Tuesday, March 27, 2007

പത്താംക്ലാസുപരീക്ഷയും ഒരു വിവാഹവും

പത്താംക്ലാസു പരീക്ഷ കഴിഞ്ഞ ആശ്വാസത്തില്‍ വീട്ടിലെത്തുമ്പോള്‍ മുത്തശ്ശന്‍ കശുവണ്ടി മലഞ്ചരക്കുകടയില്‍ കൊണ്ടുപോയി വില്‍ക്കാന്‍ എടുത്തുവെച്ചിരിക്കുന്നു. മുത്തശ്ശന്‌ നടക്കാന്‍ വയ്യാത്തതുകൊണ്ട്‌ ഞാന്‍ കൊണ്ടുപോയി കൊടുക്കണം. വെറുതെ വേണ്ട. കമ്മീഷനുണ്ട്‌. കശുവണ്ടി വിറ്റ്‌ കാശുമയി മടങ്ങിവരുമ്പോഴാണ്‌ ഞാന്‍ ആ കാഴ്‌ച കാണുന്നത്‌.
ഗിരിജചേച്ചി തിളങ്ങന്ന ഒരു സാരിയുടുത്ത്‌ ബസ്സില്‍ നിന്നിറങ്ങുന്നു. സാരിയുടുത്ത്‌ കാണാഞ്ഞതുകൊണ്ടാവണം ഒന്നു കൂടി ശരിക്കുനോക്കി. സംശയമില്ല. പുറകെ മുരളിച്ചേട്ടന്‍ ഒപ്പം എന്റെ അയല്‍ക്കാര്‍ രണ്ടുപേര്‍.ഇവരെയൊക്കെ കണ്ട്‌ ഞാനൊന്ന്‌ അന്ധാളിച്ചു.
കാരണം ഗിരിജ എന്റെ ക്ലാസ്‌മേറ്റാണ്‌. എന്നേക്കാള്‍ നാലഞ്ചു വയസ്സ്‌ മൂത്തതാണ്‌. പല ക്ലാസിലും തോറ്റ്‌ തൊപ്പിയിട്ട്‌ ഒന്‍പതില്‍ വെച്ച്‌ എനിക്കൊപ്പം എത്തിയതാണ്‌. സീനിയോരിറ്റിയുടെ ഭയഭക്തി ബഹുമാനത്താല്‍ ഞങ്ങള്‍ ചേച്ചി എന്നു വിളിച്ചു.
മുരളി അടുത്തിടെ താമസമാക്കിയ അയല്‍ക്കാരനാണ്‌. ഇപ്പോള്‍ കല്ല്യാണം കഴിഞ്ഞുള്ള വരവാണ്‌ . ഗിരിജ വരുന്ന പി.എം എസിന്റെ കണ്ടക്ടറായിരുന്നു മുരളി. ഇവരു തമ്മില്‍ ലൈനായിരുന്നു എന്ന്‌ ഗിരിജചേച്ചി പറഞ്ഞു തന്നെ ഞാന്‍ മനസ്സിലാക്കിയിരുന്നു. പക്ഷേ ഇത്രവരെ എത്തിയതറിയില്ലായിരുന്നു.
എന്തായാലും രജിസ്റ്ററു കഴിഞ്ഞുള്ള വരവാണെന്ന്‌ മനസ്സിലാക്കിയ ഞാന്‍ പുഴകടന്ന്‌ ഓടി പത്തു നോട്ടീസടിച്ചു. അനിയത്തിമാരെ വിളിച്ചു, മറ്റൊരു ക്ലാസ്സ്‌മേറ്റ്‌ ഷൈനിയെ വിളിച്ചു. തോട്ടില്‍ കുളിക്കാന്‍ വന്ന പെണ്ണുങ്ങളെ മാര്‍ഗ്ഗ തടസ്സമുണ്ടാക്കാതെ മാറ്റി നിര്‍ത്തി. ഞങ്ങള്‍ നല്ലോണം കാണാന്‍ പറമ്പിന്റെ അതിരില്‍ നിന്നു.
