Sunday, March 22, 2009

അവധിക്കാലം വില്‌ക്കുമ്പോള്‍

പഠിക്ക്‌ പഠിക്ക്‌ പഠിക്ക്‌ എന്നേ ടീച്ചര്‍ക്ക്‌ എപ്പോഴും പറയാനുണ്ടായിരുന്നുള്ളു. എന്നിട്ടും, ഗുപ്‌തന്മാരുടെയോ മുഗളന്മാരുടെയോ കാലത്തെ അനുസ്‌മരിപ്പിക്കുന്ന വിധത്തില്‍ ഇടയ്‌ക്കിടെ പറയും 'നിങ്ങടെ ഈ പ്രായാ ജീവിതത്തിലെ സുവര്‍ണ്ണകാല'മെന്ന്‌. അതു കേള്‍ക്കുമ്പോള്‍ ഞാനാകെ കണ്‍ഫ്യൂഷനിലാകുമായിരുന്നു. വീട്ടില്‍ ചെന്നാലും പഠിക്ക്‌ പഠിക്ക്‌ എന്ന വാക്കേ കേള്‍ക്കാനുള്ളു. പുസ്‌തകത്തിലേക്ക്‌ കണ്ണും നട്ട്‌, കുമ്പിട്ടിരിക്കുന്നതാണോ സുവര്‍ണ്ണകാലം?
വലുതാവട്ടെ..ഈ സ്‌കൂളീപോക്കു നിര്‍ത്തീട്ടുവേണം സുവര്‍ണ്ണകാലം നേടാന്‍ എന്നൊക്കെയങ്ങ്‌ വിചാരിക്കുമായിരുന്നു.

മാര്‍ച്ചു തുടങ്ങുമ്പോഴെ പരീക്ഷയെ കുറിച്ചുള്ള ആധിയല്ല..സ്‌കൂളടക്കുന്നതിനേക്കുറിച്ചായിരിക്കും ചിന്ത. രണ്ടുമാസം പൂര്‍ണ്ണ സ്വാതന്ത്ര്യം...പുസ്‌തകം, പള്ളിക്കൂടം എന്നൊന്നും ഒരു ദിവസം പോലും ആലോചിക്കേണ്ട. വിചാരിക്കുന്നതില്‍ പളളിക്കൂടം പറമ്പുണ്ട്‌‌. അതു വീടിനടുത്ത കളിസ്ഥലമാണ്‌...

അത്രയൊന്നുമോര്‍മയില്ല. അങ്ങൊനരവധിക്കാലത്ത്‌‌ ഞങ്ങടെ നാട്ടില്‍ സര്‍ക്കസു വന്നു. മെഴുകുംചാലിലേക്ക്‌ തിരിയുന്ന ചപ്പാത്തിനടുത്ത്‌ (അന്ന്‌‌ ചപ്പാത്തില്ല) കൊയ്‌തൊഴിഞ്ഞു കിടന്ന കണ്ടത്തില്‍ വലിയൊരു കൂടാരം...രണ്ടുരൂപയായിരുന്നു ടിക്കറ്റ്‌..ഊഞ്ഞാലാട്ടവും തലകുത്തിമറിയലും കോമളിയുമൊക്കെയെ ഓര്‍മയിലുള്ളു. സര്‍ക്കസു കാണാന്‍ സന്ധ്യക്ക്‌‌ പോയതും ഇരുട്ടത്ത്‌‌ തിരിച്ചു വന്നതും രാത്രിയില്‍ റോഡിലൂടെയുള്ള തിരിച്ചു നടത്തവുമൊക്കെയാണ്‌ കുറേക്കൂടി പച്ചയായി നില്‍ക്കുന്നത്‌‌. രാത്രി മൂത്രമൊഴിക്കാനോ മറ്റോ പുറത്തിറങ്ങുന്നതല്ലാതെ ഒരാളും ഇരുട്ടത്തേക്കിറങ്ങുന്ന കാലമല്ല. പിന്നീടും സര്‍ക്കെസ്സെന്നു കേള്‍ക്കുമ്പോള്‍ ഇറങ്ങിത്തിരിക്കും. ചെച്ചായും ചിന്നമ്മായുമുണ്ടെങ്കില്‍ (ഇളയച്ഛനും ഇളയമ്മയും) ഞങ്ങളിറങ്ങും മുന്നില്‍.

