Wednesday, November 26, 2008

പര്‍ദയിട്ടാല്‍ തീരാത്ത പ്രശ്‌നങ്ങള്‍

മുസ്ലീം സ്‌ത്രീ അനുഭവിക്കുന്ന മാനസീകവും ശാരീരികവുമായ പ്രയാസങ്ങള്‍ പര്‍ദാചര്‍ച്ചക്കിടയില്‍ മറഞ്ഞുപോവുകയാണ്‌. ദാരിദ്ര്യം, രോഗം, പീഡനം, അരക്ഷിതാവസ്ഥ, കഷ്ടപ്പാട്‌ ഇതൊന്നും ആര്‍ക്കുമറിയണ്ട. പര്‍ദ ഇഷ്ടമുള്ളവര്‍ ധരിക്കട്ടെ. ഉടുക്കുന്ന വസ്‌ത്രമല്ല സ്‌ത്രീയുടെ പ്രശ്‌നമെന്ന്‌‌ ഏതുകാലത്ത്‌ ഇവര്‍ തിരിച്ചറിയും?
തലയില്‍ തട്ടമിടാത്തതും മുടിയിഴ കാണുന്നതുമൊക്കെയാണ്‌ സ്‌‌ത്രീയുടെ പ്രശ്‌നമെന്നൊക്കെ പറഞ്ഞ്‌ മറ്റു സമൂഹങ്ങളില്‍ വേറിട്ടു നിര്‍ത്താനുള്ള ശ്രമമാണ്‌ എല്ലാ ജമാഅത്തുകളുടെയും ലക്ഷ്യം-ഷെരീഫാഖാനം


1
തൊടുപുഴക്കടുത്ത്‌ ഒരു വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ മനസ്സിനെ വല്ലാതെ മുറിപ്പെടുത്തിയ സംഭവമുണ്ടായി. കൊടുക്കുന്ന സ്‌ത്രീധനത്തിന്റെ രണ്ടു ശതമാനം പള്ളിക്കു കൊടുത്താലേ നിക്കാഹു നടത്തൂ എന്ന്‌ തര്‍ക്കം. പെണ്‍വീട്ടുകാര്‍ ഉള്ളതു മുഴുവന്‍ വിറ്റുപെറുക്കിയും കടം വാങ്ങിയുമാണ്‌ വിവാഹം നടത്തുന്നത്‌. അതില്‍ നിന്നു രണ്ടുശതമാനം പള്ളിക്ക്‌ . അവസാനം നിക്കാഹു നടത്തിക്കിട്ടാന്‍ പണം നല്‌കേണ്ടിവന്നു. അന്വേഷിച്ചപ്പോള്‍ ഇത്‌ പതിവാണത്രേ.
എന്നാല്‍ സ്‌ത്രീധനം വാങ്ങുന്ന പുരുഷന്മാരുടെ കൈയ്യില്‍ നിന്നാണിത്‌ വാങ്ങുന്നതെങ്കിലോ? സസ്‌ത്രീധനം വാങ്ങുന്നതിനുള്ള ശിക്ഷ എന്ന നിലയിലാണെങ്കിലോ?
സ്‌ത്രീധനം ഹറാമായ മുസ്ലീം സമൂഹത്തിലാണിത്‌. കൂടാതെ രാജ്യത്ത്‌ സ്‌ത്രീധന നിരോധന നിയമവുമുണ്ട്‌.
പണമുള്ളവര്‍ കെട്ടിച്ചുവിടും.. ഇല്ലാത്തവരുടെ പെണ്‍മക്കളുടെ അവസ്ഥയെന്താണ്‌?
2

'J' എം. സി. എ ബിരുദധാരിയും കോഴിക്കോട്‌ ഒരു കൊളേജിലെ അധ്യാപികയുമാണ്‌. അവളുടെ കൈയ്യിലെ മൂന്നുകഷ്‌ണം കടലാസ്‌ പലചോദ്യങ്ങളും ചോദിച്ചു. ആ ചോദ്യങ്ങള്‍ക്ക്‌ ആരും കൃത്യമായ ഉത്തരം പറഞ്ഞില്ല.
അവളും പിതാവും മൂന്നുകഷ്‌ണം കടലാസുമായി കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ്‌ അവളുടെ അനുമതിയില്ലാതെ എഴുതി അയച്ച തലാക്കായിരുന്നു ആ കടലാസുകളില്‍.
സ്‌ത്രീയുടെ അനുമതിവേണ്ട മൊഴിചൊല്ലാന്‍ എന്ന്‌ മഹല്ലു കമ്മറ്റിമുതല്‍ ന്യായാധിപന്‍ വരെ പറഞ്ഞു.
പക്ഷേ, 'J' ചോദിക്കുന്നു ഒരു വിവാഹത്തിന്‌ ഇത്ര വിലയേയുള്ളോ?
എന്നെ ഒഴിവാക്കിയതിന്‌ കാരണമറിയാന്‍ എനിക്കവകാശമില്ലേ?
എന്റെ സ്വപ്‌നങ്ങളുടേയും പ്രതീക്ഷയുടേയും വില ആര്‍ക്കു നല്‌കാനാവും?
ഒരു രണ്ടാം വിവാഹക്കാരിയായി ഞാനെന്തിനു മാറണം?
ഈ അപമാനത്തിന്‌ അയാളും വീട്ടുകാരും ശിക്ഷിക്കപ്പെടണം. അെതങ്ങനെ സാദ്ധ്യമാവും?

3

നാസറിന്റെ സഹോദരിയുടെ വിവാഹബന്ധം മൂന്നും ചൊല്ലിതീര്‍ന്നതിന്‌ കാരണം ചെറിയൊരു കൊച്ചുസൗന്ദര്യപ്പിണക്കമായിരുന്നു. ഒന്നര വര്‍ഷത്തെ ദാമ്പത്യത്തില്‍ അവര്‍ക്കു കിട്ടിയത്‌ ഒരു മകളെ മാത്രമാണ്‌. ഭര്‍ത്താവ്‌ ഉപേക്ഷിച്ചതോടെ അവര്‍ ആകെ തകര്‍ന്നു. മാറാരോഗിയായി.
മൊഴിചൊല്ലാന്‍ തീരുമാനമെടുക്കുമ്പോള്‍ സ്‌ത്രീയുടെ മാനസീക നിലയോ സമ്മതമോ നോക്കാതെ, പുരുഷന്റെ ആവശ്യം മാത്രം പരിഗണിച്ചാണ്‌ ഓരോ ജമാഅത്തും തീരുമാനമെടുക്കുന്നത്‌. പുരുഷന്‍ മൂന്നും ചൊല്ലുമ്പോള്‍ സ്‌ത്രീയുടെ സാന്നിധ്യം ആവശ്യമില്ലെന്നതാണ്‌ നടപ്പ്‌. ഇതിനെതിരെയുള്ള പ്രതിഷേധമായിരുന്നു വിവാഹം കഴിക്കുന്നെങ്കില്‍ സ്‌പെഷ്യല്‍ മാരേജ്‌ ആക്‌ട്‌ പ്രകാരം മാത്രമായിരിക്കുമെന്ന്‌ നാസര്‍ തീരിമാനിച്ചത്‌. സ്‌ത്രീയുടെ തീരുമാനമെങ്കിലും കോടതി പരിഗണിക്കുമല്ലോ എന്ന ആശ്വാസത്തില്‍.

ഈ മൂന്നനുഭവങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളല്ല. 1400 വര്‍ഷം മുമ്പ്‌ പ്രവാചകന്‍ വിഭാവനം ചെയ്‌ത സ്‌ത്രീ സ്വാതന്ത്ര്യവും ഇന്നത്തെ സ്‌ത്രീസ്വാതന്ത്ര്യവും എവിടെ നില്‍ക്കുന്നു? ഇസ്ലാമിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ഗണ്യമായ പല മാറ്റങ്ങളുണ്ടായെങ്കിലും സ്‌ത്രീകളുടെ കാര്യത്തില്‍ ഒരുമാറ്റവും വന്നില്ലെന്നു മാത്രമല്ല ഒന്നുകൂടി അടിച്ചമര്‍ത്തുകയാണ്‌ മതമേധാവിത്വം ചെയ്‌തത്‌.

ഇതര സമുദായങ്ങളെ അപേക്ഷിച്ച്‌ മുസ്ലീം സ്‌ത്രീക്ക്‌ ഏറെ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നാണ്‌ പണ്‌ഡിതരുടെ അവകാശവാദം. വിധവാ വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം, സ്വത്തിലുള്ള അവകാശവുമൊക്കെ മുസ്ലീം സ്‌ത്രീക്കുണ്ട്‌. അല്ലെങ്കില്‍ ഇതൊക്കെയാണോ സ്‌ത്രീയുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യം? ഈ സ്വാതന്ത്ര്യമുണ്ടാകുമ്പോഴും സ്‌ത്രീ ദുര്‍ബലയായിപ്പോകുന്നതെന്തുകൊണ്ട്‌? ഇന്ത്യന്‍ മുസ്ലീം സ്‌ത്രീയുടെ യഥാര്‍ത്ഥപ്രശ്‌നം എപ്പോഴും ചിന്താവിഷങ്ങള്‍ക്കപ്പുറമാണ്‌.

മുസ്ലീം സത്രീയുടെ പ്രശ്‌നങ്ങളെക്കുറിച്ച്‌ ചിന്ത്‌ിക്കുമ്പോള്‍ അവരെ സംഘടിപ്പിക്കുകയും ബോധവത്‌ക്കരിക്കുകയും അതുവഴി സമൂഹത്തിന്റെ പൊതുധാരയിലേക്ക്‌ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരാളെയും കണ്ടെത്താന്‍ കഴിയില്ല. കേരളത്തിലടക്കം എല്ലാ മതസംഘടനകള്‍ക്കും വനിതാ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്‌. പക്ഷേ, അവിടെയും പള്ളിപ്രവേശനവും വസ്‌ത്രസ്വാതന്ത്ര്യവുമൊക്കെയാണ്‌ ചര്‍ച്ചാവിഷയം. അടിസ്ഥാനപ്രശ്‌നങ്ങള്‍ അപ്പോഴും അകലെ മാത്രം.
സ്‌ത്രീകളുടെ ചെറിയ പോരായ്‌മകളെ പര്‍വതീകരിച്ച്‌ കാണിക്കുകയും അവളുടെ നാവിന്‌ കടിഞ്‌ഞാണിടുകയുമല്ലേ നമ്മുടെ സമൂഹം ചെയ്യുന്നത്‌.

ഒന്നരവര്‍ഷം മുമ്പുമാത്രമാണ്‌ ഷെറീഫാഖാനത്തെക്കുറിച്ച്‌ അറിയുന്നത്‌. വ്യവസ്‌ഥാപിത ജമാഅത്തുകള്‍ക്കെതിരെ പെണ്‍ജമാഅത്ത്‌ കൊണ്ടുവരികയും പുരുഷ മേധാവിത്വത്തിന്റെ നടപ്പുകളെ ചോദ്യം ചെയ്യുകയും മുസ്ലീം സ്‌ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അവരെ ആദരവോടുകൂടിയാണ്‌ വായിച്ച്‌ തീര്‍ത്തത്‌. കൂടുതലറിയാന്‍ എപ്പോഴുമാഗ്രഹിച്ചിരുന്നു.

ഡി. സി ബുക്‌സിന്റെ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തില്‍ വെച്ച്‌ പ്രകാശനം ചെയ്‌ത എം. എന്‍. കാരശ്ശേരിയുടെ 'ഉമ്മമാര്‍ക്ക്‌‌ വേണ്ടി ഒരു സങ്കടഹര്‍ജി' എന്ന പുസ്‌തകം ഏറ്റുവാങ്ങാനാണ്‌ അവര്‍ കോഴിക്കോട്‌ എത്തിയത്‌‌.

പെണ്‍ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളുമായി എങ്ങനെ മുന്നോട്ടുപോകുന്നുവെന്ന്‌, വ്യവസ്ഥാപിത ജമാഅത്തുകളെ എങ്ങനെ നേരിടുന്നുവെന്ന്‌, അതിനുള്ള കരുത്തുനേടിയതിനെക്കുറിച്ച്‌, വിമര്‍ശനങ്ങളെക്കുറിച്ച്‌ സംസാരിക്കുകയാണ്‌ ഡി. ഷെരീഫാഖാനം.

*******
തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ്‌ എന്റെ ജനനം. പത്താമത്തെ കുട്ടിയാണ്‌ ഞാന്‍. എന്റെ ജനനത്തോടെ ഉമ്മയും ഉപ്പയും വേര്‍പിരിഞ്ഞു. ഓര്‍ക്കണം പത്തുകുട്ടികളുണ്ടായ ശേഷമാണ്‌ ഉപേക്ഷിക്കപ്പെടുന്നതെന്ന്‌.
ഉമ്മ അധ്യാപികയായിരുന്നു. അവര്‍ ഞങ്ങളെ വളര്‍ത്താന്‍ ഒരുപാടു കഷ്‌ടപ്പെട്ടു. ആരും സഹായിക്കാനില്ലായിരുന്നു. ആ അവസ്ഥ കണ്ടാണ്‌ ഞാന്‍ വളര്‍ന്നത്‌. കുട്ടിക്കാലത്ത്‌ ഒരു പിടിവാശിക്കാരിയായിരുന്നു ഞാന്‍. ഒരുപാട്‌ സ്വപ്‌നം കണ്ടിരുന്നു അക്കാലത്ത്‌. മനസ്സിനെ സങ്കല്‌പലോകത്ത്‌ അലയാന്‍ വിടും. വളരുന്നത്‌, ജീവിക്കുന്നത്‌, അങ്ങനെ എല്ലാമെല്ലാം. എന്നാല്‍ എന്തുജോലി ചെയ്യണം എന്നൊന്നുമില്ലായിരുന്നു. എന്നാല്‍
എന്റെ ഉമ്മയുടെ സഹനം കാണുമ്പോള്‍ ആരും സഹായിക്കാനില്ലാത്ത അവസ്ഥ കാണുമ്പോള്‍ കരുത്തുനേടണം, ധൈര്യശാലിയാവണം എന്നൊക്കെ ചിന്തിച്ചുകൊണ്ടിരുന്നു.

