Saturday, January 9, 2010

മുല്ലപ്പൂവും മൂക്കുത്തിയും

മൂക്കുത്തിയണിയുന്നതിനോട്‌ എനിക്കെന്തോ ഒരു കൂടുതലിഷ്ടമാണ്‌.
മൂക്കുത്തിയണിഞ്ഞ ഒരു കാമുകി ഉണ്ടായിരുന്നുവെങ്കില്‍ ഞാനവളുടെ മൂക്കുത്തിയിലാണ്‌ ആദ്യം ചുംബിക്കുക.-




പതിനാലു വര്‍ഷം മുമ്പ്‌‌ എന്റെ കൂട്ടുകാരനയച്ച കത്തുകളെടുത്തു വീണ്ടും വായിക്കുമ്പോള്‍ അതിലൊക്കെ സൗഹൃദത്തിനപ്പുറം അവനെന്നോട്‌ പ്രണയമായിരുന്നെന്ന്‌ തിരിച്ചറിയുന്നു. പക്ഷേ, സത്യമായിട്ടും അന്ന്‌ ഞാനതു തിരിച്ചറിഞ്ഞില്ലല്ലോ... 'കൂട്ടുകാരി നമുക്കു പ്രണയിക്കാം' എന്ന്‌ പലവട്ടം ആ വരികളിലൂടെ അവന്‍ വിളിച്ചു പറഞ്ഞിട്ടും ..... ഇപ്പോള്‍ നഷ്ടപ്പെട്ട പ്രണയദിനങ്ങളെയോര്‍ത്ത്‌ സങ്കടപ്പെട്ടുപോകുന്നു.

തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ഓഫീസിന്റെ മൂന്നാംനിലയുടെ ഇടനാഴിയില്‍ ഞാനവനെ കാത്തിരുന്നു. കറുത്ത്‌ മെലിഞ്ഞ്‌ ഒരു പയ്യന്‍. കത്തുകളിലൂടെ മനസ്സില്‍ മെനഞ്ഞ അവന്റെ രൂപം അങ്ങനെയായിരുന്നു. രണ്ടരവര്‍ഷംമുമ്പ്‌ കാഞ്ഞങ്ങാട്‌ നെഹറു കോളേജില്‍ വെച്ചു നടന്ന ബഷീര്‍ അനുസ്‌മരണ കഥാക്യാമ്പില്‍ പങ്കെടുത്തവരാണ്‌ ഞങ്ങള്‍. പക്ഷേ, ആദ്യത്തെ കത്തുവന്നപ്പോഴും അവന്റെ രൂപം ഓര്‍ത്തെടുക്കാനായില്ല.
എന്റെ നാട്ടുകാരനൊരാള്‍ അവന്റെ അടുത്ത ഓഫീസിലുണ്ട്‌. നാട്ടുകാരനില്‍ നിന്നും അടുത്ത വീട്ടിലെ ഫോണ്‍ നമ്പര്‍ വാങ്ങി എന്നെയൊരിക്കല്‍ വിളിച്ചിരുന്നു.

ആരാണ്‌ ഫോണ്‍ നമ്പര്‍ തന്നതെന്ന്‌ ചോദിച്ചപ്പോള്‍ പറഞ്ഞു.

"കള്ളമല്ല.
ഫോണ്‍ നമ്പര്‍ ആരും പറഞ്ഞതല്ല. എനിക്കുതോന്നി. അങ്ങനെയൊരു നമ്പറില്‍ മൈനയുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുമെന്ന്‌-ഒരു പുഴ കടന്നെത്തണമെങ്കിലും."

അന്നവന്‍ ചോദിച്ചു.
" Love Affair വല്ലതുമുണ്ടോ?"
ഉണ്ട്‌ എന്ന പറയാനാണ്‌ അപ്പോള്‍ തോന്നിയത്‌.

ആ ചോദ്യം ചോദിച്ചതിന്റെ പിറ്റേന്നും അവന്‍ എഴുതി.
-ഇന്നലെ വിളിച്ചത്‌ വെറുതെയല്ലെന്നാലും വെറുതെ.....-

പിന്നീടവന്‍ പ്രണയത്തെ വാക്കുകളില്‍ ഒളിപ്പിച്ചുവെച്ച്‌ സൗഹൃദത്തിന്റെ രൂപത്തില്‍ കത്തുകളെഴുതി.

തിരുവനന്തപുരത്തിന ്‌ പെട്ടെന്നുള്ള യാത്രയായതുകൊണ്ട്‌ വരുമെന്ന്‌ മൂന്‍പെ അറിയിക്കാന്‍ പറ്റിയില്ല. എത്തിയശേഷമാണ്‌ വിളിച്ചത്‌.

ഞാന്‍ ആ ഇടനാഴിയില്‍ കാത്തിരുന്നു. എന്റെ സങ്കല്‍പത്തിലെ കറുത്തുമെലിഞ്ഞ പയ്യനായിരിക്കുമോ? രണ്ടോ മൂന്നോ ചെറുപ്പക്കാര്‍ കടന്നു പോയി. അവരൊക്കെ എന്നെ സൂക്ഷിച്ചുനോക്കി. ഓഫീസിനു പുറത്ത്‌ ഒരു പെണ്ണു വന്നിരിക്കുന്നത്‌്‌ സഹിക്കാനാവുന്നില്ലേ അവര്‍ക്ക്‌. പക്ഷേ, അവരോരുത്തരും അടുത്തെത്തുമ്പോള്‍ അവനാണെന്നു ഞാന്‍ വിചാരിച്ചിരുന്നു. ഈ കാത്തിരിപ്പ്‌ വല്ലാത്ത മടുപ്പുതന്നെ. പിന്നെയൊരാള്‍ വന്നു. ആദ്യം വന്ന ഓരോരുത്തരെയും പരിചയഭാവത്തില്‍ ഞാനും നോക്കിപ്പോയതുകൊണ്ട്‌ ഇനിയും ഒരു നോട്ടംകൂടി നേരിടാന്‍ വയ്യെന്നു കരുതി ദൂരെ ജനലിലനപ്പുറത്തേക്ക്‌ നോക്കിയിരുന്നു.
പക്ഷേ, ഇത്തവണ അവനായിരുന്നു.
"വരൂ" എന്നു ക്ഷണിച്ചുകൊണ്ട്‌ അവന്‍ മുന്നില്‍ നടന്നപ്പോള്‍ എന്റെ സങ്കല്‌പം മുഴുവന്‍ തെറ്റിയതില്‍ വിസ്‌മയിച്ച്‌ പുറകെ നടന്നു. അവന്റെ കാലുകളെ പിന്തുടര്‍ന്നതുകൊണ്ട്‌ പാദങ്ങളാണ്‌ ശ്രദ്ധയില്‍ പതിഞ്ഞത്‌. അത്ര വെളുത്തിട്ടല്ല. മീശ കിളര്‍ക്കാത്ത കൊച്ചുപയ്യനൊന്നുമല്ല. ഒരു ചെറുപ്പക്കാരന്‍.
ഞാനവനു മുന്നിലിരുന്നു. ഒന്നുമെനിക്ക്‌ ചോദിക്കാനുമില്ല. പറയാനുമില്ല. അമ്പരപ്പ്‌ മാത്രം. അവനെന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു. അതിനൊക്കെ ഒറ്റയൊറ്റ വാക്കുകളില്‍ മറുപടി പറഞ്ഞു.
അരുള്‍ജ്യോതില്‍ ചായ കുടിക്കാനിരുന്നപ്പോള്‍ അവന്‍ ചോദിച്ചു.
"കത്തിലെ വാചാലതയൊന്നുമില്ലല്ലോ?"

"അന്നൊരിക്കല്‍ ഞാനൊരുചോദ്യം ചോദിച്ചപ്പോള്‍ 'ഉണ്ട്‌ ' എന്നുത്തരം പറഞ്ഞില്ലേ...അയാളെന്തെടുക്കുന്നു?
ഈ ചോദ്യം ഒന്നുരണ്ടു കത്തുകളിലും ചോദിച്ചിരുന്നു. അന്നും മൗനം പാലിച്ചു. ഇന്നും...

അവനും പ്രതീക്ഷിച്ചയാളില്‍ നിന്നും വ്യത്യസ്‌തയായിരിക്കുമോ ഞാന്‍?
അമ്മച്ചി വാങ്ങിത്തന്ന വെള്ള ചുരിദാറായിരുന്നു എന്റെ വേഷം. അത്രനാളും വെള്ളനിറം എനിക്കന്യമായിരുന്നു. വീട്ടില്‍ കറണ്ടുകിട്ടിയത്‌ അക്കൊല്ലമാണ്‌. അതിനുമുമ്പുവരെ മണ്ണെണ്ണ വിളക്കായിരുന്നു.
ഓരോ വട്ടവും തുണിക്കടയില്‍ കയറി വരുമ്പോള്‍ അമ്മച്ചി വെളുത്തതിനേക്കുറിച്ചു പറയും. അതു മേടിക്കണമെന്നുണ്ടായിരുന്നു എന്ന്‌്‌. മണ്ണെണ്ണ വിളക്കിന്റെ കരിപടര്‍ന്ന്‌ അതു കറുത്തുപോകും എന്നു പറഞ്ഞാണ്‌ വെളള വസ്‌ത്രങ്ങള്‍ എനിക്കില്ലാതെ പോയത്‌. കറണ്ടു കിട്ടിയതില്‍ പിന്നെ എനിക്കു വാങ്ങിത്തന്നതാണ്‌ ഈ വെളുത്ത ചുരിദാര്‍. ഇട്ടു നോക്കിയപ്പോള്‍ 'ഇതു നിനക്കൊട്ടും ചേരുന്നില്ലെന്നു' പറഞ്ഞു.
എനിക്ക്‌ സൗന്ദര്യബോധം തീരെയില്ലെന്നാണ്‌ വീട്ടുകാരുടെ വിലയിരുത്തല്‍.
അതുകൊണ്ടാവണം ചേരുന്നില്ലെന്നു പറഞ്ഞിട്ടും ഈ ചുരിദാറുമിട്ട്‌ ഇറങ്ങിയത്‌.
പിരിയുമ്പോള്‍ 'കത്തെഴുതണേ' എന്നവന്‍ ഓര്‍മിപ്പിച്ചു.

