Tuesday, November 27, 2007

കുറ്റിമുല്ല എന്ന മലര്‍പ്പൊടി സ്വപ്‌നം

ചെണ്ടപ്പുറത്ത്‌ കോലുവെയ്‌ക്കുന്നിടത്തൊക്കെ എത്തിപ്പെടുക എന്നതായിരുന്നു കുട്ടിക്കാലത്തെ പ്രധാന പരിപാടി. കുട്ടിക്കാലം കഴിഞ്ഞിട്ടും കാര്യമായ മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. പള്ളിക്കൂടം പറമ്പില്‍ സിനിമയെന്നോ, ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ വൈദ്യ പരിശോധന എന്നോ, പള്ളിക്കൂടം പറമ്പില്‍ മൈതാനമുണ്ടാക്കാന്‍ എന്‍. എസ്‌.എസ്‌ കുട്ടികള്‍ വരുമ്പോള്‍ അവരെ സഹായിക്കാനോ, സാക്ഷരത പ്രചരണ ജാഥയോ , എന്തിന്‌ ഏതു പരിപാടിയാവുമാവട്ടെ അതിലൊക്കെ പങ്കെടുക്കുക എന്നതായിരുന്നു പ്രധാന ഹോബി.
പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം. അടുത്തുള്ള ചേച്ചിമാര്‍ക്ക്‌ സ്വയം തൊഴില്‍ കണ്ടെത്താന്‍ കുറ്റിമുല്ല കൃഷിയില്‍ ഒരു ദിവസത്തെ പരിശീലനം. കേട്ടതെ ഞാനും പുറപ്പെട്ടു. പുറപ്പെടുമ്പോള്‍ ഒറ്റ ഉദ്ദേശ്യമാണുണ്ടായിരുന്നത്‌. ഇന്നേവരെ കുറ്റിമുല്ല കണ്ടിട്ടില്ല. അതൊന്നു കാണണം.


ഞങ്ങളുടെ മുറ്റത്തും മുറ്റത്തുനു താഴെ ചാമ്പയില്‍ പടര്‍ന്നുകയറിയിരുന്നതും വള്ളിമുല്ലയായിരുന്നു. മേടത്തിലും ഇടവത്തിലുമാണ്‌ പൂവുണ്ടായിരുന്നത്‌. വിടരാറായ മൊട്ടുകള്‍ തലേന്നു പൊട്ടിച്ച്‌ മാല കോര്‍ത്തു വെയ്‌ക്കും.
ഹായ്‌ എന്തു സുഗന്ധം
രാത്രി മുറിയാകെ മുല്ലപ്പൂ സുഗന്ധം. മധ്യവേനലവധിക്കാലമായതുകൊണ്ട്‌ പൂവു ചൂടി എങ്ങും പോകാനുമില്ല. വീട്ടിലിരിക്കുമ്പോള്‍ എന്തു പൂവുചൂടാന്‍. അക്കാലത്ത്‌ എക്കാലവും പൂക്കുന്ന മുല്ലയെ സ്വപ്‌നം കണ്ടിരുന്നു. അപ്പോഴാണ്‌ ദൈവവിളി പോലെ കുറ്റിമുല്ല കൃഷി.
നടുന്നതെങ്ങനെ, വള പ്രയോഗങ്ങള്‍, കീടനിയന്ത്രണം, വിളവെടുപ്പ്‌, വിപണനം തുടങ്ങി കുറ്റിമുല്ലയെക്കുറിച്ചുള്ള രണ്ടുമൂന്നു പുസ്‌തകങ്ങടക്കം ബാലപാഠങ്ങള്‍ ഒരു മൊട്ടത്തലയന്‍ നല്‌കി. ഹോ..മുറ്റത്തിനുതാഴെ ചാമ്പയിലും കൈയ്യാലയിലുമായി പടര്‍ന്ന മുല്ലവള്ളിയില്‍ നിന്ന്‌ ഞങ്ങള്‍ പൂമൊട്ട്‌ പൊട്ടിച്ചെടുക്കുകയല്ലാതെ ഒരു വക ശുശ്രൂഷയും നല്‌കിയിരുന്നില്ല. ആവുന്നത്ര വേനലും മഴയും അവഗണനയുമേറ്റ്‌ അത്‌ പടര്‍ന്നു.
ഇതു പക്ഷേ അങ്ങനെയല്ല- എക്കാലവും പൂക്കളുണ്ടാവും. നല്ല വരുമാനവും. പൂവു ശേഖരിക്കാന്‍ പാല്‍ സൊസൈറ്റി പോലെ സംഘങ്ങളുണ്ടാവും. ഇഷ്ടം പോലെ വിവാഹ ഓര്‍ഡറുകള്‍ ലഭിക്കും. അമ്പലം, പള്ളി, കല്ല്യാണം, കാതുകുത്ത്‌ തുടങ്ങി മുല്ലപ്പൂവില്ലാത്ത എന്തു കാര്യം. എല്ലാം നമുക്കു ചുറ്റും. പൂവു ശേഖരിക്കുകയും വില്‌ക്കുകയും മാത്രമല്ല പൂകെട്ടാനറിയുന്നവര്‍ക്ക്‌ അങ്ങനെയും തൊഴിലായി.