പന്ത്രണ്ടാം ക്ലാസുവരെ തമിഴ്‌നാട്ടില്‍ തന്നെയായിരുന്നു. ഡിഗ്രിക്ക്‌ അലിഗഡില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ജോലിചെയ്‌തിരുന്ന സഹോദന്റെ സഹായത്തിലായിരുന്നു പഠനം.

****
അലിഗഡില്‍ പഠിക്കുമ്പോഴാണ്‌ പാറ്റ്‌നയില്‍ വെച്ചു നടന്ന വിമന്‍ കോണ്‍ഫറന്‍സില്‍ ഒരു ട്രന്‍സലേറ്ററായി പോകാന്‍ അവസരമുണ്ടായത്‌. അവിടെ വെച്ചാണ്‌ സ്‌ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ നേരിട്ടറിയാനായതും അതുവരെയുള്ള ചിന്തകളെല്ലാം എന്നെ വിട്ടൊഴിഞ്ഞതും. ജിവിക്കുന്നെങ്കില്‍ കഷ്‌ടപ്പെടുന്ന സ്‌ത്രീകള്‍ക്കുവേണ്ടി ജിവിക്കണമെന്ന്‌ തോന്നുകയായിരുന്നു.
ഡല്‍ഹിയില്‍ നിന്ന്‌ ഉമ്മയുടെ അടുത്തേക്കു മടങ്ങുകയും നാട്ടില്‍ സത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും തുടങ്ങി. അതെന്റെ സഹോദരന്മാര്‍ക്കിഷ്‌ടമല്ലായിരുന്നു. അതോടെ അവര്‍ നല്‌കിയ സാമ്പത്തിക സഹായം നിലച്ചു.


1994 ലാണ്‌ മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിമന്‍ റിസര്‍ച്ച്‌ ആക്ഷന്‍ ഗ്രൂപ്പ്‌ തമിഴ്‌നാട്ടിലെ മുസ്ലീം സ്‌ത്രീകളുടെ ജീവിത നിലവാരത്തെക്കുറിച്ച്‌ പഠിക്കാന്‍ ഒരു സര്‍വ്വേ നടത്താന്‍ എന്നെ ഏല്‌പിച്ചത്‌. ആ സര്‍വ്വേ എന്നെ ഞെട്ടിച്ചു. അഞ്ചു സ്‌ത്രീകളെയെടുത്താല്‍ ഒരാള്‍ വിധവ, മറ്റൊരാള്‍ വിവാഹമോചിത, അടുത്തയാള്‍ ബഹുഭാര്യത്വമനുഭവിക്കുന്നവള്‍, വേരൊരാള്‍ അംഗവൈകല്യം ബാധിച്ചവള്‍. അഞ്ചില്‍ ഒരാള്‍ മാത്രമായിരുന്നു അല്‌പമെങ്കിലും ഭേദപ്പെട്ട ജീവിതം നയിച്ചിരുന്നത്‌. ഇതെന്നെ വല്ലാതെ ചിന്തിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്‌തു. സ്‌ത്രീകള്‍ക്ക്‌ ഏറെ സ്വാതന്ത്ര്യം നല്‍കുന്ന മതമാണെന്ന്‌ പറയുന്ന ഇസ്ലാമിലെ, എന്റെ നാട്ടുകാരികള്‍ എത്രമാത്രം കഷ്‌ടപ്പെടുന്നു എന്നോര്‍ത്ത്‌ വിഷമിച്ചു.
അതോടെ ഇസ്ലാമിനെ കൂടുതലടുത്തറിയാന്‍ ശ്രമിച്ചു. ഒപ്പം എന്റെ നാട്ടുകാരികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളറിയാനും. പ്രയോഗത്തിലെ ഇസ്ലാമും യഥാര്‍ത്ഥ ഇസ്ലാമും രണ്ടാണെന്ന്‌ എനിക്കു മനസ്സിലായി. പുരുഷ കേന്ദ്രീകൃതമായ ഇസ്ലാമില്‍ സ്‌ത്രീക്ക്‌ സഹജീവി എന്ന പരിഗണനപോലും ലഭിക്കുന്നില്ലെന്ന തിരിച്ചറിവും.

ജമാഅത്തുകള്‍ എല്ലാം പുരുഷ കേന്ദ്രീകൃതമാണ്‌. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും പരിഹരിക്കുന്നതും അവര്‍ തന്നെയാണ്‌. അവിടെ സ്‌ത്രീക്ക്‌ പങ്കാളിത്തമില്ല. അവള്‍ അനുസരിക്കേണ്ടവള്‍ മാത്രം.
ഇന്ത്യയില്‍ മുസ്ലീം സ്‌ത്രീകളുടെ പരിതാപകരമാണ്‌. ഇവര്‍ ഇരട്ട അടിമത്തമാണ്‌ അനുഭവിക്കുന്നത്‌. സ്‌ത്രീ എന്ന നിലയിലും മുസ്ലീം സ്‌ത്രീ എന്ന നിലയിലും. കുട്ടിക്കാലം മുതല്‍ വിദ്യാഭ്യാസം നിഷേധിക്കലിലൂടെ കുട്ടിക്കാലം മുതല്‍ അവള്‍ അടിച്ചമര്‍ത്തപ്പെട്ടവളാണ്‌. അവള്‍ക്ക്‌ പാടാനാവില്ല. ഉറക്കെ ചിരിക്കാനോ സംസാരിക്കാനോ ആവില്ല. എല്ലായിടത്തും വിലക്കുകളാണ്‌. വിവാഹക്കമ്പോളത്തില്‍ വിലപേശി ഉറപ്പിക്കേണ്ട ഉത്‌പന്നമാണവള്‍.

സ്‌ത്രീധനം ഇസ്ലാമിന്‌ ഹറാമാണ്‌. പക്ഷേ, പുരുഷന്‍ സ്‌ത്രീക്ക്‌ മഹര്‍ നല്‍കേണ്ടത്‌ നിര്‍ബന്ധവുമാണ്‌. എന്നാല്‍ ഇവിടെ സംഭവിക്കുന്നത്‌ 50000 രൂപ സ്‌ത്രീധനം വാങ്ങുന്നവന്‍ 500 രൂപ മഹര്‍ നല്‌കും. എന്തു നീതിയാണ്‌ ഇതിലുള്ളത്‌.
വ്യവസ്ഥാപിത ജമാഅത്തുകള്‍ തലാഖ്‌, ബഹുഭാര്യത്വം തുടങ്ങിയ കാര്യങ്ങളില്‍ ശരീഅത്തിന്റെ അധികാരം ഉയര്‍ത്തിക്കാട്ടുകയും എന്നാല്‍ സ്‌ത്രീധനം, മഹര്‍, സ്‌ത്രീയുടെ സ്വത്തവകാശം ഇക്കാര്യങ്ങളില്‍ ആ ശാഠ്യം ഉപേക്ഷിച്ചു കളയുകയുമാണ്‌ പതിവ്‌. ഇസ്ലാമോ ശരീഅത്തോ അല്ല അവിടെ പ്രവര്‍ത്തിക്കുന്നത്‌. പുരുഷന്റെ അധികാരം മാത്രമാണ്‌.
ഇതിലുള്ള പ്രതിഷേധമാണ്‌ ഞങ്ങളുടെ സ്ഥാപനങ്ങളില്‍ അലയടിച്ചുകൊണ്ടിരിക്കുന്നത്‌.

ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്‌ത്രീകളെ വിസ്‌മരിച്ച്‌ ,എല്ലാ അവകാശങ്ങളെയും നിഷേധിച്ച്‌ അവരുടെ നയങ്ങളും വിധികളുമാണ്‌ നടപ്പിലാക്കുന്നത്‌.
ഖുര്‍ ആന്‍ വായിച്ചാലും അര്‍ത്ഥമറിയാത്തതുകൊണ്ട്‌ എന്താണ്‌ നീതി എന്താണ്‌ അനീതി എന്ന്‌ സ്‌ത്രീകളറിയുന്നില്ല.
വിവാഹമോചനത്തിനും പുനര്‍വിവാഹത്തിനുമൊക്കെ സ്വാതന്ത്ര്യമുണ്ടെങ്കിലും ഇക്കാര്യങ്ങള്‍കൊണ്ട്‌ ഇരകളാവുകയാണിവര്‍. കുട്ടികളെ വളര്‍ത്താനും ജീവിക്കാനും ഇവര്‍ കഷ്‌ടപ്പെടുന്നു. മറ്റൊരാളുടെ രണ്ടാം ഭാര്യയായിരിക്കുന്നതിലെ അസ്വാരസ്യങ്ങള്‍ അനുഭവികേണ്ടതും ഇവള്‍തന്നെ. എപ്പോഴും രണ്ടാംകിട ജന്മമായി ഇവര്‍ ജീവിക്കുന്നു. അടിച്ചമര്‍ത്തല്‍ ഉള്ളിലൊതുക്കി എത്രനാള്‍ ജീവിക്കാനാവും?
ഖുര്‍ ആനിലെ ചിലഭാഗങ്ങള്‍ ഞാന്‍ തമിഴിലേക്ക്‌ പരിഭാഷപ്പെടുത്തി ഞങ്ങളുടെ സ്‌ത്രീകള്‍ക്കിടയില്‍ വിതരണം ചെയ്‌തു. അവരറിയട്ടെ ഖുര്‍ആനിലെന്തു പറഞ്ഞിരിക്കുന്നു എന്ന്‌. ഖുര്‍ആന്റെ വ്യാഖ്യാനങ്ങളിലുമുണ്ട്‌ പ്രശ്‌നം. പുരുഷന്റെ കാഷ്‌ചപ്പാടിനനുസരിച്ചാണ്‌ വ്യാഖ്യാനിക്കുന്നത്‌.


സ്‌ത്രീക്കും പുരുഷനും തുല്യനീതി ലഭിക്കുന്നുടത്തെ നീതിയുള്ളു എന്ന വിശ്വാസമാണ്‌ ഞങ്ങളെ നയിക്കുന്നത്‌. ഞങ്ങള്‍ക്കൊരു റോള്‍ മോഡലില്ല.
മുസ്ലീം സ്‌ത്രീയുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാനും, മനുഷ്യാവകാശംസംരക്ഷിക്കുവാനും ജീവിത നിലവാരമുയര്‍ത്തുകയും അതുവഴി സ്‌ത്രീ ശാക്തീകരണവുമാണ്‌ സ്റ്റെപ്‌സിന്റെ ലക്ഷ്യം. പുതുക്കോട്ട ആസ്ഥാനമാക്കിയാണ്‌ സ്‌റ്റെപ്‌സ്‌ പ്രവര്‍ത്തിക്കുന്നത്‌.


സ്‌ത്രീകളുടെ പള്ളിയും പര്‍ദ എന്ന 'ഠ' വട്ടവും

സ്‌ത്രീകള്‍ക്ക്‌ പ്രാര്‍ത്ഥിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും പരിഹാരം തേടാനും ഒരു പൊതു ഇടമില്ല. അവളുടെ സങ്കടങ്ങള്‍ ആരോടും പങ്കുവെയ്‌ക്കാനാകാതെ വീട്ടിനുള്ളില്‍ തന്നെയായിരുന്നു ഇതുവരെ. അതിനൊരു മാറ്റം ആവശ്യമാണ്‌ .
ഒത്തു ചേര്‍ന്ന്‌ പ്രാര്‍ത്ഥിക്കാനും പ്രശ്‌നങ്ങളവതരിപ്പിക്കാനും ദുഖവും സന്തോഷവുമെല്ലാം പങ്കുവോയ്‌ക്കാനൊരിടം എന്ന നിലയിലാണ്‌ പള്ളിയേക്കുറിച്ചാലോചിച്ചത്‌.
ഞാന്‍ തന്നെ സ്ഥലം നല്‌കി. അടിസ്ഥാനമായി. പക്ഷേ പള്ളി ഇയരണമെങ്കില്‍ പണം വേണം.
സ്‌ത്രീകളുടെ പള്ളിയെ എതിര്‍ത്തുകൊണ്ട്‌ ധാരാളംപേര്‍ രംഗത്തു വന്നു. ഇപ്പോള്‍ നിര്‍മ്മാണം നിലച്ചിരിക്കുകയാണ്‌. എന്നാലും ഞങ്ങള്‍ ഓരോരോ വീടുകളില്‍ ഒത്തുചേരും. പ്രാര്‍ത്ഥിക്കും. പ്രശ്‌നങ്ങളവതരിപ്പിക്കും.
ഞങ്ങളുടെ കൂട്ടത്തിലെ സുബൈദ വളരെ ധൈര്യമുള്ളവളാണ്‌. അവള്‍ ബാങ്കുകൊടുക്കും. ഇമാം നില്‌ക്കും.


തലാക്കും സ്‌ത്രീധനപ്രശ്‌നവും പീഡനവുമൊക്കെയായി ഒരുമാസം ഇരുപതു കേസെങ്കിലും വരുന്നുണ്ട്‌. ഞങ്ങളുടെ വക്കീല്‍ ഫാത്തീമ പര്‍വീന്‍ ഏതു കേസുമെടുക്കും. കോടതിയില്‍ ശക്തിയായി വാദിക്കും.


