Monday, November 21, 2011

ന്യൂഏജ് ഐക്കണ്‍ ഡി യൂത്ത്




രണ്ടുമൂന്നുമാസം മുമ്പാണ്. ന്യൂഏജ് പത്രത്തില്‍ നിന്നൊരു വിളി.  കേരളീയ യുവത്വത്തിന്റെ മികവും മിഴിവും തേടി അവര്‍ വായനക്കാര്‍ക്കിടയില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ ആദ്യത്തെ നൂറുപേരിലൊരാളായി ഇവളെ തെരഞ്ഞെടുത്തിരിക്കുന്നത്രേ! ജോലിത്തിരക്കിനിടയിലായിരുന്നതുകൊണ്ട് എന്താ പറഞ്ഞത് എന്ന് വ്യക്തമായില്ല.  തിരക്കൊഴിഞ്ഞപ്പോള്‍ വിളിച്ചപ്പോഴാണ് മനസ്സിലാവുന്നത്.  ഇന്നവേറ്റീവ്, ഇനീഷ്യേറ്റീവ്,  ലീഡര്‍ഷിപ്പ് എന്നീ ത്രയമാനദണ്ഡങ്ങലില്‍ കേന്ദ്രീകരിച്ചാണ് യുവപ്രതിഭകളെ കണ്ടെത്തിയത് എന്ന് ന്യൂഏജിലെ അഭിലാഷ് പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞെട്ടി.  എന്ത് ലീഡര്‍ഷിപ്പ്, എന്ത് ഇനിഷ്യേറ്റീവ്,എന്ത് ഇന്നവേറ്റീവാണ് ഈ വായനക്കാര്‍ എന്നില്‍ കണ്ടത്?  ആളുമാറിയോ?  സംശയമായിരുന്നു. 

എന്തായാലും സംശയം മാറാന്‍ www.newageicon.com എന്ന സൈറ്റ് SMS ചെയതുതന്നു.  എന്റെ ഒരു പ്രൊഫൈല്‍ വേണം. അതിനാണ് വിളിച്ചത്.  PSC പരീക്ഷയ്ക്ക് അപേക്ഷ പൂരിപ്പിക്കുകയല്ലല്ലോ വേണ്ട യോഗ്യതകള്‍ തെ
ളിയിക്കാന്‍..അവനവനെക്കുറിച്ച് എന്തു പറയാനാണ്?
ആരാണ് എന്ന ചോദ്യത്തിന് ബാങ്ക് ക്ലര്‍ക്ക് എന്നാണ് പലപ്പോഴും ഉത്തരം ( ഒരു തൊഴിലാളിയായ സ്ത്രീ!-വീട്ടില്‍ ചുമ്മാ ഇരിക്കുവാന്ന് തോന്നേണ്ട )

അഭിലാഷിനോട് തുറന്നു പറയുകയും ചെയ്തു ഒരു പ്രൊഫൈല്‍ ഉണ്ടാക്കുക പ്രയാസമാണെന്ന്.  
എത്രയോ ബാങ്ക് ക്ലാര്‍ക്കിനിടയില്‍ ICON D' YOUTH ല്‍    Star 100 ആവണമെങ്കില്‍ അതു ഗുമസ്തപ്പണിയുടെ സംഭാവനയല്ല. അതുകൊണ്ട് ഇങ്ങനെ എഴുതി. 

Blogger.  Sarpagandhi.blogspot.com
editer of www.nattupacha.com online magazine

 Doing "Pinmozhi"  column in Mathrubhumi online .
Wrote in various malayalam weeklies & newspapers

 അവരത് തിരുത്തലോടെ കൊടുത്തു. 

