Tuesday, August 18, 2009

രണ്ടാം യാമങ്ങളുടെ കഥ-ഒരു മുസ്ലീം സ്‌ത്രീയുടെ തുറന്നെഴുത്ത്‌


അക്കാലത്ത്‌ അവളുടെ ഗ്രാമത്തിലെ സ്‌ത്രീകള്‍ക്ക്‌ സിനിമ നിഷിദ്ധമായിരുന്നു. അവളും കൂട്ടുകാരികളും വിലക്കിനെ വകവെക്കാതെ സിനിമക്കുപോയി. തീയറ്ററില്‍ അവരല്ലാതെ സ്‌ത്രീകളായി ആരുമില്ലായിരുന്നു. എല്ലാപുരുഷന്മാരുടേയും കണ്ണുകള്‍ അവര്‍ക്കുമേലെ വീണു. തിരയില്‍ കണ്ടത്‌ A പടമായിരുന്നു.
വീട്ടിലെത്തിയ അവള്‍ക്ക്‌ തല്ലുകിട്ടിയതിനോടൊപ്പം സ്‌കൂള്‍ പഠനവും അവസാനിച്ചു. 'നീയൊരു പെണ്ണാണ'്‌ എന്ന്‌്‌ അമ്മ ഓര്‍മിപ്പിച്ചു. അങ്ങനെ ഒന്‍പതാംക്ലാസ്സില്‍ പഠനം നിര്‍ത്തി അവള്‍ ഏകാന്തതയുടെ തടവുകാരിയായി. വീടിനു പുറത്തേക്കിറങ്ങാന്‍ പോലും അവള്‍ക്കു സാധിക്കുമായിരുന്നില്ല. അവള്‍ വായിക്കാന്‍ തുടങ്ങി..പിന്നെ പിന്നെ കവിതകള്‍ എഴുതാന്‍...

അവള്‍ക്കു പതിനെട്ടുവയസ്സുള്ളപ്പോള്‍ വീട്ടുകാര്‍ ബന്ധുവിനെകൊണ്ട്‌ വിവാഹമുറപ്പിച്ചു. അവള്‍ എതിര്‍ത്തു. പട്ടിണികിടന്നു. അവളുടെ അമ്മക്ക്‌ നെഞ്ചുവേദന വന്നു. ഡോക്ടറും വീട്ടുകാരും അവള്‍ക്കെതിരെ തിരിഞ്ഞു. അമ്മ മരിച്ചാല്‍ അവളുടെ സ്വാര്‍ത്ഥതയായിരിക്കും കാരണമെന്ന്‌.
അമ്മയുടെ നെഞ്ചുവേദന വിവാഹത്തിനു സമ്മതിക്കുന്നതിനുവേണ്ടിയുള്ള അടവുമാത്രമായിരുന്നെന്ന്‌ വിവാഹശേഷമാണ്‌ അവള്‍ക്ക്‌ മനസ്സിലായിത്‌.

പക്ഷേ, അവള്‍ക്ക്‌ എഴുതാതിരിക്കാനായില്ല. ശ്വാസം പോലെയായിരുന്നു അവള്‍ക്ക്‌ എഴുത്ത്‌. പകല്‍ അവള്‍ എല്ലാവരുടേയും റുക്കിയ രാജാത്തിയായിരുന്നു. രാത്രിയില്‍ അവള്‍ സല്‍മയും. ഭര്‍ത്താവറിയാതെ അവള്‍ നട്ടപ്പാതിരയക്ക്‌ കുളിമുറിയിലിരുന്ന്‌ കവിതയെഴുതി. തമിഴിലെ അറിയപ്പെടുന്ന കവയത്രിയായി.
പക്ഷേ, വീട്ടുകാരാരുമറിഞ്ഞില്ല സല്‍മയെ. അവര്‍ക്ക്‌ രാജാത്തിയെ മാത്രമേ അറിയുമായിരുന്നുള്ളു.
പക്ഷേ, അടുത്തു വന്ന പഞ്ചായത്ത്‌ തെരെഞ്ഞെടുപ്പില്‍ വനിതസംവരണമായിരുന്നു. പൊതുപ്രവര്‍ത്തകനായ ഭര്‍ത്താവ്‌ ബന്ധുക്കളില്‍ പലരേയും മത്സരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ
ആരും തയ്യാറായില്ല. എന്നാല്‍ അവള്‍ തയ്യാറായി. അവള്‍ വിജയിച്ചു. അതോടെ റുക്കിയ മാലിക്‌ രാജാത്തി 'സല്‍മ'യാണെന്ന്‌ ലോകമറിഞ്ഞു. അവരിന്ന്‌ തമിഴ്‌നാട്‌ സാമൂഹ്യക്ഷേമബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍ ആണ്‌.


സല്‍മയുടെ ആദ്യ നോവലാണ്‌ രണ്ടാം യാമത്തിന്റെ കഥ.

അതില്‍ പുരുഷന്മാര്‍ക്കൊന്നും വലിയ സ്ഥാനമില്ല. രണ്ടാംയാമമെന്നാല്‍ നട്ടപ്പാതിര. ആ നട്ടപ്പാതിരകളാണ്‌ സ്‌‌ത്രീകളുടെ ലോകം. നാലതിരുകള്‍ തീര്‍ത്ത അറക്കപ്പുറം അവര്‍ക്കു ലോകമില്ല. എന്നാല്‍ മതത്തിന്റെയും ആണ്‍കോയ്‌മയ്‌ക്കുമിടയില്‍ അവര്‍ക്കുമൊരു ലോകമുണ്ടെന്നു കാണിച്ചു തരുന്നു ഈ നോവല്‍.

സ്‌നേഹം, ദയ, പ്രണയം, കാമം, ദുഖം, അസൂയ, കുശുമ്പ്‌്‌, പരദൂഷണം അങ്ങനെ എല്ലാം ചേര്‍ന്നതാണ്‌ ഈ കഥ. നിസ്സഹായരാണവര്‍. രണ്ടാംയാമത്തിനപ്പുറത്തേക്കു കടക്കാന്‍ അവര്‍ക്കാകുന്നില്ല. സമൂഹം കല്‌പിച്ചു നല്‌കിയ അതിരുകള്‍ക്കപ്പുറം കടക്കാന്‍ ശ്രമിച്ചവര്‍ക്കൊക്കെ ദുഖം മാത്രമായിരുന്നു വിധി. അവര്‍ വായനക്കാരെയും തീരാദുഖത്തിലെത്തിക്കുന്നു.

ഭര്‍ത്താവു മരിച്ചാല്‍, മൊഴിചൊല്ലിയാല്‍ പിന്നെ സ്‌തീകളുടെ ജീവിതം നിറപകിട്ടില്ലാത്തതാണ്‌. പലപല നിറങ്ങളില്‍ പട്ടുപുടവകള്‍ അണിയാന്‍, മുല്ലപ്പൂവു ചൂടി സുന്ദരികളായിരിക്കാന്‍ അവര്‍ മോഹിക്കുന്നു. പക്ഷേ, മുതിര്‍ന്നവര്‍ അനുവദിക്കില്ല. സ്‌ത്രീകളാണ്‌ മതത്തിന്റേയും സമൂഹത്തിന്റേയും മാനം കാക്കേണ്ടത്‌. മാനക്കേടുണ്ടാക്കുന്ന ഒന്നും അവര്‍ ചെയ്‌തുകൂടാ. മതാചാരം ഒരു വഴിക്കും നാട്ടാചാരം മറ്റൊരു വഴിക്കും സ്‌ത്രീയെ വേട്ടയാടുന്നതിന്റെ ദയനീയ ദൃശ്യങ്ങള്‍....

അതിസുന്ദരിയായ ഫിര്‍ദൗസിന്റെ കഥതന്നെ എത്ര മനോഹരം. അവളുടെ പ്രണയവും ലോകത്ത്‌ ജീവിച്ചിരിക്കാനുള്ള ആശയും കവിതതന്നെ. ഒരോ വരിയിലും കവിത തുളുമ്പി നില്‌ക്കുന്നു.
സ്‌ത്രീയുടെ ഉടലിനെപ്പറ്റി, ആവശ്യങ്ങളെപ്പറ്റി ഇതുപോലൊന്ന്‌ വായിച്ചോര്‍മയില്ല.

സ്‌ത്രീയുടെ ലോകത്തുകൂടി ഇത്ര സൂക്ഷ്‌മമായി ഭംഗിയായി ഇറങ്ങിച്ചെല്ലാന്‍ സല്‍മക്കുമാത്രമേ സാധിച്ചിട്ടുള്ളു എന്ന്‌ എടുത്തു പറയേണ്ടതാണ്‌. കണ്ണാടിയില്‍ നോക്കി നില്‍ക്കുന്ന വഹീദ മുഖത്ത്‌ മുഖക്കുരു കണ്ട്‌ ഉള്ളില്‍ സന്തോഷിക്കുന്നതു മുതല്‍ ചെറുപ്പക്കാരികളുടെ അശ്ലീലം പറച്ചിലും കാസറ്റു കാണലും വരെ എത്ര തന്മയത്തത്തോടെ എഴുതിയിരിക്കുന്നു.

മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്‌ത ആറ്റൂര്‍ എഴുതുന്നു.
'പെണ്‍മയുടെ ലോകമാണിതില്‍. പലതരത്തിലുള്ള പെണ്ണുങ്ങള്‍. കൗശലക്കാരികളും തന്റേടികളും പാവങ്ങളും ചെറ്റകളും ഒക്കെയാണ്‌ മുതിര്‍ന്നവര്‍. കലഹിപ്പവരും ദുഖിപ്പവരും നിഷേധികളും ആയാണ്‌ ഇളംതലമുറയെ കാണുന്നത്‌. മൂടിവെയ്‌ക്കല്‍ കലയും സൗന്ദര്യവും സന്മാര്‍ഗ്ഗവുമായിരുന്ന സമുദായത്തില്‍ വെളിപ്പെടുത്തലിന്റെ സ്വാതന്ത്യവും ആരോഗ്യവും കാട്ടുന്നതാണ്‌ ഈ ചെറുപ്പക്കാരികളുടെ ഭാഷ. ലൈംഗികമായി ആക്രമിക്കപ്പെടുകയും തോല്‌പ്പിക്കപ്പെടുകയും ചെയ്യപ്പെടുന്നത്‌ അവരുടെ നിത്യസംഭാഷണവിഷയമാണ്‌. പെണ്ണിന്റെ വചനസ്വാതന്ത്ര്യം അവര്‍ ആഘോഷിക്കുന്നു.'