ഇപ്പോള്‍ ഞങ്ങളുയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ശരിയാണെന്ന്‌ ബോധ്യമുള്ളവരുണ്ട്‌. ആദ്യമൊക്കെ പിന്തിരിഞ്ഞു നിന്നവര്‍ വന്നു തുടങ്ങിയിട്ടിണ്ട്‌. അഞ്ഞൂറു സ്‌ത്രീകള്‍ വരുമ്പോള്‍ അഞ്ചു പുരുഷന്മാരും എത്തുന്നുണ്ട്‌.


മുസ്ലീം സ്‌ത്രീയുടെ സ്വാതന്ത്ര്യപ്രശ്‌നം പര്‍ദ എന്ന 'ഠ' വട്ടത്തില്‍ കിടന്ന്‌ വട്ടം കറങ്ങുകയാണ്‌. ഇതൊരു തരം ഒഴിഞ്ഞുമാറലാണ്‌. പര്‍ദ ധരിച്ചു കഴിഞ്ഞാല്‍ സ്‌ത്രീയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായെന്നാണ്‌ ചിലരുടെ കണ്ടെത്തല്‍. മുസ്ലീം സ്‌ത്രീയുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന ഒഴിഞ്ഞുമാറി , ആ പ്രശ്‌നങ്ങളെ പര്‍ദക്കിടയില്‍ ചെറുതാക്കി കാണിക്കുകയാണ്‌. തമിഴ്‌നാട്ടില്‍ രണ്ടുഭാര്യമാരില്ലാത്ത പുരുഷന്മാര്‍ കുറവാണ്‌.
മുസ്ലീം സ്‌ത്രീ അനുഭവിക്കുന്ന മാനസീകവും ശാരീരികവുമായ പ്രയാസങ്ങള്‍ പര്‍ദാചര്‍ച്ചക്കിടയില്‍ മറഞ്ഞുപോവുകയാണ്‌. ദാരിദ്ര്യം, രോഗം, പീഡനം, അരക്ഷിതാവസ്ഥ, കഷ്ടപ്പാട്‌ ഇതൊന്നും ആര്‍ക്കുമറിയണ്ട. പര്‍ദ ഇഷ്ടമുള്ളവര്‍ ധരിക്കട്ടെ. ഉടുക്കുന്ന വസ്‌ത്രമല്ല സ്‌ത്രീയുടെ പ്രശ്‌നമെന്ന്‌‌ ഏതുകാലത്ത്‌ ഇവര്‍ തിരിച്ചറിയും?
തലയില്‍ തട്ടമിടാത്തതും മുടിയിഴ കാണുന്നതുമൊക്കെയാണ്‌ സ്‌ത്രീയുടെ പ്രശ്‌നമെന്നൊക്കെ പറഞ്ഞ്‌ മറ്റു സമൂഹങ്ങളില്‍ വേറിട്ടു നിര്‍ത്താനുള്ള ശ്രമമാണ്‌ എല്ലാ ജമാഅത്തുകളുടെയും ലക്ഷ്യം.

എല്ലാ തീവ്രവാദികളും മുസ്ലീങ്ങളാണ്‌ എന്ന ധാരാണ ആഗോളതലത്തില്‍ തന്നെ നിലനിലല്‍ക്കുന്നു. ആര്‍. എസ്‌. എസും ബി ജെ പിയും അതുറക്കെ പറഞ്ഞുകൊണ്ടിരിക്കുന്നു. നമ്മുക്കിടയിലെ പുരുഷന്മാര്‍ അതിനെ ന്യായീകരിക്കുന്നത്‌്‌ ഇന്ത്യയില്‍ അവര്‍ക്കൊരു ഐഡന്റ്‌ററി ഇല്ലെന്നാണ്‌. സ്വന്തം വീട്ടിലെ പെണ്ണുങ്ങള്‍ക്കള്‍ക്ക്‌ ഐഡന്റ്‌റ്റി കൊടുക്കാന്‍ കഴിയാത്തവര്‍ക്ക്‌ ദേശീയ ഐഡന്റ്‌ററിയെപ്പറ്റി പറയാന്‍ എന്തു യോഗ്യതയാണുള്ളത്‌?



അദ്വാനിയുടെ ഫ്രണ്ടും അമേരിക്കയുടെ ഫണ്ടും!


ഞാന്‍ മുസ്ലീം വിരുദ്ധ പ്രവര്‍ത്തനമാണ്‌ നടത്തുന്നതെന്നാണ്‌ വ്യവസ്ഥാപിത മുസ്ലീം സംഘടനകള്‍ പറയുന്നത്‌. അദ്വാനിയും ആര്‍. എസ്‌. എസുമാണ്‌ എന്റെ സുഹൃത്തുക്കള്‍ എന്നാണ്‌ പ്രചരണം. അമേരിക്കയില്‍ നിന്ന്‌ ഫണ്ടു ലഭിക്കുന്നുണ്ടത്രേ!
സത്യം പറഞ്ഞാല്‍ ആര്‍. എസ്‌. എസ്‌, ബി. ജെ. പി പ്രവര്‍ത്തകരെ നേര്‍ക്കുനേരെ കാണാന്‍ പോലും ഞാനാഗ്രഹിക്കുന്നില്ല. വ്യവസ്ഥാപിത മുസ്ലീമിനെതിരെ സ്‌ത്രീകളെ അണി നിരത്തുന്നതുകൊണ്ട്‌ അവരെനിക്ക്‌ മന്ത്രിപദം വരെ തരാന്‍ തയ്യാറാണ്‌. അതവരുടെ രാഷ്ട്രീയമാണ്‌. അതുകൊണ്ട്‌ ഓരോ നിമിഷവും കരുതലോടെയാണ്‌ ഞാന്‍ നടക്കുന്നത്‌.
എന്റെ പോരാട്ടം മുസ്ലീമിനെതിരെയല്ല. സ്‌ത്രീയുടെ അവകാശങ്ങള്‍ക്കുവേണ്ടി മാത്രമാണ്‌.

തമിഴ്‌നാട്ടില്‍ ധാരാളം മുസ്ലീം സംഘടനകളുണ്ട്‌. അവരെല്ലാം ആശയപരമായി നിരന്തരം പ്രശ്‌നങ്ങളിലാണ്‌. ഒരു സംഘടനക്ക്‌ മറ്റേ സംഘടനക്കാരെ കണ്ടുകൂടാ.
പക്ഷേ, എന്നെ എതിര്‍ക്കുന്ന കാര്യത്തില്‍ ഇവര്‍ ഒന്നാണ്‌. എനിക്ക്‌ ഇസ്ലാമിനെ അറിയില്ലെന്നാണ്‌ ഇവരുടെ വാദം. ശരിയാണ്‌ . സമ്മതിക്കുന്നു. എനിക്ക്‌ ഇസ്ലാമിനെ അറിയില്ല. അറിയാഞ്ഞിട്ട്‌ ഞാനിത്ര പ്രവര്‍ത്തിക്കുന്നെങ്കില്‍ അറിഞ്ഞാല്‍ എത്ര പ്രവര്‍ത്തിക്കുമെന്ന്‌ ഞാന്‍ മറുപടി പറയും.

ഇസ്ലാമിനെ ഞാന്‍ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നാണ്‌ ഒരാരോപണം. വഞ്ചിക്കുന്നത്‌ ഞാനല്ല. ഇവര്‍ തന്നെയാണ്‌. സ്‌‌ത്രീധനം വാങ്ങുന്നവര്‍ക്കാര്‍ക്കും പള്ളിയില്‍ പ്രവേശനമില്ലെന്ന്‌ പറയാന്‍ ഏതെങ്കിലും മൊല്ലക്ക്‌ ധൈര്യമുണ്ടോ? പറയില്ല. കാരണം ജമാഅത്ത്‌ നടന്നുപോകാന്‍ ആളെക്കിട്ടാതാവും.

സുന്നത്തുല്‍ ജമാഅത്ത്‌ പ്രവര്‍ത്തകര്‍ ഞാന്‍ തെന്നിന്ത്യലെ തസ്ലീമ നസ്രീനാണെന്നും എന്നെ വളരാനനുവദിച്ചാല്‍ ഇസ്ലാം കെട്ടുപോകുമെന്നും പോസ്‌റ്ററെഴുതിയും നോട്ടീസിറക്കിയും പ്രചരിപ്പിച്ചു.
ഞാനവര്‍ക്കെതിരെ പത്തുലക്ഷം രൂപ കിട്ടണമെന്ന്‌ പറഞ്ഞ്‌‌ മാനനഷ്ടത്തിന്‌ കേസുകൊടുത്തിരിക്കുകയാണ്‌്‌. ഇങ്ങനെ മൂന്നോ നാലോ കേസുണ്ടായാല്‍ എന്റെ പള്ളി സുന്ദരമായി ഉയരും.

കനിമൊഴിയും കോംപ്രമൈസും

കനിമൊഴി എന്റെ സുഹൃത്താണ്‌. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഞാനവരെ ക്ഷണിച്ചു. വരാമെന്ന്‌ സമ്മതിച്ചതുമാണ്‌. എന്നാല്‍ അവര്‍ എത്തിയില്ല.
തമിഴ്‌നാട്ടിലെ പ്രധാന മുസ്ലീം രാഷ്ട്രീയ പാര്‍ട്ടികള്‍ തമിഴ്‌നാട്‌ തൗഹീദ്‌ ജമാഅത്തും , തമിഴ്‌നാട്‌ മുസ്ലീം ഫോറവുമാണ്‌. തൗഹീദ്‌ ജമാഅത്ത്‌ ജയലളിതക്കും മുസ്ലീം ഫോറം കരുണാനിധിക്കും പിന്തുണ നല്‍കിവരുന്നു. കരുണാനിധിയുടെ മകള്‍ ഞങ്ങളുടെ പരിപാടിയില്‍ പങ്കെടുത്താല്‍ പിന്തുണപിന്‍വലിക്കുമെന്ന്‌ അവര്‍ പറഞ്ഞു.
പെണ്ണിനെ മര്യാദക്ക്‌ വീട്ടിലിരുത്തിക്കൊള്ളാന്‍...
അല്ലെങ്കിലും കനിമൊഴി ഞങ്ങളുടെ അടുത്തു വന്നാല്‍ എന്തുകിട്ടാനാണ്‌. വീട്ടിലിരുന്നാല്‍ പിന്തുണ പോകാതിരിക്കും.
കൂടെ നില്‍ക്കുന്നവര്‍, ഓഫീസില്‍ ജോലി ചോയ്‌തിരുന്നവര്‍പോലും വിട്ടുപോകുമ്പോള്‍ വിഷമമുണ്ട്‌. ഒപ്പം നിന്നവര്‍ പിന്നീടെനിക്കെതിരെ കേസു കൊടുത്തിട്ടുണ്ട്‌. അപ്പോഴൊക്കെ കടുത്ത മാനസീക സമ്മര്‍ദ്ദത്തിലാവും.

പക്ഷേ, ഇപ്പോഴിതൊക്കെ തഴക്കമായി. തളരാന്‍ പാടില്ലല്ലോ..തളര്‍ന്നുപോയാല്‍ എന്നെ വിശ്വസിച്ച്‌ കുറേ പാവം സ്‌ത്രീകളുണ്ട്‌. അവരെ അവഹേളിക്കലാവുമത്‌.
ശരിക്കു പറഞ്ഞാല്‍ നടുക്കടലിലാണ്‌ ഞാന്‍. കരയെത്താന്‍ ഒരുപാടു നീന്തണം.


സ്‌ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ സഹോദരന്മാരുടെ എതിര്‍പ്പായിരുന്നു ആദ്യമുണ്ടായത്‌. എന്റെ ജ്യേഷ്ടനെന്ന്‌ മുടിയില്‍ പിടിച്ചു വലിക്കുകയും ഒരുപാടു മര്‍ദിക്കുകയും ചെയ്‌തു. ദാ..ഇപ്പോള്‍ എന്റെ മുടി പിടിച്ചു വലിച്ചാലൊന്നും എനിക്ക്‌ വേദനയില്ല. ശരീരത്തിലെത്ര പ്രഹരമേറ്റാലും വേദനിക്കാത്ത അവസ്ഥ. എല്ലാം തഴക്കമായി.
മത തീവ്രവാദികളില്‍ നിന്ന്‌്‌ വധഭീഷണിയുണ്ടെനിക്ക്‌്‌. പക്ഷേ, മരിക്കാനെനിക്ക്‌ പേടിയില്ല. കൊല്ലും കൊല്ലും എന്നു പേടിപ്പിക്കേണ്ട. ഇവിടുത്തെ കാലാവധി കഴിഞ്ഞാല്‍ അള്ളാ എന്നെ തിരിച്ചെടുക്കും. ഏതു വിധത്തിലായാലും. പിന്നെന്തിനു ഞാന്‍ പേടിക്കണം?



സര്‍ക്കാരില്‍ നിന്ന്‌‌ സഹായമോ പിന്തുണയോ ലഭിക്കില്ല. എന്നാല്‍ മാധ്യമങ്ങള്‍ നല്ല പിന്തുണ നല്‌കി. 'Standin Alone in macca 'എഴുതിയ അസ്‌റ നൊമാനി ഇവിടെ വന്നിട്ടുണ്ട്‌. ഇന്റര്‍നെറ്റ്‌ വഴി തെരഞ്ഞാണ്‌ അവര്‍ ഇവിടെയെത്തിയത്‌.
ഇത്ര കഷ്ടപ്പാടിലും ഇവിടുത്തെ സ്‌ത്രീകള്‍ പാട്ടു പാടുന്നു, ആടുന്നു, ചിരിക്കുന്നു, ചര്‍ച്ചകളില്‍ സജീവമാകുന്നു. അസ്‌റ അത്ഭുതപ്പെട്ടുപോയി.
അവരുടെ പുസ്‌തകത്തില്‍ പരമാര്‍ശിക്കുന്നുണ്ട്‌ ഇക്കാര്യം.

