Thursday, September 18, 2008

മുസ്ലീങ്ങളെല്ലാം ഭീകരരാണോ?

ഈ ലക്കം പച്ചക്കുതിരയില്‍ 'യൂ പീപ്പിള്‍ ആര്‍ മേക്കിംഗ്‌ സോ മച്ച്‌ ട്രബിള്‍' എന്ന തലക്കെട്ടില്‍ ഒരു അഭിമുഖ സംഭാഷണമുണ്ട്‌. 24 മണിക്കൂറും വാര്‍ത്തകള്‍ നിറക്കാന്‍ നിര്‍ബന്ധിതരാനുന്നതിനാല്‍ എന്തും ഏതും എടുത്തു പ്രയോഗിക്കേണ്ട ഗതികേടിലേക്ക്‌, ആ വാര്‍ത്തകള്‍ ആഘോഷിക്കേണ്ട ഗത്യന്തരമില്ലായ്‌മകളിലേക്ക്‌ എത്തുന്നതിന്‌ മുമ്പ്‌ വാര്‍ത്താമുറികളില്‍ നിന്ന്‌ ഇറങ്ങിപോയ മൂന്നു വനിതകളുമായി കെ. പി. റഷീദ്‌ നടത്തിയ അഭിമുഖത്തിലൊന്നാണ്‌ മുകളില്‍ സൂചിപ്പിച്ചത്‌. കെ. കെ. ഷാഹിന, വി. എം. ദീപ, വിധു വിന്‍സന്റ്‌ എന്നിവരാണ്‌ ഈ മൂന്നുപേര്‍.

വായനയില്‍ മനസ്സില്‍ തട്ടിയ ഒരു ഭാഗമാണ്‌ ഷാഹിനയുടെ സംഭാഷണത്തിലെ 'മുസ്ലീം സ്വത്വബോധം'.
ഏഷ്യാനെറ്റില്‍ ജോലി ചെയ്യവേ കോയമ്പത്തൂര്‍ സ്‌ഫോടനം കഴിഞ്ഞ സമയത്തെ ഒരുനുഭവം പങ്കുവെക്കുന്നു അവര്‍. ചെന്നൈ വിമാനത്താവളത്തില്‍ മൂന്നു മണിക്കൂറോളം പിടിച്ചു നിര്‍ത്തി ചോദ്യം ചെയ്‌തു എന്നും അതിനുള്ള കാരണം 'ഷാഹിന' എന്ന പേരായിരുന്നു എന്നും. 'യൂ പീപ്പിള്‍ ആര്‍ മേക്കിംഗ്‌ സോ മച്ച്‌ ട്രബിള്‍' എന്നായിരുന്നു അവരുടെ കമന്റ്‌.
" ചില സഹപ്രവര്‍ത്തകര്‍ ഭീകരതയെക്കുറിച്ചും മറ്റും നടത്തിയ കമന്റുകള്‍ എനിക്ക്‌ ഉള്‍ക്കൊള്ളുവാനുമായിരുന്നില്ല. എല്ലാ ഭീകരരും മുസ്ലീംങ്ങളാണെന്ന്‌ പൊതുബോധം തന്നെയാണ്‌ ഏറിയോ കുറഞ്ഞോ പലരും വച്ചുപുലര്‍ത്തുന്നത്‌".
ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ട സമയത്ത്‌ തന്നെ വല്ലാത്തൊരു അരക്ഷിതാവസ്ഥ വന്നു പൊതിഞ്ഞു എന്ന്‌ ഷാഹിന പറയുന്നു.

ഇവിടെ ഷാഹിനയല്ല പ്രശ്‌നം. 'യൂ പീപ്പിള്‍ ആര്‍ മേക്കിംഗ്‌ സോ മച്ച്‌ ട്രബിള്‍' എന്ന വാക്കുകളാണ്‌. സ്‌നേഹത്തിന്റെ സാഹോദര്യത്തിന്റെ സഹനത്തിന്റെ ഒക്കെ മതമായ ഇസ്ലാം ഇന്നറിയപ്പെടുന്നത്‌ ഭീകരതയുടേതെന്നാണ്‌.

സ്വാനുഭവത്തില്‍ നിന്നു പറഞ്ഞാല്‍ നിരക്ഷരയായ എന്റെ അയല്‍വാസി പത്രത്തിലെ വാര്‍ത്തകള്‍ ഉറക്കെ വായിപ്പിച്ച്‌ തല്ലും കൊലയും കള്ളക്കടത്തും ഭീകരതയുമെല്ലാം വായിക്കുമ്പോള്‍ അതിലെല്ലാം മുസ്ലീം നാമധാരികളെ കാണുമ്പോള്‍ അമുസ്ലീമായ അവര്‍ പറയും. 'നോക്ക്‌ എല്ലാം നിങ്ങടെ ആള്‍ക്കാരാ...'

എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു?

കേരളത്തിലെ ക്രൈം റിപ്പോര്‍ട്ടുകളില്‍ 70 ശതമാനവും മുസ്ലീം നാമധാരികളാണെന്നത്‌ സത്യം മാത്രമാണ്‌. ബിന്‍ലാദന്‍ മുതല്‍ നീണ്ടു കിടക്കുകയാണ്‌ ഈ പട്ടിക. എനിക്കും പലപ്പോഴും ഒരക്ഷിതാവസ്ഥ, ഒറ്റപ്പെടല്‍ അനുഭവപ്പെട്ടിട്ടുണ്ട്‌. ചില
ചോദ്യങ്ങള്‍ക്കു മുന്നില്‍.. ആള്‍ക്കൂട്ടത്തിനിടയില്‍ ....

ആള്‍ത്തിരക്കുകള്‍ക്കിടയില്‍ ഈയുള്ളവളും കണ്ടുമനസ്സിലാക്കിയിട്ടുണ്ട്‌ മുസ്ലീം എന്നു കേള്‍ക്കുമ്പോഴേ അവജ്ഞ.

കഴിഞ്ഞ ആഴ്‌ചത്തെ ഒരു സംഭവം - ബസില്‍ വെച്ചായിരുന്നു. അടുത്തു നിന്ന പര്‍ദ ധരിച്ച സ്‌ത്രീ അറിയാതൊന്നു തട്ടിപ്പോയതിന്‌ ഒരു കാര്യവുമില്ലാതെയാണ്‌ 'മുസ്ലീങ്ങളെ എനിക്കിഷ്ടമല്ല' എന്ന്‌ ഒരു സ്‌ത്രീ ഉറക്കെ പ്രഖ്യാപിച്ചത്‌. ഉച്ചനീചത്വങ്ങള്‍ നമുക്കിടയില്‍ നിന്ന്‌ മാറിയിട്ടില്ലെന്നല്ലേ ഈ പ്രഖ്യാപനത്തിലുള്ളത്‌.

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഒന്നു കണ്ണു തുറന്നു ചുറ്റും നോക്കു. കാതുകള്‍ തുറന്നു വെയ്‌ക്കൂ. അപ്പോളറിയാം
മുസ്ലീം സ്‌ത്രീ വിവരമില്ലാത്തവളാണ്‌, ബോധമില്ലാത്തവളാണ്‌, ഭീകരന്മാരുടെ അമ്മയാണ്‌, പെങ്ങളാണ്‌ ...എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിക്കുന്നു?

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും നന്മയുടെയും മതത്തില്‍ നിന്ന്‌ ഭീകരതയുടെ മതമായി മാറുന്നതില്‍ ഭീകരതക്കപ്പുറം ഒരു ഇസ്ലാമുണ്ടെന്ന്‌ തെളിയിക്കാന്‍ ആര്‍ക്കാവും? ആരു മുന്നിട്ടിറങ്ങും?
എല്ലാമുസ്ലീങ്ങളും ഭീകരരല്ലെന്ന്‌ കാലം തെളിയിക്കുന്നത്‌ കാത്തിരിക്കുന്നു. അശാന്തിയുടെ മനസ്സോടെ...

Tuesday, September 2, 2008

ആത്മദംശനം

ബ്ലോഗിന്‌ സര്‍പ്പഗന്ധി എന്ന പേരു കണ്ട്‌ ചിലരെങ്കിലും ഈ വാക്കിന്റെ കാല്‌പനീകാര്‍ത്ഥം മാത്രം കണ്ട്‌ വിലയിരുത്തിയിട്ടുണ്ട്‌. അവര്‍ക്കു വേണ്ടി ഈ പോസ്‌റ്റ്‌ സമര്‍പ്പിക്കുന്നു.
മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ വന്ന അറിവ്‌ അനുഭവം(ആഗസ്റ്റ്‌‌ 24 ലക്കം 25)


അടുത്തിടെ നീലഗിരിയിലെ ഒരു കുന്നിന്‍ചെരുവിലൂടെ നടക്കുമ്പോള്‍ കണ്ണുകളെ വിസ്‌മയിപ്പിച്ചുകൊണ്ട്‌ ചുറ്റും പാമ്പിന്‍ പടങ്ങള്‍. ഒരുപാടെണ്ണമുണ്ട്‌. പലതും ദ്രവിച്ചു തുടങ്ങി. ചിലത്‌ അപ്പോള്‍ പൊഴിച്ചിട്ടതാണെന്നേ തോന്നൂ. ഇത്രയേറെ പടങ്ങളോ എന്ന്‌ അമ്പരുന്നു. താഴെ നിന്ന്‌ മേലോട്ടുള്ള ഇഴയലിലാണ്‌ പടം പൊഴിഞ്ഞതെന്ന്‌ പുതുമ നഷ്‌ടപ്പെടാത്ത പടങ്ങള്‍ പഞ്ഞു. മൂന്നടിയില്‍ കൂടുതല്‍ നീളമുള്ള മുഴുത്തപടങ്ങളായിരുന്നു അവ ഓരോന്നും. സര്‍പ്പങ്ങള്‍ പടം പൊഴിക്കാന്‍ ഈ സ്ഥലം തെരഞ്ഞെടുത്തത്‌ എന്തുകൊണ്ടാവാം?
ഒരുപാടു പാമ്പുകളുണ്ടാവുമോ?
പുല്ലുപടര്‍ന്ന മൊട്ടക്കുന്നായിരുന്നു അത്‌. താഴെ ഒറ്റക്കു നില്‌ക്കുന്ന മുത്തശ്ശിമാവ്‌. ചുവട്ടില്‍ ചിതല്‍ പുറ്റ്‌. വലിയവലിയ മാളങ്ങള്‍...

ഉത്തരങ്ങളൊന്നും കിട്ടിയില്ലെങ്കിലും ഞാനാദ്യം കണ്ടതും പാമ്പിന്‍ പടങ്ങള്‍ തന്നെയല്ലേ എന്നോര്‍ത്തുപോയി.
അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ വീടിനു പിന്നില്‍ കണ്ടപടം പക്ഷേ ചെറുതായിരുന്നു. പാമ്പിനെക്കുറിച്ചുള്ള ആദ്യ ഓര്‍മയും അതാവണം.
ഈ പടത്തിനുള്ളിലെ പാമ്പ്‌ എവിടെപ്പോയി? ചത്തിട്ടുണ്ടാവുമോ?
പിന്നെയും ഏറെക്കഴിഞ്ഞാണ്‌ സര്‍പ്പങ്ങള്‍ വര്‍ഷത്തില്‍ മൂന്നു വട്ടം പടം പൊഴിക്കുമെന്നും പൊഴിയാറാവുമ്പോള്‍ ഇവരൊക്കെ മന്ദന്മാരായിരിക്കുമെന്നും പൊഴിഞ്ഞാല്‍ വീരശൂരപരാക്രമികളാവുമെന്നും അറിയുന്നത്‌.
മൂന്നാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ എന്റെ സഹപാഠി പാമ്പുകടിയേറ്റു മരിച്ചത്‌. വിളര്‍ത്തു മഞ്ഞളിച്ച അവന്റെ മുഖം ഇപ്പോഴും മായാതെ നില്‌ക്കുന്നു. ഒരു കൈതക്കാടു കടന്നു വേണമായിരുന്നു അവന്റെ വീട്ടിലെത്താന്‍. തലേന്ന്‌ സ്‌കൂള്‍ വിട്ടുപോകുമ്പോള്‍ കൈതക്കാടിനടുത്തുവെച്ചാണ്‌‌ കടിയേറ്റത്‌. ഉള്ളിലൊരുപാടു സങ്കടങ്ങളുമായാണ്‌ അവനെ കണ്ട്‌ മടങ്ങിയത്‌. കൈതക്കാടിനടുത്തെത്തിയപ്പോള്‍ പേടിയോടെ അതിനുള്ളിലേക്കു നോക്കി. അവനെ കടിച്ച സര്‍പ്പം അതിനുള്ളിലൊളിച്ചിരിപ്പുണ്ടോ എന്നറിയാന്‍...
എന്റെ കുഞ്ഞു മനസ്സിലെ അന്നത്തെ സങ്കടങ്ങളിലൊന്ന്‌ പാമ്പുകടിച്ചാല്‍ രക്ഷപെടില്ലേ എന്നായിരുന്നു.
രക്ഷപ്പെടുത്താന്‍ ആര്‍ക്കുമാവില്ലേ എന്നും.
'മുറുക്കുന്നത്ത' എന്നു വിളിക്കുന്ന അച്ഛന്റെ അച്ഛന്‌ വിഷചികിത്സയറിയാം എന്നൊന്നും എനിക്കറിയില്ലായിരുന്നു. പാരമ്പര്യമായി വൈദ്യന്മാരായിരുന്നെങ്കിലും മുറുക്കുന്നത്ത പോലീസില്‍ യോഗാഭ്യാസ മാസ്‌റ്ററായിരുന്നു. ജോലികിട്ടും മുമ്പ്‌ വൈദ്യമായിരുന്നു തൊഴിലെങ്കിലും പിന്നീടത്‌ തുടര്‍ന്നില്ല. വിരമിച്ചശേഷവും. സ്വന്തം ആവശ്യത്തിനു മാത്രം ഉപയോഗിക്കുന്നതായിരുന്നു വൈദ്യം. മൃഗചികിത്സ, ബാലചികിത്സ, മന്ത്രവാദം..തുടങ്ങി എല്ലാത്തരം ചികിത്സയുമുണ്ടായിരുന്നു. അയല്‍വാസികളുടെ പശുക്കള്‍ക്ക്‌ വയറു കമ്പനത്തിനും അകിടുവീക്കത്തിനും കട്ടുള്ള ഇലകളും മറ്റും ഭക്ഷിക്കുമ്പോള്‍ വായിലൂടെ നുരയും പതയും വരുന്നതിനുമൊക്കെ മരുന്നു കൊടുക്കുന്നതു കണ്ടിട്ടുണ്ട്‌. അല്ലാതെ വിഷചികിത്സയുമായി ബന്ധപ്പെട്ട്‌ ഒന്നും കണ്ടിരുന്നില്ല.
എന്നാല്‍ മന്ത്രവാദത്തെക്കുറിച്ചൊക്കെ പഴയ കഥകള്‍ കേട്ടിരുന്നു. അതിലൊന്ന്‌ ഞങ്ങളുടെ പാലമൂട്ടില്‍ എന്ന വീട്ടുപേരായിരുന്നു. പൊന്‍കുന്നത്തും മുണ്ടക്കയത്തുമായിരുന്നു പൂര്‍വികരുടെ സങ്കേതം. മുണ്ടക്കയത്തെ ഒരു പൊതുവഴിക്കരികെ ഒരു പാല നിന്നിരുന്നത്രേ! ആ പാലയില്‍ വെള്ളിയാഴ്‌ച രാത്രികളില്‍ ഒരു ഗന്ധര്‍വന്റെ തേരു വരുമായിരുന്നുപോലും. രാത്രി ആ വഴി വരുന്നവര്‍ ഗന്ധര്‍വ ശല്യത്തില്‍ പൊറിതിമുട്ടി മുറുക്കുന്നത്തയുടെ അത്ത ഖാദര്‍കണ്ണു റാവുത്തരെ സമീപിക്കുകയായിരുന്നു. അദ്ദേഹം ഒരു വെള്ളിയാഴ്‌ച പാലക്ക്‌ ചുവട്ടില്‍ കുടില്‍കെട്ടി ഗന്ധര്‍വ്വനെ കാത്തിരുന്ന്‌ രാത്രി തേരിലെത്തിയെ ഗന്ധര്‍വ്വനെ വഴിമാറ്റിവിട്ടത്രേ! അതോടെ പാറപ്പുറത്ത്‌ എന്ന വീട്ടുപേര്‌ നാട്ടുകാര്‍ പാലമൂട്ടില്‍ എന്നാക്കുകയായിരുന്നു. തലമുറകൈമാറിക്കിട്ടിയ കുടുംബ ചരിത്രമാണിത്‌.

