Wednesday, February 22, 2012

'ആത്മദംശനം' ആദരവോടെ സമര്‍പ്പിക്കുന്നു




എഴുത്തുകാരിയാവുക എന്നത് സ്വപ്‌നമായിരുന്നില്ല.   നല്ലൊരു വായനശാലയുടെയോ,  എഴുത്തിന്റെയോ  പാരമ്പര്യം അവകാശപ്പെടാനില്ലായിരുന്നു ഞങ്ങളുടെ ഗ്രാമത്തിന്.  മനുഷ്യന്റെ കാലടികള്‍ പതിഞ്ഞിട്ട് തന്നെ വളരെക്കുറച്ച് കാലമേ ആയിരുന്നുള്ളു.  ചുററും മലകളും പാറക്കെട്ടുകളും കാടുമായിരുന്ന പ്രദേശത്തിന് പരിമിതികളെയുണ്ടായിരുന്നുള്ളു.  അവിടെ ജനിച്ചുവളര്‍ന്ന, അവിടുത്തെ കാടുകള്‍ക്കപ്പുറം ലോകം കാണാത്ത ഒരാള്‍ക്ക് എഴുത്തുകാരിയുടെ കുപ്പായത്തെ മോഹിക്കാന്‍ ഒരു സാധ്യതയുമില്ലായിരുന്നു.

എന്നിട്ടും, എഴുത്തു കടന്നു വന്നു.  വൃത്തത്തിനൊപ്പിച്ച് ചില ചിട്ടവട്ടങ്ങളില്‍ മാത്രമേ കവിതയെവുതാവൂ എന്നും അതൊന്നും നമുക്കു സങ്കല്പിക്കാനാവുന്ന കാര്യമല്ല എന്നൊക്കെയാണ് കരുതി വെച്ചിരുന്നത്.  ഏതാണ്ടൊക്കെ കുത്തിക്കുറിക്കുമായിരുന്നു.  അതു പലതും കവിതയില്ലാത്ത കവിതകളായിരുന്നുവെന്ന്  മനസ്സിലാക്കിയപ്പോള്‍  എഴുത്തുപേക്ഷിക്കാന്‍ ശ്രമിച്ചതാണ്്. ശരിക്കുപറഞ്ഞാല്‍ സ്വന്തം നാട്ടില്‍ നിന്ന്, വീട്ടില്‍ നിന്ന് സ്വന്തമെന്നു കരുതിയ പലതില്‍ നിന്നുമുള്ള വിട്ടുപോരലായിരുന്നു വ്യക്തമായ എഴുത്തിലേക്ക് കൊണ്ടെത്തിച്ചത്.  ഒരിക്കലും കഥയെഴുതണം എന്നു വിചാരിക്കാതെ എഴുതിപ്പോയത്...


പിന്നീട് വിഷചികിത്സ ചെയ്യാന്‍ തുടങ്ങിയപ്പോള്‍  ഉറക്കമിളച്ചിരിരുന്ന  രാത്രികളില്‍ വായനയും എഴുത്തുമായിരുന്നു കൂട്ട്.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍-മിക്ക ലേഖനങ്ങളിലും പ്രകൃതി കടന്നുവന്നതുകൊണ്ടാവണം-പലരും എന്നെ പ്രകൃതിസ്‌നേഹിയും പരിസ്ഥിതി പ്രവര്‍ത്തകയുമൊക്കെയായി  കണ്ടു!  അലസമട്ടില്‍ ജീവിച്ചു പോന്നൊരാള്‍ക്ക് വായനക്കാരാണ് ഉത്തരവാദിത്വബോധം നല്‍കിയത്.