ആദ്യത്തെ സര്‍ക്കസ്‌ പോലെ കൂടാരമൊന്നുമില്ലാത്ത സര്‍ക്കസായിരുന്നു പിന്നീടുണ്ടായിരുന്നത്‌‌. രണ്ടുരൂപയുടെ ടിക്കറ്റുവെച്ച സര്‍ക്കസ്സ്‌ , വലിയ കമ്പനി സര്‍ക്കസ്‌ ആയിരുക്കാമെന്നാണ്‌ തോന്നുന്നത്‌‌. ആകെ അഞ്ചാറ്‌ കുടിയേറ്റക്കാരുള്ള ഞങ്ങടെ നാട്ടില്‍ കമ്പനി സര്‍ക്കാസു വന്നാല്‍ എന്തുകാര്യം? ദിവസങ്ങളോളം കൂടാരംകെട്ടി കളിക്കാന്‍മാത്രം ആളുകളെവിടെ?

അതുകൊണ്ടോവാം പണ്ടെന്നോ സര്‍ക്കസില്‍ പോയി ഡാന്‍സുകളിച്ച പരിചയത്തില്‍ ഒരപ്പനുമമ്മയും മക്കളും സര്‍ക്കസുമായി ബീഡിമീരാന്‍ക്കായുടെ വാടകവീട്ടില്‍ ചേക്കേറിയത്‌‌.
പുല്ലുമ്പുറത്തിരിക്കണം. സര്‍ക്കസ്സെന്ന പേരല്ലാതെ വലിയ അത്ഭുതമൊന്നും കണ്ടില്ല. പെമ്പിള്ളേരുടെ രണ്ടുതലകുത്തി മറിച്ചില്‍..ആ പിള്ളേര്‌ കളിച്ചാണ്‌ ആദ്യമായി ഡിസ്‌ക്കോഡാന്‍സു കാണുന്നതും....കാര്‍ന്നോരുടെ അഞ്ചെട്ട്‌‌ ഇഷ്ടിക തല്ലിപ്പൊട്ടിക്കല്‍...കുറച്ചു പാട്ട്‌‌, ഡാന്‍സ്‌‌..ലഘുനാടകം, വളിപ്പന്‍ തമാശകള്‍....ഇത്രയൊക്കെയായിരുന്നു അവിടെത്തെ സര്‍ക്കസ്സില്‍ കണ്ടത്‌‌. എന്നാലും ഞങ്ങളതൊക്കെ ആസ്വദിച്ചെന്നത്‌ സത്യമാണ്‌. സിനിമയോ, ടിവിയോ , റേഡിയോ പോലും കാര്യമായിട്ടില്ലാത്ത ദേശം.
ചിലരൊക്കെ സര്‍ക്കസ്സുകാരി പെമ്പിള്ളേരെ കാണാന്‍ പോകുന്നതാണെന്ന്‌ കേട്ടു. അത്രവലിയ ചന്തമൊന്നുമില്ലാത്ത രണ്ടു പെമ്പിള്ളേര്‍...മുഖത്ത്‌ പൗഡറിട്ട്‌ കടും ചുവപ്പ്‌ ലിപ്‌സ്റ്റിക്കിട്ട്‌ ഇറക്കമില്ലാത്ത ഇറുകിയ കുപ്പായമിട്ടു നിന്നതുകൊണ്ടാവണം...