അക്കരെ നിന്ന്‌ കല്ല്യാണ നടത്തം നടന്ന്‌ വരുന്നേയുള്‌‌ളു അവര്‍. പല വിധ വിചാരങ്ങളിലായിരുന്നു ഞാന്‍. പത്താംക്ലാസ്‌ പരീക്ഷ കഴിഞ്ഞയന്ന്‌ വിവാഹം....ഇന്നത്തെ പരീക്ഷ എഴുതാതെ രജിസ്‌ട്രാപ്പീസില്‍ പോയിരിക്കുന്നു. നാണിച്ചു മുഖം കുനിച്ച്‌ അവള്‍ ഞങ്ങള്‍ക്കു മുന്നിലൂടെ കടന്നു പോകും..ഓര്‍ത്തപ്പോള്‍ എനിക്കും നാണം. അടുത്തു വരികയാണ്‌.
ഷൈനി ചോദിച്ചു "നമുക്കെന്തെങ്കിലും ചോദിച്ചാലോ?"
പക്ഷേ എനിക്കു മുഖത്തു നോക്കാന്‍ തന്നെ നാണം.
അപ്പോഴുണ്ട്‌‌ ഗിരിജചേച്ചി ചോദിക്കുന്നു.
"മോളെ പരീക്ഷ എളുപ്പമായിരുന്നോ?" ഞാന്‍ തലയാട്ടി.
മുരളി വീട്ടില്‍ ചോദിച്ചപ്പോള്‍ അച്ഛന്‍ സമ്മതിച്ചില്ലെന്നും ഗിരിജക്ക്‌ വേറെ കല്ല്യാണ മാലോചിച്ചെന്നും പരീക്ഷ കഴിയുന്ന ഇന്ന്‌ വീട്ടില്‍ നിന്നിറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്താവുമെന്ന്‌‌ പറയാനൊക്കില്ലെന്നും വഴിയില്‍ കൂടിയ പലരും പറഞ്ഞു.
പക്ഷേ ഞാനും ഷൈനിയും രാവിലെ ഗിരിജചേച്ചിയെ സന്ദര്‍ശിക്കാന്‍ പ്ലാനിട്ടു. പെണ്ണിന്‌‌ ആള്‍ക്കാരില്ലെന്നു തോന്നരുതല്ലോ?!.... ഞങ്ങള്‍ നേരം വെളുക്കാന്‍ കാത്തിരുന്നു. വെട്ടം വെച്ചതേ കട്ടന്‍കാപ്പിയും കുടിച്ച്‌ ഞങ്ങള്‍ അമ്മായി വീടുകാണാന്‍ പോയി.
ഗിരിജ ചേച്ചി മുറ്റ മടിക്കുന്നു. അമ്മായിയമ്മ ഇറയത്തിരിക്കുന്നു. സ്‌കൂളില്‍ ധരിച്ചു വരാറുള്ള ഓറഞ്ച്‌ ബ്ലൗസ്‌ം മുരളി ഉടുത്തുകണ്ട കൈലിയും വേഷം.
"വീടിന്റെ മുന്നിക്കൂടെ പോരാന്‍ മടിയായിട്ട്‌ പൊറകിക്കോടെയാ ഞാനിറങ്ങിപ്പോന്നത്‌."
വാക്കുകള്‍ക്ക്‌ അല്‌പം പോലും പതര്‍ച്ചയില്ല.
"നിങ്ങളിരിക്ക്‌ , ചായയെടുക്കാം."
ഇപ്പോള്‍ രണ്ടുകുട്ടികളുമായി സുഖമായി ജീവിക്കുന്നു.
(ഇക്കൊല്ലവും പത്താംക്ലാസു പരീക്ഷ കഴിഞ്ഞപ്പോള്‍ പഴയ ഓര്‍മ)