'ഇസ്ലാമിക പാരമ്പര്യത്തിലെ ചില മതനിയമങ്ങളും ഇന്ത്യന്‍സാഹചര്യത്തില്‍ അവയിലെ ചില വകുപ്പുകള്‍ക്കു വന്നു ചേര്‍ന്ന ആണനുകൂലവ്യാഖ്യാനങ്ങളും അമ്മട്ടിലുള്ള ചില നാട്ടുനടപ്പുകളും ഓരോരോ പ്രായത്തില്‍ എങ്ങനെയെല്ലാം ഉമ്മമാര്‍്‌ക്‌ കൈവിലങ്ങും കാല്‍ച്ചങ്ങലയും ആയിത്തീരുന്നു എന്ന്‌ ഈ കഥയില്‍ എവിടെ നോക്കിയാലും കാണാം. എന്റെ മനസ്സില്‍ ബാക്കിനില്‌ക്കുന്ന ഒരു സംഭാഷണശകലം: ഊരില്‍ ആരാണ്‌ സന്മാര്‍ഗ്ഗി? നോക്ക്‌. ആണ്‌ അങ്ങനെയൊക്കെ ഇരിക്കും. പെണ്ണ്‌ അങ്ങനെയായാലേ തപ്പുള്ളു'-(അവതാരികയില്‍ കാരശ്ശേരി )

കഥാപാത്രങ്ങള്‍ വികാരാധീനരായി ഒരു ചോദ്യവും ചോദിക്കുന്നില്ല. എന്നാല്‍ ഓരോ സന്ദര്‍ഭത്തിലും അതു വ്യക്തമായി കാണാം. വിവാഹത്തിന്റെ പൊരുത്തത്തെപ്പറ്റി നബീസ ചിന്തിക്കുന്നത്‌ നോക്കുക
"പഴയകാലത്തു പൊരുത്തം നോക്കാതെ പെണ്ണുങ്ങളെ കല്ല്യാണം കഴിപ്പിച്ചു ജീവിതം തുലപ്പിച്ചു. എന്നാല്‍ ഇക്കാലത്തും അങ്ങനെതന്നെ നടക്കുന്നു. പണവും ബന്ധവും മാത്രം നോക്കിയാല്‍ മതി. വേറെ വയസ്സോ കാഴ്‌ചയോ ആരു നോക്കുന്നു? പെണ്ണിന്റെ വിധി...."

വഹീദയ്‌ക്കു ആലോചിച്ച പയ്യന്‌ ചീത്തനടത്തമുണ്ടെന്ന്‌ റൈമ ഭര്‍ത്താവിനോട്‌ പറയുമ്പോള്‍ അയാള്‍ പറയുന്ന മറുപടിയുണ്ട്‌. " ആണാണെങ്കില്‍ അങ്ങിനെയിങ്ങനെയൊക്കെയുണ്ടാവും. ഇതൊക്കെ ഇത്ര വലുതായി കാണുന്നത്‌ ശരിയല്ല. ഊരുലകത്തില്‍ ആരാണ്‌ ഉത്തമനായിരിക്കുന്നത്‌ എന്ന്‌ പറയ്‌. അങ്ങനെ ഒരുത്തനെക്കൊണ്ടു മകളെ കെട്ടിക്കണമെന്നു വെച്ചാല്‍ ഈ ജന്മത്തില്‍ നടക്കില്ല. അതോര്‍മ്മ വെച്ചോ. ആണ്‌ കെട്ട്‌ പോകുന്നത്‌ അത്ര കാര്യമല്ല..."

അപ്പോള്‍ റൈമ വിചാരിക്കുന്നു. ആണുങ്ങളാരും യോഗ്യരല്ല. എന്നാലും അറിഞ്ഞ്‌ുകൊണ്ട്‌ ഒരു തെറ്റ്‌ ചെയ്യുന്നതെന്തിനാ? അവള്‍ക്ക്‌ തലവേദന വന്നു. അങ്ങനെ മനസ്സുകുഴങ്ങിയിട്ട്‌ എന്തുകാര്യം. അല്ലാഹുവിനെ ഭാരമേല്‌പ്പിച്ച്‌ സ്വന്തം ജോലിനോക്കുക തന്നെ നല്ലത്‌.

റാബിയ എന്ന കൊച്ചുപെണ്‍കുട്ടിയുടെ മനസ്സിലൂടെയാണ്‌ കഥതുടങ്ങുന്നത്‌.
അവള്‍ക്ക്‌ ഒരു മണ്‍ഹുണ്ടികയുണ്ട്‌. അതിലെ സമ്പാദ്യം കൊണ്ട്‌ അവള്‍ക്ക്‌ തങ്കക്കമ്മല്‍ വാങ്ങാമെന്നാണ്‌ അമ്മ പറയുന്നത്‌. എന്നാല്‍ അവള്‍ക്കതില്‍ താത്‌പര്യമില്ല. 'ആര്‍ക്കുവേണം പണ്ടം?' അവള്‍ ചോദിച്ചത്‌ 'എനിക്ക്‌ തീവണ്ടി കയറാന്‍ കൊതിയുണ്ട്‌. കൊണ്ടുപോകാമോ?' എന്നാണ്‌ . 'അല്ലെങ്കില്‍ സൈക്കിള്‍ വാങ്ങി താ' എന്ന്‌. പെണ്‍കുട്ടികള്‍ക്ക്‌ സൈക്കിള്‍ വേണ്ടെന്ന്‌‌ അമ്മ. വണ്ടിയില്‍ ഉമ്മയും കയറിയിട്ടില്ല. പിന്നെങ്ങനെ?

അവള്‍ കൂട്ടുകാരനോടൊപ്പം മലകാണാന്‍ പോയതിന്‌ അമ്മയുടെ ശകാരം." മലകയറുമ്പോള്‍ വയസ്സറിയിച്ചാല്‍ എന്താവും? പിശാചു ബാധിച്ചിരിക്കും" എന്ന്‌.
അവള്‍ കൂടുതല്‍ മധുരം കഴിച്ചാലും അമ്മ വിലക്കും. പെട്ടെന്ന്‌ വയസ്സറിയിക്കും എന്ന്‌.
അവള്‍ ഹദീസ്‌ വായിച്ച്‌ സംശയാലുവാകുകയാണ്‌. സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ ആണുങ്ങള്‍ക്ക്‌ ഹൂറികള്‍ ഉണ്ടാവുംപോലെ പെണ്ണുങ്ങള്‍ക്ക്‌ ഹൂറി ആണുങ്ങള്‍ ഉണ്ടാവില്ലേ എന്ന്‌.
അവളുടെ അത്തയ്‌ക്ക്‌ വെപ്പാട്ടിയുണ്ട്‌. അതിന്‌ എല്ലാവരുടേയും അംഗീകാരവുമുണ്ട്‌. ചിലര്‍ക്ക്‌ വേറെയും ഭാര്യമാരുണ്ട്‌. പക്ഷേ അവളുടെ സഹപാഠിയുടെ അമ്മയ്‌ക്ക്‌ രണ്ടു ഭര്‍ത്താക്കന്മാരുണ്ട്‌. അപ്പോള്‍ അവള്‍ സന്ദേഹിയാവുന്നു. പെണ്ണിന്‌ കൂടുതല്‍ ഭര്‍ത്താക്കന്മാരുണ്ടാവുന്നത്‌ തപ്പല്ലേ?

പുരുഷന്‌ ബഹുഭാര്യത്വവും വെപ്പാട്ടിയും (വെപ്പാട്ടി അന്യജാതിക്കാരിയാണ്‌)ഒക്കെയാവാം. അതിനൊക്കെ അംഗീകാരവുമുണ്ട്‌. എന്നാല്‍ അതേ സമൂഹത്തില്‍ ഒരു മുസ്ലീംസ്‌ത്രീ അന്യമതക്കാരന്റെ കൂടെപ്പോയതിന്‌ പള്ളി വിലക്കേര്‍പ്പെടുത്തുകയാണ്‌ അവളുടെ കുടുംബത്തെ. നാട്ടാചാരവും മതനിഷ്‌ഠയും കാത്തുസൂക്ഷിക്കേണ്ടത്‌ പാവപ്പെട്ടവരും പെണ്ണുങ്ങളുമാണ്‌!


