ഒരു കാലത്ത് ഞങ്ങളുടെ പറമ്പിന്റെ തെക്കേച്ചെരുവിലും അതിരുകളിലും കശുമാവുകളായിരുന്നു. വൃശ്ചികം-ധനുമാസങ്ങളില്‍ ഇലകള്‍ കൊഴിയുകയും പുതുനാമ്പുകള്‍ തളിര്‍ക്കുകയും ചെയ്തു. മകരത്തില്‍ പൂത്ത് കാപിടിക്കാന്‍ തുടങ്ങും. ആ സമയത്ത് മാനം കറുത്തു നിന്നാല്‍ ഉണ്ണികള്‍ ഉരുകി പോകുമെന്ന് മുതിര്‍ന്നവര്‍ പറഞ്ഞു. മഴ പെയ്താല്‍ കൊഴിഞ്ഞുപോകുന്ന പൂവുകളെക്കുറിച്ചാവും ആവലാതി.
ആരുടെയോ പറമ്പില്‍ നിന്നുകൊണ്ടു വന്ന അണ്ടിനട്ട് വളര്‍ന്ന് വലിയ മരമായി എന്നല്ലാതെ ഒരു ശുശ്രൂഷയും കശുമാവുകള്‍ക്ക് കൊടുക്കുന്നതു കണ്ടില്ല. കാപിടിക്കുന്ന സമയത്ത് മഴയോ മഴക്കാറോ ഇല്ലെങ്കില്‍ നല്ല ആദായം കിട്ടിയിരുന്നു.
ഏതെങ്കിലും പ്രാണി ശല്യത്തെക്കുറിച്ചോ തേയിലക്കൊതുകുകളെക്കുറിച്ചോ ഒന്നും കേട്ടിരുന്നില്ല.
അതെന്റെ പതിനാലാം വയസ്സുകാലം. അതിരില്‍ പൂവിട്ടുനിന്ന കശുമാവുകള്‍ക്ക് പതിനേഴ് വയസ്സ്. ഉല്‍പാദനശേഷി കുറഞ്ഞിരുന്നു മാവുകള്‍ക്ക്. മുറുക്കുന്നത്ത എന്നു ഞങ്ങള്‍ വിളിച്ചിരുന്ന മുത്തച്ഛന്‍ പറഞ്ഞു.
കശുമാവുകള്‍ക്കൊക്കെ പ്രായമായി കുഞ്ഞേ, ഇനി അണ്ടി കുറയും
പ്രകൃതിയുടെ അനിവാര്യമായ മാറ്റത്തെക്കുറിച്ചു മാത്രമേ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നുള്ളു.
കായ് ഫലം കൂടാന്‍ പുതിയവ വെച്ചു പിടിപ്പിക്കുന്നതിനേക്കുറിച്ചേ കേട്ടിരിന്നുള്ളു.
പതിനേഴുവയസ്സായ മരങ്ങളെക്കുറിച്ചാണു ഈ പറഞ്ഞതെന്നോര്‍ക്കണം.
അപ്പോള്‍ മുപ്പതുവര്‍ഷം തുടര്‍ച്ചയായി എന്‍ഡോസള്‍ഫാന്‍ തളിച്ച കശുമാവിന്‍ തോട്ടങ്ങളെ ഓര്‍ക്കുമ്പോള്‍ ഞെട്ടിപ്പോകുന്നു.
ആ ഞെട്ടല്‍ നമ്മളെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍മകജെ' എന്ന നോവല്‍ ഒരു ദേശം മാരകവിഷത്തിന് ഇരയാകുന്നതിന്റെയും അതിനെ തുടര്‍ന്നുണ്ടാകുന്ന പാരിസ്ഥിതിക ഇടപെടലുകളെയും അടയാളപ്പെടുത്തുന്നു.
മനുഷ്യസ്പര്‍ശമേല്ക്കാത്ത ജടാധാരിമലയില്‍ താമസിക്കുന്ന സ്ത്രീയും പുരുഷനുമാണ് 'എന്‍മകജെ'യിലെ കേന്ദ്രകാഥാപാത്രങ്ങള്‍. അവര്‍ക്ക് സ്വന്തമായ പേരും കാലവുമുള്ളൊരു ഭൂതകാലമുണ്ട് . പുരുഷന്‍ തിന്മകള്‍ക്കെതിരെ പോരാടിയിരുന്ന സാമൂഹ്യപ്രവര്‍ത്തകനും സ്ത്രീ ഭര്‍ത്താവിനാല്‍ നശിപ്പിക്കപ്പെട്ട് ലൈംഗികത്തൊഴിലാളിയാകേണ്ടി വന്നവളാവുമായിരുന്നു. പിന്നീടവള്‍ക്ക് ഒറ്റമുലച്ചിയുമാകേണ്ടി വന്നു. നഗരത്തില്‍ ചുറ്റും കാപട്യമാണെന്നു തിരിച്ചറിഞ്ഞ അവര്‍ പിന്നീട് മനുഷ്യസ്പര്‍ശമേല്ക്കാത്തൊരിടത്തേക്ക് പോവുകയാണ്.