പക്ഷേ, ഈ പരിപാടികളുടെ ഇടയിലെ ലേലം വിളിയായിരുന്നു ഞങ്ങളെ ഏറെ വിഷമിപ്പിച്ചത്‌‌. രണ്ടുരൂപക്ക്‌ തേങ്ങ കിട്ടുമ്പോള്‍ ലേലം വിളി നീണ്ട്‌‌ നീണ്ട്‌‌ ആറും ഏഴും രൂപവരെ ഉയര്‍ന്നു. ഒരിക്കല്‍ ലേലത്തില്‍ ചെച്ചാക്കാണ്‌ തേങ്ങ കിട്ടിയത്‌‌. ആറുരൂപ ശരിക്കും കൊടുത്തോ എന്നു ചോദിക്കാന്‍ ധൈര്യം വന്നില്ല.
സര്‍ക്കസാന്റണിയെന്ന നാട്ടുകാരന്‍ ആന്‍ണിച്ചേട്ടന്‍ പക്ഷേ, സര്‍ക്കസ്സൊന്നും കാണിച്ച്‌ ഞങ്ങള്‍ കണ്ടില്ല. സര്‍ക്കസ്സു കാണിച്ചു തരാവോ എന്ന ഞങ്ങളുടെ ചോദ്യത്തിന്‌ ചിരിച്ചതല്ലാതെ...സര്‍ക്കസ്സുകൊണ്ട്‌ ആശാനുണ്ടാക്കിയത്‌ തിരുമ്മുചികിത്സയായിരുന്നിരിക്കണം. കളരിമര്‍മ്മാണി തൈലവില്‌പനയാണെന്നൊക്കെ കാടാറുമാസമായിരുന്ന ആന്റണിച്ചേട്ടനെക്കുറിച്ച്‌ കേട്ടു. പിന്നീടെപ്പോഴോ കല്ല്യാണമായിരുന്നു ആശാന്റെ സര്‍ക്കസ്സുകളിലൊന്നെന്ന്‌ സ്വന്തം മകള്‍ തന്നെ പറഞ്ഞുകേട്ടു. ആറോ ഏഴോ പേരെ കൂടെകൂട്ടിപോലും...കുറച്ചു കഴിയുമ്പോല്‍ മടുക്കും...പെണ്ണുപോകും..ചിലപ്പോള്‍ ആന്റണിയും പോയി...

ടീച്ചര്‍ സുവര്‍ണ്ണകാലത്തെക്കുറിച്ച്‌ പറഞ്ഞപ്പോഴൊന്നും അര്‍ത്ഥം മനസ്സിലായില്ല. പക്ഷേ, കാലം അതു തെളിയിക്കുന്നു. ഇന്ന്‌ അവധിക്കാലം സ്വപ്‌നത്തില്‍പോലുമില്ല. പതിനൊന്നുമാസം ജോലിയെടുത്താല്‍ ഒരുമാസം ശമ്പളത്തോടെ അവധിയെടുക്കാം. വിനോദത്തിനും വിശ്രമത്തിനും വേണ്ടി. പക്ഷേ, അതൊക്കെ ചട്ടങ്ങളിലേയുള്ളു. അവധിക്കപേക്ഷിച്ചാല്‍ തക്കതായ കാരണം വേണം. യഥാര്‍ത്ഥകാര്യം പറഞ്ഞാല്‍ മേലുദ്ധ്യോഗസ്ഥന്റെ മുഖം മാറും. കാലങ്ങളായി മലയാളി് ‌(സര്‍വ്വീസിലുള്ളവര്‍ക്ക്‌‌) വിനോദത്തിനും വിശ്രമത്തിനുമൊന്നും അവധിയെടുക്കുന്നില്ല. ഇടക്കുവീണുകിട്ടുന്ന കലണ്ടറിലെ ചുവപ്പു മാത്രം മതിയെന്നായിരിക്കുന്നു. ഒരുമാസത്തെ അവധി വിറ്റു കാശാക്കിയാല്‍ എന്തെല്ലാം കാര്യം നടക്കും.... ലീവ്‌ സറണ്ടര്‍ ചെയ്യാതിരുന്നാലും നഷ്ടത്തെക്കുറിച്ച്‌ ബോധ്യപ്പെടുത്താന്‍ ഒരുപാടാളുണ്ടാവും.

ലീവിങ്ങനെ വെച്ചോണ്ടിരിക്കുന്നതെന്തിനാ...പണത്തിനൊരുപാടാവശ്യങ്ങളുണ്ടാവുമ്പോള്‍....


ഇടക്കിടെ തലചുറ്റി വീഴുകയും അവധി ആവശ്യമായി വരികയും ചെയിതിരുന്ന ലളിതമാഡം മാത്രം പറഞ്ഞു.
'നിങ്ങള്‍ പുതിയ കുട്ടികളെങ്കിലും ലീവ്‌ സറണ്ടര്‍ ചെയ്യരുതേ' എന്ന്‌.
പക്ഷേ, നാളെ വരാവുന്ന അസുഖത്തെക്കുറിച്ചോ അവധിയുടെ ആവശ്യങ്ങളെക്കുറിച്ചോ ആരോര്‍ക്കാന്‍....
പനി വരുമ്പോള്‍ പോലും ലീവു ചോദിക്കാന്‍ മടിക്കുന്നു. പിന്നെയാണ്‌ അവധിക്കാലം നേടാന്‍....


