Sunday, July 6, 2008

ഞങ്ങള്‍ക്ക്‌ ആകാശമിഠായികളാവണം

എന്റെ ഹൈസ്‌കൂള്‍കാലത്താണ്‌ റേഡിയോയില്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രേമലേഖനം നാടകരൂപത്തില്‍ കേട്ടത്‌. സാറാമ്മയും കേശവന്‍നായരും കുഞ്ഞുണ്ടായാല്‍ പേരിടുന്നതിനെക്കുറിച്ചു തര്‍ക്കിക്കുമ്പോള്‍ ഞാന്‍ കാതോര്‍ത്തിരുന്നു. ഞങ്ങള്‍ക്കിട്ടതുപോലുള്ള പേരായിരിക്കുമോ?
ഇല്ല. മതമേതെന്നറിയാത്ത പേര്‌ `ആകാശമിഠായി`

മറ്റൊരു സാറാമ്മയുടേയും കേശവന്‍നായരുടേയും മക്കളായിരുന്നു ഞങ്ങള്‍. അല്ലെങ്കില്‍ ഏഴാംക്ലാസ്സിലെ `വിവാദ`പാഠഭാഗത്തിലെ അന്‍വര്‍ റഷീദിന്റെയും ലക്ഷ്‌മീദേവിയുടേയും മക്കള്‍.
ഉമൈബാന്‍, നുസൈബാന്‍, മെഹര്‍ബാന്‍ എന്നിങ്ങനെ അന്‍വര്‍ റഷീദിന്റെ മതം സൂചിപ്പിക്കുന്ന മൂന്നുപേരുകളാണ്‌ ഞങ്ങള്‍ക്കുളളത്‌. ചിലര്‍ക്കെങ്ങിലും നാവല്‌പം വളക്കേണ്ട അല്‌പം നീണ്ടപേരുകള്‍...ഒരു കൊച്ചുകൂടി ഉണ്ടായാല്‍ ടെമ്പോവാന്‍ എന്നുപേരിടുമായിരുന്നോ എന്ന്‌ ഞങ്ങളുടെ അയല്‍വാസി ഷാജിച്ചേട്ടന്‍ ചോദിച്ചു. ഷാജിച്ചേട്ടന്‍ പലപ്പോഴും ടെമ്പോവാന്‍ കൂടി ചേര്‍ത്തായിരുന്നു വിളിച്ചിരുന്നതും.

ഏഴാംക്ലാസ്സിലെ `വിവാദ`പാഠഭാഗം വായിച്ചപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്‌ തോന്നിയത്‌. എന്റെ ഏഴാംക്ലാസ്സില്‍ അങ്ങനെയൊരു പാഠമില്ലാതപോയതില്‍ സങ്കടവും തോന്നി.
അഞ്ചിലോ ആറിലോ പഠിക്കുമ്പോള്‍ ഞാനും അനിയത്തിയും നിലത്തുവിരിച്ച കിടക്കയില്‍ അമ്മയുടെ ഇടതും വലതുമായി കിടന്നുകൊണ്ട്‌ വയറ്റില്‍ കെട്ടിപ്പിടിച്ച്‌ ചോദിച്ചു.
`എന്തിനാ ഞങ്ങള്‍ക്കിങ്ങനത്തെ പേരിട്ടത്‌?`

ഒരേമതത്തില്‍പ്പെട്ടവരുടെ മക്കളായിരുന്നിട്ടും കൂട്ടുകാരില്‍ ഭൂരിപക്ഷത്തിനും മതമേതെന്ന്‌ തിരിച്ചറിയാത്ത പേരുകള്‍ കേട്ടാണ്‌ ആ ചോദ്യം ഞങ്ങള്‍ ചോദിച്ചത്‌. രണ്ടു മതങ്ങളില്‍പ്പെട്ടവര്‍ മക്കള്‍ക്ക്‌ മതമറിയുന്ന പേരിട്ടതിലായിരുന്നു ഞങ്ങളുടെ ആ പ്രതിഷേധം.

ആ രാത്രി തന്റെ നടക്കാതെപോയ സ്വപ്‌നങ്ങളെക്കുറിച്ച്‌ അമ്മ എട്ടും പത്തും വയസ്സുകാരായ മക്കളോട്‌ പറഞ്ഞു.
`നിങ്ങള്‍ക്ക്‌ ജാതി അറിയാത്ത പേരിടണോന്നായിരുന്നു എനിക്ക്‌...നിങ്ങടെ അപ്പനുംകൂടി അങ്ങനെ തോന്നണ്ടേ?`...അന്‍വര്‍ റഷീദിന്‌ മക്കള്‍ക്ക്‌ പേരിടുന്നതില്‍ ഒരുറച്ച തീരുമാനെടുക്കാന്‍ കഴിഞ്ഞില്ലെന്ന്‌ അമ്മ കുറ്റപ്പെടുത്തി.
വിവാഹത്തോടെ അമ്മയെ വീട്ടുകാര്‍ പടിയടച്ച്‌ പിണ്ഡം വെച്ചതാണ്‌. എന്നാല്‍ അത്തയുടെ വീട്ടുകാരാണെങ്കില്‍ മരുമകളെ ഒരുപാധിയുമില്ലാതെ സസന്തോഷം സ്വീകരിക്കുകയും ചെയ്‌തു. അവരുടെ ആ സ്‌നോഹത്തിനുമുന്നില്‍ മക്കളുടെ പേരുകള്‍ സ്വയം തീരുമാനിക്കാനാവാതെ മനസ്സില്ലാമനസ്സോടെ വിട്ടുകൊടുക്കുകയായിരുന്നു. പിന്നീട്‌ പലപ്പോഴും അമ്മ ജീവിതത്തിനും മതത്തിനുമിടയില്‍ ഒറ്റയക്ക്‌ തീരുമാനമെടുക്കാനാവാതെ പലവിട്ടുവീഴ്‌ചകളും ചെയ്യുന്നത്‌ ഞങ്ങള്‍ കണ്ടു.

മതവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വീട്ടുകാര്‍ വലിയ നിര്‍ബന്ധം പിടിച്ചില്ല. അതിലുമേറെ അമ്മ അന്ന്‌ മദ്രസകളില്ലാത്ത മറയൂരിലായിരുന്നു മക്കളേയും കൊണ്ട്‌ ജോലിനോക്കിയിരുന്നത്‌. ഒരിക്കലും അമ്മ അവരുടെ മതം ഞങ്ങളില്‍ അടിച്ചല്‌പിക്കാന്‍ ശ്രമിച്ചില്ല. അത്തയും(അച്ഛന്‍).
എന്നിട്ടും മറയൂരിലെ യു.പി. സ്‌കൂളില്‍ ചേരും മുമ്പ്‌ അത്തത്തയുടേയും അത്താമ്മയുടേയും അടുത്തായിരുന്നപ്പോള്‍ ഞങ്ങള്‍ ഓത്തുപള്ളിയില്‍ പോയിരുന്നു. പള്ളിയോട്‌ ചേര്‍ന്ന വരാന്തയായിരുന്നു അന്ന്‌ ഓത്തുപള്ളി. ആയിടക്ക്‌ മതപഠനം കഴിഞ്ഞിറങ്ങിയ നാട്ടുകാരനായ കൊച്ചുസ്‌താദ്‌്‌ ഞങ്ങളെ പരിചയപ്പെട്ടു. പേരുചോദിച്ചു. പേരില്‍ തൃപ്‌തനായി. നാട്ടുകാരനായതുകൊണ്ട്‌ മാതാപിതാക്കളുടെ പേരു ചോദിച്ചു. അന്ന്‌ ഏഴുവയസ്സുകാരിയായ അനിയത്തി അമ്മയുടെ പേര്‌ ലക്ഷ്‌മിദേവി എന്നു പറഞ്ഞു.