എന്റെ ലോകം ചുറ്റും മലകളായിരുന്ന ഒരു ഗ്രാമത്തിലെ ആറിനോട്‌ ചേര്‍ന്നുകിടന്നു.
വൈകുന്നേരമായാല്‍ ഞാന്‍ ആറ്റിലേക്കിറങ്ങും. പണിക്കുപോകുന്ന സകലപെണ്ണുങ്ങളും അന്നേരമാണ്‌ കുളിക്കാനെത്തുന്നത്‌.

പൊടിക്കമ്പനിയിലെ പണി കഴിഞ്ഞു വരുന്ന ചെറുപ്പക്കാരികള്‍ അവരുടെ മുളകും മഞ്ഞളും മണക്കുന്ന പാവാടകള്‍ കുത്തിപ്പിഴിഞ്ഞു തുടങ്ങുന്നതും, അടക്കാപൊളിക്കാനും ഇഞ്ചി ചുരണ്ടാനും പോയവര്‍ പുകച്ചിലൊന്നു മാറാന്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതും അപ്പോഴാണ്‌. അന്നേരം ആറിന്‌്‌ മസാലമണമാണ്‌. അവര്‍ ഓരോരോ കഥകള്‍ പറയും. ഗ്രാമത്തിലെ സംഭവങ്ങളെക്കുറിച്ചായിരുന്നു കുളക്കടവിലെ വാര്‍ത്തകളത്രയും.

നാടിന്റെ നാനാദിക്കുകളിലുള്ള വാര്‍ത്തകളും ചര്‍ച്ചകളും ചൂടുപിടിക്കാന്‍ തുടങ്ങുമ്പോള്‍ അവരുടെ ശരീരം തണുക്കാന്‍ തുടങ്ങും.

ഈ നേരത്താണ്‌ ഞാനും വെള്ളത്തിലൂളിയിടുക.
വേനലായാല്‍ വെളളം കുറവാണ്‌. പെണ്ണുങ്ങള്‍ കുളിക്കുന്ന കടവിനു മുകളില്‍ കുറച്ചു വെള്ളം കൂടുതലുണ്ട്‌.
നീന്തുന്നതിനിടയ്‌ക്ക്‌ ആഴത്തില്‍ കാലു തട്ടിയാല്‍ ചേറു പൊങ്ങും. വെളളം കലങ്ങി മറിയും. പെണ്ണുങ്ങളുടെ മേലുചൊറിയും. അക്കാലത്ത്‌ ചേറിലെത്ര നീന്തിയാലും ചൊറിച്ചിലെന്താണെന്ന്‌ ഞാനറിഞ്ഞതുമില്ല.

` വെള്ളം കലക്കാതെ കേറീപ്പോ കൊച്ചേ `പെണ്ണുങ്ങള്‍ ഒച്ചവെക്കും.
എനിക്കാണെങ്കില്‍ നീന്തലും കുളിയേക്കാളും പ്രധാനം ഈ വാര്‍ത്ത കേള്‍ക്കലാണ്‌.

പലരുടേയും പ്രണയകഥകള്‍ ഞാനങ്ങനെയാണ്‌ അറിയുന്നത്‌. ഈറ്റക്കാട്ടില്‍ കണ്ട കാമുകീകാമുകന്മാരെക്കുറിച്ചും, പാറകയറിപ്പോയവരെക്കുറിച്ചും കേട്ടു.
ആരെ കണ്ടാലും ഇളിച്ചുകാട്ടുന്ന പെണ്ണൊരുത്തി തന്റെ മകന്റെ തലയില്‍ കേറിക്കൂടിയതില്‍ ചിലര്‍ ഉറക്കെ പ്രാകി.

മകനെയും പെണ്ണിനേയും അകറ്റാന്‍ കൂടോത്രം ചെയ്യാന്‍ പറ്റിയ ആളെവിടുണ്ടെന്ന്‌ അന്വേഷിച്ചു.

പല പ്രണയങ്ങളും ചില കൂടോത്രങ്ങളില്‍ കൊഴിഞ്ഞുപോയി.

പണ്ട്‌ നാടുവിട്ടുപോയൊരു സുന്ദരി കറുത്തുമെലിഞ്ഞ്‌ കാണാന്‍ ശേലില്ലാത്തൊരുത്തിയുമായി മടങ്ങി വന്നിരിക്കുന്നു. അവര്‍ കാടതിര്‍ത്തിയില്‍ വീടുവെച്ച്‌ ഒരുമിച്ചു താമസിക്കുന്നു. ശേലില്ലാത്തവള്‍ക്ക്‌ ആകെമൊത്തം ഒരു ആണിന്റെ കോലം. അവള്‍ വേഷം കെട്ടിയ പുരുഷനാണത്രേ!
തക്കം കിട്ടുമ്പോള്‍ പെണ്‍വേഷക്കാരന്റെ തുണി അഴിക്കണമെന്ന്‌ പെണ്ണുങ്ങള്‍ ആര്‍ത്തു.

നഗരത്തില്‍ ജീവിക്കുന്ന സുഹൃത്തിന്‌ എന്റെ ലോകമറിയുമോ?
അവന്റെ ലോകം കഥയും കവിതയും സിനിമയും ഫെസ്റ്റിവലുകളുമൊക്കെയായിരുന്നു.

അന്നത്തെ കൂടിക്കാഴ്‌ചക്കുശേഷം അവന്റെ കത്തുകളിലെ സ്വരം വല്ലാതെ മാറിത്തുടങ്ങി. പിന്നെ വന്ന കത്തു തുടങ്ങുന്നത്‌ ഇങ്ങനെയായിരുന്നു.

-പ്രിയപ്പെട്ട
പ്രിയപ്പെട്ട
പ്രിയപ്പെട്ട മൈനയ്‌ക്ക്‌,

ഒരു പഴയചോദ്യം(മറുപടി തരണം)
പണ്ട്‌ ദരിദ്രനെ വേള്‍ക്കുന്ന രാജകുമാരിമാരുണ്ടായിരുന്നു. എന്നിട്ട്‌ സന്തോഷത്തോടെ അവന്റെ കഷ്ടതയില്‍ ദാരിദ്ര്യത്തില്‍ പങ്കുചേര്‍ന്ന്‌ ജീവിച്ചിരുന്നു. നിസ്വാര്‍ത്ഥ പുണ്യജീവിതം.
നിസ്വാര്‍ത്ഥ പുണ്യജീവിതം പോട്ടെ. അതു പണ്ട്‌. പക്ഷേ, ഇന്ന്‌ ഒരു രാജകുമാരി ദരിദ്രനെ വേള്‍ക്കാന്‍ തയ്യാറാകുമോ?

ഉത്തരം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒരെളുപ്പവഴിയുണ്ട്‌. അടുത്ത കത്തിലെഴുതാം. -

അടുത്ത കത്തിലും ഉത്തരം കണ്ടെത്താനുള്ള വഴിയല്ല. ചോദ്യം തന്നെയായിരുന്നു.
- മനസ്സുതൊട്ടറിഞ്ഞ്‌ ഒരു പെണ്‍കുട്ടി അടുത്തുണ്ടെങ്കില്‍ അവളുമൊത്ത്‌ ഒരു രാവുമുറങ്ങാതെ എഴുതിയും വായിച്ചും ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കണമെന്നുണ്ട്‌. എനിക്കു നല്‍കാനൊരു സ്വര്‍ഗ്ഗമൊന്നും കയ്യിലില്ല. എന്റെ അസ്വസ്ഥതകള്‍ക്ക്‌ , ദിവാസ്വപ്‌നങ്ങള്‍ക്ക്‌ കൂട്ടായിട്ട്‌, എന്റെ അലസതയെ മാറ്റി ശാസിച്ച്‌ നയിക്കാന്‍ മനസ്സുളള ഒരാള്‍, എന്റെ നേര്‍പകുതിയായി വരാന്‍ എതെങ്കിലും പെണ്ണ്‌ തയ്യാറാകുമോ?
ചോദ്യം എന്റേത്‌. ഉത്തരം മൈന പറയേണ്ടത്‌. -

-കഴിഞ്ഞ കത്തിലെ ചോദ്യങ്ങള്‍ക്ക്‌ ശരിയായ മറുപടി അയക്കണം. ഒരു ഭ്രാന്തന്റെ കുത്തിക്കുറിക്കലായി തള്ളിക്കളയാതിരിക്കുക. ഹൃദയത്തില്‍ തൊട്ട്‌‌ എഴുതിയതാണത്‌ -എന്നായിരുന്നു അടുത്തതില്‍.

പക്ഷേ, ഒരു ചോദ്യത്തിനും കൃത്യമായി മറുപടി അയയ്‌ക്കാന്‍ എനിക്കായില്ല. ഹൃദയത്തില്‍ തൊട്ട്‌ ചോദിച്ചതാണെന്ന്‌ എഴുതിയപ്പോഴും ഹൃദയത്തില്‍ തൊടാതെ മറുപടി അയച്ചിട്ടുണ്ടെന്ന്‌ പറഞ്ഞൊഴിഞ്ഞു.

എന്റെ ലോകം ഒരു കുഞ്ഞുലോകമാണ്‌. ഈ മലകള്‍ക്കപ്പുറത്ത്‌ ഒരു ലോകമുണ്ടെന്ന്‌ തന്നെ ഈ കത്തുകളിലൂടെയാണ്‌ കുറച്ചെങ്കിലും അറിയുന്നത്‌. പെട്ടെന്നൊരു ദിവസം ഇവിടെ നിന്നു വിട്ടുപോകുന്നതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല.
നഗരജീവിയായി മാറിയ ആ വയനാട്ടുകാരന്‍ പറയുന്നതൊന്നും എനിക്ക്‌ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ വയ്യ. എന്നാല്‍ ചില നേരത്ത്‌ എന്റെ ഹൃദയം പ്രണയാര്‍ദ്രമാകും. നിന്റെകൂടെ ഏതു ലോകത്തേക്കും വരാം എന്നൊക്കെ പറയാന്‍ തോന്നും.