ഉമ്മയുടെ കരുത്തുകണ്ടാണ്‌ ഞാന്‍ വളര്‍ന്നത്‌. അവര്‍ ആരും സഹായിക്കാനില്ലാതെ ഞങ്ങളെ എല്ലാവരെയും വളര്‍ത്തി. പഠിപ്പിച്ചു. അവരെന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്‌. സഹോദരന്മാരെന്നെ വെറുത്തപ്പോഴും ഉമ്മ കൂടെ നിന്നു.
എല്ലാ എതിര്‍പ്പുകള്‍ക്കിടയിലും എന്നെ പിന്തുണക്കുന്ന കുറച്ചുപേരെങ്കിലുമുള്ളതാണ്‌്‌ എന്റെ ധൈര്യം.

സ്‌ത്രീകള്‍ നേടേണ്ട പ്രധാന കാര്യം സ്വയം പര്യാപ്‌തതയാണ്‌. അവരെ പ്രാപ്‌തരാക്കുന്നതിന്‌ സാമ്പത്തീകസഹായം നല്‍കിയേ മതിയാവൂ. അതിനായി ഒരു ബാങ്കോ, ക്രെഡിറ്റ്‌ സൊസൈറ്റിയോ തുടങ്ങുവാനുള്ള ശ്രമത്തിലാണിപ്പോള്‍.
അനൗപചാരികമായി തുടങ്ങിക്കഴിഞ്ഞു. അഞ്ചുലക്ഷം രൂപ വായ്‌പ നല്‌കിയിട്ടുണ്ട്‌. ഒരു പരീക്ഷണം എന്ന നിലയില്‍. കഴിവുള്ളവരില്‍ നിന്ന്‌്‌ ചെറിയ നിക്ഷേപങ്ങള്‍ സ്വീകരിച്ച്‌ കുറഞ്ഞ പലിശക്ക്‌ നല്‌കണമെന്നാണ്‌ കരുതുന്നത്‌. ഔപചാരികമായി എങ്ങനെ തുടങ്ങാമെന്ന്‌ നിയമ വിദഗ്‌ധരോടും പരിചയസമ്പന്നരോടും ആലോചിച്ചുകൊണ്ടിരിക്കുകയാണ്‌.
സ്‌ത്രീകള്‍ സ്വയം പര്യാപ്‌തരാകുന്നതോടെ അവരെ അംഗീകാരം തേടിയെത്തുകതന്നെ ചെയ്യും.

*******************


കേരളത്തില്‍, മുസ്ലീം സ്‌ത്രീ നേരിടുന്ന വിവേചനത്തിനെതിരെ അല്‌പമെങ്കിലും ശബ്ദിച്ചത്‌ കലയും സാഹിത്യവും മാത്രമാണ്‌. അതിലധികവും സ്‌ത്രീപക്ഷത്തുനിന്ന്‌ പുരുഷന്മാര്‍ എഴുതിയതായിരുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഇവിടുത്തെ മുസ്ലീങ്ങള്‍ എല്ലാതലത്തിലും മികവു കാണിക്കുന്നു എന്നാണ്‌ നമ്മുടെ പൊങ്ങച്ചം. എന്നാല്‍ ഷെരീഫാ ഖാനത്തെപ്പോലെ സമൂഹത്തിലിറങ്ങി ചെല്ലാന്‍, അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ധൈര്യമുള്ള മുസ്ലീം സ്‌ത്രീകള്‍ കേരളത്തിലുണ്ടോ?
ഇവിടുത്തെ ഏതെങ്കിലും മുസ്ലീം സ്‌ത്രീക്ക്‌ ഇങ്ങനെ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ ആകുമോ?

ഷെരീഫഖാനം, നിങ്ങള്‍ക്കു മുന്നില്‍ ഞങ്ങള്‍ ലജ്ജിച്ച്‌ തലതാഴ്‌ത്തുന്നു.

40 comments:

Myna said...

മുസ്ലീം സ്‌ത്രീ അനുഭവിക്കുന്ന മാനസീകവും ശാരീരികവുമായ പ്രയാസങ്ങള്‍ പര്‍ദാചര്‍ച്ചക്കിടയില്‍ മറഞ്ഞുപോവുകയാണ്‌. ദാരിദ്ര്യം, രോഗം, പീഡനം, അരക്ഷിതാവസ്ഥ, കഷ്ടപ്പാട്‌ ഇതൊന്നും ആര്‍ക്കുമറിയണ്ട. പര്‍ദ ഇഷ്ടമുള്ളവര്‍ ധരിക്കട്ടെ. ഉടുക്കുന്ന വസ്‌ത്രമല്ല സ്‌ത്രീയുടെ പ്രശ്‌നമെന്ന്‌‌ ഏതുകാലത്ത്‌ ഇവര്‍ തിരിച്ചറിയും?
തലയില്‍ തട്ടമിടാത്തതും മുടിയിഴ കാണുന്നതുമൊക്കെയാണ്‌ സ്‌‌ത്രീയുടെ പ്രശ്‌നമെന്നൊക്കെ പറഞ്ഞ്‌ മറ്റു സമൂഹങ്ങളില്‍ വേറിട്ടു നിര്‍ത്താനുള്ള ശ്രമമാണ്‌ എല്ലാ ജമാഅത്തുകളുടെയും ലക്ഷ്യം-ഷെരീഫാഖാനം

അജയ്‌ ശ്രീശാന്ത്‌.. said...

"കേരളത്തില്‍, മുസ്ലീം സ്‌ത്രീ നേരിടുന്ന വിവേചനത്തിനെതിരെ അല്‌പമെങ്കിലും ശബ്ദിച്ചത്‌ കലയും സാഹിത്യവും മാത്രമാണ്‌."


തീര്‍ച്ചയായും...
അതിനോട്‌ യോജിക്കുകയല്ലാതെ
മറ്റു വഴികളില്ല....
രണ്ടും മൂന്നും നാലും വിവാഹം
കഴിക്കാന്‍ മതഗ്രന്ഥത്തിന്റെ
ചില വ്യാഖ്യാനങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന...
അക്കാര്യത്തില്‍ മാത്രം
പ്രവാചകവചനങ്ങളെപ്പറ്റി
സംസാരിക്കാന്‍ തയ്യാറാവുന്ന
ചിലര്‍ക്ക്‌ അവരുടെ ആവശ്യങ്ങള്‍
നിറവേറ്റുന്നതില്‍ കവിഞ്ഞ്‌
മറ്റൊരു ഉദ്ദേശ്യലക്ഷ്യവുമില്ല...
നൂറുകൂട്ടം പ്രശ്നങ്ങളില്‍ പെട്ടുയലുന്ന
പുരുഷന്‍ കൂട്ടായി ദൈവം
സ്ത്രീയെ സൃഷ്ടിച്ചെന്നും...
അവള്‍ക്ക്‌ പുരുഷനേക്കാള്‍
കൂടുതല്‍ സുരക്ഷിതത്വം നല്‍കി
ഗൃഹസ്ഥാശ്രമിയാക്കാന്‍
അനുഗ്രഹം നല്‍കിയെന്നുമാണ്‌
ഖുര്‍ ആര്‍ പറയുന്നതെന്ന്‌
വരെ ഇത്തരക്കാര്‍ പറയാന്‍ മടിക്കുന്നില്ല...
സത്യവിശ്വാസികളെക്കുറിച്ച്‌
പറയുന്ന ഖുര്‍ ആനിലെ അധ്യായത്തില്‍
ആണെന്ന്‌ തോന്നുന്നു...
പുരുഷന്‌ അവന്റെ ഭാര്യമാരോടോ
അടിമസ്ത്രീകളോടോ സഹശയനം
നടത്താമെന്ന്‌ പറയുന്നുണ്ട്‌...
(ഇതില്‍ അടിമസ്ത്രീ ഭാര്യയായി
അംഗീകരിച്ചളായിരിക്കണം
എന്ന ഒരു ഉപാധി മാത്രമാണ്‌
വച്ചിരിക്കുന്നതെന്നോര്‍ക്കണം..)

അനുഭവങ്ങളുടെ തീവ്രതയാണ്‌
മതാചാരത്തിനുള്ളിലെ അനാചാരങ്ങളെക്കുറിച്ച്പോലും
പ്രതികരിക്കാന്‍ ഷെരീഫാ ഖാനത്തെപ്പോലെയുള്ള സ്ത്രീകള്‍ക്ക്‌ ശക്തി നല്‍കുന്നത്‌.
അങ്ങിനെയുള്ള സാഹചര്യത്തില്‍ അകപ്പെട്ടവരില്‍
നിന്നല്ലാതെ പോരാട്ടത്തിന്‌ ആളെ തിരഞ്ഞിട്ട്‌ കാര്യമില്ലെന്ന്‌
നിസ്സംശയം പറയാം.. ..

അങ്കിള്‍ said...

:)

Unknown said...

ഇസ്ലാമിലെ സ്ത്രീ സമത്വത്തെ കുറിച്ച് ഒരു ചര്‍ച്ച ഈയ്യിടെ ഏഷ്യാനെറ്റില്‍ കാണുകയുണ്ടായി. അതില്‍ പങ്കെടുത്ത ചില പുരുഷ പണ്ഡിതന്മാര്‍ ആക്രോശിക്കുന്നത് കേട്ടു. പുരുഷനാണ് സ്ത്രീയേക്കാളും ശക്തിയും,ബുദ്ധിശക്തിയും കൂടുതല്‍.ആടയാഭരണങ്ങള്‍ ഇല്ലെങ്കില്‍ സൌന്ദര്യവും പുരുഷനാണ് അധികം.പ്രകൃതിയില്‍ നോക്കിയാലും പൂവന്‍‌കോഴി,കൊമ്പനാന അങ്ങനെ കത്തിക്കയറി ഒടുവില്‍ എന്ത് കൊണ്ടും സ്ത്രീ പുരുഷന് തുല്യമാവുകയില്ല അതിനാല്‍ സ്ത്രീകള്‍ക്ക് സമത്വം നല്‍കാന്‍ കഴിയില്ല എന്ന് വിധിക്കുകയും ചെയ്തു. അപ്പോള്‍ എനിക്ക് തോന്നി, ഇത്രയും ബലവാനായ പുരുഷന് ജന്മം നല്‍കുന്നത് പോലും സ്ത്രീയാണെങ്കില്‍ ആ സ്ത്രീ എത്രമാത്രം ശക്തിസ്വരൂപിണിയാണ്? സ്ത്രീയുടെ ദാനമല്ലെ പുരുഷജന്മം പോലും ?

സ്ത്രീയ്ക്കും പുരുഷനും തുല്യപരിഗണന അഥവാ തുല്യനീതി എന്നത് ആരും വകവെച്ചു കൊടുക്കേണ്ട ഔദാര്യമല്ല. അത് ജന്മം കൊണ്ട് ആര്‍ക്കും സിദ്ധമാകുന്നതാണ്. പുരുഷകേന്ദ്രീകൃതമായ എസ്റ്റാബ്ലിഷ്‌മെന്റുകള്‍ സ്ത്രീകളുടെ ജന്മസിദ്ധമായ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് അന്യായമായി അനുഭവിച്ച് വരികയാണ്. സ്ത്രീകള്‍ക്ക് പള്ളി മാത്രം ഉയര്‍ന്നാല്‍ പോര, സര്‍വ്വകലാശാലകളും രാഷ്ട്രീയപ്പാര്‍ട്ടികളും വരെ ഉണ്ടാവണം. 33ശതമാനത്തിന്റെ സൌജന്യം പോര, പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ പകുതി സീറ്റുകള്‍ നീക്കിവെക്കണം.

ഷെരീഫാഖാനത്തെ പരിചയപ്പെടുത്തുന്ന ഈ പോസ്റ്റില്‍ കമന്റ് എഴുതാന്‍ അഭിമാനം തോന്നുന്നു.

അഭിവാദനങ്ങളോടെ,

Inji Pennu said...

മൈന
ഇത്രയും നല്ലൊരു കുറിപ്പിനു നന്ദി.

പര്‍ദ്ദയില്‍ തൂങ്ങിയാടുന്ന ഇസ്ലാമിക ഫെമിനിസം കാണുമ്പോള്‍ എനിക്ക് സഹതാപം തോന്നാറുണ്ട്.
അത് മനപൂര്‍വ്വവുമാണ് എന്നു തോന്നുന്നു. പര്‍ദ്ദ ധരിച്ച് അല്ലെങ്കില്‍ ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീയോട് പെട്ടെന്ന് അത് മാറ്റാന്‍ പറഞ്ഞാല്‍ അവള്‍ ആകെ കണ്‍‌ഫ്യൂസ്ഡ് ആവും.
അവള്‍ തന്നെ അവളെ മൂടിവെക്കും. അങ്ങിനെ ഇത് തുടരും. അതാവും അവരുടെയൊക്കെ‍ ലക്ഷ്യവും.

ജീവന്‍ said...