ടീച്ചര്‍ പറഞ്ഞതെത്ര ശരി...ഇനി ആ കാലത്തേക്ക്‌ എങ്ങനെ തിരിച്ചു നടക്കും?

Sunday, March 15, 2009

മുസ്‌തഫക്ക്‌ ഒരു പുസ്‌തകം



കഴിഞ്ഞ ദിവസമാണ്‌ മുസ്‌തഫയുടെ കത്തു കിട്ടുന്നത്‌. എന്റെ ഒരു പുസ്‌തകം വായിച്ച്‌ അതില്‍ കണ്ട വിലാസത്തില്‍ അയച്ചത്‌.

മുസ്‌തഫയെ പരിചയപ്പെടുത്താന്‍ കത്തിലെ വരികള്‍ പകര്‍ത്താം.

"ഞാന്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത്‌ ഐക്കരപ്പടി എന്ന സ്‌ഥലത്താണ്‌ താമസിക്കുന്നത്‌. എനിക്ക്‌ ചെറുപ്പം മുതലുള്ള ശീലമാണ്‌ വായന. എന്ത്‌ കിട്ടിയാലും വായിക്കണമെന്നുള്ള ആഗ്രഹക്കാരനായിരുന്നു ഞാന്‍. ഞാനൊരു ഡ്രൈവറായിരുന്നു. എങ്കിലും എല്ലാജോലിക്കും പോകുമായിരുന്നു. കിട്ടുന്ന കൂലിയില്‍ പകുതുയുല്‍ ഏറിയപങ്കും പുസ്‌തകങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കുമായിരുന്നു.
ഇതൊക്കെ പറയാന്‍ കാരണം ഞാന്‍ ജോലിചെയ്യുന്നതിനിടയില്‍ മരത്തില്‍ നിന്നും വീണ്‌ നട്ടെല്ലിന്‌ ക്ഷതം പറ്റി അരക്ക്‌ താഴെ ചലനമില്ലാതെ മൂന്നു വര്‍ഷമായി കിടപ്പിലാണ്‌. ഇപ്പോള്‍ എനിക്ക്‌ പുസ്‌തകം വാങ്ങാന്‍ യാതൊരു വിധ മാര്‍ഗ്ഗവുമില്ല. വായനമാത്രമാണ്‌ ആകെയൊരാശ്വാസം. അതു കൂടി നഷ്ടപ്പെടുന്ന അവസ്ഥയാണ്‌.............ഒരു പുസ്‌തകം വായിക്കുമ്പോള്‍ ഒരു നല്ല സുഹൃത്തിനെ ലഭിക്കുന്നു. അങ്ങിനെ കിട്ടിയ ഒരു സുഹൃത്തെന്ന നിലക്ക്‌ ഞാന്‍ അപേക്ഷിക്കുകയാണ്‌ മറ്റ്‌ രചനകള്‍ ഉണ്ടെങ്കില്‍ അയച്ചുതന്ന്‌ എന്നെ സഹായിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു."




പെയിന്‍ & പാലിയേറ്റീവ്‌ കെയര്‍ ക്ലിനിക്കാണ്‌ ഇപ്പോള്‍ മുസ്‌തഫയെ സംരക്ഷിക്കുന്നത്‌‌. ഭാര്യയും ഒരു മകനുമുണ്ട്‌‌.
സുഹൃത്തുക്കള്‍ വല്ലപ്പോഴും കൊണ്ടുപോയി കൊടുക്കുന്ന പുസ്‌തകമാണ്‌ ഇപ്പോള്‍ മുസ്‌തഫ വായിക്കുന്നത്‌്.


ചില പുസ്‌തകങ്ങള്‍ നമുക്കു കിട്ടുന്നു. എത്രയോ പുസ്‌തകങ്ങള്‍ നമ്മള്‍ വാങ്ങുന്നു. അതില്‍ പലതും ഒന്നു തുറന്നു നോക്കാതെ ഇരിക്കുന്നു.