അന്ന്‌ എന്റെ യാത്രകളൊക്കെ ഒറ്റക്കായിരുന്നു. ഞങ്ങളുടെ പ്രകൃതിയെക്കുറിച്ചും നാടിനെക്കുറിച്ചും യാത്രകളെക്കുറിച്ചുമൊക്കെ ഞാനവന്‌ എഴുതും.

-ആ യാത്രകളിലൊക്കെ എന്നെയും കൂടി കൂട്ടാമോ? ഇഷ്ടമാവില്ലേ? -
എന്നൊക്കെ ചോദിച്ചു.
-തത്‌ക്കാലം ഒറ്റയക്കു നടന്നോളാം -എന്നായിരുന്നു തിരിച്ചു പറഞ്ഞത്‌.

ഉള്ളില്‍ എനിക്കവനോട്‌ പ്രണയമുണ്ടായിരുന്നു. എന്നിട്ടും ഭയമായിരുന്നോ?

എന്റെ അത്തയും അമ്മച്ചിയും പ്രണയവിവാഹിതരായിരുന്നു. രണ്ടു വ്യത്യസ്‌ത മതങ്ങളില്‍ പെട്ടവര്‍. അവര്‍ രണ്ടുപേരും മതങ്ങളെക്കുറിച്ച്‌ ഞങ്ങളോട്‌ പറഞ്ഞില്ല. ഞങ്ങള്‍ പള്ളിയില്‍പോയി. അമ്പലത്തില്‍ പോയി. മറയൂര്‍ സ്‌ക്‌ൂളിലെ കൊച്ചുപള്ളിക്കുള്ളിലെ ക്രൂശിതരൂപത്തിനു മുന്നില്‍ മുട്ടുകുത്തി. അവിടം എപ്പോഴും നിശബ്ദമായിരുന്നു. ഉച്ചനേരത്തെ ഇടവേളയില്‍ പളളിയുടെ വാതില്‍ തുറന്ന്‌ അകത്ത്‌ കടക്കുകയും മൊസൈക്ക്‌ തറയില്‍ വെറുതെ ഇരിക്കുകയും ചെയ്യുമായിരുന്നു.

ഞാന്‍ പൂര്‍ണ്ണമായി ഒരു സ്‌ത്രീയിലേക്ക്‌ ജൈവികമായി വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ പ്രണയവും ഒപ്പം വന്നിരിക്കണം. ഒരു ക്രിസ്‌ത്യാനി പയ്യനെ പ്രണയിക്കാനായിരുന്നു എനിക്കിഷ്ടം. പക്ഷേ, അങ്ങനെ ഒരാളെ കണ്ടെത്താനായില്ല.
അടുപ്പമുള്ളവര്‍ പലപ്പോഴും സങ്കരയിനം, ടി*ഡി എന്നൊക്കെ പറഞ്ഞ്‌ കളിയാക്കുന്നതു കേള്‍ക്കുമ്പോള്‍ മതേതര കാഴ്‌ച്ചപ്പാടുളളവനായിരിക്കണം കൂട്ടുകാരനായി വരേണ്ടത്‌ എന്ന്‌ ഞാന്‍ ആഗ്രഹിച്ചു.


മലബാറുകാരെക്കുറിച്ച്‌ ഞങ്ങളുടെ നാട്ടുകാരിലൊരു സങ്കല്‌പമുണ്ട്‌.. ബഹുഭാര്യത്വവും വിവാഹമോചനവും സ്ഥിരമായി നടക്കുന്ന സംസ്‌ക്കാരശൂന്യരായവരുടെ നാടെന്ന, മുസ്ലീം സമൂഹത്തില്‍ സ്‌്‌ത്രീകള്‍ക്ക്‌ ഒരു മാന്യതയുമില്ലെന്ന സങ്കല്‌പം.
ഞങ്ങളുടെ നാട്ടിലെ സ്‌്‌ത്രീകള്‍ കഠിനാധ്വാനികളാണ്‌. അധികവും കൂലിപ്പണിക്കാരാണെങ്കിലും. വീട്ടിനുള്ളില്‍ മാത്രമിരുന്ന്‌ ശരീരത്തെ പരിപാലിച്ചുപോരുന്നവരല്ല അവരാരും. അവരിലൊരാളാവാനായിരുന്നു എനിക്കുമിഷ്ടം. തുടര്‍ന്നും പഠിക്കണം. സ്വയം പര്യപ്‌തത നേടണം. അതായിരുന്നു എന്റെ സ്വപ്‌നം.

ഡിഗ്രി കഴിഞ്ഞിരിക്കുന്ന ഒരു പെണ്ണിനോട്‌ അവന്റെ ചോദ്യം

-ഇതുവരെ എത്രപേരുടെ മുന്നില്‍ അണിഞ്ഞൊരുങ്ങി ചായയുമായി നിന്നു?-

ഒരാളുടെ മുമ്പിലും അങ്ങനെ നില്‌ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന്‌ ഇവനോട്‌ പറഞ്ഞാല്‍ വിശ്വസിക്കുമോ?
കുറഞ്ഞത്‌ ഒരഞ്ചുവര്‍ഷമെങ്കിലും കഴിഞ്ഞിട്ടേ കല്ല്യാണത്തെക്കുറിച്ചൊക്കെ ആലോചിക്കൂ. 'പഠിച്ചോട്ടെ, പറ്റുന്നത്ര പഠിപ്പിക്കും' എന്നേ വീട്ടുകാര്‍ പറഞ്ഞിരുന്നുള്ളു. സ്വസ്ഥമായി ഒരുത്തന്റെ തലയില്‍ കയറാം എന്നൊരു തോന്നലില്ലായിരുന്നു.

എനിക്ക്‌ എന്റേതായ ലക്ഷ്യങ്ങളുണ്ട്‌ അതിന്‌ തടസ്സം നിന്നുകൊണ്ടുള്ള ഒരു ബന്ധം സാധ്യമല്ലായിരുന്നു. അങ്ങനെ വന്നാല്‍ ഞാന്‍ ഞാനല്ലാതാവും. ഇങ്ങനെയെല്ലാം എഴുതി അയച്ചു.

-അഞ്ചുവര്‍ഷമാവാതെ ഉണ്ടാവില്ല എന്ന്‌ വീമ്പെഴുതിയതൊക്കെ ശരി. പക്ഷേ, അങ്ങനെയൊരു തീരുമാനമുണ്ടെങ്കില്‍ (സന്യസിക്കാനില്ലെങ്കില്‍) വൈകിക്കാത്തതാണ്‌ നല്ലത്‌. നല്ലൊരു കൂട്ട്‌ അത്‌ എത്രയും നേരത്തെയാകുന്നതാണ്‌ നല്ലത്‌ എന്ന്‌്‌്‌്‌ പലരും പറയുന്നു.

ഞാന്‍ വരട്ടെ കുറച്ചുനേരത്തെ...നിന്റെ വ്യക്തിസ്വാതന്ത്ര്യത്തില്‍ കൈകടത്തില്ല. ലക്ഷ്യങ്ങളില്‍ തടസ്സം നില്‌ക്കില്ല.- മറുപടി

കത്തുകളിലെ പലവരികളും കണ്ടില്ലെന്നു നടിച്ചു. അങ്ങനെ നടിക്കേണ്ടി വരുമ്പോഴും ഉള്ളിലിരുന്ന്‌ പറയുന്നുണ്ടായിരുന്നു. 'കൂട്ടുകാരാ നീയെന്നേ വിട്ടു പോകരുതേ' എന്ന്‌. 'നീയില്ലാതൊരു ജീവിതം സാധ്യമാണോ? ' എന്ന്‌.
എന്നിട്ടും തുറന്നു സമ്മതിക്കാന്‍ മടി.

പറമ്പില്‍ കയ്യാലകെട്ടാന്‍ വന്ന പണിക്കാരന്‍ കല്ലുപൊട്ടിക്കാന്‍ കൂടമെടുക്കാന്‍ എന്നെ വിട്ടു. ചെറിയൊരു കുന്നിന്റെ നെറുകയിലാണ്‌ അയാളുടെ വീട്‌. കുന്നു പകുതി കയറിയപ്പോള്‍ ഒരു പെണ്ണിന്റെ കൈനോക്കി ലക്ഷണം പറയുകയാണ്‌ ഒരു പരിചയക്കാരന്‍. കുറച്ചുനേരം ഞാനും അതു കേട്ടു നിന്നു.

'മനസ്സിലൊരാളുണ്ടല്ലോ?' അയാള്‍ എന്നെ നോക്കിപ്പറഞ്ഞു.
ഭാവിയറിയാന്‍ അതിരു കടന്ന മോഹം.
'മറക്കുന്നതാ നല്ലത്‌.....ആഗ്രഹിച്ചിട്ടു കാര്യമില്ല.'
പിന്നെ കുന്നു കയറിയത്‌ വളരെ പ്രയാസപ്പെട്ടാണ്‌. കൂടവുമെടുത്ത്‌ തിരിച്ചിറങ്ങുമ്പോള്‍ കയ്യാല പണിക്കാരനോട്‌ ദേഷ്യം തോന്നി.
പണിക്കുപോരുമ്പോള്‍ ഇതൊക്കെ എടുക്കണോന്ന്‌ അറിയാമ്മേലേ...എന്നെ എന്തിനാ കഷ്ടപ്പെടുത്തുന്നത്‌.
നിരന്ന വഴിയിലെത്തിയപ്പോള്‍ ഇരട്ടിഭാരവുമായി ഇറങ്ങിയതില്‍ വിഷമം.
പത്തിരുപത്‌ വയസ്സായൊരു പെണ്ണിനോട്‌ ആര്‍ക്കും പറയാവുന്നൊരു കാര്യമല്ലേ അയാള്‍ പറഞ്ഞത്‌. അല്ലെങ്കിലേ ഇതൊക്കെ എന്തിനു കേട്ടു നില്‌ക്കണം. പറഞ്ഞ പണി ചെയ്‌താമതിയായിരുന്നല്ലോ...കണ്ടിടത്തൊക്കെ വായിനോക്കാന്‍ പോയിട്ടല്ലേ...സമാധാനിച്ചു.

