Thursday, May 24, 2007

ജാതി/മതം ഉണ്ടായിരിക്കണോ?

ടി*ഡി
ടി*ഡി എന്നാല്‍ സങ്കരയിനം തെങ്ങാണ്‌.
ഹാഫ്‌ ആന്റ്‌ ഹാഫ്‌ എന്ന വിളി കേള്‍ക്കേണ്ടി വന്നതായി വി.സി .ശ്രീജന്‍ ഈയാഴ്‌ച മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ എഴുതിയിരിക്കുന്നു(ജാതി ഉണ്ടായിരിക്കണം ജാതിഉറപ്പുതന്ന വൈകാരികലോകത്തെ ഉപേക്ഷിക്കാതിരിക്കലാണ്‌ നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ അഭികാമ്യമെന്ന്‌ വി.സി.ശ്രീജന്‍.).
ഭര്‍ത്താവടക്കം അടുപ്പമുളളവര്‍ ചിലപ്പെഴെങ്കിലും എന്നെ വിളിച്ച പേരായിരുന്നു ടി*ഡി. ചിലപ്പോള്‍ അമര്‍ഷവും മറ്റു ചിലപ്പോള്‍ ചിരിയുമുണര്‍ത്തി ആ വിളി. രണ്ടു മതങ്ങളില്‍പെട്ട മതാപിതാക്കളുടെ മക്കളില്‍ പലര്‍ക്കും ഈ വിളി കേള്‍ക്കേണ്ടി വന്നിരിക്കാം.
പതിനാലു വയസ്സുവരെ അമ്മയുടെ വീട്ടുകാരുമായിഅടുപ്പമുണ്ടാകാഞ്ഞതുകൊണ്ടും അച്ഛന്റെ വീട്ടുകാര്‍ ഒട്ടും യാഥാസ്ഥിതകരല്ലാഞ്ഞതുകൊണ്ടും കഠിനമായ മത വിചാരങ്ങളൊന്നും അക്കാലത്ത്‌ എനിക്കുണ്ടായില്ല. ഓര്‍മ തുടങ്ങുന്ന നല്ല കാലത്ത്‌ മറയൂരായിരുന്നതും നന്നായി എന്നു ചിന്തിക്കുന്നു ഇപ്പോള്‍. കാരണം അമ്മയുടെ ജോലിസ്ഥലത്ത്‌ അമ്മയൊടൊത്തുളള ആ നാളുകളില്‍ അമ്മ അച്ഛന്റെയോ അമ്മയുടെയോ മതവുമായി അടുപ്പിക്കാന്‍ യാതൊരു ശ്രമവും നടത്തിയില്ലെന്നു വേണം പറയാന്‍. അക്കാലത്ത്‌ ജാതി മതം എന്നത്‌ ഞങ്ങളുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ മാത്രമൊതുങ്ങി.
ആചാരപരമായ വ്യത്യാസങ്ങളും ഞങ്ങളെ തളര്‍ത്തിയില്ലെന്നു വേണം പറയാന്‍. പോലീസില്‍ നിന്നും വിരമിച്ച പിതാമഹന്‍ അദ്ദേഹത്തിന്‍റെ ഔദ്യോഗിക കാലയളവില്‍ പല ദേശങ്ങളിലായി മറ്റു സമൂഹവുമായി ബന്ധപ്പെട്ടു കൊണ്ടായിരുന്നു ജീവിച്ചത്‌. അതുകൊണ്ട്‌ ഓണവും വിഷുവും പെരുന്നാളും ക്രിസ്‌തുമസുമൊക്കെ ഞങ്ങളും കൊണ്ടാടി.
പക്ഷേ മുതിര്‍ന്നപ്പോള്‍ മതം-ജാതി ചിന്തകള്‍ എന്നെ വേട്ടയാടി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ മതത്തിന്റെയും പേരിന്റയും വരികള്‍ എന്നെ വല്ലാതെ പിടിച്ചുലച്ചു.
"ഞങ്ങള്‍ക്കിങ്ങനത്തെ പേരിട്ടതെന്തിനായിരുന്നെന്നായിരുന്നു? "
അമ്മയോടുള്ള ഒരു ചോദ്യം.
"മതം തിരിച്ചറിയിക്കുന്ന പേര്‌ ഞങ്ങള്‍ക്കുണ്ടാവണമെന്ന്‌ ആര്‍ക്കായിരുന്നു നിര്‍ബന്ധം?"
സ്വന്തം തിരഞ്ഞെടുപ്പായിരുന്നെങ്കിലും അച്ഛന്റെ വീട്ടുകാര്‍ അമ്മയെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്‌തിരുന്നു. ആ സ്‌നേഹത്തിനു മുന്നിലാണ്‌ അവരുടെ ഇഷ്‌ടത്തിന്‌ മക്കള്‍ക്ക്‌ പേരിട്ടപ്പോള്‍ തടയാഞ്ഞത്‌.
"ജാതി തിരിച്ചറിയുന്ന പേര്‌ നിങ്ങള്‍ക്ക്‌ ഇടരുതെന്നുണ്ടായിരുന്നു....പക്ഷേ ..."അമ്മ പറഞ്ഞു.
എന്നാല്‍, ഞങ്ങളെ വീട്ടില്‍ മറ്റു പേരുകള്‍ വിളിച്ചു. അതും പക്ഷേ, അമ്മയും അച്ഛനുകൂടി ഇട്ട പേരുകളായിരുന്നില്ല.
