Sunday, November 17, 2013

കരിക്കും പുകയ്ക്കുമിടയിലെ ഇ ലോകം





എഴുത്തും വായനയും ഏതാണ്ട് നിലച്ചിരുന്ന സമയത്താണ് ഇ വായനയെപ്പറ്റിയും എഴുത്തിനെപ്പറ്റിയും അറിയുന്നത്.  ആദ്യം ഇ വായനക്കാരിയാവുകയും പിന്നീട് സര്‍പ്പഗന്ധി എന്ന ബ്ലോഗിലൂടെ ഇ എഴുത്തിലേക്ക് കടന്നു വരികയുമായിരുന്നു.   ബ്ലോഗെഴുത്തിന്റെ പ്രതികരണങ്ങള്‍ അമ്പരപ്പിക്കുന്നതായിരുന്നു.  ഒരു രചന ബ്ലോഗില്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം അഭിപ്രായം കിട്ടിയിരുന്നു.  ബ്ലോഗെഴുത്തെന്നാല്‍ അവനവന്‍ പ്രസാധകന്‍ എന്നും അവളവള്‍ പ്രസാധക എന്നുമൊക്കെ പറയുമെങ്കിലും അങ്ങനെയായിരുന്നില്ല എന്റെ അനുഭവം.  ഒരു പരിധിവരെ അത് ശരിയാണെങ്കിലും, എഡിററര്‍ അവരവര്‍ തന്നെയായിരുന്നെങ്കിലും വായനക്കാര്‍  തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും അവ ആവശ്യമാണെന്നു തോന്നിയാല്‍ തിരുത്തുകയും ചെയ്തിരുന്നു.  അച്ചടിയിലാണെങ്കില്‍ ആ തിരുത്ത് ഒരിക്കലും സാധ്യമാകില്ല.  എന്നാല്‍ ഇ എഴുത്തില്‍ എപ്പോള്‍ വേണമെങ്കിലും തിരുത്തല്‍ സാധ്യമാണ്.

2006 ലാണ് ഞാന്‍ ഇ ലോകത്തേക്ക് കടന്നു വരുന്നത്.  അന്ന് അച്ചടി മാധ്യമത്തിലെഴുതുന്നത് ചിന്തിക്കാന്‍ കൂടി കഴിയുമായിരുന്നില്ല.  എന്നാല്‍ ഇ എഴുത്ത് സജീവമാകുന്ന സമയവുമായിരുന്നു അത്.  എന്നിട്ടും അച്ചടി മഷി പുരണ്ടുകാണാന്‍ ആഗ്രഹിച്ചിട്ടുണ്ട്.  എഴുത്തിന്റെ അംഗീകാരം അച്ചടിയിലാണെന്നു തന്നെ ഇവള്‍ വിശ്വസിച്ചു.  പക്ഷേ, അല്പം ധൈര്യക്കുറവുണ്ടായിരുന്നുവെന്നുമാത്രം.  ബ്ലോഗെഴുത്ത് എനിക്ക് എഴുത്തുകളരിയായിരുന്നു.  ഭാഷ മെച്ചപ്പെടുത്താന്‍, എന്തുമെഴുതാന്‍, വളരെപ്പെട്ടെന്നു മറുപടി കുറിക്കാന്‍, പുതിയ വിഷയങ്ങള്‍ കണ്ടെത്താന്‍, കൂടുതല്‍ കൂടുതല്‍ വായിക്കാന്‍..ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതിനുവേണ്ടിയാണ് എഴുതുന്നതെങ്കിലും ചിലത് എഴുതിക്കഴിയുമ്പോള്‍ അച്ചടിയിലേക്കൊന്നു കൊടുത്താലോ എന്നു തോന്നും.  എഴുതിയത് ഓണ്‍ലൈനിലുളള അടുപ്പമുള്ള സുഹൃത്തുക്കള്‍ക്കയയ്ക്കും.  അവരുടെ അഭിപ്രായത്തിനും തിരുത്തലുകള്‍ക്കും ശേഷമായിരുന്നു ആദ്യ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ അയച്ചിരുന്നത്.  ഇ ലോകത്തെ സൗഹൃദങ്ങളില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ, ബാങ്കുജോലിക്കാരിയും വീട്ടമ്മയുമായ എനിക്ക് എഴുത്തുകാരി എന്ന വിലാസമുണ്ടാവുമായിരുന്നില്ല.  അച്ചടിയിലും ഓണ്‍ലൈനിലും ഇപ്പോഴും സജീവമായി നില്ക്കാന്‍ സാധിക്കുന്നുമുണ്ട്.  നാളെത്തെ പ്രധാന മാധ്യമം ഇ മാധ്യമമായിരിക്കുമെന്നതില്‍ ഒരു സംശയമില്ല. വായന ഓഫ് ലൈനിലോ ഓണ്‍ലൈനിലോ എന്നതിലേ പ്രശ്‌നമുള്ളു.