ഉച്ച കഴിഞ്ഞ്‌ പോസ്‌റ്റുമാന്റെ സൈക്കിള്‍ മണിയൊച്ച. എന്നും ആ നേരത്ത്‌ റോഡിലായിരുന്നല്ലോ കാതു രണ്ടും.

-മൈനക്കുട്ടീ എന്നു വിളിച്ചാല്‍ അതിന്‌ പ്രണയിനിയെ സംബോധന ചെയ്യുന്ന ചുവ വരുമോ? അങ്ങനെ സംബോധന ചെയ്‌തെഴുതാനാണ്‌ തോന്നിയത്‌........
ഇപ്പോള്‍ എന്റെ സ്വപ്‌നങ്ങളില്‍ നീയാണ്‌. സ്വത്തിനും സൗന്ദര്യത്തിനും ജാതിമതത്തിനുമപ്പുറം എന്റെ സ്വഭാവത്തിനൊത്ത്‌ പോകാവുന്നൊരു കൂട്ട്‌...ശക്തിയും ദൗര്‍ബല്യവും അറിഞ്ഞും അംഗീകരിച്ചും പരസ്‌പരം തിരുത്തിയും ഒരു ജീവിതം...എന്റെ കണ്ടെത്തല്‍ തെറ്റായി പോയില്ല എന്നു വിശ്വസിക്കുന്നു.
...ഇപ്പോഴെനിക്ക്‌ നിന്നെ നഷ്ടപ്പെടുന്നത്‌ ചിന്തിക്കാന്‍ വയ്യാതായിരിക്കുന്നു....-


മറുപടി എന്തെഴുതുമെന്ന്‌ വിചാരിച്ചിരിക്കുമ്പോഴാണ്‌ പിറ്റേന്ന്‌ വഴിയില്‍ നിന്ന്‌ ഒരു കാക്കാലത്തി കയറി വരുന്നത്‌.

അവര്‍ക്കെന്നോട്‌ കുറേ പ്രേമവിഷയം പറയാനുണ്ടെന്ന്‌്‌്‌.
ഇതെന്താ നെറ്റിയില്‍ ഞാനെന്തെങ്കിലും എഴുതി ഒട്ടിച്ചുവെച്ചിട്ടുണ്ടോ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടെന്ന്‌?
പ്രധാനപ്പെട്ട ചിലത്‌ പറയാനുണ്ട്‌, പത്തുരൂപകൊടുത്താല്‍ എല്ലാം പറയാമെന്ന്‌.
എനിക്കൊന്നും കേള്‍ക്കേണ്ടെന്നു പറഞ്ഞപ്പോള്‍ പുറകെ കൂടി.
രൊമ്പ കഷ്ടകാലം...പ്രേമക്കാര്യം നടക്കാനേ പോകുന്നില്ലെന്നു പറഞ്ഞു.

അങ്ങനെ രണ്ടുപേരെന്റെ ഭാവി പ്രവചിച്ചു!


-
രാത്രിയോ പകലോ ഇഷ്ടം?
നിലാവുള്ള രാത്രി പ്രത്യേകിച്ച്‌ എന്തെങ്കിലും തോന്നിയിട്ടുണ്ടോ?
ഇഷ്ടപ്പെട്ട പൂവ്‌?
ഇഷ്ടപ്പെട്ട കവി? ഇഷ്ടപ്പെട്ട കഥാകാരന്‍? ഇഷ്ടപ്പെട്ട നോവലിസ്‌്‌റ്റ്‌?
.......
......

സ്വന്തം ആണില്‍ നിന്നും മോഹിക്കുന്നത്‌ എന്തൊക്കെയാണെന്ന്‌ തുറന്നെഴുതാമോ?-

വീണ്ടും പഴയ ചോദ്യം.

-ഇതുവരെ എത്രപേരുടെ മുന്നില്‍ അണിഞ്ഞൊരുങ്ങി ചായയുമായി നിന്നു?-

നീയുള്ളപ്പോള്‍ മറ്റൊരാളുടെ മുന്നില്‍ എന്തിനാ നില്‍ക്കുന്നതെന്ന്‌ എഴുതാന്‍ കൊതിച്ചു. പക്ഷേ, എഴുതിയത്‌ മറ്റൊന്നായിരുന്നു.

-നാട്ടുകാരനായ ഒരു ഗള്‍ഫുകാരന്റെ മുന്നില്‍ നിന്നു കൊടുത്താലോന്ന്‌ ആലോചിക്കുവാ...-
ഒരു പരീക്ഷണത്തിനായിരുന്നു അങ്ങനെ എഴുതിയത്‌.
കത്തുവഴിമാത്രമാണ്‌ എനിക്കവനെ പരിചയം. എന്തു ധൈര്യത്തില്‍ ഞാനവന്റെ പ്രണയിനിയാവും?. രണ്ടോ മൂന്നോ വര്‍ഷമായിട്ട്‌ എനിക്കറിയാം എന്നതു നേര്‌്‌? അവനെത്ര കാമുകിമാരുണ്ടെന്ന്‌ ആരറിഞ്ഞു?
മുമ്പൊരു പ്രണയമുണ്ടായിരുന്നത്‌ എഴുതിയിട്ടുണ്ട്‌്‌. അത്‌ മനസ്സറിഞ്ഞുള്ള ബന്ധമായിരുന്നില്ലെന്നും പ്രായത്തിന്റെ വെറും ആകര്‍ഷണം മാത്രമായിരുന്നെന്നും...

ഗള്‍ഫുകാരനെ കുറിച്ചെഴുതിയപ്പോള്‍ മറുപടിക്ക്‌ വേഗമേറി.


-ഗള്‍ഫുകാരനെ തിരഞ്ഞെടുക്കാന്‍ ഉറപ്പിക്കുകയാണെങ്കില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഗള്‍ഫില്‍ പോയി ഒരു വര്‍ഷം കൊണ്ട്‌ പണമുണ്ടാക്കി നല്ല ജീവിതാടിത്തറ ഉണ്ടാക്കിയവരുണ്ട്‌്‌.
എന്നാല്‍ 15 വര്‍ഷം ഗള്‍ഫില്‍ അദ്ധ്വാനിച്ചിട്ടും ഒരു സമ്പാദ്യവും നേടാന്‍ കഴിയാത്തവരുമുണ്ട്‌.
ഗള്‍ഫുകാരില്‍ ഡിമാന്റുള്ളവര്‍ ഇപ്പോള്‍ വളരെ കുറവാണ്‌. പെണ്ണിന്റെ സവിശേഷമായ മിടുക്കും കുശാഗ്രബുദ്ധിയും പ്രയോഗിച്ചു ഡിമാന്റ്‌ ഉള്ളവരെ കണ്ടെത്തുക. വേറെ ഏതു കേസ്‌ വന്നാലും ഇത്‌്‌്‌്‌ ഓര്‍മ്മ വേണം.

വിദ്യാഭ്യാസം ഇല്ലായ്‌ക ഒരു പ്രശ്‌നമാക്കണ്ട . ജീവിക്കാന്‍ അടിസ്ഥാനപരമായി പണംതന്നെ പ്രധാനം.
എന്നാലും തന്റെ മനസ്സറിഞ്ഞുപോയതുകൊണ്ട്‌്‌്‌ ചോദിക്കുകയാണ്‌-
'ഗള്‍ഫ്‌ പെര്‍ഫ്യൂമിനേക്കാള്‍ നമ്മുടെ മുല്ലപ്പൂ മണമല്ലേ ഏറെ നല്ലത്‌.'....

ഇനി ഉറപ്പിച്ചുപോയാല്‍ ഒരു കല്ല്യാണക്കുറി അയക്കാന്‍ മറക്കില്ലെന്ന്‌ കരുതുന്നു. എന്നാലും ഒരുറപ്പിന്‌ എഴുതുന്നു. മറന്നേക്കരുതേ....-

ആ കത്തുതുടര്‍ന്നു.... എനിക്ക്‌ സങ്കടം വന്നു. വെറുതെയെങ്കിലും അങ്ങനെ എഴുതണ്ടായിരുന്ന്‌ തോന്നിപ്പോയി...

-കേരളത്തിന്റെ രണ്ടുഭാഗത്ത്‌ കിടക്കുന്ന നമുക്ക്‌ കാഞ്ഞങ്ങാട്‌ വെച്ച്‌ കൂടിക്കാണുവാനും പിന്നീട്‌ ഒരു ഇടവേളക്കുശേഷം വീണ്ടും കൂടിച്ചേരാനും സൗഹൃദം ദൃഢപ്പെടുത്താനും കഴിഞ്ഞത്‌ എല്ലാം നല്ലതിനുവേണ്ടി എന്നു കരുതുന്നു.
ഈ സൗഹൃദമെങ്കിലും എന്നും നിലനില്‌ക്കില്ലേ?-

എന്റെ സ്വപ്‌നങ്ങളില്‍ അവനായി കഴിഞ്ഞിരുന്നു. എന്റെ ഉറക്കത്തില്‍, യാത്രകളില്‍, നടപ്പില്‍, എവിടെയും അവനുളളതായി തോന്നി....


