Saturday, March 24, 2007

ചിന്നച്ചേച്ചി കവുങ്ങില്‍ കയറിയ കഥ





റെജിച്ചേട്ടനെ പാമ്പുകടിച്ച്‌ ചികിത്സയിലായിരുന്നപ്പോള്‍ ചിന്നചേച്ചി സന്ധ്യയാവുമ്പോഴേക്കും ഒരു ഫ്‌ളാസ്‌ക്ക്‌ ചായയും തിളപ്പിച്ച്‌ കുന്നിറങ്ങിപ്പോരും. പന്ത്രണ്ടുദിവസമാണ്‌ ചിന്നച്ചേച്ചി ഇങ്ങനെ വന്നത്‌. ഓരോ ദിവസവും നേര്‍ച്ച പോലെ റെജിച്ചേട്ടന്‍ പറയും.

"ആന്റി ബുദ്ധിമുട്ടണ്ടാരുന്നു." കേട്ടഭാവം നടിക്കില്ല ആന്റി. എത്രനേരം വേണമെങ്കിലും ഉറക്കമിളച്ചിരുന്നുകൊള്ളും.

" ഞാന്‍ പറയും റെജിച്ചേട്ടന്‍ ഉറങ്ങിക്കോട്ടേ"

പക്ഷേ റെജിച്ചേട്ടന്റെ അപ്പച്ചനും അമ്മച്ചിയും സമ്മതിക്കില്ല. വല്ല്യപ്പനും വല്ല്യമ്മച്ചിയും സമ്മതിക്കില്ല. പാമ്പുകടിച്ചാല്‍ ഉറക്കം ഒഴിവാക്കണമെന്നാമല്ലോ വെപ്പ്‌. അത്‌ ആദ്യ ദിവസങ്ങളില്‍ നിരീക്ഷണത്തിന്‌ വേണ്ടിയാണെന്ന്‌ പറഞ്ഞാല്‍ ആരുകേള്‍ക്കാന്‍. ഉറക്കമൊഴിവ്‌ തനിക്കൊരു പ്രശ്‌നമേ അല്ലെന്ന മട്ടിലാണ്‌ പുള്ളിക്കാരിയുടെ മട്ട്‌.


വെളുപ്പാന്‍കാലത്ത്‌ പോയി മത്തായിച്ചേട്ടനും പിള്ളേര്‍ക്കുമുള്ള ആഹാരമുണ്ടാക്കി വെച്ചിട്ട്‌ ഒറ്റക്കിടത്തം കിടന്നാല്‍ നാലുമണിക്കാണ്‌ എഴുന്നേല്‌ക്കുന്നതെന്ന്‌ അവര്‍ പറഞ്ഞു. പക്ഷേ റെജിച്ചേട്ടന്റെ സ്ഥിതിയാണ്‌ കഷ്ടം. പകലും ഒരുപോള കണ്ണടക്കാന്‍ പറ്റില്ല.(പകലുറക്കം നിഷിദ്ധവുമാണ്‌) പള്ളിയിലെ കപ്യാരാണ്‌‌. ഇടവകയിലെ സര്‍വ്വവിശ്വാസികളും പകലു മുപ്പതുനാഴികയും സന്ദര്‍ശനമാണ്‌. രാത്രി റെജിച്ചേട്ടന്‍ ഉറക്കം തൂങ്ങുമ്പോള്‍ ചിന്നചേച്ചി കടലാസു തെറുത്തു മൂക്കിലും ചെവിയിലും ഇടും.


"ഈ ആന്റി "..എന്നു പറയുമ്പോഴേക്കും "ചെര്‍ക്കാ മിണ്ടാണ്ടിരുന്നോ" എന്ന ശാസന.


അങ്ങനെ ഉറക്കം തൂങ്ങിയിരുന്ന അവസരത്തിലാണ്‌ മതിയായൊരു പൊട്ടിച്ചിരിയോടെ ചിന്നച്ചേച്ചി പാമ്പുകടിച്ച കഥ പറഞ്ഞത്‌.

"ആന്റി കവുങ്ങേക്കേറീത്‌ നിനക്കറിയാവോടാ ..?" പിന്നെ ചിരി.

ചിരി തുടങ്ങിയാല്‍ നിര്‍ത്തില്ല ചിന്ന.മു ന്നോട്ടു തള്ളിനിന്ന രണ്ടുപല്ലുകളൊഴിച്ച്‌ ബാക്കിയെല്ലാം പൊടിഞ്ഞു പോയിരുന്നു. പാമ്പുകടിയുടെ ബാക്കിപത്രം.


അന്ന്‌ പതിനാറ്‌ വയസ്സ്‌. പ്രത്യേകിച്ച്‌ പണിയൊന്നുമില്ല. മുറ്റത്തുണങ്ങാനിട്ട നെല്ല്‌ കോഴി കൊത്താതെ നോക്കാന്‍ ഏല്‌പ്പിച്ചതായിരുന്നു അപ്പന്‍. കോഴിയും കുഞ്ഞുങ്ങളും ഉച്ചനേരത്ത്‌ എവിടെ നിന്നെന്നറിയില്ല പാഞ്ഞ്‌ വന്ന്‌ നെല്ലില്‍ കയറി. കൊക്കിക്കുകി വിളിച്ച്‌. ഇങ്ങനെ കൊക്കിക്കൂവി വരുമ്പോള്‍ എന്താണെന്നോര്‍ക്കണ്ടെ? നോക്കണ്ട?.....