ഗന്ധര്‍വനും തേരും പിശാചും പിന്നെയും ഞങ്ങള്‍ക്കു മുന്നിലേക്ക്‌ കഥകളായി വന്നുകൊണ്ടിരുന്നു. മുറുക്കുന്നത്തയുടെ അത്തയുടെ അത്ത കൊച്ചുബാവ റാവുത്തരുടേത്‌ അകാലമൃത്യുവായിരുന്നു. ഒരു ബാധ ഒഴിപ്പിക്കാന്‍ പോയ അദ്ദേഹത്തിനൊപ്പം വന്ന ബാധയെ വീടെത്താറായപ്പോള്‍ വഴിയരുകിലെ പ്ലാവില്‍ കയ്യിലെ കൊച്ചുപിച്ചാത്തികൊണ്ട്‌ തറച്ചുപോലും. വീട്ടില്‍ വന്നു വിശ്രമിക്കുമ്പോഴാണ്‌ കൊച്ചുപിച്ചാത്തിയെക്കുറിച്ച്‌ ഓര്‍മ വന്നത്‌. പിച്ചാത്തിയെടുക്കാന്‍ പോയ അദ്ദേഹം രക്ഷ ധരിച്ചിരുന്നില്ലത്രേ! പിച്ചാത്തി വലിച്ചൂരിയതും കുഴഞ്ഞുവീഴുകയായിരുന്നു.
ഞങ്ങളുടെ മുതുമുത്തശ്ശന്മാരുടെ ചരിത്രം കേള്‍ക്കുമ്പോള്‍ എനിക്ക്‌ പേടിയായിരുന്നു.
കനിറാവുത്തറെന്ന മുറുക്കുന്ന അത്തയുടെ മൂത്തമകനുണ്ടായ കടിഞ്ഞൂല്‍പൊട്ടിയായിരുന്നു ഞാന്‍. എനിക്ക്‌ മുന്‍പ്‌ അമ്മായിമാര്‍ക്കുണ്ടായത്‌ ആണ്‍മക്കളായിരുന്നു. ആദ്യമായിട്ടു കണ്ടപെണ്‍കുട്ടി എന്ന നിലയില്‍ എന്നെ എല്ലാവരും ചേര്‍ന്ന്‌ താഴത്തും തലയിലും വെക്കാതെ കൊണ്ടു നടന്നു. ഓമനിച്ച്‌‌, കൊഞ്ചിച്ചു കൊണ്ടു നടന്നതുകൊണ്ട്‌ ഞാനെന്നും പേടിത്തൊണ്ടിയായിരുന്നു. പ്രേതത്തിന്റെയും പിശാചിന്റെയും കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമായിരുന്നെങ്കിലും അടുത്ത മുറിയിലേക്കുപോകാന്‍ തന്നെ കൂട്ടുവേണമായിരുന്നു.

വീടിനടുത്തുകൂടിയായിരുന്നു ദേവിയാര്‍ ഒഴുകുന്നത്‌. വടക്ക്‌ മുടിപ്പാറമലയും തെക്ക്‌ കുതിരകുത്തിമലയും. ഇതിനിടയിലായിരുന്നു ദേവിയാര്‍ എന്ന കുടിയേറ്റ ഗ്രാമം. കാപ്പിയും കുരുമുളകും കൊക്കോയും റബ്ബറുമൊക്കെയായി പറമ്പുകളൊക്കെ ഇരുള്‍ മൂടിക്കിടന്നു. കുതിരകുത്തിമലക്കപ്പുറം കൊടും വനമായിരുന്നു. പടിഞ്ഞാറോട്ടു പോകുന്തോറും വനത്തില്‍ വന്‍മരങ്ങളും ഈറ്റയും വള്ളികളും ...അതിനിടയില്‍ ആനയും പുലിയും മ്ലാവും മാനും കേഴയും മേഞ്ഞു നടന്നു. കാട്ടിലും പറമ്പിലും ഒരടി മണ്ണില്‍ ഒന്‍പതു പാമ്പെന്നപോലെ പാമ്പുകളുണ്ടായിരുന്നു. വിഷമുള്ളതും ഇല്ലാത്തതും.
പാമ്പിനെക്കുറിച്ചെപ്പോഴും കേട്ടിരുന്നെങ്കിലും ഞങ്ങളുടെ പറമ്പിനപ്പുറം മലയിഞ്ചിക്കാട്ടിലോ അപ്പക്കാട്ടിലോ കളിച്ചു തിമിര്‍ത്തു നടന്നപ്പോഴൊന്നും നീണ്ടു വഴുവഴുപ്പു തോന്നിപ്പിച്ച ഈ ജീവികളെ കണ്ടില്ല. ദേവിയാറ്റിലും വയലുകളിലും നീര്‍ക്കോലിയെ കണ്ടിട്ടുണ്ട്‌. അപൂര്‍വ്വമായി. വെള്ളത്തിലൂടെ ഊളിയിട്ടുകൊണ്ടുള്ള പോക്കുമാത്രം.
അമ്മയുടെ ജോലിസ്ഥലമായ മറയൂരിലായിരുന്നു യു.പി.സ്‌കൂളില്‍ പഠിച്ചത്‌. ഒരവധിക്കാലത്ത്‌ നാട്ടിലെത്തിയപ്പോഴാണ്‌ മുറുക്കുന്നത്ത വിഷംതൊട്ട ഒരു കുട്ടിയെ ചികിത്സിക്കുന്നത്‌ കാണുന്നത്‌. ഞാനമ്പരന്ന്‌ മിഴിച്ചിരുന്നു.
ചികിത്സ കിട്ടാതെ മരിച്ച എന്റെ സഹപാഠിയെ ഓര്‍ത്തുപോയി. ഒരുപാടു ചോദ്യങ്ങള്‍ തികട്ടി വന്നു.
ഏതു പാമ്പാ കടിച്ചേ?
എങ്ങനെയാ കടിച്ചേ?
ഇവിടെ വന്നില്ലായിരുന്നെങ്കില്‍ മരിക്കുമായിരുന്നോ?
ഉള്ളിലൊരുപാട്‌ വെഷം കയറിയിട്ടുണ്ടോ?
ഞാനദ്ദേഹത്തിനു പുറകെ നടന്ന്‌ ചോദിക്കാന്‍ തുടങ്ങി.
ചുരട്ട എന്ന പാമ്പാണ്‌ കടിച്ചെതെന്നും സാരമില്ല എന്നും മുറുക്കുന്നത്ത പറഞ്ഞു.
പിന്നെ ചുരട്ട എങ്ങനെയാണിരിക്കുന്നത്‌ എന്നായി എന്റെ ചോദ്യം. അദ്ദേഹം ഒരു രൂപവിവരണം എനിക്കുതന്നു. പക്ഷേ അതുകൊണ്ട്‌്‌ തൃപ്‌തയായില്ല ഞാന്‍.
കയ്യാലപ്പൊത്തിലും കാടുപിടിച്ചു കിടക്കുന്നിടത്തുമൊക്കെ പാമ്പുണ്ട്‌ എന്നു പറഞ്ഞു കേള്‍ക്കുന്നതല്ലാതെ ഈ വിഷജീവിയെ കാണാനായിട്ടില്ല. മുതിര്‍ന്നവരൊക്കെ കണ്ടു കണ്ടു എന്നു പറയുന്നതല്ലാതെ...
ചുരട്ടേനേ കാണാമ്പറ്റുവോ? മുറുക്കുന്നത്തയോട്‌ ചോദിച്ചു.

ഉച്ചയോടടുത്തപ്പോള്‍ അദ്ദേഹമെന്നെ വിളിച്ചു കാണിച്ചു തന്നു.
വീടിനു കിഴക്കു വശത്ത്‌ മുറ്റത്തോട്‌ ചേര്‍ന്ന്‌ മണ്ണില്‍ ആലസ്യപ്പെട്ടു കിടക്കുന്ന ഒരു ചുരട്ട!
പാമ്പിനെ മന്ത്രംചൊല്ലി വരുത്തുന്നതിനെക്കുറിച്ചൊക്കെ അവ്യക്തമായി പറഞ്ഞതോര്‍ക്കുന്നെങ്കിലും അവിശ്വസനീയമായ ആ കാഴ്‌ചയില്‍ എന്താണു സംഭവിച്ചതെന്ന്‌ ഇന്നും എനിക്കറിയില്ല. പക്ഷേ, കാഴ്‌ച ഒന്നുമാത്രമാണ്‌ ചികിത്സ പഠിക്കാന്‍ പ്രേരിപ്പിച്ചത്‌.
അഞ്ചില്‍ പഠിക്കുമ്പോള്‍ ഭാവിയില്‍ ആരാകണം എന്ന അധ്യാപികയുടെ ചോദ്യത്തിനു മുന്നില്‍ കുഴങ്ങി നിന്നു. കുറച്ചൊക്കെ പഠിക്കുന്ന കുട്ടികള്‍ ഡോക്ടറാവണമെന്നു പറഞ്ഞതുകേട്ട്‌ മോശമാവേണ്ടെന്നു കരുതി ഞാനും ഡോക്ടറാവണമെന്നു പറഞ്ഞാണ്‌ രക്ഷപെട്ടത്‌.
പക്ഷേ ചികിത്സ പഠിക്കണമെന്ന എന്റെ ആവശ്യം ഭാവിയില്‍ ചികിത്സ ചെയ്യണമെന്നൊന്നും ഓര്‍ത്തിട്ടല്ല. ആകാംക്ഷയെ ശമിപ്പിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു.
എന്നാല്‍ ചികിത്സാരഹസ്യം കൈമാറാന്‍ മുറുക്കുന്നത്ത തത്‌പരനായിരുന്നില്ല. അലോപ്പതിയുടെ ഉയര്‍ച്ചയും ആയൂര്‍വേദത്തോടുള്ള ആളുകളുടെ അകല്‍ച്ചയുമായിരുന്നു ഒരു കാരണം. മറ്റൊന്ന്‌ അദ്ദേഹത്തിന്റെ അഞ്ചുമക്കളില്‍ ഒരാള്‍ക്കും മന്ത്രത്തിലും ചികിത്സയിലുമൊന്നും താത്‌പര്യവുമില്ലായിരുന്നു. അതുകൊണ്ടൊക്കെ 'നേരേ ചോവ്വേ കൊണ്ടുനടക്കുന്നവര്‍ക്കേ കൈമാറൂ' എന്ന ശാഠ്യവുമുണ്ടായിരുന്നു.
എന്നാല്‍ ചികിത്സ പഠിക്കണം എന്ന എന്റെ നിര്‍ബന്ധത്തിനു മുന്നില്‍ പത്താംക്ലാസുകഴിയട്ടേ എന്നൊരു വാക്കു തരികയായിരുന്നു.

