Wednesday, September 2, 2015

പ്രജിത്ത് ജയില്‍ മോചിതനായി നാട്ടില്‍ മടങ്ങിയെത്തി..




എണ്ണ ബാരല്‍ മോഷണം പോയി എന്ന പേരില്‍ കള്ളക്കേസില്‍ കുടുങ്ങി സൗദി ജയിലിലായിരുന്ന കണ്ണൂര്‍ സ്വദേശി കുന്നത്ത് നിര്‍മ്മലന്‍ പ്രജിത്ത് ജയില്‍ മോചിതനായി. പ്രജിത്തിന്റെ പേരില്‍ തെളിവുകളൊന്നും ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ വിട്ടയയ്ക്കുകയായിരുന്നു.  സേവ് പ്രജിത്ത്  ഫോറം, റൈറ്റ് ഓഫ് റിട്ടേണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ പ്രജിത്തിന്റെ മോചനത്തിന് മുന്‍െൈക എടുത്തു.  
 2014 നവംബര്‍ 11 നാണ് സൗദി അറേബ്യയിലെ റിയാദില്‍ ജയിലിലായത്.  2014 മാര്‍ച്ചിലാണ് പ്രജിത്ത് തൊഴിലന്വേഷിച്ച് സൗദി അറേബ്യയിലെത്തുന്നത്.  നാലുമാസത്തിനു ശേഷമാണ് ട്രെയിലറോടിക്കാനുള്ള ലൈസന്‍സ് ലഭിക്കുന്നത്.  പിന്നീടാണ് അറബിയായ സ്‌പോണ്‍സറുടെ കീഴില്‍ ജോലി തുടങ്ങുന്നത്. 

ഒരിക്കല്‍ ദൂരയൊരിടത്തേക്ക് ട്രെയിലറില്‍ എണ്ണയുമായി പോകുകയായിരുന്നു പ്രജിത്ത്. കൂടെ  പാക്കിസ്ഥാനിയായ സഹതൊഴിലാളിയുമുണ്ടായിരുന്നു.  ഇടയ്‌ക്കൊരിടത്ത് വിശ്രമിക്കാന്‍ വണ്ടിനിര്‍ത്തിയ നേരത്ത്, പാക്കിസ്ഥാന്‍ സ്വദേശിയായ സല്‍മാന്‍ ഖാന്‍ ഇപ്പോള്‍ വരാമെന്നു പറഞ്ഞ് വണ്ടിയുമായി പോയതാണ്.  മൂന്നോ നാലോ മണിക്കൂറു കഴിഞ്ഞ് വണ്ടിയില്ലാതെ എത്തിയ പാക്കിസ്ഥാനി ട്രെയിലര്‍ അടുത്തുള്ള വര്‍ക്ക് ഷോപ്പിലുണ്ടെന്ന് അറിയിച്ചു.  എണ്ണ മറിച്ചു വിറ്റിരുന്നു  അയാള്‍.  പ്രജിത്ത് ബോസ്സിനെ വിളിച്ച് കാര്യം പറയുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മലാസ് പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കുകയും ചെയ്തു. എന്നാല്‍ അറബി പ്രജിത്തിനെതിരെ അടുത്ത ദിവസം വഞ്ചിച്ചുവെന്നു പറഞ്ഞ് പരാതി നല്‍കി.  അങ്ങനെയാണ് പ്രജിത്ത് ജയിലിലാകുന്നത്.  160000 സൗദി റിയാലാണ് സ്‌പോണ്‍സറുടെ നഷ്ടം. അതു പ്രജിത്ത് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിന്നത്.

2015 മാര്‍ച്ച് 9 വരെ സൗദിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പ്രജിത്തിന്റെ കേസിനെപ്പറ്റി അന്വേഷിക്കുകയോ എന്തെങ്കിലും ചെയ്യുകയോ ചെയ്തിരുന്നില്ല. പ്രജിത്തിന്റെ ജ്യേഷ്ഠന്‍ പ്രദീപന്‍ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി  2015 മാര്‍ച്ച് അഞ്ചിന് RTI ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഒരു മൂന്നാമന് വിവരങ്ങള്‍  തരാനാവില്ലെന്നായിരുന്നു മറുപടി.  പിന്നീട് പ്രജിത്തിന്റെ ജ്യേഷ്ഠന്‍ പ്രദീപിനെകൊണ്ട് RTI ചെയ്യിപ്പിച്ച് വിവരങ്ങള്‍ ശേഖരിച്ചു.