കുഞ്ഞുനാളില്‍ മുറക്കുന്നത്തയുടേയോ അമ്മച്ചിയുടേയോ അത്തയുടേയോ കൈപിടിച്ചു നടക്കുമ്പോള്‍ ഓരോ ചെടിയേയും കാടിനേയും  ചൂണ്ടി പകര്‍ന്നു തന്ന പ്രകൃതി പാഠങ്ങള്‍...
എഴുത്തെന്നാല്‍ കഥയാണെന്നു വിചാരിച്ചിരുന്ന നാളുകളിലാണ് തോന്നിയതെന്തും കുറിക്കാന്‍  സൈബര്‍ ലോകത്ത് ഒരിടമുണ്ട് എന്നറിയുന്നത്.  എഴുത്തു കളരിയായിരുന്നു ബ്ലോഗെഴുത്ത്.  ബ്ലോഗു സുഹൃത്തുക്കളാണ് കൂടുതലെഴുതാന്‍ ധൈര്യം തന്നതും പ്രോത്സാഹിപ്പിച്ചതും.

ഈ പുസ്തകത്തിലെ എല്ലാലേഖനങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നതാണ്.  എന്റെ എഴുത്തിനെ തിരിച്ചറിഞ്ഞ ഒരാള്‍ കമല്‍റാം സജീവാണ്.  അദ്ദേഹത്തിനെ ആദരവോടും നന്ദിയോടും കൂടെ ഓര്‍ക്കുന്നു. എന്റെ യാത്രകളില്‍ ഒപ്പം നടന്നു എന്നു തോന്നിപ്പിക്കും വിധം ചിത്രങ്ങള്‍ വരച്ച ഷെരീഫിന് നന്ദി. ഒപ്പം വിമര്‍ശിക്കുകയും തിരിത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത സൂഹൃത്തുക്കള്‍ക്ക് നന്ദിയും സ്‌നേഹവും. എപ്പോഴും കൂടെനിന്ന, എന്റെ തോന്ന്യാക്ഷരങ്ങളില്‍പ്പോലും കൂടെ നിന്ന കൂട്ടുകാരനും, മകള്‍ക്കും നന്ദി പറയുയാന്‍ ഏതു വാക്കുകളാണുപയോഗിക്കുക?
വായനക്കാര്‍ക്കു മുന്നില്‍ ആദരവോടെ സമര്‍പ്പിക്കുന്നു


പ്രകാശനം ഫെബ്രുവരി 25 ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ 3.30 ന്..
സ്‌നേഹത്തോടെ ക്ഷണിക്കുന്നു

Wednesday, February 15, 2012

സുസ്‌മേഷ് ചന്ത്രോത്തിന് അഭിനന്ദനങ്ങള്‍...


കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ പുരുസ്‌ക്കാരം ലഭിച്ച പ്രിയ സുഹൃത്ത് സുസ്‌മേഷ് ചന്ത്രോത്തിന് അഭിനന്ദനങ്ങള്‍...








കഴിഞ്ഞ ദിവസം പഴയ ചില കടലാസുകള്‍ തിരയുന്നതിനിടയ്ക്ക് സുസ്‌മേഷിന്റെ വൈവാകികം എന്ന കഥയുടെ ഫോട്ടോ കോപ്പി കിട്ടി.  അന്ന് എല്ലാ പ്രസിദ്ധീകരണം കിട്ടുന്ന കാലമല്ല.  അടിമാലി സോപാനം സാഹിത്യവേദിയില്‍ വെച്ച് തന്നതോ മറ്റോ ആയിരുന്നു അത്.  ഇടുക്കി -വയനാട് കോഴിക്കോടെ പലവീടുകള്‍ മാറിയിട്ടും അതിന്നും കൈയ്യിലിരിക്കുന്നു.  ആ കഥ സുസ്‌മേഷിന്റെ ആദ്യകഥകളില്‍ ഒന്നായിരുന്നു.  