നല്ല വിദ്യാഭ്യാസം നേടിയ മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ സാധാരണ കാരേക്കാള്‍ അധികം ഖുര്‍ആന്‍ കേന്ദ്രീകൃതമായ പുരുഷനാണ് ശക്തന്‍ എന്ന ആശയം കൂടുതല്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നത് കണ്ടിട്ടുണ്ട്. വിദ്യാഭ്യാസവും സ്വാതന്ത്ര്യ ബോധവും ഒരു ലീനിയര്‍ ബന്ധം ഉണ്ട് എന്ന ബോധ്യതെ പല നല്ല വിദ്യാഭ്യാസം ഉള്ള മുസ്ലിം പെണ്‍കുട്ടികളും തെറ്റിക്കുന്നത് അനുഭവപട്ടിട്ടുണ്ട്. പ്രത്യകിച്ച് സയന്സ് പഠിച്ചവര്‍. കുറച്ചു നന്നായി പഠിക്കുന്നവരെ തങ്ങളുടെ വഴിയിലക്ക് വരുത്താന്‍ മുസ്ലിം പാരമ്പര്യ മനസുകള്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കുന്നുടോ?

അനില്‍@ബ്ലോഗ് // anil said...

ഒരു ട്രാക്കിടുന്നു.

smitha adharsh said...

വിശദമായ പോസ്റ്നു നന്ദി..പല കാര്യങ്ങളും ഗൌരവമായിത്തന്നെ എഴുതിയിരിക്കുന്നു.

Haree said...

ടമേിറശിഴ അഹീില കി ങമരരമ എഴുതിയ അസ്‌റ നൊമാനി ഇവിടെ വന്നിട്ടുണ്ട്‌. - ??? (ഇങ്ങിനെയാണ് ഇവിടെ കാണുന്നത്.)

:-( ശരിക്കും ഇതിനൊക്കെ എന്താണ് പ്രതിവിധി? ഇന്നു സ്ത്രീധന പ്രശ്നം അനുഭവിച്ച സ്ത്രീയും, നാളെ മകന്റെ കാര്യത്തില്‍ സ്ത്രീധനം വേണ്ടെന്നു വെയ്ക്കില്ല, അല്ലേ? അതുപോലെ അമ്മമാര്‍ ആണ്മക്കളെ വളര്‍ത്തുന്നതിന്റെ ശരികേടുമില്ലേ? സ്വന്തമായി ചിന്തിച്ച് ശരി കണ്ടെത്തുന്നവര്‍ വളരെ കുറവാണ്; ഇപ്പോള്‍ നടക്കുന്നതുപോലെയങ്ങ് നടന്നാല്‍ നമുക്കും സുഖം, ചുറ്റുമുള്ളവര്‍ക്കും സുഖം; അതാണ് എല്ലാവരും ചെയ്യുന്നത്. പിന്നെ, ന്യായം പറയുന്നവര്‍/ചെയ്യുന്നവര്‍ അനുഭവിക്കേണ്ടി വരുന്നത്... ഷെരീഫാഖാനത്തിന്റെ ശക്തിയും, ചിന്തകളും ഇന്നത്തെ യുവതലമുറയ്ക്കുണ്ടായെങ്കില്‍... അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കുണ്ടായെങ്കില്‍...
--

പാമരന്‍ said...

മുസ്ലിം സുഹൃത്തുക്കളൊന്നും പ്രതികരിച്ചു കണ്ടില്ല?

trckng

Prasanna Raghavan said...

വ്യവസ്ഥാപിത മതങ്ങള്‍ എപ്പോഴും വ്യക്തി സ്വാത ന്ത്യത്തിനെതിരാണ്‍്;ഹിന്ദു, ക്രിസ്തീയ, ഇസ്ലാം മതങ്ങള്‍ എല്ലാം ഇതിനുദാഹരണങ്ങളാണ്‍്.

വ്യവസ്ഥാപിത മതങ്ങള്‍ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം പറഞ്ഞാണ്‍് മനുഷ്യനെ കളിപ്പിക്കുന്നത്.

എന്റെ അഭിപ്രായത്തില്‍ ഹിന്ദുമതത്തിലാണ്‍് മത പുരോഹിതന്മാരുടെ കൈയ്യുക്ക് ഇപ്പോള്‍ ഏറ്റവും കുറവ്. അതിനു കാരണം ഹിന്ദു വ്യസ്ഥാപിത മത മാനേജര്‍മാരായിരുന്ന ബ്രാഹണവര്‍ഗത്തിനും അവരെ ചുറ്റിപ്പറ്റി നിന്നവര്‍ക്കും എതിരായി ഉയര്‍ന്ന ജാധിപത്യരീതികളെ നെഞ്ചിലേറ്റാന്‍ ‍ ഹിന്ദുക്കളാണ്‍് ഏറെക്കുറെ തയ്യാറായത് എന്നതാണ്‍. ഇന്ത്യയുടെ പുരാതന സംസ്കാരം അവര്‍ക്കു നല്‍കിയ സെക്കുലര്‍ ചിന്തകളും ഇതിനു മറ്റൊരു കാരണമാണ്‍്.

ക്രിസ്തീയ മതങ്ങളില്‍ വ്യക്തികള്‍ക്കു വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവുമുണ്ടെങ്കിലും വ്യക്തികള്‍ മതത്തിന്റെ പിടിയില്‍ നിന്നു മോചിതരല്ല.

ഞാന്‍ പറഞ്ഞു വന്നത്, വ്യക്തി സ്വാതന്ത്ര്യവും മത സ്വാധീനവും ഒത്തു ചേര്‍ന്നു പോകു ന്ന ഒന്നല്ല എന്നാണ്‍്. അതായത് വ്യക്തി സ്വാതന്ത്യത്തെ അനുകൂലിക്കുന്നത് ജനാധിപത്യമാണ്‍്. ഇവിടെ ഇന്ത്യന്‍ ജനാധിപത്യം ഒരു മാതൃകയാണ്‍് എന്നല്ല ഞാന്‍ അവകാശപ്പെടുന്നത്.

എന്നാല്‍ മുസ്ല്ലിംങ്ങള്‍ ഇന്‍ഡ്യയില്‍ ഒരു ജനാധിപത്യ ഐഡെന്റിറ്റി തേടുന്നതിനുപകരം മത ഐഡെന്റിയാണ്‍് തേടിയത്‍. ഇന്ന് ഇന്‍ഡ്യ്യയിലെ മുസ്ലിം സ്തീകളുടെ അനുഭങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥമാണ്‍് എന്നു പറയുമ്പോല്‍ അതിനു വലിയ ഒരളവില്‍ മുകളിലുള്ള മുജ്സ്ലീം ഐഡെന്റീറ്റി പ്രശ്നം കാ‍രണമാണ്‍് എന്നു ഞാന്‍ വിശ്വസിക്കുന്നു.
ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ ഭാഗമാകാന്‍ മുസ്ലീങ്ങള്‍ വ്യക്തികളായി തയ്യാറാകണം.

വിവാഹം, വിവാഹമോചനം, സ്വത്തവകാശം ഇതൊക്കെ ഒരു ജനാധിപത്യവ്യവസ്ഥയില്‍ തീരുമാനിക്കുന്നത് ജനാധിപത്യ നിയമങ്ങളായിരിക്കണം. അല്ലാതെ മത സാമൂഹ്യ ആചാരങ്ങള്‍ ആയിരിക്കരുത്. ഇന്നു ഇസ്ല്ലാം മതത്തില്‍ മാത്രമല്ല, മറ്റു മതങ്ങളും ഇതുപോലെ അനീതി കാട്ടുന്നവയാണ്‍്. ഇതിനെതിരായി വ്യക്തികള്‍ അവരുടെ സ്വാതന്ത്ര്യം ഉപയോഗിക്കണം. സാമ്പത്തിക സ്വാതന്ത്ര്യം ഇതില്‍ വളരെ പ്രധാമപ്പെട്ടതാണ്‍്.

ഇന്ത്യയുടെ ഭരണാധികാരികളും മുസ്ലീങ്ങളെ ഒരു ന്യൂനപക്ഷമായിക്കാണുന്നതിനാണ്‍് കൂടുതല്‍ താല്പര്യപ്പെട്ടത്. അതു പോലെ മുസ്ലീങ്ങളും.

ജനാധിപത്യ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ ഉപയോഗിക്കുവാന്‍ വ്യക്തികള്‍ തയ്യാറാകണം, മുസ്ലീമായാലും, ക്രിസ്ത്യാനിയായാലും, ഹിന്ദുവായാലും.

പിന്നെ വൈകാരികമായി എടുത്താല്‍, ഇതൊന്നും സ്തീയുടെ മാത്രം പ്രശ്നമല്ല. സമൂഹത്തിന്റെ, വിശ്വാസത്തിന്റെ ഫലങ്ങളാണ്‍്. വളരെ ആഴത്തില്‍ മനസില്‍ വേരോടിയ ഈ പ്രശ്നത്തെ സ്ത്രീയും പുരുഷനും ഒരുമിച്ചു നിന്നാണ്‍് നേരിടേണ്ടത്.

പുരുഷന് സ്നേഹത്തിന്റെ അര്‍ഥം അറിയാത്തിടത്തോളംകാലം അവന്‍ തലാക്കു നടത്തിക്കോണ്ടേയിരിക്കും.

സാമൂഹ്യമായി മലയാളി സമൂഹം വ്യക്തിസ്വാതന്ത്യത്തെ അംഗീകരിക്കുന്നില്ല.

ഈ പ്രശ്നം വളരെ ആഴത്തില്‍ ചര്‍ച്ചചെയ്യേണ്ടത് കുടുംബത്തിനുള്ളീലാണ്‍്. ആണ്മക്കളെയും പെണ്മക്കളേയും വളര്‍ത്തുമ്പോള്‍ തന്നെ അവരില്‍ പരസ്പര് സ്നേഹ ബഹുമാന സാഹോദര്യത്തിന്റെ പാഠങ്ങള്‍ അചനുമമ്മയും പഠിപ്പിച്ചു കൊടുക്കുക. പ്രായമായിക്കഴിഞ്ഞ് മനസു മാറ്റാന്‍ കഴിയില്ല.

മൈനയെപ്പോലെ ചിന്തിക്കുന്നവര്‍ ധാരാളമായി നിങ്ങട സമൂഹത്തില്‍ ഉണ്ടാ‍കട്ടെ എന്നു പ്രതീക്ഷിക്കുന്നു.

വികടശിരോമണി said...

പറഞ്ഞ കാര്യങ്ങളോടെല്ലാം യോജിപ്പേയുള്ളൂ,ഷെരീഫാഖാനത്തെക്കുറിച്ചുള്ള വിവരങ്ങളിൽ നന്ദിയും.ഒരു ട്രാക്കിടട്ടെ...

Unknown said...

vishadamaya comment naale malayalathil...

ബീരാന്‍ കുട്ടി said...

മൈന, മുസ്ലിം സ്ത്രികൾ മത്രമേ ഈ പ്രശ്നം അനുഭവിക്കുന്നുള്ളു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. സ്ത്രികൾ എന്നതല്ലെ ശരി. അതോ ഇത് മുസ്ലിം സ്ത്രികളുടെ പർദ്ദെക്കാ പിച്ചെ ക്യാഹെ നോക്കാനാണോ?. (സോറി, ചില കമന്റുകൾ കണ്ടിട്ട്, ലേഖകൻ/ലേഖിക മൌനം പാലിക്കുമ്പോൾ അങ്ങനെ സംശയിക്കുന്നു)

സ്ത്രികളുടെ പ്രശ്നങ്ങളുന്നയിച്ച്, ഗീർവാണം വിടുന്ന ഒരു പാട് നേതാകളിൽ മൈനയെയും ഞാൻ ഉൾപ്പെടുത്തും, പ്രതിവിധി നിർദേശിച്ചില്ലെങ്കിൽ.

പ്രശ്നങ്ങൾ എല്ലാവർക്കുമറിയാം, പക്ഷെ, പ്രതിവിധി ആർക്കുമറിയില്ല.

പാർലിമെന്റിലെ മുഴുവൻ സീറ്റും സ്ത്രികൾക്ക് നൽകിയാൽ, ഭാരതത്തിലെ സ്ത്രികളുടെ പ്രശ്നം തീരുമോ?. ഭരണം കിട്ടാതത്തിന്റെ കുഴപ്പമാണോ ഇപ്പോ സ്ത്രികൾക്ക്?. സ്തികളുടെ ശത്രു സ്ത്രി തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. നേർവഴികാണിക്കേണ്ടവർ തന്നെയാണ്, അവളെ പർദ്ദയുടെ പേരിൽ തളച്ചിടുന്നത്. സ്ത്രികളുടെ സ്വതന്ത്രം പുരുഷനു മേലുള്ള അധിപത്യം മാത്രമാണോ?

പാശ്ചാത്യ സംസ്കാരത്തെ കോപ്പി പെസ്റ്റ് ചെയ്താൽ, സ്ത്രീകൾ സ്വതന്ത്രമാവുമോ?.

മറുപടി പറഞാൽ എന്റെ ചില വാദങ്ങൾ നിരത്താം.

ഒരോഫ്:

സ്ത്രീകൾ എന്ന് കേൾക്കുബോൾ തന്നെ, പർദക്കുള്ളിലെ കൊഴുപ്പുള്ള ശരീരത്തെ മാത്രം നോക്കി കാണുന്ന, കഴുകന്മർ, സ്ത്രീ സ്വതന്ത്രത്തെക്കുറിച്ച് സംസരിക്കുന്നത് കേൾക്കുബോൾ, നിശബ്ദത പാലിക്കുന്ന, ബ്ലോഗിലെ സ്ത്രീകളെക്കുറിച്ചെങ്കിലും ലജ്ജ തോന്നുന്നു.

poor-me/പാവം-ഞാന്‍ said...