അടുത്ത അത്ഭുതം അറിഞ്ഞു Super 50 യിലുണ്ടത്രേ!
അപ്പോഴത് വോട്ടിനിട്ടിരിക്കുന്നു.  49 പേരും ഐക്കണ്‍ ആണെന്നതില്‍ സംശയമില്ല.  മാത്രമല്ല ഭൂരിപക്ഷം പേരും ബിസിനസ്സ് മേഖലയിലുള്ളവര്‍.  സ്വാഭാവികമായും തോന്നാവുന്നൊരു കാര്യമുണ്ട്.  ന്യൂഏജ് ഒരു ബിസിനസ്സ് പത്രമാണെങ്കില്‍ അവിടെ വരുന്നവരും അവര്‍ തന്നെ..അങ്ങനെ വിട്ടു കളഞ്ഞതാണ്.  അപ്പോഴാണറിയുന്നത് CLUB 25. ഇതെന്തൊരു മറിമായം.  അഭിലാഷ് ഇടയ്ക്കു വിളിക്കുന്നുവെന്നല്ലാതെ ഒന്നോ രണ്ടോ സുഹൃത്തുക്കള്‍ ഇങ്ങനൊരു സംഭവം നടക്കുന്നതറിഞ്ഞിട്ടുണ്ട്.  ആരോടും പറയാന്‍ തോന്നിയില്ല.  ഓണ്‍ലൈനില്‍ അടുപ്പമുള്ള രണ്ടുമൂന്നുപേര്‍ക്ക്  ലിങ്ക് അയച്ചുകൊടുത്തു.  സുഹൃത്ത് എന്നു പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ എന്നോര്‍ത്ത്.  

അവിടെ സംഭവിച്ചതെന്തെന്ന് ഇന്നുമെനിക്കറിയില്ല. DIOMOND 10 ല്‍ എത്തിയിരിക്കുന്നു.  അപ്പോള്‍ ന്യൂഏജിലെ സെബിന്‍ വിളിച്ച് അണ്ണാഹസാരെയക്കുറിച്ചോ സോഷ്യല്‍ നെറ്റ് വര്‍ക്കിനെക്കുറിച്ചോ ഓണ്‍ലൈന്‍ വിപ്ലവങ്ങളെക്കുറിച്ചോ ഏതാണ്ടൊക്കെ ചോദിച്ചു.  അതിനൊക്കെ മറുപടിയും പറഞ്ഞു.  
ഒരാഴ്ചകഴിഞ്ഞ് മാതൃഭൂമി പത്രത്തിലെ കേട്ടതും കേള്‍്‌ക്കേണ്ടതും എന്ന കോളത്തില്‍ മൈന ഉമൈബാന്‍ പറഞ്ഞതായിട്ട് ഒരു വരി വന്നു. തിരുവനന്തപുരം മുതലുള്ള സുഹൃത്തുക്കള്‍, വീട്ടുകാര്‍ വിളിച്ചു ചോദിക്കുമ്പോഴാണ് സംഭവം ഞാനറിയുന്നത്. ഇതെവിടെ പറഞ്ഞതാ എന്ന ചോദ്യത്തിന് കുറേ ആലോചിക്കേണ്ടി വന്നു ഉത്തരം പറയാന്‍.  ന്യൂഏജില്‍ അത് ലേഖനമായോണോ ഇന്‍രര്‍വ്യൂ ആയാണോ വന്നത് എന്ന് ഇന്നും എനിക്കറിയില്ല.  അതെന്തായാലും മാതൃഭൂമിക്കു കിട്ടിയിരിക്കുന്നു എന്നും അവരതിലെ ഒരു വാചകം എടുത്തുകൊടുത്തു എന്നും മനസ്സിലായി.  