ആ പേര്‌ ഇനിയാരോടും പറയരുതെന്ന്‌ അദ്ദേഹം ഞങ്ങളെ താക്കീതു ചെയ്‌തു.
പിന്നെയും എത്രയോ കഴിഞ്ഞാണ്‌ മതം ഞങ്ങളുടെ മനസ്സിനെ പിടിച്ചുലക്കാന്‍ തുടങ്ങിയത്‌.
അച്ഛനും അമ്മയും ഒരേ സമുദായത്തില്‍പ്പെട്ടവരായിരുന്നിട്ടും കൂട്ടുകാരിയുടെ രജിസ്‌ട്രറില്‍ മതവും ജാതിയും ഇല്ലെന്നറിഞ്ഞപ്പോല്‍ ഞാന്‍ അമ്പരുന്നു. അച്ഛനമ്മമാരുടെ തീരുമാനം അങ്ങനെ ആയിരുന്നത്രേ. വലുതാവുമ്പോള്‍ സ്വയം തീരുമാനിക്കട്ടെ എന്ന്‌.

ഞങ്ങളുടെ അച്ഛനുമമ്മയും വ്യത്യസ്‌തമതങ്ങളില്‍പ്പെട്ടവരായിരുന്നിട്ടും സമൂഹം പുരുഷനു നല്‌കുന്ന അമിതാപ്രാധാന്യത്തില്‍ അവന്റെ മതം ഞങ്ങളുടെ എസ്‌. എസ്‌. എല്‍. സി. ബുക്കില്‍ സ്ഥാനം പിടിച്ചു. എന്നാല്‍ ബുക്കിലെ അമ്മയുടെ പേര്‌ ലക്ഷ്‌മിദേവി എന്നു തന്നെയായിരുന്നു.

ഞങ്ങളെപ്പോലെ മിശ്രവിവാഹിതരുടെ മക്കള്‍ ഒരുപാടു പേരുണ്ടായിരുന്നു കൂടെ...ഞങ്ങളൊന്നും മതമില്ലായ്‌മയെക്കുറിച്ചല്ല ചിന്തിച്ചത്‌. മതനിഷേധത്തെക്കുറിച്ചുമല്ല. മതങ്ങളുടെ സമന്വയങ്ങളെക്കുറിച്ചും നന്മയേക്കുറിച്ചുമാണ്‌.
ഞങ്ങള്‍ ഖുര്‍-ആന്‍ വായിച്ചു, പ്രാര്‍ത്ഥിച്ചു, നൊയമ്പുനോക്കി...ആരുടേയും നിര്‍ബന്ധത്തിലല്ല..ചിലവഴികളിലൂടെ ചിലനേരങ്ങളില്‍ നടന്ന്‌ അമ്പലനടയിലെത്തി. ക്രൂശിതരൂപത്തിനു മുന്നില്‍ മുട്ടുകുത്തി. അപ്പോഴൊക്കെ മൂന്നാംക്ലാസില്‍ സാമൂഹ്യപാഠം പഠിപ്പിച്ച അമ്മിണി ടീച്ചറെ ഓര്‍ത്തു. ഏത്‌ ആരാധാനലയം കണ്ടാലും ശിരസ്സുനമിക്കണമെന്ന്‌‌ അവര്‍ ഒരിക്കല്‍ പറഞ്ഞത്‌ എന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു.

എന്നാല്‍ അഞ്ചാംക്ലാസിലെ മധ്യവേനലവധിക്ക്‌ നാട്ടില്‍ പോയപ്പോള്‍ അമ്മായി എന്നെ വീണ്ടും ഓത്തുപള്ളിയിലെ രണ്ടാംക്ലാസ്സില്‍ ചേര്‍ത്തു. അനുഷ്‌ഠാനങ്ങളെക്കുറിച്ചുള്ള അറബിമലയാളം പുസ്‌തകത്തിലെ ഹൈളും നിഫാസും എന്തെന്നറിയാതെ അന്തിച്ചു. സംഭോഗത്തിനുശേഷം കുളിക്കണം, കുളിച്ചാലെ ശുദ്ധിയാവൂ എന്നുവായിച്ച്‌ വിഡ്‌ഢിയായി. അഞ്ചാംക്ലാസുകാരിക്ക്‌ എന്താണ്‌ സംഭോഗം? (ഞാനല്‌പം പുറകിലാണ്‌..സാധാരണ സ്‌കൂളില്‍ മൂന്നിലോ നാലിലോ പഠിക്കുമ്പോഴാണ്‌ മദ്രസയില്‍ രണ്ടിലെത്തുന്നത്‌‌)
ഏഴാംക്ലാസിലെ കുട്ടി മതനിരപേക്ഷതയെക്കുറിച്ചുള്ള പാഠം പഠിക്കുന്നത്‌ അനുചിതവും അനവസരത്തിലുമാണെന്ന്‌ ചിലര്‍ക്ക്‌ തോന്നുന്നുണ്ടെങ്കില്‍ ഓത്തുപള്ളിയില്‍ വലിയ അശൂദ്ധിയും ചെറിയ അശുദ്ധിയും പഠിക്കുന്നത്‌ ഏഴോ, എട്ടോ വയസ്സിലാണെന്നോര്‍ക്കണം.

` മതമില്ലാത്ത ജീവന്‍ ` എന്ന പാഠം കണ്ട്‌ സമരത്തിനിറങ്ങുന്ന മതമേധാവികളും, സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയക്കാരുമറിയണം ഞങ്ങള്‍ ആ പാഠം കണ്ട്‌ അതിയായി സന്തോഷിക്കുന്നുവെന്ന്‌. അതില്‍ ഒരു മതവികാരവും വ്രണപ്പെടാനില്ലെന്ന്‌.

രാജീവിനേയും സോണിയയേയും, ടി.വി തോമസിനേയും ഗൗരിയേയും, വയലാര്‍ രവിയേയും മേഴ്‌സിയേയും കണ്ട്‌ ഒരാവേശം തോന്നിയിരുന്നു വിവാഹത്തിന്‌ മുമ്പ്‌ എന്ന്‌ അമ്മ പറഞ്ഞു.


മുതിര്‍ന്നപ്പോള്‍ എനിക്ക്‌ ക്രിസ്‌ത്യാനി പയ്യനെ പ്രണയിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ഒരാള്‍ക്കും എന്റെ മനസ്സില്‍ കേറിക്കൂടാന്‍ കഴിഞ്ഞില്ല. നെഹ്‌റു യുവകേന്ദ്രയില്‍ എന്‍. എസ്‌. വി. ആയിരുന്നപ്പോള്‍ ആഴ്‌ചക്കൊന്ന്‌ വെച്ച്‌ തൊടുപുഴയില്‍ പോകണമായിരുന്നു. അവിടെ നിന്ന്‌ എന്നെകണ്ട റഫീക്കിന്‌ വിവാഹം കഴിക്കണമെന്നു തോന്നി. എന്റെ പേരിലെ മതമായിരുന്നു അവന്റെ കല്ല്യാണാലോചനക്ക്‌ കാരണം. പലവട്ടം എന്നെ ഫോണ്‍ ചെയ്‌ത്‌ ചോദിച്ചു. പക്ഷേ വിവാഹത്തെക്കുറിച്ച്‌ കൃത്യമായ കാഴ്‌ച്ചപ്പാടുണ്ടായിരുന്നതുകൊണ്ട്‌ ഒരുദിവസം അവന്റെ ഓഫീസിലേക്ക്‌ ഞാന്‍ കയറിച്ചെന്നു. ധൈര്യപൂര്‍വ്വം എന്റെ അമ്മ ലക്ഷ്‌മീദേവിയാണെന്നു പറഞ്ഞു. അവന്റെ മുഖം കരുവാളിച്ചു അപ്പോള്‍.
പലപ്പോഴും സങ്കരയിനം എന്ന്‌ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്‌. ടി*ഡി വിത്ത്‌ എന്നു വിളിച്ച്‌ ഭര്‍ത്താവ്‌ കളിയാക്കാറുമുണ്ട്‌.
അതേ ഞങ്ങള്‍ ടി*ഡി കളാണ്‌. സമ്മതിക്കുന്നു.
ഞങ്ങളുടെ പേര്‌ എന്തുതന്നെയായാലും ഞങ്ങള്‍ ആകാശമിഠായികളാണ്‌.
ആകാശമിഠായികള്‍ മാത്രം!