ഇതിന്റെ മൊഴിമാറ്റത്തില്‍ എനിക്ക്‌ പോരായ്‌മകളുണ്ട്‌. മുസ്ലീംആചാരങ്ങളിലും വിശേഷാവസരങ്ങളിലും ഉള്ള പരിചയമില്ലായ്‌മ. ഇതില്‍ പലയിടത്തും അറബികലര്‍ന്ന തമിഴ്‌മൊഴി....ആറ്റൂര്‍ മൊഴിമാറ്റത്തെപ്പറ്റി ഇങ്ങനെ എഴുതുന്നു.
മൊഴിമാറ്റത്തില്‍ ചില തമിഴ്‌ വാക്കുകള്‍ അങ്ങനെതന്നെ ഉപയോഗിച്ചത്‌ മനോഹരമായിട്ടുണ്ട്‌‌. എന്നാല്‍ മൂലകൃതിയില്‍ നിന്ന്‌ മാറ്റം വരുത്തിയപ്പോള്‍ വിളിപ്പേരുകളിലും ചില വാക്കുകളിലും അര്‍ത്ഥവ്യത്യാസം വന്നുവോ എന്ന്‌ ഈയുള്ളവള്‍ക്ക്‌ സന്ദേഹം.
തെക്കന്‍തമിഴ്‌നാടാണ്‌ കഥാപരിസരം. റാവുത്തര്‍ മുസ്ലീങ്ങളും.
അവര്‍ ഉമ്മ-ബാപ്പ എന്ന്‌ വിളിക്കാറില്ല. അമ്മയും അത്തയുമാണ്‌. പലയിടങ്ങളിലും തിരിഞ്ഞും മറിഞ്ഞും ഉമ്മ-ബാപ്പ വരുന്നുണ്ട്‌.
ഭര്‍ത്താവ്‌ മച്ചാനാണ്‌. ജ്യേഷ്‌ഠത്തിയുടെ ഭര്‍ത്താവിനെയും മച്ചാന്‍ എന്നാണ്‌ വിളിക്കാറ്‌. വിവര്‍ത്തനത്തില്‍ അളിയനായി പോയിട്ടുണ്ട്‌. കേരളത്തിലെ റാവുത്തര്‍മാരും ഇങ്ങനെതന്നെയാണ്‌ വിളിക്കാറ്‌. നാത്തൂന്‍ മദനിയാണ്‌. ഇളയച്ഛന്‍ ചെച്ചയാണ്‌. കേരളത്തിലെ റാവുത്തര്‍മാരും വീട്ടില്‍ തമിഴ്‌ സംസാരിക്കുന്നവരാണ്‌ അധികവും. ബന്ധുക്കളോട്‌ തമിഴും അയല്‍ക്കാരോട്‌ മലയാളവും ഒരോയൊപ്പം സംസാരിക്കുന്നവര്‍. അവരുടെ മലയാളത്തില്‍ നാടന്‍ പ്രയോഗങ്ങള്‍ കുറവാണ്‌. ഏതാണ്ട്‌ മാനകഭാഷതന്നെ ഉപയോഗിക്കുന്നു.
പക്ഷേ, വിവര്‍ത്തനത്തില്‍ മലബാര്‍ മുസ്ലീം സംസാരിക്കുന്നഭാഷ പ്രയോഗങ്ങള്‍ കടന്നുവന്നിട്ടുണ്ട്‌. വരിന്‍, ഇരിക്കിന്‍,പറയിന്‍, ഇങ്ങനെ പോകുന്നു. അറബി വാക്കുകളും തെറ്റായി വന്നിട്ടുണ്ട്‌‌.

നോവലിന്റെ പ്രധാനപോരായ്‌മയായി തോന്നിയത്‌ വിമോചനസ്വരമുയര്‍ത്താന്‍ കെല്‍പുള്ളവരുണ്ടായിട്ടും എല്ലാവരും രണ്ടാംയാമത്തിനപ്പുറം പോയില്ല എന്നതാണ്‌. ഇതൊക്കെതന്നെയാണ്‌ സ്‌ത്രീയുടെ ജീവിതം . ഇതിനപ്പുറം കടക്കാന്‍ കഴിയില്ല എന്ന മട്ടില്‍ അവസാനിച്ചു. എന്നാല്‍ നോവലിസ്‌റ്റിന്റെ യഥാര്‍ത്ഥജീവിതത്തില്‍ ഈ വിമോചനം വരുന്നുണ്ടുതാനും.

ഡിസി ബുക്‌സ്‌
വില 175 രൂപ

Monday, August 3, 2009

ആത്മവിദ്യാലയം

എന്നെങ്കിലുമൊരിക്കല്‍ കഥയെഴുതാനായാല്‍ അത്‌ വിശ്വഭാരതിയെക്കുറിച്ചാവണമെന്ന്‌‌ വിചാരിച്ചിരുന്നു. ആ പാരലല്‍ കോളേജില്‍ നിന്ന്‌ എനിക്കു ലഭിച്ച സന്തോഷമോ സങ്കടമോ ഏതുവേണം കഥയിലേക്ക്‌ കൊണ്ടുവരേണ്ടത്‌ എന്ന കാര്യത്തില്‍ മാത്രമായിരുന്നു സംശയമുണ്ടായിരുന്നത്‌‌. കഥാഘടനയിലേക്ക്‌ പിടിതരാതെ അതെന്നെ തോല്‌പിച്ചു കൊണ്ടിരുന്നു.

പവിത്രന്‍ സാറിന്റെ അഞ്ചേക്കര്‍ പറമ്പിന്റെ കിഴക്കേ അരികിലായിരുന്നു വിശ്വഭാരതി. റോഡില്‍ നിന്നു കടന്നുവരാന്‍ വലിയൊരു വഴിയുമുണ്ടായിരുന്നു. ആ പറമ്പിന്റെ നോട്ടക്കാരന്‍ കാസീമണ്ണന്‍ ഓരോ വര്‍ഷവും മുള്ളും കൊന്നപ്പത്തലും നാട്ടി വേലികെട്ടിയിരുന്നിട്ടും ഞങ്ങള്‍ പ്രധാന വഴിയെ അവഗണിച്ച്‌, വേലിപൊളിച്ച്‌ കുറുക്കു വഴിയേ നടന്നു. റബ്ബര്‍ തോട്ടത്തിന്റെ അരികിലൂടെ, രണ്ടു വലിയ മാവുകളുടെ ചുവട്ടിലൂടെ കപ്പക്കാലായുടെ ഇടയിലൂടെ......
തെക്കോട്ട്‌ റോഡിന്‌ അഭിമുഖമായി കോളേജ്‌ നിന്നു.
പകുതി ചെങ്കല്ലു പടുത്ത്‌‌ ബാക്കി കരിയോയില്‍ തേച്ച പനമ്പ്‌‌ മറ. നിലം പൊടിമണ്ണ്‌. കോറഷീറ്റു മേഞ്ഞ നീളന്‍ കെട്ടിടത്തില്‍ പനമ്പുകൊണ്ടു തിരിച്ച നാലുക്ലാസ്‌ മുറിയും ഓഫീസും.
ഒരു ക്ലാസ്‌ മുറിക്ക്‌ മാത്രം കുറച്ചധികം വലിപ്പമുണ്ട്‌‌. അത്‌ സ്‌കൂളില്‍ നിന്നു തോറ്റവര്‍ക്കുള്ള പത്താംക്ലാസാണ്‌. മറ്റു രണ്ടുമുറികള്‍ പ്രീഡിഗ്രികാര്‍ക്കുള്ളത്‌. ഒരു മുറി ഒഴിഞ്ഞു കിടന്നു.

ഒരുകാലത്ത്‌ നാട്ടിലെ ഒന്നാംകിട സ്ഥാപനമായിരുന്നു വിശ്വഭാരതി. അന്ന്‌ ഞങ്ങളുടെ നാട്ടിലെ ചെറുപ്പക്കാരുടെ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത അവിടെ നിന്നു നേടിയ പ്രീഡിഗ്രിയായിരുന്നു. തുടര്‍ന്നു പഠിക്കാന്‍ കോതമംഗലത്തോ മൂവാറ്റുപുഴയിലോ പോകേണ്ടിയിരുന്നു. അപൂര്‍വ്വം ചിലര്‍ അങ്ങനെ പഠിക്കാന്‍ പോയി. മറ്റുള്ളവര്‍ പ്രീഡിഗ്രിയോടെ പഠനം അവസാനിപ്പിച്ച്‌ തൂമ്പയും വെട്ടുകത്തിയുമായി പറമ്പിലേക്കിറങ്ങി.

വലിയ ചരിത്രമൊന്നുമില്ല ഞങ്ങളുടെ നാടിന്‌. സംസ്ഥാന രൂപീകരണത്തിന്‌ തൊട്ടുമുമ്പ്‌ കുടിയേറി വന്ന കുറച്ച്‌ മനുഷ്യര്‍. സ്വന്തമായി ഭൂമിയും തൊഴിലുമില്ലാത്ത കുടുംബമായി ജീവിക്കുന്ന അധ്വാനിക്കാന്‍ ആരോഗ്യവുമുള്ളവര്‍ക്ക്‌ (ഇങ്ങനെയായിരുന്നു ഭൂമിക്ക്‌ അപേക്ഷിച്ചുകൊണ്ടുള്ള പത്രപ്പരസ്യം) പട്ടം താണുപിള്ള നല്‌കിയ കോളനിയുടെ ഒരു ഭാഗമായിരുന്നു ദേവിയാര്‍. പത്രം പരസ്യം കണ്ട്‌ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള പ്രദേശത്തു നിന്നെത്തിയ എഴുപത്തിയേഴു കുടുംബങ്ങള്‍. മലബാറില്‍ നിന്ന്‌ ആരും വന്നില്ല. പിന്നെയും കൊച്ചുകൊച്ചു കോളനികളുടെ നാടായി ഞങ്ങളുടേത്‌. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുകൊണ്ട്‌ ഭൂമിയില്ലാതായവര്‍ക്ക്‌ കിട്ടിയ 20 സെന്റ്‌ കോളനി, ലക്ഷം വീട്‌ കോളനി, അങ്ങനെ അങ്ങനെ...കിട്ടിയ ഭൂമിയിലും അയല്‍ക്കാരന്റെ പറമ്പിലും അധ്വാനിച്ചു ജീവിക്കുകമാത്രമായിരിക്കണം അന്നത്തെ മാര്‍ഗം. ചുറ്റും വനവും പാറക്കെട്ടുകളും. അതിനപ്പുറത്തേക്കൊരു ലോകത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ അശക്തരായിരുന്നിരിക്കണം. പള്ളിയും പള്ളിക്കൂടവുമൊക്കെ വളരെ പതുക്കെ വന്നതാണ്‌. അതുകൊണ്ടാവണം പലരും പഠനം പ്രീഡിഗ്രിയോടെ നിര്‍ത്തിപ്പോയത്‌.


