Wednesday, September 25, 2013

തൈക്കിളവികളും കുറേ വയസ്സറിയിക്കാത്തവരും!

സമ്പൂര്‍ണ്ണ സാക്ഷരരെന്ന് ഓരോ നിമിഷവും അഭിമാനിക്കുന്ന കേരളീയ സമൂഹത്തില്‍ നിന്നാണ് ഒരു മത സമൂഹത്തിലെ ഭൂരിപക്ഷം സംഘടനകളും സ്ത്രീകളുടെ വിവാഹപ്രായം കുറച്ചു കിട്ടുന്നതിനു വേണ്ടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഈ വാര്‍ത്ത കേട്ടപ്പോള്‍ സത്യമായും ലജ്ജിച്ചുപോയി. 

മത മേലധ്യക്ഷന്മാരുടെ ഇപ്പോഴത്തെ നടപടികള്‍ കണ്ടാല്‍, സ്ത്രീയുടെ വിവാഹപ്രായമാണ് മുസ്ലീം സമൂഹം നേരിടുന്ന ഏററവും വലിയ പ്രശ്‌നമെന്നു തോന്നും. ഞങ്ങള്‍ വയസ്സറിയിച്ചില്ലേ എന്നൊരു ധ്വനി സമൂഹത്തിന് മുമ്പാകെ അവര്‍ നല്‍കുന്നുണ്ട്. 
സത്യത്തില്‍ ഈ നടപടി സ്ത്രീയെ നിശബ്ദരാക്കാനുള്ള തന്ത്രമാണെന്നാണ് ഇവള്‍ കരുതുന്നത്. വിദ്യാഭ്യാസപരവും സാമൂഹ്യപരവും രാഷ്ട്രീയപരവുമായി സ്ത്രീ ഉന്നതിയിലെത്തുന്നത് തങ്ങള്‍ക്ക് തടസ്സമാണെന്ന് അവര്‍ കരുതുന്നുണ്ടാവണം. ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള ആര്‍ജ്ജവം അവള്‍ക്കുണ്ടാവുന്നതിനെ അവര്‍ ഭയക്കുന്നു. വിദ്യാഭ്യാസം ചെയ്താല്‍, വിദ്യാഭ്യാസത്തിനനുസരിച്ച് അവളിലേക്ക് സാമൂഹ്യബോധവും അറിവും ഉണ്ടായാല്‍ സ്വാഭാവികമായും അവള്‍ ന്യായം എന്തെന്ന് ചിന്തി ച്ചു തുടങ്ങും. ഇതുവരെ പുരുഷന്‍ മാത്രം കൈയ്യടക്കി വെച്ചിരുന്ന സാമ്രാജ്യങ്ങളിലേക്ക് അവള്‍ കയറിച്ചെല്ലും. തീര്‍ച്ചയായും ആ ഭയത്തന്റെ പ്രതിഫലനമാണ് ഇപ്പോള്‍ കാണുന്നത്. 


കാടന്‍ യുഗത്തിലേക്ക്, ഇരുണ്ട യുഗത്തിലേക്കുളള തിരിച്ചു പോക്കാണോ ഇങ്ങനെയൊരു തീരുമാനത്തിലൂടെ ഇവര്‍ നടത്തുന്നത് എന്ന് സ്വാഭിവകമായും തോന്നിയേക്കാം. പൊതു സമൂഹം അങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റു പറയാനൊന്നും പറ്റില്ല. 

യഥാര്‍ത്ഥത്തില്‍ പതിനെട്ടു വയസ്സിനു മുമ്പ് വിവാഹം നടക്കുന്നതിനു പിന്നില്‍ ഇവിടുത്തെ അനാചാരങ്ങളാണ്. പലപ്പോഴും ബലിയാടാകേണ്ടി വരുന്നത് പാവപ്പെട്ടവരും. സ്ത്രീധനമാണ് പ്രധാന വില്ലന്‍. മിക്കവാറും വീടുകളില്‍ പെണ്‍കുട്ടികള്‍ ബാധ്യതയാകുന്നതിന് പിന്നില്‍ സ്ത്രീധനമാണ്. ഇസ്ലാം മതത്തില്‍ പുരുഷധനമാണ് (മഹര്‍) കൊടുക്കേണ്ടത്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ സ്വര്‍ണ്ണമോ പണമോ ഇല്ലാത്ത വിവാഹങ്ങള്‍ അപൂര്‍വ്വമാണ്. സ്വര്‍ണ്ണത്തെ ചിലര്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ പെടുത്താറുമില്ല!