ഏതായാലും എട്ടാംക്ലാസുമുതല്‍ മുറുക്കുന്നത്തയോടൊപ്പമായി താമസം. അപ്പോഴേക്കും പറഞ്ഞു കേട്ട്‌ ചികിത്സക്ക്‌ ആളുകള്‍ കൂടുതലെത്തിത്തുടങ്ങിയിരുന്നു.
നാട്ടുകാരിലധിവും കൃഷിയും വനവുമായാണ്‌ ഉപജിവനം കഴിക്കുന്നത്‌. ഈറ്റവെട്ടു തൊഴിലാളികള്‍, വിറകുവെട്ടുകാര്‍, ആടുമാടുകളെ വളര്‍ത്തുന്നവര്‍...ഈറ്റവെട്ടുമ്പോഴും വിറകെടുക്കാന്‍ കാട്ടില്‍ പോകുമ്പോഴും പുല്ലരിയുമ്പോഴുമൊക്കെ കടിയേറ്റെന്നു വരും. പലപ്പോഴും കണ്ടെന്നു വരില്ല. രണ്ടും മൂന്നും ദിവസം കഴിയുമ്പോള്‍ പല വിഷവികാരങ്ങളുണുണ്ടാകുമ്പോഴാണ്‌ വൈദ്യനെ തേടി വരുന്നത്‌. പല ചികിത്സയും ചെയ്‌തിരിക്കും അതിനിടക്ക്‌.
മരുന്നുകള്‍ പറിച്ചുകൊണ്ടുവരിക, അരച്ചുകൊടുക്കുക, രോഗിയുടെ പ്രതികരണങ്ങള്‍ മനസ്സിലാക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്‌തുതുടങ്ങി ഞാന്‍.
അന്നൊന്നും രോഗിയെ രാത്രി ഉറക്കാറില്ല. ഉറങ്ങാതിരിക്കാന്‍ അവരോടൊപ്പം ആളുകളുണ്ടാവും. എന്നാലും രാത്രിയില്‍ മരുന്നു കൊടുക്കണം. പ്രതികരണങ്ങള്‍ അറിയണം. ചിലപ്പോള്‍ മരുന്നു മാറ്റി കൊടുക്കേണ്ടി വരും.
മുറുക്കുന്നത്തക്ക്‌ എണ്‍പതിനു മുകളിലാണ്‌ പ്രായം. അദ്ദേഹത്തെ ഉറങ്ങാന്‍ വിട്ട്‌ ഞാന്‍ രോഗിക്ക്‌ കാവലിരിക്കും. എത്ര ഉറങ്ങാതിരുന്നാലും രാവിലെ അദ്ദേഹമുണര്‍ന്ന്‌ പരിശോധിക്കുമ്പോള്‍ ഞാനും ഒപ്പമുണ്ടാകും.
പതുക്കെ പതുക്കെ മുറിപ്പാടും ദംശപ്രദേശവും പ്രതികരണങ്ങളും കണ്ട്‌ ഏതു പാമ്പാണു കടിച്ചത്‌, എന്തു മരുന്നു നല്‌കാം എന്നൊക്കെ മനസ്സിലാക്കി തുടങ്ങി. ഇടക്ക്‌ പ്രയോഗസമുച്ചയം(ഭാഷ) എടുത്തു വായിക്കാന്‍ തുടങ്ങി.
ദംശപ്രദേശത്ത്‌ വിരല്‍തൊട്ടാല്‍ വിഷമുണ്ടെങ്കില്‍ എന്റെ വിരലിനുള്ളിലൂടെ വൈദ്യൂതപ്രവാഹം പോലെ എന്തോ കടന്നുപോകുന്നത്‌ തിരിച്ചറിയാന്‍ തുടങ്ങി.
എനിക്കു തോന്നുന്ന സംശയങ്ങള്‍ മുറുക്കുന്ന അത്തയോട്‌ ചോദിക്കും. അദ്ദേഹമെന്നെ ചേര്‍ത്തു പിടിക്കും. നിറഞ്ഞ മനസ്സോടെ പുഞ്ചിരിക്കും.

പലപ്പോഴും മരുന്നു തയ്യാറാക്കുന്നത്‌ ഞാനാണെങ്കിലും മരുന്നുകൊടുക്കുംമുമ്പ്‌ പാത്രം വെറ്റിലകൊണ്ട്‌ മൂടി പതിയെ മന്ത്രിച്ചൂതും. എന്നും രാവിലെയും വൈകിട്ടും വെള്ളമോതിയൊഴിക്കുകയും ചെയ്യും. വെള്ളമോതിയൊഴിച്ചിട്ട്‌ ഇനി എത്രനേരം വേണ്ടി വരും വിഷമിറങ്ങാനെന്ന്‌ പ്രവചിക്കും.
ഈ മന്ത്രവും പ്രവചനവുമൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കു പേടിയാവും. പൂര്‍വ്വികരുടെ കഥകള്‍ ഓര്‍മവരും. ചികിത്സ പഠിക്കുമ്പോള്‍ മന്ത്രം പഠിക്കേണ്ടി വരുമോ?
മനസ്സിലെ പേടിത്തൊണ്ടി ചോദിച്ചു.
മുറുക്കുന്നത്ത പറഞ്ഞു.
`മന്ത്രമില്ലാതെ കാര്യമില്ല കുഞ്ഞേ, മരുന്നില്‍ വെഷം മാത്രമേ പോകൂ..കാലക്കേടുമാറാന്‍ മന്ത്രം വേണം`


ആയിടക്ക്‌ ചികിത്സയിലെ, മരുന്നുകളിലെ ചില യാഥാര്‍ത്ഥ്യങ്ങള്‍ കാണിച്ചു തന്നതോടെ എനിക്കു പേടികൂടി. മുറുക്കുന്നത്ത മാത്രമേ എന്നെ കളിയാക്കാത്തതുള്ളു. ബാക്കിയെല്ലാവര്‍ക്കും ഞാന്‍ കഴിവില്ലാത്തവളാണ്‌. കടിഞ്ഞൂല്‍പൊട്ടിയാണ്‌. പേടിത്തൊണ്ടിയാണ്‌.
ചിലതിന്‌ ഇറങ്ങിത്തിരിക്കുമ്പോള്‍ ധൈര്യമുണ്ടായേ പറ്റൂ.
ധൈര്യം എങ്ങനെ നേടാനാവും? ഒരുപെട്ടെന്നൊരു ഉള്‍വിളിയായിരുന്നു. എനിക്കു പ്രിയപ്പെട്ട മത്സ്യമാംസാദികള്‍ ഉപേക്ഷിക്കുക. പകരം സസ്യഭുക്കാവുക.
പക്ഷേ പ്രിയപ്പെട്ടതെങ്ങനെ ഒഴിവാക്കും? ഇറച്ചി സാരമില്ല. വല്ലപ്പോഴുമാണ്‌ വാങ്ങുന്നത്‌. പക്ഷേ മീനൊഴിഞ്ഞ കാലമില്ല.
മീന്‍കഷ്‌ണങ്ങള്‍ ഒഴിവാക്കി കറിയില്‍ നിന്നാദ്യം. പിന്നെ പിന്നെ ചാറും. പക്ഷേ, മണം വരുമ്പോള്‍ കൊതിയാവും.
സസ്യഭുക്കാവുന്നു എന്നറിഞ്ഞപ്പോള്‍ അമ്മയടക്കം എല്ലാവരും വഴക്കുപറഞ്ഞു. വളര്‍ച്ചയുടെ കാലമാണ്‌. എല്ലാവരും മീങ്കൂട്ടുമ്പോ നീയെന്തുചെയ്യും?
പക്ഷേ എനിക്കു ധൈര്യം നേടണം.
കൊതിയൂറുന്ന മണം ശ്വസിക്കുമ്പോള്‍...വേണ്ട ഞാന്‍ വെറും കടിഞ്ഞൂല്‍പൊട്ടിയാവാന്‍ പാടില്ല.
മുറുക്കുന്ന അത്ത ചികിത്സ കൈമാറാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ യോഗാസനം ഞങ്ങളെ പഠിപ്പിക്കാന്‍ തയ്യാറായിരുന്നു താനും. ഓരോ വിജയദശമിക്കും ആറ്റില്‍കുളിച്ച്‌്‌്‌ വന്ന്‌്‌ ഞങ്ങള്‍ അദ്ദേഹത്തിനു മുന്നിലിരിക്കും.
പത്മാസനത്തില്‍ തുടങ്ങും. ധ്യാനത്തെക്കുറിച്ച്‌ പറഞ്ഞുതരും....
അതു രണ്ടു ദിവസം. പിന്നെ എല്ലാവര്‍ക്കും മടിയാവും.

അതുപോലെ ആയിരുന്നില്ല ചികിത്സ പഠിക്കാന്‍ ഞാനിരുന്നത്‌. പത്താംക്ലാസു പരീക്ഷ കഴിഞ്ഞ പിറ്റേന്ന്‌ അതായത്‌ 1993 മാര്‍ച്ച്‌ 18-ാം തീയതി രാവിലെ കുളിച്ച്‌ ഭാരമൊഴിഞ്ഞമനസ്സോടെ ദക്ഷിണവെച്ച്‌ നമസ്‌ക്കരിച്ചു.
ഗുരു പഴയ ട്രങ്കുപെട്ടി തുറന്ന്‌ നാരായം പുറത്തെടുത്തു.
`ഓലേലും തകിടിലുമൊക്കെ പണ്ടാ..` എന്നു പറഞ്ഞ്‌ നാരായം തിരികെ വെച്ചു. പിന്നെ പുതിയ നോട്ടുബുക്കില്‍ പതിയെ എഴുതി...
എഴുതിയത്‌ തന്നിട്ട്‌ വായിക്കാനാവശ്യപ്പെട്ടു.
ലിപി മലയാളത്തിലും ഉച്ചാരണം തമിഴിലും. തമിഴ്‌ കുറച്ചൊക്കെ അറിയാവുന്നതുകൊണ്ട്‌ എഴുതിയതിന്റെ അര്‍ത്ഥം മനസ്സിലാക്കാം.
എന്നാല്‍ വായന തുടങ്ങിയതേ എനിക്ക്‌ ഭയമായി. വിറക്കാന്‍ തുടങ്ങി. തളര്‍ച്ച..നാവു വരളുന്നു.
ചികിത്സ പഠിക്കാന്‍ തുടങ്ങുമ്പോള്‍ മരുന്നുകളുടെ കുറിപ്പാണ്‌ ഞാന്‍ പ്രതീക്ഷിച്ചത്‌. ഇതുപക്ഷേ, ഉഗ്ര മന്ത്രങ്ങള്‍!
പേടിച്ചു എന്നു മനസ്സിലാക്കിയിട്ടാവണം. അദ്ദേഹം ധൈര്യത്തിന്‌ മറ്റൊരു മന്ത്രം ഓതി തന്നു.
ഞാനത്‌ വീണ്ടും വീണ്ടും മനസ്സിലുറപ്പിച്ചു ചൊല്ലിക്കൊണ്ടിരുന്നു. ഇപ്പോഴും.


പൂര്‍വ്വികര്‍ ഹിന്ദു സമുദായത്തില്‍പെട്ടവരാണെന്നായിരുന്നു പറഞ്ഞുകേട്ടത്‌. ടിപ്പുവിന്റെ പടയോട്ടക്കാലത്തോ മറ്റോ ഇസ്ലാംമതം സ്വീകരിക്കുകയായിരുന്നത്രേ! ഇസ്ലാമിലെ അനഫി വിഭാഗക്കാരായിരുന്നു. തമിഴായിരുന്നു സംസാരഭാഷ. (ഖസാക്കിന്റെ ഇതിഹാസത്തിലെ അള്ളാപ്പിച്ച മൊല്ലക്കയുടേയും കുഞ്ഞാമിനയുടേയും ഭാഷ) റാവുത്തര്‍മാരുടെ സംസ്‌ക്കാരത്തില്‍ തമിഴ്‌ ഹിന്ദു സംസ്‌ക്കാരം നിഴലിച്ചിരുന്നു. തൊഴില്‍ വൈദ്യമായിരുന്നതുകൊണ്ടാവണം ഇസ്ലാമതം സ്വീകരിച്ചെങ്കിലും തലമുറയായി കൈമാറി വന്ന ചികിത്സയും മറ്റും ഉപേക്ഷിച്ചിരുന്നില്ല. അതോടൊപ്പം ചില ആരാധനകളും മൂര്‍ത്തികളെ സേവിക്കുകയുമൊക്കെ ചെയ്‌തിരുന്നു. പാരമ്പര്യമായി എല്ലാം കൈമാറുക എന്നാല്‍ ആരാധനമൂര്‍ത്തികളെ അടക്കം കൈമാറലാണ്‌. അത്തരമൊരു സാഹസത്തിന്‌ മുറുക്കുന്നത്ത ഒരുക്കമായിരുന്നില്ല. അദ്ദൈഹത്തോടൊപ്പം തന്നെ ഇക്കാര്യങ്ങളും അവസാനിക്കണമെന്നായിരുന്നു ആഗ്രഹം. വിഷചികിത്സ ഒന്നുമാത്രമാണ്‌ എനിക്ക്‌ കൈമാറിക്കിട്ടിയത്‌.
മന്ത്രങ്ങളിലെ തമിഴില്‍ ചിലതില്‍ ഇസ്ലാമായിരുന്നു നിഴലിച്ചത്‌. എന്നാല്‍ ചിലതില്‍ ഹൈന്ദവ മന്ത്രങ്ങളും. ആ വൈരുദ്ധ്യം എന്നെ വല്ലാതെ അമ്പരപ്പിച്ചിട്ടുണ്ട്‌.
പഠിച്ച മന്ത്രങ്ങളൊന്നും പ്രയോഗത്തിലാക്കാന്‍ എനിക്കു തോന്നിയില്ല. വെള്ളമോതിയൊഴിക്കുക. മരുന്നു മന്ത്രം ജപിച്ചു നല്‌കുക തുടങ്ങിയവ ചെയ്‌തിരുന്നു. അതു പലപ്പോഴും രോഗി ആവശ്യപ്പെട്ടിട്ടുമായിരുന്നു. ചികിത്സയില്‍ മനശാസ്‌ത്ര സമീപനമാണ്‌ ഏറെ ആവശ്യമെന്ന്‌ തെളിയിക്കുന്നതായിരുന്നു അത്‌. വിഷചികിത്സയില്‍ മന്ത്രത്തിന്‌ ഏറെ പ്രാധാന്യമുണ്ടെന്ന്‌ പലരും ധരിച്ചുവെച്ചിരുന്നു. അത്‌ സര്‍പ്പവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളായിരുന്നു.
പ്രകൃതികോപങ്ങള്‍ കഴിഞ്ഞാല്‍ മനുഷ്യന്‍ ഏറെ ഭയന്നത്‌ പാമ്പുകളെയായിരുന്നു. കേരളത്തിലോ ഇന്ത്യയിലോ എന്നല്ല പുരാതന സംസ്‌ക്കാരങ്ങളിലൊക്കെ പാമ്പും വിശ്വാസവും ആരാധനയും കെട്ടുപിണഞ്ഞു കിടന്നു. ചിലര്‍ ദേവന്റെ സ്ഥാനത്തേക്കുയര്‍ത്തി. ചിലര്‍ രോഗശാന്തിയുടെ ചിഹ്നമായി സ്വീകരിച്ചു. കാമത്തിന്റെയും രതിയുടെയും പ്രതീകമാക്കി മറ്റു ചിലര്‍. സര്‍പ്പത്തോടുള്ള ഭയമാണ്‌ ആരാധനയുടേയും വിശ്വാസത്തിന്റേയും പുറകിലുണ്ടായിരുന്നത്‌.
പാമ്പുകടിയേല്‍ക്കുന്നത്‌ സര്‍പ്പകോപം മൂലമാണെന്നും കാലകടിയാണെന്നുമൊക്കെയാണ്‌ ഇപ്പോഴുമുള്ള വിശ്വാസം.
`മന്ത്രൗഷധാദിയായിട്ടു ചെയ്‌വൂ വിഷചികിത്സയെ` എന്നാണ്‌ ഗ്രന്ഥങ്ങളില്‍ പറയുന്നത്‌.
മരുന്നുകൊണ്ട്‌ വിഷവും മന്ത്രംകൊണ്ട്‌ കാലക്കേടും മാറുമെന്ന വിശ്വാസം.
ചികിത്സ തേടി വന്നവരില്‍ വിഭിന്നമായൊരു വിശ്വാസിയെ ഞാന്‍ കണ്ടിട്ടില്ല. മരുന്നുകൊടുക്കുന്നതിനേക്കാള്‍ തൃപ്‌തി വെള്ളമോതിയൊഴിക്കുമ്പോഴായിരുന്നു. ഒരുപക്ഷേ, പാരമ്പര്യ ചികിത്സ തേടി വന്നതിനു പിന്നിലെ കാര്യവും മറ്റൊന്നാവില്ലെന്നു കരുതുന്നു.