വിശ്വഭാരതിയുടെ ആദ്യരൂപം കുറുക്കു വഴിയേ നടന്നു വരുമ്പോഴുള്ള മാവിന്‍ ചുവട്ടിലായിരുന്നത്രേ! അത്‌ ഡി സി കോളേജ്‌ എന്ന ഷെഡ്ഡായിരുന്നു. ഹൈസ്‌കൂള്‍ ട്യൂഷന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന്‌്‌്‌ അന്നത്തെ വിദ്യാര്‍ത്ഥി കൂടിയായിരുന്ന പ്രസാദ്‌ സാര്‍ പറഞ്ഞു. ഡി സി കോളേജിന്റെ പൂര്‍ണ്ണരൂപം അന്നവിടെ പഠിച്ചവര്‍ക്കാര്‍ക്കുമറിയില്ലായിരുന്നന്നു! അവരുടെ ആലോചന റോഡിനപ്പുറത്തെ വീട്ടിലേക്ക്‌ കയറിചെന്നു. ആ വീട്ടുകാരിയുടെ പേര്‌ ദാക്ഷായണി എന്നായിരുന്നു. ഡി സിയുടെ പൂര്‍ണ്ണരൂപം വലിയൊരു കണ്ടുപിടുത്തമായിരുന്നു. 'ദാക്ഷായണി ചേച്ചി കോളേജ'‌.

മോളേക്കുടി കുഞ്ഞയ്യപ്പന്‍ചേട്ടന്റെ മക്കളോരുരത്തരായി പുറത്തുപോയി ബിരുദം നേടി വന്നു. അവര്‍ വിശ്വഭാരതി സ്ഥാപിച്ചു. കോട്ടയംകാരനായ പവിത്രന്‍ സാറിന്റെ പറമ്പില്‍ തറ വാടക കൊടുത്തുകൊണ്ട്‌‌.
ഡോക്ടറായ പവിത്രന്‍ സാറിനെ ഞങ്ങള്‍ കണ്ടിട്ടില്ല. പവിത്രന്‍ സാറിന്റെ അച്ഛന്‍ വക്കീല്‍ സാറിനേയും ഞങ്ങള്‍ കണ്ടിട്ടില്ല. പറമ്പിന്റെ ഉടമ നോട്ടക്കാരനെവെച്ചു. അയാളെ ഞങ്ങള്‍ കണ്ടു.

അടിമാലിയില്‍ ചില കോളേജുകള്‍ ഉണ്ടായിരുന്നിട്ടും ദേവിയാര്‍ സ്‌കൂളില്‍ വി എച്ച്‌ എസ്‌ സി വന്നതോടെയാണ്‌ വിശ്വഭാരതിയുടെ ഒന്നാംസ്ഥാനം നഷ്ടപ്പെട്ടത്‌. മാര്‍ക്കുള്ളവരൊക്കെ അങ്ങോട്ടുപോകും. ചിലര്‍ അടിമാലിക്ക്‌ വണ്ടി കയറും. അവിടെ ലോഗോസും വിക്ടറിയും കോ-ഓപ്പറേറ്റീവ്‌ കോളേജും സ്റ്റെല്ലാമേരീസുമൊക്കെയുണ്ട്‌‌. രണ്ടു സിനിമാ തീയറ്ററുകളുണ്ട്‌. ഇഷ്ടംപോലെ ഹോട്ടലുകളുണ്ട്‌.
ഇതൊന്നും ഞങ്ങളുടെ കുഗ്രാമത്തിലില്ല. പത്താംക്ലാസ്‌ തോറ്റവരും വി എച്ച്‌ എസ്‌ സിയില്‍ പ്രവേശനം കിട്ടാത്തവരും അടിമാലിയിലെ പാരലല്‍കോളേജുകളിലേക്ക്‌‌ പോകാത്തവരുമാണ്‌ പിന്നെ വിശ്വഭാരതിയിലെ വിദ്യാര്‍ത്ഥികള്‍.
40 കിലോമീറ്റര്‍ അപ്പുറത്ത്‌‌ കോതമംഗലത്താണ്‌ അടുത്തുള്ള റെഗുലര്‍ കോളേജ്‌. അവിടെയൊരു കോളേജുണ്ടെന്നുപോലും ഞങ്ങള്‍ വിചാരിക്കാന്‍ പാടില്ല. എല്ലാതരത്തിലും അത്രയേറെ അകലെയാണത്‌.

ഡെബിറ്റും ക്രെഡിറ്റും

എട്ടാംക്ലാസു മുതല്‍ തുടങ്ങിയതാണ്‌ എനിക്ക്‌ വിശ്വഭാരതിയുമായുള്ള ബന്ധം. വൈകിട്ടത്തെ ട്യൂഷന്‍. മെയ്‌മാസത്തിലെ ഇംഗ്ലീഷ്‌, ഹിന്ദി ഗ്രാമര്‍ ക്ലാസ്സ്‌.....
പത്താംക്ലാസു ജയിച്ചപ്പോള്‍ എനിക്കു മുന്നില്‍ രണ്ടു തെരഞ്ഞെടുപ്പാണുണ്ടായിരുന്നത്‌. വിശ്വഭാരതി എന്ന പാരലല്‍ കോളേജ്‌ അല്ലെങ്കില്‍ വി എച്ച്‌ എസ്‌ സി.

രണ്ട്‌ വി. എച്ച്‌. എസ്‌. സികളില്‍ പ്രവേശനം ലഭിച്ചിട്ടും എനിക്കെന്തോ വിശ്വഭാരതിയെ വിട്ടുപോകാനായില്ല. മൂന്നുവര്‍ഷമായി ട്യൂഷനു പോയുണ്ടായ ആത്മബന്ധം.

പാരലല്‍ കോളേജില്‍ പഠിക്കുന്നതിന്‌ പല ന്യായങ്ങളും എനിക്കുണ്ടായിരുന്നു. വി. എച്ച്‌. എസ്‌. സി ക്ക്‌ പി.എസ്‌. സി അംഗീകാരമില്ല. ഡിഗ്രിക്ക്‌ റഗുലര്‍ കോളേജില്‍ പ്രവേശനം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്‌ അങ്ങനെ പലതും.

വിശ്വഭാരതിയിലെ പ്രവേശനം അനുഗ്രഹമായിട്ടാണ്‌ ഇപ്പോഴെനിക്ക്‌ തോന്നാറ്‌. അവിടെ അല്ലായിരുന്നെങ്കില്‍ മുറുക്കുന്നത്തയോടൊപ്പം നില്‌ക്കാന്‍, ചികിത്സ പഠിക്കാനും ചെയ്യാനും സാധിക്കില്ലായിരുന്നു.

എങ്കിലും വിശ്വഭാരതിയിലെ പ്രീഡിഗ്രി ഫോര്‍ത്ത്‌ ഗ്രൂപ്പു പഠനം എന്നെ വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞു. അക്കൗണ്ടന്‍സി, കൊമേഴ്‌സ്‌ എന്നീ വിഷയങ്ങളുടെ പേരുതന്നെ ആദ്യമായി കേള്‍ക്കുകയായിരുന്നു. പത്തുവരെ മലയാളം മീഡിയത്തില്‍ പഠിച്ചിട്ട്‌ എല്ലാവിഷയവും ഇംഗ്ലീഷിലേക്ക്‌ മാറിയത്‌ അതിലും വലിയ പ്രശ്‌നം. ഹൈസ്‌കൂള്‍ ഹെസ്‌കൂള്‍ ക്ലാസുകളില്‍ അധ്യാപകന്‍ മനോഹരമായി മലയാളം പഠിപ്പിച്ചതുകൊണ്ട്‌്‌്‌ സാഹിത്യത്തോട്‌ അല്‌പം ഭ്രമമൊക്കെ തുടങ്ങിയ കാലം. പ്രീഡിഗ്രിക്ക്‌്‌്‌ സെക്കന്റ്‌ ലാഗ്വേജ്‌ ഹിന്ദിയായിരുന്നു. അതോടൊപ്പം ഒരു തരത്തിലും മണ്ടയില്‍ കയറാത്ത ഡെബിറ്റും ക്രെഡിറ്റും. ശരിക്കു പറഞ്ഞാല്‍ 'ടാലി'യാകാത്ത അവസ്ഥ.


കോളേജുമുറ്റത്തിനപ്പുറത്ത്‌ തെങ്ങുകള്‍ക്കിടയില്‍ കപ്പയായിരുന്നു. സഹപാഠി ചന്തുവിന്‌ നല്ല ഉന്നമായിരുന്നു. ഒരു ദിവസം വെറുതെ തെങ്ങിന്‍ മണ്ടയിലേക്കെറിഞ്ഞു നോക്കിയതാണ്‌. ആദ്യ ഏറില്‍ തേങ്ങ വീണു. പക്ഷേ, പൊതിച്ചെടുക്കാന്‍ ആയുധമില്ല. ചന്തുവും പൂമോനും കന്നയ്യയും റബ്ബര്‍തോട്ടത്തിനിടയിലേക്ക്‌ തേങ്ങയുമായി ഓടി. അവിടെ ഉണ്ടായിരുന്ന മരക്കുറ്റിയിലും കല്ലിലും ഇടിച്ചും ചതച്ചുമൊക്കെ തേങ്ങ പൊട്ടിച്ചു. അങ്ങനെ ഒരു കുല തേങ്ങ മുഴുവന്‍ ചന്തുവിന്റെ ഏറില്‍ വീണു.
ഒരു ദിവസം പ്രസാദ്‌ സാര്‍ ഞങ്ങളെ തൊണ്ടിയോടെ പിടികൂടി. എറിഞ്ഞു വീഴ്‌ത്തിയതാണെന്ന്‌ അറിഞ്ഞില്ലെന്നു തോന്നുന്നു. വീണതെടുത്തതാവാം എന്നു കരുതിയാവണം ഒന്നും പറഞ്ഞില്ല. പക്ഷേ, പങ്കുതരാന്‍ ഓഫീസിലേക്ക്‌ കൊണ്ടുവരരുതെന്നു മാത്രം പറഞ്ഞു.
ഒരുനാള്‍ ഉച്ചക്ക്‌ ചോറുണ്ട്‌ പാത്രം കഴുകാന്‍ അടുത്ത പറമ്പിലെ ഓലിയിലേക്ക്‌ പോകുമ്പോള്‍ നിലത്തേക്കുവരെ പടര്‍ന്നു പന്തലിച്ച കൊക്കോമരത്തിനടിയില്‍ ഒരനക്കം. പത്തുപന്ത്രണ്ടുമുട്ടയുമായി ഒരു കോഴി. തിരിച്ചു വരുമ്പോള്‍ ഓരോരുത്തരും മുട്ടകള്‍ പാത്രത്തിലാക്കി. സാര്‍ അതു കണ്ടു.
പിള്ളേരല്ലേ...അദ്ദേഹം വിട്ടു കളഞ്ഞു. പക്ഷേ, പിറ്റേന്ന്‌ ഉച്ചക്ക്‌ ഉണ്ണാനിരിക്കുമ്പോള്‍ ഓഫീസിലേക്ക്‌ പൊതിയുമായി കടന്നുചെന്നു.
സാറേ, ഇന്നലത്തെ മൊട്ട വറുത്തത്‌.....