ഞങ്ങള്‍ മുതിര്‍ന്നു വന്നപ്പോള്‍ അത്രയും നാളില്ലാതിരുന്ന വേവലാതി അമ്മക്കുണ്ടായി. മൂന്നു പെണ്‍കുട്ടികളാണ്‌. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തില്‍ പുരുഷന്റെ മതത്തിന്‌, പുരുഷന്റെ വീട്ടുകാര്‍ക്കൊപ്പം നില്‌ക്കേണ്ട ഗതികേടില്‍ കാലാന്തരത്തില്‍ അമ്മയും മാറുകയായിരുന്നു എന്ന്‌ മനസ്സിലാക്കുന്നു. അല്ലെങ്കില്‍ സ്വസമുദായത്തില്‍ നിന്ന്‌ അവഗണിച്ചിരുന്നോ?
ആ അവഗണനകളെ പുല്ലുപോലെ വലിച്ചെറിയാന്‍ പ്രാപ്‌തിയുണ്ടായിരുന്നിട്ടും മുതിരുന്ന മക്കളെ കണ്ട്‌ അമ്മ ശങ്കിച്ചു.
ഇവരെ ആരുടെ കൈയ്യിലേല്‌പ്പിക്കും.....
സുന്ദരമോഹന സ്വപ്‌നങ്ങളൊന്നും കുഞ്ഞായിരിക്കുമ്പോഴെനിക്കില്ലായിരുന്നു. വിവാഹം സങ്കല്‌പമായിരുന്നില്ല. പ്രണയത്തിനുപോലും വലിയ പ്രാധാന്യം കൊടുക്കാന്‍ എനിക്കു കഴിഞ്ഞില്ല. അതിനു പിന്നില്‍ മറ്റൊരു കഥയാണ്‌. എന്റെ വിവാഹം അവിചാരിതവും അപ്രതീക്ഷിതവുമായ ഒത്തുവരവായിരുന്നു എന്നു ചിന്തിക്കാനിഷ്ടപ്പെടുന്നു.
ചെറുപ്പം മുതല്‍ അച്ഛന്റെയോ അമ്മയുടേയോ മതത്തിനോട്‌ പ്രത്യേകിച്ചൊരു മമതയും തോന്നിയില്ല. എന്നാല്‍ ഈ രണ്ടു മതത്തെയും അടുത്തറിയാന്‍ ശ്രമിച്ചിട്ടുണ്ട്‌. ബോധപൂര്‍വ്വം തന്നെ.
ഞാനേറെ ബഹുമാനിക്കുന്ന്‌ അദ്ധ്യാപകരില്‍ ഒരാള്‍ മറയൂര്‍ ഗവ. എല്‍. പി. സ്‌കൂള്‍ പ്രധാനാദ്ധ്യപികയായിരുന്ന അമ്മിണി ടീച്ചറാണ്‌. മൂന്നാംക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ ടീച്ചര്‍ പറഞ്ഞ ഒരുകാര്യമുണ്ട്‌.
-നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ അമ്പലം കാണുമ്പോള്‍, പള്ളികാണുമ്പോള്‍, മോസ്‌ക്കു കാണുമ്പോള്‍ ശിരസ്സു നമിക്കുക.-
നല്ല വശങ്ങളെ ഉള്‍ക്കൊളളുകയും ചീത്തവശങ്ങളെ തിരസ്‌ക്കരിച്ചും മുന്നോട്ടു പോവുക. ചില നീക്കുപോക്കുകള്‍ ആവശ്യമായി വരുമ്പോള്‍ അതനുസരിച്ച്‌ നീങ്ങുക- കുടുംബത്തില്‍, സമൂഹത്തില്‍ ജീവിച്ചുപോകാന്‍ അത്യാവശ്യമാണ്‌ ചില നീക്കു പോക്കുകള്‍ എന്നു മനസ്സിലാക്കിക്കഴിഞ്ഞു ഇപ്പോള്‍.
രണ്ടിടത്തും യാഥാസ്‌തഥിതികര്‍ അംഗീകരിക്കാതിരിക്കുന്ന സ്ഥിതിയുമുണ്ട്‌. കാരണം തനി രക്തമല്ലല്ലോ.....
ഏതാണ്‌ തനി രക്തം?
എന്താണ്‌ അതുകൊണ്ടുള്ള പ്രയോജനം?
മറ്റൊരു അദ്ധ്യാപകന്റെ വാക്കുകള്‍ കടമെടുത്താല്‍ -നായരും നായരും, നമ്പൂതിരീം നമ്പൂതിരീം, മുസ്ലീമും മുസ്ലീമും, ക്രസ്‌ത്യാനിയും ക്രസ്‌ത്യാനിയും തമ്മില്‍ മാത്രം ബന്ധമായല്‍ വിപ്ലവം എവിടെയുണ്ടാവും? പരിണാമം എവിടെ സംഭവിക്കും?_
ആ വാക്കുകളെന്നെ തണുപ്പിക്കുന്നു.
കളിവാക്കായി പറയുന്നു എങ്കിലും ടി*ഡി ആയതില്‍ സന്തോഷിക്കുന്നു.
വവ്വാലിനു മറ്റുള്ളവര്‍ നല്‌കിയ നിര്‍വ്വചനങ്ങളെക്കാള്‍ റഫീക്ക്‌ അഹമ്മദ്‌ നല്‌കിയ അര്‍ത്ഥത്തില്‍ വായിക്കാന്‍ ഞാനുമിഷ്‌ടപ്പെടുന്നു.
കിളിയുമല്ല ഞാന്‍, മൃഗവുമായില്ല
ചരിത്രമല്ല ഞാന്‍ കഥയുമായില്ല
കിനാവില്‍ നേരത്താണുണര്‍ന്നിരുന്നത്‌
ഉറങ്ങിപ്പോയതോ പകല്‍ വെളിച്ചത്തില്‍.......
ശ്രീജനും മാതൃഭൂമിക്കും നന്ദി.