ചികിത്സ അറിയും എന്ന ധൈര്യമാണോ എന്നറിയില്ല എനിക്കീ സ്ഥൂലജീവികളെ അത്ര പേടിയില്ലായിരുന്നു. മരുന്ന്‌ പറിക്കാന്‍ കാടുപിടിച്ചിടത്തുപോകുമ്പോള്‍, കാഞ്ഞിരവേരിന്‌ പറമ്പിന്റെ ഒരു മൂലയിലെ കൊച്ചു കാഞ്ഞിരച്ചുവട്ടില്‍ പോകുമ്പോള്‍ അല്‌പം ശ്രദ്ധിച്ചിരുന്നു. കാഞ്ഞിരമരത്തിനോട്‌ ചേര്‍ന്ന പാറയ്‌ക്കടിയില്‍ വലിയ പൊത്തുണ്ടായിരുന്നു. ആ പരിസരത്ത്‌ പുല്ലുമുറിക്കാനും മറ്റും പോയവര്‍ മൂര്‍ഖനെ കണ്ടതായി പറഞ്ഞിട്ടുമുണ്ടായിരുന്നു.
നമ്മള്‍ അങ്ങോട്ടുപദ്രവിക്കാതെ ഇങ്ങോട്ടുപദ്രവിക്കില്ലെന്നു തന്നെ ഞാന്‍ വിശ്വസിച്ചു. പാമ്പിനെ കണ്ടാല്‍ തല്ലിക്കൊല്ലുന്നവരായിരുന്നു കൂടുതല്‍. എന്നെപ്പോലെ ഇവരും ഭൂമിയുടെ അവകാശികളാണെന്നേ എനിക്കെപ്പോഴും തോന്നിയിരുന്നുള്ളു. സ്വരക്ഷക്കുള്ള വിഷംകൊണ്ടാണല്ലോ ഇവയെ ഇങ്ങനെ അവിശ്വസിക്കുന്നതെന്നോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു.
എന്റെ ഓര്‍മയില്‍ പാമ്പുകടിച്ചു എന്ന്‌ കണ്ണുകൊണ്ടു കണ്ട ഒരാളെയും വെറുതേ കടിച്ചതല്ല. ചവിട്ടിയിട്ടോ പുല്ലരിയുമ്പോള്‍ കൂട്ടിപിടിക്കുമ്പോഴോ ഒക്കെയായിരുന്നു കടിയേറ്റിരുന്നത്‌.
ഒരു ആദിവാസിപ്പെണ്‍കുട്ടി കാടിനോട്‌ ചേര്‍ന്ന അവളുടെ കുടിലിലെ മുളക്കട്ടിലില്‍ കാലാട്ടി ഇരിക്കുമ്പോള്‍ ഇരയാണെന്നു ധരിച്ചാവണം മൂര്‍ഖന്‍ അവളുടെ കാലില്‍ കടിച്ചത്‌ . വിഷം കാര്യമായി ഏറ്റിട്ടില്ലായിരുന്നു.
വൃശ്ചികം ധനുമാസങ്ങളില്‍ ദേവിയാറിന്റെ തീരത്ത്‌ ഒരുതരം തടിയന്മാരായ പുളവന്മാരെ കാണാറുണ്ട്‌. ഭ്രാന്തുപിടിച്ചവരെപ്പോലെ പെരുമാറാറുണ്ട്‌. ഉപദ്രവിക്കും എന്നു തോന്നിയാല്‍ ഇവര്‍ ഓടിച്ചിട്ടു കടിക്കും. അതുപലപ്പോഴും പട്ടികടിക്കുന്നതുപോലെയാണ്‌. ഭാഗ്യവശാല്‍ കാര്യമായ വിഷമില്ല ഇവക്ക്‌.

പകവെച്ചു കടിച്ചതായോ തേടിവന്നു കടിച്ചതായോ ഉള്ള അനുഭവങ്ങളില്ല. എന്നാല്‍ എന്നെ ഇന്നും അത്ഭുതപ്പെടുത്തുന്ന എത്ര ചിന്തിച്ചിട്ടും ഉത്തരം കിട്ടാത്ത ചില അനുഭവങ്ങളുണ്ട്‌. അതിലൊന്ന്‌ ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചു പ്രാവശ്യം പാമ്പുകടിച്ച പത്തൊന്‍പതുകാരിയാണ്‌. എല്ലാത്തവണയും അവള്‍ പാമ്പിനെ കണ്ടിരുന്നു. ഓരോ വട്ടവും അവള്‍ വല്ലാതെ ഭയന്നു. കടി കിട്ടിയ ഭയത്തില്‍ ഒരിക്കല്‍ ഒരു കുന്നിറങ്ങി ഓടി. ഒരു മണിക്കൂറിനകം ചികിത്സക്കെത്തിയെങ്കിലും അബോധാവസ്ഥയിലായിരുന്നു. മൂന്നുദിവസത്തെ ചികിത്സ കഴിഞ്ഞ്‌ വീട്ടില്‍ മരുന്നും വിശ്രമവുമായിരിക്കുമ്പോഴാണ്‌ മുറ്റത്തിനരുകില്‍ കെട്ടിയിരുന്ന ആടിനെ അഴിക്കാന്‍ അവള്‍ പോയത്‌. എട്ടാം ദിവസമായിരുന്നു അത്‌. എന്തുകൊണ്ടാണ്‌ വീണ്ടും വീണ്ടും കടിയേല്‍ക്കേണ്ടി വരുന്നതെന്ന്‌ അറിഞ്ഞുകൂടാ. സര്‍പ്പകോപം എന്നു പറയുന്നത്‌ ഇതാണോ എന്നു വരെ ചിന്തിച്ചിട്ടുണ്ട്‌.
ഇടതുകാലില്‍ അണലി കടിച്ചതിന്‌ ചികിത്സയിലിരിക്കുമ്പോളാണ്‌ ഡോളി പതിനഞ്ചാം ദിവസം വലതുകാലില്‍ കടിയുമായി വരുന്നത്‌.
രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം കടിക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ലായിരിക്കാം. ഇവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ കൃത്യമായ ഉത്തരമില്ലാതാവുന്നതാണ്‌ എന്നെ ഏറെ വേദനിപ്പിക്കുന്നത്‌. സര്‍പ്പകോപത്തെയോ, കാലക്കേടിനെയോ കൂട്ടുപിടിച്ച്‌ താത്‌ക്കാലികമായി രക്ഷപെടാം. മാംസഭുക്കുകളുടെ ശരീരത്തെ കൂടുതല്‍ ആകര്‍ഷിക്കുമെന്നും ശീത രക്ത ജീവിയായ സര്‍പ്പത്തിന്‌ ഉഷ്‌ണരക്തജീവിയായ മനുഷ്യനെ എളുപ്പം ആകര്‍ഷിക്കാനാവുമെന്നും ആരോ പറഞ്ഞ കഥകളെ ചൊല്ലി രക്ഷപ്പെടാം. കോഴിയിറച്ചി കഴിക്കുന്ന ദിവസങ്ങളില്‍ പാമ്പുകടിച്ച ആളെക്കുറിച്ച്‌ പത്രത്തില്‍ വന്ന വാര്‍ത്ത പങ്കുവെക്കാം. എങ്കിലും എന്തായിരിക്കാം യഥാര്‍ത്ഥ കാരണം?
ഒട്ടേറെ നിഗൂഢതകളുള്ള ജീവിയാണ്‌ പാമ്പെന്നാണ്‌ പലരുടേയും വിശ്വാസം. പാമ്പിനെ കൊല്ലുന്നത്‌ വീരസാഹസീകം എന്നാണ്‌ ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നത്‌. ഇതിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവര്‍ ധൈര്യശാലികളാണെന്നാണ്‌ വിലയിരുത്തപ്പെടുന്നതും. എന്നാല്‍ ശരീരത്തില്‍ ചൊറിയും ചിരങ്ങുമുണ്ടാവുമ്പോള്‍, സ്‌ത്രീകള്‍ ഗര്‍ഭം ധരിക്കാതിരിക്കുമ്പോള്‍, തുടര്‍ച്ചയായി ഗര്‍ഭഛിദ്രം സംഭവിക്കുമ്പോഴും കുടുംബത്തിലാരോ കൊന്ന സര്‍പ്പത്തിന്റെ തലയിലാണ്‌ ഇതെല്ലാം കെട്ടിവെക്കുന്നത്‌. വീരസാഹസീക കഥകള്‍ പാപത്തിന്റെ കഥകളായി മാറുന്നു അപ്പോള്‍ .
ഇരതേടുക, വിശ്രമിക്കുക എന്നതിലപ്പുറം വികാസം പ്രാപിച്ച മസ്‌തിഷ്‌കമൊന്നുമില്ല ഇവക്ക്‌. ശപിക്കാനുള്ള കഴിവോ പകവെച്ച്‌ കടിക്കാനോ ഒന്നുമുള്ള ഓര്‍മയുമില്ല. എന്നാല്‍ ആരെങ്കിലും ഉപദ്രവിച്ചാല്‍ വേദനിച്ചിരിക്കുമ്പോഴാണെങ്കില്‍ മറ്റാരെയെങ്കിലും കടിച്ചേക്കാം. അതും അപൂര്‍വ്വമായി മാത്രം.
മാസ്‌മരിക ശക്തിയുള്ളതായാണ്‌ മറ്റൊരു കഥ. മനുഷ്യനെ കണ്ടാല്‍ കണ്ണില്‍പൊടിയിട്ട്‌ മുങ്ങിക്കളയുമത്രേ!
വഴുവഴുപ്പു തോന്നിപ്പിക്കുന്ന സ്ഥൂല ശരീരപ്രകൃതിയാവാം പാമ്പിനെ നിഗൂഢസ്വഭാവിയും ഇത്രയേറെ മനുഷ്യന്റെ ശത്രുവുമാക്കുന്നത്‌.
എനിക്കുപക്ഷേ പാമ്പ്‌ ശത്രുവാണെന്നൊന്നും തോന്നിയിട്ടില്ല. എന്നാല്‍ ഇത്തിരി സ്‌നേഹം തോന്നിയിട്ടുണ്ട്‌ താനും. വേനലില്‍ മറയൂരിലെ കൊയ്‌തൊഴിഞ്ഞ വയലിലൂടെ ചേര ഇഴയുന്നത്‌ നോക്കി നിന്നിട്ടുണ്ട്‌ യു. പി. സ്‌കൂളില്‍ പഠിക്കുമ്പോള്‍. ഇഴച്ചില്‍ എന്നു പറയാമോ എന്തോ? ഓട്ടം. ദൂരേക്ക്‌ ഒരു പൊട്ടുപോലെ മാഞ്ഞുപോകുന്നത്‌...ആകാശത്ത്‌ വിമാനം പോകുന്നത്‌ നോക്കിനില്‌ക്കും പോലെ ഒരു കൗതുകമായിരുന്നു അത്‌.
വീടിനു പുറകിലെ കുളത്തില്‍ അഞ്ചെട്ട്‌ നീര്‍ക്കോലികളുണ്ടായിരുന്നു. അവയെകണ്ടതും കൂട്ടുകാരി അയ്യോ പാമ്പെന്ന്‌ അലറി. അതുകേട്ട അയല്‍വക്കത്തെ മൊട്ടയും അയ്യപ്പനും `ഓ തണ്ണിപ്പാമ്പാ..` എന്നു നിസാരമണ്ണില്‍ പറഞ്ഞുകൊണ്ട്‌ കുളത്തിലിറങ്ങി ഓരോ നീര്‍ക്കോലിയെയും വാലില്‍ പൊക്കി വട്ടം കറക്കി വേലിക്കപ്പുറത്തെ ചിന്നത്തായി അക്കയുടെ വയലിലെറിഞ്ഞു. ഞങ്ങളുടെ സമപ്രായക്കാരായ അവര്‍ക്ക്‌ പാമ്പുകളെ ഒട്ടും പേടിയില്ലായിരുന്നു. അന്ന്‌ ഞങ്ങളെല്ലാവരും ചേര്‍ന്ന വയലില്‍ കുഴിയെടുത്ത്‌ കൊങ്ങിണിപ്പൂക്കള്‍കൊണ്ട്‌ മെത്തയൊരുക്കി നീര്‍ക്കോലികളുടെ ശവസംസ്‌ക്കാര ശുശ്രൂഷകള്‍ നടത്തി. ശവമാടത്തിനു മുകളില്‍ പാഴ്‌ക്കമ്പുകൊണ്ട്‌ ഒരു കുരിശുമുണ്ടാക്കി വെച്ചു.
അവധി ദിവസങ്ങളില്‍ ഞങ്ങള്‍ കാട്ടില്‍ ചുള്ളിപെറുക്കാന്‍ പോകുമായിരുന്നു. മറയൂര്‍കാട്ടിലെ പൊന്തകളില്‍ ഞാനോ കൂട്ടുകാരോ പാമ്പിനെ കണ്ടിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ ഏതു പൊന്തക്കുള്ളിലും നൂഴ്‌ന്നു കയറാന്‍ പേടിയുമില്ലായിരുന്നു. കാട്ടിലെ ഏതോ മരച്ചുവട്ടില്‍ പാമ്പുകളുടെ അസ്ഥികൂടങ്ങളുണ്ടായിരുന്നെന്നും ആ മരം പാമ്പുകളെ ആകര്‍ഷിക്കുന്നുവെന്നും പാമ്പുകളെല്ലാം അവിടെയെത്തുമ്പോള്‍ മരിച്ചുപോകുന്നതാണെന്നും കാട്ടില്‍ മാടുകളെ മേയ്‌ക്കാന്‍ പോയവര്‍ പറഞ്ഞു കേട്ടിരുന്നു. കാട്ടിലൂടെയുള്ള സഞ്ചാരത്തില്‍ ആ മരം ഞാന്‍ തിരഞ്ഞിട്ടുണ്ട്‌. ആ മരം തിരഞ്ഞ്‌ എപ്പോഴെങ്കിലും പോകണമെന്ന്‌ മോഹിക്കാറുണ്ട്‌ ഇപ്പോഴും.
ശിഷ്യയായിരിക്കുമ്പോള്‍ ഈ മരത്തെക്കുറിച്ച്‌ ഞാന്‍ ഗുരുവിനോട്‌ ചോദിച്ചിട്ടുണ്ട്‌.
അണലിവേഗമാവാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അണലിവേഗത്തിന്റെ വേര്‌ ശരീരത്തിലുണ്ടെങ്കില്‍ പാമ്പുകടിയേല്‍ക്കില്ലെന്ന വിശ്വാസത്തില്‍ അതു ധരിച്ചുനടക്കുന്ന ആദിവാസികളെ കണ്ടിട്ടുണ്ട്‌.
എന്നാല്‍ ബന്ധുവീടിനു മുന്നില്‍ നട്ടു വളര്‍ത്തിയ അണലി വേഗത്തിനു ചുവട്ടിലൂടെ യാതൊരു കൂസലുമില്ലാതെ ഇഴഞ്ഞു പോകുന്ന ചേരയെ കണ്ടിട്ടുണ്ട്‌. അതു ചേരയല്ലേ..പാമ്പല്ലല്ലോ എന്നാരോ പറഞ്ഞ ഫലിതമോര്‍ക്കുന്നു.
പാമ്പിനാണോ ചെടിക്കാണോ കുഴപ്പമെന്ന കുസൃതി ചോദ്യവും മനസ്സില്‍ വന്നു അപ്പോള്‍.
വിഷംതൊട്ട്‌ വരുന്നവരെ കാണുമ്പോള്‍ ഭീകരജീവിയുടെ ദംശനമേറ്റവര്‍ എന്ന തോന്നലിനേക്കാള്‍ ഉള്ളില്‍ കടന്ന വിഷം നിര്‍വീര്യമാക്കാനുള്ള പ്രയത്‌നം എന്നേ തോന്നിയിട്ടുള്ളു. പാമ്പുവിഷം മാത്രമല്ല തേളോ, പഴുതാരയോ, എട്ടുകാലിയോ, എലിയോ ഏതുമാവാം. ചിലന്തി വിഷമാണ്‌ എന്നെ സംബന്ധിച്ച്‌ ചികിത്സിക്കാന്‍ കാലതാമസമെടുക്കുന്നതും പ്രയാസപ്പെടുത്തുന്നതും. എന്നാല്‍ ചിലന്തിക്ക്‌ കെട്ടുകഥകളുടെ ഭാണ്‌ഡമില്ലാത്തതിനാല്‍ ആര്‍ക്കും അത്ര പേടിയില്ല.

