Tuesday, June 19, 2012

നുജൂദും നമ്മുടെ പെണ്‍കുഞ്ഞുങ്ങളും



ഇന്ന് വായാനാദിനം..
വായനയിലേക്ക് കൂട്ടിക്കൊണ്ടുവന്ന ഗുരുനാഥന്മാര്‍ക്ക്, വായിക്കുന്ന പുസ്തകത്തെക്കുറിച്ച് പറഞ്ഞ് ആഹ്ലാദിപ്പിച്ചവര്‍ക്ക്, പുസ്തകം സമ്മാനിച്ചവര്‍ക്ക്...




പൂങ്കുടിമനയില്‍ വെച്ച് നടന്ന മാനസീകാരോഗ്യ സെമിനാറില്‍ പങ്കെടുത്തിറങ്ങുമ്പോഴാണ് ഒരു പറ്റം വിദ്യാര്‍ത്ഥിനികള്‍ അവരുടെ സംശയങ്ങളും ജിജ്ഞാസകളുമായി മുന്നിലെത്തിയത്. അതിലൊരാള്‍ മാത്രം ഒറ്റയ്ക്കു സംസാരിക്കണമെന്നാശ്യപ്പെട്ടപ്പോള്‍ ശരിക്കും അമ്പരന്നുപോയി. എന്തായിരിക്കും ഈ കുട്ടിക്കു ചോദിക്കാനുള്ളത് എന്നോര്‍ത്തുകൊണ്ട് കുറച്ചു മാറി നിന്നു.

പത്താംക്ലാസ്സുകാരിയായ അവള്‍ക്ക് വീട്ടില്‍ കല്ല്യാണമാലോചിക്കുന്നു. സ്‌കൂളിലെ ടീച്ചര്‍മാരും സഹപാഠികളും കുറച്ചുകൂടി കഴിഞ്ഞിട്ടു പോരെ എന്നു ചോദിക്കുന്നു.

ഇന്ത്യയില്‍ വിവാഹപ്രായം 18 ആണ്. നിനക്ക് 15 അല്ലേ, ആയിട്ടുള്ളു... എന്ന ചോദ്യത്തിന് പഠിച്ചിട്ടെന്തു ഗുണം എന്നാണ് അവള്‍ തിരിച്ചു ചോദിച്ചത്.

അവളുടെ ഉമ്മയും ചെറിയ ക്ലാസ്സുവരെയെ പഠിച്ചിട്ടുള്ളു. പഠിച്ചാല്‍ തന്നെ കുടുംബത്തിലെ ആണുങ്ങള്‍ ജോലിക്ക് വിടില്ല.
അവളത് പറയുമ്പോള്‍ വിവാഹത്തെ സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുന്നു എന്ന് തിളങ്ങുന്ന കണ്ണുകള്‍ പറഞ്ഞു.
പഠിക്കുന്നത് ജോലികിട്ടാന്‍ മാത്രമല്ല..ലോകത്തെ അറിയാനും നിന്റെ മക്കള്‍ക്കു തന്നെ നല്ല ദിശാബോധം നല്കാനുമാണെന്നൊക്കെ പറഞ്ഞു നോക്കി.

പക്ഷേ, ചെറുപ്രായത്തില്‍ വിവാഹം കഴിച്ചാല്‍ എന്താണ് കുഴപ്പം എന്ന മട്ടില്‍ തന്നെ അവള്‍ നിന്നു.
അവളുടെ മനസ്സില്‍ വിവാഹം മാത്രമേയുള്ളു എന്ന് വ്യക്തമായി കഴിഞ്ഞിരുന്നു.

മലപ്പുറത്തെ അധ്യാപകരായ സുഹൃത്തുക്കള്‍ ഹൈസ്‌കൂള്‍ ക്ലാസ്സിലെ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്.

ആരോഗ്യവകുപ്പില്‍ ജോലിനോക്കുന്ന അവിവാഹിതനായ 33 കാരന്‍ സുഹൃത്ത് പറയാറുണ്ട് അവന്റെ സഹപാഠികളില്‍ പലരും പേരക്കുട്ടികളുമായാണ് ആശുപത്രിയില്‍ വരുന്നതെന്ന്.