Saturday, March 24, 2007

ചിന്നച്ചേച്ചി കവുങ്ങില്‍ കയറിയ കഥ





റെജിച്ചേട്ടനെ പാമ്പുകടിച്ച്‌ ചികിത്സയിലായിരുന്നപ്പോള്‍ ചിന്നചേച്ചി സന്ധ്യയാവുമ്പോഴേക്കും ഒരു ഫ്‌ളാസ്‌ക്ക്‌ ചായയും തിളപ്പിച്ച്‌ കുന്നിറങ്ങിപ്പോരും. പന്ത്രണ്ടുദിവസമാണ്‌ ചിന്നച്ചേച്ചി ഇങ്ങനെ വന്നത്‌. ഓരോ ദിവസവും നേര്‍ച്ച പോലെ റെജിച്ചേട്ടന്‍ പറയും.

"ആന്റി ബുദ്ധിമുട്ടണ്ടാരുന്നു." കേട്ടഭാവം നടിക്കില്ല ആന്റി. എത്രനേരം വേണമെങ്കിലും ഉറക്കമിളച്ചിരുന്നുകൊള്ളും.

" ഞാന്‍ പറയും റെജിച്ചേട്ടന്‍ ഉറങ്ങിക്കോട്ടേ"

പക്ഷേ റെജിച്ചേട്ടന്റെ അപ്പച്ചനും അമ്മച്ചിയും സമ്മതിക്കില്ല. വല്ല്യപ്പനും വല്ല്യമ്മച്ചിയും സമ്മതിക്കില്ല. പാമ്പുകടിച്ചാല്‍ ഉറക്കം ഒഴിവാക്കണമെന്നാമല്ലോ വെപ്പ്‌. അത്‌ ആദ്യ ദിവസങ്ങളില്‍ നിരീക്ഷണത്തിന്‌ വേണ്ടിയാണെന്ന്‌ പറഞ്ഞാല്‍ ആരുകേള്‍ക്കാന്‍. ഉറക്കമൊഴിവ്‌ തനിക്കൊരു പ്രശ്‌നമേ അല്ലെന്ന മട്ടിലാണ്‌ പുള്ളിക്കാരിയുടെ മട്ട്‌.


വെളുപ്പാന്‍കാലത്ത്‌ പോയി മത്തായിച്ചേട്ടനും പിള്ളേര്‍ക്കുമുള്ള ആഹാരമുണ്ടാക്കി വെച്ചിട്ട്‌ ഒറ്റക്കിടത്തം കിടന്നാല്‍ നാലുമണിക്കാണ്‌ എഴുന്നേല്‌ക്കുന്നതെന്ന്‌ അവര്‍ പറഞ്ഞു. പക്ഷേ റെജിച്ചേട്ടന്റെ സ്ഥിതിയാണ്‌ കഷ്ടം. പകലും ഒരുപോള കണ്ണടക്കാന്‍ പറ്റില്ല.(പകലുറക്കം നിഷിദ്ധവുമാണ്‌) പള്ളിയിലെ കപ്യാരാണ്‌‌. ഇടവകയിലെ സര്‍വ്വവിശ്വാസികളും പകലു മുപ്പതുനാഴികയും സന്ദര്‍ശനമാണ്‌. രാത്രി റെജിച്ചേട്ടന്‍ ഉറക്കം തൂങ്ങുമ്പോള്‍ ചിന്നചേച്ചി കടലാസു തെറുത്തു മൂക്കിലും ചെവിയിലും ഇടും.


"ഈ ആന്റി "..എന്നു പറയുമ്പോഴേക്കും "ചെര്‍ക്കാ മിണ്ടാണ്ടിരുന്നോ" എന്ന ശാസന.


അങ്ങനെ ഉറക്കം തൂങ്ങിയിരുന്ന അവസരത്തിലാണ്‌ മതിയായൊരു പൊട്ടിച്ചിരിയോടെ ചിന്നച്ചേച്ചി പാമ്പുകടിച്ച കഥ പറഞ്ഞത്‌.

"ആന്റി കവുങ്ങേക്കേറീത്‌ നിനക്കറിയാവോടാ ..?" പിന്നെ ചിരി.

ചിരി തുടങ്ങിയാല്‍ നിര്‍ത്തില്ല ചിന്ന.മു ന്നോട്ടു തള്ളിനിന്ന രണ്ടുപല്ലുകളൊഴിച്ച്‌ ബാക്കിയെല്ലാം പൊടിഞ്ഞു പോയിരുന്നു. പാമ്പുകടിയുടെ ബാക്കിപത്രം.


അന്ന്‌ പതിനാറ്‌ വയസ്സ്‌. പ്രത്യേകിച്ച്‌ പണിയൊന്നുമില്ല. മുറ്റത്തുണങ്ങാനിട്ട നെല്ല്‌ കോഴി കൊത്താതെ നോക്കാന്‍ ഏല്‌പ്പിച്ചതായിരുന്നു അപ്പന്‍. കോഴിയും കുഞ്ഞുങ്ങളും ഉച്ചനേരത്ത്‌ എവിടെ നിന്നെന്നറിയില്ല പാഞ്ഞ്‌ വന്ന്‌ നെല്ലില്‍ കയറി. കൊക്കിക്കുകി വിളിച്ച്‌. ഇങ്ങനെ കൊക്കിക്കൂവി വരുമ്പോള്‍ എന്താണെന്നോര്‍ക്കണ്ടെ? നോക്കണ്ട?.....


