2002 ല്‍ കോഴിക്കോട് എത്തുമ്പോള്‍ ഒരുപാട് എഴുത്തുകാര്‍ തൊട്ടരുകില്‍..പക്ഷേ ആരെയും പരിചയപ്പെടാന്‍ പോയില്ല...ആദരവോടെ കുറേ ദൂരെ നിന്നു. പക്ഷേ, ഒരേയൊരാളെ കണ്ടപ്പോള്‍ പരിചയപ്പെടണമെന്നു തോന്നി. അന്നുവരെ അദ്ദേഹത്തിന്റെ ഫോട്ടോയൊന്നും കണ്ടിരുന്നില്ല. എന്നിട്ടും തിരിച്ചറിഞ്ഞു. ആ കടുക്കനും കൊമ്പന്‍ മീശയും. അദ്ദേഹത്തിന്റെ കുറിപ്പുകളില്‍ നിന്നായിരുന്നു അതേപ്പറ്റി അറിഞ്ഞതും, കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് തിരിച്ചറിയാന്‍ ഇടയാക്കിയതും...
അനുഭവങ്ങളുടെ ഹിമാലയത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ എന്‍ ഗോപാലകൃഷ്ണന്‍ സാര്‍...ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നു വിരമിച്ച ശേഷമായിരുന്നു അദ്ദേഹം മലയാളത്തില്‍ എഴുതാന്‍ തുടങ്ങുന്നത്. അതെന്റെ വായനയുടെ തുടക്കവും വസന്തകാലവുമായിരുന്നു.
പെട്ടിയും ബാഗുമായി ലിഫ്റ്റില്‍ കയറാതെ ആറാം നിലയിലേക്ക് പടികയറിപ്പോയൊരാളെപ്പറ്റി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതുമ്പോള്‍ ഹിമാലയന്‍ ബ്ലണ്ടറെന്ന തലക്കെട്ട് എന്തിനെന്ന് മനസ്സി
ലായതെ ഇല്ലായിരുന്നു. വൈകിട്ട് ബ്രിഗേഡിയര്‍ ഡിന്നറിനു വിളിക്കുന്നു..പ്രത്യേകിച്ചൊനനുമില്ല. കുറച്ചു സുഹൃത്തുക്കള്‍ ഒത്തുകൂടുന്നു.
ലായതെ ഇല്ലായിരുന്നു. വൈകിട്ട് ബ്രിഗേഡിയര്‍ ഡിന്നറിനു വിളിക്കുന്നു..പ്രത്യേകിച്ചൊനനുമില്ല. കുറച്ചു സുഹൃത്തുക്കള്‍ ഒത്തുകൂടുന്നു.
അഥിതികള്‍ക്കിടയിലേക്ക് പെട്ടിയും ബാഗും തൂക്കിവന്ന ആ വിദ്വാനെ പരിചയപ്പെടുത്താന്‍ കൊണ്ടുപോകുമ്പോള്‍ പറഞ്ഞു. മുകളിലെത്തിയപ്പോള്‍ മൂപ്പര്‍ വെള്ളം കുടിച്ചു കാണുമെന്ന്...ബ്രിഗേഡിയര്‍ അവരെ പരസ്പരം പരിചയപ്പെടുത്തുന്നു.
മി. ടെന്‍സിംഗ് നോര്‍ഗേ!
ദൈവമേ! 29028 അടി മഞ്ഞുമല കയറിയ ആ മനുഷ്യനോടാണോ ആറാം നിലയിലേക്ക് പടികയറിപ്പോകുന്നതിനെപ്പറ്റി പ്രസംഗിച്ചത് ..
* *
എല്ലാം അറിയുന്ന കുന്ദന്‍ ഇടക്കാലത്ത് താമസിച്ച വീട്ടിലായിരുന്നു ഒരു കാലത്ത് താമസിച്ചത്. ആ വീട്ടുടമസ്ഥ ഒരിക്കല്‍ കുന്ദനെക്കുറിച്ചു പറയുന്നു. തന്നെ മാ എന്നു വിളിക്കുന്ന, നന്നായി ബാഡ്മിന്റണ്‍ കളിക്കുന്ന,പഞ്ചാബിലെ കഥകളും ഐതീഹ്യങ്ങളും പറഞ്ഞു തരുന്ന, കുട്ടികളോടൊപ്പം കളിക്കുകയും ചെയ്യുന്ന കുന്ദന്‍. അതിനിടയ്ക്ക് അവര്‍ പറഞ്ഞു. കുന്ദന്‍ സാമാന്യം നന്നായി പാടുമായിരുന്നു എന്ന്. എന്നിട്ട് കുന്ദന്റെ ഒരു റെക്കോര്‍ഡിട്ട് കേള്‍പ്പിക്കുന്നു..