കുഞ്ഞുന്നാളില്‍ എനിക്ക്‌ മൂക്കുത്തിയോട്‌ ഒരുപാടിഷ്ടമായിരുന്നു. മറയൂര്‍ സ്‌കൂളിലെ സഹപാഠികളധികവും തമിഴത്തികളായിരുന്നു. അവര്‍ ദാവണിയുടുത്ത്‌, മുടിയില്‍ പിച്ചിപ്പൂചൂടി മൂക്കുത്തിയണിഞ്ഞ്‌ വന്നു. അതുകണ്ട്‌ എനിക്കും കൊതിയായി.
കുറച്ചുകൂടി വലുതാവുമ്പോള്‍ എനിക്ക്‌ ദാവണി മേടിച്ചു തരാമെന്നും മൂക്കുത്തിയണിയിക്കാമെന്നും അത്താമ്മ പറഞ്ഞു. അത്താമ്മക്ക്‌ വെള്ളക്കല്ലിന്റെ മൂക്കുത്തിയുണ്ടായിരുന്നു. അതിന്റെ ശങ്കിരി വീണുപോയപ്പോള്‍ അഴിച്ചുവെച്ചു. റാവുത്തര്‍ പെണ്ണുങ്ങളൊക്കെ മൂക്കുത്തിയണിഞ്ഞവരായിരുന്നെന്ന്‌ അവര്‍ പറഞ്ഞു. മക്കളാരും മൂക്കു കുത്തിയില്ല. മകന്റെ മകളായ എന്നെയാണ്‌ ആഗ്രഹസാഫല്യത്തിന്‌ കണ്ടുവെച്ചത്‌.
പക്ഷേ, എന്റെ വൃത്തികെട്ട മൂക്കില്‍ ഒരു മൂക്കുത്തിയുടെ കുറവേയുള്ളുവെന്ന്‌ പറഞ്ഞ്‌ എല്ലാവരും തടഞ്ഞു.

-ഒന്നു കാണാഞ്ഞിട്ട്‌ കണ്ണു കഴയ്‌ക്കുകയാണ്‌.
അരികിലായിരുന്നെങ്കില്‍......
ഇനിയും കാത്തിരിക്കാന്‍ വയ്യ.
ഞാന്‍ വരുന്നു.
എന്റെ പ്രണയിനിയുടെ കൂടെ രണ്ടുദിവസം ചിലവഴിക്കണം.
നമ്മള്‍ ശരിക്കും പ്രേമിച്ചില്ല. മധുരമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ഈ കടിച്ചാല്‍ പൊട്ടുന്ന പ്രായത്തില്‌ പ്രായമേറിയവരെപ്പോലെ ഇത്രയും പക്വത കാണിക്കണോ പെണ്ണേ-

അവന്‍ വന്നു.. ഞങ്ങള്‍ ഒരു ദിവസം മുഴുവന്‍ സംസാരിച്ചിരുന്നു. എന്റെ ലോകത്തിലേക്ക്‌ അവനെക്കൂടി ചേര്‍ത്തു. അവന്റെ ലോകത്ത്‌ ഞാനും.

പിറ്റേന്ന്‌ ചെറിയൊരു യാത്ര പോകാമെന്ന്‌ തീരുമാനിച്ചു. പിറ്റേന്ന്‌ രാവിലെ അവനോടൊപ്പം അടിമാലിയിലേക്ക്‌ ബസ്സുകയറുമ്പോള്‍ ഉള്ളിലൊരു പേടി. അവന്‍ തലേന്ന്‌്‌്‌ അവന്‍ ഒരു ടൂറിസ്റ്റ്‌്‌്‌ ഹോമിലായിരുന്നു താമസിച്ചത്‌. അങ്ങോട്ടെങ്ങാന്‍ വിളിക്കുമോ? വെറുതെയെങ്കിലും...
അപ്പോള്‍ ഞാനെന്തു പറയും? ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ചിട്ട്‌ എന്തിനാണിത്ര മടിയെന്ന്‌ പ്രലോഭിപ്പിക്കുമോ?
തല പെരുത്തു.
എന്തു പറഞ്ഞാലും പോകില്ല. ഇഷ്ടമായില്ലെങ്കില്‍ വേണ്ട. വരുന്നതു വരട്ടെ എന്നു വിചാരിച്ച്‌ ബസ്സിറങ്ങി.
'ഇനി എങ്ങോട്ടുപോകും? 'കാമുകന്‍ ചോദിച്ചു.
കാമുകീ ഹൃദയം പേടിച്ചു.
ബസ്സ്‌റ്റാന്റില്‍ ചാറ്റല്‍ മഴയത്ത്‌ നില്‍ക്കുകയാണ്‌ ഞങ്ങള്‍.
'എനിക്കിവിടമൊന്നും പരിചയമില്ല. എങ്ങോട്ടുപോകണമെന്ന്‌ തീരുമാനിക്ക്‌....ഞാന്‍ റൂമിലൊന്ന്‌ പോയി വരാം.'
ആശ്വാസമായി.
എവിടെപോകാനാണ്‌?
വെറുതെ റോഡീലൂടെ നടക്കാം എന്നു തീരുമാനിച്ചു.
മൂന്നാര്‍ റോഡിന്‌ നടന്നു. ഒരു ബുക്ക്‌സ്‌റ്റാളില്‍ കയറി. 'ഖസാക്കിന്റെ ഇതിഹാസം' ഇരുപത്തിമൂന്നാം പതിപ്പിരിക്കുന്നു.
"ഇതു വായിച്ചതാണോ?"
"ഇല്ല."
"ഇതുവരെ വായിച്ചിട്ടില്ലെങ്കില്‍ തൂങ്ങിച്ചാകുന്നതാ ഭേദം" ( പ്രണയിക്കാന്‍ ഇറങ്ങിത്തിരിച്ചവന്‍ എത്ര സുന്ദരമായി പ്രേമിക്കുന്നു? ...)
അതു വാങ്ങി. പിന്നെയും നടന്നു.
'ഇതെവിടെയെത്തും?'

'മൂന്നാറിലെത്തും ?'
കൂമ്പന്‍ പാറയെത്തും വരെ നടന്നതറിഞ്ഞില്ല. ഒറ്റക്കു നടക്കുന്നതിനേക്കാള്‍ എത്ര സുന്ദരമാണ്‌ ഈ നടപ്പ്‌. ചാറ്റല്‍ മഴയത്ത്‌ ഒരു കുടക്കീഴില്‍....
തിരിച്ചു പോരുമ്പോള്‍ മാങ്കടവുവഴി കല്ലാറുകുട്ടിയിലെത്തി. അണക്കെട്ടും മുതിരപ്പുഴയാറും ആകാശം മുട്ടിനില്‌ക്കുന്ന പര്‍വ്വതങ്ങളും കാണിച്ചുകൊടുത്തു.
അടിമാലിയില്‍ തിരിച്ചെത്തി ഒരു ജുവലറിയിലേക്കാണ്‌ കയറിയത്‌.

അപ്പോള്‍ മുമ്പയച്ച കത്തിലെ വരികള്‍ ഓര്‍മിച്ചു
-എന്റെ ഒരിഷ്ടം.
മൈന മൂക്കുത്തിയണിയണം.
മൈനക്കിഷ്ടമാവണം. ആയില്ലെങ്കിലും എനിക്കു വേണ്ടി.
മൂക്കുത്തിയണിയുന്നതിനോട്‌ എനിക്കെന്തോ ഒരു കൂടുതലിഷ്ടമാണ്‌.
മൂക്കുത്തിയണിഞ്ഞ ഒരു കാമുകി ഉണ്ടായിരുന്നുവെങ്കില്‍ ഞാനവളുടെ മൂക്കുത്തിയിലാണ്‌ ആദ്യം ചുംബിക്കുക.-
പച്ചമാംസം തുളഞ്ഞപ്പോള്‍ കണ്ണിലൂടെ വെള്ളമൊഴുകി.

പിന്നീടുള്ള യാത്ര എന്റെ ചെറിയ ലോകത്തേക്കായിരുന്നു. വീടിനു പുറകിലെ പാറയും മലയും...അതിനപ്പുറത്തെ സമതലം.
മഴയത്ത്‌ പായല്‍ പിടിച്ച്‌ തെന്നിക്കിടന്ന പാറകയറുമ്പോള്‍ ഇവനിതൊക്കെ പരിചയമുണ്ടോ എന്ന പേടിയുണ്ടായിരുന്നു. പക്ഷേ, എവറസ്റ്റായിരുന്നെങ്കിലും കൂടെ കയറിയേനെ എന്നു തോന്നി. കുറുക്കനും പാക്കാനുമിരിക്കുന്ന ഇഞ്ചക്കാടു കാണിച്ചുകൊടുത്തു. മുമ്പ്‌ സര്‍പ്പശിലതേടിപ്പോയ പാറയും വള്ളിപ്പടര്‍പ്പുകളും കാണിച്ചു. മലയുടെ തുഞ്ചത്തിരുന്ന്‌ താഴെ ദേവിയാറൊഴുകുന്നതും പാലവും കവലുയും സ്‌കൂളും മൈതാനവും തുരുത്തിലെ ക്ഷേത്രവും......

അക്കരെ മലയും അവടുത്തെ യൂക്കാലിപ്‌റ്റ്‌സ്‌ തോട്ടങ്ങളും പുല്‍മേടും അവിടെ മഞ്ഞിറങ്ങുന്നതും കാണിച്ചു.
ഒരു ദൂരദര്‍ശിനി വേണമെന്ന്‌ ആഗ്രഹിച്ചിരുന്നു എന്നു പറഞ്ഞു.
അവന്‍ വിസ്‌മയിച്ചിരുന്നു. പാറയില്‍ നിന്ന്‌ സമതലത്തിലേക്ക്‌, പുല്‍മേട്ടിലൂടെ നടക്കുമ്പോള്‍ അവന്‍ പറഞ്ഞു.