ചികിത്സക്കു വന്നവര്‍ ഒരുപാടനുഭവങ്ങള്‍ തന്നിട്ടുണ്ട്‌. മിക്കപ്പോഴും ആദ്യ ദിവസം പാമ്പും വിശ്വാസവും അന്ധവിശ്വാസവും സ്വയം ചികിത്സയുമൊക്കെയാവും സംസാരം.
കടിയേറ്റെന്നറിഞ്ഞാല്‍ മൂത്രമൊഴിക്കാനാവുമോ എന്നു നോക്കുക, കുരമുളകു ചവച്ച്‌ എരിവിനു പകരം മധുരിക്കുന്നുണ്ടോ എന്നു നോക്കുക തുടങ്ങിയ പരീക്ഷണങ്ങള്‍ നടത്തിയിട്ടാവും വരുന്നത്‌.
മൂത്രമൊഴിക്കാനാവുകയും കുരുമുളകിന്‌ സ്വാഭാവിക രുചി അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ വിഷമേറ്റിട്ടില്ലെന്ന നിഗമനത്തില്‍ സംശയം തീര്‍ക്കാനായാണ്‌ വരുന്നത്‌.
വിഷം ശരീരത്തിന്റെ വിവിധ ധാതുക്കളിലേക്ക്‌ പടരുമ്പോള്‍ മാത്രമേ ദര്‍ശന-സ്‌പര്‍ശന സ്വഭാവങ്ങള്‍ നഷ്ടപ്പെടുന്നുള്ളു. മൂത്രതടസ്സം നേരിടുന്നതും വിഷം ശരീരാന്തര്‍ഭാഗത്ത്‌ എത്തുമ്പോള്‍ മാത്രമാണ്‌. കടിയേല്‍ക്കുമ്പോള്‍ തന്നെ മൂത്രമൊഴിക്കാന്‍ പറ്റാത്തത്‌ പലപ്പോഴും ഭയം മൂലമാണ്‌. പലപ്പോഴും ഇത്തരം പരീക്ഷണങ്ങള്‍ മാനസീക സംഘര്‍ഷം കൂട്ടാനെ ഉപകരിക്കൂ.

എട്ടടിമൂര്‍ഖന്‍ കടിച്ചാല്‍ എട്ടടി നടക്കും മുമ്പ്‌ മരിച്ചു വീഴുമെന്നും മോതിരവയന്‍ കടിച്ചാല്‍ മോതിരമൂരും മുമ്പ്‌ മരിക്കുമെന്നതുമൊക്കെ അന്ധവിശ്വാസങ്ങള്‍ മാത്രമാണ്‌.

ദൂതലക്ഷണത്തിനോ ദുര്‍ദ്ദേശങ്ങളില്‍ വെച്ച്‌ കടിയേല്‍ക്കുന്നതിനോ കാര്യമായ പ്രാധാന്യം കൊടുത്തിരുന്നില്ല. ഇതിനെ ആശ്രയിച്ചിരുന്നാല്‍ കാര്യമായി വിഷമേറ്റിട്ടില്ലാത്ത ആളെപ്പോലും ചിലപ്പോള്‍ അപകടത്തില്‍ പെടുത്തിയേക്കാം എന്ന തിരിച്ചറിവാണ്‌. ഉറങ്ങുന്ന വൈദ്യനെ വിളിച്ചുണര്‍ത്തുന്നത്‌ നല്ല ലക്ഷണമല്ല ദൂതലക്ഷണപ്രകാരം. പക്ഷേ രാത്രകാലങ്ങളില്‍ പലപ്പോഴും വിളിച്ചുണര്‍ത്താതെ എന്തുചെയ്യും? വൈദ്യന്‍ താനെ ഉണരമെന്നാണ്‌.


ശ്‌മശാനത്തില്‍, തൊഴുത്തില്‍, മാളികയില്‍, കാട്ടില്‍, പുല്‍മേട്ടില്‍, നാല്‍ക്കൂട്ടപ്പെരുവഴിയില്‍, ദേവാലയത്തില്‍,...ഇവിടെയൊക്കെ വെച്ചു കടിയേറ്റാല്‍ അസാദ്ധ്യ ലക്ഷണങ്ങളായാണ്‌ വിലയിരുത്തുന്നത്‌. ഗ്രഹണസമയത്തും മറ്റും പാമ്പുകടിയേറ്റാല്‍ വൈദ്യന്‍ സ്വീകരിക്കരുതെന്നാണ്‌.
ഏതാണ്ട്‌ മൂന്നു വര്‍ഷം മുമ്പ്‌ ച്രന്ദഗ്രഹണ സമയത്ത്‌ ഒരാളെ വെള്ളിക്കെട്ടന്‍ കടിച്ചു വന്നു. ഇടവഴിയിലൂടെ ഏലച്ചാക്കും ചുമന്ന്‌ പോകുമ്പോഴാണ്‌‌ ചവിട്ടിയത്‌. ചെരുപ്പിനടിയിലായിരുന്ന പാമ്പ്‌ തലയുയര്‍ത്തി പ്രാണരക്ഷാര്‍ത്ഥം കടിക്കുന്നത്‌ പുറകില്‍ വന്ന സുഹൃത്താണ്‌ കണ്ടത്‌.
ഭാര്യയ്‌ക്കും സുഹൃത്തിനുമൊപ്പം എത്തിയ അദ്ദേഹത്തിനെ അല്ല ഭാര്യയെയാണ്‌ കടിച്ചെതെന്നായിരുന്നു ആദ്യ കാഴ്‌ചയില്‍ എനിക്കു തോന്നിയത്‌. അവരത്രക്ക്‌ പരവേശപ്പെട്ടും കരഞ്ഞും തളര്‍ന്നിരുന്നു.
കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയപ്പോള്‍ ഗ്രഹണസമയത്താണ്‌ കടിച്ചത്‌. അപ്പോഴും ഗ്രഹണം അവസാനിച്ചിട്ടില്ലെന്നാണ്‌ ഓര്‍മ.
`ഗ്രഹണസമയമാണേ` അമ്മച്ചി ഓര്‍മപ്പെടുത്തി. സാരമില്ലെന്നു മനസ്സു പറഞ്ഞു. കാര്യമായി കുഴപ്പങ്ങളൊന്നും കണ്ടില്ല. എന്നാലും അല്‌പം ശ്രദ്ധ കൂടുതല്‍ കൊടുത്തു. ഒരാളെ സ്വീകരിച്ചു കഴിഞ്ഞാല്‍ എനിക്കത്ര പേടിയില്ല. ഒരു പനിയോ ജലദോഷമോ പോലുള്ള തോന്നലേയുള്ളു. അണലി വര്‍ഗ്ഗത്തില്‍ പെട്ടപാമ്പു കടിയേറ്റു വരുമ്പാഴാണ്‌ മാനസീക പിരിമുറുക്കവും പ്രയാസവും. നീരും വേദനയും കൂടുതലായിരിക്കും. രോഗിയേയും ചികിത്സിക്കുന്നവരേയും ഇത്രത്തോളം ബുദ്ധിമുട്ടിക്കുന്ന വിഷമില്ലെന്നു പറയാം.
മൂര്‍ഖനും വെള്ളിക്കെട്ടനും വിഷശക്തി കൂടുതലുണ്ടെങ്കിലും ശരീരത്തില്‍ വേഗത്തില്‍ വ്യാപിക്കുന്നപോലെ ഇറങ്ങുകയും ചെയ്യും.
ചികിത്സ പാരമ്പര്യ ആയൂര്‍വ്വേദമാണ്‌. വിഷക്കല്ല്‌ വെക്കാറുമുണ്ട്‌. വിഷത്തിനുപയോഗിക്കുന്ന മരുന്നുകളിലധികവും വിഷങ്ങള്‍ തന്നെയാണ്‌. നീലയമരി, ഗരുഡക്കൊടി, എരുക്ക്‌, തഴുതാമ, അമൃത്‌, ചെറുചീര, നെന്മേനി വാക തുടങ്ങി അനേകം ഔഷധങ്ങള്‍..കാഞ്ഞിരം, ഉമ്മം, മേന്തോന്നി തുടങ്ങിയ വിഷസസ്യങ്ങള്‍...സര്‍പ്പഗന്ധി പേരുപോലെ സര്‍പ്പചികിത്സയില്‍ അത്ര പ്രധാനപ്പെട്ടതല്ല.