മരണവിദ്യാലയം എന്ന കഥാസമാഹാരത്തിനാണ് പുരസ്‌ക്കാരം ലഭിച്ചത്. 
സുസ്‌മേഷിന്റെ കഥകള്‍ സംസ്ഥാന സര്‍ക്കാര്‍ പാഠ്യപദ്ധതിയില്‍ നാലാം ക്ലാസിലും എം.ജി.സര്‍വ്വകലാശാലയിലും പഠിക്കാനുണ്ട്.2009ലെ സംസ്ഥാന സര്‍ക്കാര്‍ ടെലിവിഷന്‍ അവാര്‍ഡ് തിരക്കഥയ്ക്ക്(ആതിര 10 സി) ലഭിച്ചു.കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്,അങ്കണം അവാര്‍ഡ്,സാഹിത്യശ്രീ പുരസ്‌കാരം,കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്‌കാരം,തോപ്പില്‍ രവി അവാര്‍ഡ്,ഇടശ്ശേരി അവാര്‍ഡ്,ഈ പി സുഷമ എന്‍ഡോവ്‌മെന്റ്,ജേസി ഫൌണ്‍ടേഷന്‍ അവാര്‍ഡ്,പ്രൊഫ.വി.രമേഷ് ചന്ദ്രന്‍ കഥാപുരസ്‌കാരം, ഡിസി ബുക്‌സിന്റെ നോവല്‍ കാര്‍ണിവല്‍ അവാര്‍ഡ്(2004ല്‍ ആദ്യനോവലായ 'ഡി'യ്ക്ക്.)എന്നിവയാണ് ലഭിച്ച മറ്റ് പുരസ്‌കാരങ്ങള്‍.9 മാതൃഭൂമി ആഴ്ചപ്പതിപ്പിലും പേപ്പര്‍ ലോഡ്ജ് മാധ്യമം ആഴ്ചപ്പതിപ്പിലും ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. 2006ല്‍ 'പകല്‍' സിനിമയ്ക്ക് തിരക്കഥയെഴുതി.തുടര്‍ന്ന് ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം, ആതിര 10 സി എന്നീ ഹ്രസ്വ സിനിമകളും. കൃതികള്‍ഡി, '9' , പേപ്പര്‍ ലോഡ്ജ് (നോവലുകള്‍) മറൈന്‍ കാന്റീന്‍, നായകനും നായികയും(നോവെല്ല) വെയില്‍ ചായുമ്പോള്‍ നദിയോരം, ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം, ഗാന്ധിമാര്‍ഗം, കോക്ടെയ്ല്‍ സിറ്റി, മാമ്പഴമഞ്ഞ, സ്വര്‍ണ്ണമഹല്‍, മരണവിദ്യാലയം(കഥാസമാഹാരം)

ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍


Thursday, February 9, 2012

മടിയന്മാരെ ആവശ്യമുണ്ട്.



മടിയനോ മടിച്ചിയോ ആവാന്‍ മോഹിക്കുന്ന ആരെങ്കിലുമുണ്ടോ?  ഉണ്ടെങ്കിലും അധ്വാനികളുടെ ലോകത്തില്‍ ഞാന്‍ മടിയനാണ്/മടിച്ചിയാണ് എന്നു പറയാന്‍ അല്പം മടിക്കും.

പക്ഷേ, ലോകത്തിനു വേണ്ടത് മടിയന്മാരെയാണ്.  അതിനു ചില കാരണങ്ങളും കൂടി പറയുകയാണ് ഏറെ പഴയൊരു ലേഖനത്തില്‍ മുത്തിരിങ്ങോട് ഭവത്രാതന്‍ നമ്പൂതിരിപ്പാട്. (1903-1944)
'ഞാന്‍ പലപ്പോഴും സ്വപ്‌നം കാണാറുളളത്, മടിയന്മാരെകൊണ്ട് നിറഞ്ഞ ഒരു ലോകത്തെയാണ്. അങ്ങിനെയുണ്ടായെങ്കില്‍ ആ ലോകം ഇന്നത്തേക്കാള്‍ എത്രയധികം സുഖകരമായേനേ.  ....ഒരുമടിയെനെപ്പോഴും ഒരു ക്ഷമയുണ്ട്.  സമാധാനമുണ്ട്.  ഏതിലുമൊരു സന്തോഷമുണ്ട്, സാവധാനമുണ്ട്..'




