Wednesday, October 31, 2007

മുരിക്കും മൊബൈല്‍ ടവറും തമ്മില്‍ പിണക്കമാണോ?


കഴിഞ്ഞ രണ്ടുവര്‍ഷമായി വയനാട്ടിലെ മുരിക്കുകള്‍ക്ക്‌ എന്തോ സംഭവിക്കുന്നുണ്ട്‌.
കുരുമുളകു വള്ളി പടര്‍ത്തിയിരുന്ന മുരിക്ക്‌ ചുരുണ്ടുകൂടി നില്‌ക്കുന്നു. ഇലയോ പൂവോ ഇല്ലാതെ...പുതിയ നാമ്പുകള്‍ സ്‌പ്രിംഗ്‌ പോലെ നില്‍ക്കുന്നു. മുരിക്കുകള്‍ അധികവും ഉണങ്ങിപോയിരിക്കുന്നു.
വയനാട്ടിലെ പ്രാദേശിക ചാനലടക്കം മാധ്യമങ്ങളില്‍ ഈ പ്രശ്‌നം കടന്നു വന്നിട്ടുണ്ട്‌.എന്താണ്‌ മുരിക്കില്‍ അടുത്ത കാലത്തായി ഇങ്ങനൊരു പ്രതിഭാസം.
മുരിക്കിനു വംശനാശം സംഭവിക്കുന്നോ?
ഇനി നമ്മള്‍ എവിടെപോകും മുരിക്കുമരവും കടും ചുവപ്പ്‌ മുരിക്കിന്‍ പൂവു കാണാനും.
ഈ ചോദ്യത്തിനു മുന്നില്‍ ചില ആശങ്കകളുണ്ട്‌.
വയനാടന്‍ ചുരമിറങ്ങി കോഴിക്കോടും ഈ പ്രതിഭാസമുണ്ട്‌.


വയനാട്ടില്‍ മുരിക്കുകള്‍ നശിക്കാന്‍ തുടങ്ങിയതും മൊബൈല്‍ ടവറുകള്‍ വ്യാപകമായതും ഒരേ സമയത്താണ്‌. വയനാടന്‍ ജനത അതുകൊണ്ട്‌ ഒരേ സ്വരത്തില്‍ പറയുന്നു. മുരിക്കുകള്‍ ഇക്കോലത്തിലാവാന്‍ കാരണം മൊബൈല്‍ ടവറുകള്‍ തന്നെ. കോഴിക്കോടും മുരിക്കുകള്‍ രോഗം ബാധിച്ചിട്ടുണ്ടെന്നറിയുമ്പോള്‍ ഈ ചിന്തയ്‌ക്ക്‌ ശക്തി കൂടുന്നുണ്ട്‌.

എന്നാല്‍ മൊബൈല്‍ ടവറും മുരിക്കും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ?
ഇല്ല എന്നു തന്നെയാണുത്തരം. ചില ഊഹാപോഹങ്ങള്‍ മാത്രം.

ഹൈറേഞ്ചുകാരിയായ എനിക്ക്‌ മുരിക്കിന്റെ ദാരുണമായ ഈ അവസ്‌ഥയില്‍ പറഞ്ഞറിയിക്കാനാവാത്ത സങ്കടമുണ്ട്‌.
ഞങ്ങളുടെ ജീവിതത്തില്‍ അത്രത്തോളമാണ്‌ മുരിക്കിനുള്ള സ്ഥാനം.

വീടുകഴിഞ്ഞ്‌ ഒരു നുള്ളു മണ്ണുണ്ടെങ്കില്‍ അവിടെ ഒരു മുരിക്കുണ്ടാവും.
വേലിയായിട്ടോ, കുരുമുളകു പടര്‍ത്തിയ മരമായോ, ആടിനും മുയലിനും തീറ്റയായോ ഒക്കെ..

മറയൂരില്‍ താമസിക്കുമ്പോള്‍ അവിടെ മുരിക്ക്‌ കുറവായിരുന്നു. ഉള്ളതു തന്നെ മുള്ളില്ലാ മുരിക്കുകള്‍ . ‍ഞങ്ങളുടെ അയല്‍ വീട്ടിലെ കച്ചിത്തുറു നിന്നത്‌ അത്തരമൊരു മുരിക്കിലായിരുന്നു. പൂക്കുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന ചുവന്ന പൂക്കള്‍..മുരിക്കിന്‍ പൂവു പറിക്കാന്‍ ഞങ്ങള്‍ക്ക്‌ പേടിയായിരുന്നു.

' മുരിക്കിന്‍ പൂവു പറിച്ചാല്‍ കണ്ണുപൊട്ടിപ്പോകും' എന്നു കൂട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ മുതിര്‍ന്നപ്പോള്‍ 'കണ്ണുപൊട്ടിയാല്‍ പൊട്ടട്ടേ ' എന്നു വിചാരിച്ച്‌ പൂവു പറിച്ചു നോക്കിയിട്ടുണ്ട്‌. ഇന്നു വരെ കണ്ണിന്‌ കാഴ്‌ചക്കുറവുണ്ടായിട്ടില്ല. നാടാകെ ചെങ്കണ്ണ്‌ പടര്‍ന്നു പിടിക്കുമ്പോള്‍ അതും അടുത്തു വന്നില്ല.

വേനലായാല്‍ മുരിക്കിന്റെ കമ്പു വെട്ടി തണലത്ത്‌ പാളകൊണ്ടും ഓലകൊണ്ടുമൊക്കെ പൊതിഞ്ഞു വെയ്‌ക്കും. വെയിലേറ്റ്‌ തൊലി പൊള്ളാതിരിക്കാന്‍. മേടത്തിലെ മഴയ്‌ക്ക കമ്പു നടും. മറ്റു മരങ്ങളെ അപേക്ഷിച്ച്‌ വേഗത്തില്‍ വളരുന്നതാവണം കുരുമുളകു കൊടി ഇതില്‍ പടര്‍ത്താന്‍ കാരണം.

മധ്യവേനലവധിക്കാലത്ത്‌ കളിച്ചു നടക്കുമ്പോള്‍ പലപ്പോഴും ഞങ്ങളുടെ കാലുകളില്‍ മുരിക്കുമുള്ളു തറഞ്ഞു. അസഹ്യമായ വേദന...ചിലപ്പോള്‍ നീര്‌, ചൂട്‌...ഇതു ചിലപ്പോള്‍ വിഷമായി മാറാറുണ്ട്‌.ചിലര്‍ ടി.ടി. ഇഞ്ചക്ഷന്‍ എടുത്താല്‍ കുറച്ചുപേര്‍ വിഷഹാരിയെ തേടിപ്പോകും.
മുതിര്‍ന്നപ്പോള്‍ ചികിത്സ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇത്തരം അനുഭവങ്ങള്‍ ധാരാളം.

മുരിക്കില ആടിനും മുയലിനും മാത്രമല്ല ഭക്ഷണം. നല്ലൊരു കറിയാണ്‌. ചീര, മുരിങ്ങയിലപോലെ, താള്‌, തകരപോലെ....
ഔഷധവും..

എന്നാല്‍ മുരിക്കു വിറകായി ഉപയോഗിക്കാറില്ല.
' അടുപ്പില്‍ മുന്നാഴി ചാരം വീണാല്‍ മൂക്കറ്റം കടം ' എന്നാണ്‌ ചൊല്ല്‌.
അടുക്കളയില്‍ ഉപയോഗിച്ചില്ലെങ്കിലും പുറത്ത്‌ നെല്ലു പുഴുങ്ങാനും മറ്റും ഉപയോഗിക്കാറുണ്ട്‌.
പുകഞ്ഞ്‌ പുകഞ്ഞിരിക്കും...ചുറ്റും പുക. അധികം ശ്വസിക്കുമ്പോള്‍ തലവേദനിക്കും.