ഹൃദയം തകര്‍ക്കുന്ന ശോകം നിറഞ്ഞ ഗാനവീചികള്‍ ' സോജാ രാജകുമാരി'
കുന്ദന്‍ ലാല്‍ സൈഗാളിനെപ്പറ്റി ആ അമ്മയ്ക്ക് അത്രയേ അറിയുമായിരുന്നുള്ളു എന്നും ഇതിലേറെ എന്തു പറയാനെന്നും ...
* *
ജേണലിസം ക്ലാസ്സില്‍ എ സഹദേവന്‍ സാര്‍ പ്രൊഫൈല്‍ എഴുത്തിനെപ്പറ്റി പഠിപ്പിക്കുകയായിരുന്നില്ല. ഗോപാലകൃഷ്ണന്‍ സാറിന്റെ കുറിപ്പുകള്‍ വായിക്കുകയായിരുന്നു.
* *
ഒരിക്കല്‍ ഞങ്ങളുടെ ബാങ്കിലേക്ക് തെണ്ടിഫണ്ടിനായി വരുന്നു അദ്ദേഹം. പലപ്പോഴും കോഴിക്കോട് ബീച്ചിനടുത്ത മെയ്‌സീനേ അപ്പാര്‍ട്ട്‌മെന്റിന്റെ ആറാം നിലയിലേക്ക് ഞാന്‍ കയറിച്ചെന്നു. എന്നെ വാത്‌സല്യംകൊണ്ട് പൊതിഞ്ഞു. ഇടയ്ക്ക് കണ്ടില്ലെങ്കില്‍ ഫോണില്‍ വിളിക്കും. ഇ-യുഗത്തില്‍ തപാല്‍ വഴി എന്നെത്തേടി വല്ലപ്പോഴും അദ്ദേഹത്തിന്റെ കത്തുകള്‍ വന്നു. ചിലപ്പോള്‍ സ്വന്തം കൈപ്പടിയില്‍..ചിലപ്പോള്‍ സഹായിയെക്കൊണ്ട് ...
* *
അദ്ദേഹത്തിന്റെ ലളിതമായ ആഖ്യാനശൈലി കുറച്ചൊന്നുമല്ല എന്നെ ആകര്‍ഷിച്ചിട്ടുളളത്. എന്റെ എഴുത്തു ശൈലിയെപ്പറ്റി നല്ലതു പറയുന്നതു കേള്‍ക്കുമ്പോള്‍ അതിലൊരു പങ്ക് തീര്‍ച്ചയായും ഗോപാലകൃഷ്ണന്‍ സാറിനുണ്ട്.
* *
കഴിഞ്ഞ വര്‍ഷം മാതൃഭൂമി ഓണപ്പതിപ്പില്‍ രോഗത്തെപ്പറ്റി എഴുതിയ ലേഖനത്തില്‍ അദ്ദേഹത്തെപ്പറ്റി പേരുപറയാതെ ഇങ്ങനെ എഴുതി.
'ജീവിതത്തില്‍ അത്ഭുതം തോന്നിയ മറ്റൊരാള്‍ എണ്‍പതു വയസ്സുള്ളൊരു അര്‍ബുദ രോഗിയാണ്. രോഗമാണെന്ന് അടുത്തിടെ മാത്രമാണ് തിരിച്ചറിഞ്ഞത്. അര്‍ബുദത്തിനുള്ള ഒരു ചികിത്സയും ചെയ്യില്ല എന്നു തീരുമാനിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കാരണം സമയമടുത്തിരിക്കുന്നു എന്ന് തിരച്ചറിഞ്ഞിരിക്കുന്നു. പിന്നെ വേദന സഹിക്കാന്‍ വയ്യ. അതുകൊണ്ട് വേദനസംഹാരികളില്‍ അഭയം പ്രാപിക്കുന്നു. പക്ഷേ, അദ്ദേഹം മിക്കവാറും പെയ്ന്‍ & പാലിയേറ്റീവ് ക്ലിനിക്കില്‍ പോയിരിക്കും. അവിടെയുള്ള രോഗികളോട് സംസാരിച്ചുകൊണ്ടിരിക്കും. തന്റെ രോഗത്തെ മറച്ചുവെച്ചുകൊണ്ട് അവരെ സമാധാനിപ്പിക്കും. മരണം ഒരു ഭയമല്ല എന്നദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കുന്നു. '
പ്രിയ എഴുത്തുകാരന് പ്രണാമം...
5 comments:
പ്രണാമം :(
പോസിറ്റീവ് എനര്‍ജി തരുന്ന ഒരു കുറിപ്പ്.
വളരെ നന്ദി
പ്രണാമം
വായിച്ചു.
ഇഷ്ടം!!
The brave die only once...
Post a Comment