മടിയില്ലാത്തവരെക്കുറിച്ച് പറയുന്നവരെക്കുറിച്ച് അദ്ദേഹത്തിന്റെ വരികള്‍ നോക്കു

'മടിയുടെ മധുരചുംബനമേല്ക്കുവാന്‍ ഒരിയ്ക്കലും സാധിച്ചിട്ടില്ലാത്ത ഒരുവന്റെ കഥ കുറേയേറെ കഷ്ടതരമാണ്....തീരെ മടിയില്ലാത്ത ഒരുവന്റെ ജീവിതം എത്ര പരുപരുത്തതായിരിക്കും! അയാളുടെ ഹൃദയം എത്ര കഠിനമായിരിക്കും! വിചാരവികാരങ്ങള്‍ എത്ര വിരസങ്ങളും വിലക്ഷണങ്ങളുമായിരിക്കും! അയാളുടെ ജീവിതം എപ്പോഴും പിടഞ്ഞുകൊണ്ടാണിരിക്കുന്നത്....'

കലാലോലനും ചിത്രകാരനും കവിയും ഗായകനുമൊക്കെ മടിയന്മാര്‍ക്കുദാഹരണമാണെന്നാണ് ഭവത്രാതന്‍ നമ്പൂതിരിപ്പാട് പറയുന്നത്.

ശരിക്കു പറഞ്ഞാല്‍ മടി കലാവാസനയാണ്.  ഒരു കലോലോലനെ, കവിയെ, ചിത്രകാരനെ, ഗായകനെ പരിശോധിക്കു-ഇവരെല്ലാം മടിയന്മാരായിരിക്കും.  കലാവാസനയെന്നത് വളരെ മിനുസവും മാര്‍ദ്ദവവുമുളള ഒന്നാണ്.  അതുണഅടോ ഒരു ധൃതിക്കാരനു സാധ്യമാവാന്‍ പോകുന്നു?   മടി സഹൃദയത്തത്തിന്റെ ലക്ഷണമാണ്.  മടിയില്ലാത്തവന് സംഗതികളെ സാവധാനമൊന്നു വീക്ഷിക്കാനാവില്ല; അവയുടെ വിലയറിഞ്ഞ് ആസ്വദിക്കുവാനും അഭിനന്ദിക്കുവാനുമാകില്ല.  ...


മടിയില്ലായിരുന്നെങ്കില്‍ ഇന്നത്തെ ലോകം എന്നോ പൊട്ടിപൊടിഞ്ഞുപോകുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.  എന്നാല്‍ ഇന്നത്തെകാലത്തെ മനുഷ്യര്‍  മടിയില്ലാത്തവരായി മാറിയിരിക്കുന്നതുകൊണ്ടെന്തു സംഭവിച്ചു എന്നു പറയുന്നത് കേള്‍ക്കൂ