മുരിക്കു കലാപരമായി നട്ടുകണ്ടത്‌ മാട്ടുപെട്ടി ഇന്‍ഡോ-സ്വിസ്‌ പോജക്‌ടിന്റെ വഴിയിലാണ്‌. റോഡിനിരുവശത്തും മുരിക്കു നട്ട്‌ വളച്ച്‌ ആര്‍ച്ച്‌ ആകൃതിയില്‍...ആരാണീ സൃഷ്‌ടിക്കു പിന്നില്‍ എന്ന്‌ കൗതുകം പൂണ്ടുപോകും. ഇതു മുരിക്കു തന്നെയോ എന്ന അമ്പരപ്പും. സമ്മര്‍ ഇന്‍ ബത്‌ലഹേം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും തുടങ്ങിയ സിനിമകളിലെ പാട്ടുസീനുകളില്‍ ഈ മുരിക്കു കടന്നു വരുന്നുണ്ട്‌.

ഇങ്ങനെയോക്കെയുള്ള മുരിക്കാണ്‌ നശിച്ചുകൊണ്ടിരിക്കുന്നത്‌.
മൊബൈല്‍ ടവറുകളാണോ നാശത്തിനു പ്രധാന കാരണം?
അതോ മറ്റെന്തെങ്കിലും രോഗമോ?

സംശയമില്ല, മുരിക്കിന്റെ നാശത്തെ നേരിടുന്നവര്‍ മൊബൈല്‍ടവറിനെതന്നെ കുറ്റപ്പെടുത്തും. കാരണം മൊബൈല്‍ ടവര്‍ വന്നതും മുരിക്കു നശിച്ചു തുടങ്ങിയതും ഒരേ സമയത്ത്‌....വയനാട്‌, കോഴിക്കോട്‌ ഇങ്ങനെയൊക്കെയാണെങ്കില്‍ ആകാംക്ഷ അടക്കാനാവാത്തതുകൊണ്ട്‌ ഞാന്‍ ‍ഇടുക്കിയില്‍ അനിയത്തിയെ വിളിച്ചു.
"നീയൊന്ന്‌ പുറത്തിരങ്ങി മുരിക്ക്‌ നോക്ക്‌...ഇലയ്‌ക്കോ തണ്ടിനോ വല്ല കുഴപ്പോമുണ്ടോ?"
അവള്‍ പറഞ്ഞു.
"എന്തു കുഴപ്പം. വീഴാറായ രണ്ടിലകള്‍ മഞ്ഞച്ചിട്ടുണ്ട്‌."
ഹ..ഹ..ഹ..
അപ്പോള്‍ ഞങ്ങളുടെ മലമുകളില്‍ രണ്ടു ടവറുകളുണ്ടായിട്ടും മുരിക്കിനൊന്നുമില്ല.
വേനലില്‍ ഒറ്റ ഇലയില്ലാതെ കടും ചുവപ്പുപൂവും, മഴയില്‍ ഒരുപാട്‌ ഇലകളുമായി മുരിക്കുണ്ട്‌.

എന്നാല്‍ വയനാട്ടിലും കോഴിക്കോട്ടും എന്തുപറ്റി?
രോഗമാണെങ്കില്‍ പ്രതിവിധിയില്ലേ?
അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലേ ഇക്കാര്യം?

റേഡിയോ പ്രവര്‍ത്തിക്കുന്ന, ടെലിവിഷന്‍ പ്രവര്‍ത്തിക്കുന്ന അതേ വൈദ്യുത കാന്തിക തരംഗങ്ങള്‍ തന്നെയാണ്‌ മൊബൈല്‍ ഫോണിനും. പിക്‌സല്‍ കുറച്ചു കൂടുമെന്നുമാത്രം. വളരെ വര്‍ഷങ്ങളായി ഈ വൈദ്യുത കാന്തിക തരംഗങ്ങള്‍ നമുക്കു ചുറ്റിലുമുണ്ട്‌. അന്നൊന്നു ഉണ്ടാവാത്ത മുരിക്കുരോഗത്തിന്‌ ഉത്തരവാദി മൊബൈല്‍ ടവര്‍ ആവാന്‍ വഴിയില്ല.

പൊതുവേ പെട്ടെന്ന്‌ ഒടിയുന്ന, കനം കുറഞ്ഞ മരമാണ്‌ മുരിക്ക്‌.
അതേ പോലെ തന്നെയാണ്‌ ശീമക്കൊന്നയും, മുരിങ്ങയുമൊക്കെ..അതിനൊന്നും കുഴപ്പമില്ല താനും.

എന്തായാലും ഇതിന്റെ ശാസ്‌ത്രീയ വശമറിയാന്‍ ആരെങ്കിലുമെത്തുമെന്ന്‌ പ്രതീക്ഷിക്കാം.
വൈകിയാല്‍ വയനാടന്‍ ചുരമിറങ്ങുന്ന കാറ്റ്‌ നാടാകെ പടര്‍ന്ന്‌ പിടിച്ച്‌ മുരിക്കുകളെ നാമവശേഷമാക്കി കളഞ്ഞേക്കാം.

Tuesday, October 23, 2007

ജനപ്രിയനോവലുകളില്‍ നിന്ന്‌ സിനിമയിലേക്ക്‌

ഹൈറേഞ്ചിനെന്നും പ്രിയപ്പെട്ടത്‌ മംഗളവും മനോരമയുമായിരുന്നു. അഞ്ചുസുന്ദരികളും, സ്‌ത്രീധനവും, ഇലഞ്ഞിപ്പൂക്കളുമൊക്കെ കണ്ടും ശ്വസിച്ചുമാണ്‌ ഞങ്ങളുടെ വളര്‍ച്ച. വീട്ടിലാരെങ്കിലും വായിച്ചുകഴിഞ്ഞാല്‍ പാത്തും പതുങ്ങിയും എടുത്തു വായിക്കും. ഞാനിപ്പണി എന്റെ ഒന്‍പതാമത്തെ വയസ്സിലാണു തുടങ്ങിയതെങ്കില്‍ എന്റെ ഇളയ അനിയത്തി ഒന്നാംക്ലാസില്‍ തുടങ്ങി.

സിനിമ എന്നും എനിക്കൊരത്‌ഭുതമായിരുന്നു. പക്ഷേ, അതെന്നെ ഒരിക്കലും ഭ്രമിപ്പിച്ചിട്ടില്ല. താരാരാധന തോന്നിയിട്ടില്ലെന്നു പറഞ്ഞുകൂടാ...മമ്മൂട്ടിയായാലും മോഹന്‍ലാലായാലും അവരുടെ ചില കഥാപാത്രങ്ങളെയാണ്‌ ഇഷ്‌ടപ്പെടുന്നത്‌.