അവസാനത്തെ പത്തുപേരില്‍ എന്റെ പ്രൊഫൈല്‍ വളരെ വീക്കാണ്..വിശദമായി എഴുതിത്തരൂ എന്ന് പറഞ്ഞപ്പോഴും ഞാന്‍ വീക്കായി.  എന്തെഴുതാന്‍ ?
പഠിച്ച സ്‌കൂളുകളുടെ പേരോ? പാരലല്‍ കോളേജടക്കമുള്ള കോളേജുകളുടെ പേരോ?  ഏതിനൊക്കെ തേഡ്ക്ലാസ്സുമുതല്‍ റാങ്കുവരെ കിട്ടിയെന്നോ?  ഏതൊക്കെ സ്ഥാപനങ്ങളില്‍ അംഗമാണെന്നോ?  ഇപ്പോള്‍ എന്തൊക്കെ ചെയ്തുകൊണ്ടിരിക്കുന്നുവെന്നോ?  
മാത്രമല്ല വി റ്റി ബല്‍റാം ഒഴികെ ബാക്കിയെല്ലാവരും കമ്പനി ഉടമകള്‍..അവര്‍ക്കിടയില്‍ ------?  
എന്റെ ആശങ്ക ഒരു സുഹൃത്തിനോട് പങ്കുവെച്ചപ്പോള്‍ മൈന ആരെന്നയുന്നവര്‍ക്ക് പേരുമാത്രം മതി.  ആരും പ്രൊഫൈലു വായിച്ചിട്ടല്ല.  

എന്തായാലും ഇതൊരു മത്സരമായിരുന്നെന്നു വിചാരിക്കുന്നില്ല. സൗഹൃദമത്സരവുമായിരുന്നില്ല.  അവസാനം ആദ്യത്തെ പത്തുപേരില്‍ ഏഴാമത്തെ ആളായിരുന്നു ഇവള്‍.  
പ്രൗഢഗംഭീരമായ ചടങ്ങില്‍ വെച്ച് ഐക്കണ്‍ ഡി യൂത്ത് 2011 നെ പ്രഖ്യാപിക്കുകയും മറ്റുള്ളവരെ ആദരിക്കുകയും ചെയ്തു.  


ഐക്കണ്‍ ഡി യൂത്തായി തെരഞ്ഞെടുക്കപ്പെട്ടത് സോഹന്‍ റോയ് ആയിരുന്നു.  Aries Group, CEO ആയ സോഹന്‍ റോയ് ബഹുമുപ്രതിഭയാണ്. തൊഴിലുകൊണ്ട് നേവല്‍ ആര്‍ക്കിടെക്ട്. എന്നാല്‍ നവംബര്‍ 25 ന് പ്രദര്‍ശനത്തിനൊരുങ്ങുന്ന വാര്‍ണര്‍ ബ്രദേഴ്‌സിന്റെ DAM 999 എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംവിധായകനാണ് അദ്ദേഹം. റിലീസിനു മുമ്പുതന്നെ ഓസ്‌ക്കാര്‍ ലൈബ്രറിയില്‍ സ്ഥാനം കണ്ടെത്തിക്കഴിഞ്ഞ തിരക്കഥ. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച താന്‍ കണ്ട ദുസ്വപ്‌നമാണ് ഈ സിനിമയിലെത്തിച്ചത് എന്നദ്ദേഹം ഇവിടെ പറയുന്നു.   

എനിക്ക് ബോധ്യമായ ഒരു ദുരന്തം ചൂണ്ടിക്കാണിക്കുന്നു; അതില്‍ ദേശവും കാലവും മനുഷ്യരും പ്രകൃതിയും പ്രണയവും കലയും എല്ലാം ഒന്നുചേര്‍ന്നു' ഈ സിനിമകണ്ട് ലോകത്തിന് മനസ്സിലായിട്ടും നമ്മുടെ ഏമാന്മാര്‍്ക്ക ബോധ്യം വന്നില്ലെങ്കില്‍?  -സോഹന്‍ പറയുന്നു.