പ്രീഡിഗ്രിക്കാരിയായ എനിക്കന്ന്‌ പണച്ചെലവുള്ള ഒരു കാര്യവും കേള്‍ക്കാനുള്ള സഹനശക്തിയുണ്ടായിരുന്നില്ല. കുറ്റിമുല്ല കൃഷി ആകെക്കുടി സന്തോഷം തന്നു. കാര്യമായ പണച്ചെലവില്ലാതെ പൈസക്കാരിയാവാം. ഒരു കാര്യത്തിലെ വിഷമമുണ്ടായിരുന്നുള്ളു. നൂറു തൈകളെ ആദ്യം തരൂ. ആശ്വാസമുള്ളത്‌ അതിനും പണം കൊടുക്കേണ്ട എന്നതായിരുന്നു.
മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലെ പലതും സ്വപ്‌നം കാണാന്‍ തുടങ്ങി ഈയുള്ളവള്‍.

നടാനുള്ള കുഴി നിശ്ചിത അളവില്‍, താഴ്‌ചയില്‍, ദൂരത്തില്‍ തന്നെത്താന്‍ കുഴിക്കാം. കുഴി നിറക്കാനുള്ള ചാണകം, കരിയില, പച്ചില മുതലായവ കുട്ട കണക്കിന്‌ ചാണകക്കുഴിയിലും പറമ്പിലുമുണ്ട്‌.
കീടനിയന്ത്രണം ഇത്തിരി കടുപ്പമാണ്‌. എന്നാലും അഡ്‌ജസ്റ്റ്‌ ചെയ്യാം. അപ്പൂപ്പന്‍ മാസത്തിലൊരിക്കലാണ്‌ മുറുക്കാനുള്ള പുകയില കൊണ്ടുവരുന്നത്‌. അത്‌ ഒരു മുളം കുഭത്തിലിട്ട്‌ അടച്ചുവെച്ചേക്കും. പിന്നെ വേണ്ടത്‌ വേപ്പെണ്ണയാണ്‌. പശുവിനെ കറക്കാന്‍ കൊണ്ടുവെച്ചതെടുക്കാം. വേപ്പണ്ണക്കെണിയും പുകയിലക്കെണിയും അങ്ങനെ ഒപ്പിക്കാമെന്നു കണക്കുകൂട്ടി.
ചെടിയൊന്നു വളര്‍ന്നോട്ടെ...മൂന്നുമാസം മതി പൂക്കാലം തുടങ്ങാന്‍. അഡ്‌്‌ജസ്റ്റ്‌മെന്റുകള്‍ അതുവരെ മതി. പിന്നെ പൈസക്കാരിയായല്ലോ....പിന്നെ എന്റെ കാര്‍ന്നോമ്മാര്‍ക്ക്‌ വേപ്പണ്ണയും പുകയിലയും ഇഷ്‌ടം പോലെ വാങ്ങി കൊടുക്കുമല്ലോ..

ഇനി വേണ്ടത്‌ നടാനുള്ള സ്ഥലമാണ്‌. തരിശായി കിടക്കുന്ന പലയിടങ്ങളുമുണ്ട്‌ പറമ്പില്‍. മഴയും വെയിലും വേണ്ടുവോളം കിട്ടുന്ന, എനിക്കെപ്പോഴും ഓടിപ്പോയി നോക്കാവുന്ന ദൂരത്തില്‍ വീടിന്‌ പുറകില്‍ തെക്കു പടിഞ്ഞാറായി സ്ഥലം കണ്ടെത്തി.

പക്ഷേ, എന്റെ മനസ്സില്‍ ഇങ്ങനെയൊക്കെയാണ്‌ പ്ലാനും പദ്ധതിയും എന്ന്‌ ആരോടും പറഞ്ഞില്ല.
കുറ്റിമുല്ലക്ക്‌ അപേക്ഷയും കൊടുത്ത്‌, ഇന്നു കിട്ടും നാളെ കിട്ടും എന്ന്‌ കാത്തു കാത്തിരുന്നു ഞാന്‍. കാത്തിരിപ്പു നീണ്ടു. പിന്നെ പിന്നെ സ്വപ്‌നങ്ങളൊക്കെ മറന്നേക്കാമെന്നു വെച്ചു.

