Thursday, March 8, 2007

ഞങ്ങള്‍ സന്തുഷ്ടരാണ്‌-ഒരു പുറംപൂച്ച്‌




ഗാര്‍ഹിക പീഡന നിരോധന നിയമം, സ്‌ത്രീധന നിരോധന നിയമം, ബാലവിവാഹം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചോദിക്കുന്നുണ്ട്‌ അവതാരക. മറുപടിയാണ്‌ രസം.
"നാട്ടിലൊക്കെ അങ്ങനെ കേള്‍ക്കുന്നു. എനിക്കെങ്ങനെ തോന്നിയിട്ടില്ല."
ഗാര്‍ഹിക പീഡനം സ്‌ത്രീ പരിധിയില്‍ മാത്രം ഒതുങ്ങിയാല്‍ പോരാ. പുരുഷന്മാരും പീഡനം അനുഭവിക്കുന്നുണ്ടെന്ന്‌ രണ്ടുപേര്‍. വനിതാദീനത്തില്‍ സ്‌ത്രീകളെ കുറിച്ച്‌ പറഞ്ഞില്ലെങ്കിലും പുരുഷന്മാര്‍ക്കിരിക്കട്ടെ സപ്പോര്‍ട്ട്‌.


"പാട്ടിന്റെ പാലാഴിയിലേക്ക്‌ സ്വാഗതം. ഇന്ന്‌ അന്താരാഷ്ട്ര വനിതാദിനമാണല്ലോ. ഈ ദിനത്തില്‍ നിങ്ങള്‍ക്കെന്താണ്‌ പറയാനുള്ളത്‌."

ഇന്നുച്ചക്ക്‌ കോഴിക്കോട്‌ ആകാശവാണിയില്‍ കേട്ട തത്സമയഫോണ്‍-ഇന്‍ പരിപാടിയില്‍ കേട്ടതാണിത്‌. വിളിക്കാവുന്നത്‌ സ്‌ത്രീകള്‍ക്ക്‌ മാത്രം.ഒരുമണിക്കൂര്‍ നീണ്ട പരിപാടിയില്‍ ആര്‍ജ്ജവമുള്ള ഒരു വാക്കു കേള്‍ക്കാനായില്ലെന്നത്‌ ഈ വനിതദിനത്തില്‍ ഓര്‍ക്കേണ്ട ദൂഖസത്യം.


സംസാരിച്ച സ്‌ത്രീകളൊക്കെ സംസാരിച്ചത്‌ മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ച്‌. അവതാരക ഇതോടെ വെട്ടിലായി. വിഷയം മാറ്റാന്‍ അവതാരകതന്നെ ശ്രമിച്ചു. കാരണം ഇന്ന്‌ മാതൃദീനമല്ലല്ലോ.

" ഒരു സ്‌ത്രീയായിരിക്കുന്നതില്‍ നിങ്ങള്‍ അഭിമാനിക്കുന്നണ്ടോ?"

"ഉണ്ട്‌."

"ജീവിതത്തിന്റെ ഒരു ഘട്ടത്തിലും എനിക്ക്‌ സ്‌ത്രീയായ് ജീവിക്കേണ്ടായിരുന്നു എന്നു തോന്നിയിട്ടില്ലേ?"

ഒരിക്കലുമില്ലെന്ന്‌ മറുപടി.

"അടുത്തജന്മത്തിലും സ്‌ത്രീയായി ജനിക്കണമെന്നു തന്നെ കരുതുന്നു അല്ലേ"

"അതേ"


ഗാര്‍ഹിക പീഡന നിരോധന നിയമം, സ്‌ത്രീധന നിരോധന നിയമം, ബാലവിവാഹം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചോദിക്കുന്നുണ്ട്‌ അവതാരക. മറുപടിയാണ്‌ രസം.

"നാട്ടിലൊക്കെ അങ്ങനെ കേള്‍ക്കുന്നു. എനിക്കെങ്ങനെ തോന്നിയിട്ടില്ല."