കുട്ടികള്‍ കുട്ടികളെ പ്രസവിക്കുന്ന കാലം...

കുട്ടിത്തം വിട്ടുമാറാത്ത ഇവര്‍ വിവാഹമെന്ന ആഘോഷത്തെയാണ് സ്വപ്‌നം കാണുന്നത്. അതിനപ്പുറമുള്ള ജീവിതത്തിന്റെ പരുക്കന്‍ വശം തിരിച്ചറിയുന്നേയില്ല. അല്ലെങ്കില്‍ അതിനുള്ള പ്രായമാകുന്നില്ല. 13 നും 17 നും ഇടയില്‍ വിവാഹം കഴിഞ്ഞ എത്രയോ പെണ്‍കുട്ടികളെ അറിയാം. അവരുടെ പ്രയാസങ്ങള്‍ നേരിട്ടു കണ്ടിട്ടുണ്ട്. 
കുറച്ചു ദിവസം മുമ്പ് വന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധി കൂടി ഇവിടെ കൂട്ടി വായിക്കാമെന്നു തോന്നുന്നു    ലൈംഗികപ്രായപൂര്‍ത്തിയായെങ്കില്‍ മുസ്ലീം പെണ്‍കുട്ടിക്ക് 15വയസ്സില്‍ വിവാഹം കഴിക്കാമെന്നാണ് ഹൈക്കോടതി ഒരു ഉത്തരവിലൂടെ പറയുന്നത്. അത് നീതികരിക്കാനാവുമോ?
.ഇന്ത്യയിലെ പൗരനുള്ള പ്രായപൂര്‍ത്തി നിയമം തന്നെയാണ് ഇക്കാര്യത്തിലും ഉണ്ടാകേണ്ടതെന്നും .അതിന് ഇസ്ലാമികനിയമത്തെ കൂട്ടുപിടിക്കാന്‍ പാടില്ല എന്നും ആഗ്രഹിക്കുന്നു. 



അടുത്തിടെ ഒരു വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ ബന്ധു തൊട്ടടുത്തിരുന്ന പതിനഞ്ചുകാരി പെണ്‍കുട്ടിയെ തൊട്ടു പറഞ്ഞു ഇവളുടെ വിവാഹമുറപ്പിച്ചുവെന്ന്. കേട്ടപ്പോള്‍ എനിക്കൊട്ടും സന്തോഷം തോന്നിയില്ല.

പൊന്നും പണവും ഒന്നും വേണ്ടെന്ന്, പറ്റുന്നത് തന്നാല്‍ മതിയെന്നു പറഞ്ഞപ്പോള്‍ വീട്ടുകാരുറപ്പിച്ചത്രേ..രണ്ടോ മൂന്നോ കൊല്ലം കാത്തിരുന്നാല്‍ ഇതേപോലൊരു ബന്ധം കിട്ടുമോ? എത്ര പൊന്നും പണവും നല്‍കേണ്ടി വരും?

ആ പെണ്‍കുട്ടിയുടെ മുഖത്തേക്ക് നോക്കിയിരിന്നപ്പോള്‍ അവള്‍ക്കും നൂജൂദിനും ഒരേ ഛായ.

നുജൂദ് ലോകത്തെ ഏറ്റവും പ്രായകുറഞ്ഞ വിവാഹമോചിതയാണ്. 10 വയസ്സ്. ആ യെമനി പെണ്‍കുട്ടിയെ 10 വയസ്സിലാണ് അവളുടെ അബ്ബ മൂന്നിരട്ടിപ്രായമുള്ളരൊള്‍ക്ക് നിക്കാഹ് ചെയ്തു കൊടുത്തത്. അവളാണെങ്കിലോ അന്ന് രണ്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. കടല്‍ കണ്ടിട്ടില്ലെങ്കിലും അവള്‍ സ്വയം കടലാമയാണെന്ന് സങ്കല്പിച്ചു. അവളുടെ കൂട്ടുകാരി മലക് ഒരു കടല്‍കക്കകൊണ്ടുവന്ന് അവളുടെ ചെവിയിലേക്ക് ചേര്‍ത്തുവെച്ച് കടലിരമ്പം കേള്‍പ്പിച്ചുകൊടുത്തു. ഒരു പൂമ്പാറ്റയെപ്പോലെ പാറി നടക്കാന്‍ അവളാഗ്രഹിച്ചു. അവള്‍ക്ക് ഒളിച്ചു കളിക്കാനും ചോക്ലേറ്റു തിന്നാനും നിറങ്ങള്‍ ചാലിച്ച് ചിത്രം വരയ്ക്കാനും ഇഷ്ടമായിരുന്നു.