 ലാപ്‌ടോപ്പിന്റെയോ ടെസ്‌ക്ടോപ്പിന്റെയോ സ്‌ക്രീനില്‍ നിന്ന് ഇ ബുക്ക് റീഡറുകളിലേക്ക് ഇപ്പോള്‍ തന്നെ വായന മാറിക്കഴിഞ്ഞു.  ഇ ബുക്ക് റീഡറുകളില്‍ കൂടുതല്‍ നടക്കുന്നത് ഓഫ് ലൈന്‍ വായനയാണ്.  എളുപ്പം വായിച്ചുപോകാവുന്ന, ലളിതമായ കുറിപ്പുകളും ചെറു ലേഖനങ്ങളും കവിതകളും ഹാസ്യ ലേഖനങ്ങളും വിവാദവിഷയങ്ങളുമൊക്കെയാണ് ഓണ്‍ലൈന്‍ വായനക്കാര്‍ക്ക് കൂടുതല്‍ പ്രിയം.  ഗൗരവമേറിയ രചനകള്‍ , വലിയ രചനകളൊക്കെ ഓഫ്‌ലൈനായാണ് വായിക്കുന്നത്.
അച്ചടി പ്രസിദ്ധീകരങ്ങള്‍ക്ക് കൊടുത്താല്‍ പ്രസിദ്ധീകരിക്കുമോ എന്നു തോന്നുന്ന രചനകള്‍, മനസ്സില്‍ തോന്നുന്നത് ഒരു വിട്ടുവീഴ്ചയും കൂടാതെ തുറന്നെവുതേണ്ടിവരുമ്പോള്‍ അച്ചടിയെയല്ല ഇ ലോകത്തെയാണ് ഞാന്‍ കൂട്ടു പിടിക്കാറ്.  ചിലപ്പോള്‍ എതിരഭിപ്രായങ്ങളാവാം ഏറെയും.  എന്നാലും പറയാനുളളത് പറഞ്ഞു കഴിഞ്ഞു എന്ന ആശ്വാസമുണ്ടാവാറുണ്ട്.  ഒരു ആശയം, അഭിപ്രായം ശരിയോ തെറ്റോ ആകട്ടെ അതു പ്രകടിപ്പിക്കാന്‍ ആരെയും ഭയക്കാതെ,  ഒരു വേദിയുണ്ടെന്നതാണ് പ്രധാനം.

ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ് തുടങ്ങിയ സൗഹൃദകൂട്ടായ്മകളെ ഇപ്പോഴും ഭയത്തോടെ കാണുന്നവരുണ്ട്.  ഇന്റര്‍നെറ്റിനെ തന്നെ ഭയക്കുന്നവരുണ്ട്.  ഇവിടെ കിട്ടുന്നതൊക്കെ പുറത്തും നമുക്കു കിട്ടുന്നുണ്ട്.  പക്ഷേ കുറച്ചു വേഗം കൂടുന്നുവെന്നുമാത്രം.  നമുക്ക് ആവശ്യമുള്ളതിലേക്കേ നാം പോകൂ.  അത് ഇന്റര്‍നെറ്റിനുളളിലായാലും പുറത്തായാലും.


എന്റെ ഒരു പുസ്തകം വരുമ്പോള്‍ അതിനേപ്പറ്റി രണ്ടുവരി, അല്ലെങ്കില്‍ കവര്‍ ചിത്രം നല്‍കുമ്പോള്‍ തീര്‍ച്ചയായും അതു കുറേപ്പേര്‍ അറിയുന്നുണ്ട്.  ചിലരത് ഓണ്‍ലൈനില്‍ തന്നെ വാങ്ങുന്നുണ്ട്.  ഒരു പുസ്തകമേളയില്‍ കാണുമ്പോള്‍ ഓര്‍്ത്തു വാങ്ങുന്നുണ്ട്.  ഇതുനൊന്നും മുമ്പ് നമുക്ക് അവസരമില്ല.  ഒരു പുസ്തകം വന്നാല്‍ നമുക്കു നേരിട്ടു പറയാവുന്ന ആളുകളുടെ എണ്ണത്തില്‍ പരിധിയുണ്ടായിരുന്നു.  എന്നാല്‍ ആ ദൂരത്തെ പരമാവധി കുറക്കുകയാണ് വെബ്ബിടങ്ങള്‍.


ഫേസ് ബുക്കിലും മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും ഇവള്‍ എതെങ്കുലിലുമൊരു കാര്യത്തെക്കുറിച്ച് ഒരഭിപ്രായമെഴുതിയിടുമ്പോള്‍ അത് കുറച്ചുപേരെങ്കിലും കാണുന്നു.  അതില്‍ കുറച്ചു പേര്‍ പ്രതികരിക്കുന്നു.  ഇങ്ങനെ ഒരു ലോകം എനിക്ക് കിട്ടിയില്ലായിരുന്നുവെങ്കില്‍ ആ അഭിപ്രായം ബാങ്കിലെ ഡെബിറ്റിനും ക്രെഡിറ്റിനുമിടയിലെ കിട്ടാക്കടമായേനേ...അല്ലെങ്കില്‍ അടുക്കളയിലെ കരിയിലും പുകയിലും  ആവിയായിപ്പോയേനേ...ഒരു സ്ത്രീയുടെ അഭിപ്രായങ്ങള്‍ക്ക് വേരൊരിടത്തും ഇതുവരെ സ്ഥാനമില്ലാതിരിക്കുമ്പോള്‍ ഇ ലോകത്തെ എന്റെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു.


കടപ്പാട്-മാതൃഭൂമി ജേണല്‍