മാതൃഭൂമി വാരാന്തപ്പതിപ്പ്‌ 06.07.2008

40 comments:

Myna said...

ea jabbar said...
അഭിനന്ദനങ്ങള്‍ മൈന!
മാതൃഭൂമിയിലെ ഇന്നത്തെ സൃഷ്ടി നന്നായി.
7 വയസ്സുള്ള കുട്ടിക്ക് ‘വലിയ ശുദ്ധിയും’‘’‘ ’ചെറിയ ശുദ്ധിയും ‘’ഹൈളും നിഫാസും‘ സംഭോഗവുമൊക്കെ മനസ്സിലാകും! 12 വയസ്സുള്ള കുട്ടിക്കു മതേതരത്വം മനസ്സിലാകില്ല ! അസ്സല്‍ കമന്റ്!!

മൂര്‍ത്തി said...

നന്നായി........

ഗുപ്തന്‍ said...

പതിവു പോലെ നല്ല പോസ്റ്റും മികച്ച നിരീക്ഷണങ്ങളും. അഭിനന്ദനങ്ങള്‍ മൈന.

‍ശരീഫ് സാഗര്‍ said...

മാതൃഭൂമിയില്‍ വായിച്ചിരുന്നു. ചില ചോദ്യങ്ങള്‍ ബാക്കിയുണ്ട്‌. ചര്‍ച്ചയാവാം. സാറാമ്മയുടെയും കേശവന്‍നായരുടെയും കുട്ടിക്ക്‌ ആകാശമിഠായി എന്ന പേരിടാമെന്നു സങ്കല്‍പിക്കുന്ന ബഷീറിന്റെ മക്കളുടെ പേരുകള്‍ ഷാഹിന, അനീസ്‌ എന്നിങ്ങനെയാണ്‌. പ്രേമലേഖനം എഴുതി കൊല്ലങ്ങള്‍ക്കു ശേഷവും സ്വന്തം ജീവിതത്തില്‍ വിപ്ലവം സഷ്ടിക്കാനുള്ള ഗ്രേറ്റ്‌നസ്സ്‌ ബഷീറിനില്ലായിരുന്നു.
ആര്‍ത്തവം, സംഭോഗം, പ്രസവരക്തം എന്നിങ്ങനെയുള്ള മദ്രസ്സാ പാഠങ്ങളെപ്പറ്റിയും പുതിയ ലൈംഗികവിദ്യാഭ്യാസ വിവാദത്തെക്കുറിച്ചും ഞാന്‍ ഒരു മതപണ്ഡിതനോട്‌ ചോദ്യമുന്നയിച്ചപ്പോള്‍ ഇക്കാര്യങ്ങള്‍ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പോ അല്ലെങ്കില്‍ പക്വതയെത്തിയതിനു ശേഷമോ പഠിപ്പിക്കേണ്ടതാണെന്നും സമ്മര്‍ദ്ദകാലത്ത്‌ പഠിപ്പിച്ചാല്‍ അതു പ്രയോഗിക്കാനുള്ള തോന്നലുണ്ടാകുമെന്നാണ്‌. ഈ മറുപടിയില്‍ ന്യായമുണ്ടെന്ന്‌ തോന്നുന്നു. മരണമെന്താണെന്നു നമ്മള്‍ അനുഭവിച്ചിട്ടില്ലാത്തതിനാല്‍ മരണത്തെപ്പറ്റി പറയരുത്‌ എന്നു പറയും പോലെയുള്ള വിഡ്‌ഢിത്തമാണ്‌ മൈന ഉന്നയിക്കുന്നത്‌.
മറ്റൊരു കാര്യം മൈനയുടെ വ്യക്തിപരമായ അനുഭവങ്ങളാണ്‌ മതമെന്ന തെറ്റിദ്ധാരണയാണ്‌. തിരുത്തേണ്ട. തിരുത്തിയാല്‍ പിന്നെ മാതൃഭൂമിയില്‍ എഴുതാനാവില്ല.
സ്വന്തം അനുഭവങ്ങള്‍ മാത്രമാണ്‌ മതമെന്നു ധരിക്കുന്നത്‌ ഒന്നുകില്‍ മൈനയുടെ മതബോധത്തിന്റെ ദൈന്യതയോ അല്ലെങ്കില്‍ വ്യക്തമായ മറ്റുവല്ല ലക്ഷ്യങ്ങളോ കൊണ്ടാവാം.

ഈ ബ്ലോഗ്‌ ശ്രദ്ധിച്ചേക്കുക
http://shareefsagar.blogspot.com/

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഏഴാം ക്ലാസിലെ സാമൂഹ്യ പാഠപുസ്തകം മതനിരാസനത്തെ പ്രോല്‍‌സാഹിപ്പിയ്ക്കുന്നു എന്നു പ്രചരിപ്പിയ്ക്കുന്നവര്‍ക്കുള്ള മറുപടി ആണ് മൈനയുടെ ഈ ലേഖനം.ഇന്ന് മാതൃഭൂമിയില്‍ ഇതു വായിച്ചപ്പോള്‍ തന്നെ ഇതിലെ ആര്‍ജ്ജവം എന്നെ വളരെ ആകര്‍ഷിച്ചു.സ്വന്തം മതം തിരഞ്ഞെടുക്കാന്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തി ആകുമ്പോള്‍ അവസരം കൊടുക്കുന്നതില്‍ എന്താണ് തെറ്റ്?ഒരാള്‍ക്കു മതത്തില്‍ വിശ്വസിയ്ക്കാനും അതു പ്രചരിപ്പിയ്ക്കാനുമുള്ള അവസരം വേണം എന്നു വാദിയ്ക്കുമ്പോള്‍, മതത്തില്‍ വിശ്വസിയ്ക്കാത്തവര്‍ ഉണ്ടെന്നും അവര്‍ക്കും ചില അവകാശങ്ങള്‍ ഉണ്ടെന്നുമുള്ള കാര്യം വിസ്മരിയ്ക്കപ്പെടരുത്.ഒരു പാഠപുസ്തകം എന്നതു ഈ ആശയങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്നവയും അവയെക്കുറിച്ച് ആശയ സംവാദം സാദ്ധ്യമാക്കുന്നതുമായിരിയ്ക്കണം.അവയെ എതിര്‍ക്കുന്നവര്‍ സംവാദങ്ങളെ ഭയപ്പെടുന്നവര്‍ ആണ്.ഭൂമി പ്രപഞ്ചകേന്ദ്രമല്ല എന്ന് പറഞ്ഞതിനു ബ്രൂണോയെ ജീവനോടെ ചുട്ടെരിച്ചവരുടെ പിന്മുറക്കാര്‍ ആണ്.

തികച്ചും സന്ദര്‍ഭോജിതവും ഉറച്ച വാദമുഖങ്ങള്‍ നിറഞ്ഞതുമാണ് മൈനയുടെ ലേഖനം.

riyaz ahamed said...

സന്തോഷം!

d said...

അസ്സലായി.. അഭിനന്ദനങ്ങള്‍..