നുജൂദിന്റെ ഉമ്മ 16 പ്രസവിച്ചു. നാലുപേര്‍ മരിച്ചുപോയി. അബ്ബയ്ക്ക് വലിയൊരു കുടുംബത്തെപ്പോറ്റാനുള്ള കഴിവുണ്ടായിരുന്നില്ല. കുട്ടികള്‍ പിച്ചതെണ്ടി നടന്നു. ഒന്നുരണ്ടുവട്ടം നുജൂദും.

അബ്ബ ഖാട്ടും ചവച്ച് തെരുവില്‍ രസമായിരുന്നൊരു ദിവസം ഒരാള്‍ വന്നു ചോദിച്ചു' നമ്മുടെ രണ്ടു കുടുംബങ്ങളും തമ്മില്‍ ബന്ധപ്പെടണമെന്നാണെന്റെ ആഗ്രഹം' അബ്ബ ആ നിമിഷം സമ്മതം മൂളി.

പതിമൂന്നുവയസ്സില്‍ ബലാത്സംഗത്തിലൂടെ മാനം നിലനിര്‍ത്താന്‍ വിവാഹം കഴിക്കേണ്ടി വന്ന നൂജൂദിന്റെ ചേച്ചി മോന അബ്ബയോട് കയര്‍ത്തു. അവള്‍ തീരെ ചെറുപ്പമാണെന്നു പറഞ്ഞ്...

പ്രവാചകന്‍ ഐഷയെ വിവാഹം ചെയ്യുമ്പോള്‍ അവള്‍ക്ക് വയസ്സ് ഒമ്പതേ ആയിരുന്നുവുള്ളു എന്നാണ് അബ്ബ ന്യായം പറഞ്ഞത്.
വിവാഹമെന്നാല്‍ നുജൂദ് ആഘോഷമാണെന്നു മാത്രമേ അറിഞ്ഞുള്ളു. കൈ നിറയെ മൈലാഞ്ചി...സനാനയിലെ തെരുവിലൂടെ പോകുമ്പോള്‍ ചില്ലിട്ട കടകളില്‍ കണ്ട വെളുത്ത വിവാഹവസ്ത്രം...

പക്ഷേ, അതുപോലുമവള്‍ക്ക് കിട്ടിയില്ല. ഭര്‍തൃസഹോദരന്റെ ഭാര്യയുടെ വിയര്‍പ്പു നാറുന്ന കുപ്പായമായിരുന്നു അവള്‍ക്കു കിട്ടിയത് . അത് അവളേയും കവിഞ്ഞു കിടന്നു.

ഉമ്മയ്ക്ക് ഒരക്ഷരം പോലും എതിര്‍ത്തു പറയാനുള്ളു അവകാശമില്ലായിരുന്നു. വിധിപോലെ വരട്ടെ എന്ന വിധേയത്വമായിരുന്നു അവരുടെ മുഖത്ത്. എന്നിട്ടും അവര്‍ നുജൂദിന്റെ പ്രായത്തെക്കുറിച്ച് ഓര്‍മപ്പെടുത്തി. ഋതുമതിയായ ശേഷം മാത്രമേ അവന്‍ അവളേ തൊടൂ എന്ന് വാക്ക് തന്നിട്ടുണ്ടെന്ന് അബ്ബ ഉമ്മയോട് പറഞ്ഞു.