കോഴിയേം സൈന്യത്തേം കണ്ടപാടേ ചിന്ന എടുത്തൊരു ചാട്ടം. ശോ,ശ്‌,ശ്‌...കോഴി...എന്നു പറഞ്ഞ്‌ മുറ്റത്തുനിന്ന്‌ പറമ്പിലേക്കോടിച്ചു. പക്ഷേ കോഴി പാമ്പിനെ കണ്ടാണ്‌ ഓടി നെല്ലില്‍ കറിയത്‌‌. കോഴിക്കു പുറകെ ഓടിയ ചിന്ന ചവിട്ടിയത്‌ പാമ്പിന്റെ മുതുകത്ത്‌. കരിമൂര്‍ഖന്‍ ഒന്നുകൊടുത്തു. അന്ന്‌ നീളന്‍ പാവാടയും ബ്ലൗസുമാണ്‌ വേഷം. പാവട മുട്ടോളം പൊക്കിക്കുത്തിയിരിക്കുകയായിരുന്നു. കടിച്ചത്‌ പാമ്പാണെന്നു കണ്ട നിമിഷത്തില്‍ രണ്ടു തുള്ളല്‌ . അതിന്റെ പുറത്തുതന്നെ. പാമ്പ്‌ പ്രാണവേദനയില്‍ വീണ്ടും കടിച്ചു. ചിന്നച്ചേച്ചി പൊക്കിക്കുത്തല്‍ അഴിച്ചിട്ടലറി.

"അപ്പാ..."

പാമ്പപ്പോള്‍ പാവാടക്കകത്ത്‌ പുളഞ്ഞു.

അപ്പന്‍ വരുമ്പോള്‍ കണ്ടകാഴ്‌ച.

മോള്‌ മൂന്നാള്‍ പൊക്കത്തില്‍ കവുങ്ങിനു മുകളിലിരിക്കുന്നു..

8 comments:

Myna said...

കോഴിയും കുഞ്ഞുങ്ങളും ഉച്ചനേരത്ത്‌ എവിടെ നിന്നെന്നറിയില്ല പാഞ്ഞ്‌ വന്ന്‌ നെല്ലില്‍ കയറി. കൊക്കിക്കുകി വിളിച്ച്‌. ഇങ്ങനെ കൊക്കിക്കൂവിവരുമ്പോള്‍ എന്താണെന്നോര്‍ക്കണ്ടെ നോക്കണ്ട. കോഴിയേം സൈന്യത്തേം കണ്ടപാടേ ചിന്ന എടുത്തൊരു ചാട്ടം. ശോ,ശ്‌,ശ്‌...കോഴി...എന്നു പറഞ്ഞ്‌ മുറ്റത്തുനിന്ന്‌ പറമ്പിലേക്കോടിച്ചു. പക്ഷേ കോഴി പാമ്പിനെ കണ്ടാണ്‌്‌്‌ ഓടി നെല്ലില്‍ കറിയത്‌്‌. കോഴിക്കു പുറകെ ഓടിയ ചിന്ന ചവിട്ടിയത്‌്‌ പാമ്പിന്റെ മുതുകത്ത്‌്‌. കരിമൂര്‍ഖന്‍ ഒന്നുകൊടുത്തു. അന്ന്‌ നീളന്‍ പാവാടയും ബ്ലൗസുമാണ്‌ വേഷം. പാവട മുട്ടോളം പൊക്കിക്കുത്തിയിരിക്കുകയായിരുന്നു. കടിച്ചത്‌ പാമ്പാണെന്നു കണ്ട നിമിഷത്തില്‍ രണ്ടു തുള്ളല്‌ . അതിന്റെ പുറത്തുതന്നെ

Visala Manaskan said...

ആയ്. കലക്കീട്ട് ണ്ടല്ലോ സുഹൃത്തേ.
ബ്ലോഗില്‍ക്കേയ് സ്വാഗതം ണ്ട് ട്ടാ.

വാളൂരാന്‍ said...

ന്റെ ചിന്നേച്ചീ.....കവുങ്ങുണ്ടായത്‌ ഭാഗ്യം....

sandoz said...

കവുങ്ങേല്‍ കേറിയത്‌ ഇഷ്ടപ്പെട്ടു..പക്ഷെ കരിമൂര്‍ക്കന്‍ കൊത്തീട്ടും ചിന്നമ്മ ചേച്ചി കഥപറയാന്‍ ബാക്കി ഉണ്ടായത്‌ ഭാഗ്യം.....

ഒരു ഓടൊ;വാളൂരാനേ..ഇത്‌ എവിടേണു..കാണാനില്ലല്ലാ.....

Sathees Makkoth | Asha Revamma said...

കൊള്ളാം നന്നായിട്ടുണ്ട് ഈ കവുങ്ങേല്‍ കേറ്റം.
എഴുത്ത് തുടരട്ടെ.

സു | Su said...

ചിന്നച്ചേച്ചി, കവുങ്ങില്‍ കയറി രക്ഷപ്പെട്ടത് നന്നായി. :)കടിച്ചിട്ടും ഒന്നും പറ്റിയില്ലേ?

Kiranz..!! said...

കര്‍ത്താവേ..സൂച്ചേച്ചി ചോദിച്ചത് തന്നെയാ എന്റ്റേയും സംശയം..പിന്നെയെങ്ങനെ ഇവിടെത്തിപ്പറ്റി ? :)

Myna said...

ആ രക്ഷപെടലുകൊണ്ടാണല്ലോ റെജിച്ചേട്ടനെ ഉറക്കാതിരിക്കാന്‍ ചിന്നച്ചേച്ചി വന്നത്‌. പഴയ ഓര്‍മ. ഒരുപാടുപേര്‍ ചേര്‍ന്ന്‌ പാട്ടുപാടിയും തമാശ പറഞ്ഞും കഥപറഞ്ഞുമൊക്കെയാണ്‌ തന്നെ ഉറക്കാതിരുത്തിടതെന്ന്‌ ചിന്നച്ചേച്ചി പറയുന്നു.