Wednesday, February 13, 2013

സ്വതന്ത്രയായിരുന്ന ഈ സ്ത്രീ ബന്ധിതയായി




നബനീത സെന്‍


വിഷചികിത്സ ചെയ്തിരുന്ന നാളുകളിലൊന്നിലാണ് അമ്മച്ചിയുടെ ഉള്ളിലെ കലാകാരിയെ ഇവള്‍ തിരിച്ചറിയുന്നത്. അയല്‍വീട്ടിലെ കൂട്ടുകാരി വിഷം തൊട്ട് വന്നിരിക്കുകയാണ്. രാത്രി കൂട്ടായി വന്നതും അടുത്തവീ്ട്ടിലെ കൂട്ടുകാരികള്‍ തന്നെ. വീട്ടില്‍ അമ്മച്ചിയും അനിയത്തിമാരും മാത്രം. ഞങ്ങള്‍ കൗമാരക്കാരും യൗവ്വനത്തിന്റെ തുടക്കത്തിലുള്ളവര്‍ക്കുമിടയില്‍ മുതിര്‍ന്ന ഒരാള്‍ അമ്മച്ചി മാത്രമായിരുന്നു. ഞങ്ങളുടെ വര്‍ത്തമാനത്തിലും ചിരിയിലും കളിയിലേക്കും പ്രായത്തെ മാറ്റിവെച്ച് അമ്മത്തത്തെ മാറ്റിവെച്ച് അമ്മച്ചി ഇറങ്ങിവന്നു. രാത്രി വൈകുവോളം പാട്ടും നൃത്തവും പ്രസംഗവുമൊക്കെയായി.. അമ്മച്ചി നന്നായി നൃത്തം ചെയ്യുന്നതുകണ്ട് അമ്പരന്നു. എത്രയെത്ര പാട്ടുകള്‍..വിഷയം കൊടുക്കേണ്ട താമസം അതിനേപ്പറ്റി പ്രസംഗിക്കുകയായി..ഒരുപക്ഷേ ഞങ്ങള്‍ ചെറുപ്പക്കാരേക്കാള്‍ നന്നായി..ഇത്രനാളും ഈ കഴിവുകള്‍ എവിടെ ഒളിച്ചിരിക്കുകയായിരുന്നു? ഇവള്‍ അത്ഭുതപ്പെട്ടു.

കുഞ്ഞുന്നാളില്‍ അപൂര്‍വ്വമായിമാത്രം പാട്ടുപാടുന്നത് കേട്ടിട്ടുണ്ട്അതും ആരുമില്ലാത്തപ്പോള്‍ മാത്രം.

പാടുന്ന നാവിനെ മുറിച്ചേക്കുമെന്നോ, നൃത്തം ചെയ്യുന്ന കാലുകളെ തടഞ്ഞേക്കുമെന്നോ അമ്മച്ചി കരുതാന്‍ കാരണമെന്തായിരുന്നിരിക്കാം? തീര്‍ച്ചയായും ഞങ്ങളുടെ പിതാവോ വീട്ടുകാരോ എതിര്‍ക്കുക എന്നതിനേക്കാളേറെ സമൂഹം ഒരു സ്ത്രീക്കുമേല്‍ ഏല്‍പ്പിച്ചിരിക്കുന്ന ധര്‍മ്മത്തില്‍ കല ഇല്ല എന്നതു തന്നെയാണ് യാഥാര്‍ത്ഥ്യം. കല കുട്ടിക്കാലത്തിന്റേതു മാത്രമാകുന്നുഅതിലും വിലക്കുകളുണ്ട്.

കുഞ്ഞുങ്ങളെ നോക്കുക, വീടു പരിപാലിക്കുക, കൂടെ തൊഴിലുളളവള്‍ അതും ചെയ്യുകനേരമില്ലാതെ വട്ടം കറങ്ങുന്നതിനിടയില്‍ എന്തു കല? എന്തു സാഹിത്യം?