ഈ അടുത്ത കാലത്ത് വീക് വാരികയില്‍ തല ച്ചുമടായി മലം ചുമക്കുന്ന ഒരു മുസ്ലിം സ്ത്രീയെക്കുറിച്ച് വായിച്ചത് ഓര്‍മ്മ വരുന്നു ....
അപ്പോളുമ്- ഇവിടത്തെ പെണ്ണുങളുടെ ഇടയിലെ ചൂടന്‍ ചര്‍ച കല്ലിയാണ്‍ സില്ക് ആണോ കല്ലിയാണ്‍ സാരീസ് ആണോ മികച്ചത് എന്നായിരുന്നു .....സ്ത്രീയുടെ ആദ്യ ശത്രു ആരെന്നറിയണോ.... കണ്ണടി നോക്കൂ...വിവാഹം കഴിഞു ചെരുക്കന്ടെ വീട്ടില്‍ എത്തുന്ന പെന്നിന്ടെ സ്വര്‍ണ്ണം കണ്ണാലെ തൂക്കി റിപ്പോര്‍ട് സമര്‍പ്പിക്കുന്നത് മറ്റാരുമല്ല...
ഇനിയും കഥ തുടരും... നന്ദി മൈനാജി ഈ വിഷയം ചര്‍ച്ച ചെയ്യ്തതിന്...

ചില നേരത്ത്.. said...

നല്ല ആത്മവിശ്വാസവും തന്റേടവുമുള്ള നിരവധി മുസ്ലിം സ്ത്രീകള്‍ , സമൂഹത്തില്‍ ഇടപെടുന്നുണ്ട്. 'ഫണ്ഡിതന്മാര്‍' ഫത്‌വകള്‍ കൊണ്ട് അവരെ തളര്‍ത്താതെ നോക്കണേ പടച്ചവനേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട്.
ഇതര മതത്തിലെ സ്ത്രീകളുമായി തുലനം ചെയ്യുമ്പോള്‍ സമൂഹാഭിവൃദ്ധിയ്ക്ക് മുസ്ലിം സ്ത്രീകള്‍ നല്‍കുന്ന സംഭാവനകള്‍ തുലോം കുറവാണെങ്കിലും കാലക്രമേണ പര്‍ദ്ദയെന്ന ഇട്ടാവട്ടത്തിലെ വിവാദപര്‌വ്വങള്‍ക്കുമപ്പുറം മുസ്ലിം സ്ത്രീയ്ക്ക് ഉയരാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസക്കാരനാണ് ഈ ലേഖനത്തിന്റെ ഈ വായനക്കാരന്‍ . അതിന് കാരണമായി കാണുന്ന ഗുണപരമായ കാര്യം ഏകതാനമായ സമൂഹത്തിലും അടിച്ചമര്‍ത്തലിന്റെ മതില്‍കെട്ടിലും മുസ്ലിം സമുദായത്തെ ഒതുക്കി നിര്‍ത്താന്‍ ഇനിയും കഴിയുന്ന പരിസരങളില്ല ജീവിക്കുന്നതെന്ന തിരിച്ചറിവാണ്.

Mahi said...

നന്നായിട്ടുണ്ട്‌ മൈന.really great ഷെറീഫാ ഖാനത്തെ പരിചയപ്പെടുത്തിയതിന്‌ നന്ദി

കൃഷ്‌ണ.തൃഷ്‌ണ said...

മനോഹരമായ ലേഖനം..
കൂടുതല്‍ പ്രതികരണങ്ങളുണ്ടാകട്ടെ..

മുസാഫിര്‍ said...
This comment has been removed by the author.
മുസാഫിര്‍ said...

ജീന്‍ സാ‍സന്റെ ദി പ്രീന്‍സസ്സ് എന്ന ജീവചര്രിത്രം
ജീവചര്രിത്രം വായിച്ചതിന്റെ ഹാങ്ങോവറിലായിരുന്നു ഞാന്‍.ഒരു വിദേശ വനിത സൌദിയിലെ സ്ത്രീകളുടെ അവസ്ഥ വിശദമായി വിവരിച്ചിട്ടുണ്ട് അതില്‍.
ഈ പരിചയപ്പെടുത്തല്‍ നന്നായി മൈന.കൂടുതല്‍ വിവരങ്ങള്‍ കൊടുത്താല്‍ സന്മനസ്സുള്ളവര്‍ സഹായ ഹസ്തവുമായി എത്തിക്കൂടായ്കയില്ല.

അരുണ്‍ കരിമുട്ടം said...

കാര്യഗൌരവമായ പോസ്റ്റ് തന്നെ.പല കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നു

Unni said...

സ്ത്രീകൾ എന്ന് കേൾക്കുബോൾ തന്നെ, പർദക്കുള്ളിലെ കൊഴുപ്പുള്ള ശരീരത്തെ മാത്രം നോക്കി കാണുന്ന, കഴുകന്മർ, സ്ത്രീ സ്വതന്ത്രത്തെക്കുറിച്ച് സംസരിക്കുന്നത് കേൾക്കുബോൾ, നിശബ്ദത പാലിക്കുന്ന, ബ്ലോഗിലെ സ്ത്രീകളെക്കുറിച്ചെങ്കിലും ലജ്ജ തോന്നുന്നു. ഇതിനോട് യോജിക്കുന്നു.

Unknown said...

അനുഭവങ്ങള്‍ നിരവധിയാണ്‌ മൈന..മോചനം തേടുന്തോറും കുരുക്കുകള്‍ മുറുകുകയാണിവിടെ..

എറണാകുളം വരെ നടത്തിയ ഒരു യാത്ര..സൂക്ഷിച്ചുനോക്കിയാല്‍ കണ്ണുകള്‍ മാത്രം ചെറിയ തിളക്കത്തില്‍ പുറത്തുകാണുമായിരുന്ന പര്‍ദ്ദയിട്ട ഒരു സ്‌ത്രീയാണ്‌ അരികില്‍. വായിച്ചിരിക്കുകയായിരുന്ന എന്നോട്‌ അവര്‍ പെട്ടന്ന ചോദിച്ചു. വായിക്കാന്‍ ഇഷ്ടമാണോ, കഥയെഴുതുമോ..ചോദ്യങ്ങള്‍ വരിവരിയായിവരുന്നു.
സംസാരം കുറെയെത്തിയപ്പോഴാണ്‌ അവര്‍ സ്വന്തം സ്വപ്‌നങ്ങളെക്കുറിച്ച്‌ പറഞ്ഞത്‌. ചെറുപ്പത്തില്‍ നന്നായി നൃത്തം ചെയ്യുമായിരുന്നു. കുറച്ച്‌ ഫോര്‍വേഡ്‌ ആയ കുടുംബമായിരുന്നു. മിഡിയും ചുരിദാറുമൊക്കെ ഇഷ്ടംപോലെ ഇട്ടിട്ടുണ്ട്‌. ഇഷ്ടവുമാണ്‌. കല്യാണം കഴിഞ്ഞ്‌ അവിടെയെത്തിയപ്പോഴും ആരും ഇതൊന്നും തടഞ്ഞില്ല. ഒരു സുപ്രഭാതത്തിലാണ്‌ പുതിയ വസ്‌ത്രത്തിലേക്കുള്ള മാറ്റം. ആദ്യമെല്ലാം തടവിലിട്ടപോലെയായിരുന്നു. ഇപ്പൊ ഒന്നുംതോന്നുന്നില്ല..മൂപ്പര്‍ടെ ഇഷ്ടം എന്റെയിഷ്ടം..
അവള്‍ അറിയാതെ കരഞ്ഞോ എന്നുതോന്നിപ്പോയി..അവളുടെ ഇഷ്ടം എന്റെയിഷ്ടം എന്ന്‌ ആ മനുഷ്യന്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ?
പര്‍ദയുടെ കാര്യം അവിടെ നില്‍ക്കട്ടെ.. അത്‌ അവള്‍ അഡ്‌ജസ്റ്റ്‌ ചെയ്‌തു..
കഥകള്‍ കുത്തിക്കുറിക്കുമായിരുന്ന അവളോട്‌ ഒരിക്കല്‍ അയാള്‍ പറഞ്ഞത്രേ..എഴുതുന്നതില്‍ ദൈവ സന്ദേശമുണ്ടാവണം..മറ്റൊന്നും എഴുതരുതെന്ന്‌. അന്നവള്‍ പേന താഴെവെച്ചു.

ചിന്തകന്‍ said...

തീര്‍ച്ചയായും മുസ് ലീം സ്ത്രീകള്‍ ധാരാളം പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. സ്ത്രീകള്‍ മൊത്തത്തിലും‍ പ്രശ്നങ്ങള്‍ അനുഭവിന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. ആത്മാര്‍ത്ഥവും അനുഭാവ പൂര്‍ണ്ണവുമായ ഒരു സമീപനം ആരുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ ഉണ്ടായാല്‍ അത് തീര്‍ച്ചയായും സ്വീകരിക്കപ്പെടേണ്ടതുമാണെന്നതില്‍ സംശയമില്ല.

സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് ഒരു പക്ഷേ പുരുഷന്മാരേക്കാള്‍ കാരണക്കാര്‍ സ്ത്രീകള്‍ തന്നെയാണ്. ഭാര്‍ത്താവിന്റെ അമ്മയായും, നാത്തൂനായും, മരുമോളായും ഒക്കെ അവള്‍ക്ക് പ്രധാന ശത്രു അവള്‍ തന്നെയാണ്. അജ്ഞത ഇതിനൊക്കെ ഒരു പ്രധാന കാരണമാണ്.

എന്നാല്‍ മുസ്ലീം സ്ത്രീകളുടെ പ്രശ്നങ്ങള്‍ പൊക്കിപിടിച്ച് നടക്കുന്ന ചില കടന്ന മതേതര വാദികളുടേത് (ultra secularist) മുസ്ലിം സ്ത്രീകളോടുള്ള ആത്മാര്‍ത്ഥമായ സ്നേഹത്തിന്റെ പേരിലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുകയോ ശരിയായി ധരിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അവരോട് വിനയ പുരസരം ഞാന്‍ വിയോജിക്കുന്നു. അവരുടെ ഉന്നം മുസ്ലിം സ്ത്രീ പ്രശ്ന പരിഹാരമാണെന്ന അന്ധവിശ്വാസമൊന്നും എനിക്കില്ല.

സ്ത്രീ ധനം ഒരു ശാപം തന്നെയാണ്. തീര്‍ത്തും തുടച്ചു മാറ്റപെടേണ്ട ഒരു ദുരാചാരം. അത് മുസ് ലീം സ്ത്രീകളെ മാത്രം ഗ്രസിച്ചിരിക്കുന്ന ഒരു പ്രശ്നവുമല്ല. സമൂഹത്തിന്റെ മൊത്തം ശാപമാണ്.

ദാരിദ്ര്യം, രോഗം, പീഡനം, അരക്ഷിതാവസ്ഥ, കഷ്ടപ്പാട്‌ എന്നിവ മുസ് ലീം സ്ത്രീകളെക്കാള്‍ അനുഭവിക്കുന്നവര്‍ മറ്റു സമുദായത്തില്‍ പെടുന്നവരുണ്ട്. മദ്യമാണ് ഇന്ന് കേരളത്തിലെ സ്ത്രീകളുടെ ഒരു മുഖ്യ ശത്രു. മുകളില്‍ പറഞ്ഞ പീഡനത്തിന്റെയും അരക്ഷിതാവസ്തയുടെയും കഷ്ടപാടിന്റെയുയും ദാരിദ്ര്യത്തിന്റെയും മുഖ്യ കാരണം മദ്യമാണ്. മദ്യപാനം മുസ് ലീം സമൂഹത്തില്‍ മറ്റു സമൂഹങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. പകലന്തിയോളം കൂലിവേല ചെയ്ത് മദ്യപിച്ച് വീടുകളില്‍ തിരിച്ചെത്തുന്ന ഇത്തരക്കാര്‍ സ്ത്രീകള്‍ക്ക് നല്‍കുന്നത് കൊടിയ പീഡനങ്ങളാണ്. ഇത് നമ്മുടെയൊക്കെ നാടുകളില്‍ വളരെ സാധാരണമാണ്.

എന്നാല്‍ നമ്മുടെ അള്‍ട്രാ സക്യുലറിസ്റ്റുകള്‍ക്ക് മുസ് ലീം സ്ത്രീകളോടെ മാത്രമേ സ്നേഹമുള്ളൂ എന്ന് തോന്നുന്നു.

ഏതാനും ചില സംഘടനകളൊഴിച്ച്, മറ്റെല്ലാ മുസ്ലിം പ്രസ്ഥാനങ്ങളും തന്നെ സ്ത്രീധനം, സ്ത്രീപീഡനം, അനാവശ്യ സാഹചര്യത്തിലുള്ള ബഹുഭാര്യത്വം എന്നിവക്കെതിരെ ശക്തമായി നിലപാടെടുക്കുകയും അതിനായി ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

vimathan said...

മൈന,ഷെരീഫാ ഖാനത്തെ പരിചയപ്പെടുത്തിയതിന് നന്ദി.

ചിന്തകന്റെ (?) കമന്റ് വായിച്ചു. ultra secularist എന്ന വിശേഷണം അസ്സലായി. സംഘപരിവാറുകാര്‍ ഇങനെയുള്ളവരെ കുറിക്കാന്‍ pseudo secularist എന്ന പദമാണ് ഉപയോഗിക്കാറ്.
പദ പ്രയോഗങളില്‍ ചില വ്യത്യാസങള്‍ ഉണ്ടെങ്കിലും, ഹൈന്ദവ ഫാസിസ്റ്റുകളും, ഇസ്ലാമിക ഫാസിസ്റ്റുകളും യോജിക്കുന്ന ഒരു കാര്യം മതേതരത്വത്തെ എതിര്‍ക്കുക എന്നതിലാണ് അല്ലേ?

ജിവി/JiVi said...