ഗാര്‍ഹിക പീഡനം സ്‌ത്രീ പരിധിയില്‍ മാത്രം ഒതുങ്ങിയാല്‍ പോരാ. പുരുഷന്മാരും പീഡനം അനുഭവിക്കുന്നുണ്ടെന്ന്‌ രണ്ടുപേര്‍. വനിതാദീനത്തില്‍ സ്‌ത്രീകളെ കുറിച്ച്‌ പറഞ്ഞില്ലെങ്കിലും പുരുഷന്മാര്‍ക്കിരിക്കട്ടെ സപ്പോര്‍ട്ട്‌.


"അപ്പോള്‍ നിങ്ങളെല്ലാവരും സന്തുഷ്ടരാണ്‌."


അടുത്തൊരു ചോദ്യം കുറിക്കു കൊള്ളുന്നതായിരുന്നു.

"പുറത്തിങ്ങനെയൊക്കെ പറയുകയും കുടുംബത്തില്‍ പീഡനമനുഭവിക്കുകയും ചെയ്യുന്നവരല്ലേ പലരും"

കൃത്യമായി മറുപടി പറയാനൊക്കുന്നില്ല ആര്‍ക്കും.


ഒരാള്‍ മാത്രം പറഞ്ഞു. വഴിയെ നടക്കുമ്പോള്‍ പുരുഷന്മാര്‍ കമന്റടിക്കുന്നു. ഒരിക്കലൊരുത്തനെ ചെരുപ്പൂരുയടിച്ചു എന്ന്‌. അതിന്‌ അവള്‍ അഹങ്കാരിയാണ്‌ എന്ന മറുപടിയാണ്‌ ചിലര്‍ പറഞ്ഞതെന്നും.

ഒരു റേഡിയോ പരിപാടിയാവുമ്പോള്‍ ഗ്രാമ പ്രദേശങ്ങളിലാണ്‌ കൂടുതല്‍ ശ്രോതാക്കള്‍. പ്രത്യേകിച്ച്‌്‌്‌ താഴേക്കിടയിലുള്ളവര്‍. (F M ശ്രോതാക്കളെ മറന്നല്ല. )


അവസാനം നൂര്‍ബീന റഷീദ്‌ ലൈനില്‍. ഗാര്‍ഹിക പീഡന നിരോധന നിയമം സ്‌ത്രീകള്‍ക്ക്‌അഭിമാനിക്കാവുന്നതാണ്‌ എന്നു പറഞ്ഞപ്പോഴേക്കും കട്ടായി.അടുത്തത്‌ ഒരാള്‍ കൂടിയുണ്ടായിരുന്നു.

"ഗാര്‍ഹിക പീഡനം, അമ്മായിയമ്മ, ഭര്‍ത്താവ്‌......." പിന്നെ കേട്ടത്‌ പൊട്ടിച്ചിരി.

"പറയൂ..." അവതാരക.

"ഗാര്‍ഹിക പീഡനം, അമ്മായിയമ്മ, ഭര്‍ത്താവ്‌......"വീണ്ടും പൊട്ടിച്ചിരി.

"ഇങ്ങനെയെക്കെ കേള്‍ക്കുന്നു."


പാട്ടിന്റെ പാലാഴിയാണല്ലോ പരിപാടി.ആവശ്യപ്പെട്ട പാട്ടില്‍ ഒന്നിതായിരുന്നു.

സ്‌ത്രീയെ കണ്ണുനീരിനോടുപമിച്ച കാവ്യഭാവനേ , അഭിനന്ദനം...


അപ്പോള്‍ നമുക്ക്‌ അഭിമാനിക്കാം. നമ്മുടെ സ്‌ത്രീകള്‍ സന്തുഷ്ടരാണ്‌.