സോഹന്‍ റോയിക്ക് എല്ലാ ആശംസകളും നേരുന്നു.  അഭിനന്ദനങ്ങള്‍

ഇനി, ഈ പ്രതിഭകളുടെ കൂട്ടത്തില്‍ ഇവള്‍ എങ്ങനെ എത്തി എന്ന ചോദ്യത്തിനുത്തരം ബ്ലോഗര്‍മാര്‍, ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍, പ്രിയപ്പെട്ട വായനക്കാര്‍, എപ്പോഴും ഒപ്പം നിന്നവര്‍ ....എങ്ങനെയാണ് നന്ദി പറയുക?  ആരോടൊക്കെയാണ് പറയുക? ആരാണെന്നെ ഇവിടെവരെ എത്തിച്ചതെന്ന് എങ്ങനെ അറിയാന്‍ കഴിയും?  
അറിയില്ല.
നന്ദി. ഒരായിരം നന്ദി.


Friday, November 11, 2011

പാമ്പിന്റെ വായ്‌നാറ്റം


സന്ധ്യാസമയത്ത് കപ്പ പുഴുങ്ങുന്ന മണം വരുമ്പോള്‍ പാമ്പു വായ തുറക്കുന്നതാണെന്ന് കേട്ടിട്ടുണ്ട്. നേരാണോ?


വഹീദ എന്ന സുഹൃത്ത് കഴിഞ്ഞ ദിവസം Facebook Wall  ചോദിച്ച സംശയം ഇതായിരുന്നു


ഇതു ഞാനും കേട്ടിട്ടുണ്ട്.  പലപ്പോഴും ഈ മണം അനുഭവിച്ചിട്ടുമുണ്ട്.  അപ്പോഴൊക്കെ നേരായിരിക്കുമോ പാമ്പു വാപൊളിച്ചതാവുമോ എന്നൊക്കെ സംശയിച്ചിട്ടുമുണ്ട്.  ഇത്തിരിപ്പോന്ന ചാഴിയുടെ ഗന്ധം എത്ര ദൂരനിന്നെ നമുക്കറിയാന്‍ കഴിയുന്നു.  നച്ചെലി കുറച്ചു ദൂരെ കൂടി പോയാലും ഇതേ അനുഭവമാണ്.  അതുകൊണ്ടൊക്കെ ചിലപ്പോള്‍ സത്യമാവാം എന്നു വിചാരിച്ചു.

കുറേ മുതിര്‍ന്നശേഷം തന്നെ ഒരു സന്ധ്യക്ക് വീട്ടിലേക്കുള്ള ഇടവഴിയുലൂടെ നടക്കുമ്പോള്‍ കപ്പ പുഴുങ്ങിയ മണം അനുഭവപ്പെടുകയും പിറ്റേന്നു കാലത്ത് അതേ സ്ഥലത്തുവെച്ച് ഒരു പാമ്പിനെ കാണുകയും ചെയതത് ഈ വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയതിട്ടുണ്ട്.

എന്നാല്‍, ഈ അടുത്തകാലത്ത് യുറീക്കയില്‍ (ശാസ്ത്ര സാഹിത്യദൈ്വവാരിക) മൂര്‍ഖന്‍ പാമ്പിന്റെ വായ്‌നാറ്റം മാറി! എന്ന പേരില്‍ ഒരു ലേഖനം വായിച്ചു.  അരീക്കോടുകാരനായ് സി സുബ്രമണ്യന്റേതായിരുന്നു ആ ലേഖനം.  അതില്‍ അദ്ദേഹത്തിനോട് ഒരു അപ്പൂപ്പന്‍ പറയുന്നതിങ്ങനെ
' അത് സര്‍പ്പത്തിന്റെ മാളത്തില്‍ നിന്നാ സാറേ.  പാമ്പിന്റെ മലത്തിന്റെ നാറ്റമാണത്.'
' ഈ മണമുള്ള ഒരിടത്തുനിന്ന് മാളം കിളച്ച് ഒരു മൂര്‍ഖനെ പിടിച്ചിട്ടുണ്ടെന്നേയ്'

മനസ്സ് അസ്വസ്ഥമായ അദ്ദേഹം ഉടനെ പ്രൊഫ. ബാലകൃഷ്ണന്‍ ചെറൂപ്പയെ വിളിച്ച് ഇക്കാര്യം പറയുന്നു.
'  പാമ്പിന്റെ വായയ്ക്ക് എന്തായാലും ഈ ഗന്ധം വരാന്‍ സാധ്യതയില്ല.  കാരണം പാമ്പ് ഇരയെ ചവച്ചരയ്ക്കുന്നില്ലല്ലോ?' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.  പക്ഷേ, മൂര്‍ഖന്‍ പാമ്പിന്റെ വായ്‌നാറ്റം എന്തുകൊണ്ടെന്ന് അദ്ദേഹത്തിനും പറയാനായില്ല.