"എന്റെ നാട്ടില്‍ ഇതൊന്നുമില്ല. ഇപ്പോള്‍ ശരിക്കും വിഷമം തോന്നുന്നു....നീ എങ്ങനെ എന്റെ നാട്ടില്‍....?".
"ഒരു കാര്യം ചെയ്യൂ..ഈ മലയുടെ മുകളില്‍ ഒരു ആശ്രമംകെട്ടി ചികിത്സയുമൊക്കെയായി സന്യാസിനിയായി ജീവിക്കൂ...ഞാനിടയ്‌ക്കിടക്ക്‌ വരാം."
ഒരു പച്ചച്ച പുല്‍പ്പരപ്പായിരുന്നു അവിടം. രണ്ടുമൂന്നുകൊല്ലം മുമ്പുവരെ പുല്ലുകിളിര്‍ത്ത്‌ പച്ചച്ചുനില്‍ക്കുമ്പോള്‍ ഞങ്ങളിവിടെ വന്ന്‌ കുത്തിമറിയുമായിരുന്നു. പാറവെട്ടുകളിലെ ഇത്തിരി മണ്ണില്‍ വിടരുന്ന കൊച്ചുപൂക്കളെ നോക്കിയിരിക്കുമായിരുന്നു.
ചെന്നെത്തിയത്‌ ശിലായുഗസംസ്‌ക്കാരത്തിന്റെ അവശേഷിപ്പുകളിലൊന്നായ മുനിയറക്കു മുന്നിലാണ്‌.

"ഇവിടെ ദൈവമുണ്ടോ?"അവന്‍ ചോദിച്ചു.
"അറിയില്ല."
"പണ്ടുള്ളവരെ മറവു ചെയ്‌തിടമാണെന്നാണ്‌ , പക്ഷേ, ചിലര്‍ പറയുന്നു മുനി തപസ്സു ചെയ്‌തതാണെന്ന്‌."

പണ്ട്‌ കാടുപിടിച്ചു കിടന്നതായിരുന്നു. ഇപ്പോള്‍ വെട്ടിത്തെളിച്ച്‌ ഒരു അമ്പലം പോലെയാക്കിയിട്ടുണ്ട്‌. മുന്നില്‍ കല്‍വിളക്കു പണിയിച്ചിട്ടുണ്ട്‌.

കുറേനാള്‍ മുമ്പ്‌ നാട്ടുകാരിലൊരാള്‍ മരംവെട്ടാന്‍ കാട്ടില്‍ പോയി. ചെരിവില്‍ നിന്ന മരം വെട്ടിയാല്‍ താഴോട്ടുവീഴും. അതാണു ഗുരുത്വാകര്‍ഷണ നിയമം. പക്ഷേ, താഴെ അഗാധമായ കൊക്കയാണ്‌. അവിടേക്ക്‌ മരം മുറിഞ്ഞുവീണാല്‍ ശ്രമം പാഴാവും. അയാള്‍ മുനിയറയിലെ മുനിയെ ധ്യാനിച്ചു മരം മുറിച്ചു.
അവിടെ വിളക്കുവെക്കാമെന്നു നേര്‍ന്നു.
എല്ലാനിയമങ്ങളെയും തെറ്റിച്ച്‌ മരം മേലോട്ട്‌ വീണു.

അന്നുമുതല്‍ തുടങ്ങിയതാണ്‌ ഇവിടുത്തെ വിശ്വാസം.
"കേട്ട കഥ സത്യമാണോ എന്നു ചോദിക്കരുത്‌." -ഞാന്‍ പറഞ്ഞു.

"എന്തുമാകട്ടെ, നമുക്കൊന്നാവാനായാല്‍ ഈ കല്‍വിളക്കില്‍ തിരി തെളിയിക്കണം." അവനെന്നെ ചേര്‍ത്തു പിടിച്ചുകൊണ്ട്‌ പറഞ്ഞു.

* * *

'നമ്മളിതുവരെ മുനിക്കു കൊടുത്ത വാക്കുപാലിച്ചില്ലല്ലോ' എന്ന്‌ കൂട്ടുകാരന്‍ ഇപ്പോഴും പറയുന്നു.

ഇന്നത്തേക്ക്‌ പത്തുവര്‍ഷം ആയിട്ടും. .....

------------------------------

ഇന്നും കെട്ടുപോകാത്ത പ്രണയത്തോടെ ഈ പോസ്‌റ്റ്‌ കൂട്ടുകാരന്‌ വേണ്ടി സമര്‍പ്പിക്കുന്നു


കടപ്പാട്‌ മാതൃഭൂമി ഓണപ്പതിപ്പ്‌

47 comments:

Myna said...

മൂക്കുത്തിയണിയുന്നതിനോട്‌ എനിക്കെന്തോ ഒരു കൂടുതലിഷ്ടമാണ്‌.
മൂക്കുത്തിയണിഞ്ഞ ഒരു കാമുകി ഉണ്ടായിരുന്നുവെങ്കില്‍ ഞാനവളുടെ മൂക്കുത്തിയിലാണ്‌ ആദ്യം ചുംബിക്കുക.-

ഗുപ്തന്‍ said...

വിഷയത്തിനുയോജിച്ച, സുന്ദരമായ എഴുത്ത്. അഭിനന്ദനങ്ങള്‍. വാര്‍ഷികാശംസകളും.

ടി.സി.രാജേഷ്‌ said...

എനിക്കൊന്നും പറയാനില്ല.... പ്രതീക്ഷകള്‍ അപ്പാടെ തകര്‍ന്നുപോയി, അത്രമാത്രം...

എറക്കാടൻ / Erakkadan said...

ഇത്തിരി നീണ്ടാലും സംഗതിയുടെ ക്ലൈമാക്സ്‌ കലക്കീട്ടൊ

Unknown said...

അക്കരെ മലയും അവടുത്തെ യൂക്കാലിപ്‌റ്റ്‌സ്‌ തോട്ടങ്ങളും പുല്‍മേടും അവിടെ മഞ്ഞിറങ്ങുന്നതും കാണിച്ചു.ഒരു ദൂരദര്‍ശിനി വേണമെന്ന്‌ ആഗ്രഹിച്ചിരുന്നു എന്നു പറഞ്ഞു.

ദൂരദര്‍ശിനിയില്‍ കാണുന്ന ഭംഗി യൂക്കാലിപ്റ്റസ് തോട്ടത്തെ അടുത്തു നിന്ന് കണ്ടപ്പോള്‍ ഉണ്ടായിരുന്നോ ?

ശരിക്കും ഇഷ്ടമായി എഴുത്ത്

ബിന്ദു കെ പി said...

ആശംസകൾ മൈനാ..
മനോഹരമായ ഈ രചന മാതൃഭൂമി ഓണപ്പതിപ്പിൽ വായിച്ചിരുന്നു...

ഉപാസന || Upasana said...

CS chandrika, dEvika ennivaruTe oppam nilkkunnu maina yude ee lekhanavum (Onappathippil)
:-)
Upasana

Unniyettan said...

മൈനാ,
അഭിനന്ദനങ്ങള്‍.വാരികകളില്‍ വരുന്ന മൈനയുടെ എല്ലാ സൃഷ്ടികളും പതിവായി വായിക്കുന്ന ഒരാളാണ് ഞാന്‍.ബ്ലോഗ്‌ ഇന്നാണ് കണ്ടെത്തിയത്.പ്രണയത്തിന്റെ പൂക്കാലം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നത് കൊണ്ടാണ് എഴുതാന്‍ കഴിയുന്നത്.ഇനിയും ഏറെക്കാലം പ്രണയാര്‍ദ്രമായ ഒരു മനസ്സുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

‍ശരീഫ് സാഗര്‍ said...

പ്രണയിക്കുന്ന മനസ്സുകള്‍ക്ക്‌ സ്‌തുതി.
എത്രമേല്‍ മനോഹരമാണ്‌ ഓരോ വരികളും!

‍ശരീഫ് സാഗര്‍ said...

നമ്മള്‍ ശരിക്കും പ്രേമിച്ചില്ല. മധുരമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ഈ കടിച്ചാല്‍ പൊട്ടുന്ന പ്രായത്തില്‌ പ്രായമേറിയവരെപ്പോലെ ഇത്രയും പക്വത കാണിക്കണോ പെണ്ണേ...
ആ വരികളാണ്‌ വരികള്‍...

ആഗ്നേയ said...

vayichirunnu :-)
happy anniversary :-)

Anoni Malayali said...

ഇതേ പോലെ മറ്റൊരുറോഡിലൂടെ, മറ്റൊരു ബുക്സ്റ്റാളില്‍ മറ്റൊരു പുസ്തകം വാങ്ങി നല്‍കി, അഞ്ചുകൊല്ലം കത്തെഴുതി അതിനുശേഷം വിളിച്ചു വരുത്തി ഒരേ ഒരുതവണ ഒന്നു കണ്ടു. ആലങ്കാരിക ഭാഷയില്‍ എത്രയൊക്കെ പറഞ്ഞാലും ചിലപെണ്ണുകാണല്‍കാര്‍ തട്ടിയെടുത്തേക്കും എന്നു തോന്നിയപ്പോള്‍ ദീര്‍ഘമായ ഒരെഴുത്തെഴുതി, എന്തുകൊണ്ട്‌ നീയില്ലാതെ ജീവിക്കാന്‍ എനിക്കാവില്ലെന്ന്‌, വളരെ ശുദ്ധമായ മലയാളത്തില്‍, വളവുതിരിവുകളില്ലാതെ, എങ്ങാനും ഒന്നാവാന്‍ പറ്റിയില്ലെങ്കില്‍ ഈ സൗഹൃദമെങ്കിലും നിലനിര്‍ത്തണേയെന്നു അപേക്ഷിച്ച്‌, ഇത്രകാലം ഈ മനസ്സും വച്ചാണോ താന്‍ എനിക്കു സുഹൃത്‌സന്ദേശങ്ങള്‍ അയച്ചത്‌ എന്ന പഹിഹാസത്തോടെയുള്ള നിരാസലേഖനം പ്രതീക്ഷിച്ച്‌..... മറുപടിവരാന്‍ എടുത്ത മൂന്നു ദിവസങ്ങള്‍ മൂന്നു നൂറ്റാണ്ടുപോലെ കടന്നുപോയി. എല്ലാം ഒര്‍മിപ്പിച്ചതിനു നന്ദി. ഇന്നും ,എന്നേക്കും അവളെന്റെ പ്രിയസഖിയായി എന്റെവീട്ടില്‍, ഞങ്ങളുടെ കുട്ടികളോടൊപ്പം ജീവിക്കുന്നു.