കൂടാതെ ഒളിഞ്ഞിരിക്കുന്ന വിലക്കുകള്‍ അനവധിയുണ്ട്. പക്ഷേ, പൊരുത്തപ്പെട്ടു ജീവിക്കുക എന്നതാണ് സ്ത്രീയുടെ ധര്‍മ്മമായി എല്ലാവരും പറയുക. ആരോടാണ് പൊരുത്തപ്പെടേണ്ടത് എന്നതിലാണ് കാര്യം. തന്റെ ഉള്ളിലെ വാസനകളെയെല്ലാം അടിച്ചമര്‍ത്തി മറ്റു ധര്‍മ്മങ്ങളില്‍ മുഴുകുമ്പോള്‍ സ്വാഭാവികമായും എപ്പോഴെങ്കിലും പൊട്ടിത്തെറിയുണ്ടായേക്കാം. അത് രൗദ്രഭാവത്തില്‍ കലിപൂണ്ടങ്ങനെ നില്ക്കും. പരിമിതികളെ മറികടക്കാന്‍ പ്രാപ്തയല്ലാത്തതുകൊണ്ട് അവള്‍ കുറച്ചു നേരത്തിനു ശേഷം ശാന്തയാകും.

പ്രാപ്തരാകുന്നവരാകട്ടെ ഓരോരോ ബന്ധനത്തേയും മുറിച്ചു കടക്കാന്‍ ശ്രമിക്കും. ചിലരാകട്ടെ മക്കളിലൂടെ സാഫല്യമണയാന്‍ കൊതിക്കും.

അമര്‍ത്യാസെന്നിനെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കേ വിചാരിക്കാതെ കൈയ്യിലെത്തിയ പുസ്തകമായിരുന്നു ജനനി.

സംഗീത്തില്‍, നൃത്തത്തില്‍, എഴുത്തില്‍, ചിത്രരചനയില്‍, പത്രപ്രവര്‍ത്തനത്തിലൊക്കെ പ്രാവീണ്യം തെളിയിച്ച ഇരുപതോളം സ്്ത്രീകള്‍ മാതൃത്വത്തെ, മകളെ, അമ്മയെപ്പറ്റി എഴുതിയ പുസ്തകം. കുറച്ചു പഴയൊരു പുസ്തകം.

അമര്‍ത്യാസെന്നിന്റെ ഭാര്യയായിരുന്ന നബനീത സെന്‍ അവരുടെ അമ്മയാകലിനെ പറ്റിയുള്ള അനുഭവത്തെ ഇങ്ങനെ കുറിക്കുന്നു

'അതിനാല്‍, ആ നിമിഷം മുതല്‍ സ്വതന്ത്രയായിരുന്ന ഈ സ്ത്രീ ബന്ധിതയായി'

ഒരു അമ്മയാകാന്‍ താന്‍ യോഗ്യയാണോ എന്ന് അവര്‍ പലവട്ടം ചിന്തിക്കുന്നുണ്ട്.

വിവാഹത്തിന് മാസങ്ങള്‍ക്കുമുന്‍പ് അവരുടെ ആദ്യ കവിതാസമാഹാരം പുറത്തുവന്നിരുന്നു. എന്നാല്‍ വിവാഹശേഷം കവിതയെ അവഗണിക്കുകയായിരുന്നു എന്ന് അവര്‍ പറയുന്നു. അതിനു കാരണമായി പറയുന്നത് മാതൃത്വമെന്നത് വളരെ ദുഷ്‌ക്കരമായ ധര്‍മ്മമായിരുന്നെങ്കിലും അതിനേക്കാളേറെ കുടുംബിനിയുടെ വേഷമായിരുന്നു സാഹിത്യപരമായ സ്വത്വത്തെ ഇല്ലാതാക്കിയത് എന്നായിരുന്നു. അത് തിരിച്ചറിഞ്ഞത് അമര്‍ത്യമായുള്ള വേര്‍പിരിയലിലാണ്.

'ഭാര്യ, അമ്മ, പാചകക്കാരി, െ്രെഡവര്‍, വിദ്യാര്‍ഥി, ആതിഥേയ എന്നിങ്ങനെയുള്ള ബഹുമുഖധര്‍മ്മങ്ങളില്‍ അങ്ങേയറ്റം മുഴുകിയരുന്ന ഞാന്‍ എഴുത്തിന്റെ അഭാവം അറിഞ്ഞതേയില്ല. എന്നാല്‍ ജീവിതത്തിന്റെ ഒരു വശത്തെ അവഗണിക്കുകയായിരുന്നപ്പോള്‍ മറ്റൊരു ഭാഗത്തിനു രൂപം കൊടുക്കാനായി മുഴുവന്‍ ശ്രദ്ധയും വിനിയോഗിച്ചുകൊണ്ടിരുന്നു. ദൗര്‍ഭാഗ്യവശാല്‍, ഞാന്‍ ശ്രദ്ധയോടെ പടുത്തുയര്‍ത്തിയ ആ വീട്, ഒരു സുപ്രഭാതത്തില്‍ തകര്‍ന്നടിഞ്ഞു വീണു. ഞാന്‍ അവഗണിച്ചിരുന്ന കവിത, എന്റെ അക്കാദമിക ജോലിയോടു ചേര്‍ന്ന് എനിക്ക് അന്തിമമായ രക്ഷയേകി...'