'മനുഷ്യരുടെ അനവധികാലത്തെ മടിയില്ലാത്ത സ്വഭാവം കാരണം ഈ ലോകസൗന്ദര്യം തന്നെ നശിച്ചു പോയിരിക്കുന്നു.  പച്ചപിടിച്ച പുല്‍പ്പറമ്പുകള്‍ പടുകൂറ്റന്‍ സദാ ഇരമ്പവും കമ്പവും പൂണ്ടവയായി പൈങ്കിളികളുടെ പൂമ്പല്ലവിയ്ക്കു പകരം യന്ത്രങ്ങളുടെ കര്‍ണ്ണാരുന്തൂദമായി ക്രേങ്കാരമായി.  കുളിരോലും വള്ളിക്കുടിലുകള്‍ കൃത്രിമക്കെട്ടിടങ്ങളായിമാറി.  ആടിപ്പാടി മന്ദഗമനം ചെയ്യുന്ന പുഴകള്‍ അവിടെയവിടെ അണകെട്ടിമൂട്ടിയ്ക്കപ്പെട്ടു. കുന്നുകളുടെ പൂഞ്ചോല പിച്ചിച്ചീന്തിക്കളഞ്ഞു.  നോക്കൂ, മനുഷ്യന്റെ മടിയില്ലായ്മ ഈ സുന്ദരലോകത്തെ എത്ര വികൃതവും വിരൂപവുമാക്കിക്കളഞ്ഞു!  അതുകൊണ്ട്, ഇനി വളരെക്കാലത്തേയ്ക്ക് നാമെല്ലാം മടിയന്മാരാവുക! എ്പ്പോഴും വിയര്‍ത്തൊലിച്ചോടി നടക്കാതിരിക്കുക! മടിയുടെ മലര്‍മഞ്ചത്തില്‍ കിടന്നു കുറേ സുഖ സ്വപ്‌നം കാണുക!'

* * *
സമ്പാദകര്‍: ടിയെന്‍ ജോയ്, റോബിന്‍
അവലംബം കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച മുത്തിരിങ്ങോടിന്റെ കഥകളും ഉപന്യാസങ്ങളും.




Wednesday, February 1, 2012

ഒരു ഫ്യൂറഡാന്‍ ചരിതം



 
                    furadan bottle.jpg
ഒരുകാലത്ത് ഞങ്ങളുടെ നാട്ടില്‍ വിഷം കഴിച്ചു മരിക്കാനാഗ്രഹിച്ചവരൊക്കെ പനാമര്‍ കുടിച്ചു.  പിന്നെയത് എക്കാലക്‌സിലേക്ക് മാറ്റി.  നെല്‍കൃഷിയുടെ കാലമായിരുന്നു അത്.  വീട്ടുകാരെപ്പേടിപ്പിക്കാന്‍ തമാശയ്ക്ക് എക്കാലക്‌സ് കുടിച്ച ശെല്‍വനു മുന്നില്‍ മരണം തമാശ കാണിച്ചില്ല. എക്കാലക്‌സ് കുടിച്ചൊരാള്‍ വളരെ കൂളായിട്ട് വണ്ടിയില്‍ കയറി ആശുപത്രിയിലേക്ക് പോവുകയും വൈകിട്ടോടെ വെള്ള പുതച്ച് വീട്ടുമുറ്റത്തെത്തുകയും ചെയ്തു.  
പക്ഷേ, നെല്‍വയലുകള്‍ വാഴയ്ക്കു വഴിമാറിയപ്പോള്‍ ആ സ്ഥാനം ഫ്യൂറഡാന്‍ കൈയ്യടക്കി.  ഒരുതരം കുത്തുന്ന മണം.  അതടിച്ചാലേ ഛര്‍ദ്ദിക്കാന്‍ തോന്നും.  എങ്ങനെയിത് വാരിത്തിന്ന് ആത്മഹത്യ ചെയ്യുന്നുവോ?  പക്ഷേ, മരണം മുന്നില്‍ കാണുന്നവര്‍ക്ക് അതിന്റെ ദുര്‍ഗന്ധം ഒരു പ്രശ്‌നമായിരുന്നില്ലായിരുന്നിരിക്കണം.  
മിക്ക വീടുകളിലും ഫ്യൂറഡാന്‍ സൂക്ഷിച്ചിരിന്നു.  വാഴകൃഷിക്ക് മാത്രമല്ല, തെങ്ങിന്റെ മണ്ടചീയല്‍, കൊമ്പന്‍ ചെല്ലി, ചെമ്പന്‍ ചെല്ലി തുടങ്ങിയ കീടങ്ങളെ തുരുത്താനും എന്തിനു പറയുന്നു എന്തിനുമേതിനും ഫ്യൂറഡാന്‍ വേണമായിരുന്നു.  കര്‍ഷകര്‍ക്ക് ഇതിന്റെ പേര് അത്ര വഴങ്ങുന്നതായിരുന്നില്ല.  അതുകൊണ്ടവര്‍ കുരുടാന്‍ എന്നു പറഞ്ഞു.  കണ്ടാല്‍ കുരുടനാണെങ്കിലും കുറച്ചു തരികള്‍ മതി ഒരു മനുഷ്യജീവന്‍ തീരാന്‍.
                    furdan murder.jpg
 