കോഴിയേം സൈന്യത്തേം കണ്ടപാടേ ചിന്ന എടുത്തൊരു ചാട്ടം. ശോ,ശ്‌,ശ്‌...കോഴി...എന്നു പറഞ്ഞ്‌ മുറ്റത്തുനിന്ന്‌ പറമ്പിലേക്കോടിച്ചു. പക്ഷേ കോഴി പാമ്പിനെ കണ്ടാണ്‌ ഓടി നെല്ലില്‍ കറിയത്‌‌. കോഴിക്കു പുറകെ ഓടിയ ചിന്ന ചവിട്ടിയത്‌ പാമ്പിന്റെ മുതുകത്ത്‌. കരിമൂര്‍ഖന്‍ ഒന്നുകൊടുത്തു. അന്ന്‌ നീളന്‍ പാവാടയും ബ്ലൗസുമാണ്‌ വേഷം. പാവട മുട്ടോളം പൊക്കിക്കുത്തിയിരിക്കുകയായിരുന്നു. കടിച്ചത്‌ പാമ്പാണെന്നു കണ്ട നിമിഷത്തില്‍ രണ്ടു തുള്ളല്‌ . അതിന്റെ പുറത്തുതന്നെ. പാമ്പ്‌ പ്രാണവേദനയില്‍ വീണ്ടും കടിച്ചു. ചിന്നച്ചേച്ചി പൊക്കിക്കുത്തല്‍ അഴിച്ചിട്ടലറി.

"അപ്പാ..."

പാമ്പപ്പോള്‍ പാവാടക്കകത്ത്‌ പുളഞ്ഞു.

അപ്പന്‍ വരുമ്പോള്‍ കണ്ടകാഴ്‌ച.

മോള്‌ മൂന്നാള്‍ പൊക്കത്തില്‍ കവുങ്ങിനു മുകളിലിരിക്കുന്നു..

Wednesday, March 21, 2007

ഇന്ന്‌‌ ലോകവന ദിനം


വനം ഒരു വരം

പത്തുപുത്രനു സമമാണ്‌ ഒരു വൃക്ഷമെന്ന്‌ വൃക്ഷായൂര്‍വ്വേദം പറയുന്നു.

മറയൂര്‍ വനവും നേര്യമംഗലം കാടുകളും പരിചയിച്ച എനിക്ക്‌‌ കോഴിക്കോടു നഗരത്തിലെ ജീവിതം ചില കാര്യങ്ങളില്‍ അമ്പരിപ്പിക്കുന്നതായിരുന്നു. ആദ്യം വാടകക്കു താമസിച്ച വീടിനു ചുറ്റും മരങ്ങളുണ്ടായിരുന്നു. മാവും പ്ലാവും തെങ്ങുമൊക്കെയായി..നഗരമാണെന്ന തോന്നലില്ലായിരുന്നു. പക്ഷേ മനുഷ്യരാണ്‌ പ്രശ്‌നം. പ്ലാവിലൊരുപാട്‌ ചക്ക. ഇടിച്ചക്ക, കൊത്തച്ചക്ക, പച്ചച്ചക്ക ഒന്നും ആര്‍ക്കും ആവശ്യമില്ല. പുഴുക്കും തോരനും ചക്കക്കുരുവും ഒന്നും വേണ്ട. പഴുത്തോരോന്ന്‌‌ വീഴാന്‍ തുടങ്ങിയപ്പോള്‍ അടര്‍ത്തിയെടുത്തു ഭക്ഷിച്ചു അവര്‍.

മൂന്നു വര്‍ഷം മുമ്പ്‌ സ്വന്തമായൊരു വീടന്വേഷിച്ചപ്പോള്‍ കിണറും മരവുമുള്ള വീടാവണമെന്നാശിച്ചു. മുറ്റത്തൊരു പ്ലാവ്‌‌, പേര, രണ്ടു തെങ്ങുകള്‍, കിണര്‍....സന്തോഷമായി. ഞങ്ങള്‍ താമസമാക്കും മുമ്പേ അയല്‍ക്കാരന്‍ ലോഹ്യത്തില്‍ പറഞ്ഞു.