കൊഴിഞ്ഞുപോകുന്ന ആണ്‍കുട്ടികള്‍

കുഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പാരലല്‍ കോളേജുകള്‍ നല്‍കുന്ന സേവനം കുറച്ചൊന്നുമല്ല. ദൂരത്തൊന്നും പോയി പഠിക്കാന്‍ കഴിയാത്തവരാകും പലരും. അധ്യാപകര്‍ക്ക്‌്‌്‌ ഒരു സ്ഥിരജോലി കിട്ടും വരെ ചെറിയ വരുമാനം. ഉച്ചഭക്ഷണം കൊണ്ടുവരാത്ത അധ്യാപകരായിരുന്നു അധികവും. ഒരിക്കലും അവരുടെ ജീവിതം നിറപ്പകിട്ടാര്‍ന്നതായിരുന്നില്ല. കറുപ്പു ബ്ലൗസിനു മുകളില്‍ പിഞ്ഞി നിറം മങ്ങിയ സാരിയുടുത്തു വന്ന ടീച്ചര്‍ ഓരോ ദിവസവും വലിയൊരു മലയിറങ്ങിയും കയറിയുമാണ്‌ ഞങ്ങള്‍ക്കു മുന്നിലെത്തിയത്‌്‌.

ഉച്ചയൂണു കഴിക്കാത്ത ഒരധ്യാപകന്‍ പറഞ്ഞത്‌ വായിക്കാനും പഠിക്കാനുമൊക്കെ ഒരുപാട്‌ ഊര്‍ജ്ജം കിട്ടുന്നുവെന്നാണ്‌! ഭക്ഷണം രണ്ടുനേരത്തേക്ക്‌ ചുരുക്കുമ്പോള്‍ ഉറക്കം കുറയുമത്രേ! രാത്രി രണ്ടുമണിവരെയൊക്കെ ഇരുന്നു വായിക്കാം. പി എസ്‌ സി പരീക്ഷക്ക്‌ തയ്യാറെടുക്കാം. പ്രയാസങ്ങളെ തരണം ചെയ്യാന്‍ ഉപയോഗിച്ച ഈ വാക്കുകള്‍ കുറച്ചൊന്നുമല്ല എന്നെ ചിന്തിപ്പിച്ചിട്ടുള്ളത്‌.

തുടക്കത്തില്‍ 25 കുട്ടികളുണ്ടായിരുന്നത്‌ കുറയാന്‍ തുടങ്ങി. മലപ്പുറത്തെപ്പോലെ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്കായിരുന്നില്ല അത്‌. പോയതെല്ലാം ആണ്‍കുട്ടികള്‍. അവര്‍ പോയത്‌ പറമ്പിലേക്കായിരുന്നു. രണ്ടുപേര്‍ ഡ്രൈവിംഗിനും. രണ്ടുവര്‍ഷത്തെ പകലുകള്‍ വെറുതേ കളയേണ്ടെന്ന്‌ അവര്‍ പ്രായോഗികമായി ചിന്തിച്ചു.
പഠിക്കാന്‍ മിടുക്കരായ ഒരുപാടുപേരുണ്ടായിരുന്നു നിര്‍ത്തിപ്പോയവരില്‍. പലര്‍ക്കും ലക്ഷ്യം മുന്നിലില്ലായിരുന്നതാവണം പ്രധാന പ്രശ്‌നം. ലക്ഷ്യത്തിലെത്താനുള്ള സാഹചര്യങ്ങളൊന്നും അനുകൂലമായിരുന്നില്ലെന്നുവേണം കരുതാന്‍?

മുമ്പ്‌്‌ ദേവിയാറില്‍ അപ്പര്‍ പ്രൈമറി സ്‌്‌കൂളാണുണ്ടായിരുന്നത്‌. അന്നു പലരും ഏഴാംക്ലാസോടെ അവസാനിപ്പിച്ചു. അടിമാലിക്ക്‌ നടക്കാന്‍ വയ്യാത്തതുകൊണ്ട്‌്‌്‌, ബസ്സിനുപോകാന്‍ പണമില്ലാത്തതുകൊണ്ട്‌്‌ പറമ്പിലേക്കു പോയവര്‍.........അഞ്ചാറുകൊല്ലം കഴിഞ്ഞ്‌ ഹൈസ്‌കൂള്‍ അനുവദിച്ചപ്പോള്‍ വീണ്ടും ചേര്‍ന്ന്‌ ഡോക്ടറായവര്‍ വരെയുണ്ട്‌ കണ്‍മുമ്പില്‍. ആറിനക്കരെ നിന്നു വരുന്നവര്‍ക്ക്‌്‌്‌ പാലമില്ലായിരുന്നു. മഴക്കാലത്ത്‌ ചങ്ങാടത്തിലായിരുന്നു കുട്ടികള്‍ അക്കരെയിക്കരെ കടന്നത്‌. വീടും സ്‌കൂളും ആറിനിക്കരെയായിരുന്നതുകൊണ്ട്‌ ഈ ചങ്ങാടത്തില്‍ കയറിയുള്ള യാത്രയ്‌ക്ക്‌ എനിക്ക്‌്‌ ഭാഗ്യമുണ്ടായില്ല. ചങ്ങാടം പൊളിഞ്ഞ്‌ ഒഴുകിപ്പോയ ഒരു പെണ്‍കുട്ടിയെ രക്ഷിക്കാന്‍ മലവെള്ളത്തിലേക്കെടുത്തു ചാടിയവരെ ഓര്‍മയുണ്ട്‌്‌്‌. പിന്നെ പാലം വന്നു.



ഓര്‍മവെക്കുമ്പോഴെ ആറിനക്കരെ വിശ്വഭാരതിയുണ്ട്‌. അവിടെ എന്തെങ്കിലും പരിപാടി നടക്കുമ്പോള്‍ സ്‌പീക്കറിന്റെ ശബ്ദം കേള്‍ക്കുമ്പോഴേ ഓടുമായിരുന്നു. വൈകിട്ടാണു പരിപാടിയെങ്കിലും രാവിലെ തൊട്ട്‌ പലവട്ടം പോയി നോക്കും. എത്ര പറഞ്ഞാലും വിശ്വാസം വരാത്തപോലെ....അന്നൊക്കെ വിചാരിക്കും വലുതാവുമ്പോള്‍ ഇവിടെ പഠിക്കണമെന്ന്‌്‌്‌.
വിശ്വഭാരതിയുടെ സ്ഥാപകനായ സുകുമാരന്‍ സാറിനെ കണ്ടോര്‍മയില്ല. നേര്യമംഗലത്തു നിന്നും നാട്ടില്‍ തന്നെയുള്ള അഭ്യസ്‌തവിദ്യരായിരുന്നവരുമായ കുറേ ചെറുപ്പക്കാര്‍ ഇവിടുത്തെ അധ്യാപകരായി. അവരില്‍ പലരും പി എസ്‌ സി എഴുതി പോലീസും ക്ലാര്‍ക്കുമൊക്കെയായി.

സുകുമാരന്‍ സാറിന്റെ കൊമേഴ്‌സ്‌്‌്‌്‌്‌്‌്‌്‌ പഠിച്ച അനിയന്മാര്‍ ഞങ്ങളെ പഠിപ്പിച്ചത്‌ ഇംഗ്ലീഷായിരുന്നു . വിശ്വഭാരതിയില്‍ പഠിച്ച ഇംഗ്ലീഷ്‌ ഗ്രാമറിനപ്പുറത്തേക്ക്‌ ഞാനൊന്നും പഠിച്ചില്ല. മൂന്നുദിവസംകൊണ്ട്‌ മഹാഭാരത കഥ മുഴുവന്‍ പറഞ്ഞു തന്നിട്ടാണ്‌ പത്താംക്ലാസിലെ ഇംഗ്ലീഷ്‌ പാഠപുസ്‌തകത്തിലെ Passing of Bhishma എന്ന പാഠം ട്യൂഷനെടുത്തു തുടങ്ങിയത്‌്‌ .

ഷേക്‌സ്‌പിയറിനെക്കുറിച്ച്‌ ചെറിയൊരു പാഠം പഠിപ്പിക്കുന്നതിനുവേണ്ടി ഷേക്‌സിപിയറിന്റെ എല്ലാകൃതികളുടേയും കഥ ഞങ്ങള്‍ക്ക്‌്‌ പറഞ്ഞു തന്നു. ലോകക്ലാസിക്കുകള്‍ മുഴുവന്‍ രണ്ടുവര്‍ഷംകൊണ്ട്‌്‌്‌ വായിക്കാതെ ഞങ്ങള്‍ കേട്ടു. സാഹിത്യം പതിയെ പതിയെ എന്റെ മനസ്സിലേക്ക്‌ കടന്നു വരാന്‍ തുടങ്ങി.