മൊട്ടത്തലയന്റെ വായിനോക്കിയിരുന്ന്‌
വിലപ്പെട്ട ഒരു ദിവസമാണ്‌ കുറ്റിമുല്ല ക്ലാസുകൊണ്ട്‌്‌ നഷ്‌ടപ്പെടുത്തിയത്‌. അയാളുടെ മൊട്ടത്തലയ്‌ക്ക്‌ രണ്ടു ഞൊട്ടും കിഴുക്കും കൊടുക്കാന്‍ തോന്നി. സ്വപ്‌നം കണ്ടും കുറേ സമയം പോയി. ആ നേരത്ത്‌ പത്ത്‌ ചക്കക്കുരു തൊലി ചുരണ്ടികൊടുത്തിരുന്നെങ്ങില്‍ അമ്മച്ചി ഉള്ളിയും മുളകും ഇടിച്ചിട്ട്‌ കടുകു വറുത്ത്‌ ഉലര്‍ത്തി തന്നേനേം. ഇങ്ങെയൊക്കെ വിചാരിച്ച്‌ കുറ്റിമുല്ല കൃഷിയെ മനസ്സില്‍ നിന്ന്‌ മായ്‌ക്കാന്‍ ശ്രമിച്ചു.

പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞു. അവധിക്കാലത്ത്‌ അപ്പൂപ്പന്റെ അനിയന്‍ കൊച്ചുമുത്തശ്ശന്റെ വീട്ടില്‍ പോയി. അവിടെ രണ്ടാമത്തെ മാമിക്ക്‌ കല്ല്യാണം. കല്ല്യാണവും വിരുന്നും ഒക്കെ കൂടി പതുക്കെയാണ്‌ മടങ്ങി വന്നത്‌.

കുറേ ദിവസം കഴിഞ്ഞാണ്‌ ആ മഹാസംഭവം ഞാനറിയുന്നത്‌. വീടിനു താഴെ പറമ്പില്‍ നിന്ന തെങ്ങില്‍ നിന്ന്‌ തേങ്ങ വീണത്‌ എടുക്കാന്‍ താഴോട്ടിറങ്ങിയപ്പോള്‍...
കൊക്കോയും കുരുമുളകു പടര്‍ത്തിയ മുരിക്കുകള്‍ക്കുമിടയില്‍ വെളിച്ചമുള്ള ഇടം കുറവാണ്‌. കൊക്കോച്ചോലക്കിടയിലൂടെ നൂഴ്‌ന്ന്‌ ഇത്തിരി പ്രകാശമുളളിടത്ത്‌ എത്തിയപ്പോള്‍ ...
എന്നെ നോക്കി ചിരിക്കുന്നു 'അഞ്ചാറു കുഴി'കളിലായി 'നൂറു ചുവട്‌ കുറ്റിമുല്ല'.

Thursday, November 22, 2007

നക്ഷത്ര വേശ്യയിലേക്കൊരു പാലം

കാട്ടിലങ്ങാടി എന്ന ഗ്രാമത്തില്‍ നിന്ന്‌ നാട്ടിലെ കുട്ടികള്‍ക്ക്‌ ഓത്തു പഠിപ്പിച്ച ഹൈദ്രോസ്‌ മൊല്ലാക്കയുടെ സുന്ദരിയായ വിധവ നബീസ ഗള്‍ഫില്‍ പോകാന്‍ മുംബൈ നഗരത്തിലെത്തുത്തുന്നതും പതിനാലു ദിവസങ്ങള്‍ കൊണ്ട്‌ അവളിലുണ്ടാവുന്ന മാറ്റങ്ങളും സമൂഹത്തോടുള്ള അവളുടെ സാഹചര്യങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങളുമാണ്‌ ഈ നോവല്‍.
-ഒരു പതിവ്രതയുടെ ശരീരംകൊണ്ട്‌ നിനക്കെന്തു പ്രയോജനം?
-മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച്‌ ജീവിച്ചിട്ട്‌ കാട്ടിലങ്ങാടിയിലെ ദൈവവിശ്വാസികള്‍ നിനക്കു നല്‌കിയ പ്രതിഫലമെന്ത്‌?
-മതത്തിന്റെ അനുശാസനകളെ അവഗണിച്ചുകൊണ്ട്‌ , പൊന്നും സ്‌ത്രീധനവും തന്നില്ലെങ്കില്‍ നിന്റെ പെണ്‍മക്കളെ കെട്ടില്ല എന്നു വാശിപിടിക്കുന്ന ഒരു സമുദായത്തിന്റെ നീതിശാസ്‌ത്രങ്ങള്‍ പാലിക്കാന്‍ നീ ബാധ്യസ്ഥയാണോ?