പ്രകൃതിയില്‍ നമ്മെപ്പോലെ ജീവിക്കാന്‍ അവകാശമുള്ള ജീവികളാണ്‌ വിഷജന്തുക്കളും. സ്വരക്ഷക്ക്‌്‌ പ്രകൃതി തന്നെ നല്‌കിയിരിക്കുന്നതാണ്‌ വിഷപ്പല്ലുകളും വിഷവും. ഒരാള്‍ക്ക്‌്‌ കടിയേറ്റാല്‍ പ്രകൃതി തന്നെ അതിനുള്ള പ്രതിവിധിയും ഒരുക്കി വെച്ചിട്ടുണ്ട്‌. അതാണ്‌ ഔഷധസസ്യങ്ങള്‍ എന്ന്‌ ഉറച്ചു വിശ്വസിക്കുന്നു.
വിഷചികിത്സ അറിയാം എന്നു പറയാനല്ലാതെ പഠിച്ചു എന്നു പൂര്‍ണ്ണമായും പറയാനാവില്ല. എന്റെ അത്തക്കോ സഹോദരങ്ങള്‍ക്കോ ചികിത്സ പഠിക്കണമെന്നോ നിലനിര്‍ത്തികൊണ്ടു പോകണമെന്നോ ഇല്ലായിരുന്നെങ്കില്‍ ചികിത്സയുമായി പാരമ്പര്യമായി ഒരു ബന്ധവുമില്ലാത്ത എന്റെ അമ്മച്ചിക്ക്‌ താത്‌പര്യമായിരുന്നു. അമ്മച്ചി എപ്പോഴും സഹായിച്ചിരുന്നു. വിഷചികിത്സാഗ്രന്ഥങ്ങളൊക്ക ഉറക്കെ വായിച്ചു കേള്‍പ്പിക്കും. അഭിപ്രായങ്ങള്‍ പങ്കുവെക്കും.
ചികിത്സ ചെയ്യുന്നതില്‍ ആര്‍ക്കും വിരോധമൊന്നുമില്ല. പക്ഷേ ഇതൊരു തൊഴിലല്ലാത്തതുകൊണ്ട്‌ ചികിത്സക്കായി പ്രത്യേക സൗകര്യമൊന്നും വീട്ടിലില്ലായിരുന്നു. എങ്ങനെ നിരാശപ്പെടുത്തും എന്നോര്‍ത്താണ്‌ ഏറ്റെടുത്തിരുന്നത്‌. വീട്ടിലെ ഒരംഗത്തെപ്പോലെയാണ്‌ വിഷംതൊട്ട്‌ വരുന്നവരെ കണ്ടിരുന്നത്‌. പക്ഷേ, കേട്ടറിഞ്ഞ്‌ ഒരുപാടുപേര്‍ വരാന്‍ തുടങ്ങിയതോടെ അനിയത്തിമാര്‍ക്കും എനിക്കും പലപ്പോഴും സ്വസ്ഥമായിരുന്നു പഠിക്കാന്‍ പറ്റാത്ത അവസ്ഥ. എന്നുകരുതി ഒഴിവാക്കിയിട്ടില്ല. ചികിത്സ ആരും സുഖപ്പെടാതിരുന്നില്ല. ഏറ്റവും വലിയ അനുഗ്രഹമാണത്‌ എന്നു വിശ്വസിക്കാനിഷ്‌ടപ്പെടുന്നു അത്‌.

എനിക്ക്‌ മകള്‍ പിറന്ന്‌ അമ്പത്താറാം ദിവസമാണ്‌ ചിന്നപ്പാറക്കുടിയിലെ ലക്ഷ്‌മിക്കുട്ടിയെ വിഷംതൊട്ട്‌ വന്നത്‌. അമ്മയും അത്തയും വീട്ടിലില്ല. നേരെ ഇളയ അനിയത്തിയും അമ്മമ്മയുമാണ്‌ കൂട്ടിനുണ്ടായിരുന്നത്‌. ആരോടൊക്കെയോ ചോദിച്ചു പറഞ്ഞെത്തിയതാണ്‌. അഞ്ചെട്ടുപേരുണ്ട്‌ ഒപ്പം. ഛര്‍ദ്ദിച്ചവശയായിരുന്നു അവര്‍. പിച്ചും പേയും പറച്ചിലും. എനിക്കെന്തോ മടിയായിരുന്നു. ഒന്നാമത്‌ തത്‌ക്കാലം കൊടുക്കാനുള്ള മരുന്നുണ്ടോ എന്ന സംശയം. സിസേറിയനായിരുന്നതുകൊണ്ട്‌ എനിക്ക്‌ മരുന്നരക്കാനും ശുശ്രൂഷിക്കാനും പറ്റാത്ത ശാരീരികാവസ്ഥ. ആലോചിച്ചിട്ട്‌ ഒരെത്തും പിടിയുമില്ല. അപ്പോഴാണ്‌ അയല്‍വക്കത്തെ കുഞ്ഞീരാത്ത പറഞ്ഞത്‌..
`ഒരു പെണ്ണല്ലേടാ...എന്തെങ്കിലും ചെയ്‌തുകൊടക്കടാ...പഠിച്ച വിദ്യയല്ലേ...
അവരുടെ ആ വാക്കുകളുടെ തെളിച്ചത്തിലാണ്‌ അന്ന്‌ ചികിത്സ തുടങ്ങിയത്‌...
ലക്ഷ്‌മിക്കുട്ടി വലിയൊരു ജീവിതാനുഭവവും കൂടി എനിക്കു തന്നിരുന്നു. കസേരയില്‍ വെച്ചുകെട്ടി ചിന്നപ്പാറ മുടിയിറക്കുമ്പോള്‍ ഇനിയൊരു തിരിച്ചു കയറ്റം പ്രതീക്ഷിച്ചിരുന്നില്ലത്രേ! മുമ്പ്‌ അവരുടെ പ്രിയപ്പെട്ടവരൊക്കെ അകാലത്തില്‍ മരിച്ചുപോയിരുന്നു. മൂത്ത മകനടക്കം. തനിക്കും പോകാനൊരു കാരണം എന്നു കരുതിപോലും! ആദിവാസികളിലെ മന്നാന്‍ സമുദായപ്പെട്ടയാളായിരുന്നു അവരുടെ ഭര്‍ത്താവ്‌. അദ്ദേഹം പ്രസവരക്ഷക്ക്‌ കാട്ടില്‍ നിന്നു കുത്തിക്കൊണ്ടു വന്നു തന്ന രുചിയുള്ള പേരറിയാത്ത കാട്ടുകിഴങ്ങാണ്‌ എനിക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനം!

മൃത്യു എന്ന പിംഗള കേശിനി

`വ്യാപ്യേവം സകലം ദേഹമൂവരുദ്യച വാഹിനി
വിഷം വിഷമിവ ക്ഷിപ്രം പ്രാണാനസ്യ നിരസ്യതി`
ശരീരത്തില്‍ അതിവേഗം വ്യാപിച്ച്‌ പ്രാണനേയും ദേഹത്തേയും വേര്‍പെടുത്തുന്നത്‌ എന്നാണ്‌ സുശ്രുതാചാര്യന്‍ വിഷത്തെ നിര്‍വചിച്ചിരിക്കുന്നത്‌.

ചെറുതും വലുതുമായി ഒരുപാടു ചികിത്സിച്ചിട്ടുണ്ടെങ്കിലും എന്നെ വിസ്‌മയിപ്പിച്ചവര്‍ പതിനഞ്ചില്‍ താഴെ മാത്രമാണ്‌. പ്രയാസപ്പെടുത്തിയതും.
ഒരുച്ചക്ക്‌ ഞാന്‍ മാത്രമുള്ളപ്പോഴാണ്‌ ഒരു പയ്യന്‍ വീട്ടിലേക്ക്‌ വന്നത്‌.
വൈദ്യനുണ്ടോ എന്നവന്‍ ചോദിച്ചു.
വിവരം തിരിക്കിയപ്പോഴാണ്‌ പെങ്ങളെ വിഷംതൊട്ടുവെന്നും അക്കരെ ജീപ്പിലാണുള്ളതെന്നും അവന്‍ പറഞ്ഞത്‌.
കൊണ്ടുവരട്ടെ എന്നു ചോദിച്ചപ്പോള്‍ നോക്കിയിട്ടു പറയാം എന്നു പറഞ്ഞ്‌ ജീപ്പിനരുകിലേക്ക്‌ പോവുകയാണ്‌ ചെയ്‌തത്‌. അങ്ങനെ ചെയ്യാറില്ല. സാധരണ ചോദിച്ചൊരാള്‍ വരാറില്ല. ആളെയും കൊണ്ടുവരാറാണ്‌. ഇത്‌ ഒരാള്‍ മാത്രം വന്നു ചോദിച്ചതുകൊണ്ടാണ്‌ പോയി നോക്കാം എന്ന തോന്നലുണ്ടായത്‌.
അവള്‍ അബോധാവസ്ഥയിലായിരുന്നു. വിളിച്ചപ്പോള്‍ നേരിയ അനക്കം. കാലിലെ മുറിപ്പാടിനടുത്ത്‌ കൈവെച്ചപ്പോള്‍ സാരമില്ല എന്നു മനസ്സു മന്ത്രിച്ചു.
അവള്‍ പുല്ലുമുറിക്കുമ്പോള്‍ ചവിട്ടിയതാണ്‌. കൈയ്യിലും കാലിലും ചെളി ഉണങ്ങിപ്പിടിച്ചിരുന്നു.
പേരു വിളിച്ചാല്‍ ഒരു മൂളല്‍ മാത്രം. കണ്ണുകള്‍ തുറിച്ചപോലെ. ഉള്ളന്‍ കൈയ്യും വിരലുകളും കണ്ണും നീലച്ചു പോയിരുന്നു.
മരുന്നു കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ പല്ലുകള്‍ കൂട്ടിക്കടിച്ചിരിന്നു. പല്ലുകള്‍ സ്‌പൂണുകൊണ്ടകത്തി പ്രയാസപ്പെട്ടാണ്‌ മരുന്നുകൊടുത്തത്‌. നോക്കിയിരിക്കെ മെല്ലെ മെല്ലെ അവള്‍ അനങ്ങി. കണ്ണുകള്‍ അടച്ചു തുറന്നു. ചുണ്ടുകള്‍ക്ക്‌ ചലനം....
മരണം എന്ന പിംഗളകേശിനിയും പിംഗള വര്‍ണയും പിംഗളചക്ഷുവുമായകന്യക അവളുടെ ശരീരത്തില്‍ നിന്ന്‌ പതുക്കെ പതുക്കെ പിന്‍വാങ്ങിക്കൊണ്ടിരിക്കുകയാണ്‌. അവളുടെ മുറിപ്പാടിനടുത്ത്‌ ഇടക്കിടെ ഞാന്‍ വിരല്‍ വെച്ചു. വിരലുകളിലൂടെ വിഷത്തിന്റെ വ്യാപനം കുറയുന്നത്‌ അറിയുന്നു. വിരലുകളും ഉള്ളംകൈയ്യും വെളുത്തു വരുന്നു. കണ്ണുകള്‍ക്ക്‌ തെളിച്ചം. പിംഗള സ്വരൂപിണി മടങ്ങുകയാണ്‌.

ഒരുമണിക്കൂര്‍ കഴിഞ്ഞില്ല. അവള്‍ എഴുന്നേറ്റു. സാധാരണപോലെ...
ഒരു കുന്നിന്‍ചെരുവില്‍ നിന്ന്‌ പുല്ലരിയുമ്പോള്‍ ചവിട്ടിയതാണെന്നന്നും പേടിച്ചോടിയ ഓട്ടത്തില്‍ വയലിലൊ മറ്റോ വീണുപോയെന്നും പറഞ്ഞു.
`കൈയ്യിലും കാലിലും നെറച്ച്‌ ചെളിയാണല്ലോ..ഇതു കഴുകാവോ` അവള്‍ ചോദിച്ചു.
മലയുടെ തുടക്കത്തില്‍ പറമ്പിന്റെ അതിരിലെ ഓലിയില്‍ നിന്ന്‌ ഹോസുവഴിയാണ്‌ അന്ന്‌ വെള്ളം വന്നിരുന്നത്‌. അവള്‍ എഴുന്നേറ്റ്‌ മുറ്റത്തിറങ്ങി ഹോസില്‍ നിന്ന്‌ വെള്ളമെടുത്തു കൈയ്യും കാലും കഴുകി.
അന്നെനിക്ക്‌ മൃത്യു എന്ന പിംഗള സ്വരൂപിണിയെ അറിയില്ലായിരുന്നു. മരണം എങ്ങനെ വരുന്നു എന്നു ചിന്തിച്ചിട്ടുമില്ലായിരുന്നു.
മുറുക്കുന്നത്തയുടെ മരണം മാത്രമാണ്‌ ഇന്നുവരെ നേരിട്ടു കണ്ട മരണം. അത്‌ പക്ഷേ, വാര്‍ദ്ധക്യത്തിന്റെ അവശതയില്‍ തൊണ്ടയില്‍ കഫം കുറുകുക്കുറുകി വലിയൊരു എക്കിളില്‍ പ്രാണന്‍ വിടുകയായിരുന്നു.

ആരോഗ്യനികേതനത്തിലൂടെ പിംഗളകേശിനിയെ പരിചയപ്പെട്ടത്‌ മൂന്നുവര്‍ഷം മുമ്പുമാത്രമാണ്‌. അപ്പോള്‍ അന്നു വരെ എന്റെ മനസ്സിന്‌ വിശ്വസിക്കാന്‍ പ്രയാസം നേരിട്ട ചിലതിനെ ഓര്‍ത്ത്‌ ആശയക്കുഴപ്പത്തിലായി. അന്നു വരെ മനസ്സിലുറച്ചുപോയ വിശ്വാസത്തിന്‌ മാറ്റം വന്നോ എന്ന്‌ ഇപ്പോഴും സന്ദേഹപ്പെടുന്നു.