അക്കൗണ്ടന്‍സിയും കൊമേഴ്‌സും പോലെ പേരുകൊണ്ടുതന്നെ ദഹിക്കാത്തതായിരുന്നു ഇക്കണോമിക്‌സും. ഇക്കണോമിക്‌സ്‌ പഠിപ്പിച്ചിരുന്നത്‌ വിശ്വഭാരതിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു. മലയാളസാഹിത്യത്തെക്കുറിച്ച്‌, ആനുകാലികങ്ങളിലെ രചനകളെ കുറിച്ച്‌, സാഹിത്യ വാരഫലത്തെക്കുറിച്ചുമൊക്കെ സംസാരിക്കുമായിരുന്ന ഇക്കണോമിക്‌സ്‌ അധ്യാപകന്‍ ഒ. എന്‍ വിയുടെ ആരാധകനായിരുന്നു . മലയാള സാഹിത്യലോകത്തെ വിശേഷങ്ങള്‍ക്കിടയിലൂടെ അല്‌പാല്‌പമായി നല്‌കിയ ഇക്കണോമിക്‌സ്‌ പതുക്കെ പതുക്കെ ദഹിക്കാന്‍ തുടങ്ങി.

മാസത്തില്‍ ഒന്നോ രണ്ടോ ദിവസമാണ്‌ പത്താംക്ലാസുകാര്‍ക്ക്‌ മലയാളം പഠിപ്പിക്കാന്‍ നേര്യമംഗലത്തുനിന്ന്‌ അരവിന്ദന്‍ എന്ന അധ്യാപകന്‍ എത്തിയിരുന്നത്‌. അദ്ദേഹം സര്‍ക്കാരുദ്യോഗസ്ഥനായിരുന്നു. ശനിയാഴ്‌ചകളിലാണധികവും ക്ലാസ്സെടുക്കാനെത്തിയിരുന്നത്‌. മറ്റേതെങ്കിലും ദിവസമാണ്‌ വരുന്നതെങ്കില്‍ അടുത്തക്ലാസിലെ അധ്യാപകര്‍ പഠിപ്പിക്കല്‍ നിര്‍ത്തി അരവിന്ദന്‍സാറിന്റെ ക്ലാസിലേക്ക്‌ ശ്രദ്ധിക്കുമായിരുന്നു. അത്രത്തോളം അധ്യാപനത്തില്‍ ഇഴുകിച്ചേര്‍ന്നിരുന്നു അദ്ദേഹം. തൊട്ടടുത്ത ക്ലാസ്സിലിരുന്നപ്പോഴും മുമ്പ്‌ ട്യൂഷനു വരുമ്പോഴുമൊക്കെ ആ ക്ലാസിലേക്ക്‌ കയറി ചെല്ലണമെന്ന്‌ എനിക്ക്‌്‌്‌ തോന്നിയിട്ടുണ്ട്‌്‌്‌. പ്രീഡിഗ്രിക്കാര്‍ക്കുകൂടി മലയാളം പഠിപ്പിക്കാന്‍ അദ്ദേഹത്തിനു സമയമില്ലാത്തതുകൊണ്ടാണ്‌ ഞങ്ങള്‍ക്ക്‌്‌്‌ ഹിന്ദിയുമായി പൊരുത്തപ്പെടേണ്ടി വന്നത്‌.




പനമ്പു മറയുടെ അളികളടരുമ്പോള്‍?..
മഴയത്ത്‌ കോറഷീറ്റിന്റെ ഇടയിലൂടെ വെള്ളം ചോര്‍ന്നൊലിക്കും. വലിയ വിടവാണെങ്കില്‍ പാള തിരുകി വെക്കും. ചിലപ്പോള്‍ അടക്കാമരവാരിയില്‍ ചെറിയൊരു കല്ലെടുത്തുവെച്ച്‌ മഴവെള്ളത്തെ തടഞ്ഞു.

വീട്‌ ആറിനക്കരെയായതുകൊണ്ട്‌‌ മഴക്കാലത്ത്‌‌ കുറച്ചകലെയുള്ള പാലം കടന്നുവേണമായിരുന്നു എത്താന്‍. ചിലപ്പോള്‍ പുസ്‌തകങ്ങള്‍ പ്ലാസ്റ്റിക്‌ കൂടില്‍ കെട്ടി നീന്തിക്കടന്നു പോയിട്ടുണ്ട്‌‌. തിരിച്ചും. അമ്മച്ചി ജോലിസ്ഥലത്തായിരുന്നതുകൊണ്ട്‌ മഴക്കാലത്തെ കത്തുകളിലൊക്കെ തോട്ടില്‍ കുളിക്കാന്‍ പോകരുതേ, മലവെള്ളം വരും എന്നൊക്കെയായിരിന്നു എഴുതിയിരുന്നത്‌്‌. ഈ അമ്മച്ചിക്കെന്തുപേടിയാണെന്നു ചിന്തിച്ച്‌ മലവെള്ളം വന്നപ്പോഴൊക്കെ നീന്തിക്കടന്നു.


രണ്ടും മൂന്നും മലകള്‍ കയറിയിറങ്ങി, ഈറ്റക്കാടുകളും യൂക്കാലിതോട്ടങ്ങളും താണ്ടി കൈത്തോടുകളും ആറും കടന്നാണ്‌‌ കൂട്ടുകാര്‍ പലരുമെത്തിയിരുന്നത്‌‌. ക്ലാസിലെത്തിയാല്‍ ഇരിക്കില്ല. കൂനിപ്പിടിച്ച്‌്‌ നില്‌ക്കും. അവരുടെ നനഞ്ഞൊട്ടിയ പാവാടത്തുമ്പുകളില്‍ നിന്ന്‌ വെളളം ഇറ്റിറ്റു വീണുകൊണ്ടിരിക്കും. ഒപ്പം രക്തം കുടിച്ചുവീര്‍ത്ത തോട്ടപ്പുഴുക്കളും നിലത്തു വീഴും. പലരുടേയും കാലില്‍ ഉണങ്ങാത്ത വലിയ വ്രണങ്ങളുണ്ടാവും. തോട്ടപ്പുഴു കടിക്കുന്നതാണ്‌. രക്തം കുടിച്ചു വീര്‍ത്ത്‌ തനിയേ വീണാല്‍ കുഴപ്പമില്ല. പക്ഷേ, കടിച്ചിരിക്കുന്നിടത്തുനിന്ന്‌ വലിച്ചെടുത്താല്‍ കൊമ്പ്‌ മാംസത്തില്‍ തന്നെയിരിക്കും. ഇതു പഴുക്കും. വ്രണമാവും


ഞാന്‍ ക്ലാസില്‍ രണ്ടാമത്തെ ബഞ്ചില്‍ പനമ്പുമറയോട്‌ ചേര്‍ന്നാണിരുന്നത്‌. തെക്ക്‌ റോഡിന്‌ അഭിമുഖമായി. പത്താംക്ലാസു പടിഞ്ഞാറോട്ടും...
സംഗതി പനമ്പിന്റെ അളി ഒന്ന്‌ നീങ്ങിയപ്പോള്‍ ഇത്തിരിപോന്ന ഓട്ടയിലൂടെ എനിക്കവനെ കാണാമെന്നായി.
ഒരളികൂടി ഞാന്‍ അടര്‍ത്തി മാറ്റി. പഠിപ്പിക്കുന്നതിനിടയിലും മെല്ലെ അതിലെ ഒരു നോട്ടം...ഞങ്ങളുടെ ക്ലാസ്സിലെ പല പയ്യന്മാര്‍ക്കും പത്താംക്ലാസ്സില്‍ കണ്ണുള്ളതുകൊണ്ട്‌ പനമ്പു മറയില്‍ പലയിടത്തും അളികടര്‍ന്നു പോയി.
പനമ്പുമറയിലെ അളികള്‍ വീണ്ടും വീണ്ടും അടര്‍ന്നു. അത്യാവശ്യം ഒരു കൈ കടന്നു പോകാന്‍ പാകത്തിനുള്ള വട്ടം.
അന്ന്‌ പ്രണയദിനമായിരുന്നോ എന്തോ? ...ഫെബ്രുവരിയായിരുന്നെന്ന്‌ ഓര്‍മയുണ്ട്‌.
പതിവുപോലെ നേരത്തെ ക്ലാസിലെത്തി. എന്റെ ക്ലാസ്സില്‍ ഞാന്‍ മാത്രം അപ്പോള്‍. പത്താംക്ലാസ്സില്‍ വന്നവരൊക്കെ പുറത്താണ്‌. മെല്ലെ അവന്‍ പനമ്പുമറയ്‌ക്കപ്പുറം വന്നു നിന്നു വിളിച്ചു.
ഞാന്‍ അളി അടര്‍ന്ന വട്ടത്തിലൂടെ നോക്കി. എനിക്കു നേരെ വരുന്നു ഒരു പനിനീര്‍പൂവ്‌..

അത്‌ ചെറിയൊരു പാത്രത്തിലാക്കി ഞാന്‍ സൂക്ഷിച്ചു വെച്ചു......