പരദേശി, കാലാപാനി, വാസ്‌തഹാര, തുടങ്ങിയ ചിത്രങ്ങളിലെ മോഹന്‍ലാലിനേക്കാള്‍ എനിക്കിഷ്ടം സദയത്തലെ ലാലിനെയായിരുന്നു. മമ്മൂട്ടിയേ ആണെങ്കില്‍ മൃഗയയിലെ, വിധേയനിലെ, കളിക്കളത്തിലെ....
എങ്കിലും ഇടുക്കി മലമൂട്ടില്‍ ജനിച്ചു വളര്‍ന്ന എനിക്ക്‌ താരങ്ങളെ കാണണമെന്നോ, ഒന്നുതൊട്ടു നോക്കണമെന്നോ തോന്നിയിട്ടില്ല. മലമൂട്ടിലായതുകൊണ്ട്‌ ഇതൊരിക്കലും സാധിക്കാത്ത കാര്യമാണെന്ന ബോധം കുഞ്ഞുന്നാളിലെ ഉള്ളില്‍ കയറിക്കൂടിയതുകൊണ്ടാണോ എന്തോ...

ഹൈറേഞ്ചിനെന്നും പ്രിയപ്പെട്ടത്‌ മംഗളവും മനോരമയുമായിരുന്നു. അഞ്ചുസുന്ദരികളും, സ്‌ത്രീധനവും, ഇലഞ്ഞിപ്പൂക്കളുമൊക്കെ കണ്ടും ശ്വസിച്ചുമാണ്‌ ഞങ്ങളുടെ വളര്‍ച്ച. വീട്ടിലാരെങ്കിലും വായിച്ചുകഴിഞ്ഞാല്‍ പാത്തും പതുങ്ങിയും എടുത്തു വായിക്കും. ഞാനിപ്പണി എന്റെ ഒന്‍പതാമത്തെ വയസ്സിലാണു തുടങ്ങിയതെങ്കില്‍ എന്റെ ഇളയ അനിയത്തി ഒന്നാംക്ലാസില്‍ തുടങ്ങി.
ഓരോ വ്യാഴാഴ്‌ചയും ചൊവ്വാഴ്‌ചയും ഞങ്ങള്‍ കാത്തിരുന്നു മനോരമയുടേയും മംഗളത്തിന്റെയും വരവിനായി.നോവല്‍ വായിക്കുന്നത്‌ നന്നായി മനസ്സിലായിട്ടോ, എല്ലാ വാക്കുകളുടേയും അര്‍ത്ഥമറിഞ്ഞിട്ടോ അല്ല.

അങ്ങനെ പറ്റിയൊരു മണ്ടത്തരമുണ്ട്‌.
മിനിക്കുട്ടിയെ പ്രിന്‍സ്‌ ബലാത്സംഗം ചെയ്‌തു. ആലിപ്പഴത്തിന്റെ കഥാസാരത്തില്‍ നിന്ന്‌ വായിച്ചെടുത്തതാണ്‌. ഒരെത്തും പിടിയും കിട്ടുന്നില്ല. കുറേ ആലോചിച്ചുനോക്കി.രക്ഷയില്ലസംശയനിവൃത്തിക്ക്‌ അമ്മായിയോട്‌ ചോദിച്ചു.
അമ്മായി ഒന്ന്‌ വിക്കി. മിണ്ടാതിരുന്നാലോ, നീ പോയി നിന്റെ പണിനോക്ക്‌ എന്നു പറഞ്ഞാലോ
കൊച്ച്‌ ചെന്ന്‌ വേറെ വല്ലോരോടും ചോദിച്ചാലോ? അവസാനംഅമ്മായി വിക്കി വിക്കി പറഞ്ഞു.
'കൈയ്യും കാലും കെട്ടിയിട്ടു തല്ലിയതാ...'
അങ്ങനെയിരിക്കയാണ്‌ പുഴക്ക്‌ അക്കരെ ഇത്തിരി കവിതാഭ്രാന്തുള്ള കാര്‍ത്തികേയന്‍ ചേട്ടന്റെ വീട്ടില്‍ മാത്യു മാറ്റം വന്നിട്ടുണ്ടെന്നറിയുന്നത്‌.അടുത്ത്‌ പാലമില്ലാത്തതുകൊണ്ട്‌ പുഴ കടക്കാനും വയ്യ, മഴക്കാലമായതു കൊണ്ട്‌ നീന്താനും വയ്യ.പുഴവക്കത്ത്‌ ഞങ്ങള്‍ കുറേ കുട്ടികള്‍ നോക്കിനിന്നു...അക്കരെ ചെറിയ കുന്നിറങ്ങി മാത്യൂമറ്റം കുളിക്കാന്‍ പുഴയിലേക്കിറങ്ങി വരുന്നുണ്ടോ എന്നു നോക്കി......

കറണ്ടും ടി വിയും ഒന്നും ആയിട്ടില്ല. ആദ്യമായി ടി.വി. വാങ്ങിയ വീടുകളില്‍ ശനിയാഴ്‌ച വൈകുന്നേരങ്ങളില്‍, റിലീസ്‌ ദിവസം മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കുള്ള തിരക്കുണ്ടായി.....ഏത്‌ അവാര്‍ഡ്‌ സിനിമയായാലും നോക്കിയിരിക്കും....സിനിമ കഴിയുമ്പോള്‍ ഒരോ വീടും പൂരം കഴിഞ്ഞ അമ്പലപ്പറമ്പായി...

എന്നിട്ടും ജനപ്രിയനോവലുകളില്‍ നിന്ന്‌ താരാരാധനയിലേക്ക്‌ വലിയ ദൂരം തന്നെയായിരുന്നു.താരങ്ങള്‍ മംഗളത്തിന്റെയും മനോരമയുടേയും മുഖച്ചിത്രങ്ങള്‍ മാത്രമായിരന്നു.അല്ലെങ്കില്‍ നോട്ടുബുക്കുകളിയെ പുറം താളുകള്‍..ആ പുറം താളുകളിലെ ശോഭനയേയും, ഉര്‍വ്വശിയേയും, പാരവ്വതിയേയും നോക്കിയിരുന്നു ക്ലാസിലെ ഇടവേളകളില്‍ ഒന്നു വരച്ചുനോക്കാന്‍ ശ്രമിച്ചുനോക്കി..പക്ഷേ അതിനേക്കാള്‍ കൂടുതലെളുപ്പം ജനപ്രിയനോവലുകള്‍ക്കു വേണ്ടി വരയ്‌ക്കുന്ന ചിത്രങ്ങളായിരുന്നു.

വലിയ സ്‌ക്രീനിലെ സിനിമ എന്നത്‌ വല്ലപ്പോഴും പള്ളിക്കൂടം പറമ്പിലോ, സ്‌കൂളിലോ വരുന്ന പഴയ സിനിമകളായിരുന്നു.

അമരം, കിരീടം,നിറക്കൂട്ട്‌, ഭൂമിയിലെ രാജാക്കന്മാര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇങ്ങനെ കണ്ടതാണ്‌.മറയൂരിലായിരുന്നപ്പോള്‍ ചന്ദനയിലും റോസയിലും ചില തമിഴ്‌ചിത്രങ്ങള്‍ കണ്ടതൊഴിച്ചാല്‍ അടിമാലി അപ്‌സരയില്‍ പോയി ആദ്യംകാണുന്ന സിനിമ കിലുക്കമായിരന്നു. പിന്നെ മാതയില്‍ കമലദളം, മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ്‌...

ഒരിക്കലും താരങ്ങളെ കാണുമെന്ന പ്രതീക്ഷയില്ലാഞ്ഞിട്ടാവണം അജിയും ഉദയയും കാണുന്നവര്‍ക്കൊക്കെ താരങ്ങളുടെ മുഖഛായ ചാര്‍ത്തികൊടുത്തത്‌...ഷിബിയെ കണ്ടാല്‍ ഉര്‍വ്വശി, രാജി മേനക, ബാബുച്ചേട്ടന്‍ മോഹന്‍ലാല്‍, ...ഇതൊന്നുമല്ലെങ്കില്‍ കണ്ണും മൂക്കുമൊക്കെയാവും താരങ്ങളോട്‌ സാമ്യപ്പെടുത്തുക.