ഇങ്ങനെ പറയുന്ന നബനീത എന്നാല്‍ തന്റെ അമ്മയ്ക്ക് അമ്മയുടെ സര്‍ഗ്ഗാത്മകജീവിതത്തെ ഇല്ലാതാക്കിയത് മാതൃത്വമായിരുന്നു എന്നു പറയുന്നു. ഒരു വലിയ എഴുത്തുകാരിയായിരുന്ന അവര്‍ അതൊക്കെവിട്ട് മുഴുവന്‍ സമയ അമ്മയാവുകയും കുറേ വര്‍ഷങ്ങള്‍ക്കുശേഷം , അവര്‍ നബനീതയെ അതിന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നതായി പറയുന്നു. മകള്‍ക്കുവേണ്ടി തന്റെ സൃഷ്ടിപരമായ ജീവിതം ത്യജിച്ചുവെന്ന് അവര്‍ പലവട്ടം പരാതിപ്പെട്ടു. നബനീതയില്‍ അത് അപരാധബോധം ഉണ്ടാക്കിയിരുന്നുവെന്നും നിങ്ങള്‍ അങ്ങനെ ചെയ്തി്ല്ലായിരുന്നുവെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു! എന്നു പറയാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പറയുന്നു.
മക്കള്‍ തടഞ്ഞിട്ടല്ല ഒരമ്മയും തന്റെ സര്‍ഗ്ഗാത്മജീവിതം ഒഴിവാക്കുന്നത്. സാഹചര്യം കൊണ്ടും അവരുടെ ഉള്ളിന്റെ ഉള്ളിലെ തോന്നലുകള്‍ കൊണ്ടും ധൈര്യമില്ലായ്മ കൊണ്ടുമൊക്കെയാണെങ്കിലും മിക്ക അമ്മമാരും മക്കളെ തന്നെ കുററപ്പെടുത്തും. ആ കുറ്റപ്പെടുത്തല്‍ മക്കള്‍ ഇഷ്ടപ്പെടുമെന്നു തോന്നുന്നില്ല. പലപ്പോഴും അമ്മയ്ക്കും മക്കള്‍ക്കുമിടയിലായിരിക്കില്ല പ്രശ്‌നം. കണ്ടു നില്ക്കുന്നവരിലായിരിക്കും. മക്കളുടെ പേരുപറഞ്ഞുകൊണ്ട് നല്ല അമ്മയാവാന്‍ പരിശീലിപ്പിക്കുക...ഉപദേശിക്കുക...
കുറ്റപ്പെടുത്താതിരിക്കുന്ന ചില അമ്മമാര്‍ മക്കളിലൂടെ തന്റെ സ്വത്വത്തെ കണ്ടെത്താന്‍ ശ്രമിക്കും.
 തുടര്‍ന്ന് ഇവിടെ വായിക്കുക


3 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

അമ്മ എല്ലാ വിചാരവികാരങ്ങളുമുള്ള സര്‍ഗ്ഗശക്തിയുമുളള മനുഷ്യനാണ് ....

മാതൃഭൂമിയില്‍ മുഴുവന്‍ വായിച്ചു ... വളരെ മനോഹരമായി എഴുതി .. നല്ല ഒരു ലേഖനം

Unknown said...

Amma vakkupole ethra snehamanu nalkunnth

Echmukutty said...

ഈ ലേഖനം നന്നായി മൈന. ആരും കാണാത്തത്, കണ്ടാലും തിരിച്ചറിയാത്തത്, തിരിച്ചറിഞ്ഞാലും മറക്കുന്നത്........ അതാണീ ലേഖനത്തിലെ വിഷയം..
അഭിനന്ദനങ്ങള്‍.