രണ്ട്‌ ആശുപത്രിയില്‍ നിന്ന്‌ ഒഴിവാക്കിയ ശേഷമായിരുന്നു അണലിയുടെ കടിയേറ്റു വന്ന ആദിവാസി സ്‌ത്രീയെ വീട്ടില്‍ കൊണ്ടുവന്നത്‌. അവരുടെ മുറിപ്പാടില്‍ നിന്ന്‌ രക്തവും നീരും ഇടകലര്‍ന്ന്‌ ഒഴുകുന്നുണ്ടായിരുന്നു. ചെരുപ്പ്‌ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത എട്ടുകാലിയെ ഓര്‍മിപ്പിക്കുന്ന കാലുകളിലെ വിള്ളലുകളില്‍ നിന്ന്‌ രക്തമൊവുകാന്‍ തുടങ്ങി...ഓരോ മുറിവിലൂടെയും..
അവരുടെ രോഗാവസ്ഥയേക്കാള്‍ കുഴപ്പം മാനസീകാവസ്‌ഥക്കായിരുന്നു. രാത്രിയും പകലും അവര്‍ പിച്ചും പേയും പറഞ്ഞുകൊണ്ടിരുന്നു. കൈകള്‍കൊണ്ട്‌ ആംഗ്യങ്ങള്‍ കാണിച്ചുകൊണ്ടിരുന്നു. മൂന്നാംദിവസം മുതല്‍ പതിയെ നടക്കാറായപ്പോള്‍ കട്ടിലില്‍ നിന്ന്‌ പതിയെ എഴുന്നേറ്റ്‌ പുറത്തേക്കുള്ള വാതിലിനരുകില്‍ ചെന്ന്‌ `പോ..പോ..നീ പോ..`എന്നു പറഞ്ഞ്‌ അദൃശ്യമായ എന്തിനേയോ തള്ളിവിടുന്നതുപോലെ കാണിച്ചു കൊണ്ടിരുന്നു. രാത്രി ഉറക്കത്തിലും ആരെയോ ചീത്ത വിളിച്ചുകൊണ്ടിരുന്നു. വേദനകൊണ്ടും പേടികൊണ്ടുമുള്ള വിഭ്രാന്തിയാണെന്നാണ്‌ ഞാന്‍ കരുതിയത്‌. അടുത്ത ദിവസം ഒരു ബന്ധു കാണാന്‍ വന്നപ്പോഴാണ്‌ ദൈവങ്ങള്‍ക്ക്‌ നേര്‍ച്ച നടത്തുന്നതിനെക്കുറിച്ച്‌ അവര്‍ പറഞ്ഞത്‌.
എന്റെ പ്രായക്കാരിയായ ഒരുവള്‍ ആരുമില്ലാത്ത നേരത്ത്‌ അവരുടെ അടുത്തെത്തുന്നുവെന്നും കാലിലെ മുറിവിലും നീരിലും തൊട്ടുതലോടിത്തലോടി കഴുത്തിനടുത്തേക്കു വരുന്നു എന്നും വരുന്നില്ലേ..വരുന്നില്ലേ എന്നു ചോദിക്കുന്നുവെന്നും അവര്‍ പറഞ്ഞു. മുഖത്തോടടുക്കുമ്പോള്‍ തള്ളിവിടുകയാണെന്നും ചില്‌ നേരത്തവള്‍ കൈപിടിച്ച്‌ പുറത്തേക്ക്‌ കൊണ്ടുപോകാനൊരുങ്ങുന്നുവെന്നും അവര്‍ പറഞ്ഞു.
വാതിലിനപ്പുറം അവളുടെ ലോകമാണത്രേ! മരണലോകത്ത്‌ എത്തിപ്പെടുമെന്നോര്‍ത്താണ്‌ അവളെ തള്ളിവിടുന്നത്‌.
'അവള്‍'വീടിനുചുറ്റും നടക്കുന്നു എന്നും സുന്ദരിയായൊരു പേയാണ്‌ അവള്‍ എന്നും അവര്‍ രൂപവര്‍ണ്ണന നടത്തി.
എന്റെ പ്രായമുള്ള ആരെങ്കിലും ഇവിടെ മരിച്ചിട്ടുണ്ടോ എന്നവര്‍ ചോദിച്ചു.
മുത്തശ്ശനും മുത്തശ്ശിയുമല്ലാതെ ആരും മരിച്ചിട്ടില്ലെന്നും ദുര്‍മരണങ്ങളൊന്നും അടുത്തെങ്ങും നടന്നിട്ടില്ലെന്നും ഞാനവരെ ബോധ്യപ്പെടുത്തി.
അവളെ ആദ്യമായി കണ്ടതെവിടെ വെച്ചാണെന്ന്‌ ചോദിച്ചു.
നട്ടുച്ച സമയത്ത്‌ പാറക്കൂട്ടവും പുല്ലുമായിക്കിടന്ന കാട്ടില്‍ വെച്ചായിരുന്നു അവര്‍ക്ക്‌ സര്‍പ്പദംശനമേറ്റത്‌. തലയില്‍ വിറകുമായി പാറയില്‍ നിന്ന്‌ താഴോട്ട്‌ ചവിട്ടിയത്‌ പാമ്പിന്റെ പുറത്തായിരുന്നു. ആദ്യകടിയേറ്റപ്പോള്‍ മുള്ളോ മറ്റോ ആണെന്നു കരുതി നോക്കാതെ കാലുകൊണ്ടുതന്നെ തട്ടിക്കളയാന്‍ ശ്രമിച്ചത്രേ! ആ ശ്രമത്തില്‍ മൂന്നോ നാലോ കടിയാണ്‌ കൊടുത്തത്‌. പാമ്പാണെന്നു കണ്ടതേ ഭയം കൊണ്ട്‌ വിറച്ചെന്നും പാമ്പുകയറിപ്പോയ പാറവെട്ടിനടുത്തായി വാ..വാ..എന്നു പറഞ്ഞുകൊണ്ട്‌ അവള്‍ നില്‌ക്കുകയായിരുന്നത്രേ!
ഇനി 'അവള്‍' വരില്ലെന്നു പറഞ്ഞ്‌ അവരെ ധൈര്യപ്പെടുത്തി. അടുത്തിരുന്ന്‌ കാലില്‍ ഓതിയൂതി. ചില കൈയാംഗ്യങ്ങള്‍ കാണിച്ച്‌ വാതിലിനപ്പുറം ചില 'തടസ്സ`ങ്ങള്‍ സൃഷ്‌ടിച്ചു. അന്നു രാത്രി അവര്‍ നന്നായി ഉറങ്ങി. വിഷം കുറഞ്ഞു വന്നു. ആദ്യത്തെ പതിനഞ്ചു ദിവസത്തില്‍ പിന്നീട്‌ 'അവള്‍' വന്നില്ല.
പിന്നെ എനിക്കു ഡിഗ്രി പരീക്ഷ തുടങ്ങിയപ്പോള്‍ മരുന്നു കഴിക്കാന്‍ പറഞ്ഞ്‌ അവരെ വീട്ടില്‍ വിട്ടു. ഒരാഴ്‌ച കഴിഞ്ഞ്‌ വരാനാണ്‌ പറഞ്ഞിരുന്നത്‌. പറഞ്ഞ ദിവസത്തിനും ഒരു ദിവസം മുമ്പേ അവര്‍ വന്നു. വീട്ടില്‍ ചെന്നപ്പോള്‍ മുതല്‍ വീണ്ടും അവള്‍ വന്നു തുടങ്ങിയെന്ന്‌. പേടിച്ചിട്ട്‌ ഭര്‍ത്താവോ മക്കളോ എപ്പോഴും കൂടെയിരുന്നാണ്‌ ഒരാഴ്‌ച തികച്ചതെന്ന്‌ പറഞ്ഞപ്പോള്‍ അന്നും മുമ്പു ചെയ്‌തതുപോലെ മനസ്സിനെന്തോ പറ്റിയതാണെന്ന വിശ്വാസത്തില്‍ പേയെ പിടിച്ചു കെട്ടി.
കാര്‍ന്നോരു പഠിപ്പിച്ച ഏതോ മന്ത്രത്തിലാണ്‌ പേയേ പിടിച്ചുകെട്ടിയതെന്ന്‌ എല്ലാവരും വിശ്വസിച്ചു. പിന്നീട്‌ 'അവള്‍' വന്നില്ല എന്ന സത്യം മാത്രമേ എനിക്കറിയൂ..
ഇപ്പോള്‍ ഞാന്‍ അവളില്‍ പിംഗളരൂപിണയെ കാണുന്നു...മൃത്യു എന്ന പിംഗള കേശിനിയെ...ജീവിത്തിനിടയിലൊരിക്കലും കാണാത്ത ആ പേയ്‌ മൃത്യു ആയിരുന്നോ?
ആരോഗ്യനികേതനം അന്നൊന്നും വായിക്കാന്‍ കഴിയാത്തതില്‍ ഇപ്പോള്‍ സങ്കടപ്പെടുന്നു ഞാന്‍ ..വായിച്ചിരുന്നെങ്കില്‍ പിംഗളകേശിനിയുമായി അവള്‍ക്കെന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്നറിയാമായിരുന്നു. ചില നഷ്‌ടങ്ങള്‍ ഒരിക്കലും നികത്താനാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ അതിലേറെ വിഷമം തോന്നുന്നു.