ഇത്തരമൊരു മലമൂട്ടിലെ ജീവിതത്തില്‍ ഞാനൊരു മന്ത്രവാദിനിയായേനേ..

അതില്‍ നിന്നാണ്‌ ഒട്ടും പ്രതീക്ഷിക്കാതെയാണ്‌ വയനാട്ടില്‍ വന്നത്‌. പിന്നീട്‌ കോഴിക്കോടായി...വയനാട്ടില്‍ വെച്ചാണ്‌ ആദ്യമായി ഒരു താരത്തെ കാണുന്നത്‌.

DCA യ്‌ക്ക്‌ ചേര്‍ന്ന കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ താഴെ ഒരു ബഹളം. നോക്കുമ്പോള്‍ ആളുകള്‍ക്കിടയില്‍ മാമുക്കോയ..ജുവലറിയുടെ ഉദ്‌ഘാടനത്തിനെത്തിയത്‌. പിന്നീട്‌ തിരുവന്തപുരത്ത്‌ പരീക്ഷയ്‌ക്ക്‌ പോയപ്പോള്‍ ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ ഒരാവര്‍ഡ്‌ നൈറ്റ്‌...അതു കാണാന്‍ പോയതിലും ഭേദം വീട്ടിലിരുന്ന്‌ ടിവി കണ്ടാല്‍ മതിയായിരുന്നു. കുറേ ദൂരെയിരുന്ന്‌ ഒരു പൊട്ടുപോലെ കണ്ടിട്ട്‌ എന്തുകാര്യം?

കോഴിക്കോടായപ്പോഴാണ്‌ പ്രിയപ്പെട്ട എഴുത്തുകാരെയും താരങ്ങളെയും അടുത്തു കാണാന്‍ കഴിഞ്ഞത്‌.താഴെ പട്ടാളപ്പള്ളിയില്‍ ജൂമ്‌അ നമസ്‌ക്കാരത്തിനു വന്ന കൊച്ചിന്‍ ഹനീഫയെ ആരാധകര്‍ ഞെക്കിപ്പീച്ചുന്നത്‌ കോഴിക്കോട്‌ പ്രസ്‌ ക്ലബ്ബിന്റെ മുകള്‍ നിലയില്‍നിന്ന്‌ ഞങ്ങള്‍ കണ്ടു.

താരങ്ങളെ അടുത്ത കാണുമ്പോള്‍ ഓട്ടോഗ്രാഫ്‌ വാങ്ങനോ തൊട്ടുനോക്കാനോ കൂടെ നിന്ന്‌ ഫോട്ടോ എടുക്കാനോ തോന്നിയില്ല. അകന്നു നിന്നുകൊണ്ട്‌ ഒരാരാധന...ഫിലിം ഫെസ്റ്റിവലുകളിലും പരിപാടികളിലും വരുമ്പോള്‍കൗതുകത്തോടെ നോക്കിയിരുന്നിട്ടുണ്ട്‌. സിനിമയിലും നേരിട്ടും എങ്ങനെയെന്ന്‌...മമ്മൂട്ടിയേയും മോഹന്‍ലാലിനെയും ഇതുവരെ നേരിട്ട്‌ കണ്ടിട്ടില്ലായിരുന്നു.

പക്ഷേ , കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഒരു ചര്‍ച്ചയ്‌ക്കു വിളിച്ചു.മോഹന്‍ലാലിനും പത്മപ്രിയയ്‌ക്കും ശ്വേതക്കും പി.ടി.കുഞ്ഞുമുഹമ്മദിനും ഷഹബാസ്‌ അമനും ആന്റണി പെരുമ്പാവൂരിനമൊപ്പം....ഓഡിയന്‍സായിട്ടല്ല...സംസാരിക്കാന്‍...അവിടെയിരുന്ന്‌ പഴയ കാലങ്ങളെ ഓര്‍ത്തു. ലാലിന്റെ ആരാധകരായിരുന്ന അജിയും ഉദയയും അനിയത്തിമാരും ഇതുകേട്ടാല്‍ എന്തൊക്കെ ചോദിക്കും എന്നോട്‌ എന്ന്‌ ചിന്തിച്ചിരുന്നു പോയി..

നല്ലൊരു ചോദ്യം ചോദിക്കണം പരിപാടിക്കുമുമ്പ്‌ എന്ന്‌ പരിപാടിയുടെ ചുമതലക്കാരാന്‍ പറഞ്ഞു.

ചോദ്യങ്ങളുടെ കാര്യത്തില്‍ എന്തുചോദിക്കും? ഒരാരാധിക ചോദിക്കുമ്പോലെ ചോദിക്കാനാവുമോ...
'അമ്മിക്കല്ല' 'ആട്ടുകല്ല്‌' പോലെ കനം കൂടിയ വാക്കുകള്‍ ഉപയോഗിക്കണോ? എനിക്കൊപ്പം കൂടെയുള്ള നാലുപേര്‍ ബുജികളാണ്‌.(ഡോ. എം.ഗംഗാധരന്‍, സിവിക്‌ ചന്ദ്രന്‍, ദീദി, ഷാജഹാന്‍)

....മോഹന്‍ലാലിനെ സിനിമയില്‍ കാണുന്നതിലും ഭംഗിയുണ്ട്‌. പത്മപ്രിയയെ കണ്ടാല്‍ മുയല്‍കുഞ്ഞിനെ പോലെ...

മനസ്സിനെ പാകപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ട്‌ ഞാനിരുന്നു.

Thursday, October 18, 2007

പരദേശിയും സ്‌ത്രീ കഥാപാത്രങ്ങളും

പരദേശി ആയ അനേകം പുരുഷന്മാരില്‍ ഒരാള്‍ പോലും ആത്മഹത്യ ചെയ്യുന്നില്ല. അവര്‍ പിടിച്ചുനിന്നു. പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളെപ്പോലെ മര്‍ദ്ദനവും മാനസീക പീഡനവും അവഗണനയും സഹിച്ച്‌ പിടിച്ചു നിന്നു. സ്വന്തം നാട്ടില്‍ ജീവിക്കാന്‍..മരിക്കാന്‍ ആഗ്രഹിച്ചുകൊണ്ട്‌...പാക്കിസ്ഥാനില്‍ അവര്‍ക്കാരുമില്ലെന്നും ഇവിടെയാണെല്ലാവരുമെന്നും പറഞ്ഞുകൊണ്ട്‌...കൂടാതെ ഇസ്ലാം മതം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നുമില്ല. എന്നിട്ടും പരദേശി ചിത്രത്തിലെ കരുത്തുറ്റ ഒരേയോരു പരദേശി സ്‌ത്രീയായ കദീശയെ എന്തിന്‌ ആത്മഹത്യ ചെയ്യിപ്പിച്ചു. ഒരു പുരുഷനെയും ആത്മഹത്യ ചെയ്യിപ്പിക്കുകയോ, അതിന്‌ പ്രേരിപ്പിക്കുകയോ ചെയ്‌തില്ല.