നല്ല പോസ്റ്റ്. MKERALAMത്തിന്റെ കമന്റും വിലപ്പെട്ടത്. ഈ വിഷയത്തില്‍ പല ചര്‍ച്ചകള്‍ പല ചാനലുകളില്‍ കണ്ടപ്പോഴെല്ലാം മുസ്ലീം ‘പണ്ഡിതര്‍’ എന്ന് പറയുന്നവരുടെ അഭിപ്രായങ്ങളും അവരുടെ ഓരൊ വാക്കിനും അത്യാവേശപൂര്‍വ്വം കൈയ്യടിക്കുന്ന ഒരു വിഭാഗത്തെയും കാണാനിടയായി. ഇവന്മാരുടെ മുഖത്ത് കാര്‍ക്കിച്ചുതുപ്പാന്‍ തോന്നിപ്പോകും.

Unknown said...

വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു ഈ വിഷയത്തെകുറിച്ച്.ഇത് ഇവിടെ മാധ്യമങ്ങൾ നിരവധി തവണ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്.എന്നിട്ട് കാലം മാറ്റത്തെ സ്വികരിക്കാൻ വിമുഖത കാട്ടുന്നു

ബിനോയ്//HariNav said...

പ്രസക്തമായ ലേഖനം. ഷേരീഫാഖാനെ പരിചയപ്പെടുത്തിയതിനു നന്ദി.

biju p said...

ത്വലാഖ്‌, ഊരുവിലക്ക്‌, ഫത്‌വ, ഗണപതിയുടെ പാലുകുടി, സ്വയം ഭൂവായ ശിവലിംഗം, സിസ്റ്ററെ കൊന്ന പള്ളീലച്ചന്‍മാര്‍, കൂട്ടുനിന്ന കന്യാസ്‌ത്രീ-ഈ നാട്‌ നന്നാവില്ല മൈനേ

Anonymous said...

( "കേരളത്തില്‍, മുസ്ലീം സ്‌ത്രീ നേരിടുന്ന വിവേചനത്തിനെതിരെ അല്‌പമെങ്കിലും ശബ്ദിച്ചത്‌ കലയും സാഹിത്യവും മാത്രമാണ്‌." )


അന്തരിച്ച കെടി മുഹമ്മദിന്റെ ബീവിയായിരുന്ന സീനത്ത്‌ പറഞ്ഞ്‌ തരും അതിന്റെ ഉദാഹരണം

മൈനയെ വിളിക്കൂ മുസ്ലിം സ്ത്രീകളെ രക്ഷിക്കൂ (മൈനകളില്‍ നിന്ന് )

(( തലയില്‍ തട്ടമിടാത്തതും മുടിയിഴ കാണുന്നതുമൊക്കെയാണ്‌ സ്‌‌ത്രീയുടെ പ്രശ്‌നമെന്നൊക്കെ പറഞ്ഞ്‌ മറ്റു സമൂഹങ്ങളില്‍ വേറിട്ടു നിര്‍ത്താനുള്ള ശ്രമമാണ്‌ എല്ലാ ജമാഅത്തുകളുടെയും ലക്ഷ്യം-ഷെരീഫാഖാനം ))

തട്ടമിടുന്നതും മുടി കാണിക്കാത്തതും ആണല്ലോ പ്രശ്നം. !!!!!!!

Anonymous said...

(ദാരിദ്ര്യം, രോഗം, പീഡനം, അരക്ഷിതാവസ്ഥ, കഷ്ടപ്പാട്‌ ഇതൊന്നും ആര്‍ക്കുമറിയണ്ട. )

these are only for muslim women ?
then what you people have done to eradicate all these. writing long articles ?

ലേഹനം ജോറായിണ്ട്‌. തൊടരണം.

കുറ്റ്യാടിക്കാരന്‍|Suhair said...

“ഇക്കാ, ഇങ്ങക്ക് ഡ്രൈവിംഗ് അറിയോ?”

“എനക്ക്... അറിഞ്ഞൂട”

”ഞാന്‍ ഡ്രൈവിംഗ് പഠിച്ചോട്ടെ?”

“ഓ, പഠിച്ചോ“

“അപ്പൊ, ഞാന്‍ ടൌണില്‍ക്കൂടി കാറോടിച്ച് പോവുമ്പൊ ഇങ്ങക്ക് എന്തെങ്കിലും പ്രശ്നണ്ടാവോ?”

“എന്റെ നെഞ്ചത്തൂടെ ഓടിച്ച് പോവാണ്ടിരുന്നാ മതി... ഒരു പ്രശ്നോവില്ല”

“ഉം... പിന്നെ, എന്റെ പ്രൊജെക്റ്റ് തുടങ്ങുന്നതിനു മുന്നേ നിക്കാഹ് കയിഞ്ഞാല്, എന്റെകൂടെ ബാംഗ്ലൂരില് വര്വോ?”

“വരാന്‍ എനിക്കും താല്പര്യണ്ട്... പക്ഷേ കെട്ട്യോള്‍ക്ക് പ്രൊജെക്റ്റ് ചെയ്യാന്‍ വേണ്ടി എനിക്ക് ലീവ് തരാന്‍ ഞാന്‍ ജോലി ചെയ്യുന്ന കമ്പനി എന്റ്റെയോ നിന്റെയോ അമ്മാവന്റെ വകയാണോ മോളേ?”

“എന്റെ അമ്മാവന്റതല്ല... ഇങ്ങളെ അമ്മാവന്റെയാണോന്ന് എനിക്കറിയില്ല...”

“പിന്നേ... നിന്റെ ഫോട്ടോ മുഴുവനും മഫ്ത ഇട്ടിട്ടുള്ളതാണല്ലോ? ഈ മഫ്തയൊക്കെ നിങ്ങളുടെ സ്വാതന്ത്ര്യത്തിന് എതിരാണ് എന്നാണല്ലോ വിവരമുള്ള പല പെണ്ണുങ്ങളും പറയുന്നത്... നിനക്കത് ഇടുന്നത് കൊണ്ട് ബുദ്ധിമുട്ടൊന്നുമില്ലേ?

“മാഷേ... മഫ്ത ഇടുന്നത് എന്റെ കള്‍ച്ചര്‍, എന്റെ ഉമ്മയും ഉപ്പയും എന്നെ വളര്‍ത്തിയ രീതി.. അത് ധരിക്കുന്നത് എന്റെ കോണ്‍ഫിഡന്‍സും കണ്‍‌വീനിയന്‍സും. എനിക്ക് അത് ധരിക്കുന്നതാണ് കംഫേര്‍ട്ട്.. ചിലര്‍ക്ക് അത് ധരിക്കാത്തതാവും, അത് അവരുടെ കള്‍ച്ചര്‍.. ഓക്കേ...”

“ശരി..”

“പിന്നെ നിങ്ങള്‍ക്ക് മഫ്ത ഇടാത്ത പെണ്ണിനെയാ വേണ്ടതെങ്കില്, ആ പറഞ്ഞ വിവരമുള്ള പെണ്ണുങ്ങളെ കെട്ടിക്കോളീ..”

മൈനത്താത്താ... (ഞാന്‍ നിങ്ങളേക്കാള്‍ ഇളയതാണ് എന്ന് പ്രിസ്യൂം ചെയ്ത് വിളിച്ചതാണ്)

എന്റെ പ്രതിശ്രുത വധു പറഞ്ഞതാണിത്. അവള്‍ പറഞ്ഞത് അവളുടെ കാര്യം, അവളുടെ സൌകര്യം. ജനറലൈസ് ചെയ്യണ്ട ആവശ്യമില്ല.

മഫ്ത/പര്‍ദ്ദ ധരിച്ചാല്‍ ചിലര്‍ക്ക് അത് സ്വാതന്ത്ര്യത്തിന് വിഘാതമാവാം, അത് അവരുടെ കാര്യം. പക്ഷെ എല്ലാവര്‍ക്കും അങ്ങനെയാവണം എന്നില്ല.

നിങ്ങളുടെ വ്യൂപോയിന്റ് ജനറലൈസ് ചെയ്യരുത്.

അത്രേയുള്ളൂ...

ഓഫ്ടോപ്പിക്കായിപ്പോയി എന്നു തോന്നുന്നുണ്ടെങ്കില്‍ സോറി.

Pahayan said...

പുതിയ പോസ്റ്റിട്ടിട്ടുണ്ടേ പോസ്റ്റ്‌ പോസ്റ്റ്‌..

സാബിഖ് said...

പര്‍ദയാണ് ‘പ്രശ്നക്കാരന്‍’ എന്ന രീതിയില്‍ ചില കമന്‍‌റ്റുകള്‍ കണ്ടു.
injipennu നു സഹതാപവും ഉണ്ട്.
എങനെയാണ് വസ്ത്രധാരണം സമൂഹത്തിന്‍‌റ്റെ പുരോഗതിയുടെ അളവുകോലാവുന്നത് എന്ന കാര്യം എനിക്ക് മനസ്സിലാവുന്നില്ല.
അല്ലെങ്കിലും അതൊരു choice മാത്രമല്ലേ..?
ജീന്‍സിനെയും ടി-ഷര്‍ട്ടിനെയുമൊക്കെ പൊലെയുള്ള ഒരു തിരഞ്ഞെടുപ്പ്.
മുസ്ലിം സ്ത്രീകളുടെ കാര്യം ചര്‍ച്ചക്ക് വരുമ്പോള്‍ എല്ലാവരും ചിന്താശേഷി പണയം വച്ചിട്ടാണോ keyman തുറക്കുന്നത്.
പിന്നെ മുസ്ലിംഗള്‍ക്കിടയിലും യാഥാസ്തികമായി ചിന്തിക്കുന്നവര്‍ ധാരാളം ഉണ്ടെന്നുള്ളത് നേര്.
ചാനല്‍ ചര്‍ച്ചകളില്‍ അത്തരം വിഭാഗതിന് കൂടുതല്‍ ഇടം കിട്ടുന്നതെന്തു കൊണ്ടാണെന്നത് മറ്റൊരു ചിന്താവിഷയം.

nalan::നളന്‍ said...

മുസ്ലീം സ്‌ത്രീ അനുഭവിക്കുന്ന മാനസീകവും ശാരീരികവുമായ പ്രയാസങ്ങള്‍ പര്‍ദാചര്‍ച്ചക്കിടയില്‍ മറഞ്ഞുപോവുകയാണ്‌. ദാരിദ്ര്യം, രോഗം, പീഡനം, അരക്ഷിതാവസ്ഥ, കഷ്ടപ്പാട്‌ ഇതൊന്നും ആര്‍ക്കുമറിയണ്ട. പര്‍ദ ഇഷ്ടമുള്ളവര്‍ ധരിക്കട്ടെ. ഉടുക്കുന്ന വസ്‌ത്രമല്ല സ്‌ത്രീയുടെ പ്രശ്‌നമെന്ന്‌‌ ഏതുകാലത്ത്‌ ഇവര്‍ തിരിച്ചറിയും? "

തീര്‍ച്ചയായും പര്‍ദ്ദയെക്കാളും വലിയ പ്രശ്നങ്ങള്‍ മുസ്ലീം സ്ത്രീക്കുണ്ട്, പക്ഷെ അത് “ഇഷ്ടമുള്ളവര്‍ ധരിക്കട്ടെ” എന്ന് പറയുന്നതിലൊരു കണ്‍ഫോര്‍മിസ്റ്റ് (അധികാരത്തോടു) ചുവയുണ്ട്.

എതിര്‍ക്കാന്‍ പാങ്ങില്ലാത്ത അവസ്ഥയില്‍ എതിര്‍ക്കേണ്ടതിനെ ആദര്‍ശവല്‍ക്കരിക്കുക എന്ന തന്ത്രം മാനം രക്ഷിക്കാന്‍ മനുഷ്യന്‍ എന്നും സ്വീകരിച്ചു പോന്നിട്ടുള്ളതാണു. അതുകൊണ്ടാണു പുരുഷന്റെ രോഗത്തിനുള്ള ചികിത്സ സ്ത്രീയുടെ മേലാകുമ്പോള്‍ അത് “സ്വന്തം ഇഷ്ട”പ്രകാരമാകുന്നത്.
അധികാരത്തിനു കീഴ്പ്പെടേണ്ടിവരുമ്പോഴും ആദര്‍ശവല്‍ക്കരണമാണു തുണ, അല്ലെങ്കില്‍ അധികാരം അതുറപ്പുവരുത്തും !

സംസ്കാരത്തിന്റെ വിഴുപ്പിന്റെ ഇര എപ്പോഴും സ്ത്രീയാകുന്നതെന്തെന്നു ഒരിക്കല്‍ ഡാലി ചോദിച്ചിരുന്നു.
പുരുഷന്റെ രോഗത്തിനു ചികിത്സ സ്ത്രീക്ക്
മണിപ്പൂരിലും കാശ്മീരിലും പട്ടാളം ബലാല്‍ക്കാരം ചെയ്തതും സ്ത്രീകളെയായിരുന്നല്ലോ...

സൂചിപ്പിച്ചുവെന്നു മാത്രം ഇഷ്ടങ്ങളുടെമേലുള്ള സ്വാധീനം.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക്ക്കു ഊര്‍ജ്ജം പകരുകതന്നെ വേണം. ഷെരീഫഖാനത്തിന്റെ നവോത്ഥാനശ്രമങ്ങള്‍ക്ക് എല്ലാ വിധപിന്തുണയും

yellow butterflies said...