മലയാളത്തോടുള്ള സ്‌നേഹം ഉള്ളിലടക്കി ഹിന്ദി പഠിക്കാനിരുപ്പോഴാണ്‌ ഒരു നാടകത്തിലൂടെ കന്നയ്യ ഞങ്ങള്‍ക്കു മുമ്പില്‍ വന്നത്‌്‌. ആ ഹിന്ദിനാടകം ഞങ്ങളെകൊണ്ട്‌ ടീച്ചര്‍ അഭിനയിപ്പിക്കാന്‍ നോക്കിയപ്പോള്‍ കന്നയ്യയാവാന്‍ തയ്യാറായത്‌ സജീവ്‌ ആയിരുന്നു. പിന്നീട്‌ അവന്‍ കന്നയ്യ മാത്രമായി. ഇപ്പോഴും. ഇക്കണോമിക്‌സ്‌ ക്ലാസ്സിലെ മലയാളസാഹിത്യവും ഇംഗ്ലീഷ്‌ ക്ലാസ്സിലെ വിശ്വസാഹിത്യവുമൊക്കെ കേട്ട്‌ എഴുത്തിനോട്‌ താത്‌പര്യം തുടങ്ങിയിരുന്നു അപ്പോഴേക്കും.

നോട്ടുബുക്കിന്റെ പിന്‍താളുകളില്‍ പൊട്ടക്കവിതകളും മണ്ടന്‍ ചിന്തകളും കുറിച്ചുവെക്കാന്‍ തുടങ്ങി. അവയൊക്കെ എന്റെ കൂട്ടുകാര്‍ കണ്ടുപിടിച്ചു. അവര്‍ വീണ്ടുമെഴുതാന്‍ ആവശ്യപ്പെട്ടു. അതു പക്ഷേ, പ്രണയലേഖനങ്ങളുടെ രൂപത്തിലായിരുന്നെന്നു മാത്രം. ഇഷ്ടമുള്ളൊരാളിന്‌ എഴുതികൊടുക്കാന്‍ ധൈര്യമില്ലാതിരുന്നതുകൊണ്ട്‌ ആ വരികള്‍ അവര്‍ക്കുവേണ്ടി ഞാന്‍ പകര്‍ത്തി.

നടന്നുപോകാവുന്ന കുത്തിയിലേക്കായിരുന്നു ഞങ്ങളുടെ വിനോദയാത്ര. അവിടെ നിന്നാല്‍ താഴെ നേര്യമംഗലം കാടുകള്‍ക്കിടയിലൂടെ പെരിയാറൊഴുകുന്നതു കാണാം. ലോവര്‍ പെരിയര്‍ ഹൈഡ്രോ ഇലക്ട്രിക്‌ പ്രോജക്ടിന്റെ പണി നടക്കുന്നതു കാണാം. ഇടുക്കി റോഡിലൂടെ തീപ്പട്ടി വലിപ്പത്തില്‍ പോകുന്ന വാഹനങ്ങള്‍ കാണാം. നേര്യമംഗലം പാലത്തിന്റെ ആര്‍ച്ചുകള്‍, നവോദയ വിദ്യാലയത്തിന്റെ വാട്ടര്‍ടാങ്ക്‌....

കുതിരകുത്തിക്കു മുകളിലെ കശുമാവിന്‍ തോട്ടത്തിലെ തണുപ്പ്‌...കണ്ണിമാങ്ങകള്‍...നെറുകയില്‍ നിന്നു കാല്‍വഴുതിയാല്‍ പൊടിപോലും കിട്ടില്ലെന്ന വര്‍ത്തമാനങ്ങള്‍..






കരിദിനത്തിന്റെ ഓര്‍മയ്‌ക്ക്‌‌
വിശ്വഭാരതിയെക്കുറിച്ചുള്ള കഥയെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ രണ്ടു പെണ്‍കുട്ടികള്‍ റബ്ബര്‍ തോട്ടത്തിനു നടുവില്‍ ഒറ്റക്കു നില്‌ക്കുന്നതും അവരുടെ കഴുത്തു ഞെരിക്കാന്‍ പാകത്തില്‍ കുറേ കൈകള്‍ ഉയര്‍ന്നു വരുന്നതും ഞാന്‍ കണ്ടു. അപ്പോഴൊക്കെ റബ്ബര്‍ തോട്ടമല്ല അവിടം കൊടും കാടാണെന്നും ചുററും ഇരുട്ടും മുള്‍ച്ചെടികളും മുരള്‍ച്ചകളും മാത്രമാണെന്നും സങ്കല്‌പിച്ചു. രക്ഷപ്പെടാനാവാതെ ശ്വാസംമുട്ടി നെഞ്ചുപൊട്ടി....

ഒക്ടോബറോടെയാണ്‌ പുതിയൊരാള്‍ ഞങ്ങളുടെ ക്ലാസില്‍ വന്നു ചേര്‍ന്നത്‌്‌. അവന്‍ വന്നതിന്റെ മൂന്നാംദിവസം. ഉച്ചത്തെ ഇടവേള സമയത്ത്‌്‌ റോജാപാക്കാണെന്നു പറഞ്ഞ്‌ ഒരുതരം പൊടി വിതരണം ചെയ്‌തത്‌്‌. റോജ പാക്കിന്റെ പാക്കറ്റുകള്‍ കണ്ടിട്ടുണ്ട്‌. പക്ഷേ ഉള്ളിലുള്ളത്‌ കണ്ടിട്ടില്ല. രുചിച്ചിട്ടില്ല.
വായ്‌ക്ക്‌ നല്ല സുഗന്ധം കിട്ടും എന്നവന്‍ പറഞ്ഞപ്പോള്‍ അവിശ്വസിച്ചില്ല. ഒരു നുള്ള്‌ വായിലിട്ടു. അപ്പോഴാണ്‌ മറ്റൊരാള്‍ അതു വായിലിടരുതേ..അത്‌ തമ്പാക്കാണ്‌, ചുണ്ടിനിടയിലാണ്‌ വെക്കേണ്ടതെന്ന്‌ പറഞ്ഞത്‌. ഞാന്‍ തുപ്പി. എന്നാല്‍ അതുകേട്ടശേഷം ചുണ്ടിനിടയില്‍ വെച്ചവരുണ്ട്‌്‌്‌. ഉച്ചക്കു ശേഷം ഹിന്ദി ക്ലാസായിരുന്നു. തലക്ക്‌ പെരുപ്പ്‌. മന്ദത. എല്ലാവരും ക്ലാസു ശ്രദ്ധിക്കാതെ ഡസ്‌കിലേക്ക്‌ തലവെച്ച്‌ മയങ്ങി.

'ഇന്നെന്താ എല്ലാവര്‍ക്കുമൊരു മയക്കം?'- ടീച്ചര്‍ ചോദിച്ചു .
തമ്പാക്കടിച്ച്‌ കിറുങ്ങിയതാണെന്ന്‌ തമാശ മട്ടിലാണ്‌ ഞാന്‍ പറഞ്ഞത്‌. ടീച്ചര്‍ അത്‌ ഗൗരവമായിട്ടെടുക്കും എന്നൊരു ചിന്തയേ മനസ്സില്‍ വന്നില്ല.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു.

പ്രിസിപ്പാളിന്റെ 'ആരാടീ തമ്പാക്കടിച്ചു കിറുങ്ങി'യതെന്ന ചോദ്യത്തിനു മുന്നില്‍ മുന്‍ബഞ്ചിലെ തലപ്പത്തിരുന്ന പെണ്‍കുട്ടിമാത്രം എഴുന്നേറ്റു. ഞാനും. മറ്റാരും എഴുന്നേറ്റില്ല. അവളോടും എന്നോടും ആരാണ്‌ നല്‍കിയതെന്നു ചോദിച്ചപ്പോള്‍ ചന്തുവും പൂമോനുമാണ്‌ നല്‍കിയതെന്നു പറഞ്ഞു.

പിന്നീട്‌ ചോദ്യമൊന്നുമുണ്ടായില്ല. വിശ്വഭാരതിയുടെ പനമ്പുവാതില്‍ ഞങ്ങള്‍ക്കു മുന്നില്‍ അടഞ്ഞു.
എനിക്കെന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ, ആരും കേള്‍ക്കാനില്ല. പുറത്താക്കിയിട്ട്‌ വീട്ടിലേക്കു പോകുന്നതിനേക്കുറിച്ച്‌ ആലോചിക്കാന്‍ വയ്യ.

പിറ്റേന്ന്‌ കോളേജില്‍ പോയി നോക്കി. പരിസരത്തേക്കുകൂടി അടുപ്പിച്ചില്ല. ഞാനും കൂട്ടുകാരിയും റബ്ബര്‍ തോട്ടത്തിനു നടുവില്‍ പോയിരുന്നു. എന്തൊക്കെയോ ആലോചിച്ചു കൂട്ടി. കോളേജില്‍ പോകുവാണെന്നു പറഞ്ഞ്‌ വീട്ടില്‍ നിന്നിറങ്ങിയിട്ട്‌ തെരുവപ്പുല്ലും കൊങ്ങിണിയും പടര്‍ന്നുപിടിച്ച തോട്ടത്തിനു നടുവില്‍...
കൈക്കും കാലിനും വിറയല്‍.....ആ വിറയലിനിടയിലാണ്‌ ചന്തുവിനെയും പൂമോനെയും കണ്ടത്‌. എഴുന്നേറ്റോടണമെന്നു തോന്നി. അവരും ഞങ്ങളെപ്പോലെയാണെന്ന്‌ തിരിച്ചറിഞ്ഞു.

നാടു മുഴുവന്‍ പാട്ടായി. തമ്പാക്ക്‌ മയക്കുമരുന്നും കഞ്ചാവും ബ്രൗണ്‍ ഷുഗറുമൊക്കെയായി നാട്ടുകാര്‍ മാറ്റിയിരുന്നു.

വിശ്വഭാരതിയെ തകര്‍ക്കാന്‍ കാത്തിരുന്ന മറ്റ്‌ പാരലല്‍ കോളേജുകാര്‍ അവസരം ശരിക്കു മുതലെടുത്തെന്നാണ്‌ കേട്ടത്‌്‌....