മലയാള സിനിമയില്‍ പുരൂഷ കാഥാപാത്രങ്ങള്‍ മാത്രം ശക്തി തെളിയിച്ച്‌ തകര്‍ത്താടുമ്പോള്‍ ഒരാശ്വസമായി പരദേശിയില്‍ കരുത്തുറ്റ സ്‌ത്രീ കഥാപാത്രങ്ങളെ കാണാം. പക്ഷേ, ആ കരുത്തുള്ള കഥാപാത്രങ്ങളെ സംവിധായകനും തിരക്കഥാകൃത്തുമായ പി. ടി. കുഞ്ഞുമുഹമ്മദ്‌ പാതി വഴിയില്‍ നിര്‍ദ്ദാക്ഷണ്യം കൊലപ്പെടുത്തി ശക്തി തെളിയിച്ചിരിക്കുകയാണ്‌.

മോഹന്‍ലാല്‍ അവതരിപ്പിച്ച വലിയേടത്ത്‌ മൂസയുടെ ഭാര്യ (ശ്വേത), മുറപ്പെണ്ണും പരദേശിയുമായ കദീശ (ലക്ഷ്‌മി ഗോപാലസ്വാമി), ഫ്രീലാന്‍സ്‌ ജേണലിസ്റ്റ്‌ ഉഷ( പത്മപ്രിയ) ഇവരാണ്‌ പരദേശിയിലെ പ്രാന സ്‌ത്രീ കഥാപാത്രങ്ങള്‍.ഇതില്‍ അവസാനം വരെ പിടിച്ചുനില്‌ക്കാനായത്‌ മൂസയുടെ ഭാര്യയ്‌ക്ക്‌ മാത്രമാണ്‌.

കരുത്തുള്ളവള്‌ കദീശ. വിവാഹം കഴിഞ്ഞ്‌ പാക്കിസ്ഥാനിലേക്കു പോകുന്ന അവള്‍ ഭര്‍ത്താവ്‌ വേറെ വിവാഹം കഴിച്ചപ്പോള്‍ സഹിച്ചു ജീവിക്കാതെ നാട്ടലേക്കു മടങ്ങി വരുന്നു.കറുത്ത പര്‍ദ്ദകൊണ്ട്‌ ആകെ മൂടി നിന്ന കദീശയെ മൂസ തിരിച്ചറിയുന്നില്ല. അവള്‍ മുഖാവരണം നീക്കിയപ്പോളാണ്‌ ആളെ മനസ്സിലാവുന്നത്‌.

ആകെ മൂടികെട്ടിയ ഉടുപ്പോടെയുള്ള ജീവിതം മടുത്തതിനെക്കുറിച്ചവള്‍ മൂസയോടു പറയുന്നുണ്ട്‌.മുഖാവരണം നീക്കി കദീശ താനാരാണെന്ന്‌ വെളിപ്പെടുത്തുന്നത്‌ നമുക്കു തരുന്ന സന്ദേശം കൂടിയാണ്‌.

മടങ്ങി വരുമ്പോള്‍ , മുഖപടം മാറ്റുമ്പോള്‍ കാണുന്ന കദീശയുടെ മുഖത്ത്‌ ഒട്ടും നിരാശാബോധമോ, കരിവാളിപ്പോ കാണുന്നില്ല. മറിച്ച്‌ നാട്ടിലേക്കു മടങ്ങി വന്നതിലുള്ള അഭിമാനമാണ്‌ കാണുന്നത്‌.മടങ്ങിപ്പോകാന്‍ ഉമ്മ ആവശ്യപ്പെടുമ്പോഴും 'യ്‌ക്ക്‌ പൂതിയാപ്ലടെ പൂതി തീര്‍ന്നു' എന്നാണവള്‍ പറയുന്നത്‌.

അവള്‍ ബന്ധുവീട്ടില്‍ ജോലിക്കുപോയി അരിയുമായി വരുമ്പോള്‍ അവളുടെ ദൈന്യത കണ്ട്‌ ഉമ്മയോട്‌ വീട്ടിലേക്ക്‌ വരാന്‍ പറയൂ എന്നു മൂസ പറയുന്നുണ്ട്‌
എന്നാല്‍ സക്കാത്തിനല്ലേ എന്നു ചോദിച്ച്‌ അഭിമാനിയാവുകയാണ്‌ അവള്‍.

മൂസയും അവളും തമ്മിലുള്ള പ്രണയ ഭാവങ്ങള്‍ കാണിക്കുന്നുണ്ട്‌. മനോഹരമായ പാട്ടിലൂടെയും. എന്നിട്ടും നല്ലൊരു പ്രണയമാക്കി നിര്‍ത്താമായിരുന്ന അവരുടെ ബന്ധം വളര്‍ത്താന്‍ ശ്രമിച്ചില്ല.

ഒടുക്കം അവളെ പാക്കിസ്ഥാനിലേക്ക്‌ കൊണ്ടുപോകുന്നു. പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ടാണ്‌ അവള്‍ക്കുള്ളത്‌.പിന്നീടെന്തുപറ്റിയെന്ന്‌ ഉഷ മൂസയുടെ ഭാര്യയോട്‌ ചോദിച്ചപ്പോള്‍ സ്വയം അവസാനിപ്പിച്ചെന്നാണ്‌ കേട്ടത്‌ എന്നു പറയുന്നു.

പരദേശി ആയ അനേകം പുരുഷന്മാരില്‍ ഒരാള്‍ പോലും ആത്മഹത്യ ചെയ്യുന്നില്ല. അവര്‍ പിടിച്ചുനിന്നു. പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളെപ്പോലെ മര്‍ദ്ദനവും മാനസീക പീഡനവും അവഗണനയും സഹിച്ച്‌ പിടിച്ചു നിന്നു. സ്വന്തം നാട്ടില്‍ ജീവിക്കാന്‍..മരിക്കാന്‍ ആഗ്രഹിച്ചുകൊണ്ട്‌...പാക്കിസ്ഥാനില്‍ അവര്‍ക്കാരുമില്ലെന്നും ഇവിടെയാണെല്ലാവരുമെന്നും പറഞ്ഞുകൊണ്ട്‌...കൂടാതെ ഇസ്ലാം മതം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നുമില്ല. എന്നിട്ടും പരദേശി ചിത്രത്തിലെ കരുത്തുറ്റ ഒരേയോരു പരദേശി സ്‌ത്രീയായ കദീശയെ എന്തിന്‌ ആത്മഹത്യ ചെയ്യിപ്പിച്ചു. ഒരു പുരുഷനെയും ആത്മഹത്യ ചെയ്യിപ്പിക്കുകയോ, അതിന്‌ പ്രേരിപ്പിക്കുകയോ ചെയ്‌തില്ല.
അവളെക്കുറിച്ച്‌ ഒന്നുമറിയില്ല എന്നാണ്‌ പറഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചു പോയി.

അതേപോലെ പത്മപ്രിയ അവതരിപ്പിച്ച ജേണലിസ്റ്റ്‌ കഷ്‌ടപ്പെട്ടതൊക്കെ വെറുതെയാക്കികൊണ്ട്‌ പോലീസുകാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി അവള്‍ തയ്യാറാക്കി വെച്ച റിപ്പോര്‍ട്ടുകള്‍ കത്തിച്ചു കളയുന്നു. ജഗതിയുടെ ഭ്രാന്തന്‍ ഒരിക്കല്‍ ചോദിക്കുന്നുണ്ട്‌ ഞങ്ങളെ രക്ഷിക്കാന്‍ ഒറ്റ ആങ്കുട്ടിയില്ലേ നാട്ടിലെന്ന്‌. അപ്പോള്‍ രക്ഷകയായി എത്തുന്നത്‌ ഉഷയാണ്‌. നീയാണോ ഞങ്ങളെ രക്ഷിക്കാന്‍ പോകുന്നത്‌ എന്ന്‌ അവളോടു ചോദിക്കുന്നുമുണ്ട്‌.