പക്ഷേ, ആദ്യരാത്രിയിലെ ക്രൂരമായ ബലാത്സംഗം... രക്ഷിക്കണേ എന്നു പറഞ്ഞു കരഞ്ഞിട്ട് ആരും വന്നില്ല. എപ്പോഴോ ബോധം പോയിരുന്നു. അമ്മായിയമ്മയും ഭര്‍തൃസഹോദര ഭാര്യയും കൂടി നഗ്‌നയായിക്കിടന്നിരുന്ന അവളെ തട്ടിവിളിച്ചുണര്‍ത്തി.
മെത്തയില്‍ ഇത്തിരി രക്തം. അവര്‍ 'അഭിനന്ദനങ്ങള്‍' എന്നു പറഞ്ഞ് അവളെ ഒരു ചാക്കുകെട്ടന്നോണം പൊക്കിയെടുത്തുകൊണ്ടുപോയി കുളിമുറിയിലിരുത്തി തണുത്തവെള്ളം കോരിയൊഴിച്ചു. അപ്പോഴും അവര്‍ പറഞ്ഞുകൊണ്ടിരുന്നു... 'അഭിനന്ദനങ്ങള്‍'...

സമപ്രായക്കാരായ കുട്ടികളോടൊത്ത് കളിക്കുവാന്‍ അവള്‍ ആഗ്രഹിച്ചു. അമ്മായിയമ്മയും ഭര്‍ത്താവും അവളെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നു. എങ്ങനെയും രക്ഷപെട്ടാല്‍ മതിയെന്നായിരുന്നു അവള്‍ക്ക്...രണ്ടുദിവസത്തേക്ക് വീട്ടിലേക്ക് പോകാന്‍ അനുവാദം കിട്ടിയപ്പോള്‍ അവള്‍ ആഹ്ലാദിച്ചു. അബ്ബയോടവള്‍ മടങ്ങിപ്പോകില്ല എന്നു പറഞ്ഞിട്ട് ഒരു കുലുക്കവുമുണ്ടായില്ല. ഉമ്മ ഇതാണ് ജീവിതമെന്ന് അവളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.

രക്ഷപെടാന്‍ ഒരു മാര്‍ഗ്ഗവുമില്ല എന്നു തോന്നിയ അവള്‍ അവസാനത്തെ രക്ഷയ്‌ക്കെത്തിയത് അബ്ബയുടെ രണ്ടാംഭാര്യയായിരുന്ന ദൗലയുടെ അടുത്തായിരുന്നു. അവര്‍ക്ക് അഞ്ചുമക്കളുണ്ടായിരുന്നു. അവരെയും കുഞ്ഞുങ്ങളെയും അയാള്‍ പൂര്‍ണ്ണമായും അവഗണിച്ചിരുന്നു. അവര്‍ പിച്ചതെണ്ടിയായിരുന്നു ജീവിച്ചിരുന്നത്. അവരാണ് കോടതിയില്‍ പോയി ജഡ്ജിയോട് വിവാഹമോചനം ആവശ്യപ്പെടാന്‍ അവള്‍ക്ക ധൈര്യം പകര്‍ന്നത്.

പിറ്റേന്നവള്‍ അതു തന്നെ ചെയ്തു. തനിച്ച് യാത്രചെയ്ത് എങ്ങനെയൊക്കെയോ ജഡ്ജിയുടെ മുമ്പിലെത്തി...ഷാദ എന്ന നല്ല വക്കീലിനെ അവള്‍ക്കു കിട്ടി. വിവഹമോചനം അത്ര എളുപ്പമായിരുന്നില്ല. എന്നിട്ടും അവള്‍ വിവാഹമോചിതയായി. അതോടെ ലോക ശ്രദ്ധനേടി. ഒരുപാടുപേര്‍ സഹായഹസ്തവുമായി വന്നു. അവളും അനിയത്തിയും തുടര്‍ന്നും സ്‌കൂളില്‍ ചേര്‍ന്നു. അവള്‍ക്ക് ഷാദയെപ്പോലെ വക്കീലാകണമെന്നാണാഗ്രഹം.

വിവാഹമോചനം നേടി പുറത്തിറങ്ങുമ്പോള്‍ ഷാദയോട് അവള്‍ പറഞ്ഞത് എനിക്കു കുറച്ചു കളിപ്പാട്ടങ്ങള്‍ വേണമെന്നും കുറച്ച് മിഠായിയും കേക്കും തിന്നണമെന്നുമാണ്.