ഇതിനിടയ്ക്ക് വിദേശകാര്യ വകുപ്പിന്റെ പരാതി പരിഹാര സെല്ലായ മദദില്‍  (MADAD)പരാതി നല്‍കിയിരുന്നു.  പ്രജിത്തിന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പി കെ ശ്രീമതി ടീച്ചര്‍ എം പിയും മദദില്‍ പരാതിപ്പെട്ടിരുന്നു.
സി പി ഐ എം സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രജിത്തിനുവേണ്ടി പ്രത്യേക താതപര്യമെടുത്തിരുന്നു. രാജ്യസഭാംഗമായ കെ കെ രാഗേഷ് സേവ് പ്രജിത്ത് ഫോറത്തിനുവേണ്ടിയും പ്രജിത്തിന്റെ വീട്ടുകാര്‍ക്ക് വേണ്ടിയും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജിനെ നേരിട്ടുകണ്ട് നിവേദനം നല്‍കിയിരുന്നു.

കൂടാതെ, സൗദി അറേബ്യയിലെ മലയാളി സംഘടനയായ കേളി സജീവമായി ഇടപെട്ടു.  സൗദിയിലെ സാമൂഹ്യപ്രവര്‍ത്തകനായ മുരളി രവീന്ദ്രന്‍ നിരന്തരം ജയിലില്‍  പ്രജിത്തിനെ ബന്ധപ്പെടുകയും സ്‌പോണ്‍സറെ നേരിട്ടുകണ്ട് പാക്കിസ്ഥാന്‍ പൗരന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചുകൊണ്ടുമിരുന്നു. അംബസഡര്‍ക്കും വിദേശകാര്യമന്ത്രിക്കും കേരളത്തിലെ വിവിധ വകുപ്പു മന്ത്രിമാര്‍ക്കുമെല്ലാം നിവേദനം നല്‍കിയിരുന്നു.
 തുടക്കം മുതല്‍ ഒപ്പം നിന്ന പ്രീജിത്ത് രാജിന് പ്രത്യേക നന്ദി. 
മഹേഷ് വിജയനും..



സൗദി അറേബ്യയയില്‍ ജയിലിലായാല്‍ നിരപരാധിത്വം തെളിയിക്കാന്‍ പൊതുവേ പ്രയാസമാണ്.  എന്നാല്‍ ഓണ്‍ലൈന്‍ കൂട്ടായ്മയയിലൂടെയും ശക്തമായ ഇടപെടലിലൂടെയുമാണ് പ്രജിത്തിന്റെ മോചനം സാധ്യമായത്. മാലദ്വീപില്‍ ജയിലിലായിരുന്ന ജയചന്ദ്രന്‍ മൊകേരി, റുബീന, രാജേഷ് തുടങ്ങിയവരെ മോചിപ്പിച്ച് നാട്ടിലെത്തിച്ചതും ഈ ഓണ്‍കൂട്ടായ്മയുടെ ശ്രമഫലമായിരുന്നു. ഒപ്പം അശരണയായ മലയാളി നബീസബീവിയിലെ മാലദ്വീപില്‍ നിന്ന് നാട്ടിലെത്തിച്ചതും.

തീര്‍ച്ചയായും ഇതൊരു തിരിച്ചറിവാണ്. സഹായിക്കാന്‍ തയ്യാറായാല്‍ സാധ്യമല്ലാത്ത ഒന്നുമില്ല. നിരപരാധികളായ എത്രയോ പേര്‍ വിദേശ ജയിലുകളില്‍ കഴിയുന്നു. കൃത്യസമയത്ത് കൂട്ടയ്മയോടെ നിന്നാല്‍ അവരെ രക്ഷപെടുത്താം. ഈ കൂട്ടായ്മയുടെ സഹായത്താല്‍ സൗദി അറേബ്യയില്‍ നിന്നുളള ആദ്യത്തെ ജയില്‍ മോചിതനാണ് പ്രജിത്ത്. 

ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു.  

2 comments:

സുധി അറയ്ക്കൽ said...

കേരളത്തിലെ കമ്യൂണിസ്റ്റ്‌ നേതാക്കൾ ഇടപെട്ടിരുന്നു എന്നും ഓൺലൈൻ കൂട്ടായ്മ ഇടപെട്ടു എന്നും പറഞ്ഞു.പക്ഷേ എങ്ങനെ മോചനം സാധ്യമായി എന്ന് വ്യക്തമായി മനസ്സിലായില്ല..

ajith said...

പാക്കിസ്ഥാനിയെ പിടിച്ചിട്ടുണ്ടാവും അല്ലെ? എന്തായാലും അനുമോദനങ്ങള്‍, പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാര്‍ക്കും