അക്കാലത്ത് കുരുടാന്‍ തിന്നവരാരും രക്ഷപെട്ടില്ല.  രക്ഷപെടണം, എന്നാല്‍ ആത്മഹത്യാശ്രമമാണെന്ന് തോന്നണം എന്നു വിചാരിച്ചവരൊക്കെ എലിവിഷം തിന്നു.  മരത്തില്‍ കെട്ടിത്തൂങ്ങി.  ചിലര്‍ കൊമ്പടിഞ്ഞുവീണു് രക്ഷപെട്ടു.  ചിലരങ്ങ് യമപുരി പൂണ്ടു.  

എട്ടോ ഒമ്പതോ പേര്‍ ആത്മഹത്യ ഒരു വര്‍ഷമുണ്ടായിരുന്നു.  അതിലൊരാള്‍ മാത്രമേ വീടിന്റെ ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയുള്ളു.  ബാക്കിയെല്ലാവരും കുരുടാന്‍ തിന്നാണ് ആത്മഹത്യചെയ്തത്.  മിക്കവരും ചെറുപ്പക്കാരായിരുന്നു.  മനസ്സിനൊട്ടും കരുത്തില്ലായിരുന്നിരിക്കണം.  
പത്താംക്ലാസ്സുകാരി പെങ്കൊച്ച് പ്രണയനൈരാശ്യത്താലാണ് കുരുടാന്‍ തിന്നത്.  മോളെന്തെങ്കിലും അവിവേകം ചെയ്‌തേക്കുമോ എന്ന് അച്ഛനുമമ്മയ്ക്കും ഭയമുണ്ടായിരുന്നു.  അതുകൊണ്ടാണ് അനിയത്തിക്കൊച്ചിനോട് ശ്രദ്ധിച്ചേക്കണേ എന്നു പറഞ്ഞ് അവര്‍ കാട്ടില്‍ ഇല്ലിവെട്ടാന്‍ പോയത്.  അനിയത്തി ശ്രദ്ധിച്ചിട്ടെന്താ?  മുറ്റത്തിനു താഴെ നിന്ന് അവള്‍ പുല്ലരിയുകയായിരുന്നു.  കുറച്ചു മുമ്പുവരെ ചേച്ചിയോടൊപ്പം ഉണ്ടായിരുന്നതാണ്.  ചേച്ചിയപ്പോള്‍ ഉരുളക്കിഴങ്ങും ഉള്ളിയും വറുത്തരച്ച കറിവെച്ചുകൊണ്ടിരിക്കുന്നത് കണ്ടിട്ടാണ് പുല്ലരിയാന്‍ പോയത്.  അപ്പോഴാണ് ഛര്‍ദ്ദിയുടെ ശബ്ദം.
അടുക്കളയില്‍ ഒരുപാത്രത്തില്‍ തേങ്ങ ചിരകയിതിനൊപ്പം ശര്‍ക്കര ചീകിയിട്ട് അതില്‍ കുരുടാന്‍ കുഴച്ചുവെച്ചിരുന്നു.  അവലു നനയ്ക്കുംപോലെ...അതില്‍ പകുതിയും അവള്‍ തിന്നിരുന്നു.
എന്നാ പണിയാ കാണിച്ചേ എന്ന അനിയത്തിയുടെ ചോദ്യത്തിനു മുന്നില്‍ ചേച്ചി ഉള്ളംകൈ നിവര്‍ത്തി കാണിച്ചു.  തിരസ്‌ക്കരിച്ചവന്റെ പേര് മൈലാഞ്ചി ഇട്ടുവെച്ചിരുന്നു.  