എന്നിട്ട്‌ അവളുടെ പ്രയത്‌നങ്ങളെ തീയിലിട്ട്‌ ചുട്ടുകരിച്ചിട്ട്‌ അവള്‍ക്കൊന്നിനും സാധിക്കില്ലെന്നും പകരം ഈ സിനിമകൊണ്ട്‌ പാക്ക്‌ പൗരന്മാരുടെ പ്രശ്‌നം തനിക്കാണ്‌ ജനങ്ങളുടെ മുന്നിലെത്തിക്കാനായതെന്നും സംവിധായകന്‍ പറയുന്നതായി തോന്നിപ്പോകും.

Tuesday, October 16, 2007

മറവിയുടെ പെരുന്നാളോര്‍മ്മ



മണ്ണെണ്ണ വിളിക്കിന്റെ ഇത്തിരി വെട്ടത്തിലേക്ക്‌ കൈ നീട്ടിപ്പിടിച്ച്‌ മൈലാഞ്ചി ഇടാന്‍ ഇരിക്കുന്ന ചിത്രമാണ്‌ കുട്ടിക്കാലത്തെ പെരുന്നാളോര്‍മ്മ. എങ്ങനെ അരച്ച മൈലാഞ്ചിയാണെങ്കിലും കൊമ്പും കോലും തടയും. ആ തടച്ചിലില്‍ നിന്ന്‌ നല്ലോണം അരഞ്ഞത്‌ ഈര്‍ക്കിലില്‍ കുത്തിയെടുക്കും. കിടക്കാന്‍ നേരത്ത്‌ ഐഷാബിയമ്മച്ചി (അത്തയുടെ അമ്മ) പറയും.
` പൊതപ്പേലൊക്കെ ആകും കുഞ്ഞുങ്ങളെ.... കഴുകിക്കളഞ്ഞിട്ട്‌ കെടക്ക്‌...`

പെരുന്നാളിന്റന്നും പിറ്റേന്നുമൊക്കെയായി മക്കളൊക്കെ പോയിക്കഴിഞ്ഞാല്‍ ഐഷാബിയമ്മച്ചി തന്നെ വേണം ഹൈറേഞ്ചു കേറിയ കാലം മുതല്‍ തുടങ്ങിയ വലിവും വെച്ചോണ്ട്‌ പുതപ്പലക്കാന്‍ പുഴയില്‍ പോകാന്‍.

രാവിലെ ഉണര്‍ന്നെണീറ്റാല്‍ മുറുക്കുന്ന അത്തയുടെ (വല്യത്ത) വക ശര്‍ക്കര കാപ്പി.പിന്നെ ഞങ്ങള്‍ കുട്ടികളെ മേലാകെ എണ്ണ തേപ്പിച്ച്‌ പുഴയിലേക്ക്‌ നടക്കും ഐഷാബിയമ്മച്ചി.

ബിരിയാണിയും നെയ്‌ച്ചോറും അങ്ങോട്ടേക്കു പതിവില്ല. തേങ്ങാച്ചോറാണ്‌. പായസത്തിനും തേങ്ങാച്ചോറിനുമുള്ള തേങ്ങ ചുരണ്ടുപ്പിഴിഞ്ഞെടുക്കും പെണ്ണുങ്ങള്‍. മുറ്റത്ത്‌ അടുപ്പുണ്ടാക്കി ചോറു വെയ്‌ക്കുന്നത്‌ മുറുക്കുന്ന അത്തയാണ്‌.

മുറുക്കുന്ന അത്തയുടെ തേങ്ങാച്ചോറിന്റെയും, അമ്മച്ചിയുടെ അരിയും ചെറുപയര്‍ പരിപ്പും ചേര്‍ത്തുവെച്ച ശര്‍ക്കര പായസത്തിന്റെയും രുചിയാണ്‌ പെരുന്നാളിന്‌. പെരുന്നാള്‍ പൈസയുടേയും.

അടുത്തെങ്ങും കോടി എടുത്തിട്ടില്ലെങ്കില്‍ എടുക്കും. കിട്ടിയാല്‍ കിട്ടി. അത്രയെ ഉള്ളൂ. ഉള്ളതില്‍ പുതിയത്‌ ഇട്ടു മുഷിക്കാതെ പെട്ടിയില്‍ മടക്കി വെച്ചിട്ടുണ്ടാവും. അതിടും.

നാട്ടില്‍ പൊതുവേ അങ്ങനെയാണ്‌. അധികവും കൂലിവേലക്കാര്‍...കടയില്‍ പോയി തെരഞ്ഞെടുത്തു വാങ്ങാനും പലരും മിനക്കെടാറില്ല. കുടുംബാഗംങ്ങള്‍ക്ക്‌ മുഴുവന്‍ കോടി എടുക്കാനുള്ള പണം ഒരിക്കലുമുണ്ടാവില്ല. അണ്ണാച്ചിമാര്‍ മലകയറി കൊണ്ടുവരുന്ന കെട്ടുതുണിയാണ്‌ പലരും വാങ്ങുന്നത്‌. അത്‌ ഇന്‍സ്റ്റാള്‍മെന്റ്‌ വ്യവസ്ഥയില്‍. ആഴ്‌ചയിലൊരിക്കല്‍ പൈസ കൊടുത്താല്‍ മതി.

അമ്മച്ചിക്ക്‌ ജോലി ദൂരയായതുകൊണ്ട്‌ ഞങ്ങള്‍ മക്കള്‍ അത്തത്തായുടേയും അത്താമ്മായുടേയും കൂടെയാണ്‌ ജീവിതം. പെരുന്നാളിന്‌ എല്ലാവരും ഒത്തുകൂടുന്നു എന്നതാണ്‌ പ്രത്യേകത.അമ്മായിമാരും മക്കളുമൊക്കെ വരും.

പെരുന്നാളിന്റന്ന്‌ ഉച്ചക്കുശേഷം ഉമ്മമാരുടെ വീടുകളിലേക്കു പോകുന്നവരായിരുന്നു സഹപാഠികളൊക്കെ. പക്ഷേ, പോകാന്‍ അമ്മച്ചിയുടെ വീടില്ലാതെ ഐഷാബിയമ്മച്ചിയുടെയും മുറുക്കുന്നത്തയുടേയും ഇത്തിരി വട്ടത്ത്‌ ഞങ്ങള്‍ കളിച്ചു നടന്നു.(ഹിന്ദു സമുദായക്കാരായിരുന്നു അമ്മയുടെ വീട്ടുകാര്‍ ) അന്ന്‌ അതൊരു വിഷമമായി ഞങ്ങള്‍ക്കു തോന്നിയിരുന്നില്ല. അവര്‍ പോകുന്നിടത്തൊക്കെ ഞങ്ങളെയും കൊണ്ടുപോയിരുന്നു.

പത്താം ക്ലാസ്‌ കഴിഞ്ഞിരിക്കുന്ന സമയത്താണ്‌ .. മുറുക്കുന്ന അത്ത മുഴുവന്‍ സമയ രോഗിയായി കഴിഞ്ഞിരുന്നു. ഇടക്കിടെ മറവി, നടക്കാന്‍ വയ്യായ്‌ക, ക്ഷീണം.അത്തവണ പെരുന്നാളിന്‌ ഞങ്ങള്‍ പേരക്കിടാങ്ങള്‍ മാത്രം അവര്‍ക്കൊപ്പം. മറ്റാരും വന്നില്ല.