ചെറുപ്രായത്തില്‍ വിവാഹത്തിന് നിന്നു കൊടുക്കേണ്ടിവരുന്നത് കൂടതലും സമൂഹത്തിലെ താഴെത്തട്ടിലെ വിഭാഗത്തിനാണ്. ദാരിദ്ര്യത്തെ ചൂഷണം ചെയ്യുക തന്നെയാണിവിടെ. കുറച്ചുകൂടി കാത്തിരുന്നാല്‍ മകളെ കെട്ടിക്കൊണ്ടുപോകാന്‍ ആളെക്കിട്ടില്ല എന്ന വിശ്വാസം ഇവരില്‍ ഉറച്ചു പോയിട്ടുണ്ട്. പെണ്‍മക്കള്‍ ബാധ്യതയാണെന്നും അവരെ ഏതെങ്കിലുമൊരുത്തന്റെ തലയില്‍ ഏല്‍പിച്ചാല്‍ സ്വസ്ഥമായി എന്നും വിചാരിക്കുന്നു ഭൂരിപക്ഷമാളുകളും. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ വിവാഹം കഴിച്ചയച്ചിട്ട് എത്ര രക്ഷിതാക്കള്‍ സമാധാനമായി ജീവിക്കുന്നുണ്ട്? 

കൗമാരത്തിലെ വിവാഹവും ലൈഗിംകജീവിതവും പെണ്‍കുട്ടിയുടെ മനസ്സിലേല്‍പ്പിക്കുന്ന ആഘാതത്തേക്കുറിച്ചും മുടങ്ങിപ്പോകുന്ന വിദ്യാഭ്യാസത്തേക്കുറിച്ചും ചെറുപ്രായത്തില്‍ അവര്‍ നേരിടേണ്ടി വരുന്ന ഗര്‍ഭപ്രാരാബ്ദങ്ങളെപ്പറ്റിയുമുള്ള ആകുലതകള്‍ ആരു മനസ്സിലാക്കുന്നു? 

പെണ്‍കുട്ടികള്‍ വിദ്യ നേടുക എന്നത് തന്നെയാണ് പരമ പ്രധാനം. ആ വിദ്യ മുന്‍ഗാമികള്‍ നേടാത്തതിന്റെ പരിണിതഫലമാണ് ബാലവിവാഹങ്ങള്‍. പെണ്‍കുട്ടിക്ക് 18 വയസ്സാകും മുമ്പ് നടക്കുന്ന വിവാഹം ശൈശവവിവാഹം തന്നെയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ക്രിമിനല്‍ കുറ്റവുമാണ്. ഓരോ നിയമങ്ങളുമുണ്ടാകുന്നത് ലംഘനം ഉണ്ടാവാതിരിക്കാനാണ്.

പണ്ടേ, ഭൂമിയോളം ക്ഷമയുളളവള്‍ എന്ന വിശേഷണത്തിന് അടിമപ്പെട്ടിരിക്കുന്നവള്‍ സ്വപ്‌നങ്ങളെക്കുറിച്ചോ തനിക്ക് നഷ്ടപ്പെട്ട കൗമാരത്തെക്കുറിച്ചോ മക്കളോടോ ഭര്‍ത്താവിനോടോ സഹോദരനോടോ ഒന്നും പറയാന്‍ സാധ്യതയില്ല. അവളെപ്പോഴും മനു പറഞ്ഞതിനപ്പുറം ഒരു ലോകമുണ്ടെന്ന് കാണിക്കാനൊന്നും പോകില്ല. അതിനപ്പുറം ഒരു ലോകമുണ്ടെന്ന് അവളറിയണമെങ്കില്‍ വിദ്യാഭ്യാസം നേടണം. ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുളള കഴിവാര്‍ജ്ജിക്കണം.

വലിയ സ്ത്രീധനം കൊടുക്കാന്‍ സാധിക്കാത്തവരാണ് അറബിക്കല്ല്യാണത്തിലും മൈസൂര്‍ക്കല്ല്യാണത്തിലും ഹരിയാനക്കല്ല്യാണത്തിലുമൊക്കെ പെട്ടുപോകുന്നത്. 