സജി said...

മൈന,
സുന്ദരമായ വാക്കുകള്‍കൊണ്ട് ഇങ്ങനെ പ്രലോഭിപ്പിക്കരുത്....

എങ്കിലും മനോഹരമായ വിവരണം വായിക്കുന്നതുപോലും ഒരു സുഖം തന്നെ!

poor-me/പാവം-ഞാന്‍ said...

മൈനാജി
ഒരിക്കലും മറ്റൊരു ബ്ലോഗിന്റേയും കമന്റ് ബോക്സില്‍ താങ്കളെ കണ്ടിട്ടില്ല...
പതിവു പോലെ മനോഹരമായ വരികള്‍ വായിച്ചപ്പോള്‍ ഒന്നു പറയാന്‍ തോന്നുന്നൂ ...
കല്ല്യാണം കഴിഞും പ്രേമിക്കുന്നവര്‍ ഈ ദുനിയാവിലുണ്ട്...ശങ്ക?
ന്റെ തീരെ മനോഹരമല്ലാത്ത ഡിസംബര്‍ 25ലെ പൊസ്റ്റ് വായിച്ചു നോക്കി അഭീപ്രായം പറവാന്‍ അപേക്ഷ...
ഇനിയും
“തളിരുകള്‍” വിരിയട്ടെ എന്നു പ്രാര്‍ത്‍ഥിച്ചൂ കൊണ്ട്...

നജൂസ്‌ said...

വായിച്ചിരുന്നൂ. വീണ്ടും വായിച്ചു. എഴുതി എഴുതി പോയ ആരോ വീണ്ടും ഓര്‍മ്മയിലിങനെ വന്നുനില്‍ക്കുന്നു.

cp aboobacker said...

മാതൃഭൂമിയില്‍ വായിച്ചതാണിത്. മൈന മനോഹരമായി എഴുതിയിരിക്കുന്നു. ഹൃദയം നിഷ്‌കളങ്കയായ ഒരു പക്ഷിയാണെന്ന് സങ്കല്പിച്ച്കവിതയെഴുതിയത് ഷെല്ലിയാണോ? പ്രണയത്തെ പറ്റിയെഴുതുമ്പോള്‍ ആരും അല്പം കളവ് എഴുതും. ഇത്പക്ഷേ, പ്രണയമായിരുന്നില്ലല്ലോ. പ്രണയം സ്വന്തമായി മാത്രമനുഭവച്ചൊരാളാണ് ഞാന്‍. എനിക്ക് കൂട്ടിനാരുമുണ്ടായിരുന്നില്ല. പക്ഷേ, ഭാഷാ ദരിദ്രരായ കൂട്ടുകാര്‍ക്ക് ഞാന്‍പ്രണയലേഖനങ്ങളെഴുതിക്കൊടുത്തു. കൂലിക്ക്. ഛെ.
ഡിഗ്രി കഴിഞ്ഞ്, കടുത്തരാഷ്ട്രീയവും കവിതയുടെ ജ്വരവുമൊക്കെയായി നടപ്പ്. പഴയൊരു കോളേജ് മേറ്റിനെ കണ്ടു. സുന്ദരി. ഇരുനിറം. മൂക്കുത്തിയുമൊക്കെയുണ്ട്. വിവാഹം കഴിഞ്ഞിട്ടില്ല. അറിയപ്പെടുന്ന ഒരു കാമുകിയായിരുന്നു. കാമുകന്‍ തൊഴിലൊക്കെയായപ്പോള്‍വേറെരുത്തിയെ കെട്ടി. സാമാന്യം തരക്കേടില്ലാത്ത കുടുമ്മത്തീന്ന്. കുട്ടിയുമായി. പ്രായോഗികമായി ചിന്തിക്കണമെന്ന് ഞാന്‍ പറഞ്ഞു.
സീപിക്കറിയില്ല അവന്‍ എനിക്കെഴുതിയതൊക്കെ... അവനിതെങ്ങനെ കഴിഞ്ഞു?
എനിക്കറിയാമായിരുന്നു, അവളറിയുന്നതിനേക്കാള്‍കൂടുതല്‍. കൊടുത്തതവന്‍തന്നെ. പക്ഷേ, എഴുതിയത് ഞാന്‍. ഈ ഞാന്‍.
പക്ഷേ, ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് ഞാനെഴുതിയതൊന്നും ഫലിച്ചില്ല. രാഷ്ട്രീയം കളഞ്ഞു, കവിതകളഞ്ഞു. വായനകളഞ്ഞു. അവള്‍ വേറൊരാളോടൊപ്പം പോയി. അതിനകം എന്റെ അനുജന്‍വിവാഹം ചെയ്തിരിക്കുന്നു.
ഒരു ദിവസം രാവിലെ എഴുന്നേറ്റു പല്ലുതേയ്ക്കുമ്പോള്‍ ഉപ്പായോട് പറഞ്ഞു.
എനിക്ക് പെണ്ണ് കെട്ടണം.
ഉപ്പ അതിശയത്തോടെ എന്നെ നോക്കി. പിന്നെ അടുത്തുവന്ന് എന്നെ തലോടി. സാരമില്ല, ഉപ്പ പറഞ്ഞു. പെണ്ണിനെ അളക്കാങ്കഴിയൂല.
അങ്ങനെ ആലോചിച്ച് നടന്ന വിവാഹമാണെന്റെ പ്രണയം.
ആരോ അവളോട് പറഞ്ഞു, എനിക്ക് ആരോടോ പ്രണയമായിരുന്നുവെന്ന്. മുപ്പത്തേഴുകൊല്ലമായി ഞാന്‍ അവളെയാണ് പ്രണയിക്കുന്നത്.
ഇതെഴുതുമ്പോള്‍ അവള്‍ വീട്ടിലില്ല. ഖത്തറില്‍ മകളുടെ അടുത്ത് ഇന്ന് രാത്രി എട്ടരയുടെ പ്ലൈറ്റിന് പോയി. പഴയ കാമുകി എങ്ങനെയെങ്കിലും ഞാനുമായി ബന്ധപ്പെടുന്നുണ്ടോ എന്ന സംശയവുമായി.
വഴിമാറി . വരോട് ഞാന്‍ പറഞ്ഞു, കത്തുകളെല്ലാംഞാനാണെഴുതിയത്. ഒരു ചായ, ചിലപ്പോള്‍മാത്രം ഒരു ചോറ്. ചിലപ്പോള്‍ ഒരു സിഗരറ്റ്.
അവര്‍ ഇന്ന് മുത്തശ്ശിയാണ്. പ്രണയമോ യാഥാര്‍ത്ഥ്യമോ വലുത്? മജീേ് സുഹറായുടെ പരുവിലാണ് ചുംബിച്ചത്. എന്റെ ആദ്യചുംബനം മുടിയിലായിരുന്നു.

poor-me/പാവം-ഞാന്‍ said...

എന്റെ മുന്‍ കമന്റിലെ
ഇനിയും
“തളിരുകള്‍” വിരിയട്ടെ എന്നു പ്രാര്‍ത്‍ഥിച്ചൂ കൊണ്ട്...
എന്ന വരികള്‍ ഇനിയും”ഇതളുകള്‍” വിരിയട്ടെ എന്നു വായിക്കാനപെക്ഷ...

വല്യമ്മായി said...

സുന്ദരന്‍ എഴുത്ത് :)

തറവാടി said...

വായനക്കാരനെ എഴുത്തുകാരനൊപ്പം കൊണ്ടുപോകുക എന്നത് എഴുത്തിന്റെ മിടുക്കാണ് :)

വാര്‍ഷികാശംസകള്‍!

Rare Rose said...

എന്തു ഭംഗിയുള്ള എഴുത്തു..വായിച്ച് മതിയാവാത്ത പോലെ..
വാര്‍ഷികാശംസകള്‍..:)

riyaz ahamed said...

നാടോടിക്കഥകളില്‍ രാജകുമാരികള്‍ തവളകളെ ചുംബിക്കുകയും തവളകള്‍ രാജകുമാരന്മാരായി മാറുകയും ചെയ്യുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ രാജകുമാരികള്‍ രാജകുമാരന്മാരെ ചുംബിക്കുകയും രാജകുമാരന്മാര്‍ തവളകളായി മാറുകയും ചെയ്യുന്നു.

(കട: BTRPISD&W)

രാജേഷ്‌ ചിത്തിര said...

മാതൃഭൂമി ഓണപ്പതിപ്പിൽ വായിച്ചിരുന്നു...

ഹരിത് said...

ഇഷ്ടമായി. നന്നായിട്ടുണ്ട്. ഭാവുകങ്ങള്‍

ഹാരിസ്‌ എടവന said...

വളരെ ഹ്രുദ്യമായി
മൈനാ

Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോഴത്തെ തലമുറക്ക് നഷ്ട്ടപ്പെട്ടത്..
പ്രണയവീഥികൾ..
പ്രണയലേഖനങ്ങൾ..
.................
മൈന ,എത്ര നന്നായി നീ ആ പ്രണയകാലത്തെ ചിത്രീകരിച്ചിരിക്കുന്നൂ !

പത്തരമാറ്റുള്ള ഈ പത്തുവത്സരങ്ങൾ മാതിരി ഇനിയും പ്രണയതിമർപ്പുള്ള അനേകവർഷങ്ങൾ നിങ്ങളിരുവരുടെ ഭാവിജീവിതത്തിൽ സകുടുംബം ഉണ്ടാകട്ടെ ....
സർവ്വവിധ ഭാവുകങ്ങളും അർപ്പിച്ചുകൊള്ളുന്നൂ !