സി സുബ്രമണ്യന്‍ മാഷുടെ വീടിനടുത്തു നിന്ന് ഒരു സന്ധ്യക്ക് വീണ്ടും ഈ ഗന്ധം...അദ്ദേഹം ടോര്‍ച്ചുമെടുത്ത് അന്വേഷണം തുടങ്ങി.  ഒരുപാടുനേരം തിരഞ്ഞിട്ടും പാമ്പിന്റെ മാളമൊന്നും കാണാഞ്ഞ് തിരച്ചില്‍ നിര്‍ത്തി മടങ്ങുമ്പോഴാണ് ടെറിയൊരു കമ്പില്‍ പറ്റിപ്പിടിച്ചു വളരുന്ന വള്ളിയുടെ കൊച്ച് പൂങ്കുലകളിലേക്ക് ശ്രദ്ധ പതിഞ്ഞത്.  അടുത്ത് ചെന്ന് മണത്തു നോക്കി.  അത്ഭുതം.  പത്തുനാല്പതു വര്‍ഷമായി ഭയപ്പെടുത്തുകയും അലട്ടുകയും ചെയ്ത ചോദ്യത്തിന്റെ ഉത്തരമായിരുന്നു അതെന്ന് അദ്ദേഹമെഴുതുന്നു.
വള്ളിയേതെന്ന് പിറ്റേന്നു തന്നെ തിരിച്ചറിയുന്നു.



പാടവള്ളിയാണത്.  ചെറുപൂക്കളില്‍ പരാഗണവുമായി ബന്ധപ്പെട്ട് ഈ ഗന്ധത്തിന് പങ്കുണ്ടാവണം.  അറിയുന്നവര്‍ പങ്കുവെയ്ക്കുമല്ലോ..

പാടവള്ളി താളിയായി ഉപയോഗിക്കാറുണ്ട്.  പാടത്താളിക്കിഴങ്ങ് വിഷത്തിനും ചര്‍മരോഗങ്ങള്‍ക്കും രക്തശുദ്ധിക്കും ഉപയോഗിച്ചു വരുന്നു.

 Botanical Name—  Cyclea peltata
. Family- MENISPERMACEAE.

വേരില്‍ ടെട്രാന്‍ഡ്രിനോട് സാദൃശ്യമുള്ള രണ്ട് ആല്‍ക്കലോയിഡുകളും ബര്‍മന്നലൈന്‍ എന്ന ആല്‍ക്കലോയിഡും അടങ്ങിയിരിക്കുന്നു.  വേരിന്മേല്‍ തൊലിയില്‍ നിന്നും ഹയാറ്റിന്‍, സിസാമിന്‍, പരീരിന്‍ എന്ന ആല്‍ക്കലോയിഡുകള്‍ വേര്‍തിരിച്ചിട്ടുണ്ട്.


ഏതായാലും പാമ്പിന്റെ വായ്‌നാറ്റം മാറിയെന്നു വിശ്വസിക്കാം.
സി. സുബ്രമണ്യന് നന്ദി പറയാം.  അന്വേഷണ ബുദ്ധിയെ അഭിനന്ദിക്കാം.  കാരണം വലിയൊരു അബദ്ധ ധാരണയാണല്ലോ ഇല്ലാതാക്കിയത്.

