Friday, February 16, 2007

ചിലന്തി വിഷവും ചികിത്സയും



ചിലന്തിവിഷമേറ്റാല്‍ ഉടനെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെയണമെന്നില്ല.ചിലന്തിവിമാണ്‌ ഏറ്റതെന്നറിയാതെ , മറ്റു ചികിത്സകള്‍ ചെയ്‌ത ശേഷമാണ്‌ പലരും ശരിക്കുള്ള ചികിത്സ തേടുക. ഇത്‌ ചികിത്സ ബുദ്ധിമുട്ടുള്ളതാക്കുന്നു.


ചിലന്തികളെപ്പോലെ വൈവിധ്യമുള്ള ജീവികള്‍ ലോകത്ത്‌ അപൂര്‍വ്വമാണ്‌. പല രൂപത്തിലും വര്‍ണ്ണത്തിലൂം വലിപ്പത്തിലുമായി 34000 ത്തിലേറെ ചിലന്തിവര്‍ഗങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്‌. ഉഷ്‌ണമേഖലാ മഴക്കാടുകളിലാണ്‌ ചിലന്തികളിലേറെയും കാണപ്പെടുന്നത്‌. വിഷക്കുടുതലുള്ള ചിലന്തികളും ഇവിടെയാണ്‌ കാണപ്പെടുന്നത്‌. ബ്രസീലിയന്‍ ചിലന്തികള്‍ക്കാണ്‌ വിഷം കൂടുതല്‍. എല്ലാ ചിലന്തികല്‍ക്കും വിഷമില്ല. എന്നാല്‍ മരണകാരണമായ വിഷമേല്‌പ്പിക്കാന്‍ കഴിയുന്ന ചില്‌ന്തികളും ഉണ്ട്‌. നമ്മുടെ നാട്ടില്‍ അത്തരം ചിലന്തികളില്ല.


എട്ടുതരത്തില്‍ മനുഷ്യര്‍ക്ക്‌ ചിലന്തിവിഷമേല്‌ക്കാമെന്ന്‌ ചികിത്സാഗ്രന്ഥങ്ങളില്‍ പറയുന്നു. കടി, മാന്തല്‍ എന്നിവകൊണ്ടും ഭക്ഷണ സാധനങ്ങളില്‍ പെട്ടുമാണ്‌ വിഷബാധ അധികമുണ്ടാവുന്നത്‌. ചിലന്തി വിഷമേറ്റാല്‍ ഉടനെ വികാരങ്ങള്‍ ഉണ്ടാവണമെന്നില്ല. വിഷത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച്‌ ഒന്നോ, രണ്ടോ ദിവസം കഴിഞ്ഞാകും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. ചിലന്തി വിഷമേറ്റാല്‍ കടിവായ്‌ വീങ്ങുകയും ചുവക്കുകയും ചെയ്യും. ചുവപ്പോ മഞ്ഞയോ നിറത്തില്‍ നുരവരുന്നതും കാണാം. വാതം, പിത്തം, കഫം, ത്രിദോഷം എന്നിങ്ങനെ നാലുവിധത്തില്‍ വിഷോപദ്രവങ്ങളുണ്ടാവാം. ദേഹം മുഴുവന്‍ വീക്കം, ചൂട്‌, ദാഹം, മോഹാലസ്യം, പനി, കടിവായ്‌ക്കു ചുറ്റും പൊട്ടി നീരൊലിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പിത്തപ്രധാനിയായ ചിലന്തി കടിച്ചാലുണ്ടാകുന്നു. കഫപ്രധാനിയായ ചിലന്തി കടിച്ചാല്‍ കടിവായ്‌ക്ക്‌ കടുപ്പം, വെളുപ്പ്‌, ചുമ, ചൊറിച്ചില്‍, ഇറക്കം തുടങ്ങിയ ലക്ഷണളുണ്ടാവും. വാതപ്രധാനിയുടെ വിഷമേറ്റാല്‍ കടിവായ്‌ പരുപരുത്തും കരിവാളിച്ചുമിരിക്കും. സന്ധികള്‍ക്ക്‌ വേദന, പനി,കോച്ചിവലിക്കല്‍ തുടങ്ങിയവയുണ്ടാവുന്നു. മൂന്നുദോഷവും ചേര്‍ന്നു വരുന്ന വിഷബാധ ചികിത്സിച്ച്‌ ഭേദമാക്കാനാവില്ലെന്നാണ്‌ ആചാര്യമതം.