അടുത്ത കാലത്തെങ്ങും ഒരു പുസ്‌തകം വായിച്ചിട്ട്‌ എനിക്ക്‌ ഇത്രയേറെ അസ്വസ്ഥത തോന്നിയിട്ടില്ല.. ഒരു പക്ഷേ അസ്വസ്ഥത ഉളവാക്കുന്ന പുസ്‌തകങ്ങളൊന്നും കിട്ടാഞ്ഞിട്ടാവണം. നാലഞ്ചു കൊല്ലം മുമ്പ്‌ വി.ജെ.ജെയിംസിന്റെ പുറപ്പാടിന്റെ പുസ്‌തകം വായിച്ചപ്പോഴാണ്‌ മനസ്സില്‍ വല്ലാത്ത സങ്കടം തോന്നിപ്പോയത്‌. അത്‌ പുറപ്പാടിന്റെ പുസ്‌തകത്തില്‍ എല്ലാവരും പുറപ്പെട്ടു പോകുന്നതുകൊണ്ടായിരുന്നു. വായിച്ചുകഴിഞ്ഞ ദിവസങ്ങളില്‍ അതിന്റെ പുറംചട്ടപോലും പേടിപ്പെടുത്തി. (ഡ്രാക്കുളയോ, രക്തദാഹിയായ പിശാചുക്കളോ അല്ല കഥാപാത്രങ്ങള്‍). ഒരു തുരുത്തിന്റെ കഥ പറഞ്ഞ പുറപ്പാടിന്റെ പുസ്‌തകം നിരന്തരം അലോസരപ്പെടുത്തി. പിന്നീട്‌ വി.ജെ. ജെയിംസിന്റെ ചോരശാസ്‌ത്രം വായിച്ചപ്പോഴാണ്‌ നോവലിസ്റ്റിന്‌ വിഷമിപ്പിക്കാന്‍ മാത്രമല്ല ചിരിപ്പിക്കാനും കഴിയുമെന്ന്‌ അറിഞ്ഞത്‌.

പിന്നീട്‌ ഇപ്പോള്‍ ഹസ്സന്‍ നാസിര്‍ എഴുതിയ നരക വാതില്‌ക്കലെ രക്ഷകന്‍ വായിച്ചപ്പോള്‍ വീണ്ടും അസ്വസ്ഥത. ഭയങ്കരമായ സങ്കടം. സമൂഹമനസ്സാക്ഷിക്കു മുമ്പില്‍ കുറേ ചോദ്യങ്ങള്‍ ചോദിക്കുന്നു ഈ നോവല്‍.
എടുത്തു പറയേണ്ടത്‌ എഴുത്തിന്റെ ശൈലിയും ഭാഷയുമാണ്‌. രണ്ടും അതിമനോഹരം.
ഒറ്റയിരുപ്പിന്‌ വായിക്കാന്‍ പ്രേരപ്പിക്കും.

കാട്ടിലങ്ങാടി എന്ന ഗ്രാമത്തില്‍ നിന്ന്‌ നാട്ടിലെ കുട്ടികള്‍ക്ക്‌ ഓത്തു പഠിപ്പിച്ച ഹൈദ്രോസ്‌ മൊല്ലാക്കയുടെ സുന്ദരിയായ വിധവ നബീസ ഗള്‍ഫില്‍ പോകാന്‍ മുംബൈ നഗരത്തിലെത്തുത്തുന്നതും പതിനാലു ദിവസങ്ങള്‍ കൊണ്ട്‌ അവളിലുണ്ടാവുന്ന മാറ്റങ്ങളും സമൂഹത്തോടുള്ള അവളുടെ സാഹചര്യങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങളുമാണ്‌ ഈ നോവല്‍.
മൂന്നു പെണ്‍മക്കളുടെ അമ്മയും വിധവയുമായ നബീസക്ക്‌ മൂത്ത മകള്‍ വയസ്സറിയിച്ചപ്പോള്‍ മുതല്‍ ആധിയാണ്‌.
ചുമടെടുക്കുന്നോര്‍ക്കും കൊടുക്കണം മുപ്പതു പവനും ഒരു ലക്ഷവും. തനിക്കുള്ളത്‌ ഒരോരോ വയസ്സിന്റെ ഇളപ്പത്തില്‍ മൂന്നു പെണ്‍കുട്ടികളും ദാരിദ്ര്യവും മാത്രം.
നാട്ടില്‍ എരന്നു നടന്നുണ്ടാക്കിയ മുപ്പതിനായിരം രൂപയുമായാണ്‌ അവള്‍ ഈപ്പന്‍ തോമസ്‌ എന്ന ഏജന്റിനും ദാക്ഷയണിക്കുമൊപ്പം മൂംബൈയിലെത്തുന്നത്‌. അവിടെ നിന്ന്‌ മൊല്ലാക്ക പഠിപ്പിച്ച കുട്ടി (മൊല്ലാക്കയ്‌ക്ക്‌‌ സുഖമില്ലാതിരുന്നപ്പോള്‍ അവളും പഠിപ്പിച്ച) കുഞ്ഞിമൂസ നബീസ്‌താത്താനെ ഈപ്പനില്‍ നിന്നും രക്ഷിച്ച്‌ തന്റെ ലോഡ്‌ജിലെത്തിക്കുകയും പതിനാലു ദിവസംകൊണ്ട്‌ അവളെ മാറ്റിയെടുക്കുകയും ചെയ്യുന്നു.
നബീസ്‌താത്തായ്‌ക്ക്‌ ഒറ്റ വിചാരമാണുള്ളത്‌ മൂന്നുമക്കളെയും കെട്ടിക്കണം. അറബിയുടെ വീട്ടില്‍ വീട്ടു പണിക്കാണ്‌ അവള്‍ പോകാനൊരുങ്ങിയിരിക്കുന്നത്‌.
ആദ്യത്തെ പത്തുദിവസം കൊണ്ട്‌ അവളുടെ കൈയ്യിലുണ്ടായിരുന്ന മുപ്പതിനായിരം രൂപയും കുഞ്ഞിമൂസ തീര്‍ത്തു. ഒന്നും കുഞ്ഞിമൂസക്ക്‌ വേണ്ടിയായിരുന്നില്ല. നബീസ്‌താത്തായക്ക്‌ നല്ല വസ്‌ത്രം വാങ്ങിയും നല്ല നല്ല റസ്റ്റോറണ്ടുകളില്‍ നിന്നും ഭക്ഷണം വാങ്ങിയും മൂംബൈ കാണിച്ചുകൊടുത്തും.
മൂംബൈയിലെ ചുവന്ന തെരുവുകളും അതിനേക്കാള്‍ നാറിയ കഥകള്‍ അടുത്തമുറികളിലുള്ളവര്‍ പറഞ്ഞും നബീസ അറിയുന്നു. ഒപ്പം ബദാം പാലില്‍ കഞ്ചാവു ചേര്‍ത്ത്‌ മയക്കി കുഞ്ഞിമൂസ തന്റെ ഗുരുവിന്റെ ഭാര്യയെ വ്യഭിചരിക്കുന്നു. ഉറക്കത്തില്‍ പഴയ കാമുകനാണെന്നു കരുതി തന്നെ വശത്താക്കിയെന്നാണ്‌ നബീസ്‌താത്തായെ കുഞ്ഞമൂസ വിശ്വസിപ്പിക്കുന്നത്‌. ചുരുക്കത്തില്‍ അവരുടെ മധുവിധുകാലമാവുകയാണ്‌ തുടര്‍ന്നുള്ള ദിവസങ്ങള്‍.