പെരുന്നാളിന്‌ പള്ളിയില്‍ പോകണമെന്ന്‌ നിര്‍ബന്ധം പിടിച്ചു.
പുഴകടന്ന്‌ , ചെറിയ പാറകേറി, റോഡിലൂടെ ഒരു കിലോമീറ്ററോളം എങ്ങനെ പോകും?കിടപ്പിലാണെങ്കിലും ചികിത്സയുണ്ട്‌. ഞാന്‍ സഹായിയും ശിഷ്യയുമായി എവിടേയും കൂടെയുണ്ട്‌ നിഴലായി..

പുഴയില്‍ കുളിക്കണമെന്നും മുറുക്കുന്ന അത്താക്ക്‌ നിര്‍ബന്ധം. കുളിക്കാന്‍ പുഴയിലേക്ക്‌ നടത്തിക്കുമ്പോള്‍കൈയ്യേലെന്തോ കടിച്ച്‌ ചികിത്സയിലായിരുന്ന ചന്തു മുന്നില്‍. കുളി കഴിഞ്ഞു വരുന്നതുവരെ അവന്‍ കാത്തു നിന്നു.
'ഇവന്‌ മരുന്നു കൊടുത്തിട്ട്‌ എപ്പോള്‍ പോകും പള്ളിയില്‍'..എനിക്കാശങ്ക.
നടക്കാന്‍വയ്യാത്ത ആളാണ്‌.ഇന്നത്തെപ്പോലെ റോഡില്‍ കയറിയാല്‍ ഓട്ടോറിക്ഷ കിട്ടുന്ന കാലമല്ല. എന്നിട്ടും വീട്ടില്‍ചെന്ന ഉടന്‍ വെളളം ഓതിയൊഴിച്ച്‌ മരുന്നു നല്‌കി അവനെ പറഞ്ഞയച്ചിട്ടാണ്‌ പള്ളിയിലേക്ക്‌ നടന്നത്‌.
ഇളം നീല ജൂബയും ഡബിള്‍ മുണ്ടും തോളില്‍ നേര്യതുമിട്ട്‌.
ഊന്നുവടിക്കു പകരം കൊച്ചുമകള്‍.
പള്ളി എത്തുന്നവരെ പലയിടത്തും ഇരുന്നും നിന്നുമാണ്‌ പോയത്‌.എല്ലാവര്‍ക്കുമൊപ്പം നമസ്‌ക്കരിക്കാനാവുമോ? വീണു പോകുമോ? മറവിയില്‍ എന്തെങ്കിലും ചെയ്‌തു പോകുമോ? ഞാന്‍ ചിന്തിച്ചു.
കാരണമുണ്ട്‌ . ഇരിക്കുന്ന ഇരിപ്പിലാണ്‌ ചിലപ്പോള്‍ ഓര്‍മ പോകുന്നത്‌, വീണു പോകുന്നത്‌. മുറ്റത്തും പറമ്പിലും പതുക്കെ നടന്ന്‌ ചിലപ്പോള്‍ മൂപ്പെത്താത്ത കൊക്കോ കായ്‌ പൊട്ടിച്ചു കൊണ്ടുവന്ന്‌ 'മാങ്ങ, മാങ്ങ' എന്നു പറയുന്നു. കാലിലെ ചെരുപ്പൂരി കട്ടിലില്‍ വെച്ച്‌ രണ്ടു വാറും നീട്ടിപ്പിടിച്ച്‌ ` മുയലിനെ അറക്ക്‌ `എന്നു പറയുന്നു.
ചോറുണ്ട്‌ കൈകഴുകിയ ഉടനെ `മൂന്നുദിവസമായി ചോറുണ്ടിട്ട്‌` എന്നു പറയുന്നു.

എന്നാല്‍ ചിലപ്പോള്‍ ഓര്‍മക്കൊരു തകരാറുമില്ല.
പള്ളി മുറ്റത്ത്‌ കൊണ്ടുചെന്നാക്കി ഞാന്‍ പള്ളിപ്പറമ്പിനപ്പുറം പുല്ലില്‍ പടിഞ്ഞിരുന്നു. നമസ്‌ക്കാരം കഴിയും വരെ.
പലവിധ ആധിയോടെ..
പിന്നീട്‌ രണ്ടു പെരുന്നാള്‍ കാലം കൂടി അദ്ദേഹമുണ്ടായിരുന്നു. ആ പെരുന്നാളുകള്‍ മുറുക്കുന്ന അത്ത അറിയാന്‍ വഴിയില്ല. മറവിയുടെ ഏതോ കയത്തിലായിരുന്നു അപ്പോഴേക്കും അദ്ദേഹം...കുഞ്ഞുനാളിലെ കൊച്ചുകൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ട്‌.......

കടപ്പാട്‌
വര്‍ത്തമാനം ദിനപ്പത്രം 13.10.2007

Thursday, October 4, 2007

മുസ്ലീം സ്‌ത്രീക്ക്‌ ടി.വിക്കു മുമ്പില്‍പ്രത്യക്ഷപ്പെട്ടു കൂടെ?

ഇസ്ലാമിനേയും ഖുര്‍-ആനെയും സ്‌ത്രീപക്ഷത്തുനിന്നു കണ്ട്‌ നോവലെഴുതിയ ഡോക്ടറെ വിളിച്ചു.
"മാഡം, ഞാനൊരു പ്രതിസന്ധിയിലാണ്‌."ഡോക്ടര്‍ സമാധാനിപ്പിച്ചു.
"കാര്യമായിട്ടൊന്നും ചോദിക്കില്ലെടോ...ധൈര്യമായിട്ടിരിക്ക്‌."
അപ്പോള്‍ ഞാന്‍ പറഞ്ഞു ഈ വിഷയത്തില സ്വന്തമായി കാഴ്‌ചപ്പാടുള്ള മാഡമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
അപ്പോഴാണ്‌ ഡോക്ടറെ അവര്‍ സമീപിച്ചിരുന്നു എന്നറിയുന്നത്‌.
"മൂപ്പര്‌ മ്മതിക്കില്ലെടോ"



മതത്തോടല്ല എന്നാല്‍ മതങ്ങളിലെ ചില നടപ്പുകളോടാണ്‌ എന്റെ കലഹം. ഏതു മതത്തിന്റെയും നല്ല വശങ്ങളെ ഉള്‍ക്കൊള്ളാനുള്ള മനസ്സുമുണ്ട്‌. എന്നാല്‍ ഇതാണെന്റെ മതം..ഇതുമാത്രമാണ്‌ ശരി എന്ന നിലപാടെനിക്കില്ല. ഒരു പക്ഷേ ഒളിച്ചോട്ടമാവാം അത്‌. എങ്കിലും...