പാമരന്‍ said...

നല്ല നിരീക്ഷണങ്ങള്‍ മൈന.

ഓ.ടോ. അടിമാലിക്കാരനായ ഒരു സുഹൃത്തുണ്ട്‌ എനിക്ക്‌. അയാളുടെ അച്ഛന്‍ മുസ്ലിം. അമ്മ ക്രിസ്ത്യാനി. മതമില്ലാത്ത ജീവനായി വളര്‍ന്ന്‌ ഒരു ഹിന്ദു പെണ്‍കുട്ടിയെ കല്യാണം കഴിച്ച്‌ മതസൌഹാര്‍ദ്ദം മുഴുവനാക്കി. അവര്‍ക്കുണ്ടായ രണ്ടുമക്കളെയും മതമില്ലാതെതന്നെ വളര്‍ത്തുന്നു.

ഹരിയണ്ണന്‍@Hariyannan said...

നല്ല നിരീക്ഷണങ്ങള്‍ തന്നെ!
മതത്തിനും ജാതിക്കും അതീതമായി മക്കളെ വളര്‍ത്തണം!

പക്ഷേ, മിക്കവാറും കണ്ടിട്ടുള്ളത് കല്യാണത്തോടെ പെണ്ണ് ആണിന്റെ മതത്തിലേക്ക് മാറുന്നത് അല്ലെങ്കില്‍ ആണ് കൂടുതല്‍ ‘സൌകര്യ’ങ്ങളുള്ള പെണ്ണിന്റെ മതത്തിലേക്ക് മാറ്റപ്പെടുന്നതാണ്!

മിശ്രവിവാഹിതര്‍ ‍മക്കളുടെ മതം (എസ്.എസ്.എല്‍.സി.ബുക്കിലെങ്കിലും!)
സ്വീകരിക്കുമ്പോള്‍ ബുദ്ധിപരമായി ന്യൂനപക്ഷ ആനുകൂല്യമുള്ള വിഭാഗത്തിലേക്ക് മക്കളെ ബലികൊടുക്കുന്നു!
അമ്മയുടെ മതത്തെയും അപ്പന്റെ മതത്തേയും ഒരുപോലെ സ്വീകരിക്കാനുള്ള “ജീവന്റെ”അവസരങ്ങളുടെ കടക്കല്‍ കത്തിവക്കപ്പെടുന്നു!

ഗുരുദേവന്റെ “ഒരുജാതി ഒരുമതം ഒരു ദൈവം” തലക്കെട്ടാക്കി വച്ചിരിക്കുന്ന കോളേജ് അഡ്മിഷന്‍ ആപ്ലിക്കേഷന്‍ ഫോമിലെ ആദ്യത്തെ ചോദ്യം ജാതിയേത്/മതമേത് എന്നുതന്നെയാവും!

മിശ്രവിവാഹിതരുടെ ജാതിയും മതവുമില്ലാത്ത മക്കള്‍ക്ക്, ന്യൂനപക്ഷങ്ങള്‍ക്ക് സമാനമായ അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കാന്‍ ശ്രമിക്കുകയെന്നത് ആത്മാര്‍ത്ഥതയുള്ള ഒരു തീരുമാനമാക്കുകയാണെങ്കില്‍ ആ സര്‍ക്കാരിനെ മറിക്കാനും “വിശ്വാസി”കളുടെ “മതസൌഹാര്‍ദ്ദ”ത്തോടെയുള്ള സമരം കാണും!!

മാണിക്യം said...

ആകാശമിഠായി

ആ കഥ കേട്ട കാലത്തു ഏറെ ചിരിച്ചിട്ടുണ്ട്
ഈയിടെ വരുന്ന സ്ക്രാപ്പും കാര്‍‌ട്ടൂണും ബ്ലോഗിലും എല്ലാം ഏഴാം ക്ലാസ്സിലെ സാമൂഹികപാഠം ഒരുവിഷയം ആകുന്നു....

എന്നാലും മൈനയുടെ ഈ പൊസ്റ്റ് വളരെ ഹൃദ്യമായി വിഷയത്തില്‍ പറയാനാണെങ്കില്‍ ധാരാളം...
പ്രേമത്തിന്റെ തുടക്കത്തില്‍ കടന്നു വരാത്ത പല പ്രതിസന്ധികളും പില്‍കാലത്ത് കൂടെ വരുന്നു ..അപ്പോള്‍ ആണു വിവാഹം‌ രണ്ടു വ്യക്തികളുടെ മാത്രം ഒന്നാകലല്ലാ രണ്ടു കുടുംബങ്ങളുടെ ബന്ധുതയാണ് ..
എന്ന സത്യത്തിന്റെ പ്രസക്തി.....

എത്ര തത്വം പറയുന്നവനും അച്ഛനാവുമ്പോള്‍ 'സ്വ' ഇത്തിരി ഘനം വയ്ക്കുന്നു...
എന്റെ മകന്‍ എന്റെ പിന്നലെ അപ്പോള്‍
അതു വിശ്വാസങ്ങളിലും ജാതിയിലും മതവിശ്വാസത്തിലും
എന്തിനു ഭക്ഷണത്തിന്റെ രുചി പോലും ... അച്ചന്റെ ഇഷ്ടം മക്കളിലേക്ക്... ...
അമ്മ അപ്പോള്‍ മൗനംഭജിക്കുക സര്‍‌വംസഹയും ഭര്‍ത്താവ് കണ്‍കണ്ട ദൈവം ആയും നില്‍ക്കു!
ഭാരതനാരി തന്‍ ഭാവശുദ്ധി മറക്കരുതല്ലൊ!

പിന്നല്ലെ പേരിടാനും അമ്മയുടെ വിശ്വാസം ജാതി ഒക്കെ പറയാനും സാധിക്കുകാ....ഇത് ഭിന്നജാതിയില്‍ മാത്രമല്ലല്ലൊ സാമ്പത്തികം രണ്ടു തട്ടിലായാലും അതിന്റെ പ്രതിഫലനവും കാണാമല്ലോ ...
ഒരേ തൂവല്‍ പക്ഷികള്‍ ആകാം ..
എല്ലാം ഒരു അഡ്‌ജസ്റ്റ് മെന്റ് !!

പപ്പൂസ് said...

ഇന്നലേ വായിച്ചിരുന്നു, പേപ്പറില്‍. ഹര്‍ത്താല്‍ വിശേഷം വായിച്ച് തളര്‍ന്നപ്പോഴാണ് മൈനയുടെ എഴുത്ത് കണ്ടത്, കുളുര്‍പ്പിച്ചു.

പ്രത്യേകിച്ചൊരു മതമില്ലാത്തതു കൊണ്ട്, എക്സാം ഫീസടക്കാന്‍ മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ മൂന്നു ദിവസം കേറിയിറങ്ങേണ്ടി വന്നത് ഓര്‍ത്തു പോയി!

ea jabbar said...

ആര്‍ത്തവം, സംഭോഗം, പ്രസവരക്തം എന്നിങ്ങനെയുള്ള മദ്രസ്സാ പാഠങ്ങളെപ്പറ്റിയും പുതിയ ലൈംഗികവിദ്യാഭ്യാസ വിവാദത്തെക്കുറിച്ചും ഞാന്‍ ഒരു മതപണ്ഡിതനോട്‌ ചോദ്യമുന്നയിച്ചപ്പോള്‍ ഇക്കാര്യങ്ങള്‍ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പോ അല്ലെങ്കില്‍ പക്വതയെത്തിയതിനു ശേഷമോ പഠിപ്പിക്കേണ്ടതാണെന്നും സമ്മര്‍ദ്ദകാലത്ത്‌ പഠിപ്പിച്ചാല്‍ അതു പ്രയോഗിക്കാനുള്ള തോന്നലുണ്ടാകുമെന്നാണ്‌. ഈ മറുപടിയില്‍ ന്യായമുണ്ടെന്ന്‌ തോന്നുന്നു.