ഒന്‍പതാം ദിവസം ബ്രീഫ്‌ കേസില്‍ അവശേഷിക്കുന്നത്‌ മുപ്പതിനായിരത്തിലെ അവസാനത്തെ കുറച്ചു നോട്ടുകള്‍ മാത്രം. അന്ന്‌ ചൗപ്പാത്തി കടപ്പുറത്തു വെച്ച്‌ കൂഞ്ഞിമൂസ അവളോട്‌ ചോദിക്കുന്നു. 5000 രൂപയാണ്‌ അറബിയുടെ അടിമപ്പണിയെടുക്കാന്‍ പോയാല്‍ കിട്ടുന്നത്‌. മക്കള്‍ക്കു ചെലവിനും തന്റെ അത്യാവശ്യങ്ങള്‍ക്കും എടുത്തു കഴിഞ്ഞാല്‍ ഒന്നും ബാക്കിയുണ്ടാവില്ല. ഇരുപത്തഞ്ചുകൊല്ലം കഴിഞ്ഞാലും മക്കളെ കെട്ടിച്ചുവിടാനൊക്കില്ല.
ഇവിടെയാണ്‌ ചില ചോദ്യങ്ങള്‍ സമൂഹത്തോട്‌ കുഞ്ഞിമൂസയും നബീസയും ചോദിക്കുന്നതും. ശരിക്കും കുഞ്ഞിമൂസ ബ്രെയില്‍വാഷ്‌ ചെയ്യുകയാണ്‌.
-ഒരു പതിവ്രതയുടെ ശരീരംകൊണ്ട്‌ നിനക്കെന്തു പ്രയോജനം?
-മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച്‌ ജീവിച്ചിട്ട്‌ കാട്ടിലങ്ങാടിയിലെ ദൈവവിശ്വാസികള്‍ നിനക്കു നല്‌കിയ പ്രതിഫലമെന്ത്‌?
-മതത്തിന്റെ അനുശാസനകളെ അവഗണിച്ചുകൊണ്ട്‌ , പൊന്നും സ്‌ത്രീധനവും തന്നില്ലെങ്കില്‍ നിന്റെ പെണ്‍മക്കളെ കെട്ടില്ല എന്നു വാശിപിടിക്കുന്ന ഒരു സമുദായത്തിന്റെ നീതിശാസ്‌ത്രങ്ങള്‍ പാലിക്കാന്‍ നീ ബാധ്യസ്ഥയാണോ?