നുജൂദിന്റെ കേസോടെ വേറെയും പെണ്‍കുട്ടികള്‍ കോടതിയെ സമീപിച്ചു. യെമനില്‍ വിവാഹപ്രായം 17 വയസ്സ് എന്ന നിയമമുണ്ടായി.

യെമനിലെ നാട്ടിന്‍ പുറങ്ങളില്‍ ഒരു പഴഞ്ചൊല്ലുണ്ട്.' സുഖകരമായ ദാമ്പത്യം ഉറപ്പു വരുത്താന്‍ ഒന്‍പതുവയസ്സായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുക'

നുജൂദിന്റെ കഥ നമ്മള്‍ വായിക്കും. അത് പങ്കുവെയ്ക്കും. എന്തൊരു കഷ്ടം എന്ന് മൂക്കത്ത് വിരല്‍വെയ്ക്കും. കുറച്ചു കഴിയുമ്പോള്‍ മറക്കുകയും ചെയ്യും.

എന്നാല്‍ നമുക്കു മുന്നില്‍ എത്രയെത്ര നുജൂദുമാരാണ്. അവളേക്കാള്‍ അല്പം കൂടു പ്രായക്കൂടുതലുണ്ടാവാം. ദാരിദ്ര്യവും നാട്ടാചാരങ്ങളുമാണ് നുജൂദുമാരെ സൃഷ്ടിക്കുന്നത്. നമ്മുടെ നാട്ടില്‍ തന്നെ ഒരു കണക്കെടുത്താല്‍ ശരാശരി ജീവിതനിലാവാരത്തിനു മുകളിലുള്ളവരില്‍ ശൈശവവിവാഹം ഇല്ലെന്നു കാണാം. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നില്‍ നില്ക്കുന്നവരില്‍...

ഈയവസ്ഥ മലപ്പുറം ജില്ലയില്‍ മുസ്ലീങ്ങള്‍ക്കിടയിലാണെങ്കില്‍ മറ്റു പലയിടത്തും ആദിവാസിഗോത്രങ്ങളിലും മറ്റു മതങ്ങളിലുമുണ്ട്.
ഞാന്‍ ജനിച്ചു വളര്‍ന്ന ഇടുക്കിജില്ലയിലെ ഗ്രാമത്തില്‍ 90% വും ദരിദ്രരായിരുന്നു. പക്ഷേ, മുസ്ലീങ്ങള്‍ക്കിടയില്‍ 20 വയസ്സിനു മുകളിലായിരുന്നു പെണ്‍കുട്ടികളുടെ വിവാഹപ്രായം. അപൂര്‍വ്വമായിട്ടായിരുന്നു പതിനെട്ടു വയസ്സില്‍ തന്നെ നടന്നിരുന്നത്. ഇതു കാണിക്കുന്നത് ഒരേ മതത്തിന്റെ നാട്ടാചാരങ്ങള്‍, പൊതുബോധം ഒരുപോലെയല്ലെന്നു തന്നെയാണ്. അതുകൊണ്ടു തന്നെ ബഹുഭാര്യത്വം തീരെയില്ലായിരുന്നു. വിവാഹമോചനങ്ങളും കുറവ്. മാത്രമല്ല അവിടെ സ്ത്രീക്ക് താരതമ്യേന തീരുമാനമെടുക്കാനുള്ള പ്രാപ്തിയും സ്വാതന്ത്ര്യവുമുണ്ടായിരുന്നു. അത് വിദ്യാഭ്യാസത്തിലൂടെയും പൊതുബോധത്തിലൂടെയും പ്രായപൂര്‍ത്തിയായുള്ള വിവാഹത്തിലൂടെയും അവള്‍ നേടിയെടുത്തതാണ്.

രണ്ടാം ക്ലാസ്സിലായിരുന്നപ്പോള്‍, സഹപാഠികള്‍ക്കെല്ലാവര്‍ക്കും സിന്ധുവിനെ പേടിയായിരുന്നു.