മുസ്‌തഫ പുസ്‌തകങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്നു.

വിലാസം

മുസ്‌തഫ സുലൈഖ
പെയിന്‍ & പാലിയേറ്റീവ്‌ ക്ലിനിക്‌
പുളിക്കല്‍
മലപ്പുറം-673637


അക്കൗണ്ട്‌ നമ്പര്‍. A/c No 67080912142
Branch : Cherukavu ADB (IFSC COde SBTR0000443) malappuram dt
photo: wiki

Sunday, March 1, 2009

ഗള്‍ഫ്‌ ഭാര്യമാര്‍ സൂക്ഷിക്കുക!

വയനാട്‌‌ ജില്ലയിലെ നിര്‍ധന കുടുംബത്തിലെ മുസ്ലീം പെണ്‍കുട്ടി.
21 വയസ്സ്‌. ബി എ ,എച്ച്‌ ഡി സി.
സ്‌‌ത്രീധനമോഹമില്ലാത്തവരില്‍ നിന്ന് വിവാഹലോചനകള്‍ ക്ഷണിക്കുന്നു.

എന്റെ ഭര്‍ത്താവ്‌ ബന്ധുവിനുവേണ്ടി പത്രത്തില്‍ കൊടുത്ത പരസ്യമായിരുന്നു ഇത്‌. പരസ്യത്തോടൊപ്പം കൊടുത്ത ഫോണ്‍ നമ്പര്‍ എന്റേതും. (അന്നെനിക്കു മാത്രമേ ഫോണുള്ളു. )

ആ ഞായറാഴ്‌ച രാവിലെയുണര്‍ത്തിയത്‌ ഫോണ്‍ ബെല്ലായിരുന്നു. ആദ്യത്തെ ബെല്ലിനുശേഷം ഫോണിനു വിശ്രമമില്ലായിരുന്നെന്നു മാത്രം.


ആ ഫോണ്‍ കോളുകള്‍ക്കു പിന്നിലേക്കു പോയാല്‍ ബഹുഭാര്യത്വത്തിന്റെ വലിയൊരു ചിത്രം കിട്ടും. ആ കോളുകളോരോന്നും, കിട്ടിയ ഒരേയൊരു കത്തും എന്നെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി.

ഈ പരസ്യത്തിന്‌ നൂറിലേറെ ഫോണ്‍കോളുകളാണ്‌ നാലുദിവസത്തിനുള്ളില്‍ ലഭിച്ചത്‌‌. അതില്‍ ഒന്‍പതു കോളുകള്‍ മാത്രം കേരളത്തില്‍ നിന്ന്‌‌. ബാക്കി നൂറോളം കോളുകള്‍ വിദേശത്തു നിന്ന്‌‌. വന്ന ഓരോ ഫോണ്‍ നമ്പറും ഞാന്‍ എഴുതി സൂക്ഷിച്ചു. ചിലത്‌ Save ചെയ്‌തു. ഇത്രയും കോളുകളില്‍ ആകെ പതിനൊന്നെണ്ണം മാത്രമായിരുന്നു ഒന്നാം വിവാഹക്കാര്‍. എട്ടു കേരള നിവാസികളും മൂന്നു ഗള്‍ഫും. അതിലൊരാള്‍ അപസ്‌മാരരോഗിയാണ്‌. വിവാഹം കഴിച്ചാല്‍ അപസ്‌മാരം പോകുമെന്ന്‌ ഡോക്ടര്‍ പറഞ്ഞെന്നു പറഞ്ഞു. പയ്യന്റെ ഉമ്മയാണ്‌ വിളിച്ചത്‌‌. അത്യാവശ്യം സാമ്പത്തികമുണ്ട്‌ പാവപ്പെട്ട കുട്ടിയാവുമ്പോള്‍ തയ്യാറാവുമെന്നു കരുതി എന്നവര്‍ പറഞ്ഞു.