നല്ല ന്യായം!
ആര്‍ത്തവമുണ്ടായാല്‍ എങ്ങനെ ശുദ്ധിയാക്കണമെന്ന് ആര്‍ത്തവമുണ്ടാകുന്ന പ്രായത്തില്‍ പഠിപ്പിച്ചാല്‍ കുട്ടി അതങ്ങു പ്രയോഗിച്ചു കളയും .!!
അതുകൊണ്ട് അതൊക്കെ ഒന്നാംക്ലാസ്സില്‍ പഠിപ്പിക്കണം!!! അല്ലെങ്കില്‍ ആര്‍ത്തവം നിലച്ചു പക്വത നേടിയിട്ടു പഠിപ്പിക്കാം!!!
ഇമ്മാതിരി വിദ്യാഭ്യാസവിചകണരെയാണു പാഠപുതകനിര്‍മ്മാണത്തിന് ഏല്‍പ്പിക്കേണ്ടത്.!!!!!!

Unknown said...

നന്നായി, മൈന.. അഭിനന്ദനങ്ങള്‍.. ആരെയും പൂര്‍ണമായി ആകാശമിഠായികളാവാന്‍ സമൂഹം അനുവദിക്കില്ല.. ക്രിയാത്മകതയെ അത്രയ്ക്ക് ശ്വാസം മുട്ടിക്കുന്നതാണ് ചുറ്റുമുള്ളവരുടെ ശീലം.. ഒന്നാലോചിച്ചാല്‍ എത്ര മാത്രം കൃത്രിമമാണ്, ഈ മത വിശ്വാസവും ആചാരങ്ങളും.. ഒരേ മതക്കാരായിരുന്നിട്ടും എന്റെ അച്ഛനും അമ്മയും എന്നെ ചെറുപ്പത്തില്‍ ഒന്നിനും നിര്‍ബന്ധിച്ചില്ല.. അവരോടുള്ള നന്ദി എത്ര പറഞ്ഞാലും തീരുന്നതല്ല.. മതാതീതമായ ഒരു ജീവിതം നയിക്കുന്നവന്റെ സ്വാതന്ത്ര്യം എത്രയാണെന്ന് ഞാന്‍ അറിയുന്നുണ്ട്.. എഴുതിയതിനു നന്ദി...

ഇട്ടിമാളു അഗ്നിമിത്ര said...

ഇന്നലെ വായിച്ചിരുന്നു..

ബര്‍സ എന്തുകൊണ്ട് ഇത്രയും സ്വാധീനിച്ചെന്ന് ഇപ്പോഴാണെനിക്ക് മനസ്സിലായത്..

Sharu (Ansha Muneer) said...

കൊള്ളാം. അസ്സലായിരിക്കുന്നു.നല്ല്ല നിരീക്ഷണങ്ങളും ചിന്തകളും.

ജിജ സുബ്രഹ്മണ്യൻ said...

ഇന്നലെ മാതൃഭൂമിയില്‍ വായിച്ചിരുന്നു..നല്ല നിരീക്ഷണവും ചിന്തയും..

Salim Cheruvadi said...

"പിന്നീട്‌ പലപ്പോഴും അമ്മ ജീവിതത്തിനും മതത്തിനുമിടയില്‍ ഒറ്റയക്ക്‌ തീരുമാനമെടുക്കാനാവാതെ പലവിട്ടുവീഴ്‌ചകളും ചെയ്യുന്നത്‌ ഞങ്ങള്‍ കണ്ടു" ------------------------------
(ചിലരതു നേരത്തെ ചെയ്യുന്നു.ചിലർ പിന്നീടും.)ഞാനും നിങ്ങളും നിസ്സഹായത കൊണ്ട്ചെയ്യുന്ന ഈ വിട്ടു വീഴ്ച്ചകൾ നിലവിലുള്ള സാമൂഹിക പരിസ്തിതിക്കു വളമാകുന്നു.
ഈ പരിസ്തിതിയുടെ നിലനിൽ‌പ്പാണല്ലോ നമ്മുടെ പ്രശ്നവും...

അനിലൻ said...

ഉചിതമായ പോസ്റ്റ്
സന്തോഷം

a.sahadevan said...

let wisdom prevail
sahadevan

manu paingalam said...

പ്രിയമുള്ള ടി*ഡി,
(ഒരു കൌതുകത്തിനു വിളിച്ചതാണ്...)

സങ്കുചിത രാഷ്ട്രീയതാല്പര്യങ്ങളുടെയും, കപട ജാതി-മത ബോധത്തിന്റെയും സമന്വയമാണല്ലോ ഇന്നു നാട്ടില്‍ അരങ്ങേറുന്നത്. ഇല്ലാത്തതിനെ ഇരുട്ടില്‍ തപ്പുന്ന ഈ ജീവികള്‍ക്കിടയില്‍ അനേകം 'മതമില്ലാത്ത' ജീവനും, ആകാശമിഠായികളും സമൂഹത്തില്‍ ഉണ്ടെന്നറിയുമ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നു.....

ജാതി വിളിച്ചോതാത്ത 'ഇതള്‍' എന്ന പേരിലൂടെ
പുതിയ തലമുറയ്ക്കും നിങ്ങളുടെ ചിന്തകളും, നന്മകളും പ്രചോദനമാവട്ടെ......

യാരിദ്‌|~|Yarid said...

മൈന...:)

Unknown said...

ഞാന്‍ തയ്യാറാണ് അകാശമിഠായിയിലെ
ആ കഥാപാത്രത്തെ പോലെ
ഒരു മിശ്രവിവാഹത്തിന്
പക്ഷെ നമ്മുടെ മിശ്രവിവാഹിതര്‍ക്ക് എന്തേലും
പരിഗണന നലകുന്നുണ്ടോ

ea jabbar said...

ഇസ്ലാമിക ജനിതകശാസ്ത്രം

ഹരിയണ്ണന്‍@Hariyannan said...

ജബ്ബാറിന്റെ ഖുറാന്‍ സംവാദം എന്ന ബ്ലോഗിലേക്കുള്ള ലിങ്ക് യു.എ.ഇ.ഗവണ്മെന്റ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നത് ജബ്ബാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ?!

Sakthi said...

Misravivaham is all about marriages between Hindu- Muslim or Hindu- Christain! Muslim-Christain Misravivham is unheard in Kerala though their population nearly 50 percent of the total population!. Nealy 90 percent of Misravivham cases , end up with Hindu partner embracing semetic religion! The childrens are brought up as either Muslims or christains as the case may be. There is no case of conversion to Hinduism or childrens brought up as Hindus?

It is crystal clear that Hindus need not a lesson in this case.
My question is Why this example of Laxmi Devi and Anwar Rashid? Why not Antony and Ameena?
The Kerala communists know all this ground realities. But when they feel itching at anus , they used to scratch head!

Commie idiots know the consequences
Even anti-national, anti-Hindu commies know that Ameena will make sure that part of Anthony is first mutilated & make him into an AbuBucker before she will marry him almost like a Buckreed festival.

ടി.സി.രാജേഷ്‌ said...