ഒരാഴ്‌ച മുമ്പ്‌ എന്നെ വിഷമത്തിലാഴ്‌ത്തിയ സംഭവമുണ്ടായി. ഏഷ്യാനെറ്റ്‌ ചാനലില്‍ കേരള സ്‌കാന്‍ പരിപാടിയിലേക്ക്‌ ചെറിയ സംഭാവന.. വിഷയം നോമ്പും ഇസ്ലാമും...നോമ്പ്‌ എന്ന്‌ ‌ മലബാറിലും തെക്കോട്ട നൊയമ്പും എന്നും പറയപ്പെടുന്ന വ്രതാനുഷ്‌ഠാനത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ശരീരത്തിനും മനസ്സിനും ആനന്ദം. ആത്മസംസ്‌ക്കരണത്തിന്റെ നാളുകള്‍...റംസാനില്‍ മാത്രം നോമ്പെടുക്കണമെന്ന ശാഠ്യമില്ല. തോന്നുമ്പോഴൊക്കെ അനുഷ്‌ഠിക്കാം എന്ന നിലപാടെനിക്ക്‌.

പക്ഷേ പ്രശ്‌നമതല്ലല്ലോ.. ഇസ്ലാം, ഖുര്‍-ആന്‍, ചിട്ടകള്‍ ഒന്നും കാര്യമായിട്ടറിയാത്ത എന്നോടാണ്‌ അഭിമുഖം. നിരസിക്കാന്‍ പറ്റാത്ത , ഗുരുതുല്യനായൊരാള്‍ പറയുമ്പോള്‍....എനിക്കൊന്നുമറിയില്ലെന്നു പറഞ്ഞു നോക്കി. പക്ഷേ പെണ്‍ പക്ഷത്തുനിന്നൊരാള്‍ വേണം.

മതത്തെക്കുറിച്ച്‌ നന്നായറിയാവുന്ന കര്‍മ്മങ്ങള്‍ മുറകൂടാതെ ചെയ്യുന്ന എന്നാല്‍ പുരുഷ കാഴ്‌ചപ്പാടുകളോട്‌ എതിരും സ്വന്തം കാഴ്‌ചപ്പാടുമുള്ള ഒന്നു രണ്ടു പേരുടെ പേര്‍ ഞാന്‍ പറഞ്ഞു നോക്കി.

നോ രക്ഷ

പക്ഷേ ഞാനെന്തു പറയും.

ആദ്യം കോഴിക്കോട്ടുകാരി സുഹൃത്തിനെ വിളിച്ചു.

അവള്‍ അടുക്കളയുടെ ഭാരം പറഞ്ഞു.

- പെണ്ണുങ്ങള്‍ക്ക്‌ പ്രാര്‍ത്ഥിക്കാനോ, വേദപുസ്‌തകം പാരായണം ചെയ്യാനോ നേരമില്ല. വെയ്‌ക്കുക,വിളമ്പുക...രണ്ടും മൂന്നും പെണ്‍മക്കളുള്‌ളവരുടെ കാര്യം പറയുകയും വേണ്ട. നോമ്പു തുറപ്പിക്കാന്‍ ഇങ്ങോട്ടു വിളിക്കണം. അങ്ങോട്ടു പോകണം. ഓരോ പത്തിലും അങ്ങോട്ട്‌ വിഭവങ്ങള്‍ ഉണ്ടാക്കി കൊടുത്തയക്കണം. ബന്ധുവീടുകളില്‍ നോമ്പു തുറക്കു പോകണം....

എവിടെ ആത്മ സംസ്‌ക്കരണം? (സ്‌ത്രീക്ക്‌ )

മധ്യ തിരിവിതാംകൂറുകാരിയായ എനിക്ക്‌ നോമ്പനുഭവം മറ്റൊരു തരത്തിലാണ്‌. നോമ്പു തുറപ്പിക്കാല്‍ എന്നാല്‍ അവിടെ പുണ്യ പ്രവര്‍ത്തിയാണ്‌. പാവങ്ങളെ വിളിച്ച്‌ നോമ്പു തുറപ്പിക്കുന്നു. ചായ, പത്തിരി, കറി...സമ്പന്നരായവര്‍ പഴങ്ങളും തരിയും മറ്റും ഇപ്പോള്‍ വടക്കുനിന്നുള്ള കാറ്റേറ്റ്‌ ചെയ്യുന്നുണ്ട്‌.
ഇവിടെ പക്ഷേ മുകളില്‍ പറഞ്ഞതുപോലെയാണ്‌.

ആയിരം വിഭവങ്ങള്‍..എണ്ണയില്‍ വറുത്തതും പൊരിച്ചതും....പലഹാരങ്ങളേക്കാള്‍ ഇപ്പോള്‍ പ്രിയം ബിരിയാണികള്‍ക്കാണ്‌...
വനിതയുടെ പരസ്യം പോലെ 'പെരുന്നാളിന്‌ 20 തരം ബിരിയാണികള്‍..'

വ്രതാനുഷ്‌ഠാനത്തിന്റെ യഥാര്‍ത്ഥസത്ത നഷ്ടപ്പെടുകയല്ലേ ഇവിടെ?

കാഞ്ഞ വയറിലേക്ക്‌ എണ്ണയും കൊഴുപ്പുകളും ചെന്നാല്‍ ഒരു കുഴപ്പവുമില്ലെന്നാണോ?
വലിയവര്‍ ചെറിയവനെ (ദരിദ്രനെ അറിയാനാണ്‌ നോമ്പെടുക്കുന്നതെന്നാണ്‌ എന്റെ അറിവ്‌)

ഇവിടെ പാചകമേളയും, ധൂര്‍ത്തും , ആര്‍ഭാടവുമല്ലേ? ഇല്ലാത്തവനെ അറിയുന്നുണ്ടോ?

കൂട്ടുകാരിയെ വിളിച്ചൂ കഴിഞ്ഞ്‌ ഇസ്ലാമിനേയും ഖുര്‍-ആനെയും സ്‌ത്രീപക്ഷത്തുനിന്നു കണ്ട്‌ നോവലെഴുതിയ ഡോക്ടറെ വിളിച്ചു.

"മാഡം, ഞാനൊരു പ്രതിസന്ധിയിലാണ്‌."ഡോക്ടര്‍ സമാധാനിപ്പിച്ചു.
"കാര്യമായിട്ടൊന്നും ചോദിക്കില്ലെടോ...ധൈര്യമായിട്ടിരിക്ക്‌."
അപ്പോള്‍ ഞാന്‍ പറഞ്ഞു ഈ വിഷയത്തില്‍ സ്വന്തമായി കാഴ്‌ചപ്പാടുള്ള മാഡമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

അപ്പോഴാണ്‌ ഡോക്ടറെ അവര്‍ സമീപിച്ചിരുന്നു എന്നറിയുന്നത്‌.

"മൂപ്പര്‌ സ്‌മ്മതിക്കില്ലെടോ"

ഭാര്യ ടി. വി.ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്‌ പല മുസ്ലീം പുരുഷന്മാര്‍ക്കും ഇഷ്ടമല്ലത്രേ..(എല്ലാവര്‍ക്കും അങ്ങനെയാണോ)

പറയേണ്ടതു പറയാന്‍ പിന്നെ ആര്‍ വരും?

എന്തായാലും പരിപാടി വന്നു.

ഗ്രാമഫോണിനരുകില്‍ സില്‍ക്കു ജൂബയിട്ടിരുന്ന്‌ ഹാജി പറഞ്ഞു. ഭാര്യ പര്‍ദ്ദയിടേണ്ടത്‌ എന്റെ ആവശ്യമല്ല..കാണുന്ന നിങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാനെണെന്ന്‌ .

പക്ഷേ, ജൂബക്കാരനായ അദ്ദേഹത്തിന്റെ മുഖം മാത്രമാണല്ലോ എന്റെ കണ്ണില്‍ വീണ്ടും വീണ്ടും തെളിയുന്നത്‌.