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അതിനപ്പുറത്തെ സമതലം.
മഴയത്ത്‌ പായല്‍ പിടിച്ച്‌ തെന്നിക്കിടന്ന പാറകയറുമ്പോള്‍ ഇവനിതൊക്കെ പരിചയമുണ്ടോ എന്ന പേടിയുണ്ടായിരുന്നു. പക്ഷേ, എവറസ്റ്റായിരുന്നെങ്കിലും കൂടെ കയറിയേനെ എന്നു തോന്നി.


അതെ അതു തന്നെ....അതു തന്നെയാണു പ്രണയം.കാടുകളും മേടുകളും ഏഴു സമുദ്രങ്ങളും കടക്കാന്നും പ്രേരിപ്പിക്കുന്ന ചേതോവികാരം !

സത്യം പറയാമല്ലോ...ശരിക്കും ഇതു വായിച്ച് പ്രണയാതുരനായിപ്പോയി ഒരു നിമിഷം..എത്ര മനോഹരമായിട്ടാണു മൈന ആ പ്രണയം അവതരിപ്പിച്ചിരിക്കുന്നത്..!

എനിക്കൊന്നും പറയാനില്ല..ഞാന്‍ പറഞ്ഞതില്‍ എല്ലാമുണ്ട് !

ആശംസകള്‍ !

kichu / കിച്ചു said...

പ്രണയം എന്നും കുളിരു കോരുന്ന തണുപ്പ് തന്നെ..:)
നല്ല എഴുത്ത്..

ആശംസകള്‍.. മൈനയ്ക്കും കൂട്ടുകാരനും.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മാതൃഭൂമിയില്‍ വായിച്ചതാണിത്. മനോഹരമായി..

Ashly said...

happy anniversary :-)

പഞ്ചാരക്കുട്ടന്‍.... said...

ഹായി മൈന....
നന്നായി എഴുതിയിരിക്കുന്നു....
ദൂരദര്‍ശ്ശിനിയില്‍ക്കൂടി നോക്കുമ്പോള്‍ താഴ്വാരത്തിലെ കാഴച്ച മനോഹരമായിരിക്കും....
പക്ഷെ....അപ്പോള്‍ അടുത്തു നില്‍ക്കുന്ന ആളെ കാണാന്‍ ആകില്ലല്ലോ....
സ്നേഹപൂര്‍വ്വം...
ദീപ്...

Unknown said...

ആശംസകള്‍ മൈന...

മിക്കവാറും എല്ലാം വായിക്കാറുണ്ട്.ജൈവവൈവിധ്യങ്ങള്‍ സംരക്ഷിക്കണം എന്ന മാതൃഭൂമി ദിനപത്രത്തിലെ ലേഖനവും വായിച്ചിരുന്നു.ഒരഭ്യുദയകാംക്ഷി എന്ന നിലയില്‍ മൌനമായി ആശംസകളും നേരാറുണ്ട്.നേരില്‍ കണ്ട ബോഗ്ഗര്‍മാര്‍ എന്ന നിലയില്‍ സുനിലിനെയും മൈനയെയും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നുമുണ്ട്. മുസ്തഫയ്ക്കൊരു വീടിനായുള്ള പ്രവര്‍ത്തനങ്ങളും സാകൂതം മനസ്സിലാക്കുന്നുണ്ടായിരുന്നു.എഴുത്തില്‍ മാത്രമല്ല ജീവകാരുണ്യപ്രവര്‍ത്തനത്തിലും മൈനയുടെ വഴി വേറിട്ടത് തന്നെ. ഇക്കാലയളവില്‍ ഞാന്‍ ശാരീരികമായ ചില പ്രശ്നങ്ങളില്‍ ആയിരുന്നു.ഒരു സ്പൈന്‍ സര്‍ജ്ജറിക്ക് വിധേയനാവേണ്ടി വന്നു.ഇപ്പോഴും ദൂരയാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്.ഭേദപ്പെട്ടു വരുന്നു.മുസ്തഫയുടെ വീടിന്റെ താക്കോല്‍ദാനം 16ആം തീയ്യതി നടക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. മഹത്തായ ആ മുഹൂര്‍ത്തത്തില്‍ പങ്ക് കൊള്ളാന്‍ ആഗ്രഹമൂണ്ടായിരുന്നു.പക്ഷെ തിരുവല്ല വരെ വരാന്‍ ഇപ്പോള്‍ പ്രയാസമാണ്.മാനസികമായി എന്റെ സാന്നിധ്യം അവിടെയുണ്ടാകും.

നന്മകള്‍ നേര്‍ന്നുകൊണ്ട്,
കെ.പി.സുകുമാരന്‍,
kpsuku@gmail.com,
9895658054.

N P Sajeesh said...

മലകളും കുളക്കടവും ഈറ്റക്കാടും മഴയത്ത് പായല്‍ പിടിച്ചു തെന്നിക്കിടന്ന പാറയും ഇഞ്ചക്കാടും പുല്‍മേടും മുനിയറയും നിറഞ്ഞ ഒരു പ്രണയത്തിന്റെ ഓര്‍മ നന്നായി എഴുതിയിരിക്കുന്നു. നല്ല ഒരു വായനാനുഭവമായി ഇത്. ഈ പോസ്റ്റിനു നന്ദി.

ഭ്രാന്തനച്ചൂസ് said...

പ്രണയം കിളിര്‍ക്കുന്നു എന്‍ മനസ്സില്‍.....

അതി സുന്ദരമായ എഴുത്ത്. അഭിനന്ദങ്ങള്‍..

Melethil said...

സുന്ദരന്‍(രി)എഴുത്ത്!!

sunkalp said...

Passionate words... very nostalgic feeling... lovers of 90s ...... EXPECTING MORE.... ALL THE BEST.

Myna said...

പ്രിയപ്പെട്ടവരെ,
എല്ലാവര്‍ക്കും നന്ദി. ഇത്രേം നീളമുള്ളൊരു പോസ്‌റ്റു വായിക്കാനെടുത്ത സഹനശക്തിയെ ആദരിക്കാതെ വയ്യ. അഭിപ്രായം കൂടി പറയുമ്പോള്‍ നമിക്കാതെയും.
ഗുപ്‌തന്‍, രാജേഷ്‌, എറക്കാടന്‍, അരുണ്‍, ബിന്ദു, ഉണ്ണിയേട്ടന്‍, ഉപാസന, ശരീഫ്‌, ആഗ്നേയ , Anoni Malayali,സജു, പാവം-ഞാന്‍, നജൂസ്‌ സിപീ( C P കഥ മുഴുവന്‍ കേള്‍ക്കന്‍ വരുന്നുണ്ട്‌) വല്യമ്മായി, തറവാടി, Rare Rose, രിയാസ്‌, മഷിത്തണ്ട്‌, ഹരിത്‌, ഹാരിസ്‌, ബിലാത്തിപ്പട്ടണം, സുനില്‍, കിച്ചു, വഴിപോക്കന്‍ , ക്യാപ്‌റ്റന്‍, പഞ്ചാരക്കുട്ടന്‍, സജീഷ്‌, അച്ചൂസ്‌, melethil, sunkalp എല്ലാവര്‍ക്കും നന്ദി

മൈലാഞ്ചി said...

പ്രിയപ്പെട്ട മൈനാ...
കാലങ്ങൾക്കു ശേഷം ഒരു പോസ്റ്റ് ഇടാൻ വന്നതാണ് ബൂലോഗത്തിൽ.. അപ്പോ ചില പോസ്റ്റുകൾ വായിച്ചു.... താങ്കളുടേയും..

കണ്ണ് നിറഞ്ഞു... സങ്കടം കൊണ്ടല്ല... മനസു നിറഞ്ഞാൽ കണ്ണു നിറയുന്ന വല്ലാത്ത ഒരു സൂക്കേട് ഉണ്ട് എനിക്ക്....

നന്ദി....ഒരുപാട്...

ഏറെ വൈകിയാണ് ഈ കമന്റ് വരുന്നതെന്നറിയാം.. എന്നാലും എഴുതാതിരിക്കാൻ ആയില്ല....
പ്രണയത്തെക്കുറിച്ചു പ്രണയാർദ്രമായി പറയുംബോൾ ഒറ്റപ്പെടുന്ന എന്നെപ്പോലുള്ളവർക്ക് ആശ്വാസം....

നന്ദി.. ഒരിക്കൽകൂടി....

തെക്കു said...

നല്ലൊരു മഴ നനഞ്ഞ സുഖം.................

Palam said...

What a beautiful writing.......!
Nostalgic......., touching...!
Thank you mainaaa……..

Sainu,
Sainupalam369@gmail.com

അനസ്‌ ബാബു said...

നന്നായിട്ടുണ്ട് , ഇഷ്ടമായി ,അഭിനന്ദനങ്ങള്‍

varun said...

വളരെ നന്നയിട്ടെ ഉണ്ടേ ......

varun said...

വളരെ നന്നയിട്ടെ ഉണ്ടേ ......

മൌനം said...

മൈനാ... 10 വർഷങ്ങൾക്കു ശേഷവും ... ഒന്നിച്ച് നിന്ന് തിരികത്തിക്കാനാവാതെ, അതേ തീക്ഷണതയോടെ.. പ്രണയമിപ്പോഴും.... എന്തൊക്കെയൊ എഴുതണമെന്നുണ്ട്.. എവിടെ തുടങ്ങി എവിടെ അവസാനിപ്പിക്കണമെന്നറിയുന്നില്ലാ... ഒരു പക്ഷെ ഈ പ്രണയമെന്റേതാകാം.... ആശംസകൾ

കറുമ്പി said...

ഹോ അസൂയ തോന്നുന്നു

കറുമ്പി said...
This comment has been removed by the author.
Echmukutty said...

ഇപ്പോഴാണ് വായിച്ചത്...
എന്‍റെ പക്കല്‍ വാക്കുകളൊന്നുമില്ല...

ഞാന്‍ വെറുതേ മൈനയെ കണ്ടുകൊണ്ടിരിക്കുകയാണ് ... ഇപ്പോഴും..അത്രേയുള്ളൂ..

സന്തോഷം...

Anonymous said...

Sorry.. Im bit too late.... Wonderful writing.. Please do keep writing and keep this place alive........