ചിലന്തിവിമാണ്‌ ഏറ്റതെന്നറിയാതെ , മറ്റു ചികിത്സകള്‍ ചെയ്‌ത ശേഷമാണ്‌ പലരും ശരിക്കുള്ള ചികിത്സ തേടുക. ഇത്‌ ചികിത്സ ബുദ്ധിമുട്ടുള്ളതാക്കുന്നു. കണ്ണീരിലെ പാപ്പിനിശ്ശേരി വിഷ ചികിത്സാ കേന്ദ്രത്തില്‍ പ്രതിവര്‍ഷം ശരാശരി മൂവായിരം പേര്‍ ചിലന്തി വിഷമേറ്റ്‌ വരുന്നുണ്ടെന്ന്‌സെക്രട്ടറി എം. രമേശന്‍ പറയുന്നു. ചൂടുകാലത്താണ്‌ വിഷബാധ കൂടുതലായി ഉണ്ടാകാറുള്ളത്‌.


തുടക്കത്തില്‍ നിസ്സാരമരുന്നുകള്‍കൊണ്ട്‌ മാറാവുന്ന ചിലന്തി വിഷബാധ , സമയത്ത്‌ ചികിത്സിക്കാന്‍ കഴിയാഞ്ഞാല്‍ രൂക്ഷമാവുകയും ആഴ്‌ചകള്‍ നീണ്ട ചികിത്സ വേണ്ടിവരികയും ചെയ്യും. വിഷമേറ്റയാളെയും ചികിത്സകനെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന സംഗതിയാണിത്‌.


ചിലന്തി കടിച്ചാലുടന്‍ രക്തം ചോര്‍ത്തിക്കളയണം. കടിവായില്‍ മുറുക്കി തുപ്പിയാല്‍ വിഷം ശമിക്കും. തുളസിയിലയും മഞ്ഞളും അരച്ചുപുരട്ടുകയും പാലില്‍ ചേര്‍ത്തു കുടിക്കുകയും ചെയ്യുക. ഓട്ടുപാത്രത്തില്‍ വെറ്റില നീരെടുത്ത്‌ കായം ചാലിച്ചു പുരട്ടിയാല്‍ വീക്കവും പഴുപ്പും വിഷവും കെടും.നറുനീണ്ടിയും നീലയമരിവേരും അരച്ചുകുടിക്കുന്നതും ധാരചെയ്യുന്നതും ഗുണം ചെയ്യും.


വിഷബാധ അധികമായാല്‍ ഒരു വിദഗ്‌ധ ചികത്സകന്റെ നിര്‍ദ്ദേശപ്രകാരം ചികിത്സിക്കണം. ഗൂളൂച്ച്യാദി കഷായം, ലേധ്രാദി ലേഹ്യം, നീലിദളാദി ഘൃതം, മഹാപത്‌മക ഘൃതം എന്നിവ വിഷവും വിസര്‍പ്പവും മാറാന്‍ ഉത്തമമാണ്‌. ഔഷധങ്ങള്‍ പഥ്യത്തോടെ സേവിക്കണം. എണ്ണ, പുളി, ഉപ്പ്‌. മത്സ്യം, മാംസം എന്നിവ പൂര്‍ണ്ണമായി വര്‍ജ്ജിക്കണം.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണ്‌ ചിലന്തി വിഷബാധ ഒഴിവാക്കാന്‍ ചെയ്യേണ്ടത്‌.

3 comments:

Myna said...

ചിലന്തിവിഷമേറ്റാല്‍ ഉടനെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെയണമെന്നില്ല.ചിലന്തിവിമാണ്‌ ഏറ്റതെന്നറിയാതെ , മറ്റു ചികിത്സകള്‍ ചെയ്‌ത ശേഷമാണ്‌ പലരും ശരിക്കുള്ള ചികിത്സ തേടുക. ഇത്‌ ചികിത്സ ബുദ്ധിമുട്ടുള്ളതാക്കുന്നു.

ബിന്ദു said...

എട്ടുകാലി കടിച്ചാല്‍ ചെറിയ കുരുക്കള്‍ ഉണ്ടാവുകയും നന്നായി വേദനയും കഴയ്ക്കലും ഒക്കെ ചെയ്യുമല്ലൊ. എട്ടുകാലിയും ചിലന്തിയും തമ്മിലെന്താ വ്യത്യാസം? (എട്ടുകാലിയുടെ പേരില്‍ തന്നെയുണ്ടല്ലൊ എന്നൊന്നും ആരും പറയല്ലെ. ;) )

മനോജ് കുമാർ വട്ടക്കാട്ട് said...

സ്കൂളില്‍ പഠിക്കുന്ന കാലത്തു, വീട്ടിനടുത്തുള്ള ഒരു പ്രായമായ സ്ത്രീയെ ചിലന്തികടിച്ച്‌ മേലാകെ വൃണമായിക്കിടന്നതുകണ്ടതില്‍ പിന്നെ ചിലന്തികളെ ഇന്നും എനിക്ക്‌ ഭയമാണ്‌.

നല്ല കുറിപ്പ്‌.