ഇങ്ങനെ ചെറുപ്പക്കാര്‍ പലവിധ കാരണത്തിലും ജീവനൊടുക്കാന്‍ കുരുടാനെ ആശ്രയിച്ചു കൊണ്ടിരുന്നു.  ചിലരുടെ മരണത്തിന് കാരണമെന്താണെന്ന് കുറച്ച് കുനുഷ്ടും കന്നായ്മയുമുള്ള നാട്ടുകാര്‍ക്ക് കണ്ടു പിടിക്കാനുമായില്ല.  പല കാരണങ്ങള്‍ പറഞ്ഞു. അവയൊന്നും പരസ്പരം ചേരുന്നവയായിരുന്നില്ല.  പുതിയ കഥ കിട്ടിയപ്പോള്‍ പഴയതു മറന്നു.

ഞങ്ങളുടെ വീട്ടിലുമുണ്ടായിരുന്നു ഫ്യൂറഡാന്‍.   തൂമ്പയും വെട്ടുകത്തിയും ചുറ്റികയും കൂടവും പിക്കാസുമൊക്കെ വെച്ചിരുന്ന മൂലയ്ക്കായിരുന്നു ആദ്യമൊക്കെ അതിന്റെ സ്ഥാനം.  പിന്നെയത് കുറേ നാളത്തേക്ക് കണ്ടില്ല.  തെങ്ങൊരുക്കാന്‍ ആളു വന്നപ്പോള്‍ അമ്മച്ചിയത് വിറകുപുരയില്‍ നിന്ന് എടുത്തുകൊണ്ടു വരുന്നത് കണ്ടു. പിന്നീടൊരിക്കല്‍ വിറകു പുരയില്‍ നിന്നല്ല പറമ്പില്‍ നിന്നാണ് കൊണ്ടു വരുന്നത് കണ്ടത്.  
പറമ്പിലെവിടെയോ കുഴിച്ചിട്ടിരിക്കുകയായിരുന്നു.  വളര്‍ന്നു വരുന്ന മക്കളുടെ ബുദ്ധി ഏതു വഴി തിരിയുമെന്ന് ആര്‍ക്കറിയാം?  അതുകൊണ്ട് ഒരു കരുതല്‍.  അത്രേം വിശ്വാസമായിരുന്നു ഞങ്ങളെ!

കുറച്ചുനാള്‍ മുമ്പ്് വയനാട്ടിലെ ഒരു വാഴത്തോട്ടില്‍ നിന്ന് ബന്ധുവായ പയ്യന്‍ പഴം തിന്നതേ ചുണ്ടും മുഖവും തടിച്ചുവീര്‍ത്ത് ചെറിയാന്‍ തുടങ്ങി.  
എന്തിനാണ് ഇത്രമേല്‍ വിഷം നമ്മുടെ പച്ചക്കറികളില്‍ തളിക്കുന്നത്?  
ജൈവ കീടനിയന്ത്രണ രീതികള്‍ നടപ്പിലാക്കിക്കൂടെ? 

ഇന്ന് മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുന്ന കീടനാശിനി തളിക്കല്‍..അത് എന്‍ഡോ സള്‍ഫാനോ ഫ്യൂറഡാന്‍, നുവാക്രോണ്‍ അങ്ങനെ പോകുന്നു.  ..

കുറച്ച് ഫ്യൂറഡാന്‍ തരികള്‍ കഴിച്ചാല്‍ മരണം നിശ്ചയമെങ്കില്‍ അവ ഉപയോഗിക്കുന്ന  ഭക്ഷ്യ വസ്തുക്കള്‍ കഴിച്ചാല്‍ എന്തായിരിക്കും ഫലം എന്നാലോചിച്ചു നോക്കു...