‍ണ്ണമായും ഇല്ലാതാവുമെന്ന് തിരിച്ചറിയുന്നേയില്ല. അല്ലെങ്കില്‍ എനിക്കെടുക്കാം
വേറാര്‍ക്കും വേണ്ട എന്നു ചിന്തിക്കുന്നു.
കാട്ടിനുള്ളിലെ ചില ആദിവാസി ഗ്രാമങ്ങളില്‍ പോയിട്ടുണ്ട്. ഒരാള്‍ക്ക് കഷ്ടി
നില്ക്കാവുന്ന പൊക്കത്തിലുള്ള കുടിലുകള്‍ . ഒറ്റമുറി കുടിലുകള്‍...മൂലയില്‍ സദാ സമയവും എരിയുന്ന വിറകടുപ്പ്... അവരെ തണുപ്പില്‍ നിന്നു മോചിപ്പിക്കുന്നതും അടുപ്പിലെ ചൂടാണ്. പുതപ്പോ മാറ്റിയുടുക്കാനുള്ള വസ്ത്രങ്ങളോ ഇല്ല.
റെയില്‍വേ സ്റ്റേഷനുകളോട് ചേര്‍ന്ന് നാടോടികളും മറ്റും നീല പ്ലാസ്റ്റിക് ടാര്‍പ്പായകൊണ്ട് കുടില്‍ കെട്ടി താമസിക്കുന്നത് പതിവു കാഴ്ചയാണ്.
പക്ഷേ, അവരും ഭൂമിയില്‍ ജീവിക്കുകയാണ്.
അതേ സമയത്താണ് ആന്റിലിയ പോലുളള വീടുകള്‍ കാണുന്നത്. അതിനെ കടത്തിവെട്ടുന്ന വീടുകള്‍ നിര്‍മ്മിക്കണമെന്ന് വേറെ ചിലര്‍ വിചാരിക്കുന്നു. ആഗ്രഹങ്ങളങ്ങനെ നീണ്ടുനീണ്ടു പോകുന്നു.

വീടു വെയ്ക്കാനൊരുങ്ങുമ്പോള്‍ പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം ഇന്നു നിയന്ത്രിക്കുന്നുണ്ട്. അപ്പോഴും പ്രയാസപ്പെടുന്നത് ദരിദ്രരാണ്.
1970 ലെ ഭൂപരിഷ്‌ക്കരണം വിപ്ലവകരമായിരുന്നു എന്നു പറയുമ്പോഴും എത്രമാത്രം ഭൂമിയില്‍ കൃഷിയുണ്ടായി എന്നുകൂടി ആലോചിക്കേണ്ടതാണ്. റിയല്‍ എസ്റ്റേറ്റ് വികസനത്തിനു വേണ്ടിയുള്ള ഊഹക്കച്ചവടമാണ് നമുക്കു ചുറ്റും നടക്കുന്നത്.
ഒരുതരത്തില്‍ വീടുകൃഷിയാണ് നടക്കുന്നത്.
വീടെന്ന സ്വപ്നത്തിലേക്കു പോകുമ്പോള്‍ മോഹങ്ങള്‍ അനിയന്ത്രിതമാകുമ്പോള്‍ ഒന്ന്
കടിഞ്ഞാണിടാം. പ്രകൃതിയെ വല്ലാതെ ചൂഷണം ചെയ്യാതിരിക്കാന്‍.. വരും തലമുറയ്ക്ക്
വേണ്ടി ഇത്തിരി സൂക്ഷിച്ചു വെയ്ക്കാന്‍....
സ്വസ്ഥമായി തലചായ്ക്കാനൊരിടം എന്ന അവസ്ഥയെപ്പറ്റി ചിന്തിച്ചുകൊണ്ട് ഇരുപത്തിനാലാമത്തെ വീട് ഏതായിരിക്കും എന്നും എവിടെയായിരിക്കും എന്നും സ്ങ്കല്പിച്ചുകൊണ്ട് 'സ്വസ്ഥമായിരിക്കാന്‍' ശ്രമിക്കുന്നു!
വീട് ശരീരത്തിന് വിശ്രമിക്കാനുള്ളതാണ്.
മനസ്സ് ദൂരെയെങ്ങോ അലയുന്നു.
ഇരുപത്തിമൂന്നാമത്തെ വീട്ടിലിരുന്ന് പുറത്തേക്കു നോക്കുമ്പോള്‍ എത്രയെത്ര തുമ്പികളാണ് പാറിപ്പറന്ന് കളിക്കുന്നത്. ഞാന്‍ മറയൂരിലെ വണ്ണാത്തിപ്പൂച്ചികളുടെ കാലത്തേക്ക് പറക്കുന്നു അപ്പോള്‍…

1 comment:

offacabanas said...

The Borgata Hotel Casino & Spa in Atlantic City - MapYRO
Find your way around the casino, find where everything 강원도 출장안마 is located 아산 출장안마 with these helpful reviews from MapyRO. 양주 출장안마 All the 대전광역 출장안마 data and analysis 용인 출장마사지 that our users