ഏഴാം ക്‌ളാസ്‌ സാമൂഹ്യപാഠപുസ്‌തകവിവാദത്തിലൂടെ ജനങ്ങള്‍ വലിയൊരു സാമൂഹ്യപ്രശ്‌നം ചര്‍ച്ചയ്‌ക്കെടുക്കേണ്ടിയിരുന്നതാണ്‌. പക്ഷെ, അതിനെ ഡി.വൈ.ഏഫ്‌.ഐക്കാര്‍ അട്ടിമറിക്കുകയായിരുന്നെന്നു പറയാതെ വയ്യ.
വിപ്‌ളവം തലയ്‌ക്കുപിടിച്ചു നടന്ന കാലത്ത്‌ എനിക്കും മോഹമുണ്ടായിരുന്നു ഒരു മുസ്ലിം പെണ്ണിനെ പ്രേമിക്കാന്‍. മൈനപറഞ്ഞപോലെ പറ്റിയവരെ കിട്ടിയില്ല. പ്രേമം തോന്നിയ പെണ്ണിനോട്‌ അതു പറഞ്ഞാല്‍ ഐ.എസ്‌.ഏസുകാരായ ആങ്ങളമാര്‍ എന്നെ തട്ടിയേനെ എന്നൊരു ഭയവും.....
പിന്നെ ഈശ്വരനെ തെറിവിളിച്ചുനടന്നകാലത്ത്‌ ഒരു നമ്പൂരിപ്പെണ്ണിനെ ഇഷ്ടപ്പെട്ടുപോയി. അതും വണ്‍വൊലൈനായി അവശേഷിച്ചതു നന്നായെന്ന്‌ ഇപ്പോള്‍ തോന്നുന്നു. പിന്നെയായിരുന്നു രസം. ഇഷ്ടപ്പെട്ട പെണ്‍കുട്ടി ഉഗ്രന്‍ നായര്‍ കുടുംബത്തിലേത്‌. കല്യാണം കഴിക്കണമെങ്കില്‍ കരയോഗത്തിന്റെ അനുവാദം വേണം! അച്ഛന്‍ ഏന്‍. ഏസ്‌. ഏസില്‍ അംഗത്വമെടുത്‌പ്പോള്‍ ഞാന്‍ തടഞ്ഞില്ല. എന്റെ ഏസ്‌. ഏസ്‌. ഏല്‍. സി ബുക്കില്‍ നായര്‍ ഏന്നല്ലെന്ന കാര്യം ഞങ്ങള്‍ മറച്ചുവച്ചു. പെണ്ണിനെ കെട്ടിശേഷമാണ്‌ ഈ വഞ്ചനയുടെ കാര്യം ഞാന്‍ ചുരുക്കം ചിലരോടെങ്കിലും വെളിപ്പെടുത്തിയത്‌.
എന്റെ മകന്റെ പേര്‌ ്‌അശ്വഘോഷ്‌ എന്നാണ്‌. ചാര്‍വ്വാകന്‍ ഏന്നിട്ടാലും അവന്‍ ഹിന്ദുവായേ ചിത്രീകരിക്കപ്പെടൂ. പ്രാചീനകാലത്തെ ഒരു സംസ്‌കൃതകവിയുടെ പേര്‌ എന്നു മാത്രമേ ഞാന്‍ കരുതിയിട്ടുള്ളു. ഭാവിയില്‍ അവനു പൊരു മാറ്റണമെന്നു തോന്നിയാല്‍ ഗസറ്റില്‍ പരസ്യം കൊടുത്താല്‍ മതി. പക്ഷേ മതവും ജാതിയും ഗസറ്റുവഴി മാറ്റാനാകില്ലാത്തിനാല്‍ ഞാന്‍ അത്‌ വച്ചിട്ടില്ല. ഇനി വരുന്ന കാലത്ത്‌ കല്യാണം കഴിക്കണമെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കേണ്ടിവരും. അന്നൊരു പ്രശ്‌നമുണ്ടാകരുതല്ലോ. അവന്‍ പറയുകയാണ്‌, ഞാനൊരു ഇസ്ലാം മത വിശ്വാസിയാണ്‌ എന്ന്‌ എങ്കില്‍, അവനോട്‌ സിബ്ബ്‌ ഊരിക്കാണിക്കാന്‍ നമ്മുടെ സമൂഹം പറയുമോ എന്നൊരു പേടി മാത്രമേ എനിക്കുള്ളു. പാഠപുസ്‌തകസമരക്കാര്‍ പറയുന്നത്‌ സമൂഹം ആ വിധത്തിലാകണമെന്നാണല്ലോ.
അമ്പലത്തില്‍കൊണ്ടുപോയി അവന്‌ ചോറുകൊടുത്തത്‌ ഞാനൊരു വിശ്വാസിയായതിനാലാണ്‌. എന്നാല്‍ എഴുത്തിനിരുത്തിച്ചത്‌ സ്വന്തം വീട്ടില്‍ എന്റെ മടിയിലിരുത്തിയാണ്‌. അതും വിശ്വാസിയായതിനാലാണ്‌.
കൃത്യമായും അമ്പലത്തില്‍ പോകുന്ന ഞാന്‍ മനസ്സിനെ ശൂന്യമാക്കി ധ്യാനിക്കാനായി എന്റെ സഹപ്രവര്‍ത്തകനായി സത്യക്രിസ്‌ത്യാനിക്കൊപ്പം പള്ളിയില്‍ പോകുമായിരുന്നു. അമ്പലം എനിക്ക്‌ ധ്യാന അന്തരീക്ഷം നല്‍കാറില്ല. അഞ്ചു നേരം നിസ്‌കരിക്കുന്നത്‌ നടുവിനു നല്ലതാണ്‌. യോഗചെയ്യാന്‍ മടിയുള്ളവര്‍ നിസ്‌കാരവിശ്വാസികളായാല്‍ മതി. നടുവിനും പിടലിക്കും കഴുത്തിനുമൊക്കെ നല്ലാതാണ്‌. എ്‌ന്നു കരുതി പൊന്നാനിയില്‍ പോകണമെന്നു പറഞ്ഞാല്‍ വയ്യ. അതിന്റെ ചിട്ടവട്ടങ്ങളും മന്ത്രങ്ങളും അറിയാത്തതിനാല്‍ മാത്രമാണ്‌ ഞാന്‍ നിസ്‌കരിക്കാത്തത്‌.
മൈനേ, ഓം എന്നുച്ചരിച്ചുകൊണ്ടോ, ഹല്ലെലുയ്യാ പാടിക്കൊണ്ടോ നിസ്‌കരിച്ചാല്‍ പടച്ചോന്‍ പിണങ്ങുമോ?
മുട്ടുകുത്തിപ്രാര്‍ഥിക്കുന്നവര്‍ നടുവിനു പറ്റിയ വജ്രാസനത്തിലിരുന്നാല്‍ ക്രിസ്‌തുദേവന്‍ വന്ന്‌ ചമ്മട്ടിക്കടിക്കുമോ?
ഇല്ല എന്നു പറയുമ്പോള്‍ അമ്പലത്തിലെ അഹിന്ദു പ്രവേശന പ്രശ്‌നം ഉയരുമെന്നറിയാം. അതൊക്കെ അമ്പലം വിഴുങ്ങികളുടെ ഈഗോയാണ്‌. ഞങ്ങള്‍ യഥാര്‍ഥ വിശ്വാസികള്‍ അമ്പലത്തില്‍പോക്ക്‌ വല്ലപ്പോഴുമാക്കി ചുരുക്കിയതതിനാലാണ്‌.
ഞാന്‍ ചോദിച്ചോട്ടെ, വിശ്വാസത്തോടെ ക്ഷൊത്ര ദര്‍ശനത്തിനെത്തു്‌ന ഹിന്ദുവിന്റെ പോലും അടിവസ്‌ത്രം വരെ സൂക്ഷിക്കാമെന്നു പറഞ്ഞുരിഞ്ഞു വാങ്ങുന്ന സംസ്‌കാരം എവിടുത്തെയാണ്‌? തിരുവനന്തപുരത്ത്‌ ശ്രീപദ്‌മനാഭനെ കാണാന്‍ പോയാല്‍ മിനിമം നൂറു രൂപ ഈ ഇനത്തില്‍ പോക്കാണ്‌.
ഇനി പറയാം, ക്ഷേത്രത്തില്‍ കയറണമെന്നാഗ്രഹമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ എന്റെ കൂടെ പോരൂ, ഞാന്‍ കൊണ്ടുപോകാം. ഒരു ദൈവവവും എന്നെ ശിക്ഷിക്കില്ലെന്നുറപ്പാണ്‌.
എനിക്കു രണ്ടു സുഹൃത്തുക്കളുണ്ട്‌. ഒന്ന്‌ ഒരു ഹാജിയാണ്‌. മുന്‍ഷിയിലൂടെ ജനങ്ങള്‍ നിത്യവും കാണുന്ന ഹാജി. പേര്‌ രാജേന്ദ്രന്‍. സുന്ദരനായിരുന്നു, ഇപ്പോള്‍ വിരൂപനാണ്‌. ഇടതൂര്‍ന്ന മുടിയും ബുള്‍ഗാനും മുഴുവന്‍ വടിച്ചുമാറ്റി തനി മലപ്പുറം താടിയും പിടിപ്പിച്ച്‌ സ്വന്തം വ്യക്തിത്വം ഹനിച്ച്‌ ജീവിക്കുകയാണയാള്‍. അദ്ദേഹത്തേയും കൂട്ടി ബാറില്‍പോയി മദ്യപിക്കുന്നതും പന്നിയിറച്ചി കഴിക്‌ുന്നതും എന്റെ വിനോദമാണ്‌. ഹാജിയാര്‍ക്കു മദ്യവും പന്നിയും വിളമ്പുമ്പോഴത്തെ വെയ്‌റ്ററുടെ മുഖഭാവം കാണേണ്ടതുതന്നെ.
മറ്റൊരാള്‍ പ്‌ളസ്‌ ടു ്‌ അധ്യാപകനായ സുലൈമാനാണ്‌. അരവിന്ദ്‌ സ്വാമിയെപ്പോലെ സുന്ദരനെന്നാണ്‌ എന്റെ വേറൊരു സുഹൃത്ത്‌ സുലൈമാനെ വിശേഷിപ്പിച്ചത്‌. മദ്യപിക്കും. പന്നിയിറച്ചി കഴിച്ചിട്ടില്ല. കണ്ടാല്‍ മുസ്ലീമിന്റെ ലേബലില്ല. നിസ്‌കരിക്കാറുമില്ല.
ഞങ്ങള്‍ മൂവരും ഇരിക്കുന്നിടത്തെത്തിയ നാലാമതോരാളോട്‌ ഞാന്‍ പറഞ്ഞു. ഇതെന്റെ കൂട്ടുകാരാണ്‌. രാജേന്ദ്രനും സുലൈമാനും. സ്‌ത്യത്തില്‍ മദ്യലഹരിയിലായിരു്‌നതിനാല്‍ ആളെ ചൂണ്ടിക്കാണിക്കാന്‍ വിട്ടുപോയി. സംസാരം മൂത്തപ്പോള്‍ അതിഥി യഥാര്‍ഥ രാജേന്ദ്രനെ സുലൈമാനേ എന്നും സുലൈമാനെ രാജേന്ദ്രാ എന്നും വിലിക്കാന്‍ തുടങ്ങി. ആ തമാശ ജീവിതത്തില്‍ ഞാന്‍ മറക്കില്ല. അത്രക്കേയുള്ളു നമ്മുടെ മതവും ജാതിയുമൊക്കെ.....