ചോദ്യങ്ങള്‍ക്കൊടുവില്‍ അവള്‍ ഒരു പഞ്ചനക്ഷത്ര വേശ്യയാവാന്‍ തീരുമാനമെടുക്കുന്നു. തീരുമാനമെടുക്കുകയല്ല തീരുമാനമെടുപ്പിക്കുകയാണ്‌ കുഞ്ഞിമൂസ. എല്ലാം വിശ്വസിക്കാന്‍ പറ്റിയില്ലെങ്കിലും ചിലതെങ്കിലും ശരിയാണെന്ന്‌ അവള്‍ക്ക്‌ ബോധ്യപ്പെടുന്നു.
ശരീരത്തിലൂടെ മാത്രമേ ഒരു സ്‌ത്രീക്ക്‌ സ്വതന്ത്രയാവാന്‍ കഴിയൂ എന്ന്‌ നോവല്‍ നമ്മോട്‌ പറയുന്നു.
അങ്ങേയറ്റം ദൈവവിശ്വാസിയും നിഷ്‌ക്കളങ്കയുമായ നബീസ കുഞ്ഞിമൂസയുടെ ചതിക്കുഴിയില്‍ വീണെന്നല്ല മറിച്ച്‌ സമൂഹത്തിനു മുന്നില്‍ ഇതു തന്നെയാണ്‌ ആവശ്യം എന്നു പറയുകയാണ്‌ നോവലിസ്റ്റ്‌.

മതവും സമൂഹവും ദരിദ്രയായ സ്‌ത്രീക്കും മക്കള്‍ക്കും ഒന്നും നല്‌കുന്നില്ലെന്നും സ്‌ത്രീധനം വാങ്ങുന്നത്‌ തെറ്റായ മതത്തില്‍ ഒരു മഹല്ലും അതു തെറ്റാണെന്ന്‌ വിലക്കുന്നില്ല. മാറി നില്‍ക്കുന്നില്ല. കൂട്ടു നില്‌ക്കുയാണ്‌ - അപ്പോള്‍ ആ സ്‌ത്രീധനം നല്‌കാന്‍ 'പെയച്ച വയി' തെരഞ്ഞെടുക്കുന്നതിന്‌ എന്ത്‌ തെറ്റ്‌. പള്ളി കമ്മറ്റിക്കാര്‍ മിനാരത്തിന്‌ ഉയരം കൂട്ടാന്‍ ഗള്‍ഫില്‍ നിന്ന്‌ പിരിവു നടത്താന്‍ പോകൂന്നുണ്ട്‌...പക്ഷേ സ്‌ത്രീധനത്തിനെ എതിര്‍ക്കാനോ, ഇവരെ രക്ഷിക്കാനോ തയ്യാറല്ല താനും.
'എന്നാലും പെയച്ച വയി' എന്ന്‌ നബീസ്‌താത്ത പറയുമ്പോള്‍
താത്ത പെഴച്ച വഴി സ്വീകരിക്കുന്നില്ലെങ്കില്‍ കാലം കൊണ്ട്‌ മൂന്നു പെണ്‍മക്കളും പെയച്ച വഴിയിലേക്കു തന്നെയെത്തുമെന്നും കുഞ്ഞിമൂസ പറയുന്നു.
പോരാത്തതിന്‌ പെണ്‍കുട്ടികളെ കെട്ടിച്ചയച്ചുകഴിഞ്ഞ്‌ പടച്ചോനോട്‌ തൗബാ ചെയ്‌ത്‌ മടങ്ങാമെന്നും.

പറ്റിയാല്‍ വിശൂദ്ധ മക്കയില്‍ തന്നെ തനിക്ക്‌ അടുക്കളപ്പണി കിട്ടണം എന്നാഗ്രഹിച്ച നബീസയോടാണ്‌ ഇതൊക്കെ പറഞ്ഞ്‌ മയക്കി മാസം ഒരു ലക്ഷത്തിനടുത്ത്‌ കിട്ടുന്ന വേശ്യാപ്പണിക്ക്‌ പ്രേരിപ്പിക്കുന്നത്‌(ലൈംഗിക തൊഴിലാളി)

പുരുഷ സ്‌പര്‍ശം സ്വപ്‌നത്തില്‍കൂടി ചിന്തിക്കാനാവാതിരുന്ന അതികുലീനയായിരുന്ന ഗ്രാമീണ വീട്ടമ്മ താന്‍ പ്രസവിച്ചത്‌ പെണ്ണാണെന്ന ഒറ്റക്കാരണത്താല്‍ ഈ വഴി തെരെഞ്ഞെടുക്കുകയാണ്‌.

കുഞ്ഞിമൂസ ഹോട്ടല്‍ നടത്തിപ്പുകാരി ക്ലാരയോട്‌ പറയുന്നുണ്ട്‌.
'എന്റെ നാട്ടില്‌ മെയിനായിട്ടുണ്ടാക്കണത്‌ രണ്ടു സാധനങ്ങാ. പള്ളിമിനാരങ്ങളും ഉമ്മ-വേശ്യകളും.'