പ്രത്യാഗിച്ചു മുസ്ലിം സ്ത്രീകളുടെ പ്രശ്നം അവരുടെ മതം തന്നെയാണ് ! വിദ്യാഭ്യാസം നിരസിക്കുന്ന , പര്‍ദ്ദ വേഷം നിര്‍ബന്ധിക്കുന്ന , നിര്‍ബന്ധ ദാമ്പത്യവും സെക്സ് ഉം , നിര്‍ബന്ധ ഗര്‍ഭ ദാരണവും അനീതി പൂര്‍ണമായ പുരുഷ മേല്കൊയ്മയും ആണ് മുസ്ലിം സ്ത്രീയെ നൂറ്റാണ്ട് കളിലൂടെ വലിച്ചിഴച്ചത് ! സാമ്പത്തിക മായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ മുസ്ലിം പെണ്‍കുട്ടികള്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ അനുഭവിക്കുന്ന അരക്ഷിടത്വം വലയാതാണ് ! എന്ത് നിമിഷവും ഒരു മുസ്ലിം മൗലികവാദി അവരെ സമീപിച്ചേക്കാം രണ്ടാം കെട്ടിനോ മൂന്നാം കെട്ടിനോ . വലിയ സഹായമാണ് ഇദ്ധേഹം ആ കുടുംബത്തിനു ചെയ്യുന്നത് എന്ന് മത പണ്ഡിതന്‍ മാരും പ്രമാണി മാരും നടിക്കും ! ഇവരുടെ ആരുടെയെങ്കിലും പെങ്ങന്മാരെയോ മക്കളെയോ ഇവര്‍ രണ്ടാം ഭാര്യ യോ മൂന്നാം ഭാര്യയോ ആകാന്‍ കെട്ടിച്ചു കൊടുക്കുമോ ?
കെട്ടാന്‍ വരുന്നവന്‍ ഇതോടെ പടച്ചവന്‍ അയാളെ സോര്‍ഗ കവാടത്തില്‍ സ്വീകരിക്കും എന്ന് നടിച്ചും " അല ഹാം ദു ലില്ലയും " , " ഇന്ഷാ അള്ള " യും പറഞ്ഞു തന്റെ കപടത മറച്ചു വെക്കും !!! ഇത്തരക്കാരുടെ കൂത്തരങ്ങാണ് മുജാഹിദ് എന്ന മത വിഭാഗം !!!! ചില പ്രത്യാഗ സാഹ ചര്യങ്ങളില്‍ നീതി പുലര്‍ത്താന്‍ കഴിയും എന്ന് ഉറപ്പു വരുത്തി മാത്രം കെട്ടുക , പ്രത്യാഗ സാഹ ചര്യങ്ങളില്‍ മാത്രം മൊഴി ചൊല്ലുക തുടങ്ങിയുള്ള അസംബന്ധങ്ങള്‍ നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. എന്താണ് ഇതിനൊരു പ്രതിവിധി ? രാഷ്ട്രീയ നേതൃത്വങ്ങള്‍ വോട്ടു പേടിച്ചു അറചു നില്‍ക്കുകയാണ്‌ ! രാഷ്ട്രീയ പക്ഷ പാത മുള്ള സ്ത്രീ സംഘടനകളും അങ്ങനെത്തന്നെ ! ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി കള്‍ക്കും ബ്ലോഗര്‍ മാര്‍/മാരി കള്‍ക്കും ഇതില്‍ വലിയ പന്ഗു വഹിക്കാന്‍ കഴിയും എന്നാണ് ഞാന്‍ കരുതുന്നത് ! ആക്രമിക്കുക മത മൌലിക വാദികളെ !

Maya said...

ഭാര്യയോട് ബിക്കിനി ധരിക്കരുത്,ചുരിദാര് മതി എന്നു പറയുന്ന സോ കോള്ഡ്
പുരോഗമനവാദിയും ചുരിദാര് ധരിക്കരുത് പര്ദ മതി എന്നു പറയുന്ന സോ കോള്ഡ്
യാഥാസ്തിതികവാദിയും തമ്മില് ഒരു വ്യത്യാസവുമില്ല. കഥാപാത്രങ്ങള് പര്ദയും
ചുരിദാറും ആയതുകൊണ്ട് നമ്മുടെ ആലോചനകളിലെ വൈരുധ്യങ്ങളാണ്
സങ്കീര്ണതകളുണ്ടാക്കുന്നത്.....

പര് ദ്ധ അല്ലെങ്കില് ശരീരം മറയുന്ന വസ്ത്രം ധരിക്കാന് താല്പര്യമുള്ളവര്
അത് ധരിക്കട്ടെ... അതില് എന്തിനാണ് മറ്റുള്ളവര്ക്ക് വേവലാതി...

നമ്മുടെ വീട്ടില്‍ showcase വക്കുന്നതും അതില്‍ സാധനങ്ങള്‍ വക്കുന്നതും എന്തിനാ? ആ സാധനങ്ങള്‍ നാല് പേര്‍ കാണട്ടെ എന്ന് നമ്മള്‍ക്ക് ആഗ്രഹമുള്ളത്‌ കൊണ്ടല്ലേ. ആരും കാണരുത് എന്ന് തോന്നുന്ന സാധനങ്ങള്‍ നമ്മള്‍ ഷോകേസില്‍ വയ്ക്കാതെ ആരും കാണാതെ വക്കും. അത് കൊണ്ട് വസ്ത്രം ധരിക്കുന്ന ഓരോരുത്തരുടെയും തീരുമാനമാണ് സ്വന്തം ശരീരം ഷോകേസ് ആക്കണോ അതോ രഹസ്യമാക്കി വക്കണോ എന്നത്.
സ്ത്രീകളുടെ സ്വാതന്ത്ര്യം പര്‍ദയില്‍ നിന്നുള്ള സ്വാതന്ത്ര്യമല്ല... മറിച്ചു അവര്‍ക്ക് ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള സ്വാതന്ത്ര്യമാണ്
ഒരു കന്യാസ്ത്രീയുടെ വേഷം വിശുദ്ധിയുടെയും പവിത്രതയുടെയും അടയാളമായി
കാണുന്നവര്ക്ക് എന്ത്കൊണ്ട് പര് ദ്ധ യുടെ കാര്യത്തില് മാത്രം വേവലാതി.

എന്. പി ഹാഫിസ് മുഹമ്മദ് ഒരു ടെലി ഫിലിമില് പറയുന്ന ഡയലോഗ് ആണ് എനിക്ക്
ഓര്മ വരുന്നത്. "വസ്ത്രം സ്വയം സംസാരിക്കുന്ന ഒരു പ്രതീകമാണ്. നിങ്ങളുടെ
സ്വാതന്ത്ര്യ ബോധത്തെയും സൌന്ദര്യ ബോധത്തെയും അത് പ്രഖ്യാപിക്കുന്നു.
വസ്ത്രം ശരീരത്തെ ഒളിപ്പിക്കുവാനുള്ള ഒരു മറയല്ല. വ്യക്തിത്വത്തെ
വെളിപ്പെടുത്താനുള്ള ഒരു വഴി കൂടിയാണ്. എന്നാല് ചിലപ്പോള് ഇതു സാധ്യമല്ല.
ഉധാഹരണത്തിന് പര്ദ്ധയിട്ട ഒരാളെ ലോകം കാണുന്നത് മത യാതാസ്ഥികതയുടെ
പ്രതീകമായിട്ടാണ്. വാസ്തവത്തില് സ്ത്രീ സൌന്ദര്യത്തെ ആസ്വദിക്കാനുള്ള
പുരുഷാധിപത്യ മോഹങ്ങള്ക്കേറ്റ തിരിച്ചടിയാണ് പര്ദ്ധ. In fact, പര്ദ്ധ
സ്ത്രീ ശരീരത്തിന്റെ ടോട്ടല് സ്പിരിറ്റാണ്..."

സ്ത്രീ ശരീരം ആസ്വദിക്കാന് പുരുഷാധിപത്യ മോഹങ്ങലായിരിക്കണം സ്ത്രീ കളുടെ
വസ്ത്രം നിര്ന്നയത്തിലും പ്രതിഫലിച്ചത്. സൗദി അറേബ്യയിലെ വസ്ത്രം കേരളം
പോലുള്ള സ്ഥലങ്ങളിലെ കാലാവസ്ഥക്ക് അനുയോജ്യമാല്ലെന്നാണ് ഏറ്റവും വലിയ
കണ്ടെത്തല്. അങ്ങിനെയെങ്കില് പാശ്ചാത്യ രാജ്യങ്ങളിലെ സ്ഥിതിയോ???
സ്യൂട്ടും കോട്ടും ടൈ യും എല്ലാം തണുപ്പില് നിന്നും രക്ഷപ്പെടാന്....
സ്ത്രീകള്ക്ക് മിനി സ്കര്ട്ടും... അവര്ക്ക് ഈ തണുപ്പൊന്നു ഭാധകമല്ലേ???

പിന്നെ പര്ദ്ധ യിട്ടവരുടെ അടിവസ്ത്രത്തിന്റെ കാര്യം ചില ഞരമ്പുകള്
സൂചിപ്പിച്ചത് കണ്ടു... കഷ്ടം.... സുഹൃത്തേ അത് അവരുടെ കുഴപ്പം, പര്
ധയുടെതല്ല.. സാരിയും ച്ചുരിധാരും വൃത്തികെട്ട രീതിയില്
ധരിക്കുന്നവരില്ലേ??? അതിനു സാരിയും ച്ചുരിധാരും ഉപേക്ഷിക്കണമെന്ന് പറയാന്
പറ്റുമോ??? വളരെ മാന്യമായി ശരീരം മറയുന്ന വിധത്തില് സാരിയും ചുരിദാറും
ധരിക്കുന്നവരുണ്ട്... അവരാരും മതത്തിനു പുറത്തല്ല

nalan::നളന്‍ said...
This comment has been removed by the author.
nalan::നളന്‍ said...
This comment has been removed by the author.
nalan::നളന്‍ said...

മായയെന്ന പേരിലെഴുതിയ വ്യക്തി പറഞ്ഞ അബദ്ധങ്ങലും വിഡ്ഡിത്തങ്ങളും കണ്ടതുകൊണ്ടു ഒരു മറുപടി ആവശ്യമാനെന്നു തോന്നുന്നു.

ഭാര്യയോട് ബിക്കിനി ധരിക്കരുത്,ചുരിദാര് മതി എന്നു പറയുന്ന സോ കോള്ഡ്
പുരോഗമനവാദിയും


ഒരു പുരോഗമനവാദിയും ഇങ്ങനെ പറയില്ലെന്നു മാത്രമല്ല ഒരു പുരോഗമനവാദിയും മറ്റൊരാളിന്റെ അഭിപ്രായ / വസ്ത്രധാരണ സ്വാതന്ത്ര്യത്തിന്മേല്‍ കൈകടത്തുകയില്ല. ഈ പറഞ്ഞിരിക്കുന്നത് വിഡ്ഡിത്തമാണു.

പുരോഗമനവാദിയും ചുരിദാര് ധരിക്കരുത് പര്ദ മതി എന്നു പറയുന്ന സോ കോള്ഡ്
യാഥാസ്തിതികവാദിയും തമ്മില് ഒരു വ്യത്യാസവുമില്ല.


അടുത്ത മണ്ടത്തരം.......പുരോഗമനവാദികള്‍ ആരെയും ഒന്നിനും നിര്‍ബന്ധിക്കുന്നില്ല...

പര് ദ്ധ അല്ലെങ്കില് ശരീരം മറയുന്ന വസ്ത്രം ധരിക്കാന് താല്പര്യമുള്ളവര്
അത് ധരിക്കട്ടെ... അതില് എന്തിനാണ് മറ്റുള്ളവര്ക്ക് വേവലാതി...

മതാധികാരത്തിനു വഴങ്ങുന്നത് താല്പര്യമായി വ്യാഖ്യാനിച്ചിട്ടു കാര്യമില്ല. പുരുഷന്റെ രോഗത്തിനു സ്ത്രീയെ ചികിത്സിക്കുന്നത് കാടത്തമാണു..അങ്ങിനൊരു ചികിത്സ അനീതിയാണു അതില്‍ വേവലാതിപ്പെടുന്നത് സ്വാഭാവികവും.

ആരും കാണരുത് എന്ന് തോന്നുന്ന സാധനങ്ങള്‍ നമ്മള്‍ ഷോകേസില്‍ വയ്ക്കാതെ ആരും കാണാതെ വക്കും. അത് കൊണ്ട് വസ്ത്രം ധരിക്കുന്ന ഓരോരുത്തരുടെയും തീരുമാനമാണ് സ്വന്തം ശരീരം ഷോകേസ് ആക്കണോ അതോ രഹസ്യമാക്കി വക്കണോ എന്നത്.
സ്ത്രീകളുടെ സ്വാതന്ത്ര്യം


ഒന്നാമതായി സ്ത്രീ ഒരു വസ്തു അല്ല. മുഖം മറയ്ക്കല്‍ വസ്ത്രധാരണവുമല്ല. ..മതാധികാരത്തിന്റെ മുന്നില്‍ പൊരുഷന്റെ കുറ്റത്തിനു സ്ത്രീയെ ശിക്ഷിക്കുന്ന കാടന്‍ സമ്പ്രദായത്തെ പിന്താങ്ങുന്ന ഒരു പ്രവര്‍ത്തിയില്‍ സ്വാതന്ത്ര്യത്തിന്റെ ഒരു അം‌ശവുമടങ്ങിയിട്ടില്ല. അധികാരത്തിനു വഴങ്ങാന്‍ സ്വാതന്ത്ര്യം ആവശ്യമില്ല, കാര്യം അതാരും വിലക്കുന്നില്ല. അതു കൊണ്ടു ഇത് സ്ത്രീയുടെ സ്വാതന്ത്ര്യമാണെന്നു പറയുന്നവര്‍ സ്വയം വിഡ്ഢികളാവുകയാണു.