ഈശ്വരാ ഇതൊരു പോസ്റ്റായി മാറിയോ..?

ea jabbar said...

ഈ കഥ9ആം ക്ലാസില്‍ ഹിന്ദി ഉപ പാഠപുസ്തകത്തില്‍ സൂപ്പിയുടെ കാലത്തും ബഷീറിന്റെ കാലത്തും പഠിപ്പിച്ചിരുന്നു. ഇപ്പോഴും!

കൊട്ടുകാരന്‍ said...

ജബ്ബാര്‍ മാഷിന്റെ ഖുര്‍ ആന്‍ ബ്ലോഗ് പോസ്റ്റ് UAEക്കാര്‍ക്കു വേണ്ടി ഇവിടെയും പേസ്റ്റ് ചെയ്യുന്നു. അദ്ദേഹത്തിന്റെ സമ്മതത്തോടെ.

sureshthannickelraghavan said...

ജീവന്റെ ജീവിതം നേരിട്ടറിഞ്ഞു എഴുതിയ ,ഹൃദ്യമായ മനുഷ്യ സ്നേഹത്തിന്റെ ,വരികള്‍ കണ്ടപ്പോള്‍ സന്തോഷം തോന്നി ,എല്ലാ ആനുകാലികങ്ങളിലും,മൈനയുടെ നാദം കേള്‍ക്കാന്‍ ആശംസിക്കുന്നു ..................

ടോട്ടോചാന്‍ said...

മൈന നന്നായിരിക്കുന്നു.
ഞാന്‍ പണ്ട് മതവിശ്വാസിയായിരുന്നു. അച്ഛനും അമ്മയും ഒരേ മതക്കാരും ജാതിക്കാരും വിശ്വാസികളും തന്നെ.
കുട്ടിക്കാലത്ത് അങ്ങിനെ കിട്ടിയ മതപാഠങ്ങള്‍ക്കും മറ്റും കണക്കില്ല.

പക്ഷേ എന്നിട്ടും എനിക്കിന്ന് മതമില്ല. ജാതിയുമില്ല.
ഒരു കമ്യൂണിസ്റ്റ് ആശയവും എന്നെ സ്വാധീനിച്ചിട്ടുമില്ല
പക്ഷേ എന്നിട്ടും ഞാന്‍ മതമില്ലാത്ത മനുഷ്യനായി...

താങ്കളുടെ കഥ കേള്‍ക്കുമ്പോള്‍ സന്തോഷമാണ്..
ഞാനും ചോദിച്ചിട്ടുണ്ട് പലവട്ടം വീട്ടുകാരോട്. ആരോടു ചോദിച്ചിട്ടാണ് എന്‍റെ SSLC ബുക്കില്‍ മതം ചേര്‍ത്തതെന്ന്.

പ്രായപൂര്‍ത്തിയായ ശേഷം മതവും ജാതിയും ഒരു അപേക്ഷാഫോറത്തിലും ചേര്‍ത്തിട്ടില്ല.
മതമല്ല മനുഷ്യനാണ് വലുതെന്നു കരുതി തന്നെ ഇപ്പോള്‍ ജീവിക്കുന്നു......

Pramod.KM said...

എഴുത്തിന് നന്ദി:)

ജയരാജന്‍ said...

ഇവിടെ പണ്ടൊരിക്കല്‍ വന്നിരുന്നു. "ഞങ്ങള്‍ക്ക്‌ ആകാശമിഠായികളാവണം" മാതൃ ഭൂമിയില്‍ വായിച്ചിരുന്നു; ഈ മൈനയാണ്‌ ആ മൈന എന്നറിയില്ലായിരുന്നു. ഇവിടെ ബ്ളോഗില്‍ ഈ പോസ്റ്റ് കിടക്കുന്നതറിയാതെ ഞാന്‍ വെള്ളെഴുത്തിന്റെ പോസ്റ്റില്‍ മാതൃഭൂമി ലേഖനത്തിലേക്ക് ഒരു ലിങ്ക് കൊടുത്തിരുന്നു. ക്ഷമിക്കുമല്ലോ?

Django said...