6 comments:

Myna said...

രണ്ടിടത്തും യാഥാസ്‌തഥിതികര്‍ അംഗീകരിക്കാതിരിക്കുന്ന സ്ഥിതിയുമുണ്ട്‌. കാരണം തനി രക്തമല്ലല്ലോ.....

ഏതാണ്‌ തനി രക്തം?
എന്താണ്‌ അതുകൊണ്ടുള്ള പ്രയോജനം?

മറ്റൊരു അദ്ധ്യാപകന്റെ വാക്കുകള്‍ കടമെടുത്താല്‍ -നായരും നായരും, നമ്പൂതിരീം നമ്പൂതിരീം, മുസ്ലീമും മുസ്ലീമും, ക്രസ്‌ത്യാനിയും ക്രസ്‌ത്യാനിയും തമ്മില്‍ മാത്രം ബന്ധമായല്‍ വിപ്ലവം എവിടെയുണ്ടാവും? പരിണാമം എവിടെ സംഭവിക്കും?_

Ajith Pantheeradi said...

നന്നായി എഴുതിയിട്ടുണ്ട് , പക്ഷേ അവസാനം ഇത്തിരി confusion ആയില്ലേ എന്നൊരു സംശയം

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

അവസാനം ഇഷ്ടപ്പെടുന്നു ടി*ഡി എന്ന് മാത്രേയുള്ളൂ!! വേണ്ടാന്നോ വേണംന്നോ ഒന്നു തറപ്പിച്ചു പറഞ്ഞേ...

Sathees Makkoth | Asha Revamma said...

സ്നേഹമുള്ളിടത്ത് ഇതൊന്നുമൊരു പ്രശ്നവുമാവില്ല.
പോസ്റ്റ് നന്നായി.

G.MANU said...

good one

Pramod Nair said...

Very well written..Keep writing.

I think your email ID given in the profile is not working. Susmesh mentioned about your blog and I am regular reader now.

-Pramod