സ്‌ത്രീകള്‍ക്ക്‌‌ നേടാന്‍ ഇനിയൊന്നുമില്ലെന്നോ? സ്‌ത്രീയും പുരുഷനും പരസ്‌പരപൂരകവും തുല്യരുമാണെന്ന നിലയിലേക്ക്‌ നാം ഉയര്‍ന്നു കഴിഞ്ഞോ?അവതാരക ചോദിച്ചപോലെ സന്തുഷ്ടരാണെന്ന്‌ പുറത്തു പറയുകയും കുടുംബത്തില്‍ പീഡനമനുഭവിക്കുകയും ചെയ്യുന്നവരല്ലേ പലരും .

അല്ലെങ്കില്‍ സമത്വസുന്ദര നീലാകാശത്തില്‍ നാം തൊട്ടുവോ?


പിന്‍കുറിപ്പ്‌


സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമം വര്‍ദ്ദിച്ചുനെന്ന്‌ സര്‍ക്കാരിന്റെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടു വന്നത്‌ ഇന്ന്‌.

5 comments:

Myna said...

ഗാര്‍ഹിക പീഡന നിരോധന നിയമം, സ്‌ത്രീധന നിരോധന നിയമം, ബാലവിവാഹം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചോദിക്കുന്നുണ്ട്‌ അവതാരക. മറുപടിയാണ്‌ രസം.
"നാട്ടിലൊക്കെ അങ്ങനെ കേള്‍ക്കുന്നു. എനിക്കെങ്ങനെ തോന്നിയിട്ടില്ല."
ഗാര്‍ഹിക പീഡനം സ്‌ത്രീ പരിധിയില്‍ മാത്രം ഒതുങ്ങിയാല്‍ പോരാ. പുരുഷന്മാരും പീഡനം അനുഭവിക്കുന്നുണ്ടെന്ന്‌ രണ്ടുപേര്‍. വനിതാദീനത്തില്‍ സ്‌ത്രീകളെ കുറിച്ച്‌ പറഞ്ഞില്ലെങ്കിലും പുരുഷന്മാര്‍ക്കിരിക്കട്ടെ സപ്പോര്‍ട്ട്‌.
"അപ്പോള്‍ നിങ്ങളെല്ലാവരും സന്തുഷ്ടരാണ്‌."
അടുത്തൊരു ചോദ്യം കുറിക്കു കൊള്ളുന്നതായിരുന്നു.
"പുറത്തിങ്ങനെയൊക്കെ പറയുകയും കുടുംബത്തില്‍ പീഡനമനുഭവിക്കുകയും ചെയ്യുന്നവരല്ലേ പലരും"
കൃത്യമായി മറുപടി പറയാനൊക്കുന്നില്ല ആര്‍ക്കും.

ലിഡിയ said...

അവശരെയാണ് കൈപിടിച്ച് എഴുന്നേല്‍പ്പിക്കേണ്ടത്, അവശത ആനൂകൂല്യവും ആദരവും ആയി കരുതുന്നവരെ അല്ല, അതല്ലേ ഈ നിയമങ്ങളുടേയും തെറ്റ്.

ഒരു നിയമസംരക്ഷണവും അല്ല വേണ്ടത്, ആത്മാഭിമാനത്തിന്റെ ചൂടില്‍ തലയുയര്‍ത്തി നില്‍ക്കുന്ന,പരസ്പരബഹുമാനത്തിന്റെ അടിസ്ഥാന അര്‍ത്ഥം അറിയാവുന്ന ഒരു മനുഷ്യവര്‍ഗ്ഗം അല്ലേ, ആണും പെണ്ണും ഉള്‍പെടുന്ന വര്‍ഗ്ഗം.

അതിന് തടസ്സം നില്‍ക്കുന്നത് ആരെന്ന് ചൂ‍ണ്ടികാണിക്കാന്‍ എനിക്കോ മൈനയ്ക്കോ കഴിയില്ല.ആ വേരുകള്‍ ഈ യുഗത്തിന്റെ തന്നെ ശ്വാസനാളത്തില്‍ അര്‍ബുദം വിതച്ച് കഴിഞ്ഞു.