ഗള്‍ഫില്‍ പോകാന്‍ എരന്നു നടന്നപ്പോള്‍ പലരും മൊല്ലാക്കന്റെ ഭാര്യ തെണ്ടി നടക്കുന്നു എന്നു പറഞ്ഞുകേട്ടപ്പോള്‍ മൂത്ത മകള്‍ ആമിന പറഞ്ഞത്‌ ഞങ്ങളു മൂന്നാളും തൂങ്ങി മരച്ചോളാം എന്നാണ്‌.
ഗള്‍ഫിലെ ഹോട്ടലില്‍ നക്ഷത്രവേശ്യയാവാന്‍ കുഞ്‌ഞിമൂസ പ്രേരിപ്പിക്കുമ്പോള്‍ ഞാനും മക്കളും തൂങ്ങിമരിച്ചോളാം എന്നോ അല്ലെങ്കില്‍ മക്കള്‍ കെട്ടിച്ചുവിടാതെ വീട്ടില്‍ നില്‌ക്കട്ടെ എന്നോ, അവരെ എങ്ങനെയെങ്കിലും പഠിപ്പിപ്പിക്കാമെന്നോ (യത്തീംഖാനയിലെങ്കിലുമാക്കിയിട്ട്‌) അവള്‍ ചിന്തിക്കുന്നേ ഇല്ല. സ്‌ത്രീധനം വാങ്ങുന്ന പുരുഷനെ തന്റെ മക്കള്‍ക്കാവാശ്യമില്ലെന്നു പറയാനവള്‍ക്കാവുന്നില്ല.

ഗള്‍ഫുമാത്രമാണ്‌ രക്ഷ എന്ന തോന്നല്‍ അവളിലുണ്ടാക്കിയതാരാണ്‌? ഗള്‍ഫില്‍ പോയാല്‍ കുഞ്‌ഞിമൂസ പറഞ്ഞ കാര്യങ്ങളാണ്‌ സംഭവിക്കുക എന്ന്‌ എരന്നു കാശുണ്ടാക്കിയപ്പോള്‍ ആരും പറഞ്ഞില്ലെന്നോ?
നബീസ ഒരിടത്തും ഒരു ചോദ്യവും ചോദിക്കുന്നില്ല ..കുഞ്ഞിമൂസ പറയുന്നതൊക്കെ ശരിയാണെന്ന്‌ നിഷ്‌ക്കളങ്കയായ ആ സ്‌ത്രീ വിശ്വസിക്കുകയാണ്‌.
എത്രയൊക്കെ മാറിയിട്ടും അവസാനനിമിഷവും ദൈവവിശ്വാസിയും തന്റെ വഴി പെഴച്ച വഴിയും തന്നെയെന്നാണ്‌ നബീസ്‌താത്ത വിശ്വസിക്കുന്നത്‌. മക്കളുടെ ഭാവിയോര്‍ത്ത്‌ ആ വഴിയിലേക്കു തന്നെ പോകുന്നു.

നബീസയെപോലെ പെണ്‍മക്കളുള്ള അമ്മമാര്‍ ഈ പുസ്‌തകം വായിച്ചാല്‍ മതിയാവും ആ വഴി തെരെഞ്ഞെടുക്കാന്‍....
യഥാര്‍ത്ഥത്തില്‍ അങ്ങേയറ്റം സ്‌ത്രീ വിരുദ്ധമാണീ നോവല്‍. ഒരു പിമ്പ്‌ കാണിച്ച വഴിയെ നിശബ്‌ദം അവള്‍ പോവുകയാണ്‌.
അവള്‍ക്ക് പ്രതികരിക്കാനേ കഴിയുന്നില്ല. സ്ത്രീധനം കൊടുക്കാനുള്ള വഴി ഇതാണെന്ന് വരുത്തി തീര്‍ക്കുന്നു. മറ്റൊരു വഴി ഒരിടത്തും അവളെകൊണ്ട് ചിന്തിപ്പിക്കുന്നില്ല. ഉമ്മ-വേശ്യകളില്‍ നിന്ന് എങ്ങനെ മോചനം നേടാം എന്ന് നോവലിസ്റ്റ് ഒരിടത്തും പറയുന്നില്ല. എല്ലാത്തരം കൊള്ളതരുതായ്മകളുമുള്ള ഒരു പിന്പ് ലൈംഗീക തൊഴിലില്‍ അവളെ കൊണ്ടെത്തിക്കുന്നതോടെ രക്ഷകനാവുകയാണത്രേ! നോവലിന്റെ പേരാണ്‌ അതിവിശേഷം. നരക വാതില്‌ക്കലെ രക്ഷകന്‍.!!!

ഒലിവ്‌ ബുക്‌സ്‌ 100 രൂപ

Sunday, November 18, 2007

സര്‍പ്പഗന്ധി (അമല്‍പ്പൊരി)



ബ്ലോഗിന്റെ പേരുകൂടിയായ സര്‍പ്പഗന്ധി എന്ന പേര്‌ ധ്വനിപ്പിക്കുന്നത്‌ പലതാണ്‌. അതു കൊണ്ടു തന്നെ ഈ സസ്യത്തെക്കുറിച്ച്‌ നിരവധി കെട്ടുകഥകളും നിലവിലുണ്ട്‌. പേരുകേള്‍ക്കുമ്പോള്‍ സര്‍പ്പവുമായി ബന്ധമുണ്ടാവാം എന്നു തോന്നിയേക്കാം. എന്നാല്‍ കാര്യമായ ബന്ധമില്ലെന്നു പറയാം.