"എന്തിനാ ഈ പ്ലാവ്‌...?"

"ഒരു പ്ലാവല്ലേ അവിടെ നിക്കട്ടെ" ഞാന്‍ പറഞ്ഞു.

"ചക്കക്കുരു നട്ടാല്‍ എവിടെയും പ്ലാവുണ്ടാവും" ആ പറഞ്ഞതിന്റെ അര്‍ത്ഥം പിന്നീടാണു മനസ്സിലായത്‌‌. അതിരിനോടു ചേര്‍ന്നാണ്‌ പ്ലാവ്‌‌. ഇപ്പോള്‍ തൈ മരമാണ്‌. വലുതാവുമ്പോള്‍ ഇലകള്‍ അവരുടെ മുറ്റത്തു വീഴും. മറ്റൊരയല്‍ വീട്ടുകാരുടെ(പോലീസുകാരന്റെ) മരങ്ങളില്‍നിന്ന്‌

‌ ഇലകള്‍ വീഴുന്നു എന്നും ചക്ക പഴുത്ത്‌‌ ചീഞ്ഞ്‌‌ ഈച്ചയാര്‍ക്കുന്നെന്നും എത്ര പറഞ്ഞിട്ടും വെട്ടി മാറ്റുന്നില്ലെന്നും അവര്‍ പറഞ്ഞു.

ആ വര്‍ഷം ഞങ്ങളുടെ പ്ലാവ്‌ കന്നി കായ്‌ച്ചു. കണ്ടിട്ട്‌ വെട്ടാന്‍ തോന്നുന്നില്ല. സങ്കടം...തെക്കുവശത്തെ അയല്‍ക്കാര്‍ക്ക്‌ ഞങ്ങളുടെ പ്ലാവ്‌‌ പ്രശ്‌നമല്ല. അവര്‍ക്കും പ്രശ്‌നം അവരുടെ കിണറിനു മുകളിലേക്കു വീഴുന്ന മാവിലകളാണ്‌. ഇലകള്‍ കിണറിനകത്തുവീണ്‌ ചീയുന്നു. "കുടിക്കുന്ന വെള്ളമല്ലേ?"- ചോദ്യം ഒന്നും മിണ്ടിയില്ല. അവരും പറഞ്ഞു വെട്ടിമാറ്റാന്‍ പറഞ്ഞിട്ട്‌ മാറ്റുന്നില്ല.കഴിഞ്ഞവര്‍ഷം ആയല്‍ക്കാരുടെ ശല്യം സഹിക്കാനാവാതെ മാവും പ്ലാവും വെട്ടി.

അതു കണ്ടിട്ട്‌ സുനില്‍ അയല്‍ക്കാരന്റെ വശത്തേക്കു നീണ്ടുനിന്ന കമ്പുകള്‍ വെട്ടാന്‍ ഏര്‍പ്പാടുചെയ്‌തു. സ്വര്യം കിട്ടാന്‍. പക്ഷേ രണ്ടുമാസം കഴിഞ്ഞപ്പോള്‍ പ്ലാവുണങ്ങാന്‍ തുടങ്ങി. ഇപ്പോള്‍ പ്ലാവുന്റെ കുറ്റിമാത്രമുണ്ട്‌‌. തടി കൂതലിച്ച്‌ ഒരു വശത്ത്‌‌ കിടക്കുന്നു.കഴിഞ്‌ഞ വേനലില്‍(2006) കുംഭമാസം തുടക്കത്തില്‍ തന്നെ മാവില വീണിരുന്ന കിണറില്‍ വെളളം വറ്റി. "മാവ്‌ വെട്ടിയതുകൊണ്ടായിരിക്കുമല്ലേ ?"അവര്‍ സംശയം പ്രകടിപ്പിച്ചു.

അപ്പോള്‍ എനിക്കൊരോര്‍മ. ചട്ടിയില്‍ ചെടികള്‍ നട്ടിരിക്കുന്നതു കണ്ടപ്പോള്‍ നാട്ടിന്‍ പുറത്തുകാരി സരോജചേച്ചി പറഞ്ഞു.

"ആ ചെടിയൊക്കെ നെലത്തു നട്‌‌. എന്നാലേ മഴ പെയ്യുമ്പോള്‍ വെള്ളമിറങ്ങി കെണറ്റില്‌ വെളളമുണ്ടാവൂ...."