*                        *                               *


 ഇതുവായിച്ച കോഴിക്കോട് ആര്‍. കെ മിഷന്‍ സ്‌കൂളിലെ അധ്യാപകനായ  ഉണ്ണികൃഷ്ണന്‍ മാഷ് ഒരു കാര്യം ശ്രദ്ധയില്‍ പെടുത്തിയതു കൂടി പങ്കുവെയ്ക്കുന്നു.  അദ്ദേഹം എട്ടുകൊല്ലത്തോളം പാമ്പുകളെ വളര്‍ത്തിയിട്ടുള്ളതും പാമ്പുകളെപ്പറ്റി ആധികാരികമായി പറയാന്‍ കഴിയുന്ന ആളുമാണ്.   പാമ്പുകളുടെ വായ് തുറന്നു മണത്താലും പ്രത്യേകിച്ച് മണമൊന്നുമില്ലെന്നാണ്്്് അദ്ദേഹം പറയുന്നത്്.  എന്നാല്‍, അവയുടെ വിസര്‍ജ്ജ്യത്തിന് ശീമക്കൊന്നയുടെ വാടിയ ഇലയുടെ മണമുണ്ടെന്നാണ്.  ഏതാണ്ട് കപ്പപുഴുങ്ങിയ മണത്തോട് സമാനമായതു തന്നെ.  ആ മണം ഏതാണ്ട് പത്തുമീറ്റര്‍ അകലെ നിന്നു തന്നെ തിരിച്ചറിയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.  എങ്കിലും സന്ധ്യാസമയത്തു മാത്രമായിട്ടുള്ള മണമാണെങ്കില്‍ ഏതെങ്കിലും പൂവിന്റേതാവാനാണ് സാധ്യത എന്നും പറഞ്ഞു.  മിക്ക പൂമൊട്ടുകളും വിടരുന്നത് സന്ധ്യക്കാണല്ലോ...
പറഞ്ഞു വന്നത് കപ്പ പുഴങ്ങിയ മണമോ പപ്പടം ചുട്ടമണമോ ശീമക്കൊന്നയുടെ ഇലയുടെ മണമോ ഒക്കെ പാടവള്ളിയുടെ ഗന്ധം മാത്രമാവണമില്ല.  പാമ്പിന്റെ സാന്നിദ്ധ്യവുമാവാം.  തെറ്റിദ്ധാരണ മാറിക്കിട്ടി എന്നാശ്വസിക്കാമോ എന്തോ?





Wednesday, November 9, 2011

'മഞ്ഞവെയില്‍ മരണങ്ങളി'ലൂടെ

ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്ത പുസ്തകമേതെന്ന് ചോദിച്ചാല്‍ ഒറ്റ മറുപടിയേയുണ്ടാവൂ ബെന്യാമിന്റെ ' മഞ്ഞവെയില്‍ മരണങ്ങള്‍'. 

നൂറുകൂട്ടം കാര്യങ്ങള്‍ക്കിടയില്‍ ഒറ്റയിരുപ്പെന്നു പറഞ്ഞാല്‍ ശരിയാവില്ല. പക്ഷേ, നേരം വെളുത്ത് ജോലിക്കുപോണോല്ലോ എന്ന സങ്കടത്തോടെയാണ് രാത്രി ഒരുമണിയോടെ പുസ്തകമടച്ചുവെച്ചത്. നേരം വെളുത്താല്‍ ബാക്കികൂടി തീര്‍ക്കണമെന്നൊക്കെയായിരുന്നു അപ്പോള്‍ ചിന്തിച്ചത്. പക്ഷേ, വീട്ടുജോലി്ക്കിടെ പറ്റിയില്ല. എന്നാലോ ഓഫീസിലേക്ക് പോകാന്‍ ബസ്സില്‍ കയറി ഒരു സീറ്റുകിട്ടിയപ്പോഴെ ചെയ്ത പരിപാടി മൊബൈലില്‍ Google ല്‍ Diego Garcia കണ്ടുപിടിക്കുകയായിരുന്നു. പക്ഷേ, അന്ത്രപ്പേറിനെ അവിടെ കണ്ടെത്താനായില്ല. 