കോളേജിനു മുന്നില്‍ കപ്പയായിരുന്നതുകൊണ്ട്‌്‌്‌ കപ്പക്കോളേജെന്നും പനമ്പില്‍ കരിയോയില്‍ പൂശിയിരുന്നതുകൊണ്ട്‌ കരിയോയില്‍ കോളേജെന്നും അറിയപ്പെട്ടിരുന്ന ഞങ്ങളുടെ വിശ്വഭാരതിക്ക്‌്‌്‌ പുതിയ പേര്‌ കിട്ടി. 'തമ്പാക്ക്‌ കോളേജ്‌'.





വിശ്വസര്‍വ്വകലാശാലകളായ പാരലല്‍ കോളേജുകള്‍

ഓര്‍ക്കൂട്ടില്‍ നിന്ന്‌ ഒരു സുഹൃത്ത്‌‌ വിശ്വഭാരതിയില്‍ പഠിച്ചതാണല്ലേ എന്നൊരു ചോദ്യം. ശരിക്കും ഞെട്ടിപ്പോയി. ഓര്‍ക്കാപ്പുറത്തായിരുന്നതു കൊണ്ട്‌ ടാഗോറിന്റെ സര്‍വ്വകലാശാലയെക്കുറിച്ചാണോ പറയുന്നത്‌ എന്നു തോന്നിപ്പോയി. അല്ല. സുകുമാരന്‍ സാര്‍ തുടങ്ങിവെച്ച വിശ്വഭാരതിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥി തന്നെ.

പാരലല്‍ കോളേജില്‍ പഠിക്കുന്നത്‌്‌ മഹാപാപം പോലെയാണ്‌ ചിലരെങ്കിലും കരുതുന്നത്‌്‌. അത്തരം ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്‌്‌്‌. യു ജി സിയും ഡോക്ടറേറ്റും നെറ്റും സെറ്റും ഒന്നുമില്ലാത്തവര്‍ പഠിപ്പിച്ചതുകൊണ്ടാവുമോ? കോറഷീറ്റിന്റേയും ഓലയുടേയും പനമ്പിന്റെയും ഇടയില്‍ ഇരുന്നതു കൊണ്ടാവുമോ? തറയിലെ പൊടി മണ്ണില്‍ കുഴിയാനകള്‍ പതുങ്ങിയിരുന്നതുകൊണ്ടാവുമോ?

ഓലായോ ഷീറ്റോ മേഞ്ഞ ഷെഡ്ഡാണെങ്കിലും ഓരോ പാരലല്‍ കോളേജിന്റെയും പേരുകള്‍ വിശ്വ സര്‍വ്വകലാശാലകളെ ഓര്‍മപ്പെടുത്തുന്നതായിരിക്കും. നളന്ദ, തക്ഷശില, ഓക്‌സഫോഡ്‌്‌, കേംബ്രിഡ്‌ജ്‌, ലയോള, യൂണിവേഴ്‌സല്‍, ശാന്തി നികേതന്‍, വിശ്വഭാരതി ഇങ്ങനെ ??


പാരലല്‍ കോളജില്‍ ഒരുനുഭവവുമില്ലെന്നും പഠനം രണ്ടാം തരമാണെന്നും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്‌്‌്‌?. എന്താണ്‌ ഈ അനുഭവത്തിന്റെ അര്‍ത്‌്‌ഥം എന്ന്‌ ഇതുവരെ മനസ്സിലായിട്ടില്ല. ഒരു ക്ലാസുമുറിയിലേക്ക്‌ കയറിയിരുന്നാല്‍ ക്യാപ്‌സൂള്‍ പരുവത്തില്‍ തരാനുള്ളതൊക്കെ തരുമെന്നാണോ? പാഠ്യേതര വിഷയങ്ങള്‍ക്ക്‌ പ്രാധാന്യം കിട്ടില്ലന്നാവണം. ഒരുപാട്‌ ചിരിയും ചിന്തയും ലൈബ്രററിയുമൊന്നുമുണ്ടാവില്ല എന്നതുമാവാം

ഇക്കാര്യങ്ങളൊക്കെ നഗരങ്ങളിലെ പാരലല്‍ കോളേജും റഗുലര്‍ കോളേജും വെച്ച്‌ താരതമ്യപ്പെടുത്തി അനുഭവസാക്ഷ്യങ്ങളുണ്ടാക്കിയേക്കാം. വര്‍ണ്ണാഭമായ കലോത്സവങ്ങളും കായിക മത്സരങ്ങളും മാഗസിനുകളും സയന്‍സ്‌ക്ലബ്ബും എന്‍ എസ്‌ എസ്സുമൊന്നും ഇവിടെയുണ്ടാവുന്നില്ല. കലാലയ രാഷ്‌ട്രീയവും. തെരഞ്ഞെടുപ്പിന്റെ എരിപൊരി സഞ്ചാരമോ സമരങ്ങളോ ഞങ്ങള്‍ക്ക്‌്‌ അന്യമാണ്‌. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലൂടെ ഒരു നേതാവിനെ നല്‌കാനായെന്നും വരില്ല.
പക്ഷേ, ഷീറ്റുമേഞ്ഞ്‌ പനമ്പുകൊണ്ട്‌ വേര്‍തിരിച്ച ഷെഡ്ഡുകളിലെ സൗഹൃദങ്ങളും തമാശകളും ജീവിത്തിലെ ഉത്സവകാലമായിരുന്നല്ലോ...

പണം പോലെ മാര്‍്‌ക്കും കുറഞ്ഞതു പോയവര്‍ക്ക്‌്‌്‌ എത്ര മലകള്‍ കയറി ഇറങ്ങിയാലും കൈത്തോടുകളും ആറുകളും നീന്തിക്കടന്നാലും ചെന്നെത്താന്‍ പറ്റാത്തത്ര ദൂരത്തായിരുന്നു ഉന്നത കലാലയങ്ങള്‍...പാരല്‍ കോളേജ്‌ നല്‍കിയ സ്‌നേഹം എത്ര വലുതാണ്‌. ഫീസുകൊടുക്കാതെ പഠിച്ചിരുന്നവരുണ്ട്‌. അവരെയൊന്നും പുറത്തു നിര്‍ത്തിയ ചരിത്രമില്ല. വീട്ടിലെ ദാരിദ്യമറിഞ്ഞ്‌ ഒരു രൂപപോലും ഫീസുവാങ്ങാതെ ക്ലാസുമുറിയിലിടം നല്‌കിയവരെ അറിയാം.



ഞങ്ങളുടെ നാട്ടിലെ ഒരു കുന്നിന്‍ പുറമായിരുന്നു സ്‌കൂള്‍ഗ്രൗണ്ടിനായി അനുവദിച്ചിരുന്നത്‌. ആ കുന്നു നികത്താന്‍ എത്തിയ എന്‍ എസ്‌ ക്യാമ്പില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തിയിരുന്നു. ഞങ്ങളില്‍ നിന്നു പിരിച്ച തുകകൊണ്ട്‌ ഒരു നേരത്തെ ഭക്ഷണമെങ്കിലും അവര്‍ക്കു നല്‍കിയിരുന്നു. പൊടിമണ്ണുപാറിയ ക്ലാസ്‌ മുറിയും മുറ്റവും ഞങ്ങള്‍ തന്നെ അടിച്ചു വൃത്തിയാക്കി. മുററത്ത്‌ പടര്‍ന്ന പുല്ലും കളകളും പറിച്ചു നീക്കി. സഹപാഠികളുടെ വിഷമാവസ്ഥകളില്‍ താങ്ങാവാന്‍ ഞങ്ങള്‍ക്ക്‌‌ കരുത്തേകി. എല്ലാത്തിനുമപ്പുറം ഉറച്ച സൗഹൃദങ്ങളുണ്ടായി. ഒരു കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പരസ്‌പരം അറിയുമായിരുന്നു.

എന്റെ എക്കാലത്തെയും പ്രിയ സുഹൃത്തായിരുന്നത്‌ പ്രീഡിഗ്രി ക്ലാസിലെ പൂമോനായിരുന്നു. ഞാന്‍ ഏതൊക്കെയോ വഴികളിലൂടെ സഞ്ചരിച്ച്‌ ഡബിറ്റിനും ക്രെഡിറ്റിനും ഇടയില്‍ തന്നെയെത്തി. അവന്‍ പക്ഷേ, പ്രീഡിഗ്രിയോടെ നിര്‍ത്തി. പിന്നീട്‌ ജീവിക്കാന്‍ പല വേഷക്കാരനായി. അവസാനം പ്രവാസിയായി. എന്നിട്ടും എന്റെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം താങ്ങായി നിന്നു. അഞ്ചുവര്‍ഷം മുന്‍പ്‌ വരെ. തലേന്ന്‌ പറഞ്ഞുബാക്കിവെച്ചത്‌ കേള്‍ക്കാന്‍ കാത്തിരുന്ന എന്നെ തേടിയെത്തിയത്‌്‌ നിലച്ചുപോയ ഹൃദയത്തെക്കുറിച്ചുള്ള വാര്‍ത്തയായിരുന്നു.

ഞങ്ങളിറങ്ങിയതോടെ പതിനാലുവര്‍ഷത്തെ 'പാരമ്പര്യ'മവസാനിപ്പിച്ച്‌ വിശ്വഭാരതി പൂട്ടി. അധ്യാപകരില്‍ പലര്‍ക്കും ജോലികിട്ടിയതോടെ നടത്തികൊണ്ടുപോകാന്‍ ആളില്ലാതായി. വിദ്യാര്‍ത്ഥികള്‍ കുറഞ്ഞു. തറവാടക കൂടി. ആ തറയിലിന്ന്‌ ചേനയും കപ്പയും ചേമ്പും മാറി മാറി കൃഷി ചെയ്യുന്നു. ഇപ്പോള്‍ തറപോലുമില്ല. നടന്നു വന്ന വഴിയിലെ മാവില്ല. എവിടെയായിരുന്നു വിശ്വഭാരതി എന്നു നോക്കുമ്പോള്‍ നിരന്ന ഒരു പറമ്പിന്റെ ശൂന്യതമാത്രം



മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ ജൂലൈ 5