' പളളി പൊളിഞ്ഞു വീഴുന്നതിന്റെയും ശൂലമേന്തിയ നഗ്നസന്ന്യാസികള്‍ അലറി വിളിച്ച് കൂട്ടമായി മുന്നേറുന്നതിന്റെയും ചിത്രമുള്ള' പത്രമിറങ്ങിയ ദിവസങ്ങളിലൊന്നില്‍ പുരുഷന്‍ ആത്മഹത്യ ചെയ്യാന്‍ കുരുക്കിട്ടുവെച്ചത് അവള്‍ കാണുന്നു്. പരുഷന്‍ അത്രത്തോളം മനുഷ്യനില്‍ നിന്ന് അകന്നിരുന്നു.
പുരുഷന്‍ വന്ധ്യംകരണം ചെയ്തും സ്ത്രീ ഗര്‍ഭമാത്രമെടുത്തുമാറ്റിയുമാണ് യാത്ര പുറപ്പെട്ടത്. അവര്‍ എത്തിപ്പെട്ടത് ജടാധാരി മലയിലാണ്. ജടാധാരി മലയും എന്‍മകജെ എന്ന ദേശവും മിത്തും ചരിത്രവുമായി ഇഴപിരിഞ്ഞു കിടക്കുന്നു. ആ മലയ്ക്കു ചുറ്റും കിടന്ന ദേശം സ്വര്‍ഗ്ഗമാണെന്ന് അവര്‍ കരുതി. എന്നാല്‍ ആറുവര്‍ഷത്തിനുശേഷം സ്ത്രീയ്ക്ക് വഴിയില്‍ നിന്നു ഒരു കുഞ്ഞിനെ കിട്ടുന്നതോടെ നിനവുകളെല്ലാം തെറ്റുകയാണ്.
അവരുടെ കുടിലിനരുകിലൂടെ ഒഴുകിയിരുന്ന കോടങ്കീരിത്തോട്ടില്‍ മത്സ്യമോ ജലജീവികളോ ഉണ്ടായിരുന്നില്ല. പരിസരത്തെങ്ങും ജീവജാലങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് തിരിച്ചറിയുന്നത് വളരെ പതുക്കെയാണ്. ആ ദേശത്ത് കുഞ്ഞുങ്ങള്‍ വൈകല്യങ്ങളോടെ ജനിച്ചു വീണു. മൃഗങ്ങളും. മാനസീകവും ശാരീരികവുമായ പലതരം രോഗങ്ങളും വൈകല്യങ്ങളും നാട്ടുകാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം ജടാധാരിയുടെ കോപമാണെന്ന് ദേശവാസികള്‍ വിശ്വസിച്ചു.
പ്രകൃതിയോട് ഇണങ്ങി ജീവിച്ചവരാണ് എന്‍മകജെയിലെ ഭൂരിഭാഗം മനുഷ്യരും. അവര്‍ ജടാധാരി മലയേയും അവിടുത്തെ ജീവജാലങ്ങളെയും പവിത്രമായി കണ്ടു. സത്യപ്പടിയും ബലീന്ദ്രപാളയുമൊക്കെ അതിനുദാഹരണങ്ങള്‍ മാത്രം. സത്യത്തിന്റെ ആരൂഢസ്ഥാനമായിരുന്നു പതിനാറുപടികള്‍. അതിലൂടെ കയറി വന്ന് സത്യം പറയണം. അസത്യമാണ് പറയുന്നതെങ്കില്‍ തിരിച്ചിറങ്ങാന്‍ ആയുസ്സുണ്ടാവില്ല. ആ സാക്കിജാലുകള്‍ ഇന്നില്ല. അവശിഷ്ടങ്ങള്‍ മാത്രം.
അവിടുത്തെ ജൈനര്‍ സന്ധ്യക്ക് വിളക്കു കൊളുത്താറില്ലായിരുന്നു. രാത്രിയെ ഭയന്നിട്ടോ വെളിച്ചം ദുഖമായിട്ടോ അല്ല. വിളക്കിന്റെ വെളിച്ചത്തില്‍ ആകൃഷ്ടരായി വരുന്ന പ്രാണികള്‍ ചത്തു വീഴാതിരിക്കാനായിരുന്നു.
അങ്ങനെയുള്ള സത്യത്തിന്റെയും നന്മയുടെയും എട്ടുസംസ്‌ക്കാരങ്ങളുടെ (ന്‍െമകജെ എന്നാല്‍ എട്ടുസംസ്‌ക്കാരമെന്നര്‍ത്ഥം.) നാട്ടിലാണ് കാക്കപോലുമില്ലാതാവുന്നത്.