 പുസ്തകം വായിച്ചു തീര്‍ന്നിട്ടും ഇതൊക്കെ തന്നെയാണ് ചെയ്തത്. അന്ത്രപ്പേര്‍ എന്ന് മലയാളത്തില്‍ Search ചെയ്തപ്പോള്‍ ആലപ്പുഴയിലെ ഏതൊക്കെയോ അന്ത്രപ്പേര്‍ ചരമവാര്‍ത്തകളിലേക്കാണ് പോയത്. 

ആടുജീവിതവും ഈ നോവലും തമ്മില്‍ ഒരു സാമ്യവുമില്ല എന്നു തന്നെ പറയേണ്ടി വരും. എന്നാലോ ഓരോ പേജും നമ്മളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തും. ഇടയ്‌ക്കെവിടെനിന്നൊക്കെയോ ടി ഡി രാമകൃഷ്ണന്റെ ' ഫ്രാന്‍സിസ് ഇട്ടിക്കോര'യുടെ മണം വരും. അതുപക്ഷേ, അടുത്തു കാറ്റിന് പോവുകയും ചെയ്യും.

 എഴുത്തുകാരനായ ബെന്യമിന്‍ തന്നെയാണ് ഇതിലെ ഒരു പ്രധാന കഥാപാത്രം. നോവലിനുള്ളിലെ മറ്റൊരു നോവല്‍. നോവലിസ്റ്റ് ആകാന്‍ മോഹിച്ച ഡീഗോ ദ്വീപു നിവാസിയായ അന്ത്രപ്പേര്‍ തന്റെ നോവല്‍ അല്ലെങ്കില്‍ ആത്മകഥയുടെ ഒരുഭാഗം ബെന്യാമിന് അയച്ചുകൊടുക്കുന്നു. തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കു വേണ്ടി് ബെന്യമിനും സംഘവും നടത്തുന്ന അന്വേഷണം ഒരു ഭാഗത്ത്..സെന്തിലിന്റെ കൊലപാതകം അന്വേഷിച്ചു നടക്കുന്ന അന്ത്രപ്പേര്‍ മറ്റൊരിടത്ത്. ഒരിക്കല്‍ കിട്ടിയപോലാവില്ല മറ്റൊരിക്കല്‍ നോവല്‍ ഭാഗങ്ങള്‍ കിട്ടുന്നത്. ബ്ലോഗ്, ഓര്‍ക്കുട്ട്, ഫേസ്ബുക്ക് എല്ലാം ഇവിടുണ്ട്. ബെന്യാമിനും സുഹൃത്തുക്കളും ഉള്‍പ്പെടുന്ന വ്യാഴച്ചന്തയില്‍ ബ്ലോഗര്‍ നട്ടപ്പിരാന്തനും അംഗമാണ്.

 ഡീഗോ ഗാര്‍ഷ്യയുടെ ചരിത്രവും വര്‍ത്തമാനവും, അന്ത്രപ്പേര്‍ കുടുംബത്തിന്റേയും സെന്തിലിന്റെ മരണത്തിന്റേയും എല്ലാംകൂടി ഉപ്പും മുളകും പുളിയും മധുരവുമെല്ലാ്ം പാകത്തിന്...ഇതൊക്കെ സത്യമോ ഭാവനാസൃഷ്ടിയോ എന്നൊക്കെ തോന്നിപ്പോകും. എല്ലാം നേരുമാത്രമാണ് എന്ന് നൂറുവട്ടം തോന്നിപ്പോകും. എന്തുമാകട്ടെ, കഥ പറയുന്നതില്‍ അര്‍ത്ഥമില്ല. അത് വായിച്ചുതന്നെ അനുഭവിക്കണം.