അരുകിലിരിക്കുന്നവരെ അവള്‍ എപ്പോഴും നുള്ളിപ്പറിച്ചുക്കൊണ്ടിരുന്നു. അതുകൊണ്ട് സഹപാഠികള്‍ അവള്‍ക്കൊപ്പമിരിക്കാന്‍ പേടിച്ചു. തിരിച്ചൊന്നു കൊടുത്താല്‍ നുള്ളിയും കടിച്ചുമവള്‍ കൊന്നുകളഞ്ഞേക്കും...അവള്‍ക്ക് ഞങ്ങളേക്കാള്‍ വലിപ്പമുണ്ടായിരുന്നോ എന്നോര്‍മയില്ല. ഇല്ലെന്നാണ് തോന്നല്‍. ഒരുപക്ഷേ, ഒന്നോ രണ്ടോ വയസ്സു കൂടുതലുണ്ടായിരുന്നിരിക്കാം. അവള്‍ ചെറുപ്പം മുതല്‍ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു. ഋതുമതിയായ ഉടനെ അവള്‍ അമ്മയായി. സ്‌കൂള്‍ പഠനം നിലച്ചു.

ഞങ്ങള്‍ കൊച്ചുപാവാടയും ബ്ലൗസുമൊക്കെയിട്ട് സ്‌കൂളിലും പറമ്പുകളിലും പുഴയോരത്തും തുള്ളിച്ചാടി നടക്കുമ്പോള്‍ അവള്‍ നീളന്‍ബ്ലൗസും ലുങ്കിയുമടുത്ത് തോളത്തൊരു തോര്‍ത്തുമിട്ട് കൈയ്യിലൊരു അരിവാളുമായി പണിക്കു പോകുന്നത് കാണാമായിരുന്നു. മുതിര്‍ന്നവരുടെ ആ വേഷം അവള്‍ ധരിച്ചപ്പോള്‍ പ്രച്ഛന്നവേഷമത്സരത്തിനു നില്ക്കുന്നപോലെയേ തോന്നിയുള്ളു.

ഏഴാം ക്ലാസിലെ കൂട്ടുകാരിയായിരുന്നവളുടെ വിവാഹം പെട്ടെന്നാണ് നടന്നത്. അവള്‍ക്കും ഒരുവര്‍ഷത്തിനകം ഒരു കുഞ്ഞുണ്ടായി. കളിച്ചു നടക്കേണ്ട പ്രായത്തില്‍ കുടുംബപ്രാരാബ്ധത്തില്‍ മുങ്ങിപ്പോയി അവള്‍. പിന്നെയുമുണ്ടായിരുന്നു അതുപോലെ ചിലര്‍. അതിലൊരാള്‍ക്ക് 15 വയസ്സായിരുന്നു. ഭര്‍ത്താവിന് മുപ്പത്തിയെട്ടും. അവളെ കൊച്ചുകുഞ്ഞിനെ എന്നപോലെ അയാള്‍ നോക്കിക്കോളുമെന്ന് ആരോ പറഞ്ഞത് ഓര്‍ക്കുന്നു. അവളുടെ വീട്ടില്‍ മൂന്നു പെണ്‍കുട്ടികളായിരുന്നു. ആദ്യത്തെ ആളെ ഒഴിവായിക്കിട്ടിയാല്‍ അത്രയും ഭാരം കുറഞ്ഞു.

നൂജൂദിന്റെ അബ്ബയും അതാണ് പറഞ്ഞത്.. 'ഇതു നടക്കുകയാണെങ്കില്‍ ഒരു വായ കുറഞ്ഞു കിട്ടും. അത്ര തന്നെ' എന്ന്. ഒരു ഭാരം ഒഴിവാക്കാന്‍ കൈയ്യില്‍ കിട്ടുന്ന ആദ്യ അവസരം പലരും ഉപയോഗപ്പെടുത്തുന്നു. യെമനിപ്പെണ്‍കുട്ടിയുടെ അനുഭവം വായിക്കുമ്പോള്‍ അവിടെ സ്ത്രീകളുടെ സാക്ഷരത 30% മാത്രമാണ്. എന്നാല്‍ സമ്പൂര്‍ണ്ണ സാക്ഷരരെന്ന് അവകാശപ്പെടുന്ന നമുക്കിടയിലോ?
അക്ഷരം പഠിച്ച് ബിരുദം നേടിയിട്ട് കാര്യമില്ല. മാനസിക വളര്‍ച്ചകൂടി ഉണ്ടാകേണ്ടിയിരിക്കുന്നു.