ഇങ്ങനെയുള്ള പെട്ടുപോകലില്‍ ചെന്ന് കഷ്ടപ്പെടാതിരിക്കാന്‍ ബോധവത്ക്കരണം നല്‍കി വിദ്യാഭ്യാസം നല്‍കി മുന്നോട്ടു കൊണ്ടുപോകേണ്ട സമൂഹമാണ്, പെണ്‍കുട്ടികളെ ഒരു ബാധ്യതയായി കണ്ട് അവളെ എത്രയും പെട്ടെന്ന് കൈയ്യൊഴിയാന്‍ ശ്രമിക്കുന്നത്. അവളില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് .
ശാരീരികമായ വളര്‍ച്ചയെമാത്രം പരിഗണിച്ചുകൊണ്ടല്ല വിവാഹപ്രായം നിര്‍ണ്ണയിക്കുന്നത്. പണ്ടങ്ങനെ നടന്നു, അതുകൊണ്ട് ഇപ്പോഴും അങ്ങനെയാവാം എന്നു ശഠിക്കുന്നത് സ്ത്രീയെ വെറും അടിമയോ ഉപഭോഗ വസ്തുവോ ആയി മാത്രം കാണുന്നതുകൊണ്ടാണ്. 
സ്ത്രീകള്‍ക്കെതിരെ വരുന്ന നിയമങ്ങള്‍, അവളുടെ സ്വപ്‌നങ്ങളെയും വിദ്യാഭ്യാസത്തെയും ഇല്ലാതാക്കിക്കൊണ്ടുളള പ്രവര്‍ത്തികള്‍ നാളെയെയാണ് പ്രതികൂലമായി ബാധിക്കുന്നത്. കാരണം അവളുടെ അറിവാണ് അടുത്ത തലമുറയിലേക്ക് പകര്‍ന്നു പോകേണ്ടത്. അവളുടെ ധൈര്യമാണ് അവര്‍ ആര്‍ജ്ജിച്ചെടുക്കേണ്ടത്. അവളാണ് ഭാവി നിര്‍ണ്ണയിക്കേണ്ടത്. 

സംഘടനകള്‍ സുപ്രീംകോടതിയേല്ക്കു പോകുന്നു എന്ന വാര്‍ത്തയുടെ അവലോകനത്തില്‍ പങ്കെടുക്കാന്‍ ഇവള്‍ക്കും ഒരു ചാനലില്‍ നിന്ന് ക്ഷണം കിട്ടി. 
ഇരുപത്തിയഞ്ചും ഇരുപത്തിയാറും വയസ്സില്‍ പെണ്‍കുട്ടികള്‍ തൈക്കിളിവികളാകുന്നുവെന്നാണ് ഒരു ലീഗ് നേതാവ് പറഞ്ഞത്. പെണ്‍കുട്ടിയുടെ ശരീരം ആ പ്രായമെത്തുമ്പോള്‍ അങ്ങനെയാകുന്നു ഇങ്ങനെയാകുന്നു എന്നൊക്കെ പറഞ്ഞ് അദ്ദേഹം ഉരുണ്ടു കളിച്ചു. ആ പ്രായത്തില്‍ ശരീരപ്രകൃതി കണ്ടാല്‍ തൈക്കിളവികളാണെന്ന് തോന്നും എന്നൊക്കെ...
ആരാണ് തൈക്കിളവികള്‍? ഏതു കാലം മുതല്‍ തൈക്കിളിവികളുടെ പ്രായം തുടങ്ങും? 

പെണ്‍കുട്ടികള്‍ മാത്രമാണോ തൈക്കിളവികള്‍ ആകുന്നത്? ഇവിടെ തൈക്കിളവന്മാര്‍ ഉണ്ടാകുന്നില്ലേ? 

തൈക്കിളിവന്മാര്‍ക്ക് തൈക്കിളവികളെ കെട്ടിക്കൂടെ? 
പുരുഷന് എന്നും നിത്യ യൗവ്വനമാണോ? 
ഒരു മതത്തിലെ പെണ്‍കുട്ടികള്‍ മാത്രം എന്തുകൊണ്ട് ഇരുത്തയഞ്ചില്‍ തൈക്കിളവികളാകുന്നു? 

ഹോ! നാലഞ്ചുകൊല്ലം മുമ്പ് ഇവള്‍ ഒരപരാധം ചെയ്തു. മുപ്പതിലെത്തിയ ഒരുവള്‍ക്ക് കിളവി എന്ന പ്രയോഗം കേള്‍ക്കേണ്ടി വന്നതില്‍ അരിശം പൂണ്ട് 'പെണ്‍നോട്ടങ്ങള്‍ ' എന്നൊരു ലേഖനമെഴുതി. 
എന്റെ ഏറ്റവും വലിയ പിഴ..!
ഇരുപത്തിനാലിലും ഇരുപത്തിയഞ്ചിലും കിളവി എന്നു കേള്‍ക്കേണ്ടി വരുന്ന അതും പരസ്യമായി കേള്‍ക്കേണ്ടി വരുന്ന പെണ്‍ സമൂഹമേ, ഇവളറിഞ്ഞില്ലല്ലോ ഇത്രയും നേരത്തേ 'കിളവി' എന്ന വിളി കേള്‍ക്കേണ്ടി വരുമെന്ന്...