കുടുംബം അപോസൈനസീ
ശാസ്‌ത്രനാമം Rauwolfia serpntina

ഒരു മീറ്ററില്‍ താഴെ പൊക്കമുള്ള കുറ്റച്ചെടിയാണ്‌ സര്‍പ്പഗന്ധി. കേരളത്തിലടക്കം ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും കാട്ടുചെടിയായി വളരുന്നു.

ഇല വെള്ളത്തിലിട്ടു വേകുമ്പോള്‍ പാമ്പിന്റെ ഗന്ധമുണ്ടാവുന്നതാണ്‌ ഈ പേരു വരാന്‍ കാരണമെന്നു ചില പുസ്‌തകങ്ങളില്‍ കാണുന്നു. ആരാണ്‌ പാമ്പിന്‍രെ ഗന്ധമറിഞ്ഞവര്‍. ഗന്ധമറിഞ്ഞ്‌ പാമ്പാണെന്നു തിരിച്ചറിയാനാവുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഈ കഥയ്‌ക്ക്‌ പ്രാധാന്യമില്ലാതാവുന്നു.

മറ്റൊന്ന്‌ പാമ്പിനേ പോലെയാണത്രേ വേര്‌. അതുകൊണ്ടാവാം ഈ പേരുവന്നതെന്ന്‌.
മറ്റൊന്ന്‌ പേരിനൊപ്പം സര്‍പ്പമുള്ളതുകൊണ്ട്‌ ചില കൊച്ചു പുസ്‌തകങ്ങളില്‍ വേര്‌ അരച്ചുകുടിച്ചാല്‍ സര്‍പ്പവിഷം ശമിക്കും എന്ന്‌ എഴുതി കാണുന്നു.

സര്‍പ്പവിഷത്തിനുള്ള ആയൂര്‍വേദ ചികിത്സയില്‍ മരുന്നു കൂട്ടുകളില്‍ ചേര്‍ക്കുന്നുണ്ട്‌. എന്നാല്‍ വിഷചികിത്സയില്‍ പ്രാധാന്യമുള്ള ഔഷധമല്ല സര്‍പ്പഗന്ധി .
രക്താദി സമ്മര്‍ദത്തിനും ഉറക്കത്തിനും ഉപയോഗിക്കുന്ന ഔഷധമാണ്‌ സര്‍പ്പഗന്ധി.
പാമ്പുകടിയേല്‍ക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കുറയുകയാണ്‌ ചെയ്യാറ്‌. ആയൂര്‍വേദചികിത്സയില്‍ ഉറക്കം ചി്‌ലപ്പോള്‍ നിഷിദ്ധവുമാണ്‌. അതുകൊണ്ടൊക്കെ സര്‍പ്പ ചികിത്സയില്‍ ദോഷകരമായി ബാധിക്കുകയാണ്‌ ചെയ്യുക.
രക്തസമ്മര്‍ദ്ദം കുറക്കുകയും, തലച്ചോറിലെ നാഡികളെ ഉദ്ദീപിപ്പിച്ച ഉറക്കും നല്‍കുകയുമാണ്‌ ഈ സസ്യം ചെയ്യുന്നത്‌.
വേരാണ്‌ ഔഷധയോഗ്യം.
ആയുര്‍വേദ കഷായങ്ങളായ രാസ്‌നാദി കഷായം, രാസ്‌നേരണ്‌ഠാദി കഷായം എന്നിവയിലെ പ്രധാന ചേരുവയാണ്‌ സര്‍പ്പഗന്ധി. ഈ കഷായങ്ങള്‍ നിശ്ചിത അളവില്‍ പതിവായി കഴിച്ചാല്‍ രക്താദി സമ്മര്‍ദ്ദം നിയന്ത്രിക്കാം. ഉറക്കമുണ്ടാവുകയും ചെയ്യും.

ആധുനിക ചികിത്സാ ശാസ്‌ത്രത്തില്‍ രക്തസമ്മര്‍ദ്ദത്തിനുള്ള സിദ്ധൗഷധമായ സെര്‍പ്പാസില്‍ ഗുളിക സര്‍പ്പഗന്ധി വേരില്‍ നിന്നാണ്‌ നിര്‍മിക്കുന്നത്‌.


ബ്ലോഗിന്‌ സര്‍പ്പഗന്ധി എന്ന പേര്‌ കണ്ടപ്പോള്‍ ഒരാള്‍ ഇങ്ങനെയാണ്‌ എഴുതിയത്‌.
'Sarpagandhi, truly!!! Sarpagandhi is one of the most romantic words available in the Malayalam language, right!!...........'
അതേ സര്‍പ്പഗന്ധി എന്ന പേരിന്‌ ഏതു കാല്‌പനികാര്‍ത്ഥവും നമുക്കു നല്‌കാം. ഏതു തരത്തിലും.