നമ്മുടെ നാട്ടില്‍ വിവാഹത്തിന് സ്ത്രീക്കും പുരുഷനും നിയമപരമായി പ്രായം പറഞ്ഞുവെച്ചിട്ടുണ്ട്. എന്നിട്ടും നമ്മുടെ കണ്‍മുമ്പില്‍ പതിനെട്ടു തികയാത്ത പെണ്‍കുട്ടികളുടെ വിവാഹം നടക്കുമ്പോള്‍ കണ്ണടച്ചു കളയും. നമ്മളായിട്ട് ഒരു കുട്ടിയുടെ ഭാവി തകര്‍ക്കണ്ട എന്നും മറ്റൊരു ഭാവിയുണ്ടാക്കികൊടുക്കാന്‍ നമുക്കാവില്ല എന്നും. അല്ലെങ്കില്‍ അവനവന്‍ അവനവനിലേക്കൊതുങ്ങുമ്പോള്‍ ചുറ്റുപാടിലേക്ക് നോക്കുന്നതെന്തിനെന്ന തോന്നല്‍...സ്ത്രീധനംപോലുള്ള നാട്ടാചാരങ്ങളുടെ പിടിയിലമര്‍ന്നു പോകുന്നു നമ്മുടെ കുഞ്ഞുകുട്ടികളുടെ കളിയും ചിരിയും ഭാവിയും.

ശരിയായ വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്ന പൊതുബോധത്തിലൂടെ മാത്രമേ സത്രീസ്വാതന്ത്ര്യത്തിലേക്കും അതുവഴി സമത്വത്തിലേക്കും എത്താനാവൂ.

നുജൂദിന് പത്തുവയസ്സേയുണ്ടായിരുന്നുളളു. എന്നിട്ടും രക്ഷപെടണമെന്നു തോന്നി അവള്‍ ധൈര്യപൂര്‍വ്വം കോടതിയിലേക്ക് കയറിച്ചെന്നു. 2008 ല്‍ ന്യൂയോര്‍ക്കിലെ ഗ്ലാമര്‍ മാസിക ആ വര്‍ഷത്തെ വനിതയായി അവളെ തെരഞ്ഞെടുത്തു. അവള്‍ ആ ബഹുമതി പങ്കുവെയ്ക്കുന്നത് അതിപ്രശസ്തകളായ ചിലരോടൊപ്പമാണ്. സിനിമാനടി നിക്കോള്‍ കിഡ്മാന്‍, സെനറ്റര്‍ ഹില്ലാരി ക്ലിന്റണ്‍, കോണ്ടലീസ്സാ റൈസ് എന്നിവരോടൊത്ത്. ഇന്നലെവരെ ഒരു ദീരാചാരത്തിന് ഇരയായി ആരോരുമറിയാതെ കഴിഞ്ഞവള്‍. ഇന്ന് പെട്ടെന്ന് ധീരവനിതയുടെ പദവിയേലേക്കുയര്‍ന്നു. അവള്‍ക്ക് ഒരേയൊരു മോഹമേയുള്ളു. ഒരു സാധാരണ പെണ്‍കുട്ടിയായി തിരിച്ചുവരിക.

I Am Nujood Age 10 Divorced (ഞാന്‍ നുജൂദ്, വയസ്സ് 10 വിവാഹമോചിത) എന്ന പുസ്തകം ഡെല്‍ഫിന്‍ മിനോയി അവളില്‍ നിന്ന് കേട്ടെഴുതിയതാണ്. തുടക്കത്തില്‍ 16 ഭാഷകളില്‍ പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തില്‍ നിന്നു കിട്ടുന്ന വരുമാനം അവളുടേയും അനിയത്തിയുടേയും പഠിത്ത ചിലവിനാണ് ഉപയോഗിക്കുന്നത്. പിന്നെ, വാടക, ഭക്ഷണം, വസ്ത്രം തുടങ്ങിയ കാര്യങ്ങള്‍ക്കും...
നമ്മുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ എത്രപേര്‍ക്ക് നുജൂദിന്റെ ധൈര്യമുണ്ടാവും എന്നാലോചിച്ചു പോകുന്നു.