മൈനയുടെ ബ്ലോഗ് വായിച്ചു . കൊള്ളാം. മതം മാത്രമാണോ ഇവിടുത്തെ മുക്ഖയ പ്രശ്നം? മതം ഈ ലോകത്തുള്ള എല്ലാ സംസ്കാരത്തിലും നില നില്കുന്ന ഒന്നാണു. പക്ഷെ ഇതിനെ വികലമാക്കുന്നത് ഇതിന്റെ വക്താക്കള് എന്ന് സവ്യം വിശേഷിപ്പിക്കുന്ന ചിലരാണു. എല്ലാ മതങ്ങളിലും എല്ലാ കാലങ്ങളിലും ഇങ്ങനെയുള്ള കിഴ്വഴക്കങ്ങള് ഉള്ളതായി കാണാം. പല ഏറ്റ കുറച്ചിലുകള് ചില മതങ്ങളില് കണ്ടെന്നു വരാം അത്രമാത്രം. പക്ഷെ പ്രസ്തുത പാറ്ദ്യ പുസ്തകത്തിന്റെ വികാരം ഉള്ക്കൊണ്ട് മതമില്ലാത്ത ഒരു വ്യക്തി ആയാല് അയാള് ഏതു രാഷ്ട്രിയ ക്കരനാകും. ഇവിടുത്തെ ചില രാഷ്ട്രിയ ക്കാര്ക്കെന്കിലും ചില അനാവശ്യ ആഗ്രഹങ്ങള് മനസ്സില് ഇല്ലാതില്ല. ജാതി മത വ്യ്യ്യവസ്ഥ നമ്മുടെ കൊച്ചു കേരളത്തില് വളരെ ദയനീയമാണ്. വടക്കേ ഇന്ത്യയിലെ ഒരു മഹാ നഗരത്തില് പഠിച്ച എന്റെ sslc ബുക്കില് എന്റെ ജാതിയില്ല. അത് അവിടെ ആവശ്യം ഇല്ല . പക്ഷെ ഇവിടെ ആവശ്യം ഉണ്ട്. ഞാന് വളര്ന്നു വന്ന നഗരത്തില് ഞങ്ങള് അമ്പലത്തിലും പള്ളിയിലും ഗുരുദ്വാരയിലും എല്ലാം പ്രാര്ത്ഥിക്കാന് പോകുമായിരുന്നു . ആ മഹാ നഗരത്തിലെ ഹിന്ദു ക്ഷേത്രത്തില് തൊഴുതതു കൊണ്ട് അയാളെ സിഖ് മതത്തില് നിന്നും പുറത്താക്കിയില്ല. ഞാന് പള്ളിയിലും ഗുരുട്വാരയിലും എല്ലാ ആഴ്ചയും തൊഴുതിട്ടും ഞാന് ഇന്നും ഹിന്ദു ആയി തുടരുന്നു. അന്യ മതത്തില് നിന്നും വിവാഹം കഴിക്കുന്നത് മാത്രം മതേരത്വം അല്ല. (മൈനയെ ഉദ്ദേശിച്ചല്ല). എല്ലാ മതത്തില് ഉള്ളവരെയും സ്നേഹിക്കാനും അന്ഗീകരിക്കാനും നമ്മള് ഒരുങ്ങണം . ഒരാള് ഇത് തെറ്റിച്ചാല് എല്ലാവരും തെറ്റിക്കും. അല്ലാതെ മതമിലായ്മ പഠിപ്പിക്കുന്നതിനോട് യോജിപ്പില്ല.

വിഷ്ണു ഹരിദാസ്‌ said...

നല്ല ലേഖനം.

ഈ മതമില്ലാത്ത ജീവന്‍ കാരണം പലരും ഇന്ന് ദുഖിക്കുന്നു. അതിനു കാരണം രാഷ്ട്രീയ പ്രാന്തന്മാര്‍ തന്നെയാണ്. ഇനിയും മനുഷ്യനെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചു നിര്‍ത്തിയാല്‍ മാത്രമേ അവര്‍ക്ക് നിലനില്‍പ്പുള്ളൂ എന്ന് അവര്‍ക്കറിയാം.

ആട്ടെ, ഇപ്പോഴും ആ "ടെമ്പോ വാന്‍" വിളി ഉണ്ടാകാറുണ്ടോ? ഹഹ...

nanmandan said...

അഭിനന്ദനങ്ങള്‍

kharaaksharangal.com said...

മൈനയുടെ കുടുംബത്തെക്കുറിച്ച് മുന്‍പ് വായിച്ചിട്ടുണ്ട്, ഏതോ പ്രസിദ്ധീകരണത്തില്‍. ആശംസകള്‍...

hisham said...

സാദാരണ അര്‍ത്ഥത്തില്‍ മതം എന്നതിനെ മനസിലകിയന്നു മൈനയും മതത്തെ കുറിച്ച് ചര്‍ച്ച ചെയ്യുനത് ,ആയത്തിലുള്ള അറിവിലായ്മ യാന്നു പ്രശനം പല്പോയും മത വിഷസികല്ക് പോലും അതില്ല ,മതത്തിനു വേണ്ടി മനുഷ്യന്‍ എന്നല്ല പകരം ,മനുഷ്യന് വേണ്ടി മതം എന്നാന്നു യഥാര്‍ത്ഥ മതം പടിപ്പികുന്നത്, പക്ഷെ അതെപ്പോയും നമുടെ എല്ലാ ഇഷ്ടങ്ങള്‍കും നിയന്ത്രണമില്ലാത്ത തല്പര്യ്ങ്ങല്കും അനുകൂലമാകില്ല ,അത് മതത്തിന്റെ ദോഷമല്ല ,ക്വാളിറ്റി യന്നു, മതത്തെ ശരിയായ അര്‍ത്ഥത്തില്‍ പടിചിലെങ്കില്‍ നമ്മുടെ ചിന്തകള്‍ ഇങ്ങിനെ യൊക്കെ തന്നെ വരുകയുള്ളു ,--- എയ് വയസ്സുള്ള കുട്ടിക്ക് ‘വലിയ ശുദ്ധിയും’‘’‘ ’ചെറിയ ശുദ്ധിയും ‘’ഹൈളും നിഫാസും‘ ----- അത് വിവരം കുറന്ച്ചവര്‍ മുനപുണ്ടാകിയ ഒരു സിലബുസ് ,അത്രേ യുള്ളൂ ,അത് തന്നെ സാമ്പ്രദായിക പയയ സുന്നി മദ്രസകളില്‍. പല്പോയും മതത്തെയും ഈശ്വരനെയും ഒക്കെ നമ്മള്‍ അങ്ങോട്ട്‌ നിയമങ്ങള്‍ പഠിപ്പിക്കാന്‍ ആണ് ശ്രമികുനത്,അത് വലിയ വിഡ്ഢിത്തം അല്ലാതെ മറ്റൊന്നും അല്ല ,അതോടൊപ്പം മത പോരോഹിത്യം യഥാര്തതിലുള്ള മതത്തെ അല്ല മത ജീര്‍ണതയെ അന്ന് പ്രതിനിദീകാരികുനത്‌ എന്നും മനസിലാകുക

വില്‍സണ്‍ ചേനപ്പാടി said...

ആകാശമിഠായികളായി തുടരുക.
ബഷീര്‍ ഈ ലോകംവിട്ടുപോകേണ്ടായിരുന്നു.

vinu cheruthana said...

മൈനയുടെ ആത്മപ്രശംസ തീരെയില്ലാത്ത ഭാഷ വളരെ ഇഷ്ടമായി..മൈനക്ക് അഭിനന്ദനങ്ങല്‍....

Myna said...

vinu, wilson, hisham, kanakambaran, nanmandan, vishnulokam, ഇപ്പോഴാ കമന്‍രുകള്‍ കാണുന്നത്. സന്തോഷം. നന്ദി