എന്‍മകജെയിലും പരിസര പ്രദേശങ്ങളിലും മുപ്പതുവര്‍ഷത്തിലേറെയായി കശുമാവിന്‍ തോട്ടങ്ങളില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷമാണ് ജീവജാലങ്ങളെയും മനുഷ്യനെയും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയുന്നു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധപോരാട്ടങ്ങളിലെ യഥാര്‍ത്ഥ കഥാപാത്രങ്ങളുടെ പ്രതിനിധികളായി നോവലില്‍ ശ്രീരാമഭട്ട്, ഡോ. അരുണ്‍കുമാര്‍, ലീലാകുമാരിയമ്മ, ജയരാജന്‍ എന്നിവര്‍ കടന്നു വരുന്നു.
മലയാളികള്‍ കേട്ടുപഴകിയ മഹാബലിയുടെ മിത്തിന് പുതിയ ഭാ്ഷ്യമുണ്ട് ഈ നോവലില്‍. ബലിയുടെ കഴുതജന്മത്തിന്റെ കഥ. എന്‍മകജെയില്‍ ഓണം തുലാമാസത്തിലാണ്. ദീപാവലിനാളില്‍...
നോവലിന്റെ അവസാനത്തില്‍ എന്‍ഡോസള്‍ഫാനെതിരെ പൊരുതിയെന്ന കുറ്റത്തിന് എതിരാളികള്‍ സ്ത്രീയ്ക്കും പുരുഷനും മരണ ശിക്ഷ വിധിക്കുന്നു. എന്നാല്‍ മരണത്തില്‍ നിന്ന് രക്ഷപെട്ട് ഗുഹയില്‍ അഭയം തേടുകയാണ് അവര്‍. സ്ത്രീയോടും പുരുഷനോടും ഗുഹ ആവശ്യപ്പെടുന്നത് അരയില്‍ ചുറ്റിയ ജീര്‍ണ്ണത അഴിച്ചു കളയാനാണ്. അവരതു കേട്ടമാത്രയില്‍ ഉടുതുണി ഉരിഞ്ഞെറിഞ്ഞു
വിഷമഴയെ അതിജീവിച്ച മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളുമെല്ലാം ആ ഗുഹയ്ക്കുള്ളിലുണ്ടായിരുന്നു. .പ്രകൃതിയിലെ മനുഷ്യനല്ലാത്ത ജീവജാലങ്ങളുടെ പാരിസ്ഥിതിക പ്രതിരോധത്തിന്റെ അടയാളപ്പെടുത്തലാണിത്. അവിടെ ഒരുതരം ചെടിയുണ്ട്. കുട്ടികളുടെ വിരിലിന്റെ വലിപ്പമുള്ള, തൊട്ടാല്‍ ശബ്ദത്തോടെ പൊട്ടുന്ന കായകള്‍. അതെല്ലാം തലകീഴായി തൂങ്ങിക്കിടന്ന് ലോകത്തില്‍ സത്യം നിലനില്‍ക്കാന്‍ തപസ്സു ചെയ്യുന്ന ബാലഖില്യന്മാരാണ്. സപ്തര്‍ഷികളില്‍ ഒരാളായ ക്രതുവിന്റെ മക്കള്‍.
എന്‍മകജെ സത്യത്തിന്റെ നാടായത് ഈ മുനികുമാരന്മാര്‍ തപസ്സു ചെയ്തതു കൊണ്ടാണത്രേ...
ഗുഹയ്ക്കുള്ളിലെ സര്‍വ്വ ജീവജാലങ്ങളോടും സംസാരിക്കാന്‍ വായിലെ ഉമിതുപ്പി ബലീന്ദ്രന്റെ കഴുതജന്മം കടന്നു വന്നു. അന്നേരം ഇത്തിരിപ്പോന്ന ശരീരമുള്ള നഗ്നരായ അറുപതിനായിരം ബാലഖില്യന്മാരും ഗുഹയിലേക്ക് കയറിവന്ന് ശേഷിച്ച ഇടങ്ങളിലൊക്കെ നിറഞ്ഞിരുന്നു.
സ്ത്രീയും പുരുഷനും സര്‍വ്വചരാചരങ്ങളും കഴുതയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നിടത്ത് നോവല്‍ അവസാനിക്കുന്നു.
എന്‍മകജെ തീര്‍ച്ചയായും ഒരു ദേശത്തെ മിത്തും യാഥാര്‍ത്ഥ്യവും അടയാളപ്പെടുത്തുന്നതിനോടൊപ്പം അവിടുത്തെ പാരിസ്ഥിതിക ഇടപെടലുകളെയും അടയാളപ്പെടുത്തുന്നു.
* * * * *