എന്തു ചെയ്യാം നമ്മള്‍ കിളവികളും അവര്‍ വയസ്സറിയിക്കാത്ത പ്രായക്കാരും. അതുകൊണ്ടാണ് അവരുടെ കൂടിയിരുപ്പുകളില്‍ വയസ്സറിവില്ലാത്ത ചിന്തകള്‍ കടന്നു വരുന്നതും. 

അപ്പോഴാണ് കട്ടവന്റെ കൈ മുറിക്കണമെന്നും വ്യഭിചരിക്കുന്നവനെ കല്ലെറിയണമെന്നു പറയുന്ന ശരീഅത്തിനെ മറന്നു പോകുന്നതും പെണ്ണിനെപ്പറ്റിമാത്രം ചിന്തിച്ചു പോകുന്നതും. ബഹുഭാര്യത്വം, ത്വലാഖ്, സ്വത്ത് തുടങ്ങിയ അവളുടെ കാര്യങ്ങള്‍ക്ക് വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും മതനിയമം. അല്ലാത്തവര്‍ക്ക് ശിക്ഷ ഇളവായ നിയമങ്ങള്‍! ഇതിന്റെ ന്യായമെന്തെന്ന് മനസ്സിലാകുന്നേയില്ല. 

വയസ്സറിയിക്കാത്തത് ആരാണ്? ഒരു മതസമൂഹം ഒറ്റക്കെട്ടായി എടുത്ത തീരുമാനം അവരിലാരും വയസ്സയറിയിച്ചില്ലെന്ന് തെളിയിക്കുന്നു. അവരിന്നും ഇരുണ്ടയുഗത്തില്‍ ജീവിക്കുന്നു. അത് സമുദായത്തെ പിന്നോട്ടടിക്കുമെന്നതില്‍ സംശയമില്ല. 

സുപ്രീം കോടതിയില്‍ പോയാല്‍ ശൈശവവിവാഹത്തെ അംഗീകരിച്ചു കിട്ടുമെന്ന് വിചാരിക്കുന്നില്ല. എന്തു വ്യക്തി നിയമം പറഞ്ഞാലും..ഇനി അംഗീകരിച്ചു കിട്ടി എന്നിരിക്കട്ടെ..അധികകാലമൊന്നും ബാലവിവാഹങ്ങള്‍ക്ക് ഇവിടുത്തെ പെണ്‍കുട്ടികള്‍ ഇവര്‍ വിചാരിക്കുംപോലെ നിന്നു കൊടുക്കുമെന്ന് തോന്നുന്നില്ല. കാലം അവരെ തിരിച്ചറിവുള്ളവാക്കും. അവര്‍ ഇന്നല്ലെങ്കില്‍ നാളെ ശക്തമായി പ്രതികരിക്കും എന്നു തന്നെ വിശ്വസിക്കുന്നു. ലക്ഷ്യത്തിലെത്താന്‍ കുറച്ചു കാത്തിരിക്കേണ്ടി വരുമെന്നുമാത്രം.

6 comments:

ajith said...

ഇതിന്റെ ന്യായമെന്തെന്ന് മനസ്സിലാകുന്നേയില്ല. >>>>> ന്യായമൊന്നുമില്ല. അന്യായം മാത്രം.

Harinath said...

മാതൃഭൂമിയിലെ ലേഖനവും വായിച്ചു.

മുൻപ് ഞാൻ ഒരു ബ്ലോഗിൽ ഒരു ലേഖനത്തിന്‌ എഴുതിയ കമന്റുകൾ ഇവിടെ പരിചയപ്പെടുതുകയാണ്‌. ദീർഘമായ ആ രണ്ടുകമന്റുകളിൽ ഒന്ന് സ്ത്രീധനത്തെക്കിച്ചാണ്‌. വേദശാസ്ത്രപരമായി അടിസ്ഥാനമുള്ളതുകൂടിയാണ്‌ അടുത്ത കമന്റ്.
ഇവിടെ വായിക്കാം

ഇട്ടിമാളു അഗ്നിമിത്ര said...

പുറത്ത് നിന്നുള്ള നൂറു മുദ്രാവാക്യത്തേക്കാൾ അകത്തുനിന്നുള്ള ഒരു അനക്കത്തിനു പോലും വിലയേറും .. :)

mainaa .. u said it !!! kudos

Echmukutty said...

മൈന നന്നായി പറഞ്ഞു. അഭിനന്ദനങ്ങള്‍.

റോസാപ്പൂക്കള്‍ said...

നല്ല പോസ്റ്റ്.
ഇനി കുറച്ചു കഴിയുമ്പോ ഇരുപത് വയസ്സും തൈക്കിളവിക്കു കൊടുക്കുമോ എന്തോ..?

Rajesh Calicut said...

fine