ഞാനെന്ന പെണ്ണ്‌


ചികിത്സ പഠിക്കണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴോ പഠിക്കാന്‍ തുടങ്ങുന്നു എന്നറിഞ്ഞപ്പോഴോ ഒരു പെണ്‍കുട്ടി എന്തിനിതു പഠിക്കുന്നു എന്നാരും സന്ദേഹം പ്രകടിപ്പിച്ചില്ല. തലമുറയുടെ ചരിത്രത്തിലൊരിടത്തും ഒരു പെണ്‍ചികിത്സകയില്ലായിരുന്നു. എന്നിട്ടും മുറുക്കുന്നത്തക്കും അങ്ങനെയൊരു തോന്നലുമില്ലാതിരുന്നത്‌ എന്തുകൊണ്ടാണെന്ന്‌ പിന്നീട്‌ അത്ഭുതപ്പെട്ടിട്ടുണ്ട്‌. അദ്ദേഹം മനസ്സിലോര്‍ത്തിരുന്നോ എന്നറിയില്ല. എന്നോടുള്ള സ്‌നേഹത്തിനും വാത്സല്യത്തിനും വിശ്വാസത്തിനും എന്റെ താത്‌പര്യത്തിനു മുന്നിലും അദ്ദേഹം ആണ്‍ തലമുറയെ മറന്നതാവണം. ആണ്‍തലമുറയെക്കുറിച്ച്‌ ആലോചിച്ചിട്ടും വലിയ കാര്യമില്ല. രണ്ടാണ്‍മക്കള്‍ക്കും പഠിക്കാന്‍ തോന്നിയില്ല. മൂത്തമകന്‌ മൂന്നു പെണ്‍മക്കള്‍. ഇളയവന്‌ രണ്ടാണും. പക്ഷേ ഇളയച്ഛന്റെ മക്കള്‍ക്ക്‌ ഇങ്ങനൊരു ചിന്തപോലുമില്ലായിരുന്നു. ഇതൊക്കെ അറിയുന്നതുകൊണ്ടാവണം ആരും എന്നെ പഠിപ്പിക്കുന്നതിനെ എതിര്‍ത്തില്ല. സന്തോഷം പ്രകടിപ്പിച്ചുമില്ല.
മുറുക്കുന്ന അത്ത എന്നാല്‍ എനിക്കു ജീവനായിരുന്നു. തിരിച്ചും. ജനിച്ചു തൊണ്ണൂറാകും മുമ്പേ എന്നെ അരികത്തുവെച്ചു കിടത്താന്‍ തുടങ്ങിയിരുന്നു എന്നും കരയുമ്പോള്‍ അമ്മിഞ്ഞക്കുമാത്രം അമ്മച്ചിയുടെ അടുത്താക്കുമായിരുന്നു എന്നും കേട്ടാണ്‌ ഞാന്‍ വളര്‍ന്നത്‌്‌. ഇടക്കു നാലുവര്‍ഷം അമ്മയോടൊപ്പം മറയൂരു പഠിച്ചെങ്കിലും എന്റെ മനസ്സെപ്പോഴും മുറുക്കുന്നത്തയ്‌ക്കും ഐഷാബി അമ്മച്ചിക്കും ഒപ്പമായിരുന്നു. മറയൂരിന്റെ വശ്യസൗന്ദര്യം എന്നെ കീഴടക്കിയത്‌ അവിടെ നിന്നും പോന്നതില്‍ പിന്നെയാണ്‌. എന്നാല്‍ ഓരോ ദിവസവും അവരുടെ സ്‌നേഹവും വാത്സല്യവും എപ്പോഴും എന്നെ തിരികെ വിളിച്ചു.
എട്ടാം ക്ലാസില്‍ ദേവിയാര്‍ സ്‌കൂളില്‍ ചേര്‍ത്തതോടെ മുറുക്കുന്നത്തയുടെ നിഴലായി കൂടെ നിന്നു. കടയില്‍ പോകുമ്പോള്‍, ബന്ധുവീടുകളില്‍ പോകുമ്പോള്‍, യാത്രകളിലൊക്കെ ഒപ്പംകൂടി. ആറ്റുമീന്‍ പ്രിയപ്പെട്ടതായിരുന്നു അദ്ദേഹത്തിന്‌. പെന്‍ഷന്‍കാര്യങ്ങള്‍ക്ക്‌ മൂവാറ്റുപുഴയില്‍ പോയിവരുമ്പോള്‍ പടക്കത്തിനുള്ള മരുന്നും തിരിയും ഓലയുമായാണ്‌ വരവ്‌. കയത്തില്‍ പടക്കമെറിഞ്ഞാണ്‌ മീന്‍പിടിക്കുന്നത്‌. സ്‌കൂളില്‍ ഷിഫ്‌റ്റായിരുന്നതുകൊണ്ട്‌ ഉച്ചവരെയെ എനിക്കു പഠിത്തമുള്ളു. ഉച്ച കഴിഞ്ഞ്‌ മീന്‍കൂടയും ചെറിയൊരുകത്തിയും പടക്കവും തീപ്പെട്ടുയുമായി ആറ്റിറമ്പിലൂടെ ഞങ്ങള്‍ നടക്കും. പടക്കമെറിഞ്ഞ്‌ നിമിഷങ്ങള്‍ക്കകം അദ്ദേഹം ആറ്റില്‍ മുങ്ങിത്തപ്പും. കരയിലേക്കെറിയുന്ന മീനുകള്‍ ഞാന്‍ പെറുക്കി കൂടയിലിടും....
പറമ്പിലൊരുപാട്‌ കശുമാവുകളുണ്ടായിരുന്നു. കശുവണ്ടിയുടെ കാലത്ത്‌ പെറുക്കാന്‍ കൂടെപ്പോകും. ഈറ്റ വെട്ടി പല വലിപ്പത്തിലുള്ള തോട്ടികെട്ടി വെച്ചിട്ടുണ്ടാവും. മുറുക്കുന്ന അത്ത മരത്തില്‍ കയറി കുലുക്കിയിടുന്നതും തോട്ടികൊണ്ട്‌ പറിച്ചിടുന്നതും പെറുക്കലായിരുന്നു എന്റെ പണിയെങ്കില്‍ പിറ്റേകൊല്ലം മുതല്‍ ഞാനായി മരത്തില്‍ കയറുന്നത്‌. അദ്ദേഹത്തിന്‌ മരത്തില്‍ കയറുമ്പോള്‍ വിറക്കാന്‍ തുടങ്ങിയിരുന്നു.
വൈകിട്ട്‌ അന്നാന്നത്തെ കശുവണ്ടി വില്‍ക്കാന്‍ പോകുന്നതും ഞാനാണ്‌. ഓരോ പോക്കിനും അഞ്ചുരൂപ തരും.
പക്ഷേ മരം കയറുന്നതിന്‌ വീട്ടുകാര്‍ക്കല്ല നാട്ടുകാര്‍ക്കായിരുന്നു കുഴപ്പം. ചിലര്‍ പെമ്പിള്ളേര്‌ മരത്തില്‍ കേറരുതെന്ന്‌ പറഞ്ഞു.
ഈ പറയുന്നവര്‍ വരുമോ ഞങ്ങളുടെ ആവശ്യങ്ങള്‍ നടത്തിത്തരാന്‍?
മുറുക്കുന്നത്തയുടെ മരണശേഷം ഒറ്റക്കു ചികിത്സ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പെണ്ണ്‌ എന്ന നിലയില്‍ പലചോദ്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്‌.
ചികിത്സ തേടി വരുന്നവരോ ബന്ധുക്കളോ ഒക്കെയായിരിക്കും ചോദിക്കുന്നത്‌.
പലരും ചോദിക്കുന്ന ഒന്ന്‌ 'കല്ല്യാണം കഴിക്കാന്‍ പറ്റുമോ' എന്നായിരുന്നു.
ആദ്യമൊക്കെ ആ ചോദ്യത്തിലെ യുക്തിയെ ഓര്‍ത്ത്‌ പകച്ചു നിന്നിട്ടുണ്ട്‌. പിന്നീട്‌ ഞാനും ആലോചിക്കാന്‍ തുടങ്ങി. എന്തുകൊണ്ടാവാം അങ്ങനെയൊരു ചോദ്യമെന്ന്‌.
ഞാനടക്കമുള്ള തലമുറയുണ്ടാവാമെങ്കില്‍ എനിക്കെന്താ കല്ല്യാണം കഴിച്ചുകൂടെ?
എനിക്കുമുമ്പു വരെ പാരമ്പര്യം നിലനിര്‍ത്തിപ്പോന്നത്‌ പുരുഷന്മാരായിരുന്നു. അവര്‍ക്ക്‌ വിവാഹം കഴിക്കുന്നതിനോ സന്താനോല്‌പാദനത്തിനോ ഒരു കുഴപ്പവുമില്ലായിരുന്നു.
അപ്പോള്‍ ഒരു പെണ്ണായെന്ന്‌ വെച്ച്‌ എനിക്കെന്താണു കുഴപ്പം?
അക്കാലത്തിനുള്ളില്‍ സ്വപ്‌നത്തില്‍പോലും വിചാരിക്കാത്ത കാര്യങ്ങളാണ്‌ ചോദിക്കുന്നത്‌.
എന്നെ ഒരു സന്യാസിനിയോ മന്ത്രവാദിനിയോ ആയി ധരിച്ചിട്ടുണ്ടാവുമോ ഇവര്‍? ഓര്‍ക്കുമ്പോള്‍ എനിക്കാകെ വിഷമം തോന്നും.
സര്‍പ്പവും പ്രകൃതിയും വിശ്വാസവും വെച്ചു ചോദിക്കുന്നതാണ്‌. പാരമ്പര്യമായി നടത്തിപ്പോന്ന കാര്യങ്ങള്‍ ഒരു പെണ്‍കുട്ടിയിലേക്ക്‌ കൈമാറ്റപ്പെടുമ്പോള്‍ അവള്‍ വിവാഹിതയാവുമ്പോള്‍ ഇതെല്ലാം നിന്നു പോകില്ലേ എന്ന്‌ ഒരു കൂട്ടര്‍. അങ്ങനെ നിന്നുപോയാല്‍ ശാപമേല്‌ക്കേണ്ടി വരില്ലേ എന്നും.


മറ്റൊന്ന്‌ ചികിത്സ ചെയ്യുന്നതുകൊണ്ട്‌ എനിക്കും വീട്ടുകാര്‍ക്കും എന്തെങ്കിലും ദോഷമുണ്ടോ എന്നാണ്‌.
ചില വിഷഹാരികള്‍ വിഷമിറക്കിക്കഴിഞ്ഞാല്‍ തൊഴുത്തില്‍ പുല്ലുതിന്നോണ്ട്‌ നിന്ന പശു ചത്തു വീഴുന്നു. ഭാര്യക്ക്‌ ഇടിവെട്ടേല്‍ക്കുന്നു. കൊച്ച്‌ കിണറ്റില്‍ വീണു മരിക്കുന്നു. പുരക്ക്‌ തീപിടിക്കുന്നു.
ഇതിനു കാരണം പറയുന്നത്‌ സര്‍പ്പദംശനമുണ്ടാവുന്നത്‌ കാലകടിയായിട്ടാണ്‌ എന്നതാണ്‌. പ്രകൃതിനിയമമാണ്‌ മൃത്യു. മൃത്യുകാരണമാകുന്നു സര്‍പ്പങ്ങള്‍. മനുഷ്യന്‍ മരിക്കാനായി ദൈവം സര്‍പ്പത്തില്‍ വിഷം നിറച്ചു. മരണത്തെ ഗതിമാറ്റിവിട്ട്‌ വിഷം ഇറക്കിയതിനുള്ള ശിക്ഷയാണ്‌ മുകളില്‍ പറഞ്ഞതൊക്കെയും. വിഷത്തെ നിര്‍വീര്യമാക്കി ഒരാളെ ജീവിതത്തിലേക്ക്‌ കൊണ്ടുവരുമ്പോള്‍ അതു പ്രകൃതിക്കു വിരുദ്ധമാണ്‌! ചുരുക്കത്തില്‍ വിഷമിറക്കാന്‍ പാടില്ല എന്നു സാരം.
ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ എനിക്കു നേരിട്ടറിവില്ല. കേട്ടുകേള്‍വിയല്ലാതെ...എന്തുതരം ചിക്‌ിത്സയാണ്‌ അവിടെ പ്രയോഗിക്കുന്നതെന്നും അറിഞ്ഞുകൂടാ..
മന്ത്രവാദത്തിലൂടെ പാമ്പിനെ വരുത്തിചികിത്സക്കുന്നത്‌ കുടുംബത്തിന്‌ ദോഷമാണെന്ന്‌ മുറുക്കുന്നത്ത പറഞ്ഞോര്‍മയുണ്ട്‌.
എനിക്കുമുന്നില്‍ ഒരു പാവം ജീവിയാണ്‌ പാമ്പ്‌. അതിനെ ഉപദ്രവിച്ചപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം കടിക്കുകയും വിഷം ശരീരത്തു കടക്കുകയും ചെയ്‌തിരിക്കുന്നു. ഈ വിഷത്തിന്‌ അനേകം ഔഷധങ്ങളുമുണ്ട്‌. ഔഷധത്തിലൂടെ വിഷം പുറത്തുകളയുന്നു. ചികിത്സ ചെയ്യുന്നു എന്നതൊഴിച്ചാല്‍ എല്ലാ വികാരങ്ങളുമുള്ള ഒരു സാധാരണ പെണ്‍കുട്ടിയാണ്‌ ഞാന്‍.
വീട്ടില്‍ നിന്ന്‌ ചികിത്സ കഴിഞ്ഞുപോയാലും കുറച്ചു ദിവസത്തേക്ക്‌ പത്ഥ്യം നോക്കേണ്ടതുണ്ട്‌. പ്രധാനമായും ഭക്ഷണത്തില്‍ ക്രമീകരണങ്ങള്‍ വേണം. ഭാരമുള്ള ജോലികളെടുത്തു കൂടാ. വഴിനടപ്പ്‌, മദ്യം, സുരതം ഇവ പാടില്ല. സുരതത്തിന്റെ അര്‍ത്ഥം പറഞ്ഞുകൊടുക്കാന്‍ പറ്റാത്തതാണ്‌ അന്ന്‌്‌ കൗമാരക്കാരിയായ എന്നെ ഏറെ കുഴക്കിയിട്ടുള്ളത്‌. എന്തു പറയും?
ചിലരോട്‌ ഒറ്റക്കു കിടന്നാല്‍ മതിയെന്നു പറയും..മനസ്സിലായിട്ടുണ്ടോ എന്തോ?
പത്ഥ്യം പറയുമ്പോള്‍ പലപ്പോഴും അമ്മച്ചി രക്ഷക്കെത്തും. ശരീരപത്ഥ്യം നോക്കണേ എന്ന്‌ ഗൗരവത്തില്‍ പറയും. ശരീരപത്ഥ്യം എന്ന വാക്ക്‌ അമ്മച്ചിയില്‍ നിന്നാണ്‌ എനിക്കു കിട്ടിയത്‌. പക്ഷേ അപ്പോഴും എനിക്കു സംശയം ബാക്കി നില്‌ക്കും. പാടത്തും പറമ്പിലും പണിയെടുക്കുന്ന ഇവര്‍ക്ക്‌ ഈ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലായിട്ടുണ്ടാവുമോ?
പലരും ചോദിക്കുന്ന മറ്റൊരു ചോദ്യമുണ്ട്‌‌.
അടുത്ത തലമുറയില്‍ ആരെ പഠിപ്പിക്കുമെന്ന്‌
ഇതില്‍ ഇത്തിരി മുനയുണ്ട്‌. എനിക്കു കൈമാറി കിട്ടിയത്‌ പിതൃപാരമ്പര്യമാണ്‌. അത്‌ ഞാന്‍ വിവാഹിതയാവുന്നതോടെ നഷ്ടപ്പെടുകയല്ലേ എന്ന്‌.
എന്റെ മുത്തശ്ശനോടെ അവസാനിക്കണമെന്നാഗ്രഹിച്ച വിദ്യ എനിക്കു കൈമാറുമ്പോള്‍ അദ്ദേഹത്തിനുണ്ടാവാത്ത വേവലാതി എനിക്കെന്തിനാണ്‌?

വിവാഹത്തിനുമുമ്പ്‌ സുനില്‍ എനിക്കു തന്നത്‌ 'ഖസാക്കിന്റെ ഇതിഹാസ'മാണ്‌‌. ഖസാക്കിന്റെ ഇതിഹാസത്തില്‍ ഞാനെന്റെ പൂര്‍വ്വികരുടെ ഭാഷ കണ്ടു. പാമ്പു കടിച്ച രവിയെ കണ്ടു. ഖസാക്ക്‌ എന്റെ പ്രിയപ്പെട്ട പുസ്‌തകമായി. രവിയുടെ സര്‍പ്പദംശനം വായനക്കാര്‍ പലതരത്തില്‍ ആസ്വദിക്കുന്നത്‌ കണ്ടു. ആ ദംശനത്തെ വിഷചികിത്സയുമായി ബന്ധപ്പെട്ട്‌ എനിക്ക്‌ കാണാനായില്ല. എന്നിരുന്നാലും, അന്നുവരെ വായിച്ച സാഹിത്യകൃതികളിലൊക്കെയും സര്‍പ്പത്തിന്‌‌ ഭീകരരൂപമായിരുന്നു. രതിയുടെ, ഭയത്തിന്റെ, മന്ത്രവാദത്തിന്റെ പ്രതീകമായിരുന്നു അതിലെല്ലാം. രവിക്കേല്‌ക്കുന്ന സര്‍പ്പദംശനം സാഹിത്യലോകം പാമ്പിനു നല്‌കിയ അന്നുവരെയുള്ള സങ്കല്‌പത്തെ ആകെ മാറ്റിമറിക്കുന്നതായാണണ്‌ എനിക്കു തോന്നിയത്‌. ഖസാക്കിലെ രവിക്കു പാമ്പ്‌്‌ പത്തിവിടര്‍ത്തി കാല്‌പടത്തില്‍ പല്ലുകളമര്‍ത്തിയപ്പോള്‍ വാത്സല്യമാണ്‌ തോന്നുന്നത്‌. 'പല്ലുമുളയ്‌ക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതിയാണ്‌. കാല്‌പടത്തില്‍ വീണ്ടും, വീണ്ടും അവ പതിഞ്ഞു. പത്തി ചുരുക്കി, കൗതുകത്തോടെ, വാത്സല്യത്തോടെ, രവിയെ നോക്കീട്ട്‌ അവന്‍ വീണ്ടും മണ്‍കട്ടകള്‍ക്കിടയിലേയ്‌ക്കു നുഴഞ്ഞുപോയി.'
ഒരു പാമ്പിനു കിട്ടാവുന്ന ഏറ്റവും വലിയ സൗഭാഗ്യമാണ്‌ രവിയിലൂടെ ഒ. വി. വിജയന്‍ കാണിച്ചു തന്നതെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.