-പാര്‍വതി.

നിര്‍മ്മല said...

പാര്‍വതിയോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഇന്ന് സമത്വം എന്നത് സ്ത്രീ പുരു‍ഷ വൈരാഗ്യമായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു.
ദീപികയിലെ article
http://www.deepika.com/CAT2_sub.asp?ccode=CAT2&newscode=189461

മുലയെ ഗ്രനേഡായും ഉപയോഗിക്കാമെന്ന് ഒരു കഥാപാത്രം പറഞ്ഞിട്ടുള്ളതും ഓര്‍ക്കുക.

ഇട്ടിമാളു അഗ്നിമിത്ര said...

ഈ പുറംപൂച്ചെങ്കിലും ഇല്ലെങ്കില്‍ നമ്മള്‍ കണ്ണീര്‍ നായികമാരായി പോവില്ലെ.. പിന്നെ ആ അടി... അതിന്` അഹങ്കാരി എന്ന് കേട്ടത് എനിക്കെന്റെ വീട്ടില്‍ നിന്നന്നെ ആരുന്നു.. .. പിന്നെ ആരു പറഞ്ഞാല്‍ എന്തു..ഇപ്പൊ അങ്ങിനെ പറയാറില്ലാട്ടൊ

ശാലിനി said...

"അപ്പോള്‍ നമുക്ക്‌ അഭിമാനിക്കാം. നമ്മുടെ സ്‌ത്രീകള്‍ സന്തുഷ്ടരാണ്‌."

ഞാന്‍ മറക്കട്ടെ, എന്റെ സഹോദരിയെ, ഭര്‍ത്താവിന്റെ ക്രൂരമായ മര്‍ദ്ദനംകാരണം സമനില തെറ്റിയ സഹോദരിയെ. ആണ്‍ മക്കളില്ലാത്തതുകൊണ്ട്, പെണ്മക്കളുടെ ഭര്‍ത്താക്കന്മാര്‍ പുറത്താക്കി ബന്ധുവീട്ടില്‍ അന്തിയുറങ്ങുന്ന അമ്മയെ, ചതിയില്‍ പെട്ട് ജീവിതംതന്നെ തകര്‍ന്ന മറ്റൊരു സഹോദരിയെ, നാത്തൂന്മാരുടെ സ്നേഹകൂടുതല്‍ കാരണം ജീവിതം തീച്ചൂളയിലായവളെ.... എന്നിട്ട് ഞാനും പറയുന്നു, ഞങ്ങള്‍ സന്തുഷ്ടരാണ്. എന്താണ് വനിതാദിനം കൊണ്ടുള്ള പ്രയോജനം? ചാനലുകള്‍ക്ക് ആഘോഷിക്കാന്‍ മറ്റൊരു ദിനമെന്നതില്‍ കവിഞ്ഞ് എന്താണ് നേട്ടം.

ഒരിക്കല്‍ കമന്റടിച്ച് ഉപദ്രവിക്കാന്‍ വന്നവന്റെ പുറത്തിനിട്ട് ചെരുപ്പുകൊണ്ട് അടിച്ചിട്ട് വീട്ടില്‍ ചെന്നപ്പോള്‍ ആദ്യം അഭിനന്ദിച്ചത് എന്റെ അപ്പനായിരുന്നു. പാര്‍വ്വതി പറഞ്ഞതുപോലെ ആത്മാഭിമാനത്തിന്റെ ചൂടില്‍ നമുക്ക് തല ഉയര്‍ത്തി പിടിക്കാം, ഒരു നിയമത്തിന്റേയും സംരക്ഷണവും ഇല്ലാതെ.

ശരിയാണ്, പുരുഷന്മാര്‍ക്കും പറയാനുണ്ട് പീഡനങ്ങളുടെ കഥകള്‍, പക്ഷേ അതു പറയാന്‍ അവര്‍ക്കായി ഒരു ദിനം വേറേ കരുതട്ടെ അല്ലേ.