വിവാഹബന്ധം വേര്‍പെട്ടതോ, ഭാര്യ മരണപ്പെട്ടതെന്നോ പറഞ്ഞവര്‍ ഒന്നോ രണ്ടോ മാത്രം. ബാക്കിയെല്ലാം ബഹുഭാര്യത്വത്തിന്‌ മുതിര്‍ന്നവര്‍....ദാരിദ്ര്യം ചൂഷണം ചെയ്യല്‍ മാത്രമാണ്‌ ബഹുഭാര്യത്വത്തിലെന്ന്‌‌ ഞാനുറച്ചു വിശ്വസിക്കുന്നു.

ഈ പത്രപ്പരസ്യത്തിലെ വാചകങ്ങള്‍ ശ്രദ്ധിച്ചോ? അതില്‍ ചൂണ്ടയിട്ടു പിടിക്കാന്‍ പാകത്തില്‍ ചിവ വാക്കുകളുണ്ട്‌‌.
1. വയനാട്‌ ജില്ലയില്‍...
2. നിര്‍ധന കുടുംബത്തിലെ...
3. 21 വയസ്സ്‌...
4. സ്‌ത്രീധനമോഹമില്ലാത്ത...

ഇതു നാലും പോരെ പൂരത്തിന്‌. വേറൊരു ഭാര്യയെ കിട്ടുന്നതിനുവേണ്ടി പത്രത്തില്‍ പരസ്യം ചെയ്യാന്‍ ബുദ്ധിമുട്ടാണ്‌. പിന്നെ രക്ഷയുള്ളത്‌ പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ പരസ്യങ്ങളിലേക്ക്‌ ചാടി വീഴലാണ്‌. ഈ നാലു വാക്കുകളുമില്ലാതെ മറ്റൊരു വിവാഹപ്പരസ്യത്തിന്‌ ഒറ്റ രണ്ടാംകെട്ടുകാരുമില്ലായിരുന്നു. ‌ തന്റേതല്ലാത്ത കാരണത്താല്‍ വേര്‍പിരിഞ്ഞവരുമില്ലായിരുന്നു ( പത്രങ്ങളിലെ വിവാഹ പരസ്യങ്ങളില്‍ ഈ ഒരു വാക്കില്ലാത്തവയുണ്ടാവില്ല. എന്നാണാവോ തന്റേതായ കാരണത്താല്‍ വിവാഹമോചനം നേടുന്നത്‌?)



ഇങ്ങനൊരു പരസ്യം ചെയ്യാനുള്ള ഞങ്ങളുടെ ഉദ്ദേശ്യം വ്യക്തമാക്കാം. പശുവിനെ വളര്‍ത്തി ജീവിക്കുന്ന കുടുംബത്തിലെ കുട്ടി. ബുദ്ധിമതി. ഒന്നും രണ്ടും മണിക്കൂര്‍ കാട്ടിലൂടെയും ബസ്സിലും യാത്രചെയതാണ്‌ മുകളില്‍ കൊടുത്ത നാലുകാര്യങ്ങളൊഴിച്ചുള്ള യോഗ്യത നേടിയത്‌‌. ബ്രോക്കര്‍മാര്‍ വഴി വന്ന ആലോചനകളൊക്കെ വീട്ടിലെ പശുവിന്‌ വില പറയുന്നതുപോലെ കണ്ടപ്പോള്‍ കുറച്ചുകൂടി നല്ല ആലോചനകള്‍ ഉണ്ടാവട്ടെ എന്നു കരുതി ചെയ്‌തു പോയതാണ്‌.

രണ്ടുലക്ഷം രൂപ തരാം. വീടുവെച്ചു തരാം. പക്ഷേ കുട്ടി അവിടെ തന്നെ നില്‍ക്കണം. വീട്ടിലേക്കു കൊണ്ടുപോകില്ല...എന്നു പറഞ്ഞവര്‍ എറെ..ലക്ഷങ്ങളുടെ കണക്കില്‍ ചെറിയ വ്യതിയാനങ്ങളുണ്ടെന്നു മാത്രം.

അപ്പോ ആദ്യഭാര്യ? എന്റെ ചോദ്യത്തിന്‌ റെഡിമെയ്‌ഡ്‌ ഉത്തരമുണ്ട്‌‌.
ഓ...ഓളറിയില്ല....
അറിഞ്ഞാലോ?

തുടര്‍ന്ന്‌ നാട്ടുപച്ചയില്‍ വായിക്കുക