വാക്കുകള്‍ ചിലനേരത്ത് അമ്പരപ്പിക്കുന്നു.  കല്ലറയ്ക്കരുകില്‍ പോയ ഒരാളുടെ ചിന്തകള്‍ നോക്കു.  ( കല്ലറയ്ക്കുള്ളിലുള്ളവളുടെ പേര് ഇവിടെ അവള്‍ എന്നാക്കുന്നു)
ഇളക്കിയ മണ്ണില്‍ ചെറുചെടികള്‍ നാമ്പു നീട്ടിയിരിക്കുന്നു.  സിമന്റ് സ്ലാബില്‍ പായലിന്റെ കണികകള്‍ പച്ചപിടിച്ചു തുടങ്ങിയിരിക്കുന്നു.  ലോകം കാണാനുള്ള ആര്‍ത്തിയില്‍ അവള്‍ കല്ലറയ്ക്കു പുറത്തേക്ക് എത്തിനോക്കുകയാണെന്നാണ് എനിക്ക് തോന്നിയത്.  കുഞ്ഞിച്ചെടികളേ,  നിങ്ങളാണോ അവളുടെ കണ്ണുകള്‍.  നിങ്ങളാണോ അവള്‍ക്ക് ഭൂമിയിലെ വാര്‍ത്തകള്‍ പറഞ്ഞു കൊടുക്കുന്നത്.  ഞാന്‍ ആ ചെടികളോട് ചോദിച്ചു. അവ അതെ എന്ന് തലയാട്ടി.  ഞാന്‍ വന്ന കാര്യം അവളോടു പറയാമോ...? പറയാം പറയാം എന്നവ ഇലകള്‍ വിടര്‍ത്തി.  ...മെഴുതിരികള്‍ തെളിച്ച് അവയ്ക്ക് സ്‌നേഹത്തിന്റെ വെളിച്ചം കൊടുത്തു.  തിരിച്ചുപോരുമ്പോള്‍ ഇനിയും വരണേ വരണേ എന്ന് അവ എന്നോട് കരഞ്ഞു.  ഞാനും.


 പ്രിയപ്പെട്ട ബെന്യമിന്‍, 

 മോഹന്‍ദാസ് പുറമേരിയുടെ ആര്‍ക്കിപിലാഗോയ്ക്ക് അവാര്‍ഡുകിട്ടുമ്പോള്‍ അന്ത്രപ്പേറിന് അസൂയയും ദേഷ്യവും ഭ്രാന്തുവരെ വരുന്നുണ്ട്. മോഹനെ അപ്പോള്‍ കൈയ്യില്‍ കിട്ടിയാല്‍ കായലില്‍ മുക്കികൊല്ലുമായിരുന്നു. അത്രയ്ക്കും വൈരാഗ്യമാണ് തോന്നിയത്. ഫോണെടുത്ത് മോഹനെ വിളിച്ചത് പത്തു തെറി പറയാനായിരുന്നു. പക്ഷേ, പറഞ്ഞതത്രയും പൊള്ളയായ അഭിനന്ദന വാക്കുകളാണ്! സ്വയം ലജ്ജ തോന്നുന്ന അഭിനന്ദന വാക്കുകള്‍!
 അങ്ങനെയുള്ള അഭിനന്ദനവാക്കുകളല്ല. ഹൃദയത്തില്‍ നിന്നു വരുന്ന വാക്കുകള്‍..മഞ്ഞവെയില്‍ മരണങ്ങള്‍ ആരെങ്കിലും പറഞ്ഞിട്ട് വായിക്കേണ്ടി വരാഞ്ഞത് ഭാഗ്യമായി കരുതുന്നു. അതിലേറെ സന്തോഷവും... അപ്പോള്‍ 'നെടുമ്പാശ്ശേരി' എവിടെ എന്നൊരു ചോദ്യം ബാക്കി കിടക്കുന്നുണ്ട്. ഇത്തിരി അസൂയ തോന്നിയത് 'വ്യാഴച്ചന്ത'യില്‍ അംഗമാകാനായില്ലല്ലോ എന്നതില്‍ മാത്രം.

 ആശംസകള്‍ നേരുന്നു. 

 D C Books Rs 195/-